എഐ കാലത്തെ തൊഴിലാളി സമരം

Support Keraleeya

Help us in our pursuit for high-quality journalism!

Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.

Support Keraleeyam Choose your preference

₹1000/Year

₹2000/2 Years

₹500Students/Year

A contribution of any size

ONE TIME
right-bg

എഐ നമ്മുടെ ദൈനംദിന വ്യവഹാരങ്ങളെ വലിയ തോതിൽ സ്വാധീനിക്കുന്നുണ്ട്. അക്കാദമിക് രംഗത്തെ മൗലികമായ ചിന്തകളെ എഐ സാങ്കേതിവിദ്യ വലിയ തോതിൽ മാറ്റിത്തീ‍ർത്തിട്ടുണ്ട്. അതോടൊപ്പം എഐ ഗൗരവമായ മറ്റ് ചില ചിന്തകൾക്കും കാരണമാകുന്നുണ്ട്. ലോകത്തെ ഏറ്റവും കൂടുതൽ പ്രശ്നവൽകൃതമായി എന്തിനെയും കുറിച്ചുള്ള എഐ അഭിപ്രായങ്ങൾ പലപ്പോഴും നമ്മളെ അമ്പരിപ്പിക്കുന്നന്നതാണ്. ഇന്ത്യയിൽ ലവ് ജിഹാദ് ഉണ്ടോ എന്ന് ചോദിച്ചപ്പോൾ എലോൺ മസ്കിന്റെ എഐ തന്ന ഉത്തരം ലവ് ജിഹാദിന് തെളിവുകൾ ഇല്ല എന്നാണ്. എന്നാൽ അത് ‘പൗരബോധം’ അംഗീകരിച്ച് തരില്ല. ഒരുപക്ഷേ നമ്മുടെ ജനാധിപത്യ ബോധത്തെ പ്രതിനിധീകരിക്കുന്നവയാണ് ഈ ഉത്തരങ്ങൾ എന്ന് നമുക്ക് തോന്നാം.

എന്തുകൊണ്ടാണ് മലയാളികൾ രാഷ്ട്രീയ പ്രബുദ്ധരായത് എന്ന ചോദ്യത്തിന് തന്ന ഉത്തരം ഇതാണ്: “കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സ്വാധീനം കേരളത്തിൽ വലുതാണ്. 1957ൽ ലോകത്തിലെ ആദ്യത്തെ ജനാധിപത്യ രീതിയിൽ തെരഞ്ഞെടുക്കപ്പെട്ട കമ്യൂണിസ്റ്റ് സർക്കാർ കേരളത്തിൽ അധികാരത്തിൽ വന്നു. തൊഴിലാളി വർഗത്തിന്റെയും കർഷകരുടെയും അവകാശങ്ങൾക്കായുള്ള പോരാട്ടങ്ങൾ ജനങ്ങളെ രാഷ്ട്രീയമായി സജീവമാക്കി.”

ആശ സമരത്തിൽ നിന്നും. കടപ്പാട്:PTI

കേരള രാഷ്‌ടീയം ഗൗരവമായി നിരീക്ഷിക്കുന്നവരെല്ലാം പൊതുവിൽ അംഗീകരിക്കുന്ന കാര്യമാണിത്. പിന്നെ എന്തുകൊണ്ടാണ്, സിപിഎം ആശാവർക്കർമാരുടെ സമരത്തെ പിന്തുണക്കാത്തത് എന്ന ചോദ്യത്തിന് മസ്കിന്റെ കമ്പനി തന്ന ഉത്തരമാണ് താഴെ കൊടുത്തിരിക്കുന്നത്.

