

Help us in our pursuit for high-quality journalism!
Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.
Support Keraleeyam Choose your preference
₹1000/Year
₹2000/2 Years
₹500Students/Year
A contribution of any size


“നിങ്ങൾ ചികിത്സിച്ചു മടുത്തോ? എങ്കിൽ മരുന്നില്ലാത്ത പാർശ്വഫലങ്ങളില്ലാത്ത അക്യുപങ്ചർ ചികിത്സ പരീക്ഷിക്കൂ… ഏത് രോഗവും മാറും…” കേരളത്തിൽ അക്യുപങ്ചർ ചികിത്സ നടത്തുന്ന ചിലരുടെ അവകാശവാദമാണിത്. ഇത്തരം അമിതമായ അവകാശവാദമാണ് ഈ ചികിത്സാരീതിയുടെ അപകടം. മലപ്പുറത്ത് വീട്ടിലെ പ്രസവത്തെ തുടർന്ന് അസ്മയെന്ന യുവതി മരിച്ച സംഭവത്തോടെ അക്യുപങ്ചർ എന്ന ചികിത്സാരീതി വീണ്ടും ചർച്ചയാവുകയാണ്. ഈ ചികിത്സാരീതിയുടെ വ്യാപനത്തിനായി ചിലർ മതത്തെ കൂടി പ്രചാരണായുധമാക്കി മാറ്റുന്നുണ്ട്. കേരളത്തിൽ അക്യുപങ്ചർ ചികിത്സ വ്യാപിക്കാൻ അതും കാരണമാണ്. അക്യുപങ്‌ചർ ഒരു അംഗീകൃത ചികിത്സാരീതി മാത്രമാണെന്നും ഒരു സ്വതന്ത്ര വൈദ്യശാസ്ത്ര സമ്പ്രദായമല്ലെന്നും ആയുഷ് മന്ത്രലയം പറയുന്നുണ്ടെങ്കിലും കേരളത്തിലെ വിവിധ ഭാഗങ്ങളിൽ ബദൽ വൈദ്യം (alternative medicine) എന്ന പേരിൽ അക്യുപങ്‌ചർ ഏറെ പ്രാക്ടീസ് ചെയ്യപ്പെടുന്നുണ്ട്. മാത്രമല്ല, പണമുണ്ടെങ്കിൽ തട്ടിക്കൂട്ട് സ്ഥാപനങ്ങൾ നൽകുന്ന ഒരു വർഷത്തെ ഡിപ്ലോമ കോഴ്‌സിലൂടെ ആർക്കും അക്യുപങ്‌ചർ ചികിത്സകരായി മാറാനും കഴിയും.
എന്താണ് അക്യുപങ്‌ചർ?
“ശരീരത്തിലെ ഊർജ്ജപ്രവാഹങ്ങളിൽ (മെരിഡിയൻ), അതായത് പലതരത്തിൽ ഊർജ്ജം പ്രവഹിക്കുന്ന വഴികൾ ഉണ്ടെന്ന ആശയത്തിൽ (ഇതൊരു പഴയ ആശയമാണ്, ആധുനിക ശാസ്ത്രവുമായി യാതൊരു ബന്ധവുമില്ല) ഇത്തരം വഴികളിൽ നീഡിൽ ചെയ്ത് ആ ഊർജ്ജപ്രവാഹത്തെ ക്രമീകരിക്കും. ആ ഊർജ്ജപ്രവാഹത്തിൽ വരുന്ന ഇൻബലൻസ് ആണ് രോഗമെന്നും അത് ക്രമീകരിച്ചാൽ ആ രോഗം മാറുമെന്നും അതിനുവേണ്ടി നീഡിൽ ചെയ്ത് എനർജി ഫ്ലോ ശരിയാക്കി രോഗം മാറ്റുമെന്നുമാണ് അക്യുപങ്‌ചറിന്റെ ആശയം.” ഹൈജീനിക്സ് ആന്റ് സസ്റ്റെയ്നബിൾ ലിവിംഗ് ഗവേഷകൻ സനൂപ് നരേന്ദ്രൻ കേരളീയത്തോട് പറഞ്ഞു.
“മോഡേൺ സയൻസിന്റെ പഠനത്തിൽ അക്യുപങ്‌ചർ ഒരു സപ്പോർട്ട് സിസ്റ്റമായി ഉപയോഗിക്കുന്നുണ്ട്. ചൈനയിൽ അടക്കം ഈ രീതിയിലാണ് ഉപയോഗിക്കുന്നത്. ശരീരത്തിൽ മസ്സാജ് ചെയ്യുമ്പോൾ ഇൻഫ്ലമേഷനിൽ വരുന്ന മാറ്റങ്ങൾ, ബ്ലഡ് സർക്കുലേഷൻ എൻഹാൻസ് ചെയ്യപ്പെടുമ്പോൾ ഉണ്ടാവുന്ന മാറ്റങ്ങൾ, ഇതുപോലെ വേദനയുള്ള ചില ഭാഗങ്ങളിൽ നീഡിൽ ചെയ്തുകഴിഞ്ഞാൽ ചെറിയ രീതിയിൽ വേദന മാറ്റാൻ പറ്റും. ഇങ്ങനെയാണ് ലോകത്ത് അക്യുപങ്‌ചർ ശാസ്ത്രീയമായ സിസ്റ്റത്തിൽ ഉപയോഗിക്കുന്നത്. ഇതൊരു രോഗ ചികിത്സ എന്ന രീതിയിലല്ല, മറിച്ച് വേദനയ്ക്ക് ചെറിയൊരു ആശ്വാസം എന്ന രീതിയിൽ മാത്രമാണ് ഉപയോഗിക്കുന്നത്. എന്നാൽ ഇതൊരു ശരിയായ രീതിയല്ല, ഇപ്പോൾ മോഡേൺ മെഡിസിനിൽ ഇതിനേക്കാൾ ഫലപ്രദമായ മാർഗങ്ങൾ പുതുതായി വന്ന് തുടങ്ങിയിട്ടുണ്ട്.” സനൂപ് നരേന്ദ്രൻ കൂട്ടിച്ചേർത്തു.


“നിലവിലെ അക്യുപങ്‌ചർ പ്രചരിപ്പിക്കുന്നവർ എല്ലാ രോഗത്തിനുമുള്ള ചികിത്സ എന്ന വാദമാണ് പറയുന്നത്. മനുഷ്യ ശരീരത്തിൽ ഒന്നും ചെയ്തില്ലെങ്കിലും സെല്ഫ് ഹീലിംഗ് സിസ്റ്റത്തിൽ മിക്ക രോഗങ്ങളും മാറും. കുറച്ച് ദിവസത്തെ വിശ്രമം മതിയാകും. ആ സമയത്ത് നമ്മൾ ചെയ്യുന്ന ചികിത്സയാണ് ആ രോഗം മാറ്റിയതെന്ന് ആരോപിക്കുകയാണ് ഇവർ ചെയ്യുന്നത്. ജലദോഷം മുതൽ കാൻസർ വരെ ചികിത്സിക്കും എന്ന നിലയിലാണ് പ്രചരിപ്പിക്കുന്നത്.” സനൂപ് പറഞ്ഞു.
ഏത് രോഗവും മാറ്റുന്ന അക്യുപങ്ചർ !
കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ഓൺലൈൻ സയൻസ് പോർട്ടലായ ‘ലൂക്ക’ പ്രസിദ്ധീകരിച്ച ലേഖനത്തിൽ അക്യുപങ്ചറിനെക്കുറിച്ച് പറയുന്നത് ഇപ്രകാരമാണ്:
വേദനകൾ ശമിപ്പിക്കാൻ അക്യുപങ്ചറിന് കഴിവുണ്ടെന്ന കാര്യത്തിൽ സംശയമില്ല. ഇതിന്റെ തോത് എത്ര, ഏതെല്ലാം രോഗങ്ങൾക്ക് ഈ ചികിത്സ ഫലപ്രദമാണ് തുടങ്ങിയ കാര്യങ്ങളെപ്പറ്റിയാണ് ഇനിയും ഒട്ടേറെ അറിയാനുള്ളത്. അക്യുപങ്ചറിന്റെ പ്രവർത്തനരീതി എങ്ങനെയെന്നും വ്യക്തമല്ല. സൂചികൾ കയറ്റുമ്പോൾ ശരീരത്തിൽ വേദനാ സംഹാരികളായ എൻഡോർഫിനുകൾ കൂടുതലായി ഉൽപ്പാദിപ്പിക്കപ്പെടുന്നു എന്ന് ചില ശാസ്ത്രജ്ഞർ അഭിപ്രായപ്പെടുന്നു. ഇതിന് അക്യുപങ്ചർ ബിന്ദുക്കളിൽ തന്നെ സൂചി ഇറക്കണമെന്നില്ല. മറ്റ് പ്രദേശങ്ങളിൽ സൂചി കുത്തിയുള്ള പ്ലാസീബോ അക്യുപങ്ചറിനും വേദന ശമിപ്പിക്കാനുള്ള കഴിവുണ്ടെന്ന് ചില പഠനങ്ങൾ കാണിക്കുന്നു. നാഡികളിലെ വൈദ്യുത പൊട്ടൻഷ്യലുകളിൽ വരുന്ന മാറ്റങ്ങൾ കൊണ്ടാണ് അക്യുപങ്ചറിന്റെ ഫലസിദ്ധിയെന്ന് മറ്റു ചില ശാസ്ത്രജ്ഞർ വാദിക്കുന്നു. എന്നാൽ പൊതുവേ ഈ പഠനങ്ങളുടെ ഗുണനിലവാരം തൃപ്തികരമല്ല എന്നാണ് വിലയിരുത്തൽ.
വീട്ടിൽ പ്രസവിച്ചതിനെത്തുടർന്ന് ഗുരുതരമായ രക്തസ്രാവം വന്ന യുവതി മരണപ്പെട്ട സംഭവത്തിൽ അക്യുപങ്ചർ ചികിത്സയാണ് പ്രതിസ്ഥാനത്ത് നിൽക്കുന്നത്. അക്യുപങ്‌ചർ ചികിത്സകർ വീട്ടിൽ പ്രസവം നടത്തുന്നതിനെ പിന്തുണയ്ക്കുന്നുണ്ടെന്ന പരാതി ഇതോടെ വ്യാപകമായിരിക്കുയാണ്. എന്നാൽ, പരമ്പരാഗതമായി അക്യുപങ്‌ചറിന്റെ തിയറി, പ്രാക്ടീസ് ഇതിൽ എവിടെയും വീട്ടുപ്രസവം പോലെയുള്ള കാര്യങ്ങൾ പറയുന്നില്ലെന്നാണ് സനൂപ് നരേന്ദ്രൻ പറയുന്നത്.


“കേരളത്തിൽ ഇപ്പോൾ കാണുന്ന അക്യുപങ്‌ചർ, ചൈനീസ് പരമ്പരാഗത അക്യുപങ്‌ചർ അല്ല. മറിച്ച് തമിഴ്‌നാട്ടിൽ ഒരു വ്യക്തി തുടങ്ങിയ സിംഗിൾ നീഡിൽ അക്യുപങ്‌ചർ ആണ്. സാധാരണ ചൈനീസ് അക്യുപങ്‌ചർ ധാരാളം സൂചി ഉപയോഗിച്ചുള്ളതാണ്. സിംഗിൾ നീഡിൽ അക്യുപങ്‌ചർ ഒറ്റ സൂചി ഉപയോഗിച്ച് കുത്തുന്നതാണ്. ഇതാണിന്ന് കേരളത്തിൽ വൻ പ്രചാരണത്തിൽ ഉള്ളത്. മേഡേൺ മെഡിസിൻ മുഴുവനായും പ്രശ്‌നമാണെന്നും, ആരും ആശുപത്രികളിൽ പോവരുതെന്നും, പ്രവസം എന്നത് മനുഷ്യന് നാച്വർലായി ചെയ്യാൻ പറ്റുമെന്നും, അതിന് അക്യുപങ്‌ചർ നിർദ്ദേശിക്കുന്ന ജീവിതരീതി (കൃത്യമായി വെള്ളം കുടിക്കുക, വിശന്നാൽ മാത്രം ഭക്ഷണം കഴിക്കുക, കൃത്യമായി ഉറങ്ങുക) പിന്തുടർന്നാൽ മതിയെന്നുമാണ് ഇവർ പറയുന്നത്. അതിന്റെ കൂടെ സിംഗിൽ നീഡിൽ അക്യുപങ്‌ചർ കൂടെ ചെയ്‌താൽ എല്ലാം ശരിയാവും എന്ന് പ്രചരിപ്പിക്കുകയാണ് ഇത്തരം ആളുകൾ.” സനൂപ് പറഞ്ഞു.


കപട വൈദ്യത്തിലെ അപകടങ്ങൾ
ഏത് രോഗവും മാറ്റുമെന്ന അവകാശവാദം അക്യുപങ്ചർ ഉയർത്തുമ്പോളും ഇതിനെതിരെ വ്യാപകമായ പരാതികളും ഉയർന്നുവരുന്നുണ്ട്. രോഗത്തിന്റെ ഗുരുതരാവസ്ഥയോ അടിയന്തിര വിദഗ്ധ പരിചരണമോ ഇല്ലാതെയാണ് പലരും ഇത്തരം ചികിത്സകൾ നടത്തുന്നത്. ഇത്തരത്തിൽ അക്യുപങ്ചർ ചികിത്സയിലായിരുന്ന ഒരു സ്ത്രീ ഇപ്പോൾ കോഴിക്കോട് മുക്കം എം.വി.ആർ കാൻസർ സെന്ററിൽ ചികിത്സ തേടുന്നുണ്ട്. നിലവിൽ രോഗം നാലാം സ്റ്റേജിൽ ആണെന്നും രക്ഷപ്പെടാൻ പ്രയാസമാണെന്നുമാണ് ഡോക്ടർമാരിൽ നിന്നും മനസ്സിലാക്കാൻ സാധിച്ചതെന്ന് പരാതിക്കാരൻ പറയുന്നു.
