

Help us in our pursuit for high-quality journalism!
Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.
Support Keraleeyam Choose your preference
₹1000/Year
₹2000/2 Years
₹500Students/Year
A contribution of any size


നവാസ് എം ഖാദര്‍ എഴുതിയ ‘നവമുതലാളിത്തം, പോസ്റ്റ് പൊളിറ്റിക്സ് രാഷ്ട്രീയം, ആശ സമരം’ (ജൂണ്‍ 12, 2025) എന്ന ലേഖനത്തോടുള്ള പ്രതികരണം.
കേരളത്തിലെ ഗവണ്മെന്റിനെ ലേഖകന്‍ വിശേഷിപ്പിക്കുന്നത് ‘അദ്ധ്വാനത്തിന്റെ ചൂഷണത്തെക്കുറിച്ചും മിച്ചമൂല്യം എന്ന ആശയത്തെക്കുറിച്ചും ബോധ്യമുള്ള ഇടതുപക്ഷ ഗവണ്മെന്റ്’ എന്നാണ്. അതുതന്നെയാണു പ്രശ്‌നം. ആശ വര്‍ക്കര്‍മാര്‍ ചെയ്യുന്ന പണിയൊന്നും പ്രത്യക്ഷത്തില്‍ മിച്ചമൂല്യമുണ്ടാക്കുന്നതോ സര്‍ക്കാര്‍ ഖജനാവിലേക്ക് പണമെത്തിക്കുന്നതോ അല്ല. മിച്ചമൂല്യമുണ്ടാക്കാത്ത — ലാഭം കൊയ്യാത്ത — ഒരു തൊഴിലാളിയെയും തൊഴിലാളി ആയി കാണാന്‍ ഇടതുപക്ഷസര്‍ക്കാരിനാവില്ല. അതുകൊണ്ടുതന്നെ ആശാവര്‍ക്കര്‍മാരെ തൊഴിലാളിവര്‍ഗ്ഗത്തിന്റെ — അതുകൊണ്ട് വിപ്ലവത്തിന്റെയും — ഭാഗമാക്കാന്‍ കഴിയില്ല.
ഈ ആഗോളമുതലാളിത്ത കാലത്തെ യഥാര്‍ത്ഥ വര്‍ഗ്ഗവിഭജനം മുതലാളികളും തൊഴിലാളികളും തമ്മിലല്ലെന്നാണ് സിസേക് സ്ഥാപിക്കുന്നത്. മൂലധനമാണിന്നത്തെ സര്‍വ്വശക്തനായ ഏക ദൈവം. അതിന്റെ കല്‍പനകളനുസരിച്ച് ജീവിക്കുന്നവരാണ് ‘തിരഞ്ഞെടുക്കപ്പെട്ട ജനം’. ആ ദൈവത്തിന് ലാഭമുണ്ടാക്കിക്കൊടുക്കുന്ന തൊഴിലാളികളും, അതിന്റെ കല്‍പനകളനുസരിച്ചു ഭരിക്കുന്ന നമ്മുടെ ഇടതുപക്ഷസര്‍ക്കാരും അക്കൂട്ടത്തില്‍പ്പെടും. ആശാവര്‍ക്കര്‍മാരടക്കം അസംഘടിത തൊഴിലാളികളും തൊഴില്‍ രഹിതരും തെരുവുകളിലും ചേരികളിലും അലയുന്നവരും പ്രകൃതി-മനുഷ്യ ദുരന്തങ്ങളാല്‍ നാടും വീടും നഷ്ടപ്പെട്ടവരും ദലിതരും ആദിവാസികളും, ഇവരെല്ലാം ചേര്‍ന്നതാണ് ‘ബഹിഷ്‌കൃതജനം’. അനുദിനം പെരുകിക്കൊണ്ടിരിക്കുന്ന അവരാണിന്ന് ലോകമുതലാളിത്തത്തിന് ഭീഷണിയാകുന്നത്, ആ വ്യവസ്ഥിതിയുടെ ആനുകൂല്യങ്ങളനുഭവിച്ച് പുലരുന്ന ഇടതുപക്ഷമൊന്നുമല്ല.


