കാപ്പിരി ആരാധനയും കീഴാള പ്രതിരോധങ്ങളുടെ പ്രതിചരിത്രവും

Support Keraleeya

Help us in our pursuit for high-quality journalism!

Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.

Support Keraleeyam Choose your preference

₹1000/Year

₹2000/2 Years

₹500Students/Year

A contribution of any size

ONE TIME
right-bg

പോർച്ചുഗീസ്-ഡച്ച് കൊളോണിയൽ ഭരണകാലത്ത് ഇന്ത്യൻ മഹാസമുദ്ര അടിമവ്യാപാര ശൃംഖലയുടെ ഭാഗമായി കൊച്ചിയിലേക്ക് നിർബന്ധപൂർവ്വം കൊണ്ടുവരപ്പെട്ട ആഫ്രിക്കൻ അടിമകളുടെ ചരിത്രസ്മരണ ഉൾക്കൊള്ളുന്ന കാപ്പിരി മുത്തപ്പൻ ഐതിഹ്യം, കീഴാള പഠനത്തിന്റെ (subaltern studies) സൈദ്ധാന്തിക ചട്ടക്കൂടിലും ചരിത്ര സ്മരണയുടെ സാംസ്കാരിക പരിവർത്തനം (Cultural Transformation of Historical Memory) എന്ന ആശയത്തിലും അധിഷ്ഠിതമായി വിശകലനം ചെയ്യപ്പെടുന്ന ഒരു സാംസ്കാരിക പ്രതിഭാസമാണ്.

ഇന്ത്യൻ മഹാസമുദ്ര ലോകവും കൊച്ചിയുടെ ചലനാത്മക സമൂഹങ്ങളും മലബാർ, കൊങ്കൺ, ഗുജറാത്ത്, സ്വാഹിലി തീരങ്ങളെ ബന്ധിപ്പിച്ചിരുന്ന വിശാലമായ വാണിജ്യ ശൃംഖലയുടെ ഭാഗമായിരുന്നു കൊച്ചി. മൺസൂൺ കാറ്റിനെ ആശ്രയിച്ച് മസ്കറ്റ്, സലാല, ഭറൂച്ച്, സൂറത്ത്, മൊംബാസ, സാൻസിബാർ തുടങ്ങിയ നഗരങ്ങളുമായി വാണിജ്യബന്ധം സ്ഥാപിച്ചിരുന്ന ‘ചലനാത്മക സമൂഹങ്ങളു’ടെ (mobile societies) ഒരു കേന്ദ്രമായിരുന്നു ഈ തുറമുഖ നഗരം. കൊളോണിയലിസത്തിന് മുൻപുള്ള സാംസ്കാരിക ബഹുസ്വരത ഇന്നും അവശേഷിക്കുന്ന അപൂർവ്വ ഇന്ത്യൻ നഗരങ്ങളിലൊന്നായി കൊച്ചി നിലനിൽക്കുന്നു.

ഈ വിശാല ശൃംഖല ദീർഘകാലം അടിമവ്യാപാരത്തിന്റെയും ഒരു മുഖ്യധാരയായി വർത്തിച്ചു. ‘ലോകത്തിലെ ഏറ്റവും പഴക്കമുള്ള വ്യാപാരം’ എന്ന് വിശേഷിപ്പിക്കപ്പെടുന്ന അടിമത്ത സമ്പ്രദായം ഇന്ത്യൻ മഹാസമുദ്ര മേഖലയിൽ ഊട്ടിയുറപ്പിക്കുന്നതിൽ പോർച്ചുഗീസുകാരും ഡച്ചുകാരും സജീവ പങ്കാളികളായിരുന്നു. ഈ വ്യാപാരത്തിന്മേലുള്ള ആധിപത്യത്തിനായുള്ള മത്സരം പതിനേഴാം നൂറ്റാണ്ടിലെ പോർച്ചുഗീസ്-ഡച്ച് സംഘർഷത്തിലേക്കുള്ള ഇന്ധനമായി മാറി. പെർണാംബുക്കോ, അംഗോള, കൊച്ചി, ശ്രീലങ്ക, മക്കാവു തുടങ്ങിയ ഭൂപ്രദേശങ്ങളിലേക്ക് വ്യാപിച്ച ഈ സംഘർഷത്തെ ‘യഥാർത്ഥ ഒന്നാം ലോകമഹായുദ്ധം’ എന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്. 1663 ജനുവരി 8-ന് ഡച്ച് ഈസ്റ്റ് ഇന്ത്യാ കമ്പനി (VOC) കൊച്ചിയുടെ നിയന്ത്രണം പിടിച്ചെടുത്തപ്പോൾ, പിന്മാറേണ്ടിവന്ന പോർച്ചുഗീസുകാർ കിഴക്കൻ ആഫ്രിക്കയിൽ നിന്ന് കൊണ്ടുവന്ന നിരവധി അടിമകളെ അവരുടെ സമ്പത്തിനൊപ്പം കുഴിച്ചിട്ടതായി കരുതപ്പെടുന്നു — കാലങ്ങൾക്കിപ്പുറം നിധി കാവൽ നിൽക്കുന്ന നിശബ്ദ കാവൽക്കാരായി അവർ രൂപാന്തരം ചെയ്യപ്പെട്ടു.

