Help us in our pursuit for high-quality journalism!
Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.
Support Keraleeyam Choose your preference
₹1000/Year
₹2000/2 Years
₹500Students/Year
A contribution of any size


തമിഴ് സിനിമയിൽ ഗ്യാങ്സ്റ്റർ വിഭാഗം പലപ്പോഴും വെറും രക്തച്ചൊരിച്ചിലും, പവർ ഡയലോഗുകളും, ഹീറോയുടെ ‘മാച്ചോ’ ഇമേജും മാത്രമായി ചുരുങ്ങാറുണ്ട്. പക്ഷേ, അരുൺ മാതേശ്വരന്റെ പുതിയ ചിത്രം ‘DC’ (2026) അതിൽ നിന്ന് വ്യത്യസ്തമായ ഒരു രാഷ്ട്രീയ മാനം ഉയർത്തിക്കാട്ടുന്നു. ലോകേഷ് കനഗരാജിന്റെ അഭിനയ അരങ്ങേറ്റമായ ഈ ചിത്രം, ദേവദാസ്-ചന്ദ്രമുഖി കഥയെ ആധുനിക ഗ്യാങ്സ്റ്റർ പശ്ചാത്തലത്തിലേക്ക് മാറ്റി എഴുതുമ്പോഴും, വയലൻസിനെ വെറും വിനോദമാക്കാതെ ‘സ്റ്റേറ്റ്’ സംവിധാനത്തോടുള്ള പോരാട്ടമായി അവതരിപ്പിക്കുന്നു.
സിനിമയുടെ തുടക്കത്തിൽ തന്നെ പറയുന്നുണ്ട്: പൊലീസ് ‘എക്സ്ട്രിമിസ്റ്റുകൾ’ എന്നും ‘ഗ്യാങ്സ്റ്റർ’ എന്നും വിളിക്കുന്നവർ പോരാടുന്നത് ഒരു പയ്യന്റെ വിദ്യാഭ്യാസത്തിനാണ്. ദാസിന്റെ (ലോകേഷ്) പ്രതികാരത്തിന് കൃത്യമായ കാരണമുണ്ട്. മകനെ പഠിപ്പിക്കാൻ ഭൂമി വിറ്റ കർഷകന്റെയും അച്ഛന്റെയും കണ്ണീരിന് പകരം ചോദിക്കാനാണ് അയാൾ ഓടുന്നത്. വിലാസമില്ലാത്തവരെ കൊന്നുതള്ളിയാൽ ഒരു കഥ ഉണ്ടാക്കിയാൽ മതി എന്ന ഭരണകൂട മനോഭാവത്തിന്റെ തലയാണ് അയാൾ അറുക്കുന്നത്. ‘Be Brutal’ എന്ന് ആജ്ഞാപിക്കുന്ന പൊലീസിനോടും, അത് പാലിക്കുന്ന ഏറ്റുമുട്ടൽ കൊലപാതകികളോടുമുള്ള മറുപടിയാണ് ഈ ചോരക്കളി. ഇത് സാധാരണ ഗ്യാങ്സ്റ്റർ വാറോ, ചെറിയ കാരണങ്ങളിലുള്ള അക്രമമോ അല്ല. സ്റ്റേറ്റ് എന്ന സംവിധാനത്തോടുള്ള വെല്ലുവിളിയാണ്.


