

Help us in our pursuit for high-quality journalism!
Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.
Support Keraleeyam Choose your preference
₹1000/Year
₹2000/2 Years
₹500Students/Year
A contribution of any size


May, Mental Health Awareness Month
കേരളത്തിൽ ലഹരി ഉപയോഗം ഇന്ന് വ്യാപകമാണ്. ‘ഡി-ഹണ്ട്’ എന്ന പ്രത്യേക ദൗത്യത്തിലൂടെ കേരള പൊലീസും ‘ഓപ്പറേഷൻ ക്ലീൻ സ്റ്റേറ്റ്’ എന്ന പേരിൽ എക്സൈസ് വകുപ്പും ലഹരിയുടെ ഉപയോഗവും വിപണനവും തടയുന്നതിനുള്ള ശ്രമങ്ങൾ ഊർജ്ജിതമാക്കിയിരിക്കുന്നു. അതേസമയം, ലഹരി വാർത്തകൾ വ്യാപകമായതോടെ സമൂഹത്തിൽ നടക്കുന്ന എല്ലാ പ്രശ്നങ്ങൾക്കും കാരണം ലഹരി മാത്രമാണെന്ന ആരോപണവും യുവാക്കളെ ലക്ഷ്യമാക്കി ഇന്ന് ഉയരുന്നുണ്ട്. ‘ചെറുപ്പക്കാരെല്ലാം ലഹരിയുടെ പിടിയിലാണ്’ എന്ന് വിലയിരുത്തി നിയമനടപടികളിലേക്ക് മാത്രം അവരെ തള്ളിവിടുമ്പോൾ പലപ്പോഴും പരിഗണിക്കപ്പെടാതെ പോകുന്ന ഒന്നാണ് അവരുടെ മാനസികാരോഗ്യം. സാമൂഹിക കാരണങ്ങളാൽ കേരളത്തിലെ യുവ സമൂഹത്തിന്റെ മാനസികാരോഗ്യം മോശമായിത്തീരുന്നതിന്റെ പ്രതിഫലനം കൂടിയല്ലേ ഈ അമിത ലഹരി ഉപയോഗം? എങ്കിൽ മനഃശാസ്ത്രപരമായി എങ്ങനെയാണ് അത് കൈകാര്യം ചെയ്യപ്പെടേണ്ടത്? മാനസികാരോഗ്യത്തെക്കുറിച്ചുള്ള അവബോധം വർദ്ധിപ്പിക്കുന്നതിനായി ലോകമെങ്ങും മെയ് മാസം ‘Mental Health Awareness Month’ ആയി ആചരിക്കുന്ന സാഹചര്യത്തിൽ, ലഹരി ഉപയോഗത്തെയും യുവജനങ്ങളുടെ മാനസിക പ്രശ്നങ്ങളെയും തെറാപ്പികളെയും കുറിച്ച് സംസാരിക്കുന്നു കൺസൾട്ടന്റ് സൈക്ക്യാട്രിസ്റ്റ് ഡോ. തോമസ് റാഹേൽ മത്തായി.
ലഹരി ഉപയോഗത്തിനെതിരായ നിയമ നടപടികൾ ശക്തമാവുകയും ചലച്ചിത്ര മേഖലയിൽ നിന്നടക്കം പലരും അറസ്റ്റ് ചെയ്യപ്പെടുകയും ചെയ്തതോടെ ലഹരിയുടെ വ്യാപനം കേരളത്തിൽ ഏറെ ചർച്ച ചെയ്യപ്പെടുന്നുണ്ട്. എന്നാൽ ഇത്തരത്തിൽ പൊലീസ് നടപടിയിലൂടെ മാത്രമാണോ ലഹരി ഉപയോഗത്തെ നേരിടേണ്ടത്? പലതരം ട്രോമകളോ രോഗനിർണയം നടത്താത്ത മറ്റ് മാനസികാരോഗ്യ പ്രശ്‌നങ്ങളോ യുവജനങ്ങൾക്കിടയിൽ ലഹരി ഉപയോഗത്തിന് കാരണമാകുന്നില്ലേ? എന്തുകൊണ്ട് മാനസിക ആരോഗ്യത്തിലേക്ക് കൂടി ലഹരി ചർച്ചകൾ നീളുന്നില്ല?
