കേരളം കാണാതെ പോകരുത് ആരോഗ്യ മേഖലയുടെ ഈ തകർച്ച

Support Keraleeya

Help us in our pursuit for high-quality journalism!

Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.

Support Keraleeyam Choose your preference

₹1000/Year

₹2000/2 Years

₹500Students/Year

A contribution of any size

ONE TIME
right-bg

കേരളത്തിലെ പൊതുജനാരോഗ്യ മേഖല തകരുകയാണെന്ന സൂചനകള്‍ക്ക് ബലമേകികൊണ്ട് കംട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലി [Report of the Comptroller and Auditor General of India on Public Health Infrastructure and Management of Health Services, Report No. 6 of the year 2024 (Performance Audit – Civil)] ന്‍റെ റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നു. ആരോഗ്യമേഖലയിലേക്കുള്ള സര്‍ക്കാര്‍ വിഹിതം, കോവിഡ് കാലത്ത് പുറത്തുവന്ന അടിസ്ഥാന സൗകര്യങ്ങളിലെ പരാധീനതകള്‍ എന്നിവയുടെ പരിശോധനയെന്ന നിലയിലാണ് കേരളത്തിലെ ആരോഗ്യമേഖലയുടെ പ്രകടനം പരിശോധിക്കാന്‍ തീരുമാനിച്ചതെന്ന് സി.എ.ജി റിപ്പോര്‍ട്ട് പറയുന്നു. 2016-22 കാലയളവിലെ ആരോഗ്യ മേഖലയുടെ പ്രവര്‍ത്തനമാണ് സി.എ.ജി പരിശോധിച്ചത്.

ഡോക്ടര്‍മാര്‍, നഴ്സുമാര്‍, പാരാ മെഡിക്കല്‍ സ്റ്റാഫ് തുടങ്ങിയവരുടെ ലഭ്യത, അടിസ്ഥാന സൗകര്യങ്ങളുടെ ലഭ്യതയും അവയുടെ പരിപാലനവും, മരുന്നുകളുടേയും ഉപകരണങ്ങളുടേയും ലഭ്യത, സര്‍ക്കാരിന്‍റെ സാമ്പത്തിക വിഹിതം, ഗുണമേന്മയുള്ള ആരോഗ്യസേവനം ഉറപ്പാക്കാനായുള്ള നിയന്ത്രണ സംവിധാനങ്ങളുടെ ആവശ്യകതയും പ്രവര്‍ത്തനവും, ആരോഗ്യമേഖലയിലേക്കുള്ള സര്‍ക്കാരിന്‍റെ സാമ്പത്തിക വിഹിതം സുസ്ഥിര വികസനത്തിന്‍റെ ലക്ഷ്യത്തെ സാധൂകരിക്കും വിധം ജനങ്ങളുടെ ആരോഗ്യത്തെ എത്രത്തോളം മെച്ചപ്പെടുത്തി തുടങ്ങിയ ഘടകങ്ങളാണ് പരിശോധിക്കപ്പെട്ടത്.