പരാതിക്കാരൻ പറയുന്നത് ഇങ്ങനെയാണ്: “കുറ്റ്യാടി കെഎംസി ആശുപത്രിക്കുമുന്നിലുള്ള അക്യുപങ്ചർ ക്ലിനിക്കിലെ അക്യുപങ്ചറിസ്റ്റ് ഫെമിനയുടെ ചികിത്സയിലായിരുന്നു അഞ്ച് മാസം മുമ്പ് ഹാജറ. സ്തനത്തിൽ തടിപ്പുണ്ടായതിനെ തുടർന്നായിരുന്നു ചികിത്സ തേടിയത്. ഫെമിനയുടെ അടുത്ത് ഹാജറ ആറ് മാസത്തോളം ചികിത്സതേടി. അവിടെ നിന്ന് ഭേദമാകാത്തതിനെ തുടർന്ന് ഫെമിന രണ്ട് ഡോക്റ്റർമാരെ നിർദേശിച്ചു. ഒന്ന്, പ്രകൃതി ചികിത്സകൻ ജേക്കബ് വടക്കഞ്ചേരിയും രണ്ടാമത്തെത്, കോഴിക്കോട് ഈസ്റ്റ് നടക്കാവ് പാസ്പോർട്ട് ഓഫിസ് റോഡിൽ ‘അക്യുഷ്’ അക്യുപങ്ചർ ഹോം നടത്തുന്ന ശുഹൈബ് റിയാലുവും. തുടർന്ന് ഹാജറ ശുഹൈബ് റിയാലുവിന്റ അടുത്ത് ചികിത്സതേടി. ശരീരം വ്രണമാകുമ്പോഴും പൊട്ടിയൊലിക്കുമ്പോഴുമൊക്കെ എല്ലാം റെഡിയാവും എന്നതായിരുന്നു അയാളുടെ മറുപടി. ഭക്ഷണം പോലും കഴിക്കാൻ കഴിയാതെ ശരീരം ശോഷിച്ച് തളർന്ന ഹാജറയ്ക്ക് ഇയാൾ നിർദേശിച്ച ഭക്ഷണം രാവിലെ രണ്ട് അത്തിപ്പഴവും 300 മില്ലി വെള്ളവും ആയിരുന്നു. ഉച്ചയ്ക്ക് വേണമെങ്കിൽ ഇതുപോലെ കഴിക്കാനും രാത്രി ഒന്നും കഴിക്കരുതെന്നും നിർദേശിച്ചു. രോഗം നാൾക്കുനാൾ മൂർഛിച്ച് വന്നപ്പോഴും രോഗിയെ മറ്റൊരിടത്ത് അയക്കാനോ ശരിയായ ചികിത്സ തേടാനോ ഇയാൾ അനുവദിച്ചില്ല. വ്രണം പഴുത്ത് ഒലിക്കുമ്പോൾ അത് പഴുപ്പ് പുറത്തുപോവുകയാണ്, എല്ലാം റെഡിയാവും എന്ന് വിശ്വസിപ്പിച്ചു. അസുഖം കാരണം ഹാജറയുടെ ഒരു കൈ പൊക്കാൻ കഴിയാതായി. അത്യാവശ്യ കാര്യങ്ങൾക്ക് പോലും മറ്റുള്ളവരുടെ സഹായം വേണം എന്ന അവസ്ഥ വന്നു. ഏറ്റവുമൊടുവിൽ കഴിഞ്ഞ മാർച്ചിൽ ഹാജറ സ്വന്തം ഇഷ്ടപ്രകാരം കോഴിക്കോട് ഫാത്തിമ ആശുപത്രിയിൽ ചികിത്സ തേടിയപ്പോൾ മാത്രമാണ് ബന്ധുക്കൾക്ക് രോഗത്തിന്റെ കാഠിന്യം മനസിലായത്. തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി എംവിആർ കാൻസർ സെന്ററിൽ പ്രവേശിപ്പിച്ചു. ഹാജറയുടെ ജീവൻ ഏതാണ്ട് പൂർണമായും അപകടത്തിലായ അവസ്ഥയിലാണ്.”
കുറ്റ്യാടി സ്വദേശി എൻ.പി സക്കീർ ആണ് ഈ പരാതിക്കാരൻ. സംഭവത്തിൽ പൊലീസിൽ പരാതി നൽകിയെങ്കിലും നടപടികൾ ഉണ്ടായില്ല. ഇത്തരക്കാർക്കെതിരെ കേസെടുക്കാൻ നിയമത്തിൽ വകുപ്പില്ല എന്നായിരുന്നു പൊലീസിന്റെ മറുപടി. നിലവിൽ ആരോഗ്യ വകുപ്പ് മന്ത്രിക്ക് പരാതി നൽകിയിരിക്കുകയാണ്.
തട്ടിക്കൂട്ട് സ്ഥാപനത്തിലെ വ്യാജ ചികിത്സാ ബിരുദങ്ങൾ
കൃത്യമായ പിജിയോ ബിരുദമോ ഇല്ലാതെ, കേവലം 45,000 രൂപയും ഒരു വർഷവും ഉണ്ടെങ്കിൽ നിങ്ങൾക്കും അക്യുപങ്ചറിൽ രോഗികളെ ചികിത്സിക്കുന്ന ആളാവാം. ആകെയുള്ളത് ഏകദേശം 48 ക്ലാസ്സുകൾ മാത്രം അതും ഓൺലൈൻ ആയും പഠിക്കാം. കേരളത്തിൽ വർദ്ധിച്ച് വരുന്ന ഇത്തരം സ്ഥാപനങ്ങൾ വഴി നിരവധി ആളുകളാണ് അക്യുപങ്ചറിൽ അടിസ്ഥാന യോഗ്യതപോലും ഇല്ലാതെ ഡിപ്ലോമയും ഡിഗ്രിയും എടുത്ത് ചികിത്സിക്കാൻ ഇറങ്ങുന്നത്. മലപ്പുറത്തെ ഇത്തരം ഒരു സ്ഥാപനത്തിൽ വിളിച്ചപ്പോൾ ലഭിച്ച വിവരങ്ങൾ ഇങ്ങനെയാണ്:
റിപ്പോർട്ടർ: അഡ്മിഷന്റെ കാര്യം അറിയാൻ വേണ്ടി വിളിച്ചതാണ്
അക്യുപങ്‌ചർ അക്കാദമി: പഠിക്കാനാണോ?
റിപ്പോർട്ടർ: അതേ
അക്യുപങ്‌ചർ അക്കാദമി: ആ… അഡ്മിഷൻ ഉണ്ട്
റിപ്പോർട്ടർ: അതിന്റെ ക്വാളിഫിക്കേഷൻ എങ്ങനെയാണ്? ഞാൻ ഡിഗ്രി ബി.എ ഇംഗ്ലീഷ് ആണ് കഴിഞ്ഞത്. അത് കുഴപ്പമുണ്ടോ?
അക്യുപങ്‌ചർ അക്കാദമി: ഇല്ല
റിപ്പോർട്ടർ: സ്ഥാപനം എവിടെയാണ് ?
അക്യുപങ്‌ചർ അക്കാദമി: മലപ്പുറം വെന്നിയൂർ, കോഴിക്കോടിന് അടുത്താണ്.
റിപ്പോർട്ടർ: ഞാൻ കുറച്ച് ദൂരത്താണ്, കുറ്റ്യാടി ആണ് സ്ഥലം
അക്യുപങ്‌ചർ അക്കാദമി: അവിടുന്നൊക്കെ ആളുകൾ വരുന്നുണ്ട്. ആഴ്ചയിൽ ഒരു ദിവസമാണ് ക്ലാസ്
റിപ്പോർട്ടർ: എത്ര വർഷത്തെ കോഴ്സാണ് ?
അക്യുപങ്‌ചർ അക്കാദമി: ഡിപ്ലോമ ഒരു വർഷമാണ്. പിന്നെ ഡിഗ്രി ചെയ്യണമെങ്കിൽ അതിന് ശേഷം ചെയ്യാം.
റിപ്പോർട്ടർ: ഞാൻ നിലവിൽ ഒരു ഡിഗ്രി കഴിഞ്ഞിട്ടുണ്ട്. അതുകൊണ്ട് ഡിപ്ലോമ മാത്രം മതിയാകുമോ?