1. സർക്കാരിന്റെ ഇമേജ് സംരക്ഷണം:

    സിപിഎം നയിക്കുന്ന എൽഡിഎഫ് സർക്കാർ കേരളത്തെ സാമൂഹ്യക്ഷേമത്തിന്റെയും ആരോഗ്യമേഖലയിലെ മികവിന്റെയും മാതൃകയായി അവതരിപ്പിക്കാൻ ശ്രമിക്കുന്നു. ആശാവർക്കർമാരുടെ സമരം, അവരുടെ ശമ്പളവും ആനുകൂല്യങ്ങളും സംബന്ധിച്ച പ്രശ്നങ്ങൾ ഉയർത്തുന്നതിലൂടെ ഈ ചിത്രത്തിന് വിള്ളലുണ്ടാക്കുമെന്ന് പാർട്ടി ഭയപ്പെടുന്നു. സമരം സർക്കാരിന്റെ ഭരണനേട്ടങ്ങളെ ചോദ്യം ചെയ്യുന്ന ഒരു വിമർശനമായി മാറിയേക്കാം.

    2. നിയന്ത്രണത്തിനുള്ള ആഗ്രഹം:

      സിപിഎം പരമ്പരാഗതമായി തൊഴിലാളി പ്രസ്ഥാനങ്ങളെ തങ്ങളുടെ നേതൃത്വത്തിൽ നിലനിർത്താൻ ശ്രമിക്കാറുണ്ട്, പ്രത്യേകിച്ച് അവരുടെ ട്രേഡ് യൂണിയനായ സിഐടിയു (CITU) വഴി. ആശാവർക്കർമാരുടെ സമരം കേരള ആശാ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ എന്ന സ്വതന്ത്ര സംഘടനയാണ് നയിക്കുന്നത്. ഈ സ്വാതന്ത്ര്യം സിപിഎമ്മിന്റെ നിയന്ത്രണത്തിന് വെല്ലുവിളിയാകുന്നു, അതിനാൽ അവർ ഇതിനെ ‘രാഷ്ട്രീയ പ്രേരിതം’ എന്നോ ‘അരാജകത്വം’ എന്നോ മുദ്രകുത്തി അപലപിക്കുന്നു.

      3. കേന്ദ്ര-സംസ്ഥാന ധനസഹായ വിവാദം:

        ആശാ പദ്ധതി ഒരു കേന്ദ്ര സർക്കാർ പദ്ധതിയാണ്, അതിന്റെ ധനസഹായത്തിന്റെ ഒരു ഭാഗം കേന്ദ്രവും ബാക്കി സംസ്ഥാനവും വഹിക്കുന്നു. സിപിഎം സർക്കാർ വാദിക്കുന്നത്, കേന്ദ്രം ഫണ്ട് നൽകുന്നില്ല എന്നും അതിനാൽ ആശാവർക്കർമാരുടെ ആവശ്യങ്ങൾ നിറവേറ്റാൻ പരിമിതികളുണ്ട് എന്നുമാണ്. എന്നാൽ, സമരക്കാർ പറയുന്നത് സംസ്ഥാനത്തിന് കൂടുതൽ ചെയ്യാൻ കഴിയുമെന്നും ചെയ്യണമെന്നുമാണ്. ഈ വിഷയത്തിൽ സർക്കാർ പ്രതിരോധത്തിലാണ്, അതിനാൽ സമരത്തെ പിന്തുണയ്ക്കുന്നതിന് പകരം അവർ കേന്ദ്രത്തെ കുറ്റപ്പെടുത്തുകയാണ്.

