Help us in our pursuit for high-quality journalism!
Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.
Support Keraleeyam Choose your preference
₹1000/Year
₹2000/2 Years
₹500Students/Year
A contribution of any size


കേരളത്തിലെ സാമൂഹ്യ, രാഷ്ട്രീയ, സാംസ്‌കാരിക മേഖലകളിൽ നടക്കുന്ന ഇസ്‌ലാമോഫോബിക് പ്രസ്താവനകളെയും സംഭവങ്ങളെയും അടയാളപ്പെടുത്തുന്ന ഇസ്‌ലാമോഫോബിയ റിസർച്ച് കലക്റ്റീവിന്റെ 2025ലെ പ്രതിമാസ റിപ്പോർട്ടുകൾ കേരളീയം വെബിൽ വായിക്കാം. ‘ഇസ്‌ലാമോഫോബിയ ക്ലിനിക്’ എന്ന പേരിലാണ് റിപ്പോർട്ട് പ്രസിദ്ധീകരിക്കുന്നത്. 2025 ഡിസംബർ (1-31) റിപ്പോർട്ട്. 45 സംഭവങ്ങളാണ് നവംബർ മാസം മാത്രം റിപ്പോർട്ട് ചെയ്തത്.
1. ഏകീകൃത സിവില്‍കോഡ് വേണമെന്ന് പഴയിടം മോഹനന്‍ നമ്പൂതിരി
വിദ്യാഭ്യാസവും യോഗ്യതയും ഉള്ള എല്ലാവര്‍ക്കും ഉയര്‍ന്നുവരുന്നതിന് ഏകീകൃത സിവില്‍ കോഡ് ആവശ്യമാണെന്ന് പാചക വിദഗ്ധന്‍ പഴയിടം മോഹനന്‍ നമ്പൂതിരി. ‘ദ ന്യൂ ഇന്ത്യന്‍ എക്സ്പ്രസി’ന്റെ എക്സ്പ്രസ് ഡയലോഗ്സില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം: വിദ്യാഭ്യാസവും യോഗ്യതയും ഉള്ള എല്ലാവര്‍ക്കും ഉയര്‍ന്നുവരാന്‍ കഴിയുന്ന അനുകൂല സാഹചര്യമല്ല നിലനില്‍ക്കുന്നത്. സംവരണം ഒരു വലിയ പ്രശ്നമാണ്. ആ അര്‍ത്ഥത്തില്‍ ഏകീകൃത സിവില്‍ കോഡ് ആവശ്യമാണ്. കൊടും വെയിലില്‍ ആളുകള്‍ ക്യൂവില്‍ നില്‍ക്കുന്ന. ചിലരെ ക്ഷണിക്കുകയും നാരങ്ങാനീര് നല്‍കുകയും ചെയ്യുന്നു. ബാക്കിയുള്ളവരെ ഒഴിവാക്കുന്നു. ബ്രാഹ്‌മണനായതിന്റെ പേരില്‍ അപകര്‍ഷതാബോധമുണ്ടായിരുന്നു. ആളുകളെ ബ്രാഹ്‌മണരാക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്. അന്ന് അത് നേരെ തിരിച്ചായിരുന്നു. (വെയിലത്ത് ക്യൂ നില്‍ക്കുന്നവരില്‍ ചിലര്‍ക്ക് മാത്രം നാരങ്ങാനീര്’; ഏകീകൃത സിവില്‍ കോഡ് വേണമെന്ന് പഴയിടം മോഹനന്‍ നമ്പൂതിരി, നവംബര്‍ 30/ ഡിസംബര്‍ 1, സമകാലിക മലയാളം).
2. ഹോര്‍ത്തൂസിലെ അംബേദ്ക്കര്‍ ചര്‍ച്ച
ഹോര്‍ത്തൂസ് വേദിയിലെ ‘അംബേദ്ക്കറെ എങ്ങനെ വായിക്കണം?’ എന്ന സംവാദത്തില്‍ (നവംബര്‍ 29) ശ്രീജിത് പണിക്കര്‍, ടി.എസ് ശ്യാംകുമാര്‍, സണ്ണി എം കപിക്കാട്, മായ പ്രമോദ് എന്നിവരാണ് പങ്കെടുത്തത്. സംവാദത്തിനിടയില്‍ ശ്രീജിത് പണിക്കര്‍ അംബേദ്ക്കര്‍ നടത്തിയ ഇസ്ലാം വിമര്‍ശനത്തെക്കുറിച്ച് ചില ചോദ്യങ്ങള്‍ ഉന്നയിച്ചു. സംവാദത്തില്‍ പങ്കെടുത്തവര്‍ ചില മറുപടികളും പറഞ്ഞു. ശ്രീജിത്തിന്റെ വിമര്‍ശനങ്ങള്‍ക്ക് നല്‍കിയ മറുപടികള്‍ പര്യാപ്തമായിരുന്നില്ലെന്ന് ശ്രീജിത്ത് പണിക്കരും അദ്ദേഹത്തിന്റെ അനുയായികളും ആരോപിച്ചു. മറ്റുള്ളവര്‍ മറിച്ചും ആരോപിച്ചു. ഈ വിഷയം സാമൂഹികമാധ്യമങ്ങളില്‍ ഏതാനും ദിവസങ്ങളോളം നീണ്ടുനിന്നു.
അംബേദ്ക്കര്‍ ഹിന്ദുമതത്തെ മാത്രമല്ല വിമര്‍ശിച്ചത്
“അംബേദ്ക്കര്‍ ഹിന്ദുമതത്തെ മാത്രമല്ല വിമര്‍ശിച്ചതെന്ന് ഇന്നാട്ടിലെ അംബേദ്ക്കറൈറ്റുകള്‍ ഏഴെട്ട് പതിറ്റാണ്ടുകള്‍ക്ക് ശേഷം ഇപ്പോഴെങ്കിലും മനസ്സിലാക്കിയല്ലോ, സന്തോഷം. സന്തോഷം മാത്രം!” എന്ന് ശ്രീജിത്ത് പണിക്കര്‍ പരിപാടിക്കു ശേഷം തന്റെ ഫേസ്ബുക്ക് വാളില്‍ എഴുതി (ഡിസംബര്‍ 2, ഫേസ്ബുക്ക്, ശ്രീജിത്ത് പണിക്കര്‍).


സമയം, സംവരണം, ജമാഅത്തെ ഇസ്ലാമി
വേദിയില്‍ മോഡറേറ്റര്‍ വേണ്ടത്ര സമയം നല്‍കിയില്ലെന്ന് പണിക്കര്‍ പറഞ്ഞിരുന്നു. സമയമാണ് ചോദിച്ചത് സംവരണമല്ലെന്നായിരുന്നു പ്രയോഗം. ഇത് സംബന്ധിച്ച് ഫേസ്ബുക്കിലും അദ്ദേഹം പ്രതികരിച്ചു. ഫേസ്ബുക്കിലെ കുറിപ്പ് അവസാനിപ്പിച്ചത് ടി.എസ് ശ്യാകുമാര്‍ ജമാഅത്തെ ഇ്‌സലാമിയുടെ മാധ്യമത്തിലെ അടുത്ത ലേഖനത്തില്‍ പ്രതികരിച്ചാലും മതിയെന്ന പരിഹാസത്തോടെയായിരുന്നു.
ഈ പ്രയോഗം അംബേദ്ക്കര്‍ ആശയങ്ങളോടുള്ള പരിഹാസമാണെന്ന് ശ്യാംകുമാര്‍ എഴുതി (സമയവാദികള്‍ സംവരണത്തെ കേവലം ആനുകൂല്യമായി മാത്രം അവതരിപ്പിക്കുന്നു; ശ്രീജിത് പണിക്കര്‍ക്ക് ശ്യാംകുമാറിന്റെ മറുപടി, ഡിസംബര്‍ 4, ഡൂള്‍ ന്യൂസ്).


ഇടത് ജിഹാദി അംബേദ്ക്കറിസ്റ്റുകള്‍
അംബേദ്ക്കറെ അംബേദ്ക്കറിസ്റ്റുകളുടെ തടവറയില്‍ നിന്നും മോചിപ്പിക്കണമെന്ന് ആര്‍.വി ബാബു: ഡോ. അംബേദ്കറുടെ ഹിന്ദുമത വിമര്‍ശനത്തെ മാത്രമാണ് ഇടത് ജിഹാദി പ്ലാറ്റ് ഫോമുകളില്‍ നിന്നുകൊണ്ട് അംബേദ്കറൈറ്റുകള്‍ എന്ന് മേനി നടിക്കുന്ന ദലിത് വാദികള്‍ ഉയര്‍ത്തുന്നത്. ജമാഅത്തെ ഇസ്ലാമിയും എസ്ഡിപിഐയും സിപിഎമ്മും ഒരുക്കുന്ന വേദികളാണ് ബ്രാഹ്‌മണ വിരോധത്തിന്റെ മറവില്‍ ഹിന്ദു വിമര്‍ശനത്തിനായി ഇവര്‍ ഉപയോഗിക്കുന്നത്.
തുടര്‍ന്ന് അദ്ദേഹം അംബേദ്കറെ ഇങ്ങനെ അവതരിപ്പിക്കുന്നു: മലബാര്‍ മാപ്പിള ലഹളയിലെ മുസ്ലീം ക്രൂരതകളെ എതിര്‍ത്തയാള്‍. ഖിലാഫത്ത് പ്രക്ഷോഭത്തിന്റെ പൊള്ളത്തരം തുറന്നു പറഞ്ഞയാള്‍. മുസ്ലീങ്ങള്‍ അപരമത വിദ്വേഷികളാണെന്ന് പറഞ്ഞയാള്‍. ഇന്ത്യയുടെ സമാധാനത്തിന് ഇന്ത്യയും പാകിസ്താനും പരസ്പരം ഹിന്ദു മുസ്ലീം കൈമാറ്റം നടത്തണമെന്ന് വാദിച്ചയാള്‍, നെഹ്‌റു സര്‍ക്കാരിന്റെ മുസ്ലീം പ്രീണനത്തെ ശക്തമായി വിമര്‍ശിച്ചയാള്‍. ഏകീകൃത സിവില്‍ കോഡ് വേണമെന്ന് ശഠിച്ചയാള്‍. 370-ാം വകുപ്പ് അനുയോജ്യമല്ലെന്ന് പറഞ്ഞയാള്‍ (ഡിസംബര്‍ 5, ഫേസ്ബുക്ക് പേജ്/ ഹിന്ദുഇസം മലയാളം).
അംബേദ്കറൈറ്റുകള്‍: ഇസ്ലാമിക മതതീവ്രവാദികളുടെ ചട്ടുകം
അംബേദ്കര്‍ ഇസ്ലാമിക മതതീവ്രവാദികളുടെ ചട്ടുകമായാണ് ഇന്ന് പ്രവര്‍ത്തിക്കുന്നതെന്ന് ഹിന്ദു ഐക്യവേദി കേരളം സംസ്ഥാന അദ്ധ്യക്ഷന്‍ ആര്‍.വി ബാബു: അംബേദ്ക്കറുടെ എല്ലാ അഭിപ്രായങ്ങളോടും പ്രത്യേകിച്ച് ഹിന്ദുമത വിമര്‍ശനങ്ങളുമായി ബന്ധപ്പെട്ട പലതിനോടും യോജിപ്പില്ലെങ്കിലും ഭാരതത്തിന്റെ മഹാനായ പുത്രനാണ് ഡോ. അംബേദ്കര്‍. കപട അംബേദ്ക്കര്‍ വാദികളുടെ മുഖം മൂടി അഴിഞ്ഞ് വീണു എന്നതാണ് ഇക്കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ഏറ്റവും മികച്ച നേട്ടം (ഡിസംബര്‍ 6, ഫേസ്ബുക്ക്/ ആര്‍.വി ബാബു).
അംബേദ്കറെ മുസ്ലീം വിരുദ്ധനാക്കുന്നത് ഹിന്ദുത്വ അജണ്ട
ഡോ. അംബേദ്കറെ ഇല്ലാതാക്കാന്‍ ആദ്യകാലത്ത് ശ്രമങ്ങള്‍ നടത്തിയ ആര്‍എസ്എസ്- ഹിന്ദുത്വ ശക്തികള്‍ അതിന് കഴിയില്ല എന്ന ബോധ്യത്തില്‍ നിന്നാണ് അംബേദ്കറെ ഏറ്റെടുക്കാനുള്ള ശ്രമങ്ങള്‍ ആരംഭിക്കുന്നതെന്നും അതിനുവേണ്ടിയാണ് അംബേദ്കര്‍ മുസ്ലീം വിരുദ്ധന്‍ ആയിരുന്നു എന്ന വാദിക്കുന്നതെന്നം കെ സന്തോഷ്‌കുമാര്‍ (അംബേദ്കറെ മുസ്ലീം വിരുദ്ധനാക്കുന്നത് ആര്‍എസ്എസ് ഹിന്ദുത്വ അജണ്ട, കെ സന്തോഷ് ഫേസ്ബുക്ക് പോസ്റ്റ്, ഡിസംബര്‍ 6).
ഇസ്ലാമിനെ ന്യായീകരിക്കുന്നവരും ജിഹാദി പട്ടവും
ഇസ്ലാമാണ് വിമോചനത്തിന്റെ പ്രത്യയശാസ്ത്രം എന്നു പറഞ്ഞുനടക്കുന്നവരെയാണ് ശ്രീജിത്ത് പണിക്കല്‍ പരിഹസിച്ചതെന്ന് അറിയാമെന്നും അത്തരക്കാര്‍ അംബേദ്ക്കര്‍ പക്ഷത്ത് കുറവാണെന്നും അഡ്വ. സജി കെ ചേരമന്‍. എങ്കിലും അവരെ മുന്‍നിര്‍ത്തി ബ്രാഹ്‌മണ്യത്തെ ന്യായീകരിക്കുന്നതിനെ അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു: അംബേദ്കറുടെ ഇസ്ലാം വിമര്‍ശനത്തെ അംബേദ്കറൈറ്റുകള്‍ ഇതുവരെയും തള്ളിക്കളഞ്ഞിട്ടില്ല. അംബേദ്കറുടെ പേര് പറഞ്ഞു നടക്കുന്ന ചിലര്‍ അങ്ങനെ ചെയ്യുന്നുണ്ട്. ‘ലോകത്തിന്റെ വിമോചനത്തിന് നിന്റെ കൈയ്യില്‍ ദര്‍ശനമില്ല… ലോകത്തിന്റെ വിമോചന പ്രത്യയശാസ്ത്രം ഇസ്ലാമാണ്…ഇസ്ലാമാണ്….ഇസ്ലാമാണ്’ എന്ന പ്രസ്താവന പബ്‌ളിക്ക് ഡൊമെയ്‌നില്‍ ഇപ്പോഴും ഉണ്ടന്നതും അംഗീകരിക്കുന്നു. അത്തരം പ്രസ്താവനകളെ കൂട്ടു പിടിച്ചാണ് അംബേദ്കറൈറ്റുകളുടെ മേല്‍ ജിഹാദികളുടെ ഏജന്റ് പട്ടം താങ്കളെപോലുള്ള സംഘപരിവാറുകള്‍ കെട്ടിയേല്‍പ്പിക്കുന്നതെന്ന വസ്തുത വിസ്മരിക്കുന്നില്ല. പക്ഷേ, അത്തരക്കാര്‍ അംബേദ്കര്‍ പക്ഷത്ത് അപൂര്‍വമാണ്- അദ്ദേഹം എഴുതി (ഡിസംബര്‍ 11, ഫേസ്ബുക്ക്/ അഡ്വ. സജി കെ ചേരമന്‍).
3. സാഹിത്യോല്‍സവം, മുസ്ലീം
മനോരമ സാഹിത്യോല്‍സവമായ ഹോര്‍ത്തൂസില്‍ പ്രമുഖ പത്രപ്രവര്‍ത്തകന്‍ ജമാല്‍ കൊച്ചങ്ങാടിയെ ആദ്യ ഘട്ടത്തില്‍ ക്ഷണിച്ചിരുന്നു. പിന്നീട് വിളികളൊന്നും വന്നില്ല. അതേ കുറിച്ച് അദ്ദേഹം ഒരു കുറിപ്പ് ഫേസ്ബുക്കില്‍ എഴുതി. താന്‍ അനുഭവിച്ച തിരസ്‌കാരത്തെക്കുറിച്ചായിരുന്നു പ്രതികരണം. നവംബര്‍ 27ന് ആയിരുന്നു, മനോരമ ഇത് ചെയ്യരുതായിരുന്നു എന്ന ശീര്‍ഷകത്തിലുള്ള ഈ പ്രതികരണം (നവംബര്‍ 27, ഫേബ്‌സുക്ക്/ ജമാല്‍ കൊച്ചങ്ങാടി). ഈ കുറിപ്പില്‍ എന്തുകൊണ്ട് ഈ തിരസ്‌കാരമുണ്ടായി എന്ന് അദ്ദേഹം സൂചിപ്പിച്ചിരുന്നില്ല.
ഡിസംബര്‍ 1ന് എഴുത്തുകാരന്‍ മുഹമ്മദ് അബ്ബാസ് തന്റെ ഫേസ്ബുക്ക് വാളില്‍ മറ്റൊരു കുറിപ്പ് പ്രസിദ്ധീകരിച്ചു. ജമാല്‍ കൊച്ചങ്ങാടിക്കുണ്ടായ അനുഭവം തനിക്കുമുണ്ടായതായി അദ്ദേഹം പറഞ്ഞു: ‘…മനോരമയോട് മുഹമ്മദ് അബ്ബാസെന്ന ഞാന്‍ ചോദിക്കട്ടെ. ജമാല്‍മാരും അബ്ബാസുമാരും നിങ്ങളുടെ ഉത്സവങ്ങളില്‍ നിന്ന് ഇത്തരത്തില്‍ പുറത്താക്കപ്പെടുന്നതിന്റെ രാഷ്ട്രീയം എന്താണെന്ന് സാംസ്‌കാരിക കേരളത്തിന് മനസ്സിലാവില്ലെന്ന് ധരിക്കരുത്. കമ്മ്യൂണിസ്റ്റുകാര്‍ അധികാരത്തില്‍ വന്നാല്‍ തൂങ്ങിച്ചാവുമെന്നോ മറ്റോ പറഞ്ഞ ഒരു മുതു മുത്തശ്ശനുണ്ട് നിങ്ങള്‍ക്കെന്നും അറിയാം. ഈ കെട്ട കാലത്ത് പേരിലെ മതം നോക്കിയാണ് നിങ്ങള്‍ ജമാല്‍ക്കയേയും എന്നെയും വേറെ ആരെയെങ്കിലും ഹോര്‍ത്തൂസില്‍ നിന്ന് ഒഴിവാക്കിയതെങ്കില്‍ കഷ്ടം എന്നേ പറയാനുള്ളൂ…’ എന്നും കുറിപ്പില്‍ അദ്ദേഹം എഴുതിയിരുന്നു (ഡിസംബര്‍ 1, ഫേസ്ബുക്ക്/ ജമാല്‍ കൊച്ചങ്ങാടി).
തന്നോട് ക്ഷമ ചോദിച്ച സാഹചര്യത്തില്‍ കുറിപ്പ് അദ്ദേഹം പിന്‍വലിച്ചു (ജമാലുമാരും അബ്ബാസുമാരും പുറത്താക്കപ്പെടുന്ന സാഹിത്യ ഉത്സവങ്ങള്‍; മനോരമ ഹോര്‍ത്തൂസിനെതിരെ വിമര്‍ശനം, ഡിസംബര്‍ 1, മക്തൂബ് മലയാളം).
സുഡാപ്പികളുടെ സ്‌നേഹം
സ്വാഭാവികമായും ഈ രണ്ട് അനുഭവങ്ങളും സാമൂഹികമാധ്യമങ്ങളില്‍ ചര്‍ച്ചയായി. ഈ ചര്‍ച്ചയെക്കുറിച്ച് മുഹമ്മദ് അബ്ബാസിന്റെ പ്രതികരണം ഇങ്ങനെ: ഇന്നലെ ഹോര്‍ത്തൂസിനെക്കുറിച്ച് ഞാനിട്ട പോസ്റ്റിന് ഉത്തരവാദിത്തപെട്ടവരില്‍ നിന്ന് തൃപ്തികരവും, എന്റെ തെറ്റിദ്ധാരണകള്‍ മാറ്റുന്നതുമായ വിശദീകരണം കിട്ടിയതിനാലാണ് ഞാനാ പോസ്റ്റ് പിന്‍വലിച്ചത്. ഇനിയുമായെങ്കിലും ആ പോസ്റ്റിലെ എന്നെ സംബന്ധിച്ച വിഷയത്തില്‍ കടിച്ച് തൂങ്ങി ആര്‍ക്കെങ്കിലും എതിരെ പൊങ്കാലയിടുന്നുണ്ടെങ്കില്‍ ഞാനതിന് ഉത്തരവാദിയല്ല. ചില സുഡാപ്പി പ്രൊഫൈലുകള്‍ എന്നെ വല്ലാതെ സ്‌നേഹിക്കുന്നത് കാണാന്‍ ഇടയായത് കൊണ്ട് കൂടിയാണ് ഈ കുറിപ്പ് ഇട്ടത് (ഡിസംബര്‍ 2, ഫേസ്ബുക്/ മുഹമ്മദ് അബ്ബാസ്).
4. തൊപ്പിവച്ച രാഹുല്‍
പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തലിനെതിരായ ലൈംഗിക പീഡനക്കേസിലെ പരാതിക്കാരിയുടെ വിവരങ്ങള്‍ വെളിപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടി രാഹുല്‍ ഈശ്വറിനെ പോലീസ് കേസെടുത്തു. അതിജീവിതയുടെ പരാതിയിലായിരുന്നു നടപടി. ഇതിനെ പരിഹസിച്ചുകൊണ്ടുള്ള പല ഫേസ്ബുക്ക് പോസ്റ്റുകളിലും രാഹുലിന്റെ സ്‌കള്‍ കാപ്പ് വച്ച ചിത്രമാണ് നല്‍കിയിരുന്നത്. ഉദാഹരണത്തിന് ഷാഹിറ എടക്കാടിന്റെ ഫേസ്ബുക്ക് പോസ്റ്റിലെ രാഹുല്‍ ഈശ്വറിന്റെ ചിത്രം ഈ രീതിയിലുള്ളതായിരുന്നു. ‘കൂടാതെ കസ്റ്റഡിയില്‍ ആയിട്ടുണ്ട്, ലീഗ് ഓഫീസില്‍ പ്രത്യേക ദുആ ഉണ്ടായിരിക്കും. എല്ലാവരും എത്തിച്ചേരുക’ എന്നും കുറിച്ചിരുന്നു. രാഹുലിന്റെ അറസ്റ്റും മുസ്ലീങ്ങളും തമ്മില്‍ ഒരു ബന്ധവുമില്ലെന്ന് പലരും ഈ പോസ്റ്റില്‍ കമന്റ് ചെയ്തു (നവംബര്‍ 30, ഫേസ്ബുക്ക്/ഷാഹിറ എടക്കാട്).
തലയില്‍ ജെട്ടി കെട്ടിയവനെ എന്തിനാ പോലീസ് പിടിച്ചത്? എന്നായിരുന്നു സി ഷുക്കൂറിന്റെ പോസ്റ്റ് (ഡിസംബര്‍ 1, ഫേസ്ബുക്ക്/സി ഷുക്കൂര്‍).
5. ഇസ്‌ലാമോഫോബിയ, ഇരവാദം
ഇസ്‌ലാമോഫോബിയയ്ക്കുറിച്ച് എഴുതുന്നവര്‍ വിമര്‍ശകരെ മുഴുവന്‍ ചാപ്പയടിക്കുന്നുവെന്ന വാദവുമായി ശാഹുല്‍ ഹമീദ് എന്ന ഫേസ്ബുക്ക് ഐഡി:
യുക്തി വിരുദ്ധമായി മറ്റു സമുദായങ്ങളെ അല്ലെങ്കില്‍ ജനവിഭാഗങ്ങളെ വെറുക്കുകയോ അവരെക്കുറിച്ച് ഭീതി പരത്തുകയോ ചെയ്യുന്നതാണ് അപരഭയം. കൂടുതല്‍ അറിയലിലൂടെയും സമ്പര്‍ക്കങ്ങളിലൂടെയും അപരഭയം മാറ്റിയെടുക്കാന്‍ കഴിയും. ഒരാള്‍ മുസ്ലീമായത് കൊണ്ട് മാത്രം നേരിടുന്ന വെറുപ്പും അധിക്ഷേപവും ചാപ്പ കുത്തപ്പെടലുമാണ് ഇസ്‌ലാമോഫോബിയ. ഈ പ്രയോഗം വ്യാപകമാകുന്നത് 9/11 ശേഷം മുസ്ലീങ്ങൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നേരിട്ട വിവേചനത്തിന്റെ പശ്ചാത്തലത്തിലാണ്. മറ്റു വിഭാഗക്കാര്‍ ആരും നേരിടാത്ത സമാനതകളില്ലാത്ത വെറുപ്പും വിവേചനവും മുസ്ലീങ്ങള്‍ നേരിടുന്നടത്താണ് ഇസ്ലാം ഭയം എന്ന പ്രയോഗം വരുന്നത്. ചില സന്ദര്‍ഭങ്ങളില്‍ മുസ്ലീങ്ങൾ കേരളത്തിലും ഇസ്ലാം മതത്തിന്റെ പേരില്‍ ഭയങ്ങളുടെ ഇരയാവാറുണ്ട്. ഉദാഹരണത്തിന്, കളമശേരി സ്‌ഫോടനം. അപരഭയവും ഇസ്ലാം ഭയവും അപകടം തന്നെ. മറ്റു വിഭാഗങ്ങളെക്കുറിച്ചുള്ള ഈ രീതിയിലുള്ള വെറുപ്പും വിവേചനവും ഇല്ലാതാവേണ്ടതുണ്ട്. പ്രശ്‌നം കിടക്കുന്നത് മുസ്ലീങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ എന്തെങ്കിലും അഭിപ്രായം പറയുന്നവര്‍ ഇസ്‌ലാമോഫോബിക് ആണെന്ന് പറയുന്നിടത്താണ്. സമുദായമാണ് ഇതിന്റെ എല്ലാം മൊത്ത ഭാരം ഏല്‍ക്കേണ്ടി വരുന്നത്. മാത്രമല്ല അത് മുസ്ലീങ്ങളെ മറ്റുള്ളവരില്‍ നിന്ന് അകറ്റുകയേ ചെയ്യൂ. എല്ലാം ഇസ്ലാം ഭയമാക്കി ഇരവാദം സൃഷ്ടിക്കുന്നതില്‍ ചില പ്രത്യേക താല്‍പര്യങ്ങളുണ്ട് (ഇസ്‌ലാമോഫോബിയ പ്രയോഗം, ഡിസംബര്‍ 1, ഫേസ്ബുക്ക്/ ശാഹുല്‍ ഹമീദ്)
6 എസ്‌ഐആറും ഫേസ്ബുക്ക് പോസ്റ്റ് നിരോധനവും
എസ്‌ഐആറിനെതിരായ ഫേസ്ബുക്കില്‍ എഴുതിയ നിരവധി പേരുടെ പോസ്റ്റുകള്‍ കേരള പൊലീസിന്റെ പരാതിയില്‍ ഫേസ്ബുക്ക് നീക്കം ചെയ്തു. ഇതില്‍ മാധ്യമപ്രവര്‍ത്തകരുടെ ഐഡികളും ഉള്‍പ്പെടുന്നു. പൊലീസിന്റെപരാതി പരിഗണിച്ചാണ് പോസ്റ്റ് നീക്കം ചെയ്തതെന്ന് എഫ് ബിയുടെ നോട്ടിഫിക്കേഷന്‍ പറയുന്നുണ്ട്. ധ്രുവ് റാഠി അടക്കം ദേശീയ തലത്തിലെ പ്രമുഖ സാമൂഹിക മാധ്യമ ആക്ടിവിസ്റ്റുകളുടെ പോസ്റ്റുകള്‍ നിലനില്‍ക്കുമ്പോഴാണ് മലയാളി ആക്ടിവിസ്റ്റുകളിട്ട പോസ്റ്റുകള്‍ നീക്കം ചെയ്യപ്പെടുന്നത്. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെ ട്രോളി മാധ്യമ പ്രവര്‍ത്തകന്‍ മുഖ്താര്‍ ഉദരംപൊയിലിട്ട പോസ്റ്റാണ് ഒഴിവാക്കിയവയില്‍ ഒന്ന്. ബിഹാറിലെ സിസിടിവി ക്യാമറകള്‍ പ്രവര്‍ത്തന രഹിതമെന്ന മീഡിയവണ്‍ വാര്‍ത്ത ഷെയര്‍ ചെയ്ത് കമന്റിട്ട മറ്റൊരു പോസ്റ്റും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെ വിമര്‍ശിക്കുന്ന കെന്നി ജേക്കബെന്ന പ്രൊഫൈലിലെ പോസ്റ്റിനും സമാന അവസ്ഥയുണ്ടായി. എസ്‌ഐആറിനെക്കുറിച്ചെഴുതിയ ഇര്‍ഷാദ് ലാവണ്ടറെന്ന പ്രൊഫൈലിലെ പോസ്റ്റും എഫ് ബി നീക്കം ചെയ്തു. സംഘപരിവാര്‍ വിമര്‍ശകനായ ആബിദ് അടിവാരത്തിന്റെ എഫ്ബി പേജ് തന്നെ ഇന്ത്യയില്‍ ലഭ്യമല്ലാതായി (എസ്‌ഐആറിനെതിരായ പോസ്റ്റുകള്‍ക്ക് വിലക്കിട്ട് ഫേസ്ബുക്ക്; പോസ്റ്റുകള്‍ നീക്കം ചെയ്യിച്ച് കേരള പൊലീസ്, ഡിസംബര്‍ 1, മീഡിയാവണ്‍).
വര്‍ഗീയ വിഷം വമിപ്പിക്കുന്ന ഒരു നാവ്
ആബിദ് അടിവാരത്തിന്റെ ഫേസ്ബുക്ക് പൂട്ടിയതിനെതിരേ എഫ്ബിയില്‍ പ്രത്യക്ഷപ്പെട്ട ഒരു പോസ്റ്റ് ഇങ്ങനെ: ആബിദ് അടിവാരമെന്ന വര്‍ഗീയ വാദിയും അയാളുടെ പരിവാരങ്ങളും അയാളുടെ എഫ്ബി പ്രൊഫൈല്‍ കേരള പോലീസ് ഭയപ്പെട്ടു പൂട്ടി എന്നും കേരളത്തില്‍ ഫാസിസമാണ് നടക്കുന്നത് എന്നുമൊക്കെ എഴുതി കണ്ടു. കഴിഞ്ഞൊരു പതിറ്റാണ്ടായി ഇടതുപക്ഷ രാഷ്ട്രീയം സംവദിക്കുന്ന ഒരു ഫേസ്ബുക് പ്രൊഫൈല്‍ ആണെന്റേത്, ഏഷ്യാനെറ്റ് ന്യൂസിലെ ഒരവതാരകനായ പെവേര്‍ട് വെറുതെ കൊടുത്ത ഒരു സൈബര്‍ കേസില്‍ കഴിഞ്ഞ വര്‍ഷമാണ് പൊലീസ് എന്റെ ഫേസ്ബുക് പ്രൊഫൈല്‍ ഇന്ത്യയില്‍ കാണാത്ത വിധം താഴിട്ട് പൂട്ടിയത്, സമാനമായ അനുഭവങ്ങള്‍ ഇവിടെയുള്ള നിരവധി സഖാക്കള്‍ക്ക് തന്നെയുണ്ട്. പറഞ്ഞു വന്നത് പൊലീസ് സൈബര്‍ കേസ് രജിസ്റ്റര്‍ ചെയ്ത് എഫ്ഐആര്‍ ഇട്ടാല്‍ പരാമര്‍ശ വിധേയമായ എഫ്ബി പ്രൊഫൈല്‍ ലോക്ക് ചെയ്യാന്‍ പൊലീസിന് വിവേചനാധികാരമുണ്ട്. അത് ഫാസിസമോ നാസിസമോ ഒന്നുമല്ല. പൊലീസിന്റെ സ്വാഭാവിക നടപടി ആണ്. വര്‍ഗീയ വിഷം വമിപ്പിക്കുന്ന ഒരു നാവിനെ നിശബ്ദമാക്കാന്‍ നടത്തിയ ഇടപെടലിന് കേരള പൊലീസിന് നന്ദിയെന്ന് പറഞ്ഞാണ് പോസ്റ്റ് അവസാനിപ്പിച്ചിരിക്കുന്നത് (ഡിസംബര്‍ 1. ഫേസ്ബുക്ക്/ ഷെമീര്‍ ടി.പി)
7. തദ്ദേശ തെരഞ്ഞെടുപ്പ്
തദ്ദേശതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നിരവധി ഇസ്‌ലാമോഫോബിക് പ്രസ്താവനകളും സംഭവങ്ങളും നവംബര്‍ മാസം റിപോര്‍ട്ട് ചെയ്തിരുന്നു. അതിന്റെ തുടര്‍ച്ചയാണ് ഡിസംബറിലേത്. തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിനുശേഷവും അത് തുടര്‍ന്നു.
ജമാഅത്തെ ഇസ്ലാമിയുടെ പിന്‍സീറ്റ് ഡ്രൈവിങ്
തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ദീപികയില്‍ വെല്‍ഫെയര്‍ പാര്‍ട്ടിയുമായുള്ള യുഡിഎഫ് സഖ്യത്തെക്കുറിച്ച് ഒരു ലേഖനം പ്രസിദ്ധീകരിച്ചു. ഈ സഖ്യത്തിലൂടെ യുഡിഎഫ് അധികാരത്തിലെത്തിയാല്‍ ജമാഅത്തെ ഇസ്ലാമിയുടെ പിന്‍സീറ്റ് ഡ്രൈവിങ് ഉണ്ടാകുമെന്ന് ലേഖനം പ്രവചിക്കുന്നു: ജമാഅത്തെ ഇസ്ലാമിയുടെ രാഷ്ട്രസങ്കല്പവും മതേതരത്വവും ഒന്നിച്ചു പോവില്ല. ജമാഅത്തെ ഇസ്ലാമിയുമായല്ല വെല്‍ഫെയര്‍ പാര്‍ട്ടിയുമായാണ് സഖ്യമെന്ന് യുഡിഎഫ് ന്യായീകരിക്കുന്നു. ജമാഅത്തെ ഇസ്ലാമി അവരുടെ ജനാധിപത്യ വിരുദ്ധ വാദം ഉപേക്ഷിച്ചുവെന്നും ഇന്ത്യയെ ദൈവിക രാഷ്ട്രമാക്കി മാറ്റാന്‍ പണിയെടുക്കുകയെന്ന ലക്ഷ്യം മാറ്റിവെച്ചുവെന്നുമാണ് രണ്ടാമത്തെ വാദം. ഇക്കാര്യം അവരിതുവരെ തുറന്നു പറഞ്ഞിട്ടില്ല. 2019ല്‍ അന്നത്തെ അമീറായിരുന്ന ആരിഫലി, മൗദൂദി അല്ല ഖുറാനും സുന്നത്തുമാണ് ഞങ്ങളുടെ പ്രമാണമെന്ന് പറഞ്ഞിരുന്നു. ഇതിനെയാണ് മൗദൂദിയെ തള്ളിപ്പറഞ്ഞുവന്ന വാദത്തിന് ന്യായമായി അവര്‍ പറയുന്നത്. എന്നാല്‍, ഖുറാനും സുന്നത്തിനും മൗദൂദി നല്‍കുന്ന വ്യാഖ്യാനമാണ് അവരുടെ പ്രമാണം. ജമാഅത്തെ ഇസ്ലാമിയുടെ ഭരണഘടനയില്‍ ഇന്നും അങ്ങനെ തന്നെയാണ്. മുസ്ലീങ്ങളെ രാഷ്ട്രവിരുദ്ധരായി കാണാനും അപരവത്കരിച്ചു പിന്നോട്ടടിക്കാനുമാണ് ജമാഅത്തെ ഇസ്ലാമി ശ്രമിക്കുന്നത്. കോണ്‍ഗ്രസിന്റെ മുസ്ലീം പ്രീണന നയത്തിന് അനുരൂപകമാകാമെങ്കിലും നാടിനാകെ ആപത്താണ് ഇത്തരം ബന്ധങ്ങള്‍ മുസ്ലീം മതരാഷ്ട്രവാദി പ്രസ്ഥാനമായ വെല്‍ഫെയര്‍ പാര്‍ട്ടിയുമായി ഉണ്ടാക്കിയ തെരഞ്ഞെടുപ്പ് ബന്ധം അത്യാപത്കരമായ സൂചനയാണെന്നും ലേഖനം ഓർമ്മപ്പെടുത്തുന്നു (സ്ഥാനാര്‍ത്ഥികള്‍ കുറയുന്നുവോ?, ദ്വിജന്‍, അനന്തപുരി, ഡിസംബര്‍ 1, ദീപിക).
അതേദിവസം ഇതേ പത്രത്തിനുവേണ്ടി വി മനോജ്, ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടിയെ അഭിമുഖം നടത്തി. ഇതേ ബന്ധത്തെക്കുറിച്ച് അഭിമുഖകാരന്‍ ചോദിച്ചു. മുൻതെരഞ്ഞെടുപ്പുകളില്‍ലൊന്നില്‍ വെല്‍ഫെയർ പാർട്ടിക്ക് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ഗോവിന്ദന്‍ മാസ്റ്റര്‍ വോട്ട് ചോദിക്കുന്ന വീഡിയോ ഉണ്ടെന്ന് അദ്ദേഹം അഭിമുഖകാരനെ ഓര്‍മിപ്പിച്ചു (അനുകൂല തരംഗം: കുഞ്ഞാലിക്കുട്ടി, വി. മനോജ്, ഡിസംബര്‍ 1, ദീപിക).
ജമാഅത്ത് പിന്തുണ: പാര്‍ട്ടിയ്ക്ക് ഉത്തരവാദിത്തമില്ല
ഇടതുപക്ഷത്തെ ജമാഅത്തെ ഇസ്ലാമി തെരഞ്ഞെടുപ്പില്‍ പിന്തുണച്ചിട്ടുണ്ടെന്നും എന്നാല്‍ ഇതില്‍ സിപിഎമ്മിന് ഉത്തരവാദിത്വമില്ലെന്നും പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.വി.ഗോവിന്ദന്‍: മുന്‍ കാലങ്ങളില്‍ ചിലയിടങ്ങളില്‍ അവര്‍ സിപിഎമ്മിന് ഏകപക്ഷീയമായി ഇങ്ങോട്ട് പിന്തുണച്ചിട്ടുണ്ട്. എന്നാല്‍ ധാരണയൊന്നുമുണ്ടായിട്ടില്ല. അന്തരിച്ച കോടിയേരി ബാലകൃഷ്ണന്‍ അവരുമായി ചര്‍ച്ച നടത്തിയെന്നത് അസംബന്ധമാണ്. കോണ്‍ഗ്രസിന്റെ ആശയഗതിയിലാണ് ജമാഅത്തെ ഇസ്ലാമി പ്രവര്‍ത്തിക്കുന്നത്. ലീഗും അവരെ പ്രോത്സാഹിപ്പിക്കുന്നു. മറുപക്ഷത്ത് ഭൂരിപക്ഷ വര്‍ഗീയതയുടെ ബിജെപിയുണ്ട്, ഇവരെയെല്ലാം സിപിഎം എതിര്‍ക്കുന്നു. കോണ്‍ഗ്രസും ലീഗും വര്‍ഗീയതയിലേക്കുള്ള യാത്രയിലാണെന്നും ഗോവിന്ദന്‍ പറഞ്ഞു – കോഴിക്കോട് പ്രസ്സ് ക്ലബ് സംഘടിപ്പിച്ച മീറ്റ് ദ ലീഡര്‍ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം (ജമാഅത്തെ ഇസ്ലാമി പിന്തുണച്ചിട്ടുണ്ട്, പാര്‍ട്ടിക്ക് ഉത്തരവാദിത്തമില്ലെന്ന് എം.വി ഗോവിന്ദന്‍, ഡിസംബര്‍ 1, ജന്മഭൂമി).
