

Help us in our pursuit for high-quality journalism!
Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.
Support Keraleeyam Choose your preference
₹1000/Year
₹2000/2 Years
₹500Students/Year
A contribution of any size


സാംസ്കാരികമായി ഏറ്റവും വൈവിധ്യമുള്ള സമൂഹങ്ങൾ അധിവസിക്കുന്ന രാജ്യമാണ് ഇന്ത്യ. ജനസംഖ്യയിൽ മാത്രമല്ല സാംസ്കാരിക വൈവിധ്യത്തിലും നമ്മൾ ഒന്നാമതാണ്. ഇന്ത്യൻ സാംസ്കാരിക വൈവിധ്യം എന്ന അത്യത്ഭുതം കാഴ്ചയുടെ ഉപരിതലത്തിൽ മാത്രമുള്ളതല്ല, ചരിത്രത്തിലും ഭൂമിശാസ്ത്രത്തിലും ഭാഷയിലും വിശ്വാസത്തിലും സാമൂഹികഘടനയിലും കൂടി ആഴത്തിൽ വേരോടിയതാണ്.
ഇന്ത്യൻ ഭരണഘടന പ്രകാരം 22 ഭാഷകൾ ഔദ്യോഗികമായി അംഗീകരിക്കപ്പെട്ടിരിക്കുന്നു. ഇന്ത്യയേക്കാൾ കൂടുതൽ ഔദ്യോഗിക ഭാഷകളെ അംഗീകരിച്ച ഒരേ ഒരു രാജ്യം ബൊളീവിയ മാത്രമാണ് (37 ഭാഷകൾ). ഭാഷാവൈവിധ്യങ്ങളുടെ അംഗീകാരത്തിൽ ബൊളീവിയ മുന്നിലാണെങ്കിലും, 22 ഭാഷകളുടെ ജീവിതപ്രയോഗം നോക്കിയാൽ ഇന്ത്യ ബൊളീവിയയെ കടന്നുപോകുന്നതു കാണാം. കാരണം 22 ഇന്ത്യൻ ഭാഷകളും രാഷ്ട്രീയമായി തന്നെ, ഭരണത്തിലും വിദ്യാഭ്യാസത്തിലും പരീക്ഷകളിലും മാധ്യമങ്ങളിലും കലാസാഹിത്യാദികളിലും നമ്മൾ സജീവമായി ഉപയോഗിക്കുന്നു.
ഇന്ത്യൻ പാർലമെൻ്റിൽ ഇംഗ്ലീഷും ഹിന്ദിയും ഔദ്യോഗിക ഭാഷകളാണെങ്കിലും, 22 ഭാഷകളിൽ ഏത് ഭാഷയിലും അവിടെ സംസാരിക്കാം. പാർലമെൻ്റിൽ ഇംഗ്ലീഷും ഹിന്ദിയും മുന്നിട്ട് നിൽക്കുമ്പോൾ, തമിഴ്ശബ്ദം പലപ്പോഴും മുഴങ്ങാറുണ്ട്. ഈയിടെ കെ രാധാകൃഷ്ണൻ എം.പി മലയാളത്തിൽ സംസാരിച്ച് അഭിനന്ദനം ഏറ്റുവാങ്ങിയല്ലോ. രാജ്യസഭയിൽ തൻ്റെ ചോദ്യത്തിനു ഹിന്ദിയിൽ ഉത്തരം എഴുതി നൽകിയപ്പോൾ, അത് മലയാളത്തിൽ തന്നെ വേണമെന്ന് ജോൺ ബ്രിട്ടാസ് എം.പി. ആവശ്യപ്പെട്ടതും വാർത്തയായി.


രാഷ്ട്രീയമായി അംഗീകരിച്ച 22 ഔദ്യാഗിക ഭാഷകൾക്കപ്പുറം 1600 ലേറെ ഭാഷകളുടെയും ഉപഭാഷകളുടെയും വൈവിധ്യ സഞ്ചയമാണ് ഇന്ത്യാമഹാരാജ്യം. ഭാഷാവൈവിധ്യമെന്നാൽ സാംസ്കാരിക വൈവിധ്യം എന്നാണ് അർത്ഥം. സാംസ്കാരിക വൈവിധ്യമാകട്ടെ ഭൂമിശാസ്ത്രപരമായ വൈവിധ്യത്തിലും അതിൻ്റെ ഭാഗമായ ജൈവവൈവിധ്യത്തിലും അവസാനിക്കുന്നതാണ്. ഭാഷാവൈവിധ്യം സാംസ്കാരിക വൈവിധ്യത്തിൻ്റെ താക്കോലായതിനാൽ ഇന്ത്യ ഒരു മതസംഹിതക്കും പിടിതരാതെ വഴുതി മാറുന്ന വിശ്വാസവൈവിധ്യങ്ങളുടെ നാടായിരിക്കുന്നു. മഹാമതങ്ങൾക്ക് മനസ്സിലാക്കാനാവാത്ത നൂറ് കണക്കിന് സാംസ്കാരിക പലമകൾ നിറഞ്ഞതാണ് ഇന്ത്യൻ ആദിവാസിലോകം. നമ്മുടെ ഭക്ഷ്യവൈവിധ്യവും അതിശയിപ്പിക്കുന്നതാണ്. വെളിച്ചെണ്ണ, എള്ളെണ്ണ, കടുകെണ്ണ, പരുത്തിയെണ്ണ, കടലയെണ്ണ, നെയ്യ് എന്നിങ്ങനെയുള്ള ഭക്ഷ്യയെണ്ണ ബഹുലത ലോകത്തെങ്ങുമില്ലെന്ന് പറയാം. കൊട്ട്, പാട്ട്, ആട്ടം തുടങ്ങിയ കലാസാഹിത്യത്തിലും വേഷഭൂഷാദികളിലും ഇതേ ഇന്ത്യൻ വിസ്മയം നാം അനുഭവിക്കുന്നു.
ഭാഷയിലും സംസ്ക്കാരത്തിലുമുള്ള വൈവിധ്യങ്ങളുടെ ജനജീവിതങ്ങളെ സംഘർഷരഹിതമായി സമന്വയിപ്പിച്ച് ഒരു ജനായത്ത സിംഫണി തീർക്കുന്നതിനുള്ള രാഷ്ട്രീയ സ്നേഹദ്രവ്യം – എണ്ണയാണ് ഫെഡറലിസം. ആധുനിക രാഷ്ട്രചരിത്രത്തിൽ ഫെഡറലിസം ഉണ്ടാകുന്നത് ബ്രിട്ടനെതിരെ അമേരിക്കൻ ഐക്യനാടുകൾ നടത്തിയ സ്വാതന്ത്ര്യ സമരത്തിലൂടെയാണ്. അങ്ങനെ പരമാധികാര സ്റ്റേറ്റുകളുടെ സമുച്ചയമായി, ഫെഡറലിസത്തെ അടിസ്ഥാന തത്വമാക്കിയ കരാർ മുഖേന 1787 ൽ യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്ക സ്ഥാപിതമായി. തുടർന്നുള്ള കാലത്ത് സ്വിറ്റ്സർലൻഡ്, കാനഡ, ജർമ്മനി, ആസ്ട്രേലിയ, ഇന്ത്യ എന്നിവരും ഫെഡറലിസത്തെ സ്വീകരിച്ചു.