സമൂഹത്തിൽ അക്രമങ്ങൾ നടക്കുന്നതിന് കാരണം ലഹരിയാണ് എന്ന രീതിക്കുള്ള നരേറ്റീവുകൾ സമീപകാലത്ത് ഉണ്ടായിട്ടുണ്ട്. ഈയിടെ പുറത്തിറങ്ങിയ ചില സിനിമകളിലും അങ്ങനെ കാണിച്ചിട്ടുണ്ട്. പൊതുവിൽ ഒരു മെന്റൽ ഹെൽത്ത് ഇഷ്യൂ ഉണ്ടാകുമ്പോൾ ഒരു സൈക്കോളജിസ്റ്റിനെയോ സൈക്യാട്രിസ്റ്റിനെയോ സമീപിക്കുക എന്ന് പറയുന്നത് ഒരു stigma (അപമാനം) ആയാണ് നമ്മുടെ സമൂഹത്തിൽ നിലനിൽക്കുന്നത്. മെന്റൽ ഇൽനെസിന് (mental illness) ട്രീറ്റ്മെന്റ് എടുക്കുന്നു എന്നതിനെ ‘ഭ്രാന്തി’ന് ട്രീറ്റ്മെന്റ് എടുക്കുന്ന പോലെയാണ് സമൂഹം പറയുന്നത്. ഈ അടുത്ത് വന്ന കണക്കുകൾ പറയുന്നത് ഇന്ത്യയിൽ മെന്റൽ ഹെൽത്ത് ഇഷ്യൂ നേരിടുന്ന എൺപത് ശതമാനം ആളുകൾക്കും ചികിത്സ ലഭിക്കുന്നില്ല എന്നാണ്. മാനസികമായി ഒരു ബുദ്ധിമുട്ടുണ്ടാകുമ്പോഴോ anxiety, mood related issues പ്രകടമാകുമ്പോഴോ, സ്ട്രെസ് ഉണ്ടാകുമ്പോഴോ ഇവിടെ എത്രപേർ ഒരു സൈക്കോളജിസ്റ്റിനെയോ സൈക്ക്യാട്ട്രിസ്റ്റിനെയോ കൺസൾട്ട് ചെയ്യാൻ തയ്യാറാകുന്നുണ്ട്? ഡോക്ടറെ കാണാൻ മാത്രം നിനക്ക് പ്രശ്നമുണ്ടോ എന്നായിരിക്കും ഈ പ്രശ്നം ഒരാളോട് പറയുമ്പോൾ ആദ്യം കേൾക്കുന്ന പ്രതികരണം. ചെറിയൊരു പനിയോ തലവേദനയോ വരുമ്പോൾ തന്നെ ആശുപത്രിയിൽ പോകാനും വേണ്ടിവന്നാൽ സൂപ്പർ സ്പെഷ്യലിസ്റ്റുകളെ സമീപിക്കാൻ പോലും തയ്യാറാകുന്നവരാണ് നമ്മൾ. എന്നാൽ മാനസികമായി ഒരു പ്രശ്നം വരുമ്പോൾ ഗൗനിക്കാതിരിക്കുകയും പിന്നീട് അത് ഗുരുതരമാകുകയും ചെയ്യും. മനുഷ്യശരീരം പരിഗണിക്കുമ്പോൾ physical aspect മാത്രമേ നമ്മൾ കാണുന്നുള്ളൂ. എന്നാൽ mental aspect ഉം നമ്മുടെ ശരീരത്തിൻ്റെ ഒരു എക്സ്റ്റൻഷൻ ആണ്. ലഹരി ഉപയോഗിക്കുന്നതിന്റെ core reasons മനസികാരോഗ്യവുമായി കൂടി ബന്ധപ്പെട്ടുള്ളതാണ് എന്ന തിരിച്ചറിവാണ് ഇല്ലാതെ പോകുന്നത്.
തൊഴിൽ സമ്മർദം നേരിടുന്നവർ, കലാ മേഖലയിലുള്ളവർ, സാമൂഹ്യമായും കുടുംബപരമായും പ്രശ്നങ്ങൾ അഭിമുഖീകരിക്കുന്നവർ, വിദ്യാർത്ഥികൾ എന്നിങ്ങനെ വിവിധ മേഖലയിലുള്ളവർ ലഹരി കേസുകളിൽ ഉൾപ്പെടാറുണ്ട്. വിനോദത്തിന് വേണ്ടിയും സമ്മർദ്ദം കുറയ്‌ക്കാനുമാണ് (recreational) ലഹരിയെ ആശ്രയിക്കുന്നതെന്നാണ് അവരിൽ പലരും പറയുന്നത്. പ്രശ്നങ്ങളെ നേരിടാൻ ലഹരി സഹായിക്കും എന്ന ചിന്ത യുവജനങ്ങൾക്കിടയിൽ ഉണ്ടാകുന്നത് എങ്ങനെയാണ്?