ബഹിഷ്‌കൃതജനമിന്ന് നമ്മുടെ പൊതുവ്യവഹാരങ്ങളിലെല്ലാം തമസ്‌കരിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്, തികച്ചും സ്വാഭാവികവും അനിവാര്യവുമായ എന്തോ ഒന്ന് എന്നവണ്ണം. അതിനാലവരെ തമസ്‌കൃതജനം എന്നും വിളിക്കാം. നമ്മുടെ ഭാഷാപ്രയോഗങ്ങളിലും കാണാം ഈ തമസ്‌കരണയജ്ഞം. ആശാ’വര്‍ക്കര്‍’മാര്‍ എന്ന് പരക്കെ അറിയപ്പെട്ടിരുന്നവര്‍ പെട്ടെന്ന് ‘സന്നദ്ധപ്രവര്‍ത്തകര്‍’ ആയി പരിണമിക്കുന്നു, കൂലിയില്ലാതെ പണിയെടുക്കുന്നവര്‍. അവര്‍ കൂലിക്കൂടുതലിനുവേണ്ടി സമരം ചെയ്യുന്നത് അന്യായമല്ലേ? അങ്ങനെ നമ്മുടെയൊക്കെ അബോധത്തില്‍ വേരോട്ടമുള്ള ഒരു വാക്കിന്റെ ആവര്‍ത്തനത്തിലൂടെ ഒരു തൊഴില്‍ സമരം ഒരു നൈതിക പ്രശ്‌നമായി മാറ്റപ്പെടുന്നു. ഇത്തരം മറിമായത്തെയാണ് സിസേക് പ്രത്യയശാസ്ത്രമെന്ന് വിളിക്കുന്നത്.
ഇന്നത്തെ ആഗോളപശ്ചാത്തലത്തില്‍ സിസേക്ക് പറയുന്നത്, രാഷ്ട്രീയമെന്നാല്‍ തമസ്‌കൃതജനതയുടെ കുതിപ്പാണെന്നാണ്, സംഘടിതമുന്നേറ്റമാണെന്ന്. ആ മുന്നേറ്റത്തില്‍ അവരോടൊപ്പം നില്‍ക്കേണ്ടവരില്‍ ഒന്നാം സ്ഥാനം ഇടത് രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്കുണ്ട്. അതിനവര്‍ ആദ്യം ചെയ്യേണ്ടത് ഒരുപാട് സൈദ്ധാന്തിക മുന്‍വിധികളില്‍ നിന്ന് കുതറിമാറുകയാണ്. ‘മാക്‌സിസം ഒരു പാഠപുസ്തകം’ തുറന്നുനോക്കാതെ തുറന്ന കണ്ണുകളോടെ ലോകത്തെ പഠിക്കാന്‍ ശ്രമിക്കണം, അതിന്റെ വെളിച്ചത്തില്‍ സ്വന്തം പാര്‍ട്ടിയെ പഠിക്കാനും തിരുത്താനും.


ഞാനിതൊക്കെ പറയുന്നത് വസ്തുതകള്‍ വിസ്മരിച്ചുകൊണ്ടാണെന്ന് വാദിക്കാവുന്നതാണ്. നവാസിന്റെ ലേഖനത്തില്‍ത്തന്നെ പറയുന്നു, കഴിഞ്ഞ വര്‍ഷം തന്നെ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ സിഐടിയുവിന്റെ നേതൃത്വത്തില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ആശാ തൊഴിലാളികള്‍ ഡല്‍ഹിയിലെത്തി മോദി സര്‍ക്കാരിനെതിരെ പ്രകടനം നടത്തി എന്ന്. അത് തികച്ചും ശ്ലാഘനീയമാണ്. ദലിതാദിവാസികളടക്കമുള്ള തമസ്‌കൃതരുടെ സമരങ്ങളില്‍ ഇടതുപാര്‍ട്ടികള്‍ ഇടപെടാറുണ്ട്, പ്രത്യേകിച്ചും പ്രതിപക്ഷത്തായിരിക്കുമ്പോള്‍. എന്നാലൊരിക്കലും അവരില്‍ നിന്നൊരു നേതൃത്വം ഉയര്‍ന്നുവരാര്‍ പാര്‍ട്ടി അനുവദിക്കില്ല. എം കുഞ്ഞാമന്റെയും സി.കെ ജാനുവിന്റെയും ആത്മകഥകള്‍ ഇത് വ്യക്തമാക്കുന്നുണ്ട്. ജാനുവിന്റെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് സമരം നടത്തുമ്പോള്‍ അന്നത്തെ മാര്‍ക്‌സിസ്റ്റ് മുഖ്യമന്ത്രിയുടെ പ്രതികരണം അവര്‍ പരിസരമലിനീകരണമുണ്ടാക്കുന്നു എന്നായിരുന്നു. നവാസ് ഒരു ആശാ പ്രവര്‍ത്തകയുടെ വാക്കുകളുദ്ധരിക്കുന്നു, “ഞാന്‍ സിഐറ്റിയു യൂണിയനില്‍ ഉള്‍പ്പെട്ട ആശ പ്രവര്‍ത്തകയാണ്… ഇപ്പോള്‍, സര്‍ക്കാര്‍ ഒന്നും വര്‍ധിപ്പിക്കുന്നില്ല. കാരണം, എന്തെങ്കിലും വര്‍ധിപ്പിച്ചാല്‍ അത് സമരം കാരണമെന്ന് വരും.” ആശമാര്‍ക്കിടയില്‍ നിന്നൊരു നേതൃത്വവും ഉയര്‍ന്നു വരാന്‍ പാടില്ലെന്ന വാശി.
ഇത്തരം സമീപനത്തിനുപിന്നിലൊരു രക്ഷക മനോഭാവമുണ്ട്, താന്‍(തങ്ങള്‍) മാത്രം ലോകത്തെ രക്ഷിക്കാന്‍ നിയോഗിക്കപ്പെട്ടവരാണെന്ന തോന്നല്‍. ഈ ഫാന്റസിയാണ് ഹിറ്റ്‌ലറെ ഭ്രാന്തു പിടിപ്പിച്ചത്, പിന്നെ സ്റ്റാലിനെയും. കമ്മ്യൂണിസ്റ്റുകാര്‍ക്കിടയിലത് ഒരു കളക്ടിവ് ഫാന്റസി ആയി, ‘തൊഴിലാളിവര്‍ഗ സര്‍വ്വാധിപത്യ’മെന്ന പേരില്‍. ഈ രക്ഷകഭ്രമമിന്ന് ഫാസിസത്തിന്റെ ഒരു മൗലികസ്വഭാവമാണ്, ഹിന്ദുത്വമുള്‍പ്പെടെ. കേരളത്തില്‍ ഇടതു-വലതു മുന്നണികള്‍ മത്സരിക്കുന്നത് നാടിന്റെ രക്ഷകപദവിക്കുവേണ്ടിയാണ്. അതുകൊണ്ട് തമസ്‌കൃതമുന്നേറ്റമെന്ന യഥാര്‍ത്ഥ രാഷ്ട്രീയത്തില്‍ അവര്‍ക്കൊരിക്കലും കൈകോര്‍ക്കാനുമാവില്ല. കമ്മ്യൂണിസ്റ്റുകള്‍ക്ക് അവരുടെ മാര്‍ക്‌സിസ്റ്റ് ഐഡന്റിറ്റി നിലനിര്‍ത്തണമെങ്കില്‍ — യഥാര്‍ത്ഥ മുതലാളിത്ത വിരുദ്ധ നിലപാടിലേക്ക് വരണമെങ്കില്‍ — വര്‍ഗസമരത്തെ പുനര്‍ നിര്‍വചിക്കണം. അതിനെ മൂലധനത്തിന്റെ തിരഞ്ഞെടുക്കപ്പെട്ടവരും ബഹിഷ്‌കൃതരും തമ്മിലുള്ള പോരാട്ടമായി കാണണം.