സി.എ.ജി റിപ്പോര്‍ട്ട്

സി.എ.ജി നിരീക്ഷണങ്ങള്‍

ത്രിതീയ തലത്തിലുള്‍പ്പടെയുള്ള ആശുപത്രികളില്‍ ആവശ്യത്തിന് ഡോക്ടര്‍മാരില്ലാത്ത – പ്രത്യേകിച്ച് സ്പെഷ്യലിസ്റ്റ് ഡോക്ടര്‍മാരില്ലാത്ത അവസ്ഥയുണ്ടെന്നും ആവശ്യത്തിന് നഴ്സുമാരും ഫാര്‍മസിസ്റ്റുകളും ലാബ് ടെക്നീഷ്യന്‍മാരുമില്ലെന്നും റിപ്പോര്‍ട്ട് നിരീക്ഷിക്കുന്നുണ്ട്. അതുകാരണം രോഗികള്‍ക്ക് ചികിത്സ നിഷേധിക്കപ്പെടുകയും ലഭിക്കുന്ന ചികിത്സക്ക് വേണ്ടത്ര ഗുണനിലവാരമില്ല എന്ന് മാത്രമല്ല, ഈ സാഹചര്യം നിലവില്‍ സര്‍ക്കാര്‍ ആരോഗ്യമേഖലയില്‍ പണിയെടുക്കുന്നവരെ സമ്മര്‍ദ്ദത്തിന് അടിപ്പെടുത്തുന്നെന്നും ചികിത്സ ഉറപ്പാക്കുന്നതില്‍ തടസ്സം നില്‍ക്കുന്നെന്നും റിപ്പോര്‍ട്ട് നിരീക്ഷിക്കുന്നു. മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ ഡോക്ടര്‍മാരുടെ എണ്ണം പരിതാപകരമായ അളവില്‍ കുറവാണ്. 13 ജില്ലകളിലും ആശാ പ്രവര്‍ത്തകരുടെ എണ്ണം 3 മുതല്‍ 33 ശതമാനം വരെ കുറവുണ്ട്. ന്യായവിലയ്ക്ക് സമയത്ത്, സംതൃപ്തമായ മെഡിക്കല്‍ സേവനങ്ങള്‍ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ, ആര്‍ദ്രം ദൗത്യത്തിന്‍റെ ഭാഗമായി പ്രവര്‍ത്തിക്കുന്ന കുടുംബാരോഗ്യ കേന്ദ്രങ്ങള്‍, അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം, ആവശ്യത്തിന് സ്റ്റാഫില്ല എന്നീ കാരണങ്ങളാല്‍ ഉദ്ദേശിക്കപ്പെട്ട സേവനങ്ങള്‍പോലും ലഭ്യമാക്കാന്‍ സാധിക്കുന്നില്ല. ഔട്ട്-പേഷ്യന്‍റ് വകുപ്പുകളില്‍ ആവശ്യത്തിന് ഡോക്ടര്‍മാരില്ലാത്ത അവസ്ഥ ഡോക്ടര്‍മാരുടെ ജോലിഭാരം വര്‍ധിപ്പിക്കുന്നെന്നും രോഗികള്‍ക്ക് അസൗകര്യമുണ്ടാക്കുന്നുണ്ടെന്നും റിപ്പോര്‍ട്ട് പറയുന്നു.

ഡോക്ടർമാരുടെ ക്ഷാമം നേരിടുന്ന ഒരു സർക്കാർ ആശുപത്രി ഡോക്ടർ. കടപ്പാട്: Asianet News

ഇന്‍ഡ്യന്‍ പബ്ലിക്ക് ഹെല്‍ത്ത് സ്റ്റാന്‍ഡേര്‍ഡ്സ് നിഷ്കര്‍ഷിക്കുന്ന അടിസ്ഥാന സേവനങ്ങളോ പരിശോധനകളോ പോലും പല സര്‍ക്കാര്‍ ആശുപത്രികളിലും ലഭ്യമല്ല. ആശുപത്രികളില്‍ മരുന്ന് ക്ഷാമമുണ്ടെന്നും 82 ശതമാനം മരുന്നുകളുടെയും വിതരണം വൈകുന്നുണ്ടെന്നും ഓഡിറ്റ് കാലയളവില്‍ മാത്രം 14 വിതരണക്കാരുടെ മരുന്നുകള്‍ ഗുണനിലവാര പരിശോധന കൂടാതെ ആശുപത്രികളില്‍ വിതരണം ചെയ്യുകയുണ്ടായെന്നും ഉപകരണങ്ങള്‍ വാങ്ങുന്നതിലും അറ്റകുറ്റപ്പണികളിലും അടിസ്ഥാന സൗകര്യ വികസനത്തിലും അലംഭാവമുണ്ടെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. ഇന്‍ഡ്യന്‍ പബ്ലിക് ഹെല്‍ത്ത് സ്റ്റാന്‍ഡേര്‍ഡ്സ് നിഷ്കര്‍ഷിക്കുന്നതിനെ അപേക്ഷിച്ച് കേരളത്തില്‍ 14 ശതമാനം പ്രാഥമിക ആരോഗ്യകേന്ദങ്ങളുടെയും 35 ശതമാനം സാമൂഹ്യ ആരോഗ്യ കേന്ദ്രങ്ങളുടെയും കുറവുണ്ട്. ചിലവ് വര്‍ധിച്ചിട്ടുണ്ടെങ്കിലും ആരോഗ്യ മേഖലയിലേക്കുള്ള സര്‍ക്കാര്‍ വകയിരുത്തല്‍ കുറയുകയാണെന്നും മരുന്നുകള്‍ വാങ്ങാന്‍ ആവശ്യത്തിന് ഫണ്ട് അനുവദിക്കുന്നില്ലെന്നും റിപ്പോര്‍ട്ട് പറയുന്നു. ഇത്തരത്തില്‍ കേരള മോഡല്‍ ആരോഗ്യ മേഖല തകരുകയാണെന്ന സൂചന നല്‍കുന്ന പ്രധാനപ്പെട്ട നിരീക്ഷണങ്ങളാണ് സി.എ.ജി അവതരിപ്പിച്ചിരിക്കുന്നത്.