അടിസ്ഥാനപരമായി മനുഷ്യരെല്ലാവരും അവർ നേരിടുന്ന പ്രശ്നങ്ങളിൽ നിന്നുള്ള അതിജീവനത്തിനാണ് ശ്രമിക്കുന്നത്. ഒരു പ്രശ്നം പരിഹരിക്കാൻ കഴിയാതെ വരുന്ന സാഹചര്യത്തിൽ പെട്ടെന്ന് അതിൽ നിന്നുള്ള എസ്‌കേപ്പിംഗിനായി തെരഞ്ഞെടുക്കുന്നത് alternate വഴികളായ ലഹരി വസ്തുക്കളെയാണ്. പിന്നെ genetic vulnerability യും ചില environmental factors ഉം ഈയൊരു പ്രവണത കൈവിട്ടുപോകുന്നതിന് പിറകിലുണ്ട്. ഒരു ലീവ് പോലും ഇല്ലാതെയാണ് പല കോർപ്പറേറ്റ് സ്ഥാപനങ്ങളിലും തൊഴിലാളികൾ ജോലി ചെയ്യുന്നത്. ഇത് സ്ട്രെസ് ഉണ്ടാക്കുകയും തലച്ചോറിനെ വലിയ രീതിയിൽ വീർപ്പുമുട്ടിക്കുകയും ചെയ്യുന്നുമുണ്ട്. ഇതിൽ നിന്നുള്ള മോചനത്തിനായാണ് പലപ്പോഴും സബ്സ്റ്റൻസ് ഉപയോഗത്തിലേക്ക് പോകുന്നത്. കഞ്ചാവ് ഒക്കെ ന്യൂറോ കെമിക്കലി പൊട്ടന്റ് ആയ വസ്തുക്കളായതുകൊണ്ട് തലച്ചോറിന് ഏതെങ്കിലും ഒരു തരം റിലാക്സേഷൻ കൊടുക്കുന്നുണ്ട്. അതാണ് ഉപയോഗിക്കാൻ പ്രേരിപ്പിക്കുന്നതും. കഞ്ചാവ് പോലുള്ള ലഹരിക്കോ എം.ഡി.എം.എ പോലുള്ള രാസ ലഹരികൾക്കോ മാത്രമല്ല, സിഗരറ്റും ആൽക്കഹോളും ഉപയോഗിക്കുന്നവർക്ക് വരെ ഇത് തന്നെയാണ് സംഭവിക്കുന്നത്. സ്ട്രെസ് ഉണ്ടെന്ന കാരണത്താൽ ജോലി ഉപേക്ഷിക്കാൻ എത്ര പേർക്ക് കഴിയും? ജീവിക്കാൻ പൈസ വേണ്ടേ? പകൽ സമയത്തെ എല്ലാ സമ്മർദ്ദങ്ങളും പരിഹരിക്കാൻ ശ്രമിക്കുന്നത് ലഹരിയുപയോഗത്തിലൂടെയായിരുന്നു. പണ്ടുമുതലേ തന്നെയുള്ള ശീലമാണല്ലോ അത്. അന്ന് മദ്യം കഴിച്ചിരുന്നുവെങ്കിൽ ഇന്നത്തെ കാലത്ത് പുതിയ പല ലഹരികൾ.


മറ്റൊന്ന്, mental health issue പരിഹരിക്കാൻ ഡോക്ടർ നിർദ്ദേശിക്കുന്ന മരുന്നും ആളുകൾ തെരഞ്ഞെടുക്കുന്ന സബ്സ്റ്റൻസും ഒരേ അനുപാതത്തിൽ അല്ല പ്രവർത്തിക്കുന്നതെങ്കിലും രണ്ടിന്റെയും പ്രവർത്തനരീതി കെമിക്കലി ഒന്നാണ്. അതുകൊണ്ടുകൂടി അറിഞ്ഞോ അറിയാതെയോ ലഹരി ഉപയോഗിച്ചവർ അതിന്റെ അടിമകളായി മാറാനും വലിയ സാധ്യതയുണ്ട്. എന്നാൽ പ്രശ്നത്തിനെ പടിപടിയായി ശമിപ്പിക്കാൻ വേണ്ട മരുന്നുകളാണ് നമ്മൾ കൊടുക്കുന്നതെങ്കിൽ സബസ്റ്റൻസസ് തരുന്നത് ഒരു അനിയന്ത്രിതമായ പൊട്ടിത്തെറിയാണ് (uncontrolled outburst). അതുകൊണ്ടാണ് പിന്നീട് ഇത് വലിയ പ്രശ്നങ്ങളിലേക്ക് നീങ്ങുന്നതും. എന്നാൽ ലഹരി ഉപയോഗിക്കുന്നത് ക്രിയേറ്റിവിറ്റിയെ ബൂസ്റ്റ് ചെയ്യും എന്നതിലൊന്നും ഒരു പഠനങ്ങളുമില്ല.
പിന്നെ പൊതുവെ, താൻ ഉപയോഗിക്കുന്ന ലഹരിയെല്ലാം നല്ലതാണെന്നും മറ്റുള്ളതെല്ലാം മോശമാണെന്നുമുള്ള ചിന്തയുണ്ട്. നമ്മൾ മദ്യവും സിഗരറ്റും വേണ്ടുവോളം ഉപയോഗിക്കും. എന്നിട്ട് കഞ്ചാവ് ഉപയോഗിക്കുന്നവരെ വിമർശിക്കും. മദ്യപാനം കാലങ്ങളായി ഒരുപാട് പ്രശ്നങ്ങൾ സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന ഒരു സാമൂഹിക വിപത്താണ്. സിഗരറ്റ് കാരണം എത്രയോ രോഗങ്ങൾ പിടിപെട്ടിട്ടുണ്ട്. റോഡിൽ ഏറ്റവും കൂടുതൽ അപകടങ്ങൾ ഉണ്ടാകുന്നത് മദ്യപിച്ച് വാഹനമോടിച്ചിട്ടാണ്. കൂടുതൽ ഗാർഹിക പീഡനം നടക്കുന്നതും ഇങ്ങനെ തന്നെയാണ്. നമ്മൾ കഞ്ചാവിന്റെ പ്രശ്നങ്ങൾ ചർച്ച ചെയ്യുമ്പോൾ തന്നെ state owned ലഹരികളെ പട്ടികയിൽ ഉൾപ്പെടുത്താതെ പോകുന്നുണ്ട്. സിനിമയിലൊക്കെ മദ്യത്തിനെ ഗ്ലോറിഫൈ ചെയ്യുന്നതെന്തിനാണ്? കഞ്ചാവ് ഉപയോഗിച്ചിട്ടാണ് കൂടുതൽ അക്രമങ്ങൾ ഉണ്ടാകുന്നത് എന്നതിന് കൃത്യമായ തെളിവുകൾ ഒന്നുമില്ല. ആത്യന്തികമായി എല്ലാ ലഹരിയും പ്രശ്നമാണ് എന്നാണ് ഞാൻ പറയുന്നത്.
