കേരളീയം വെബ് ക്യാമ്പയിൻ 1 : വളരുന്ന അസമത്വം തളരുന്ന ജനത

(ഭാ​ഗം 2)

ധനികരും ദരിദ്രരും തമ്മിലുള്ള അന്തരം ലോകത്തെമ്പാടും തീവ്രമായ തോതിൽ വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. കോവിഡ് ബാധയെ തുടർന്നുണ്ടായ പുതിയ പ്രതിസന്ധികൾ സാമ്പത്തിക അസമത്വത്തിന്റെ സ്ഥിതി രൂക്ഷമാക്കിയിരിക്കുന്നു. നിത്യതൊഴിലൂടെ ജീവിതം മുന്നോട്ടുകൊണ്ടുപോയിരുന്ന കോടിക്കണക്കിന് മനുഷ്യർ പട്ടിണിയിലായപ്പോൾ അതിസമ്പന്നരുടെ ആസ്തി കോവിഡ് കാലത്തും ക്രമാനുഗതമായി വർദ്ധിക്കുകയാണുണ്ടായത്.  ജനസംഖ്യയിൽ ന്യൂനപക്ഷമായ ധനികരിലേക്ക് സമ്പത്ത് കുമിഞ്ഞുകൂടുന്നു.  ബഹുഭൂരിപക്ഷം വരുന്ന ജനങ്ങൾ തൊഴിലും വരുമാനവും നഷ്ടപ്പെട്ട് നിരാലംബരായിത്തീരുന്നു. അമേരിക്ക പോലെയുള്ള വൻകിട മുതലാളിത്ത രാജ്യങ്ങളിലും സ്ഥിതി സമാനമാണ്. മഹാമാരിക്കിടയിലും യുഎസിലെ ശതകോടീശ്വരർ ഒരു ട്രില്യൺ ഡോളറിൽ അധികമായി ആസ്തി വർദ്ധിപ്പിച്ചപ്പോൾ അവരുടെ തൊഴിലാളികളിൽ പലരും ജോലിസ്ഥലങ്ങളിൽ കൊറോണ വൈറസുമായി പൊരുതി മരിക്കുകയായിരുന്നു. ( https://www.theguardian.com/world/2021/jan/15/billionaires-net-worth-coronavirus-pandemic-jeff-bezos-elon-musk).

സാമ്പത്തിക അസമത്വത്തിന് പ്രതിവിധികൾ തേടാതെ ലോകമെമ്പാടുമുള്ള സർക്കാരുകൾ വൻകിടക്കാർക്കും കോർപ്പറേറ്റുകൾക്കുമുള്ള പ്രത്യേക ഇളവുകൾ തുടരുകയാണ്. അതുവഴി, സാമൂഹികവും പാരിസ്ഥിതികവുമായ പ്രതിസന്ധികൾക്ക് കൂടി സാമ്പത്തിക അസമത്വം കാരണമായിത്തീരുന്നു. ഈ സാഹചര്യത്തിൽ, സാമ്പത്തിക അമസത്വത്തിന് പരിഹാരം കാണുന്നതിന് വേണ്ടിയുള്ള ഒരു കാമ്പയിൻ കേരളീയം തുടങ്ങുകയാണ്.

മഹാമാരിയുടെ വരവിന് മുമ്പുതന്നെ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ വൻ പ്രതിസന്ധിയെ നേരിടുന്നുണ്ടായിരുന്നു. നോട്ടു നിരോധനവും ചരക്ക്-സേവന നികുതിയും (ജിഎസ്ടി) പണ വിനിമയം വലിയ തോതിൽ നടന്നിരുന്ന അനൗപചാരിക  മേഖലയെയും ചെറുകിട സ്ഥാപനങ്ങളെയും പൂർണ്ണമായും തളർത്തി. രാജ്യത്ത് നടപ്പിലാക്കിയ ആദ്യ ലോക്ഡൗണിന്റെ നാല് മാസം ഇന്ത്യയിലെ ശതകോടീശ്വരരുടെ മൊത്തം ആസ്തിയിൽ മൂന്നിലൊന്ന് വർദ്ധനവാണ് രേഖപ്പെടുത്തിയത്. (https://thewire.in/business/indian-billionaires-wealth-rose-during-covid ).

Billionnaires Insights  Report, 2020 പ്രകാരം ഏപ്രിൽ മുതൽ ജൂലൈ വരെ ഇന്ത്യൻ ശതകോടീശ്വരരുടെ ആസ്തി 35 ശതമാനം വർധിച്ച് 423 ബില്യൺ ഡോളർ ആയി. ഏഷ്യയിലെ രണ്ടാമത്തെ ധനികനായി ഗൗതം അദാനി മാറി. ബ്ലൂംബെർഗ് സൂചിക പ്രകാരം മുകേഷ് അംബാനി ഏഷ്യയിലെ ശതകോടീശ്വരരുടെ പട്ടികയിൽ തുടരുന്നതിനാൽ രണ്ട് ഇന്ത്യക്കാർ ഭൂഖണ്ഡത്തിലെ ഏറ്റവും സമ്പന്നരായ വ്യക്തികളായിത്തീർന്നു. (https://www.india.com/business/gautam-adani-closes-gap-with-mukesh-ambani-at-first-place-in-worlds-richest-billionaire-list-4680400/).