പ്രശ്ന പരിഹാരത്തിനായി ചില നിര്‍ദേശങ്ങളും സി.എ.ജി മുന്നോട്ടുവെക്കുന്നുണ്ട്. ഡോക്ടര്‍മാരുടേയും പാരാമെഡിക്കല്‍ സ്റ്റാഫിന്‍റെയും കുറവ് നികത്താനായി സര്‍ക്കാര്‍ ഒരു കണക്കെടുപ്പ് നടത്തണം, ഡോക്ടര്‍-ജനങ്ങള്‍ അനുപാതത്തിലെ വിടവ് നികത്തണം, ഡോക്ടര്‍മാരുടെ ലഭ്യത പരിതാപകരമായ അളവില്‍ കുറവുള്ള ജില്ലകളില്‍ ഡോക്ടര്‍മാരുടെ എണ്ണം വര്‍ധിപ്പിക്കണം, ഓരോ തലത്തിലുമുള്ള ആശുപത്രികളില്‍ ലഭ്യമാക്കണമെന്ന് നിഷ്കര്‍ഷിക്കപ്പെട്ടിട്ടുള്ള പരിശോധകളും ഉപകരണങ്ങളും സേവനങ്ങളും മരുന്നുകളും ലഭ്യമാവുന്നു എന്ന് സര്‍ക്കാര്‍ ഉറപ്പാക്കണം, ഉപകരണങ്ങളുടെ അറ്റകുറ്റപണികള്‍ക്ക് സംവിധാനമുണ്ടാകണം, ജനസംഖ്യക്ക് ആനുപാതികമായി പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളും സാമൂഹ്യ ആരോഗ്യ കേന്ദ്രങ്ങളും ആരംഭിക്കണം, ആരോഗ്യമേഖലയിലേക്കുള്ള ബഡ്ജറ്റ് വകയിരുത്തല്‍ വര്‍ധിപ്പിക്കാന്‍ പദ്ധതി ആവിഷ്കരിക്കണം തുടങ്ങിയവ അവയില്‍ ചിലതാണ്. സി.എ.ജിയുടെ കണ്ടെത്തലുകളും മുന്നോട്ടുവെച്ചിട്ടുള്ള നിർദേശങ്ങളും ഗംഭീരമെങ്കിലും അവ എത്രത്തോളം പ്രാവര്‍ത്തികമാവും, അതിന് മുന്നിലെ തടസ്സങ്ങള്‍ എന്തൊക്കെയാണ്, ആരോഗ്യ മേഖലയുടെ തകര്‍ച്ച സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങള്‍ എന്തൊക്കെയായിരിക്കും, ജനങ്ങള്‍ എന്തുചെയ്യണം തുടങ്ങിയ ചോദ്യങ്ങള്‍ അവശേഷിക്കുകയാണ്.

എന്തുകൊണ്ട് ഈ തകര്‍ച്ച?