ദാസ് നല്ലവനാണ്. അച്ഛനോടും അമ്മയോടും നാടിനോടും സ്നേഹമുള്ള, അതിനുവേണ്ടി യുദ്ധം ചെയ്യുന്ന ഒരാൾ. ഒളിച്ചിരുന്ന ഇടങ്ങളിൽ നിന്ന് ഇറങ്ങിപ്പോകുമ്പോൾ തിരിച്ച് കയറുന്നത് ഉള്ളിലെ നീതിബോധം കൊണ്ടാണ്. അപ്പോഴൊക്കെ അയാൾ കെണിയിൽ അകപ്പെടുന്നുമുണ്ട്. അയാൾ പഠിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന ‘സ്കൂൾ’ നക്സലൈറ്റുകൾക്ക് ആയുധം കടത്തിയതിന് പുറത്താക്കപ്പെട്ട പഴയ പോലീസുകാരന്റേതാണ്. അരസിന്റെ ചരിത്രം വിശദമായി പറയാതെ തന്നെ സിനിമ സൂചനകൾ നൽകുന്നു—ഗവൺമെന്റിനെതിരായ പ്രവർത്തനങ്ങൾ, ശരീരത്തിൽ കറന്റ് കടത്തി ഭരണകൂടം എങ്ങനെ പീഡിപ്പിച്ചു എന്നതും. തുടക്കത്തിൽ ആയുധം കൈക്കലാക്കുന്നതിന്റെ ഉത്തരമാണ് രണ്ട് മണിക്കൂറും 23 മിനിറ്റും പിടിച്ചിരുത്തുന്ന ഈ ചിത്രം.
നായിക ചന്ദ്ര (വാമിക ഗബ്ബി) ഉറക്കെ പറയുന്നത് അതുതന്നെ. ചൂഷണത്തിന് മറുപടി ഉണ്ട്. മാനത്തിന് വിലയുണ്ട്. തിരക്കഥയുടെ ആഴം ഇവിടെയാണ്. ഓരോ കഥാപാത്രത്തിനും പാളികളുണ്ട്. കാഴ്ചക്കാരന് പല രീതിയിൽ വായിക്കാവുന്ന കൈവഴികളുണ്ട്. When madness meets madness—പടം കണ്ടിരിക്കുന്ന നിങ്ങൾക്കും ഭ്രാന്താകും. എന്നാൽ കഥയിൽ വലിയ പുതുമയൊന്നുമില്ല. പല കാര്യങ്ങളും എളുപ്പത്തിൽ പ്രവചിക്കാം.


City of God, Gangs of Wasseypur, Animal തുടങ്ങിയ സിനിമകളുടെ സ്വാധീനം തോന്നുമ്പോഴും, അതിന്റെ ഒരു ‘നിഴൽ’ എന്ന നിലയിൽ DC സ്വന്തം സ്പേസ് കണ്ടെത്തുന്നു. പാട്ടുകളും ഡാൻസും ഇല്ലാത്ത ഒരു സിനിമയിൽ മ്യൂസിക് തന്നെയാണ് സകല റോളും ചെയ്യുന്നത്. അനിരുദ്ധ് രവിചന്ദറിന്റെ ഫൈറ്റ് സീനുകളിലെ വ്യത്യസ്തമായ BGM നമ്മളെ ഞെട്ടിക്കുകയും പിടിച്ചിരുത്തുകയും ചെയ്യുന്നു. ക്രൂരതയെ നമ്മൾ ഇഷ്ടപ്പെടും—അതാണ് ഇതിന്റെ മ്യൂസിക്കിന്റെ മാജിക്. കഥ പ്രവചിക്കാനാകുമ്പോഴും, മേക്കിങ്ങും മ്യൂസിക്കും ചേർന്ന് നൽകുന്ന എനർജിയാണ് DC-യുടെ ഏറ്റവും വലിയ ശക്തി.
തമിഴ് ഗ്യാങ്സ്റ്റർ സിനിമകളുടെ രാഷ്ട്രീയം പലപ്പോഴും ഹീറോയെ ‘അണ്ടർവേൾഡ് ദൈവം’ ആക്കി ഉയർത്തുകയും, പൊലീസിനെയും സംവിധാനത്തെയും വെറും എതിരാളികളാക്കുകയും ചെയ്യാറുണ്ട്. DC അതിൽ നിന്ന് മാറി, വയലൻസിനെ സിസ്റ്റത്തിന്റെ പരാജയത്തിന്റെ ഫലമായി കാണിക്കുന്നു. സാധാരണക്കാരുടെ നീതിക്കുവേണ്ടിയുള്ള പോരാട്ടമായി അവതരിപ്പിക്കുന്നു. അതുകൊണ്ടാണ് ഈ ചോരക്കളി വെറും വിനോദമല്ലാത്തത്. DC തമിഴ് സിനിമയിലെ ഗ്യാങ്സ്റ്റർ വിഭാഗത്തിന് ഒരു പുതിയ രാഷ്ട്രീയ ഭാഷ നൽകുന്നു—ചോരയുടെ ഭാഷയിൽ നീതിയുടെ ചോദ്യങ്ങൾ.