മട്ടാഞ്ചേരി മങ്ങാട്ടുമുക്കിലെ കാപ്പിരി മുത്തപ്പൻ ക്ഷേത്രം

കാപ്പിരി തറയും ആരാധനാ രീതികളും

കൊച്ചിയിലെ ആദ്യത്തെ കാപ്പിരി തറ (ആരാധനാ പീഠം) നിർമ്മിക്കപ്പെട്ട കൃത്യമായ കാലഘട്ടം അജ്ഞാതമാണ്. എന്നാൽ മൊസാംബിക്കിൽ നിന്നും അബിസീനിയയിൽ നിന്നും ഗുജറാത്ത്, ഗോവ, കൊച്ചി എന്നിവിടങ്ങളിലേക്കുള്ള നിർബന്ധിത കുടിയേറ്റത്തെ അനുസ്മരിപ്പിക്കുന്ന ഈ ആരാധന, ചലനാത്മകതയുടെയും കീഴാള ലോകങ്ങളുടെയും ചരിത്രസാന്നിധ്യത്തിന്റെ നിത്യജീവിത അടയാളമായി ഇന്നും തുടരുന്നു. പൊതു ചുവരുകളിലെ അറകളിൽ നിർമിക്കപ്പെട്ട ഈ തറകൾ നഗരം മാറിക്കൊണ്ടിരിക്കുമ്പോഴും ഭക്തരാൽ പരിപാലിക്കപ്പെട്ടു കൊണ്ടിരിക്കുന്നു. കത്തിച്ച മെഴുകുതിരികളാണ് സാധാരണ കാഴ്ചവസ്തുവെങ്കിലും, പ്രത്യേക ദിവസങ്ങളിൽ ചുട്ട (നാടൻ ചുരുട്ട്), ഒരു ഗ്ലാസ് കള്ള്, ഉപ്പിടാത്ത മാംസം എന്നിവയും കാപ്പിരി മുത്തപ്പന് നിവേദ്യമായി സമർപ്പിക്കപ്പെടുന്നു.

രൂപമോ പ്രതിമയോ ഇല്ലാത്ത അപൂർവ്വ ദേവതയാണ് കാപ്പിരി മുത്തപ്പൻ. ഈ പ്രതിരൂപരാഹിത്യം (lack of iconicity) കൊച്ചിയൊട്ടാകെ വ്യാപിച്ചുകിടക്കുന്ന ഒരു അദൃശ്യ സാന്നിധ്യമായി കാപ്പിരിയെ അടയാളപ്പെടുത്തുന്നു. തന്നെ “കാത്തുസൂക്ഷിക്കണം” എന്ന ഭക്തരുടെ പ്രാർത്ഥന ഒരു കാവൽ ദൈവം (kaaval deivam) എന്ന സങ്കൽപ്പത്തിലേക്കും കാപ്പിരി മുത്തപ്പനെ ഉയർത്തുന്നു ; ഭാഗ്യം, ഭൗതിക സമൃദ്ധി, അനുകൂല ഫലങ്ങൾക്കായുള്ള മധ്യസ്ഥത എന്നിവയ്ക്കായും ഭക്തർ കാപ്പിരിയോട് പ്രാർത്ഥിക്കുന്നു.