തൊണ്ണൂറുകള്‍ മുതല്‍ നടപ്പിലാക്കി തുടങ്ങിയ നിയോ-ലിബറല്‍ നയങ്ങളാണ് ആരോഗ്യ മേഖലയുടെ തകര്‍ച്ചയുടെ പ്രധാന ഹേതു. ആരോഗ്യ മേഖലയെ സ്വകാര്യവല്‍ക്കരിക്കാനുള്ള ശ്രമങ്ങളുടെ മറുപുറം മാത്രമാണ് തകരുന്ന പൊതുജനാരോഗ്യ മേഖല. ഒമ്പതാം പഞ്ചവത്സര പദ്ധതി (1992-97) കാലത്തുതന്നെ രാജ്യത്ത് ആരോഗ്യ മേഖലയുടെ സ്വകാര്യവത്കരണത്തിനുള്ള ശ്രമം ആരംഭിക്കുന്നുണ്ട്. ആരോഗ്യ മേഖലയില്‍ സന്നദ്ധ സംഘടനകളുടെ പങ്കാളിത്തവും പ്രാദേശിക സാമൂഹ്യവിഭവങ്ങളുടെ ഉപയോഗവും എന്ന പേരില്‍ തൊഴിലിന്‍റെ കരാര്‍വല്‍ക്കരണവും ഔട്ട്-സോഴ്സിങ്ങും നടപ്പിലാക്കുന്നതും ആരോഗ്യസേവനങ്ങള്‍ക്ക് യൂസര്‍ ഫീ ഏര്‍പ്പെടുത്തി തുടങ്ങുന്നതും അക്കാലത്താണ്. ഇന്ന് പൊതുജനാരോഗ്യ മേഖലയില്‍ ആവശ്യത്തിന് ഡോക്ടര്‍മാരും നഴ്സുമാരും ഫാര്‍മസിസ്റ്റുകളും പാരാ-മെഡിക്കല്‍ സ്റ്റാഫിന്‍റെയും ലഭ്യത ഇല്ലാതാക്കിയത് ഈ നയമാണ്. ഇത്തരത്തിലുള്ള ഘടനാപരമായ പരിഷ്കാരത്തിനായി ധാരാളം പണം ഐ.എം.എഫ്-ലോകബാങ്ക് വായ്പയായി രാജ്യത്തേക്ക് ഒഴുക്കിയുട്ടുണ്ട്. സി.എ.ജി റിപ്പോര്‍ട്ടില്‍ ധാരാളം സ്കീമുകളേയും പദ്ധതികളേയും പറ്റി പ്രതിപാദിക്കുന്നുണ്ടല്ലോ. ആര്‍ദ്രം പദ്ധതി, ദേശീയ നഗര ആരോഗ്യ ദൗത്യം, കായകല്‍പ് പരിപാടി, നാഷണല്‍ ക്വാളിറ്റി അഷ്വറന്‍സ് പ്രോഗ്രാം, റിവേഴ്സ്ഡ് ടി.ബി കണ്‍ട്രോള്‍ പ്രോഗ്രാം, ദേശീയ മാനസിക ആരോഗ്യ പരിപാടി, ജനനി സുരക്ഷാ യോജന തുടങ്ങിയവ, ആരോഗ്യ മേഖലയുടെ ഘടനാപരമായ പരിഷ്കാരം ലക്ഷ്യമാക്കി ലോക ബാങ്കും ഏഷ്യന്‍ വികസന ബാങ്കും നല്‍കുന്ന വായ്പകളെ ആശ്രയിച്ചുള്ളതാണ്.
വിദേശ വായ്പാ കടക്കെണിയിലാവുന്ന ഒരു ഭരണകൂടത്തെ സംബന്ധിച്ചിടത്തോളം വായ്പാതിരിച്ചടവ് സാധ്യമാവണമെങ്കില്‍ വലിയ അളവില്‍ വിദേശ നിക്ഷേപം ആകര്‍ഷിക്കേണ്ടി വരും. അതിനായി തന്ത്രപ്രധാനമായ മേഖലകള്‍ ഉള്‍പ്പെടെ സ്വകാര്യവത്കരിക്കേണ്ടിയും വരും. ഇന്ത്യപോലുള്ള ഒരു രാജ്യത്തെ ജനങ്ങളെ അന്താരാഷ്ട്ര കോര്‍പ്പറേറ്റ് ഭീമന്‍മാര്‍ക്ക് കൊള്ളയടിക്കാനുള്ള ഉപാധിയാണ് വിദേശ വായ്പകള്‍. ആരോഗ്യ മേഖലയിലുള്‍പ്പെടെ വിദേശ നിക്ഷേപം അനുവദിക്കപ്പെട്ടിരിക്കുന്നത് ഈ വായ്പകളുടെ പശ്ചാത്തലത്തിലാണ്.

