

Help us in our pursuit for high-quality journalism!
Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.
Support Keraleeyam Choose your preference
₹1000/Year
₹2000/2 Years
₹500Students/Year
A contribution of any size


കേരളത്തിൽ ആർത്തവത്തെ സംബന്ധിച്ച് സ്ത്രീകളിലുണ്ടായിരുന്ന അപമാനബോധത്തിന്റെയും അപകർഷതയുടെയും കാലം കഴിഞ്ഞുപോയി. മാസമുറയെ ഒരു ടാബൂ ആയി കണ്ടിരുന്ന, സ്ത്രീകൾ അവർക്കുള്ളിൽ മാത്രം കൊണ്ടുനടക്കേണ്ട ഒരു രഹസ്യ വ്യവഹാരമാണ് അതെന്ന് പഠിപ്പിച്ചിരുന്ന കാലവുമല്ലിത്. ആർത്തവത്തെക്കുറിച്ച് തുറന്ന് സംസാരിക്കാൻ മടിയില്ലാത്ത, ആർത്തവ കാലത്തെ ശാരീരിക – മാനസിക ബുദ്ധിമുട്ടുകൾ മനസിലാക്കാൻ കഴിയുന്ന ഒരു സമൂഹമായാണ് പുതിയതലമുറ വളരുന്നത്. എന്നാൽ കേരളത്തിലെ തൊഴിലിടങ്ങളിലും മറ്റ് സ്ഥാപനങ്ങളിലുമുള്ള ശുചിമുറികൾ ആർത്തവകാലത്തിന് അനുയോജ്യമായതാണോ എന്നത് ഉന്നയിക്കപ്പെടേണ്ട ഒരു ചോദ്യമാണ്. അടുത്തിടെ പുറത്തുവന്ന ഒരു പഠനം സൂചിപ്പിക്കുന്നത് കേരളത്തിലെ തൊഴിലിടങ്ങൾ സ്ത്രീകൾക്ക് ആർത്തവ ശുചിത്വ പാലനത്തിന് (Menstrual hygiene management – MHM) സഹായകമല്ലെന്നാണ്. സാനിറ്ററി മാലിന്യങ്ങൾ ശരിയായ രീതിയിൽ സംസ്കരിക്കുന്നതിനുള്ള സൗകര്യമില്ല എന്നതാണ് മുഖ്യപ്രശ്നമായി ഈ പഠനം ചൂണ്ടിക്കാണിക്കുന്നത്. ശുചിമുറികളിലെ സൗകര്യക്കുറവ് മൂലം സ്ത്രീകൾ ആർത്തവവേളകളിൽ കൂടുതൽ ശാരീരികവും മാനസികവുമായ ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ടെന്നും പറയുന്നു ഇന്റർനാഷണൽ ജേണൽ ഓഫ് കമ്മ്യൂണിറ്റി മെഡിസിൻ ആൻഡ് പബ്ലിക് ഹെൽത്തിൽ പ്രസിദ്ധീകരിച്ച Poor menstrual management facilities in the work place, a major challenge experienced by working women എന്ന ക്രോസ് സെക്ഷണൽ പൈലറ്റ് പഠന റിപ്പോർട്ട്. കേരളത്തിലെ വിവിധ തൊഴിൽ മേഖലകളിലുള്ള സ്ത്രീകളുടെ അഭിപ്രായങ്ങൾ സമാഹരിച്ച് തയ്യാറാക്കിയ ഈ റിപ്പോർട്ടിൽ ഏകദേശം 62 ശതമാനം സ്ത്രീകളും ആർത്തവ മാലിന്യങ്ങൾ കൃത്യമായി നിർമ്മാർജനം ചെയ്യാൻ കഴിയുന്നില്ലെന്നും അത് ജോലിക്ഷമതയെ സാരമായി ബാധിക്കുന്നതായും പറയുന്നു.