കൊച്ചിക്കും തൃശ്ശൂരിനും ഇടയിലുള്ള തീരപ്രദേശങ്ങളിൽ, മിക്ക കാപ്പിരി ആരാധനാലയങ്ങളും ഹൈന്ദവ കാവുകളിൽ (sacred groves) മറ്റ് പൂർവ്വിക ആത്മാക്കൾക്കും കാവൽ ദേവതകൾക്കുമൊപ്പമാണ് സ്ഥിതി ചെയ്യുന്നത്. ഇത്തരം ആരാധനാലയങ്ങൾ നിർമ്മിക്കുന്നതും പരിപാലിക്കുന്നതും തീരദേശ കീഴാള സമൂഹങ്ങളാണ്. കാപ്പിരി ആരാധകർ ഏകീകൃതമായ ഒരു സമുദായമല്ല; മറിച്ച് മതപരമായ അതിർവരമ്പുകൾക്കപ്പുറം, കീഴാള സ്വത്വത്തിന്റെ പങ്കിട്ട അനുഭവമാണ് ഇവിടെ ഒരു അദൃശ്യ ഐക്യം സൃഷ്ടിക്കുന്നത്. മെഴുകുതിരി കത്തിക്കുന്ന ഭക്തർ ഭൂതകാലത്തെയോ അടിമ പൂർവ്വികരെയോ പ്രത്യക്ഷമായി അനുസ്മരിക്കുന്നില്ല എന്നത് ശ്രദ്ധേയമാണ്. ആഫ്രിക്കക്കാർ കൊല്ലപ്പെട്ട ക്രൂരമായ രീതി തന്നെയാണ് അവരുടെ ആത്മാക്കൾ കൊച്ചിയുടെ തീരദേശ ഭൂപ്രകൃതിയിൽ അലയുന്നതിന് കാരണമായി പ്രാദേശിക വിശ്വാസം ചൂണ്ടിക്കാട്ടുന്നത്.

തൃശൂർ എടമുട്ടത്തെ കാപ്പിരിക്കാവ്. കടപ്പാട്:wikipedia

ചരിത്ര സ്മരണയുടെ സാംസ്കാരിക പരിവർത്തനം

കാപ്പിരി മുത്തപ്പൻ ഐതിഹ്യത്തെ ‘ചരിത്ര സ്മരണയുടെ സാംസ്കാരിക പരിവർത്തനം’ എന്ന സങ്കൽപ്പനത്തിലൂടെ വിശദീകരിക്കാവുന്നതാണ്. ചരിത്രാനുഭവങ്ങൾ ഒരു സമൂഹത്തിനുള്ളിൽ സംരക്ഷിക്കപ്പെടുകയും ക്രമേണ നാടോടിക്കഥ, മിത്ത്, ആചാരം, മതപരമായ അനുഷ്ഠാനം, സാംസ്കാരിക പ്രതീകം എന്നിവയായി രൂപാന്തരപ്പെടുകയും ചെയ്യുന്ന പ്രക്രിയയാണിത്. കാപ്പിരി മതിൽ (Kappiri Mathil) ഐതിഹ്യത്തിൽ നിന്ന് ആരംഭിച്ച ഈ പരിവർത്തനം, അടിമത്തത്തിന്റെ ചരിത്രത്തെ അമാനുഷിക മാനങ്ങളുള്ള ഒരു ആരാധനാ പാരമ്പര്യമാക്കി മാറ്റി. നിധി സൂക്ഷിക്കാൻ ചുവരുകളിൽ അറകൾ നിർമ്മിച്ച് അടിമകളെ ബന്ധിച്ചിരുന്ന കഥകൾ കാലക്രമേണ അവയുടെ ചരിത്രപരമായ സന്ദർഭത്തിൽ നിന്ന് വേർപെട്ട് അമാനുഷിക രൂപം കൈക്കൊണ്ടു; അടിമകൾ തങ്ങളുടെ യജമാനന്റെ സമ്പത്തിന് കാവൽ നിൽക്കുന്ന ആത്മാക്കളായി സങ്കൽപ്പിക്കപ്പെട്ടു. ഭക്ഷണം, കള്ള്, ചാരായം, മാംസം, മീൻ, മുട്ട, സിഗാർ എന്നിവ സമർപ്പിക്കുന്ന ആചാരങ്ങളിലൂടെ ഈ കൂട്ടായ സ്മരണ അനുഷ്ഠാനവൽക്കരിക്കപ്പെടുന്നു (ritualization) — ചരിത്രസ്മരണ കേവലം രേഖാമൂലമല്ല, മറിച്ച് നിത്യജീവിത സാംസ്കാരിക പ്രയോഗങ്ങളിലൂടെയാണ് നിലനിർത്തപ്പെടുന്നത്. ചുവരുകൾ, മരങ്ങൾ, ആരാധനാലയങ്ങൾ എന്നിവയുമായി ഈ സ്മരണ ബന്ധിക്കപ്പെടുന്നതിനാൽ, ഭൗതിക ഇടം തന്നെ സാംസ്കാരിക സ്മരണയുടെ മാധ്യമമായി മാറുന്നു. മട്ടാഞ്ചേരി മങ്ങാട്ടുമുക്കിലെ ആരാധനാലയം, വിഗ്രഹങ്ങളില്ലാത്ത ലളിതമായ ഒരു തറ മാത്രമായി നിലകൊള്ളുന്നത്, സ്ഥാപനവൽകൃതമല്ലാത്ത ഒരു നാടോടി പാരമ്പര്യത്തിന്റെ മാതൃകയാണ്.