ഗോവിൻ മാസ്റ്ററുടെ പ്രസ്താവനക്കെതിരേ വീക്ഷണം ധാരാളം തെളിവുകള്‍ ഹാജരാക്കി: 2006ല്‍ മത്തായി ചാക്കോയുടെ നിര്യാണത്തെതുടര്‍ന്ന് തിരുവമ്പാടി നിയമസഭാ മണ്ഡലത്തില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ സിപിഎം, ജമാഅത്തെ ഇസ്ലാമിയുടെ പരസ്യ പിന്തുണ സ്വീകരിച്ചു. ഫലപ്രഖ്യാപനത്തിന് ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന പിണറായി വിജയന്‍ ജമാഅത്തെ ഇസ്ലാമിയുടെയും പിഡിപിയുടെയും സഹായം ലഭിച്ചിട്ടുണ്ടെന്ന് തുറന്നുപറഞ്ഞു. അതിന് മുമ്പ് 1994 ലാണ് ജമാഅത്തെ ഇസ്ലാമി രാഷ്ട്രീയ പിന്തുണ പരസ്യമായി പ്രഖ്യാപിച്ചത്. ഗുരുവായൂര്‍ നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ സിപിഎം സ്വതന്ത്ര സ്ഥാനാര്‍ഥി പി.ടി കുഞ്ഞുമുഹമ്മദിന്. 1996ലെ നിയമസഭ തെരഞ്ഞെടുപ്പുകാലത്ത് ജമാഅത്തെ ഇസ്ലാമിയും കത്തോലിക്കാ ബിഷപ്പ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യയും (സിബിസിഐ) ഇടത് മുന്നണിയെ പിന്തുണക്കാന്‍ തീരുമാനിച്ചതിനെ അഭിനന്ദിച്ചു കൊണ്ട് ദേശാഭിമാനി പത്രത്തില്‍ 1996 ഏപ്രില്‍ 22ന് ‘തെരഞ്ഞെടുപ്പ്: ശ്രദ്ധേയമായ രണ്ട് തീരുമാനങ്ങള്‍’ എന്ന തലക്കെട്ടില്‍ എഡിറ്റോറിയല്‍ എഴുതി. 2009ല്‍ നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 18 സീറ്റുകളില്‍ എല്‍ഡിഎഫിന് ജമാഅത്തെ ഇസ്ലാമി നിരുപാധിക പിന്തുണ നല്‍കി. 2011ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോടിയേരി ബാലകൃഷ്ണന്‍ മത്സരിച്ച തലശ്ശേരി ഉള്‍പ്പടെ 124 മണ്ഡലങ്ങളില്‍ ജമാഅത്തെ ഇസ്ലാമി എല്‍ഡിഎഫിനെ പിന്തുണച്ചു. 2011ല്‍ പിണറായി വിജയന്‍ തന്നെയാണ് ജമാഅത്തെ ഇസ്ലാമിയുടെ കേരള അമീര്‍ ടി ആരിഫലിയുമായി കോഴിക്കോട് കൂടിക്കാഴ്ച നടത്തി പിന്തുണ നേടിയത്. 2015ല്‍ അരൂക്കുറ്റി പഞ്ചായത്തില്‍ സിപിഎമ്മുമായി പരസ്യ സഖ്യം ചേര്‍ന്ന് വെല്‍ഫെയര്‍ പാര്‍ട്ടി മത്സരിച്ചു. കോഴിക്കോട് ജില്ലയിലെ കാരശ്ശേരിയിലും മലപ്പുറം ജില്ലയിലെ വിവിധ പഞ്ചായത്തുകളിലും ഇത്തരത്തില്‍ ഇരുവരും സഖ്യമായി ഭരിച്ചു (ജമാഅത്തെ ഇസ്ലാമി പിന്തുണ, പച്ചക്കള്ളം ആവര്‍ത്തിച്ച് എം.വി ഗോവിന്ദന്‍: സിപിഎം ഒരുകാലത്തും സഖ്യമുണ്ടാക്കിയിട്ടില്ലെന്നത് നുണ, ഡിസംബര്‍ 1, വീക്ഷണം).
ജമാഅത്തെ ഇസ്ലാമിയുമായി അവിശുദ്ധസഖ്യം
യുഡിഎഫ്- ജമാഅത്തെ ഇസ്ലാമി ബന്ധത്തെ ദേശാഭിമാനി അവിശുദ്ധബന്ധമെന്ന് വിശേഷിപ്പിച്ചു. തദ്ദേശ തിരഞ്ഞെടുപ്പിന്റെ പ്രചാരണം അവസാനിക്കാന്‍ ഒരാഴ്ച ബാക്കിയിരിക്കെയാണ് ഈ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്: വിവാദങ്ങളും വര്‍ഗീയകൂട്ടുകെട്ടുകളുമായി യുഡിഎഫ് ഗുരുതര പ്രതിസന്ധിയിലാണ്. യുഡിഎഫിന്റെ ജമാഅത്തെ ഇസ്ലാമിയുമായുള്ള പരസ്യമായ ബാന്ധവം തുടങ്ങുന്നത് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലാണ്. അതുവരെ ജമാഅത്തെ ഇസ്ലാമിയെ തള്ളിപ്പറഞ്ഞിരുന്നവര്‍ ജമാഅത്തെ നേതാക്കളെ പ്രീണിപ്പിച്ചു. മലപ്പുറം ജില്ലയായിരുന്നു ഈ അവിശുദ്ധ സഖ്യത്തിന്റെ പരീക്ഷണശാല. പിന്നീട് ഉപതെരഞ്ഞെടുപ്പുകളിലും ഇതാവര്‍ത്തിച്ചു. നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പുകാലത്ത് ജമാഅത്തെ ഇസ്ലാമിക്ക് ഇപ്പോള്‍ മതരാഷ്ട്രവാദമില്ലെന്ന് വി.ഡി സതീശന്‍ ഗുഡ് സര്‍ട്ടിഫിക്കറ്റ് നല്‍കി (ജമാഅത്തെ ഇസ്ലാമി കൂട്ടുകെട്ടില്‍ മറുപടിയില്ല: യുഡിഎഫ് ഗുരുതര പ്രതിസന്ധിയില്‍, ഡിസംബര്‍ 1, ദേശാഭിമാനി).
മുസ്ലീം സംഘടനകളെ പൈശാചികവല്‍ക്കരിക്കുന്നു
മുസ്ലീം സംഘടനകളെ പൈശാചികവല്‍ക്കരിച്ച് ഭൂരിപക്ഷ സമൂഹത്തിനിടയില്‍ ഭീതി സൃഷ്ടിക്കാന്‍ ശ്രമിക്കുന്നതായി ഐഎസ്എം സംസ്ഥാന പ്രവര്‍ത്തന സമിതി: സാമുദായിക സംഘടനകളോടുള്ള വിയോജിപ്പിന്റെ മറവില്‍ ഭൂരിപക്ഷ ഏകീകരണത്തിനുള്ള ഡോഗ് വിസിലുകളെ പ്രതിരോധിക്കാന്‍ ജനാധിപത്യ സമൂഹം തയ്യാറാകണം. വര്‍ഗീയ ധ്രുവീകരണത്തിന് കാരണമാകുന്ന നീക്കങ്ങളില്‍ നിന്ന് രാഷ്ട്രീയ പാര്‍ട്ടികളും സാമുദായിക സംഘടനകളും അകലം പാലിക്കണം- യോഗം ആഹ്വാനംചെയ്തു (മുസ്ലീം സംഘടനകളെ പഴിചാരി വര്‍ഗീയ ധ്രുവീകരണത്തിനുള്ള ശ്രമം തിരിച്ചറിയണം: ഐഎസ്എം, ഡിസംബര്‍ 1, ചന്ദ്രിക).
ജമാഅത്തെ ഇസ്ലാമി ബന്ധം: ദൂരവ്യാപക പ്രത്യാഘാതം
ഇന്ത്യയിലെ ഏക പൊളിറ്റിക്കല്‍ ഇസ്ലാമിസ്റ്റ് സംഘടനയായ ജമാഅത്തെ ഇസ്ലാമി ജനാധിപത്യ മുന്നണിയുടെ ഭാഗമാകുമുമ്പോള്‍, അത് ദൂരവ്യാപകമായ പ്രത്യാഘാതം ഉണ്ടാക്കുമെന്ന് സഫറുള്ള ശേറുലെ എന്ന ഫേസ്ബുക്ക് ഐഡി: ഇസ്ലാമിക രാഷ്ട്രത്തിന്ന് വേണ്ടി നിലകൊള്ളുന്ന ജമാഅത്തുമായി സഖ്യം ചേര്‍ന്നാല്‍ അത് ബിജെപി ദേശവ്യാപകമായി പ്രചാരണോപാധിയാക്കും. നാല് വര്‍ഡിലെ ഏതാനും വോട്ടിന്ന് മതേതര മുന്നണി വലിയ വിലയാകും നല്‍കേണ്ടി വരിക. ഇന്ത്യയില്‍ മത ന്യൂനപക്ഷങ്ങളുടെ നിലനില്‍പ്പിനുള്ള ഉറപ്പ് മതേതര ജനാധിപത്യം എന്ന രാഷ്ട്രീയ ക്രമം മാത്രമാണ്. മതേതര ജനാധിപത്യത്തെ താത്വികവും പ്രായോഗികമായും അംഗീകരിക്കുന്നവരാണ് കേരളത്തിലെ ജമാഅത്ത് ഒഴികെയുള്ള എല്ലാ മത സംഘടനകളും. എന്നിരിക്കെ ജമാഅത്തിന്ന് മതേതര രാഷ്ട്രീയത്തില്‍ ഇടം നല്‍കുന്നതോടെ അവരുടെ ഇസ്ലാമിസ്റ്റ് രാഷ്ട്രീയ സിദ്ധാന്തം കൂടി ലെജിറ്റിമൈസ് ചെയ്യപ്പെടുകയാണ് (എന്താണ് മത സംഘടനകളുടെ പ്രശ്‌നം?, ഡിസംബര്‍ 1, സഫറുള്ള ശേറുലെ, ഫേസ്ബുക്).
ജമാഅത്തെ ഇസ്ലാമിയോട് യോജിപ്പില്ല, സഖ്യം തീരുമാനിക്കേണ്ടത് രാഷ്ട്രീയ പാര്‍ട്ടികള്‍
രാഷ്ട്രീയത്തിന്റെ പേരില്‍ ജമാഅത്തെ ഇസ്ലാമി സമുദായത്തിനകത്ത് നുഴഞ്ഞുകയറാന്‍ ശ്രമിക്കുകയാണെന്നും വന്‍ ചിതല്‍ പോലെ അത് ഇസ്ലാമിനെ തകര്‍ക്കുമെന്നതില്‍ സംശയമില്ലെന്നും ഇ.കെ വിഭാഗം നേതാവ് ഉമര്‍ ഫൈസി മുക്കം പ്രസംഗിച്ചിരുന്നു. ഇതിനോട് ജിഫ്രി തങ്ങള്‍ ഇങ്ങനെ പ്രതികരിച്ചു: തെരഞ്ഞെടുപ്പില്‍ വെല്‍ഫെയര്‍ പാര്‍ട്ടി അടക്കമുള്ള കക്ഷികളോട് സഖ്യമാകുന്നതിനെക്കുറിച്ച് അതത് രാഷ്ട്രീയ പാര്‍ട്ടികളും മുന്നണികളുമാണ് തീരുമാനമെടുക്കേണ്ടതെന്ന് സമസ്ത കേരള ഇംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങള്‍.സഖ്യത്തിലേര്‍പ്പെടുന്ന രാഷ്ട്രീയ പാര്‍ട്ടികളുടെ നയ നിലപാടുകളെയും ആശയങ്ങളെയും കുറിച്ച് ഓരോരുത്തരും പരസ്പരം മനസിലാക്കണം. ജമാഅത്തെ ഇസ്ലാമിയുടെ ആശയങ്ങളോട് ശക്തമായ വിയോജിപ്പുണ്ട്. മുസ്ലീങ്ങള്‍ മാത്രം ഐക്യപ്പെടുകയെന്നത് പ്രായോഗികമല്ല. മുസ്ലീങ്ങളുടെ പ്രശ്‌നങ്ങളില്‍ അനുഭാവം പുലര്‍ത്തുന്ന മറ്റുള്ളവരെയും ചേര്‍ത്തുപിടിച്ചുള്ള ഐക്യമാണ് വേണ്ടതെന്നും സുന്നി ഐക്യം സംബന്ധിച്ച ശ്രമങ്ങള്‍ നടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു (ജമാഅത്തെ ഇസ്ലാമി ആശയങ്ങളോട് വിയോജിപ്പ് : ജിഫ്രി മുത്തുക്കോയ തങ്ങള്‍, ഡിസംബര്‍ 3, ജനയുഗം).
ജമാഅത്തെ ഇസ്ലാമിക്കും മുസ്ലീം ലീഗിനും ഒത്തുപോകാന്‍ കഴിയില്ല
ജമാഅത്തെ ഇസ്‌ലാമിയും മുസ്ലീം ലീഗും തമ്മില്‍ ആശയപരമായ ഭിന്നത നിലനില്‍ക്കുന്നുണ്ടെന്നും പരസ്പരം യോജിക്കാനാവില്ലെന്നും ലീഗ് നേതാവ് എം.കെ മുനീര്‍: ജമാഅത്തെ ഇസ്ലാമിയുടെ ആശയത്തെ ലീഗ് ഒരുതരത്തിലും ഉള്‍ക്കൊള്ളാന്‍ തയ്യാറല്ല. മത രാഷ്ട്രവാദം ഉപേക്ഷിച്ചുവെന്ന് ജമാഅത്തെ ഇസ്‌ലാമി ഇപ്പോള്‍ പറയുന്നുണ്ടെങ്കിലും അത് സംബന്ധിച്ച് നേരത്തേ അവര്‍ പ്രസിദ്ധീകരിച്ച സാഹിത്യങ്ങളെല്ലാം ഇപ്പോഴും വിപണിയിലുണ്ടെന്ന് അദ്ദേഹം വിമര്‍ശിച്ചു (ജമാഅത്തെ ഇസ്ലാമിക്കും മുസ്ലീം ലീഗിനും ഒത്തുപോകാന്‍ കഴിയില്ല: എം.കെ മുനീര്‍, ഡിസംബര്‍ 3, സിറാജ്).
മതം പറഞ്ഞ് വോട്ട് തേടുന്നു
കേരളത്തിലെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ കാസര്‍കോട്ടെ മുസ്ലീം ലീഗ് നേതാവും യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റുമായ അഷറഫ് എടനീര്‍, കാസര്‍ഗോഡ് മുന്‍സിപ്പാലിറ്റി പതിനാലാം വാര്‍ഡില്‍ നിന്നും (തുരുത്ത് വാര്‍ഡ്) മത്സരിക്കുന്ന ഷാഹിന സലീം അഞ്ചു നേരം നിസ്‌കരിക്കുന്ന, റമളാനില്‍ നോമ്പെടുക്കുന്ന ഭക്തിയുള്ള മുസ്ലീമാണ് എന്ന് പ്രസംഗിച്ചത് വിവാദമായി. ഇതിനെതിരേ എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. മതം പറഞ്ഞ് വോട്ട് തേടിയ സ്ഥാനാര്‍ഥിയെ അയോഗ്യയാക്കണമെന്നായിരുന്നു ആവശ്യം (മതം പറഞ്ഞ് വോട്ട് തേടി മുസ്ലീംലീഗ്. ഡിസംബര്‍ 3, ഫേസ്ബുക്ക് പോസ്റ്റര്‍/ ജനം ടിവി).


തന്റെ അരമണിക്കൂര്‍ നീളുന്ന പ്രസംഗത്തില്‍ വികസനവും, സ്ത്രീ മുന്നേറ്റത്തെക്കുറിച്ചുമാണ് പറഞ്ഞതെന്നും ഒരു വ്യക്തി എന്ന നിലയില്‍ സ്ഥാനാര്‍ഥിയുടെ ധാർമ്മികതയെപ്പറ്റിയാണ് സംസാരിച്ചതെന്നും അല്ലാതെ വോട്ടുപിടിക്കാന്‍ മതം ഉപയോഗിച്ചില്ലെന്നും അഷ്‌റഫ് പറഞ്ഞു (ലീഗ്‌സ് സെക്കുലര്‍ ക്രിഡന്‍ഷ്യല്‍ കംസ് അണ്ടര്‍ ഫ്രഷ് സ്‌ക്രൂട്ടിനി ഇന്‍ ദിസ് ഇലക്ഷന്‍, ഡിസംബര്‍ 3, ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്).
താമസിയാതെ സമാനമായ ആരോപണം സിപിഎം നേതാവ് കെ.ടി ജലീലിനെതിരേയും ഉയര്‍ന്നു: മലപ്പുറം വളാഞ്ചേരി തോണിക്കല്‍ ഡിവിഷന്‍ സ്ഥാനാര്‍ഥിക്കുവേണ്ടി കെ.ടി ജലീല്‍ എംഎല്‍എ നടത്തിയ വോട്ടഭ്യര്‍ഥനയാണ് വിവാദമായത്. ലോകത്തും പരലോകത്തും ഗുണമുള്ളയാളാണെന്നും അങ്ങനെയുള്ളൊരാളെ നിര്‍ത്തിയത് എല്ലാവരുടെയും പിന്തുണ പ്രതീക്ഷിച്ചാണെന്നുമാണ് കെ.ടി ജലീല്‍ പറഞ്ഞത്. വളാഞ്ചേരി മുനിസിപ്പാലിറ്റി തോണിക്കല്‍ ഡിവിഷനിലെ സ്ഥാനാര്‍ഥി ഫൈസല്‍ തങ്ങള്‍ക്കുവേണ്ടിയാണ് കെ.ടി ജലീല്‍ വോട്ട് തേടിയത് (ഈ ലോകത്തും പരലോകത്തും ഗുണമുള്ളയാളാണ്; മലപ്പുറം തോണിക്കല്‍ ഡിവിഷന്‍ സ്ഥാനാര്‍ഥിക്കുവേണ്ടി കെ.ടി ജലീല്‍ എംഎല്‍എയുടെ പ്രചാരണം, ഡിസംബര്‍ 10, മീഡിയവണ്‍).
കോണ്‍ഗ്രസിന്റെയും ലീഗിന്റെയും ആശയ നിർമ്മിതിയില്‍ ജമാഅത്തെ ഇസ്‌ലാമിക്ക് പങ്ക്
കേരളത്തില്‍ കോണ്‍ഗ്രസിന്റെയും മുസ്ലീം ലീഗിന്റെയും ആശയ നിർമ്മിതിയില്‍ ജമാഅത്തെ ഇസ്‌ലാമി മുഖ്യപങ്ക് വഹിക്കുന്നുണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. തൃശൂര്‍ പ്രസ് ക്ലബ്ബിന്റെ വോട്ട് വൈബ് 2025 സംവാദ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം: കേരളത്തില്‍ കോണ്‍ഗ്രസിന്റെയും മുസ്ലീം ലീഗിന്റെയും ആശയനിര്‍മിതിയില്‍ ജമാഅത്തെ ഇസ്‌ലാമി മുഖ്യപങ്ക് വഹിക്കുന്നുണ്ട്. ജമാഅത്തെയുടെ കമ്യൂണിസ്റ്റ് വിരുദ്ധ ആശയം ന്യൂനപക്ഷ വര്‍ഗീയതയുമായി ചേര്‍ന്നുനില്‍ക്കുന്ന യുഡിഎഫ് വഴി നടപ്പിലാക്കുകയാണ് ചെയ്യുന്നത്. ജമാഅത്തെ ഇസ്‌ലാമി, എസ്ഡിപിഐ. എന്നീ സംഘടനകളുമായി ചേര്‍ന്ന് ന്യൂനപക്ഷ വര്‍ഗീയത പ്രോത്സാഹിപ്പിക്കുന്ന സമീപനമാണ് യുഡിഎഫ്. സ്വീകരിക്കുന്നത്. ഇത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ക്ക് കാരണമാകും. തീവ്ര വലതുപക്ഷ, വര്‍ഗീയ നിലപാടുകള്‍ സ്വീകരിക്കുന്ന പ്രസ്ഥാനങ്ങള്‍ യുഡിഎഫിനൊപ്പം ഒറ്റക്കെട്ടായി നില്‍ക്കുന്ന സാഹചര്യമാണുള്ളതെന്നും ഗോവന്ദന്‍ പറഞ്ഞു (കോണ്‍ഗ്രസിനെ നിയന്ത്രിക്കുന്നത് മാഫിയാ സംഘം: എം.വി ഗോവിന്ദന്‍,ഡിസംബര്‍ 4, ദേശാഭിമാനി)
ജമാഅത്തെ ഇസ്ലാമി ബന്ധം തിരിച്ചടിയാകും
ആര്‍എസ്എസിന്റെ ഹിന്ദു രാഷ്ട്രവാദം പോലെ അപകടകരമാണ് ജമാഅത്തെയുടെ ഇസ്ലാം മതരാഷ്ട്രവാദ കൂട്ടുകെട്ടെന്നും അത് യുഡിഎഫിന് തിരിച്ചടിയാകുമെന്നും എം.എന്‍ കാരശ്ശേരി. കേരളത്തിലെ നിഷ്പക്ഷ വോട്ടര്‍മാര്‍ ഈ സഖ്യം അംഗീകരിക്കില്ല. ജമാഅത്തെ ഇസ്ലാമി വിഷയത്തില്‍ മുസ്ലീംലീഗ് കാണിക്കുന്നതും അബദ്ധമാണ്. പത്തുവര്‍ഷമായി ഭരണം ഇല്ലാത്തത് ലീഗിനെ അലട്ടുന്നുണ്ട്. അതുകൊണ്ടാണ് ഇത്തരം വര്‍ഗീയ ബന്ധങ്ങള്‍ സ്ഥാപിച്ച് ഭരണത്തിലേറാന്‍ ലീഗ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു (ജമാഅത്തെ ഇസ്ലാമി ബന്ധം യുഡിഎഫിന് തിരിച്ചടിയാകും, ഡിസംബര്‍ 4, ദേശാഭിമാനി).
മതനിരപേക്ഷതയ്ക്ക് ദോഷം
തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ദേശാഭിമാനി ലീഡര്‍ ലൈന്‍ എന്ന പേരില്‍ ഒരു പംക്തി പ്രസിദ്ധീകരിച്ചിരുന്നു. സിപിഎം നേതാവ് എം.വി ഗോവിന്ദന്‍, കേരള കോണ്‍ഗ്രസ് നേതാവ് ജോസ് കെ മാണി എന്നിവരുമായുള്ള സംഭാഷണം ഇതില്‍ പ്രസിദ്ധീകരിച്ചിരുന്നു. ആ സംഭാഷണത്തിൽ നിന്ന്: ഭൂരിപക്ഷ, ന്യൂനപക്ഷ വര്‍ഗീയതകള്‍ക്കെതിരായ ഏറ്റവും കൃത്യവും വ്യക്തവുമായ നിലപാടാണ് എല്‍ഡിഎഫിനുള്ളതെന്നും യുഡിഎഫാകട്ടെ, ജമാഅത്തെ ഇസ്ലാമിയെയും എസ്ഡിപിഐയെയും കൂട്ടുപിടിച്ചിരിക്കുകയാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ മാസ്റ്റര്‍: ജമാഅത്തെ ഇസ്ലാമിക്ക് ഇപ്പോള്‍ മതരാഷ്ട്രവാദമില്ല എന്ന് പ്രതിപക്ഷനേതാവ് വി.ഡി സതിശന്‍ ഗുഡ് സര്‍ട്ടിഫിക്കറ്റ് നല്‍കിയിരിക്കുന്നു. തങ്ങളുടെ ആശയം യുഡിഎഫിലൂടെ നടപ്പാക്കാന്‍ ശ്രമിക്കുകയാണ് ജമാഅത്തെ ഇസ്ലാമി. അപകടകരമായ ഈ സ്ഥിതിവിശേഷം നമ്മുടെ മതനിരപേക്ഷതയ്ക്ക് വലിയ ദോഷം ചെയ്യും.
യുഡിഎഫിലെ മതനിരപേക്ഷവാദികള്‍ നിരാശരാണെന്ന് ജോസ് കെ മാണി. അവരില്‍ ചിലര്‍ അത് പ്രകടിപ്പിക്കുന്നുണ്ട്. ആരുമായി കൂട്ടുകൂടിയിട്ടായാലും, എങ്ങനെയും ജയിച്ചാല്‍ മതിയെന്നായി യുഡിഎഫിന്. യുഡിഎഫിലെ മതനിരപേക്ഷ വിശ്വാസികള്‍ ഇടതുപക്ഷത്തിനൊപ്പം നില്‍ക്കും (വികസനവും ക്ഷേമവുമാണ് അജണ്ട, ഡിസംബര്‍ 5, ദേശാഭിമാനി).
ജമാഅത്തിന്റെ കൂട്ട് ആത്മഹത്യാപരം
ജമാഅത്തെ ഇസ്‌ലാമി കേരളത്തിലെ മുസ്ലീം ബഹുജനങ്ങള്‍ക്ക് സ്വീകാര്യമല്ലാത്ത കൂട്ടരാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍: ജമാഅത്തെ ഇസ്‌ലാമിയുമായി കോണ്‍ഗ്രസ് സഖ്യമുണ്ടാക്കുന്നത് ആത്മഹത്യാപരമായ നിലപാടാണ്. മുസോളിനി പ്രാചീന റോമിന്റെ പാരമ്പര്യം, ഹിറ്റ്‌ലര്‍ ആര്യവംശ പാരമ്പര്യം എന്നിവ ഇളക്കിവിടുന്ന പ്രവര്‍ത്തനങ്ങള്‍ക്കു തുല്യമായാണ് ഇവിടെ ഹിന്ദുത്വ വാദികളും പൊളിറ്റിക്കല്‍ ഇസ്‌ലാമിസ്റ്റുകളും പ്രവര്‍ത്തിക്കുന്നത്. ജമാഅത്തിന്റെ ഇസ്‌ലാമിക രാഷ്ട്രവാദം ഹിന്ദുത്വയെപ്പോലെയാണെന്ന് എം.എന്‍ കാരശ്ശേരി പറഞ്ഞതായും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി (ജമാഅത്തെ ഇസ്‌ലാമിയെ കൂട്ടുപിടിക്കുകയെന്നത് കോണ്‍ഗ്രസിനെ സംബന്ധിച്ചെടുത്തോളം ആത്മഹത്യാപരമായ നിലപാട്, മുഖ്യമന്ത്രി. ഡിസംബര്‍ 5, ഡൂള്‍ന്യൂസ്).
മുഖംമറച്ച മുസ്ലീം സ്ത്രീ
മലപ്പുറം വേങ്ങര പഞ്ചായത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി എന്ന പേരില്‍ സോഷ്യല്‍ മീഡിയയില്‍ മുഖം മുഴുവനായും മറച്ച് പര്‍ദ്ദയിട്ട സ്ത്രീയുടെ രൂപമുള്ള പോസ്റ്റര്‍ വൈറലായി. മലപ്പുറം ജില്ലയിലെ വേങ്ങര ഗ്രാമപഞ്ചായത്ത് 12 വാര്‍ഡ് യുഡിഎഫ് സ്ഥാനാര്‍ഥി എന്ന് പറഞ്ഞാണ് വ്യാജ പോസ്റ്റര്‍ പ്രചരിപ്പിക്കുന്നത്.
പോസ്റ്ററിലെ വാചകം ഇതാണ്: “യുവത്വത്തിന്റെ പൊന്‍തൂവല്‍, മലപ്പുറം വേങ്ങര ഗ്രാമപഞ്ചായത്ത് വാര്‍ഡ് 12 യുഡിഎഫ് സ്ഥാനാര്‍ഥി ഫാത്തിമ നസീറിനെ വിജയിപ്പിക്കുക”.
യഥാര്‍ത്ഥത്തില്‍ മുസ്ലീം ലീഗിന് വേണ്ടി ഏണി ചിഹ്നത്തില്‍ മത്സരിക്കുന്നത് എന്‍.ടി മൈമൂനയാണ്. ഇവരുടെ ചിത്രവും മറ്റു വിവരങ്ങളും വെബ്‌സൈറ്റിലുണ്ട്. സ്വതന്ത്ര സ്ഥാനാര്‍ഥിയായി ഉമൈബയും മത്സരിക്കുന്നുണ്ട്. ഇവര്‍ രണ്ടു പേരും മുഖം മറച്ചവരല്ല (വേങ്ങരയില്‍ മുഖം മറച്ച് ബുര്‍ഖ ധരിച്ച പോസ്റ്ററുമായി ലീഗ് വനിതാ സ്ഥാനാര്‍ഥി..? പ്രചരിക്കുന്ന പോസ്റ്റര്‍ വ്യാജം, ഡിസംബര്‍ 4, ഫാക്റ്റ് ക്രസന്‍ഡൊ).
കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് പ്രചരിപ്പിച്ച റിബേഷ് രാമകൃഷ്ണന്‍ എന്ന വ്യാജ പതിപ്പിന്റെ ശിഷ്യഗണങ്ങള്‍ തന്നെയാണ് ഈ വ്യാജ പോസ്റ്ററിന്റെ പിറകില്‍ എന്നത് വ്യക്തമാണെന്ന് എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസ് കുറ്റപ്പെടുത്തി (നിഖാബ് പോസ്റ്റര്‍ വടകരയിലെ കാഫിര്‍ സ്‌ക്രീന്‍ ഷോട്ടിന്റെ തുടര്‍ച്ച: പി.കെ നവാസ്, ഡിസംബര്‍ 6, മീഡിയാവണ്‍).


ഭാവിയില്‍ ഹിന്ദു എംഎല്‍എമാരില്ലാത്ത ജില്ലയുണ്ടാവും
മലപ്പുറം ജില്ലയില്‍ ഒരു അമുസ്ലീം എംഎല്‍എ മാത്രമേ ഉള്ളൂവെന്നും ഭാവിയില്‍ ഹിന്ദു എംഎല്‍എ ഇല്ലാത്ത ജില്ലകള്‍ പോലും കേരളത്തിലുണ്ടാവുമെന്നും വിഎച്ച്പി സംസ്ഥാന ജനറല്‍ സെക്രട്ടറി അനില്‍ വിളയില്‍: ഹിന്ദു ജനസംഖ്യ കുറയുമ്പോള്‍ മുസ്ലീം ജനസംഖ്യ വര്‍ധിച്ചുവരികയാണ്. കേരളത്തിലെ എല്ലാ ചര്‍ച്ചയും ഹിന്ദു കേന്ദ്രീകൃതമാവുകയാണ്. ശബരിമലയിലെ സ്വര്‍ണക്കൊള്ള ചര്‍ച്ചയാകുന്നില്ല. പാദപൂജയും ഭാരതാംബയുടെ ചിത്രവും ഗണഗീതം പാടുന്നതുമെല്ലാം വിവാദമാക്കുകയാണ്. കേരളത്തിലെ എയ്ഡഡ്, അണ്‍ എയ്ഡഡ് സ്‌കൂളുകളില്‍ അഡ്മിഷന്‍ നേടിയ കുട്ടികളുടെ എണ്ണം വിദ്യാഭ്യാസ മന്ത്രി നിയമസഭയില്‍ പറഞ്ഞിരുന്നു. അതില്‍ 25 ശതമാനവും ഒരൊറ്റ ജില്ലയില്‍ നിന്നായിരുന്നു (‘ആല്‍ മരങ്ങള്‍ പെട്ടെന്ന് ഉണങ്ങിപ്പോവുന്നതിന് പിന്നില്‍ ആല്‍ ജിഹാദ്’; ഓരോ ദിവസവും പുറത്തുവരുന്നത് പുതിയ ജിഹാദുകളെന്ന് വിഎച്ച്പി ജനറല്‍ സെക്രട്ടറി, ഡിസംബര്‍ 6, മീഡിയാവണ്‍)
ജമാഅത്തെ ഇസ്ലാമിയുടേത് തീവ്രമൗദൂദിയന്‍ ആശയം
തദ്ദേശ തിരഞ്ഞെടുപ്പില്‍ ജമാഅത്തെ ഇസ്ലാമി യെ കൂട്ടുപിടിക്കുന്ന കോണ്‍ഗ്രസ് നയം ആത്മഹത്യാപരമാണെന്നും ഇസ്ലാം വിശ്വാസികളുമായി യൊതൊരു ബന്ധവുമില്ലാത്ത മൗദൂദിയന്‍ തീവ്ര ആശയങ്ങളാണ് അവരുടേതെന്നും എറണാകുളം പ്രസ് ക്ലബ്ബിന്റെ മീറ്റ് ദ പ്രസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍: തദ്ദേശ തെരഞ്ഞെടു പ്പില്‍ ജമാഅത്തെ ഇസ്ലാമിയെ കൂട്ടുപിടിക്കുന്ന കോണ്‍ഗ്രസ് നയം ആത്മഹത്യാപരംയ മുസ് ലിംകളില്‍ ബഹുഭൂരിഭാഗവും ജമാഅത്തെ ഇസ്ലാമിയുടെ നയങ്ങളെ അംഗീകരിക്കുന്നില്ല. എന്നിട്ടും നാല് വോട്ടിനായി കോണ്‍ഗ്രസ് അവരുമായി അവിശുദ്ധ സഖ്യമുണ്ടാക്കുകയാണ്. ഇസ്ലാം വിശ്വാസികളുമായി ബന്ധവു മില്ലാത്ത മൗദൂദിയന്‍ തീവ്ര ആശയങ്ങളാണ് അവരുടെ നയമെന്നും അദ്ദേഹം പറഞ്ഞു (ജമാഅത്തെ ഇസ്ലാമി സഖ്യം കോണ്‍ഗ്രസ് നാശത്തിന്, ഡിസംബര്‍ 6, കേരള കൗമുദി).
ഹിന്ദുരാഷ്ട്രവാദം പോലെതന്നെ ഇസ്ലാമിക രാഷ്ട്രവാദം
ഇന്ത്യയില്‍ പൊളിറ്റിക്കല്‍ ഇസ്ലാമിസ്റ്റുകളും ഹിന്ദുതവാദികളും ഒരേ തൂവല്‍പ്പക്ഷികളാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍: ഇരുകൂട്ടരും ഭൂരിപക്ഷ, ന്യൂനപക്ഷ വര്‍ഗീയത കത്തിച്ചു പരസ്പര സഹകരണത്തിന്റെ സാധ്യത തേടുന്നു. ഹിന്ദുരാഷ്ട്രവാദം പോലെതന്നെയാണ് ജമാഅത്തെ ഇസ്ലാമിയുടെ ഇസ്ലാമിക രാഷ്ട്രവാദവും ഹിന്ദുത്വക്ക് ഹിന്ദുവിശ്വാസവുമായി ബന്ധവുമില്ലാത്തതുപോലെ ജമാഅത്തെ ഇസ്ലാമിക്ക് വിശ്വാസികളുടെ ഇസ്ലാമുമായും ബന്ധമില്ല. മൗദൂദിയുടെ മതരാഷ്ട്രവാദം പോലുള്ള ആശയങ്ങള്‍ അങ്ങേയറ്റം ഇസ്ലാമികവിരുദ്ധമാണെന്ന് ഇസ്ലാം ഇസ്ലാം. മതപണ്ഡിതര്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. പാകിസ്ഥാനില്‍ ജമാഅത്തെ ഇസ്ലാമിയുടെ നേതൃത്വത്തില്‍ അഹമ്മദീയ മുസ്ലീങ്ങളെ ക്രൂരമായി വേട്ടയാടിയതാണ് ചരിത്രം ബംഗ്ലാദേശ് വിമോചന സമരകാലത്ത് സ്വാതന്ത്ര്യത്തിനുവേണ്ടി പോരാടിയ മുസ്ലീങ്ങളെ കൂട്ടക്കൊല ചെയ്തതും ജമാഅത്തെ ഇസ്ലാമിയാണ് (യുഡിഎഫില്‍ അണികള്‍ക്കും എതിര്‍പ്പ്: ജമാഅത്തെ ഇസ്ലാമി സഖ്യം ആത്മഹത്യാപരം, ഒക്ടോബര്‍ 6, ദേശാഭിമാനി).
മതതീവ്രവാദികളുമായുള്ള കൂട്ടുകെട്ടില്‍ അനിഷ്ടം
മതരാഷ്ട്രവാദികളായ ജമാഅത്തെ ഇസ്ലാമിയുമായുള്ള സഖ്യത്തില്‍ യുഡിഎഫ് നേതൃത്വം വെട്ടിലായതായി ദേശാഭിമാനി ദിനപത്രം: ഘടകകക്ഷിയായ കേരളാ കോണ്‍ഗ്രസ്(ജോസഫ്) അടക്കം മതതീവ്രവാദികളുമായുള്ള കൂട്ടുകെട്ടില്‍ അനിഷ്ടത്തിലാണ്. ആര്‍എസ്എസിന് സമാനമായ അജന്‍ഡയുള്ള ജമാഅത്തെ ഇസ്ലാമിയെ പുണരുന്നതെന്തിന് എന്ന ചോദ്യത്തിന് മറുപടി നല്‍കാന്‍ വോട്ടെടുപ്പിന്റെ അവസാനവേളയിലും യുഡിഎഫിനായിട്ടില്ല. എല്‍ഡിഎഫിനെ തോല്‍പിക്കാന്‍ ജമാഅത്തെയും ആര്‍എസ്എസും ഉള്‍പ്പെടെ ഏത് വര്‍ഗീയ ചെകുത്താനുമായും കൂട്ടുകൂടുന്നതില്‍ യുഡിഎഫിന് പ്രശ്‌നമില്ല. ഒമ്പതുവര്‍ഷമായി ഭരണത്തിന് പുറത്തിരിക്കുന്ന ലീഗ് അധികാരം പിടിക്കാന്‍ ജമാഅത്തയെ മാത്രമല്ല, തീവ്രവാദികളായ എസ്ഡിപിഐയെയും ചേര്‍ത്തുപിടിക്കുന്നുണ്ട്. സമസ്ത കേരള ജംയ്യ ത്തുല്‍ ഉലമയും കേരള നദ്വത്തുല്‍ മുജാഹിദ്ദീനും നല്‍കിയ മുന്നറിയിപ്പ് അവഗണിച്ചാണ് നാല് വോട്ടിനായുള്ള വര്‍ഗീയയാത്ര (ജമാഅത്തെ സഖ്യത്തില്‍ വെട്ടിലായി യുഡിഎഫ്, ഡിസംബര്‍ 6, ദേശാഭിമാനി).
ധാരണ എല്‍ഡിഎഫുമായാണെങ്കില്‍ മതേതരവാദി!
സിപിഎം ജമാഅത്ത് ഇസ്ലാമി- കൂട്ടുകെട്ടിനെകുറിച്ച് വി.ഡി സതീശന്‍: മുന്‍കാലങ്ങളില്‍ സജീവമായി സഖ്യം സ്ഥാപിച്ച എല്‍ഡിഎഫ്, ജമാഅത്തെ ഇസ്ലാമിയെ അറിയില്ല എന്ന് പറയുന്നത് കാപട്യമാണ്. ലീഗ്, എസ്ഡിപിഐ പോലുള്ള പാര്‍ട്ടികള്‍ എല്‍ഡിഎഫുമായി ധാരണയില്‍ എത്തുമ്പോള്‍ അവര്‍ മതേതരവാദികളും കോണ്‍ഗ്രസുമായി സഖ്യം രൂപീകരിക്കുമ്പോള്‍ വര്‍ഗീയവാദികളും ആകുന്ന രാഷ്ട്രീയം മുഖ്യമന്ത്രി അവസാനിപ്പിക്കണം (ഡിസംബര്‍ 6, റിപ്പോര്‍ട്ടര്‍ ടിവി).