പല ലഹരി കേസുകളിലും പ്രതിയായ ആളുകൾക്കെതിരെ ശക്തമായ നിയമ നടപടി വേണമെന്നും കടുത്ത ശിക്ഷ കൊടുക്കണമെന്നും ആണ് ജനവികാരം. മുഖ്യധാരാ മാധ്യമങ്ങൾ അത് ഉയർത്തിപ്പിടിക്കുന്നുമുണ്ട്. ലഹരി കേസുകളിൽ കുടുങ്ങിപ്പോകുന്നവർക്ക് പിന്നീട് ജീവിതത്തിലേക്കൊരു തിരിച്ചുവരവ് അനുവദിക്കാൻ പാടില്ലെന്ന വിധത്തിലാണ് മാധ്യമ റിപ്പോർട്ടിങ്ങുകൾ. ഈയൊരു പ്രവണത അപകടമല്ലേ?
പലപ്പോഴും ലഹരിക്കടത്തിലോ ഉപയോഗത്തിലോ പിടിയിലാവയവരെ അറസ്റ്റ് ചെയ്യുമ്പോൾ ഫോട്ടോ സഹിതമുള്ള വാർത്തകളാണ് മാധ്യമങ്ങളിൽ വരാറുള്ളത്. പലരും ചെറിയ പ്രായക്കാരായിരിക്കും. ഇവർക്കൊന്നും തന്നെ പൂർവ്വകാല ക്രൈം ഹിസ്റ്ററി ഒന്ന് പോലുമുണ്ടാകില്ല. എന്തിനാണ് ഇത്ര വലിയ വാർത്തകൾ? പ്രതിസ്ഥാനത്ത് പെൺകുട്ടികൾ ആണെങ്കിൽ സ്ലൾട്ട് ഷെയ്മിംഗ് ഉണ്ടാകും. അറസ്റ്റിലാകുന്നവർക്ക് പിന്നീടൊരു path of crime തെരഞ്ഞെടുക്കാനുള്ള എല്ലാ പണികളും സ്റ്റേറ്റ് ചെയ്യുന്നുണ്ട് എന്ന് പറയാം. പ്രൊഡ്യൂസ് ചെയ്യുന്നവർ മുതൽ വലിയ തോതിൽ കച്ചവടം ചെയ്യുന്നവർ വരെയുള്ള വലിയ നെറ്റ്വർക്കിനെ സ്റ്റേറ്റ് വിട്ടുകളയുകയാണ്. പിടിക്കപ്പെടുന്ന യുവജനങ്ങളിൽ ഭൂരിഭാഗവും വൾനറബിൾ ആണ്. സ്‌റ്റേറ്റും കുടുംബവും സപ്പോർട്ട് ചെയ്ത് ചേർത്ത് പിടിക്കേണ്ട സ്ഥാനത്ത് അവരെ സമൂഹത്തിൽ നിന്നും പുറന്തള്ളുകയാണ്. ഒരിക്കൽ അറസ്റ്റിൽ ആയിക്കഴിഞ്ഞാൽ പിന്നീട് അവർക്ക് രക്ഷപ്പെടാനുള്ള സാധ്യത ഒരിടത്തും നമ്മൾ ഒരുക്കുന്നില്ല. തൊഴിലില്ലായ്മയായും, സാമ്പത്തിക പ്രതിസന്ധിയും പോലുള്ള സാമൂഹ്യപ്രശ്നങ്ങളും ലഹരിയുപയോഗത്തിന് പിറകിലുണ്ട് എന്നതും ഓർക്കേണ്ടതാണ്.
കേരളത്തിലെ സ്കൂളുകളിലും കോളേജുകളിലും മറ്റ് പൊതു ഇടങ്ങളിലുമെല്ലാം ലഹരിക്ക് ഉപയോഗം തടയുന്നതിനായും ഏർളി ഡിറ്റക്ഷന് വേണ്ടിയും ഇപ്പോൾ നടക്കുന്ന ഇടപെടലുകൾ പര്യാപ്തമാണോ? മയക്കുമരുന്ന് ഉപയോഗത്തിൽ നിന്ന് മുക്തി നേടാൻ ശ്രമിക്കുന്നവരെ സഹായിക്കുന്നതിന് നമ്മുടെ നിയമ, സാമൂഹിക സംവിധാനങ്ങൾ എത്രത്തോളം സജ്ജമാണ്?
സ്റ്റേറ്റിനാണ് ഈ വിഷയത്തിൽ കൂടുതൽ ഫലപ്രദമായി ഇടപെടാൻ കഴിയുന്നത്. ലഹരി ഉപയോഗത്തിൽ നിന്ന് മുക്തി നേടാൻ ആഗ്രഹിക്കുന്നവരെ ഉപദേശിച്ച് നന്നാക്കാനുള്ള ശ്രമങ്ങൾ വിഫലമാണ്. ‘ഇൻസൾട്ട് ആണ് ഏറ്റവും വലിയ ഇൻവെസ്റ്റ്‌മെന്റ്’ എന്നൊക്കെ വെറുതെ പറയാൻ കൊള്ളാം. പല ലെവലിൽ ഉള്ള അഡിക്ഷന് തെറാപ്പി എടുക്കുമ്പോൾ സെഷൻ ബൈ സെഷൻ അവരുടെ ബുദ്ധിമുട്ടുകളെ കുറച്ചുകൊണ്ടുവരികയാണ് ചെയ്യുന്നത്.


