വേലിയേറ്റമളക്കുന്ന കൊച്ചി തീരത്തെ സ്ത്രീകൾ

Support Keraleeya

Help us in our pursuit for high-quality journalism!

Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.

Support Keraleeyam Choose your preference

₹1000/Year

₹2000/2 Years

₹500Students/Year

A contribution of any size

ONE TIME
right-bg

രാത്രിയിലെ വേലിയേറ്റത്തിൽ വീട്ടിനകത്തേക്കെത്തിയ വെള്ളത്തിൽ ചവിട്ടിയാണ് പലപ്പോഴും ഇടക്കൊച്ചി സ്വദേശിയായ ഗീത ഉറക്കമുണരുന്നത്. ആ വെള്ളത്തിൽ തന്നെ നിന്നാണ് ഭർത്താവിനും മക്കൾക്കും ചെറുമക്കൾക്കും അന്നത്തേക്കുള്ള ഭക്ഷണം തയാറാക്കി, വീട്ടുജോലികളെല്ലാം തീർത്ത് ഗീതയ്ക്ക് കൊച്ചി കോർപ്പറേഷനിലെ ജോലിക്ക് പോകേണ്ടതും.

“ഏഴരയ്ക്കെങ്കിലും ഇറങ്ങിയാലേ സമയത്തിന് ഓഫീസിലെത്തുള്ളൂ. ഈ ഉപ്പുവെള്ളത്തിൽ നീന്തി പോകണ്ടേ…”

ഗീത ഇൻ്റർലോക്ക് പാകിയ വഴി നോക്കി പറഞ്ഞു. ഗീതയെ കാണുന്നത് മൺസൂൺ മഴക്കാറുകളെത്താത്ത ഒരു സന്ധ്യാ നേരത്താണ്. പാലക്കാട് പോയി വരുന്ന മകളെയും ചെറുമക്കളെയും കാത്ത് വഴിയരികിൽ നിൽക്കുകയായിരുന്നു അവർ. അവരുടെ വീട്ടുമുറ്റത്തോ നടവഴിയിലോ അപ്പോൾ വെള്ളമുണ്ടായിരുന്നില്ല.

റോഡ് കൈയേറുന്ന വേലിയേറ്റം.

“നിങ്ങള് ഇപ്പഴാണാ വരണത്? ഇവിടെ വെള്ളം കയറുമ്പോ വരണം. നിങ്ങൾക്ക് നീന്തിയേ ഇവിടെ വരാൻ പറ്റൂ… ഞാനൊക്കെ പണിക്ക് പോണത് മുട്ടറ്റം വെള്ളത്തിലാണ്.” ഗീത വിശദീകരിച്ചു. വേലിയേറ്റ വെള്ളപ്പൊക്കം ഉണ്ടാകുന്ന ഓരോ ദിവസവും വളരെ സൂക്ഷിച്ചാണ് ഇടക്കൊച്ചി നിവാസികൾ പുറത്തേക്ക് ഇറങ്ങുന്നത്. വേലിയേറ്റത്തോടൊപ്പം ഒഴുകി എത്തിയ അഴുക്കിൽ ചവിട്ടിയാൽ തെന്നി വീഴാം. ചിലപ്പോൾ കലങ്ങിക്കിടക്കുന്ന വെള്ളത്തിൽ കുപ്പിച്ചില്ലുകളോ കൂർത്ത കല്ലുകളോ ഉണ്ടാകാം. ഓരോ കാലടിയും വളരെ ശ്രദ്ധയോടെ മാത്രമേ വെക്കാനാവൂ.

“അക്വിനാസ് കോളേജ് വരെ മുട്ടറ്റം വരെ സാരിയും പൊക്കി പിടിച്ചാണ് നടന്നുപോകേണ്ടത്. അല്ലേൽ സാരി നനയും. നാറും.” ഗീത പറഞ്ഞു.

പക്ഷേ, അക്വിനാസ് കോളേജിൻ്റെ മുൻവശത്ത് ഒരു ആശ്വാസതുരുത്ത് ഗീതയ്ക്കും അയൽവാസികൾക്കുമായി കാത്തിരിപ്പുണ്ട്. അക്വിനാസ് കോളേജിനടുത്തുള്ള ഒരു വീട്ടിൽ മലിനമായ വെള്ളത്തിൽ കാൽനട യാത്ര ചെയ്ത് വരുന്നവർക്ക് കാൽ കഴുകി വൃത്തിയാക്കാൻ ഒരു സ്ത്രീ എന്നും ബക്കറ്റിൽ വെള്ളം നിറച്ച് വെക്കുന്നുണ്ടാകും. “ഞാൻ അവരെ ഇതുവരെ കണ്ടിട്ടില്ല. അവരുടെ പേരും അറിയില്ല. പക്ഷേ, ഇവിടെ വെള്ളം കയറുന്ന ദിവസമൊക്കെ അവിടെ നിന്ന് കാല് കഴുകി വൃത്തിയാക്കിയിട്ടാണ് ഞാൻ ജോലിക്ക് പോകുന്നത്.” ഗീത പറഞ്ഞു.

