

Help us in our pursuit for high-quality journalism!
Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.
Support Keraleeyam Choose your preference
₹1000/Year
₹2000/2 Years
₹500Students/Year
A contribution of any size


കഞ്ചാവ് കൈവശം വെച്ചുവെന്ന കേസിലെ പ്രതിയായ റാപ്പർ ഹിരൺദാസ് മുരളിക്ക് നേരെ ഉയർന്ന മീ ടൂ കേസുകൾ വീണ്ടും ചർച്ചാവിഷയമാകുകയാണ്. വേടൻ എന്ന് അറിയപ്പെടുന്ന ഹിരൺദാസ് മുരളിയിൽ നിന്ന് മോശം അനുഭവങ്ങൾ നേരിട്ട അതിജീവിത കേരളീയം സ്പെഷ്യൽ കറസ്പോണ്ടന്റ് ആരതി എം.ആറിനോട് സംസാരിക്കുന്നു.
ദാരിദ്ര്യരേഖയ്ക്ക് താഴെ നിന്നുള്ള ഒരു കുടുംബത്തിൽ നിന്നും വരുന്ന എനിക്ക് ഹിരൺദാസിനെതിരെ കേസിന് പോവാനോ, സംഭവിച്ചതെന്തെന്ന് തുറന്ന് പറയാനോ ഉള്ള സാമൂഹിക സാഹചര്യങ്ങൾ പോലുമില്ല. 2021ൽ മറ്റ് അതിജീവിതകൾ മീ റ്റൂ പോസ്റ്റ് ഇടാൻ മുന്നോട്ട് വന്നപ്പോൾ പോലും എൻ്റെ ശരീരത്തിൽ അനുഭവിക്കേണ്ടി വന്ന വേദന, അതിൻ്റെ ആഘാതം എനിക്ക് മനസിലാക്കാൻ വീണ്ടും സമയമെടുത്തു. അന്ന് ഹിരൺദാസിനെതിരെ പറഞ്ഞതിൽ നിന്നും സാമൂഹിക, സാംസ്കാരിക, സാമ്പത്തിക, സാഹചര്യങ്ങൾക്ക് ഒത്തിരി വ്യത്യാസങ്ങൾ ഉണ്ടായിട്ടുണ്ട്. ഇന്ന് ഹിരൺദാസിനുള്ള കൾച്ചറൽ ക്യാപിറ്റൽ എന്നെ പോലുള്ളവർക്ക് അവന് എതിരെ വെറുതെ ഒന്ന് നിൽക്കാൻ പോലും പേടിപ്പെടുത്തുന്നതാണ്.
ഞങ്ങളെ ഇപ്പോഴും കേൾക്കാൻ തയാറുള്ള വിരലിൽ എണ്ണാവുന്ന കുറച്ചുപേരുണ്ട്. ഞങ്ങൾക്ക് മുഖവും പേരുമില്ലത്തിനാൽ ഒരു പരിധിയ്ക്ക് അപ്പുറം അവരും നിസ്സഹായരാണെന്ന് ഞാൻ മനസ്സിലാക്കുന്നുണ്ട്.
ഞങ്ങൾ ജീവിച്ചിരിക്കുന്നുണ്ടോ, ഞങ്ങളോട് മാപ്പ് പറഞ്ഞതല്ലേ, ഞങ്ങൾ ഞങ്ങളുടെ ജീവിതത്തിലേക്ക് വീണ്ടും മടങ്ങിയല്ലോ എന്നൊക്കെ സാമൂഹ്യമാധ്യമങ്ങളിൽ കൂടി ചോദ്യങ്ങളുമായെത്തുന്ന സ്ത്രീപക്ഷവാദിയെന്ന് സ്വയം പറയുന്നവർ യഥാർത്ഥത്തിൽ ആ ആശയത്തെ, അതിൻ്റെ സത്തയെ അപമാനിക്കുന്ന തരത്തിലാണ് ഇടപെടുന്നത്. കാര്യങ്ങളിൽ വ്യക്തതയില്ലാത്തത് കൊണ്ടാണോ അവർക്ക് ഇങ്ങനെയൊരു നിലപാട് എടുക്കേണ്ടി വരുന്നതെന്ന സംശയവും എനിക്കുണ്ട്.