‘തെരഞ്ഞെടുപ്പ്: ശ്രദ്ധേയമായ രണ്ട് തീരുമാനങ്ങള്‍’ എന്നപേരില്‍ 1996 ഏപ്രില്‍ 22 ലെ ദേശാഭിമാനി മുഖപ്രസംഗം ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിപക്ഷ നേതാവിന്റെ പരിഹാസം. കാത്തലിക് ബിഷപ്പ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ (സിബിസിഐ)യും ജമാഅത്തെ ഇസ്ലാമിയും തൊട്ടടുത്ത തിരഞ്ഞെടുപ്പില്‍ എടുത്ത ഇടത് അനുകൂല നയത്തെക്കുറിച്ചായിരുന്നു മുഖപ്രസംഗം.
ഇതേ കുറിച്ച് ദേശാഭിമാനി ഡിസംബര്‍ 9ന് ‘ജമാഅത്തെയെ വെളുപ്പിക്കാന്‍ വ്യാജപ്രചരണം’ എന്ന ശീര്‍ഷകത്തില്‍ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചു. കോണ്‍ഗ്രസ്സിന്റെ ഫാസിസ്റ്റ് നയത്തില്‍ പ്രതിഷേധിച്ചുകൊണ്ടാണ് ഇരു സംഘടനകളും ഇടതുപക്ഷത്തിന് അനുകൂലമായി നിലപാടെടുത്തതെന്നായിരുന്നു ദേശാഭിമാനി എഴുതിയത്: മതരാഷ്ട്രവാദികളായ ജമാഅത്തെ ഇസ്ലാമിയുമായുള്ള സഖ്യം ദേശാഭിമാനിയെ മറയാക്കി ന്യായീകരിക്കാനുള്ള കോണ്‍ഗ്രസ് – മുസ്ലീംലീഗ് വ്യാജ പ്രചരണം പൊളിയുന്നു. ജമാത്തെയെ മഹത്വവല്‍ക്കരിച്ച് ദേശാഭിമാനി മുഖപ്രസംഗം എഴുതി എന്നായിരുന്നു പ്രചരണം. 1996 ഏപ്രില്‍ 22 ലെ മുഖപ്രസംഗം ആധാരമാക്കിയാണിത്. ജമാഅത്തെയുടെ വ്യാജവാര്‍ത്ത വിദഗ്ധനായ സി ദാവൂദ് പടച്ചുവിട്ട കള്ളമാണ് ദേശാഭിമാനിക്കും ഇടതുപക്ഷത്തിനുമെതിരായി പ്രചരിപ്പിച്ചത്. കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് വി.ഡി സതീശനടക്കം മുഖപ്രസംഗം എടുത്തുകാട്ടി (ജമാഅത്തെയെ വെളുപ്പിക്കാന്‍ വ്യാജപ്രചരണം: ദേശാഭിമാനി ഡിസംബര്‍ 09)
മുസ്ലീം വോട്ട് /ബിജെപി യും മുസ്ലീങ്ങളും
മുസ്ലീങ്ങള്‍ ബിജെപിക്ക് വോട്ട് ചെയ്യാത്തതുകൊണ്ടാണ് കേന്ദ്ര മന്ത്രിസഭയില്‍ മുസ്ലീം മന്ത്രി ഇല്ലാത്തതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍: മുസ്ലീങ്ങള്‍ വോട്ട് ചെയ്താല്‍ മാത്രമേ മുസ്ലീം എംപി ഉണ്ടാവുകയുള്ളൂ. മുസ്ലീം എംപി ഉണ്ടായാല്‍ മാത്രമേ മുസ്ലീം മന്ത്രി ഉണ്ടാവുകയുള്ളൂകോഴിക്കോട് പ്രസ്‌ക്ലബ് സംഘടിപ്പിച്ച മീറ്റ് ദ പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇതേ കുറിച്ച് ഒരു ഫേസ്ബുക്ക് ഐഡി മുസ്ലീം എംഎല്‍എമാരും മന്ത്രിമാരുമൊക്കെ തങ്ങളെ ഭരിക്കുമെന്ന് തോന്നുന്ന ആ നിമിഷം ബിജെപിക്ക് അവരുടെ കോര്‍ വോട്ട് ബാങ്ക് നഷ്ടപ്പെടുമെന്ന് എഴുതിയത്രെ. രാജീവ് ചന്ദ്രശേഖരന്റെയും മേല്‍പ്പറഞ്ഞ ഫേസ്ബുക്ക് ഐഡിയുടെയും വാദങ്ങളെ താരതമ്യംചെയ്ത് ഡോ. സലാഹുദ്ധീന്‍ പറമ്പില്‍ മറുനാടന്‍ മലയാളിയില്‍ “മുസ്ലീങ്ങളുടെ വോട്ട് കിട്ടിത്തുടങ്ങിയാല്‍ ബിജെപിക്ക് അവരുടെ പരമ്പരാഗത വോട്ടര്‍മാരെ നഷ്ടപ്പെടുമോ? അജണ്ടകള്‍ തീരുമാനിക്കാന്‍ ഭയം വിറ്റുവോട്ടുവാരുന്ന കപടമതേതരവാദികള്‍ക്കു അവസരം നല്‍കരുത്; ബിജെപിയാണ് മുസ്ലീങ്ങളുടെ ബെസ്ററ് ഓപ്ഷന്‍’ എന്ന തലക്കെട്ടില്‍ ഡിസംബര്‍ 7ന് ഒരു ലേഖനം എഴുതി.
വിവിധ സംസ്ഥാനങ്ങളില്‍ ധാരാളം മുസ്ലീങ്ങള്‍ ബിജെപിയുടെ സ്ഥാനാര്‍ത്ഥിയായോ ബിജെപിയുടെ പിന്‍ബലത്തില്‍ അധികാരസ്ഥാനത്തിലോ ഇരിക്കുന്നുണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. അദ്ദേഹം നല്‍കിയ ഉദാഹരണങ്ങള്‍: അസമിലെ ഡെപ്യൂട്ടി സ്പീക്കര്‍ മുസ്ലീം സമുദായക്കാരന്‍, ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ജെഡിയു ടിക്കറ്റില്‍ ഒരു മുസ്ലീം ജയിച്ച് മന്ത്രിയായി.
ജമാഅത്തെ ഇസ്ലാമി സ്മാര്‍ത്ത വിചാരം നടത്തണം
ജമാഅത്തെ ഇസ്ലാമിയെ സ്മാര്‍ത്ത വിചാരം നടത്തിയാല്‍ ഇരുമുന്നണികളും തലയില്‍ മുണ്ടിടണമെന്ന് ബിജെപി നേതാവ് കൃഷ്ണദാസ്: ജമാഅത്തെ ഇസ്ലാമിയുമായുള്ള എല്‍ഡിഎഫ് – യുഡിഎഫ് ബന്ധം മറനീക്കി പുറത്ത് വരികയാണെന്നും അദ്ദേഹം പറഞ്ഞു-നടിയെ ആക്രമിച്ച കേസില്‍ മുന്‍ ഡിജിപി ആര്‍ ശ്രീലേഖ നടത്തിയ അഭിപ്രായത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം (ജമാഅത്തെ ഇസ്ലാമി സ്മാര്‍ത്ത വിചാരം നടത്തിയാല്‍ ഇരുമുന്നണികളും തലയില്‍ മുണ്ടിടണം: കൃഷ്ണദാസ് ഡിസംബര്‍ 09, ജന്മഭൂമി).
ഏത് ചെകുത്താനെയും കൂട്ടുപിടിച്ച് അധികാരത്തിലെത്താന്‍ ശ്രമം
ഏത് ചെകുത്താനെയും കൂട്ടു പിടിച്ച് അധികാരത്തില്‍ തിരിച്ചുവന്നേ പറ്റൂവെന്ന് കോണ്‍ഗ്രസും ലീഗും തീരുമാനിച്ചതിന്റെ അടിസ്ഥാനത്തിലാണ് സകല വര്‍ഗീയകക്ഷികളോടും തോളോട് തോള്‍ ചേര്‍ന്ന് തെരഞ്ഞെടുപ്പിനെ നേരിടുന്നതെന്ന് ഐഎന്‍എല്‍ നേതാവ് അഹമ്മദ് ദേവര്‍കോവില്‍: പ്രാമാണിക രേഖകള്‍ വെച്ചാണ് ജമാഅത്തെ ഇസ്ലാമി കെട്ടിപ്പടുത്തത്. ആ രേഖകള്‍ക്ക് മാറ്റം വരാത്തിടത്തോളംകാലം താല്‍ക്കാലിക രാഷ്ട്രീയലാഭത്തിനായി അവര്‍ നിലപാട് മാറ്റിയെന്ന് വിശ്വസിക്കാന്‍മാത്രം വിഡ്ഢികളല്ല കേരള ജനത. അവരെ വെള്ളപൂശാന്‍ പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍ അടക്കമുള്ളവര്‍ നടത്തുന്ന ശ്രമം ജനം തിരിച്ചറിയുന്നുണ്ട് (ജമാഅത്തെ ഇസ്ലാമി കൂട്ടുകെട്ട്; യു.ഡി.എഫിനെ ജനങ്ങള്‍ ഒറ്റപ്പെടുത്തും, അഭിമുഖം, ലീഡര്‍ ലൈന്‍, ഡിസംബര്‍ 09, ദേശാഭിമാനി).
ആഭ്യന്തര വകുപ്പ് ജമാഅത്തിന്റെ കൈയില്‍
തങ്ങളെ പിന്തുണക്കുമ്പോള്‍ ഉണ്ടായിരുന്ന നിലപാടല്ല ജമാഅത്തെ ഇസ്ലാമിക്ക് ഇപ്പോള്‍ ഉള്ളതെന്ന് സിപിഎം നേതാവ് എ.കെ ബാലന്‍: പിണറായി ആഭ്യന്തരമന്ത്രിയായതിനാലാണ് വര്‍ഗീയ കലാപങ്ങള്‍ ഉണ്ടാകാത്തത്. യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ ആഭ്യന്തരവകുപ്പ് ജമാഅത്തിന്റെ കൈകളിലാകും (ജമാഅത്തെ ഇസ്ലാമിക്ക് എല്‍ഡിഎഫ് അധികാരസ്ഥാനങ്ങള്‍ നല്‍കിയിട്ടുണ്ട്- എ.കെ. ബാലന്‍, ഡിസംബര്‍ 9, മീഡിയവണ്‍ ഓണ്‍ലൈന്‍).
വര്‍ഗീയ കുബുദ്ധി, വര്‍ഗീയ വലയം
ജമാഅത്തെ ഇസ്ലാമി ഉള്‍പ്പെടെയുള്ള വര്‍ഗീയ കുബുദ്ധികളുടെ ദിവാസ്വപ്നം വിജയിക്കില്ലെന്ന് പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍: ജമാഅത്തെ ഇസ്ലാമിയുടെ വര്‍ഗീയ വലയം ലീഗിനെ വല്ലാതെ സ്വാധീനിക്കുന്നുണ്ട്. ഒരു വര്‍ഗീയതയെയും അംഗീകരിക്കില്ല. എല്ലാ ഘട്ടത്തിലും ഒരേ നിലപാടാണ്. സംഘ്പരിവാറിന്റെ കുത്സിതനീക്കങ്ങളെ ലീഗ് കോണ്‍ഗ്രസ് നേതാക്കള്‍ പിന്തുണയ്ക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു: യുഡിഎഫിന്റെ കൂടെ ഉള്ളവര്‍ വന്‍തോതില്‍ കൊഴിഞ്ഞുപോകുകയാണ്. അപ്പോള്‍ പുതിയ ഏതെങ്കിലും ശക്തിയെ ഒന്നിച്ചുകൂട്ടാമോ എന്നാണ് നോക്കിയത്. ശ്രമിച്ചപ്പോള്‍ സാധാരണ നിലയില്‍ മുന്നണികളുടെയൊന്നും ഭാഗമാകാന്‍ പറ്റാത്ത ചിലരായിരുന്നു അത്. ജമാഅത്തെ ഇസ്ലാമിയെ അതുവച്ചു കൊണ്ടാണ് ഒന്നിച്ചുകൂട്ടാന്‍ കോണ്‍ഗ്രസും ലീഗും തയ്യാറായത്. ഇത് നാടിന് ഗുണകരമല്ല. നാളെ ജമാഅത്തെ ഇസ്ലാമി ലീഗിനെ വിഴുങ്ങും (സംഘിക്കുപ്പായം ചേരുക ശാഖകള്‍ക്ക് കാവല്‍ നിന്നവര്‍ക്ക്: മുഖ്യമന്ത്രി, ഡിസംബര്‍ 10, ജനയുഗം).
പാര്‍ലമെന്റിലും മൗദൂദിചര്‍ച്ച
പാര്‍ലമെന്റില്‍ വന്ദേമാതരവുമായി ബന്ധപ്പെട്ട ചര്‍ച്ചയില്‍ സിപിഎം എം.പി ഡോ വി ശിവദാസന്‍ മൗദൂദികളുമായി ലീഗ് സഖ്യം സ്ഥാപിച്ചുവെന്ന് ആക്ഷേപിച്ചു: അധികാരം കൊണ്ട് എല്ലാം മറച്ചുപിടിക്കാമെന്ന് മുസ്ലീം ലീഗും കരുതി. അതുകൊണ്ടാണ് മൗദൂദിയുടെ സംഘടനയുമായി കൈകൊര്‍ക്കുന്നത്. ഇന്ത്യന്‍ ജനത സവര്‍ക്കറുടെയും മൗദൂദിയുടെയും ശിഷ്യന്മാര്‍ അടക്കമുള്ള വര്‍ഗീയ ശക്തികളോട് പൊരുതണം- ഡോ. വി ശിവദാസന്‍ രാജ്യസഭയില്‍ ആവശ്യപ്പെട്ടു (വന്ദേമാതരം ചര്‍ച്ചയിലും സി.പി.എം മൗദൂദിക്കെതിരെ, ഡിസംബര്‍ 10, മാധ്യമം).
മുസ്ലീം വോട്ട്ബാങ്ക് ലക്ഷ്യംവച്ച് വര്‍ഗീയ കാര്‍ഡ്
മുസ്ലീം വോട്ട്ബാങ്ക് ലക്ഷ്യം വെച്ച് വര്‍ഗീയ കാര്‍ഡുമായാണ് ഇടതും വലതും മുന്നണികള്‍ തിരഞ്ഞെടുപ്പിനെ നേരിടുന്നതെന്ന് ജന്മഭൂമി: തദ്ദേശ തെരഞ്ഞെടുപ്പില്‍ മുസ്ലീം വര്‍ഗീയ കാര്‍ഡുമായി ഇരുമുന്നണികളും സജീവമായിരിക്കുന്നു. നിരോധിത ഭീകരസംഘടനയായ പോപ്പുലര്‍ ഫ്രണ്ടിന്റെ രാഷ്ട്രീയ രൂപമായ എസ്ഡിപിഐ, മുസ്ലീം മതരാഷ്ട്രവാദികളായ ജമാഅത്തെ ഇസ്ലാമിയുടെ രാഷ്ട്രീയ സംഘടനയായ വെല്‍ഫെയര്‍ പാര്‍ട്ടി എന്നീ സംഘടനകള്‍ ഇരുമുന്നണികളെയും നിയന്ത്രിക്കുന്നതാണ് തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാനഘട്ടത്തില്‍ തെളിഞ്ഞത്. മുസ്ലീം ന്യൂനപക്ഷ വോട്ടുകള്‍ നേടാനുള്ള മത്സരത്തില്‍ സിപിഎമ്മും കോണ്‍ഗ്രസും പരസ്പരം മത്സരിക്കുകയാണ്. നിര്‍ണായകമായ മുസ്ലീം വോട്ട് ലക്ഷ്യം വെച്ചാണ് എല്ലാ തെരഞ്ഞെടുപ്പ് മര്യാദകളും ലംഘിച്ച് ഇരുമുന്നണികളും വര്‍ഗീയ കാര്‍ഡ് ഇറക്കിയത് (മുസ്ലീം വോട്ട്ബാങ്ക് ലക്ഷ്യം വെച്ച് വര്‍ഗീയ കാര്‍ഡുമായി ഇടതും വലതും, ഡിസംബര്‍ 10, ജന്മഭൂമി).
രാഷ്ട്രീയ അജണ്ട നിശ്ചയിക്കുന്നത് ജമാഅത്തെ ഇസ്ലാമി
സംസ്ഥാനത്ത് തെരഞ്ഞടുപ്പില്‍ ഇടതു-വലതു രാഷ്ട്രീയം നിയന്ത്രിക്കുന്നത് തീവ്രഇസ്ലാമിക സംഘടനകളാണെന്നും അതില്‍ പ്രധാനം ജമാഅത്തെ ഇസ്ലാമിയാണെന്നും ജന്മഭൂമി: ഓരോ തെരഞ്ഞെടുപ്പ് കാലയളവിലും സിപിഎമ്മും, കോണ്‍ഗ്രസും തമ്മില്‍ പ്രധാന രാഷ്ട്രീയ പോരാട്ടം നടക്കുന്നത് ജമാഅത്തെ ഇസ്ലാമിയുമായുള്ള ബന്ധത്തിന്റെ പേരിലാണ്. മാറിമാറി ഇരുമുന്നണികളും തരാതരം പോലെ ജമാഅത്തെ ഇസ്ലാമിയുടെ പിന്തുണ തേടുകയും പിന്നീട് അവര്‍ അജണ്ട നിശ്ചയിക്കുകയും ചെയ്യുന്നതാണ് അവസ്ഥ. ഓരോ തെരഞ്ഞെടുപ്പ് കാലയളവി ലും ഇടതുവലതു മുന്നണികള്‍ തീവ്ര മുസ്ലീം സംഘടനകളുടെ പിന്തുണ നേടുന്നതിനുള്ള മത്സരമാണ് നടത്തുന്നത്. ജമാഅത്തെ ഇസ്ലാമി തീവ്ര വര്‍ഗീയ സംഘടനയാണോ എന്നതിലായിരുന്നു ഇത്തവണ സിപിഎമ്മും കോണ്‍ഗ്രസും തമ്മിലുള്ള പ്രധാന തര്‍ക്കം. ഇതര മുസ്ലീം സംഘടനകളായ സമസ്തയും സലഫികളും പോലും ആവര്‍ത്തിച്ച് ജമാഅത്തെ ഇസ്ലാമിയെ തീവ്രവാദ സംഘടനയെന്ന് വിശേഷിപ്പിക്കുമ്പോഴാണ് കോണ്‍ഗ്രസും സിപിഎമ്മും ഇവരുമായി രഹസ്യമായും പരസ്യമായി കൂട്ടുകൂടുന്നത് (ഇടതു-വലതു രാഷ്ട്രീയ അജണ്ട നിശ്ചയിക്കുന്നത് ജമാഅത്തെ ഇസ്ലാമി, ഡിസംബര്‍ 11, ജന്മഭൂമി).
വര്‍ഗീയസഖ്യം
വര്‍ഗീയതയ്ക്കും തീവ്രവാദത്തിനുമല്ല, ക്ഷേമത്തിനും വികസനത്തിനുമൊപ്പമാണ് ജനസമ്മതിയെന്ന് വടക്കന്‍ കേരളം വിധിയെഴുതുമെന്ന് ദേശാഭിമാനി. മതരാഷ്ട്രവാദികളായ ജമാഅത്തെ ഇസ്ലാമിയുമായുള്ള യുഡിഎഫ് സഖ്യം തെരഞ്ഞെടുപ്പില്‍ ചര്‍ച്ചയായി. സര്‍ക്കാരിലുള്ള വിശ്വാസം പ്രതിഫലിക്കുന്ന ജനകീയ പ്രതികരണങ്ങള്‍ വര്‍ഗീയസഖ്യത്തെ നിരാശപ്പെടുത്തിയിരുന്നുവെന്നം പത്രം എഴുതി (വര്‍ഗീയസഖ്യം വേണ്ട, ഡിസംബര്‍ 11, ദേശാഭിമാനി)
യുഡിഎഫിന് വിശ്വാസ്യതയും മുഖവും നഷ്ടമായി
മതരാഷ്ട്രവാദികളായ ജമാഅത്തെ ഇസ്ലാമിയെ കൂട്ടുപിടിച്ചതോടെ വിശ്വാസ്യതയും മുഖവും യുഡിഎഫിന് നഷ്ടമായതായി ദേശാഭിമാനി. ജമാഅത്തെ ബന്ധം വിനയാകുമെന്ന ആധി കോണ്‍ഗ്രസിലെയും മുസ്ലീം ലീഗിലെയും ഒരു വിഭാഗത്തിനുമുണ്ട്. എന്നാല്‍ പത്തുവര്‍ഷമായി ഭരണമില്ലാത്തനിലയ്ക്ക് അതിനായി ആരെയും കൂട്ടുപിടിക്കാമെന്നതാണ് ലീഗ് നയം (യുഡിഎഫ്- ജമാഅത്തെ കൂട്ടുകെട്ട്, നിയമസഭയിലേക്കുള്ള ട്രയല്‍ റണ്‍. പ്രതികരിക്കാന്‍ വടക്കന്‍ കേരളം, പി വി ജീജോ, ഡിസംബര്‍ 11, ദേശാഭിമാനി).
തീവ്രവാദ ശക്തികളുമായി ബന്ധം
മുഴുവന്‍ പാര്‍ട്ടികള്‍ക്കും തീവ്രവാദ ശക്തികളുമായി ബന്ധമുണ്ടെന്ന് ബിജെപി നേതാവ് കെ സുരേന്ദ്രന്‍: യുഡിഎഫിന്റെ ജമാഅത്തെ ഇസ്ലാമിയുമായുള്ള ബന്ധവും എല്‍ഡിഎഫിന്റെ പോപ്പുലര്‍ ഫ്രണ്ടുമായുള്ള ബന്ധവും ജനം തിരിച്ചറിയും. തീവ്രവാദ ശക്തികളുമായിട്ടാണ് എല്‍ഡിഎഫും യുഡിഎഫും സഖ്യം ഉണ്ടാക്കിയിരിക്കുന്നത് (യുഡിഎഫിന്റെ ജമാഅത്തെ ഇസ്ലാമി ബന്ധവും എല്‍ഡിഎഫിന്റെ പോപ്പുലര്‍ ഫ്രണ്ട് ബന്ധവും ജനം തിരിച്ചറിയും; എന്‍ഡിഎക്ക് ശക്തമായ മുന്നേറ്റമുണ്ടാകുമെന്ന് കെ സുരേന്ദ്രന്‍, ഡിസംബര്‍ 11, മറുനാടന്‍ മലയാളി).
വര്‍ഗീയ പാര്‍ട്ടിയും ജനാധിപത്യ പാര്‍ട്ടിയും
യുഡിഎഫിന്റെ കൂടെയായാല്‍ വര്‍ഗീയ പാര്‍ട്ടിയെന്നും അല്ലെങ്കില്‍ ജനാധിപത്യ പാര്‍ട്ടിയെന്നും തങ്ങള്‍ പറയില്ലെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. ചിലയിടങ്ങില്‍ വെല്‍ഫെയര്‍ പാര്‍ട്ടി യുഡിഎഫിനെ പിന്തുണച്ചു. ചിലയിടങ്ങളില്‍ എല്‍ഡിഎഫിനെയും. കോണ്‍ഗ്രസ് ആണ് മതേതര പാര്‍ട്ടിയെന്നും ഇന്ത്യയില്‍ മുഴുവന്‍ പിന്തുണക്കുമെന്നും 2019 മുതല്‍ അവര്‍ എടുത്ത അഖിലേന്ത്യാ നിലപാടാണ്. കേരളം ഇന്ത്യയുടെ ഭാഗമായതുകൊണ്ട് ഇവിടെയും പിന്തുണച്ചു (വെല്‍ഫെയര്‍ ജനാധിപത്യ പാര്‍ട്ടി, അവരുമായി ചില സ്ഥലങ്ങളില്‍ സഹകരിച്ചിട്ടുണ്ട് -കെ. മുരളീധരന്‍; ചാലയില്‍ അവര്‍ പിന്തുണച്ചത് എല്‍ഡിഎഫിനെ, ഡിസംബര്‍ 12, മാധ്യമം).
മൂന്നാമത് ബിജെപിയല്ല
തദ്ദേശ തെരഞ്ഞെടുപ്പില്‍ സീറ്റുകളുടെ എണ്ണം കൊണ്ട് മൂന്നാം സ്ഥാനത്തെത്തിയത് മുസ്ലീംലീഗായിരുന്നു. ഇതേ കുറിച്ച് ഡൂള്‍ ന്യൂസ് ഒരു വാര്‍ത്ത നല്‍കിയിരുന്നു. സിപിഎമ്മും കഴിഞ്ഞാല്‍ മൂന്നാമത് ബി.ജെ.പിയല്ല, ലീഗാണ് എന്നതിലായിരുന്നു ഊന്നല്‍: പലയിടത്തും ബി.ജെ.പിയും മുന്നേറ്റമുണ്ടാക്കി. എന്നാല്‍ കേരളത്തില്‍ പ്രബലമായ മൂന്നാം കക്ഷിയായി വളര്‍ന്നുവരുമെന്ന തങ്ങളുടെ അവകാശവാദത്തിലെത്താന്‍ പാര്‍ട്ടിക്ക് ഇത്തവണയും സാധിച്ചിട്ടില്ല. മുസ്ലീം ലീഗാണ് ഏറ്റവുമധികം സീറ്റുകളുമായി മൂന്നാം സ്ഥാനത്തെത്തിയത് (കോണ്‍ഗ്രസും സിപിഎമ്മും കഴിഞ്ഞാല്‍ മൂന്നാമത് ബിജെപിയല്ല; കരുത്തുകാട്ടി ലീഗ്, ഡിസംബര്‍ 15, ഡൂള്‍ ന്യൂസ്).
വോട്ടിന് വേണ്ടി പെണ്ണുങ്ങളെ കാഴ്ചവെക്കുന്നവര്‍
മലപ്പുറം തെന്നലയില്‍ സ്ത്രീകളെ സിപിഎം ലോക്കല്‍ സെക്രട്ടറി അധിക്ഷേപിച്ചതായി പരാതി. തെന്നല പഞ്ചായത്ത് ഒന്നാം വാര്‍ഡില്‍ നിന്ന് വിജയിച്ച എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ.വി സയ്യിദ് അലി മജീദിനെതിരെയാണ് പരാതി ഉയര്‍ന്നത്. ‘ജമീലതാത്താനോട് പറയാനുള്ളത്, രാഷ്ട്രീയത്തിലേക്ക് ഇറങ്ങി കഴിഞ്ഞാല്‍ ജമീലതാനെ മാത്രമല്ല പാണക്കാട് തങ്ങന്മാരെ വരെ പറഞ്ഞിട്ടുണ്ട്. ഇനിയും പറയും. അതൊക്കെ കേള്‍ക്കാന്‍ ആണത്തവും ഉളുപ്പും ഉള്ളവരുണ്ടെങ്കില്‍ മാത്രം ഈ പണിക്ക് ഇറങ്ങിയാല്‍ മതി. ഇല്ലെങ്കില്‍ വീട്ടില്‍ വീട്ടുമ്മയായിട്ട് ഇരിക്കാന്‍ സാധിക്കണം. അന്യ ആണുങ്ങളുടെ മുമ്പില്‍ പോയി നിസാര ഒരു വോട്ടിന് വേണ്ടി, സൈദലവി മജീദിനെ തോപ്പിക്കാന്‍ വേണ്ടി കെട്ടി കൊണ്ട് വന്ന പെണ്ണുങ്ങളെ കൊണ്ട് പോയി മറ്റുള്ളവരുടെ മുമ്പില്‍ കാഴ്ച വെക്കാനുള്ളതല്ല എന്ന് ഞാനീ അവസരത്തില്‍ ഓര്‍മപ്പെടുത്തുകയാണ്. ഞങ്ങളുടെയൊക്കെ മക്കള്‍ കല്യാണം കഴിച്ചിട്ടുണ്ട്. ഞങ്ങള്‍ക്കൊക്കെ പ്രായപൂര്‍ത്തിയായ മക്കള്‍ ഞങ്ങളുടെ വീട്ടിലുണ്ട്. അതൊക്കെ ഞങ്ങളുടെ മക്കളുടെ കൂടെ അന്തിയുറങ്ങാനും ഭര്‍ത്താക്കന്മാരുടെ കൂടെ അന്തിയുറങ്ങാനുമാണ്.’
സയ്യിദ് അലിയുടെ പ്രസംഗത്തെ പ്രക്ഷേകര്‍ കയ്യടിച്ച് പ്രോല്‍സാഹിപ്പിച്ചതായും പരാതിയുണ്ട്. തെരഞ്ഞെടുപ്പില്‍ വനിതാ ലീഗുകാര്‍ ഇയാള്‍ക്കെതിരെ പ്രചാരണം നടത്തിയതാണ് പ്രകോപനമെന്ന് കരുതപ്പെടുന്നു. വനിതാലീഗുകാര്‍ മുഖ്യമന്ത്രിക്കും വനിതാകമ്മീഷനും പരാതി നല്‍കി (തെരെഞ്ഞെടുപ്പില്‍ തന്നെ തോല്‍പ്പിക്കാന്‍ വിവാഹം ചെയ്തു കൊണ്ടുവന്ന പെണ്‍കുട്ടികളെ മുസ്ലീം ലീഗ് രംഗത്തിറക്കി; കടുത്ത സ്ത്രീ വിരുദ്ധ പ്രസംഗവുമായി മലപ്പുറത്തെ സിപിഎം നേതാവ് സയ്യിദലി മജീദ്, ഡിസംബര്‍ 15, ഏഷ്യാനെറ്റ് ന്യൂസ്)
ഫലസ്തീന്‍ ഐക്യദാര്‍ഢ്യം ഗുണം ചെയ്തില്ല
തദ്ദേശ തെരഞ്ഞെടുപ്പിലെ തോല്‍വിയെ തുടര്‍ന്നുള്ള സി.പി.എം കേന്ദ്ര കമ്മിറ്റിയംഗവും മുന്‍ മന്ത്രിയുമായ തോമസ് ഐസക്കിന്റെ സമൂഹമാധ്യമ കുറിപ്പിനെ തുടര്‍ന്നുള്ള ജന്മഭൂമി വാര്‍ത്ത:
ഫലസ്തീന്‍ ഐക്യദാര്‍ഢ്യ കാമ്പയിന്‍ ഏറ്റവും ശക്തമായി മുന്നോട്ട് കൊണ്ടുപോയിട്ടും ന്യൂനപക്ഷങ്ങള്‍ സിപിഎമ്മിനോട് അകലുന്നതായി തദ്ദേശ തെരഞ്ഞെടുപ്പിലെ തോല്‍വിയെ തുടര്‍ന്നുള്ള സമുഹമാധ്യമ കുറിപ്പിലൂടെ മുന്‍ മന്ത്രി ഡോ. തോമസ് ഐസക്ക്. തദ്ദേശഭരണ തെരഞ്ഞെടുപ്പില്‍ ഇതുപോലൊരു തിരിച്ചടി ഉണ്ടാകുമെന്ന് കരുതിയില്ല. സിപിഎമ്മിന്റെ ഇന്നത്തെ രാഷ്ട്രീയകാഴ്ചപ്പാടില്‍ ഒരു സുപ്രധാന കേന്ദ്രഘടകം ന്യൂനപക്ഷ സംരക്ഷണമാണ്. പക്ഷേ, കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിലെന്ന പോലെ ന്യൂനപക്ഷങ്ങളില്‍ ഒരു വിഭാഗം ഇടതുപക്ഷത്തു നിന്നും അകലുന്ന അനുഭവമാണ് ഉണ്ടായത് (ഫലസ്തീന്‍ ഐക്യദാര്‍ഢ്യവും ഗുണം ചെയ്തില്ലെന്ന് ഐസക്ക്, ഡിസംബര്‍ 15, ജന്മഭൂമി).
ആര്‍എസ്എസിന്റെ കാര്‍ബണ്‍ കോപ്പി
സിപിഎമ്മിന് തദ്ദേശ തെരഞ്ഞെടുപ്പിലേറ്റ പരാജയത്തെ തുടര്‍ന്ന് ‘ജനങ്ങളില്‍ നിന്ന് പഠിക്കും’ എന്ന തലക്കെട്ടില്‍ എം സ്വരാജ് ദേശാഭിമാനിയില്‍ ലേഖനമെഴുതി. ആര്‍എസ്എസ്സിനെയും മുസ്ലീം സംഘടനകളെയും താരതമ്യം ചെയ്യുന്ന ലേഖനം ജമാഅത്തെ ഇസ്ലാമിയെയും വിമര്‍ശിച്ചു: സമൂഹത്തില്‍ വര്‍ഗീയ ധ്രുവീകരണം ലക്ഷ്യമിട്ടാണ് സംഘ്പരിവാര്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്. വിദ്വേഷത്തിന്റെ രാഷ്ട്രീയം പ്രചരിപ്പിക്കുന്ന ഈ കൂട്ടര്‍ മതരാഷ്ട്രവാദത്തിന്റെ പിന്നില്‍ ജനങ്ങളെ അണിനിരത്താനാണ് ശ്രമിക്കുന്നത്. ആര്‍എസ്എസിന്റെ കാര്‍ബണ്‍ കോപ്പിപോലെ മറുമതരാഷ്ട്രവാദം ഉയര്‍ത്തിപ്പിടിച്ച് ആര്‍എസ്എസിന് കൂടി വളമാകുന്ന വികല രാഷ്ടീയമാണ് ജമാഅത്തെ ഇസ്ലാമിയും കൂട്ടരും മുന്നോട്ടുവെക്കുന്നത്. ഇതെല്ലാം നാടിന്റെ മതനിരപേക്ഷ അടിത്തറയെ പ്രതികൂലമായി ബാധിക്കും. ഇക്കൂട്ടരുമായെല്ലാം സഖ്യം ഉണ്ടാക്കി താല്‍ക്കാലിക നേട്ടമുണ്ടാക്കാനാണ് യുഡിഎഫ് തയ്യാറായത് (‘ഒരു തദ്ദേശ തെരഞ്ഞെടുപ്പ് കൊണ്ട് ലോകം അവസാനിക്കില്ലെന്ന് എല്ലാവരും ഓര്‍ക്കണം, ജമാഅത്തെ ഇസ്ലാമി ആര്‍എസ്എസിന്റെ കാര്‍ബണ്‍ കോപ്പി’; എം സ്വരാജ്, ഡിസംബര്‍ 15, മീഡിയവണ്‍ ഓണ്‍ലൈന്‍).
ന്യൂനപക്ഷ വര്‍ഗീയത, ഭൂരിപക്ഷ വര്‍ഗീയത
ന്യൂനപക്ഷ വര്‍ഗീയത പ്രചരിപ്പിക്കുന്നവരുമായി സഹകരിക്കുമ്പോള്‍ത്തന്നെയാണ് യൂഡിഎഫ് ഭൂരിപക്ഷ വര്‍ഗീയ വാദികളുമായി വോട്ട് കച്ചവടം നടത്തുന്നതെന്ന് ദേശാഭിമാനി എഡിറ്റോറിയല്‍: ജനങ്ങളെ വഞ്ചിക്കുന്ന യുഡിഎഫിന്റെ ഈ ഹീനതന്ത്രം ജനാധിപത്യ -മതനിരപേക്ഷവാദികളെ ഞെട്ടിപ്പിക്കുന്നതാണ്. അധികാരക്കൊതി മൂത്ത യുഡിഎഫ് നേതൃത്വം അപകടകരമായ പരിക്ഷണങ്ങളാണ് നടത്തുന്നത്. കോ-ലീ-ബി സഖ്യം എന്നത് പഴങ്കഥയല്ല, വര്‍ത്തമാനകാല യാഥാര്‍ഥ്യമാണ്; ഇതോടൊപ്പം പുതിയ ചില ഗ്രൂപ്പുകളുംകൂടി ചേര്‍ന്നിട്ടുണ്ടെന്നുമാത്രം (തദ്ദേശ തെരഞ്ഞെടുപ്പിലെ വിപുലീകൃത കോ-ലീ-ബി സഖ്യം, ഡിസംബര്‍ 16, ദേശാഭിമാനി).
വെല്‍ഫെയര്‍ ബന്ധം: യുഡിഎഫില്‍ ഭിന്നതയെന്ന് ജനയുഗം
വെല്‍ഫെയര്‍ പാര്‍ട്ടിയുടെ മുന്നണി പ്രവേശനത്തില്‍ യുഡിഎഫില്‍ ഭിന്നത ശക്തമായതായും മുസ്ലീം ലീഗ് പരസ്യമായി അതൃപ്തി പ്രകടിപ്പിച്ചെന്നും ജനയുഗം പത്രം. കോണ്‍ഗ്രസ്സിലും ഇക്കാര്യത്തില്‍ എതിര്‍പ്പുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പില്‍ ജമാഅത്തെ ഇസ്ലാമിയുമായുണ്ടാക്കിയ സഖ്യം ഗുണം ചെയ്തില്ലെന്ന് യുഡിഎഫ് വിലയിരുത്തിയതായും പത്രം അവകാശപ്പെട്ടു (വെല്‍ഫെയര്‍ പാര്‍ട്ടിയുടെ മുന്നണി പ്രവേശനം: യുഡിഎഫില്‍ ഭിന്നത രൂക്ഷം, ഡിസംബര്‍ 16, ജനയുഗം).
സിപിഎം-ജമാഅത്തെ ഇസ്ലാമി കൂട്ടുകെട്ട്
തദ്ദേശ തെരഞ്ഞെടുപ്പില്‍ മണ്ണാര്‍ക്കാട് നഗരസഭയില്‍ ജമാഅത്തെ ഇസ്ലാമിയെ സിപിഎം സ്ഥാനാര്‍ത്ഥി പിന്തുണച്ചതായി മനോരമ: മണ്ണാര്‍ക്കാട് നഗരസഭയിലെ കുന്തിപ്പുഴ വാര്‍ഡില്‍ ജമാഅത്തെ ഇസ്ലാമി പിന്തുണയോടെ മത്സരിച്ച സ്വതന്ത്രസ്ഥാനാര്‍ഥി സിദ്ദീഖ് കുന്തിപ്പുഴയെ നാമനിര്‍ദേശം ചെയ്തത് സിപിഎം കുളര്‍മുണ്ട ബ്രാഞ്ച് അംഗം പി അബ്ദുസമദാണെന്നും സിപിഎം -ജമാഅത്തെ ഇസ്ലാമി കൂട്ടുകെട്ട് എന്ന ആരോപണം ബലപ്പെടുത്തുന്നതാണിതെന്നും വാര്‍ത്തയില്‍ പറയുന്നു (ജമാഅത്തെ ഇസ്ലാമി സ്വതന്ത്രനെ നാമനിര്‍ദേശം ചെയ്ത് സിപിഎം, ഡിസംബര്‍ 16, മനോരമ).
ചാണകം കൊണ്ട് ശുദ്ധീകരണം
ചങ്ങരോത്ത് പഞ്ചായത്ത് ഭരണം യുഡിഎഫ് പിടിച്ചതിന് പിന്നാലെ വിജയാഹ്ലാദ പ്രകടനത്തിനിടയില്‍ മുസ്ലീം ലീഗ് പ്രവര്‍ത്തകര്‍ പഞ്ചായത്ത് ഓഫീസിന് മുന്നില്‍ ചാണകവെള്ളം തളിച്ച് പ്രതീകാത്മക ശുദ്ധീകരണം നടത്തി. പഞ്ചായത്ത് പ്രസിഡണ്ട് ഉണ്ണി വെങ്ങേരി ഇതിനെതിരേ പൊലീസില്‍ പരാതി നല്‍കി. പഞ്ചായത്ത് പ്രസിഡന്റ് എസ് എസി വിഭാഗത്തില്‍പ്പെട്ട ആളായതുകൊണ്ടുതന്നെ ഈ നടപടി വിവാദമായി. എസ് സി വിഭാഗത്തില്‍പ്പെട്ട പഞ്ചായത്ത് പ്രസിഡന്റ് ഉണ്ണി വെങ്ങേരിയെ ജാതീയമായി അധിക്ഷേപിക്കുകയായിരുന്നു മുസ്ലീം ലീഗ് എന്ന് സിപിഎം വിമര്‍ശിച്ചു (പഞ്ചായത്തില്‍ ചാണകവെള്ളം തളിച്ച് സംഭവം: ലീഗ് പ്രവര്‍ത്തകര്‍ക്കെതിരെ പോലീസില്‍ പരാതി നല്‍കി ചങ്ങരോത്ത് പഞ്ചായത്ത് പ്രസിഡണ്ട്, ഡിസംബര്‍ 17, ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍).