അമേരിക്കയിലേത് പോലെ ഇന്ത്യയിൽ ആകമാനം ബ്രിട്ടീഷ് മേധാവിത്വത്തിനെതിരെ രാഷ്ട്രീയ സ്വാതന്ത്ര്യത്തിനായി ജനകീയ സമരം അലയടിച്ചെങ്കിലും, ബ്രിട്ടീഷ് രാജ്ഞിയോട് രാഷ്ട്രീയമായി വിധേയത്വം പുലർത്തുന്ന ചെറുതും വലുതുമായ 562 നാട്ടുരാജ്യങ്ങളും അതിലെ രാജാക്കളും ഇവിടെ ഉണ്ടായിരുന്നു. സ്വാതന്ത്ര്യാനന്തരം അവരിൽ ഏറെയും സ്വമേധയാ ഇന്ത്യൻ യൂണിയനിൽ ലയിക്കുകയല്ല, പകരം അവരെയെല്ലാം ലയിപ്പിക്കുകയാണുണ്ടായത്. ജനങ്ങളുടെ പുതിയ റിപ്പബ്ലിക് സ്ഥാപിക്കുന്നതിന് തടസ്സമായി പ്രാദേശികമായി നിലനിന്നിരുന്ന നാട്ടുരാജ്യങ്ങളിലെ പ്രഭുവാഴ്ചയെ കൈകാര്യം ചെയ്യുന്നതിനും, പാകിസ്താൻ ശൈലിയിലുള്ള വിഭജന വാദങ്ങളെ ചെറുക്കുന്നതിനും അനുസൃതമായ വിധത്തിൽ കേന്ദ്രാധികാരം ശക്തമായതും, എന്നാൽ സംസ്ഥാനങ്ങളുടെ രാഷ്ട്രീയ-സാംസ്കാരിക സ്വത്വം അംഗീകരിക്കുന്നതുമായ ഫെഡറൽ സംവിധാനമാണ് ഇന്ത്യ സ്വീകരിച്ചത്. അമേരിക്കയിലെയും ഇന്ത്യയിലെയും സ്വാതന്ത്ര്യസമര രാഷ്ട്രീയ സാഹചര്യങ്ങൾ തദനുസൃതമായ ഫെഡറലിസങ്ങൾക്ക് രൂപം നൽകുകയായിരുന്നു. അതിനാൽ സമാനതകളും വേർപിരിയലുകളും ഇരു ഫെഡറലിസത്തിലും കാണാം.
അമേരിക്കൻ ദേശീയബോധം പ്രധാനമായും അവിടുത്തെ സ്വാതന്ത്ര്യ സമരാനന്തരം സംസ്ഥാനങ്ങളുടെ ഐക്യത്താൽ രൂപപ്പെട്ടതാണെങ്കിൽ, ഇന്ത്യൻ ദേശീയബോധം ബ്രിട്ടീഷ് ഭരണത്തിനെതിരെ ജനങ്ങളെ അണിനിരത്തിയ സ്വാതന്ത്ര്യപ്രാപ്തിക്കുള്ള ഉപാധിയായിരുന്നു. “എൻ്റെ നാട്ടുരാജ്യം” എന്ന വികാരത്തെ അതിലംഘിച്ചുകൊണ്ട് സമരകാലങ്ങളിൽ ഇന്ത്യ എന്ന വികാരം വളർന്ന് വികസിച്ചതിൻ്റെ ഫലമാണ് സ്വതന്ത്ര ഇന്ത്യൻ യൂണിയൻ. അമേരിക്കയുടേത് പോലെ സ്റ്റേറ്റുകളുടെ ഫെഡറേഷനല്ല ഇന്ത്യ, പകരം വേർപെട്ടുപോകാനോ വിഘടിപ്പിക്കാനോ ആവാത്ത ഒരു യൂണിയനാണ്. അതുകൊണ്ട് അമേരിക്കയുമായി താരതമ്യം ചെയ്താൽ നമ്മൾ ഒരു അർദ്ധ ഫെഡറൽ റിപ്പബ്ലിക് ആണ്. ബ്രിട്ടീഷ് അധീശത്വത്തെ നേരിടുന്നതിനുള്ള ഏകീകൃത വികാരസൃഷ്ടിക്കും വിഘടനവാദ നീക്കങ്ങളെ ചെറുക്കുന്നതിനും വേണ്ടി തയ്യാറാക്കപ്പെട്ടതായിരുന്നു, പ്രധാനമായും കേന്ദ്രത്തിൽ സവിശേഷാധികാരങ്ങൾ നിഷിപ്തമായ ഈ അർദ്ധ ഫെഡറൽ സംവിധാനം.
സ്വാതന്ത്ര്യ പ്രാപ്തിയുടെ നാളുകളിലെ സന്നിഗ്ദ്ധതകളെ പ്രതിരോധിക്കുന്നതിനായി രൂപപ്പെടുത്തിയ കേന്ദ്രത്തിൻ്റെ സവിശേഷാധികാരങ്ങളെ അധികാര ലക്ഷ്യങ്ങൾക്ക് വേണ്ടി മാത്രം, ജനായത്തത്തിലും ഫെഡറലിസത്തിലും ഉറച്ച രാഷ്ട്രതാല്പര്യങ്ങളെ മാനിക്കാതെ, ദുരുപയോഗം ചെയ്യുന്ന പ്രവണത ഭരണഘടന നിലവിൽ വന്ന് രണ്ട് ദശകങ്ങൾക്കുള്ളിൽ തന്നെ സംഭവിച്ചു. ഭരണഘടനയുടെ 356-ാം വകുപ്പ് ചുമത്തി എതിർ രാഷ്ട്രീയം പുലർത്തുന്ന സംസ്ഥാന സർക്കാരിനെ പിരിച്ചുവിട്ട്, പകരം രാഷ്ട്രപതിഭരണം ഏർപ്പാടാക്കുന്ന രീതി തന്നെ ഇതിന് ഉദാഹരണം. 1959ൽ കേരളത്തിലെ ഇ.എം.എസ് സർക്കാരിനെ ഡിസ്മിസ് ചെയ്യുന്നതിൽ നെഹ്റു ഭരണകൂടം ആരംഭിച്ച കേന്ദ്രാധികാര ദുർവിനിയോഗം 1994 ആയപ്പോൾ 90 തവണ ആവർത്തിക്കപ്പെട്ടു.


1994 ൽ കർണ്ണാടകയിലെ എസ്.ആർ ബൊമ്മെ സർക്കാരിനെ പിരിച്ചുവിട്ട കേന്ദ്രാധികാരത്തിൽ ഇടപെട്ടുകൊണ്ട്, രാഷ്ട്രപതിഭരണ പ്രഖ്യാപനം നീതിന്യായ വ്യവസ്ഥയുടെ പരിശോധനക്ക് അതീതമല്ല എന്ന് സുപ്രീം കോടതി വിധിച്ചതോടെയാണ് ഫെഡറൽ മര്യാദകളെ കാറ്റിൽപ്പറത്തുന്ന കേന്ദ്രാധികാര ദുർവ്വിനിയോഗത്തിന് ശമനം കണ്ടത്. കേന്ദ്രത്താൽ നിയുക്തരായ വെറും ഏജൻ്റുകളായി സംസ്ഥാന സർക്കാറുകളെ കണക്കാക്കരുതെന്ന് അന്ന് കോടതി ഓർമ്മിപ്പിച്ചു. ഇപ്രകാരം അധികാര ദുരുപയോഗത്തിൻ്റെ ദൃഷ്ടാന്തമായി മാറിയ ഒരു വകുപ്പിന് കോടതിവിധിയിലൂടെ വിലക്ക് വന്നു, ഫെഡറൽ മൂല്യങ്ങളെ അവഹേളിക്കുന്ന പ്രത്യക്ഷ നീക്കങ്ങൾ പിൻവാങ്ങിയപ്പോൾ, പരോക്ഷമാർഗ്ഗങ്ങളിലൂടെ സംസ്ഥാനങ്ങളുടെ അവകാശങ്ങളെ കവർന്നെടുക്കുന്ന അധികാര കേന്ദ്രീകരണം നാൾക്കുനാൾ ഇന്ത്യയിൽ കൂടി വന്നതും കാണാം.
