പീലി നിവർത്തിയാടുന്ന മയൂര നടനം

Support Keraleeya

Help us in our pursuit for high-quality journalism!

Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.

Support Keraleeyam Choose your preference

₹1000/Year

₹2000/2 Years

₹500Students/Year

A contribution of any size

ONE TIME
right-bg

കേരളത്തിലെ ആദ്യ ട്രാൻസ്‌ജെൻഡർ കവി എന്ന നിലയിൽ വിജയരാജമല്ലികയുടെ രചനകൾ, പ്രത്യേകിച്ച് ‘ദൈവത്തിന്റെ മകൾ’, ‘മല്ലികാവസന്തം’ എന്നിവ നിലനിൽക്കുന്ന സ്വത്വബോധങ്ങളെ ജീവിത സത്യത്തിന്റെ, നൊമ്പരത്തിന്റെ, പ്രതിഷേധത്തിന്റെ തീവ്രതയുമായി സംയോജിപ്പിക്കുകയും ലിംഗഭേദത്തിന്റെ കർശനമായ ദ്വന്ദ്വങ്ങളെ വെല്ലുവിളിക്കുകയും ചെയ്യുന്നവെങ്കിൽ, അവരുടെ ആദ്യ കഥാസമാഹാരം ‘മത്തമയൂരം’ സാഹിത്യത്തെ പ്രാന്തവൽക്കരിക്കപ്പെട്ട ശബ്ദങ്ങളുടെ അന്തസ്സിന്റെയും പ്രതിരോധത്തിന്റെയും സ്വയം തിരിച്ചറിവിന്റെയും ഇടമായി ഉറപ്പിക്കുന്ന ഒന്നാണ്. സമകാലിക മലയാള സാഹിത്യത്തിലെ പരിവർത്തനാത്മക വ്യക്തിത്വമായി എന്തുകൊണ്ട് വിജയരാജമല്ലിക മാറുന്നു എന്നതിന് തെളിവാണ് സാഹിത്യ ലോകത്തിന് അവർ നൽകിയ, നൽകിക്കൊണ്ടിരിക്കുന്ന സംഭാവനകൾ.

വിജയരാജ മല്ലികയുടെ ഒമ്പത് സമകാലിക കഥകളുടെ ആദ്യ കഥാസമാഹാരത്തിലെ കഥകൾ ഓരോന്നും ആപേക്ഷികവും ദൈനംദിന അനുഭവങ്ങളിൽ പ്രമേയപരമായി വേരൂന്നിയതുമാണ്. സാമൂഹിക-രാഷ്ട്രീയ വ്യാഖ്യാനം, പ്രതിരോധ ആക്ഷേപഹാസ്യം, പ്രതികാരത്തിന്റെ പ്രമേയങ്ങൾ, ഇന്ദ്രിയത, മനുഷ്യബോധം, സ്വപ്നങ്ങൾ, സ്നേഹം, സത്യസന്ധത, സൗഹൃദം എന്നിവയുമായി ഈ ആഖ്യാനങ്ങൾ ഇടപഴകുന്നു, നർമ്മവും മൂർച്ചയുള്ള വൺ-ലൈനറുകളും ഫലപ്രദമായി ഉപയോഗിക്കുന്നു. ക്ലാസിക്കൽ മെട്രിക്കൽ പാരമ്പര്യത്തിന്റെയും ആധുനിക കഥപറച്ചിലിന്റെയും ഈ സമന്വയത്തിലൂടെ, പുരാതന കാവ്യരൂപങ്ങളെ ഇന്നത്തെ മനുഷ്യാവസ്ഥകൾ പര്യവേക്ഷണം ചെയ്യുന്നതിന് എങ്ങനെ പൊരുത്തപ്പെടുത്താമെന്ന് ഈ ശേഖരം കാണിച്ചുതരുന്നു.