സർക്കാരിന്റെ ലഹരി വിമുക്ത ബോധവൽക്കരണ ക്യാമ്പയിനിൽ ഒരു അധ്യാപകൻ ഈയിടെ സംസാരിക്കുന്നത് കേൾക്കാനിടയായി. മാസം തോറും കോളേജുകളിൽ റെയ്ഡ് നടത്തുമെന്നും ലഹരി പിടിച്ചുകഴിഞ്ഞാൽ വിദ്യാർഥികളുടെ രക്ഷിതാക്കളെ അറിയിക്കുകയും കർശനമായ നടപടി സ്വീകരിക്കുമെന്നുമാണ് അദ്ദേഹം പറയുന്നത്. കോളേജുകളിൽ സ്ഥിരമായി ഇങ്ങനെയുള്ള സംഭവങ്ങൾ നടക്കുന്നത് ആ വിദ്യാർത്ഥികളുടെ മനോവീര്യത്തെ ബാധിക്കില്ലേ? സ്റ്റേറ്റ് തങ്ങളെ ശത്രുക്കളായും ക്രിമിനലുകളായുമാണ് ട്രീറ്റ് ചെയ്യുന്നതെന്ന ബോധമാണ് അവിടെയുണ്ടാകുന്നത്. അധികാര പ്രയോഗത്തിലൂടെ ഒരു കാര്യം അടിച്ചേൽപ്പിക്കാനുള്ള സ്റ്റേറ്റിന്റെ ശ്രമങ്ങൾ ഒരു ഗുണവും ചെയ്യുന്നില്ല എന്ന് മാത്രമല്ല, അടിസ്ഥാന പ്രശ്നം ഒരിക്കലും പരിഹരിക്കപ്പെടുകയുമില്ല. ഇങ്ങനെയൊരു കേസ് വരുമ്പോൾ അതെങ്ങനെ കൈകാര്യം ചെയ്യണം എന്നുള്ളതിനുള്ള ക്ലാസ് സംസ്ഥാന തലത്തിൽ പൊലീസുകാർക്കും നൽകണം. ലഹരിയിൽ നിന്ന് പുറത്ത് കടക്കാൻ ശ്രമിക്കുന്നവരുടെ ലൈഫ് കുറച്ചുകൂടി എളുപ്പമാക്കാനാണ് സർക്കാരും കുടുംബങ്ങളും സമൂഹവും വിദ്യാഭ്യാസ സ്ഥാപനങ്ങളും മനഃശാസ്ത്ര കേന്ദ്രങ്ങളും ശ്രമിക്കേണ്ടത്.
ലഹരി പോലെ തന്നെ, പുതിയ കാലത്ത് സമ്മർദ്ദങ്ങളിൽ നിന്ന് മാറിനിൽക്കാനായി പലരും ആശ്രയിക്കുന്ന ഒന്നാണ് സ്മാർട്ട് ഫോണുകൾ. മണിക്കൂറുകളോളം സ്ക്രോളിംഗിൽ മുഴുകിയിരിക്കാറുള്ള ആളുകളുണ്ട്. ഇത് ചിന്തയെ തന്നെ ബാധിക്കുന്ന ബ്രെയിൻ ഫോഗ് (brain fog) പോലുള്ള കണ്ടീഷൻ ഉണ്ടാക്കാറുമുണ്ടല്ലോ. ഇതെങ്ങനെയാണ് പരിഹരിക്കാനാവുക?
അതിവേഗത്തിലുള്ള ഫലം (instant rewards) നോടാണ് നമ്മുടെ തലച്ചോറിന് കൂടുതൽ താൽപര്യം. വെറുതെ സ്ക്രോൾ ചെയ്യുമ്പോഴും റീൽസ് കാണുമ്പോഴുമെല്ലാം ഹാപ്പിനെസ്സ് ഹോർമോൺ ആയ ഡോപമിൻ കൂടുതൽ stimulate ചെയ്യപ്പെടും. സ്ക്രോൾ ചെയ്യുമ്പോൾ ഇൻസ്റ്റൻ്റ് ആയി ഒരു സന്തോഷം കിട്ടിക്കൊണ്ടിരിക്കുമ്പോഴാണ് അത് മണിക്കൂറുകളോളം നീണ്ടുപോകുന്നത്. സ്ട്രെസ് ഉണ്ടാകുമ്പോൾ ഭക്ഷണം കഴിക്കുന്നവരും പോണോഗ്രഫി കാണുന്നവരും ഇതേ Instant rewards നെയാണ് തേടുന്നത്. Physical excersices അല്ലെങ്കിൽ meditation ചെയ്താലും നമ്മുടെ സമ്മർദ്ദങ്ങൾക്ക് ആശ്വാസം ലഭിക്കും. എന്നാൽ തലച്ചോറിന് എളുപ്പത്തിൽ ലഭിക്കുന്ന സന്തോഷങ്ങൾ സ്വീകരിക്കാനാണ് ഇഷ്ടം.


