നയതന്ത്ര യുദ്ധത്തിൽ നദികളെയും മനുഷ്യരെയും ഇരകളാക്കരുത്

Support Keraleeya

Help us in our pursuit for high-quality journalism!

Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.

Support Keraleeyam Choose your preference

₹1000/Year

₹2000/2 Years

₹500Students/Year

A contribution of any size

ONE TIME
right-bg

കശ്മീരിലെ പഹൽഗാം ബൈസരൺ താഴ്‌വരയിൽ വിനോദ സഞ്ചാരികൾക്ക് നേരെയുണ്ടായ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ പാകിസ്താനെതിരെ ഇന്ത്യ കടുത്ത നയതന്ത്ര നടപടികൾ സ്വീകരിച്ചിരിക്കുകയാണ്. പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സുരക്ഷ സംബന്ധിച്ച ക്യാബിനറ്റ് കമ്മിറ്റി (Cabinet Committee on Security -CCS) എടുത്ത തീരുമാനങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടത് ഇരു രാജ്യങ്ങൾ തമ്മിലുള്ള 1960 ലെ സിന്ധു നദീജല കരാർ (Indus water treaty – IWT) റദ്ദാക്കിയതാണ്.1965 ലെയും 1971 ലെയും ഇന്ത്യ – പാക് യുദ്ധങ്ങളെ പോലും അതിജീവിച്ച സുപ്രധാന ദ്വിരാഷ്ട്ര കരാറാണിത്. സിന്ധു നദിയിലെ ജലോപയോഗവുമായി ബന്ധപ്പെട്ട കരാർ ഇല്ലാതാകുന്നത് സാമ്പത്തിക പ്രതിസന്ധിയിൽ നട്ടം തിരിയുന്ന പാകിസ്താനെ സംബന്ധിച്ച് വലിയ തിരിച്ചടിയാണ്. പഹൽ​ഗാമിലെ ആക്രമണത്തിനുള്ള തിരിച്ചടിയായി ഇന്ത്യ കൈക്കൊണ്ടിരിക്കുന്ന ഈ തീരുമാനം ഇന്ത്യയെ സംബന്ധിച്ച് എത്രത്തോളം ഉചിതമാണ്? ‘തിരിച്ചടി’ നൽകണമെന്ന മുറവിളികൾക്കിടയിൽ അത്തരം ചോദ്യങ്ങളും ചർച്ചകളും നിശബ്ദമാക്കപ്പെടുകയാണ്. കരാർ പ്രകാരം, കശ്മീ‍രിൽ നിന്നും പാകിസ്താൻ സമതലത്തിലേക്ക് ഒഴുകിയെത്തുന്ന വലിയ മൂന്ന് നദികളിലെ (സിന്ധു, ഝലം, ചെനാബ്) ഏകദേശം 80 ശതമാനം വെള്ളം അവരാണ് ഉപയോ​ഗിക്കുന്നത്. ഈ നദികളിൽ മതിയായ ജലസംഭരണ സംവിധാനങ്ങൾ (അണക്കെട്ടുകൾ, ചെക്ക്ഡാമുകൾ) നിലവിൽ ഇല്ലാത്ത പക്ഷം പാകിസ്താന് അനുവദിച്ച വലിയൊരു ശതമാനം നദീജലം എങ്ങനെയാണ് ഇന്ത്യ തടഞ്ഞുവയ്ക്കാൻ പോകുന്നത്?