കുമ്പളങ്ങി, എടവനക്കാട്, പുത്തൻവേലിക്കര, ഏഴിക്കര, വൈപ്പിൻ, ഇടക്കൊച്ചി തുടങ്ങി കൊച്ചിയുടെ താഴ്ന്ന തീരപ്രദേശങ്ങളിൽ ജീവിക്കുന്ന മനുഷ്യരുടെ പതിവുജീവിതത്തെ വേലിയേറ്റയിറക്കങ്ങൾ പലതരത്തിൽ രൂപാന്തരപ്പെടുത്തിയിരിക്കുകയാണ്. കേരളത്തിലെ ഏകദേശം 23 ഗ്രാമപഞ്ചായത്തുകളിലായി 20,000ത്തോളം മനുഷ്യരെ വേലിയേറ്റ വെള്ളപ്പൊക്കം ബാധിക്കുന്നുണ്ടെന്നാണ് എക്വിനോക്ട് എന്ന സ്റ്റാർട്ടപ്പിൻ്റെ പഠനങ്ങളിൽ പറയുന്നത്. സംസ്ഥാന സർക്കാരിൻ്റെ കണക്കുകൾ ലഭ്യമല്ല. സംസ്ഥാന സർക്കാരിലേക്ക് തങ്ങൾ അനുഭവിക്കുന്ന ദുരിതത്തിൻ്റെ വ്യാപ്തി അറിയിക്കാനായി വേലിയേറ്റ വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളിലെ സ്ത്രീകൾ—പ്രത്യേകിച്ച് കുടുംബശ്രീയിലും തൊഴിലുറപ്പ് പദ്ധതിയിലും പങ്കെടുക്കുന്ന സ്ത്രീകൾ—കമ്മ്യൂണിറ്റി മാപ്പിംങ്, കമ്മ്യൂണിറ്റി തീയേറ്റർ എന്നീ ആശയങ്ങളോടെ മുന്നോട്ടുവന്നിരിക്കുകയാണ്.

പുലർച്ചയ്ക്കുണ്ടായ വേലിയേറ്റത്തെ തുടർന്ന് വീടിന് മുന്നിൽ തളംകെട്ടി കിടക്കുന്ന ഉപ്പുവെള്ളം.

എന്താണ് വേലിയേറ്റ വെള്ളപ്പൊക്കം?

വേലിയേറ്റ വെള്ളപ്പൊക്കം (Tidal flood) എന്നത്, പൗർണമി, അമാവാസി തുടങ്ങിയ ചാന്ദ്രമാസങ്ങളിൽ ഉണ്ടാകുന്ന ഉയർന്ന വേലിയേറ്റവും അതിനെ തുടർന്ന് താഴ്ന്ന തീരപ്രദേശങ്ങളിലുണ്ടാകുന്ന വെള്ളക്കെട്ടുമാണ്. സാധാരണയായി മലയാള മാസമായ വൃശ്ചികമാസത്തിലാണ് (നവംബർ-ഡിസംബർ) കൊച്ചിയുടെ തീരപ്രദേശങ്ങളിൽ വേലിയേറ്റ വെള്ളപ്പൊക്കമുണ്ടാകുന്നത്. പക്ഷേ, ഇപ്പോഴത് മെയ് മാസം വരെയുള്ള ആറ് മാസക്കാലം നീണ്ടുനിൽക്കുന്ന പ്രതിഭാസമായി മാറിയിരിക്കുന്നു. ഒരു ദിവസത്തിൽ ഏകദേശം 12.5 മണിക്കൂർ വ്യത്യാസത്തിൽ രണ്ട് പ്രാവശ്യമാണ് വേലിയേറ്റവും വേലിയിറക്കവുമുണ്ടാകുന്നത്. ഓരോ ഏറ്റത്തിനൊപ്പം ഉപ്പുവെള്ളം വീടുകളിലേക്കും ഇടവഴികളിലേക്കും ഇരച്ചെത്തുകയും ജീവിതം ദുസഹമാക്കുകയും ചെയ്യുന്നു.

ആഗോളതാപനത്തെ തുടർന്ന് മഞ്ഞുപാളികൾ  ഉരുകുന്നതാണ് സമുദ്രനിരപ്പ് ഉയരുന്നതിന് പ്രധാന കാരണം. അറബിക്കടൽ അതിര് പങ്കിടുന്ന കേരളത്തെ സംബന്ധിച്ച് ഇത് നിരവധി പ്രതിസന്ധികൾ ഉയർത്തുന്നുണ്ട്. ഇൻ്റർഗവർൺമെൻ്റൽ പാനൽ ഓൺ ക്ലൈമറ്റ് ചേഞ്ച് (ഐപിസിസി) 2023ൽ പുറത്തുവിട്ട പ്രവചനങ്ങൾ പ്രകാരം, പല തീരപ്രദേശങ്ങളും 2050 ഓടെ കടലിനടിയിലാകും. 1874 നും 2004 നും ഇടയിൽ (130 വ‍ർഷം) 1.6 മുതൽ 1.75 മിമി വരെയാണ് സമുദ്രനിരപ്പ് ഉയർന്നിട്ടുള്ളത്. എന്നാൽ ഇപ്പോൾ അത് മൂന്ന് മിമീ ആയാണ് ഉയർന്നിരിക്കുന്നത്. ന്യൂജേഴ്സിയിലുള്ള ക്ലൈമറ്റ് സെൻട്രൽ എന്ന സയൻസ് ഓർഗനൈസേഷൻ നടത്തിയ ഡിജിറ്റൽ എലവേഷൻ മോഡൽ പ്രൊജക്ഷൻ പ്രകാരം, കേരളത്തിലെ എറണാകുളം, കോട്ടയം, തൃശൂർ, ആലപ്പുഴ തുടങ്ങിയ ജില്ലകൾ സമുദ്രനിരപ്പിന് താഴെയാകാൻ സാധ്യതയുള്ള പ്രദേശങ്ങളാണ്.

