

Help us in our pursuit for high-quality journalism!
Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.
Support Keraleeyam Choose your preference
₹1000/Year
₹2000/2 Years
₹500Students/Year
A contribution of any size


മാർച്ച് 21, അന്താരാഷ്ട്ര വന ദിനം
കാട്ടിൽ പടർന്ന് പിടിക്കുന്ന അധിനിവേശ സസ്യങ്ങൾ വന്യജീവികള്‍ നാട്ടിലേക്കിറങ്ങുന്നതിന് കാരണമാവുന്നുണ്ടോ? ഇക്കാര്യത്തിൽ വ്യത്യസ്തമായ അഭിപ്രായങ്ങളാണ് പലർക്കുമുള്ളത്. വന്യജീവി സംഘർഷത്തിന്റെ പ്രധാന കാരണങ്ങളിലൊന്നാണ് അധിനിവേശ സസ്യങ്ങളെന്ന് പരിസ്ഥിതി പ്രവർത്തകർ അവകാശപ്പെടുന്നു. അധിനിവേശ സസ്യങ്ങളാണ് കാരണം എന്നതിന് തെളിവുകളില്ലെന്ന് വന്യജീവി ശാസ്ത്രജ്ഞർ പറയുന്നു. വന്യജീവികളുടെ എണ്ണം കാടിന് താങ്ങാവുന്നതിൽ അധികം പെരുകിക്കഴിഞ്ഞെന്നാണ് ചില കർഷക, മത സംഘടനകളുടെ വാദം. വർദ്ധിച്ചു വരുന്ന സംഘർഷത്തിൽ നീറുന്ന സാധാരണ ജനങ്ങളും, ഒപ്പം പ്രശ്നപരിഹാരത്തിന് കാരണം തേടുന്ന സർക്കാർ സംവിധാനവും ഇതിനിടയിൽ യഥാർത്ഥ കാരണമെന്തെന്ന് ഉത്തരം കിട്ടാതെ, ഇനിയെന്ത് ചെയ്യണം എന്നറിയാതെ പകച്ചു നില്‍ക്കുകയാണ്.
അധിനിവേശ സസ്യങ്ങളൊന്നും തന്നെ ഇല്ലാത്ത കാടുകൾക്ക് സമീപവും നമുക്ക് വന്യജീവി സംഘർഷം കാണാനാവും. കാടുകളുടെ തുടർച്ച മുറിഞ്ഞുപോകുന്നതും വിവിധ കാരണങ്ങൾ കൊണ്ടുള്ള ആവാസവ്യവസ്ഥകളുടെ ശോഷണവും, കാലാവസ്ഥാ മാറ്റവും, മനുഷ്യരുടെ കടന്നുകയറ്റവും, മനുഷ്യരുടെയും വന്യജീവികളുടെയും പെരുമാറ്റത്തിൽ വന്നിട്ടുള്ള മാറ്റവും ഉൾപ്പെടെ ഒട്ടനേകം കാര്യങ്ങൾ ഇതിന് കാരണമാകുന്നുണ്ട്.
കേരളത്തില്‍ ഇക്കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി ഈ പ്രശ്നത്തിൻ്റെ സങ്കീർണ്ണത നാൾക്കുനാൾ വർദ്ധിച്ചുകൊണ്ടിരിക്കുമ്പോഴും അതിന്റെ കാരണങ്ങൾ കണ്ടെത്താനുള്ള ആഴത്തിലുള്ള പഠനങ്ങൾ ഒന്നും തന്നെ കേരളത്തിൽ നടന്നിട്ടില്ല. നമ്മുടെ വനം വന്യജീവി ഗവേഷണ സ്ഥാപനങ്ങള്‍ക്ക് പ്രശ്നങ്ങളിൽ നിന്ന് മുഖം തിരിച്ച് നിൽക്കുന്ന സമീപനമായിരുന്നു നാളിതുവരെ. പ്രശ്നകാരണം തിരിച്ചറിയുന്നതിനോ, പ്രശ്നപരിഹാരത്തിനോ ഉതകുന്ന പ്രാഥമികമായ വിവരശേഖരണവും പഠനങ്ങളും നമ്മുടെ ശാസ്ത്രജ്ഞരുടെ ഗവേഷണ പദ്ധതികളുടെ മുൻഗണനാ ക്രമത്തിൽ വരാതിരുന്നതുകൊണ്ട് തന്നെയാണ്, തെളിവുകളില്ല എന്ന് മാത്രം പറഞ്ഞ് ശാസ്‌ത്ര ലോകത്തിന് ഇന്നും ഇതിൽ നിന്നും ഒഴിഞ്ഞുമാറേണ്ടിവരുന്നത്. അടിസ്ഥാന ഗവേഷണങ്ങൾക്ക് ആവശ്യമായ ധനസഹായം നൽകുന്നതിൽ സർക്കാർ സംവിധാനവും വേണ്ട ശ്രദ്ധ നൽകിയിട്ടില്ല.
