

Help us in our pursuit for high-quality journalism!
Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.
Support Keraleeyam Choose your preference
₹1000/Year
₹2000/2 Years
₹500Students/Year
A contribution of any size


കഴിഞ്ഞ പതിനേഴ് ദിവസമായി കേരളത്തിലെ ‘ആശാ’ (Accredited Social Health Activist) വർക്കേഴ്സ് സമരത്തിലാണ്. അവരുടെ ആവശ്യങ്ങൾ കേൾക്കാനോ ഗൗരവമുള്ള ഒരു ചർച്ചയ്ക്ക് മുതിരാനോ പോലും കേരള സർക്കാർ തയ്യാറല്ല. പകരം ഒരു സർക്കുലർ പുറത്തിറക്കുകയും, തിരിച്ച് ജോലിയിൽ പ്രവേശിച്ചില്ലെങ്കിൽ പിരിച്ചുവിടൽ നേരിടേണ്ടിവരുമെന്നുമാണ് സർക്കാർ പറയുന്നത്.
പ്രാരംഭഘട്ടത്തിൽ നിശ്ചയിച്ചിരുന്ന പ്രതിമാസ ഓണറേറിയമായ 7000 രൂപ മൂന്ന് മാസമായി നൽകിയിട്ടില്ലെന്ന് മാത്രമല്ല പലർക്കും പ്രതിമാസം 500 മുതൽ1000 രൂപ വരെ കുറവ് വന്നിട്ടുമുണ്ട്. ഭക്ഷ്യ വസ്തുക്കളുടെയും മറ്റ് അവശ്യസാധങ്ങളുടെയും വില കുത്തനെ ഉയരുന്ന സാഹചര്യത്തിൽ ഈ തുക വളരെ പരിമിതമാണെന്നും ആശാ വർക്കേഴ്സ് ചൂണ്ടിക്കാണിക്കുന്നു. ഭരണകക്ഷിയായ സി.പി.എമ്മിലെ മുതിർന്ന നേതാവ് ആശാ വർക്കേഴ്സിന്റെ സമരം രാഷ്ട്രീയ പ്രേരിതമാണെന്നും അരാജകത്വം നിറഞ്ഞതാണെന്നും കുറ്റപ്പെടുത്തി. അതുപോലെ തന്നെ സി.പി.എം ട്രേഡ് യൂണിയന്റെ ജനറൽ സെക്രട്ടറി പി.പി പ്രേമ പറയുന്നത് ആശാ വർക്കേഴ്സിന് നൽകുന്ന ഈ ഓണറേറിയം (അത് ഒരു കുടുംബം പുലർത്താൻ കഴിയുന്നതിലും കുറവാണ്) ‘ഔദാര്യ പ്രവൃത്തി’യാണെന്നാണ്.
തൊഴിലാളി വർഗ്ഗത്തെ പ്രതിനിധീകരിക്കുന്നുവെന്ന് പറയുന്ന പാർട്ടിയിൽ നിന്നും ഇത്തരം ക്രൂരമായ, വൈരുദ്ധ്യം നിറഞ്ഞ, മനുഷ്യത്വമില്ലാത്ത പ്രസ്താവനകൾ വരുന്നത് അമ്പരപ്പുണ്ടാക്കുന്ന കാര്യമാണ്. എന്നിരുന്നാലും ഇത്തരം ഭീഷണികളും ഇടപെടലുകളും വകവയ്ക്കാതെ സമരം ശക്തമായി മുന്നോട്ടുകൊണ്ടുപോവാനാണ് ആശാ വർക്കർമാരുടെ തീരുമാനം. മാന്യമായി തങ്ങൾക്ക് ജീവിച്ചാൽ മാത്രം മതിയെന്നാണ് സമരം ചെയ്യുന്ന തൊഴിലാളികൾ പറയുന്നത്.


ഈ സാഹചര്യത്തിൽ കുറച്ച് സാമൂഹിക പ്രവർത്തകർ, ആശാ വർക്കേഴ്സിന്റെ ദുരിതപൂർണമായ തൊഴിൽ സാഹചര്യവം അവർ മുന്നോട്ട് വെക്കുന്ന ആവശ്യങ്ങളും ഉൾക്കൊള്ളിച്ചുകൊണ്ട് താഴെ പറയുന്ന പ്രസ്താവന പുറത്തിറക്കുകയുണ്ടായി.
