

Help us in our pursuit for high-quality journalism!
Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.
Support Keraleeyam Choose your preference
₹1000/Year
₹2000/2 Years
₹500Students/Year
A contribution of any size


250 BC
നാഗരീകതകൾ (civilisations) ഇല്ലാതാവുന്നില്ല… മണ്ണിലും അന്തരീക്ഷത്തിലും സൊസൈറ്റൽ ഘടനകളിലും മനുഷ്യ പെരുമാറ്റങ്ങളിലും അവ അടുക്കുകളായി ഉൾച്ചേർന്നിരിക്കും. ഹാരപ്പൻ നാഗരീകതയിലെ കിണ്ണം നമ്മൾ ഇപ്പോഴും ഉപയോഗിക്കുന്നു… ഈ ഡിജിറ്റൽ, AI നാഗരീകതയിലും. പക്ഷെ, ഏതൊരു പുതുനാഗരീകതയും (civilisation) മനുഷ്യന്റെ ജ്ഞാന വ്യവഹാരങ്ങളെ ആട്ടിമറിക്കുകയും പല ആഴമാർന്ന അടുക്കുകളും വെളിവാകുകയും സ്ഥല-കാല യുക്തികൾ കീഴ്മേൽ മറിയുകയും ചെയ്യുന്നു.
1959
ഡിജിറ്റൽ സിവിലൈസേഷന്റെ തോട്ട്രം
മനുഷ്യരല്ലാത്തതിന്റെ വെളിപ്പെടൽ, ചരിത്രത്തിന്റെ മറവിൽ കുടുങ്ങി ഇരിക്കുന്ന ചരിത്രങ്ങൾ, വേറെയായുള്ള ഭൂപ്രദേശങ്ങൾ, കഥകൾ എന്ന് വിളിക്കാനാവാത്ത കഥകൾ, അങ്ങിനെ ഒരു മറുകടൽ സാധ്യമാകുന്ന philosophical aesthetic നിർമ്മിക്കപ്പെടുന്നത്, നെറ്റ് വർക്ക് പ്രാക്ടീസിന്റെയും തിയറികളുടെയും വരവ്, ഒപ്പം ആശയകുഴപ്പത്തിന്റെ ഉരുളൻ ഗോവണി.


2010
Digital surface is deep.
മിഥുൻ പറയാറുള്ളത് പോലെ pixels are the proletariat of the digital surface. ക്യാൻവാസ്/പേപ്പർ പ്രതലം നിശ്ചിതം ആണ്. Miniature artists പ്രതലത്തിന്റെ നിശ്ചിതാവസ്ഥയെ മറികടക്കുന്നതിന് വേണ്ടി ലെൻസുകൾ ഉപയോഗിച്ച് സ്പേസ് ഇരട്ടിപ്പിക്കുമായിരുന്നു. ആ പണി ഡിജിറ്റൽ സർഫെസിൽ pixels ആണെടുക്കുന്നത്. മിഥുൻ miniature വർക്കുകളുടെ ഒരു വലിയ body പ്ലാൻ ചെയ്തിരുന്നു.
ഫ്രഞ്ച് ഫിലോസഫർ Gilles Deleuze, ഐറിഷ്-ബ്രിട്ടീഷ് പെയ്ന്റർ Francis Bacon നെ അടിപ്പെടുത്തി ചെയ്ത വർക്കിൽ കലാ ലോകത്തെ ഡിജിറ്റൽ, ഹാപ്റ്റിക്, ഒപ്റ്റിക്കൽ എന്നിങ്ങനെ മൂന്നായി തിരിച്ചു. ഡിജിറ്റൽ ആർട്ട് എന്ന ആശയം തിയറിറ്റിക്കൽ ആയി ആദ്യമായി പരാമർശിക്കപെടുന്നത് അതിലാണ്. കണ്ണും കയ്യും തമ്മിൽ വ്യത്യസ്ത രീതികളിലുള്ള കണക്ഷനുകളെ സൂചിപ്പിക്കാൻ ആണ് ഷീൽ ദെല്യൂസ് haptic/ digital എന്ന ആശയങ്ങൾ ഉപയോഗിക്കുന്നത്.
കണ്ണിന് പൂർണ്ണമായും കീഴടങ്ങിയ കയ്യിന്റെ ചലനങ്ങളെ ഡിജിറ്റൽ എന്ന പദം ഉപയോഗിച്ച് ദെല്യൂസ് വിശദീകരിക്കുന്നു. അലസമായ, പ്രത്യേക ഉദ്ദേശങ്ങൾ ഇല്ലാത്ത കണ്ണിന്റെ ഫോക്കസ് ഇല്ലാത്ത കയ്യിന്റെ ഇൻഡിപെൻഡന്റ് ആയ ചലനത്തെ സൂചിപ്പിക്കാൻ ആണ് haptic എന്ന ആശയം ദെല്യൂസ് ഉപയോഗിക്കുന്നത്. Haptic ഒറിജിനൽ/കോപ്പി ബന്ധം തകർക്കുകയും ചിത്രത്തിന്റെ മേൽ വിഷയത്തിനുള്ള ആധിപത്യം ഇല്ലാതാക്കുകയും ചെയ്യുന്നു എന്നാണ് ഫ്രാൻസിസ് ബേക്കണിന്റെ ചിത്രങ്ങളെ കുറിച്ചുള്ള ദെല്യൂസിന്റെ നിരീക്ഷണം. ലൈവ് മോഡലുകളെ ഉപയോഗിച്ച് പെയ്ന്റ് ചെയ്തിരുന്ന ആർടിസ്റ്റ് ആണ് ബേക്കൺ. പക്ഷേ, കൈചലനത്തിലെ hapticity കൊണ്ട് ചിത്രത്തെ മോഡലുകളുടെ illustration ആക്കാതിരിക്കാൻ ബേക്കണ് കഴിയുന്നു. മോഡലുകളെ Deformed figures ആയി ബേക്കൺ മാറ്റുന്നു.