തിരുവനന്തപുരം ശ്രീ ഉത്രാടം തിരുനാൾ അക്കാദമി ഓഫ് മെഡിക്കൽ സയൻസ് (SUTAMS) നടത്തിയ പഠനം 2025 ജൂണിലാണ് പ്രസിദ്ധീകരിക്കുന്നത്. കേരളത്തിലെ സർക്കാർ – സ്വകാര്യ സ്ഥാപനങ്ങൾ, കോർപ്പറേറ്റ് ഓഫീസുകൾ, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിൽ നിന്നുള്ള 18 നും 45 നും ഇടയിൽ പ്രായമുള്ള 232 സ്ത്രീകളിൽ നിന്നും ഡാറ്റ ശേഖരിച്ചാണ് പഠനം നടത്തിയിരിക്കുന്നത്. ഉത്രാടം തിരുനാൾ അക്കാദമി ഓഫ് മെഡിക്കൽ സയൻസിലെ പ്രൊഫസറായ ഡോ. മഞ്ജു കോശി, കൊച്ചിൻ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിലെ ഡോ. ഫെസീന ഖാദിർ, തമിഴ്‌നാട്ടിലെ ശ്രീ മൂകാംബിക ഇൻസ്റ്റിട്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ ഡോ. സുമിന ചെറിയാൻ, ഉത്രാടം തിരുനാൾ അക്കാദമി ഓഫ് മെഡിക്കൽ സയൻസിലെ ഡോ. ബിന്ദുകുമാരി എന്നിവരാണ് പഠനത്തിന് നേതൃത്വം നൽകിയത്.
ഗ്രാഫ് ഒന്ന്
പഠനത്തിന്റെ ഭാഗമായ സർവെയിൽ പങ്കുചേർന്ന 62.3 ശതമാനം സ്ത്രീകളും തൊഴിലിടങ്ങളിലെ സൗകര്യ കുറവ് കാരണം ആർത്തവ ഉത്പന്നങ്ങൾ ആയ സാനിറ്ററി നാപ്കിനുകൾ, ടാമ്പണുകൾ എന്നിവ സംസ്കരിക്കുന്നതിൽ ബുദ്ധിമുട്ട് നേരിടുന്നതായി പറയുന്നു (ഗ്രാഫ് ഒന്ന്). പലരും ഉപയോഗിച്ച നാപ്കിനുകളും മറ്റ് ആർത്തവ മാലിന്യങ്ങളും വീട്ടിലേക്ക് കൊണ്ടുപോവുകയാണ് ചെയ്യുന്നത്. നാപ്കിനുകൾ കൃത്യമായ ഇടവേളകളിൽ മാറ്റാനാകാതെ വരുന്നത് മൂലം ആർത്തവ ശുചിത്വം പാലിക്കാൻ കഴിയാതെ വരികയും ഇത് പല ശാരീരികവും മാനസികവുമായ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുകയും ചെയ്യുന്നതായി പഠനം പറയുന്നു. പഠനത്തിൽ ഉൾപ്പെട്ട 232 സ്ത്രീകളിൽ കൂടുതൽ പേരും ഉപയോഗിക്കാൻ താൽപര്യപ്പെടുന്നത് സാനിറ്ററി പാഡുകൾ തന്നെയാണ്. ഇടയ്ക്ക് മെൻസ്ട്രൽ കപ്പുകളും, വളരെ അപൂർവമായി ടാമ്പണുകളും ഉപയോഗിക്കുന്ന സ്ത്രീകളുണ്ട്. പരമ്പരാഗതമായ കോട്ടൺ തുണിയും ആർത്തവകാലത്ത് ഉപയോഗിക്കുന്ന സ്ത്രീകളുണ്ട് എന്ന് പഠനം പറയുന്നു (ഗ്രാഫ് രണ്ട്).