ഹിരൺദാസ് മുരളി എന്ന വേടൻ ഇതുവരെ ഞങ്ങളോട് മാപ്പ് ചോദിച്ചിട്ടില്ല. ബന്ധത്തിൽ ഉണ്ടാവുമ്പോൾ ശാരീരികവും മാനസികവുമായ ഉപദ്രവങ്ങളും, പീഡനങ്ങളും നേരിടേണ്ടി വന്ന ഞങ്ങൾ അല്ലേ അവന് മാപ്പ് കൊടുക്കണോ, അവനത് അർഹിക്കുന്നുണ്ടോ എന്നൊക്കെ തീരുമാനിക്കേണ്ടത്? ഇതുവരെ ഹിരൺദാസ് മുരളി ചെയ്ത ഒരു വൃത്തികേടുകൾക്ക് പോലും അക്കൗണ്ടബിലിറ്റി എടുക്കാനോ, ഞങ്ങളോട് മാപ്പ് ചോദിക്കാനോ തയാറായിട്ടില്ല. അതുകൊണ്ട് തന്നെ മാപ്പ് പറഞ്ഞല്ലോയെന്ന വാദം പ്രസക്തവുമല്ല. അതിനാൽ തന്നെ അതിജീവിതകൾ അവരുടെ ജീവിതം നോക്കി ജീവിക്കുന്നു എന്നൊക്കെയുള്ള നുണകൾ പറയാതിരിക്കുക. പുരുഷന് വേണ്ടി മാത്രം ആഘോഷിക്കാൻ തയാറായി നിൽക്കുന്ന സമൂഹത്തിൽ തന്നെയാണ് ഇപ്പോഴും ഞങ്ങൾ ജീവിക്കുന്നത്, അവനുള്ള സ്ഥലങ്ങളിലേക്ക് പോവതിരിക്കുക, ഇയാൾ എന്നോട് മോശമായി പെരുമാറിയിട്ടുണ്ടെന്ന് പറയുമ്പോൾ ഒറ്റപ്പെടുത്തുക, അങ്ങനെയൊക്കെ ചെയ്തിട്ടുണ്ടെങ്കിലും അവൻ്റെ കഴിവിനെ തള്ളി പറയരുതെന്ന് നിരന്തരം ‘ഉപദേശങ്ങൾ’ നേരിടേണ്ടി വരിക എന്നതൊക്കെയാണ് നിങ്ങൾ ഉദ്ദേശിക്കുന്ന സ്വാഭാവിക ജീവിതമെങ്കിൽ ഇങ്ങനെയാണ് ഞാൻ ഉൾപ്പടെയുള്ളവർ ജീവിക്കുന്നത്.
വേടന്റെ കൂട്ടുകാരോട് എൻ്റെ രാഷ്ട്രീയ അഭിപ്രായങ്ങൾ പറഞ്ഞതിനും, വേടന്റെ അമ്മയെ ഒരു മോശം സ്ത്രീയായി അവൻ തന്നെ അവതരിപ്പിക്കുന്നത് ആവർത്തിച്ചുകൊണ്ടിരിക്കുമ്പോൾ അതിൻ്റെ മറുപടിയായി ഒരു സ്ത്രീ എന്ന രീതിയിൽ അവർക്കും മറ്റൊരു വശമുണ്ടെന്ന അഭിപ്രായം ഞാൻ പങ്കുവെച്ചതിനും – അവൻ്റെ ദേഷ്യം തീർക്കാനായി അടുത്ത ദിവസം ഞൊണ്ടി നടക്കേണ്ട അവസ്ഥയിലെത്തിക്കുന്ന പോലെ വയലൻ്റ് ആയി സെക്സ് ചെയ്യുകയും, എനിക്ക് താൽപര്യമില്ല, എനിക്ക് കഴിയില്ലെന്ന് പലകുറി ആവർത്തിച്ചിട്ടും കേൾക്കാത്ത വ്യക്തിയാണ് ഇദ്ദേഹം. എൻ്റെ ദേഷ്യം ഞാൻ അങ്ങനെ തീർത്തുവെന്ന് സുഹൃത്ത് വട്ടങ്ങളിൽ ആൺ അഹന്തയോട് കൂടി പറഞ്ഞുവെക്കുന്ന ഒരാളെ ഏതുതരത്തിൽ കാണാമെന്ന് ഞങ്ങളെ ആരും പഠിപ്പിച്ചു തരരുത്. എൻ്റെ ഏജൻസി തൽക്കാലം ആർക്കും ഞാൻ കൈമാറിയിട്ടില്ല.


വേടൻ അന്നത്തെ പ്രശ്നത്തിന് ശേഷം മാറിയല്ലോ എന്ന് ചോദിക്കുന്നവരോട്, കഴിഞ്ഞ മാസവും താൻ ഒരു ഫെമിനിസ്റ്റ് ആണെന്ന് പറഞ്ഞ വ്യക്തിയോട് വളരെ മോശമായി ഇവൻ പെരുമാറിതായും, ഒഴിഞ്ഞുമാറാൻ ശ്രമിച്ചിട്ടും അവരെ പിന്നാലെ നടന്ന് ശല്യം ചെയ്തതായും വളരെ queer phobic comments പറഞ്ഞതായും അറിയാൻ കഴിഞ്ഞിട്ടുണ്ട്. വീണ്ടും എത്ര സ്ത്രീകൾ ഇതുപോലെ നേരിടേണ്ടി വരുമെന്ന് അറിയില്ല. ഇങ്ങനെ ഉപദ്രവിക്കാൻ കഴിയുന്നത് അവൻ പറയുന്ന രാഷ്ട്രീയവും കലയും നൽകുന്ന അധികാരവും ആരാധകവൃന്ദവുമാണെന്നാണ് ഞാൻ മനസിലാക്കുന്നത്.