മറ്റൊരു ഘടകംകൂടി നമ്മള്‍ പരിഗണിക്കേണ്ടതുണ്ട്. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് മികച്ച ആരോഗ്യ സംവിധാനങ്ങളുള്ള സംസ്ഥാനമാണ് കേരളം. ബ്രിട്ടീഷ് മലബാറില്‍ 1879 മുതല്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും തടവുകാര്‍ക്കും വിദ്യാർത്ഥികള്‍ക്കും പ്രതിരോധ കുത്തിവെപ്പുകള്‍ നിര്‍ബന്ധമാക്കുന്നുണ്ട്. തിരുവിതാംകൂര്‍ രാജ്യത്ത് തിരുവനന്തപുരത്തും കൊച്ചി രാജ്യത്ത് കൊച്ചിയിലും സ്ഥാപിച്ച ജനറല്‍ ആശുപത്രികള്‍ക്ക് 150 വര്‍ഷത്തിലധികം പഴക്കമുണ്ട്. സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ 1961 മുതല്‍ 1986 വരെയുള്ള കാലത്ത് കേരളത്തിലെ പൊതുജനാരോഗ്യ മേഖല വലിയ അളവില്‍ വികസിക്കുകയുണ്ടായി. ഇത്തരത്തില്‍ പരമാവധി പേര്‍ക്ക് ആശ്രയിക്കാവുന്ന പൊതുജനാരോഗ്യ സംവിധാനം പല ഘട്ടങ്ങളിലായി കേരളത്തില്‍ വികസിക്കുന്നുണ്ട്. ഈ പ്രക്രിയ മന്ദീഭവിച്ചത് 1986-ഓടുകൂടിയാണ്. അഥവാ 1978-ലെ അല്‍മാഅത്തയില്‍ ചേര്‍ന്ന ലോകാരോഗ്യ അസംബ്ലിക്കും അതിന് തുടര്‍ച്ചയായി 1983-ല്‍ ദേശീയ ആരോഗ്യ നയം രൂപീകരിക്കപ്പെട്ടതിനും ശേഷമാണ്. 1970 മുതല്‍ 1990 വരെയുള്ള കാലം കേരളത്തെ സംബന്ധിച്ച് സാമ്പത്തിക പ്രതിസന്ധിയുടെ കാലമായിരിന്നിട്ടുകൂടി ആരോഗ്യമേഖലയെ ശക്തിപ്പെടുത്താന്‍ അന്നത്തെ സര്‍ക്കാരുകള്‍ കഠിനമായി പരിശ്രമിച്ചിരുന്നു എന്നാണല്ലോ അര്‍ഥം. എന്നാല്‍ 1983-ലെ നയം ആരോഗ്യ ബഡ്ജറ്റില്‍ സ്വാധീനം ചെലുത്താനും ബഡ്ജറ്റ് വിഹിതം ചുരുങ്ങാനും തുടങ്ങിയതോടെ ആരോഗ്യ മേഖലയുടെ തകര്‍ച്ച ആരംഭിച്ചു. എന്നാല്‍, വളരെ വിപുലമായിരുന്നു കേരളത്തിലെ സംവിധാനങ്ങള്‍ എന്നതിനാല്‍ ഇനിയും ആ തകര്‍ച്ച പൂർണ്ണമായിട്ടില്ല. ശക്തമായിരുന്നു അടിത്തറയെന്നതിനാല്‍ സമീപ ഭൂതകാലത്ത് മാത്രമേ പ്രതിസന്ധിയുടെ ഗൗരവം ജനങ്ങള്‍ തിരിച്ചറിഞ്ഞുമുള്ളൂ.

