വംശഹത്യയ്ക്ക് കൂട്ടുനിൽക്കുന്ന ബിബിസി റിപ്പോർട്ടുകൾ

Support Keraleeya

Help us in our pursuit for high-quality journalism!

Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.

Support Keraleeyam Choose your preference

₹1000/Year

₹2000/2 Years

₹500Students/Year

A contribution of any size

ONE TIME
right-bg

ഗാസയിൽ ഇസ്രായേൽ നടത്തുന്ന വംശഹത്യ ലോക മനഃസാക്ഷിയെ മരവിപ്പിക്കുമ്പോൾ, പ്രമുഖ അന്താരാഷ്ട്ര മാധ്യമമായ ബിബിസിയുടെ വാർത്തകൾ പക്ഷപാതിത്വം നിറഞ്ഞതും പലസ്തീൻ ശബ്ദങ്ങളെ നിശബ്ദമാക്കുന്നതുമാണെന്ന് സെന്റർ ഫോർ മീഡിയ മോണിറ്ററിംഗ് (സിഎഫ്എംഎം) റിപ്പോർട്ട്. 2023 ഒക്ടോബർ 7 നും 2024 ഒക്ടോബർ 6 നും ഇടയിൽ ഗാസയ്‌ക്ക് നേരെയുള്ള ഇസ്രായേൽ ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്ത ബിബിസിയുടെ കവറേജിനെ (3,873 ഓൺലൈൻ ലേഖനങ്ങളും 32,092 ടെലിവിഷൻ, റേഡിയോ സെഗ്‌മെന്റുകളും) വിശകലനം ചെയ്ത് തയ്യാറാക്കിയ റിപ്പോർട്ടാണ് ഇത്. ഈ റിപ്പോർട്ടുകൾ ഇസ്രായേലിന് അനുകൂലമായി എങ്ങനെ രൂപകൽപ്പന ചെയ്യപ്പെട്ടു എന്നതാണ് സിഎഫ്എംഎം വിശദമായി പഠിച്ചിരിക്കുന്നത്. ബ്രിട്ടീഷ് ദേശീയ പ്രക്ഷേപണ സ്ഥാപനമായ ബിബിസി (ബ്രിട്ടീഷ് ബ്രോഡ്കാസ്റ്റിംഗ് കോർപ്പറേഷൻ) ലോകത്തിലെ ഏറ്റവും വലിയ മാധ്യമ സ്ഥാപനങ്ങളിൽ ഒന്നാണ്.

ഗാസയെക്കുറിച്ചുള്ള  ബിബിസിയുടെ കവറേജുകൾ പലസ്തീനികളുടെ ദുരിതങ്ങളെ ലഘൂകരിക്കുകയും ഇസ്രായേലിന്റെ കാഴ്ചകൾക്ക് പ്രാമുഖ്യം നൽകുകയും ചെയ്യുന്നതായി സെന്റർ ഫോർ മീഡിയ മോണിറ്ററിംഗ് (സിഎഫ്എംഎം) റിപ്പോർട്ട് തെളിവുകൾ സഹിതം വിശദമാക്കുന്നു.  ഇസ്രായേലിനോട് സഹതാപം തോന്നുന്ന തരത്തിലുള്ള വാക്കുകൾ ഉപയോഗിക്കപ്പെടുന്നതും ചില പ്രത്യേക കാര്യങ്ങൾക്ക് മാത്രം പ്രാധാന്യം നൽകുന്നതുമായ ബിബിസിയുടെ എഡിറ്റോറിയൽ സമീപനം ഈ വിഷയത്തിലെ പൊതുജനങ്ങളുടെ കാഴ്ചപ്പാടുകളെ സ്വാധീനിച്ചിട്ടുള്ളതായി റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.