ഫെഡറൽ മൂല്യങ്ങളും വിദ്യാഭ്യാസവും
അടിയന്തിരാവസ്ഥക്കാലത്ത് നടത്തിയ 42-ാം ഭരണഘടനാ ഭേദഗതി വഴി സംസ്ഥാനങ്ങളുടെ അധികാരത്തിൽ ഉൾപ്പെട്ടിരുന്ന വിദ്യാഭ്യാസം കേന്ദ്രത്തിനും സംസ്ഥാനത്തിനും അധികാരമുള്ള കൺകറൻ്റ് ലിസ്റ്റിലേക്കു മാറ്റപ്പെട്ടു. 1976 ന് മുമ്പ് വിദ്യാഭ്യാസ നിയമനിർമ്മാണം സംബന്ധിച്ച സമ്പൂർണ്ണാധികാരം സംസ്ഥാനത്തിനായിരുന്നു. എന്നാൽ വിദ്യാഭ്യാസം കൺകറൻ്റ് ലിസ്റ്റിൽ വന്നതോടെ കേന്ദ്രവും വിദ്യാഭ്യാസ നയത്തിൽ നിയമനിർമ്മാണം നടത്തുകയും സംസ്ഥാനങ്ങൾ അതിൻ്റെ ആജ്ഞാനുവർത്തികളും അനുകർത്താക്കളുമായി മാറുകയും ചെയ്തിരിക്കുന്നു. National Policy on Education (1986, 1992, 2020), Right to Education Act (2009) എന്നിവ ഉദാഹരണം. സാംസ്കാരിക വൈവിധ്യങ്ങളുടെ സംഗമ ഭൂമിയായ ഇന്ത്യയിൽ വിദ്യാഭ്യാസം കേന്ദ്രത്തിൻ്റെ നിയന്ത്രണത്തിലായപ്പോൾ വിദ്യാഭ്യാസ ലക്ഷ്യം, വിദ്യാഭ്യാസ സമ്പ്രദായം, ബോധനരീതി, മൂല്യനിർണ്ണയം, ഭാഷ, സ്കൂൾ മാനേജ്മെൻ്റ്, കരിക്കുലം, എലിജിബിലിറ്റി ടെസ്റ്റുകൾ എന്നിവയുടെയെല്ലാം അന്തിമ രൂപഭാവങ്ങൾ നിർണ്ണയിക്കുന്നത്, പ്രാദേശിക സാമൂഹിക- സാംസ്കാരിക വ്യത്യാസങ്ങളെ തിരച്ചറിയാൻ തടസ്സങ്ങൾ ഏറെയുള്ള കേന്ദ്രമായി തീർന്നിരിക്കുന്നു. ഇങ്ങനെ വിദ്യാഭ്യാസത്തിലെ അഖിലേന്ത്യാവൽക്കരണം സംസ്ഥാനങ്ങളുടെ സാംസ്കാരിക-സാമൂഹിക സ്വത്വത്തെയും ആവശ്യങ്ങളെയും തുടച്ചുനീക്കുമോ എന്നാണ് ആശങ്കവേണ്ടത്. പ്രാദേശിക സാഹചര്യങ്ങളോട് പൊരുത്തപ്പെടാത്ത കേന്ദ്രാവിഷ്കൃത വിദ്യാഭ്യാസ പദ്ധതികൾ നടപ്പിലാക്കുന്ന ഏജൻ്റായി മെലിയുകയാണ് സംസ്ഥാനങ്ങൾ.
രാഷ്ട്രീയ പ്രത്യയശാസ്ത്രങ്ങൾ കുട്ടികളിലേക്ക് സംക്രമിപ്പിച്ചു, ജനായത്ത വിരുദ്ധമായ അധികാര ദുശ്ശീലങ്ങൾക്ക് കൈയടിക്കുന്നവരാക്കി സമൂഹത്തെ മാറ്റിത്തീർക്കുന്ന നിലയിലേക്ക് വിദ്യാഭ്യാസത്തിലെ കേന്ദ്രാധിപത്യം ഇന്ത്യയെ എത്തിക്കുകയാണ്. സർവ്വശിക്ഷക് അഭിയാൻ പോലുള്ള പദ്ധതികളിലൂടെ വിദ്യാഭ്യാസത്തിലെ ഏകവിളവൽക്കരണം മാത്രമല്ല, സംസ്ഥാനങ്ങളെ നോക്കുകുത്തികളോ നടത്തിപ്പുകാരോ ആക്കി അധികാരഭ്രഷ്ടരാക്കി കൊണ്ടിരിക്കുന്നു. നിർദ്ദേശങ്ങൾ അതേപടി പാലിച്ചില്ലെങ്കിൽ ഫണ്ട് നൽകാത്ത സ്ഥിതിയിൽ സംസ്ഥാനങ്ങളെ കുടുക്കിയിടുകയാണ്. സ്വയംഭരണത്തിൻ്റെയും ജനായത്തത്തിൻ്റെയും, വൈവിധ്യങ്ങളുടെ സമഞ്ജസ സമ്മേളനത്തിൻ്റെയും സൗന്ദര്യമെന്തെന്ന് അനുഭവിച്ചറിയാൻ കഴിയാത്തവരും ഏകാധിപതികളുടെ കാലാൾപ്പടകളുമായ മനുഷ്യക്കൂട്ടങ്ങളെ ഉല്പാദിപ്പിക്കുന്ന താവളങ്ങളായി വിദ്യാലയങ്ങൾ മാറുന്നില്ലേ എന്നാണ് ആശങ്ക.


ഉന്നത വിദ്യാഭ്യാസത്തിൻ്റെ കച്ചവടവൽക്കരണം, വിദ്യാഭ്യാസത്തിൻ്റെ ഗുണനിലവാരത്തകർച്ച, സംവരണതത്വങ്ങളുടെ അട്ടിമറി ഇവ ഇന്ത്യൻ വിദ്യാഭ്യാസത്തിൽ സംഭവിക്കുന്നതിന് മുഖ്യകാരണം ദേശീയവിദ്യാഭ്യാസ നയങ്ങൾ ആണെന്ന് മനസ്സിലാക്കാം. കോർപ്പറേറ്റ് താൽപ്പര്യങ്ങൾക്ക് മൻതൂക്കം നൽകുന്ന ഉദാരവൽക്കരണ നയങ്ങളെ സംസ്ഥാനങ്ങളിലേക്ക് ആനയിക്കുന്നതിനുള്ള മധ്യവർത്തിയുടെ പങ്കാണ് നവലിബറൽ കാലത്ത് വിദ്യാഭ്യാസത്തിലെ കേന്ദ്രാധികാരം നിർവ്വഹിക്കുന്നത്.