        4. വിമർശനങ്ങളും ആക്ഷേപങ്ങളും:

          സിപിഎം നേതാക്കൾ, ഉദാഹരണത്തിന് എളമരം കരീം പോലുള്ളവർ, സമരത്തെ ‘നാടകം’ എന്നും ‘അനാവശ്യം’ എന്നും വിശേഷിപ്പിച്ച് അവഹേളിക്കാൻ ശ്രമിച്ചിട്ടുണ്ട്. അവർ വാദിക്കുന്നത്, കേരളത്തിലെ ആശാവർക്കർമാർക്ക് ഇതിനകം തന്നെ രാജ്യത്തെ ഏറ്റവും ഉയർന്ന ഓണറേറിയം (7,000 രൂപ) ലഭിക്കുന്നുണ്ട് എന്നും അതിനാൽ അവർ ‘സംതൃപ്തരായിരിക്കണം’ എന്നുമാണ്. എന്നാൽ, സമരക്കാർ ഈ തുക അപര്യാപ്തമാണെന്നും 21,000 രൂപയും റിട്ടയർമെന്റ് ആനുകൂല്യങ്ങളും ആവശ്യപ്പെടുന്നു.

          5. പാർട്ടി അച്ചടക്കവും ആഭ്യന്തര സമ്മർദ്ദവും:

            സിപിഎമ്മിന്റെ അനുബന്ധ സംഘടനയായ സിഐടിയു, ആശാവർക്കർമാരെ പിന്തുണയ്ക്കുന്നതിന് പകരം, സമരം ഉപേക്ഷിച്ചില്ലെങ്കിൽ ജോലി നഷ്ടപ്പെടുമെന്ന് ഭീഷണിപ്പെടുത്തിയിട്ടുണ്ട്. പാർട്ടിക്കുള്ളിൽ ഏകോപനവും അച്ചടക്കവും നിലനിർത്താനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഇത്. സമരം തുടർന്നാൽ അത് മറ്റ് തൊഴിലാളി വിഭാഗങ്ങളിലേക്ക് വ്യാപിക്കുമോ എന്ന ഭയവും പാർട്ടിക്കുണ്ട്. ചുരുക്കത്തിൽ, സിപിഎം സമരത്തെ പിന്തുണയ്ക്കാത്തത് അവരുടെ ഭരണതന്ത്രവും പാർട്ടി നിയന്ത്രണവും രാഷ്ട്രീയ എതിരാളികൾക്കെതിരായ പ്രതിരോധവും കണക്കിലെടുത്താണ്. എന്നിരുന്നാലും, ഇത് അവരുടെ ‘തൊഴിലാളി പാർട്ടി’ എന്ന ഇമേജിന് വിരുദ്ധമായ നിലപാടായി പലരും വിമർശിക്കുന്നു.

            മുകളിൽ പറഞ്ഞതൊന്നും തന്നെ ഈ ലേഖകന്റെ നിരീക്ഷണമല്ല, എലോൺ മസ്ക് മുതലാളി നമുക്ക് തരുന്ന നിരീക്ഷണമാണ്. രസകരമായ സംഗതി, എലോൺ മസ്ക് പറഞ്ഞതാണ് ശരി എന്ന ഒരു പൊതുബോധം ഇന്ന് കേരളത്തിലുണ്ട് എന്നതാണ്. ഇടതുപക്ഷം എതിർത്താലും തള്ളിപ്പറഞ്ഞാലും കേരളത്തിൽ തൊഴിലാളി സമരം എന്നാൽ ഇടതുപക്ഷ സമരമാണ്, അതും മുഖ്യധാരാ ഇടതുപക്ഷത്തിന്റെ കുത്തകയാണ് എന്ന പൊതുബോധത്തിനെതിരായി പല സമരങ്ങളും കേരളത്തിൽ നടന്നിട്ടുണ്ട്.