നമ്മുടെ തലച്ചോറിന്റെ ഒരു extension പോലെയാണ് ഇപ്പോൾ സ്‍മാർട്ഫോണുകൾ പ്രവർത്തിക്കുന്നത്. അതിൽ തെറ്റായി ഒന്നുമില്ല. കാലങ്ങളായി മനുഷ്യൻ ചുറ്റും ഉള്ള സംവിധാനങ്ങളെ ആശ്രയിച്ചല്ലേ ജീവിച്ച് വന്നിട്ടുള്ളത്. പണ്ടൊക്കെ ഞാൻ എല്ലാ കാര്യങ്ങളും ഓർത്തുവയ്ക്കുമായിരുന്നു. എന്നാലിന്ന് ഞാൻ അങ്ങനെ കരുതുന്നില്ല. ഇപ്പോൾ ഞാനെന്റെ മിക്ക സംശയങ്ങളും തീർക്കുന്നത് ഇന്റർനെറ്റിലൂടെയാണ്. ഇന്ന് ആളുകൾക്ക് ഒന്നും ഓർത്തുവയ്‌ക്കേണ്ട ആവശ്യമില്ല, എല്ലാം വിരൽത്തുമ്പിലുണ്ട്. അത് വളരെ പോസിറ്റീവ് ആയി കാണണമെന്നാണ് ഞാൻ പറയുന്നത്. കാരണം നമ്മൾ കാണാതെ പഠിച്ചിരുന്ന കാലം ഒക്കെ കഴിഞ്ഞു, ഇനി അതിന്റെ ആവശ്യമില്ല. പല രക്ഷിതാക്കളും മക്കൾ എപ്പോഴും ഗെയിമിംഗിലാണ് എന്ന് പറയാറുണ്ട്. അതിലെന്താണ് കുഴപ്പം? ഗെയിം കളിക്കുമ്പോൾ ഡൈനാമിക് ആയ തീരുമാനങ്ങളാണ് നമ്മുടെ തലച്ചോർ എടുക്കുന്നത്. മനുഷ്യന്റെ മൊത്തത്തിലുള്ള cognitive abilities നെ വർധിപ്പിക്കാൻ പുതിയ ടെക്നോളജി സഹായിച്ചിട്ടുണ്ട്. പണ്ട് നമ്മൾ ഭാഷ ഉപയോഗിച്ചാണ് ഓരോ കാര്യങ്ങൾ ചെയ്തതെങ്കിൽ ഇപ്പോൾ ചാറ്റ് ജിപിടി പോലുള്ള സംവിധാനങ്ങൾ ഉപയോഗിക്കുന്നു. എ.ഐ പോലുള്ള സാങ്കേതികവിദ്യകൾ എത്ര വികസിച്ചാലും മനുഷ്യന്റെ തലച്ചോറിനെ മറികടക്കാനാവില്ല. എന്നാൽ നമ്മുടെ ജോലിയെയും ദൈനംദിന കാര്യങ്ങളെയും തടസപ്പെടുത്തുന്ന രീതിയിൽ സ്മാർട്ഫോൺ ഉപയോഗം മാറിയാൽ അത് പരിഹരിക്കണം.
മാനസികമായി എന്തെങ്കിലും ബുദ്ധിമുട്ടുണ്ടാകുമ്പോൾ പുതിയ തലമുറ പ്രൊഫഷണൽ തെറാപ്പി തേടുന്നതിൽ മടികാണിക്കുന്നില്ല. ഏത് സാഹചര്യത്തിലാണ് ഒരു വ്യക്തി തെറാപ്പിസ്റ്റിനെയോ സൈക്കോളജിസ്റ്റിനെയോ കൺസൾട്ട് ചെയ്യേണ്ടത്? മാനസിക പ്രയാസങ്ങൾ പരിഹരിക്കാൻ കൗൺസിലിംഗ് അല്ലാത്ത വഴികൾ കുറഞ്ഞ് പോയതായി തോന്നിയിട്ടുണ്ടോ?
നമുക്കുണ്ടാകുന്ന ഒരു പ്രശ്നത്തിൽ രക്ഷിതാക്കൾക്കും സുഹൃത്തുക്കൾക്കുമെല്ലാം ഇടപെടാൻ പരിമിതിയുണ്ട്. ചെറിയ പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ നമ്മൾ തീർച്ചയായും നമ്മുടെ സുഹൃത്തുക്കളോടോ കുടുംബങ്ങളോടോ ഷെയർ ചെയ്യും. എന്നാൽ അതിനൊരു പരിധിയുണ്ടല്ലോ. ഒരേ കാര്യം തന്നെ ആവർത്തിച്ച് എത്ര കാലം നമ്മൾക്ക് ഉറ്റവരിൽ ഒരാളോട് പറഞ്ഞുകൊണ്ടിരിക്കാൻ കഴിയും? പിന്നെ ഷെയറിംഗ് ഒരു പരിധി കഴിഞ്ഞാൽ ഭാരമായി മാറുകയാണ്. പറയുന്ന കാര്യം കേൾക്കാൻ വേറെയൊരാൾ തയ്യാറായില്ലെങ്കിൽ അത് ആ ബന്ധത്തെക്കൂടി ബാധിക്കാനും ഇടയുണ്ട്. പിന്നെ പ്രശ്നം എന്താണ് എന്നുള്ളത് കൃത്യമായി അഡ്രസ്സ് ചെയ്യാൻ നമ്മൾ സഹായം തേടുന്ന ആളുകൾക്ക് കഴിയണമെന്നില്ല. കുടുംബാംഗങ്ങൾക്ക് നമ്മളെ കുറിച്ച് അറിയാവുന്നതുകൊണ്ട് പ്രശ്നം പൂർണമായും പറയുന്നതിന് ബുദ്ധിമുട്ടുണ്ടാവുകയോ കേട്ടയാൾക്ക് ഒരു തീരുമാനം എടുക്കുന്നതിൽ പിഴവുകൾ സംഭവിക്കുകയോ ചെയ്തേക്കാം. എന്നാൽ ഒരു തെറാപ്പിസ്റ്റിന് ഒരു മുൻവിധികളും ഇല്ലാതെ ന്യൂട്രൽ ആയി പരിഹാരം കണ്ടെത്താൻ കഴിയും.