1981
ഇത്രയും നിരീക്ഷണങ്ങൾ ദെല്യൂസ് നടത്തുന്നത് ഡിജിറ്റൽ ഹാപ്റ്റിക്കിന്റെ വളർച്ചയുടെ പ്രാരംഭ സമയത്താണ്. കൃത്യമായി പറഞ്ഞാൽ 1981 ൽ. ഡിജിറ്റൽ ഹാപ്റ്റിക്ക് അതിന്റ കൊടുമുടിയിൽ എത്തി നിൽക്കുമ്പോൾ മിഥുൻ മോഹനും ആ മല കയറുകയായിരുന്നു.
മിഥുനുമായി ഞാൻ മുൻപ് ഒരിക്കൽ നടത്തിയ സംസാരത്തിൽ മിഥുന്റെ ചിത്രങ്ങളിലെ (digital and manual) haptic നെ കുറിച് മിഥുൻ ഇങ്ങനെ പറഞ്ഞിട്ടുണ്ട്.
“സിനിമ, വീഡിയോ നിർമ്മാണം, ഡിജിറ്റൽ പെയ്ന്റിംഗ് തുടങ്ങിയ ഡിജിറ്റൽ മേഖലയിൽ ഞാൻ പ്രവർത്തിക്കുന്ന സമയത്ത് പല errors സംഭവിക്കാറുണ്ട് . ഞാൻ സോഫ്റ്റ് പേസ്റ്റൽ ഉപയോഗിച്ച് ചിരിക്കുന്ന കുരങ്ങൻമാരെ ഉണ്ടാക്കാൻ ശ്രമിച്ചപ്പോൾ അവയിൽ ചിരിയെ കണ്ടെത്തേണ്ടി വന്നു. എന്തെന്നാൽ, നാം മനുഷ്യനിൽ മാത്രം കാണുന്ന ചിരി എന്ന ഭാവത്തെ മനുഷ്യേതര രൂപത്തിൽ കൊണ്ടുവരണമായിരുന്നു. എന്നാൽ പിന്നീടുള്ള മുന്നോട്ടുപോക്കിൽ സംശുദ്ധമായ ചിരിയുടെ കാഴ്ചക്കാരനാകാൻ ഞാൻ എല്ലാം deformed ആക്കി കൊണ്ടിരുന്നു.”
മിഥുൻ മോഹൻ ഇതിൽ പറഞ്ഞത്, ഡിജിറ്റൽ എന്നാൽ സിസ്റ്റത്തിന് പൂർണ്ണമായി വഴുങ്ങുന്ന ഒന്ന് മാത്രമല്ല ഹാപ്റ്റിക് ഡിജിറ്റലിലും സാധ്യമാണ്.