പാരിസ്ഥിതികമായും സാങ്കേതികമായും പ്രയാസമേറിയ കാര്യമാണ് കൂടുതൽ ജലം ജമ്മു കശ്മീരിൽ ഇന്ത്യ സംഭരിച്ച് വയ്ക്കുക എന്നത്. അതിന് വേണ്ടി ഹിമാലയൻ നദികൾക്ക് കുറുകെ ഇനിയും അണക്കെട്ടുകൾ നിർമ്മിക്കുന്നത് പരിസ്ഥിതി ലോലമായ കശ്മീർ മലനിരകളിൽ കൂടുതൽ പ്രശ്നങ്ങൾ സൃഷ്ടിക്കും. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ പാകിസ്താൻ ഏറ്റെടുത്തിട്ടില്ല എന്നിരിക്കെ ഒരു ജലകരാറിൽ നിന്നുള്ള ഏകപക്ഷീയമായ പിൻമാറ്റം ഇന്ത്യയ്ക്ക് അന്താരാഷ്ട്രതലത്തിൽ ക്ഷീണമായി മാറാനും ഇടയുണ്ട്. തിബറ്റിലെ മാനസസരോവറിൽ നിന്നും ഉത്ഭവിക്കുന്ന 3,180 കിലോമീറ്റർ നീളമുള്ള സിന്ധു നദി 2,900 കിലോമീറ്ററാണ് പാകിസ്താനിലൂടെ ഒഴുകുന്നത്. പാകിസ്താനിലെ ഏറ്റവും നീളം കൂടിയ നദിയും സിന്ധു ആണ്. ചരിത്രപരമായും സാംസ്കാരികമായും ഏറെ പ്രാധാന്യമുള്ള ഒരു നദിയുടെ സ്വാഭാവിക ഒഴുക്കിനെ തടഞ്ഞുകൊണ്ട് ഇപ്പോൾ നടത്തുന്ന രാഷ്ട്രീയ വിലപേശൽ ഇന്ത്യയ്ക്ക് അഭിമാനിക്കാൻ കഴിയുന്ന ഒന്നല്ല.

ആറ് പതിറ്റാണ്ടുകൾ പഴക്കമുള്ള കരാർ

സിന്ധു നദിയിലെ ജലത്തിന്റെ ഉപയോഗത്തെയും നിയന്ത്രണത്തെയും സംബന്ധിച്ച് ഇന്ത്യയും പാകിസ്ഥാനും തമ്മിൽ സ്വാതന്ത്ര്യാനന്തരം നിരന്തരം സംഘർഷങ്ങളും അഭിപ്രായ വ്യത്യാസങ്ങളും ഉണ്ടായിരുന്നു. 1947ൽ, ഇന്ത്യയ്ക്കും പാകിസ്താനുമുള്ള ഭൂമിശാസ്ത്രപരമായ അതിരുകൾ നിർണ്ണയിച്ചതിന് പുറമേ, വിഭജനരേഖ സിന്ധു നദീതട വ്യവസ്ഥയെ രണ്ടായി വിഭജിച്ചു. ഇരുവിഭാഗങ്ങളും സിന്ധു നദീതടത്തിൽ നിന്നുള്ള ജലത്തെ ആശ്രയിച്ചിരുന്നതുകൊണ്ട് തുല്യമായ ജല വിതരണം ആവശ്യമായിരുന്നു. 1951-ൽ, സിന്ധു നദിയിലെയും അതിന്റെ പോഷക നദികളിലെയും ജലസേചന പദ്ധതികൾക്ക് ധനസഹായം നൽകുന്നതിനായി ഇരു രാജ്യങ്ങളും ലോകബാങ്കിനോട് അപേക്ഷിച്ചു. സംഘർഷത്തിന് മധ്യസ്ഥത വഹിക്കാൻ ലോകബാങ്ക് വാഗ്ദാനം നൽകിയത് അങ്ങനെയാണ്. തുടർന്ന്, ഒമ്പത് വർഷത്തോളം നടന്ന ചർച്ചകളുടെയും നിർദ്ദേശങ്ങളുടെയും ഫലമായി 1960 സെപ്റ്റംബർ 19 നാണ് ലോകബാങ്കിന്റെ മധ്യസ്ഥതയിൽ ഇന്ത്യയും പാകിസ്താനും തമ്മിൽ സിന്ധു നദീജല കരാർ ഉണ്ടാക്കുന്നത്.