സംസ്ഥാനത്തിൻ്റെ മാത്രം അധികാരമായി ഭരണഘടന നീക്കിവെച്ച വിഷയങ്ങളെ, ഭരണഘടനാ ഭേദഗതിയിലൂടെ അധികാര കേന്ദ്രീകരണത്തിലേക്ക് കൊണ്ടുവന്നു, സംസ്ഥാനാധികാരങ്ങളുടെ വീര്യം കുറയ്ക്കുന്നതിൽ ഏറ്റവും പറ്റിയ ഉദാഹരണം വിദ്യാഭ്യാസമാണെങ്കിൽ, യാതൊരുവിധ ഭേദഗതികളും കൊണ്ടുവരാതെ തന്നെ, പടിപടിയായി ഫെഡറൽ മാനദണ്ഡങ്ങളെ ലംഘിച്ചുകൊണ്ട് കേന്ദ്രം കവർന്നെടുത്ത രണ്ട് സംസ്ഥാന വിഷയങ്ങളാണ് കൃഷിയും ആരോഗ്യവും. വിദ്യാഭ്യാസ വിഷയത്തിൽ കേന്ദ്രത്തിൻ്റെ ആധിപത്യത്തിനെതിരെ ശക്തമായ നിലപാടുകൾ ചില സംസ്ഥാനങ്ങളിൽ നിന്നും വന്നിട്ടുള്ളതുപോലെ കൃഷിയിലും ആരോഗ്യത്തിലും കേന്ദ്ര ഭരണകൂടം ഫെഡറൽ മൂല്യങ്ങളെ തട്ടിക്കളയുന്നതിനെപ്പറ്റി വ്യാകുലതകൾ അത്ര ഉയർന്നിട്ടുണ്ടോ?
കൃഷി, ആരോഗ്യം, വിദ്യാഭ്യാസം എന്നിവയെ സ്റ്റേറ്റ് ലിസ്റ്റിൽ പെടുത്തിയ ഭരണഘടനയുടെ ഔചിത്യം കൂടി ഈയവസരത്തിൽ നാം തിരിച്ചറിയണം. അതാത് പ്രദേശത്തെ സാംസ്കാരിക ജീവിതവുമായി ഇണങ്ങി നിൽക്കുന്നതാണ് കൃഷിയും ആരോഗ്യവും വിദ്യാഭ്യാസവും. ഭൂപ്രദേശവും പരിസ്ഥിതിയും കാലാവസ്ഥയും സാമൂഹിക സവിശേഷതയും ഗണ്യമായി സ്വാധീനിക്കുന്നതാണ് കാർഷിക ഭക്ഷ്യ സമ്പദ്ഘടനയും ആരോഗ്യ പരിപാലനവുമെല്ലാം. ഇത്തരം പ്രാദേശിക സവിശേഷതകളെ അടിസ്ഥാനപ്പെടുത്തിയതായിരിക്കണം അറിവിൻ്റെ വിനിമയമായ വിദ്യാഭ്യാസ പ്രക്രിയ. അതിൽ സംസ്കാരത്തിൻ്റെ വാഹകശക്തിയും സംഭരണകേന്ദ്രവുമായ പ്രാദേശിക ഭാഷയ്ക്കുള്ള സ്ഥാനവും അവഗണിക്കാൻ പാടുള്ളതല്ല. പ്രാദേശിക പരിതസ്ഥിതികളുമായി സഹയോജനം നടത്താത്തെ കാർഷിക – ആരോഗ്യ – വിദ്യാഭ്യാസ പ്രവൃത്തികൾ ഫലവത്താകില്ല തന്നെ. ഈ ഉൾക്കാഴ്ച ഭരണഘടനാ ശില്പികളിൽ രൂഢമൂലമായതുകൊണ്ടാണ് കൃഷി, ആരോഗ്യം, വിദ്യാഭ്യാസം എന്നിവയെ കൃത്യമായി സ്റ്റേറ്റ് ലിസ്റ്റിൽ ഉൾപ്പെടുത്തിയത്.
കൃഷിയിൽ ഫെഡറലിസത്തിന് സംഭവിച്ചത്
ഭരണഘടന പ്രകാരം സ്റ്റേറ്റ് ലിസ്റ്റിലെ 14-ാമത്തെ ഇനമാണ് കൃഷി. വിദ്യാഭ്യാസത്തെ സ്റ്റേറ്റ് ലിസ്റ്റിൽ നിന്നും മാറ്റി, കൺകറൻ്റ് ലിസ്റ്റിൽ ഉൾപ്പെടുത്തി കേന്ദ്രാധികാരത്തിൻ്റെ കീഴിലാക്കിയ രീതി കൃഷിയിൽ ആവർത്തിക്കുന്നില്ലെങ്കിലും, കൺകറൻ്റ് ലിസ്റ്റിലും യൂണിയൻ ലിസ്റ്റിലും കൃഷിയുമായി ബന്ധപ്പെട്ട വിഷയങ്ങളെ ഉപയോഗിച്ചുകൊണ്ട് കൃഷിയെ സംബന്ധിച്ച നയരൂപീകരണങ്ങളുടെ ചട്ടക്കൂടുകൾ കേന്ദ്രം തീരുമാനിക്കുന്ന സ്ഥിതി വന്നുചേർന്നിട്ടുണ്ട്. എണ്ണ, ഭക്ഷ്യ എണ്ണക്കുരുക്കൾ ഉൾപ്പെടെയുള്ള ഭക്ഷ്യവസ്തുക്കളുടെ ഉല്പാദനം, കൈമാറ്റം, വിതരണം, ട്രേഡ്, കച്ചവടം എന്നിവക്കുള്ള അധികാരം ഉപയോഗിച്ച് കേന്ദ്രം തയ്യാറാക്കുന്ന നയങ്ങൾ പ്രാദേശിക കാർഷിക – ആരോഗ്യമേഖലകളെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. യൂണിയൻ ലിസ്റ്റിൽ ഉള്ള വിദേശവ്യാപാരം, അന്താരാഷ്ട്ര വ്യാപാര ഉടമ്പടികളുടെ ഭാഗമായി കാർഷിക കയറ്റുമതി – ഇറക്കുമതിയും വില നിർണ്ണയവും പ്രാദേശിക കാർഷിക വ്യവസ്ഥയെ ബാധിക്കുന്നതാണ്. Essential Commodities Act, Fertilizer Control Order, Food Corporation of India (FCI) operations എന്നിവ കൃഷിയുമായി നേരിട്ടുതന്നെ ബന്ധപ്പെട്ടിരിക്കുന്നു. അതേപോലെ PM-KISAN, PMFBY (crop insurance), Rashtriya Krishi Vikas Yojana (RKVY) ഇത്തരം പദ്ധതികളുടെ രൂപകല്പനയും നിയന്ത്രണവും കേന്ദ്രത്തിൻ്റേതാണ്. ഇവയുടെ നിർവ്വഹണം സംസ്ഥാനതലത്തിൽ നടപ്പിലാക്കുന്നതിന് വിഹിതം സംസ്ഥാനം നീക്കിവെയ്ക്കുക മാത്രമല്ല കർക്കശമായ നിബന്ധനകൾക്ക് വിധേയമാണ് ഈ കേന്ദ്രാവിഷ്കൃത പദ്ധതികൾ. കാർഷികവ്യാപാരം സാങ്കേതികമായി ഒരു സംസ്ഥാന വിഷയമാണെങ്കിലും കാർഷിക വിലയും താങ്ങുവിലയും നിശ്ചയിക്കുന്നത് സംസ്ഥാനങ്ങൾ അല്ല. കാർഷികോല്പന്നങ്ങളുടെ സമാഹരണവും സംഭരണവും വിതരണവും മുഖ്യമായും നിയന്ത്രിക്കുന്നത് എഫ്.സി.ഐ. പോലുള്ള കേന്ദ്ര ഏജൻസികളാണ്.