2023 ഏപ്രിൽ
“ചിരി (Laughter) എന്ന ആ പരമ്പരയിലെ മറ്റൊരു ശ്രമമായിരുന്നു ഗാന്ധിയുടെ deformed ചിത്രങ്ങൾ ഉണ്ടാക്കിയത്. പിന്നീട് ഞാൻ ചെയ്യുന്ന പ്രവർത്തികളിൽ അദൃശ്യമായവയെ സൃഷ്ടിക്കുന്നതിന് deformation എന്നത്തിനെ മായ്ച്ചുകളയാനുള്ള ഒരു സങ്കേതമായി മാറ്റി തുടങ്ങി. പിന്നീട് ഇതേ രീതിയിലൂടെ ചരമ പേജിൽ നിന്ന് സ്ത്രീകളുടെ ചിത്രങ്ങളെയും ആർടിക്കിൽ നിന്ന് അപ്രത്യക്ഷമാകുന്ന മഞ്ഞുമലകളെയും മറ്റും സൃഷ്ടിച്ചു.”


മിഥുന്റെ digital haptic ആണ് മിഥുനെ വ്യത്യസ്തനാക്കുന്നത്. ഒരു മോമെന്റിൽ നിന്നും മറ്റൊന്നിലേക്കും ഒരു സ്പെസിൽ നിന്നും മറ്റൊരു സ്പെസിലേക്കും ഉള്ള ഷിഫ്റ്റും കൂട്ടിച്ചേർക്കലും ഡിജിറ്റൽ നാഗരികതയിൽ ഹാപ്റ്റിക് എന്ന് വിളിക്കപ്പെടുന്നു. മിഥുൻ പല സോഫ്റ്റ്‌വെയറുകൾ ഉപയോഗിച്ച് പല സ്ഥലകാലങ്ങളിലേക്കും പല imagery കളിലേക്കും ട്രിപ്പുകൾ നടത്തിക്കൊണ്ടിരുന്നു.


തിങ്കേഴ്‌സ് എക്സാമിനിങ് മൂണും ചിരിക്കുന്ന കുരങ്ങന്മാരും.
അവർ ചിന്തകരാണ് പക്ഷേ, മനുഷ്യരല്ല. അവർ പരിശോധിക്കുന്നത് ചന്ദ്രനെ ആണ്. മനുഷ്യർക്ക് ഇത്ര എളുപ്പം സാധ്യമല്ല അത്. മിഥുന്റെ കുരങ്ങന്മാർ മനുഷ്യരുമായി ഒരു തരത്തിലുമുള്ള ഹൈറാർക്കിക്കൽ ബന്ധത്തിൽ ഇല്ല. ആന്ത്രപ്പോമോർഫിക് അല്ല. Becoming animal വളരെ പ്രകടം ആയി അതിൽ കാണാം. ചിരിക്കുന്ന കുരങ്ങൻമാരിലും ഇത് പ്രകടമാണ്. അത് മനുഷ്രുരുടേത് എന്ന് കരുതപ്പെടുന്ന ഒരു attribute നൈസായി കുരങ്ങൻ തിരിച്ച് കൊടുക്കുകയാണ്. പരിണാമ വിജ്ഞാനത്തെ ശല്യപ്പെടുത്തുകയാണ് മിഥുൻ.
കൃഷ്ണമചാരി ബോസ് ക്യുറേറ്റ് ചെയ്ത ലോകമേ തറവാട് എന്ന ഷോയിൽ ഈ ചിത്രങ്ങൾക്കൊപ്പം Boy hiding a plant, Thinking monk, Laughing monkies തുടങ്ങിയ ഡിജിറ്റൽ ചിത്രങ്ങളും പ്രദർശിപ്പിച്ചു. പാൻഡെമിക്കിനിടയിൽ സംഘടിക്കപ്പെട്ട ലോകമേ തറവാടിൽ മിഥുന്റെ ഡിജിറ്റൽ പെയിന്റിംഗ് print on archival paper ആയി പ്രദർശിപ്പിക്കപ്പെട്ടത് മിഥുന്റെ ഡിജിറ്റൽ പ്രാക്ടീസിന്റെ penetrating nature വ്യക്തമായി സൂചിപ്പിക്കുന്നു.