മെന്റൽ ഹെൽത്തിനെ കുറിച്ച് പുതിയ തലമുറയിലെ കുട്ടികൾ എത്രമാത്രം അറിവുള്ളവരാണ്? സമൂഹ മാധ്യമങ്ങളിലൂടെ പഠിച്ചെടുത്ത ചില വാക്കുകൾ (trauma, anxieties) ചില കണ്ടീഷനുകളെ തെറ്റായി വിശദീകരിക്കുന്നതിന് കുട്ടികൾ ഉപയോഗിക്കുന്നതായി തോന്നിയിട്ടുണ്ടോ? കുട്ടികൾ നേരിടുന്ന മാനസിക ബുദ്ധിമുട്ടുകൾ എങ്ങനെയാണ് അഡ്രെസ്സ് ചെയ്യപ്പെടുന്നത്?
പുതിയ തലമുറയിലെ കുട്ടികൾ നേരിടുന്ന പ്രധാന പ്രശ്നം ഇൻഫർമേഷൻ ഓവർലോഡ് ആണ്. ഇന്റർനെറ്റ് വഴി കുറെ ഇൻഫർമേഷൻ കിട്ടുന്നതുകൊണ്ട് വൊക്കാബുലറി തെറ്റിപോകാനുള്ള സാധ്യതയുണ്ട്. പക്ഷേ, അതേസമയം അഡ്രസ് ചെയ്യപ്പെടേണ്ട mental health conditions ഉണ്ടെന്ന ബോധം പുതിയ കുട്ടികൾക്കുണ്ട്. അതുകൊണ്ടുതന്നെ അവർ ചികിത്സ തേടാനും സന്നദ്ധരാണ്. പുതിയ കുട്ടികളിൽ സ്റ്റിഗ്മ മാറിവരുന്നുണ്ട്. പക്ഷേ, സ്‌കൂളിലെ കരിക്കുലത്തിൽ ഇപ്പോഴും മെന്റൽ ഹെൽത്ത് പാഠങ്ങൾ ഉണ്ടോയെന്ന് സംശയമാണ്. ബേസിക് ലെവലിൽ നിന്ന് തന്നെ പഠിപ്പിച്ച് തുടങ്ങേണ്ട ഒന്നാണത്. മാനസിക ആരോഗ്യവുമായി ബന്ധപ്പെട്ട വൊക്കാബുലറികൾ കുട്ടികൾക്ക് പരിചയപ്പെടുത്തണം. അല്ലാതെ മെന്റൽ ഹെൽത്ത് ദിനത്തിന് അസംബ്ലി കൂടി പ്ലക്കാർഡ് പിടിച്ചുള്ള പഴയ രീതികൾ അല്ല തുടരേണ്ടത്.
ബാല്യത്തിലും കൗമാരത്തിലും ആണ് അഡ്രസ്സ് ചെയ്യപ്പെടേണ്ട മാനസിക പ്രശ്നങ്ങൾ കൂടുതൽ ഉണ്ടാകുന്നത്. അത് കുട്ടികൾ തിരിച്ചറിയുന്നുപോലുമില്ല. വീടുകളിലും അത് വേണ്ട വിധത്തിൽ അഡ്രസ്സ് ചെയ്യപ്പെടുന്നുണ്ടോ എന്നത് സംശയമാണ്. കുട്ടികൾ അനുഭവിക്കുന്ന മാനസിക ബുദ്ധിമുട്ടുകൾ എത്ര രക്ഷിതാക്കൾ തിരിച്ചറിയുന്നുണ്ട്. പെരുമാറ്റ വൈകല്യങ്ങൾ ഉള്ള ഒരുപാട് കുട്ടികൾ രക്ഷിതാക്കളോടൊപ്പം ക്ലിനിക്കിൽ എത്താറുണ്ട്. രക്ഷിതാക്കളും കുട്ടികളിൽ മാനസിക പ്രശ്നങ്ങൾക്ക് കാരണമാകാറുണ്ട്. ദാമ്പത്യ ജീവിതത്തിൽ പ്രശ്നങ്ങളുള്ളവർ മക്കൾക്ക് വേണ്ടി ബന്ധം തുടരുന്നു എന്ന് പറയുകയും പിന്നീട് അതിൽ ഉണ്ടാകുന്ന വലിയ പ്രശ്നങ്ങൾ കുട്ടികളെ കൂടി ബാധിക്കുകയും ചെയ്യുന്നു. മക്കൾ എന്നും സ്വന്തം മുറിയിൽ അടച്ചിരിക്കുകയാണ് എന്ന് പല രക്ഷിതാക്കളും പരാതി പറയാറുണ്ട്. പുതിയ കുട്ടികൾക്ക് രക്ഷിതാക്കൾ പറയുന്ന കാര്യങ്ങൾ തന്നെ കണക്ട് ചെയ്യാൻ കഴിയുന്നില്ല. എല്ലാ കുട്ടികളെയും ഒരേപോലെയാണ് നമ്മൾ ട്രീറ്റ് ചെയ്യുന്നത്. സാമൂഹികമായി ഇടപെടാൻ കഴിയാത്ത ഒരു കുട്ടിയെ നിർബന്ധിച്ച് സംസാരിപ്പിക്കും, താത്പര്യമില്ലാത്ത കാര്യങ്ങൾ ചെയ്യിപ്പിക്കും, പിന്നെ താരതമ്യം ചെയ്യലും. പേരന്റിംഗ് എന്നത് വലിയ ഉത്തരവാദിത്തമാണ്.
