

Help us in our pursuit for high-quality journalism!
Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.
Support Keraleeyam Choose your preference
₹1000/Year
₹2000/2 Years
₹500Students/Year
A contribution of any size


മാവൂരിലെ ഗ്വാളിയോർ റയോൺസ് ഫാക്ടറി ചാലിയാറിലേക്ക് വിഷം ഒഴുക്കുകയും മണ്ണും വായുവും മലിനമാക്കുകയും ചെയ്തതിനെതിരെ പതിറ്റാണ്ടുകളായി പോരാടിയ സമരനായകൻ പി.കെ.എം ചേക്കു 2025 ജൂൺ 5ന് അന്തരിച്ചു. സമരത്തിന്റെ മുന്നണിയിലുണ്ടായിരുന്ന കെ.എ റഹ്മാനോടൊപ്പം ശക്തമായ സമരങ്ങൾക്കും നിയമപോരാട്ടങ്ങൾക്കും നേതൃത്വം നൽകിയ വ്യക്തിയായിരുന്നു പി.കെ.എം ചേക്കു. ചാലിയാർ പുഴയേയും ഗ്രാമത്തേയും നശിപ്പിച്ച കമ്പനിയും അതിന് കൂട്ടുനിന്ന സർക്കാരും ജനങ്ങൾക്ക് നഷ്ടപരിഹാരം നൽകണമെന്ന ആവശ്യത്തിൽ ഉറച്ചുനിന്ന് പൊരുതിയ വ്യക്തി കൂടിയാണ് പി.കെ.എം ചേക്കു. അത്തരം ആവശ്യങ്ങളുന്നയിച്ചുകൊണ്ട് 2010 ആഗസ്റ്റിൽ അദ്ദേഹം കേരളീയത്തിൽ എഴുതിയ ലേഖനം അദ്ദേഹത്തെ അനുസ്മരിച്ചുകൊണ്ട് പുനഃപ്രസിദ്ധീകരിക്കുന്നു.
ആധുനിക വ്യാവസായിക വികസനത്തിന്റെ വിഷംപേറി തളർന്നുപോയ ഒരു പുഴ ജീവിതത്തിലേക്ക് തിരിച്ചുവരികയാണ്. പശ്ചിമഘട്ട മലകളുടെ വരദാനമായ ചാലിയാർ. പഴയ പ്രതാപത്തിലേക്ക് എത്തിയില്ലെങ്കിലും ഒരുപാട് മാറി ഈ പുഴയിപ്പോൾ. മരണം മണത്തിരുന്ന പുഴയിലെ വെള്ളം തെളിമയാർന്നു. പുഴയോടൊപ്പം അതിന്റെ കരയിലെ ജനജീവിതവും മാറി തുടങ്ങി. പതിറ്റാണ്ടുകൾ നീണ്ട ജനകീയസമരങ്ങളുടെ തീച്ചൂളയിൽ ചാലിയാറിനേയും അതിന്റെ യാത്രാപഥത്തേയും പരിസരവാസികളും അവർക്കൊപ്പം അണിചേർന്ന സാമൂഹിക പ്രവർത്തകരും ശുദ്ധം ചെയ്തെടുത്തു. ഒരുകാലത്ത് ഇന്ത്യയിലെ വ്യാവസായിക കുത്തക കയ്യടക്കിയിരുന്ന ബിർള എന്ന അതികായനെ മുട്ടുകുത്തിച്ചാണ് ഇവിടത്തെ ജനങ്ങൾ ചാലിയാറിനേയും പരിസരത്തേയും പഴയ ജീവിതത്തിലേക്ക് മടക്കികൊണ്ടു വന്നത്. ഗ്രാസിം കമ്പനി ഉദ്ഘാടനം ചെയ്യപ്പെട്ട 1962 മുതൽ ആരംഭിച്ചതാണ് ശുദ്ധവായുവിനും ശുദ്ധജലത്തിനും വേണ്ടിയുള്ള ചാലിയാർ സമരം. ഗ്രാസിം കമ്പനിയിൽ നിന്ന് ചാലിയാറിലേക്ക് വിഷവെള്ളം ആദ്യമായി തുറന്നുവിട്ട ദിവസം മുതൽ ചാലിയാർ കരയുടെ പ്രതിഷേധവും തുടങ്ങിയിരുന്നു.