വേലിയേറ്റത്തിൽ ഒഴുകി നടക്കുന്ന വീട്ടുമുറ്റത്ത് ഇട്ടിരുന്ന ചെരുപ്പ്.

മുങ്ങുന്ന കൊച്ചി തീരങ്ങൾ

കഴിഞ്ഞ വർഷത്തേക്കാൾ തീവ്രമായ വേലിയേറ്റമാണ് 2025ൽ ഉണ്ടായിട്ടുള്ളത്. കൊച്ചിയിലെ വില്ലിങ്ടൺ ഐലൻ്റിലുള്ള വേലിയേറ്റ മാപിനിയിലെ ഡാറ്റ പ്രകാരം, 2011 മുതൽ 2022 വരെ 11 ദിവസമാണ് 1.5 മീറ്ററിന് മുകളിൽ വേലിയേറ്റം ഉണ്ടായിട്ടുള്ളത്. 2023ൽ ഇത് രണ്ട് ദിവസമേ ഉണ്ടായിട്ടുള്ളൂവെങ്കിലും 2024ൽ അത് 10 ദിവസമായും 2025ൽ 23 ദിവസമായും വേലിയേറ്റം 1.5 മീറ്ററിൽ ഉയർന്നു. 2025 ജനുവരി മാസം മാത്രം 15 തവണയാണ് വേലിയേറ്റം ഉയർന്നത്. കൂടാതെ ചരിത്രത്തിൽ ആദ്യമായി വേലിയേറ്റം രണ്ട് മണിക്കൂറോളം തുടർന്നത് രേഖപ്പെടുത്തി. അറബിക്കടലിൻ്റെ റാണിയെന്ന് അറിയപ്പെടുന്ന, കായലുകളും അഴികളാലും ചുറ്റപ്പെട്ട് കിടക്കുന്ന, കൊച്ചിയിലെ വേലിയേറ്റയിറക്കങ്ങൾ ഇവിടുത്തെ മനുഷ്യരുടെ ജീവിതവുമായി ഇഴചേർന്ന് കിടന്നിരുന്ന ഒന്നാണ്. എന്നാൽ ഇന്നത് കൊച്ചിയുടെ തീരജീവതങ്ങളെ ബാധിക്കുന്ന കാലാവസ്ഥാ അടിയന്തരാവസ്ഥയായി മാറിയിരിക്കുന്നു.

വേലിയേറ്റ വെള്ളപ്പൊക്കത്തെ തുടർന്ന് ഉപേക്ഷിച്ച് പോയ കുമ്പളങ്ങിയിലെ വീടുകളിലൊന്ന്.

സ്ത്രീകൾ അനുഭവിക്കുന്ന ഇരട്ടി ദുരിതം

കൊച്ചി നഗരത്തിലെ ഫ്ലാറ്റിൽ വീട്ടുപണിക്ക് പോകുന്ന ആളാണ് കുമ്പളങ്ങിയിലെ നാൽപ്പത്തിയാറ് വയസുകാരി സന്ധ്യ. പുലർച്ചെ നാല് മണിക്കെങ്കിലും ഉറക്കമെഴുന്നേറ്റാൽ മാത്രമേ വീട്ടിലെ പണികളെല്ലാം തീർത്ത് അവർക്ക് ജോലിക്കായി പുറപ്പെടാനാകൂ. പുലർച്ചെയുണ്ടായ വേലിയേറ്റ വെള്ളമോ അത് വീട്ടിലേക്ക് കൊണ്ടുവന്ന ചെളിയോ മാലിന്യമോ വൃത്തിയാക്കാനുള്ള നേരം അവർക്ക് പലപ്പോഴും ഉണ്ടാകാറില്ല.  

“വെള്ളം ഇറങ്ങിയാലല്ലേ എനിക്ക് വീട് വൃത്തിയാക്കാൻ പറ്റൂ… വെള്ളം കെട്ടി നിൽക്കുമ്പോൾ എങ്ങോട്ട് വെള്ളം കോരി കളയും. വെള്ളമിറങ്ങാൻ വേണ്ടി കാത്ത് നിന്നാൽ ഞാനെങ്ങനെ ജോലി സ്ഥലത്തെത്തും?” ചൂലുണ്ടാക്കുന്നതിനായി ഓലയിൽ നിന്ന് ഈർക്കിൽ ഈരിയെടുത്തുകൊണ്ട് അവർ ചോദിച്ചു.

കുമ്പളങ്ങിയിലെ വീട്ടുമുറ്റത്ത് സന്ധ്യ.

പലപ്പോഴും ജോലി കഴിഞ്ഞ് ക്ഷീണിതയായി വീട്ടിലെത്തുന്ന സന്ധ്യ നേരെ പോകുന്നത് വെള്ളമിറങ്ങി കഴിഞ്ഞ വീട് വൃത്തിയാക്കാനാണ്. രണ്ട് മണിക്കൂറോളം നീണ്ടുനിൽക്കുന്ന വൃത്തിയാക്കലിനൊടുവിൽ അടുത്തൊരു വേലിയേറ്റം ഒരുങ്ങി നിൽക്കുന്നുണ്ടെന്ന് അവർക്ക് അറിയാം. പക്ഷേ, വേറെ മാർഗങ്ങൾ അവരുടെ മുന്നിലില്ല.