അക്യുപങ്‌ചർ അക്കാദമി: ഡിപ്ലോമ ചെയ്‌താൽ തന്നെ നിങ്ങൾക്ക് പ്രാക്ടീസ് ചെയ്യാൻ പറ്റും.
റിപ്പോർട്ടർ: ഇതിന്റെ ഫീസ് എങ്ങനെയാണ് വരുന്നത്?
അക്യുപങ്‌ചർ അക്കാദമി: ഒരു വർഷത്തേക്ക് 45,000.
റിപ്പോർട്ടർ: ഇതിന്റെ പരീക്ഷ എങ്ങനെയാണ് ?
അക്യുപങ്‌ചർ അക്കാദമി: ഒറ്റ എക്സാമാണ് ലാസ്റ്റ്. എഴുത്ത് പരീക്ഷയായിട്ടാണ് ഉണ്ടാവുക.
റിപ്പോർട്ടർ: ഇതിൽ പ്രാക്ടീസ് ചെയ്യാൻ ഏതാണ് നല്ലത്, ഡിഗ്രി ആണോ? ഡിപ്ലോമ ആണോ?
അക്യുപങ്‌ചർ അക്കാദമി: അങ്ങനെ ഒന്നും ഇല്ല ഏതും…. ഇന്നത് തന്നെ വേണം എന്നില്ല.
റിപ്പോർട്ടർ: ഏതായാലും കുഴപ്പമില്ലല്ലേ, പോസ്റ്ററിൽ ഓൺലൈൻ എന്നുകണ്ടിരുന്നു, അത് എങ്ങനെയാണ്?
അക്യുപങ്‌ചർ അക്കാദമി: ഓൺലൈൻ ആയിട്ടും ചെയ്യാം, അത് വിദേശത്ത് ഉള്ള ആളുകൾക്ക്, വരാൻ കഴിയാത്ത ആളുകൾക്ക്. ഓൺലൈനിലൂടെ തിയറി ക്ലാസ് കൊടുത്തിട്ട് നേരിട്ട് നാട്ടിൽ വരുമ്പോൾ പ്രാക്ടിക്കൽ ക്ലാസ് കൊടുക്കും.
റിപ്പോർട്ടർ: എക്സാം ഡിസ്റ്റൻസ് ആയി ഡിഗ്രി എടുക്കുന്ന പോലെയാണോ?
അക്യുപങ്‌ചർ അക്കാദമി: അല്ല, എക്സാം നേരിട്ട് വന്ന് തന്നെ എഴുതണം. പ്രാക്ടിക്കൽ വന്ന് ചെയ്യണം.
റിപ്പോർട്ടർ: നാട്ടിൽ ഉണ്ടെങ്കിൽ അത് പറ്റുമോ?( ഓൺലൈൻ ആക്കാൻ പറ്റുമോ). ദൂരം ഉണ്ടല്ലോ, ആഴ്ചയിൽ ഒരു ക്ലാസ്സുമല്ലേ ഉള്ളൂ?
അക്യുപങ്‌ചർ അക്കാദമി: നാട്ടിൽ ഉണ്ടെങ്കിൽ അങ്ങനെ ചെയ്യാം.
റിപ്പോർട്ടർ: ഓൺലൈൻ ആവുന്നത് കൊണ്ട് കുഴപ്പമില്ലല്ലേ?
അക്യുപങ്‌ചർ അക്കാദമി: ഇല്ല.
ആയുഷ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അക്യുപ്രഷർ, അക്യുപങ്‌ചർ കോഴ്‌സുകളെ കുറിച്ച് 2017 ഡിസംബറിൽ ലോക്‌സഭയിൽ നടന്ന ചോദ്യത്തിന് രേഖാമൂലം നൽകിയ മറുപടിയിൽ സ്വതന്ത്ര ചുമതലയുള്ള ആയുഷ് സഹമന്ത്രി ശ്രീപാദ് യെസ്സോ നായിക് നൽകിയ വിവരങ്ങൾ ഇങ്ങനെയാണ് :
“പ്രകൃതിചികിത്സ കോളേജുകളിൽ ബാച്ചിലർ ഇൻ നാച്ചുറോപ്പതി & യോഗിക് സയൻസസ് (BNYS) ഡിഗ്രി സിലബസിന്റെ ഭാഗമായി അക്യുപ്രഷറും അക്യുപങ്‌ചറും പഠിപ്പിക്കുന്നു. ഈ കോളേജുകളെല്ലാം അതത് ആരോഗ്യ സർവകലാശാലകൾ അഫിലിയേറ്റ് ചെയ്തിട്ടുണ്ട്/അംഗീകാരം നൽകിയിട്ടുണ്ട്. അഞ്ച് വർഷത്തെ ആറ് മാസത്തെ മുഴുവൻ സമയ റെഗുലർ കോഴ്‌സ് സിലബസിൽ ബാച്ചിലർ ഇൻ നാച്ചുറോപ്പതി & യോഗിക് സയൻസസ് (BNYS) കോഴ്‌സിന്റെ ഭാഗമായി അക്യുപ്രഷർ & അക്യുപങ്‌ചർ ചികിത്സകളെക്കുറിച്ചുള്ള പഠനം അടങ്ങിയിരിക്കുന്നു. ഈ രണ്ട് ചികിത്സകളും നേച്ചർ & യോഗ ആശുപത്രികളിലും പ്രകൃതി ചികിത്സ കേന്ദ്രങ്ങളിലും പരിശീലിക്കപ്പെടുന്നു. കൂടാതെ, തമിഴ്‌നാട്ടിലെ ചെന്നൈയിലുള്ള ഡോ. എംജിആർ മെഡിക്കൽ യൂണിവേഴ്‌സിറ്റിയുടെ കീഴിൽ അക്യുപങ്‌ചർ & എനർജി മെഡിസിനിൽ 3 വർഷത്തെ എംഡി കോഴ്‌സും ഉണ്ട്. അക്യുപങ്‌ചർ ഒരു അംഗീകൃത ചികിത്സാ രീതിയാണ്, പക്ഷേ ഒരു സ്വതന്ത്ര വൈദ്യശാസ്ത്ര സമ്പ്രദായമല്ല.”
“നാച്യുറോപ്പതിയിൽ അക്യുപങ്‌ചർ പ്രാക്ടീസ് ചെയ്യാം. നാച്യുറോപ്പതി എന്നാൽ BNYS എന്ന അഞ്ചര വർഷത്തെ ഡിഗ്രി കോഴ്സാണ്. ഇത് ആയുർവേദം, യുനാനി, ഹോമിയോ പോലെ ആയുഷ് മന്ത്രാലയത്തിന് കീഴിലുള്ളതാണ്. ഭക്ഷണ ക്രമീകരണവും യോഗയുമെല്ലാം ചെയ്ത് ആളുകളുടെ രോഗം തടയാനും മാറ്റിയെടുക്കാനുമുള്ള ഒന്നാണിത്. പക്ഷേ, ഇതിന്റെ സിലബസിൽ ഭൂരിഭാഗവും കാലഹരണപ്പെട്ടു, അവ ശാസ്ത്രീയമായതല്ല. BNYS ന്റെ ഭാഗമായി അക്യുപങ്‌ചർ പഠിക്കുന്നുണ്ട്. നാച്യുറോപ്പതി കഴിഞ്ഞ ആളുകൾ അത് പ്രാക്ടീസ് ചെയ്യാറുമുണ്ട്. ഇത് ചെയ്യാനുള്ള അനുവാദം നിയമപരമായി നാച്യുറോപ്പതിയിൽ രജിസ്ട്രേഷൻ ഉള്ളയാളുകൾക്കുണ്ട്.” സനൂപ് പറഞ്ഞു.