സിന്ധു നദീതടം. കടപ്പാട്:world water council

12 ആര്‍ട്ടിക്കിളുകളും 8 അനുബന്ധങ്ങളും ഉള്‍പ്പെടുന്ന ഉടമ്പടിയിൽ അന്നത്തെ ഇന്ത്യൻ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവും പാക് പ്രസിഡന്റ് അയൂബ് ഖാനും ലോകബാങ്ക് വൈസ് പ്രസിഡന്റ് W.A.B ഇലിഫും ചേര്‍ന്നാണ് ഒപ്പുവയ്ക്കുന്നത്. സിന്ധു നദീതടത്തിലെ സിന്ധു, ഝലം, ചെനാബ്, രവി, ബിയാസ്, സത്ലജ് എന്നീ ആറ് നദികൾ ടിബറ്റിൽ നിന്ന് ഉത്ഭവിച്ച് ഹിമാലയൻ പർവതനിരകളിലൂടെ പാകിസ്താനിലേക്ക് പ്രവേശിച്ച് കറാച്ചിയുടെ തെക്ക് ഭാഗത്ത് അവസാനിക്കുന്നതാണ്. ഉടമ്പടി പ്രകാരം ഇന്ത്യയുടെ ഉപഭോഗേതര, കാർഷിക, ഗാർഹിക ആവശ്യങ്ങൾ ഒഴികെ സിന്ധു നദിയിലെ വെള്ളത്തിന്റെ ഏകദേശം 30 ശതമാനം (41 ബില്യൺ ക്യുബിക് മീറ്റർ) ഇന്ത്യയും 70 ശതമാനം പാകിസ്ഥാനും ഉപയോഗിക്കുന്നു. സിന്ധു നദിയുടെ പ്രധാന പോഷക നദികളിലൊന്നായ ബിയാസ് (വിപാശ), പഞ്ച നദികളിലെ ഏറ്റവും നീളമേറിയ നദിയായ സത്ലജ്, രവി എന്നീ പടിഞ്ഞാറൻ നദികളുടെ നിയന്ത്രണം ഇന്ത്യയ്ക്കും, സിന്ധു, ചെനാബ്, ഝലം എന്നീ കിഴക്കൻ നദികളുടെ നിയന്ത്രണം പാകിസ്താനുമാണ്. പാകിസ്താനിലെ വലിയൊരു ശതമാനം ജനങ്ങളും ജലസേചനത്തിനും കൃഷിയാവശ്യങ്ങൾക്കും ഉപയോഗിക്കുന്നത് ഈ ജലമാണ്. ബിയാസ്, സത്ലജ്, രവി എന്നീ നദികളിൽ നിന്ന് ജലസേചനവും വൈദ്യുതി ഉല്പാദനവും നടക്കുന്നുണ്ട്, ഇതാണ് ഇന്ത്യയിലെ വടക്കൻ സംസ്ഥാനങ്ങളായ ഹിമാചൽ പ്രദേശും പഞ്ചാബും ആശ്രയിക്കുന്നത്.

സിന്ധു നദി. കടപ്പാട് : downtoearth.org.in

വലിയ യുദ്ധങ്ങളിലും തകരാത്ത ഉടമ്പടി

ഉടമ്പടി രൂപീകരിച്ചിട്ട് 65 വർഷം തികയുകയാണ്. 1960 ന് ശേഷം ഇരു രാജ്യങ്ങൾക്കിടയിലുണ്ടായ ഒരു യുദ്ധവും കരാറിൽ മാറ്റം വരുത്തുകയോ കരാർ ഇല്ലാതാക്കാൻ ശ്രമിക്കുകയോ ചെയ്തിട്ടില്ല. അതുകൊണ്ടുതന്നെ ഇരു രാജ്യങ്ങൾ തമ്മിലുള്ള ഐക്യത്തിന്റെ അടയാളമായിട്ടായിരുന്നു ഉടമ്പടി കണക്കാക്കപ്പെട്ടിരുന്നത്. 1965ൽ ഉണ്ടായ യുദ്ധം, 1971ലെ ബംഗ്ലാദേശ് വിമോചന യുദ്ധം, 1999ലെ കാർഗിൽ യുദ്ധം, 2016ലെ ഉറി ആക്രമണം, 2019ലെ പുൽവാമ ആക്രമണം എല്ലാം കരാർ അതിജീവിച്ചു.