“ഞങ്ങൾക്ക് ഇതിൽ നിന്ന് ഒരു രക്ഷയില്ല. പാത്രങ്ങളും ചെരുപ്പും ഉൾപ്പെടെ എല്ലാ സാധനങ്ങളും പെറുക്കി എന്തിൻ്റെയെങ്കിലും പൊക്കത്ത് വെച്ചിട്ടല്ലാതെ സമാധാനത്തോടെ കിടന്നുറങ്ങാൻ പറ്റില്ല. അല്ലെങ്കിൽ നേരം വെളുക്കുമ്പോ എല്ലാം ഈ പഞ്ചായത്തിലൂടെ ഒഴുകി നടക്കും.” സന്ധ്യ പറഞ്ഞു.

ഉപ്പുവെള്ളവുമായി നിരന്ധര സമ്പർക്കത്തിലായതിനാൽ വളംകടി പോലുള്ള ത്വക്ക് രോഗങ്ങൾ ഇവിടെ വ്യാപകമാണ്. സെബോളിൻ പോലുള്ള മോയിചറൈസിങ് ക്രീമുകളിലാണ് ഇവിടെ പലരും ആശ്വാസം കണ്ടെത്തുന്നത്. കൊച്ചി നഗരത്തിൻ്റെ മറ്റ് ഭാഗങ്ങളിൽ ജീവിക്കുന്നവർ നിക്ഷേപിക്കുന്ന മാലിന്യങ്ങളും കൂടിയാണ് വേലിയേറ്റത്തിനൊപ്പം ഈ തീരദേശവാസികളുടെ വീടുകളിലും പറമ്പുകളിലുമെത്തുന്നത്. 

അടുക്കളയിൽ കെട്ടിനിൽക്കുന്ന വെള്ളം. ജോലികളെല്ലാം ഈ വെള്ളത്തിൽ നിന്നാണ് ചെയ്യുന്നത്.

മറ്റ് ദേശങ്ങളിലേക്ക് വിവാഹിതരായി പോയ സ്ത്രീകൾ സാമൂഹികവും കുടുംബപരവുമായ പ്രശ്നങ്ങളും നേരിടുന്നുണ്ട്. കൊച്ചിയിലെ തന്നെ മറ്റൊരു തീരദേശഗ്രാമമായ പനങ്ങാടിലേക്ക് വിവാഹിതരായി പോയ ഇരുപത്തൊമ്പതു വയസുകാരിയായ മരിയ സോണിയും അവരുടെ ഇരട്ട സഹോദരിയും പലതരം ആക്ഷേപങ്ങൾക്ക് ഭർതൃവീട്ടിൽ വിധേയരാകാറുണ്ട്. “നിങ്ങളാ വെള്ളക്കെട്ടിൽ നിന്ന് വന്നവരല്ലേയെന്നൊക്കെ പ്രശ്നങ്ങൾ ഉണ്ടാകുമ്പോ പറയും. കല്യാണത്തിന് മുമ്പ് വീട്ടിൽ വെള്ളം കയറുന്ന പ്രശ്നമുണ്ടെന്ന് കണ്ട് താലികെട്ടൊന്നും വേണ്ട, നിങ്ങൾ വീട്ടിലോട്ട് പോന്നേരെ പിള്ളേരെ എന്ന് പറഞ്ഞ ആൾക്കാർ തന്നെയാണ് ഇങ്ങനേം പറയുന്നത്. ഇപ്പോ വെള്ളം കയറാത്ത ബന്ധുവീട്ടിൽ നിന്നോളമെന്ന ഉറപ്പിൽ മാത്രമേ അച്ഛനെയും അമ്മയെയും കാണാൻ വീട്ടിലേക്ക് വിടുള്ളൂ…” മരിയ സോണി പറഞ്ഞു.

കൊച്ചിയുടെ തീരദേശ ഗ്രാമങ്ങളിലുള്ള ഒട്ടുമിക്ക സ്ത്രീകളും വേലിയേറ്റം ദൈനംദിന ദുരിതമായി തീരുന്നതിന് മുമ്പ്, കല്യാണത്തോടെ ഇവിടെ എത്തി ചേർന്നവരാണ്. ചെമ്മനാടെന്ന ഗ്രാമത്തിൽ നിന്ന് 11 വർഷങ്ങൾക്ക് മുമ്പാണ് ശ്യാമ എന്ന ദലിത് സ്ത്രീ കുമ്പളങ്ങിയിലേക്ക് എത്തുന്നത്. “ഞാനിവിടെ വരുമ്പോ വെള്ളത്തിൻ്റെ പ്രശ്നമൊന്നും ഉണ്ടായിരുന്നില്ല. ഇപ്പോൾ ഒരു അഞ്ചാറ് വർഷമായി വേലിയേറ്റത്തിൽ വീടിന് പുറക് വശത്തുള്ള കനാലിൽ നിന്ന് വെള്ളം കയറും. അങ്ങനെയാണ് ഇവിടുത്തെ നിലം ഇരുന്നുപോയത്.” ശ്യാമ അനുഭവം വിവരിച്ചു.