കർഷക പ്രക്ഷോഭത്തെ തുടർന്ന് പിൻവലിക്കേണ്ടി വന്ന കാർഷിക നിയമങ്ങൾ (2020) ഫെഡറൽ നിയമങ്ങളുടെ നേരിട്ടുള്ള ലംഘനമാണ്. സംസ്ഥാനങ്ങളുമായി യാതൊരു കൂടിയാലോചനയും നടത്താതെയാണ് അവ പാസാക്കിയതും കാർഷിക വിപണിയിൽ സംസ്ഥാനങ്ങൾക്കുള്ള നിയന്ത്രണത്തെ ഈ നിയമങ്ങൾ പൂർണ്ണമായും എടുത്തുകളയുന്നു. പ്രധാനപ്പെട്ട കാർഷിക നയം മാറ്റങ്ങൾ ഉണ്ടാകുമ്പോൾ സംസ്ഥാനങ്ങളുമായി കൂടിയാലോചന ഇല്ലെന്നതിൻ്റെ പറ്റിയ ഉദാഹരണങ്ങളാണ് ജി.എം വിളകൾ, കയറ്റുമതി – ഇറക്കുമതി വിലക്കുകൾ, രാസവള സബ്സിഡികൾ എന്നിവ സംബന്ധിച്ച തീരുമാനങ്ങൾ. കാർഷിക ഗവേഷണത്തിലും Indian Council of Agricultural Research വഴി കേന്ദ്രത്തിൻ്റെ നിയന്ത്രണം കാണാം.
പ്രാദേശിക സവിശേഷതകളെയും അവിടുത്തെ ആവശ്യങ്ങളെയും വേണ്ടത്ര മാനിക്കാത്ത കേന്ദ്ര കാർഷിക നയത്തിൻ്റെ ദോഷമെന്തെന്നതിന് കേരളം തന്നെ നമുക്ക് ഉത്തരം തരുന്നതാണ്. 1960 കളിൽ വന്ന ഹരിതവിപ്ലവത്തിലൂടെ ധാന്യോല്പാദനം പഞ്ചാബ് പോലുള്ള സംസ്ഥാനങ്ങളിൽ കുത്തനെ ഉയർന്നപ്പോൾ, കേരളത്തിലെ ഭക്ഷ്യോല്പാദനം നേർവിപരീതത്തിൽ അധഃപതിക്കുകയാണുണ്ടായത്. അന്ന് ഒമ്പത് ലക്ഷം ഹെക്ടർ ഉണ്ടായിരുന്ന കേരളത്തിലെ നെൽകൃഷി ഇന്ന് 1.5 ലക്ഷം ഹെക്ടറിലേക്കു കൂപ്പുകുത്തി. 1960 കളിൽ പുറംനാടുകളിലേക്ക് പച്ചക്കറിയും കോഴിമുട്ടയും കയറ്റി വിട്ടിരുന്നതിൽ നിന്നും, എല്ലാ ഭക്ഷ്യവസ്തുക്കളുടെയും സമ്പൂർണ്ണ ആശ്രിത ജനതയായി മലയാളികൾ മാറിയിരിക്കുന്നു.
പ്രാദേശിക ഭക്ഷ്യസ്വയംപര്യാപ്തത കൈവരിക്കുക എന്നതിന് പകരം, കേന്ദ്രീകൃതമായ ഭക്ഷ്യ സ്വയംപര്യാപ്തതയെയും വിതരണത്തെയും മാത്രം ലക്ഷ്യമാക്കിയ കേന്ദ്ര കാർഷികനയമാണ് അരിയുടെ വാഗണും പച്ചക്കറിയുടെ ലോറിയും വന്നില്ലെങ്കിൽ പട്ടിണി കിടക്കുന്ന ഗതികേടിലേക്ക് കേരളത്തെ തള്ളിവിട്ടത്. നേരേമറിച്ച് അതാതു പ്രദേശങ്ങളിലെ കാർഷിക – ഭക്ഷ്യ സമ്പദ് – സംസ്ക്കാരങ്ങൾക്ക് ചേർന്ന നയം രൂപീകരികേണ്ടത് സംസ്ഥാനങ്ങളുടെ പ്രഥമ പരിഗണനയായിരുന്നെങ്കിൽ, കഴിഞ്ഞ അരനൂറ്റാണ്ടുകൊണ്ട് കേരളത്തെ ഭക്ഷ്യ സ്വാശ്രിത സംസ്ഥാനമാക്കി മാറ്റാമായിരുന്നു. നെൽകൃഷിയുടെ തകർച്ച ഭക്ഷ്യ സ്വാശ്രയത്വ നിർമ്മാണത്തിൻ്റെ ക്ഷയത്തിൽ ഒതുങ്ങാതെ, വയൽ നഷ്ടത്താൽ ജലക്ഷാമവും വെള്ളക്കെട്ടും പോലെ പാരിസ്ഥിതിക പ്രതിസന്ധികളും നമുക്ക് തീർത്തിട്ടുണ്ടല്ലോ.
കാർഷിക അത്യുല്പാദനത്തിൻ്റെ വിളനിലങ്ങളായ പഞ്ചാബിലും മറ്റും ഫെഡറൽ തത്വങ്ങളെ മറന്നുവന്ന കാർഷിക പരിഷ്ക്കാരങ്ങൾ ഏകവിളവൽക്കരണം, ഉല്പന്നങ്ങളുടെ വിലയിടിവ്, അമിത ജലചൂഷണം എന്നിങ്ങനെ സാമ്പത്തികവും സാമൂഹികവും പാരിസ്ഥിതികവുമായ വെല്ലുവിളികളെ വിളിച്ചുവരുത്തിയിട്ടുണ്ടെന്നും നാം അറിയണം. യഥാർത്ഥത്തിൽ ബ്രിട്ടീഷ് ഭരണകൂടം ഇന്ത്യയിൽ നടപ്പിലാക്കി വന്ന അമിതാധികാര കേന്ദ്രശക്തിയിൽ വാർത്തെടുത്ത കാർഷികനയ ശീലങ്ങളിൽ പലതും സ്വതന്ത്ര ഇന്ത്യയിലും, ഫെഡറൽ വ്യവസ്ഥകളെ അവഗണിച്ച് ഇന്നും പിന്തുടരുന്നു എന്നതാണ് യാഥാർത്ഥ്യം. ബ്രിട്ടീഷ് ഭരണകാലത്ത് അമിതാധികാരത്തിൻ്റെ കേന്ദ്രനയം ബ്രിട്ടൺ നേതൃത്വം നൽകുന്ന അന്താരാഷ്ട്ര സാമ്പത്തിക താൽപ്പര്യങ്ങളുടെ സംരക്ഷണം മുൻനിർത്തിയായിരുന്നെങ്കിൽ, ഇക്കാലത്ത് കേന്ദ്രഭരണകൂടം സംസ്ഥാനങ്ങളുമായി ആലോചിക്കാതെ ഒപ്പിട്ട ആസിയൻ കരാറും ഉഭയകക്ഷി കയറ്റിറക്കുമതി ഒപ്പുകളും സംസ്ഥാനങ്ങളുടെ കാർഷിക സ്ഥിതിയെ അവതാളത്തിലാക്കി, കൃഷിക്കാരെ പാപ്പരാക്കി, ആഗോള വ്യാപാര ശൃംഖലകളെ മാത്രം വളർത്തുന്നവയാണ്.