ലോക്ഡൗൺ കാലത്ത് സ്വകാര്യമേഖലയിലെ ശമ്പളമുള്ള ജോലികൾക്ക് വലിയ തിരിച്ചടിയുണ്ടായെന്ന് സാമ്പത്തിക സൂചകങ്ങളെ അളക്കുകയും നിരീക്ഷിക്കുകയും ചെയ്യുന്ന  സ്വതന്ത്ര സ്ഥാപനമായ സെന്റർ ഫോർ മോണിറ്ററിംഗ് ഇന്ത്യൻ എക്കണോമി (സി‌എം‌ഐ‌ഇ) യുടെ പുതിയ കണക്കുകൾ വ്യക്തമാക്കുന്നു. 2020 ഏപ്രിൽ മുതൽ ജൂലൈ വരെയുള്ള കാലയളവിൽ മാത്രം മൊത്തം തൊഴിൽ നഷ്ടം 18.9 ദശലക്ഷമാണ്. ഏപ്രിലിൽ നഷ്ടപ്പെട്ട 121.5 ദശലക്ഷം തൊഴിലുകളിൽ 91.2 ദശലക്ഷം പേർ അനൗപചാരിക ജോലികളിൽ ഏർപ്പെട്ടിരിക്കുന്നവരാണ് . ഈ വിഭാഗത്തിലുള്ള തൊഴിൽ മൊത്തം തൊഴിലിന്റെ 32 ശതമാനം വരും.

ഇന്ത്യയിലെ ഏറ്റവും ധനികരായ ഒരു ശതമാനത്തിന്റെ കൈവശം ദേശീയ സമ്പത്തിന്റെ 42.5 ശതമാനം ഉണ്ടെന്നും ഏറ്റവും താഴെ തട്ടിലുള്ള  50 ശതമാനത്തിന്റെ പക്കൽ വെറും 2.8 ശതമാനം സമ്പത്ത് മാത്രമാണുള്ളതെന്നും ഓക്സ്ഫാം എന്ന സംഘടന തയ്യാറാക്കിയ അസമത്വ വൈറസ് എന്ന റിപ്പോർട്ടിൽ പറയുന്നു. (https://oxfamilibrary.openrepository.com/bitstream/handle/10546/621149/bp-the-inequality-virus-250121-en.pdf).


ഈ സാഹചര്യത്തിൽ, കേരളീയം ആവശ്യപ്പെടുന്നു

1. സർഫാസി നിയമം നടപ്പിലാക്കുന്നത് നിർത്തലാക്കണം. ഉപജീവനമാർഗങ്ങൾക്കായി എടുത്ത ലോണുകൾക്ക് പലിശ ഒഴിവാക്കുക.
2. അസംഘടിത മേഖലയിലെ തൊഴിൽ, ഉപജീവന സുരക്ഷിതത്വം ഉറപ്പുവരുത്തുക.
3. കോർപ്പറേറ്റുകൾക്കു നൽകിവരുന്ന നികുതി ഇളവുകൾ നിർത്തി വയ്ക്കുക.
4. GST അനുപാതം പുനഃ പരിശോധിക്കുക.
5. ധൂർത്ത് ഒഴിവാക്കാൻ സർക്കാർ തലത്തിൽ പ്രത്യേക സംവിധാനം രൂപീകരിക്കുക.

6. പബ്ലിക് പ്രൈവറ്റ് പാർട്ണർഷിപ്പ് പദ്ധതികൾക്കുള്ള വയബിലിറ്റി ഗ്യാപ് ഫണ്ട് നിർത്തലാക്കുക

പ്രതികരണങ്ങൾ ഇവിടെ കേൾക്കാം

പി ജെ ജെയിംസ്
(സി.പി.ഐ എം.എൽ റെഡ്സ്റ്റാർ പോളിറ്റ്ബ്യൂറോ മെമ്പർ, സാമ്പത്തിക വിദഗ്ദ്ധൻ)

പി ജെ മാനുവൽ
(സർഫാസി വിരുദ്ധ ജനകീയ സമിതി)

രശ്മി പി. ഭാസ്കരൻ
(പോളിസി അനലിസ്റ്റ്)

പങ്കജം
(ചെറുകിട സംരംഭക, വനിത മെസ്സ്, കോഴിക്കോട്)

വിനീത
(ചെറുകിട സംരംഭക, ടൈലറിം​ഗ് ഷോപ്പ്, കോഴിക്കോട്)

റഷീദ്
(റെയിൽവെ പോർട്ടർ, തൃശൂർ)

INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

keraleeyam-logo

Support Keraleeyam

Choose Your Preference

₹1000/Year

₹2000/2 Years

₹500/Year(Students)

One TimeAny Amount

Also Read