ആനയും കടുവയും ഒഴികെ, മറ്റു വന്യജീവികളുടെയൊന്നും തന്നെ ശാസ്ത്രീയമായി കണക്കാക്കിയ എണ്ണമോ സാന്ദ്രതയോ സംബന്ധിച്ച വിവരങ്ങളൊന്നും നമുക്ക് ലഭ്യമല്ല. നമ്മുടെ കാടുകളിൽ എത്രത്തോളം പ്രദേശത്ത് നിലവിൽ അധിനിവേശ സസ്യങ്ങൾ വ്യാപിച്ച് കഴിഞ്ഞു എന്നതിനും നമുക്ക് കണക്കുകളില്ല. അതുകൊണ്ടുതന്നെ ഈ സാഹചര്യത്തിൽ, തെളിവുകൾ മുന്നിൽ വച്ചു കൊണ്ട് പ്രശ്നപരിഹാരത്തിനു വഴി തേടുക എന്നത് ഉടനെയൊന്നും സാധ്യമാവുകയുമില്ല.
വന്യജീവി സംഘർഷത്തിന്റെ കാര്യത്തിൽ ഇന്ന് മുന്നിൽ നിൽക്കുന്ന വയനാടിനെയും അതിനോട് തൊട്ട് കിടക്കുന്ന ബന്ദിപ്പൂർ, നാഗർ ഹോളെ, മുതുമലൈ കാടുകളെയും നമുക്ക് ഒരു ഉദാഹരണമായി എടുക്കാം. ഈ പ്രദേശങ്ങളിൽ ഇന്ന് ഏറ്റവും വ്യാപകമായി കാടുകളെ ബാധിച്ച അധിനിവേശ സസ്യമാണ് അരിപ്പൂച്ചെടികൾ (Lantana camara). ബന്ദിപ്പൂർ കടുവ സങ്കേതത്തിൽ നിന്നും ലഭ്യമായ വിവരങ്ങൾ (2016) പ്രകാരം; 912 ചതുരശ്ര കിലോമീറ്റർ വരുന്ന ബന്ദിപ്പൂർ കാടുകളുടെ 38 ശതമാനം ഭാഗം പൂർണ്ണമായും 50 ശതമാനം ഭാഗികമായും ഈ ചെടികളാൽ മൂടി കഴിഞ്ഞു. അരിപ്പൂച്ചെടികൾ അടഞ്ഞ് വളർന്ന പ്രദേശങ്ങളിൽ ആനകൾക്കോ കാട്ടുപോത്തുകൾക്കോ മാനുകൾക്കോ ഒന്നും മേഞ്ഞു നടന്ന് പുല്ലു തിന്നാൻ കഴിയുകയില്ല. അഥവാ, ബന്ദിപ്പൂർ കടുവാ സങ്കേതത്തിന്റെ 50 ശതമാനത്തിലേറെ വരുന്ന കാടുകളും വന്യജീവികൾക്ക് ഉപയോഗിക്കാനാവുന്നില്ല എന്നർത്ഥം. ഇനി മുതുമലൈ കടുവാ സങ്കേതത്തിന്റെ കാര്യം എടുത്താൽ അതിൻറെ കോർ ഏരിയയുടെ 50 ശതമാനത്തിൽ അധികവും അരിപ്പൂച്ചെടികള്‍ കവർന്നെടുത്ത് കഴിഞ്ഞു എന്ന് തമിഴ്നാട് വനം വകുപ്പ് തന്നെ വെളിപ്പെടുത്തുന്നു. നാഗർഹോളെയില്‍ നിന്നോ വയനാട് വന്യജീവി സങ്കേതത്തിൽ നിന്നോ അരിപ്പൂച്ചെടികളുടെ കണക്കുകൾ ലഭ്യമല്ലെങ്കിലും, മുതുമലൈക്കും ബന്ദിപ്പൂരിനും സമാനം തന്നെയാണ് ഇവിടങ്ങളിലെയും സ്ഥിതി. ഈ കാടുകളോട് തൊട്ട് ചേർന്നുകിടക്കുന്ന സത്യമംഗലം കടുവാ സങ്കേതവും ബി.ആർ.ടി കടുവാ സങ്കേതവും ഇക്കാര്യത്തിൽ ഒട്ടും വ്യത്യസ്തമല്ല.