“നാച്യുറോപ്പതി കഴിഞ്ഞ ആളുകൾക്ക് അക്യുപങ്‌ചറിൽ സ്പെഷ്യലൈസേഷൻ എന്ന നിലയിൽ അക്യുപങ്‌ചർ പിജി എടുക്കാം. ഈ രീതിയിൽ മാത്രമേ അക്യുപങ്‌ചർ കോഴ്സ് എന്ന രീതിയിൽ ഔദ്യോഗികമായി നടത്തപ്പെടുന്നുള്ളൂ. ബാക്കിയുള്ളവയെല്ലാം ഗവണ്മെന്റ് അംഗീകൃതമല്ലാത്ത സ്ഥാപനങ്ങളും തട്ടിപ്പുകളുമാണ്. ഇന്ത്യയിൽ ബദൽ വൈദ്യം പ്രോത്സാഹിപ്പിക്കാനും പ്രചരിപ്പിക്കാനും പലതരത്തിലുള്ള സ്ഥാപനങ്ങളുണ്ട്. ഇവ ഗവണ്മെന്റ് അംഗീകൃതമല്ല. പലതരത്തിലുള്ള സൊസൈറ്റിയും ട്രസ്റ്റുകളും ആളുകളെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ ആരംഭിക്കുകയും കോഴ്സ് നടത്തി, സർട്ടിഫിക്കറ്റ് കൊടുത്ത് ആളുകളെ ചികിത്സിക്കാൻ വിടുകയും ചെയ്യുന്നു. ഇത് തെറ്റായ ഒരു കാര്യമാണ്.” അദ്ദേഹം കൂട്ടി ചേർത്തു.


വീട്ടുപ്രസവം; അക്യുപങ്‌ചറും ചില മൗലവിമാരും
കേരളത്തിൽ അക്യുപങ്‌ചർ എന്ന ചികിത്സ പ്രചരിപ്പിക്കാൻ മതം ഒരു ഉപാധിയായി എടുക്കുന്ന ചില മൗലവിമാരുണ്ട്. മോഡേൺ മെഡിസിൻ ഇസ്ലാമിൽ പാടില്ല എന്ന രീതിയിൽ ചിത്രീകരിക്കുകയും ഇതുവഴി അക്യുപങ്‌ചറിലേക്ക് ആളുകളെ തിരിച്ചുവിടുകയും ചെയ്യുന്നുണ്ട്. എന്നാൽ, ഇസ്ലാമിക അധ്യാപനങ്ങൾക്ക് വിരുദ്ധമാണിതെന്ന് വിവിധ വിശ്വാസധാരകളിലുള്ള മതപണ്ഡിതർ തന്നെ അഭിപ്രായപ്പെടുന്നുണ്ട്.
“മോഡേൺ മെഡിസിനെ എതിർ ഭാഗത്ത് നിർത്തി ഈ ബദൽ ചികിത്സ പ്രോത്സാഹിപ്പിക്കുന്ന പരിപാടി കേരളത്തിൽ നടക്കുന്നുണ്ട്. ഇതിനെ പ്രചരിപ്പിക്കാൻ ഇസ്‌ലാം മതത്തെ ഇവർ ഉപയോഗിക്കുന്നുണ്ടെന്ന് സനൂപ് പറഞ്ഞു. മോഡേൺ മെഡിസിൻ ഇസ്ലാമിനെതിരെയുള്ള പാശ്ചാത്യ അജണ്ടയാണ് എന്ന രീതിയിലുള്ള പ്രചാരണങ്ങൾ ഉണ്ട്. ശരീരത്തിൽ ചികിത്സ നടത്തുക എന്ന കാര്യം ശിർക്കാണ് (ഇസ്ലാം ഏറ്റവും വലിയ പാപമായി ശിർക്കിനെ കാണുന്ന കാര്യം) എന്ന രീതിയിൽ വരെ പ്രചരിപ്പിക്കുന്ന ആളുകളുണ്ട്. അല്ലാഹു നല്ലരീതിയിൽ ഉണ്ടാക്കിയ ശരീരം സ്വയം നിലനിൽക്കും അതിന് പുറത്തുനിന്നുള്ള ഇടപെടൽ തെറ്റാണ് എന്ന് പറഞ്ഞ്, മതം ഉപയോഗിച്ച് ഇത് പ്രചരിപ്പിക്കുന്ന ആളുകളാണ് വീട്ടുപ്രസവം പോലെയുള്ള കാര്യങ്ങളിൽ സിംഗിൾ നീഡിൽ അക്യുപങ്‌ചർ ചെയ്യിപ്പിക്കുന്നത്. അവിടെയാണ് ഈ മരണങ്ങൾ നടന്നിട്ടുള്ളത്.” സനൂപ് വിശദമാക്കുന്നു.
മലപ്പുറത്ത് വീട്ടിലെ പ്രസവത്തിൽ അസ്മയെന്ന യുവതി മരിച്ച സംഭവത്തിൽ അറസ്റ്റ് ചെയ്യപ്പെട്ട സിറാജുദ്ദീൻ തന്നെ യഥാർത്ഥ മൗലവിയല്ലെന്നും അയാൾക്ക് കൃത്യമായ മത വിദ്യാഭ്യാസം കിട്ടിയിട്ടില്ല എന്നുമാണ് മനസ്സിലാക്കാൻ കഴിഞ്ഞതെന്ന് എഴുത്തുകാരിയും കോഴിക്കോട് മെഡിക്കൽ കോളേജിലെ ഗൈനക്കോളജി മുൻ പ്രൊഫസറുമായ ഡോ. ഖദീജ മുംതാസ് പറയുന്നു.


“സി.എം മടവൂർ അനുയായി എന്ന പേരിലാണ് ഈ വ്യക്തി അറിയപ്പെടുന്നത്. ആറാം ക്ലാസുവരെ പഠിക്കുകയും പിന്നീട് ചെമ്മീൻ കെട്ടിലും, ഓട്ടോ ഡ്രൈവറായും ജോലി ചെയ്ത ആളാണ് സിറാജുദ്ദീൻ. അസ്മ മരിക്കുന്നതിന്റെ കുറച്ച് ദിവസം മുമ്പ് ഒരു വീഡിയോ സാമൂഹിക മാധ്യമങ്ങൾ വഴി പ്രചരിച്ചിരുന്നു. അക്യൂ മാസ്റ്റേഴ്സ് എന്ന് പറഞ്ഞ് കുറേ സ്ത്രീകളെ നിർത്തികൊണ്ട് ബിരുദധാന ചടങ്ങ് പോലെ ഒരു പരിപാടി. ഇത് സ്ത്രീകൾക്ക് ഒരു പ്രചോദനം കൊടുക്കുന്ന രീതിയിലാണ്. സ്റ്റേജിൽ പോലും കയറാൻ പറ്റാതിരുന്ന സ്ത്രീകളെ അക്യൂ മാസ്റ്റേഴ്സ് എന്ന പേരിൽ അംഗീകരിക്കുന്ന ഒരു കാര്യമാണ് വീഡിയോയിൽ കാണുന്നത്. വീട്ടിൽ പ്രസവിക്കുക ആശയത്തോടല്ല എതിരായി ഞാൻ നിൽക്കുന്നത്. മറിച്ച് ഒന്നുമറിയാതെ, ഗർഭകാല ചികിത്സ രീതികളോ, ഡോക്ടർമാരുടെ നോട്ടമോ, ബാക്കി പരിശോധനകളോ ഒന്നും നടത്താതെ പ്രസവത്തിലേക്ക് ഒരു സ്ത്രീയെ എത്തിക്കുന്നതിനെയാണ് എതിർക്കുന്നത്. പ്രസവം എന്ന് പറയുന്നത് ഒരു നൂൽപ്പാലയാത്രയാണ്. എപ്പോൾ വേണമെങ്കിലും അപകടം സംഭവിക്കാം. നോർമലായി ഇരിക്കുന്ന ഏതൊരാൾക്കും പെട്ടന്ന് പ്രശ്നങ്ങൾ വരാൻ സാധ്യതയുണ്ട്. ആ സ്ഥിതിക്ക് ഒന്നും അറിയാത്ത ഒരു സ്ത്രീ, അല്ലെങ്കിൽ ഒരു അക്യൂമാസ്റ്റർ പ്രസവം എടുക്കുന്നതിലെ പ്രശ്നങ്ങൾ വലുതാണ്.” ഡോ. ഖദീജ മുംതാസ് പറയുന്നു.