രക്ഷകവേഷം കെട്ടാതെ, ഗ്രാംഷി പറയുന്നതുപോലെ, ബഹിഷ്‌കൃതപോരാട്ടങ്ങള്‍ക്കെല്ലാം നിരുപാധിക പിന്തുണനല്‍കണം. നവാസ് തന്റെ ലേഖനത്തിലുന്നയിക്കുന്ന മൗലിക പ്രശ്‌നങ്ങള്‍ മനസ്സിലാക്കാന്‍ ശ്രമിക്കണം. നവാസ് പറയുന്ന ‘ആശ തൊഴിലാളികളുടെ വിലപേശല്‍ ശക്തിയുടെ അഭാവം, സ്ഥാപനപരമായ അംഗീകാരത്തിന്റെ അഭാവം, നിരന്തരമായ ഉപജീവന അരക്ഷിതാവസ്ഥ’ എന്നിവയെല്ലാം അവരുടെ മാത്രമല്ല സകല തമസ്‌കൃതരുമനുഭവിക്കുന്ന അടിച്ചമര്‍ത്തലിന്റെ സ്വഭാവമാണ് കാണിക്കുന്നത്. അവര്‍ക്കെല്ലാം വേണം ‘ദൃശ്യതയും, അന്തസ്സും, അംഗീകാരവും’. മൂലധനാധിഷ്ഠിതമായ മുലാളിത്തവ്യവസ്ഥിതിയില്‍ അതുണ്ടാവുക അസാധ്യമാണ്.
ആശാവര്‍ക്കര്‍മാരുടെ സമരത്തിന്റെ രാഷ്ട്രീയം ഇപ്പോള്‍ വ്യക്തമാണല്ലോ. അവര്‍ക്ക് പരിപൂര്‍ണ പിന്തുണനല്‍കുന്ന ഒരു രാഷ്ട്രീയ പാര്‍ട്ടിയുമുണ്ട്, എസ്.യുസി.ഐ. എന്നിട്ടും, ‘ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും പിന്‍ബലത്തിലോ താത്പര്യത്തിലോ അല്ല’ തങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്ന് സമര നേതാക്കള്‍ ആവര്‍ത്തിച്ച് പറയുന്നു. ഇതെന്തുകൊണ്ട്? ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയുടെ പിന്തുണയുണ്ടെന്നു പറഞ്ഞാല്‍ മറ്റുപാര്‍ട്ടികളെല്ലാം അവര്‍ക്കെതിരാവും. ഇതും മേല്‍ വിവരിച്ച രക്ഷകഭ്രാന്തിന്റെ മറ്റൊരു വശമാണ്— തങ്ങളുടെ പാര്‍ട്ടിയല്ലാതെ മറ്റൊരു രക്ഷകനുമുണ്ടാകരുതെന്ന മനോഭാവം. ഇന്ത്യയില്‍ വളര്‍ന്നുവരുന്ന ഫാസിസ്റ്റ് ഭരണത്തെ നേരിടുന്നതിലും ഈ ഏകരക്ഷകമനോഭാവമാണ് ഏറ്റവും വലിയ പ്രതിബന്ധം.
(അവലംബം- Slavoj Zizek.2002. The Sublime Object of Ideology. Verso: New York.)