അസഹ്യമായ ദുർഗന്ധവും ശ്വാസം മുട്ടലും വായു മലിനീകരണം കൊണ്ടാണെന്ന് തിരിച്ചറിയാൻ പുഴയുടെ സംസ്കാരത്തോടൊപ്പം വളർന്ന തീരവാസികൾക്ക്, മലിനീകരണ നിയന്ത്രണ ബോർഡിന്റെ സർട്ടിഫിക്കറ്റ് ആവശ്യം വന്നില്ല. കണ്ടാൽ ഭയക്കുന്ന കൂറ്റൻ കുഴൽ വഴി കമ്പനി പുറംതള്ളുന്ന പുക മനുഷ്യന് നന്നല്ലെന്ന് തിരിച്ചറിയാൻ അവർ പഠിച്ച പാഠങ്ങൾ തന്നെ ധാരാളമായിരുന്നു. ഓരോ ദിവസവും കമ്പനിയിൽ നിന്നൊഴുകി ചാലിയാറിലെത്തുന്ന കറുത്ത് കൊഴുത്ത വെള്ളം വിഷമാണെന്ന് ചാലിയാറിൽ ചത്തുപൊന്തിയ മത്സ്യങ്ങൾ ഇവിടുത്തെ സാധാരണ മനുഷ്യർക്ക് മുന്നറിയിപ്പു നൽകി. ചാലിയാർ തീരത്തെ ക്യാൻസർ മരണങ്ങളും രോഗികളുടെ രോദനങ്ങളും ഈ വിഷം മനുഷ്യ ശരീരത്തെ കാർന്നുതിന്ന് തുടങ്ങിയെന്ന് വേദനയോടെ താക്കീത് നൽകി. രോദനങ്ങൾക്ക് ചെവികൊടുക്കാൻ അധികാരികൾ തയ്യാറായിരുന്നില്ല. സംഘടിതരും അല്ലാത്തവരുമായ മൂവായിരത്തോളം വരുന്ന
തൊഴിലാളികളുടെ സംഘബലം കൊണ്ട് രാഷ്ട്രീയ പാർട്ടികൾ പരിസരവാസികളുടെ ജീവിക്കാൻ വേണ്ടിയുള്ള സമരത്തെ പ്രതിരോധിച്ചു. പാർട്ടികളും സർക്കാരുകളും ഒറ്റക്കെട്ടായി വ്യവസായ ഭീമൻ ബിർലക്കൊപ്പം അണിനിരന്നു. അങ്ങിനെയാണ് ചാലിയാറിന്റെ സമരദിനങ്ങൾക്ക് കനംവെച്ചു തുടങ്ങിയത്. വ്യവസായമാണോ മനുഷ്യന്റേയും പ്രകൃതിയുടേയും ആവാസവ്യവസ്ഥയാണോ സംരക്ഷിക്കപ്പെടേണ്ടതെന്ന ചോദ്യം ചാലിയാർ തീരത്തുനിന്ന് കേരള മനസിന്റെ പൂമുഖത്തേക്ക് കയറിനിന്നു. തൊഴിലാണോ ജീവിതമാണോ പ്രധാനപ്പെട്ടതെന്ന ചാലിയാറിന്റെ അന്നത്തെ ചോദ്യം കേരളത്തിലെ നൂറുകണക്കിന് സമരപന്തലുകളിൽ നിന്ന് ഇന്നും ഉയർന്നുകൊണ്ടിരിക്കുകയാണ്.


കേരളം കണ്ടതിൽ വെച്ച് ഏറ്റവും വൈവിധ്യം നിറഞ്ഞ സമരമായിരുന്നു ചാലിയാറിലേത്. സഹന സമരത്തിന്റെ മാർഗം സ്വീകരിച്ച് ഗാന്ധിയന്മാർ മുതൽ, അതിതീവ്ര പ്രതികരണങ്ങളുടെ ആശയങ്ങൾവരെ തോളോട് തോൾ ചേർന്ന് ചാലിയാർ സമരത്തെ ജ്വലിപ്പിച്ചുണർത്തി. ബിർളയുടെ, കേരളത്തിലങ്ങളോമിങ്ങോളമുള്ള സോഫ്റ്റ് വുഡ് ഗോഡൗണുകൾ നിന്നു കത്തി. സർക്കാർ കനിഞ്ഞു നൽകിയ മുളങ്കാടുകളിൽ നിന്ന് ഗ്രാസിം കമ്പനിയിലേക്ക് പുറപ്പെട്ട ലോറികൾ റോഡുകളിലെ പ്രതിഷേധങ്ങളിൽ നിശ്ചലമായി. കമ്പനിക്കകത്തെ ലഗൂണുകളിൽ നിന്ന് ചാലിയാറിലേക്ക് പൊലീസ് കാവലിൽ വിഷമൊഴുക്കുന്ന പൈപ്പുകൾ തകർക്കപ്പെട്ടു. കമ്പനിക്ക് മുന്നിൽ അനിശ്ചിതകാല സത്യാഗ്രഹത്തിന്റെ പന്തലുയർന്നു. സാഹിത്യ-സാമൂഹിക രംഗത്തെ പ്രമുഖർ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ചാലിയാർ തീരത്തെത്തി. കേരളത്തിലെ ചിത്രകാരൻമാർ കോഴിക്കോട് മാനാഞ്ചിറ സ്ക്വയർ പ്രതിഷേധ ചിത്രങ്ങൾകൊണ്ട് പൊതിഞ്ഞു. സമരം ചാലിയാർ തീരവാസികളിൽ നിന്ന് കേരള ജനത ഏറ്റുവാങ്ങി. ആ സമരാഗ്നിക്കൊടുവിൽ ഗ്രാസിം കമ്പനി അടഞ്ഞിട്ട് പത്ത് വർഷം പിന്നിട്ടു.