ഇനി ഈ കണക്കുകളെ വന്യജീവികളുടെ ആവാസവ്യവസ്ഥയുമായി ചേർത്ത് മനസ്സിലാക്കാൻ ശ്രമിച്ചു നോക്കൂ. ഏഴായിരത്തിൽ അധികം ആനകൾക്ക് അഭയമേകുന്ന, ലോകത്ത് ഏറ്റവും അധികം ഏഷ്യൻ ആനകളുള്ള കാടുകളാണ് നമ്മൾ ഈ പറഞ്ഞ കാടുകള്‍. തുടർച്ചയുള്ള ഒരു വനപ്രദേശത്ത് ലോകത്ത് ഏറ്റവും അധികം കടുവകളെ (724 എണ്ണം) ഉൾക്കൊള്ളുന്ന കാടുകളും ഇതുതന്നെയാണ്. അതുകൊണ്ടുതന്നെ കണക്കുകളൊന്നും ലഭ്യമല്ലെങ്കിൽ പോലും, കടുവകൾക്ക് ആഹാരമാകേണ്ടുന്ന മാനുകളും കാട്ടുപോത്തുകളും ഉൾപ്പെടുന്ന ജീവികളും ഏറ്റവും കൂടുതൽ ഉണ്ടാവേണ്ടത് ഇവിടെ തന്നെയാണ്. ഈ കാടുകളിലെ പുലികളുടെയും കരടികളുടെയും കാട്ടുനായ്ക്കളുടെയും ഒന്നും എണ്ണം നമുക്ക് അറിയില്ല. എന്നിരുന്നാലും ഇവർക്കെല്ലാം അഭയമേകേണ്ടുന്ന മേൽപ്പറഞ്ഞ കാടുകളുടെ 50 ശതമാനത്തിൽ അധികവും അരിപ്പൂച്ചെടികള്‍ എന്ന ഒരേയൊരു അധിനിവേശ സസ്യത്തെക്കൊണ്ട് മാത്രം വന്യ ജീവികൾക്ക് ഉപയോഗിക്കാൻ കഴിയാതായിരിക്കുന്നു എന്നാണ് ലഭ്യമായ വിവരങ്ങളിൽ നിന്നും മനസ്സിലാവുന്നത്.