ശ്യാമയുടെ 61 വയസുള്ള അമ്മായിയമ്മ ജോലി ചെയ്യുന്ന വൈഎംസിഎ യിൽ നിന്നെടുത്ത 20,000 രൂപ വായ്പയും, ഇസാഫ് ബാങ്കിൽ സ്വർണം പണയം വെച്ച് കിട്ടിയ 80,000 രൂപയും കൊണ്ടാണ് വീടിരിക്കുന്ന നിലം പൊക്കി വെള്ളം കയറാത്ത രീതിയിലാക്കിയത്. “എല്ലാ കൊല്ലവും ഏറ്റം വരുമ്പോ വീടിരിക്കുന്നുണ്ട്. ഓരോ കൊല്ലവും 10000 രൂപയുടെ മണ്ണടിച്ചാലേ നിലം ഉയർത്താൻ പറ്റൂ.” ശ്യാമ പറഞ്ഞു.

കുമ്പളങ്ങിയിലെ ശ്യാമ.

കുമ്പളങ്ങി ഗ്രാമപഞ്ചായത്തിലെ അംഗൻവാടി ടീച്ചറായ, മുപ്പത്തേഴുകാരി വിനയ ലൈഫ് മിഷനിൽ കിട്ടിയ വീട്ടിലാണ് ഇപ്പോൾ കഴിയുന്നത്. അഞ്ച് വർഷം മുമ്പ് പണിത വീട് ഇപ്പോൾ തന്നെ ചരിഞ്ഞാണ് നിൽക്കുന്നത്. “സാധാരണ ആളുകൾ ഒരു ആയുസിൽ ഒരു വീടല്ലേ വെക്കുള്ളൂ… പക്ഷേ, ഇവിടെ അത് നടക്കില്ല.” ഉപ്പുനിറഞ്ഞ് നിൽക്കുന്ന വീടിൻ്റെ ചുമര് കാട്ടി വിനയ പറഞ്ഞു.

മരിയ സോണിയയുടെ അച്ഛൻ 35 വർഷം മുമ്പ് ഗൾഫിൽ നിന്ന് കഷ്ടപ്പെട്ടുണ്ടാക്കിയ കാശുകൊണ്ടാണ് അവരുടെ സ്വപ്ന ഭവനം തീർത്തത്. മുപ്പത്തഞ്ച് വർഷം മുന്നേ അത്തരമൊരു വീട് കുമ്പളങ്ങി പഞ്ചായത്തിൽ ആർക്കുമുണ്ടായിരുന്നില്ല. പക്ഷേ, ഇന്ന് ആ വീട് വാസയോഗ്യമല്ല. ആദ്യമൊക്കെ വെള്ളം തുണി കൊണ്ട് തുടച്ച് കളയാവുന്ന തരത്തിലാണ് കയറിയിരുന്നത്. എന്നാൽ കാലം പോകുന്തോറും വെള്ളം കയറുന്നതിൻ്റെ തോത് കൂടി വന്നു. വീട്ടിനുള്ളിൽ കയറുന്ന വെള്ളം മോട്ടോർ വെച്ച് അടിച്ച് കളയേണ്ട അവസ്ഥ വന്നു. മുറ്റം രണ്ടര ലക്ഷം രൂപയുടെ മണ്ണടിച്ച് ഉയർത്തി. എല്ലാ ദിവസവും രണ്ട് നേരം മോട്ടോർ അടിക്കേണ്ടി വന്നപ്പോൾ ചെളിയും മണ്ണും കയറി മോട്ടോർ കേടായി. അവസാനം, ഇളയമക്കളുടെ റൂമിൻ്റെ മേൽക്കൂര പൊളിഞ്ഞുവീണ ദിവസം ഏഴംഗ കുടുംബം 8000 രൂപയ്ക്ക് രണ്ട് മുറി വീട്ടിലേക്ക് വാടകയ്ക്ക് മാറി. ഇപ്പോൾ അവരുടെ പഴയ വീട്ടിൽ ബാക്കി നിൽക്കുന്നത് വേലിയേറ്റത്തിൽ വീട്ടിലെത്തിയ വെള്ളവും യേശു ക്രിസ്തുവിൻ്റെ ചിത്രവും മാത്രമാണ്.

നശിച്ചുപോയ വീട്ടിൽ അവശേഷിക്കുന്നത്.

ദുരന്ത നിവാരണത്തിലെ സ്ത്രീ പങ്കാളിത്തം

കഴിഞ്ഞ അഞ്ച് വർഷമായി വെള്ളപ്പൊക്ക സാധ്യത പ്രദേശങ്ങളിലെ ജനങ്ങൾക്കിടയിൽ പ്രവർത്തിക്കുന്ന സ്റ്റാർട്ടപ്പാണ് എക്വിനോക്ട്. 2018ലെ പ്രളയത്തിന് ശേഷം നദീതട വെള്ളപ്പൊക്ക നിരീക്ഷണ ശൃംഖല സ്ഥാപിക്കാനായി എം.എസ് സ്വാമിനാഥൻ റിസർച്ച് ഫൌണ്ടേഷൻ്റെ പുത്തൻവേലിക്കര പഞ്ചായത്തിലെ കമ്യൂണിറ്റി റിസോഴ്സ് സെൻ്ററിനൊപ്പം വെള്ളോട്ടുപുറം സന്ദർശിക്കുന്നതിനിടെയാണ് വേലിയേറ്റ വെള്ളപ്പൊക്കമെന്ന പ്രശ്നം ഇവരുടെ ശ്രദ്ധയിൽപ്പെടുന്നത്.