കുട്ടികളായിരുന്ന കാലത്തെ പുഴയെ ഇന്ന് ഞങ്ങൾക്ക് തിരിച്ചുകിട്ടി. കറുത്ത് ചടച്ച് ഭയപ്പെടുത്തുന്ന ചാലിയാർ പതുക്കെ പതുക്കെ തെളിഞ്ഞുവന്നു. പുതിയ തലമുറയക്ക് കാണാൻ കഴിയാതെ പോയ പുഴ സമൃദ്ധിയാണ് ഇന്നത്തെ ചാലിയാർ. കക്കയും മീനും വാരി ജീവിച്ചവരുടെ പിൻമുറ തോണിയും വലയുമായി പുഴയെ ആശ്രയിച്ച് തുടങ്ങി. ഇരുകരകളിലും കുളിക്കടവുകൾ ഉണ്ടായി. ഈ പ്രദേശത്തെ ഹെക്ടർ കണക്കിന് കൃഷിയിടങ്ങൾക്ക് നീർനനവായി ചാലിയാർ പുനർജനിച്ചു.


മാവൂരിന്റെ അന്തരീക്ഷത്തിന് മരണ വീടിന്റെ മണമായിരുന്നു. കമ്പനിയിൽ നിന്നുള്ള കറുത്തപുക ഈ പുഴയോരഗ്രാമത്തിന്റെ പച്ചപ്പിനെയാകെ കരിച്ചുണക്കി. പരിസരത്തെ ആശുപ്രതികളിൽ രോഗികളുടെ നീണ്ടനിര പതിവായി. ചാലിയാറിന്റെ തീരത്ത് മരണമില്ലാത്ത ദിനങ്ങൾ ഇല്ലെന്നായി. ഇന്ന് ആ പുകയില്ല. അന്തരീക്ഷം നിറംവെച്ചു. രോഗികളുടെ നിര ചുരുങ്ങി. ഒരു പതിറ്റാണ്ട് ചാലിയാറിന്റെ തീരത്തിന് നൽകിയ ഊർജം ചെറുതല്ല. കമ്പനിക്ക് ചുറ്റുമുള്ള കുടുംബങ്ങൾ കിട്ടുന്ന വിലയ്ക്ക് കിടപ്പാടം വിറ്റ് പലായനം ചെയ്തിരുന്ന അവസ്ഥമാറി. ആളുകൾ ചാലിയാറിന്റെ കരയിലേക്ക് തിരിച്ചെത്താൻ തുടങ്ങി. ഭൂമിയുടെ വിലകൂടി. അങ്ങാടിയിലെ കച്ചവടം ഉയർന്നു. പുതിയ, പുതിയ വ്യാപാര സമുച്ചയങ്ങൾ ഉയർന്നുവന്നു. മാവൂരും പരിസരപ്രദേശങ്ങളും വീണ്ടും ചലനാത്മകമായി.