അരിപ്പൂച്ചെടിയിൽ മാത്രം ഒതുങ്ങുന്നതല്ല നമ്മുടെ കാടുകളിലെ അധിനിവേശ സസ്യങ്ങളുടെ കണക്കുകൾ. വയനാട് വന്യജീവി സങ്കേതത്തിൽ മാത്രം എടുത്താൽ ആകെയുള്ള കാടുകളുടെ പത്ത് ശതമാനത്തിൽ അധികം വനാവരണവും സെന്ന എന്ന അധിനിവേശ വൃക്ഷങ്ങള്‍ കയ്യടക്കി കഴിഞ്ഞു. വയനാടിനോട് തൊട്ടുചേർന്ന് കിടക്കുന്ന ബന്ദിപ്പൂരിലും നാഗർഹോളെയിലും മുതുമലയിലും എല്ലാം ഇതേ സസ്യം സമാനമായ രീതിയിൽ ആവാസവ്യവസ്ഥകളെ ഇല്ലായ്മ ചെയ്തു കൊണ്ടിരിക്കുകയാണ്. ഇതിനുപുറമേ ചെറുതും വലുതുമായ മറ്റ് അനേകം അധിനിവേശ സസ്യങ്ങൾ വേറെയും ഉണ്ട്. ഇതിന്റെയെല്ലാം ചേർന്ന കണക്കുകൾ നമുക്ക് ലഭ്യമാകുമ്പോൾ നാം തിരിച്ചറിയും ഈ കാടുകളുടെ ഏതാണ്ട് 70 ശതമാനവും ഇന്ന് വന്യജീവികൾക്ക് ഉപയോഗിക്കാൻ കഴിയുന്നില്ല എന്ന്. ശേഷിക്കുന്ന 30 ശതമാനത്തോളം മാത്രം വരുന്ന കാടിനെ ആശ്രയിച്ചാണ് മേൽപ്പറഞ്ഞ ജീവികൾ അത്രയും ജീവിക്കുന്നതെന്ന് സാരം. ഒരർത്ഥത്തിൽ ആ 30 ശതമാനം കാടുകൾക്ക് താങ്ങാവുന്ന വന്യജീവികൾ ആവണമെന്നില്ല നിലവിൽ അതിനെ ആശ്രയിക്കുന്നത്. അതുകൊണ്ടുതന്നെ 70 ശതമാനത്തോളം കയ്യടക്കിയ, അധിനിവേശ സസ്യങ്ങൾ കാട്ടിനകത്ത് നിന്നും സസ്യാഹാരികളായ മാനുകളെയും മറ്റും പുറന്തള്ളുന്നതിന് കാരണമായിട്ടുണ്ടോ എന്ന് മനസ്സിലാക്കാനുതകുന്ന യാതൊരു ശാസ്ത്രീയ പഠനവും ഇവിടെ നടന്നിട്ടില്ല.
ഇന്ന് വയനാട്ടിലെ കാപ്പിത്തോട്ടങ്ങൾ ഉൾപ്പെടെ, നാട്ടിൻപുറങ്ങളിലെല്ലാം നമുക്ക് വിവിധയിനം മാനുകളെ കാണാൻ കഴിയും. എന്തുകൊണ്ട് അവ ഈ തോട്ടങ്ങളിൽ വാസമുറപ്പിക്കുന്നു എന്നതിന്റെ കാരണങ്ങളും നമുക്ക് വ്യക്തമല്ല. ഇരപിടിയന്മാരിൽ നിന്നും രക്ഷതേടിയോ, അതോ കാട്ടിലുള്ളതിനേക്കാൾ കൂടുതലായി തീറ്റ തോട്ടങ്ങളില്‍ ലഭ്യമാകുന്നതുകൊണ്ടോ ഒക്കെ അവർക്ക് കൂടുതൽ അനുയോജ്യമായ ആവാസവ്യവസ്ഥകളായി അത് മാറുന്നുണ്ടാവാം. ഇത് അവയുടെ ഇരപിടിയന്മാരായ കടുവകളെയും പുലികളെയും കൂടി തോട്ടങ്ങളിലേക്കും നാട്ടിൻപുറങ്ങളിലേക്കും ആകർഷിക്കുന്നതിനും കാരണമായേക്കാം.