കർണാടകയിലെ കാപ്പിരി ദേവരുവും സമാന്തര പാരമ്പര്യങ്ങളും

കേരളത്തിന് പുറമേ, കർണാടക തീരത്തും സമാനമായ ഒരു ആരാധനാ പാരമ്പര്യം നിലനിൽക്കുന്നു. കാപ്പിരി ദേവരു എന്ന പേരിൽ അറിയപ്പെടുന്ന ഈ ദേവതയ്ക്ക് പുതപ്പ്, മദ്യം, സിഗരറ്റ് എന്നിവ സമർപ്പിച്ചാൽ, കുട്ടികളില്ലാത്ത ദമ്പതികൾക്ക് സന്താനലബ്ധി ഉൾപ്പെടെയുള്ള ആഗ്രഹങ്ങൾ സാധിക്കുമെന്നാണ് വിശ്വാസം. പോർച്ചുഗീസ് ഗോവയിൽ നിന്ന് അടിമത്തത്തിൽ നിന്ന് രക്ഷപ്പെട്ട് കർണാടകയിലെത്തിയ ഒരു ജ്ഞാനിയായ ആഫ്രിക്കൻ അടിമയായിരുന്നു ഇദ്ദേഹമെന്നും, മത്സ്യത്തൊഴിലാളികളെ സഹായിക്കുകയും രോഗികളെ സുഖപ്പെടുത്തുകയും ചെയ്തിരുന്നുവെന്നും, മരണശേഷം അദ്ദേഹത്തിന്റെ സ്മരണാർത്ഥം ആരാധനാലയം നിർമ്മിക്കപ്പെട്ടെന്നുമാണ് ഐതിഹ്യം.

കൊച്ചിയിലെ കാപ്പിരി സമ്പ്രദായം നിന്ന് വ്യത്യസ്തമായി, ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ മറ്റ് ഭാഗങ്ങളിൽ ജീവിച്ചിരുന്ന ആഫ്രിക്കൻ അടിമകളുടെ അനുഭവം തികച്ചും വിഭിന്നമായിരുന്നു. അറബ്-തുർക്കി മുസ്ലിം ഭരണാധികാരികളുടെ കീഴിൽ, പല ആഫ്രിക്കൻ അടിമകളും ഭരണകർത്താക്കളുടെയും മന്ത്രിമാരുടെയും ഉന്നത പദവികളിലേക്ക് ഉയർന്നുവന്നു. ഇതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് പതിനാറാം നൂറ്റാണ്ടിൽ അഹമ്മദ്നഗർ സുൽത്താനേറ്റിന്റെ പേഷ്വയായിരുന്ന മാലിക് അംബർ; മുംബൈക്കടുത്തുള്ള മുറുദ് ജഞ്ജിറ കോട്ട നിർമ്മിച്ച അദ്ദേഹം മുഗൾ ചക്രവർത്തി ജഹാംഗീറിനെപ്പോലും വെല്ലുവിളിച്ചിരുന്നു.

ഇത്തരം ചരിത്രപരമായ ഉന്നമനത്തിലൂടെ കടന്നുപോയ ആഫ്രിക്കൻ സമൂഹങ്ങളുടെ പിൻതലമുറകളാണ് ഇന്ന് കർണാടക, ഗുജറാത്ത് മേഖലകളിൽ കാണപ്പെടുന്ന സിദ്ദി സമുദായം. ഇവരിൽ ചിലർ ഇസ്ലാം മതം പിന്തുടരുമ്പോൾ, മറ്റു ചിലർ ജാതി വ്യവസ്ഥയ്ക്കുള്ളിൽ ഹിന്ദുമതം സ്വീകരിച്ച് പ്രാദേശിക ജനതയുമായി അലിഞ്ഞുചേർന്നു.

മുറുദ് ജഞ്ജിറ കോട്ട, മഹാരാഷ്ട്ര.

