Help us in our pursuit for high-quality journalism!
Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.
Support Keraleeyam Choose your preference
₹1000/Year
₹2000/2 Years
₹500Students/Year
A contribution of any size


Keraleeyam Archive : Rediscovering Forgotten Voices – 7
പ്രകൃതി കൃഷിയുടെ ആചാര്യനും ലോകത്തെമ്പാടുമുള്ള കർഷകർക്ക് ജൈവകൃഷിയിൽ ഉറച്ച് നിൽക്കാൻ പ്രചോദനവും പ്രതീക്ഷയും നൽകിയ ചിന്തകനുമായ മസനോബു ഫുക്കുവോക്ക 2008 ആഗസ്റ്റ് 16നാണ് ജപ്പാനിൽ വച്ച് അന്തരിച്ചത്. അദ്ദേഹത്തിന്റെ ‘ഒറ്റവൈക്കോൽ വിപ്ലവം’ എന്ന പ്രശസ്തമായ പുസ്തകം മലയാളത്തിലേക്ക് വിവർത്തനം ചെയ്ത സി.പി ഗംഗാധരൻ ഫുക്കുവോക്കയുടെ വിയോഗ വാർത്ത അറിഞ്ഞ് കേരളീയത്തിലേക്ക് എഴുതിയ ചെറിയ ഓർമ്മക്കുറിപ്പാണ് ആർക്കൈവിൽ നിന്നും വീണ്ടെടുക്കുന്നത് (2008 സെപ്തംബർ). 1987ൽ പോണ്ടിച്ചേരിയിൽ വച്ച് ഫുക്കുവോക്കയെ നേരിൽ കണ്ട അനുഭവമാണ് ഗംഗാധരൻ മാഷ് പങ്കുവയ്ക്കുന്നത്.
അസമയത്തുള്ള വിളി. രാത്രി പത്ത് മണി കഴിഞ്ഞിരിക്കുന്നു. ഉറങ്ങാൻ കിടന്നതാണ്.
ആരാണ്? എന്തിനാണ് വിളിക്കുന്നത്?
“സാർ കിടന്നോ? നന്ദനാണ്, ബാംഗ്ലൂരിൽ നിന്ന്.”
നന്ദൻ എഞ്ചിനിയർ. പ്രകൃതി കൃഷി സ്നേഹിയും,
“എന്താ നന്ദാ വിശേഷം?”
“സാർ അറിഞ്ഞാ എന്നറിയില്ല. മസനോബു ഫുക്കുവോക്ക അന്തരിച്ചു.”
മറുവാക്ക് വായിൽ വന്നില്ല. പരിഭ്രമിച്ചതുകൊണ്ടല്ല. വ്യസനിച്ചതുകൊണ്ടുമല്ല. തൊണ്ണൂറ്റിയഞ്ച് കൊല്ലം ജീവിച്ചു. പ്രകൃതിയിൽ ദൈവത്തെ കണ്ടു. തന്റെ പറുദീസയിൽ പേരകുട്ടികൾ ചിരിച്ച് കളിച്ച് വളരുന്ന സൗഭാഗ്യം അനുഭവിച്ചു. ശാന്തമായ ഗാർഹിക മരണം നേടി. അങ്ങനെയുള്ള ഒരാളിന്റെ മരണത്തിൽ വ്യസനമെന്തിന്?
“പത്രത്തിൽ കണ്ടതില്ല. വെബ്ബിൽ നിന്നാണ് വിവരമറിഞ്ഞത് നന്ദൻ തുടർന്നു. ആഗസ്റ്റ് 16 നാണ് മരണം.”
രണ്ട് പത്രം നിത്യവും കാണുന്നതാണ്. അതിലൊന്നും വാർത്തയില്ല. അത്ഭുതപ്പെടാനില്ല. ഉദാരവത്കൃതമായ ആധുനിക ലോകത്തിന് ഫുക്കുവോക്കയെക്കൊണ്ട് എന്ത് പ്രയോജനം?
രാജാവിനെ നഗ്നനെന്ന് വിളിച്ച കുട്ടിയുടെ അതേ നിഷ്ക്കളങ്കതയോടെ ഫുക്കുവോക്ക പറഞ്ഞു: ആധുനിക ശാസ്ത്രജ്ഞാനവും അതിന്റെ സാങ്കേതിക മികവും കൊണ്ട് മനുഷ്യരാശിക്ക് ഒരു ഗുണവുമില്ല. പോക്ക് അശാന്തിയിലേയ്ക്കും നാശത്തിലേയ്ക്കുമാണ്. പ്രകൃതിയിലേക്ക് മടങ്ങുക. കൃഷി ഒരു സംസ്കാരമാണ്. ആ സംസ്കാരത്തിൽ പങ്കാളികളാകണം എല്ലാവരും.