അതേസമയം, കരാറിൽ പരിഷ്കരണങ്ങൾ വേണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യ പാകിസ്താന് കത്തയച്ചിട്ടുണ്ട്. ഉടമ്പടിയുടെ ആർട്ടിക്കിൾ XII(3) പ്രകാരം 2024 ആഗസ്റ്റ് 30 ന് ഇന്ത്യ പാകിസ്ഥാന് നോട്ടീസ് നൽകിയതായി സർക്കാർ വൃത്തങ്ങൾ പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യയെ അറിയിച്ചിരുന്നു. ഉടമ്പടിയുടെ വ്യവസ്ഥകൾ കാലാകാലങ്ങളിൽ രണ്ട് സർക്കാരുകളും ചേർന്നുള്ള സംയുക്തമായ തീരുമാനത്തിലൂടെ പരിഷ്കരിക്കാവുന്നതാണ് എന്നതാണ് ആർട്ടിക്കിൾ XII(3) പറയുന്നത്. ഗുരെസ് താഴ്‌വരയിൽ ഝലം നദിയുടെ പോഷകനദിയായ കിഷൻഗംഗ നദിയിലും ചെനാബ് താഴ്‌വരയിലെ ചെനാബ് നദിയിലും ഇന്ത്യ നിർമിക്കുന്ന Kishanganga ഹൈ‍‍ഡ്രോ ഇലക്ട്രിക് പദ്ധതിയെയും Ratle ഹൈ‍‍ഡ്രോ ഇലക്ട്രിക് പദ്ധതിയെയും ചൊല്ലി ഇരു രാജ്യങ്ങളും തമ്മിലുള്ള തർക്കമാണ് നോട്ടീസ് അയക്കുന്നതിന് കാരണമായത്. ഈ രണ്ട് പദ്ധതികൾക്കെതിരെ പാകിസ്താൻ പലപ്പോഴും എതിർപ്പുകൾ ഉന്നയിക്കുകയും കരാർ പ്രകാരമുള്ള തർക്ക പരിഹാര സംവിധാനങ്ങൾ പലതവണ പ്രയോഗിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ അത് പൂർണ്ണമായ ഒരു പരിഹാരത്തിലെത്തിയിട്ടില്ല. പിന്നീട് തർക്കത്തിന്മേൽ ഒരു മധ്യസ്ഥ കോടതി ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് കരാറിലെ മൂന്നാം കക്ഷിയായ ലോകബാങ്കിനെ പാകിസ്താൻ സമീപിച്ചിരുന്നു. ഉറി ആക്രമണത്തിന് പിന്നാലെ ഉടമ്പടിയിൽ നിന്നും ഇന്ത്യ പിന്മാറണമെന്ന് ആഹ്വാനങ്ങൾ ഉയർന്നുവെങ്കിലും സർക്കാർ മുന്നോട്ടുപോയില്ല. രക്തവും വെള്ളവും ഒരുമിച്ച് ഒഴുകാൻ കഴിയില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അന്ന് പാകിസ്താനോട് പറഞ്ഞിരുന്നു.

സിന്ധു നദീജല കരാറിൽ ഒപ്പുവയ്ക്കുന്ന ഇന്ത്യൻ പ്രധാനമന്ത്രി ജവഹ​ർലാൽ നെഹ്റുവും പാകിസ്താൻ പ്രസിഡന്റ് അയൂബ് ഖാനും. കടപ്പാട്:the hindu