ലണ്ടനിൽ നടന്ന പലസ്തീൻ അനുകൂല പ്രകടനത്തിനിടെ ബിബിസി വിരുദ്ധ സന്ദേശമുള്ള പ്ലക്കാർഡ് ഉയർത്തിപ്പിടിച്ച് പ്രതിഷേധക്കാരൻ. (2025 മാർച്ച് 23 ) കടപ്പാട്: AFP

മരണങ്ങൾക്ക് നൽകുന്ന പ്രാധാന്യം

പലസ്തീനികളുടെ മരണങ്ങളെ വാർത്താ പ്രാധാന്യമില്ലാത്തതായി കണക്കാക്കുന്ന പ്രവണതയാണ് ബിബിസിക്കെതിരായ പ്രധാന വിമർശനം. ഇസ്രായേലിനേക്കാൾ 34 മടങ്ങ് കൂടുതൽ മരണങ്ങൾ ഗാസയിൽ ഉണ്ടായിട്ടും, ബിബിസി ഇസ്രായേലിൽ ഉണ്ടായ മരണങ്ങൾക്ക് ഓരോ മരണത്തിനും 33 മടങ്ങ് കൂടുതൽ കവറേജ് നൽകി, ഇരകളുടെ പ്രൊഫൈലുകൾ ഏതാണ്ട് തുല്യമായി (279 പലസ്തീനികൾ, 201 ഇസ്രായേലികൾ) പ്രസിദ്ധീകരിച്ചതായി റിപ്പോർട്ട് പറയുന്നു. ഇസ്രായേലികളായ ഇരകളെ പരാമർശിക്കാൻ ബിബിസി വൈകാരിക പദങ്ങൾ ഉപയോഗിച്ചപ്പോൾ വംശഹത്യയ്ക്ക് ഇരകളായ പലസ്തീനികളെ കുറിച്ച് പറയാൻ വിമുഖത കാണിച്ചു. ബിബിസി ടിവിയും റേഡിയോയും പലസ്തീൻ ശബ്ദങ്ങൾ അടക്കിനിർത്തിയതിനെ കുറിച്ചും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ഗാസയിൽ മാധ്യമ സ്വാതന്ത്ര്യത്തിന് നേരെയുള്ള ആക്രമണങ്ങളെ പോലും ബിബിസി ലഘൂകരിക്കുന്നതായി റിപ്പോർട്ട് പറയുന്നു.

ഇസ്രായേലി പേരുകളും  ഇസ്രായേലി മുഖങ്ങളും മാത്രമാണ് മരിച്ച് വീഴുന്നവരിൽ ബിബിസി എണ്ണുന്നത്. യുദ്ധത്തിന്റെ തുടക്കം മുതൽ ഗാസയിൽ ഇസ്രായേലിനേക്കാൾ 34 മടങ്ങ് കൂടുതൽ മരണങ്ങൾ ഉണ്ടായിട്ടും, ഇസ്രായേലി അല്ലെങ്കിൽ പലസ്തീൻ ഇരകളെക്കുറിച്ചുള്ള വ്യക്തിപരവും മാനുഷികവുമായ കഥകൾ പ്രൊഫൈലിംഗ് ചെയ്യുന്ന തുല്യ എണ്ണം ലേഖനങ്ങളാണ് ബിബിസി പ്രസിദ്ധീകരിച്ചത്.

മരണ വാർത്തകൾക്ക് നൽകിയ തലക്കെട്ടുകൾ.

പലസ്തീനിൽ സംഭവിക്കുന്ന മരണം വാർത്താ തലക്കെട്ടുകളിൽ കുറവായാണ് കാണിക്കുന്നത്. ഗാസയിലുണ്ടായ മരണങ്ങൾ 34 മടങ്ങ് കൂടുതലായിരുന്നിട്ടും ബിബിസി ലേഖനങ്ങളുടെ തലക്കെട്ടുകളിൽ പലസ്തീനിലെ കാഷ്വാലിറ്റി (മരണം/പരിക്ക്) ഇസ്രായേലിലെ കാഷ്വാലിറ്റിയെക്കാൾ വെറും രണ്ടിരട്ടി മാത്രമാണ് പറഞ്ഞത്.