ഡാഷിയൽ ഹാമെറ്റ്, റെയ്മണ്ട് ചാൻഡലർ

ഇംഗ്ലീഷ് ഡിറ്റക്ടീവ് ഫിക്ഷനിൽ, റെയ്മണ്ട് ചാൻഡലർ, ഡാഷിയൽ ഹാമെറ്റ് തുടങ്ങിയ എഴുത്തുകാരുടെ കൃതികളിൽ വായനക്കപ്പുറം ദൃശ്യപരത കാണാനാകും. അവരുടെ നോയർ ശൈലിയിലുള്ള ആഖ്യാനങ്ങൾ, പലപ്പോഴും മൂർച്ചയുള്ള സംഭാഷണങ്ങൾ, വേഗതയേറിയ ആക്ഷൻ, കർശനമായി വിവരിച്ച നഗര പ്രകൃതിദൃശ്യങ്ങൾ എന്നിവയാൽ നിറഞ്ഞുനിൽക്കുന്നു. അതുപോലെയാണ് ഈ കഥാസമാഹാരത്തിലെ പ്രധാന കഥയായ ‘മത്തമയൂരം’. വായനക്കാർക്ക് ഒരു സിനിമ കാണുന്നതുപോലെയുള്ള ഉജ്ജ്വലവും ആഴത്തിലുള്ളതുമായ അനുഭവം നൽകുകയും, അതുവഴി കഥ വികസിക്കുകയും ചെയ്യുന്നു. കഥയിലെ ഓരോ രംഗത്തിന്റെയും നിർമ്മാണം, സ്ഥലങ്ങൾക്കോ ​​സംഭവങ്ങൾക്കോ ​​ഇടയിലുള്ള ദ്രുത പരിവർത്തനങ്ങൾ, ആഖ്യാന വീക്ഷണകോണിലെ ചലനാത്മകമായ മാറ്റങ്ങൾ, യാഥാർത്ഥ്യവും വേഗതയും വർദ്ധിപ്പിക്കുന്ന സംഭാഷണ-ഭാരമുള്ള സീക്വൻസുകൾ എന്നിവ ഇവിടെ കാണുവാൻ സാധിക്കും. സ്‌കൂൾ വിദ്യാഭാസ കാലത്ത് അപസർപ്പക കഥകൾക്ക് നിറം നൽകിയ കോട്ടയം പുഷ്പരാജ്, മെഴുവേലി ബാബുജി, അഗത ക്രിസ്റ്റി എന്നിവരിലേക്കുള്ള മടക്കവും ഇയാൻ റാങ്കിൻ, മൈക്കൽ കോണലി തുടങ്ങിയ സമകാലിക എഴുത്തുകാർ കുറ്റകൃത്യ രംഗങ്ങളെ ജീവസുറ്റതാക്കാൻ ഉപയോഗിക്കുന്ന ശൈലിയും ‘മത്തമയൂര’ത്തില കാണുവാൻ സാധിച്ചു.

എഴുത്താളന്റെ കഥപറച്ചിൽ ശൈലി സസ്പെൻസ് വർദ്ധിപ്പിക്കുക മാത്രമല്ല, സാഹിത്യത്തിനും ദൃശ്യ മാധ്യമങ്ങൾക്കും ഇടയിലുള്ള വിടവ് നികത്തുകയും ചെയ്യുന്നു. ഇത് ആഖ്യാനത്തെ കൂടുതൽ ഹൃദ്യവത്കരിക്കുകയും വൈകാരികമായി ആകർഷിക്കുകയും ചെയ്യുന്നു. പ്രതികാരത്തിന്റെയും, പരകായ പ്രവേശനത്തിന്റെയും അദൃശ്യത വായനക്കാർക്ക് കറുപ്പിന്റെ ലഹരി നൽകുന്ന പോലെയുള്ള മോഹാലസ്യവും പ്രധാനം ചെയ്യുന്നു. ചോദ്യങ്ങൾ ബാക്കിയാക്കി എഴുത്താൾ കഥ അവസാനിപ്പിക്കുബോൾ തന്റെ പുറകെയും പ്രതികാര കഥാപാത്രം എത്തുമോ എന്ന പേടിയും വായനക്കാരിൽ എത്തിക്കുന്നു. വായനക്കാർ തന്നെ കഥാപാത്രങ്ങളാകുന്ന സവിശേഷതയും ഈ ചെറുകഥയിൽ ഉണ്ട്.