“ആ സമയത്ത് വേലിയേറ്റം എപ്പോൾ എങ്ങനെ ഉണ്ടാകുന്നുവെന്നതിനെ പറ്റി ഒരു ഡാറ്റയും ഉണ്ടായിരുന്നില്ല.”  എക്വിനോക്ടിലെ റിസർച്ച് ഡിറക്ടറായ കെ.ജി ശ്രീജ വിശദീകരിച്ചു. “ആദ്യ ഘട്ടത്തിൽ 18 വീടുകളിൽ തയ്യൽക്കടകളിലുപയോഗിക്കുന്ന മെഷറിങ് ടേപ്പ് ഉപയോഗിച്ച് എത്രത്തോളം വെള്ളം കയറുന്നുണ്ടെന്ന് മനസിലാക്കി. വേലിയേറ്റ വെള്ളപ്പൊക്ക പ്രശ്നത്തിൽ നടത്തിയ ആദ്യ ഇടപെടൽ അതായിരുന്നു. യുഎസ് ബ്യൂറോ ഓഫ് എഡ്യുക്കേഷണൽ ആൻ്റ് കൾച്ചറൽ അഫയേഴ്സിൻ്റെ ഫുൾ ബ്രൈറ്റ് ഫെെല്ലോസ് അലുംനി എൻഗേജ്മെൻ്റ് ഇന്നവേഷൻ ഫണ്ട് ഉപയോഗിച്ച് അവകാശധിഷ്ഠിതമായ ക്യാംപെയിനായി അത് രൂപപ്പെടുകയായിരുന്നു. അതിൻ്റെ ആദ്യ ഘട്ടത്തിൽ ‘ജനകീയ വേലിയേറ്റ വെള്ളപ്പൊക്ക അതിജീവനസാധ്യതകൾ’ എന്ന പേരിൽ സാമൂഹിക പങ്കാളിത്തത്തോടെ കുമ്പളങ്ങി, ഏഴിക്കര, പുത്തൻവേലിക്കര എന്നീ ഗ്രാമപഞ്ചായത്തുകളിൽ പഠനം ആരംഭിച്ചു.

വേലിയേറ്റ വെള്ളപ്പൊക്കമെന്ന പ്രതിഭാസത്തിൻ്റെ തീവ്രത മനസിലാക്കാനായി എക്വിനോക്ട് ഒരു കലണ്ടർ ഡിസൈൻ ചെയ്തു. “കലണ്ടർ വിതരണത്തിനായി ഒരു സ്പെഷ്യൽ കമ്മിറ്റി വേണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്തുകളെ സമീപിച്ചപ്പോൾ അവർ കുടുംബശ്രീ പ്രവർത്തകരെയും ആശാ പ്രവർത്തകരെയും തൊഴിലുറപ്പിലുള്ളവരെയുമാണ് ഏർപ്പെടുത്തി തന്നത്. അതിന് വേണ്ടി മുന്നോട്ടുവന്നതിൽ 90 ശതമാനം ആളുകളും സ്ത്രീകളായിരുന്നു.” ശ്രീജ പറഞ്ഞു.

വീട്ടിനുള്ളിൽ നിന്നും വെള്ളം ഒഴിവാക്കാനുള്ള ശ്രമം.

വേലിയേറ്റ വെള്ളപ്പൊക്കത്തെ കുറിച്ച് ബോധവത്കരണ ക്ലാസ് നടക്കുന്നുവെന്ന് അറിഞ്ഞാണ് കുടുംബശ്രീ മെമ്പറായിരുന്ന ശ്യാമ കുമ്പളങ്ങി പഞ്ചായത്ത് ഓഫീസിൽ എത്തുന്നത്. “എന്തുകൊണ്ടാണ് വെള്ളം പൊങ്ങുന്നതെന്ന് എനിക്ക് അറിയണമായിരുന്നു. അടുത്ത തലമുറയ്ക്ക് വേണ്ടി എന്നെ കൊണ്ടാകുന്നത് ചെയ്യണമെന്നത് എൻ്റെ ഉത്തരവാദിത്വമായി തോന്നി.” ശ്യാമ പറഞ്ഞു. ഡാറ്റ ശേഖരണത്തിനായി വേലിയേറ്റ വെള്ളപ്പൊക്ക ബാധിത വാർഡുകളിൽ കലണ്ടർ വിതരണം ചെയ്യാനുള്ള പരിശീലനവും ചുമതലയും സ്ത്രീകളെയാണ് ഏൽപ്പിച്ചത്. ഒരു വർഷത്തിന് ശേഷം കലണ്ടറിൽ രേഖപ്പെടുത്തിയ ഡാറ്റയുടെ അടിസ്ഥാനത്തിൽ വേലിയേറ്റ വെള്ളപ്പൊക്ക ഭൂപടങ്ങൾ തയ്യാറാക്കാൻ സ്ത്രീകൾ ആരംഭിച്ചു.

“തുടക്കത്തിൽ പരിശീലന ക്ലാസുകളിൽ പങ്കെടുത്തത് കുടുംബശ്രീ പ്രവർത്തകരായിരുന്നു. അവരിൽ ഭൂരിഭാഗം ആളുകളും കല്യാണം കഴിഞ്ഞ് ഇവിടെയെത്തിവരായിരുന്നു. അതുകൊണ്ട് തന്നെ ഭർതൃവീടും, വീട്ടിലേക്ക് എത്താനുള്ള വഴികളും മാത്രമേ ഇവർക്ക് അറിയുമായിരുന്നുള്ളൂ.” ഏഴിക്കര പഞ്ചായത്ത് നിവാസിനിയായ ഷീല ഓർത്തെടുത്തു. അമ്പത്തെട്ട് വയസുകാരിയായ ഷീലയായിരുന്നു ജനകീയ ഭൂപട നിർമ്മാണ ഗ്രൂപ്പിലെ മുതിർന്ന വ്യക്തി. ദലിതായ ഷീല തൊഴിലുറപ്പ് പ്രവർത്തകയാണ്.