പലസ്തീൻ മരണസംഖ്യകളെക്കുറിച്ച് പറയുമ്പോൾ ‘ഹമാസ് നിയന്ത്രിത’ എന്ന വിശേഷണം ബിബിസി 1,155 ലേഖനങ്ങളിൽ ചേർത്തിട്ടുണ്ട് – ഇത് ബിബിസി ലേഖനങ്ങളിൽ പലസ്തീൻ മരണം പരാമർശിച്ചിരിക്കുന്നതിന്റെ ഏകദേശം അതേ തോതിലാണ്. ഇതിലൂടെ ഗാസയിലെ മരണങ്ങളും പലസ്തീൻകാരുടെ ആകെ ദുരിതവും അവഗണിക്കപ്പെടുന്നു. ചുരുക്കത്തിൽ, ബിബിസി റിപ്പോർട്ടുകളിലുടനീളം ഓരോ ഇസ്രായേൽ മരണത്തിനും ലഭിച്ച പരാമർശങ്ങളുടെ വ്യാപ്തി, ഓരോ പലസ്തീൻ മരണത്തിനും ലഭിച്ചതിനെക്കാൾ വളരെ കൂടുതലാണ്.

ഭാഷയിലെ മുൻവിധികൾ

മറ്റൊരു പ്രധാന കണ്ടെത്തൽ പക്ഷപാതത്തിലധിഷ്ഠിതമായ ഭാഷാ പ്രയോഗമാണ്. ബിബിസി ലേഖനങ്ങളിൽ ‘massacre(d)’ (നരഹത്യ) എന്ന പദം ഇസ്രായേൽ ഇരകളിലാണ് കൂടുതൽ ഉപയോഗിച്ചിട്ടുണ്ട്. ഇസ്രായേലികൾക്കെതിരായ ആക്രമണങ്ങളെ വിശേഷിപ്പിക്കാൻ ബിബിസി ‘കൊലചെയ്യപ്പെട്ടു’, ‘കൊല്ലപ്പെട്ടു’, ‘ക്രൂരൻ’, ‘ക്രൂരത’ തുടങ്ങിയ പദപ്രയോഗങ്ങളാണ് ഉപയോഗിച്ചത്. എന്നാൽ പലസ്തീൻ ഇരകളെ സംബന്ധിച്ചിടത്തോളം, ‘മരിച്ചു’ എന്ന നിഷ്ക്രിയ പദങ്ങളാണ് നൽകിയത്. ഉദാഹരണത്തിന്, ഇസ്രായേലി മരണങ്ങളെ പരാമർശിക്കുമ്പോൾ ‘കൊല ചെയ്യപ്പെട്ടു’ എന്ന വാക്ക് ഏകദേശം 60 തവണ ഉപയോഗിച്ചു, എന്നാൽ പലസ്തീൻ ഇരകൾക്ക് ഒരു തവണ മാത്രമേ ഉപയോഗിച്ചിരുന്നുള്ളൂ. അതുപോലെ, ഇസ്രായേലി മരണങ്ങളെ വിവരിക്കാൻ ‘കൂട്ടക്കൊല’ എന്നത് പലസ്തീൻ മരണങ്ങളെ അപേക്ഷിച്ച് ഏകദേശം 18 മടങ്ങ് കൂടുതലാണ് ഉപയോഗിച്ചത്.

മരണ വാർത്തകൾക്ക് നൽകിയ തലക്കെട്ടുകൾ.

ഇസ്രായേലി ഇരകളെക്കുറിച്ച് പറയാൻ കൂടുതൽ വൈകാരിക ഭാഷയാണ് ബിബിസി ഉപയോഗിച്ചത്. ലേഖനങ്ങളിൽ ഇസ്രായേലി ഇരകളെ വിവരിക്കാൻ വൈകാരിക പദങ്ങൾ (‘അതിക്രമങ്ങൾ’, ‘കൊലപാതകം’, ‘ക്രൂരമായ’, ‘മാരകമായ’, ‘ക്രൂരമായ’) ഏകദേശം നാലിരട്ടി ഉപയോഗിച്ചു. ടിവി/റേഡിയോയിൽ, ബിബിസി ലേഖകരും അവതാരകരും ഉപയോഗിക്കുന്ന എല്ലാ വൈകാരിക പദങ്ങളുടെയും 70 ശതമാനവും, ആക്രമണത്തിന് ഇരയായ ഇസ്രായേലി ഇരകളെയാണ് പരാമർശിക്കുന്നത്.