ഗ്രാഫ് രണ്ട്
“തൊഴിലിടങ്ങളിൽ ആർത്തവകാല ശുചിത്വം പാലിക്കുന്നതിൽ സ്ത്രീകൾ ഒരുപാട് ക്ലേശങ്ങൾ അനുഭവിക്കുന്നുണ്ട് എന്നുതന്നെയാണ് വിവിധ തൊഴിൽ മേഖലകളിൽ ജോലി ചെയ്യുന്ന എന്റെ സുഹൃത്തുക്കളിൽ നിന്നും മനസിലായ കാര്യം. വിദ്യാഭ്യാസ മേഖലയോ, ഐടിയോ, മെഡിക്കൽ ഫീൽഡോ ആകട്ടെ ഇതുതന്നെയാണ് പ്രശ്നം. പീരീഡ് ആകുന്ന സമയത്ത് പാഡ് മാലിന്യവും മറ്റും നിർമ്മാർജനം ചെയ്യാനുള്ള സൗകര്യം ഓഫീസുകളിൽ ഇല്ലാതിരിക്കുമ്പോൾ സ്ത്രീകൾ അവരുടെ വീടുകളിൽ വന്നാണ് അത് മാറ്റുന്നത്. വർക്കിങ് സമയമായ എട്ട് മണിക്കൂറിനുള്ളിൽ രണ്ട് തവണയെങ്കിലും പാഡ് മാറ്റേണ്ടതായി വരില്ലേ. കൂടുതൽ ഫ്ലോയുള്ള ദിവസങ്ങളിൽ അത് കൂടുകയല്ലേയുള്ളൂ. ഇത് കൃത്യമായി പാലിക്കപ്പെടാതെ വരുമ്പോൾ അത് സൃഷ്ടിക്കുന്ന അസ്വസ്ഥതകളും ബാക്റ്റീരിയൽ രോഗങ്ങളും സ്ത്രീകൾ തന്നെ അനുഭവിക്കണം. ഒരു സ്ത്രീയെന്ന നിലയിൽ ഈ പ്രശ്നം എത്രത്തോളം ഗുരുതരമാണ് എന്നത് സമൂഹത്തിന് മുന്നിൽ അവതരിപ്പിക്കാൻ കൂടിയാണ് ഈ പ്രാരംഭ പഠനം ലക്ഷ്യമിടുന്നത്.” പഠനത്തിന് നേതൃത്വം നൽകിയ ഉത്രാടം തിരുനാൾ അക്കാദമി ഓഫ് മെഡിക്കൽ സയൻസിലെ പ്രൊഫസറായ ഡോ. മഞ്ജു കോശി കേരളീയത്തോട് പറഞ്ഞു.


“പല തൊഴിൽ കേന്ദ്രങ്ങളിലും ഇപ്പോഴും വൃത്തിയുള്ള, ഉപയോഗിക്കാൻ സൗകര്യപ്രദമായ ടോയ്‌ലറ്റ് തന്നെ ഇല്ലെന്നുള്ളതാണ് മറ്റൊരു വാസ്തവം. മെൻസ്ട്രൽ കപ്പുകളും ടാമ്പണുകളും ഒക്കെ ഉപയോഗിക്കുന്ന സ്ത്രീകൾക്ക് ചില പ്രത്യേക പൊസിഷനിൽ ഇരുന്നുകൊണ്ടുമാത്രമേ അത് ചെയ്യാനാവുകയുള്ളൂ. സമൂഹത്തിൽ ഡിസേബിൾഡ് ആയിട്ടുള്ള ആളുകൾക്കായി പ്രത്യേകം സൗകര്യം ഏർപ്പെടുത്തിക്കൊണ്ട് ടോയ്‌ലറ്റുകൾ നിർമ്മിച്ച് തുടങ്ങിയിട്ടുണ്ടെങ്കിലും സ്ത്രീകളുടെ വിഷയം ഇപ്പോഴും പരിഗണനയിലില്ല.” ഡോക്ടർ പറയുന്നു.