ഏഴിക്കരയിലെ ജനകീയ ഭൂപട നിർമ്മാണ ഗ്രൂപ്പ് തയ്യാറാക്കിയ ഭൂപടം.

“ഒരു ദിവസം അവർ എൻ്റെ അടുത്ത് വന്ന് ഷീലേച്ചീ, ഇവിടുത്തെ വഴികളും കനാലുമൊന്നും ഞങ്ങൾക്കറിയില്ല. ഒന്ന് വരച്ച് തരാമോ എന്ന് ചോദിച്ചു. അങ്ങനെയാണ് ഞാൻ ഭൂപടം ഉണ്ടാക്കാനുള്ള പ്രവർത്തനങ്ങൾ തുടങ്ങുന്നത്.” ഷീല പറഞ്ഞു.

ചെറായി കടപ്പുറത്ത് നിന്ന് മൂന്ന് കിലോമീറ്റർ ദൂരത്ത് സ്ഥിതി ചെയ്യുന്ന ഏഴിക്കര പഞ്ചായത്ത് 2005ൽ സുനാമി ബാധിച്ച പ്രദേശമാണ്. അന്ന് പഞ്ചായത്ത് ഒരു ദുരന്തനിവാരണ കമ്മിറ്റി രൂപീകരിക്കുകയും ദുരന്ത പ്രതിരോധ പ്രവർത്തനങ്ങൾ കൂടുതൽ ഫലപ്രദമാക്കാൻ പഞ്ചായത്തിൻ്റെ ഭൂപടം വരയ്ക്കുകയും ചെയ്തിരുന്നു. അതിൽ പങ്കാളിയായിരുന്ന ഷീലയെ സംബന്ധിച്ച് തൻ്റെ നാടിൻ്റെ ഭൂപടം വരയ്ക്കുക എന്നത് അനായാസമായിരുന്നു. 

കുടുംബശ്രീ പ്രവർത്തകരുടെ നേതൃത്വത്തിൽ ഈ പഞ്ചായത്തുകളിലെ വേലിയേറ്റ വെള്ളപ്പൊക്കത്തിൻ്റെ വീഡിയോ ഡോക്യുമെൻ്റേഷനും നടത്തിയിരുന്നു. മുംബൈയിൽ സ്ഥിതി ചെയ്യുന്ന ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസിലെ സ്കൂൾ ഓഫ് ഹാബിറ്റാറ്റ് സ്റ്റഡീസിലെ ഡോ. മഞ്ജുള ഭാരതി കമ്മ്യൂണിറ്റി മാപ്പിങ്, വീഡിയോ, നാടകം എന്നീ പ്രവർത്തനങ്ങൾ ആവിഷ്കരിച്ച് നടപ്പാക്കി. ഈ ദൃശ്യങ്ങൾ വേലിയേറ്റ വെള്ളപ്പൊക്ക ബാധിതരായ മനുഷ്യരുടെ ജീവിതത്തിൻ്റെ നേർസാക്ഷ്യമാവുകയായിരുന്നു.

ഇത്തരം പ്രവർത്തനങ്ങൾ വേലിയേറ്റ വെള്ളപ്പൊക്കം ബാധിക്കാത്ത പ്രദേശങ്ങളിലുള്ള സ്ത്രീകളെ ഈ വിഷയത്തിലേക്ക് ആകർഷിച്ചു. “എൻ്റെ വീട്ടിൽ വെള്ളം കയറില്ല. പരിശീലന ക്ലാസ് വഴിയാണ് ഇങ്ങനെയൊരു പ്രശ്നത്തെക്കുറിച്ച് ഞാനറിഞ്ഞത്.”ഏഴിക്കരയിൽ നിന്നുള്ള പ്രഷീദ പറഞ്ഞു.

വെള്ളം ഒഴിയാത്ത ജീവിതം

ഔദ്യോഗികമായി അംഗീകരിക്കാത്ത ‘ദുരന്തം’

ഉരുൾപൊട്ടലോ സുനാമിയോ വെള്ളപ്പൊക്കമോ പോലെ ആകസ്മികമായി ഉണ്ടാകുന്ന, ഉടനടി ആഘാതം സൃഷ്ടിക്കുന്ന ഒന്നല്ല വേലിയേറ്റ വെള്ളപ്പൊക്കം. അത് വളരെ പതിയെ, നിശബ്ദമായി പരിസ്ഥിതിയെയും മനുഷ്യജീവിതത്തെയും ബാധിക്കുന്ന ഒന്നാണ്. അതുകൊണ്ട് തന്നെയാണ് കൊച്ചി പോലൊരു വേഗതയേറിയ നഗരത്തിൽ വേലിയേറ്റ വെള്ളപ്പൊക്കം എന്ന പ്രശ്നത്തെ മിക്കവരും കാണാതെ പോകുന്നത്.