കടലും കടലിലൂടെ വന്നതും
മിഥുന്റെ കടലുമായുള്ള എൻഗേജ്മെന്റ് ആഴത്തിലാവുന്നത് രണ്ട് പേരിലൂടെ ആണ്. ലതികയും സുബോധ് കേർക്കറും. ലതിക മിഥുന്റെ പ്രണയിനിയും ഓഷ്യനോഗ്രാഫിയിൽ സയന്റിസ്റ്റും ആണ്. ഗോവയിൽ പോളാർ റിസേർച് സെന്ററിലെ ലതികയും ലതികയുടെ സുഹൃത്തുക്കളും കടലിന്റെ മാസ്മരികത മിഥുൻ എന്ന ആർട്ടിസ്റ്റിന് മുന്നിൽ പുതിയൊരു വ്യാപ്തിയിൽ കൊണ്ടു വന്നു. കടലിലൂടെ ഒഴുകി വന്ന ചരിത്രങ്ങളും സംസ്കാരങ്ങളും ആണ് സുബോധിന്റെ കലാലോകം.
Mog : മുസിയം ഓഫ് ഗോവ സജ്ജീകരിക്കുന്ന ഘട്ടത്തിലാണ് മിഥുൻ സുബോധിന്റെ കൂടെ ഒന്നരകൊല്ലത്തോളം ജോലി ചെയ്യുന്നത്. ഗോവയുടെ ചരിത്രങ്ങൾ എന്ന ഒരു ഷോ സുബോധ് പ്ലാൻ ചെയ്തപ്പോളാണ് വസ്കോടഗാമ എന്ന ഒരു വർക്ക് മിഥുൻ ചെയ്യുന്നത്. കടലിലൂടെ വന്ന പല സാധനങ്ങൾ ജഗ്ഗ്‌ൾ ചെയ്യുന്ന വസ്കോടഗാമയെ മിഥുന്റെ അച്ഛൻ സ്വാതി മോഹനെ മോഡൽ ആക്കി കൊണ്ട് (സ്വാതി മോഹനൻ മുൻപ് ജഗ്ഗ്‌ളിങ് ചെയ്യാറുണ്ട് എന്ന് മിഥുൻ പറഞ്ഞ് കേട്ടിട്ടുണ്ട്). ഫാദർ ഫിഗർ എന്നായിരുന്നു ആ മോഷൻ പിക്ചർ ആർട്ട് പീസിന്റെ ടൈറ്റിൽ. ഓരോ സ്ട്രോക്കും ചെയ്തിട്ട് ഫോട്ടോഗ്രാഫ് ചെയ്ത് ആണ് ആ വർക്ക് ഉണ്ടാക്കിയിട്ടുള്ളത്.


മിഥുനെ ഞാൻ പരിചയപെടുന്നത് അവൻ വിദ്യാർത്ഥി ആയിരുന്നപ്പോളാണ്. രാജൻ എം കൃഷ്ണനെ കുറിച്ച് ഞാൻ ചെയ്ത ഒരു വീഡിയോ സ്ക്രീനിംഗ് കഴിഞ്ഞുള്ള സംസാരത്തിനിടയിൽ. തുടർന്ന് ഞങ്ങൾ നിരന്തരം കാണാൻ തുടങ്ങി. മിഥുൻ റിയലിസ്റ്റിക് സ്കെച്ചിങ് ഒരു ആവേശമായി കൊണ്ടുനടന്ന കാലം.
സോവിയറ്റ് കൺസ്ട്രക്റ്റിവിസം ഹെവിയായി മിഥുനെ ആക്കാലത്ത് ഇൻഫ്ലുൻസ് ചെയ്തിരുന്നു. കളമശ്ശേരി എച്ച്.എം.ടി ജംഗ്ഷനിൽ നിന്നും കാക്കനാട് വരെ പൂട്ടികിടന്ന പല വ്യവസായശാലകളും സ്കെച് ചെയ്ത് നടക്കുന്ന മിഥുനെ ഒരുപാട് കണ്ടിട്ടുണ്ട്. ആക്കാലത്ത് കുന്തമുന എന്ന് പറഞ്ഞു കുറെ കളിയാക്കിയത് ഓർക്കുന്നു.