മൂവായിരം തൊഴിലാളികളുടെ ഭാവിയെ കരുതി ആശങ്കപ്പെട്ടവരുടെ വേവലാതിയും അസ്ഥാനത്തായി. കമ്പനി അടച്ചുപൂട്ടിയപ്പോൾ ലഭിച്ച നഷ്ടപരിഹാര തുക നല്ലനിലയിൽ പ്രയോജനപ്പെടുത്തിയവർ സാമ്പത്തികമായി രക്ഷപ്പെട്ടു. പലരും കച്ചവടങ്ങളിലേക്ക് കൂടുമാറി. കമ്പനി അടച്ചുപൂട്ടിയതുകൊണ്ട് ജീവിതം താളം തെറ്റിയെന്ന് ആനുകൂല്യം ലഭിച്ച ഒരു തൊഴിലാളിയും ഇന്ന് പറയില്ല. മരിച്ചുപോവുമെന്ന് കരുതിയ ഒരു പുഴയേയും അതിന് കരയിലെ ജീവിതങ്ങളേയും രക്ഷിച്ചെടുക്കാനായ ചാലിയാർ സമരത്തിന് ഒരു തുടർച്ച കൂടി സമൂഹം ആവശ്യപ്പെടുന്നുണ്ട്. ഗ്രാസിം കമ്പനി അടച്ചുപൂട്ടണമെന്നും, കെടുതിക്കിരയായവർക്ക് നഷ്ടപരിഹാരം നൽകണമെന്നുമായിരുന്നു ചാലിയാർ സമര സമിതിയുടെ മുദ്രാവാക്യങ്ങൾ. കമ്പനി ഇന്നില്ല. അതിന്റെ അവശിഷ്ടം പോലും എടുത്തുകൊണ്ടുപോയി. കേരളത്തിൽ ദുരൂഹമായി ഉയർന്നുവരുന്ന വ്യാവസായിക പ്രദേശങ്ങളെ പോലെ മാവൂരിലെ കമ്പനി നിന്ന ഭൂമിയും പുതിയ സംരംഭത്തിനായി അണിഞ്ഞൊരുങ്ങുകയാണ്.


ഒരു പ്രദേശത്തെ വായുവും മണ്ണും ജീവനും നശിപ്പിച്ച കമ്പനിയും, അതിന് കൂട്ടുനിന്ന സർക്കാറും ന്യായമായും നഷ്ടപരിഹാരം നൽകാൻ ബാധ്യസ്ഥരാണ്. ആയിരക്കണക്കിന് മനുഷ്യജീവിതങ്ങൾക്ക് അകാലമരണം സമ്മാനിച്ച ഗ്രാസിം കമ്പിയുടെ അസ്ഥിവാരത്തിൽ പുതിയ സംരംഭത്തിനൊരുങ്ങുന്നതിന് മുമ്പ് സർക്കാർ അതിന്റെ ജനാധിപത്യ ബാധ്യത നിറവേറ്റേണ്ടതുണ്ട്. രോഗം വന്ന് മരിച്ചവരുടെ ബന്ധുക്കൾക്കും രോഗം വന്ന് ചികിത്സയിൽ കഴിയുന്നവർക്കും നഷ്ടപരിഹാരം നൽകിക്കൊണ്ട് മാത്രമേ അധികാരികൾക്ക് മാവൂർ വിഷയത്തിൽ പ്രായശ്ചിത്തം ചെയ്യാനെങ്കിലുമാവൂ. അതോടൊപ്പം തന്നെ ഗ്രാസിം കമ്പനി മണ്ണിനും വായുവിനും വെള്ളത്തിനും വരുത്തിവെച്ച നാശത്തിന്റെ അളവെടുക്കാൻ വിദഗ്ധസമിതിക്ക് രൂപം നൽകാനും, ഈ പ്രദേശത്ത് ഇപ്പോഴും നിലനിൽക്കുന്ന രോഗങ്ങളെ കുറിച്ച് പഠിക്കാൻ ആരോഗ്യ സർവ്വേ നടത്താനും സർക്കാർ തയ്യാറാവേണ്ടതുണ്ട്. എന്നിട്ട് മാത്രമേ കമ്പനി സ്ഥലത്ത് പുതിയ വ്യവസായങ്ങൾ ആരംഭിക്കാവൂ. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി ചാലിയാർ സമര സമിതി മുഖ്യമന്ത്രി, വ്യവസായ മന്ത്രി, പ്രതിപക്ഷ നേതാവ് എന്നിവർക്ക് നിവേദനം നൽകി തീരുമാനത്തിന് കാത്തിരിക്കുകയാണ്.
പുതിയ കമ്പനി വരുന്നതിൽ ചാലിയാർ തീരവാസികൾക്ക് എതിർപ്പില്ല. എന്നാൽ ഇനി ഒരു തവണകൂടി മരണത്തിന്റെ വിഷബീജങ്ങളെ ചാലിയാറിലേക്ക് തള്ളിവിടാൻ മൂന്ന് പതിറ്റാണ്ടിലധികം നീണ്ട സമരത്തിന്റെ അനുഭവത്തിൽ നിൽക്കുന്ന പരിസരവാസികൾ അനുവദിക്കില്ലെന്ന് അധികാരികൾ തിരിച്ചറിഞ്ഞാൽ നന്ന്. അല്ലാത്തപക്ഷം ഇടർച്ചയില്ലാതെ നടന്ന ഒരു സമരത്തിന്റെ രണ്ടാമൂഴത്തിന് ചാലിയാർ തീരം സജ്ജമാണെന്ന് അധികാരികളെ ഓർമ്മപ്പെടുത്തി അവസാനിപ്പിക്കുന്നു ഈ കുറിപ്പ്.