

Help us in our pursuit for high-quality journalism!
Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.
Support Keraleeyam Choose your preference
₹1000/Year
₹2000/2 Years
₹500Students/Year
A contribution of any size


ഭരണഘടനാ ഭേദഗതി വഴിയും ഭരണപരമായ മറ്റ് രീതികളിലും ഇന്ത്യയുടെ ഫെഡറലിസത്തെ ദുർബ്ബലപ്പെടുത്തുന്നതിനെതിരെയുള്ള പ്രതിരോധത്തിൻ്റെ തുടക്കമെന്ന്, സംസ്ഥാനത്തിൻ്റെ സ്വയംഭരണാധികാരത്തെ പറ്റി റിപ്പോർട്ട് നൽകാൻ ഉന്നതതല സമിതിയെ നിയോഗിച്ച തമിഴ്നാട് സർക്കാരിൻ്റെ നടപടിയെ നമുക്ക് മനസ്സിലാക്കാം. എന്നാൽ കേന്ദ്രവും സംസ്ഥാനങ്ങളും സംയുക്തമായി തന്നെ പഞ്ചായത്തീരാജ് സ്ഥാപനങ്ങളുടെ അധികാരങ്ങളെ വിട്ടുനൽകാതിരിക്കുന്നതിനെയും, നൽകിയ അധികാരങ്ങൾ തിരിച്ചെടുക്കുന്നതിനെയും ഏതെങ്കിലും ഗ്രാമ/ജില്ലാ ഭരണനേതൃത്വം, സംസ്ഥാനാവകാശത്തിന് മുന്നിട്ടിറങ്ങിയ സ്റ്റാലിനെ പോലെ ചോദ്യം ചെയ്യാൻ എന്നെങ്കിലും ഇന്ത്യയിൽ തയ്യാറാകുമോ? അത് ഇന്നത്തെ അവസ്ഥയിൽ അത്ര എളുപ്പമല്ലെന്നു നമുക്കറിയാം. കാരണം കേന്ദ്രത്തിൻ്റെ ദുരധികാര പ്രവണതകൾ സംസ്ഥാനങ്ങളെ അസ്വസ്ഥമാക്കുന്നതും അതിനെതിരെ പരാതിപ്പെടുന്നതും സംസ്ഥാനം ഭരിക്കുന്നവർ പ്രതിപക്ഷ സ്ഥാനത്താകുമ്പോൾ മാത്രമാണ്. അല്ലാത്ത ഇടങ്ങളിലെല്ലാം ഫെഡറൽ മൂല്യങ്ങളെ ദുർബ്ബലമാക്കുന്ന കേന്ദ്ര നീക്കങ്ങളെ എതിർക്കാത്തവരാണ് ഭരണത്തിലെ കൂട്ടുകക്ഷികൾ.


രണ്ടാമതായി, തദ്ദേശസ്ഥാപനങ്ങളുടെ സ്വയംഭരണാധികാരങ്ങളെ ക്ഷയിപ്പിക്കുന്നതിൽ മറ്റ് രണ്ട് സ്വയംഭരണശക്തികളും – കേന്ദ്ര – സംസ്ഥാനങ്ങൾ ഒട്ടും പിന്നിലല്ല. മൂന്നാമതായി, സംസ്ഥാനങ്ങളിൽ ഭരണത്തിൽ ആരാണോ, അവർക്കായിരിക്കും ഗ്രാമപഞ്ചായത്ത് മുതലായ അടിത്തട്ട് ഭരണത്തിലും സാധാരണയായി മേൽക്കൈ. അതിനാൽ തങ്ങളുടെ സർക്കാർ തദ്ദേശസ്ഥാപനങ്ങളുടെ അധികാരങ്ങളെ വെട്ടിക്കുറക്കുകയോ ബലപ്പെടുത്താതിരിക്കുകയോ ചെയ്താൽ, അത്തരം പ്രാദേശിക ഭരണനേതൃത്വങ്ങൾക്ക് അതിനെ സഹിക്കാനേ സാധിക്കുന്നുള്ളൂ. നാലാമതായി, ഇന്ത്യക്കാരായ നമ്മളിൽ മിക്കവാറും നിർമ്മിതമായ ജനായത്തബോധം തന്നെ, കേന്ദ്രത്തിന് സർവ്വാധികാരങ്ങളും, സംസ്ഥാനങ്ങൾക്ക് അതിലും ഏറെ താഴെ, തദ്ദേശസ്ഥാപനങ്ങൾ ഇതിൻ്റെ രണ്ടിൻ്റെയും അനുസരണയുള്ള ഒരു സംവിധാനം എന്നതാണ്. കേന്ദ്രവും സംസ്ഥാനവും പോലെ പഞ്ചായത്തീരാജും, തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളാൽ ധനസ്രോതസ്സുകൾ കണ്ടെത്താനും പദ്ധതികൾ സ്വതന്ത്രമായി ആവിഷ്ക്കരിക്കാനും നടപ്പിലാക്കാനും മറ്റും അധികാരമുള്ള സ്വയംഭരണ സ്ഥാപനമാണെന്ന് തിരിച്ചറിയുന്നതിനുള്ള വിദ്യാഭ്യാസം രാഷ്ട്രീയമായി തുലോം ദുർബ്ബലമാണ് നമ്മളിൽ. 73-ാം ഭരണഘടനാ ഭേദഗതിയിലൂടെ 1993 ൽ പഞ്ചായത്തീരാജ് – നഗരപാലികാ നിയമം നിലവിൽ വന്നെങ്കിലും, അടിത്തട്ട് സ്വയംഭരണത്തിൻ്റെ ആവശ്യകത വേണ്ടവിധം ഇനിയും തിരിച്ചറിയാൻ തടസ്സപ്പെടുത്തുന്ന ഒരു രാഷ്ട്രീയ സംസ്കാരമല്ലേ പൊതുവേ നമ്മെ ഭരിക്കുന്നത്?