            ആശ സമരത്തിൽ നിന്നും കടപ്പാട്: indiatoday.in

            ജനകീയാസൂത്രണം നടന്ന അഞ്ച് വർഷത്തിന് ശേഷം നടന്ന ഏറ്റവും വലിയ സമരം എന്നത് ആദിവാസി സമൂഹത്തിന്റെ ഭൂമിക്ക് വേണ്ടിയുള്ള സമരമായിരുന്നു. ഈ സമരത്തോട് ഇടതുപക്ഷം നിഷേധാത്മക നിലപാടാണ് സ്വീകരിച്ചത്, അതിന് കാരണമായി പറഞ്ഞത് ഈ സമരം കോൺഗ്രസ്/കുടിയേറ്റ ലോബിയുടെ സമരം എന്നൊക്കെയായിരുന്നു. പിന്നീട് അട്ടപ്പാടിയിലെ പട്ടിണിമരണങ്ങളും ഇപ്പോൾ അട്ടപ്പാടിയിൽ നടക്കുന്ന ആദിവാസി ഭൂമി കൈയേറ്റവും ആദിവാസി സമരമായിരുന്നു ശരി എന്ന രേഖപ്പെടുത്തി. കേരളത്തിലെ അനധികൃത ഭൂമികൈയേറ്റങ്ങളെ കുറിച്ചുള്ള രാജമാണിക്യം കമ്മിറ്റി റിപ്പോർട്ടും ആർ സുനിൽ എഴുതിയ ‘ഹാരിസൺ രേഖയില്ലാത്ത ജന്മി’ എന്ന പുസ്തകവും കേരള ചരിത്രത്തിലെ ആ അടഞ്ഞ അധ്യായങ്ങളെ കുറിച്ചായിരുന്നു. കേരളത്തിലെ ഇടതുപക്ഷ രാഷ്ട്രീയബോധത്തെ അഥവാ പൊതുബോധത്തെ അലസോരപ്പെടുത്തുന്നതായിരുന്നു ഇതെല്ലാം. എന്നാൽ കേരളത്തിലെ ഇടതുപൊതുബോധം ഈ പ്രശ്നങ്ങളിൽ വ്യാകുലരായില്ല എന്നതാണ് വസ്തുത. പ്ലാച്ചിമട സമരവും എൻഡോസൾഫാൻ സമരവും ഒക്കെ കേരളത്തിലെ സംഘടിത ഇടത് രാഷ്ട്രീയത്തെ ചോദ്യം ചെയ്തു എന്നത് വസ്തുതയാണ്. കേരളത്തിൽ നിലനിൽക്കുന്നു എന്ന് കരുതപ്പെടുന്ന ഇടതുപക്ഷ രഷ്ട്രീയ ബോധത്തെ കൂടിയാണ് ഈ സമരങ്ങളെല്ലാം ചോദ്യം ചെയ്തത്. പ്ലാച്ചിമട സമരം സ്വത്വവാദികളുടെയും വികസന വിരുദ്ധരുടെയുമാക്കി ചുരുക്കിയത് കൊണ്ട് കൂടിയാണ് ഇന്നിപ്പോൾ ഈ പ്രദേശത്ത് ബിയർ ഫാക്ടറി അനുവദിക്കാൻ സർക്കാരിന് കഴിയുന്നതും പ്രസ്ഥാനങ്ങൾക്ക് സ്വതന്ത്രമായ അഭിപ്രായം ഇല്ലാതായതും. വലതുപക്ഷ വികസന നയത്തിന് വേണ്ട പ്രധാന ഘടകം എന്നത് ഇടതു ചിന്തകനായ നോം ചോംസ്കി അഭിപ്രായപ്പെട്ടത് പോലെ ‘സമ്മത നിർമ്മിതി’യാണ്. കേരളത്തിൽ ഇടത് രാഷ്ട്രീയത്തിൽ രൂപപെടുന്ന ഇത്തരം സമ്മതങ്ങൾക്ക് വലിയ പ്രാധാന്യമുണ്ട്.