പലസ്തീനികൾക്കെതിരായ ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്യുമ്പോൾ, ഇസ്രായേലിനെ കുറ്റവാളിയായി തിരിച്ചറിയുന്നതിന് പകരം, ബിബിസി തലക്കെട്ടുകൾ നിഷ്‌ക്രിയ ഭാഷയിലൂടെ ഇസ്രായേലിന്റെ ഉത്തരവാദിത്തം നിരന്തരം മറച്ചുവെക്കുന്നു. (ഉദാഹരണത്തിന്, ‘ഗാസ സ്‌കൂളിലെ വ്യോമാക്രമണത്തിൽ കുറഞ്ഞത് 15 പേർ കൊല്ലപ്പെട്ടു’).

നിശബ്ദരാക്കപ്പെടുന്ന ഇരകൾ

മറ്റൊരു പ്രധാന കണ്ടെത്തൽ ഇരകളുടെ ശബ്ദങ്ങളെ ലോകത്തിന്റെ മുന്നിലേക്ക് എത്തിക്കുന്നതുമായി ബന്ധപ്പെട്ടാണ്. ബിബിസി ടിവിയിലും റേഡിയോയിലും ഇസ്രായേലികളേക്കാൾ വളരെ കുറച്ച് പലസ്തീനികളെ മാത്രമാണ് അഭിമുഖം നടത്തിയത്. അതുപോലെ ഹമാസിന്റെ ഒക്ടോബർ 7 ലെ ആക്രമണത്തെ അപലപിക്കാൻ, അഭിമുഖം നടത്തിയ 38 പേരെ ബിബിസി സമീപിച്ചപ്പോൾ, വംശഹത്യ നടത്തുന്ന ഇസ്രായേലിന്റെ നടപടികളെ അപലപിക്കാൻ അഭിമുഖം ഒരു തവണ പോലും നടത്തിയിട്ടില്ല.

ഇസ്രായേൽ പക്ഷപാതം വ്യക്തമാക്കുന്ന ബിബിസിയുടെ ഒരു തിരുത്ത്.

ചരിത്രത്തിന്റെ തമസ്കരണം

മറച്ചുവെക്കപ്പെടുന്ന ചരിത്രമാണ് മറ്റൊരു പ്രധാന കണ്ടെത്തൽ. ബി.ബി.സിയുടെ ഓൺലൈൻ കവറേജിൽ കുറഞ്ഞത് 40 ശതമാനത്തിലും 2023 ഒക്ടോബർ 7 ആക്രമണങ്ങൾ പരാമർശിക്കപ്പെട്ടു. എന്നാൽ  0.5 ശതമാനം ലേഖനങ്ങൾ മാത്രമാണ് ചരിത്രപരമോ സമകാലികമോ ആയ സന്ദർഭത്തെക്കുറിച്ച് പരാമർശിച്ചിട്ടുള്ളൂ, അതായത് ഒക്ടോബർ 7 ന് മുമ്പുള്ള മാസങ്ങളിലും വർഷങ്ങളിലും ദശകങ്ങളിലും ഇസ്രായേൽ നടത്തിയ അധിനിവേശവും പലസ്തീനികൾക്കെതിരായ അക്രമവും കണ്ടില്ലെന്ന് നടിക്കുകയാണ് ബി.ബി.സി.