കാർഷിക മേഖലയിൽ കേന്ദ്രത്തിൻ്റെ അമിത ഇടപെടൽ, ആഗോളശക്തികൾക്ക് കയറാൻ അവസരം സൃഷ്ടിച്ചു എന്നതിനു മറ്റൊരു തെളിവ് ജനിതക മാറ്റം വരുത്തിയ ബി.ടി പരുത്തി നൽകുന്നു. കീടങ്ങളെ തുരത്തി ഉല്പാദനം ഉയർത്തും എന്ന വാഗ്ദാനം പാലിക്കുന്നതിൽ, 2002 ൽ അനുവാദം നേടിയ മൊൺസാൻ്റോ ബഹുരാഷ്ട്ര കമ്പനിയുടെ ബി.ടി പരുത്തി വിത്ത് പരാജയപ്പെട്ടിരിക്കുന്നു. എന്നാൽ മൊൺസാൻ്റോ വിത്തിൻ്റെ ആശ്രിതരാക്കി കൃഷിക്കാരെ മാറ്റി, വലിയ വിലയ്ക്കു വിത്തുവാങ്ങി, കൃഷിച്ചെലവ് കൂട്ടി, മഹാരാഷ്ട്രയിലെ വിദർഭയിലും മറ്റും കാർഷിക ആത്മഹത്യാ ഹബ്ബുകൾ നിർമ്മിക്കുന്നതിൽ മുഖ്യപങ്ക് വഹിക്കുന്നുണ്ട് ബി.ടി പരുത്തിയ്ക്ക് കൊടുത്ത ഇന്ത്യൻ പ്രവേശനാനുമതി.
അതികേന്ദ്രീകരണം ആരോഗ്യത്തിൽ
കൃഷിയിലെന്നതുപോലെ സംസ്ഥാന വിഷയമായ ആരോഗ്യത്തിലും കേന്ദ്രത്തിൻ്റെ അമിതസ്വാധീനം വന്നതും കൺകറൻ്റ് ലിസ്റ്റിൽ ആരോഗ്യവുമായി ബന്ധപ്പെട്ട് കേന്ദ്ര – സംസ്ഥാനങ്ങൾക്ക് അവകാശമുള്ള വിഷയങ്ങളുടെ ചുവടുപിടിച്ചാണ്. പകർച്ചവ്യാധികൾ ഒരു സംസ്ഥാനത്ത് നിന്നും മറ്റ് സംസ്ഥാനങ്ങളിലേക്ക് പടരുന്നത് തടയുക, സാമൂഹ്യ സുരക്ഷയും ഇൻഷുറൻസും, സാമ്പത്തികവും സാമൂഹികവുമായ പ്ലാനിംഗ് എന്നിങ്ങനെ കൺകറൻ്റ് ലിസ്റ്റിൽ വരുന്ന വിഷയങ്ങളുമായി ബന്ധപ്പെട്ട നയരൂപീകരണത്തിലൂടെ ആരോഗ്യകാര്യത്തിൽ നേരിട്ട് ഇടപെടുന്ന സാഹചര്യം കേന്ദ്രം സൃഷ്ടിച്ചിരിക്കുന്നു. പ്രധാനപ്പെട്ട എല്ലാ ആരോഗ്യ പദ്ധതികളും ആസൂത്രണം ചെയ്യുന്നതും അതിന് ഫണ്ട് നൽകുന്നതും കേന്ദ്രസർക്കാറായി മാറിയിട്ടുണ്ട്. National Health Mission (NHM), Ayushman Bharat – PMJAY, Janani Suraksha Yojana എന്നീ കേന്ദ്രാവിഷ്കൃത പദ്ധതികളുടെ നടത്തിപ്പ് ചുമതലയാണ് സംസ്ഥാനങ്ങൾക്കുള്ളത്. ഇതിൻ്റെ ഫണ്ടിംഗ് വിഹിതം നിർണ്ണയിക്കുന്നതും കേന്ദ്രം തന്നെ. കേന്ദ്രത്തിൻ്റെ മുൻഗണനകൾക്കനുസരിച്ച് പ്രവർത്തിക്കാൻ, തങ്ങളുടെ പ്രാദേശിക സാഹചര്യങ്ങൾ വ്യത്യസ്തമാണെങ്കിലും, സംസ്ഥാനങ്ങൾ നിർബന്ധിതമാണിപ്പോൾ. ആരോഗ്യ മേഖലക്ക് വേണ്ടി നീക്കിവെയ്ക്കുന്ന തുകയുടെ നല്ലൊരു പങ്കും വരുന്നത് Centrally Sponsored Schemes (CSS) വഴിയാണ്. കേന്ദ്ര മാനദണ്ഡങ്ങൾ പാലിച്ചില്ലെന്ന ന്യായങ്ങൾ നിരത്തി ഫണ്ട് വിതരണം തടസ്സപ്പെടുത്തി സംസ്ഥാനങ്ങളെ നിശ്ചേതനമാക്കാൻ കേന്ദ്രത്തിനു സാധിക്കുന്നുണ്ട്.


നീതി ആയോഗ് കൊണ്ടുവന്ന കേന്ദ്രീകൃത ആരോഗ്യ റാങ്കിംഗ് പരോക്ഷമായി ആരോഗ്യമേഖലയിൽ സംസ്ഥാനാധികാരത്തെ ദുർബ്ബലപ്പെടുത്തുന്നതാണ്. കേന്ദ്ര ആരോഗ്യ മന്ത്രാലയവും ലോകബാങ്കും ചേർന്ന് നടത്തുന്ന ഈ പരിപാടി രോഗങ്ങളിലും ആരോഗ്യത്തിൻ്റെ അടിസ്ഥാന സൗകര്യങ്ങളിലും മുൻഗണനകളിലും വ്യത്യസ്ത തലങ്ങളിൽ നിൽക്കുന്ന സംസ്ഥാനങ്ങളെ റാങ്ക് ചെയ്യാൻ ഒരേ മാനദണ്ഡങ്ങൾ തന്നെ ഉപയോഗിക്കുന്നു. പ്രാദേശിക സാഹചര്യങ്ങളെ കണക്കിലെടുക്കാതെ മുകളിൽ നിന്നും താഴേക്കുള്ള മൂല്യനിർണ്ണയമാണുള്ളത്. പ്രാദേശികാവസ്ഥകൾക്ക് ചേരാത്തതാണെങ്കിലും, കേന്ദ്രത്തിൻ്റെ മാനദണ്ഡങ്ങളെ തൃപ്തിപ്പെടുത്താൻ സംസ്ഥാനങ്ങൾ നിർബ്ബന്ധിതരാകുന്നു. പ്രാദേശിക യാഥാർത്ഥ്യങ്ങളെ പ്രതിഫലിപ്പിക്കാത്ത സ്ഥിതിവിവരക്കണക്കുകൾ വെച്ചാണ് റാങ്കിംഗ് നടത്തുന്നത്.