2025 ജനുവരി മാസം വേലിയേറ്റ വെള്ളപ്പൊക്കം ബാധിത പഞ്ചായത്തുകളിലെ മെമ്പർമാർ എറണാകുളം ജില്ലാ പഞ്ചായത്തിൽ ഒത്തുചേരുകയും വേലിയേറ്റ വെള്ളപ്പൊക്കത്തെ സംസ്ഥാന, ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്നുമുള്ള ആവശ്യം മുന്നോട്ടുവെക്കുകയും ചെയ്തു. കേരള ദുരന്തനിവാരണ അതോറിറ്റി വേലിയേറ്റ വെള്ളപ്പൊക്കത്തെ കാലാവസ്ഥാ മാറ്റം മൂലമുള്ള ഒരു ദുരന്തമായി ഔദ്യോഗികമായി അംഗീകരിച്ചിട്ടില്ല. എങ്കിലും, മാർച്ച് 25 ന് എറണാകുളം ജില്ലാ പഞ്ചായത്ത് ബജറ്റിൽ വേലിയേറ്റ വെള്ളപ്പൊക്ക ബാധിത പഞ്ചായത്തുകളിൽ റിംഗ് ബണ്ട് റോഡുകൾ നിർമ്മിക്കാൻ രണ്ട് കോടി രൂപ അനുവദിച്ചതും വൈപ്പിൻ നിയോജക മണ്ഡലത്തിലെ പ്രാദേശിക ഭരണസമിതി അറിയിച്ചതനുസരിച്ച്, എറണാകുളം ജില്ലയിലെ തീരദേശങ്ങളിൽ വേലിയേറ്റ വെള്ളപ്പൊക്കം കാരണം സാമ്പത്തിക നഷ്ടം അനുഭവിച്ച കുടുംബങ്ങൾക്ക് തെളിവുകൾ സഹിതം നഷ്ടപരിഹാരത്തിനായി അപേക്ഷ സമർപ്പിക്കാമെന്നതും തീരദേശജനതയ്ക്ക് ആശ്വാസകരമായി.

“വേലിയേറ്റ വെള്ളപ്പൊക്കത്തിന് മുമ്പും ശേഷവുമുള്ള ചിത്രങ്ങൾക്കൊപ്പം പഞ്ചായത്തിൽ നിന്നുള്ള അസിസ്റ്റൻ്റ് എഞ്ചിനീയർമാർ നാശനഷ്ടങ്ങൾ വിലയിരുത്തിയിട്ടുണ്ട്. പക്ഷേ, ജനങ്ങൾക്ക് നഷ്ടപരിഹാരമായി ലഭിക്കുന്ന തുക വളരെ ചെറുതായിരിക്കും. സമൂഹത്തിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ജനങ്ങൾക്ക് മറ്റ് മാർഗങ്ങളൊന്നും തന്നെയില്ലാതാകും.” കുമ്പളങ്ങി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് സൂസൻ ജോസഫ് പറഞ്ഞു.

ഉപ്പുവെള്ളത്തിൽ കുതിർന്ന് ഇളകുന്ന കോൺക്രീറ്റ് ചുമരുകൾ.

കൊച്ചിയിലെ തീരദേശ മേഖലയിലെ വേലിയേറ്റ വെള്ളപ്പൊക്കം ബാധിക്കപ്പെടുന്നവരിൽ ഭൂരിഭാഗവും ദലിതർ, ഉൾനാടൻ മത്സ്യബന്ധന സമൂഹങ്ങൾ, തുടങ്ങി സാമൂഹികമായും സാമ്പത്തികമായും പിന്നോക്കമാക്കപ്പെട്ടവരാണ്. ദിവസവേതന തൊഴിലുകൾ, കെട്ടിട നിർമ്മാണം, മത്സ്യബന്ധനം, എന്നിവയാണ് ഇവരുടെ പ്രധാന ഉപജീവന മാർഗം. അതിനാൽ തന്നെ, ഇവർ സാമ്പത്തിക ആഘാതങ്ങൾക്ക് എളുപ്പത്തിൽ ഇരയാക്കപ്പെടുന്നു.  ഈ പ്രതിസന്ധി ദീർഘകാലഘട്ടത്തിൽ ഘടനാപരമായ ദാരിദ്ര്യത്തിലും സാമൂഹികമായ പുറന്തള്ളലിനും ഇടയാക്കും. അതുകൊണ്ട് തന്നെ കൂടുതൽ സമവായപൂർണ്ണവും സമഗ്രവുമായ പുനരധിവാസ നയങ്ങളാണ് ആവശ്യം.

“ഞങ്ങളെയൊട്ടാകെ പുനരധിവസിപ്പിക്കാൻ എളുപ്പമല്ല എന്ന് ഞങ്ങൾക്കറിയാം. ഇത് ഞങ്ങളെ രക്ഷിക്കാനായി ഞങ്ങൾ തയ്യാറാക്കുന്ന ഭൂപടമാണ്. വെള്ളം പൊങ്ങിയാൽ ഞങ്ങളെ ആരെങ്കിലും വന്ന് രക്ഷിക്കാനാകാൻ വേണ്ടി ഞങ്ങൾ തയാറാക്കുന്നതാണ് ഈ ഭൂപടം.” എഴിക്കരയിലെ ഷീല പറയുന്നു.

ഫോട്ടോസ്: സൂര്യ ചിറ്റൂർ, ആരതി എം.ആർ

Also Read

9 minutes read June 25, 2025 12:22 pm