ആരെയും ജാതീയമായി അധിക്ഷേപിച്ചിട്ടില്ലെന്നായിരുന്നു പ്രാദേശിക ലീഗ് പ്രവര്‍ത്തകരുടെ ആദ്യ നിലപാട്. മാത്രമല്ല, തളിച്ചത് ചാണകമല്ല, വെള്ളമാണെന്നും അവര്‍ വാദിച്ചു. മറിച്ച് തെളിയിക്കുന്നവര്‍ക്ക് ഇനാമും യൂത്ത് ലീഗ് നേതാക്കള്‍ പ്രഖ്യാപിച്ചു (ചങ്ങരോത്ത് പഞ്ചായത്തില്‍ യുഡിഎഫ് പ്രവര്‍ത്തകര്‍ ശുദ്ധികലശം നടത്തിയത് ചാണകവെള്ളംകൊണ്ടാണെ്‌ന് തെളിയിച്ചാല്‍ ഒരു ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ച് മുസ്ലീം യൂത്ത് ലീഗ്, ഡിസംബര്‍ 17, മീഡിയാവണ്‍).
വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ ഇവര്‍ക്കെതിരേ പൊലീസ് കേസെടുത്തു. എസ് സി എസ് ടി വകുപ്പ് പ്രകാരമാണ് പേരമ്പ്ര പോലീസ് കേസെടുത്തത് (ദലിത് പ്രസിഡണ്ടിനെ അവഹേളിക്കാന്‍ ചങ്ങരോത്ത് പഞ്ചായത്തിലെ ശുദ്ധികലശം: പൊലീസ് കേസെടുത്തു, ഡിസംബര്‍ 17, ഡൂള്‍ ന്യൂസ്)
ഇലക്ഷന്‍ വിജയിച്ചതിന്റെ ആഹ്ലാദപ്രകടനത്തിന്റെ ഭാഗമായി കോഴിക്കോട് ചങ്ങരോത്ത് പഞ്ചായത്ത് ഓഫീസിന് മുന്നില്‍ ലീഗ് പ്രവര്‍ത്തകര്‍ നടത്തിയ ശുദ്ധികലശത്തെ ഡോ. ടി.എസ് ശ്യാംകുമാര്‍ വിമര്‍ശിച്ചു. ചെയ്ത പ്രവര്‍ത്തിയുടെ ഹിംസ മനസ്സിലാക്കാന്‍ തയ്യാറാവാത്തതിനെ കുറിച്ച് എന്തു പറയാനാണെന്നും തളിച്ചത് ചാണകം ആണെങ്കിലും അതല്ല ഇനി വെള്ളം മാത്രമാണെങ്കിലും ലക്ഷ്യം അപമാനിക്കലും ഹിംസയും തന്നെയാണെന്നായിരുന്നു അദ്ദേഹത്തിന്റെ ഫേസ്ബുക്കിലൂടെയുള്ള പ്രതികരണം (ഭരണഘടന വായിച്ചു നോക്കണം; തളിച്ചത് ചാണകം അല്ലെങ്കിലും ലക്ഷ്യം അപമാനിക്കല്‍; ഇനാം പ്രഖ്യാപിച്ച യൂത്ത് ലീഗിനോട് ടി എസ് ശ്യാംകുമാര്‍, അനിത സി, ഡിസംബര്‍ 17, ഡൂള്‍ ന്യൂസ്).
ലീഗ് നേതൃത്വം അതിനെ അംഗീകരിക്കുന്നേയില്ലെന്ന് കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോട് പ്രതികരിച്ചു. ആ പരിപാടി തന്നെ മോശമാണ്. ഞങ്ങള്‍ ജില്ലാ കമ്മിറ്റിയുടെ ആവശ്യപ്പെട്ടിട്ടുണ്ട്, ആരാണത് ചെയ്തത് എന്ന് നോക്കി അവര്‍ക്കെതിരെ നടപടിയെടുക്കാന്‍ (സിപിഎം അധപതനത്തിലേക്ക് പോയി യുഡിഎഫ് അടിത്തറ വികസിപ്പിക്കണം നേതാവ് നിലപാടില്‍ പി കെ കുഞ്ഞാലിക്കുട്ടി, ഡിസംബര്‍ 18, മീഡിയ വണ്‍ യൂട്യൂബ്).
ചങ്ങരോത്ത് പഞ്ചായത്തില്‍ വിജയാഹ്ലാദത്തിനിടെ വെള്ളം തളിച്ച് ശുദ്ധിയാക്കിയ സംഭവം തെറ്റായ സന്ദേശം പ്രചരിപ്പിക്കാന്‍ കാരണായതായും ശുദ്ധികലശം പോലുള്ള കാര്യങ്ങള്‍ ഒരിക്കലും മുസ്ലീം ലീഗിന്റെ രാഷ്ട്രീയ സംസ്‌ക്കാരത്തിന്റെ ഭാഗമല്ലെന്നും ലീഗ് ജനറല്‍ സെക്രട്ടറി പി.എം.എ സലാം പറഞ്ഞു (ചങ്ങരോത്ത് പഞ്ചായത്തില്‍ വെള്ളം തളിച്ച് ശുദ്ധിയാക്കിയ സംഭവം തള്ളി ലീഗ്, ഡിസംബര്‍ 17, മീഡിയാവണ്‍).
ഇതേസമയം സാമൂഹ്യമാധ്യമങ്ങളില്‍ അടിച്ചുതളി സമരത്തെക്കുറിച്ച മറ്റൊരു ചര്‍ച്ച ഉയര്‍ന്നുവന്നു. സിപിഎമ്മായിരുന്നു അന്ന് ആ സമരം നടത്തിയത്. 2008 മാര്‍ച്ച് 7ന് രാത്രിയിലാണ് ചെങ്ങറ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു തിരുവനന്തപുരത്ത് രാത്രി സമരം നടന്നത്. യുവതികളും യുവാക്കളും രാത്രി സമരം ചെയ്തതില്‍ പ്രതിഷേധിച്ചു പിറ്റേ ദിവസം ദിവസം ജനാധിപത്യ മഹിളാ അസോസിയേഷന്‍ പ്രവര്‍ത്തകരായ സ്ത്രീകള്‍ സമരപന്തലിന് മുന്നിലെത്തി ചൂലും വെള്ളവും ഉപയോഗിച്ച് സ്ഥലം അടിച്ചുവാരി തളിച്ചു. ഇതുമായി ബന്ധപ്പെട്ട് സമരക്കാരുടെ പെരുമാറ്റത്തെക്കുറിച്ചും, അതിനോടുള്ള സിപിഎമ്മിന്റെയും കൈരളി, പീപ്പിള്‍, ദേശാഭിമാനി അടക്കമുള്ളവരുടെ ഒളിഞ്ഞുനോട്ടമുള്ള, മഞ്ഞപത്ര ശൈലിയിലുള്ള പ്രതികരണങ്ങളെക്കുറിച്ചും നിരവധി അഭിപ്രായങ്ങളും പ്രതികരണങ്ങളും ഉയര്‍ന്നു (2008 കേരളീയം).
പാകിസ്താന്‍ കൊടിപറത്തി ലീഗ് കേരള രാഷ്ട്രീയത്തില്‍ പടര്‍ന്നുപന്തലിച്ചു
തദ്ദേശ തെരഞ്ഞെടുപ്പ് ഇലക്ഷന്‍ റിസള്‍ട്ട് ശേഷം തിരുവനന്തപുരത്ത് എന്‍ഡിഎയ്ക്കായിരുന്നു ഭൂരിപക്ഷം. ഇതേ കുറിച്ച് പിണറായി വിജയന്‍ ആശങ്ക പ്രകടിപ്പിച്ചു. ‘തലസ്ഥാനത്തെ എന്‍ഡിഎ മേല്‍ക്കയും തെരഞ്ഞെടുപ്പ് പ്രചാരണത്തിലെ വര്‍ഗീയതയുടെ സ്വാധീനവും മതനിരപേക്ഷതയില്‍ വിശ്വസിക്കുന്നവരെ ആശങ്കപ്പെടുത്തുന്നത്’ എന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രസ്താവന.
പിണറായി വിജയന്റെ പ്രസ്താവനയും വി.ഡി സതീഷിന്റെ ഫോട്ടോയും ഷെയര്‍ ചെയ്തു കൊണ്ട് ശശികല ടീച്ചര്‍ ഫേസ്ബുക്കില്‍ ലീഗിനെക്കുറിച്ച് പ്രകോപനപരമായി ഇങ്ങനെ എഴുതി: മുസ്ലീം ലീഗ് പാക്കിസ്ഥാന്‍ കൊടി പറത്തി കേരള രാഷ്ട്രീയത്തില്‍ പടര്‍ന്നു പന്തലിച്ചതില്‍ ആശങ്കയില്ല. ലോകത്തെ എല്ലാ ഇസ്ലാമിക തീവ്രവാദ പ്രസ്ഥാനങ്ങളും ഇവിടെ ആഴത്തില്‍ വേരുപിടിച്ചതില്‍ ആശങ്കയില്ല. ജമാഅത്തെ ഇസ്ലാമിയെ പാലൂട്ടി തേനൂട്ടി രണ്ടു കൂട്ടരും കൂടി പൊലിപ്പിച്ചു വളര്‍ത്തിയതില്‍ ആശങ്കയില്ല. പോപ്പുലര്‍ ഫ്രണ്ടിന്റെ വിളയാട്ടത്തില്‍ ആശങ്ക ഉണ്ടായിരുന്നില്ല. സുഡാപ്പികള്‍ ഇവിടെ തിമര്‍ക്കുമ്പോള്‍ ആശങ്കയില്ല. പര്‍ദക്കുള്ളിലേക്ക് നവോത്ഥാനത്തെ തള്ളിക്കയറ്റുമ്പോള്‍ ആശങ്കയില്ല. രണ്ടാളും കൂടി ഇരുന്നും കിടന്നും നടന്നും ചിന്തിച്ച് ആശങ്ക തീര്‍ക്കണം. നേതാക്കളെ, “ഇരുമെയ്യാണെങ്കിലും നിങ്ങളൊറ്റക്കരളല്ലേ ജീവന്റെ ജീവനല്ലേ” (ഡിസംബര്‍ 13, ഫേസ്ബുക്ക്/ ശശികല ടീച്ചര്‍).
ഇസ്ലാമിക തീവ്രവാദം
തദ്ദേശ തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ കൊച്ചിയില്‍ യുഡിഎഫിനായിരുന്നു മുന്‍തൂക്കം. ഇവിടെ മേയറായി ലത്തീന്‍ കത്തോലിക്കക്കാരിയാവണമെന്ന് സഭാനേതൃത്വം ആവശ്യമുന്നയിച്ചു. കൊച്ചി മേയര്‍ സ്ഥാനം തനിക്ക് ലഭിച്ചത് ലത്തീന്‍ സഭയുടെ ഇടപെടലിലാണെന്ന് മേയര്‍ വി.കെ മിനിമോളും സ്ഥിരീകരിച്ചു. മേയര്‍ സ്ഥാനത്തിന് വേണ്ടി ലത്തീന്‍ സഭയുടെ പിതാക്കന്മാര്‍ സംസാരിച്ചെന്നും അവര്‍ പറഞ്ഞു.
തദ്ദേശ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ലത്തീന്‍ സഭയുടെ ഔദ്യോഗിക പ്രസിദ്ധീകരണമായ ‘ജീവനാദം’ ഇക്കാര്യമുന്നയിച്ച് എഡിറ്റോറിയലും എഴുതിയിരുന്നു. ആ എഡിറ്റോറിയലിലെ ഒരു പരാമര്‍ശം ഇങ്ങനെയായിരുന്നു: ജമാഅത്തെ ഇസ്ലാമിയുടെ വെല്‍ഫെയര്‍ പാര്‍ട്ടിയുമായുള്ള കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പു ധാരണയെ വിമര്‍ശിച്ച പിണറായിയും കൂട്ടരും വലിയ തിരിച്ചടി നേരിട്ടു. ഇസ്ലാമിക തീവ്രവാദത്തിനെതിരേ ഇടതുപക്ഷം സ്വീകരിക്കുന്ന നിലപാട് ബിജെപിക്കാണ് ഗുണം ചെയ്തത് (കൊച്ചി മേയര്‍സ്ഥാനം ലത്തീന്‍ പ്രതിനിധിക്ക് നല്‍കണമെന്ന് സഭ, മാതൃഭൂമി ഡിസംബര്‍ 19).
ഇസ്ലാമിക തീവ്രവാദ സംഘടനകള്‍ പിടിമുറുക്കുന്നു
ഇസ്ലാമിക തീവ്രവാദ സംഘടനകള്‍ സംസ്ഥാനത്തെ കൈപ്പിടിയിലാക്കുന്നുവെന്ന് ബിജെപി നേതാവ് അഡ്വ. ഷോണ്‍ ജോര്‍ജ്. തദ്ദേശ തെരഞ്ഞെടുപ്പില്‍ മുസ്ലീം ഉള്ളടക്കമുള്ള പാര്‍ട്ടികള്‍ക്ക് സീറ്റുകള്‍ ലഭിച്ചതായിരുന്നു പ്രകോപനം. ലീഗിന്റെ മറവില്‍ ജമാഅത്തെ ഇസ്ലാമി, വെല്‍ഫെയര്‍ പാര്‍ട്ടി എസ്ഡിപിഐ തുടങ്ങിയ മതഭീകരസംഘടനകളുടെ കൂട്ടായ പരിശ്രമമാണ് യുഡിഎഫ് അവകാശപ്പെടുന്ന വലിയ വിജയം സമ്മാനിച്ചതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു (മതതീവ്രശക്തികള്‍ സംസ്ഥാന രാഷ്ട്രീയത്തില്‍ പിടിമുറുക്കുന്നു; അഡ്വ. ഷോണ്‍ ജോര്‍ജ്, ഡിസംബര്‍ 22, ജന്മഭൂമി).
തെരഞ്ഞെടുപ്പില്‍ മതവര്‍ഗീയശക്തികളുടെ അഴിഞ്ഞാട്ടം
തെരഞ്ഞെടുപ്പില്‍ മതവർഗീയ ശക്തികള്‍ അഴിഞ്ഞാടുകയാണെന്ന് വിശ്വസംവാദ കേന്ദ്രം ഡയറക്ടര്‍ എം രാജശേഖര പണിക്കര്‍. ഭാരതീയ വിചാര കേന്ദ്രം കാലടി സ്ഥാനീയ സമിതിയുടെ 34ാമത് പ്രബന്ധ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. യുഡിഎഫിനും എല്‍ഡിഎഫിനും ലഭിച്ച സീറ്റുകളില്‍ ഭൂരിഭാഗവും ഇസ്ലാം വര്‍ഗീയശക്തികളില്‍ നിന്നും സമാഹരിച്ചവയാണ്. മതവര്‍ഗീയശക്തികള്‍ ഇടതുവലതു മുന്നണിയില്‍ നുഴഞ്ഞുകയറി അവയുടെ രാഷ്ട്രീയസംവിധാനത്തെ ഇസ്ലാം അനുകൂലമാക്കി മാറ്റിയിരിക്കുകയാണ് (തെരഞ്ഞടെപ്പില്‍ മതവര്‍ഗീയ ശക്തികള്‍ അഴിഞ്ഞാടുകയായിരുന്നു; എം രാജശേഖര പണിക്കര്‍, ഡിസംബര്‍ 24, ജന്മഭൂമി).
അല്ലാഹുവിന്റെ നാമത്തില്‍ സത്യപ്രതിജ്ഞ
അല്ലാഹുവിന്റെ നാമത്തില്‍ സത്യപ്രതിജ്ഞയെടുത്ത ഇരിട്ടി നഗരസഭ അംഗത്തോട് ഈശ്വരനാമത്തില്‍ വീണ്ടും സത്യവാചകം ചൊല്ലണമെന്ന് വരണാധികാരി ആവശ്യപ്പെട്ടു. നരയംപാറയിലെ എസ്ഡിപിഐ കൗണ്‍സിലര്‍ പി സീനത്താണ് അല്ലാഹുവിന്റെ നാമത്തില്‍ സത്യപ്രതിജ്ഞയെടുത്തത്. സത്യവാചകം കഴിഞ്ഞ ഉടന്‍ വരണാധികാരിയും ജില്ല എംപ്ലോയ്‌മെന്റ് ഓഫിസറുമായ റെക്‌സ് തോമസ് അടുത്തെത്തി മാറ്റി ഈശ്വരനാമത്തില്‍ നടത്തണമെന്ന് ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് കൗണ്‍സിലര്‍ ഈശ്വരനാമത്തില്‍ സത്യപ്രതിജ്ഞയെടുത്തു. ചടങ്ങ് പൂര്‍ത്തിയായ ഉടന്‍ മുന്‍ കൗണ്‍സിലര്‍ പി. ഫൈസല്‍ പ്രതിഷേധവുമായി വരണാധികാരിയുടെ മുന്നിലെത്തി. സമീപ പഞ്ചായത്തുകളില്‍ അല്ലാഹുവിന്റെ നാമത്തില്‍ നിരവധി അംഗങ്ങള്‍ സത്യവാചകം ചൊല്ലിയിട്ടുണ്ടെന്നും ഇരിട്ടിയില്‍ മാത്രം എന്താണ് പ്രശ്‌നമെന്നും ചോദിച്ചു (അല്ലാഹുവിന്റെ നാമത്തില്‍ സത്യപ്രതിജ്ഞ; മാറ്റിച്ചൊല്ലണമെന്ന് വരണാധികാരി, പ്രതിഷേധം ഡിസംബര്‍ 21, മാധ്യമം)
ദൈവനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്ത നിരവധി സംഭവങ്ങള്‍ തിരുവനന്തപുരം കോര്‍പറേഷനില്‍നിന്ന് റിപോര്‍ട്ട് ചെയ്തതോടെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഹൈക്കോടതിയെ സമീപിച്ചു. ദൈവനാമത്തില്‍ എന്നതില്‍ എല്ലാ ദൈവങ്ങളും ഉള്‍പ്പെടുമോ അല്ലെങ്കില്‍ ഏതൊക്കെ ദൈവങ്ങള്‍ ഉള്‍പ്പെടുമെന്നാണ് കമ്മീഷന്റെ ചോദ്യം (ദൈവനാമത്തില്‍ സത്യപ്രതിജ്ഞ; വ്യാഖ്യാനത്തില്‍ എല്ലാ ദൈവങ്ങളും ഉള്‍പ്പെടുമോ? തീരുമാനം കോടതി പറയും, ഡിസംബര്‍ 28, മാതൃഭൂമി).
സഹായകമായത് വര്‍ഗീയ ധ്രുവീകരണം
യുഡിഎഫിന് സഹായകരമായത് ന്യൂനപക്ഷ ഏകീകരണവും വര്‍ഗീയധ്രുവീകരണമാണെന്ന് ഐഎന്‍എല്‍ സംസ്ഥാന പ്രസിഡന്റ് അഹമ്മദ് ദേവര്‍ കോവില്‍ എംഎല്‍എ. ഭരണവിരുദ്ധവികാരം ഉണ്ടായിട്ടില്ല. വര്‍ഗീയത പ്രചരിപ്പിച്ചാണ് യുഡിഎഫ് വോട്ടര്‍മാരെ സമീപിച്ചത് (യുഡിഎഫിന് സഹായകമായത് വര്‍ഗീയ ധ്രുവീകരണം: ഐഎന്‍എല്‍, ഡിസംബര്‍ 24, ദേശാഭിമാനി).
എസ്ഡിപിഐ പിന്തുണയും വര്‍ഗീയ മുന്നണിയും
കൊല്ലത്ത് യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ച എസ്ഡിപിഐ നീക്കത്തെ ജനം വിടി അവതിപ്പിച്ചത് കൊല്ലത്ത് വര്‍ഗീയമുന്നണി എന്നാണ് (കൊല്ലത്ത് വര്‍ഗീയ മുന്നണി, യുഡിഎഫിന് എസ്ഡിപിഐ പിന്തുണ, ഡിസംബര്‍ 26 ജനംടിവി)
തിരുവനന്തപുരം പാങ്ങോട് ഗ്രാമപഞ്ചായത്തില്‍ എസ്ഡിപിഐ പിന്തുണയെച്ചൊല്ലിയുള്ള തര്‍ക്കം രൂക്ഷമായതിനെത്തുടര്‍ന്ന് യുഡിഎഫ് പ്രസിഡന്റ് എസ്. ഗീത രാജിവെച്ചു. എസ്ഡിപിഐയുടെ പിന്തുണയോടെ ഭരണം തുടരേണ്ടതില്ലെന്ന യുഡിഎഫ് പ്രാദേശിക നേതൃത്വത്തിന്റെ കര്‍ശന നിലപാടാണ് രാജിക്കു പിന്നില്‍. തീവ്ര സ്വഭാവമുള്ള സംഘടനകളുമായി സഖ്യം വേണ്ടെന്ന സംസ്ഥാന നേതൃത്വത്തിന്റെ നയത്തിന്റെ ഭാഗമാണത്രെ ഈ നീക്കം.
പത്തനംതിട്ട കോട്ടാങ്ങല്‍ പഞ്ചായത്തില്‍ എസ്ഡിപിഐ പിന്തുണ നിരാകരിച്ച് യുഡിഎഫ്. പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ എസ്ഡിപിഐ പിന്തുണയോടെ വിജയിച്ച കെ വി ശ്രീദേവി രാജി വച്ചു. ബിജെപിയെ ഒഴിവാക്കാനാണ് യുഡിഎഫിന് പിന്തുണ നല്‍കുന്നതെന്നായിരുന്നു എസ്ഡിപിഐ നിലപാട് (തീക്കളി വേണ്ടെന്ന് കോണ്‍ഗ്രസ്! എസ്ഡിപിഐ പിന്തുണച്ചതോടെ പ്രസിഡന്റ് സ്ഥാനം രാജിവെച്ച് യുഡിഎഫ് നേതാക്കള്‍; പത്തനംതിട്ടയിലെ കോട്ടാങ്ങലിന് പിന്നാലെ തിരുവനന്തപുരത്തെ പാങ്ങോടും രാജി; കോട്ടാങ്ങലില്‍ കെ വി ശ്രീദേവിയും പാങ്ങോട് എസ്.ഗീതയും സ്ഥാനമൊഴിഞ്ഞു; വിജയിച്ചത് സംസ്ഥാന നേതൃത്വത്തിന്റെ ഉറച്ച നിലപാട്, ഡിസംബര്‍ 27, മറുനാടന്‍ മലയാളി).
വെല്‍ഫെയർ പാർട്ടി പിന്തുണ
യുഡിഎഫ് വെല്‍പെയര്‍ പാര്‍ട്ടി പിന്തുണ തേടിയെന്നതാണ് ദേശാഭിമാനി പ്രാധാന്യം നല്‍കിയ മറ്റൊരു വാര്‍ത്ത: കായംകുളം നഗരസഭയില്‍ ചെയര്‍മാന്‍ വൈസ് ചെയര്‍മാന്‍ തെരഞ്ഞെടുപ്പില്‍ വെല്‍ഫെയര്‍ പാര്‍ട്ടിയുടെ വോട്ടും യുഡിഎഫിന് (കായംകുളത്ത് വെല്‍ഫെയര്‍ട്ടിയുടെ വോട്ട് നേടി യുഡിഎഫ്, ഡിസംബഹര്‍ 27, ദേശാഭിമാനി).
ചൊവ്വന്നൂരിലും കോട്ടാങ്ങലിലും യുഡിഎഫിന് എസ്ഡിപിഐ പിന്തുണയെന്ന വാര്‍ത്തയും ദേശാഭിമാനി ഡിസംബര്‍ 27ന് റിപ്പോര്‍ട്ട് ചെയ്തു (ചൊവ്വന്നൂരിലും കോട്ടാങ്ങലിലും യുഡിഎഫിന് എസ്ഡിപിഐ പിന്തുണ, ഡിസംബര്‍ 27, ദേശാഭിമാനി).
കീഴ്മാട് പഞ്ചായത്തില്‍ വെല്‍ഫെയര്‍ പാര്‍ട്ടിയുടെ വോട്ട് വാങ്ങിയെന്നാണ് മറ്റൊരു ആരോപണം (ട്വന്റി20, വെഫെയര്‍ വോട്ട് വാങ്ങി യുഡിഎഫ്, ഡിസംബര്‍ 29, ദേശാഭിമാനി).
ലീഗ് എസ്ഡിപിഐയെ കൂടെ നിര്‍ത്തി
വെള്ളാപ്പള്ളിയെ കൂടെ നിര്‍ത്തിയത് സിപിഎമ്മിന് തിരിച്ചടിയായില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടരി എം.വി ഗോവിന്ദന്‍. മുസ്ലീം ലീഗ് എസ്ഡിപിഐയെയും ജമാഅത്തെ ഇസ്‌ലാമിയെയും കൂട്ടുപിടിച്ചെന്നും അദ്ദേഹം കുറ്റപ്പെടുത്തി (വെള്ളാപ്പള്ളിയെ കൂടെ നിര്‍ത്തിയത് തിരിച്ചടിയായില്ല: എം വി ഗോവിന്ദന്‍, ഡിസംബര്‍ 29, മീഡിയാവണ്‍).
പോറ്റിയേ കേറ്റിയേ വിവാദം
ശബരിമല സ്വര്‍ണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട കാര്യങ്ങളടക്കം ആരോപിക്കുന്ന ‘പോറ്റിയെ കേറ്റിയെ’ എന്ന ഗാനം യുഡിഎഫും ചിലയിടങ്ങളില്‍ ബിജെപിയും സിപിഎമ്മിനെതിരേയുള്ള തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിച്ചിരുന്നു. ഈ പാട്ടിന് വലിയ സ്വീകാര്യതയും ലഭിച്ചിരുന്നു. സ്വാഭാവികമായും ഇത് വിവാദമായി. താമസിയാതെ തിരുവാഭരണ പാത സംരക്ഷണ സമിതി ജനറല്‍ സെക്രട്ടറി പ്രസാദ് കുഴിക്കാല ഡിജിപിക്ക് പരാതി നല്‍കി. അയ്യപ്പ ഭക്തരുടെ വികാരത്തെ വ്രണപ്പെടുത്തിയെന്നാണ് പരാതിയിലെ ആരോപണം. മനോഹരമായ ഭക്തിഗാനത്തെ വികലമായി ഉപയോഗിച്ചു എന്നും രാഷ്ട്രീയ ലാഭത്തിനുവേണ്ടിയാണ് പാട്ടിനെ വികലമാക്കിയത് എന്നും കാണിച്ചാണ് പരാതി. കൂടാതെ രാഷ്ട്രീയ ലാഭത്തിനുള്ള പാട്ടിനൊപ്പം അയ്യപ്പനെ ചേര്‍ത്തത് വേദനിപ്പിച്ചു, ഭക്തരെ അപമാനിച്ചു പാട്ട് പിന്‍വലിക്കണം. മതവിദ്വേഷത്തിനും മതസ്പര്‍ധയ്ക്കും കാരണമായതായും ആരോപിച്ചിരുന്നു (‘പോറ്റിയെ കേറ്റിയെ’; പാട്ടിനെതിരെ ഡിജിപിക്ക് ലഭിച്ച പരാതി എഡിജിപിക്ക് കൈമാറി, ഡിസംബര്‍ 17, 24ന്യൂസ്).
മലപ്പുറംകാരായ സുബൈര്‍ പന്തല്ലൂരും ഹനീഫ മുടിക്കോടും തങ്ങളുടെ സ്റ്റുഡിയോയുടെ പ്രമോഷന് വേണ്ടി ചെയ്തതാണ് ഈ ഗാനം. പാട്ടിന്റെ രചയിതാവ് കുഞ്ഞബ്ദുള്ള ചാലപ്പുറം എന്ന ജി.പി ചാലപ്പുറവും പാടിയത് മലപ്പുറം പടിഞ്ഞാറ്റുമുറിയിലെ ഡാനിഷ് മുഹമ്മദ് എന്നയാളുമാണ്. മൂന്നാം ക്ലാസില്‍ പഠിപ്പ് നിര്‍ത്തിയ ജി.പി ചാലപ്പുറം ഖത്തറില്‍ ബിസിനസുകാരനാണ്. മലപ്പുറത്ത് ഒരു റെക്കോര്‍ഡിങ് സ്റ്റുഡിയോയില്‍ ജോലി ചെയ്യുകയാണ് ഡാനിഷ്. പാട്ട് വൈറലായി കുറച്ചുകഴിഞ്ഞ ശേഷമാണ് രചയിതാക്കളെക്കുറിച്ച വാര്‍ത്ത പൊതുമണ്ഡലത്തില്‍ എത്തിയത്. സ്വാഭാവികമായും അണിയറക്കാരുടെ ഇസ്ലാമിക സ്വത്വവും വിവാദകേന്ദ്രമായി (‘പോറ്റിയെ കേറ്റിയെ’ ?പാട്ടിനെതിരെ പരാതി;ഭക്തരുടെ വികാരത്തെ വ്രണപ്പെടുത്തി;ഭക്തി?ഗാനത്തെ വികലമാക്കി. ഡിസംബര്‍ 16, ന്യൂസ് 18 മലയാളം).
ഒടുവില്‍ പരാതിയില്‍ കേസെടുത്തു. തിരുവനന്തപുരം സിറ്റി സൈബര്‍ പൊലീസാണ് കേസെടുത്തത്. കേസില്‍ ഗാനരചയിതാവ് ഉള്‍പ്പെടെ നാല് പേരെ പ്രതി ചേര്‍ത്തു. കുഞ്ഞബ്ദുള്ള, ഡാനിഷ് മലപ്പുറം, സിഎംഎസ് മീഡിയ, സുബൈര്‍ പന്തല്ലൂര്‍ എന്നിവരാണ് പ്രതികള്‍. മതവികാരം വൃണപ്പെടുത്തിയതിനും ഇരുവിഭാഗങ്ങള്‍ തമ്മില്‍ സ്പര്‍ധയുണ്ടാക്കിയതിനുമാണ് കേസ്. ശരണമന്ത്രത്തെ വികലമായി ചിത്രീകരിച്ചു, മതവിശ്വാസ സമൂഹത്തെ പരസ്പരം ഇളക്കി വിട്ടു. ഹിന്ദുമത വിശ്വാസിയായ പരാതികാരന്റെ മതവികാരത്തെ വ്രണപ്പെടുത്തി. തുടങ്ങിയ ആരോപണങ്ങളുമുണ്ട് (‘വ്രണപ്പെട്ടത് സിപിഎം വികാരമോ’, സൂപ്പര്‍ പ്രൈം ടൈം, ഡിസംബര്‍ 17, മാതൃഭൂമി ന്യൂസ്).
ഈ പാട്ട് സാമൂഹികമാധ്യമങ്ങളില്‍ നിന്ന് പിന്‍വലിക്കാനാവശ്യപ്പെട്ടും കൂടുതല്‍ വിവരങ്ങള്‍ ആരാഞ്ഞും മെറ്റക്ക് കത്തയച്ചു (‘പോറ്റിയെ കേറ്റിയെ’ പാരഡി വിവാദം: വിവരങ്ങള്‍ ആവശ്യപ്പെട്ട് മെറ്റയ്ക്ക് കത്തയച്ച് പൊലീസ്, ഡിസംബര്‍ 18, റിപോര്‍ട്ടര്‍; ‘പോറ്റിയെ കേറ്റിയെ’ പാട്ടിലെടുത്ത കേസില്‍ കടുത്ത നടപടികള്‍ ഉടനില്ല; പ്രതി ചേര്‍ത്തവരെ നോട്ടീസ് നല്‍കി വിളിച്ചുവരുത്തും, ഡിസംബര്‍ 18, ഏഷ്യാനെറ്റ് ന്യൂസ്).
ശബരിമല സ്വര്‍ണക്കൊള്ളയില്‍ പാര്‍ലമെന്റിന് മുന്നില്‍ യുഡിഎഫ് എംപിമാര്‍ ‘പോറ്റിയെ കേറ്റിയേ സ്വര്‍ണം ചെമ്പായി മാറ്റിയെ’ പാട്ട് പാടിക്കൊണ്ട് പ്രതിഷേധിച്ചു. പാര്‍ലമെന്റിന്റെ ഇരു സഭകളിലെയും എംപിമാരും പ്രതിഷേധത്തില്‍ പങ്കെടുത്തു.(‘പോറ്റിയെ കേറ്റിയെ സ്വര്‍ണം ചെമ്പായി മാറ്റിയെ’; പാര്‍ലമെന്റിന് മുന്നില്‍ പാട്ട് പാടി കേരളത്തില്‍ നിന്നുള്ള യുഡിഎഫ് എംപിമാരുടെ പ്രതിഷേധം, ഡിസംബര്‍ 15, 24 ന്യൂസ്).
പാട്ട് മതവികാരം വ്രണപ്പെടുത്തുന്നുവെന്ന പരാതി ഗൗരവത്തില്‍ കാണമമെന്ന് സിപിഎം ജില്ലാ സെക്രട്ടറി രാജു എബ്രഹാം: അയ്യപ്പനെ പറ്റിയുള്ള ഒരു ശരണമന്ത്രമാണ് അതൊന്നും ഒരു ഭക്തിഗാനമാണ്, ആ ശരണമന്ത്രത്തെ ദുരുപയോഗപ്പെടുത്തുന്ന ഒരു കാഴ്ച നാം ഇപ്പോള്‍ വ്യസനപൂര്‍വ്വം കണ്ടുകൊണ്ടിരിക്കുകയാണ്. അത്തരത്തില്‍ തിരുവാഭരണ സംരക്ഷണ സമിതിയോ അല്ലെങ്കില്‍ മറ്റേതെങ്കിലും സംഘടനകള്‍ പരാതി കൊടുത്തിട്ടുണ്ടെങ്കില്‍ തീര്‍ച്ചയായിട്ടും വളരെ ഗൗരവത്തില്‍ അന്വേഷിക്കേണ്ട സംഗതിയാണ്. ഏതു മതത്തിന്റെ പ്രധാനപ്പെട്ട ഭക്തികാരങ്ങളെ സംബന്ധിച്ചും പേരഡി പാട്ടുകള്‍ പാടില്ല അത് മതവികാരം വ്രണപ്പെടുത്താന്‍ ഇടവരുത്തുന്ന കാര്യമാണ് ഒരു കാരണവശാലും അത് അംഗീകരിക്കാന്‍ പാടുള്ളതല്ല (പോറ്റിയെ കേറ്റിയേ പാട്ട് വിശ്വാസികളുടെ വികാരം വ്രണപ്പെടുത്തും; ഭക്തിഗാനങ്ങളെ വികലമായി ഉപയോഗിക്കരുതെന്ന് സിപിഎം നേതാവ് രാജു എബ്രഹാം, ഡിസംബര്‍ 16, ജന്മഭൂമി ഓണ്‍ലൈന്‍).
ഇതുസംബന്ധിച്ച് ഡിവൈഎഫ്‌ഐ ഉമ്മനഴി ഫേസ്ബുക്കില്‍ പങ്കുവച്ച പോസ്റ്റില്‍നിന്ന്: ‘സ്വര്‍ണം കട്ടത് ആരപ്പാ സഖാക്കളാണേ അയ്യപ്പാ…’ ഈ വരികള്‍ എഴുതി ചിട്ടപ്പെടുത്തിയ ആ മഹാപ്രതിഭയ്ക്ക് അണയാത്ത അഭിനന്ദന പ്രവാഹങ്ങളാണ് ഇന്ന് ഒഴുകുന്നത്. ലീഗ്കാരോടാണ്. നിങ്ങള്‍ ചിട്ടപ്പെടുത്തിയ ഗാനത്തിന് ചുവടുവയ്ക്കൂ. രാത്രിയെന്നില്ല, പകലെന്നില്ല അഭിരമിക്കൂ, ആഘോഷിക്കൂ. കാലം കടന്നുപോകും. പക്ഷേ ഓര്‍ക്കുക ബാങ്ക് വിളികള്‍ ഒരുദിവസം അസ്വസ്ഥതയായി മാറും. നിസ്‌കാര പായ വിരിക്കാന്‍ പോലും ഇടമില്ലാത്ത അവസ്ഥ വരും. പെരുന്നാളിന് പോത്തിനെ വെട്ടിയാല്‍, കഴുത്തിന് മുകളിലെ തല കാണാതാകും. രാമമന്ത്രം നടുവഴിയില്‍ ഇരുന്ന് ചൊല്ലിക്കൊടുക്കേണ്ടി വരും. അന്ന് നിങ്ങള്‍ക്ക് മറ്റൊരു പാട്ട് വേണം ‘പള്ളി പൊളിച്ചത് ആരപ്പാ സംഘികളാണേ മൊല്ലാക്കാ…’ (ഡിസംബര്‍ 16, ഫേസ്ബുക്ക്/ ഡിവൈഎഫ്‌ഐ ഉമ്മനഴി)
വിവാദത്തിന്റെ പശ്ചാത്തലത്തില്‍ കാസ കണ്ണൂര്‍: ലീഗുകാര്‍ മനോഹരമായ അയ്യപ്പഭക്തിഗാനത്തെ രൂപമാറ്റം വരുത്തി പാരഡിയാക്കി ശരണം വിളികളെ പരിഹാസ്യമായി ഉപയോഗിച്ചത് കോണ്‍ഗ്രസുകാര്‍ പ്രചരിപ്പിക്കുന്നു. ഈ പാട്ട് പാരഡിയാക്കിയ ലീഗുകാരനോ പ്രചരിപ്പിക്കുന്ന കോണ്‍ഗ്രസുകാരനോ മുസ്ലീം ബാങ്ക് വിളിയോ മുസ്ലീം മൗലിദോ പാരഡിയാക്കി പ്രചരിപ്പിക്കുമോ? ലീഗിന്റെ താളത്തിനൊത്ത് തുള്ളുന്ന കോണ്‍ഗ്രസിനെ ജയിപ്പിച്ചു വിട്ടതില്‍ പണി കിട്ടാന്‍ പോകുന്നത് ഇവിടുത്തെ ഇതര മതവിശ്വാസികള്‍ക്കായിരിക്കുമെന്ന് ഞങ്ങള്‍ ഉറപ്പിച്ചുപറയുന്നു, കാത്തിരുന്നു കാണാം. ടീം കാസ (ഡിസംബര്‍ 17, ഫേസ്ബുക്ക്/ കണ്ണൂര്‍ കാസ).
പാരഡി ഗാനം വിശ്വാസത്തെ ഹനിക്കുന്നതാണെങ്കില്‍ നടപടി വേണമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ടി.പി രാമകൃഷ്ണന്‍ പറഞ്ഞു (100 കൊല്ലം പാരമ്പര്യമുള്ള പാര്‍ട്ടിക്ക് രണ്ടുവരി താങ്ങാനാകില്ലേ? പരാതിയില്‍ പേടിയില്ല’ ‘പോറ്റിയെ കേറ്റിയെ’ പാട്ട് എഴുതിയ ജി.പി കുഞ്ഞബ്ദുള്ള, ഡിസംബര്‍ 17 ന്യൂസ് മലയാളം ഓണ്‍ലൈന്‍).
പ്രശ്‌നം സ്വര്‍ണം കട്ടതാണ്. അല്ലാതെ പാട്ടല്ലെന്ന് മുസ്ലീം ലീഗ് ജനറല്‍ സെക്രട്ടറി പിഎം എ സലാം (100 കൊല്ലം പാരമ്പര്യമുള്ള പാര്‍ട്ടിക്ക് രണ്ടുവരി താങ്ങാനാകില്ലേ? പരാതിയില്‍ പേടിയില്ല’ ‘പോറ്റിയെ കേറ്റിയെ’ പാട്ട് എഴുതിയ ജി.പി കുഞ്ഞബ്ദുള്ള, ഡിസംബര്‍ 17, ന്യൂസ് മലയാളം ഓണ്‍ലൈന്‍).