ക്ഷേമരാഷ്ട്രത്തില്‍ നിന്നും കമ്പോളത്തിലേക്ക്

ക്ഷേമരാഷ്ട്ര സങ്കല്‍പ്പത്തിന്‍റെ സ്ഥാനത്ത് കമ്പോള താത്പര്യങ്ങള്‍ പ്രതിഷ്ഠിക്കപ്പെട്ടതോടെ സ്വകാര്യ ആരോഗ്യ മേഖലയുടെ വ്യാപനത്തിന് സര്‍ക്കാര്‍ സംവിധാനങ്ങളുടെ തകര്‍ച്ച ഒരു അനിവാര്യതയായി തീര്‍ന്നു. അതുകൊണ്ടുതന്നെ 1986 മുതലുള്ള കാലം പൊതുജനാരോഗ്യ മേഖലയുടെ തകര്‍ച്ചയുടേയും സ്വകാര്യ ആരോഗ്യ മേഖലയുടെ തകര്‍ച്ചയുടേയും കാലമായിത്തീര്‍ന്നു. ആ പ്രവണത ഇന്നും തുടരുന്നു എന്ന സൂചനയാണ് സി.എ.ജി റിപ്പോര്‍ട്ട് നല്‍കുന്നത്. കാലങ്ങളായി തുടരുന്ന ആരോഗ്യ മേഖലയുടെ സ്വകാര്യവത്കരണത്തെ സഹായിക്കുന്ന നയസമീപനം മാറ്റിയാലേ സി.എ.ജി മുന്നോട്ടുവെച്ചിട്ടുള്ള നിര്‍ദേശങ്ങള്‍ പരിഗണിക്കാന്‍ പോലും ഭരണാധികാരികള്‍ക്ക് സാധിക്കുകയുള്ളൂ. പൊതുജനാരോഗ്യ മേഖലയെ ശക്തിപ്പെടുത്തും എന്ന തീരുമാനത്തിനൊപ്പം സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് ആവശ്യമായ സാമ്പത്തിക പിന്തുണ ഉറപ്പാക്കുന്ന നടപടികളും ഭരണാധികാരികള്‍ സ്വീകരിക്കേണ്ടതുണ്ട്. അതില്‍ ഏറ്റവും പ്രധാനപ്പെട്ടത് വിദേശ കടവും സ്വകാര്യ മൂലധനവും ആശ്രയിച്ചുള്ള സമ്പത്തിക നയങ്ങള്‍ ഉപേക്ഷിക്കലാണ്. പകരം, ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കായി കടപത്രങ്ങളുടെ ഈടില്‍ റിസര്‍ബാങ്കില്‍ നിന്നും പണം കടം വാങ്ങാന്‍ മുമ്പ് യൂണിയന്‍ സര്‍ക്കാരിനും സംസ്ഥാന സര്‍ക്കാരുകള്‍ക്കും ഉണ്ടായിരുന്ന അവകാശം പുനസ്ഥാപിക്കണം. അതോടുകൂടി ചെറിയ പലിശക്ക് യൂണിയന്‍ സര്‍ക്കാരിനും സംസ്ഥാന സര്‍ക്കാരുകള്‍ക്കും വായ്പ ലഭ്യമാകുന്ന സാഹചര്യമുണ്ടാകും. ആശുപത്രികള്‍ നടത്താന്‍ മാത്രമല്ല, അവശ്യമായ മരുന്നും ഉപകരണങ്ങളും ഉത്പാദിപ്പിക്കാനും അതിനുവേണ്ട ഗവേഷണ പ്രവര്‍ത്തനങ്ങള്‍ നടത്താനും സര്‍ക്കാരുകള്‍ പ്രാപ്തരാകും. നിലവില്‍ സാമ്പത്തിക പ്രതിസന്ധി കാരണം പാതിവഴിയിലുപേക്ഷിക്കപ്പെട്ട പദ്ധതികള്‍ പൂര്‍ത്തീകരിക്കാനും ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി ഉപേക്ഷിക്കാനും സി.എ.ജി നിര്‍ദേശിക്കുന്ന നിയന്ത്രണ സംവിധാനങ്ങള്‍ ആവഷ്കരിക്കാനും, സ്കീമുകളുടേയും പ്രോജക്ടുകളുടേയും ബാഹുല്യം കാരണമുണ്ടാകുന്ന സങ്കീര്‍ണതകളില്‍ നിന്നും ഭരണനിര്‍വഹണ സംവിധാനത്തെ രക്ഷിച്ചെടുക്കാനും ഈ ചെറിയ മാറ്റത്തിലൂടെ മാത്രം സാധിക്കും. ഓരോ സംസ്ഥാനത്തും ആവശ്യമായ ആരോഗ്യ പരിപാലന സംവിധാനങ്ങളും അനുബന്ധ ഉത്പാദനവും ആരംഭിക്കുന്നതോടെ സംസ്ഥാനത്തെ അഭ്യസ്ഥവിദ്യര്‍ അനുഭവിക്കുന്ന തൊഴില്‍ പ്രശ്നത്തിന് ഒരു പരിധിവരെ ശമനമുണ്ടാകും. അത് മറ്റ് ഉത്പാദന – സേവന മേഖലകള്‍ക്ക് ഉണര്‍വേകുകയും ചെയ്യും. ഉത്പാദന മേഖലയുടെയും തൊഴില്‍ മേഖലയുടേയും ഉണര്‍വ് വായ്പ തിരിച്ചടക്കാന്‍ സര്‍ക്കാരുകളെ സഹായിക്കുകയും ചെയ്യും.