കാപ്പിരി മുത്തപ്പൻ കലയിലും സാഹിത്യത്തിലും

കലാകാരൻ റിഗോ 23 അവതരിപ്പിച്ച ശിൽപ്പം കാപ്പിരി ഐതിഹ്യത്തിന്റെ ഏറ്റവും ശ്രദ്ധേയമായ കലാവിഷ്കാരങ്ങളിലൊന്നായി വിലയിരുത്തപ്പെടുന്നു. തൂക്കിയിട്ട നിലയിലുള്ള ഒരു തടി ശിൽപ്പമായിരുന്നു ഇത് — മനുഷ്യരൂപത്തെ അനുസ്മരിപ്പിക്കുന്ന, ബന്ധിതവും നിശ്ചലവുമായ ഒരു ആകൃതി വായുവിൽ തൂങ്ങിക്കിടക്കുന്ന കാഴ്ച. പോർച്ചുഗീസ് കൊളോണിയൽ ഭരണകാലത്ത് ആഫ്രിക്കൻ അടിമകളോട് കാണിച്ച ക്രൂരതയെയും, അവരുടെ ശരീരങ്ങൾ സമ്പത്തിന് കാവലായി ചുവരുകളിൽ ബന്ധിക്കപ്പെട്ട ചരിത്രത്തെയും ഈ ശിൽപ്പം ഒരു ഭാരിച്ച നിശബ്ദതയോടെ പ്രതീകാത്മകമായി ആവിഷ്കരിച്ചു . 2016-17ലെ ബിനാലെയിൽ ഡച്ച് കലാകാരൻ ഗബ്രിയേൽ ലെസ്റ്ററിന്റെ ‘ഡ്വെല്ലിംഗ് കാപ്പിരി സ്പിരിറ്റ്സ്’ എന്ന ഇൻസ്റ്റലേഷനും ഈ ചരിത്രത്തെ ദൃശ്യപരമായി അവതരിപ്പിച്ചു. പൊൻജിക്കര റാഫിയുടെ ‘ഓറാ പ്രോ നോബിസ്’ (1981), പി.എഫ്. മാത്യൂസിന്റെ ‘അടിയാളപ്രേതം’, ജോർജ് തുണ്ടിപറമ്പിലിന്റെ ഇംഗ്ലീഷ് നോവൽ ‘മായ’ (2008) എന്നീ കൃതികളിലൂടെയും ഈ ഐതിഹ്യം മലയാള-ഇംഗ്ലീഷ് സാഹിത്യങ്ങളിൽ ശാശ്വത ഇടം കണ്ടെത്തിയിട്ടുണ്ട്.

ഡച്ച് കലാകാരൻ ഗബ്രിയേൽ ലെസ്റ്ററിന്റെ ‘ഡ്വെല്ലിംഗ് കാപ്പിരി സ്പിരിറ്റ്സ്’.

യൂറോ കേന്ദ്രീകൃത ചരിത്രരചനയിൽ ഇടം ലഭിക്കാതെ പോയ ആഫ്രിക്കൻ സാന്നിധ്യത്തിന്റെ ഒരു ബദൽ-സൂക്ഷ്മചരിത്രമായി (micro-history) കാപ്പിരി മുത്തപ്പൻ ഐതിഹ്യം പരിഗണിക്കപ്പെടുന്നു. യൂറോപ്യൻ ചരിത്രം സ്മാരകവൽക്കരിക്കപ്പെടുന്ന ഉത്തര കൊളോണിയൽ ഇന്ത്യയിൽ, അടിമകളാക്കപ്പെട്ട ആഫ്രിക്കക്കാരുടെ ചരിത്രം കുഴിച്ചുമൂടപ്പെട്ടെങ്കിലും, ആചാരങ്ങളിലൂടെയും അനുഷ്ഠാനങ്ങളിലൂടെയും ബദൽ സാംസ്കാരിക സംരക്ഷണ പ്രക്രിയകളിലൂടെയും അത് നിലനിൽക്കുന്നു എന്നത് ശ്രദ്ധേയമാണ്. കൊളോണിയൽ അടിച്ചമർത്തലിന്റെ കൂട്ടായ സ്മരണ, കീഴാള കാഴ്ചപ്പാടിൽ നിന്നുള്ള ഒരു പ്രതിചരിത്രമായി (counter-history) ഈ നാടോടിക്കഥയിലൂടെ ആവിഷ്കൃതമാകുന്നു. ചരിത്ര സ്മരണയെ സമൂഹങ്ങൾ എങ്ങനെ നാടോടിക്കഥയായും ആചാരമായും സാംസ്കാരിക സ്വത്വമായും പുനർനിർമ്മിക്കുന്നു എന്നതിന്റെ സുപ്രധാന ഉദാഹരണമായി കാപ്പിരി പാരമ്പര്യം നിലകൊള്ളുന്നു.

Also Read

5 minutes read September 16, 2026 5:15 am