അവൻ ജാതിയ്ക്ക് എതിരെ സംസരിക്കുന്നുണ്ടെന്ന ഒറ്റ കാരണത്താൽ മാത്രം സവർണ പ്രത്യയശസ്ത്രത്തിൽ നിന്നും സമൂഹത്തിന് വിടുതൽ നേടാൻ കഴിയുമെന്ന തെറ്റായ ധാരണ കൊണ്ടാവാം അവന് എതിരെ വരുന്ന തുറന്ന് പറച്ചിലുകളെ പ്രതിരോധിക്കേണ്ടത് ദലിത് സമൂഹത്തിൻ്റെ മൊത്തം ബാധ്യതയായി തോന്നുന്നത്. ഞാൻ അടക്കമുള്ള സ്ത്രീകൾ ദലിത് വാദത്തെ ഇത്തരത്തിൽ പ്രാക്ടീസ് ചെയ്യുന്നവരല്ല. ദലിത് സ്ത്രീയെ ഉൾപ്പെടെ ഉപദ്രവിച്ച ഹിരൺദാസിനെ സംരക്ഷിക്കാനുള്ള മനോഭാവം ദലിത് സമുദായത്തിലുൾപ്പെടുന്ന സ്ത്രീകളെ വീണ്ടും അടിച്ചമർത്തുന്ന തരത്തിലുള്ളതാണ്. മാത്രവുമല്ല സവർണ പ്രത്യയശാസ്ത്രം ജാതിപരമായ ഒന്ന് മാത്രമല്ല. സ്ത്രീയുടെ ലൈംഗികത, സ്ത്രീത്വം എന്നിവയെ രണ്ടാംകിടയായി, ഒരു ലൈംഗിക വസ്തുവായി തരംതാഴ്‌ത്തുന്നത് കൂടി ഉൾപെടുന്നതാണ് സവർണ്ണ അടിച്ചമർത്തലുകൾ. ഒരേ സമയം ജാതിപരമായും ലിംഗപരമായും അവനേക്കാൾ അടിച്ചമർത്തപ്പെട്ടവരാണ് ഞങ്ങൾ. ആൺ എന്ന പ്രിവിലേജ് മുതലെടുത്ത് കൊണ്ട് ഒരാൾ ഉപദ്രവിച്ച ഞങ്ങൾക്ക് വേണ്ടി എന്തുകൊണ്ട് സമൂഹം ശബ്ദം ഉയർത്തുന്നില്ല? ഇന്ന് അവൻ ദലിതൻ ആയതുകൊണ്ടാണ് സ്റ്റേറ്റ് അവനെ വേട്ടയാടുന്നതെന്ന് മനസ്സിലാക്കാനുള്ള ബുദ്ധിയുള്ളവർ, അവനെതിരെ പറയുമ്പോൾ ഞങ്ങൾക്ക് നേരിടേണ്ടി വരുന്ന ലിംഗപരമായ അടിച്ചമർത്തലുകളെ മനസിലാക്കാത്തത് എന്തുകൊണ്ടാണ്? എന്തുകൊണ്ടാണ് ഞങ്ങൾക്ക് വേണ്ടി ടെലിവിഷൻ ചർച്ചകൾക്കിടയിൽ ആരും സംസാരിക്കാത്തത്?
സാമൂഹിക വിലക്കാണ് ശരിയായ രീതി എന്നൊന്നും എനിക്ക് അഭിപ്രായമില്ല. പക്ഷേ, എന്നോട് ചെയ്ത വയലൻസുകൾ കൃത്യമായി ഏറ്റ് പറയുകയും അതിന് എന്നോട് മാപ്പ് പറയുകയും വേണം. ബുദ്ധി ഉപയോഗിക്കുന്ന, രാഷ്ട്രീയം പറയുന്ന സ്ത്രീകളെ ഉപദ്രവിക്കാതിരിക്കാനും, ഫെമിനിസം എന്ന ആശയം മോശമല്ലയെന്നും, സാധാരണ സ്ത്രീയും പുരുഷനും പോലെയുള്ളവർ തന്നെയാണ് ബാക്കി ലിംഗത്തിൽ പെട്ടവരുമെന്നും മനസ്സിലാക്കിയെടുക്കാൻ ഇനിയെങ്കിലും അവന് കഴിവ് ഉണ്ടാക്കാൻ കഴിയണമെന്ന സഹതാപം മാത്രമാണ് ഇപ്പോൾ എനിക്ക് അവനോടും അവന് കൂട്ടു പിടിക്കുന്നവരോടുമുള്ളത്.