പുള്ളി മാനുകൾ (Spotted Deer) കൂടുതലായി കാണപ്പെട്ടിരുന്നത് കേരളത്തിന്റെ ഏറ്റവും കിഴക്കേ അറ്റത്തുള്ള, വരണ്ടതും ഇലകൊഴിയുന്നതുമായ കാടുകളിലാണ്. എന്നാൽ ഇന്ന് അവ കൂടുതൽ കൂടുതൽ പടിഞ്ഞാറോട്ട് നീങ്ങി പശ്ചിമഘട്ടത്തിലെ നിത്യഹരിത വനങ്ങളില്‍ വരെ എത്തിയിരിക്കുകയാണ്. ചിലയിടങ്ങളിൽ പശ്ചിമഘട്ട മലകളെയും മറികടന്ന് അവർ കേരളത്തിന്റെ ഇടനാടൻ പ്രദേശങ്ങളിൽ വരെയും എത്തിക്കഴിഞ്ഞു. പശ്ചിമഘട്ട മലനിരകളുടെ പടിഞ്ഞാറൻ ചെരുവിൽ സ്ഥിതി ചെയ്യുന്ന, കണ്ണൂർ ജില്ലയുടെ ആറളം വന്യജീവി സങ്കേതം ഒരിക്കലും പുള്ളി മാനുകളുടെ ആവാസ മേഖലകളായിരുന്നില്ല. ഇന്ന് അവിടങ്ങളിലെല്ലാം പുള്ളിമാനുകൾ എത്തിക്കഴിഞ്ഞിരിക്കുകയാണ്. ഇതിൽ അരിപ്പൂച്ചെടികൾ ഉൾപ്പെടെയുള്ള അധിനിവേശ സസ്യങ്ങളുടെ പങ്കിനെക്കുറിച്ചും ആധികാരികമായ പഠനങ്ങൾ ആവശ്യമാണ്.


അധിനിവേശ സസ്യങ്ങൾ വ്യാപിച്ച കാടുകളിൽ എല്ലാം ജൈവവൈവിധ്യം തുടച്ചുമാറ്റപ്പെട്ടിരിക്കുകയാണ്. വൈവിധ്യമാർന്ന ജീവജാലങ്ങളാണ് ഒരു കാടിന്റെ ആരോഗ്യം. ആരോഗ്യം എന്നത് ഒരു ജീവിയുടെയും ശരീരവുമായി മാത്രം ബന്ധപ്പെടുന്നതല്ല. ആരോഗ്യമില്ലാത്ത ഒരു ആവാസ വ്യവസ്ഥയിൽ ഓരോ ജീവികളുടെയും മാനസിക വ്യാപാരങ്ങളിലും അനാരോഗ്യകരമായ പ്രതികരണങ്ങൾ നമ്മള്‍ പ്രതീക്ഷിച്ചേ മതിയാവൂ. അതുകൊണ്ടുതന്നെ വന്യജീവികളുടെ പെരുമാറ്റരീതികളെ അധിനിവേശ സസ്യങ്ങൾ എങ്ങനെ സ്വാധീനിക്കുന്നു എന്നതിലും ഗവേഷണങ്ങൾ ആവശ്യമാണ്.
അധിനിവേശ സസ്യങ്ങൾ മൂടിയ ആ എഴുപത് ശതമനത്തോളം വരുന്ന കാടുകളുടെ പുനഃസ്ഥാപനമായിരിക്കണം ഇന്ന് നമ്മള്‍ മുന്നിൽ കാണേണ്ടുന്ന ഏറ്റവും പ്രധാന വനം വന്യജീവി സംരക്ഷണം. അഥവാ എണ്ണം കൊണ്ട് ഇന്നുള്ളതിന്റെ ഇരട്ടിയിലധികം വന്യജീവികൾക്ക് ജീവിക്കാൻ ആവശ്യമായ വനഭൂമി നമ്മൾ കരുതി വെച്ചിട്ടുണ്ട് അവയെ വനമാക്കി മാറ്റി വന്യജീവികൾക്ക് അവരുടെ ആവാസ വ്യവസ്ഥകൾ തിരികെ നൽകുക എന്നതാണ് ഇന്ന് കാലം ആവശ്യപ്പെടുന്ന പ്രാഥമികമായ വന സംരക്ഷണ പ്രവർത്തനം. ജനപങ്കാളിത്തത്തോടെ, ശാസ്ത്രീയ രീതിയിൽ നടക്കേണ്ടുന്ന ഒന്നാണ് വന ആവാസ വ്യവസ്ഥകളുടെ പരിസ്ഥിതി പുനഃസ്ഥാപനം എന്നത്. അത് തീർച്ചയായും മനുഷ്യ വന്യജീവി സംഘർഷത്തെ ലഘൂകരിക്കാൻ സഹായിക്കുന്നത് തന്നെയാണ്.