പ്രസവം ഒരു നോർമൽ കാര്യമാണോ?
“നാലാം പ്രസവം മുതൽ ഹൈറിസ്‌ക് കേസ് (high-risk pregnancy) എന്നാണ് പറയുക. അതായത് നാലാം പ്രസവം, അഞ്ചാം പ്രസവം എന്നിവയിൽ പലതരം പ്രശനങ്ങൾ ഉണ്ടാവാം. ഒന്ന് ഗർഭപാത്രം ചുരുങ്ങി രക്തസ്രാവം നിയന്ത്രിക്കുന്ന സംവിധാനത്തിന് തകരാർ വരാം. വളരെ ലൂസ് ആയിരിക്കും ഗർഭപാത്രത്തിന്റെ മാംസപേശികൾ. ചിലപ്പോൾ കുട്ടിക്ക് സൈസ് കൂടിവരാൻ സാധ്യതയുണ്ട്. മറ്റ് പ്രശ്നങ്ങൾ ഒന്നും തന്നെ ഇല്ലങ്കിൽ ഓരോ പ്രസവത്തിലും കുട്ടിയുടെ സൈസ് കൂടിവരാം. പ്രത്യേകിച്ച് നാല്, അഞ്ച് പ്രസവങ്ങൾ ആവുമ്പോൾ. ഇവർ പറയുന്നത് രണ്ടും മൂന്നും നോർമൽ ആയി പ്രസവിച്ചില്ലേ ഇനിയുള്ളത് അതുപോലെ ആവും എന്നാണ്. എന്നാൽ അങ്ങനെ ആവണമെന്നില്ല. കാരണം കുട്ടിയുടെ സൈസും അമ്മയുടെ ഇടുപ്പെല്ലിന്റെ സൈസും തമ്മിലുള്ള ബന്ധം അനുസരിച്ചാണ് പ്രശ്നങ്ങൾ ഉണ്ടാവുന്നത്.” ഡോ. ഖദീജ മുംതാസ് പറഞ്ഞു.


“അസ്മയുടെ കേസിൽ വരുമ്പോൾ കുട്ടി 4.5 ആണെന്നാണ് പറയുന്നത്. ഇതിന് കാരണം ഒരുപക്ഷേ അവർക്ക് ഷുഗർ ഉണ്ടായിട്ടുണ്ടാവാം, pregnancy associated diabetes ഉണ്ടാവാം. ഇതൊന്നും തന്നെ പരിശോധിക്കുന്നില്ല. കുട്ടി ജനിക്കുമ്പോൾ തന്നെ തീരെ ശ്വാസം എടുക്കാത്ത നിലയിൽ ആണെന്ന് പറയുന്നു. ആ കുട്ടി എങ്ങനെയാണ് വളരുന്നത്. ബുദ്ധിമാന്യം വരുമോ എന്ന കാര്യത്തിൽ നമുക്ക് ഒന്നും പറയാൻ പറ്റില്ല. മാത്രമല്ല, അച്ഛൻ ജയിലിൽ, അമ്മ മരിച്ചുപോയി. ഇങ്ങനെ ഒരു സ്ഥിതിയിൽ കുട്ടിയുടെ ഭാവി എന്തായിരിക്കും. ഇങ്ങനെ നോക്കുമ്പോൾ ഒരു വ്യക്തിയുടെ സ്വാതന്ത്രത്തിന്റെ പ്രശ്നത്തിൽ നിന്നും മാറിയിട്ട് ഇതൊരു സാമൂഹിക പ്രശ്നമായി മാറുകയാണ്. ആരോഗ്യ വകുപ്പും പൊതു മനഃസാക്ഷിയും എല്ലാവരും ഉണരേണ്ടതുണ്ട്. പ്രസവത്തിന്റെ കാര്യത്തിൽ സ്ത്രീക്കൊരു ചോയ്‌സ് ഉണ്ട്. ഏതുതരം ചികിത്സരീതിയും ഉപയോഗിക്കാം എവിടെയും പ്രസവിക്കാം. ഇവയെല്ലാം സ്ത്രീയുടെ അവകാശമാണ് ഇത് അന്താരാഷ്ട്രതലത്തിൽ തന്നെ അംഗീകരിച്ചിട്ടുള്ള കാര്യമാണ്. ആശുപത്രിയിൽ പോയി പ്രസവിക്കൂ എന്നൊന്നും ഒരാൾക്കും നിർബന്ധിക്കാൻ പറ്റില്ല, അതുകൊണ്ടാണ് സർക്കാരിനും ഒരു ലിമിറ്റേഷൻ ഉള്ളത്. എല്ലാവരും ആശുപത്രിയിൽ പോയി പ്രസവിക്കണം എന്നൊരു നിയമം കൊണ്ടുവരാൻ ബുദ്ധിമുട്ടാണ്.” ഡോ. ഖദീജ മുംതാസ് പറഞ്ഞു.
സ്ത്രീകളുടെ തിരഞ്ഞെടുപ്പാണ് വീട്ടുപ്രസവത്തിൽ നടക്കുന്നത് എന്ന വാദത്തിനെതിരെയും ഡോ. ഖദീജ മുംതാസ് വിമർശനം ഉന്നയിക്കുന്നുണ്ട്. പുരുഷ്യാധിപത്യം നിലനിൽക്കുന്ന ഒരു സമൂഹത്തിൽ സ്ത്രീയുടെ ചോയ്സ് ആണ് ഇതെല്ലാം എന്ന് വിശ്വസിപ്പിക്കാനുള്ള ശ്രമം പുരുഷന്മാരുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്നതായും ഡോ. ഖദീജ മുംതാസ് പറയുന്നു.
“അസ്മയുടെ കേസിലേക്ക് വരുമ്പോൾ, അസ്മയുടെ ഉമ്മയോടൊന്നും താൻ ഗർഭിണിയാണ് എന്ന കാര്യം പറഞ്ഞിട്ടില്ല. സംശയം വന്നപ്പോൾ ആണ് ഉമ്മ ചോദിക്കുന്നത്. ഗർഭിണിയാണെന്നറിഞ്ഞാൽ ഉമ്മ ഡോക്ടറുടെ അടുത്ത് പോവാൻ നിർബന്ധിക്കുമല്ലോ. ഈ പ്രസവരീതി അവളുടെ സെലക്ഷൻ ആണ് എന്ന രീതിയിലാണ് അവതരിപ്പിക്കപ്പെടുന്നത്. ഇതാണ് ഇവിടുത്തെ പ്രശ്നം. സ്ത്രീകളെ ഉപയോഗിച്ചുകൊണ്ട് സ്ത്രീ വിരുദ്ധത നടത്തുന്നു.”