            കേരളത്തെ കുറിച്ചുള്ള വലത് മുതലാളിത്തബോധം സൃഷ്ടിച്ച ഏറ്റവും വലിയ ആശയമായിരുന്നു ‘സംഘടിത/ അക്രമാസക്ത തൊഴിലാളി സമരങ്ങൾ തകർത്ത കേരളം’ എന്നത്. അതോടൊപ്പം ‘നോക്കുകൂലി കേരളവും’. കേരളത്തിലെ തൊഴിൽ അവകാശങ്ങളുടെ മേലുള്ള കയ്യേറ്റം കൂടിയാണ് ഇത്തരം ആരോപണങ്ങൾ എന്ന് കൂടി മനസ്സിലാക്കേണ്ടതുണ്ട്. എന്നാൽ തൊണ്ണൂറുകൾക്ക് ശേഷം കേരളത്തിൽ സംഘടിത തൊഴിലാളി സമരങ്ങൾ വലിയ തോതിൽ ഉണ്ടായിട്ടില്ല എന്ന വസ്തുത മറച്ചുപിടിക്കപെടുന്നു. ഇതിന് കാരണം കേരളത്തിലെ തൊഴിലാളികൾക്ക് വലിയ നേട്ടമുണ്ടാകുന്ന രീതിയൽ തൊണ്ണൂറുകൾക്കു ശേഷമുള്ള കേരളത്തിന്റെ സാമ്പത്തിക വ്യവസ്ഥ മാറി എന്നതല്ല. പകരം, അതിവേഗം കുറയുന്ന തൊഴിൽ ദിനങ്ങളും, കാർഷിക മേഖലയിൽ അടക്കമുണ്ടായ മരവിപ്പും പ്രത്യകിച്ചും ഭൂമിയുടെ ഉടമസ്ഥർ തരിശിടുന്നതും (കൃഷിക്കാർക്ക് തരിശിടാൻ അവകാശമുള്ളത് പോലെ സമൂഹത്തിന് അതിൽ നിന്നും ഉത്പന്നം കിട്ടാനുള്ള അവകാശവും ഉണ്ട് എന്ന് പറഞ്ഞത് ഇ.എം.സ് നമ്പൂതിരിപ്പാടാണ്) അടക്കം തൊഴിൽ സമരങ്ങൾക്ക് പകരം തൊഴിൽ ദിനങ്ങൾക്ക്, അതും കുറഞ്ഞ കൂലിയാണെങ്കിൽ കൂടിയും പ്രാധാന്യം കൊടുക്കുന്ന രീതിയിലേക്ക് കേരളത്തിലെ തൊഴിലാളികൾ മാറി എന്നതുകൊണ്ടാണ്.

            പ്ലാച്ചിമട സമരപ്പന്തലിൽ നിന്നും. കടപ്പാട്: mathrubhumi.com

            തൊണ്ണൂറുകൾക്ക് ശേഷം കേരളത്തിൽ ദിവസക്കൂലിക്കാരുടെ സംഘടിത സമരങ്ങൾ ഉണ്ടായിട്ടില്ല എന്നത് വിസ്മരിക്കപ്പെടേണ്ട ഒന്നല്ല. പകരം സമരങ്ങൾ ചെയ്ത് സംഘടിത മേഖയിലെ അസംഘടിത തൊഴിലാളികൾ ആണ്. അർജുൻ സെൻ ഗുപ്ത ചെയർമാനായി 2007ൽ പ്രസിദ്ധീകരിച്ച രാജ്യത്തെ അസംഘടിത തൊഴിലാളികളെകുറിച്ചുള്ള പഠനത്തിലാണ്, സംഘടിത മേഖയിലെ അസംഘടിതവൽക്കരണത്തെ കുറിച്ച് പറഞ്ഞത്. ആഗോളവൽക്കരണവും ഉദാരവൽക്കരനും സൃഷ്ടിച്ച പ്രധാന പ്രതിസന്ധി എന്നത് തൊഴിൽ മേഖലയെ നിയന്ത്രിക്കാൻ കഴിഞ്ഞു എന്നതാണ്. കരാർ തൊഴിലാളികൾ എന്ന വിഭാഗം ഇതോടുകൂടി യാഥാർത്ഥ്യമായി, ആശാ വർക്കർമാർ എന്ന വിഭാഗം ഈ സംഘടിത മേഖയിലെ അസംഘടിത തൊഴിലാളികൾ കൂടിയാണ്. പ്രത്യകിച്ചും സേവന മേഖലയിലെ, അതും സർക്കാർ സേവന മേഖലയിലെ ഈ തൊഴിലാളികൾ ആണ് ഇന്ന് ഏതെങ്കിലും തരത്തിൽ സമരം ചെയുന്നത്. സംഘടിത മേഖയിലെ തൊഴിൽ കുറഞ്ഞ തുകയ്ക്ക് തങ്ങൾക്ക് ചെയ്യേണ്ടി വരുന്നു എന്ന തൊഴിലാളി ബോധത്തിൽ നിന്നാണ് ഇത്തരം സമരങ്ങൾ ഉണ്ടാക്കുന്നത്. ഇത്തരം സമരങ്ങൾക്ക് സംഘടിത തൊഴിലാളി പ്രസ്ഥാനങ്ങളുടെ പിന്തുണ വേണ്ട എന്നതാണ് പ്രധാനപ്പെട്ട വസ്തുത. ആശാവർക്കാർമാരുടെ സമരത്തിന് പിന്നിൽ ആര് എന്നല്ല അന്വേഷിക്കേണ്ടത്, പകരം എന്തുകൊണ്ട് ഈ സമരം ഉണ്ടാകുന്നു എന്നാണ്.