ഫുക്കുവോക്കയുടെ നിഷേധം ക്രിയാത്മകമായിരുന്നു. ആധുനിക പരിഷ്കൃതിയുടെ പാരമ്യത്തിൽ പരിലസിക്കുന്ന ജപ്പാനിൽ മുനി തുല്യനായ ഈ കർമ്മയോഗി ഒരു മുളങ്കൂട്ടിൽ പാർത്തു. മെഴുകുതിരി വെട്ടത്തിൽ അത്താഴം കഴിച്ചു. സുഖമായി കിടന്നുറങ്ങി. പ്രഭാതത്തിൽ ഉണർന്ന് കൃഷിത്തോട്ടത്തിലൂടെ നടന്നു. കുട്ടികൾക്ക് പഴങ്ങൾ പറിച്ചുനൽകി. ആ കൃഷിയിടത്തിൽ കിളയും ഉഴവുമില്ല. വിളയും കളയുമെന്ന വിവേചനമില്ല. ശത്രു കീടവും മിത്ര കീടവുമില്ല. എന്നിട്ടും ഏറ്റവും മികച്ച വിളവ് തന്റെ കൃഷിയിടത്തിലെന്ന് തെളിയിച്ചു. തന്റെ കണ്ടത്തിൽ നിന്നെടുത്ത ഒരുപിടി മണ്ണ് ഉയർത്തിക്കാട്ടി ഇതാ ജീവൻ തുടിക്കുന്ന ഒരു മഹാ പ്രപഞ്ചം എന്ന് ഊറ്റം കൊണ്ടു. എന്നാലും ഇതാണ് ശരിയായ വഴിയെന്ന് സമ്മതിക്കുന്നതെങ്ങനെ?
ആധുനിക ശാസ്ത്രത്തിന്റെ മുന്നേറ്റങ്ങളിൽ മതിമറക്കുന്ന ഗോവിന്ദപ്പിള്ളമാർ ഇതൊക്കെ വെറും കിറുക്കെന്നു ചിരിച്ചുതള്ളി.
1987-ലാണ് ‘ഒറ്റവൈക്കോൽ വിപ്ലവ’ത്തിന്റെ ആദ്യ പ്രകാശനം. ഏതാനും മാസങ്ങൾക്കു ശേഷമായിരുന്നു ഫുക്കുവോക്കയുടെ ആദ്യത്തെ ഇന്ത്യാ സന്ദർശനവും. സുജാതാ ദേവിയുടെ നേതൃത്വത്തിൽ ഞങ്ങൾ അഞ്ച് കേരളീയർ പോണ്ടിച്ചേരിയിൽ വന്ന അദ്ദേഹത്ത ചെന്ന് കണ്ടു. വൈകീട്ട് ഏഴിന് ഏതോ ഒരു ശാലയിൽ അദ്ദേഹം പ്രസംഗിക്കുകയായിരുന്നു. അദ്ദേഹം ഏകദേശമിങ്ങനെ പറഞ്ഞു:
“ഞാനും എന്റെ വയലിലെ ശലഭങ്ങളും ചേർന്ന് നെല്ലിന്റെ ഒരു വിത്തിനം ഉണ്ടാക്കിയിട്ടുണ്ട്. അനേകം വന്യജാതികളുടെ രക്ത വീര്യം സംയോജിപ്പിച്ച ഒരിനമാണത്. ലോകത്തിലെ അത്യുല്പാദന ശേഷിയുള്ള അപൂർവ്വം വിത്തുകളിലൊന്ന്. പ്രതിരോധ കരുത്തിന്റെ കാര്യത്തിൽ ഒന്നാമൻ. പത്തd ചതുരവാര സ്ഥലത്തd വിതയ്ക്കാൻ ഒരു കതിരിലെ മണി ധാരാളം. ഓരോ മണിയിൽ നിന്നും ഒരു കൊല്ലം കൊണ്ട് അയ്യായിരം മണി വിളയും. അടുത്ത രണ്ട് കൊല്ലത്തിനുള്ളിൽ നാലേക്കറും നാല് കൊല്ലത്തിനുള്ളിൽ ഏഴായിരവും ഏക്കർ നിലം വിതയ്ക്കാനുളള വിത്ത് ഇത് കൊണ്ടുണ്ടാക്കാം. ഭക്ഷണക്ഷാമമുള്ള ഏത് പ്രദേശത്തിന്റെയും പ്രശ്നം ഇതിനാൽ പരിഹരിക്കപ്പെടും.”


ഈ വചനം ഒരു ധിക്കാരിയുടെ വെല്ലുവിളിയായിരുന്നു. തന്റെ വിത്തിന് പേറ്റന്റ് നേടി മഹാധനികനാകണമെന്ന മോഹം അദ്ദേഹത്തിനില്ലായിരുന്നു. പക്ഷേ, കൃഷി വിദഗ്ദ്ധരുടെ സർട്ടിഫിക്കറ്റുകൾ നേടിയത് മൊൺസാന്റോവിന്റെയും മറ്റും പേറ്റന്റ് വിത്തുകളാണല്ലോ.
പ്രസംഗാനന്തരം അദ്ദേഹം ‘ഹാപ്പി ഹിൽ’ എന്ന തന്റെ നെൽവിത്ത് സഭാവാസികൾക്കും നൽകി. ഏതാനും മണി എനിക്കും കിട്ടി. അപ്പോൾ ഞാൻ ‘ഒറ്റവൈക്കോലി’ന്റെ ഒരു പ്രതി അദ്ദേഹത്തിന് കൊടുത്തു, “ട്രാൻസ്ലേഷൻ ഓഫ് വൺസ്റ്റോ റെവലൂഷൻ” എന്ന് പറഞ്ഞ്. അദ്ദേഹം പുസ്തകം തിരിച്ചും മറിച്ചും വിടർത്തിയും നോക്കി, ഇഷ്ടപ്പെട്ടു. “ദ സെക്കന്റ് ട്രാൻസ്ലേഷൻ” എന്നു പറഞ്ഞു. ആദ്യത്തേത് ഇംഗ്ലീഷിൽ. രണ്ടാമത്തേത് മലയാളത്തിൽ. ഇപ്പോൾ നാല്പതോളം വിവർത്തനങ്ങളുണ്ടെന്നു കേൾക്കുന്നു. പിന്നെയാണ് അത്ഭുത സംഭവം. അദ്ദേഹമെന്നെ മുറുകെ ആശ്ലേഷിച്ചു. കൂടെ പിടിച്ചിരുത്തി. ഫോട്ടോ എടുപ്പിച്ചു.
ജീവിതത്തിലെ അനർഘ നിമിഷം.