മത്തമയൂരം’ ബുക്ക് കവർ

സത്യത്തിന്റെയും നീതിയുടെയും ധാർമ്മികതയുടെയും ‘നടുക്കണ്ണാടി’ നഷ്ടപ്പെട്ടതിനെ കുറിച്ചുള്ള ആശങ്കയും ഈ കഥാസമാഹാരത്തിൽ കാണുവാൻ സാധിക്കും. ഓരോ വായനക്കാരും ലോകത്തിന്റെ ഏത് ഭാഗത്ത് ഇരുന്ന് വായിച്ചാലും കഥാപരിസരം സുപരിചിതമാകുന്ന രീതിയിലാണ് നടുക്കണ്ണാടി എന്ന കഥയുടെ അവതരണം. തൊഴിലാളി രാഷ്ട്രീയം, തൊഴിൽ ചെയ്യുന്നവന് നഷ്ടപ്പെടുന്ന രാഷ്ട്രീയം, ഹർത്താൽ രാഷ്ട്രീയം, രാഷ്ട്രീയത്തിന്റെ നടുവിൽ നിസ്സഹായരായി പോകുന്ന സാധാരണക്കാരുടെ മാനസിക രാഷ്ട്രീയം എന്നിവ റിയലിസ്റ്റ് വീക്ഷണത്തിലുള്ള സാഹിത്യരചനയായി ഈ കഥയെ മാറ്റുന്നു. സമൂഹത്തെ കൃത്യമായി ചിത്രീകരിക്കുകയും വർഗം, ലിംഗഭേദം, ധാർമ്മികത തുടങ്ങിയ വിഷയങ്ങളെ ലളിതമായ ആഖ്യാനത്തിലൂടെ വിശദമായ വിവരണങ്ങളും മനഃശാസ്ത്രപരമായ ആഴവും നൽകി വിജയരാജ മല്ലിക അവതരിപ്പിക്കുകയും ചെയ്യുന്നു. ഈ കഥപറച്ചിലിലൂടെ ചുറ്റുമുള്ള ലോകത്തെ വിമർശനാത്മകമായി ചിന്തിക്കാൻ വായനക്കാരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുകയാണ് എഴുത്താൾ.

റിയലിസ്റ്റ് വീക്ഷണ കോണിൽ കഥ എഴുതിയതുകൊണ്ട് ‘റിയലിസ്റ്റ് കഥാകൃത്ത്’ എന്ന പട്ടം വിജയരാജ മല്ലികയ്ക്ക് ചാർത്തി കൊടുക്കുന്നില്ല. കാരണം നിയോക്ലാസിസിസത്തിന്റെ കർശനമായ രൂപങ്ങൾക്ക് പ്രതികരണമായി ഉയർന്നുവന്ന റൊമാന്റിസിസം മല്ലികയുടെ മൗന-ശബ്ദങ്ങളിൽ നിറഞ്ഞു നിൽക്കുന്നുണ്ട്. സാമൂഹിക മാനദണ്ഡങ്ങളെക്കാൾ വ്യക്തിഗത അനുഭവത്തിനും, യുക്തിയെക്കാൾ വികാരത്തിനും ഭാവനയ്ക്കും പ്രാധാന്യം നൽകുന്ന കഥ പറച്ചിൽ രീതി ശ്രദ്ധേയമാണ്. കൂടാതെ, കഥയുടെ ട്വിസ്റ്റ് നില നിർത്തിക്കൊണ്ട് തന്നെ തീവ്രമായ വികാരങ്ങളുടെ പര്യവേക്ഷണം ഈ കഥയിൽ കാണാനാകും.

