

Help us in our pursuit for high-quality journalism!
Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.
Support Keraleeyam Choose your preference
₹1000/Year
₹2000/2 Years
₹500Students/Year
A contribution of any size


“ചരിത്ര പഠനത്തിൽ ഒരു നിഗമനവും സ്ഥിരമായി നീണ്ടകാലം നിലനിൽക്കില്ല. എല്ലാം നിരന്തരം ചോദ്യം ചെയ്യപ്പെടണം.” എം.ജി.എസ്സിന്റെ ഈ നിലപാടാണ് അദ്ദേഹത്തോട് അടുക്കാനും ബഹുമാനം തോന്നാനും ചർച്ചകളിലേർപ്പെടാനും ഉള്ള ആദ്യ പ്രചോദനം.
എം.ജി.എസിന്റെ ബൗദ്ധിക ജീവിതത്തിന്റെ ഒടുവിലുള്ള 15 വർഷങ്ങളിലാണ് അദ്ദേഹവുമായി ഏറ്റവുമടുത്ത് ഇടപഴകാനും ധാരാളമായി സംസാരിക്കാനും നീണ്ട ചർച്ചകളിൽ പങ്കെടുക്കാനും അവസരമുണ്ടായത്. ഓണത്തെക്കുറിച്ച് ഞാൻ എഴുതിയ പഠനം വായിച്ച് അഭിപ്രായങ്ങളും വിയോജിപ്പുകളും രേഖപ്പെടുത്തി, അവതാരിക തയ്യാറാക്കുന്നതായിരുന്നു ഒരു സന്ദർഭം. പിന്നീട്, എം.ജി.എസ് പല കാലത്തായി മലയാളത്തിലെഴുതിയ ലേഖനങ്ങൾ രണ്ട് പുസ്തകങ്ങളായി സമാഹരിക്കുമ്പോഴും ചർച്ചകൾ തുടർന്നു. കേരള ചരിത്രവും, ചരിത്രപഠനത്തിന്റെ ചരിത്രവും, ചരിത്ര രീതിശാസ്ത്രത്തിന്റെ സാധ്യതകളും പരിമിതികളും തന്നെയായിരുന്നു പ്രധാന സംഭാഷണ വിഷയം. പിന്നെ സാഹിത്യം, കലകൾ, സംസ്കാരപഠനം…
പലരും വിചാരിക്കുന്നത് പോലെ, കർശനമായ ഒരു കേരളചരിത്ര പഠനപദ്ധതി സ്വന്തം രീതിയിലുണ്ടാക്കിയെടുത്ത് അത് വിദ്യാർത്ഥികളെ പഠിപ്പിച്ച് അവരുടെ വിദ്യാർത്ഥികളിലേക്ക് അത് വീണ്ടും പകർന്ന്, സ്വന്തം നിഗമനങ്ങളെ സാധൂകരിക്കുന്ന ഗവേഷണ കൃതികൾ അവരിൽ നിന്നെല്ലാം ഉണ്ടാകുന്നത് കണ്ട് അതിൽ സ്വയം അഭിരമിക്കുന്ന ഒരു ചരിത്രപണ്ഡിതൻ ആയിരുന്നില്ല എം.ജി.എസ്. തന്റെ നിഴലായി പിന്തുടരുന്ന ശിഷ്യരെക്കാൾ തന്നോട് തർക്കിക്കുകയും എതിരഭിപ്രായങ്ങൾ പറയുകയും ബുദ്ധിപരമായി വെല്ലുവിളിക്കുകയും ചെയ്യുന്നവരെ അദ്ദേഹം ഇഷ്ടപ്പെടുകയും ബഹുമാനിക്കുകയും ചെയ്തിരുന്നു.