നായിന്റെ ഹൃദയം എന്ന സിനിമ ഞങ്ങൾ ഒരുമിച്ച് ചെയ്യുമ്പോൾ സോവിയറ്റ് കൺസ്ട്രക്റ്റിവിസം സർകാസ്റ്റിക് ആയി മിഥുൻ കൈകാര്യം ചെയ്തു തുടങ്ങി. നായിന്റെ ഹൃദയം ചെയ്യുന്ന കാലത്ത് തന്നെയാണ് ദീപൻ ശിവരാമൻ ക്യുറേറ്ററായി വന്ന itfok -ൽ transition in theatre എന്ന തീമിൽ transition matters എന്ന ambiance show ചെയ്യാൻ ദീപൻ എന്നോട് ആവശ്യപ്പെട്ടത്. മിഥുൻ മോഹൻ, കണ്ണൻ ഉണ്ണി, ആനന്ദ് രാംദാസ്, ശ്രീറാം രമേശ് എന്നിവർ അടങ്ങിയ ഒരു ടീം ആണ് വർക്ക് ചെയ്തത്. തിയേറ്ററിലെ ട്രാൻസിഷൻ മനുഷ്യന്റെ സാമൂഹികതയുടെ ഉള്ളിലേക്ക് നോക്കാനുള്ള ഒരു ടൂൾ ആയി കണ്ടുകൊണ്ടാണ് ഞങ്ങൾ ആ ഷോ ഡിസൈൻ ചെയ്തത്.


തിയേറ്റർ ട്രാൻസിഷനിലെ പ്രമുഖ വ്യക്തിത്വങ്ങളെ മുഴുവൻ കണ്ണൻ ഉണ്ണിയുടെ സഹായത്തോടെ സൂക്ഷ്മതയോടെ നോക്കി പല സ്റ്റിൽ ലൈഫ്, മോഷൻ പിക്ചർ ഇമേജുകൾ ഉണ്ടാക്കിക്കൊണ്ടിരിക്കുമ്പോൾ ആണ് Body without organs എന്ന Antonin Artaud ന്റെ പ്രയോഗം ശ്രദ്ധയിൽ വരുന്നത് body without organs എന്ന ആശയം തത്വചിന്തകൻ ദെല്യൂസ് വിപുലമായി തന്റെ പല എഴുത്തുകളിൽ ഉപേയാഗിച്ചിട്ടുണ്ട്.
രാത്രിയും പകലും ഇല്ലാത്ത സംസാരങ്ങൾ ആണ് മിഥുനോടൊപ്പം വർക്ക് ചെയ്യുമ്പോൾ ഉള്ള ഹൈലൈറ്റ്. കൂടുതൽ കൂടുതൽ അന്വേഷണങ്ങളും എവിടെ ആയാലും രാത്രി കറക്കങ്ങളും ചായകളും സിഗരറ്റുകളും സ്വാഭാവിക വഴികളാണ്. Gadgets ഉപയോഗിചുള്ള digital art making, traditional art making തമ്മിൽ കോൺഫ്ലിക്റ്റ് വലിയ തോതിൽ നിന്നിരുന്ന ഒരു കാലമായിരുന്നു അത്. Digital art making രണ്ടാംതരം ആണെന്ന ധാരണയും ആക്കാലത്ത് പ്രബലമായിരുന്നു. ഈ conflict മറികടക്കാനും മനസ്സിൽ കൃത്യമായി ഒരു നിർണ്ണയത്തിൽ എത്താനും മിഥുന് സാധിച്ചതും body without organs discourses ആണ്. കയ്യിന്റെ ഒരു extension ആയി മാത്രം ബ്രഷിനെയും ടാബ്ലെറ്റ് പെന്നിനെയും കണ്ട് തുടങ്ങാൻ മിഥുന് സാധിച്ചു. ഒരു ന്യൂ മീഡിയ ആർട്ടിസ്റ്റ് എന്ന രീതിയിൽ ആയിരുന്നു മിഥുൻ ആദ്യ കാലങ്ങളിൽ സ്വയം പ്ലേസ് ചെയ്തിരുന്നത്. പിന്നീട് പക്ഷേ ഡിജിറ്റൽ ആയും ട്രെഡിഷണൽ ആയും ആർട്ട് ചെയ്യുന്ന ഒരു ഇൻഡിപെൻഡന്റ് ആർട്ടിസ്റ്റിന്റെ വഴി തിരഞ്ഞെടുക്കാൻ ഈ തിരിച്ചറിവ് മിഥുനെ പ്രേരിപ്പിച്ചു.