ആരോഗ്യരംഗത്തെ അധികാര കേന്ദ്രീകരണം അതിൻ്റെ ഉച്ചസ്ഥായിയെ പ്രാപിച്ചത് കോവിഡ് കാലഘട്ടത്തിലാണ്. കോളനി കാലത്ത് കൊണ്ടുവന്ന Epidemic Diseases Act (1897) കേന്ദ്രം പുനരുജ്ജീവിപ്പിച്ചു. ലോക് ഡൗൺ, ക്വാറൻ്റൈൻ വ്യവസ്ഥകൾ, ടെസ്റ്റിംഗ് പ്രോട്ടോക്കോൾ, വാക്സിൻ നയം, ഓക്സിജൻ വിതരണം, യാത്രാവിലക്ക് എന്നിവയെല്ലാം കേന്ദ്രത്തിന്റെ തീരുമാനങ്ങൾക്ക് അനുസൃതമായിരുന്നു. കേന്ദ്രത്തിൻ്റെ വാക്സിൻ നയം തീരെ ഉചിതമായതായിരുന്നില്ലെന്നു വിമർശനമുണ്ട്.
കോവിഡ് വാക്സിൻ്റെ വിലനിർണ്ണയം പല തട്ടിലാക്കി (ഒരു ഡോസിന് കേന്ദ്ര സർക്കാരിന് 150 രൂപക്കും , സംസ്ഥാനങ്ങൾക്ക് 300-400 രൂപക്കും, പ്രൈവറ്റ് ആശുപത്രിക്കാർക്ക് 600-1200 രൂപക്കും കമ്പനികൾക്ക് വിൽക്കാം), മഹാമാരി കാലത്തെ വാക്സിൻ കച്ചവടത്തിനുളള വാതിൽ തുറക്കലായി മാറ്റി. നിയമത്തിന് മുന്നിൽ തുല്യതക്കും ജീവിക്കാനുള്ള അവകാശത്തിനും ഭരണഘടന ഉറപ്പാക്കുന്ന ഗ്യാരൻ്റിയുടെ ലംഘനമാണിതെന്നും പ്രൊഫ. എം ആചാര്യുലു പറയുന്നു. വാക്സിനുകൾ സമാഹരിക്കുന്നതും സൗജന്യമായി നൽകുന്നതും കേന്ദ്രത്തിൻ്റെ ഉത്തരവാദിത്ത്വമാണെങ്കിലും കോവിഡ് സമയത്ത് ഈ ഭാരങ്ങൾ സംസ്ഥാനങ്ങൾക്കും സ്വകാര്യമേഖലക്കും മേൽ വെച്ചു കൊടുത്തു, ആശയ കുഴപ്പവും മത്സരവും കാര്യക്ഷമതയില്ലായ്മയും വരുത്തി.
National Digital Health Mission രൂപം കൊടുത്തിരിക്കുന്നത് ദേശീയതലത്തിൽ ആരോഗ്യ വിവരങ്ങൾ സമാഹരിക്കുന്നതിനായിട്ടാണ്. ആരോഗ്യവുമായി ബന്ധപ്പെട്ട ഡാറ്റകളുടെ കേന്ദ്രീകരണം വഴി ഈ രംഗത്ത് വീണ്ടും സംസ്ഥാനാധികാരങ്ങൾക്ക് ചോർച്ച സംഭവിക്കാം. ആരോഗ്യരംഗത്തെ ICMR പോലുള്ള സ്ഥാപനങ്ങളുടെ മാർഗ്ഗനിർദ്ദേശങ്ങളും സംസ്ഥാനങ്ങൾ പിന്തുടരാൻ ബാധ്യസ്ഥരാകുമ്പോൾ അത്തരം നിർദ്ദേശങ്ങൾ അടിസ്ഥാനതല യാഥാർത്ഥ്യങ്ങളോട് പലപ്പോഴും പൊരുത്തപ്പെടുന്നതല്ല. ഏകീകൃതമായ ദേശീയ പദ്ധതികൾ വിഭിന്നങ്ങളായ സാമ്പത്തിക – സാമൂഹിക – പാരിസ്ഥിതിക സാഹചര്യങ്ങളിലെ സവിശേഷ രോഗാവസ്ഥകളെ സ്പർശിക്കാതെ പോകുന്നു. ഫലത്തിൽ, സംസ്ഥാനങ്ങൾ തങ്ങളുടെ സാഹചര്യങ്ങളെ ഉൾക്കൊള്ളുന്ന ആരോഗ്യനയത്തിൻ്റെ ആവിഷ്ക്കർത്താക്കൾ എന്നതു മാറി കേന്ദ്രനയത്തിൻ്റെ വെറും നിർവ്വാഹക ഭൃത്യസംഘങ്ങളായി തരംതാഴ്ത്തപ്പെടുന്നു. അതോടൊപ്പം പ്രാദേശികമായ കണ്ടുപിടുത്തങ്ങളോ പരീക്ഷണങ്ങളോ ആരോഗ്യ മേഖലയിൽ സാമ്പത്തിക സഹായമില്ലാതെ അവഗണിക്കപ്പെടുന്നു.
സംസ്ഥാന ഗവൺമെൻ്റുകൾ അവരുടെ ബജറ്റിൻ്റെ 61 ശതമാനവും ചെലവഴിക്കുന്നെങ്കിലും അവരുടെ വരുമാനത്തിൻ്റെ 27 ശതമാനം മാത്രമേ നികുതിയായും മറ്റും സമാഹരിക്കാൻ കഴിയുന്നുള്ളൂ. അതായത് സംസ്ഥാനത്തിൻ്റെ വരവും ചെലവും തമ്മിലുള്ള ഈ വിടവ് നികത്താൻ കേന്ദ്രസഹയാമാണ് വഴി. കേന്ദ്രനികുതി വിഹിതം, സ്റ്റാറ്റ്യൂട്ടറി ഗ്രാൻ്റുകൾ, കേന്ദ്രത്തിൻ്റെ വിവേചനാധികാരത്തോടെയുള്ള ഗ്രാൻ്റുകൾ ഇവയാണ് സംസ്ഥാനങ്ങൾക്കുള്ള കേന്ദ്ര സാമ്പത്തിക സ്രോതസ്സുകൾ. വിവേചനാധികാരത്തോടെയുള്ള കേന്ദ്രവിഷ്കൃത പദ്ധതികൾ നാൾക്കുനാൾ വർദ്ധിച്ചു വരുന്നത് സംസ്ഥാനങ്ങൾക്കു മേലുള്ള ദുരധികാര പ്രയോഗത്തിനു ആക്കം കൂട്ടന്നു.