            ആശാവർക്കാർ മാത്രമല്ല ഈ ഗണത്തിൽ വരുന്നത്, ഐടി കമ്പനികളിലും, അതുപോലെ തന്നെ. പ്ലാറ്റ്‌ഫോം തൊഴിൽ എന്ന് അറിയപ്പെടുന്ന തൊഴിൽ മേഖലയിൽ വരെ ഇന്ന് പലതരം തൊഴിൽ ചൂഷണം നടക്കുന്നുണ്ട്. എന്നാൽ ഇവിടങ്ങളിൽ ഇല്ലാത്ത സമരം എന്ത് കൊണ്ട് ആശാവർക്കർമാർ ചെയുന്നു എന്ന് ചോദിച്ചാൽ അതിനുത്തരം കേരളം എന്ന ഉയർന്ന കൂലിനിരക്കുള്ള, താരതമ്യേന മെച്ചപ്പെട്ട സാമൂഹിക സുരക്ഷ സംഘടിത മേഖലയിലെ തൊഴിലാളികൾക്ക് ഉറപ്പാക്കുന്ന ഒരു സംസ്ഥാനമായതുകൊണ്ട് കൂടിയാണ്. കേരളത്തിലെ ഇപ്പോഴത്തെ രാഷ്ട്രീയ പ്രശ്നം കേരളത്തിലെ ഈ തൊഴിലാളി ബോധം തന്നെയാണ്. അതുകൊണ്ടുതന്നെ ഈ സമരത്തെ എലോൺ മസ്ക് വിലയിരുത്തിയത് ശരിയാണെന്ന് പറയാം. കാരണം, കേരളത്തിന്റെ തൊഴിലാളി ചരിത്രം വരും കാലങ്ങളിൽ രാഷ്ട്രീയ പാർട്ടികൾക്ക് ബാധ്യതയാണ്. വരാൻ പോകുന്ന കാലത്തിന് വേണ്ടിയുള്ള തയ്യാറെടുപ്പാണ് ഇത്തരം സമരങ്ങളെ തള്ളിപറയുക വഴി ലക്ഷ്യം വയ്ക്കുന്നത് എന്നും വിലയിരുത്താം.

            (അഭിപ്രായം വ്യക്തിപരം. മുംബൈ ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസിലെ ഡിസാസ്റ്റർ റിസ്ക് വിഭാ​ഗം അസിസ്റ്റന്റ് പ്രൊഫസർ ആണ് ലേഖകൻ).

            Also Read