ഒക്ടോബർ 7 ന് മുമ്പുള്ള ഇസ്രായേലി അക്രമത്തിൽ പലസ്തീനികളുടെ മരണങ്ങൾ ഒരു ലേഖനത്തിലും (0.03 %), അന്താരാഷ്ട്ര നിയമ ലംഘനങ്ങളെക്കുറിച്ചുള്ള പരാമർശങ്ങൾ ഒരു ലേഖനത്തിലും (0.03 %), പലസ്തീനികളുടെ വീടുകളിൽ നിന്നുള്ള പുറത്താക്കലുകൾ ഒരു ലേഖനത്തിലും (0.03 %) മാത്രമാണ് പ്രസിദ്ധീകരിച്ചിട്ടുള്ളത്.

വംശീയ വിവേചനം

മറ്റൊരു പ്രധാന കണ്ടെത്തൽ ഇസ്രായേലിന്റെ വംശീയ വിവേചനം (apartheid) എന്ന യാഥാർത്ഥ്യം മറയ്ക്കപ്പെട്ടതാണ്. ഇസ്രായേലിന്റെ നയങ്ങൾ വിവേചനപരമാണെന്ന് നിരവധി മനുഷ്യാവകാശ സംഘടനകൾ വ്യക്തമാക്കിയിട്ടും, രണ്ട് ശതമാനം ലേഖനങ്ങൾ മാത്രമേ ആ പദം ഉപയോഗിച്ചിട്ടുള്ളൂ, അതുവഴി ഗാസയ്ക്കും പലസ്തീനുമെതിരായ ഇസ്രായേലിന്റെ നിലവിലെ യുദ്ധത്തിന്റെ ഘടനാപരമായ സ്വഭാവം കൂടുതൽ മനസ്സിലാക്കുന്നതിനുള്ള ഒരു നിർണായക ഘടകം മറച്ചുവയ്ക്കപ്പെട്ടു.

സൈനിക സിദ്ധാന്തങ്ങൾ മറച്ചുവയ്ക്കുന്നു

ഗാസയെക്കുറിച്ചുള്ള കവറേജിൽ, ബിബിസി ഇസ്രായേലി സൈനിക സിദ്ധാന്തങ്ങളായ ദാഹിയ സിദ്ധാന്തം (സിവിലിയൻ അടിസ്ഥാന സൗകര്യങ്ങളെ മനഃപൂർവ്വം ലക്ഷ്യം വയ്ക്കൽ), ഹാനിബാൾ (ബന്ദികളെ പിടികൂടുന്നത് തടയാൻ അവരുടെ ജീവൻ പണയപ്പെടുത്തൽ) എന്നിവ പൂർണ്ണമായും ഒഴിവാക്കി, എന്നാൽ  ഇസ്രായേലിന്റെ പ്രവർത്തനങ്ങൾ മനസ്സിലാക്കുന്നതിന് ഇവ അത്യാവശ്യമാണ്.

ബിബിസി ലേഖനങ്ങളിൽ ഇസ്രായേൽ നടത്തുന്നത് വംശഹത്യയാണെന്ന പരാമർശങ്ങൾ ഒന്നും തന്നെയില്ല. ഉദാഹരണത്തിന് നെതന്യാഹുവിന്റെ ബൈബിൾ അമാലെക് പരാമർശവും മുൻ പ്രതിരോധ മന്ത്രി ഗാലന്റിന്റെ പ്രസ്താവനയും ബിബിസി കവർ ചെയ്തില്ല. (പലസ്തീനികളെ ‘മനുഷ്യമൃഗങ്ങൾ’ എന്ന് പരാമർശിക്കുകയും ‘ഗാസ മുനമ്പിൽ സമ്പൂർണ്ണ ഉപരോധം’ നടത്തുകയും ചെയ്തു, ‘ഞങ്ങൾ എല്ലാം ഇല്ലാതാക്കും’ എന്ന് പ്രസ്താവിച്ചു.)