ജനറൽ ആശുപത്രിയിലെ രോഗികളുടെ നീണ്ട നിര. കടപ്പാട്: The Hindu

സി.എ.ജി നിര്‍ദേശിച്ചിരിക്കുന്നു എന്ന ഒറ്റ കാരണത്താല്‍ തങ്ങള്‍ പിന്തുടരുന്ന നയം മാറ്റാൻ യൂണിയന്‍ സര്‍ക്കാരോ സംസ്ഥാന സര്‍ക്കാരോ മുതിരില്ല. അതിനായി, പ്രക്ഷോഭത്തിനുള്ള ആയുധമാക്കി സി.എ.ജി റിപ്പോര്‍ട്ടിനെ പ്രയോജനപ്പെടുത്തണം. രാജ്യമെമ്പാടും ശക്തമായ പൊതുജനാരോഗ്യ സംവിധാനം സൃഷ്ടിക്കപ്പെടുകയെന്ന ലക്ഷ്യത്തോടെ പ്രാദേശിക തലത്തില്‍ സര്‍ക്കാര്‍ ആശുപത്രികള്‍ സ്ഥാപിക്കണം, നിലനിര്‍ത്തണം, ശക്തിപ്പെടുത്തണം എന്നീ മുദ്രാവാക്യങ്ങള്‍ ജനങ്ങള്‍ ഉയര്‍ത്തണം. അങ്ങനെ മാത്രമേ സി.എ.ജി റിപ്പോര്‍ട്ട് നമ്മുക്ക് നല്‍കിയ പൊതുജനാരോഗ്യ മേഖലയെ സംരക്ഷിക്കാനുള്ള അവസരം പ്രയോജനപ്പെടുത്താന്‍ സാധിക്കൂ. ഇല്ലെങ്കില്‍, കേരളത്തിലെ പൊതുജനാരോഗ്യ മേഖല സമ്പൂര്‍ണമായും തകരും. അവശേഷിക്കുക സ്വകാര്യ മേഖലമാത്രമായിരിക്കും. നിലവിൽ തന്നെ നിര്‍ജ്ജീവമായ നിയന്ത്രണ സംവിധാനങ്ങള്‍ സ്വകാര്യ മൂലധനത്തിന് മുന്നില്‍ ഊര്‍ധ്വന്‍ വലിക്കും.
ആരോഗ്യസേവനങ്ങള്‍ വ്യക്തിയുടെ സാമ്പത്തികശേഷി അനുസരിച്ച് വിതരണം ചെയ്യപ്പെടുന്ന അവസ്ഥ പണം ചിലവഴിക്കാനുള്ളവരെ സംബന്ധിച്ച് ആശ്വാസദായകമാണ്. പക്ഷേ, പണം ചിലവഴിക്കാന്‍ ശേഷിയുള്ള വ്യക്തികളുടെ ആരോഗ്യകാര്യങ്ങളെ മാത്രമേ സ്വകാര്യ മേഖല അഭിസംബോധന ചെയ്യുള്ളൂ. സാമൂഹ്യ ആരോഗ്യവും പ്രതിരോധ പ്രവര്‍ത്തനങ്ങളും പണമില്ലാത്തവന്‍റെ ചികിത്സയും സ്വകാര്യ മേഖലയുടെ പരിഗണനാ വിഷയമാവാന്‍ തരമില്ല. ആ ഭാഗം അവഗണിക്കപ്പെടുകയും പകര്‍ച്ചവ്യാധികളെ പ്രതിരോധിക്കുന്നത് ഉള്‍പ്പെടെയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഉപേക്ഷിക്കപ്പെടുകയും ചെയ്യും. ഒപ്പം പണമില്ലാത്തവന്‍ ചികിത്സക്കായി ഇരന്നു നടക്കേണ്ട ഗതിയുണ്ടാകും. അത് നിലവില്‍തന്നെ കണ്ടുതുടങ്ങിയിട്ടുമുണ്ട്. അപകടകരമായ ഈ പോക്കിനേയാണ് സി.എ.ജി തുറന്നുകാട്ടിയിരിക്കുന്നത്. ഇനിയെങ്കിലും നമ്മള്‍ കണ്ണ് തുറന്നേ തീരൂ.

Also Read

7 minutes read January 23, 2025 12:42 pm