ജി.എസ്.ടി വന്നപ്പോൾ നികുതി വരുമാനവുമായി ബന്ധപ്പെട്ട സാമ്പത്തിക ഫെഡറലിസ(fiscal federalism) ത്തെ അത് ദുർബലപ്പെടുത്തുന്നതായി ബോധ്യപ്പെട്ടിട്ടുണ്ട്. എന്നാൽ കേന്ദ്രസർക്കാരിൽ പങ്കാളികളായ ചില സംസ്ഥാനങ്ങളോട് കേന്ദ്ര ബജറ്റിൽ സാമ്പത്തിക സഹായത്തിൻ്റെ ന്യായീകരിക്കാനാവാത്ത പ്രീണനവും കാണപ്പെടുന്നു. ഭരണഘടനാപരമായി സംസ്ഥാനങ്ങൾക്കുള്ള അവകാശത്തിൻ്റെ നിഷേധമാണ് ഗവർണ്ണർ ഒപ്പിടേണ്ട ബില്ലുകൾ വെച്ചു താമസിപ്പിക്കുന്നതെന്നു സുപ്രീം കോടതി പറഞ്ഞതും, കേന്ദ്രം സംസ്ഥാനങ്ങളെ “ചൊൽപ്പടിക്കു നിർത്തു “ന്നതിന് എതിരെയുള്ള വിധി പ്രസ്താവമാണ്. കേന്ദ്ര അന്വേഷണ ഏജൻസികളെ ദുരുപയോഗം ചെയ്യുന്ന ശൈലിയും കവരുന്നത് ഫെഡറൽ മൂല്യങ്ങളെ തന്നെ. ഇപ്രകാരം ബഹുതല മാർഗ്ഗങ്ങളിലൂടെ, ഭരണഘടന ഉറപ്പാക്കുന്ന ഫെഡറൽ സമ്പ്രദായത്തെ ദുർബലപ്പെടുത്തുന്ന പ്രവണത നാൾക്കുനാൾ കൂടി വന്നു, ഇത് തങ്ങളെ ശ്വാസം മുട്ടിക്കുന്ന സ്ഥിതി വരുത്തിയതിൻ്റെ പ്രതികരണമാണ്, സംസ്ഥാനത്തിൻ്റെ ഓട്ടോണമിയെ സംബന്ധിച്ചു പഠിച്ച് റിപ്പോർട്ടു നൽകാൻ കമ്മിറ്റിയെ രൂപീകരിച്ച തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിൻ്റെ നടപടി.


സംസ്ഥാനത്തിൻ്റെ സ്വയംഭരണം ശക്തിപ്പെടുത്താനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ സമർപ്പിക്കാൻ വേണ്ടി റിട്ട. ജസ്റ്റിസ് കുര്യൻ ജോസഫ് ചെയർമാനായ മൂന്നംഗ ഉന്നതതല സമിതിയെ 2025 ഏപ്രിൽ 15ന് തമിഴ്നാട് സർക്കാർ നിയമിച്ചു. രാഷ്ട്രത്തിൻ്റെ ഐക്യത്തിനും ദൃഢതയ്ക്കും പൂർണ്ണമായും കരുത്തു പകർന്നുകൊണ്ട് ഫെഡറൽ സംസ്ഥാനാധികാരങ്ങൾ എങ്ങനെ ശക്തമാക്കാമെന്നുള്ള നിർദ്ദേശങ്ങളാണ് കമ്മിറ്റി നൽകേണ്ടത്. സംസ്ഥാന ലിസ്റ്റിൽ നിന്നും കൺകറൻ്റ് ലിസ്റ്റിലേക്ക് ചില വിഷയങ്ങൾ മാറിയതിൻ്റെ പരിണത ഫലങ്ങൾ എന്തെല്ലാം? എങ്ങനെ സംസ്ഥാനാവകാശങ്ങൾ പുന:സ്ഥാപിക്കാം? കേന്ദ്ര – സംസ്ഥാന ബന്ധങ്ങളെ സംബന്ധിച്ചു ഭരണഘടന, നിയമം, ചട്ടം, നയം ഇവകൾ പരിശോധിക്കപ്പെടണം. കേന്ദ്ര – സംസ്ഥാന ബന്ധങ്ങളെപ്പറ്റി മുൻ കമ്മറ്റികളുടെ നിർദ്ദേശങ്ങളും സമിതി പഠിക്കണം. 2026 ജനുവരിയിൽ ഇടക്കാല റിപ്പോർട്ടും, രണ്ട് വർഷത്തിനകം അന്തിമ റിപ്പോർട്ടും നൽകണം.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ അധികാരങ്ങൾ പലതും വെട്ടിക്കുറയ്ക്കുന്ന സംസ്ഥാന രീതിയും അമിതാധികാര കേന്ദ്രീകരണത്തിൻ്റെ പ്രാദേശികരൂപമാണ്. നമ്മുടെ തദ്ദേശസ്ഥാപനങ്ങൾ സംസ്ഥാനങ്ങളെ പോലെ സ്വയംഭരണം ശോഷിച്ച് കേന്ദ്ര/സംസ്ഥാന ആവിഷ്കൃത പദ്ധതികളുടെ യാന്ത്രിക നിർവ്വാഹകർ മാത്രമാകുന്നതും ഫെഡറലിസത്തിൽ വെള്ളം ചേർത്ത് ജനായത്തത്തിൻ്റെ ശോഭ അമ്പേ കെടുത്തുന്നു. ഫെഡറലിസം അടിസ്ഥാനതലം മുതൽ വേരു പിടിക്കണമെങ്കിൽ അത് ഗ്രാമപഞ്ചായത്ത് മുതൽ വളർത്തിയെടുക്കണം. സ്വയംഭരണം എന്നത് തങ്ങളുടെ സാഹചര്യങ്ങൾക്കനുസൃതമായ നയങ്ങൾ രൂപീകരിക്കാൻ സംസ്ഥാനങ്ങൾക്കെന്ന പോലെ ഗ്രാമപഞ്ചായത്തുകൾക്കുമുള്ള അധികാരമാണ്. ഗ്രാമസഭകളെയും ഗ്രാമപഞ്ചായത്തുകളെയും സ്വയംഭരണത്തിനു പ്രാപ്തമാക്കുന്നതിലൂടെ, ഫെഡറലിസത്തിൻ്റെ ആവശ്യകതയും അന്തസത്തയും ഉൾക്കൊള്ളുന്നതു വഴി ഫെഡറലിസം ഒരു ജനകീയാവശ്യമായി മാറും. അതാണ് ഫെഡറലിസത്തിൻ്റെ രാഷ്ട്രീയ വിദ്യാഭ്യാസം.
മുകളിൽ നിന്നുള്ള ആധിപത്യം എന്നതിലുപരി അഖണ്ഡത സ്വാഭാവികമായ ഒരു സാമൂഹികവികാരമായി മാറുന്നത് പ്രാദേശിക സ്വയംഭരണങ്ങളുടെ ഹാർമണിയിലൂടെയാണ്. അതിന് ഇന്ത്യൻ ഫെഡറൽ വ്യവസ്ഥയെ അടിത്തട്ട് സ്വയംഭരണ സ്ഥാപനങ്ങളിലും സംസ്ഥാനങ്ങളിലും സംരക്ഷിക്കുന്നതിനുള്ള പ്രായോഗിക പദ്ധതികൾ ജനകീയമായി വികസിപ്പിക്കുക കൂടി വേണം. ഉന്നതതല സമിതികളും റിപ്പോർട്ടുകളും അതുവെച്ചുള്ള നിയമനീക്കങ്ങളും നടക്കുമ്പോൾ, സമാന്തരമായി സ്വയംഭരണത്തിൻ്റെ സാധ്യതകളെ അനുഭവിച്ചു ആത്മവിശ്വാസം കിട്ടുന്നതിനുള്ള പ്രയോഗങ്ങളിൽ ഭാഗഭാക്കാകാൻ ജനങ്ങൾക്കു കഴിയണം. ഇപ്രകാരം താഴെ നിന്നും മുകളിൽ നിന്നും തിരശ്ചീനമായും സംഭവിക്കേണ്ട പരിവർത്തനമാണ് ഫെഡറലിസം.