“എഴുത്തുകാരുടെയും സാംസ്കാരിക പ്രവർത്തകരുടെയും പ്രസ്താവന
പതിനേഴ് ദിവസമായി സെക്രട്ടറിയേറ്റിന് മുന്നിൽ സമരം ചെയ്യുന്ന ആശാ വർക്കേഴ്സിന്റെ ആവശ്യങ്ങൾ അംഗീകരിച്ച് തൊഴിലാളികളുടെ രാപ്പകൽ സമരം അവസാനിപ്പിക്കാൻ സർക്കാർ നടപടികൾ എടുക്കണമെന്ന് കേരള ഗവൺമെന്റിനോട് അഭ്യർത്ഥിക്കുന്നു.
17 ദിവസങ്ങളായി സെക്രട്ടറിയേറ്റിനുമുന്നിൽ ആശാ വർക്കർമാർ നടത്തുന്ന സമരം അവരുടെ ആവശ്യങ്ങൾ അംഗീകരിച്ചുകൊണ്ട് ഒത്തുതീർപ്പാക്കാൻ തയ്യാറാകണമെന്ന് കേരള സർക്കാരിനോട് ഞങ്ങൾ ആവശ്യപ്പെടുന്നു. കോവിഡ് കാലത്ത് സംസ്ഥാനത്തെ രോഗപ്രതിരോധ പ്രവർത്തനങ്ങളിലെ ഏറ്റവും പ്രധാന കണ്ണിയായിരുന്നു ആശാ വർക്കർമാർ. ആശാ വർക്കർമാരുടെ സേവനത്തിന് ആനുപാതികമല്ല അവർക്ക് ലഭിക്കുന്ന തുച്ഛമായ പ്രതിഫലം.
അവരുടെ ആവശ്യങ്ങൾ ന്യായമാണെന്ന് ഞങ്ങൾ കരുതുന്നു. അവരുടെ ആവശ്യങ്ങൾ താഴെ പറയുന്നതാണ്.
1. പ്രതിമാസ ഓണറേറിയം 21000 രൂപയിലേക്ക് ഉയർത്തുക.
2. മൂന്ന് മാസത്തെ വേതന കുടിശ്ശിക നൽകുക.
3. വിരമിക്കൽപ്രായം 62 എന്ന് ഏകപക്ഷീയമായി നടത്തിയ പ്രഖ്യാപനം പിൻവലിക്കുക
4. വിരമിക്കൽ ആനുകൂല്യമായി അഞ്ച് ലക്ഷം രൂപ നൽകുക
ആശാ വർക്കർമാർ ഉന്നയിക്കുന്ന ആവശ്യങ്ങളെക്കുറിച്ച് അവരുമായി ചർച്ച ചെയ്യുന്നതിനു പകരം അവരെ പരിഹസിക്കുകയും അധിക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യാനാണ് ആരോഗ്യ – ധനകാര്യ മന്ത്രിമാരും ചില സിപിഎം, സിഐടിയു നേതാക്കളും ശ്രമിക്കുന്നത്. സംഘടിക്കാനും സമരം ചെയ്യാനുമുള്ള പ്രാഥമിക അവകാശത്തെപ്പോലും ചോദ്യം ചെയ്യുകയാണ് ഭരണാധികാരികൾ. സെക്രട്ടറിയേറ്റിന് മുന്നിൽ ആശാ വർക്കർമാരെ അഭിസംബോധന ചെയ്ത് സംസാരിച്ച ബുദ്ധിജീവികളെയും സാമൂഹ്യപ്രവർത്തകരെയും പൊലീസിനെ ഉപയോഗിച്ച് ഭീഷണിപ്പെടുത്താനുള്ള ബാലിശവും പരിഹാസ്യവുമായ നീക്കമുണ്ടാകുന്നു. ഒരു പരിഷ്കൃത ജനാധിപത്യ സമൂഹത്തിൽ ഒരുതരത്തിലും അംഗീകരിക്കാൻ കഴിയുന്നതല്ല ഇതൊന്നും. സമരം ചെയ്യുന്നവരെ അധിക്ഷേപിക്കാനും സമരത്തെ അടിച്ചമർത്താനുമുള്ള നീക്കത്തിൽനിന്ന് സർക്കാർ പിന്മാറണം.
ആശാ വർക്കർമാരുടെ ഓണറേറിയം നിശ്ചയിക്കുന്നത് കേന്ദ്ര സർക്കാരാണെന്നും സംസ്ഥാന സെക്രട്ടറിയേറ്റിന് മുന്നിൽ അല്ല കേന്ദ്രത്തിനെതിരേയാണ് സമരം ചെയ്യേണ്ടതെന്നുമാണ് സർക്കാരിന്റെ സ്വയംപ്രഖ്യാപിത വക്താക്കളായി സാമൂഹ്യ മാധ്യമങ്ങളിലും മറ്റും പ്രത്യക്ഷപ്പെടുന്നവർ പറയുന്നത്. സംസ്ഥാനത്ത് ആരോഗ്യ പരിപാലന മേഖലയിലെ ഏറ്റവും താഴെത്തട്ടിൽ സുപ്രധാനമായ ചുമതലകൾ ഏറ്റെടുത്ത് കഠിനാധ്വാനം ചെയ്യുന്ന പാവപ്പെട്ട തൊഴിലാളികളുടെ ജീവിതം വഴിമുട്ടിനിൽക്കുകയാണ് ഇവിടെ. കേന്ദ്രത്തിനാണ് മുഖ്യ ഉത്തരവാദിത്വമെങ്കിൽ ആശാ വർക്കർമാരുടെ ആവശ്യം കേന്ദ്ര സർക്കാരിന് മുന്നിൽ ഉന്നയിച്ച് പരിഹാരം കാണാനുള്ള ബാധ്യത സംസ്ഥാന സർക്കാരിനുണ്ട്. ആ ഉത്തരവാദിത്വത്തിൽനിന്ന് സംസ്ഥാന സർക്കാർ ഒളിച്ചോടരുത്. സമരം ചെയ്യുന്ന ആശാ വർക്കർമാരുമായി ഒരു നിമിഷം വൈകാതെ ചർച്ച ആരംഭിക്കണമെന്നും അവരുടെ ആവശ്യങ്ങൾ അംഗീകരിച്ച് സമരം ഒത്തുതീർപ്പാക്കണമെന്നും ബന്ധപ്പെട്ട എല്ലാവരോടും ഞങ്ങൾ അഭ്യർത്ഥിക്കുന്നു.”


ആശാ വർക്കേഴ്സ് ഉന്നയിക്കുന്ന ആവശ്യങ്ങൾ ന്യായമായതുകൊണ്ട് മുകളിലുള്ള പ്രസ്താവനയോട് ഞാൻ പൂർണ്ണമായും യോജിക്കുന്നു. വിരമിക്കൽ ആനുകൂല്യത്തിനൊപ്പം പ്രതിമാസ ഓണറേറിയം (മൂന്ന് മാസമായി അത് മുടങ്ങിയിരിക്കുകയാണ്) 7000ത്തിൽ നിന്നും 21000 രൂപയിലേക്ക് ഉയർത്തുക എന്നത് അവരുടെ ആവശ്യമാണ്. ഭക്ഷ്യ വസ്തുക്കളുടെയും അവശ്യസാധനങ്ങളുടെയും കുതിച്ചുയരുന്ന വിലയുമായി തട്ടിച്ചുനോക്കുമ്പോൾ അവർ ഉന്നയിക്കുന്നത് ഗൗരവമുള്ളതും ന്യായീകരിക്കാവുന്നതുമായ കാര്യമാണ്.
തൊഴിലാളിവർഗ്ഗത്തെ പ്രതിനിധീകരിക്കുന്ന ഒരു പാർട്ടിയാണ് കേരളം ഭരിക്കുന്നതെന്ന് പറയുമ്പോളും മാന്യമായി ജീവിക്കാൻ വേണ്ടിയുള്ള തൊഴിലാളികളുടെ ന്യായമായ ആവശ്യങ്ങൾ പരിഗണിക്കാൻ കഴിയാതെ വന്നാൽ, രാജിവച്ച് ഇറങ്ങിപ്പോവുകയാണ് അവർ ചെയ്യേണ്ടത്.
(കടപ്പാട്:countercurrents.org. പരിഭാഷ: ശ്യാം പ്രസാദ്)