പോറ്റിയെ കേറ്റിയേ എന്ന പാരഡി ഗാനത്തിനെതിരായ പരാതിയില്‍ ഭയമില്ലെന്നും അത് ആവിഷ്‌കാരസ്വാതന്ത്ര്യത്തിന്റെ ഭാഗമെന്നും പാട്ടെഴുതിയ ജി.പി കുഞ്ഞഅബ്ദുല്ല (100 കൊല്ലം പാരമ്പര്യമുള്ള പാര്‍ട്ടിക്ക് രണ്ടുവരി താങ്ങാനാകില്ലേ? പരാതിയില്‍ പേടിയില്ല’ ‘പോറ്റിയെ കേറ്റിയെ’ പാട്ട് എഴുതിയ ജി.പി കുഞ്ഞബ്ദുള്ള, ഡിസംബര്‍ 17, ന്യൂസ് മലയാളം ഓണ്‍ലൈന്‍).
ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പേരില്‍ കടന്നാക്രമിക്കാന്‍ അനുവദിക്കില്ലെന്ന് സിപിഎം നേതാവ് വി.കെ സനോജ്, മാതൃഭൂമി സൂപ്പര്‍ പ്രൈം ടൈമില്‍: ആവിഷ്‌കാരത്തിനും ആവിഷ്‌കാര സ്വാതന്ത്ര്യത്തിനെതിരായ കാര്യങ്ങള്‍ക്കൊന്നും ഞങ്ങള്‍ എതിരല്ല. പക്ഷേ, ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പേരില്‍ രാഷ്ട്രീയമായി ഞങ്ങളെ കടന്നാക്രമിക്കാന്‍ ഏതു വരികള്‍ എഴുതിയാലും വിമര്‍ശനങ്ങള്‍ പൊതുസമൂഹത്തിനുമുന്നില്‍ വെക്കാന്‍ ഞങ്ങള്‍ നിര്‍ബന്ധിതരാവും. അത് തുറന്നുകാട്ടപ്പെടുമ്പോള്‍ അപ്പുറത്താണ് ആകെ വെപ്രാളം ഉണ്ടാവുന്നത്. സല്‍മാന്‍ റുഷ്ടിയോടും എം.എഫ് ഹുസൈനോടൊക്കെ ഉപമിച്ച് ഇതെന്തോ മഹാസംഭവമാണ് എന്ന രൂപത്തില്‍ വരുത്തി തീര്‍ക്കുകയാണ് (ഇടതുപക്ഷത്തെ ദുര്‍ബലപ്പെടുത്താന്‍ ജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണ ഉണ്ടാക്കുന്ന പാട്ട് ഉണ്ടാക്കിയാല്‍ ഞങ്ങള്‍ അതിനെ ശക്തമായി പ്രതിരോധിക്കും – വി കെ സനോജ്, സിപിഎം, ഡിസംബര്‍ 18, മാതൃഭൂമി ന്യൂസ്).
ഈ പാട്ട് തങ്ങളുടെ ഹൈന്ദവവികാരം വ്രണപ്പെടുത്തിയില്ലെന്ന് സിപിഎം നേതാവ് വി.കെ സനോജ് പങ്കെടുത്ത മാതൃഭൂമി ചര്‍ച്ചയില്‍ ഹിന്ദു ഐക്യവേദി നേതാവ് ആര്‍.വി ബാബു. തുടര്‍ന്നദ്ദേഹം ഗാനവും ആലപിച്ചു. തനിക്കെതിരേ കേസെടുക്കാനും സനോജിനെ പരിഹസിച്ചു. “ഒരു വിശ്വാസി കേസുകൊടുത്തില്ലേ? ആ ഒരാളുടെ വികാരം വ്രണപ്പെട്ടാലും പ്രശ്‌നം തന്നെയല്ലേ?” എന്നായിരുന്നു സനോജിന്റെ മറുപടി (വിജയന്‍ സേറിനോട് സ്‌നേഹാദരപൂര്‍വ്വം, ഡിസംബര്‍ 18, ഫേസ്ബുക്ക്/ ബഷീര്‍ മിസ് അബ്).
സിപിഎം നേതാവ് കെ.ടി കുഞ്ഞിക്കണ്ണന്‍: കലയെ അതിന്റെ സൗന്ദര്യാത്മകതക്കപ്പുറം തങ്ങളുടെ സങ്കുചിതമായ രാഷ്ട്രീയതാല്പര്യങ്ങള്‍ക്കാവശ്യമായ പ്രചാരണ ഉപാധിയാക്കുന്നവര്‍ രാഷ്ട്രീയം കളിക്കുകയാണെന്ന് കാര്യത്തില്‍ കാര്യവിവരമുള്ള ആര്‍ക്കും സംശയമില്ല. പോറ്റിയെ കേറ്റിയെന്ന പാരഡി ഗാനം അയ്യപ്പവിശ്വാസികളായ സാധാരണക്കാരുടെ വികാരങ്ങളെവെച്ചുള്ള രാഷ്ട്രീയക്കളിയാണെന്ന കാര്യമാണ് മതനിരപേക്ഷവാദികള്‍ കാണേണ്ടത്. അതിന്റെ രചയിതാവിന്റെ എഫ് ബി പോസ്റ്റുകള്‍ പരിശോധിച്ചപ്പോള്‍ അങ്ങേയറ്റം സ്ത്രീവിരുദ്ധയും അശ്ലീലതയും കൈ മുതലായുള്ള ഒരാളാണെന്നാണ് മനസിലാക്കാന്‍ കഴിഞ്ഞത് (ഡിസംബര്‍ 18, ഫേസ്ബുക്ക്/ കെ ടി കുഞ്ഞിക്കണ്ണന്‍).
വി ശിവന്‍കുട്ടി: ആവിഷ്‌കാരസ്വാതന്ത്ര്യം എല്ലാവര്‍ക്കും വേണമെന്ന് ഇടതുപക്ഷം കരുതുന്നു. ശബരിമല ശാസ്താവിനെയും ഗണപതി ഭഗവാനെയും ആറ്റുകാല്‍ ദേവിയെയും കളിയാക്കുന്ന പാട്ടുകള്‍ ഇടതുപക്ഷം ചെയ്തിട്ടില്ല. പാരഡിഗാനങ്ങള്‍ക്ക് കേരളത്തില്‍ സ്‌പേസുണ്ട്. അവ വ്യക്തിയെയോ സമൂഹത്തെയോ വേദനിപ്പിക്കരുത്. ഏത് ദൈവത്തെ ആരാധിക്കാനും നമുക്ക് സ്വാതന്ത്ര്യമുണ്ട്. കേരളത്തില്‍ ഇക്കാര്യത്തില്‍ നല്ല പരിഗണനനല്‍കുന്നു. വിശ്വാസത്തെയും ദൈവത്തെയും മൂര്‍ത്തിയെയും കളിയാക്കുന്നത് ശരിയല്ല (ശബരിമല ശാസ്താവിനെയും ആറ്റുകാല്‍ ദേവിയെയും കളിയാക്കി ഇടതുപക്ഷം പാട്ട് ചെയ്തിട്ടില്ല, വിശ്വാസികളെ വേദനിപ്പിക്കുന്ന പാരഡി ഗാനം അംഗീകരിക്കാനാകില്ല; വി.ശിവന്‍കുട്ടി, ഡിസംബര്‍ 18, ഏഷ്യാനെറ്റ് ന്യൂസ്).
പോറ്റിയേ കേറ്റിയേ എന്ന പാട്ടിന് കെ സുരേന്ദ്രന്‍ പുതിയ വരികള്‍ എഴുതിച്ചേര്‍ത്തു. സ്വര്‍ണം കട്ടവനാരപ്പാ സഖാക്കളാണേ അയ്യപ്പാ, സ്വര്‍ണം വിറ്റതാര്‍ക്കപ്പ കോണ്‍ഗ്രസ്സിനാണെ അയ്യപ്പാ എന്നായിരുന്നു പുതിയ വരി. സ്വര്‍ണമോഷണക്കേസില്‍ കോണ്‍ഗ്രസ്സിനും ബന്ധമുണ്ടെന്നായിരുന്നു സുരേന്ദ്രന്‍ തന്റെ പുതിയ ഗാനത്തിലൂടെ ഉദ്ദേശിച്ചത് (പോറ്റിയേ കേറ്റിയേ കെ സുരേന്ദ്രന്‍ വേര്‍ഷന്‍, ജനുവരി 2, ജാങ്കോ സ്‌പേസ്).
പാട്ട് തയ്യാറാക്കിയത് ലീഗും ജമാഅത്തെ ഇസ്ലാമിയുമാണെന്ന് പ്രസ് വണ്‍ കേരളം യുട്യൂബ് ചാനല്‍ (പാരഡിക്ക് പാരഡികൊണ്ട് മറുപടി, മറുപടി ഗാനവും വൈറല്‍, കേസ് പിന്‍വലിച്ച് രാഷ്ട്രീയപ്രചാരണം, ഡിസംബര്‍ 19, പ്രസ് വണ്‍ യുട്യൂബ് ചാനല്‍).
8. ജ്ഞാന്‍വാപി: ഹിന്ദുക്കളുടെ മക്ക
വാരണാസിയിലെ ജ്ഞാന്‍വാപി ഹിന്ദുക്കള്‍ക്ക് വിട്ടുനല്‍കാന്‍ മുസ്ലീങ്ങൾ തയ്യാറാവണമെന്ന് പുരാവസ്തുവകുപ്പ് മുന്‍ ഉദ്യോഗസ്ഥന്‍ കെ കെ മുഹമ്മദ്. രാമജന്മഭൂമിക്ക് സമാനമാണ് കാശിയും മധുരയുമെന്നും മുസ്ലീങ്ങള്‍ക്ക് മക്കയും മദീനയും പോലെയാണ് ഹിന്ദുക്കള്‍ക്ക് കാശിയും മധുരയുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു(മുസ്ലീങ്ങള്‍ക്ക് മക്കയും മദീനയും പോലെയാണ് ഹിന്ദുക്കള്‍ക്ക് കാശിയും മധുരയും: കെ കെ മുഹമ്മദ്, ഡിസംബര്‍ 2, ജനം ടിവി)
9. ചെങ്കോട്ടയില്‍ ബോംബ് വെച്ചത് ജമാഅത്തെ ഇസ്ലാമി
‘ചെങ്കോട്ടയില്‍ ബോംബ് വെച്ചത് ജമാഅത്തെ ഇസ്ലാമിയാണ്’ എന്ന ബിജെപി നേതാവ് കെ സുരേന്ദ്രന്റെ പ്രസ്താവനക്കെതിരെ ജമാഅത്തെ ഇസ്ലാമി വക്കീല്‍ നോട്ടീസയച്ചു. മനോരമ ന്യൂസ് നവംബര്‍ 30ന് കൊച്ചിയില്‍ സംഘടിപ്പിച്ച ഹോര്‍ത്തൂസിലെ ‘അമരത്തും അകലത്തും’ പരിപാടിയിലാണ് സുരേന്ദ്രന്‍ വിദ്വേഷ പരാമര്‍ശം നടത്തിയത്. ജമാഅത്തെ ഇസ്ലാമിക്ക് വേണ്ടി സംസ്ഥാന സെക്രട്ടറി ശിഹാബ് പൂക്കോട്ടൂര്‍ അഡ്വ. അമീന്‍ ഹസന്‍ മുഖേനയാണ് നോട്ടീസയച്ചത് (ചെങ്കോട്ട ആക്രമണം: കെ സുരേന്ദ്രന്റെ പ്രസ്താവനക്കെതിരെ വക്കീല്‍ നോട്ടീസയച്ച് ജമാഅത്തെ ഇസ്ലാമി, ഡിസംബര്‍ 5, മീഡിയാവണ്‍).
10. അഖില: നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന്റെ ഇര
മതംമാറ്റവുമായി ബന്ധപ്പെട്ട് വലിയ തോതില്‍ ആക്രമിക്കപ്പെട്ട ഹാദിയയുടെ മാതാവ് ഡിസംബര്‍ ആദ്യ വാരത്തില്‍ മരിച്ചു. ഇതേ കുറിച്ച് ജനം വിടി മാധ്യമ പ്രവര്‍ത്തകന്‍ അനില്‍ നമ്പ്യാര്‍ ഫേസ്ബുക്ക് പോസ്റ്റ് ഇട്ടു. ഉള്ളടക്കം ഇങ്ങനെ: ഉള്ള് നീറി നീറിയായിരിക്കാം ആ അമ്മ മരിച്ചത്. അഖിലയെ ജിഹാദികള്‍ ഹാദിയയാക്കി. നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന്റെ ഇര. മരണവിവരം മകളെ അറിയിച്ചെന്നും ഇന്നവള്‍ സംസ്‌കകാരച്ചടങ്ങില്‍ പങ്കെടുക്കാന്‍ വീട്ടിലെത്തുമെന്നും പിതാവ് പറഞ്ഞു. കാണാതായപ്പോള്‍ ഫോണില്‍ ബന്ധപ്പെട്ടു. രണ്ടാം കെട്ടുകാരനാണ് മറുപടി നല്‍കിയത്. അഖിലയെ അയക്കില്ല! പെറ്റമ്മയെ അവസാനമായൊരു നോക്ക് കാണാന്‍ പോലുമനുവദിക്കാത്ത ജിഹാദിസം ചങ്ങലകള്‍ പൊട്ടിച്ചെറിഞ്ഞോടിയെത്താന്‍ അവളും തയ്യാറായില്ലല്ലോ? (ഡിസംബര്‍ 5, ഫേസ്ബുക്ക് പോസ്റ്റ്/ അനില്‍ നമ്പ്യാര്‍).
മരിച്ചിട്ടും ദയ കാണിക്കാതെ തീവ്ര ഇസ്ലാമിസ്റ്റുകള്‍ അമ്മയുടെ മൃതദേഹം കാണാനും ഹാദിയയെ അനുവദിച്ചില്ലെന്ന് മറുനാടന്‍ മലയാളി (മരിച്ചിട്ടും ദയ കാണിക്കാതെ തീവ്ര ഇസ്ലാമിസ്റ്റുകള്‍ അമ്മയുടെ മൃതദേഹം കാണാനും ഹാദിയയെ അനുവദിച്ചില്ല! ഡിസംബര്‍ 5, ഫേസ്ബുക്ക് പോസ്റ്റ് മറുനാടന്‍ മലയാളി).
11. ജിഹാദിനെ വെള്ളപൂശുന്നു
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ മാനേജിംഗ് ഡയറക്ടര്‍ ദിവ്യ എസ്. അയ്യര്‍ ഐഎഎസ് ‘ഖുറാന്‍ അകം പൊരുള്‍ മാനവികാഖ്യാനം’ എന്ന മലയാള പുസ്തകത്തിന്റെ ഒമ്പതാം വാല്യം പ്രകാശനം ചെയ്യുന്നതിനിടെ ജിഹാദിനെക്കുറിച്ച് സംസാരിച്ചിരുന്നു: ജിഹാദ് എന്ന വാക്കിനര്‍ത്ഥം സമരനിരതമായ ജീവിതം എന്നാണ്. നിരന്തരമായ പരിശ്രമം എന്നുള്ളതാണ്, യാതന എന്നുള്ളതാണ്. അല്ലാതെ അന്യനെ നശിപ്പിക്കുക എന്നുള്ളതല്ല ജിഹാദ് എന്ന വാക്കിന്റെ അര്‍ത്ഥം. തീവ്രപക്ഷത്തേക്ക് ചേരുകയോ അണിനിരക്കുകയോ അല്ല.
സംഘപരിവാര്‍ അനുകൂല മാധ്യമങ്ങളും സാമൂഹികമാധ്യമ ഐഡികളും ഇതിനെ വിമര്‍ശിച്ചു: ആഗോളമായുളള ഇസ്ലാമിക സമൂഹത്തിലെ ഒരു വിഭാഗത്തെ ഭീകരാക്രമണവുമായി ബന്ധപ്പെടുത്തുന്ന ‘ജിഹാദ്’ എന്ന പദത്തെ കാല്പനികവല്‍ക്കരിച്ചു. വെള്ളപൂശുകയും ചെയ്തു. വിവിധ പ്രദേശങ്ങളിലെ ഇസ്ലാമിക പണ്ഡിതന്മാര്‍ ചരിത്രപരമായി തന്നെ ‘ജിഹാദിനെ’ തീവ്രവാദ പ്രവര്‍ത്തനവുമായി ബന്ധപ്പെടുത്തിയാണ് വ്യാഖ്യാനിച്ചിട്ടുളളത്. ഇസ്ലാമിക തീവ്രവാദ ഗ്രൂപ്പുകള്‍ ഭീകരാക്രമണങ്ങള്‍ നടത്തുമ്പോള്‍ ഈ ആശയം പ്രയോഗത്തില്‍ വരുത്തുന്നുമുണ്ട്. ജിഹാദ് ഭീകരത മൂലം ഭാരതത്തിന് ആയിരക്കണക്കിന് ജീവന്‍ നഷ്ടപ്പെട്ടിട്ടുണ്ട്. ദിവ്യ എസ് അയ്യരുടെ പരാമര്‍ശങ്ങള്‍ അര്‍ബന്‍ മാവോയിസ്റ്റുകള്‍ ‘ജിഹാദിനെ’ കാവ്യാത്മകമായി മഹത്വവത്കരിക്കുന്നതിനു തുല്യമാണ്. നിരോധിക്കപ്പെട്ട പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ (പിഎഫ്ഐ) രാഷ്ട്രീയ വിഭാഗമായ എസ്ഡിപിഐയും കോണ്‍ഗ്രസും തമ്മിലുള്ള സമീപകാല അടുപ്പത്തിന്റെ പശ്ചാത്തലത്തിലും ദിവ്യ എസ് അയ്യരുടെ അഭിപ്രായങ്ങളെ കണക്കാക്കണം. ഇസ്ലാമിക ഗ്രന്ഥങ്ങളെ ചോദ്യം ചെയ്യുമ്പോള്‍, വിമര്‍ശകരെ ‘ഇസ്‌ലാമോഫോബിക്’ എന്ന് മുദ്രകുത്തുകയാണ് ഇപ്പോഴത്തെ രീതി (ജിഹാദിനെ വെളളപൂശാനുളള ദിവ്യ എസ് അയ്യരുടെ ശ്രമം വിവാദത്തില്‍, ഐഎഎസ് ഉദ്യോഗസ്ഥയില്‍ നിന്നുണ്ടാകാന്‍ പാടില്ലാത്ത പരാമര്‍ശം, ഡിസംബര്‍ 6, ജന്മഭൂമി).


12. ആല്‍ ജിഹാദ്
മെഡിക്കല്‍ ജിഹാദിന് പുറമെ ഇപ്പോള്‍ ആല്‍ ജിഹാദും നടക്കുന്നുണ്ടെന്ന് വിഎച്ച്പി സംസ്ഥാന ജനറല്‍ സെക്രട്ടറി അനില്‍ വിളയില്‍. ആല്‍ മരങ്ങള്‍ പെട്ടെന്ന് ഉണങ്ങിപ്പോവുന്നതിന് പിന്നില്‍ ആല്‍ ജിഹാദാണ്. ആല്‍ മരങ്ങള്‍ നശിച്ചാല്‍ അതിന്റെ പരിസരത്തേത് തങ്ങളുടെ ആശയം എത്തിക്കാമെന്നാണ് ചില ആളുകള്‍ വിചാരിക്കുന്നത്. നൂറിലധികം ജിഹാദുകളില്‍ കേരളം സംഭാവന ചെയ്ത പുതിയ ജിഹാദാണ് ആല്‍ ജിഹാദ് എന്നും അനില്‍ പറഞ്ഞു (‘ആല്‍ മരങ്ങള്‍ പെട്ടെന്ന് ഉണങ്ങിപ്പോവുന്നതിന് പിന്നില്‍ ആല്‍ ജിഹാദ്’; ഓരോ ദിവസവും പുറത്തുവരുന്നത് പുതിയ ജിഹാദുകളെന്ന് വിഎച്ച്പി ജനറല്‍ സെക്രട്ടറി, ഡിസംബര്‍ 6, മീഡിയാവണ്‍).


13. അംബേദ്ക്കർ എന്ന ഭാരതീയന്‍
മനുസ്മൃതിയെ നഖശിഖാന്തം എതിര്‍ത്തിരുന്ന വ്യക്തിയാണ് അംബേദ്കറെങ്കിലും, ജനാധിപത്യത്തെയും ഫെഡറല്‍ സംവിധാനത്തെയും ഭരണഘടന നിര്‍മാണ സഭയില്‍ അവതരിപ്പിച്ചത് ഭാരതിയ കാഴ്ച്ചപ്പാടിന്റെ അടിസ്ഥാനത്തിലാണെന്നും ഇസ്‌ലാമിസ്റ്റ് കമ്മ്യൂണിസ്റ്റ് വീക്ഷണങ്ങളെ നിരാകരിച്ച രാഷ്ട്രീയ തത്വദര്‍ശിയാണ് അദ്ദേഹമെന്നും ജന്മഭൂമി എഡിറ്റോറിയല്‍: ജനാധിപത്യത്തെ അംബേദ്കര്‍ വിശേഷിപ്പിച്ചത് ഭരണസംവിധാനം എന്ന രീതിയിലല്ല, ജീവിതരീതി ആയിട്ടാണ്.
‘ഇന്ന് രാഷ്ട്രീയമായും സാമൂഹികമായും സാമ്പത്തികമായും ഭിന്നിച്ചു നില്‍ക്കുകയാണെങ്കില്‍ക്കൂടി, അതില്‍, താന്‍ സ്വയം ‘തമ്മിലടിക്കുന്ന ചേരികളുടെ’ ഒരു വക്താവായി അറിയപ്പെടുമ്പോഴും, ”കാലവും സാഹചര്യവും ഒത്തു വരുമ്പോള്‍ ഈ രാജ്യം ഒന്നായിത്തീരുന്നതിനെ തടയാന്‍ ലോകത്ത് ഒരു ശക്തിക്കും കഴിയില്ലെന്ന്” നീണ്ടകരഘോഷങ്ങള്‍ക്കിടയില്‍ പ്രസംഗത്തില്‍ അദ്ദേഹം പ്രസ്താവിക്കുന്നുണ്ട്. ഭാരതമാണ് ഒന്നാമത് എന്നതില്‍ യാതൊരു വിട്ടുവീഴ്ചയ്ക്കും അദ്ദേഹം തയ്യാറായിരുന്നില്ല-ലേഖനം വാദിക്കുന്നു (വീക്ഷണങ്ങളിലൂടെ വായിക്കണം അംബേദ്കറെ. ജന്മഭൂമി എഡിറ്റോറിയല്‍, ഡിസംബര്‍ 6).
14. സ്ത്രീകളുടെ പള്ളിപ്രവേശം
കൊച്ചിയില്‍ നടന്ന മനോരമ ഹോര്‍ത്തൂസ് പരിപാടിക്കിടെ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളുടെ മകള്‍ ഫാത്തിമ നടത്തിയ ഒരു പരാമര്‍ശം വിവാദമായി. തങ്ങളുടെ മകള്‍ ഫാത്തിമ നര്‍ഗീസിനോട് മുസ്ലീം സ്ത്രീകളുടെ പള്ളിപ്രവേശന വിഷയത്തില്‍ നിലപാട് വ്യക്തമാക്കാന്‍ അഭ്യര്‍ത്ഥിച്ചു. സ്ത്രീകള്‍ പള്ളികളില്‍ പ്രവേശിക്കരുതെന്ന് ചിലര്‍ ഉണ്ടാക്കിയെടുത്തതാണ് എന്നായിരുന്നു നര്‍ഗീസിന്റെ പരാമര്‍ശം. ഇതില്‍ മാറ്റും വരുമെന്ന് പ്രതീക്ഷിക്കുന്നതായും അവര്‍ പറഞ്ഞു. ഈ അഭിപ്രായം കേരളത്തിലെ സമസ്ത അനുയായികളെ പ്രകോപിപ്പിച്ചു. ഇതില്‍ മറുപടിയുമായി പിതാവ് മുനവ്വറലി ശിഹാബ് തങ്ങള്‍ പ്രതികരണവുമായി രംഗത്തെത്തി. അപ്രതീക്ഷിതമായി ഒരു ചോദ്യം നേരിടേണ്ടി വന്ന സാഹചര്യത്തില്‍ നല്‍കിയ പ്രതികരണം കേരളത്തിലെ മുഖ്യധാര മുസ്ലീം വിശ്വാസരീതികളുമായോ പണ്ഡിത സമൂഹത്തിന്റെ തീര്‍പ്പുകളുമായോ യോജിക്കുന്നതല്ലെന്ന് അദ്ദേഹം കുറിച്ചു. മകളുടെ അഭിപ്രായത്തെ തിരുത്തുകയും ചെയ്തു (ഡിസംബര്‍ 6, ഫേസ്ബുക്ക്/ സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍).
പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കരുത്
ഇത് സമ്മിശ്രമായ പ്രതികരണങ്ങളാണ് ഉണ്ടാക്കിയത്. മറുനാടന്‍ മലയാളിയുടെ വാര്‍ത്ത ഇങ്ങനെ: കുട്ടിയുടെ പ്രതികരണം കാപട്യമില്ലാത്തതാണ്. അവരുടെ ആശയമാണ് അവര്‍ പറഞ്ഞത്. തിരുത്ത് സമുദായത്തില്‍ നിന്നുള്ള പ്രതികരണങ്ങളില്‍ ഭയന്ന് കൊണ്ടും രാഷ്ട്രീയമായി തിരിച്ചടി കിട്ടും എന്നുള്ളത് കൊണ്ടും മാത്രമാണ്. ലീഗ് നേതൃത്വം ജമാഅത്ത് പോലുള്ളവരുടെ നവ ആശയങ്ങളാല്‍ സ്വാധീനിക്കപ്പെട്ടിരിക്കുന്നു.. ഇതുകൊണ്ടല്ലേ കോയാ ഞമ്മള് പറേന്നത് പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കരുതെന്ന്. വിദ്യാഭ്യാസം നേടിയാല്‍ ഇതുപോലെ ‘ആലോചനപരമല്ലാത്ത കാര്യങ്ങള്‍’ വിളിച്ചു പറഞ്ഞു കളയും (‘ഇതുകൊണ്ടല്ലേ കോയാ ഞമ്മള് പറേന്നത് പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കരുതെന്ന്; വിദ്യാഭ്യാസം നേടിയാല്‍ ഇതുപോലെ ‘ആലോചനപരമല്ലാത്ത കാര്യങ്ങള്‍’ വിളിച്ചു പറഞ്ഞു കളയും’; സ്ത്രീകളുടെ പള്ളിപ്രവേശനവുമായി ബന്ധപ്പെട്ട ചോദ്യത്തിന് മകള്‍ നല്‍കിയ മറുപടി തിരുത്തിയതില്‍ വിമര്‍ശനം; പാണക്കാട് മുനവ്വറലി തങ്ങളുടെ ഫേസ്ബുക്ക് കുറിപ്പ് ചര്‍ച്ചയാകുന്നു, ഡിസംബര്‍ 7, മറുനാടന്‍ മലയാളി).
മതയുക്തിവാദികളുടെ സൃഷ്ടി
സ്ത്രീകളെ പള്ളിയില്‍ പ്രവേശിക്കാന്‍ അനുവദിക്കാതെ രണ്ടാംകിട പൗരന്മാരായി കാണുന്നവരാണ് സുന്നികളന്നത് മുജാഹിദ്, ജമാഅത്ത് തുടങ്ങിയ മതയുക്തിവാദികളുടെവാസ്തവവിരുദ്ധമായ ദുഷ്പ്രചാരണമാണെന്ന് സമസ്ത നേതാക്കള്‍ (സ്ത്രീ? പള്ളിപ്രവേശ വിവാദം മതയുക്തിവാദികളുടെ സൃഷ്ടിയെന്ന് സുന്നി നേതാക്കള്‍, ഡിസംബര്‍ 11, മാധ്യമം).
15. വെള്ളാപ്പള്ളിയുടെ വിദ്വേഷ പ്രസ്താവനകള്‍
മുസ്ലീം ലീഗ് കേരളം ഭരിക്കുന്നത് ഭയപ്പെടുത്തി
ഹിന്ദുക്കളെയും ക്രൈസ്തവരെയും ഭയപ്പെടുത്തിയാണ് മുസ്ലീം ലീഗ് കേരളം ഭരിക്കാന്‍ ശ്രമിക്കുന്നതെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. എസ്.എന്‍.ഡി.പി യോഗം പറവൂര്‍ യൂണിയന്‍ ശ്രീനാരായണ ജയന്തി ആഘോഷ സമ്മാനദാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ക്രൈസ്തവര്‍ കേരളത്തില്‍ ഭയന്നാണ് ജീവിക്കുന്നത്. പൊതുവായ പല വിഷയങ്ങളിലും കോണ്‍ഗ്രസിനെ സമ്മര്‍ദ്ദത്തിലാക്കിയും വിരട്ടിയുമാണ് ലീഗ് കാര്യങ്ങള്‍ സാധിപ്പിക്കുന്നത്. സ്വന്തം മതത്തിനുവേണ്ടി മാത്രമാണ് ലീഗും ലീഗ് നേതാക്കളും രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്നത്. കേരളത്തിന്റെ പൊതുസമ്പത്ത് മതത്തിന്റെ പേരില്‍ അവര്‍ കവര്‍ന്നെടുക്കുകയാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.
മുസ്ലീം ലീഗെന്ന് പേരുള്ള പാര്‍ട്ടി മതേതരത്വം പറയുമ്പോള്‍ ആ കെണിയില്‍ ഇനിയും വീഴരുത്. മതേതരത്വം ഹിന്ദുക്കള്‍ക്ക് മാത്രമുള്ളതല്ല. ഇപ്പോള്‍ മതേതരത്വം പറയുന്നവരുടെ എല്ലാം മനസില്‍ കടുത്ത മതചിന്ത മാത്രമേയുള്ളൂ (മുസ്ലീം ലീഗ് ഭയപ്പെടുത്തി കേരളത്തെ നയിക്കുന്നു: വെള്ളാപ്പള്ളി നടേശന്‍, ഡിസംബര്‍ 6, കേരള കൗമുദി).
കോണ്‍ഗ്രസ്സുകാര്‍ ലീഗിന് അടിമപ്പെടുന്നു
ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം നേടിത്തന്ന വലിയ പാരമ്പര്യത്തിനുടമകളാണ് കോണ്‍ഗ്രസെന്ന് ഇപ്പോഴത്തെ നേതാക്കള്‍ തിരിച്ചറിയുന്നില്ലെന്നും അവര്‍ ലീഗിന് അടിമപ്പെടുകയാണെന്നും വെള്ളാപ്പള്ളി നടേശന്‍: തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന്റെ പരാജയത്തിനു കാരണക്കാരിലൊരാള്‍ വെള്ളാപ്പള്ളിയാണെന്നും, അദ്ദേഹത്തിന്റെ നിലപാടുകളെ മുഖ്യമന്ത്രി പിണറായി വിജയന്‍ പരസ്യമായി പിന്തുണച്ചത് വിനയായെന്നുമുള്ള ആരോപണങ്ങളില്‍ ‘മാതൃഭൂമി’യോടു പ്രതികരിക്കുകയായിരുന്നു വെള്ളാപ്പള്ളി. 24 മണിക്കൂറും വര്‍ഗീയത പ്രസംഗിക്കുന്ന ലീഗിനെ കൂടെക്കൂട്ടി കോണ്‍ഗ്രസ് അവരുടെ വ്യക്തിത്വം നശിപ്പിക്കുകയാണ്. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം നേടിത്തന്ന വലിയ പാരമ്പര്യത്തിനുടമകളാണ് കോണ്‍ഗ്രസെന്ന് ഇപ്പോഴത്തെ നേതാക്കള്‍ തിരിച്ചറിയുന്നില്ല. അവര്‍ ലീഗിന് അടിമപ്പെടുകയാണ് (‘പാവപ്പെട്ട ജാതിക്കാരനായതുകൊണ്ടാണോ തിരഞ്ഞെടുപ്പ് ഫലത്തിലെ കുറ്റപ്പെടുത്തല്‍?’ വെള്ളാപ്പള്ളി, മാതൃഭൂമി ഓണ്‍ലൈന്‍, ഡിസംബര്‍ 16).
ലീഗിന് അടിമപ്പെട്ടു
തദ്ദേശ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന്റെ പരാജയത്തിനു കാരണക്കാരിലൊരാള്‍ വെള്ളാപ്പള്ളിയാണെന്നും അദ്ദേഹത്തിന്റെ നിലപാടുകളെ മുഖ്യമന്ത്രി പിണറായി വിജയന്‍ പരസ്യമായി പിന്തുണച്ചത് വിനയായെന്നുമുള്ള ആരോപണങ്ങളില്‍ വെള്ളാപ്പള്ളി ‘മാതൃഭൂമി’യോടു പ്രതികരിച്ചു.കോണ്‍ഗ്രസ് ലീഗിന് അടിമപ്പെട്ടതായും അദ്ദേഹം കുറ്റപ്പെടുത്തി: മുന്നണികള്‍ മത-സാമുദായിക പ്രീണനം നടത്തുന്നതിനെതിരേ എല്ലാവരും പ്രതികരിക്കാറുണ്ട്. ന്യൂനപക്ഷ പ്രീണനത്തിനെതിരേ താന്‍ മാത്രമല്ല എന്‍.എസ്.എസ്. നേതൃത്വവും പ്രതികരിച്ചിട്ടുണ്ട്. മലപ്പുറത്ത് ഇതര സമുദായത്തിലുള്ളവര്‍ക്ക് സ്‌കൂളും കോളേജും മാത്രമല്ല ഒരു കുടിപ്പള്ളിക്കൂടം പോലും നല്‍കാത്തതിനെക്കുറിച്ച് പറഞ്ഞതു തെറ്റാണോ? വസ്തുതകളല്ലേ? ഈ വസ്തുത മറച്ചുവെച്ച് വര്‍ഗീയപ്രചാരണം നടത്തുന്നത് മുസ്ലീം ലീഗല്ലേ? കോണ്‍ഗ്രസ് അവര്‍ പറയുന്നതിനെയല്ലേ പിന്തുണയ്ക്കുന്നത്? 24 മണിക്കൂറും വര്‍ഗീയത പ്രസംഗിക്കുന്ന ലീഗിനെ കൂടെക്കൂട്ടി കോണ്‍ഗ്രസ് അവരുടെ വ്യക്തിത്വം നശിപ്പിക്കുകയാണ്. ഇന്ത്യക്ക് സ്വാതന്ത്ര്യം നേടിത്തന്ന വലിയ പാരമ്പര്യത്തിനുടമകളാണ് കോണ്‍ഗ്രസെന്ന് ഇപ്പോഴത്തെ നേതാക്കള്‍ തിരിച്ചറിയുന്നില്ല. അവര്‍ ലീഗിന് അടിമപ്പെടുകയാണ്.പറയുന്ന കാര്യങ്ങളുടെ വസ്തുത നോക്കാതെ വര്‍ഗീയമായി വഴിതിരിച്ചുവിടുന്ന പ്രവണതയാണിപ്പോള്‍. ഭൂരിപക്ഷ സമുദായക്കാര്‍ പറയുന്നത് വര്‍ഗീയതയും ന്യൂനപക്ഷക്കാര്‍ പറയുന്നത് മതേതരത്വവുമാണെന്ന മട്ടില്‍ പ്രചാരണം നടത്തുന്നതാണ് അപകടമെന്നും വെള്ളാപ്പള്ളി പറഞ്ഞു (പാവപ്പെട്ട ജാതിക്കാരനായതുകൊണ്ടാണോ തിരഞ്ഞെടുപ്പുഫലത്തിലെ കുറ്റപ്പെടുത്തല്‍? -വെള്ളാപ്പള്ളി, ഡിസംബര്‍ 16, മാതൃഭൂമി – ഓണ്‍ലൈന്‍).
മലപ്പുറത്തുകാര്‍ക്ക് ധാര്‍ഷ്ട്യം
തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം ഏറ്റവും നീണ്ട (ഒരു മണിക്കൂര്‍) വാര്‍ത്താ സമ്മേളനം ആലപ്പുഴയില്‍ വെള്ളാപ്പള്ളി നടത്തി. തന്നെ മുസ്ലീം വിരുദ്ധനാക്കി ചിത്രീകരിക്കുകയാണെന്നും, വര്‍ഗീയവാദിയാക്കുന്നതിനായി ബോധപൂര്‍വ്വം ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. താനാണ് കേരളത്തിലെ ഏറ്റവും വലിയ വര്‍ഗീയവാദിയെന്ന് മുസ്ലീം ലീഗ് പറയുന്നതായും അദ്ദേഹം ആരോപിച്ചു.
മലപ്പുറത്തെക്കുറിച്ചും അദ്ദേഹം പ്രതികരിച്ചു: മലപ്പുറത്തുകാര്‍ക്ക് എന്തൊരു ധാര്‍ഷ്ട്യമാണ്, എന്തൊരു അഹങ്കാരമാണ്. പണമുണ്ട് അവര്‍ക്ക്, വിദേശപണമുണ്ട്, സ്വദേശപണമുണ്ട് (‘മലപ്പുറത്തുകാര്‍ക്ക് എന്തൊരു ധാര്‍ഷ്ട്യമാണ്… എന്തൊരു അഹങ്കാരമാണ്, പണമുണ്ട് അവര്‍ക്ക്… വിദേശപണമുണ്ട്, സ്വദേശ പണമുണ്ട്’: വെള്ളാപ്പള്ളി നടേശന്‍, ഡിസംബര്‍ 17, മീഡിയവണ്‍).
ലീഗ് മലപ്പുറത്തേക്ക് എല്ലാം ഊറ്റിയെടുക്കുന്നു
ലീഗ് ജനാധിപത്യത്തെ കശാപ്പ് ചെയ്യുകയാണെന്ന് എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍: ലീഗിന് ധാഷ്ട്യവും അഹങ്കാരവുമാണ്. താന്‍ വര്‍ഗീയവാദിയാണെന്ന് ലീഗ് പ്രചരിപ്പിക്കുന്നു. ലീഗ് മലപ്പുറത്തെ പാര്‍ട്ടിയാണ്. അവര്‍ എല്ലാം മലപ്പുറത്തേക്ക് ഊറ്റിയെടുക്കുന്നു. മണി പവറും മസില്‍ പവറും മാന്‍പവറും കൊണ്ട് ആരോടും എന്തും ചെയ്യാമെന്ന അഹങ്കാരമാണ് ലീഗിനെന്നും വെള്ളാപ്പള്ളി പറഞ്ഞു. തന്നെ മുസ്ലീം വിരോധിയാക്കാന്‍ ലീഗുകാര്‍ തേജോവധം ചെയ്യുകയാണ്. മുസ്ലീം വിഭാഗത്തെയല്ല മുസ്ലീം ലീഗിനെയാണ് വിമര്‍ശിച്ചത്. തന്റെ ഉള്ളില്‍ ജാതിചിന്തയിലെന്നും അദ്ദേഹം പറഞ്ഞു (മുസ്ലീം ലീഗ് മലപ്പുറത്തെ പാര്‍ട്ടി, എല്ലാം മലപ്പുറത്തേക്ക് ഊറ്റിയെടുക്കുന്നു: വെള്ളാപ്പള്ളി നടേശന്‍, ഡിസംബര്‍ 18, ഡൂള്‍ ന്യൂസ്).