ഇസ്ലാം മതവും ആധുനിക ചികിത്സയും
മോഡേൺ മെഡിസിനും ഇസ്ലാമിന്റെ അധ്യാപനങ്ങളും ഒരുമിച്ച് പോവില്ല എന്ന തരത്തിലുള്ള പ്രചാരണങ്ങൾ വരാൻ കാരണം ചില ഒറ്റപ്പെട്ട ആളുകളാണെന്നാണ് മതത്തിൽ പാണ്ഡിത്യമുള്ളവർ തന്നെ പറയുന്നത്. “മതവുമായി ബന്ധപ്പെട്ടുള്ള ആളുകൾ നാച്യുറോപ്പതി, അക്യുപങ്‌ചർ പോലെയുള്ളവയിലേക്ക് കൂടുതകൾ ആകർഷിക്കപ്പെടുകയും അവർ മതത്തിന്റെ കല്പനകൾകൂടി ഉപയോഗിച്ചുകൊണ്ട് ഇതിന്റെ പ്രചാരണം നടത്തുന്നു.” ഇസ്ലാം മതവിദ്യർത്ഥി സംഘടനയായ വിസ്‌ഡം സ്റ്റുഡന്റസിന്റെ വൈസ് പ്രസിഡണ്ട് ഡോ. അബ്ദുല്ല ബാസിൽ കേരളീയത്തോട് പറഞ്ഞു.
“ഇസ്ലാമിന്റെ അധ്യാപനങ്ങൾ പരിശോധിച്ച് നോക്കിയാൽ, മോഡേൺ മെഡിസിൻ പാടില്ല എന്ന കാര്യം പഠിപ്പില്ല എന്നത് ഉറപ്പാണ്. മുഹമ്മദ് നബിയുടെ അധ്യാപനങ്ങളിൽ കാണാൻ കഴിയുന്നത്, ‘എല്ലാ രോഗങ്ങൾക്കും മരുന്നുകളുണ്ട്, ആ മരുന്നുകൾ നിങ്ങൾ അന്വേഷിക്കണം കണ്ടെത്തണം അത് ഉപയോഗിക്കണം എന്നുള്ളതാണ്.’ മാത്രമല്ല, ഇസ്ലാമിക സിവിലൈസേഷൻ പരിശോധിക്കുമ്പോൾ ഖലീഫമാരുടെ കാലഘട്ടത്തിൽ തന്നെ ഇന്ന് ഉപയോഗിക്കുന്ന പല സർജിക്കൽ ഇൻസ്ട്രുമെൻസ്, കാനൂൻ ഫീ ത്വിബ്ബ് (The Canon of Medicine – القانون في الطب ) എന്ന ഇബ്നു സീനയുടെ പ്രസിദ്ധമായ മെഡിക്കൽ ഗ്രന്ഥം ഇത്തരത്തിൽ ധാരാളം മെഡിക്കൽ സയൻസ് ടെക്റ്റുകൾ കാണാം. അന്ന് ഇസ്ലാമിക പണ്ഡിതരും മെഡിക്കൽ ശാസ്ത്രജ്ഞരുമായിരുന്ന ധാരാളം പേര് ഉണ്ട്. ഇവിടെ ചില ആളുകൾ അവരുടെ ആശയ പ്രചാരണത്തിന് മതത്തെ കൂടി ഉപയോഗിക്കാൻ തുടങ്ങിയതാണ് ഈ വിഷയത്തെ മതവുമായി ബന്ധപ്പെടുത്തി വായിക്കാൻ കാരണമായത്.” ഡോ. അബ്ദുല്ല ബാസിൽ കൂട്ടിച്ചേർത്തു.


“വാക്സിന്റെ കാര്യം നോക്കുകയാണെങ്കിൽ, ഇസ്ലാം പഠിപ്പിക്കുന്നത് രോഗം വന്നാൽ ചികിത്സിക്കണം രോഗം വരാതെ നോക്കണം എന്നാണ്. പകർച്ചവ്യാധികൾ ഉള്ള സ്ഥലങ്ങളിലേക്ക് പ്രവേശിക്കാൻ പാടില്ല, നിങ്ങൾക്ക് പകർച്ചവ്യാധി ഉണ്ടെങ്കിൽ അത് ഇല്ലാത്ത ആളുകളിലേക്ക് പോവാൻ പാടില്ല എന്നതടക്കം മുൻകരുതലുകളെ കുറിച്ച് കൃത്യമായി പ്രവാചക വചനങ്ങൾ ഹദീസുകളിൽ കാണാൻ കഴിയും. അപ്പോൾ രോഗം വരാതെ നോക്കുക എന്നത് ഒരു അധ്യാപനമായി തന്നെ പ്രവാചകൻ പഠിപ്പിച്ച നിലയ്ക്ക് വാക്സിൻ പറ്റില്ല എന്നൊക്കെയുള്ള വാദങ്ങളിൽ ഒരു അടിസ്ഥാനവുമില്ല. മാത്രമല്ല, മതത്തിന്റെ അധ്യാപനങ്ങൾക്ക് വിരുദ്ധവുമാണത്. വാക്സിൻ വിഷയങ്ങളിൽ മതത്തിന്റെ അധ്യാപനങ്ങളെയല്ല ഉയർത്തിക്കാട്ടുന്നത്, വാക്സിന്റെ പിന്നിലെ അജണ്ടകളെയും ചില വാട്സാപ്പ് നോളജുകളെയുമാണ്.” ഡോ. അബ്ദുല്ല ബാസിൽ പറയുന്നു.
“മതത്തിന്റെ കാര്യം എടുക്കുമ്പോൾ, ധാരാളം അധ്യാപനങ്ങൾ ഉണ്ടാവും. അതിനെല്ലാം അതിന്റേതായ പ്രയോരിറ്റിയും ഉണ്ട്. കോവിഡ് സമയത്ത് പള്ളികളിൽ നമസ്കരിക്കേണ്ട എന്ന് പറഞ്ഞത് മുസ്ലിം സംഘടനകളാണ്. നമസ്കാരങ്ങൾ പള്ളികളിൽ വെച്ച് നടത്തുക എന്നത് അത്രയും മുൻഗണനയുള്ള വിഷയമാണ്. എന്നാൽ അതിനേക്കാൾ മുൻഗണനയുള്ള വിഷയമാണ് ജീവന്റെ സംരക്ഷണം. വീട്ടിലെ പ്രസവം പോലെയുള്ള കാര്യങ്ങളിൽ ധാരാളം സങ്കീർണതകൾ ഉണ്ടാവാം, അവിടെ സ്ത്രീയുടെയും കുട്ടിയുടെയും ജീവൻ സംരക്ഷിക്കുക എന്നതിനാണ് മതം പഠിച്ച ഏതൊരാളും മുൻഗണന കൊടുക്കുക. മതത്തിലെ നിയമത്തിന് അഞ്ച് തൂണുകൾ എന്ന് പറയും. അഞ്ച് കാര്യങ്ങൾ സംരക്ഷിക്കലാണ് മതത്തിന്റെ എല്ലാ നിയമത്തിന്റെയും ആകെത്തുക, അതിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ജീവന്റെ സംരക്ഷണം. കുട്ടിയുടെയും സ്ത്രീയുടെയും ജീവൻ ഒരു തുലാസിൽവെച്ചുകൊണ്ടുള്ള ആചാരങ്ങൾ ഇസ്ലാമിലുണ്ടാവില്ല, മതം പഠിച്ച പണ്ഡിതർ അത് പറയുകയില്ല.” മതത്തിന്റെ പേരിൽ ഇത്തരം കാര്യങ്ങൾ പറയുന്നുണ്ടെങ്കിൽ അത് എതിർക്കപ്പെടേണ്ടതാണെന്നും ഡോ. അബ്ദുല്ല ബാസിൽ കൂട്ടിച്ചേർക്കുന്നു.