ആംനസ്റ്റി ഇന്റർനാഷണൽ പോലുള്ള മനുഷ്യാവകാശ സംഘടനകൾ വംശഹത്യ നടക്കുന്നുണ്ടെന്ന നിഗമനത്തിലെത്തിയിട്ടും, ഇസ്രായേൽ വംശഹത്യ നടത്തുകയാണെന്ന ദക്ഷിണാഫ്രിക്കയുടെ കേസ് തള്ളിക്കളയാൻ വിസമ്മതിച്ചിട്ടും 100-ലധികം രേഖപ്പെടുത്തിയ കേസുകളിൽ, അഭിമുഖം നടത്തിയവരുടെ വംശഹത്യ അവകാശവാദങ്ങൾ ബിബിസി അവതാരകർ  തടഞ്ഞു. അതുപോലെ ഫലസ്തീനികൾക്കെതിരായ ഇസ്രായേലിന്റെ  അക്രമവുമായി ബന്ധപ്പെട്ട് ‘യുദ്ധക്കുറ്റങ്ങൾ’ എന്ന പദം ബിബിസിയുടെ 121 ലേഖനങ്ങളിൽ മാത്രമേ (3%) പരാമർശിക്കപ്പെട്ടിട്ടുള്ളൂ

പലസ്തീൻ ആക്ഷൻ എന്ന സംഘടനയിലെ പ്രവർത്തകർ ബിബിസി ആസ്ഥാനത്ത് പ്രതിഷേധ സൂചകമായി ചുവപ്പ് പെയിന്റ് ചെയ്തപ്പോൾ. കടപ്പാട്:palestineaction.org

മാധ്യമപ്രവർത്തകർ കൊലചെയ്യപ്പെടുന്ന വാർത്തയിലും ബിബിസി ഈ സമീപനം തന്നെയാണ് സ്വീകരിച്ചത്. പലസ്തീൻ മാധ്യമ പ്രവർത്തകർക്കെതിരായ ആക്രമണങ്ങളെ കുറച്ചുകാണിക്കുന്ന രീതിയിലാണ് വാർത്ത നൽകിയിട്ടുള്ളത്. അതേസമയം, റഷ്യ-യുക്രൈൻ യുദ്ധത്തിൽ കൊല്ലപ്പെട്ട (മാധ്യമപ്രവർത്തകരെ സംരക്ഷിക്കുന്നതിനുള്ള കമ്മിറ്റി പട്ടികപ്പെടുത്തിയ) മാധ്യമപ്രവർത്തകരുടെ വാർത്തകൾ 62 ശതമാനം ബിബിസി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മാധ്യമപ്രവർത്തകരുടെ മരണങ്ങളിൽ ഇസ്രായേലിന്റെ ഉത്തരവാദിത്തത്തെ മറയ്ക്കുകയാണ് ബിബിസി ചെയ്യുന്നതെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. മാധ്യമ സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള ഇസ്രായേലിന്റെ അവകാശവാദങ്ങൾ വസ്തുതാപരമായി പരിശോധിക്കുന്നതിൽ ബിബിസി പരാജയപ്പെടുകയും ചെയ്യുന്നു.

മറ്റൊരു പ്രധാന കണ്ടത്തെൽ, സൈനിക ആക്രമണങ്ങളോ ഗാസയിലെ മാനുഷിക പ്രതിസന്ധികളോ പരാമർശിക്കപ്പെടുന്ന ലേഖനങ്ങളിൽ, 75 ശതമാനം ലേഖനങ്ങളിലും ഇസ്രായേലിന്റെ സൈനിക നടപടികൾക്ക് ബിബിസി ന്യായീകരണം നൽകി എന്നതാണ്. അതേസമയം, ഗാസയിലേതിനേക്കാൾ ഏകദേശം 2.6 മടങ്ങ് കൂടുതൽ യുക്രൈനിലെ യുദ്ധക്കുറ്റങ്ങളെക്കുറിച്ച് ബിബിസി ചർച്ച ചെയ്തു. ഇസ്രായേലിനെ കുറ്റവാളിയായി പരാമർശിക്കുന്നതിനേക്കാൾ 2.7 മടങ്ങ് കൂടുതൽ തവണ റഷ്യയെ കുറ്റവാളിയായി ബിബിസി പരാമർശിച്ചു.