ലീഗിന് അഹങ്കാരം, സര്‍ക്കാര്‍ വകുപ്പ് സമുദായത്തിന്റെ വകുപ്പായി
ജനാധിപത്യത്തെ കശാപ്പ് ചെയ്തവരാണ് ലീഗുകാരെന്നും മണി, മസില്‍, മാന്‍പവര്‍ എന്നിവ ഉണ്ടെന്ന തോന്നല്‍ കൊണ്ട് ആരോടും എന്തും ചെയ്യാം എന്നുള്ള അഹങ്കാരമാണ് അവര്‍ക്കെന്നും വെള്ളാപ്പള്ളി നടേശന്‍. ലീഗുകാര്‍ തങ്ങള്‍ക്കു ലഭിച്ച വകുപ്പുകള്‍ സമുദായത്തിന്റെ വകുപ്പായി മാറ്റിയെന്നും അദ്ദേഹം പറഞ്ഞു. ആലപ്പുഴ വാര്‍ത്താ സമ്മേളനത്തിലായിരുന്നു പ്രതികരണം: ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരിക്കുമ്പോള്‍ ജനാധിപത്യത്തെ തകര്‍ത്തവരാണ് ഇവര്‍, അവര്‍ അവരുടെ മന്ത്രിമാരെ മലപ്പുറത്ത് പ്രഖ്യാപിച്ചു. ജനാധിപത്യത്തെ ഹൈജാക്ക് ചെയ്തവരും കശാപ്പ് ചെയ്തവരുമാണ്. മണി പവറും മാന്‍ പവറും മസില്‍ പവറും ഉണ്ട് എന്നുള്ള തോന്നലോടുകൂടി ആരോടും എന്തും ചെയ്യാനുള്ള അഹങ്കാരമാണ് അവര്‍ക്ക്. ലീഗ ഒരു മലപ്പുറം പാര്‍ട്ടിയാണ്. ആ മലപ്പുറം പാര്‍ട്ടി മലപ്പുറത്തേക്ക് എല്ലാം ഊറ്റിയെടുത്തു. അവിടെയുള്ള സമ്പന്നരെ സഹായിച്ചു. ഈ ഇലക്ഷനില്‍ അവരെല്ലാം ജയിച്ചു അപ്പൊ തന്നെ മനസ്സിലായില്ലേ അവരൊരു മലപ്പുറം പാര്‍ട്ടിയാണെന്ന്. ഇത് തുറന്നുപറഞ്ഞപ്പോള്‍ എന്നെ വര്‍ഗീയവാദിയാക്കി ചിത്രീകരിക്കാന്‍ ശ്രമിച്ചു (ജനാധിപത്യത്തെ കശാപ്പ് ചെയ്തവരാണ് ലീഗുകാര്‍, മണി, മസില്‍, മാന്‍ പവര്‍ ഉണ്ടെന്ന തോന്നല്‍ കൊണ്ട് ആരോടും എന്തും ചെയ്യാമെന്നുള്ള അഹങ്കാരമാണ് അവര്‍ക്ക്: വെള്ളാപ്പള്ളി നടേശന്‍, ഡിസംബര്‍ 18, ഏഷ്യാനെറ്റ്).
ലീഗുകാര്‍ മതേതരത്വം തകര്‍ക്കുന്നു
മുസ്ലീം ലീഗിന്റെ ഏകാധിപത്യത്തെ ചോദ്യം ചെയ്തതിന്റെ പേരില്‍ തന്നെ വര്‍ഗീയവാദിയാക്കി വേട്ടയാടാന്‍ ശ്രമിക്കുകയാണെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെളളാപ്പള്ളി നടേശന്‍: മലപ്പുറം പാര്‍ട്ടിയാണ് ലീഗ്. അവരെപ്പോലെ മതേതരത്വം തകര്‍ക്കുന്നവര്‍ വേറെയില്ല. മാറാട് കലാപം പോലും അവര്‍ ഭരിക്കുമ്പോഴല്ലേയുണ്ടായത്. യാഥാര്‍ത്ഥ്യം പറഞ്ഞപ്പോള്‍ എ.കെ ആന്റണിയെ ഇവര്‍ വേട്ടയാടി. മതേതരത്വം പറയുന്ന ലീഗ് ഉമ്മന്‍ചാണ്ടിയുടെ കാലത്ത് ജനാധിപത്യത്തെ കശാപ്പുചെയ്തു (ലീഗ് വര്‍ഗീയവാദിയാക്കാന്‍ നോക്കുന്നു: വെള്ളാപ്പള്ളി, ഡിസംബര്‍ 19, കേരള കൗമുദി).
മലബാര്‍ കലാപസാഹചര്യം നിലനില്‍ക്കുന്നു
നീതിയെക്കുറിച്ചു പറഞ്ഞാല്‍ മതാധിപത്യമാണെന്നും ജാതിയാണെന്നും പറഞ്ഞ് വേട്ടയാടുന്നുവെന്ന പരാതിയുമായി വെള്ളാപ്പള്ളി നടേശന്‍: മലബാര്‍ ലഹള ഉണ്ടായതിന്റെ പശ്ചാത്തലം ഇന്നും നിലനില്‍ക്കുന്നു. മലബാര്‍ കലാപകാലത്ത് ലീഗും മുസ്ലീങ്ങളും ഹിന്ദുക്കളോടു കാണിച്ച ക്രൂരതയയാണ് കുമാരനാശാന്‍ ‘ദുരവസ്ഥ’യിലൂടെ പറഞ്ഞത്. ഈ സാമൂഹിക സത്യങ്ങളെല്ലാം തുറന്നുപറയുന്ന തന്നെ വര്‍ഗീയവാദിയാക്കിയും 24 മണിക്കൂറും ജാതിയും മതവും വര്‍ഗവും വര്‍ഗീയതയും പറയുന്നവര്‍ മിതവാദികളായും പ്രചാരണം നടത്തിക്കൊണ്ടിരിക്കുകയാണ്. സംഘടിതവോട്ട് ബാങ്കുമായി വന്ന് അവരുടെ സമുദായത്തിനായി ഓരോന്ന് വെട്ടിപ്പിടിച്ചു. സോദരചിന്തയോടെ പ്രവര്‍ത്തിച്ച നമ്മള്‍ക്ക് ആരെന്ത് തന്നു.? യോഗത്തിന്റെ നേതൃസ്ഥാനത്ത് 30 വര്‍ഷം പിന്നിടുന്ന ജനറല്‍ സെക്രട്ടറിക്ക് തൃശൂര്‍ യൂണിയന്‍ നല്‍കിയ സ്വീകരണത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം (എല്ലാ മന്ത്രിമാരും നല്ലതല്ല, രാജന്‍ കൊള്ളാം: വെള്ളാപ്പള്ളി നടേശന്‍, ഡിസംബര്‍ 22, മനോരമ; റവന്യൂ മന്ത്രി കെ രാജന് വെള്ളാപ്പള്ളിയുടെ എ പ്ലസ്, ഡിസംബര്‍ 22, കേരള കൗമുദി).
മുസ്ലീംലീഗ് ഈഴവരെ മതേതരത്വം പഠിപ്പിക്കരുത്
വര്‍ഗീയ മതപാര്‍ട്ടിയായ മുസ്ലീംലീഗ് ഈഴവരെ മതേതരത്വം പഠിപ്പിക്കേണ്ടതില്ലെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. പാര്‍ളിക്കാട് നടരാജഗിരി ശ്രീ ബാലസുബ്രഹ്‌മണ്യ ക്ഷേത്രം പ്രതിഷ്ഠാ ശതാബ്ദി ആഘോഷ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം: ലീഗ് നിശ്ചയിക്കുന്ന ജനപ്രതിനിധികള്‍ മുഴുവന്‍ മുസ്ലീം വിഭാഗത്തില്‍ നിന്നുള്ളവരാണ്. മലപ്പുറത്ത് മുസ്ലീം വിഭാഗത്തിന് അനുവദിച്ച കോളേജും വിദ്യാഭ്യാസ സ്ഥാപനങ്ങളും നടത്തുന്നത് മുസ്ലീം സമ്പന്നരാണ്. അദ്ധ്യാപകര്‍ക്കും ജീവനക്കാര്‍ക്കും ശമ്പളം നല്‍കുന്നതിലൂടെ ഖജനാവ് കൊള്ളയടിക്കുന്നു. ഈഴവര്‍ക്ക് നീതി ലഭിക്കണമെന്ന് ആവശ്യപ്പെടുമ്പോള്‍ മുസ്ലീംലീഗ് തന്നെ കൊത്തിക്കീറുന്നു. വര്‍ഗീയവാദിയായി ചിത്രീകരിക്കുന്നു (മുസ്ലീംലീഗ് ഈഴവരെ മതേതരത്വം പഠിപ്പിക്കരുത് : വെള്ളാപ്പള്ളി നടേശന്‍, ഡിസംബര്‍ 22, കേരളകൗമുദി).
മലപ്പുറം പരാമര്‍ശം: മാധ്യമപ്രവര്‍ത്തകനെതിരെ വെള്ളാപ്പള്ളി
മലപ്പുറത്ത് എസ്എന്‍ഡിപി യോഗം മാനേജ്മെന്റിന് വിദ്യാഭ്യാസ സ്ഥാപനങ്ങളില്ലെന്ന പ്രസ്താവനയുമായി ബന്ധപ്പെട്ട ചോദ്യത്തോട് വെള്ളാപ്പള്ളി നടേശന്‍ പ്രകോപിതനായി. ചോദ്യം ചോദിച്ച റിപ്പോര്‍ട്ടര്‍ ടിവി റിപ്പോര്‍ട്ടര്‍ റഹീഷ് റഷീദ് എന്ന റിപ്പോര്‍ട്ടറുടെ മൈക്ക് അദ്ദേഹം തട്ടിമാറ്റി.
മലപ്പുറത്ത് സ്‌കൂളുകള്‍ തുടങ്ങാന്‍ അവസരം തരുന്നില്ല എന്ന് പറഞ്ഞില്ലേ എന്ന മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് അത് സത്യമല്ലേ എന്നായിരുന്നു വെള്ളാപ്പള്ളിയുടെ മറുചോദ്യം. അതെന്താ സ്ഥലം കിട്ടുന്നില്ലേ എന്ന ചോദ്യത്തിന്- അതെല്ലാം ഉണ്ട്. അനുവാദം കിട്ടണം എന്നായിരുന്നു വെള്ളാപ്പള്ളിയുടെ മറുപടി. ആരുടെ എന്ന് ചോദിച്ചപ്പോള്‍ സര്‍ക്കാരിന്റെ എന്ന് വെള്ളാപ്പള്ളി പറഞ്ഞു. ഇപ്പോള്‍ പിണറായി വിജയന്‍ സര്‍ക്കാരല്ലേ ഇക്കഴിഞ്ഞ ഒന്‍പതുവര്‍ഷം ശ്രമിച്ചുനോക്കിയില്ലേ എന്ന് റിപ്പോര്‍ട്ടര്‍ ചോദിച്ചതോടെ- ചോദ്യം ചോദിച്ച മാധ്യമസ്ഥാപനത്തിന്റെ മൈക്ക് തട്ടിമാറ്റുകയായിരുന്നു (കുറേനാളായി നിങ്ങള്‍ തുടങ്ങിയിട്ട്’; കുപിതനായി മാധ്യമപ്രവര്‍ത്തകന്റെ മൈക്ക് തട്ടിമാറ്റി വെള്ളാപ്പള്ളി, ഡിസംബര്‍ 31, മാതൃഭൂമി).
പിന്നീട് പിറ്റേദിവസം മാധ്യമപ്രവര്‍ത്തകരോട് പ്രകോപിതനായതില്‍ വെള്ളാപ്പള്ളി വിശദീകരണവുമായി എത്തി. ചോദ്യം ചോദിച്ച മാധ്യമപ്രവര്‍ത്തകന്‍ തീവ്രവാദിയാണെന്നും ഈരാറ്റുപേട്ടക്കാരനാണെന്നും എംഎസ്എഫുകാരനാണെന്നും ഇയാള്‍ മുസ്ലീങ്ങളുടെ വലിയ വക്താവാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. എന്തിന്റെ അടിസ്ഥാനത്തിലാണ് മാധ്യമപ്രവര്‍ത്തകനെ തീവ്രവാദിയെന്ന് വിളിക്കുന്നതെന്ന് ചോദിച്ചപ്പോള്‍ അയാള്‍ തീവ്രവാദിയാണെന്ന് എനിക്ക് വിവരം കിട്ടിയിട്ടുണ്ടെന്നാണ് വിശദീകരണം.
അടുത്ത ഭരണം കിട്ടിയാല്‍ ഇനിയൊരു മാറാട് കലാപം ഉണ്ടാക്കാനാണ് ലീഗ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു (‘ചോദ്യം ചോദിച്ച മാധ്യമപ്രവര്‍ത്തകന്‍ തീവ്രവാദി, മുസ്ലീങ്ങളുടെ വക്താവ്’; വീണ്ടും വിദ്വേഷവുമായി വെള്ളാപ്പള്ളി നടേശന്‍, ജനുവരി 2, 2026, മീഡിയാവണ്‍).


റിപ്പോര്‍ട്ടര്‍ ടിവിയുടെ മാധ്യമപ്രവര്‍ത്തകന്‍ റഹീസ് റഷീദിനെ മതതീവ്രവാദിയെന്ന് പറയാതിരുന്നത് തെറ്റായി പോയെന്നും താന്‍ പറഞ്ഞ കാര്യങ്ങളില്‍നിന്ന് ഒരിഞ്ച് പോലും പിന്നോട്ടില്ലെന്നും അടുത്ത ദിവസം വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. ഈഴവര്‍ക്ക് കേരളം മൊത്തത്തില്‍ 18 കോളേജ് മുസ്ലീം സമുദായത്തിന് മലപ്പുറത്ത് മാത്രം 48 ആണ്- വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു (‘മതതീവ്രവാദിയെന്ന് ഞാന്‍ പറയാതിരുന്നത് അബദ്ധമായി പോയി’; വിദ്വേഷ പരാമര്‍ശം ആവര്‍ത്തിച്ച് വെള്ളാപ്പള്ളി നടേശന്‍, ജനുവരി 3, 2026, റിപ്പോര്‍ട്ടര്‍).
16. നടിയെ ആക്രമിച്ച കേസും ഹിന്ദുവേട്ടയും
നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെതിരേ ഗൂഢാലോചനക്കുറ്റം ചുമത്തിയിരുന്നു. ഡിസംബര്‍ 8ന് വിചാരക്കോടതി ദിലീപിനെ വെറുതേ വിട്ടു. തുടര്‍ന്ന് വലിയ തോതിലുള്ള ഇസ്‌ലാമോഫോബിക് പ്രചാരണമാണ് സാമൂഹിക മാധ്യമങ്ങളടക്കമുള്ള മാധ്യമങ്ങളില്‍ നടന്നത്. ബിജെപി ഹാന്‍ഡിലുകള്‍ പൊതുവേ ദിലീപിന് അനുകൂലമായിരുന്നു (തോറ്റത് മട്ടാഞ്ചേരി മാഫിയയും പ്രഥ്വിരാജും; ദിലീപിന് പിന്തുണയുമായി ബിജെപി അനുകൂലികള്‍, ഡിസംബര്‍ 8, ഡൂള്‍ ന്യൂസ്).


മട്ടാഞ്ചേരി മാഫിയയുടെ പരാജയം
ദിലീപിന്റെ വിജയം മട്ടാഞ്ചേരി മാഫിയയുടെ പരാജയമെന്നായിരുന്നു മറ്റു ചിലരുടെ പ്രതികരണം. ഇത്തരം ഹാഷ് ടാഗുകളും വ്യാപകമായിരുന്നു- അവനൊപ്പം, മട്ടാഞ്ചേരി മാഫിയയുടെ ഇരയാണ് ദിലീപ്.
ഹിന്ദുവേട്ടയുടെ മറ്റൊരു ഇര?
ഹിന്ദു വേട്ടയുടെ ഇരയാണ് ദിലീപെന്ന് സംഘപരിവാര്‍ സഹയാത്രിക ലക്ഷ്മി കാനത്ത്: ഹിന്ദുവേട്ടയുടെ മറ്റൊരു ഇര? ഭാരതം കുതിക്കാതെ ഇരിക്കാന്‍ നമ്പി നാരായണന്‍ സാര്‍ എന്ന നിരപരാധിയെ ഇരയാക്കി. പൗരത്വ ബില്ലിന് അനുകൂലമായി സംസാരിച്ചശേഷം പാലത്തായിയിയിലെ ബിജെപി നേതാവായ അധ്യാപകനെ വ്യക്തിഹത്യയിലൂടെ ജീവനോടെ കൊന്നു. കാഞ്ചനമാരെ മൊയ്തീന്റെ ആരാധകര്‍ ആക്കുന്ന മട്ടാഞ്ചേരി മാഫിയയുടെ കണ്ണിലെ കരടായ ചന്ദനക്കുറി തൊട്ട നടനെ ഒതുക്കുന്നു. ഇത് കേരളം ആണോ പാക്കിസ്ഥാന്‍ ആണോ എന്നതില്‍ മാത്രമേ സംശയം ഉള്ളൂ (ഡിസംബര്‍ 8, ഫേസ്ബുക്ക്/ ലക്ഷ്മി കാനത്ത്).
മറ്റൊന്ന്:
ദിലീപിനെ ജയിലില്‍ ഇടുന്നു. ഗൂഢാലോചന ആരുടെ ആണെന്ന് വ്യക്തം. നേട്ടം ഉണ്ടാക്കിയ മട്ടാഞ്ചേരി മാഫിയയുടെ ആണെന്ന് വ്യക്തം. ലേഡി സുപ്പര്‍ സ്റ്റാറിനും അതിനുശേഷം നേട്ടങ്ങള്‍ മാത്രം. ചന്ദനക്കുറി തൊട്ട നടന്മാരെ ഇല്ലാതെ ആക്കണം. അതാണ് ലക്ഷ്യം പീഡനം ആരോപിക്കപ്പെട്ട സനാതന ധര്‍മവിരുദ്ധര്‍ ആയ വേടന്മാരെ വളര്‍ത്തണം അതാണ് ലക്ഷ്യം. ഹിന്ദു നാമധാരികള്‍ ആയ ശിഖണ്ടികളെ മുന്‍ നിറുത്തി ഹിന്ദു വിരുദ്ധ തീവ്രവാദികള്‍ നടത്തുന്നത് ഒളിയുദ്ധമാണ്. ഹൈന്ദവ സ്വത്വ ബോധം ഉള്ള ഹിന്ദുക്കള്‍ സൂക്ഷിക്കുക (ഡിസംബര്‍ 10, ഫേസ്ബുക്ക്/ ലക്ഷ്മി കാനത്ത്).
17. ഭാരതം ഇസ്ലാമികരാജ്യമാകുന്നതും സ്വപ്നം കണ്ടിരുന്നവര്‍
ഇ.ഡിയുമായി ബന്ധപ്പെട്ട കേസില്‍ എംഇഎസ് മേധാവി ഡോ. ഫസല്‍ഗഫൂറിനെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചു. ഇതേ കുറിച്ച് കേസരി വാരിക പ്രസിദ്ധീകരിച്ച ഒരു ലേഖനം ഫസല്‍ ഗഫൂറിനെ വിശേഷിപ്പിച്ചത് പിന്നാക്ക മുസ്ലീം ഇടത് സഖ്യം വഴി ഭാരതത്തിന്റെ അധികാരം പിടിച്ചെടുക്കാന്‍ ശ്രമിക്കുന്ന ആളെന്നാണ്: എംഇഎസ്സില്‍ നിന്നുതന്നെ പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് ചോദ്യം ചെയ്യാന്‍ ഇ.ഡി. വിളിപ്പിച്ചിട്ടും അദ്ദേഹം മുങ്ങി നടക്കുകയാണ്. ഇതിന്റെ പേരില്‍ മുസ്ലീം സമുദായ നേതാവിനെ ഇ.ഡി.വേട്ടയാടുന്നു എന്ന് ഇസ്ലാമിസ്റ്റുകള്‍ക്ക് രോഷംകൊള്ളാന്‍ അവസരം കിട്ടിയിരുന്നു. എം.ഇ.എസ്സിന്റെ തലപ്പത്ത് ഫസല്‍ ഗഫൂര്‍ എത്തുന്നത് അതിന്റെ സ്ഥാപകനായ ഡോ.പി.കെ. അബ്ദുള്‍ ഗഫൂറിന്റെ മകന്‍ എന്ന യോഗ്യത കൊണ്ടാണ്. ന്യൂനപക്ഷ വിദ്യാഭ്യാസസ്ഥാപനമെന്നത് നല്ല കറവപ്പശുവാണെന്ന് അദ്ദേഹം കാണിച്ചുതന്നു. അവിടെ നിന്നില്ല ഫസലിന്റെ മുസ്ലീം സമുദായ ബോധം. ഹിന്ദുക്കളെ അടക്കി ഭരിക്കാനുള്ള ചാണക്യതന്ത്രം എസ്ഡിപിഐക്കാര്‍ക്ക് അവരുടെ സമ്മേളനത്തില്‍ ചെന്ന് ഉപദേശിച്ചുകൊടുത്തു അദ്ദേഹം. പിന്നാക്ക മുസ്ലീം ഇടത് സഖ്യം വഴി ഭാരതത്തിന്റെ അധികാരം പിടിച്ചെടുക്കാം എന്നതായിരുന്നു ഉപദേശം. ഫസലിന്റെ രാഷ്ട്രീയതന്ത്ര പ്രകാരം ഭാരതം ഇസ്ലാമികരാജ്യമാകുന്നതും സ്വപ്നം കണ്ടിരുന്നവര്‍ സ്വന്തം കീശ കൊള്ളയടിക്കപ്പെടുന്നത് തിരിച്ചറിഞ്ഞതേയില്ല (ഫസല്‍ ഗഫൂറിന്റെ ഇരവാദത്തിന്റെ പൊരുള്‍, ഡിസംബര്‍ 10, കേസരി വാരിക).
18. ഇസ്‌ലാമോഫോബിക് ചാപ്പ
കേരളം പോലെ വ്യത്യസ്ത മത സാമൂഹിക വിഭാഗങ്ങള്‍ ഇടകലര്‍ന്ന് ജീവിക്കുന്ന സ്ഥലത്ത് ‘ഇസ്‌ലാമോഫോബിയ’ എന്നതിനെ തങ്ങളുടെ രാഷ്ട്രീയ പ്രതിയോഗികള്‍ക്ക് നേരെ ഉപയോഗിക്കാനുള്ള ആയുധമായും കാന്‍സല്‍ കള്‍ച്ചറിന് സമാനമായ വ്യവഹാരമായും ഉയര്‍ത്തി കൊണ്ടുവരുന്നത് ഗൗരവമായി കാണേണ്ടതുണ്ടെന്ന് സമകാലിക മലയാളം ലേഖനം: പൊതുസമൂഹത്തില്‍ മുസ്ലീങ്ങള്‍ക്ക് വേണ്ടി എന്ന രീതിയില്‍ ജമാഅത്തും അനുബന്ധ മാധ്യമങ്ങളും നടത്തുന്ന പ്രതിലോമകരമായ വ്യവഹാരങ്ങള്‍ സാമൂഹിക അന്തരീക്ഷത്തെ കലുഷിതമാക്കുന്നതിന് വഴിയൊരുക്കുന്നവയാണ്. ഇവര്‍ മുന്നോട്ടുവെക്കുന്ന രാഷ്ട്രീയ ദര്‍ശനങ്ങളോടും വ്യവഹാരങ്ങളോടും മതപരമായ കാരണങ്ങളാല്‍ തന്നെ അകലം സൂക്ഷിക്കുന്ന ഭൂരിപക്ഷ മുസ്ലീം സമൂഹത്തെ കൂടി അപകടത്തിലാക്കുന്നതാണ് ഈ രീതി- ലേഖനം വാദിക്കുന്നു (ജമാഅത്തെ ഇസ്ലാമിയുടെ ഇസ്‌ലാമോഫോബിയ രാഷ്ട്രീയം എവിടെച്ചെന്നു നില്‍ക്കും?, ജവാദ് മുസ്തഫവി, സമകാലിക മലയാളം, ഡിസംബര്‍ 11).
19. നൈജീരിയയിലെ ജിഹാദി
സുഡാനില്‍ ജനങ്ങളെ ജീവനോടെ കുഴിയില്‍ കുഴിച്ചു മൂടുന്നത്തിന്റെ ദൃശ്യങ്ങള്‍ എന്ന തരത്തില്‍ സമൂഹ മാധ്യമങ്ങളില്‍ ഒരു വീഡിയോ പ്രചരിച്ചു. വീഡിയോയില്‍ നമുക്ക് യൂണിഫോം ധരിച്ച ഉദ്യോഗസ്ഥന്മാര്‍ ആളുകളോട് കുഴിയില്‍ ഇറങ്ങാന്‍ നിര്‍ബന്ധിക്കുന്നതായി കാണാം. ഈ വീഡിയോയ്ക്ക് കീഴിലുള്ള പോസ്റ്റില്‍ പറയുന്നത് ഇങ്ങനെ: ജീവനോടെ മരണക്കുഴിയില്‍ ഇറങ്ങുന്ന ആ മനുഷ്യരുടെ മാനസികാവസ്ഥ ചിന്തിക്കൂ. അത് ചെയ്യിക്കുന്നവരുടെ മാനസികാവസ്ഥ ചിന്തിക്കൂ.. ഇന്നത്തെ കാലത്ത് ഒരു ജിഹാദിക്ക് മാത്രമേ ഇങ്ങനെ ചെയ്യാന്‍ സാധിക്കൂ.’
ഈ വീഡിയോ പരിശോധിച്ച ഫാക്ട് ക്രെസന്‍ഡോ ഈ ദൃശ്യങ്ങള്‍ നേവി പരിശീനത്തിന്റെതാണെന്ന് കണ്ടെത്തി (നൈജീരിയയിലെ നേവി പരിശീലനത്തിന്റെ ദൃശ്യങ്ങള്‍ സുഡാനില്‍ ക്രൂരത എന്ന തരത്തില്‍ പ്രചരിപ്പിക്കുന്നു, ഡിസംബര്‍ 12, ഫാക്ട് ക്രെസന്‍ഡോ).
20. മതേതര കൊലപാതകം
മലയാറ്റൂര്‍ മുണ്ടങ്ങാമറ്റം തുരുത്തിപ്പറമ്പില്‍ ഷൈജുവിന്റെ മകളും ബംഗളൂരുവില്‍ ഏവിയേഷന്‍ വിദ്യാർത്ഥിനിയുമായ ചിത്രപ്രിയ ഡിസംബര്‍ ആദ്യവാരത്തില്‍ കൊല്ലപ്പെട്ടു. സംഭവത്തില്‍ സുഹൃത്ത് അലനെ അറസ്റ്റ് ചെയ്തു. ഇതേ കുറിച്ച് ചാണക്യന്യൂസിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ: ചിത്രപ്രിയയെ കൊന്നവന്റെ പേര് അലന്‍ എന്ന് കേട്ടപ്പോള്‍ ഒരുപക്ഷേ നിങ്ങളും സംശയിച്ചുകാണും ഈ ക്രൂരന്‍ ഒരു ക്രിസ്ത്യന്‍ മതസ്ഥന്‍ ആണോ എന്ന്. സ്വാഭാവികം… എന്നാല്‍ പേരിന്റെ കൂടെ ഷുഹൈബ് എന്നൊരു ഭാഗം കൂടിയുണ്ട് കേട്ടോ, കൂട്ടിക്കൊടുപ്പ് മാധ്യമങ്ങള്‍ മുക്കിയ ആ പേരിന്റെ വാല്‍ ഭാഗം അതാണ്. അതായത് അലന്‍ ഷുഹൈബ് എന്നാണ് ആ ജിഹാദിയുടെ മുഴുവന്‍ പേര്. വാ പോവാം. മതേതര കൊലയാണ് (ഡിസംബര്‍ 12, ഫേസ്ബുക്ക് പോസ്റ്റ്/ ചാണക്യ ന്യൂസ് ചാനല്‍).
പന്തീരാങ്കാവ് കേസില്‍ പ്രതിചേര്‍ക്കപ്പെട്ട അലന്‍ ഷുഹൈബിന്റെ പേര് അനധികൃതമായി ഉപയോഗിക്കുകയായിരുന്നു ചാണക്യ നൂസ്.


21. പഹല്‍ഗാം മോഡല്‍ ഭീകരാക്രമണം
ആസ്ത്രേലിയന്‍ നഗരമായ സിഡ്നിയിലെ ബോണ്ടി ബീച്ചില്‍ നടന്ന ജൂതരുടെ ഹനൂക്ക ദിനാഘോഷത്തിനിടയില്‍ അക്രമികള്‍ നടത്തിയ വെടിവെപ്പില്‍ 15 പേര്‍ കൊല്ലപ്പെടുകയും 40ഓളം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. പിതാവും മകനുമായിരുന്നു അക്രമികള്‍. പിതാവ് സാജിദ് അക്റം സംഭവ സ്ഥലത്ത് കൊല്ലപ്പെട്ടു. മകന്‍ നവീദ് അക്റം ആശുപത്രിയില്‍ ചികിത്സയിലാണ്. അക്രമികള്‍ക്ക് ഐ എസ് ഐയുമായി ബന്ധമുള്ളതായി സംശയിക്കുന്നു. പഴം-പച്ചക്കറി വ്യാപാരിയായ അഹ്‌മദ് അല്‍ അഹ്‌മദ് അക്രമികളെ തടഞ്ഞില്ലായിരുന്നുവെങ്കില്‍ മരണസംഖ്യ പതിന്മടങ്ങ് വര്‍ധിക്കുമായിരുന്നു. സമീപത്ത് കാപ്പി കുടിച്ചുകൊണ്ടിരിക്കെയാണ് ബോണ്ടി ബീച്ചില്‍ രണ്ട് പേര്‍ വെടിയുതിര്‍ക്കുന്നത് അഹ്‌മദിന്റെ ശ്രദ്ധയില്‍പ്പെടുന്നത്. നിരായുധനായ അദ്ദേഹം അക്രമിയില്‍ നിന്ന് ബലമായി തോക്ക് കൈവശപ്പെടുത്തി. അക്രമിയുമായുള്ള പിടിവലിയില്‍ അദ്ദേഹത്തിന്റെ കൈക്കും തോളിലും വെടിയേറ്റു. ഈ സംഭവം മറ്റൊരാള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയത് വൈറലാകുകയായിരുന്നു.
ആസ്ത്രേലിയന്‍ പ്രധാനമന്ത്രി ആന്റണി അല്‍ബനീസ് അഹ്‌മദ് അല്‍ അഹ്‌മദിനെ ഹീറോയായി പ്രഖ്യാപിച്ചു. ഇസ്റാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു അദ്ദേഹത്തെ പരിചയപ്പെടുത്തിയത് ജൂതനെന്നാണ്. പിന്നീട് തിരുത്തി. എന്നാല്‍ കേരളത്തിലെ ക്രൈസ്തവ സഭാ പത്രം മുഖക്കുറിപ്പില്‍ അഹ്‌മദിനെ ഹീറോയെന്ന് പുകഴ്ത്തി. പക്ഷേ, അഹ്‌മദ് ലബനാനില്‍ നിന്നുള്ള ക്രൈസ്തവന്‍ എന്നായിരുന്നു വിശേഷിപ്പിച്ചത് (അഹ്‌മദിന്റെ മതം തിരുത്തുന്നവര്‍, ഹനീഫ കുരിക്കളകത്ത്, ഡിസംബര്‍ 19, സിറാജ്).
ഇതിനെ ജനം ടിവി വിശേഷിപ്പിച്ചത് പഹല്‍ഗാം മോഡല്‍ ഭീകരാക്രമണമെന്നാണ്. ഈ വാര്‍ത്തയില്‍ മുസ്ലീം നാമധാരിയായ ഒരാള്‍ രക്ഷിക്കുന്ന വൈറലായ ഫോട്ടോയായിരുന്നു സര്‍ക്കിള്‍ ചെയ്ത് കൊടുത്തിരുന്നത് (സിഡ്നിയില്‍ ജൂത ഉത്സവത്തിനിടെ നടന്നത് പഹല്‍ഗാം മോഡല്‍ ഭീകരാക്രമണം: വെടിവെപ്പില്‍ 12 പേര്‍ കൊല്ലപ്പെട്ടു, ഡിസംബര്‍ 15, ജനം ടിവി – ഓണ്‍ലൈന്‍).
ഇടത്- ജിഹാദികളും കപട മതേതരവാദികളും
ഓസ്‌ട്രേലിയയില്‍ നടന്നത് ഭീകരാക്രമണം ആണെന്ന് അറിഞ്ഞിട്ടും കേരളത്തിലെ ഇടത്- ജിഹാദികളും കപട മതേതരവാദികളും അത് അറിഞ്ഞില്ലെന്ന് നടിച്ചുവെന്ന് ജന്മഭൂമി എഡിറ്റോറിയല്‍: പാലസ്തീനോടും ഭീകര സംഘടനയായ ഹമാസിനോടും ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാന്‍ മത്സരിക്കുന്നവരാണ് ഒന്നും പ്രതികരിക്കാതെ ഒട്ടകപ്പക്ഷിയെപ്പോലെ മണ്ണില്‍ തലപൂഴ്ത്തിയിരിക്കുന്നത്. ശ്രീലങ്കയിലെ ഈസ്റ്റര്‍ ദിന ഭീകരാക്രമണത്തോടും. കശ്മീരിലെ പഹല്‍ഗാം ഭീകരാക്രമണത്തോടും ഇക്കൂട്ടര്‍ ഇതേ സമീപനം തന്നെയാണ് സ്വീകരിച്ചത്. ആഗോള ഭീകരവാദത്തിന് മതമുണ്ടെന്ന അനിഷേധ്യമായ സത്യമാണ് സിഡ്നി ഭീകരാക്രമണത്തിലും തെളിയുന്നത് (സിഡ്നി ഭീകരാക്രമണം ലോകത്തോട് പറയുന്നത്, ഡിസംബര്‍ 16, ജന്മഭൂമി)
ആക്രമണം നടത്തിയത് തന്ത ജിഹാദി
ആക്രമണം നടത്തിയത് തന്ത ജിഹാദി ഹൈദരാബാദില്‍ നിന്നും കുടിയേറിയ ഇന്ത്യന്‍ വംശജനായ മുസ്ലീമാണെന്നും നല്ല ഈമാനുള്ള ദീനിയാണെന്നും കാസ തൃശ്ശൂര്‍ ഫെയ്‌സ്ബുക്ക് പോസ്റ്റ്: ഒരു വെള്ളക്കാരിയായ ക്രിസ്ത്യാനിയെ കെട്ടിയതോടെ ഇന്ത്യയിലെ കുടുംബം അകന്നു. മതം മാറിയിട്ടില്ല എന്ന് സ്വന്തം കുടുംബത്തെ ബോധ്യപ്പെടുത്താനുള്ള ജിഹാദില്‍ അയാള്‍ തോറ്റു. ക്രിസ്ത്യന്‍ അണ്ഡത്തില്‍ ജനിച്ച മകന്‍ നവീദ് അക്രമിനെ തികഞ്ഞ ഒരു ജിഹാദിയായി കാര്യമുണ്ടായില്ല. അവസാനം സ്വന്തം കുടുംബത്തെ ബോധ്യപ്പെടുത്താന്‍ ദിവ്യ അയ്യരിന്റെ ജിഹാദ് തള്ളി ശരിക്കുള്ള ജിഹാദ് നടത്തി സ്വര്‍ഗം നേടി.
ഈ പോസ്റ്റിനൊപ്പമുള്ള പോസ്റ്ററില്‍ ഇങ്ങനെ എഴുതിയിരിക്കുന്നു: തന്ത ജിഹാദി ഒരു ഇന്ത്യന്‍ വംശജനായ മുസ്ലീം, വിവാഹത്തിലൂടെ മതം മാറിയിട്ടില്ല എന്ന് സ്വന്തം കുടുംബത്തെ ബോധ്യപ്പെടുത്താന്‍ 27 വര്‍ഷം ദിവ്യ അയ്യര്‍ പറഞ്ഞ ജിഹാദ് നടത്തി. അവസാനം സത്യം മനസ്സിലാക്കി ശരിക്കുള്ള ജിഹാദ് നടത്തി ഹൂറികളെ നേടി (ഡിസംബര്‍ 17, കാസ തൃശ്ശൂര്‍ ഫെയ്‌സ്ബുക്ക് പോസ്റ്റ്).
22. പച്ചപ്പള്ളിയും ബാങ്കും നിസ്‌ക്കാരവും വേണ്ട
ക്ഷേത്രനടയില്‍ ബാങ്കുവിളിക്കുന്ന പരിപാടി അവസാനിപ്പിക്കണമെന്നും അടുത്ത വര്‍ഷം മുതല്‍ പച്ചപ്പള്ളിയും ബാങ്കും നിസ്‌ക്കാരവും അമ്പലത്തില്‍ ഉണ്ടാകില്ലെന്ന് നമ്മള്‍ തീരുമാനിക്കണമെന്നും ഹിന്ദു ഐക്യവേദി നേതാവ് കെ.പി ശശികല. അയ്യപ്പന്‍ വിളക്കിനോടനുബന്ധിച്ച് മമ്മിയൂര്‍ ക്ഷേത്രനടയില്‍ വാഴതണ്ട് കൊണ്ട് കെട്ടിയുണ്ടാക്കിയ ‘വാവര്‍ പള്ളി’യുടെ ചിത്രങ്ങള്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചാണ് ശശികലയുടെ വിമര്‍ശനം. മതസഹോദര്യത്തിന്റെ പേരില്‍ അയ്യപ്പന്‍ വിളക്കുകളില്‍ ഇടംപിടിച്ച ഹൈന്ദവേതര പരിപാടികളും ചിഹ്നങ്ങളും പൂര്‍ണമായി വിലക്കണമെന്നും ശശികല ചൂണ്ടിക്കാട്ടി (‘ക്ഷേത്ര നടയില്‍ ബാങ്ക് വിളി തടയണം, അടുത്ത വര്‍ഷം മുതല്‍ പച്ചപ്പള്ളിയും ബാങ്കും നിസ്‌ക്കാരവും പാടില്ല’; കെ.പി.ശശികല, ഡിസംബര്‍ 15, മാധ്യമം).
23. മതസ്പര്‍ധയുണ്ടാക്കുന്ന സാമൂഹികമാധ്യമ പോസ്റ്റ്
ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ നടന്ന ആക്രമണവുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ടതിനെതിരേ ഹിന്ദു ഐക്യവേദി നല്‍കിയ പരാതിയില്‍ തുടര്‍നടപടികള്‍ തടഞ്ഞ് ഹൈക്കോടതി ഉത്തരവായി. മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും പ്രഭാഷകനുമായ ബഷീര്‍ വെള്ളിക്കോത്തിനെതിരെയാണ് ഹിന്ദു ഐക്യവേദി പരാതി നല്‍കിയത്. അതിനെതിരേ ബഷീര്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ബഷീറിന്റെ പോസ്റ്റ് രാജ്യത്ത് കലാപം സൃഷ്ടിക്കാനും ഇരുവിഭാഗം തമ്മിലുള്ള മതസ്പര്‍ദ്ധ ഉണ്ടാക്കാനും കാരണമായെന്ന് ജനം ടി വി വാര്‍ത്ത നല്‍കിയിരുന്നു. ആ വാര്‍ത്തയുടെ അടിസ്ഥാനത്തിലാണ് ഹിന്ദു ഐക്യവേദി ജില്ലാ പ്രസിഡന്റ് കാഞ്ഞാങ്ങാട് പോലീസില്‍ പരാതി നല്‍കിയത് (മുസ്ലീം ലീഗ് നേതാവിനെതിരായ കേസിലെ തുടര്‍നടപടികള്‍ക്ക് ഹൈക്കോടതി സ്റ്റേ, ഡിസംബര്‍ 16, മംഗളം).
നിരപരാധികളായ മനുഷ്യരെ കൊന്നൊടുക്കിയത് ആരായാലും കണ്ടെത്തപ്പെടണമെന്നം തൂക്കിക്കൊല്ലണമെന്നും പറഞ്ഞു തുടങ്ങിയ പോസ്റ്റില്‍ സംഭവത്തിനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും ആരോപിച്ചിരുന്നു. ഇതിനെതിരേയാണ് ജനം ടി വി വാര്‍ത്ത നല്‍കിയത്. ഭീകരകെ വെള്ളപൂശുക എന്ന ഉദ്ദേശ്യത്തോടെ പോസ്റ്റിട്ടന്നൊണ് ജനം ടി വി ആരോപിച്ചത് (പഹല്‍ഗാം ഭീകരാക്രമണത്തെയും ഭീകരരെയും വെള്ളപൂശി മുസ്ലീം ലീഗ് നേതാവ് ബഷീര്‍ വെള്ളിക്കോത്ത്, ഏപ്രില്‍ 23, ജനം ടിവി).