‘റാണിയുടെ പുലിക്കുട്ടി’ എന്ന കഥയിലെ ഓരോ രംഗവും സാഹിത്യത്തിൽ ശ്വാസം കണ്ടെത്തുന്നവരുടെ കഥാ പരിസരമാണ് ഒരുക്കുന്നത്. സാഹിത്യം ഒരു മാധ്യമമാണെന്നും, അതിലെ പങ്കുവെക്കലുകൾ കേവലം എഴുത്താളരുടെ ഭാവന മാത്രമല്ലെന്നും ഓർമിപ്പിക്കുന്ന എത്രയോ ജീവിതരംഗങ്ങളെ ഇതിൽ കോർത്തിണക്കിയിരിക്കുന്നു. ഇതിൽ റിയലിസം ഉണ്ട്, റൊമാന്റിസിസം ഉണ്ട്, കൂടാതെ വിരഹം എന്ന വസ്തുതയുമുണ്ട്. ‘പ്രണയത്തിലാകൽ’ ഒരു പ്രധാന വിഷയമായി പ്രത്യക്ഷപ്പെടുന്ന കഥാ പരിസരത്ത് പ്രണയം പതനത്തിലേക്ക് നയിക്കുന്നു എന്ന തോന്നൽ ഈ കഥ നൽകുന്നു. എം.പി പോൾ പണ്ട് ബഷീറിന്റെ ബാല്യകാലസഖിക്ക് അവതാരിക എഴുതിയപ്പോൾ ചോദിച്ച ചോദ്യം ഈ കഥ വായിച്ചപ്പോൾ മല്ലികയോടും ചോദിക്കാൻ തോന്നി; “യഥാർത്ഥ ലോകത്തിൽ കരയുവാൻ വേണ്ടുവോളം ഉണ്ടല്ലോ, പിന്നെ എന്തിനാണ് സങ്കൽപ ലോകത്തിലും വിഷാദധൂമം പരത്തുന്നത്?” (ബാല്യകാലസഖി (1944) 1982, P 7).

എം.പി പോൾ

വായനക്കാർക്ക് എത്ര സുപരിചതരായ എഴുത്തകാരാണെങ്കിലും ചില നീറ്റലുകൾ ആർക്കും തിരിച്ചറിയാൻ സാധിക്കണമെന്നില്ല. ഇത് സർവ്വ മനുഷ്യരിലും വ്യാപിച്ചിരിക്കുകയും ചെയ്യുന്നു. ഋതുകന്യക, ആത്മബലി എന്നി കഥകളിൽ ട്രാൻസ്‌ജെൻഡർ കഥാപാത്രങ്ങൾ കഥയ്ക്ക് ദിശാബോധം നല്കുന്നവരായി മാറുന്നുണ്ട്. മല്ലികയുടെ ആത്മകഥയും, കവിതകളും വായിച്ചതുകൊണ്ടാണോ എന്നറിയില്ല ഋതുകന്യകയിലെ ചില ഭാഗങ്ങളിൽ എഴുത്തുകാരിയുടെ സ്വാകാര്യ ജീവിതത്തിന്റെ വലിയ കൂട്ടിച്ചേർക്കലുകൾ കാണുവാൻ സാധിച്ചു. സമൂഹം, പൊതുബോധം എന്നിവ ട്രാൻസ്‌ജെൻഡർ വ്യക്തികളെ എങ്ങനെ നോക്കി കാണുന്നു, അവർ സമൂഹത്തെ എങ്ങനെ നോക്കി കാണുന്നു എന്നിവ ഈ കഥയിൽ പറഞ്ഞുപോകുന്നു. ആത്മബലിയിൽ നീറുന്ന സത്യങ്ങളെ മൂടിവെച്ച് കഴിയുന്നവർക്ക് മനസ്സിൽ ഉടലെടുക്കുന്ന ഭയാനക വിഭ്രാന്തിയുടെ നേർചിത്രം കാണുവാനാകും. കഥയിലെ ഏറ്റുപറച്ചിലുകളിൽ പ്രധാന കഥാപാത്രമാകുന്ന വിക്രമൻപിള്ളയായി ഓരോ വായനക്കാരും മാറണമെന്ന് എഴുത്താൾ ചിന്തിക്കുന്നുണ്ടാകുമോ?