അവസാനമായി ചോദിക്കട്ടേ, മെന്റൽ ഹെൽത്ത് ട്രീറ്റ്മെന്റിന്റെയും തെറാപ്പിയുടെയും പ്രാധാന്യം കൂടിവരുന്നുണ്ടെങ്കിലും സാധാരണക്കാർക്ക് സാമ്പത്തികമായി താങ്ങാൻ കഴിയുന്നരീതിയിൽ അത് ലഭ്യമാകുന്നുണ്ടോ? മെന്റൽ ഹെൽത്ത് ഇൻഡസ്ട്രിയിൽ മാർക്കറ്റിങ്ങും ക്ലിനിക്ക് പ്രൊമോഷനുകളും വലിയ രീതിയിൽ തന്നെ നടക്കുന്നില്ലേ? ഇത് വിശ്വാസ്യതയെ ബാധിക്കുന്നില്ലേ?
അത് സത്യമാണ്. പല പ്രൈവറ്റ് ക്ലിനിക്കുകളിലും പരിശീലനം ലഭിച്ച mental health professionals വളരെ കുറവാണ്. ആറ് മാസ കോഴ്സ് ചെയ്തവർ മുതൽ ഈ പ്രൊഫെഷനിൽ തെറാപ്പിസ്റ്റുകളായുണ്ട്. ഇവരെത്തേടി ആളുകൾ എത്തുന്നുമുണ്ട്. ഒരു കണക്കില്ലാതെയാണ് ചാർജ് ഈടാക്കുന്നത്. യാതൊരു സയന്റിഫിക്ക് വാലിഡേഷനും ഇല്ലാത്ത തെറാപ്പികൾ ആണ് ചെയ്യുന്നത്. ഒന്നിനും ഒരു സ്റ്റാൻഡേർഡൈസേഷൻ ഇല്ല. ചിലർ വില കൂടിയ മരുന്നുകൾ ആവശ്യമില്ലാതെ അധികമായി എഴുതും. പത്തും പതിനൊന്നും മെഡിസിൻ കൊടുത്ത് അതിന് കമ്മീഷൻ വാങ്ങുന്നവരുണ്ട്. പണം കൂടുതൽ സമ്പാദിക്കാം എന്നതുകൊണ്ട് മാത്രം ഈ മേഖലയിൽ ഇൻവെസ്റ്റ് ചെയ്യാൻ തയ്യാറാകുന്നവരുണ്ട്. ഇവർ ക്ലിനിക്കുകളിൽ പ്രീമിയം സെറ്റപ്പ് ഒരുക്കി ആളുകളെ ആകർഷിക്കും. പലരും പറയുന്ന പൈസ കൊടുക്കാൻ തയ്യാറുമാണ്. മെന്റൽ ഹെൽത്ത് ട്രീറ്റ്മെന്റിൽ നിലനിൽക്കുന്ന സ്റ്റിഗ്മയ്ക്ക് പുറമെ അത് എക്സ്പെൻസീവ് ആണെന്ന ചിന്തയും ആളുകളിലേക്ക് എത്തുകയാണ്.


പ്രൈവറ്റ് സെക്ടറിൽ തെറാപ്പിക്ക് നല്ല ചാർജ് ആകും. എന്നാൽ ഇപ്പോൾ ഗവൺമെന്റ് സെക്ടറിലും നല്ല ചികിത്സയുണ്ട്. പക്ഷേ, അതൊക്കെ ജനങ്ങൾ അറിയുന്നുണ്ടോയെന്നത് സംശയമാണ്. വളരെ ക്വാളിഫൈഡ് ആയ ഡോക്ടർമാർ ഉള്ള ഗവൺമെന്റ് സെക്ടറിൽ സൈക്കോളജിക്കും സൈക്ക്യാട്രിക്കും ഒരുപാട് പോസ്റ്റുകളുണ്ട്. അവിടെയൊന്നും അധിക ചാർജുകൾ ഇല്ല. മെന്റൽ ഹെൽത്തിനെ കുറിച്ചുള്ള അടിസ്ഥാന അറിവുകൾ ആളുകൾക്ക് ഇല്ലാതിരിക്കുന്നത് കൊണ്ടാണ് ഇൻഡസ്ട്രിയിൽ ഇതുപോലുള്ള മുതലെടുപ്പുകൾ നടക്കുന്നത്.