24. ക്ഷേത്രത്തില്‍ പാട്ട് വെക്കുന്നതിനെതിരെ ലീഗുകാര്‍: പ്രചരണം
മലപ്പുറത്ത് കൊളപ്പാട് മഹാവിഷ്ണു ക്ഷേത്രത്തില്‍ പാട്ടുവെക്കുന്നതിനെതിരെ യുഡിഎഫ് പ്രതിഷേധം എന്ന എന്ന പേരില്‍ ഒരു വീഡിയോ സോഷ്യല്‍ മീഡിയകളിലും വാര്‍ത്താമാധ്യമങ്ങളിലും പ്രചരിച്ചു. മുസ്ലീം ലീഗുകാരും മുസ്ലീങ്ങളുമാണ് മുദ്രാവാക്യം വിളിക്കുന്നതെന്ന പ്രചാരണങ്ങളും നടന്നു. മലപ്പുറത്ത് ഹൈന്ദവ ക്ഷേത്രത്തില്‍ പാട്ടുവെക്കാന്‍ പോലും അനുവദിക്കുന്നില്ല എന്നായിരുന്നു വീഡിയോയിലെ പരാതി.
കൊളപ്പാട് മഹാവിഷ്ണു ക്ഷേത്രത്തിലെ കമ്മിറ്റിയും ഈ ക്ഷേത്രത്തിന് തൊട്ടടുത്ത് താമസിക്കുന്ന ജയന്‍ നമ്പൂതിരിയുമായി ചില പ്രശ്‌നങ്ങളുണ്ട്. ക്ഷേത്രത്തില്‍ പാട്ടു വെക്കുന്നതുമായി ബന്ധപ്പെട്ട് ജയന്‍ നമ്പൂതിരി കമ്മിറ്റിക്കെതിരെ പൊലീസിലും മറ്റും പരാതി നല്‍കിയിരുന്നു. ഈ ക്ഷേത്ര കമ്മിറ്റിയിലെ ചിലര്‍ ബിജെപിയുടെ സ്ഥാനാര്‍ത്ഥികളായി ഇവിടെ മത്സരിച്ചിട്ടുണ്ട്. ജയന്‍ നമ്പൂതിരിക്കൊപ്പം നില്‍ക്കുന്നത് യുഡിഎഫിന്റെ അനുഭാവികളും. തെരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ യുഡിഎഫിന് വലിയ വിജയം ലഭിച്ചപ്പോള്‍ അതിന്റെ ആവേശത്തില്‍ മുദ്രാവാക്യം വിളിക്കുകയായിരുന്നു (മലപ്പുറത്തെ ക്ഷേത്രത്തില്‍ പാട്ട് വെക്കുന്നതിനെതിരെ യുഡിഎഫ് പ്രതിഷേധം! നടന്നത് ഇതാണ്, ഡിസംബര്‍ 18, ന്യൂസ് 18 കേരള).
അനിഇസ്ലാമികമായ എന്തിനെയും എതിര്‍ക്കുന്നു
ക്ഷേത്രങ്ങളിലെ പാട്ട് ഞങ്ങള്‍ നിര്‍ത്തിക്കുമെന്ന് മുസ്ലീം ലീഗ് മുദ്രാവാക്യം വിളിച്ചതായി ജന്മഭൂമി: ക്ഷേത്രങ്ങളില്‍ ഭക്തിഗാനങ്ങള്‍ പുറത്തേക്ക് കേള്‍ക്കരുതെന്ന് മുസ്ലീം ലീഗിന്റെ പുതിയ തീട്ടൂരം. ക്ഷേത്രത്തിലെ ഭക്തിഗാനം നാട്ടുകാര്‍ക്ക് ശല്യമാണ് എന്ന പുതിയ കണ്ടുപിടുത്തവുമായി യുഡിഎഫ് എത്തിയിരിക്കുന്നത്. അനിഇസ്ലാമികമായ എന്തിനെയും എതിര്‍ക്കുക എന്ന, ന്യൂനപക്ഷ പ്രീണത്തിന്റ പുതിയ ഘട്ടത്തിലേക്ക് ഇവര്‍ കടന്നിരിക്കുന്നത്. വരും ദിവസങ്ങളില്‍ ഇതിന്റെ മാരക വേര്‍ഷന്‍ കേരള ജനത കാണുകയും കേള്‍ക്കുകയും വേണ്ടിവരും (ഈ പോക്ക് എങ്ങോട്ട്? ക്ഷേത്രത്തിലെ ഭക്തിഗാനത്തിനെതിരെ യുഡിഎഫ്; മലപ്പുറത്ത് മഹാവിഷ്ണു ക്ഷേത്രത്തിന് മുന്നില്‍ മുസ്ലീംലിഗിന്റെ പ്രതിഷധം; അങ്ങേയറ്റം പ്രകോപനകരമായ മുദ്രാവാക്യങ്ങള്‍, ഡിസംബര്‍ 16, ജനം ടിവി)
മലപ്പുറത്തെ അഭിനയം മുസ്ലീങ്ങള്‍ നിര്‍ത്തുന്നു
മലപ്പുറത്ത് മുസ്ലീങ്ങൾ തനി സ്വഭാവം പുറത്തെടുക്കുകയാണെന്ന് ഹിന്ദു ഐക്യവേദി നേതാവ് ശശികല ടീച്ചര്‍:
നീലക്കുറുക്കന്റെ സ്വഭാവം മാറ്റാനാവില്ല. അതിന്റെ ജാത്യാലുള്ള സ്വഭാവം ഉള്ളിലുണ്ട്. ചായം പുറത്തുമാത്രമേയുള്ളൂ. കയ്യില്‍ അധികാരം വരുന്നതുവരെയുള്ള തഖിയയാണ്. അതവരുടെ മതപരമായ ദൗത്യത്തിന്റെ ഭാഗമാണ്. അവര്‍ക്ക് അധികാരവും ഭൂരിപക്ഷവും വരുന്നതുവരെ അഭിനയിക്കുകയെന്നത് അവരുടെ രീതിയാണ്. മലപ്പുറത്ത് ഈ അഭിനയം കളയാനുള്ള സമയമായെന്ന് അവര്‍ക്ക് ബോധ്യമായിക്കഴിഞ്ഞു (അഞ്ച് നേരം വാങ്ക് വിളിക്കുന്നവര്‍ ക്ഷേത്രങ്ങളിലെ പാട്ടിനെ എതിര്‍ക്കുന്നു, മലപ്പുറത്തെ സാഹചര്യം സങ്കീര്‍ണം, ഡിസംബര്‍ 16, ജനം ടിവി)
പാട്ട് വിലക്ക് വ്യാജ ആരോപണം
മലപ്പുറം എടവണ്ണയില്‍ ക്ഷേത്രത്തില്‍ പാട്ട് വെക്കുന്നത് യുഡിഎഫുകാര്‍ വിലക്കുന്നു എന്നത് വ്യാജ പ്രചാരണമാണെന്ന് യുഡിഎഫ് നേതൃത്വം (ക്ഷേത്രത്തിലെ പാട്ട് വിലക്ക്, സംഘപരിവാര്‍ പ്രചാരണം വ്യാജം, മുദ്രവാക്യം വിളിച്ചവരില്‍ ലീഗുകാരില്ല, വ്യാജപ്രചരണങ്ങള്‍ക്കെതിരെ യുഡിഎഫും ക്ഷേത്ര കമ്മിറ്റിയും, ഡിസംബര്‍ 18, മാധ്യമം ഓണ്‍ലൈന്‍)
കുപ്രചാരണമെന്ന് ക്ഷേത്ര കമ്മിറ്റി
മലപ്പുറം എടവണ്ണ കൊളപ്പാട് വിഷ്ണുക്ഷേത്രത്തിലെ പാട്ടിനെതിരെ മുസ്ലീം ലീഗുകാര്‍ മുദ്രാവാക്യം വിളിച്ചെന്ന പ്രചാരണം ക്ഷേത്ര കമ്മിറ്റി തള്ളി. ക്ഷേത്രത്തിലെ പാട്ടിനെതിരെ ലീഗുകാര്‍ മുദ്രാവാക്യം വിളിച്ചെന്നത് വ്യാജ പ്രചാരണമെന്ന് ക്ഷേത്ര കമ്മിറ്റി സെക്രട്ടറി ബിജു ഗോപിനാഥ് പറഞ്ഞു.
മുദ്രാവാക്യം വിളിച്ചത് കോണ്‍ഗ്രസുകാരാണ്. ക്ഷേത്രവും സമീപവാസിയായ നമ്പൂതിരിയും തമ്മിലെ തര്‍ക്കമാണ് മുദ്രാവാക്യത്തിന് പിന്നില്‍ (കൊളപ്പാട് ക്ഷേത്രത്തിലെ പാട്ടിനെതിരെ ലീഗുകാര്‍ മുദ്രാവാക്യം വിളിച്ചെന്ന പ്രചാരണം തള്ളി ക്ഷേത്ര കമ്മിറ്റി, ഡിസംബര്‍ 19, മീഡിയ വണ്‍ ഓണ്‍ലൈന്‍).
ആരോപണം വ്യാജമെന്ന് പരാതിക്കാരനും
മുദ്രാവാക്യം വിളിച്ചത് ലീഗുകാരോ മുസ്ലീങ്ങളോ അല്ലെന്ന് ക്ഷേത്രത്തിലെ പാട്ടിനെതിരെ പരാതി നല്കിയ ജയന്‍ നമ്പൂതിരി (കൊളപ്പാട് ക്ഷേത്രത്തിലെ പാട്ടിനെതിരെ ലീഗുകാര്‍ മുദ്രാവാക്യം വിളിച്ചെന്ന പ്രചാരണം തള്ളി ക്ഷേത്ര കമ്മിറ്റി, ഡിസംബര്‍ 19, മീഡിയ വണ്‍ ഓണ്‍ലൈന്‍).
പിന്നില്‍ ബിജെപി
എടവണ്ണ പഞ്ചായത്തിലെ കൊളപ്പാട് വാര്‍ഡിലെ വിജയത്തിന് ശേഷം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ വിജയാഹ്ളാദത്തിലെ ഈ മുദ്രാവാക്യമാണ് വ്യാജ പ്രചാരണങ്ങള്‍ക്ക് തുടക്കമിട്ടതെന്ന് കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറി സി. എ കരീം. മലപ്പുറത്ത് മുസ്ലീം ലീഗുകാര്‍ ക്ഷേത്രത്തില്‍ പാട്ടു വേണ്ടെന്ന മുദ്രാവാക്യം വിളിച്ചുവെന്നത് സംഘപരിവാര്‍ പ്രചരണമാണെന്നും അദ്ദേഹം പറഞ്ഞു (കൊളപ്പാട് ക്ഷേത്രത്തിലെ പാട്ടിനെതിരെ ലീഗുകാര്‍ മുദ്രാവാക്യം വിളിച്ചെന്ന പ്രചാരണം തള്ളി ക്ഷേത്ര കമ്മിറ്റി, ഡിസംബര്‍ 19, മീഡിയ വണ്‍).
പാട്ട് വേണ്ടെങ്കില്‍ ബാങ്കും വേണ്ട
ശാന്തമായ ഉറക്കത്തില്‍ ചെവിയിലേക്ക് തുളച്ചു കയറുന്ന ശബ്ദത്തെ മതസൗഹാര്‍ദ്ദത്തിന്റെ പേരില്‍ ആരും സഹിക്കേണ്ടതില്ലെന്നും ക്ഷേത്രത്തിലെ പാട്ടിനെതിരെ മുദ്രാവാക്യം വിളിക്കുന്നവര്‍ക്ക് പള്ളിയിലെ ബാങ്ക് വിളിയിലും ഇതേ നിലപാട് ഉണ്ടാവണമെന്നും ഹിന്ദു ഐക്യവേദി നേതാവ് കെ.പി ശശികല (‘ക്ഷേത്രത്തില്‍ പാട്ടു വേണ്ടെങ്കില്‍ പള്ളിയില്‍ ബാങ്കും വേണ്ട, നമുക്ക് ഒരുമിച്ച് നിര്‍ത്താം, ലോകം കിടുക്കി പാട്ട് വെക്കുന്നതിനോട് എനിക്ക് യോജിപ്പില്ല’; ശശികല, ഡിസംബര്‍ 19, മാധ്യമം ഓണ്‍ലൈന്‍).


പാട്ടിനെതിരേ പരാതി നല്‍കിയത് ക്ഷേത്ര വിശ്വാസികള്‍
മലപ്പുറം എടവണ്ണയിലെ കൊളപ്പാട് വിഷ്ണു ക്ഷേത്രത്തിലെ പാട്ട് വെക്കലുമായി ബന്ധപ്പെട്ട് മുദ്രാവാക്യം വിളിച്ചവര്‍ ലീഗുകാരോ മുസ്ലീങ്ങളോ അല്ലെന്നും ക്ഷേത്രത്തില്‍വരുന്നവര്‍ തന്നെയെന്ന് ജയന്‍ നമ്പൂതിരി (ക്ഷേത്രത്തിലെ പാട്ടിനെതിരെ മുദ്രാവാക്യം വിളിച്ചത് ലീഗുകാരല്ല… ക്ഷേത്രത്തില്‍ വരുന്നവര്‍ തന്നെയാണ്’, ഡിസംബര്‍ 19, മീഡിയാവണ്‍)
25. വാളയാറിലെ ആള്‍ക്കൂട്ടക്കൊല
ബംഗ്ലാദേശി എന്നാരോപിച്ച് ഛത്തീസ്ഗഡ് സ്വദേശി രാം നാരായണ്‍ ഭാഗേലിനെ വാളയാര്‍ അട്ടപ്പള്ളത്ത് ഡിംസംബര്‍ 17ന് വൈകീട്ട് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ അടങ്ങുന്ന ആള്‍ക്കൂട്ടം തല്ലിക്കൊന്നു. അദ്ദേഹം നേരിട്ടത് സമാനതകളില്ലാത്ത മര്‍ദനമായിരുന്നെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. നാലുദിവസം മുന്‍പാണ് രാം നാരായണ്‍ കൂലിപ്പണിതേടി കേരളത്തിലെത്തിയത്. കള്ളനെന്നും ബംഗ്ലാദേശിയെന്നും ആരോപിച്ചാണ് നാട്ടുകാര്‍ ഇദ്ദേഹത്തെ ക്രൂരമായി മര്‍ദിച്ചത്. ബംഗ്ലാദേശിയെന്ന് ആരോപിച്ച് അദ്ദേഹത്തെ മര്‍ദ്ദിക്കുന്ന വീഡിയോ പുറത്തുവന്നിരുന്നെങ്കിലും ആദ്യ ഘട്ടത്തില്‍ പോലിസ് ആള്‍ക്കൂട്ട കൊലപാതകമായി കണ്ടിരുന്നില്ല. പിന്നീട് മനുഷ്യാവകാശപ്രവര്‍ത്തകരുടെ ശ്രമഫലമായാണ് ആ രീതിയില്‍ എഫ്‌ഐആര്‍ ഇട്ടത് (ബംഗ്ലാദേശിയാണെന്ന് പറഞ്ഞ് ആള്‍ക്കൂട്ടം തല്ലിക്കൊന്ന രാംനാരായണിന്റെ ഭാര്യയും ബന്ധുക്കളും ഇന്ന് തൃശൂരിലെത്തും, ഡിസംബര്‍ 21, മീഡിയാവണ്‍; ‘മോഷ്ടാവല്ല, ക്രിമിനല്‍ പശ്ചാത്തലമില്ല; രണ്ടു കുഞ്ഞുങ്ങളടങ്ങുന്ന കുടുംബം പോറ്റാനാണ് ഇവിടെവന്നത്’, ഡിസംബര്‍ 19, മാതൃഭൂമി ഓണ്‍ലൈന്‍; രാം നാരായണിനോട് നാം ചെയ്തത്, അംബിക, ഡിസംബര്‍ 24, മാധ്യമം).
കേസില്‍ ബിജെപി പ്രവര്‍ത്തകരും സിപിഎം കോണ്‍ഗ്രസ് പ്രവര്‍ത്തകരും പ്രതികളായിരുന്നു. പ്രതികളില്‍ ചിലര്‍ സിപിഎം പ്രവര്‍ത്തകരെ കൊന്ന കേസിലെ പ്രതികളാണ്. മാത്രമല്ല, എസ്ഡിപിഐ പ്രവര്‍ത്തകന്‍ സുബൈര്‍ വധക്കേസിലെ പ്രതികളും ആള്‍ക്കൂട്ട കൊലപാതകക്കേസിലെ പ്രതികളെ കാണാന്‍ കോടതിയിലെത്തിയിരുന്നു (വാളയാര്‍ ആള്‍ക്കൂട്ടക്കൊല: പ്രതികള്‍ റിമാന്‍ഡില്‍; നാല് പേര്‍ ബിജെപി- ആര്‍എസ്എസ് പ്രവര്‍ത്തകര്‍, ഡിസംബര്‍ 20, മീഡിയാവണ്‍).
കാലുമുതല്‍ തലവരെ കനത്ത തോതില്‍ അദ്ദേഹം മര്‍ദ്ദനമെറ്റതായി പോസ്റ്റ് മോര്‍ട്ടം ചെയ്ത ഡോക്ടര്‍ സാക്ഷ്യപ്പെടുത്തി (‘അയാളുടെ ശരീരത്തില്‍ അടിയേല്‍ക്കാത്ത സ്ഥലങ്ങളില്ല, വാരിയെല്ല് ഒടിഞ്ഞു, രക്തം വാര്‍ന്നാണ് മരിച്ചത്…’; പാലക്കാട്ടെ ആള്‍ക്കൂട്ട കൊലപാതകത്തില്‍ വൈകാരികമായി പ്രതികരിച്ച് പോസ്റ്റ്‌മോര്‍ട്ടം നടത്തിയ പൊലീസ് സര്‍ജന്‍ ഡോ. ഹിതേഷ് ശങ്കര്‍, ഡിസംബര്‍ 20, മീഡിയാവണ്‍).
ആദ്യ ഘട്ടത്തില്‍ പൊലീസ് മൃതദേഹം പോസ്റ്റ് മോര്‍ട്ടം ചെയ്ത് നാട്ടിലേക്കയക്കാന്‍ ശ്രമിച്ചുവെങ്കിലും മനുഷ്യാവകാശപ്രവര്‍ത്തകര്‍ ഇടപെട്ടതോടെ നഷ്ടപരിഹാരം നല്‍കാനും സര്‍ക്കാര്‍ ചെലവില്‍ മൃതദേഹം നാട്ടിലെത്തിക്കാനും തയ്യാറായി.
ദാരുണമായി മരണപ്പെട്ട സംഭവം
ആള്‍ക്കൂട്ട കൊലപാതകത്തെ മന്ത്രി വി ശിവന്‍കുട്ടി ദാരുണമായി മരണപ്പെട്ട സംഭവം എന്ന് വിശേഷിപ്പിച്ചു: പാലക്കാട് കഞ്ചിക്കോട് അട്ടപ്പള്ളം പ്രദേശത്ത് വെച്ച് ഛത്തീസ്ഗഡ് സ്വദേശിയായ രാം നാരായണന്‍ ബാഗേല്‍ എന്ന അതിഥി തൊഴിലാളി ദാരുണമായി മരണപ്പെട്ട സംഭവം അങ്ങേയറ്റം വേദനാജനകവും ഗൗരവകരവുമാണ്. സംഭവത്തില്‍ ഉള്‍പ്പെട്ടവരെ പ്രതിചേര്‍ത്ത് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കുറ്റക്കാര്‍ക്കെതിരെ മുഖം നോക്കാതെ കര്‍ശന നിയമനടപടി സ്വീകരിക്കും കുടുംബവുമായി കൂടിയാലോചിച്ച് മൃതദേഹം ഛത്തീസഗഡിലെ വസതിയില്‍ എത്തിക്കാനുള്ള ക്രമീകരണങ്ങളും സര്‍ക്കാര്‍ മുന്‍കൈയ്യെടുത്ത് നടപ്പാക്കും (ഡിസംബര്‍ 20, ഫേസ്ബുക്ക്/ ശിവന്‍കുട്ടി).
മതവിഷജന്തുക്കള്‍
ബംഗ്ലാദേശിലെ ഹൈന്ദവരുടെ കൊലപാതത്തിന് ബിജെപിക്കാര്‍ പകരം വീട്ടിയെന്ന് കെ.പി അരവിന്ദന്‍ ഫേസ്ബുക്കില്‍: ബംഗ്ലാദേശില്‍ ജമാഅത്ത് ഇസ്ലാമി നേതൃത്വത്തിലുള്ള ഇസ്ലാമിസ്റ്റുകള്‍ ദൈവനിന്ദ ആരോപിച്ച് ദീപു ചന്ദ്ര ദാസ് എന്ന ഹിന്ദുവിനെ തല്ലികൊന്നു തീകൊളുത്തി കത്തിച്ചു. ഇന്ത്യയില്‍ ബി.ജെ.പി – സംഘികള്‍ ബംഗ്ലാദേശിയെന്നാരോപിച്ച് രാമനാരായണ്‍ബയ്യാല്‍ എന്ന ഹിന്ദുവിനെ തല്ലിക്കൊന്ന് പകരം വീട്ടി. #മതവിഷജന്തുക്കള്‍ (ഡിസംബര്‍ 20, ഫേസ്ബുക്ക്/ കെ.പി അരവിന്ദന്‍).
കൊന്നത് സുഡാപ്പികള്‍
ആള്‍ക്കൂട്ടക്കൊലയുമായി ബന്ധപ്പെട്ട് സാമൂഹിക മാധ്യമങ്ങളില്‍ ഒരു വാര്‍ത്ത പ്രത്യക്ഷപ്പെട്ടു. ആള്‍ക്കൂട്ട മര്‍ദ്ദനത്തില്‍ ബിഹാര്‍ സ്വദേശിയുടെ മരണം എന്ന വാര്‍ത്തയാണ് സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചത്. പ്രതികളെന്ന നിലയില്‍ ഏതാനും മുസ്ലീങ്ങളുടെ പേരുകളും ഫോട്ടോയും നല്‍കിയിരുന്നു. ഒപ്പമുള്ള വിവരണം ഇങ്ങനെ: ‘സങ്കികള്‍ ആണെന്ന് പ്രചരിപ്പിച്ചു കോള്‍മയിര്‍ കൊണ്ട സുഡുക്കള്‍. അറസ്റ്റില്‍ ആയത് മുഴുവന്‍ സുഡുക്കള്‍ ആണല്ലോ ദൈവമേ.’
ഫാക്റ്റ് ക്രസന്‍ഡൊ ഈ വാര്‍ത്ത പരിശോധിച്ചു.
പ്രതികള്‍ മുസ്ലീം സമുദായത്തില്‍ പെട്ടവരാണ് എന്നുള്ള പത്രവാര്‍ത്ത യഥാര്‍ത്ഥത്തില്‍ 2023 മേയ് മാസം മലപ്പുറം കിഴിശ്ശേരിയില്‍ ഉണ്ടായ സംഭവത്തിന്റെതാണ്. ഇതാണ് വാളയാര്‍ കൊലപാതകത്തിന്റെതെന്ന മട്ടില്‍ പ്രചരിച്ചത് (വാളയാറില്‍ ആള്‍ക്കൂട്ട കൊലപാതകം നടത്തിയ പ്രതികള്‍ മുസ്ലീം സമുദായക്കാര്‍…? സത്യമറിയൂ…, ഡിസംബര്‍ 29, ഫാക്റ്റ് ക്രസന്‍ഡൊ).


ആള്‍ക്കൂട്ടക്കൊലയും ബംഗ്ലാദേശും
വാളയാറില്‍ ഛത്തീസ്ഗഢ് സ്വദേശിയായ രാം നാരായണ്‍ ഭാഗേലിനെ ബംഗ്ലാദേശി എന്നാരോപിച്ച് അടിച്ചു കൊന്നതിനെ ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി.കെ സനോജ് ബംഗ്ലാദേശിലെ ജമാഅത്തെ ഇസ്ലാമിയുമായി ബന്ധിപ്പിച്ചു: രാംനാരായണ്‍ ഭാഗേലിനെ ബംഗ്ലാദേശി എന്നാരോപിച്ച് അടിച്ചുകൊന്നവര്‍ സംഘപരിവാറിന്റെ ഹിന്ദുരാഷ്ട്രവാദ ചിന്തകള്‍ കൊണ്ടു ഭ്രാന്ത് പിടിച്ചവരാണ്. ആര്‍എസ്എസ്സിന് ദേശീയ അധികാരം കിട്ടിയപ്പോള്‍ ഇന്ത്യയില്‍ എന്താണോ സംഭവിച്ചത് അതാണ് ജമാഅത്തെ ഇസ്ലാമിക്ക് ദേശീയ അധികാരം കിട്ടിയപ്പോള്‍ ബംഗ്ലാദേശില്‍ സംഭവിച്ചത്. മതരാഷ്ട്രവാദം ഏത് തന്നെയായാലും സാധാരണ മനുഷ്യര്‍ക്ക് ദുരിതം മാത്രമാണ് നല്‍കുന്നത് എന്നാണ് ഇന്ത്യയും ബംഗ്ലാദേശും നമ്മോട് പറയുന്നത്. മതരാഷ്ട്രവാദികള്‍ ന്യൂനപക്ഷങ്ങള്‍ക്ക് എതിരെ നടത്തുന്ന അക്രമങ്ങളില്‍ ശക്തമായി പ്രതിഷേധിക്കണം- അദ്ദേഹ പറഞ്ഞു (‘ബംഗ്ലാദേശി എന്നാരോപിച്ച് അടിച്ച് കൊന്നവര്‍ സംഘപരിവാറിന്റെ ഹിന്ദുരാഷ്ട്രവാദ ചിന്തകള്‍ കൊണ്ട് ഭ്രാന്ത് പിടിച്ചവര്‍’, ഡിസംബര്‍ 23, റിപ്പോര്‍ട്ടര്‍)
26. സമുദായ സന്തുലനം തകര്‍ന്നു
തദ്ദേശ തെരഞ്ഞെടുപ്പിലെ വിജയം കേരളത്തിലെ സാമുദായിക സന്തുലിതാവസ്ഥ തകര്‍ത്തെന്ന് അഡ്വ. ജയശങ്കര്‍. യോഗനാദത്തില്‍ എഴുതിയ ലേഖനത്തിലാണ് ഈ അവകാശവാദമുള്ളത്: വെള്ളാപ്പള്ളി പറഞ്ഞത് ശരിയാണ്. യുഡിഎഫ് ഭരണം വന്നാല്‍ ലീഗിനായിരിക്കും പ്രാമുഖ്യം. ആറാം മന്ത്രിയും കൊടുക്കേണ്ടിവരും. അതിന്റെ ഗുണം അവരുടെ സമുദായത്തിനു മാത്രമായി ചുരുങ്ങും. കേരള കോണ്‍ഗ്രസ് അപ്രസക്തമായി. ഈഴവരാദി പിന്നാക്ക സമുദായക്കാര്‍ക്ക് കോണ്‍ഗ്രസ് വേണ്ടത്ര സീറ്റ് കൊടുത്തിട്ടില്ല. സീറ്റ് കൊടുത്താലല്ലേ ജയിക്കുകയുള്ളൂ. ജയിച്ചത് കോണ്‍ഗ്രസ്സാണെങ്കിലും വിജയിച്ചത് പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ഹിന്ദുക്കളാണ്. യുഡിഎഫ് വന്നാല്‍ പിന്നാക്കക്കാര്‍ക്ക് അസ്തിത്വ പ്രതിസന്ധിയുണ്ടാവും. ആന്റണിയുടെ കാലത്ത് പിന്നാക്കക്കാര്‍ക്ക് പ്രാധാന്യമുണ്ടായിരുന്നെങ്കിലും ഇപ്പോഴില്ല. പിന്നാക്ക പ്രാതിനിധ്യം ശോഷിച്ചുപോയി (തദ്ദേശ തിരഞ്ഞെടുപ്പ്:തകിടം മറിഞ്ഞ് സാമുദായിക സന്തുലനം, അഡ്വ. ജയശങ്കര്‍, ഡിസംബര്‍ 16, യോഗനാദം).
27. വാരിയന്‍കുന്നന്‍ ഹിന്ദു പീഡകന്‍
മലപ്പുറത്ത് വാരിയന്‍കുന്നന് സ്മാരകം പണിയാനുമുള്ള ജില്ലാ പഞ്ചായത്ത് തീരുമാനത്തിനെതിരേ 2022 ആഗസ്റ്റ് 31ന് കുന്നുമ്മലില്‍ ഹിന്ദു ഐക്യവേദി ധര്‍ണ നടത്തിയിരുന്നു. ആ ധര്‍ണയില്‍ നേതാവ് കെ.പി ശശികല ടീച്ചറുടെ പ്രസംഗം അത്യന്തം പ്രകോപനപരമായിരുന്നു. ഹിന്ദുക്കളെ പൈശാചികമായി പീഡിപ്പിക്കുകയും വംശഹത്യ നടത്തുകയും ചെയ്ത മാപ്പിള കലാപത്തിന് നേതൃത്വം നല്‍കിയ ആളാണ് വാരിയന്‍ കുന്നത്ത് അഹമ്മദ് ഹാജിയെന്നായിരുന്നു അവര്‍ പ്രസംഗിച്ചത്. ഇതിനെതിരേ പോലിസ് കേസെടുത്തിരുന്നു. ഇപ്പോള്‍ തുടര്‍നടപടികള്‍ ഹൈക്കോടതി മൂന്നു മാസത്തേക്ക് സ്‌റ്റേ ചെയ്തു (വാരിയന്‍കുന്നനെതിരായ പ്രസംഗം ശശികല ടീച്ചര്‍ക്കെതിരെയുള്ള കേസ് തടഞ്ഞു, ഡിസംബര്‍ 17, ജന്മഭൂമി).
28. ദേശീയതലത്തില്‍ സംഘപരിവാര്‍ ചെയ്യുന്നത് കേരളത്തില്‍ നയിക്കുന്നത് ജമാഅത്തെ ഇസ്ലാമി
ദേശീയതലത്തില്‍ സംഘപരിവാര്‍ നടത്തുന്ന പ്രൊപ്പഗണ്ടയ്ക്ക് കേരളത്തില്‍ നേതൃത്വം നല്‍കുന്നത് ജമാഅത്തെ ഇസ്ലാമിയെന്ന് ഡിവൈഎഫ്‌ഐ നേതാവ് ദീപക് പച്ച: കേരളത്തില്‍ ഇപ്പോള്‍ നടക്കുന്നത് ഒരു പ്രോപഗണ്ട വാര്‍ ആണ്. സംഘപരിവാര്‍ ദേശീയ തലത്തില്‍ നടത്തുന്ന ആ മോഡല്‍ കോണ്‍ഗ്രസ്സിന് വേണ്ടി കേരളത്തില്‍ നയിക്കുന്നത് ഇപ്പോള്‍ ജമഅത്തെ ഇസ്ലാമിയാണ്. അതില്‍ ഇപ്പോള്‍ ടാര്‍ഗറ്റ് ചെയ്തിരിക്കുന്നത് വെള്ളാപ്പള്ളിയെയാണ്. വെള്ളാപ്പള്ളിയെ പോലൊരാള്‍ പറയാന്‍ പാടില്ലാത്തത് പറഞ്ഞ ഘട്ടത്തില്‍ സിപിഎം പ്രതികരിച്ചിട്ടുണ്ട്. ബാക്കി വെള്ളാപ്പള്ളി പറഞ്ഞത് ലീഗ് വിമര്‍ശനമാണ്. പ്രോപഗാണ്ടയുടെ പവറു കാരണം കേരളത്തില്‍ ഇന്ന് ജീവിച്ചിരിക്കുന്ന ഏറ്റവും വലിയ വര്‍ഗീയവാദിയായി വെള്ളപ്പള്ളിയെ മാറ്റിയിട്ടുണ്ട്. ആ വിമര്‍ശനം മുസ്ലീം വിരുദ്ധവും മലപ്പുറം വിരുദ്ധവുമാക്കി തീര്‍ക്കാന്‍ ജമാഅത്ത് ഇസ്ലാമി പ്രോപഗണ്ട യന്ത്രത്തിന് അധികം സമയം വേണ്ടിവരില്ല (ഡിസംബര്‍ 18, ഫേസ്ബുക്ക്/ ദീപക് പച്ച).
29. പൗരത്വ സമര കേസിലെ ഇരട്ടത്താപ്പ്
പൗരത്വസമരക്കേസിനെതിരേ പൊതുവികാരം ഉയര്‍ന്നുവന്ന സാഹചര്യത്തില്‍ കേസുകള്‍ പിന്‍വലിക്കുമെന്ന് എല്‍ഡിഎഫ് സര്‍ക്കാര്‍ പ്രഖ്യാപിച്ചു. പക്ഷേ, പ്രഖ്യാപനം വന്നിട്ടും കേസുകളില്‍ പലതും പിന്‍വലിച്ചില്ല. തീര്‍ത്തും സമാധാനപരമായി നടന്ന സമരങ്ങള്‍ക്കെതിരെ 843 കേസുകളാണ് രജിസ്റ്റര്‍ ചെയ്തതത്. ബാനര്‍ സ്ഥാപിച്ചത് പോലുള്ള നിസാരമായ സംഗതികള്‍ക്കെതിരെ പോലും കേസ് എടുത്തിരുന്നു. പ്രഖ്യാപനത്തെത്തുടര്‍ന്ന് ഉത്തതരവിലൂടെ 112 കേസുകള്‍ മാത്രമാണ് പിന്‍വലിച്ചത്. 600ലധികം കേസുകള്‍ കോടതിവഴിയാണ് ഒഴിവായത്. 118 കേസുകള്‍ ഇപ്പോഴും നിലനില്‍ക്കുന്നു. 2019 ഡിസംബര്‍ 17ന് നടന്ന ജനകീയ ഹര്‍ത്താലിനെതിരെയും അടിച്ചമര്‍ത്തല്‍ നയമാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. പൗരത്വ സമരത്തില്‍ തീവ്രവാദികള്‍ നുഴഞ്ഞുകയറിയെന്നും മുഖ്യമന്ത്രി ആരോപിച്ചിരുന്നു (പൗരത്വ സമരക്കേസുകള്‍ പിന്‍വലിക്കാത്തത് സര്‍ക്കാറിന്റെ ഇരട്ടത്താപ്പ്: സോളിഡാരിറ്റി, മീഡിയ വണ്‍ ഓണ്‍ലൈന്‍, ഡിസംബര്‍ 19 )
30. പൗരത്വസമരക്കേസുകള്‍ പിന്‍വലിച്ചില്ല
നാല് വര്‍ഷങ്ങള്‍ക്കിപ്പുറവും പൗരത്വ ഭേദഗതി വിരുദ്ധ സമരത്തിനെതിരായ കേസുകള്‍ ഇപ്പോഴും നിലനില്‍ക്കുന്നുവെന്ന് സോളിഡാരിറ്റി സംസ്ഥാന സെക്രട്ടേറിയറ്റ്.
843 കേസുകളാണ് എടുത്തത്. ബാനര്‍ കെട്ടിയതിനെതിരേപോലും കേസെടുത്തു. 2019 ഡിസംബര്‍ 17ന് നടന്ന ജനകീയ ഹര്‍ത്താലിനെതിരെയും അടിച്ചമര്‍ത്തലിന്റെ നയമാണ് പിണറായി സര്‍ക്കാര്‍ സ്വീകരിച്ചത്. കേസുകള്‍ പിന്‍വലിക്കും എന്ന പ്രഖ്യാപിച്ച സര്‍ക്കാറിന്റെ ഉത്തരവിലൂടെ 112 കേസുകള്‍ മാത്രമാണ് പിന്‍ലിച്ചത്. 600ലധികം കേസുകള്‍ കോടതി വഴി ഒഴിവായി. 118 കേസുകള്‍ ഇപ്പോഴും നിലനില്‍ക്കുന്നതായി സര്‍ക്കാര്‍ രേഖകള്‍തന്നെ വ്യക്തമാക്കുന്നു (പൗരത്വ സമരക്കേസുകള്‍ പിന്‍വലിക്കാത്തത് സര്‍ക്കാറിന്റെ ഇരട്ടത്താപ്പ്: സോളിഡാരിറ്റി, ഡിസംബര്‍ 19, മീഡിയാവണ്‍).
31. സിനിമകള്‍ തടഞ്ഞത് ന്യായം, എതിര്‍ക്കുന്നവര്‍ ഇന്ത്യക്കാരല്ല
ഐഎഫ്എഫ്കെയില്‍ ആറ് ചിത്രങ്ങളുടെ പ്രദര്‍ശനം ഉപേക്ഷിച്ചത് രാജ്യത്തിന്റെ നയതന്ത്ര ബന്ധങ്ങളെ ബാധിക്കുമെന്ന കേന്ദ്ര നിര്‍ദ്ദേശത്തെത്തുടര്‍ന്നാണെന്ന് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ റസൂല്‍ പൂക്കുട്ടി. വിദേശനയത്തിന്റെ ഭാഗമായി പ്രദര്‍ശനാനുമതി നിഷേധിച്ചതിനെ എതിര്‍ക്കുന്നവരുടെ നിലപാടിനെ അദ്ദേഹം രൂക്ഷമായി വിമര്‍ശിച്ചു. വിദേശനയവുമായി ബന്ധപ്പെട്ട തീരുമാനങ്ങളെ എതിര്‍ക്കുന്നവര്‍ ഇന്ത്യക്കാരാണോ എന്ന് അദ്ദേഹം ചോദിച്ചു. നമ്മള്‍ ആദ്യം ഇന്ത്യക്കാരാണ്, മറ്റെല്ലാം രണ്ടാമതാണെന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം (‘കേന്ദ്രഗവണ്‍മെന്റിന്റെ വിദേശനയത്തെ എതിര്‍ക്കുന്ന നിങ്ങള്‍ ഇന്ത്യക്കാരനാണോ?’ ഐഎഫ്എഫ്കെ സിനിമ വിലക്കില്‍ റസൂല്‍ പൂക്കുട്ടി, ഡിസംബര്‍ 19, ന്യൂസ് 18).
32. ഇസ്ലാമിന്റെ ലക്ഷ്യം ആധിപത്യം
ഇസ്ലാമിന്റെ ലക്ഷ്യം ആധിപത്യമാണെന്ന് സനാതനധര്‍മം ഫേസ്ബുക്ക് പേജ്:. ഇസ്ലാമിന്റെ ലക്ഷ്യം ആധിപത്യം ആണ്. ആധിപത്യം സ്ഥാപിച്ചതിന് ശേഷം ഇസ്ലാമിക ഭരണത്തിന് കീഴില്‍ അടങ്ങി ഒതുങ്ങി കിത്താബ് തിന്ന് ജീവിക്കുന്നവര്‍ സുരക്ഷിതര്‍ ആയിരിക്കും. മുഹമ്മദ് ജീവിച്ചിരുന്ന കാലഘട്ടത്തില്‍ ഇസ്ലാമിക രാജ്യത്ത് ബഹുദൈവ ആരാധകരുടെ ദേവാലയങ്ങള്‍ ഒന്നും പാടില്ല എന്ന നിലപാട് ആയിരുന്നു . ഇപ്പോള്‍ ഉള്ള മുസ്ലീങ്ങള്‍ ഇക്കാര്യത്തില്‍ വളരെ ഉദാരമായ നിലപാട് എടുക്കുന്നുണ്ട്. അവര്‍ ഇസ്ലാമിക രാജ്യങ്ങളില്‍ ക്ഷേത്രങ്ങള്‍ നിര്‍മ്മിക്കാന്‍ അനുവാദം നല്‍കുന്നുണ്ട്. ഗള്‍ഫ് രാജ്യങ്ങള്‍ മലേഷ്യ ഇന്തോനേഷ്യ ഒക്കെ ഇതിന്റെ ഉദാഹരണങ്ങള്‍ ആണ്. പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നത് ഇസ്ലാമിന് ആധിപത്യം സ്ഥാപിക്കാന്‍ സ്‌കോപ്പ് ഉണ്ട് പക്ഷേ ആധിപത്യം ഇല്ലാത്ത അവസ്ഥയിലാണ് (ഡിസംബര്‍ 20, ഫേസ്ബുക്ക്/ കൃഷ്ണ അഞ്ചല്‍, സനാതനധര്‍മം).