സ്വാർത്ഥതയുടെ അർത്ഥതലങ്ങളെ നിർവികാരത്തോടെ, ഹാസ്യത്തിന്റെ മുനയിൽ കോർത്ത പ്രതിഷേധത്തിന്റെ കഥയായി ‘ഓട്ട’ ത്തെ നമുക്ക് വായിക്കാനാകും. വെച്ചാൽ മാത്രം പോരാ, തിന്നാനും ഭാഗ്യം വേണം എന്ന പഴഞ്ചൊല് ഈ കഥ വായിക്കുമ്പോൾ ഇടയ്ക്ക് മനസിൽ വന്നുപോയി. സ്വവർഗരതിയിൽ പ്രണയപരനെ സ്വന്തമാക്കി തന്റെ ഭാര്യക്ക് – തന്റെ ഒപ്പം പങ്കാളിയാക്കാൻ ശ്രമിക്കുന്ന ഭർത്താവിന്റെ സന്ദർഭം വിവരിക്കുന്ന ‘ചലനം’ ഇന്നത്തെ സമൂഹത്തിൽ ചർച്ചയാകേണ്ട കഥയാണ്. കാരണം, സ്വവർഗരതി പരസ്യമാക്കിയും സ്വാകാര്യമാക്കിയും അനുഭവിക്കുന്നവരാണ് മലയാളികൾ. മറ്റൊരുതരത്തിൽ പറഞ്ഞാൽ, സ്വവർഗരതിക്കാരായ വ്യക്തികളെ പരസ്യമായി തെറി പറഞ്ഞും എന്നാൽ സ്വകാര്യമായി അത് ആസ്വദിക്കാനും വെമ്പൽ കൊള്ളുന്ന ‘മാന്യരുടെ’ മുഖം മൂടിക്കെതിരാണ് മല്ലികയുടെ ‘ചലനം’. കുംഭകോണത് പോയാൽ നാഡി ജ്യോതിഷത്തിലൂടെ നിങ്ങളുടെ പൂർവ്വ ജന്മം കണ്ടുപിടിക്കാമെന്ന് പണ്ടൊരു സൺ‌ഡേ സപ്ലിമെന്റിൽ വാർത്ത വായിച്ചത് ഓർത്തുപോയി ‘മോചനസ്വപ്നം’ വായിച്ചപ്പോൾ. 1965ലെ കഥാ പാത്രങ്ങൾ 2025ൽ തിരിച്ചെത്തുന്ന കഥാ മുഹൂർത്തം. പക്ഷേ, 1965ലെ സ്വപ്നങ്ങൾ 2025ൽ പൂർത്തികരിക്കുമ്പോൾ തന്നെ നഷ്ടപ്പെടുന്നവയ്ക്കായി വീണ്ടും പുനർജനിക്കേണ്ടി വരുന്ന കഥാപരിസരം നഷ്ട പ്രണയങ്ങളെ എതിരേൽക്കുകയാണ്.

മൂന്ന് പൊതു കാര്യങ്ങൾ ഈ കഥകളിൽ കണ്ടെത്താനായി. 1. മോറസിസ് മൈനോർ കാർ (മല്ലിക അടുത്തിടെ സ്വന്തമാക്കി), 2. ട്രാൻസ്‌ജെൻഡർ എന്നത് പൊതു വിഷയമാക്കി കൊണ്ടുവരാൻ ശ്രമിക്കുന്നു, 3. മൂന്നാമത്തേത്, നിർഭാഗ്യമെന്ന് പറയട്ടെ കഥയിലെ കഥാപാത്രങ്ങളുടെ ‘മക്കളുടെ’ മരണം.

ഒമ്പത് കഥകളുടെ നിറക്കൂട്ടിലാണ് ‘മത്തമയൂരം’ പീലി നിവർത്തിയാടുന്നത്. മനുഷ്യ മനസുകളെ അറിയാൻ മല്ലിക നടത്തുന്ന പ്രവർത്തനങ്ങളെ ഈ കഥകളിൾ കണ്ടെത്താനാകും, അല്ലെങ്കിൽ മല്ലികയറിഞ്ഞ മനുഷ്യ മനസുകൾ ഇവിടെ കഥാപാത്രം ആകുന്നു, അല്ലെങ്കിൽ നമ്മൾ തന്നെ ഇതിലെ നടനം പൂർത്തിയാക്കുന്നു. ഈ കഥകളിൽ എനിക്കേറ്റവും ഇഷ്ടപെട്ട കഥാപാത്രം ‘മുസാഫിർ’ ആണ്. എന്തുകൊണ്ടെന്നാൽ അതിനുള്ള ഉത്തരം എഴുത്താളിൽ തന്നെയുണ്ട്.

(ഗവേഷകൻ, മഹാത്മാ ഗാന്ധി സർവ്വകലാശാല).

Also Read

5 minutes read June 22, 2025 6:58 am