മരണം ഒരു ക്രൈം പോലെ ആണ്. പെട്ടന്ന് ഒരു സോഷ്യൽ ജംഗ്ഷൻ… ഒരു node വെളിപ്പെടുന്നു. ആ ജംഗ്ഷനിൽ നിന്നും സൊസൈറ്റി സ്വയം തിരിച്ചുപിടിക്കുന്നു, വ്യക്തി സൊസൈറ്റൽ ആകുന്നു. ക്രൈമിൽ അതുവരെ സീക്രട്ട് ആയിരുന്ന പല ഒഴുക്കുകളും കട്ട പിടിച്ച സോഷ്യൽ ഡാറ്റകൾ ആയി മാറുന്നു. മരണത്തിൽ അതുവരെ ജൈവ ബന്ധങ്ങൾ എല്ലാം സോഷ്യലൈസിംഗ് ഡാറ്റകൾ പുറത്തുവിടുന്ന നോടുകൾ ആകുന്നു, ചരിത്രവത്കരിക്കപ്പെടുന്നു, കൂടുതൽ സോഷ്യലൈസ് ചെയ്യപ്പെടുന്നു, ക്ലെയിം ചെയ്യപ്പെടുന്നു, ഓണർഷിപ്പ് ഡീലുകൾ ഉണ്ടാക്കപ്പെടുന്നു. ആ വ്യക്തിയുടെ സീക്രെട് ലൈഫ് ഇല്ലാതാകുന്നു.
മിഥുനെ കുറിച്ച് എഴുതുമ്പോൾ ഇതാണ് എന്നെ വല്ലാതെ അലട്ടുന്നത്.


മിഥുന്റെ മരണം ഒരു ട്രാജിക് അനുഭവം എന്നതിനെ പൊളിച്ചടുക്കിയ ഒരു മൊമെന്റ് പങ്കുവെക്കാതെ വയ്യ.
മുണ്ടായ, വൈകുന്നേരം.
മിഥുൻ ഗോവയിൽ നിന്നും വരുന്നത് കാത്തിരിക്കുന്ന ഞങ്ങൾ സുഹൃത്തുക്കൾ. ഒരു താത്ത ബസ് പോയോ എന്ന ആധിയിൽ ധൃതി പിടിച്ചുവന്നു. ബസ് പോയോ എന്നന്വേഷിച്ചു.
“അറിയില്ല.”
“മിഥുന്റെ സുഹൃത്തുക്കൾ ആണല്ലേ, എന്താ ചെയ്യാ മക്കളെ. അവൻ ഭയങ്കര സ്പീഡിൽ കുറെ കാര്യങ്ങൾ ചെയ്തു തീർത്തിട്ട് സ്പീഡിൽ അങ്ങ് പോയി ലെ.”


അതൊരു വെളിപാടായിരുന്നു. അപ്പൊ അങ്ങനെ ആണ് സംഭവിച്ചത്. അവന്റെ ഏറ്റവും നല്ല കാലം വരുന്നതിനു മുമ്പ് അവൻ പോയതല്ല. ഞങ്ങൾ അങ്ങനെ ആണ് ധരിച്ചു വെച്ചിരുന്നത്. അത് തെറ്റ്, മീൻകാരി താത്ത പറഞ്ഞതാണ് ശരി.
എത്ര പകലുകൾ, എത്ര രാത്രികൾ, പല പല ഗാഡ്‌ജറ്റ്റുകൾ, പല ഓപ്പറേറ്റിംഗ് സിസ്റ്റമുകൾ, പല ക്യാൻവാസുകൾ, പല മെറ്റീരിയലുകൾ.
(കാലാവസ്ഥാ പ്രവചന സിസ്റ്റത്തിൽ വൻ മാറ്റങ്ങൾ കൊണ്ടുവന്ന ശാസ്ത്രജ്ഞരുടെ ടീമിൽ പ്രധാന പങ്കുവഹിച്ച പ്രജീഷ് എ.ജി, സൗദിയിലെ ഒരു പ്രോജക്ടിനിടയിൽ ചില അറബ് ചിന്തകർ പ്രോഗ്രാമേഴ്സിനെ ഷെനാനിഗൻസ് എന്ന് വിശേഷിപ്പിച്ചത് പറഞ്ഞതിൽ നിന്നാണ് ഷേനാനിഗൻ എന്ന ടൈറ്റിൽ എടുത്തത്. മാന്ത്രികർ എന്ന് അർത്ഥം വരും.)