33. പോപ്പുലര്‍ ഫ്രണ്ട് ദക്ഷിണേന്ത്യ പിടിച്ചെടുക്കും
ഇന്ത്യയുടെ ഐക്യത്തിനും അഖണ്ഡതയ്ക്കും ഏറ്റവും വലിയ ഭീഷണിയാണ് പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെന്നും ഇന്ത്യ പാകിസ്താനുമായി യുദ്ധത്തിനിറങ്ങിയാല്‍ ശ്രദ്ധ വടക്കന്‍ പ്രദേശത്തായിരിക്കുമെന്നും ആ സമയത്ത് തെക്കുനിന്ന് ആക്രമിച്ച് ദക്ഷിണേന്ത്യ പിടിച്ചെടുക്കുമെന്ന് പിഎഫ്ഐ ക്ലാസുകളില്‍ പഠിപ്പിച്ചിരുന്നുവെന്നും എന്‍ഐഎ. പോപ്പുലര്‍ ഫ്രണ്ട് നേതൃത്വത്തിന് എതിരായ കേസ് പരിഗണിക്കുന്ന ഡല്‍ഹി പട്യാല ഹൗസ് കോടതിയിലാണ് എന്‍ഐഎയുടെ അവകാശവാദം. ഇന്ത്യയില്‍ ഇസ്ലാം അപകടത്തിലാണെന്ന പ്രചാരണം നടത്തി പോപ്പുലര്‍ ഫ്രണ്ട് ഹിന്ദുക്കള്‍ക്കെതിരെ ശത്രുതയും വിദ്വേഷവും വളര്‍ത്തി. അത്തരം പ്രചാരണത്തിന് വഴങ്ങുന്ന മുസ്ലീം യുവാക്കളെ കണ്ടെത്തി ജിഹാദില്‍ പങ്കെടുക്കുന്നതിന് അവരെ തീവ്രവാദികളാക്കി- എന്‍ഐഎ വാദിക്കുന്നു (പോപ്പുലര്‍ഫ്രണ്ട് ഇന്ത്യക്ക് ഭീഷണി, പാക് യുദ്ധമുണ്ടായാല്‍ ദക്ഷിണേന്ത്യ പിടിച്ചെടുക്കാന്‍ ലക്ഷ്യമിട്ടു – എന്‍ഐഎ, ഡിസംബര്‍ 21, മാതൃഭൂമി).
34. മദ്രസകളും ഹിന്ദുരാഷ്ട്രവും
കൊല്‍ക്കത്ത സയന്‍സ് സിറ്റി ഓഡിറ്റോറിയത്തില്‍ ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് നയിച്ച, ‘സംഘയാത്രയുടെ നൂറ് വര്‍ഷം: പുതിയ ചക്രവാളങ്ങള്‍’ എന്ന പ്രഭാഷണ പരമ്പരയിലെ ചോദ്യങ്ങള്‍ക്ക് നല്കിയ ഉത്തരങ്ങളുടെ സംഗ്രഹം ജന്മഭൂമി പ്രസിദ്ധീകരിച്ചു:
രാജ്യത്തെ മദ്രസകള്‍ ദേശീയവും ആധുനികവുമായ വിദ്യാഭ്യാസം നല്‍കണം. ആര്‍എസ്എസ് മുസ്ലീം വിരുദ്ധമല്ല. അയോദ്ധ്യയില്‍ രാമക്ഷേത്രം നിര്‍മിച്ചത് കോടതിവിധിക്ക് ശേഷമാണ്. ബാബറി മസ്ജിദിന്റെ പേരിലുള്ള ഏതൊരു നിര്‍മാണവും സംഘര്‍ഷം നിലനിര്‍ത്തുന്നതിനുള്ള രാഷ്ട്രീയ ഗൂഢാലോചനയാണ്. മുസ്ലീം സമൂഹം കാര്യങ്ങള്‍ മനസിലാക്കുകയും അംഗീകരിക്കുകയും വേണം. സൂര്യന്‍ ഉദിക്കുന്നതിന് ഭരണഘടനാ അംഗീകാരം ആവശ്യമില്ലാത്തതുപോലെയാണ് ഹിന്ദുസ്ഥാന്‍ ഒരു ഹിന്ദുരാഷ്ട്രമാണെന്ന വസ്തുതയും (ഹിന്ദുത്വം മൂല്യവ്യവസ്ഥയാണ്, മതേതരത്വം ഭരണവ്യവസ്ഥയും, ഡിസംബര്‍ 22, ജന്മഭൂമി) .
35. ബംഗ്ലാദേശി നുഴഞ്ഞുയറ്റക്കാരെ സഹായിക്കുന്നത് ജമാഅത്തെ ഇസ്ലാമി
കേരളത്തിലെത്തി അനധികൃതമായി താമസിക്കുന്ന ബംഗ്ലാദേശി പൗരന്മാര്‍ ഭാവിയില്‍ വലിയ വെല്ലുവിളിയാകുമെന്നും ജമാഅത്തെ ഇസ്ലാമി പ്രവര്‍ത്തകരായ ഇവര്‍ക്ക് വേണ്ട സംരക്ഷണവും പിന്തുണയും നല്‍കുന്നതില്‍ ഇടത് വലത് മുന്നണികള്‍ കേരളത്തില്‍ മത്സരിക്കുകയാണെന്നും വിശ്വഹിന്ദുപരിഷത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി അനില്‍ വിളയില്‍. ബംഗാളികള്‍ എന്ന പേരില്‍ നുഴഞ്ഞുകയറി കേരളത്തില്‍ താമസിക്കുന്ന ബംഗ്ലാദേശി പൗരന്മാരെ കണ്ടെത്താന്‍ കേന്ദ്രസര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നാണ് അദ്ദേഹത്തിന്റെ ആവശ്യം: വോട്ടര്‍പട്ടികയില്‍ വ്യാജരേഖകള്‍ ഉണ്ടാക്കി ഇവരെ ചേര്‍ത്ത് തെരഞ്ഞെടുപ്പുകളെ പോലും അട്ടിമറിക്കുന്ന സാഹചര്യമുള്ളതിനാലാണ് ഇരുമുന്നണികളും എസ്ഐആറിനെ എതിര്‍ക്കുന്നത്. എറണാകുളം ജില്ലയിലെ പെരുമ്പാവൂര്‍, ആലുവ മേഖലകളിലെ ബംഗ്ലാദേശി പൗരന്മാരുടെ സാന്നിദ്ധ്യത്തെകുറിച്ച് സംസ്ഥാന ആഭ്യന്തര വകുപ്പിന് വ്യക്തമായ അറിവുണ്ടായിട്ടും നടപടി എടുക്കാത്തത് മനഃപൂര്‍വമാണ്. കേരളത്തെ മയക്കുമരുന്ന് കച്ചവടത്തിന്റെ കേന്ദ്രമാക്കി മാറ്റുന്നതിലും ഇവര്‍ക്ക് പങ്കുണ്ട്. ബംഗ്ലാദേശില്‍ നടക്കുന്ന ഹിന്ദു വംശഹത്യക്ക് സമാനമായ സാഹചര്യങ്ങള്‍ ഭാവിയില്‍ കേരളത്തിലുമുണ്ടായാല്‍ അതിനുത്തരവാദി കേരള സര്‍ക്കാര്‍ മാത്രമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു (കേരളത്തിലെ ബംഗ്ലാദേശികളെ തിരിച്ചയക്കണം: വിഎച്ച്പി, ഡിസംബര്‍ 22, ജന്മഭൂമി).
36. യെലഹങ്ക ബുള്‍ഡോസര്‍ രാജ്
ഡിസംബര്‍ 22ന് കര്‍ണാടകയിലെ യെലഹങ്കയില്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് വീടുകള്‍ തകര്‍ത്തത്. താമസക്കാര്‍ക്ക് വേണ്ടത്ര മുന്നറിയിപ്പുനല്‍കാതെയായിരുന്നു സര്‍ക്കാരിന്റെ നീക്കം. ഇതിനെതിരേ വലിയ പ്രതിഷേധം അരങ്ങേറി. കേരളത്തിലും അതിന്റെ പ്രതിധ്വനികളുണ്ടായി. മുസ്ലീങ്ങളും മറ്റിതര സമുദായക്കാരും തിങ്ങിപ്പാര്‍ക്കുന്ന ഈ സംഭവം ഒരു മുസ്ലീം പ്രശ്‌നമായി കാണാനാവുമോയെന്നായിരുന്നു ചര്‍ച്ചയുടെ കേന്ദ്രബിന്ദു. പിണറായി വിജയന്‍ അദ്ദേഹത്തിന്റെ സാമൂഹികമാധ്യമ പോസ്റ്റില്‍ സംഭവത്തെ മുസ്ലീം പ്രശ്‌നമായാണ് വിശേഷിപ്പിച്ചത്. എന്നാല്‍ കോണ്‍ഗ്രസ് പക്ഷത്തുള്ളവര്‍ ഇരകള്‍ മുസ്ലീങ്ങള്‍ മാത്രമല്ല, മറ്റുള്ളവരും ഉണ്ടെന്ന് പറയാന്‍ ശ്രമിച്ചു. ഇതൊരു ഇസ്‌ലാമോഫോബിക് ഇവന്റാണെന്നും ചിലര്‍ വാദിച്ചു (യെഹലങ്ക കുടിയൊഴിപ്പിക്കല്‍; നിര്‍ണായക യോഗം വിളിച്ച് കര്‍ണാടക സര്‍ക്കാര്‍, ഡിസംബര്‍ 28, സുപ്രഭാതം; ആഫ്റ്റര്‍ പിണറായിസ് ബുള്‍ഡോസര്‍ രാജ് ജൈബ്, കര്‍ണാടക ഗവണ്‍മെന്റ് ഹിറ്റ്‌സ് ബാക്ക്; ഡോണ്‍ട്ട് കമന്റ് വിത്ത് ഔട്ട് ഫാക്റ്റ്‌സ്, ഡിസംബര്‍ 28, ഇന്ത്യന്‍ എക്‌സ്പ്രസ്; യെലഹങ്ക ബുള്‍ഡോസര്‍ രാജ്: കേരളത്തില്‍ നിന്നുള്ള ഇടപെടല്‍ വേണ്ടെന്ന് കര്‍ണാടക സിപിഎം, ഡിസംബര്‍ 29, മീഡിയാവണ്‍)
മീഡിയാവണിന്റെ നുണപ്രചാരണം
ബുള്‍ഡോസര്‍ പ്രയോഗം നടന്നത് കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനത്തായതുകൊണ്ടുതന്നെ അതിനെതിരേ വിമര്‍ശനവും ഉയര്‍ന്നുവന്നു. ഏതാനും സിപിഎം നേതാക്കള്‍ കര്‍ണാടക സന്ദര്‍ശിച്ചു. എന്നാല്‍ കേരള സഖാക്കള്‍ ഇവിടേക്ക് വരേണ്ടതില്ലെന്ന് കര്‍ണാടക സിപിഎം നേതാക്കള്‍ അറിയിച്ചതായി ഒരു വാര്‍ത്ത ഹിന്ദു റിപ്പോര്‍ട്ട് ചെയ്തു. ഹിന്ദുവിനെ ഉദ്ധരിച്ചുകൊണ്ട് മീഡിയാവണ്‍ വാര്‍ത്ത നല്‍കി. എന്നാല്‍ ഇതിനെ മന്ത്രി പി രാജീവ് മീഡിയാവണിന്റെ നുണവാര്‍ത്തയെന്നാണ് വിശേഷിപ്പിച്ചത്: കര്‍ണാടകയിലെ യലഹങ്കയില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ നടത്തിയ ബുള്‍ഡോസര്‍ രാജിനെതിരെ കേരളത്തിലെ നേതാക്കള്‍ അവിടെപ്പോയി പ്രതികരിക്കേണ്ട ആവശ്യമില്ലെന്ന് കര്‍ണാടകയിലെ സിപിഎം അറിയിച്ചു എന്നാണ് മീഡിയ വണ്‍ വാര്‍ത്ത. ബുള്‍ഡോസര്‍ രാജ് നടത്തി മുന്നോറോളം കുടുംബങ്ങളെ തെരുവിലിറക്കി വിട്ടവരെ സംരക്ഷിക്കാന്‍ ഇത്രയും ഹീനമായി രംഗത്തിറങ്ങാന്‍ എങ്ങനെ സാധിക്കുന്നു എന്നേ ചോദിക്കാനുള്ളൂ. ആ വാര്‍ത്ത നുണയാണെന്ന പ്രസ്താവന സിപിഎം കര്‍ണാടക സംസ്ഥാന സെക്രട്ടറി തന്നെ പുറത്തിറക്കിയ സ്ഥിതിക്ക് ഖേദപ്രകടനം നടത്തുക എന്ന മര്യാദയെങ്കിലും നുണ പ്രചരിപ്പിച്ച മാധ്യമങ്ങള്‍ കാണിക്കണം (ഡിസംബര്‍ 29, ഫേസ്ബുക്ക്/ പി രാജീവ്).
ഇതിന് മീഡിയാവണ്‍ എഡിറ്റര്‍ വിശദീകരണം നല്‍കി: കര്‍ണാടകത്തിലെ യെലഹങ്കയില്‍ ബുള്‍ഡോസറുകള്‍ ഉപയോഗിച്ച് പാവങ്ങളുടെ വാസസ്ഥലം ഇടിച്ചു നിരത്തിയ നടപടിയില്‍ സിപിഎം കേരള നേതാക്കള്‍ ഇടപെട്ടത് ശരിയായില്ലെന്ന് ആ പാര്‍ട്ടിയുടെ കര്‍ണാടക ഘടകത്തിന് അഭിപ്രായമുണ്ടെന്ന് മീഡിയവണ്‍ വാര്‍ത്ത നല്‍കിയിട്ടില്ല. ‘ദി ഹിന്ദു’ ദിനപത്രം റിപ്പോര്‍ട്ട് ചെയ്തത് പറയുക മാത്രമാണ് മീഡിയവണ്‍ ഓണ്‍ലൈന്‍ വാര്‍ത്തയില്‍ ചെയ്തത്. കര്‍ണാടക സിപിഎം ഇക്കാര്യത്തില്‍ ഇറക്കിയ നിഷേധക്കുറിപ്പും മീഡിയാവണ്‍ പ്രാധാന്യത്തോടെ നല്‍കി (ഇത് ടി വിയിലും സംപ്രേഷണം ചെയ്തിരുന്നു ). തങ്ങളുടെ വാര്‍ത്തയില്‍ പറഞ്ഞതില്‍ ഉറച്ചുനില്‍ക്കുന്നുണ്ടോ എന്ന് വ്യക്തമാക്കേണ്ടത് ‘ദി ഹിന്ദു ‘ ആണ് (ഡിസംബര്‍ 29, ഫേസ്ബുക്ക്/പ്രമോദ് രാമന്‍).
വാര്‍ത്ത പിന്‍വലിച്ചിട്ടില്ലെന്ന് അടുത്ത ദിവസവും അദ്ദേഹം ഫേസ്ബുക്കില്‍ എഴുതി.
ഹലാല്‍ ബുള്‍ഡോസര്‍രാജ്, ഹലാല്‍ മീഡിയാവണ്‍
പ്രമോദ് രാമനെതിരേ അഡ്വ. സി ഷുക്കൂര്‍: ഹലാല്‍ ബുള്‍ഡോസര്‍ രാജ് പ്രതിരോധിക്കാന്‍ ഹലാല്‍ മീഡിയവണ്‍ കളവും. ഒരു ലജ്ജയുമില്ലാതെ എങ്ങിനെയാണ് ശ്രീ പ്രമോദ് രാമാ നിങ്ങള്‍ക്ക് കളവ് പ്രചരിപ്പിക്കുവാന്‍ കഴിയുന്നത്? ഒന്നുമില്ലെങ്കില്‍ നിങ്ങള്‍ കാസര്‍ഗോഡ് ജില്ലക്കാരനല്ലെ സര്‍ (ഡിസംബര്‍ 29, ഫേസ്ബുക്ക്/ സി ഷുക്കൂര്‍).
37. മതസ്വത്വവാദിയായ എഴുത്തുകാരന്‍
മതസ്വത്വവാദ മുദ്രകുത്തി പി രാജീവും സുനില്‍ പി.ഇളയിടവും തന്നെ ഇടതുപക്ഷ വേദികളില്‍ നിന്ന് ഒതുക്കിയെന്ന് എഴുത്തുകാരന്‍ പി.കെ പോക്കര്‍. ‘എരിക്കിന്‍തീ’ എന്ന ആത്മകഥയിലാണ് പോക്കറുടെ പരാമര്‍ശം. എം.എം നാരായണന്‍, ഏഴാച്ചേരി രാമചന്ദ്രന്‍, കെ.പി മോഹനന്‍, ടി.പി രാജീവന്‍ എന്നിവരെ കുറിച്ചുള്ള നിരവധി വെളിപ്പെടുത്തലുകളും ‘എരിക്കിന്‍തീ’യിലുണ്ട്: താനടക്കമുള്ളവരെ ഇടത് വേദികളില്‍നിന്ന് ഒഴിവാക്കി. പേരില്‍ പുരോഗമനം പേറി നടക്കുന്ന പുരോഗമന കലാസാഹിത്യ സംഘത്തിലെ സവര്‍ണബുദ്ധിജീവികള്‍ അവര്‍ക്ക് അനുയോജ്യമായ സിദ്ധാന്തങ്ങള്‍ ചമയ്ക്കുകയും പു.ക.സയിലേക്ക് ഒളിച്ച് കടത്തുകയും ചെയ്യുന്നു. ഇടതുപക്ഷ പുരോഗമനപ്രസ്ഥാനങ്ങളില്‍ കീഴാളരെയും ദലിതരേയും ന്യൂനപക്ഷങ്ങളെയും അനുസരണയുള്ള ജാതിച്ചോര്‍ തിന്നുന്ന യാചകരാക്കി മാറ്റാമെന്ന ധാരണയ്ക്ക് പരിക്ക് പറ്റിയത് കൊണ്ട് പിന്നീട് പല പരിപാടികളില്‍നിന്നും തന്നെ ഒഴിവാക്കി- പി.കെ പോക്കര്‍ പറയുന്നു (പി രാജീവും സുനില്‍ പി.ഇളയിടവും മതസ്വത്വവാദ മുദ്രകുത്തി; താനടക്കമുള്ളവര്‍ എങ്ങനെയാണ് ഇടതുപക്ഷ വേദികളില്‍ നിന്ന് ഒതുക്കപ്പെട്ടത്.. ആത്മകഥയുമായി പി. കെ പോക്കര്‍, ഡിസംബര്‍ 23, ഡിസംബര്‍ 31, മീഡിയാവണ്‍).
38. പോസ്റ്റ്മോര്‍ട്ടം കിറ്റ് സൗജന്യമായി നല്‍കുന്ന പദ്ധതിക്ക് വിലക്ക്
ഹിന്ദു ഐക്യവേദിയുടെ പരാതിയെ തുടര്‍ന്ന് തൃശൂര്‍ മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ നല്‍കിവന്നിരുന്ന എസ്.വൈ.എസ് സേവനം അധികൃതര്‍ നിര്‍ത്തിവെപ്പിച്ചു. നിര്‍ധനരും അഭയമില്ലാത്തവര്‍ക്കും ലഭിച്ചിരുന്ന സഹായമാണ് നിര്‍ത്തിവപ്പിച്ചത്. പോസ്റ്റ്മോര്‍ട്ടത്തിന് എത്തുന്നവര്‍ക്ക് പോസ്റ്റ്മോര്‍ട്ടം കിറ്റ് സൗജന്യമായി നല്‍കുന്ന സ്വാന്തനം പദ്ധതിയാണ് വിവിധ ഹിന്ദുത്വ സംഘടനകളുടെ എതിര്‍പ്പ് ഭയന്ന് നിര്‍ത്തിവെക്കാന്‍ തീരുമാനമായത്. ഡിസംബര്‍ 23ന് ഫോറന്‍സിക് വിഭാഗം വകുപ്പധ്യക്ഷന്റേതായിരുന്നു ഉത്തരവ് (ഹിന്ദു ഐക്യവേദിയുടെ പരാതി; തൃശൂര്‍ മെഡിക്കല്‍ കോളജിലെ എസ്.വൈ.എസ് സേവനം നിര്‍ത്തിവെപ്പിച്ചു, ഡിസംബര്‍ 28, മീഡിയാവണ്‍)
മൃതദേഹത്തോട് അനാദരവെന്ന് ശശികല
എസ്‌വെഎസ്സിന്റെ സേവനം മൃതദേഹത്തോട് അനാദരവ് കാട്ടുന്നതാണെന്ന് സംഘപരിവാര്‍ നേതാവ് കെ.പി ശശികല: ഈ നാടെങ്ങോട്ട്? മൃതദേഹത്തിനോട് ഈ അനാദരവ് കാട്ടാന്‍ ഉത്തരവിട്ടതാര്? തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ എസ് വൈഎസ് എന്ന ഇസ്ലാമിക സംഘടനക്ക് പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം എല്ലാ മതസ്ഥരുടേയും മൃതശരീരം കൈകാര്യം ചെയ്യാന്‍ അനുമതി കൊടുത്തതിനെ അത്ര നിസ്സാരമായി കാണാന്‍ പറ്റില്ല. ഹിന്ദു ഐക്യവേദിയുടെ പരാതിയെ തുടര്‍ന്ന് തീരുമാനം പിന്‍വലിച്ചത് ആശ്വാസകരമെങ്കിലും പരാതിക്കാസ്പദമായ ഈ തീരുമാനം എടുത്തവര്‍ അത്ര നിഷ്‌ക്കളങ്കരാണോ? (ഡിസംബര്‍ 24, ഫേസ്ബുക്ക്/ ശശികല ടീച്ചര്‍)
39. പൊളിറ്റിക്കല്‍ ഇസ്ലാമും പൊളിറ്റിക്കല്‍ ക്രിസ്ത്യാനിയും ഭരിക്കും
കോണ്‍ഗ്രസിന് ഭരണംകിട്ടിക്കഴിഞ്ഞാല്‍ പൊളിറ്റിക്കല്‍ ഇസ്ലാമും പൊളിറ്റിക്കല്‍ ക്രിസ്ത്യാനിയുമാണ് ഭരിക്കുകയെന്ന് ബിജെപി ഉപാധ്യക്ഷന്‍ കെ.എസ് രാധാകൃഷ്ണന്‍: അഖിലേന്ത്യാ അടിസ്ഥാനത്തില്‍ ഇടതുപക്ഷം കോണ്‍ഗ്രസിന്റെ ഭാഗമാണ്. രണ്ടിന്റെയും തലപ്പത്ത് ലത്തീന്‍ കത്തോലിക്കരാണ്. മരിയന്‍ അലക്‌സാണ്ടര്‍ ബേബി എന്ന എം.എ ബേബിയും സോണിയാഗാന്ധിയും രണ്ട് പേരും ലത്തീന്‍ കത്തോലിക്കാരാണ്. ഇവിടെ കേരളത്തില്‍ ചില പഞ്ചായത്തുകളില്‍ പോലും ഒരുമിച്ച് മത്സരിച്ചിട്ടുണ്ട്. രണ്ട് ശതമാനം വോട്ടില്‍ നിന്നാണ് കേരളത്തില്‍ നിന്ന് ബിജെപി തുടങ്ങിയത്. ഓരോ ഇഞ്ചും മുന്നോട്ടുവന്നുകൊണ്ടിരിക്കുകയാണ്. കോണ്‍ഗ്രസിന് ഭരണംകിട്ടിക്കഴിഞ്ഞാല്‍ പൊളിറ്റിക്കല്‍ ഇസ്ലാമും പൊളിറ്റിക്കല്‍ ക്രിസ്ത്യാനിയുമാണ് ഭരിക്കുക (‘കോണ്‍ഗ്രസും സിപിഎമ്മും തമ്മില്‍ മതപരമായ ഐക്യമുണ്ട്, രണ്ടിന്റെയും തലപ്പത്ത് ലത്തീന്‍ കത്തോലിക്കര്‍; ഗണേഷ് കുമാര്‍ പെന്തകോസ്ത് ആയെന്ന് പറയപ്പെടുന്നു’: ബിജെപി ഉപാധ്യക്ഷന്‍ കെ.എസ് രാധാകൃഷ്ണന്‍, ഡിസംബര്‍ 24, മീഡിയാവണ്‍).
40. സംഘികളും മൗദൂദിസ്റ്റുകളും
സംഘപരിവാറിനെയും ജമാഅത്തെ ഇസ്ലാമിയെയും സമീകരിച്ച് ഡിവൈഎഫ്‌ഐ നേതാവ് വി.എസ് സനോജ്. ബംഗ്ലാദേശിലെ ജമാഅത്തെ ഇസ്ലാമിയുമായും അദ്ദേഹം ഇന്ത്യന്‍ ജമാഅത്തെ ഇസ്ലാമിയെ സമീകരിച്ചു: ക്രിസംഘികളെ പോലെതന്നെ മൗസംഘികളും കേരളത്തിലുണ്ട്. സംഘികള്‍ എങ്ങനെയാണോ പ്രവര്‍ത്തിക്കുന്നത് അതുപോലെയാണ് മൗദൂദിസ്റ്റുകളും പ്രവര്‍ത്തിക്കുന്നത്. അത് മനസിലാക്കാന്‍ ബംഗ്ലാദേശിലേക്ക് നോക്കിയാല്‍ മതി. ജമാഅത്തെ ഇസ്ലാമിക് ബംഗ്ലാദേശില്‍ ഇപ്പോള്‍ നടക്കുന്ന അക്രമങ്ങളുമായി ബന്ധമില്ലയെന്നും അവരുടെ സര്‍ക്കാര്‍ അല്ല അവിടെ ഭരിക്കുന്നതെന്നും പറയുന്നത് കേള്‍ക്കുമ്പോള്‍ ചിരിക്കാതെ വയ്യ. ഗാന്ധിയെ കൊന്ന ഗോഡ്‌സെയ്ക്ക് ആര്‍എസ്എസുമായി ബന്ധമില്ല എന്ന് നാട്ടിലെ സകല ബിജെപിക്കാരും പറയുന്നതാണ്. പക്ഷേ ചരിത്ര സത്യം അതല്ലല്ലോ. സനാതന്‍ സന്‍സ്തയും ഗോരക്ഷക് ആര്‍മിയും ആളുകളെ വെടിവച്ചും അടിച്ചും കൊന്നപ്പോള്‍ ബിജെപിക്കാര്‍ പറഞ്ഞതും അവര്‍ക്ക് നമ്മളുമായി ബന്ധമില്ല എന്നതാണ്. ജമാഅത്തെ ഇസ്ലാമിയുടെയും ആര്‍എസ്എസ്‌ന്റെയും ശബ്ദം ഒരു പോലെയാണല്ലോ !. ഇവര്‍ ഇരട്ടപെറ്റതാണോ?!(ഡിസംബര്‍ 24, ഫേസ്ബുക്ക്/ വി.എസ് സനോജ്)
41. നേറ്റിവിറ്റി കാര്‍ഡിന്റെ മറവില്‍ രാജ്യവിരുദ്ധ നടപടി
സംസ്ഥാനത്ത് പുതിയ തിരിച്ചറിയല്‍ രേഖ നടപ്പില്‍ വരുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. നേറ്റിവിറ്റി സര്‍ട്ടിഫിക്കറ്റിന് പകരം ഫോട്ടോ പതിച്ച നേറ്റിവിറ്റി കാര്‍ഡ് നല്‍കാനാണ് പദ്ധതി. പൗരത്വ വിഷയത്തിലുള്ള പ്രതിരോധമായാണ് പുതിയ കാര്‍ഡ് കൊണ്ടുവരുന്നത്. എക്കാലത്തും ഇത് ഉപയോഗിക്കാനാകുമെന്നും മുഖ്യമന്ത്രി അറിയിച്ചു. സംസ്ഥാന സര്‍ക്കാരുമായി ബന്ധപ്പെട്ട സേവനങ്ങള്‍ക്കും മറ്റ് സാമൂഹിക ആവശ്യങ്ങള്‍ക്കും ഉപയോഗിക്കാന്‍ സാധിക്കുന്ന നിയമ പിന്‍ബലത്തോട് കൂടിയ ആധികാരിക രേഖയായി ഈ കാര്‍ഡ് നല്‍കാനാണ് ഉദ്ദേശിക്കുന്നത് (സംസ്ഥാനത്ത് പുതിയ തിരിച്ചറിയല്‍ രേഖ; ഫോട്ടോ പതിച്ച നേറ്റിവിറ്റി കാര്‍ഡ് നല്‍കും: മുഖ്യമന്ത്രി, ഡിസംബര്‍ 24, മീഡിയാവണ്‍).
നുഴഞ്ഞുകയറ്റക്കാര്‍ക്ക് വേണ്ടി
സര്‍ക്കാരിന്റേത് രാജ്യവിരുദ്ധ നടപടിയാണെന്നാണ് ജന്മഭൂമി ആരോപിച്ചത്: സര്‍ക്കാരിന്റേത് രാജ്യവിരുദ്ധ നടപടി. മുഖ്യമന്ത്രി പ്രഖ്യാപിച്ച നേറ്റിവിറ്റി കാര്‍ഡ് നുഴഞ്ഞുകയറ്റക്കാര്‍ക്ക് പൗരത്വം നല്കാനുളളതാണ്. നീക്കം ദുരൂഹമാണ്. റോഹിഗ്യന്‍, ബംഗ്ലാദേശികളടക്കം നിരവധി പേരാണ് വ്യാജ ആധാര്‍ കാര്‍ഡുകളുമായി കേരളത്തില്‍ എത്തിയിട്ടുള്ളത്. നിരവധി പേര്‍ പിടിയിലായിട്ടുമുണ്ട്. സംസ്ഥാന സര്‍ക്കാര്‍ നേറ്റിവിറ്റി കാര്‍ഡ് നല്കുന്നതോടെ പൗരത്വ രേഖയായി ഇവര്‍ക്ക് ഉപയോഗിക്കാനാകും (നേറ്റിവിറ്റി കാര്‍ഡിന്റെ മറവില്‍ പിണറായി സര്‍ക്കാരിന്റെ രാജ്യവിരുദ്ധനീക്കം; നുഴഞ്ഞുകയറ്റക്കാര്‍ക്ക് പൗരത്വം നല്‍കാന്‍ ശ്രമം, ഡിസംബര്‍ 25, ജന്മഭൂമി).
വിഘടന രാഷ്ട്രീയം
പിണറായി സര്‍ക്കാരിന്റേത് വിഘടനവാദ രാഷ്ട്രീയമാണെന്നും അത് തടയുമെന്നും ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍. വോട്ടര്‍പട്ടിക പരിഷ്‌കരണത്തെപ്പറ്റി മുഖ്യമന്ത്രി തെറ്റിദ്ധാരണ പരത്തുന്നു. അദ്ദേഹം മുഖ്യമന്ത്രിപദത്തിന് യോഗ്യനല്ല. മുഖ്യമന്ത്രിയുടെ പ്രഖ്യാപനം വിഘടനവാദ സംഘടകള്‍ പോലും ഉന്നയിക്കാത്ത ആവശ്യമാണ്. ജനങ്ങളില്‍ അനാവശ്യഭയം വിതച്ച് തെരഞ്ഞെടപ്പിലെ തിരിച്ചടി മറച്ചുപിടിക്കാനുള്ള ശ്രമമാണ്. ആ നീക്കം തടയുമെന്നും അദ്ദേഹം പറഞ്ഞു (പിണറായി സര്‍ക്കാരിന്റെ വിഘടനവാദ രാഷ്ട്രീയം തടയും: ബിജെപി, ഡിസംബര്‍ 25, ജന്മഭൂമി).
42. ജിഹാദി പ്രീണനം
ജന്മഭൂമി എഡിറ്റോറിയല്‍ ഇതിനെ ജിഹാദി പ്രീണനമെന്നാണ് വിശേഷിപ്പിച്ചത്: നേറ്റിവിറ്റി കാര്‍ഡ് കൊണ്ടുവന്നാല്‍ കേരളത്തില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ കഴിയുന്ന ബംഗ്ലാദേശികളെ പോലും ഭാവിയില്‍ വോട്ടര്‍മാരായി മാറും. എസ്‌ഐആര്‍ നടപടികള്‍ പാക്കിസ്ഥാന്റെയും മറ്റും പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന ജിഹാദി ശക്തികള്‍ ഇഷ്ടപ്പെടുന്നില്ല. കേരളത്തിലുമുണ്ട് ഈ മനോഭാവമുള്ള ജമാഅത്തെ ഇസ്ലാമിയേയും എസ്ഡിപിഐയേയും പോലുള്ള സംഘടനകള്‍. രാജ്യദ്രോഹപരമായ ബില്ലുകള്‍ പരിഗണനയ്ക്ക് വന്നാല്‍ ചവറ്റുകൊട്ടയിലായിരിക്കും അവയുടെ സ്ഥാനം (ജിഹാദി പ്രീണനവും ജനശ്രദ്ധ തിരിക്കലും, ഡിസംബര്‍ 27, ജന്മഭൂമി).
43. ലീഗ് തെക്കന്‍ കേരളത്തിലേക്ക്
തിരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷം ഉയര്‍ന്നുവന്ന മറ്റൊരു ആഖ്യാനമാണ് ലീഗ് തെക്കന്‍ കേരളത്തിലേക്ക് തങ്ങളുടെ സ്വാധീനം ഉറപ്പിക്കാന്‍ ശ്രമിക്കുന്നുവെന്നത്. അതിനുവേണ്ടി ലീഗ് യുഡിഎഫില്‍ സമ്മര്‍ദ്ദം ചെലുത്തുന്നുവെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
തെക്കന്‍ കേരളത്തില്‍ 39 പ്രധാന സ്ഥാനങ്ങള്‍ മുസ് ലിംലീഗ് യുഡിഎഫില്‍നിന്ന് പിടിച്ചുവാങ്ങിയതായി ജനയുഗം. എറാണകുളത്ത് ഒരു വര്‍ഷം ഡെപ്യൂട്ടി മേയര്‍ സ്ഥാനം വേണമെന്ന ആവശ്യം അംഗീകരിച്ചതോടെ കോണ്‍ഗ്രസ് ലീഗിന് പൂര്‍ണമായും കീഴടങ്ങിയതായും പത്രം ആരോപിച്ചു (തെക്കന്‍ കേരളത്തില്‍ 39 പ്രധാന സ്ഥാനങ്ങള്‍ പിടിച്ചുവാങ്ങി മുസ്ലീംലീഗ്, ഡിസംബര്‍ 27, ജനയുഗം).
നിയമസഭാ തിരഞ്ഞെടുപ്പില്‍ തെക്കന്‍ കേരളത്തില്‍ മുസ്ലീംലീഗ് കൂടുതല്‍ സീറ്റുകള്‍ ആവശ്യപ്പെടുമെന്ന് ഇന്ത്യന്‍ എക്‌സ്പ്രസും റിപോര്‍ട്ട് ചെയ്തു. 2021ല്‍ 25 സീറ്റായിരുന്നെങ്കില്‍ ഇത്തവണ 30 സീറ്റ് ചോദിക്കുമെന്നാണ് വാര്‍ത്തയില്‍ പറയുന്നത് (ഐയുഎംഎല്‍ പുഷസ് ഹാര്‍ഡ് ഫോര്‍ 30 സീറ്റസ് ഇന്‍ അപ്കമിങ് അസംബ്ലി ഇലക്ഷന്‍സ്, ഡിസംബര്‍ 27, ഇന്ത്യന്‍ എക്‌സ്പ്രസ്).
തങ്ങള്‍ മലബാറിലെ പാര്‍ട്ടിയാണെന്ന കാഴ്ചപ്പാടിനെ ചോദ്യം ചെയ്യാനും ലീഗ് ആസൂത്രം ചെയ്യുന്നുവെന്നും ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന്റെ മറ്റൊരു വാര്‍ത്തയില്‍ പറയുന്നു (ഐയുഎംഎല്‍ സ്മാഷസ് മലബാര്‍ സ്റ്റീരിയോടൈപ്പ്: ടാലി 220 ഇന്‍ സതേണ്‍ ലോക്കല്‍ ബോഡീസ്)
44. ഹാല്‍ സിനിമയിലെ കട്ട്
ഹാല്‍ സിനിമയില്‍ കട്ടുകളില്‍ ചിലത് വരാന്‍ കാരണം അഭിഭാഷകന്റെ ഭാഗത്തുനിന്നുണ്ടായ പിഴവാണെന്ന് സംവിധായകന്‍ വീര. ഒരു ഭാഗവും കട്ട് ചെയ്ത് നീക്കാന്‍ കോടതി പറഞ്ഞിരുന്നില്ല. പക്ഷേ, അഭിഭാഷകന്‍ കട്ട് ചെയ്യാന്‍ സമ്മതമാണെന്ന മട്ടില്‍ പറഞ്ഞതാണ് വിനയായത്. കോടതി തെറ്റായി മനസ്സിലാക്കിയത് തിരുത്തിക്കൊടുക്കാന്‍ അദ്ദേഹം മറന്നു. അതുകൊണ്ടാണ് ഹാലില്‍ ഗണപതിവട്ടം ചിദംബരവട്ടമാക്കിയതും ആഭ്യന്തര ശത്രുക്കള്‍ എന്നത് ഡോറ ബുജിയായത് (ഹാല്‍ സിനിമയില്‍ കട്ടുകള്‍ വരാന്‍ കാരണം അഭിഭാഷകന്റെ ഭാഗത്ത് നിന്നുണ്ടായ പിഴവാണെന്ന് സംവിധായകന്‍ റഫീഖ് വീര, ഡിസംബര്‍ 27, മീഡിയാവണ്‍)
45 ലീഗിന്റെ മതേതരമുഖം
വരുന്ന തിരഞ്ഞെടുപ്പില്‍ അമുസ്ലീം സമുദായങ്ങളില്‍നിന്ന് കൂടുതല്‍ പേരെ മത്സരരംഗത്തിറക്കി വര്‍ഗീയ പാര്‍ട്ടിയെന്ന ആരോപണം ഇല്ലാതാക്കാന്‍ ശ്രമിക്കുന്നതായി മംഗളം റിപ്പോര്‍ട്ട് ചെയ്തു. മതേതര മുഖം മുനുക്കാനാണത്രെ പദ്ധതി (മതേതരരമുഖം മിനുക്കാന്‍ ലീഗ്, ഡിസംബര്‍ 29, മംഗളം).
തയ്യാറാക്കിയത് : റെൻസൻ വി.എം, അബ്ദുൽ ബാസിത് പി.കെ, ആസിഫ് എൻ.എൻ, ദർവേഷ് നൂരി, നൂർ സബാഹ്, റാമിസ് സലാം, റിയാദ് ഷാജഹാൻ, റൈഷിൻ വി, സഈദ് റഹ്മാൻ, മുഹമ്മദ് നിയാസ് ഒ, മുഹമ്മദ് ഷംനദ്, മുഹമ്മദ് തശ്‌റീഫ്, മുഹമ്മദ് മുസ്തഫ കെ.പി, മിഷാൽ അബ്ദുറഹിമാൻ, അസ്ഹർ ഹാറൂൻ, കെ.കെ നൗഫൽ, ജിഷ എം, ഹന വഹാബ്, സുഫൈറ പി, ബാബുരാജ് ഭഗവതി, കെ. അഷ്റഫ്, മൃദുല ഭവാനി, മുഹമ്മദ് അൻഷാദ് വി.പി, എ.എസ് അജിത് കുമാർ, കമാൽ വേങ്ങര, റിദ ഫാത്തിമ, ദിലാന തസ്ലീം.