“ഇസ്ലാമിൽ ചികിത്സാരീതിക്ക് ആധുനികമായത് അല്ലാത്തത് എന്ന വ്യത്യാസമില്ല. ശരീരത്തിന് അപകടമുണ്ടാക്കാത്ത ഫലവത്തായ; യുനാനി, അലോപ്പതി, ഹോമിയോപ്പതി, ആയുർവേദം തുടങ്ങിയ ഏത് രീതിയും സ്വീകരിക്കാമെന്നാണ് ഇസ്ലാം പറയുന്നത്. പ്രവാചകന്റെ ഒരു ഹദീസിൽ പറയുന്നത് ഇങ്ങനെയാണ് : يا عبادَ اللهِ تَداوَوا، فإِنَّ اللهَ لم يضَعْ داءً إلّا وضعَ لَهُ دواءً، غيرَ داءٍ واحدٍ: الهرمُ (മരണം ഒഴികെയുള്ള എല്ലാ രോഗത്തിനും അല്ലാഹു മരുന്ന് നിശ്ചയിച്ചിട്ടുണ്ട്. അതുകൊണ്ട് ചികിത്സ തേടുക, മരുന്ന് ഉപയോഗിക്കുക).” സുന്നി വിഭാഗം പ്രതിനിധിയായ അനസ് അൽ ഫാദാനി കേരളീയത്തോട് പറഞ്ഞു.
“കള്ള് എന്നത് ഇസ്ലാമിൽ ഹറാമാണ് (നിഷിദ്ധമാണ്). എന്നാൽ ചികിത്സ ആവശ്യത്തിനായി ഒരാളെ മായ്ക്കാനൊക്കെ (ഇപ്പോൾ അനസ്തേഷ്യ കൊടുക്കലാണ്) കള്ള് കുടിപ്പിക്കൽ (കള്ളായാലും മയക്കുന്ന മറ്റു വസ്തുക്കളും) അനുവദിക്കുന്നുണ്ട്. ഇതാണ് ഫിഖ്‌ഹിന്റെ (ഇസ്ലാമിക കർമ്മശാസ്ത്രത്തിന്റെ) വിധി. ഈ രീതിയിൽ നോക്കുമ്പോൾ ചികിത്സാ രീതികളെ ഇസ്ലാം എതിർക്കുന്നില്ലെന്നും രോഗ പ്രതിരോധം പോലെയുള്ള കാര്യങ്ങളെ ഇസ്ലാം പ്രോത്സാഹിപ്പിക്കുന്നുണ്ടെന്നും അനസ് അൽ ഫാദാനി പറഞ്ഞു. ഒരു ഹദീസിൽ പറയുന്നുണ്ട് : ليس من عبدٍ يقع الطاعون فيمكث في بلده صابراً أنه لن يصيبه إلا ما كتب الله له ، إلا كان له مثل أجر الشهيد. ഒരു നാട്ടിൽ പ്രകർച്ചവ്യാധി വ്യാപിക്കുകയാണെങ്കിൽ നിങ്ങൾ ആരും പുറത്തേക്ക് പോവരുത്, പുറത്തേക്ക് പോയി മറ്റുള്ളവർക്ക് കൂടെ രോഗം വരുത്താതെ അവിടെതന്നെ ക്ഷമിച്ചു നിന്നാൽ അവർക്ക് നൂറ് രക്തസാക്ഷികളുട പ്രതിഫലം ഉണ്ടാകുമെന്നാണ് പ്രവാചക പാഠം.” അദ്ദേഹം കൂട്ടിച്ചേർത്തു.
“ഗർഭം അസുഖമല്ല, അതിന്റെ പേരിൽ ചികിത്സ തേടേണ്ടതുമില്ല. ഗർഭകാലത്ത് സന്തോഷപ്രദമായ അന്തരീക്ഷം സൃഷ്ടിക്കുകയാണ് ചെയ്യേണ്ടത്. ഇത് ഗർഭസ്ഥ ശിശുവിന് വളരെ പ്രധാനപ്പെട്ടതുമാണ്. പ്രസവ സമയത്ത് അറിവും പരിചയസമ്പത്തുമുള്ളവർ കൂടെയുണ്ടാകണം. അത് വീട്ടിലാണെങ്കിലും ആശുപത്രിയിലാണെങ്കിലും. പലപ്പോഴും ഈ മേഖല പണം ചൂഷണം ചെയ്യാനുള്ള മേഖലയായി മാറുന്നുണ്ടെന്ന് ഈ രംഗത്തെ പ്രമുഖർ തന്നെയാണ് സൂചിപ്പിക്കുന്നത്. സിസേറിയനുകളുടെ ശതമാനത്തിൽ വന്ന കുത്തനെയുള്ള ഉയർച്ചയും ഇങ്ങനെ തന്നെയാണ് കാണേണ്ടത്. ഇസ്ലാമിക രംഗത്ത് ഇതിനെ എതിർക്കുന്നവരും അനുകൂലിക്കുന്നവരും ഉണ്ടായേക്കാം.” അനസ് അൽ ഫാദാനി പറഞ്ഞു.
ആധുനിക വൈദ്യശാസ്ത്രത്തിന് പുറത്തുള്ള ചികിത്സാരീതികളെല്ലാം കപടവൈദ്യമാണെന്ന് വാദിക്കാൻ കഴിയില്ല. പല പാരമ്പര്യ വൈദ്യസമ്പ്രദായങ്ങളും നൂറ്റാണ്ടുകളായി നിലനിന്ന് പോരുന്നതും അവ കാരണം ഒട്ടേറെ പേർക്ക് രോഗശമനമുണ്ടായിട്ടുള്ളതായും കാണാം. എന്നാൽ വേദന മാറ്റാൻ സാഹായിക്കുന്ന അക്യുപങ്ചർ എന്ന ചികിത്സാരീതിയെ സ്വതന്ത്ര വൈദ്യശാസ്ത്ര സമ്പ്രദായി പ്രചരിപ്പിക്കുന്നതും ഈ കപട പ്രചാരണത്തിൽ മതത്തെ ദുരുപയോഗം ചെയ്യുന്നതും തടയേണ്ടതാണ്. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ അടിസ്ഥാന യോഗ്യതപോലും പരിശോധിക്കാതെ പണം കൊടുത്താൽ ഒരു വർഷം കൊണ്ട് ബിരുദം കൊടുക്കുന്ന അക്യുപങ്ചർ സ്ഥാപനങ്ങൾക്കെതിരെയും നടപടിയുണ്ടാകേണ്ടതാണ്. അടുത്ത ജീവൻ അപഹരിക്കപ്പെടും മുമ്പ് വിശദമായ അന്വേഷണം ഇക്കാര്യങ്ങളിൽ നടത്താനും ആവശ്യമായ നിയമനടപടികൾ കൈക്കൊള്ളാനും സർക്കാരിന് കഴിയേണ്ടതാണ്.