സ്ത്രീകൾക്കിടയിൽ ആർത്തവ കപ്പുകൾ പ്രോത്സാഹിപ്പിക്കുന്നതിനായി മെൻസ്ട്രൽ കപ്പ് ക്യാമ്പയിനുകൾക്ക് ഇടതുപക്ഷ സർക്കാർ തുടക്കമിട്ടിരുന്നു. സാനിറ്ററി നാപ്കിനുകൾ ഉയർത്തുന്ന മാലിന്യ ഭീഷണികളും പാരിസ്ഥിതിക വെല്ലുവിളികളും കണക്കിലാക്കി പുനരുപയോഗ സാധ്യതയുള്ള ആർത്തവ കപ്പുകൾ ഉപയോഗിക്കണമെന്നാണ് സർക്കാർ പ്രചരിപ്പിച്ചിരുന്നത്. സാനിറ്ററി നാപ്കിനുകൾക്ക് പകരം ആർത്തവ കപ്പുകൾ പ്രോത്സാഹിപ്പിക്കാൻ സ്കൂളുകളിലും കോളേജുകളിലും ജോലി സ്ഥലങ്ങളിലും സർക്കാർ തലത്തിൽ ബോധവൽക്കരണ പരിപാടികളും ക്യാമ്പയിനുകളും നടത്തുമെന്നും ഇതിനായി ബജറ്റിൽ നിന്നും 10 കോടി രൂപ നീക്കിവെച്ചിട്ടുണ്ട് എന്നും ധനമന്ത്രി കെ.എൻ ബാലഗോപാൽ 2023ലെ ബജറ്റ് പ്രസംഗത്തിൽ പരാമർശിച്ചിരുന്നു. എന്നാൽ ആർത്തവ വേളകളിൽ സ്ത്രീകൾക്ക് സൗകര്യപ്രദമായി ഉപയോഗിക്കാൻ കഴിയുന്ന പൊതു ശുചിമറികൾ സംസ്ഥാനത്ത് ഉണ്ടോ എന്ന കാര്യം സർക്കാർ പരിഗണിക്കുന്നതേയില്ല.
ഗ്രാഫ് മൂന്ന്
പഠനത്തിൻ്റെ ഭാഗമായവരിൽ പകുതിയിലധികം (50.20 ശതമാനം) സ്ത്രീകളും തൊഴിൽ കേന്ദ്രങ്ങളിൽ ആർത്തവ സമയത്തുണ്ടാകുന്ന ശാരീരികവും മാനസികവുമായ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവരാണ്. 17.30 ശതമാനം പേർ ശാരീരികമായ അസ്വസ്ഥതകൾ അനുഭവിക്കുന്നവരും 7.40 ശതമാനം പേർ മാനസികമായ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവരുമാണ് (ഗ്രാഫ് മൂന്ന്). പഠനത്തിന്റെ ഭാഗമായ 232 സ്ത്രീകളിൽ 46.3 ശതമാനം പേർക്കും സാധാരണ തൊഴിൽ ദിനങ്ങളെ അപേക്ഷിച്ച് ആർത്തവ ദിനങ്ങളിൽ ബുദ്ധിമുട്ടുകൾ ഉണ്ടാകുന്നുണ്ട്. ജോലിയിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും ഉത്തരവാദിത്തം ശരിയായി നിറവേറ്റാനും കഴിയാത്ത സ്ഥിതിയുണ്ട് (ഗ്രാഫ് നാല്).
ഗ്രാഫ് നാല്
ആർത്തവ സമയത്തുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങൾ സ്ത്രീകളുടെ തൊഴിൽക്ഷമതയെ പ്രതികൂലമായി ബാധിക്കുന്നതിനാൽ, അവരുടെ തൊഴിൽ സ്ഥാപനത്തിൽ നിന്ന് ശമ്പളത്തോടുകൂടിയോ ശമ്പളമില്ലാതെയോ ആർത്തവ അവധി (Menstrual leave അല്ലെങ്കിൽ Period leave) ലഭ്യമാക്കുന്നത് സംബന്ധിച്ച ചർച്ചകൾ മുന്നേ നടന്നിരുന്നു. ആർത്തവ അവധി നയമുള്ള ഇന്ത്യൻ സംസ്ഥാനങ്ങൾ ബിഹാറും കേരളവുമാണ്. ഇന്ത്യയിലെ ഓൺലൈൻ ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോമായ സൊമാറ്റോ,സ്വിഗ്ഗി പോലുള്ള കമ്പനികൾ ആർത്തവനയം സ്വീകരിച്ചിട്ടുണ്ട് എന്നുള്ളതല്ലാതെ ഇന്ത്യയിൽ ആർത്തവ അവധി അനുവദിക്കുന്ന ഒരു കേന്ദ്രീകൃത നിർദ്ദേശവുമില്ല.