നീണ്ട സംഭാഷണങ്ങളിൽ ഏർപ്പെടുമ്പോൾ അദ്ദേഹം ഇടയ്ക്കിടെ ആവർത്തിച്ച ഒരു കാര്യമുണ്ട്. ചരിത്ര പഠനത്തിൽ ഒരു നിഗമനവും സ്ഥിരമായി നീണ്ടകാലം നിലനിൽക്കില്ല. എല്ലാം നിരന്തരം ചോദ്യം ചെയ്യപ്പെടണം. ഇതാണ് മറ്റ് ചരിത്രകാരന്മാരിൽ നിന്നും എം.ജി.എസ്സിനെ വ്യത്യസ്തനാക്കുന്നത്. ചരിത്രകാരന്മാരിൽ നിന്ന് മാത്രമല്ല കേരളത്തിലെ മറ്റനേകം ബുദ്ധിജീവികളിൽ നിന്നും അദ്ദേഹം വ്യത്യസ്തനാകുന്നതും ഈ സംവാദാത്മകത കൊണ്ടുതന്നെ. ചോദ്യം ചെയ്തുകൊണ്ടിരിക്കൽ അദ്ദേഹത്തിന്റെ ജീവിതരീതി തന്നെ ആയിരുന്നു. താൻ നിർമ്മിച്ചെടുത്ത ചരിത്രപാഠത്തെ എം.ജി.എസ് എല്ലായ്പ്പോഴും പുനർനിർമ്മിച്ചുകൊണ്ടിരുന്നു. എല്ലായ്പ്പോഴും എന്ന പദം ഇവിടെ പൂർണമായും ശരിയല്ല. കാരണം, ശക്തമായ എതിർ തെളിവുകൾ ലഭിച്ച് അവനവനുമായും മറ്റുള്ളവരുമായും നിരന്തരം വാഗ്വാദത്തിലേർപ്പെട്ടതിന് ശേഷം മാത്രമേ അദ്ദേഹം തന്റെ ആദ്യ നിഗമനങ്ങൾ പുനഃപരിശോധിച്ച് തിരുത്താറുള്ളൂ.
‘സ്ഥിരപ്രതിഷ്ഠ നേടിയ ചരിത്രസത്യങ്ങളെ’ നിരന്തരം വെല്ലുവിളിച്ചതുകൊണ്ട് ധാരാളം എതിരാളികളും ശത്രുക്കളും ഉണ്ടായിട്ടുണ്ട് അദ്ദേഹത്തിന്. ചെറുപ്പത്തിലേ ഇത്തരം അനുഭവങ്ങളുണ്ടെന്ന് എം.ജി.എസ് പറയുന്നു. മദ്രാസിൽ എം.എയ്ക്ക് പഠിക്കുന്ന കാലത്ത് എം ഗോവിന്ദന്റെ പ്രേരണയിൽ, കേരള വർക്കേഴ്സ് ഫെഡറേഷന്റെ സ്റ്റഡി ക്ലാസെടുക്കാനെത്തിയ ഇ.എം.എസ്സിനോട് ഗൗരവമുള്ള ചില സംശയങ്ങൾ ഉന്നയിച്ചപ്പോൾ അദ്ദേഹം തുടർന്നുള്ള ചർച്ചകളിൽ വിലക്കിയ കാര്യം എം.ജി.എസ് നർമ്മത്തോടെ പങ്കുവെക്കാറുണ്ട്. കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയോട് മാത്രമല്ല, ഇന്ത്യയിലെ എല്ലാ വ്യവസ്ഥാപിത രാഷ്ട്രീയ കക്ഷികളോടും ചരിത്രം, സാമൂഹ്യ രാഷ്ട്രീയ പ്രശ്നങ്ങൾ എന്നിവയോടുള്ള അവരുടെ നിലപാടുകളുടെ പേരിൽ എം.ജി.എസിന് വിയോജിപ്പുകളുണ്ട്. ശക്തമായ എതിർപ്പുകളും എല്ലായ്പ്പോഴും അദ്ദേഹം പ്രകടിപ്പിച്ചിട്ടുണ്ട്.
എം.ജി.എസ് മാർഗനിർദേശം നൽകിയ ഗവേഷകരുടെയും വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ലോകം കേരളത്തിലും ഇന്ത്യയിലും വിദേശത്തുമായി വ്യാപിച്ചുകിടക്കുന്നു. ഇംഗ്ലീഷിലും മലയാളത്തിലുമായി അദ്ദേഹം എഴുതിയ ഗ്രന്ഥങ്ങളും പഠനങ്ങളും ലേഖനങ്ങളും ഒട്ടനവധിയാണ്. കുറെയൊക്കെ പുസ്തകരൂപത്തിലും സമാഹരണങ്ങളായും പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിരുന്ന ഒട്ടേറെ ലേഖനങ്ങളും സെമിനാർ പ്രബന്ധങ്ങളും ഇനിയും പുസ്തകരൂപത്തിൽ ആക്കാനുമുണ്ട്.
എഴുതിക്കഴിഞ്ഞ കൃതികളിലെ ചരിത്ര വസ്തുതകളുടെയോ വിവാദങ്ങളുടെയോ പേരിൽ മാത്രമല്ല അദ്ദേഹം അറിയപ്പെടേണ്ടത്. അനന്തര തലമുറകളിലേക്ക് പകർന്നുനൽകിയ നിരീക്ഷണ ശേഷിയുടെയും, നിരന്തരം പുതുക്കുന്ന ഗവേഷണ പദ്ധതികളുടെയും, അതിനുമപ്പുറം അദ്ദേഹം പകർന്നു നൽകിയ സ്നേഹത്തിന്റെയും നർമ്മത്തിന്റെയും സംവാദാത്മകതയുടെയും പേരിലാണ് ഇനിയുള്ള തലമുറകൾ എം.ജി.എസിനെ ഓർക്കുക.