ലോകബാങ്കിന്റെ പിന്നീടുണ്ടായ ഇടപെടൽ

ഉറി ആക്രമണത്തോടെ നിലച്ച ചർച്ചകൾ പുനരാരംഭിക്കുന്നത് 2017 ലാണ്. പാകിസ്താന്റെ നിർബന്ധത്തെ തുടർന്ന് മധ്യസ്ഥ കോടതിയിലേക്ക് ഒരു ചെയർമാനെയും ഇന്ത്യയുടെ ആവശ്യം അനുസരിച്ച് ഒരു നിഷ്പക്ഷ വിദഗ്ധനെയും നിയമിക്കാൻ ലോകബാങ്ക് തീരുമാനിച്ചു. 2022 ഒക്ടോബറിൽ, മൈക്കൽ ലിനോയെ ന്യൂട്രൽ വിദഗ്ദ്ധനായും പ്രൊഫ. ഷോൺ മർഫിയെ മധ്യസ്ഥ കോടതിയുടെ ചെയർമാനായും ബാങ്ക് നിയമിച്ചു. ആർട്ടിക്കിൾ IX പ്രകാരം തർക്കപരിഹാരം ഒരു ഗ്രേഡഡ് സംവിധാനമായാണ് നിലനിൽക്കുന്നത്. അതായത് ഇന്ത്യ എന്ത് പദ്ധതി ആരംഭിക്കാൻ പോകുമ്പോഴും അത് പാകിസ്താനെ അറിയിക്കണം. അതിൽ എതിർപ്പുകൾ ഉണ്ടെങ്കിൽ അത് കമ്മീഷണർ, ന്യൂട്രൽ വിദഗ്ധൻ, മധ്യസ്ഥ കോടതി ഇങ്ങനെ ഘട്ടങ്ങളായാണ് പരിഹരിക്കുന്നത്.

ഒരു രാജ്യത്തിന് മാത്രമായി പിന്മാറാനാകുമോ?

2016 സെപ്റ്റംബർ 26 ന് പ്രധാനമന്ത്രി വിളിച്ചുചേർത്ത യോഗത്തിൽ പടിഞ്ഞാറൻ നദികളുമായി ബന്ധപ്പെട്ട പദ്ധതികൾ വേഗത്തിലാക്കാനും അതിനായി അന്തർ-മന്ത്രിതല ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കാനും തുൽബുൾ നാവിഗേഷൻ പദ്ധതിയുടെ പ്രവർത്തനങ്ങൾ പുനരാരംഭിക്കാനും തീരുമാനമുണ്ടായി. ഇതിന് ശേഷമാണ് പിന്നീട് ചർച്ചകൾ പോലും താൽക്കാലികമായി അവസാനിച്ചത്. എന്നാൽ സിന്ധു ഉടമ്പടി റദ്ദാക്കാനോ താൽക്കാലികമായി നിർത്തിവയ്ക്കാനോ എക്സിറ്റ് ക്ലോസ് ഇല്ല. വിയന്ന കൺവെൻഷൻ (1969) പ്രകാരം, ഒരു രാജ്യത്തിന് മാത്രമായി പിന്മാറാൻ സാധ്യമല്ല എന്ന് 2016 ലെ ഇന്ത്യയുടെ തീരുമാനത്തിന് പിന്നാലെ നദികൾക്ക് വേണ്ടി പ്രവർത്തിക്കുന്ന കൂട്ടായ്മയായ South Asia Network on Dams, Rivers and People (SANDRP) വ്യക്തമാക്കിയിട്ടുള്ളതാണ്. കരാറിൽ നിന്ന് പിന്മാറുന്നതിലൂടെ സിന്ധുവിലെയും പോഷക നദികളിലെയും ജലം കൂടുതൽ കാര്യക്ഷമമായി ഇന്ത്യയ്ക്ക് ഉപയോഗിക്കാൻ സാധിക്കും എന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. പാകിസ്താന് അനുവദിച്ചിരിക്കുന്ന നദികളിൽ ഇനി സുഗമമായി ഹൈഡ്രോ ഇലക്ട്രിക് പദ്ധതികൾ നടപ്പിലാക്കാനും സംഭരണികൾ നിർമ്മിച്ച് ജലം ഫലപ്രദമായി വിനിയോഗിക്കാനും കഴിയുമെന്നും മാധ്യമങ്ങൾ പറയുന്നു. എന്നാൽ ഒരു ടാപ്പോ പൈപ്പ്ലൈനോ ഓഫ് ചെയ്യുന്നത് പോലെയല്ല അതെന്നും, ഇത്രയധികം വെള്ളം സംഭരിക്കുന്നതിനോ വഴിതിരിച്ചുവിടുന്നതിനോ ഉള്ള അടിസ്ഥാന സൗകര്യങ്ങൾക്കു വേണ്ടി പഠനങ്ങളും വലിയ ആസൂത്രണവും വർഷങ്ങളുടെ പ്രവർത്തനവും ആവശ്യമാണെന്നും ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ്സ് റിപ്പോർട്ട് ചെയ്യുന്നു. ചെനാബിലും സിന്ധുവിലും ഉള്ള ജലവൈദ്യുത പദ്ധതികൾക്ക് നിലവിൽ സംഭരണ ​​ശേഷി വളരെ കുറവാണ്.