ഗ്രാഫ് അഞ്ച്
പഠനത്തിൽ ഏർപ്പെട്ട 71 ശതമാനം സ്ത്രീകൾക്കും ആർത്തവ ശുചിത്വത്തിന് ഉപയോഗിക്കുന്ന ഉൽപ്പന്നങ്ങൾ അവരുടെ വീടുകളിൽ നിന്നും കൊണ്ടുവരേണ്ട സാഹചര്യമാണുള്ളത്. 16.5 ശതമാനം സ്ത്രീകൾക്ക് മാത്രമാണ് കോയിൻ ഓപ്പറേറ്റഡ് ഡിസ്പെൻസർ പോലുള്ള പാഡ് വെൻഡിങ് സൗകര്യങ്ങൾ ഓഫീസുകളിൽ ലഭ്യമാകുന്നുള്ളൂ. 12.6 ശതമാനം പേർക്ക് ചെറിയ തുകയ്ക്ക് ഉൽപ്പന്നങ്ങൾ ഓഫീസുകളിൽ നിന്നും ലഭിക്കുന്നുണ്ട്. അതുപോലെ ഉപയോഗിച്ച ആർത്തവ ഉത്പന്നങ്ങൾ നിർമ്മാർജനം ചെയ്യാനുള്ള ഓഫീസിലെ അസൗകര്യ മൂലം 62.3 ശതമാനം സ്ത്രീകളും അത് അവരുടെ വീടുകളിലേക്ക് തിരികെ കൊണ്ടുപോവുകയാണ് ചെയ്യുന്നത്.
വൃത്തിഹീനമായ ആർത്തവ രീതികൾ (Unhygienic menstrual practices) പിന്തുടരുന്നത് കാരണം 24.2 ശതമാനം സ്ത്രീകൾക്കും പ്രത്യുൽപാദനവുമായി ബന്ധപ്പെട്ട ചൊറിച്ചിൽ (Itching), വജൈനൽ ഡിസ്ചാർജ് (Vaginal discharge), പെൽവിക് കോശജ്വലന രോഗം അഥവാ പെൽവിക് ഇൻഫ്ലമേറ്ററി ഡിസീസ് (പി.ഐ.ഡി) എന്നീ അണുബാധകൾ ഉണ്ടാകുന്നതായി കാണുന്നു (ഗ്രാഫ് ആറ്).
ഗ്രാഫ് ആറ്
“തൊഴിലിടങ്ങളിലെ സ്ത്രീകളുടെ ക്ലേശകരമായ ആർത്തവ അനുഭവങ്ങൾ സമൂഹത്തെ അറിയിക്കുന്നത് അടുത്ത തലമുറയ്‌ക്കെങ്കിലും ഗുണം ചെയ്യുമെന്നുമാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത്. സ്ത്രീകൾക്ക് നല്ല തൊഴിൽ അന്തരീക്ഷം ഉറപ്പുവരുത്താൻ എല്ലാ തൊഴിൽ കേന്ദ്രങ്ങൾക്കും കഴിയണം. അടച്ചുറപ്പുള്ളതും സൗകര്യപ്രദവുമായ ടോയ്‌ലെറ്റ്, സാനിറ്ററി പാഡ് വെൻഡിങ് മെഷീനുകൾ, പാഡ് നിക്ഷേപിക്കാനുള്ള ബക്കറ്റുകൾ അല്ലെങ്കിൽ പാഡ് നശിപ്പിക്കുന്ന മെഷീനുകൾ എന്നിവയെല്ലാം തന്നെ അടിസ്ഥാന ആവശ്യങ്ങളാണ്. സ്ത്രീകൾക്കും പെൺകുട്ടികൾക്കും നല്ലൊരു തൊഴിൽ – പഠനാന്തരീക്ഷം സൃഷ്ടിക്കാൻ കഴിയണം.” ഡോ. മഞ്ജു കോശി പറഞ്ഞു.