ഗാസയിലെ സൈനിക ആക്രമണങ്ങളെക്കുറിച്ചോ മാനുഷിക ആഘാതത്തെക്കുറിച്ചോ റിപ്പോർട്ട് ചെയ്യുന്ന ലേഖനങ്ങൾ പരിശോധിക്കുമ്പോൾ, പലസ്തീനികളെ അപേക്ഷിച്ച് യുക്രൈൻ  ഇരകളോട് സഹതാപം (വികാരാത്മകമായ ഭാഷ, മാനുഷിക വിശദാംശങ്ങൾ അല്ലെങ്കിൽ ഇരകളെക്കുറിച്ചുള്ള വ്യക്തിപരമായ കഥകൾ) കാണിക്കുന്ന ഏകദേശം ഇരട്ടി ലേഖനങ്ങൾ ബിബിസി പ്രസിദ്ധീകരിച്ചു. ഗാസയെക്കാൾ യുക്രൈനിലെ മുഴുവൻ വസ്തുതകളും റിപ്പോർട്ട് ചെയ്യാൻ ബിബിസി കൂടുതൽ സന്നദ്ധമാണെന്ന് കാണാം.

ഇസ്രായേൽ നടത്തുന്ന വംശഹത്യ റിപ്പോർട്ട് ചെയ്യുന്നതിൽ ബിബിസി എഡിറ്റോറിയൽ സ്വീകരിച്ച ഇരട്ടത്താപ്പുകളുടെ അനേകം ഉദാഹരണങ്ങളാണ് സിഎഫ്എംഎം ഈ റിപ്പോർട്ടിലൂടെ ചൂണ്ടിക്കാണിക്കുന്നത്. ഇത് ബിബിസിയുടെ നിഷ്പക്ഷതാ മാനദണ്ഡങ്ങൾക്ക് വിരുദ്ധവും അതിലുപരി മാധ്യമ ധർമ്മികതയ്ക്കും മാനുഷിക മൂല്യങ്ങൾക്കും എതിരാണ്. ലോകമെമ്പാടുമായി ദശലക്ഷക്കണക്കിന് പ്രേക്ഷകരുള്ള ബിബിസിയുടെ പക്ഷപാതിത്വം വലിയ സാമൂഹിക അനീതി കൂടിയാണ് സൃഷ്ടിക്കുന്നത്. സർക്കാർ ഫണ്ടിംഗ് ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഒരു പബ്ലിക് ബ്രോഡ്കാസ്റ്ററാണെങ്കിലും, ഭരണകൂടത്തിന്റെ ആശയം ന്യൂസ് റൂമിൽ പ്രതിഫലിക്കാതിരിക്കാൻ ശ്രദ്ധിക്കുന്ന ഒരു സ്ഥാപനമാണ് ബിബിസി. എങ്കിലും വിദേശകാര്യ വാർത്തകളിൽ പക്ഷപാതപൂർണ്ണമായ സമീപനം ഉണ്ടാകുന്നതായ വിമർശനം ബിബിസി റിപ്പോർട്ടുകൾക്കെതിരെ മുമ്പും (പ്രത്യേകിച്ച് അമേരിക്കയുടെ ഇറാഖ് അധിനിവേശ കാലത്ത്) ഉയർന്നിട്ടുണ്ട്. ബ്രിട്ടണിലെ ഏറ്റവും വലിയ ദേശീയ മുസ്ലിം സംഘടനകളിലൊന്നായ Muslim Council of Britain (MCB) ന്റെ കീഴിൽ പ്രവർത്തിക്കുന്ന ഒരു സ്വതന്ത്ര സംരംഭമാണ് Center for Media Monitoring (CFMM). മാധ്യമങ്ങളിലെ മുസ്ലീം സംബന്ധിയായ അവതരണങ്ങൾ നിരീക്ഷിക്കുകയും വിശകലനം ചെയ്യുകയും CFMM റിപ്പോർട്ടുകൾ ബ്രിട്ടീഷ് മാധ്യമങ്ങളിൽ പല തിരുത്തലുകൾക്കും വഴിയൊരുക്കിയിട്ടുണ്ട്.

Also Read

6 minutes read June 19, 2025 11:08 am