ഇനിയൊരു അണക്കെട്ട് കശ്മീരിന് താങ്ങാനാകുമോ?

ഇനിയും അണക്കെട്ടുകൾ പണിയുന്നത് പരിസ്ഥിതി ലോലമായ കശ്മീരിന് കൂടുതൽ ഭീഷണികൾ ഉയർത്തുന്നുണ്ട്‌. രാജ്യങ്ങൾ തമ്മിൽ സഹകരണമില്ലാതെ പദ്ധതികൾ വേഗത്തിലാക്കാനുള്ള ശ്രമം ജനങ്ങളെയും നദികളെയും പരിസ്ഥിതിയെയും ജൈവവൈവിധ്യത്തെയും ഭൂപ്രകൃതിയെയും ബാധിക്കുമെന്ന് South Asia Network on Dams, Rivers & People കോർഡിനേറ്റർ ഹിമാൻഷു താക്കർ പറയുന്നു. സിന്ധുവും അതിന്റെ പോഷകനദികളും പർവതപ്രദേശങ്ങളിലൂടെ ഒഴുകുന്നതിനാൽ ഇന്ത്യയിലെ മറ്റ് പ്രദേശങ്ങളിലേക്ക് ജലം വലിയ തോതിൽ വഴിതിരിച്ചുവിടാൻ സാങ്കേതികമായി ബുദ്ധിമുട്ടാണ്. ജലപ്രവാഹത്തെ കൃത്യമായി നിയന്ത്രിക്കാനായില്ലെങ്കിൽ ജമ്മു കാശ്മീരിലും ഹിമാചൽ പ്രദേശിലും പഞ്ചാബിലും വലിയ വെള്ളപ്പൊക്കമുണ്ടാകാനിടയുണ്ട്.

ഹിമാൻഷു താക്കർ

ഹിമാനികൾ ഉരുകിയ ജലമാണ് കൂടുതലും സിന്ധു വഹിക്കുന്നത് എന്നതും ജല നിയന്ത്രണത്തെ ദുഷ്കരമാക്കുന്നുണ്ട്. കാലാവസ്ഥാ വ്യതിയാനം കാരണം ഹിമാലയൻ ഗ്ലേഷ്യറുകൾ കഴിഞ്ഞ കുറച്ച് ദശകങ്ങളായി വേഗത്തിൽ ഉരുകുകയാണ്. ഗ്ലേഷ്യറുകൾ ഉരുകുന്നത് കാരണമുണ്ടാകുന്ന അമിത ജലപ്രവാഹം സിന്ധു നദിയിൽ ഇപ്പോൾ പതിവാണ്. ലഡാക്ക് സന്ദ‍ർശിച്ച സഞ്ചാരികൾ പലരും അത് രേഖപ്പെടുത്തിയിട്ടുമുണ്ട്. ഉരുകുന്ന വെള്ളം മലയ്ക്ക് മുകളിൽ തന്നെ താത്കാലിക തടാകങ്ങൾ രൂപപ്പെടുത്തി, അവയ്ക്ക് പുഴയിലേക്ക് കുത്തിയൊലിച്ച് വരാറുമുണ്ട്. ഇതും താഴ്ത്തടങ്ങളിൽ വെള്ളപ്പൊക്കത്തിന് (Glacial Lake Outburst Floods – GLOFs) കാരണമാകാറുണ്ട്. 2013-ലെ ഉത്തർഖണ്ഡ് ദുരന്തത്തിന് കാരണം ചൊറാബി ലേക്കിലുണ്ടായ GLOF ആണെന്ന് കണ്ടെത്തിയിട്ടുണ്ട്. കേദാർനാഥ് തീർത്ഥാടകർ അടക്കം ആയിരക്കണക്കിന് പേരാണ് അന്ന് മരണപ്പെട്ടത്. ഹിമാലയൻ പ്രദേശങ്ങളിൽ താപനില വർധനവ് ആഗോള ശരാശരിയെക്കാൾ ഇരട്ടിയിലധികമാണ്. ​താപനില വർധനവിന്റെ ഫലമായി, ഹിമാലയൻ ഗ്ലേഷ്യറുകൾ വേഗത്തിൽ ഉരുകുകയാണ്. 2000 മുതൽ, ഗ്ലേഷ്യറുകൾ വർഷംതോറും ശരാശരി 1.5 അടി വരെ ഉരുകുന്നതായാണ് കണക്കുകൾ.