സ്വകാര്യത, ആരോഗ്യം, വിദ്യാഭ്യാസം, ജോലി, വെള്ളം, ശുചിത്വം എന്നിവയ്ക്കുള്ള അവകാശങ്ങൾ പോലെ തന്നെ ആർത്തവ ശുചിത്വവും ഒരു മനുഷ്യാവകാശ പ്രശ്നമാണ് എന്ന ധാരണയുണ്ടാവണം എന്ന് പഠനം ഊന്നിപ്പറയുന്നുണ്ട്. ആർത്തവമുള്ളവർക്ക് ജോലിസ്ഥലത്തും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും നേരിടേണ്ടിവരുന്ന അസൗകര്യങ്ങൾ ലിംഗസമത്വത്തിന്റെ നിഷേധം കൂടിയാണ്. ആർത്തവ ശുചിത്വവുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന സാമൂഹികവും പാരിസ്ഥിതികവുമായ തടസ്സങ്ങൾ രേഖപ്പെടുത്തുക, ആർത്തവ ശുചിത്വ പാലനത്തിന് സൗകര്യങ്ങൾ ഉറപ്പാക്കാത്ത തൊഴിലിടങ്ങളെ കണ്ടെത്തുക, പെൺകുട്ടികളുടെയും സ്ത്രീകളുടെയും ആരോഗ്യത്തിനും ക്ഷേമത്തിനും ഉണ്ടാകുന്ന പ്രത്യാഘാതങ്ങൾ മനസ്സിലാക്കുക എന്നിവ അടിയന്തിര ആവശ്യങ്ങളായി പഠനം മുന്നോട്ടുവയ്ക്കുന്നു. സ്വകാര്യതയും സുരക്ഷയും സൗകര്യവും ഉറപ്പാക്കി സ്ത്രീകൾക്ക് ശുചിമുറികൾ ഉപയോഗിക്കാനും ആർത്തവ ശുചിത്വം പാലിക്കാനും കഴിയുന്ന തരത്തിലുള്ള ഒരു WASH (water, sanitation and hygiene) മാനദണ്ഡം നിലവിലുണ്ടാകണമെന്ന ആശയം 2030 ലെ യു.എൻ സുസ്ഥിര വികസന അജണ്ടയിൽ ഉൾപ്പെടുത്തിയിട്ടില്ല. തൊഴിൽ സ്ഥലങ്ങളിലും, ഗതാഗത കേന്ദ്രങ്ങളിലും, മറ്റ് പൊതുവിടങ്ങളിലും ലിംഗാനുസൃതമായ വാഷ് സൗകര്യങ്ങൾ ഒരുക്കുന്നതിന് സർക്കാർ നയരൂപീകരിക്കണം ഉണ്ടാകണമെന്ന് പഠനം ആവശ്യപ്പെടുന്നു. സർക്കാർ – സ്വകാര്യ മേഖലകളിലും മറ്റ് സ്ഥാപനങ്ങളിലും ഏർപ്പെടുത്തുന്ന സമ്മർദ്ദത്തിലൂടെ മാത്രമേ സ്ത്രീകൾ ഇപ്പോൾ നേരിടുന്ന ഈ ആരോഗ്യ അസമത്വത്തിന് പരിഹാരമാവുകയുള്ളൂ എന്ന നിഗമനത്തിലാണ് പഠനം എത്തിച്ചേരുന്നത്.