ഫെഡറൽ വ്യവസ്ഥയിൽ സംസ്ഥാനങ്ങളുടെ ഭരണഘടനാ നിക്ഷിപ്തമായ അധികാരങ്ങൾക്ക് മേലുള്ള കൈയേറ്റം പോലെ, അത്ര ജനായത്ത വിരുദ്ധമാണോ കേന്ദ്ര – സംസ്ഥാനങ്ങളാൽ ഞെരിഞ്ഞമരുന്ന തദ്ദേശ സ്ഥാപനങ്ങളുടെ അധികാരങ്ങൾ എന്ന് നമുക്ക് തോന്നിയേക്കാം. നാളിതുവരെ ജനായത്തത്തെ പറ്റിയുള്ള ഇന്ത്യൻ ചർച്ചകൾ നോക്കിയാൽ, അടിത്തട്ടിൽ പ്രാദേശിക ഭൂമികയിൽ തിരശ്ചീന തലത്തിൽ പരന്ന് വ്യാപിക്കേണ്ട ഒന്നാണ് പഞ്ചായത്തീരാജ്. രണ്ടര ലക്ഷത്തിലേറെ വരുന്ന ഈ അടിസ്ഥാനതല സ്വയംഭരണ കേന്ദ്രങ്ങളുടെ രാഷ്ട്രീയ സമുച്ചയമായിട്ടാണ് ജനായത്തത്തിൻ്റെയും അധികാരവികേന്ദ്രീകരണത്തിൻ്റെയും പഞ്ചായത്തീരാജ് ഭാഷ ഇന്ത്യയെ വിഭാവനം ചെയ്യുന്നത്.
സ്വയംഭരണ രാഷ്ട്രീയ ഘടന ഉടലെടുക്കുന്നു
ഫെഡറലിസത്തിൻ്റെ അന്തഃസത്ത സ്വയംഭരണം ആണെങ്കിൽ, സ്വയംഭരണം സാർത്ഥകമാകുന്നത് സംസ്ഥാനങ്ങൾക്ക് അധികാരം വിഭജിക്കുമ്പോൾ മാത്രമല്ല. പകരം, ഇന്ത്യൻ ഗ്രാമ-നഗര സമൂഹത്തിലേക്ക് ഭരണാധികാരം തിരികെ എത്തിച്ചേരുമ്പോഴാണ്. ജനായത്തത്തിൻ്റെ അത്യുന്നതമായ ഈ രാഷ്ട്രീയ മൂല്യബോധത്തിൽ നിന്നാണ് പഞ്ചായത്തീരാജ് എന്ന അടിസ്ഥാനതല സ്വയംഭരണ രാഷ്ട്രീയ ഘടന ഉടലെടുക്കുന്നത്. തങ്ങളുടെ അധിവാസമേഖലയിൽ, തങ്ങളുടെ ജീവിതത്തിൻ്റെ ഭാഗധേയം നിർണ്ണിയിക്കുന്നതിന് പ്രാദേശിക സമൂഹങ്ങൾക്കുള്ള അധികാരമാണ് സ്വയംഭരണം. ഭരണഘടനയിൽ പാർലമെൻ്റിൻ്റെയും നിയമസഭകളുടെയും അധികാരങ്ങൾ നിർവ്വചിച്ചതിന് ശേഷവും, ജനായത്ത ലക്ഷ്യങ്ങൾ സാർത്ഥകമാകാൻ അവ മാത്രം മതിയാകില്ല എന്ന തിരിച്ചറിവിൽ നിന്നാണ്, ജനപ്രതിനിധികളിൽ നിന്നും ജനങ്ങളിലേക്ക് അധികാരം എത്തിക്കുന്ന അടിത്തട്ട് ഭരണവ്യവസ്ഥയെ പറ്റി പഠിക്കാൻ, 1957ൽ ബെൽവന്ത്റായ് കമ്മറ്റി (Balwantrai Mehta Committee) നിയമിക്കപ്പെടുന്നത്. 1957 ൽ തന്നെ ബെൽവന്ത്റായ് റിപ്പോർട്ട് സമർപ്പിച്ചെങ്കിലും, ഭരണഘടനാപരമായി തദ്ദേശസ്വയംഭരണം അഗീകരിക്കപ്പെടുന്നത് 73-ാം ഭരണഘടനാ ഭേദഗതി വഴി 1993 ൽ പഞ്ചായത്തീരാജ് നിയമം വന്നപ്പോഴാണ്.


ഒന്നാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായി കൊണ്ടുവന്ന കമ്മ്യൂണിറ്റി ഡവലപ്പ്മെൻ്റ് പ്രോഗ്രാം പരാജയപ്പെട്ടതിൻ്റെ പശ്ചാത്തലത്തിൽ, പാർലമെൻ്റിൽ നടത്തിയ ചർച്ചകൾക്ക് ശേഷം, എങ്ങനെ ജനകീയ പങ്കാളിത്തത്തോടെ ജനായത്ത പ്രക്രിയ ഫലവത്താക്കാം എന്ന അന്വേഷണത്തിൽ നിന്നും ബെൽവന്ത്റായ് കമ്മറ്റി പിറന്നു. പഞ്ചായത്തുകളെ ശക്തമാക്കിയാൽ ഗ്രാമവികസനം ഫലപ്രദമാകുമോ? എങ്ങനെ പ്രാദേശിക സ്വയംഭരണം ശക്തമാക്കാം? വികസനകാര്യങ്ങളിൽ അധികാര വികേന്ദ്രീകരണത്തിൻ്റെ പ്രസക്തിയെന്ത്? പ്രാദേശിക സമൂഹത്തിലേക്ക് അധികാര വികേന്ദ്രീകരണത്തിൻ്റെ സാധ്യതകൾ എന്തെല്ലാം? പ്രാദേശിക സമൂഹത്തെ തീരുമാനങ്ങളെടുക്കുന്നതിൽ ഉത്തരവാദിത്വമുള്ളവരാക്കി എങ്ങനെ ഭരണം കൂടുതൽ ജനായത്തപരമാക്കാം? ജനായത്തം, പ്രാദേശിക പങ്കാളിത്തം എന്നിവ സംയോജിപ്പിച്ചു പ്രാദേശികതലത്തിൽ പദ്ധതികൾ ആവിഷ്ക്കരിച്ചു നടപ്പിലാക്കുന്നതിൻ്റെ സാധ്യതകൾ എന്തെല്ലാം? പ്രാദേശിക ഭരണത്തിൻ്റെ ഘടന എങ്ങനെയാകണം? കേന്ദ്ര – സംസ്ഥാനങ്ങൾക്ക് എങ്ങനെയെല്ലാം അടിത്തട്ട് ഭരണവ്യവസ്ഥയെ ശക്തിപ്പെടുത്താൻ കഴിയും? ഇത്തരം നിർണ്ണായക ചോദ്യങ്ങൾക്കുള്ള ഉത്തരമെന്ന നിലയിലാണ് ബെൽവന്ത്റായ് കമ്മറ്റി റിപ്പോർട്ട് തയ്യാറാക്കപ്പെട്ടത്.
ഭരണഘടനാ നിർമ്മാണവേളയിൽ അടിസ്ഥാനതല സ്വയംഭരണത്തെപ്പറ്റി ചർച്ചകൾ വന്നെങ്കിലും, ഇന്ത്യൻ ദേശീയത/പൗരത്വം എന്ന വിശാലമായ വൈകാരികൈക്യത്തിൻ്റെ ആവശ്യകതയിൽ പ്രാദേശിക സ്വയംഭരണം അഥവാ, അടിത്തട്ട് ജനായത്തം വേണ്ട രീതിയിൽ ഭരണഘടനയിൽ പ്രതിഫലിക്കുകയുണ്ടായില്ല. അതിനാൽ ഭരണഘടനയുടെ നിർദ്ദേശക തത്ത്വങ്ങളിൽ, സംസ്ഥാനങ്ങൾക്ക് ഉചിതമായ വിധം പഞ്ചായത്ത് നിയമങ്ങൾ കൊണ്ടുവരാം എന്നു സൂചിപ്പിക്കുക മാത്രമാണ് അന്നുണ്ടായത്. അധികാര വികേന്ദ്രീകരണത്തോട് മുഖം തിരിഞ്ഞു, കേന്ദ്ര-സംസ്ഥാനങ്ങളുടെ ശക്തിയിൽ ജനായത്തം പുലരും എന്ന തീരുമാനം ഇന്ത്യ തിരുത്തുന്നത് 1993 ൽ പഞ്ചായത്തീരാജ് നിയമം കൊണ്ടുവന്നപ്പോഴാണ്.
1992 – 1993കൾ പുത്തൻ സാമ്പത്തിക നയങ്ങളുടെ ഉദയകാലമാണ് ഇന്ത്യയിൽ. സംസ്ഥാനങ്ങളോട് കൂടിയാലോചനയോ പാർലമെൻ്റിൽ ചർച്ചയോ നടത്താതെ, പുതിയ സാമ്പത്തിക നയങ്ങളിലേക്കും അതിൻ്റെ ഭാഗമായ അന്താരാഷ്ട്ര കരാറുകളിലേക്കും, സ്വേച്ഛാധികാരത്താൽ ഇറങ്ങിത്തിരിച്ച കേന്ദ്രസർക്കാർ തന്നെയാണ്, അന്ന് അധികാര വികേന്ദ്രീകരണത്തിൻ്റെ പഞ്ചായത്തീരാജ് നിയമം കൊണ്ടുവന്നത്. പഞ്ചായത്തീരാജ് നിയമം വന്നപ്പോൾ, സംസ്ഥാനങ്ങളെ മറികടന്നു കൊണ്ട് നേരിട്ടു തന്നെ, കേന്ദ്രത്തിന് തദ്ദേശഭരണത്തിൽ നേതൃത്വം വഹിക്കാനുള്ള അവസരം സംജാതമായി. അതായത്, ഇന്ത്യയിൽ ഉടനീളം നവ ലിബറൽ നയങ്ങളുടെ ഭാഗമായ കേന്ദ്രാവിഷ്കൃതപദ്ധതികൾ പഞ്ചായത്ത് തലത്തിൽ പ്രായോഗികമാക്കാൻ പുതിയ പഞ്ചായത്തീരാജ് നിയമങ്ങൾ വഴി കേന്ദ്രത്തിന് സാധിച്ചു. നവ ലിബറൽ നയങ്ങളുടെ ആഗോള പിന്തുണക്കാരായ ലോകബാങ്ക് ഇതേ സമയത്ത് തന്നെയാണ് അധികാരവികേന്ദ്രീകരണത്തെപ്പറ്റിയും പ്രാദേശിക സ്വയംഭരണ സ്ഥാപനങ്ങളുടെ ശാക്തീകരണത്തെപ്പറ്റിയും സംസാരിക്കുന്നതും.
നവ ലിബറൽ നയങ്ങളുടെ ഭാഗമായി നിർണ്ണായക സാമ്പത്തിക തീരുമാനങ്ങളെടുത്തപ്പോൾ, ഫെഡറൽ തത്ത്വങ്ങളും പാർലമെൻ്ററി സമ്പ്രദായവും മാനിക്കാതെ – ജനായത്ത മൂല്യങ്ങളെ അപ്രസക്തമാക്കി കേന്ദ്രാധികാരം ശക്തിപ്പെടുത്തിയ അതേകാലത്തുതന്നെ, പഞ്ചായത്തീരാജ് കൊണ്ടുവന്നു, പ്രാദേശിക സ്വയംഭരണത്തിന് ഭരണഘടനാപരമായി അടിത്തറയിട്ടത് – അധികാര കേന്ദ്രീകരണ – വികേന്ദ്രീകരണങ്ങൾ ഏകകാലത്ത് സംഭവിക്കുന്നത് വിശദമായ പഠനം അർഹിക്കുന്നുണ്ട്.
എങ്കിലും പഞ്ചായത്തീരാജ് നിയമം വഴി ദലിത് – ആദിവാസി- പെൺ സമൂഹത്തിൻ്റെ പ്രാതിനിധ്യം അടിത്തട്ട് ജനായത്ത സ്ഥാപനങ്ങളിൽ ഉറപ്പാക്കാനായി എന്നത് ചരിത്രപരമായി തന്നെ സുപ്രധാനമാണ്. ഗ്രാമതല സ്വയംഭരണത്തെ, കോൺസ്റ്റിസ്റ്റ്യുവൻ്റ് അസംബ്ലിയിലെ ഭരണഘടനാ നിർമ്മാണ ചർച്ചകളിൽ എതിർക്കാൻ അംബേദ്കറെ പ്രേരിപ്പിച്ച പ്രധാനഘടകം, ഇന്ത്യൻ ഗ്രാമങ്ങളിൽ നിലനിൽക്കുന്ന ജാതിവ്യവസ്ഥയുടെ രൂക്ഷത ആയിരുന്നു. ദലിത് – ന്യൂനപക്ഷ സമൂഹങ്ങൾക്ക് തീരുമാനങ്ങളെടുക്കുന്നതിൽ അർഹമായ പ്രാതിനിധ്യം കിട്ടുന്ന വിധത്തിൽ ഗ്രാമീണഭരണം സംഘടിപ്പിക്കാതെ അടിത്തട്ട് സ്വയംഭരണം ജനായത്തപരമായി അർത്ഥവത്താകില്ലെന്നു അംബേദ്കർ വാദിക്കുകയുണ്ടായി. 1993 ൽ വന്ന പഞ്ചായത്തീരാജ് – നഗരപാലികാ നിയമം പ്രാദേശിക സ്വയംഭരണത്തിൻ്റെ ആവശ്യകതയും സാധ്യതകളും എത്രമാത്രമെന്നു ചർച്ച ചെയ്യാനും, പുതിയ പരീക്ഷണങ്ങളിൽ ഏർപ്പെടാനും ജനങ്ങൾക്ക് അവസരം നൽകിയപ്പോൾ, അത് ഗാന്ധിയൻ സ്വയംഭരണ സ്വപ്നങ്ങളുടെയും അംബേദ്കറുടെ സാമൂഹികനീതി ബോധത്തിൻ്റെയും മൂല്യങ്ങളെ ഒരു പരിധിവരെയെങ്കിലും ഭരണഘടനാപരമായി സാധൂകരിച്ചുവെന്നു പറയാം. തദ്ദേശഭരണത്തിൻ്റെ അധികാരത്തിലേക്ക്, സംസ്ഥാനം വിട്ടുനൽകണമെന്ന് പഞ്ചായത്ത് നിയമം അനുശാസിക്കുന്ന 29 വിഷയങ്ങളിൽ പലതും തദ്ദേശസ്ഥാപനങ്ങളിലേക്ക് കൈമാറ്റം ചെയ്യപ്പെട്ടപ്പോൾ, പലയിടങ്ങളിലും അധികാര വികേന്ദ്രീകരണം സൃഷ്ടിച്ച പുത്തൻ ജനായത്ത വിജയങ്ങൾ ഉയർന്നുവന്നു. അടിത്തട്ട് ജനായത്ത പ്രക്രിയയെ ഉയർത്തിക്കാട്ടുന്നതിൽ കേരളം ഇന്ത്യൻ മാതൃകയും സൃഷ്ടിച്ചു.
കവർന്നെടുത്ത അധികാരങ്ങൾ
എന്നാൽ പഞ്ചായത്തീരാജ് നിയമം വഴി അധികാര വികേന്ദ്രീകരണവും അടിത്തട്ട് ജനായത്ത പ്രക്രിയയും ശാക്തീകരിക്കപ്പെട്ട 1993ന് ശേഷമുള്ള മൂന്ന് പതിറ്റാണ്ടുകളെ വിലയിരുത്തിയാൽ, 2015 മുതലെങ്കിലും, സ്വയംഭരണ സ്ഥാപനങ്ങൾക്ക് അധികാരം കിട്ടിയ പല വിഷയങ്ങളും സംസ്ഥാനങ്ങൾ റദ്ദാക്കുകയും അവ തിരികെ എടുക്കുകയും ചെയ്തത് കാണാം. മദ്യശാലകൾക്ക് ലൈസൻസ് അനുവദിക്കുന്നതിന് തദ്ദേശസ്ഥാപനങ്ങൾക്കുള്ള പരമ്പരയായി ഉണ്ടായിരുന്ന അധികാരം എടുത്തുകളയുന്ന ഓർഡിനൻസ് കേരള സർക്കാർ 2017 ൽ കൊണ്ടുവന്നു. ഇതുകൂടാതെ വ്യവസായ/ കച്ചവടസ്ഥാപനങ്ങൾ തുടങ്ങുന്നതിന് ലൈസൻസ് അനുവദിക്കുന്നതിന് പഞ്ചായത്തുകൾക്കുള്ള അധികാരം, 2025 ഫെബ്രുവരിയിൽ കേരള സർക്കാർ റദ്ദാക്കുകയുണ്ടായി. തങ്ങളുടെ അധികാര പരിധിയിലുള്ള പ്രദേശത്ത് മദ്യഷാപ്പുകൾ, വ്യവസായം എന്നിവ എവിടെ, ഏതുവിധത്തിൽ വേണമെന്നതിനെപ്പറ്റി തദ്ദേശ സമൂഹത്തിന് യാതൊരുവിധ തീരുമാനവും എടുക്കാൻ, ഇപ്പോൾ അധികാരാവകാശങ്ങൾ ഇല്ലാതായിരിക്കുന്നു. അധികാരവികേന്ദ്രീകരണത്തിൻ്റെ ദേശീയ മാതൃകയെന്നു പുകൾപെറ്റ കേരളത്തിൽ നിന്ന് പോലും, തിരികെ അധികാര കേന്ദ്രീകരണത്തിൻ്റെ മാതൃകയും വരുന്നത് നോക്കുക.
പ്രാദേശിക സമൂഹത്തിന് അവകാശപ്പെട്ട, വെള്ളം തുടങ്ങിയ പ്രകൃതിവിഭവങ്ങൾ, വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കാനുള്ള നയം എന്ന പേരിൽ ആർക്കും കവർന്നെടുക്കാനുള്ള അവസരമാണ് ഇപ്പോൾ വന്നുചേർന്നിരിക്കുന്നത്. പാലക്കാട് എലപ്പുള്ളിയിൽ വൻതോതിൽ ജലചൂഷണം വരുത്തുന്ന മദ്യഫാക്ടറിക്കെതിരെയുള്ള ജനങ്ങളുടെ എതിർപ്പ് മറികടക്കുന്നതിൻ്റെ ഭാഗമായിട്ടാണ് തദ്ദേശസ്ഥാപനങ്ങൾക്കുള്ള ലൈസൻസ് അധികാരം എടുത്തുകളഞ്ഞത് തന്നെ. പ്ലാച്ചിമടയിൽ കൊക്കോ കോള പ്ലാൻ്റ് പൂട്ടിക്കുന്നതിൽ അന്തിമമായിരുന്നു പഞ്ചായത്തിൻ്റെ ലൈസൻസ് അധികാരം. ജനങ്ങളുടെ ആരോഗ്യവും പരിസ്ഥിതിയും അവതാളത്തിലാകും എന്നു ചൂണ്ടി 2003 ൽ പെരുമാട്ടി പഞ്ചായത്ത് കോള കമ്പനിക്ക് ലൈസൻസ് പുതുക്കാൻ വിസമ്മതിച്ചു. കമ്പനി ഹൈക്കോടതിയിൽ കേസിനു പോയെങ്കിലും, ഒടുവിൽ പഞ്ചായത്തിൻ്റെ അധികാരത്തെ 2005 ൽ കോടതി ശരിവെയ്ക്കുകയും കമ്പനി അടച്ചുപൂട്ടുകയും ചെയ്തു. ജലചൂഷണത്തിനെതിരെ പെരുമാട്ടി പഞ്ചായത്ത് ജനങ്ങൾക്കൊപ്പം നിന്നതും, കമ്പനിയെ മുട്ടുകുത്തിച്ചതുമായ ഐതിഹാസിക സമരത്തിൻ്റെ ചരിത്രം നമ്മോടു പറയും, അടിത്തട്ട് ജനായത്ത സ്ഥാപനങ്ങളുടെ അധികാരത്തിൻ്റെ പ്രസക്തി എത്ര വലുതാണെന്ന്.


തമിഴ്നാട്ടിൽ നടന്നത്
തമിഴ്നാട്ടിൽ 1920, 1994 എന്നീ വർഷങ്ങളിലെ നിയമപ്രകാരം, വ്യവസായങ്ങൾക്കും മറ്റും ലൈസൻസ് കൊടുക്കാനുള്ള അധികാരം തദ്ദേശസ്ഥാപനങ്ങൾക്കാണ്. എന്നാൽ 1998 ലും 2022 ലും വരുത്തിയ ഭേദഗതികളിലൂടെ സ്റ്റേറ്റ് ഗവൺമെൻ്റിന് പഞ്ചായത്തിൻ്റെ അധികാരങ്ങളെ മറികടക്കാമെന്നായിരിക്കുന്നു. കേരളത്തിലെന്ന പോലെ സംസ്ഥാനം വ്യവസായ സൗഹൃദമാക്കുന്നതിൻ്റെ (Ease of Doing Business) ഭാഗമാണ് തമിഴ്നാട്ടിലും തദ്ദേശസ്ഥാപന അധികാരങ്ങളെ വെട്ടിക്കുറയ്ക്കൽ. നിലവിലുള്ള ഭൂമിയേറ്റെടുക്കൽ നിയമങ്ങളെ അപ്രസക്തമാക്കുന്ന വിധത്തിലാണ് 2023 ൽ പുതിയ നിയമം (The Tamil Nadu Land Consolidation (for Special Projects) Act) തമിഴ്നാട് സർക്കാർ കൊണ്ടുവന്നിരിക്കുന്നത്. പബ്ലിക് ഹിയറിംഗും മറ്റു നടപടികളും ഇല്ലാതെ തന്നെ, സ്പെഷ്യൽ പ്രോജക്ടുകൾക്ക് കൃഷിഭൂമിയേറ്റെടുക്കാൻ ഈ നിയമം സ്റ്റേറ്റിന് അധികാരം നൽകുന്നു. കാഞ്ചിപുരത്ത് വരുന്ന വിമാനത്താവളം, കോയമ്പത്തൂരിൽ വ്യവസായ പാർക്ക്, തിരുനെൽവേലിയിലെ സോളാർ പ്രോജക്ട് എന്നിങ്ങനെയുള്ള പദ്ധതികളുടെ പേരിൽ ജനങ്ങളുടെ എതിർപ്പിനെ അടിച്ചമർത്തി വ്യാപകമായി കൃഷിഭൂമിയും വാസസ്ഥലങ്ങളും തമിഴ്നാട് സർക്കാർ പിടിച്ചെടുത്തു കൊണ്ടിരിക്കുന്നു. അതായത് തദ്ദേശസ്ഥാപനങ്ങളും ജനങ്ങളും ഈ പ്രോജക്ടുകളിലെല്ലാം നോക്കുകുത്തികൾ മാത്രമാണ്.
മറ്റ് സംസ്ഥാനങ്ങളിലെ സ്ഥിതി
കേരളത്തിലും തമിഴ്നാട്ടിലും മാത്രമല്ല മറ്റ് സംസ്ഥാനങ്ങളിലും പഞ്ചായത്തീരാജ് നിയമത്തെ മറികടന്ന് സംസ്ഥാന സർക്കാറുകൾ അധികാര കേന്ദ്രീകരണം നടത്തി, തദ്ദേശ സ്വയംഭരണത്തിൻ്റെ അന്തഃസത്തയെ സാരമായി പരുക്കേൽപ്പിക്കുന്നുണ്ട് ഇന്ന് ഇന്ത്യയിൽ. 2024 ൽ ബീഹാർ സർക്കാർ കൊണ്ടുവന്ന ബില്ല്, സർക്കാർ നിയോഗിക്കുന്ന ഉദ്യോഗസ്ഥരിൽ അധികാരം കേന്ദ്രീകരിച്ചു, മുനിസിപ്പാലിറ്റികളിലേക്ക് തെരഞ്ഞെടുക്കുന്ന ജനപ്രതിനിധികളുടെ അധികാരങ്ങൾക്ക് വീര്യം കുറയ്ക്കുന്നുണ്ട്. ബംഗളൂരു ഡവലപ്പ്മെൻ്റ് അതോറിറ്റി, കർണ്ണാടക സ്ലം ക്ലിയറൻസ് ബോർഡ്, രാജസ്ഥാൻ അർബൻ ഇംപ്രൂവ്മെൻ്റ് ട്രസ്റ്റ്, ഡൽഹി ഡവലപ്പ്മെൻ്റ് അതോറിറ്റി എന്നീ നഗരവികസന സ്ഥാപനങ്ങൾ സംസ്ഥാന നിയന്ത്രണത്തിലുള്ള ഉദ്യോഗസ്ഥ കേന്ദ്രങ്ങൾ കൊണ്ട് നഗരസഭകളുടെ അധികാരങ്ങളെ നിഷ്ക്രിയമാക്കുന്ന അധികാര കേന്ദ്രീകരണത്തിൻ്റെ പരോക്ഷ സംവിധാനങ്ങളാണ്. ഇത്തരം ഉദ്യോഗസ്ഥ ഭരണകേന്ദ്രങ്ങൾ വിമർശനങ്ങൾക്കും തിരുത്തലുകൾക്കും അതീതമായി ജനായത്ത മൂല്യങ്ങൾക്ക് പുറത്തുനിൽക്കുന്നു.
ഗുജറാത്തിലും മറ്റും നഗരവികസനത്തിൻ്റെ ഭാഗമായി സമീപസ്ഥങ്ങളായ ഗ്രാമങ്ങളെ നഗരങ്ങളോട് കൂട്ടിച്ചേർക്കുന്ന പ്രവണത, തദ്ദേശീയരുടെ എതിർപ്പുകളെ ഒട്ടും മാനിക്കാതെ നടന്നുവരുന്നു. സംസ്ഥാനങ്ങൾ തദ്ദേശസ്ഥാപനങ്ങളെ സ്വയംഭരണ കേന്ദ്രങ്ങളായല്ല, തങ്ങളുടെ കീഴ്ഘടകമായിട്ടാണ് കാണുന്നതെന്നു സംശയിക്കേണ്ടി വരും. മിക്ക സംസ്ഥാനങ്ങളും പഞ്ചായത്തീരാജിൽ പറയുന്ന 29 വിഷയങ്ങൾ പൂർണ്ണമായും തദ്ദേശ ഭരണതലത്തിലേക്ക് വിട്ടുകൊടുത്തിട്ടില്ല. സ്മാർട്ട് സിറ്റി, ജൽ ജീവൻ മിഷൻ എന്നീ കേന്ദ്ര പ്രോഗ്രാമുകൾ പ്രത്യേക ഏജൻസികൾ വഴിയാണ് നടപ്പിലാക്കുന്നത്. ഇതിലൊന്നും തദ്ദേശസ്ഥാപനങ്ങളിലെ തെരഞ്ഞെടുക്കപ്പെട്ട സമിതിക്ക് പ്രത്യേകിച്ച് അധികാരമില്ല. ഭൂവിനിയോഗ നിയന്ത്രണത്തിൽ തദ്ദേശസ്ഥാപനങ്ങൾക്കുള്ള അധികാരങ്ങൾ ഗുജറാത്ത്, തമിഴ്നാട്, കേരളം, മുതലായ സംസ്ഥാനങ്ങൾ വെട്ടിക്കുറച്ചിട്ടുണ്ട്.
കേന്ദ്രഗവൺമെൻ്റ് കേന്ദ്രാവിഷ്കൃത പദ്ധതികളിലൂടെ, രാജ്യത്തെങ്ങും പ്രാദേശിക വൈവിധ്യങ്ങളെ അവഗണിച്ച്, കർക്കശ മാർഗ്ഗനിർദ്ദേശങ്ങൾ കൊണ്ട് തദ്ദേശസ്ഥാപനങ്ങൾക്ക് ഇണങ്ങുന്ന വിധത്തിൽ പദ്ധതികൾ ക്രമപ്പെടുത്താനുള്ള അധികാരത്തെ തകിടം മറിയ്ക്കുന്നു. ആരോഗ്യം, വിദ്യാഭ്യാസം, പൊതുമരാമത്ത്, ശുചീകരണം ഇവ ഭരണഘടന പ്രകാരം തന്നെ തദ്ദേശസ്ഥാപനങ്ങളുടെ അധികാരപരിധിയിൽ വരുന്നു. എന്നാൽ മിക്കവാറും പല സംസ്ഥാനങ്ങളിലും ഇവയുടെ നിയന്ത്രണം സംസ്ഥാനങ്ങൾക്കാണ്. കേന്ദ്ര – സംസ്ഥാന ഗ്രാൻ്റുകളെ ഒട്ടുമുക്കാലും ആശ്രയിക്കുന്ന തദ്ദേശഭരണ സ്ഥാപനങ്ങൾക്ക് സ്വതന്ത്രമായി, തനതും പുതുമയുള്ളതുമായ പദ്ധതികൾ ആവിഷ്ക്കരിക്കാൻ സാധിക്കുന്നില്ല. ഗ്രാമീണതലത്തിൽ പലപ്പോഴും ജില്ലാ ഉദ്യോഗസ്ഥ മേധാവികളുടെ നിയന്ത്രണത്തിലാണ് പ്ലാനിങ്ങും അതിൻ്റെ പ്രയോഗവും.
സംസ്ഥാനാധികാരങ്ങളിൽ കൈവെയ്ക്കുന്ന കേന്ദ്രവും, അടിത്തട്ട് സ്വയംഭരണത്തിൽ നേരിട്ടും ഒളിഞ്ഞും അധികാരം ഉറപ്പിക്കുന്ന കേന്ദ്ര – സംസ്ഥാനങ്ങളും ചേർന്ന് അധികാര കേന്ദ്രീകരണത്തിൻ്റെ ജനായത്ത വിരുദ്ധത അലങ്കാരമാക്കിയിരിക്കുന്ന ഫെഡറലിസത്തിലാണ് നമ്മളിന്ന്. ഫെഡറൽ മൂല്യങ്ങളെ മാനിക്കാത്ത അധികാര കേന്ദ്രീകരണ രാഷ്ട്രീയം കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും ഏകാധിപത്യ പ്രവണതയുള്ള ഭരണാധികാരികളെയും, അതിന് പിന്തുണ കൊടുക്കുന്ന ജനായത്ത വിരുദ്ധരായ പൗരഗണങ്ങളെയും നിർമ്മിച്ചുകൊണ്ടിരിക്കുന്നു. തദ്ദേശഭരണ സ്ഥാപനങ്ങളെ സ്വയംഭരണത്തിന് ശാക്തീകരിക്കാതെ, അവയുടെ അധികാരം വെട്ടിച്ചുരുക്കുകയും, വളഞ്ഞ വഴിയിൽ അവയെ വെറും ഇംപ്ലിമെൻ്റിംഗ് ഏജൻസിയായി തരംതാഴ്ത്തുകയും ചെയ്യുന്ന കേന്ദ്ര – സംസ്ഥാനങ്ങൾ യഥാർത്ഥത്തിൽ ജനായത്തവിരുദ്ധ സമൂഹത്തെ സൃഷ്ടിക്കുകയാണ് ചെയ്യുന്നത്.
അധികാരം അടിത്തട്ട് സർക്കാറുകൾക്ക്
ഇപ്പോൾ സ്റ്റാലിൻ്റെ നേതൃത്വത്തിൽ കേന്ദ്രത്തിൻ്റെ അമിതാധികാര പ്രവണതകൾക്കെതിരെ സംസ്ഥാനങ്ങളുടെ ഓട്ടോണമി തിരിച്ചുപിടിക്കാനുള്ള ശ്രമം, രണ്ട് അധികാരകേന്ദ്രങ്ങൾ തമ്മിലുള്ള മൂപ്പിളമ തർക്കമായി മാറാതിരിക്കണമെങ്കിൽ, സംസ്ഥാനങ്ങൾ തദ്ദേശസ്ഥാപനങ്ങളുടെ സ്വയംഭരണാധികാരത്തെ ശക്തിപ്പെടുത്താൻ സ്വയം സന്നദ്ധമായി, ഭരണഘടനാപരമായ അധികാരങ്ങൾ അടിത്തട്ട് സർക്കാറുകൾക്ക് വിട്ടു കൊടുത്ത് മാതൃകയാകണം. അതല്ലെങ്കിൽ കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ള അധികാര സംഘർഷം, ചക്രവർത്തിയും സാമന്ത രാജക്കാന്മാരും തമ്മിൽ സന്ദർഭാനുസരണം നടക്കാറുള്ള വടംവലിയായി ഇന്ത്യൻ ജനത മനസ്സിലാക്കും. അത് പാർലമെൻ്ററി ജനായത്തത്തിൻ്റെ അടിസ്ഥാനപരമായ പരിമിതികളെ മറികടക്കാനുള്ള രാഷ്ട്രീയ ബോധ്യമെന്ന നിലയിൽ സ്വയംഭരണത്തിൻ്റെ അനിവാര്യതയെ കുറിച്ചുള്ള ചർച്ചകളെ മരവിപ്പിച്ചു കളയും.
പാർലമെൻ്ററി ജനായത്തത്തിൻ്റെ സഹജമായ പരിമിതി അധികാരം ന്യൂനപക്ഷ സമ്പന്നവർഗ്ഗത്തിൽ കേന്ദ്രീകരിച്ച്, അവരുടെ താല്പര്യങ്ങൾക്കു മുൻഗണന നേടിയെടുക്കുന്നു എന്നതാണ്. ഇന്നത്തെ ഇന്ത്യൻ പാർലമെൻ്റ്-സംസ്ഥാന നിയമസഭകൾ നോക്കിയാൽ, കോടിശ്വരന്മാരായ ജനപ്രതിനിധികളുടെ എണ്ണം നാൾക്കുനാൾ കൂടിക്കൂടി വരുന്നതു കാണാം. ഇടത് പാർട്ടികൾ പോലും സ്വതന്ത്ര സ്ഥാനാർത്ഥികളായി പിന്തുണക്കുന്നതു പലപ്പോഴും പണച്ചാക്കുകളെ ആയിരിക്കുന്നു. രാഷ്ട്രീയപ്പാർട്ടികളുടെ തലപ്പത്തേക്കും, നേരിട്ടുതന്നെ ബിസിനസുകാർ രംഗപ്രവേശം ചെയ്യുകയാണ്. ഇപ്രകാരം, സമൂഹത്തിൻ്റെ പൊതുതാല്പര്യങ്ങളെ പ്രതിനിധാനം ചെയ്യുന്നതിൽ പാർലെമൻ്ററി ജനായത്തം പിൻവാങ്ങുന്നത് തടയുന്നതിന് പ്രാദേശിക സമൂഹങ്ങളുടെ സ്വയംഭരണത്തെ ശക്തിപ്പെടുത്താതെ മറ്റൊരു വഴിയും നമുക്കു മുന്നിലില്ല. ആദിവാസികൾക്ക് അവരുടെ അധിവാസപ്രദേശങ്ങളിൽ എന്തുതരം വികസനം ആവശ്യമുണ്ട് എന്നു നിശ്ചയിക്കാനുള്ള അധികാരമാണ് വനാവകാശ നിയമം. ഈ അവകാശം ഉപയോഗിച്ചാണ് വേദാന്ത പോലുള്ള ബഹുരാഷ്ട്ര കമ്പനികളുടെ ഖനനത്താൽ നഷ്ടപ്പെടുമായിരുന്ന തങ്ങളുടെ ഭൂപ്രദേശത്തെ ഒഡീഷയിലെ ആദിവാസി സമൂഹം രക്ഷപ്പെടുത്തിയത്. നവ ലിബറൽ വികസനത്തിൻ്റെ പ്രത്യേകത അത് സമൂഹത്തിൻ്റെ പൊതുവിഭവങ്ങളെ ലക്കും ലഗാനുമില്ലാതെ കവർന്നെടുത്ത് സമൂഹത്തെ നിത്യാശ്രിതരും നിരാലംബരുമാക്കി മാറ്റുന്നു എന്നതാണ്. സ്വയംഭരണമെന്നത് തങ്ങളുടെ ജീവിതത്തിൻ്റെ മുന്നോട്ടുപോക്ക് എങ്ങനെ വേണമെന്നു സ്വയം തീരുമാനിക്കാനുള്ള സാമൂഹികമായ അധികാരമാണ്.


വോട്ടുചെയ്ത് ജനപ്രതിനിധികളെ തെരഞ്ഞെടുക്കുന്നതോടെ അവസാനിക്കുന്നതായിട്ടാണ് പാർലമെൻ്ററി ജനായത്തം സ്വയംഭരണത്തെ കാണുന്നത്. എന്നാൽ തെരഞ്ഞെടുപ്പ് കഴിയുന്നതോടെ തീരുമാനങ്ങൾ എടുക്കാനുള്ള സ്വയംഭരണാവകാശം നമുക്ക് നഷ്ടപ്പെടുന്നുണ്ട്. ഇത് ജനസാമാന്യത്തിനു തിരിച്ചുപിടിക്കുന്നതിനുള്ള സമരത്തിൽ നിന്നുമാണ് ഗാന്ധിജിയിൽ പഞ്ചായത്തീരാജ് സങ്കല്പം ഉടലെടുക്കുന്നത്. 20-ാം നൂറ്റാണ്ടിൻ്റെ ആദ്യപകുതിയിൽ തന്നെ ഗാന്ധിജിയെ പോലെ പല ചിന്തകരും പ്രാദേശിക ജനതയുടെ സ്വയംഭരണാധികാരവുമായി ബന്ധപ്പെടുത്തി പാർലമെൻ്ററി ജനായത്തത്തിൻ്റെ പരിമിതികളെ മറികടക്കാൻ പരിശ്രമിക്കുന്നതു കാണാം. ഇതിൻ്റെയെല്ലാം പരിണതഫലം പഞ്ചായത്തീരാജിൽ പ്രതിഫലിക്കുന്നുണ്ട്. അധികാര കേന്ദ്രീകരണം ജനായത്തത്തെ അർത്ഥശൂന്യമാക്കാതിരിക്കണമെങ്കിൽ, അടിത്തട്ട് ജനതയുടെ സ്വയംഭരണം കൊണ്ടാണ് അതിനെ പ്രതിരോധിക്കേണ്ടത്. ഇന്ന് ഇന്ത്യയിലെമ്പാടും ബഹുജന സമരങ്ങൾ നോക്കിയാൽ അതിൻ്റെ വിചാരപരവും വൈകാരികവുമായ ചോദന സ്വയംഭരണം അഥവാ സ്വരാജ് ആണെന്നു മനസ്സിലാക്കാം. എലപ്പുള്ളിയിൽ മദ്യനിർമ്മാണശാല, ചീമേനിയിൽ ആണവനിലയം, കടൽമണൽ ഖനനം, തമിഴ്നാട്ടിലെ കൃഷിഭൂമി പിടിച്ചെടുക്കൽ എന്നിങ്ങനെയുള്ളവയോട് പ്രാദേശിക സമൂഹത്തിൻ്റെ പ്രതികരണം സ്വയംഭരണാധികാരത്തിലാണ് വന്നു തട്ടിനിൽക്കുന്നത്.
എന്നാൽ നവ ലിബറൽ വികസനം അധികാര കേന്ദ്രീകരണത്താൽ പ്രാദേശിക വിഭവങ്ങളുടെ ബലാൽക്കാരേണയുള്ള പിടിച്ചെടുക്കലായതിനാൽ കേന്ദ്ര – സംസ്ഥാനങ്ങൾ പഞ്ചായത്തീരാജ് നിയമങ്ങളുടെ ശക്തി ചോർത്തിക്കളയുന്നു. അങ്ങനെ പാർലമെൻ്ററി ജനായത്തം അതിൻ്റെ സ്വതസിദ്ധ ദൗർബ്ബല്യങ്ങളിൽ ആടിയുലയുകയാണ്. അതായത് 1993 ൽ തുടക്കമിട്ട അധികാര വികേന്ദ്രീകരണത്തിൻ്റെ മധുവിധുകാലം ഇന്ത്യയിൽ മങ്ങിമങ്ങി വരുന്ന സ്ഥിതിയാണിന്ന്. പ്രാദേശിക സ്വയംഭരണത്തെ വിവാഹം കഴിച്ച്, അതിനെ കേന്ദ്ര – സംസ്ഥാനങ്ങളുടെ പതിവ്രതയായ ഭാര്യയാക്കി മാറ്റിയിരിക്കുകയല്ലേ നവ ലിബറൽ വികസന തന്ത്രം?
ഈ പരമ്പരയിൽ മുമ്പ് പ്രസിദ്ധീകരിച്ച ലേഖനം വായിക്കാം:
സ്റ്റാലിൻ ഉറപ്പിച്ച് നിർത്താൻ ശ്രമിക്കുന്ന ‘ഇന്ത്യൻ ഫെഡറലിസം’