ചൂടിൽ ഉരുകുന്ന ഹിമാലയൻ ഗ്ലേഷ്യറുകൾ. കടപ്പാട്:phys.org

അണക്കെട്ട് നിർമ്മാണവുമായി ബന്ധപ്പെട്ട് വനനശീകരണം, ഖനനം, തുരങ്കങ്ങൾ, ട്രാൻസ്മിഷൻ ലൈനുകൾ എന്നീ നിർമ്മാണ പ്രവർത്തനങ്ങൾ കൂടി നടക്കുന്നത് മണ്ണിടിച്ചിൽ, ഭൂചലനം, വെള്ളപ്പൊക്കം എന്നീ ദുരന്തങ്ങളുടെ സാധ്യത കൂട്ടും. കഴിഞ്ഞ ഏപ്രിൽ 12 ന് ഹിമാചൽ പ്രദേശിലെ മാണ്ഡിയിൽ റിക്ടർ സ്കെയിലിൽ 3.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടിരുന്നു. കശ്മീർ താഴ്വരയിലെ ചില ഭാഗങ്ങളിലും ചലനമുണ്ടായിരുന്നു. ഝലം നദീതടവും ചെനാബും ജൈവ സമ്പന്നമായ പ്രദേശങ്ങൾ ആണ് എന്നുള്ളതുകൊണ്ടും അവിടെ മറ്റു വികസന പ്രവർത്തനങ്ങൾ ദുഷ്‌കരമാണ്. ഝലം നദീ തടത്തിൽ ഉള്ള ഹോക്കർസാർ തണ്ണീർത്തടം ഒരു റാംസാർ സൈറ്റ് ആണ്. അതിനെ കേന്ദ്രീകരിച്ച് ഒരുപാട് ദേശാടന കിളികളുടെ ആവാസവ്യവസ്ഥയുണ്ട്. ചെനാബ് നദിയും ധാരാളം ജലജീവികളുടെ വൈവിധ്യം ഉൾക്കൊള്ളുന്നതാണ്. ഈ പ്രദേശങ്ങൾ നേരിട്ടുകൊന്നിരിക്കുന്ന മലിനീകരണ പ്രശ്ങ്ങളും ജൈവ വൈവിധ്യ ശോഷണവും റൈസിം​ഗ് കശ്മീർ എന്ന മാധ്യമം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ഇന്ത്യ കൂടുതൽ ജലം സംഭരിക്കുന്നത് സിന്ധു നദിയുമായി ബന്ധപ്പെട്ട ഡെൽറ്റയുടെ നാശത്തിനും കാരണമാകും. പാകിസ്താനിലൂടെ ഒഴുകുന്ന സിന്ധു നദി അറബിക്കടലിൽ ചേരുന്ന ഭാഗത്ത് രൂപപ്പെട്ടിരിക്കുന്ന ഒരു വിസ്തൃതമായ നദിതടമാണ് സിന്ധു ഡെൽറ്റ. ഏകദേശം 41,440 ചതുരശ്ര കിലോമീറ്റർ വിസ്തീർണമുള്ളതായി കണക്കാക്കപ്പെടുന്ന ഈ ഡെൽറ്റ (നദീപ്രവാഹത്തിലൂടെ എത്തുന്ന മണ്ണ് നദീമുഖത്ത് അടിഞ്ഞുകൂടി ഉണ്ടാകുന്ന പ്രദേശം) ലോകത്തെ ഏറ്റവും വലിയ ഡെൽറ്റകളിലൊന്നും ജൈവവൈവിധ്യ സമ്പന്നവുമാണ്. വിവിധ കാലങ്ങളിൽ സിന്ധുവിന് മേൽ ