

Help us in our pursuit for high-quality journalism!
Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.
Support Keraleeyam Choose your preference
₹1000/Year
₹2000/2 Years
₹500Students/Year
A contribution of any size


പേഷ്‌വാ (Peshwa) ഭരണത്തിന്റെ പതനത്തിന് ശേഷം രൂപപ്പെട്ട പ്രസ്ഥാനം, പുറമേയ്ക്ക് ബ്രിട്ടീഷ് ഭരണത്തിന് എതിരായിരുന്നെങ്കിലും പേഷ്‌വാ ഭരണം പുനഃസ്ഥാപിക്കാനുള്ളതായിരുന്നു; ഗാന്ധി വധത്തിന്റെ വേരുകൾ ഇവിടെയും അന്വേഷിക്കേണ്ടതുണ്ട്. ഈ പ്രസ്ഥാനം എല്ലാ തരത്തിലുമുള്ള സാമൂഹ്യ നവോത്ഥാനങ്ങൾക്കും എതിരായിരുന്നു. വർണ്ണ വ്യവസ്ഥ അടിസ്ഥാനപ്പെടുത്തിയ ഒരു സാമൂഹ്യ വ്യവസ്ഥിതിയുടെ ശക്തരായ വക്താക്കളായിരുന്നു. ഗോഡ്‌സെയെ ന്യായീകരിക്കുവാൻ നൂറുകണക്കിന് പേജുകൾ എഴുതിക്കൂട്ടിയിട്ടുള്ള വലതുപക്ഷ എഴുത്തുകാരനായ കോൺറാഡ് എൽസ്റ്റ്, പൂനയെ ‘മഹത്തായ ഹിന്ദുരാഷ്ട്ര’ത്തിന്റെ തലസ്ഥാനമായിട്ടാണ് വിശേഷിപ്പിച്ചിട്ടുള്ളത്. നൂറുകണക്കിന് ഹിന്ദുരാജ്യങ്ങൾ ഉണ്ടായിരുന്നെങ്കിലും ബ്രാഹ്മണരുടേതായിട്ടുള്ളത് പേഷ്‌വാ ഭരണം മാത്രമാണ്. ‘Why They Killed Gandhi’ (2022) എന്ന പുസ്തകത്തിന്റെ ഒന്നാം അധ്യായത്തിൽ (പുറം: 33-46) അശോക് കുമാർ പാണ്ഡെ ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്. ചിത്പവൻ ബ്രാഹ്മണരുടെ ചരിത്രം അന്വേഷിച്ചാൽ അത് ചെന്നെത്തുന്നത് ‘ഹിന്ദുത്വ’യുടെ ഉപജ്ഞാതാവായ വി.ഡി സവർക്കറിലേക്കും ഗോൾവാക്കറിലേക്കുമാണ്. അവരുടെ ഹിന്ദു രാഷ്ട്ര നിർമ്മിതിയുടെ പ്രധാന അടിത്തറ ഏവർക്കുമറിയാവുന്നതുപോലെ പ്രകടമായ മുസ്ലിം വിരോധമാണ്. ഇതിലൂടെ അന്നത്തെയും ഇന്നത്തെയും ഹിന്ദുത്വ നേതാക്കൾ ഒളിച്ചുകടത്താൻ ശ്രമിക്കുന്നത് ബ്രാഹ്മണിസത്തിൽ അധിഷ്ഠിതമായ പേഷ്‌വാ ഭരണം പുനഃസ്ഥാപിക്കലാണ്. 2024ൽ പ്രധാനമന്ത്രി നരേന്ദ്രമോദി അയോധ്യയിൽ നടത്തിയ പ്രാണപ്രതിഷ്ഠയാണ്, ഇന്ത്യയുടെ യഥാർത്ഥ സ്വാതന്ത്ര്യത്തിന് തുടക്കമിട്ടതെന്ന ആർ.എസ്.എസ് മുഖ്യൻ മോഹൻ ഭാഗവതിന്റെ പ്രസ്താവന ഈ പശ്ചാത്തലത്തിൽ വേണം വായിച്ചെടുക്കാൻ.


‘ഛാവ’ എന്ന സിനിമ നാഗ്പൂരിലും (ആർ.എസ്.എസ് തലസ്ഥാനം, ഇപ്പോഴത്തെ ‘ഹിന്ദുത്വ ഇന്ത്യ’യുടെയും) മഹാരാഷ്ട്രയുടെ ചില ഭാഗങ്ങളിലും ഉണ്ടാക്കിയ അക്രമ പരമ്പരകൾ ‘ഹിന്ദു-മുസ്ലിം’ സംഘട്ടനമായി പ്രത്യക്ഷത്തിൽ വായിക്കാം. എങ്കിലും അതിന്റെ വേരുകൾ ഹിന്ദുത്വയുടെ ജാതി രാഷ്ട്രീയത്തിലാണ് ചെന്നെത്തുക.


മലയാള വായനക്കാർക്ക് സുപരിചിതനാണ് ശിവാജി ഗോവിന്ദ് സാവന്ത്, ‘കർണനി’ലൂടെ (പ്രശസ്ത മറാഠി നോവൽ ‘മൃത്യുഞ്ജയ’ത്തിന്റെ മലയാള പരിഭാഷ – 1996). ശിവാജി സാവന്തിന്റെ ‘ഛാവ’ (1979) എന്ന നോവലിനെ ആസ്പദമാക്കിയാണ് ‘ഛാവ’ എന്ന ബോളിവുഡ് സിനിമ നിർമ്മിച്ചിട്ടുള്ളത് (സംവിധായകൻ: ലക്ഷ്മൺ ഉടേക്കർ). ‘ഛാവ’എന്ന നോവൽ ശിവാജി സാവന്തിന് 1980 – 1981 ൽ മികച്ച സാഹിത്യകൃതിക്കുള്ള മഹാരാഷ്ട്ര സംസ്ഥാന പുരസ്കാരം നേടിക്കൊടുത്ത കൃതിയാണ്. 1960 ൽ ‘ഛത്രപതി സംബാജി മഹാരാജ്’ എന്ന ചരിത്രഗ്രന്ഥം അന്നത്തെ മഹാരാഷ്ട്ര മുഖ്യമന്ത്രിയായിരുന്ന യശ്വന്ത് റാവുവാണ് പ്രകാശിപ്പിച്ചത്. ചവാൻ, ബ്രഹ്മൻ – ബ്രമേന്തർ പ്രസ്ഥാനത്തിന്റെ (Brahman – Brahmanter) അനുയായിരുന്നു. ഈ പ്രസ്ഥാനം മഹാരാഷ്ട്രയിലെ ജാതിവിരുദ്ധരുടെ ശക്തനായ നേതാവും സാമൂഹ്യ പരിഷ്കർത്താവുമായ ജ്യോതിറാവു ഫൂലേയുടെ സത്യശോധക് സമാജിന്റെ തുടർച്ചയാണ്. ഈ പ്രസ്ഥാനം ബ്രാഹ്മണ മേധാവിത്വത്തെയും ശ്രേണീബദ്ധമായ ജാതിവ്യവസ്ഥയെയും വെല്ലുവിളിച്ചു.


ഫൂലേയ്ക്ക് മുമ്പ് ശിവാജി ഗോ- ബ്രാഹ്മണ സംരക്ഷകനായിട്ടാണ് അറിയപ്പെട്ടിരുന്നത്. ഫൂലെയും കൂട്ടരും ശിവജിയെ ‘ബഹുജൻ സംരക്ഷക’നെന്ന് ആദ്യമായി അഭിസംബോധന ചെയ്തു. 1707-1818 വരെ ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ശക്തമായ സാന്നിധ്യമായിരുന്ന മറാത്ത സാമ്രാജ്യത്തെ നിയന്ത്രിച്ചിരുന്നത് പൂനയിലെ പേഷ്‌വാ ബ്രാഹ്മണ വംശമായിരുന്നു. ഫൂലെയാണ് പത്താം നൂറ്റാണ്ടിലെ പാലി ഭാഷയിലായിരുന്ന ‘ബഹുജനങ്ങൾ’ എന്ന വാക്ക് ബ്രാഹ്മണേതര ജാതികളെ അടയാളപ്പെടുത്തുന്നതിനായി ആദ്യമായി ഉപയോഗിച്ചത്. മറാത്ത സാമ്രാജ്യത്തിന്റെ ചരിത്രത്തെ ജാതിക്കണ്ണിലൂടെ ഫൂലെ വിലയിരുത്തുന്നു. അതുവരെയുണ്ടായിരുന്ന ചരിത്രബോധത്തെ അത് തിരുത്തി.


ഇതിന് ഫൂലെയ്ക്ക് വഴികാട്ടിയായത് ജാദുനാഥ് സർക്കാരിന്റെ ‘Shivaji and His Times’ എന്ന പുസ്തകമാണ്. ജാദുനാഥ്, ഛത്രപതി ശിവജിയുടെയും അദ്ദേഹത്തിന്റെ മകൻ സംബാജിയുടെയും ചരിത്രത്തെ ബ്രാഹ്മണിക്കൽ ചരിത്രരചനയിൽ നിന്നും അടർത്തിമാറ്റി മോചിപ്പിച്ചു. 1689 മാർച്ച് 11 ന് കൊല്ലപ്പെട്ട സംബാജി മഹാരാജിന്റെയും മറ്റ് അഞ്ച് ഛത്രപതികളുടെയും ചരിത്രം എഴുതാനായി 120 വർഷങ്ങൾക്ക് ശേഷം ഷാഹു രണ്ടാമൻ എന്ന രാജാവ് (1808 – 1810) കൊട്ടാരം രേഖാ സൂക്ഷിപ്പുകാരനായ രാമറാവു ചിട്നിസ് എന്ന ബ്രാഹ്മണനെ ഏർപ്പാടാക്കി. ബ്രാഹ്മണനായ ചിട്നിസ് സംബാജി എന്ന മറാത്ത രാജാവായ സംബാജിയെ ചിത്രീകരിച്ചത് കുടിയനും കഴിവുകെട്ടവനും സ്ത്രീലമ്പടനുമായ വ്യക്തിയായിട്ടാണ്. മദ്യപിച്ച് ലക്ക് കെട്ട അവസ്ഥയിൽ മുഗൾ സൈന്യം അദ്ദേഹത്തെ കണ്ടെത്തി കൊലപ്പെടുത്തിയെന്നുമാണ്. ജാദുനാഥ് സർക്കാരാണ് കൊട്ടാരം എഴുത്തുകാരന്റെ ചരിത്രം വസ്തുതകൾക്ക് നിരക്കാത്തതാണെന്ന് കണ്ടെത്തി, തിരസ്കരിച്ച് ‘Shivaji and His Times’ എഴുതിയത്. എന്നിട്ടും ഇരുപതാം നൂറ്റാണ്ടിലെ മറാത്തി സാഹിത്യം ചിട്നിസിന്റെ രചനയെ പിന്തുടരുകയാണുണ്ടായത്. തലമുറകൾ സംബാജിയെ ചിട്നിസിന്റെ കണ്ണുകളിലൂടെയാണ് കണ്ടത്. അത് ഔദ്യോഗികമായി തുടർന്നു. മഹാരാഷ്ട്രീയന്റെ മനസ്സിൽ ശിവജിയും അദ്ദേഹത്തിന്റെ മകൻ സംബാജിയും വീരനേതാക്കളായിരുന്നെങ്കിലും, അവരെ പറ്റിയുള്ള ചരിത്രത്തെ കുറിച്ച് അവർ അറിഞ്ഞിരുന്നില്ല. ഫൂലെയാണ് ബ്രാഹ്മണന്റെ കണ്ണിലൂടെ നോക്കാതെ മറാത്തയുടെ കണ്ണിലൂടെ ശിവജിയെയും സംബാജിയെയും വിലയിരുത്തിയത്.


സംബാജിയുടെ മുഗൾ ചക്രവർത്തിയായ ഔറംഗസേബുമായുള്ള യുദ്ധം വലതുപക്ഷ ചരിത്രകാരന്മാർ ഹിന്ദു – മുസ്ലിം യുദ്ധമായിട്ടാണ് എന്നും ചിത്രീകരിച്ചിട്ടുള്ളത്. സംബാജി ഔറംഗസേബിന്റെ തടവറയിൽ അനുഭവിച്ച ഭീകര പീഡനവും തുടർന്ന് അദ്ദേഹത്തിന്റെ തലയറുത്തതും, അദ്ദേഹം സ്വന്തം മതത്തിന് വേണ്ടി അനുഷ്ഠിച്ച ത്യാഗമായിട്ടാണ് അത്തരം ചരിത്രകാരന്മാർ ഉയർത്തിപ്പിടിച്ചത്. മഹാരാഷ്ട്രയിൽ ബി.ജെ.പി എന്നും അദ്ദേഹത്തെ വിശേഷിപ്പിച്ചിട്ടുള്ളത് ‘ധർമ്മവീർ’ എന്നാണ്. ഹിന്ദുത്വയുടെ വി.ഡി സവർക്കറും എം.എസ് ഗോൾവൾക്കറും പുതിയകാല ബി.ജെ.പി – ആർ.എസ്.എസ് നേതാക്കളുടെ നിലപാട് ശരിവയ്ക്കുന്ന തരത്തിലല്ല സംബാജിയെ ചിത്രീകരിച്ചിട്ടുള്ളത്. രണ്ടുപേരും സംബാജിക്കെതിരെ രൂക്ഷമായി വിമർശനമെഴുതിയിട്ടുണ്ട്. സവർക്കർ ‘Hindu Pad-Padshahi’ യിൽ സംബാജി രാജ്യം ഭരിക്കാൻ കഴിവില്ലാത്തവനാണെന്നും ക്ഷിപ്രകോപിയും സ്ത്രീലമ്പടനുമാണെന്നും എഴുതുന്നുണ്ട്. ഗോൾവൾക്കറും ‘വിചാരധാര’യിൽ (Bunch of Thoughts) ഇത് ആവർത്തിക്കുന്നുണ്ട്.


വാസ്തവത്തിൽ, 1956 ൽ മഹാരാഷ്ട്ര മുഖ്യമന്ത്രി യശ്വന്ത്റാവു ചവാനെന്ന ‘മറാത്ത’യാണ് ഇരുപതാം നൂറ്റാണ്ടിലെ സംബാജിയുടെ ‘കുപ്രസിദ്ധ’ പ്രതിച്ഛായയുടെ ചരിത്രം വസ്തുനിഷ്ടമായി പഠിക്കാനും എഴുതാനുമായി പ്രശസ്ത മറാഠി ചരിത്രകാരൻ വാസുദേവ് സീതാറാം ബെൻഡ്രിയെ (Va. Si. Bendre) നിയോഗിക്കുന്നത്. അതിന് കാരണമുണ്ട്. ചവാൻ മറാത്ത ജാതിയിൽ പെട്ടവൻ മാത്രമായിരുന്നില്ല, നെഹ്‌റുവിന്റെ വിശ്വസ്ത അനുയായിയായിരിക്കെത്തന്നെ അദ്ദേഹം എം.എൻ റോയിയുടെ അടുത്ത ബന്ധമുള്ളവനായിരുന്നു. ബ്രാഹ്മണനായ ചിട്നിസ് എന്ന കൊട്ടാരം ലേഖകൻ എഴുതിയ സംബാജിയെ പറ്റിയുള്ള ചരിത്രം, സംബാജിയോട് നീതികാണിച്ചിട്ടില്ലെന്ന് ചവാൻ ശക്തമായി വിശ്വസിച്ചു. സംബാജിയുടെ ജീവിതകാലങ്ങളെ പറ്റി മുപ്പത് കൊല്ലക്കാലമായി അന്വേഷണം നടത്തിയിരുന്ന ബെൻഡ്രിക്ക് ചവാന്റെ ക്ഷണം കൂടുതൽ ചരിത്രരേഖകൾ കണ്ടെത്തുന്നതിന് സഹായകമായി. സർക്കാരിന്റെ സഹായത്തോടെ അദ്ദേഹം ഇംഗ്ലണ്ടിലും, ഫ്രാൻസിലും ഡെന്മാർക്കിലും ന്യൂ ഡൽഹിയിലും ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നും ഔദ്യോഗികരേഖകൾ കണ്ടെത്തി. അങ്ങനെയാണ് 1960 ൽ ‘ഛത്രപതി സംബാജി മഹാരാജ്’ പ്രസിദ്ധീകരിക്കപ്പെടുന്നത്.
ബെൻഡ്രിയുടെ ചരിത്രരേഖകളനുസരിച്ച്, സംബാജി യോദ്ധാവ് മാത്രമായിരുന്നില്ല കവിയും, എഴുത്തുകാരനും, ബഹുഭാഷാ പണ്ഡിതനും ആയിരുന്നു. ശിവാജി സാവന്തിന്റെ ‘ഛാവ’ എന്ന മറാഠി നോവൽ ബെൻഡ്രിയുടെ ചരിത്ര പാഠങ്ങളിൽ നിന്ന് രൂപപ്പെടുത്തിയതാണ്. ‘ഛാവ’ എന്ന സിനിമയും ചരിത്രപരമായി സത്യസന്ധമാണെന്ന് അമി തിരോദ്കർ (Frontline മാസികയുടെ മുംബൈ ലേഖകൻ) Frontline മാസികയുടെ 31.03.2025 ലക്കത്തിലെ ‘Chhaava opens a can of worms’ – Amey Tirodkar എന്ന ലേഖനത്തിൽ പറയുന്നു.


അച്ഛൻ ശിവജിയുടെ ദർബാറിലെ ബ്രാഹ്മണനായ മന്ത്രിമാരുമായി അദ്ദേഹം ഏറ്റുമുട്ടിയതുപോലും ചിത്രത്തിലുണ്ടെന്ന് അമി തിരോദ്കർ. ശിവജി മന്ത്രിമാരുടെ ഒരു അഷ്ടപ്രധാൻ മണ്ഡലം രൂപീകരിച്ചിട്ടുണ്ടായിരുന്നു. 1680 ൽ ശിവജി അകാലത്തിൽ മരണപ്പെട്ടശേഷം സംബാജി രാജാവായി. അദ്ദേഹത്തിന്റെ ഭരണരീതി ചില മന്ത്രിമാർക്ക് ഇഷ്ടപ്പെട്ടില്ല. സംബാജിയും അദ്ദേഹത്തിന്റെ വളർത്തമ്മയായ രാഞ്ജി സോയരാബായിയുമായി ഉണ്ടായിരുന്ന അധികാര വടംവലിയിൽ ചില മന്ത്രിമാർ സോയരാബായിയുടെ പക്ഷം ചേർന്നു. എന്നാൽ വളർത്തമ്മയുടെ സഹോദരൻ ദമ്പി റാവു മോഹിത് (അദ്ദേഹം ശിവജിയുടെ പ്രധാന സേനാനായകനായിരുന്നു) സംബാജിയ്‌ക്കൊപ്പം നിന്നു. തനിക്കെതിരെ ഗൂഢാലോചന ചെയ്തവരെ സംബാജി വധശിക്ഷയ്ക്ക് വിധിച്ചു. അവരിൽ ഒരാൾ അണ്ണാജി ദത്തോ എന്ന ബ്രാഹ്മണനായിരുന്നു. കൊട്ടാരം ചരിത്രകാരന്മാർ ചിട്നീസ് അടക്കം ബ്രാഹ്മണരായിരുന്നു. സംബാജിയെ നോവലുകളിലും നാടകങ്ങളിലും മോശമായി ചിത്രീകരിച്ചവരിൽ ഭൂരിഭാഗവും ബ്രാഹ്മണരായിരുന്നു. ‘ഛാവ’ ഇത് തുറന്നുകാണിക്കുന്നുണ്ട്. ഒപ്പം തന്നെ കൊൽഹാപൂരിൽ നിന്നുള്ള ചെറുപ്പക്കാരനായ ചരിത്രകാരൻ, ഇന്ദ്രജിത്ത് സാവന്ത് സെൻസേഷണലായ മറ്റൊരു അവകാശവാദം കൂടി ഉന്നയിക്കുന്നുണ്ട്: ഗാനോജി ഷെർക്കെന്ന ജന്മിയാണ് സംബാജിയെ മുഗൾ സൈന്യത്തിന് ചൂണ്ടിക്കാട്ടിയതെന്ന അതുവരെയുള്ള പൊതുധാരണ തകിടം മറിക്കുന്നത്.


സാവന്ത് അവകാശപ്പെടുന്നത് സംബാജിയുടെ താവളത്തിനെ പറ്റിയുള്ള രഹസ്യം മുഗൾ സൈന്യത്തിന് ചോർത്തിക്കൊടുക്കുന്നത് ഒരു ബ്രാഹ്മണനാണെന്നാണ്; പഴയ പോണ്ടിച്ചേരിയുടെ ഗവർണറായിരുന്ന ഫ്രാൻ ജോയീസ് മാർട്ടിന്റെ ഡയറിക്കുറിപ്പുകളെ ആസ്പദമാക്കി. ഇതിന്റെ പിന്നാലെ പ്രശാന്ത് കോറാത്കർ എന്ന ഒരാളിൽ നിന്ന് തന്നെ വധിക്കുമെന്ന ഭീഷണി ഫോണിലൂടെ ലഭിച്ചുവെന്ന് സാവന്ത് വെളിപ്പെടുത്തി; ഇനിയും സാവന്ത് ബ്രാഹ്മണർക്കെതിരെ സംസാരിച്ചാൽ. എന്നാൽ കോറാത്കർ അത് നിഷേധിച്ചു. കോറാത്കർ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസുമായി അടുത്ത ബന്ധമുള്ള ഒരാളാണ്. 2004 ലും ജെയിംസ് ലെയിനിന്റെ ‘Shivaji: Hindu King in Islamic India’ എന്ന പുസ്തകത്തെ ചൊല്ലി, ഇതേ കാരണത്താൽ (ബ്രാഹ്മിൺസ് Vs അബ്രാഹ്മണർ) തർക്കമുണ്ടായിട്ടുണ്ട്. ലെയിനിന്റെ പുസ്തകം അന്നത്തെ സർക്കാർ നിരോധിച്ചു.
മറാത്ത സാമ്രാട്ടായിരുന്ന ഛത്രപതി സംബാജി മഹാരാജിനെ ഔറംഗസേബ് എന്ന മുഗൾ ചക്രവർത്തി മർദിച്ച് കൊലപ്പെടുത്തിയത് മുന്നൂറ് വർഷങ്ങൾക്ക് മുൻപാണ്. സംബാജിയെ ക്രൂരമായി മർദിച്ച് കൊലപ്പെടുത്തുന്നതിന്റെ ഗ്രാഫിക്ക് ദൃശ്യങ്ങൾ 2025 ഫെബ്രുവരി 14 നു റിലീസ് ചെയ്ത ‘ഛാവ’യിൽ ഉണ്ടെന്ന് മഹാരഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് സ്റ്റേറ്റ് അസംബ്ലിയിൽ കലാപം ആരംഭിച്ചതിന്റെ പിറ്റേന്ന് പ്രസ്താവിക്കുന്നുണ്ട്. ഇതായിരിക്കാം ജനരോക്ഷത്തിനു കാരണമെന്നും. കഴിഞ്ഞ ഒരു ദശകക്കാലമായി ഇന്ത്യയിലെ ഹിന്ദു – മുസ്ലിം ബാലൻസ് പാടെ തകർന്നിരിക്കയാണെന്നും എന്തെങ്കിലും ചെറിയൊരു പ്രകോപനം പോലും രണ്ട് മതങ്ങളിലെയും സാധാരണക്കാരെ പ്രകോപിപ്പിക്കുമെന്നും ഏവർക്കുമറിയാം. ഹിന്ദുരാഷ്ട്രത്തിന്റെ മസിൽ പവറും ഇരഭാവവും ചൂഷണം ചെയ്താണ് 2002 മുതൽ ഗുജറാത്തിലും 2014 തുടങ്ങി ഇന്ത്യയിലും ഹിന്ദുത്വ അധികാരത്തിലിരിക്കുന്നത്. തുടർന്ന് ഇന്ത്യയിൽ എവിടെയും മുസ്ലീം സഹോദരങ്ങൾ ഭീതിയിലാണ്. ഒരു ചെറിയ തീപ്പൊരി വീണാൽ കൊല്ലപ്പെടുന്നതും തകർക്കപ്പെടുന്നതും അവരും അവരുടെ പണിയിടങ്ങളും വീടുകളും ആരാധനാലയങ്ങളുമാണ്.
ബാബ്റി പള്ളി തകർക്കപ്പെട്ടിട്ടും ഹിന്ദുക്കൾക്കനുകൂലമായി അയോധ്യവിധിയുണ്ടായിട്ടും ഹിന്ദുത്വ ശക്തികൾ തങ്ങളുടെ അശ്വമേധയാഗം തുടരുകയാണ്. മുഗൾ സാമ്രാജ്യത്തിന്റെ സ്മാരകങ്ങളും ദർഗകളും സൂഫിമാരുടെ കബറിടങ്ങളും അവരുടെ പേരിലുള്ള തെരുവുകളും കലാശാലകളും കലയും ചിത്രങ്ങളും ഭക്ഷണവും വസ്ത്രവും രുചിയും ദൈവങ്ങളുമെല്ലാം ഇന്ന് ഉന്മൂലനഭീഷണിയിലാണ്. മുഗൾ സാമ്രാജ്യം മാത്രമല്ല ഹിന്ദുത്വ ലക്ഷ്യമിടുന്നത്, അവരുടെ പരമ്പരകളിലെ മനുഷ്യരും ഉന്മൂലന ഭീഷണിയിലാണ്. ഉന്മൂലനം ഹോളോകോസ്റ്റ് പോലെയോ ഗുലാഗുകൾ പോലെയോ ആയിക്കൊള്ളണമെന്നില്ല. മുസ്ലീങ്ങൾ ഒന്നടങ്കം രണ്ടാംകിട പൗരന്മാരും ഹിന്ദുത്വയ്ക്ക് കീഴടങ്ങി ജീവിക്കേണ്ടവരുമായി തിരസ്ക്കരിക്കപ്പെടുന്ന ഒരു മനോഭാവം ഉത്തരേന്ത്യയിലും ക്രമേണ അത് കേരളത്തിലേക്ക് പോലും അതിക്രമിച്ചെത്തുന്ന ഭീതിജനകമായ ഒരു അന്തരീക്ഷം നിലനിൽക്കുന്നുണ്ട്. ഒരു ചിത്രത്തിന്റെ, സിനിമയുടെ, ഭാഷയുടെ, വസ്ത്രത്തിന്റെ, ആചാരത്തിന്റെ ഒക്കെയാവാം അത്. അത്യന്തം സൂക്ഷ്മമാണ് അതിന്റെ അധിനിവേശം. ഹിന്ദുവായ സംബാജി രാജാവിനെ ക്രൂരമായി കൊലപ്പെടുത്തിയ ഔറംഗസേബിന്റെ മുഖം തെരുവിൽ കാണുന്ന മുസ്ലീമിനുണ്ടെന്ന് ഒരു ഹിന്ദു പറഞ്ഞു തുടങ്ങിയാൽ, അതനുസരിച്ച് ചരിത്രത്തെ കാണാൻ തുടങ്ങിയാൽ നമ്മുടെ മാതൃരാജ്യമായ ഇന്ത്യ ഛിന്നഭിന്നമായി തീരാനുള്ള എല്ലാ സാധ്യതയുമുണ്ട്. മതം, ജാതി, ഭാഷ എന്നിവയെ കൂട്ടുപിടിച്ച് അധികാരത്തിലെത്താൻ ഹിംസ എളുപ്പവഴിയാണ്, അധികാരം കയ്യാളുന്ന ഏതൊരാളിനും പ്രത്യേകിച്ചും, പട്ടാളവും പൊലീസും മാധ്യമവും എല്ലാം അവരുടെ കൈപ്പിടിയിലിരിക്കെ.
ഈ ദുഷിച്ച കാലത്താണ് നവഖാലിയിലെ, കൽക്കത്തയിലെ, ബീഹാറിലെ, ഡൽഹിയിലെ ഗാന്ധിയെ നമുക്കാവശ്യമായി വരുന്നത്. ഹിന്ദുവും മുസ്ലീമും ശത്രുക്കളല്ല, സഹോദരങ്ങളാണ് എന്ന വാക്കുകൊണ്ടും, പ്രവൃത്തികൊണ്ടും, ഹൃദയം കൊണ്ടും നാം നിരന്തരം ഉരുവിടേണ്ട മന്ത്രമാണ്. “നിങ്ങൾക്കെന്നെ കൊല്ലാം; മുഖത്ത് തുപ്പാം. പക്ഷേ, ഞാൻ എന്റെ അവസാന ശ്വാസം വരെയും രാമ റഹീം, കൃഷ്ണ കരീം എന്നാവർത്തിച്ചുകൊണ്ടിരിക്കും” – ഗാന്ധിയുടെ ഈ വാക്കുകൾ ഇന്ത്യയിലാകെ ചെറുകാറ്റായി വീശേണ്ട ദുരന്ത കാലമാണിത്.
അതുപോലെത്തന്നെ, ബ്രാഹ്മണർ അടക്കം എല്ലാവരും ശൂദ്രന്മാരാണെന്ന മൗലിക സത്യം പറഞ്ഞ ഗാന്ധി, അംബേദ്ക്കറിസ്റ്റുകൾക്ക് ശത്രുവാകാൻ പാടില്ലാത്തതാണ്. പഴയ പേഷ്‌വാ മാതൃകയിലുള്ള ഒരു ബ്രാഹ്മണിക്കൽ ഭരണത്തിന് അടിത്തറ പണിയുന്ന ഇന്ത്യയിലെ വലതുപക്ഷഭരണം, ന്യൂനപക്ഷങ്ങൾക്ക് മാത്രമല്ല ഭീഷണിയാവുന്നത്, ബ്രാഹ്മണരിൽ മനുഷ്യരായവർക്കും ദലിതുകളടങ്ങുന്ന ശൂദ്രർക്കും ഭീഷണിയാണ്. പ്രധാനമന്ത്രി എപ്പോഴും ആവർത്തിച്ചുകൊണ്ടിരിക്കുന്ന ‘സബ്കാ വികാസ്’ (എല്ലാർക്കും വികസനം എല്ലാവരുടെയും വികസനം) ഇന്ത്യൻ ജനാധിപത്യത്തിന്റെയും പരിസ്ഥിതിയുടെയും വിനാശവും കോർപ്പറേറ്റുകളെയും അവരെ താലോലിക്കുന്ന ഭരണ വർഗത്തിന്റെയും വികാസമാണ്. ‘ഛാവ’ എന്ന സിനിമയിലെ ക്രൂരമായ പീഡന രംഗങ്ങൾ കണ്ട് ഹിന്ദുവായ നാലുവയസുകാരൻ പോലും ചോര തിളച്ച് വികാര ഭരിതനായി, ന്യൂനപക്ഷങ്ങൾക്ക് നേരെ തിരിയണമെന്നാണ്. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ ഇന്നും ആസൂത്രിതമായി നടക്കുന്ന ദലിത് പീഡനങ്ങളും കൊലപാതകങ്ങളും തൊഴിലില്ലായ്മയും കർഷക ആത്മഹത്യകളും മറച്ചുപിടിക്കാനുള്ള ഹിന്ദുത്വയുടെ ‘വികസന’ തന്ത്രമാണ് ‘ഛാവ’ പോലുള്ള ബോളിവുഡ് സിനിമകളിലൂടെ ന്യൂനപക്ഷങ്ങൾക്കെതിരെ ജനരോക്ഷം പെരുപ്പിക്കുകയെന്നത്.
സൂചനകൾ :
1) ലേഖനത്തിലെ ‘ഛാവ’യെ പറ്റിയുള്ള ചരിത്രം എടുത്തിട്ടുള്ളത് FRONTLINE ദ്വൈവാരികയുടെ മാർച്ച് 31, 2025 ലെ അമി തിരോദ്കറുടെ ‘Chhaava opens a can of worms’എന്ന ലേഖനത്തിൽ നിന്നാണ്.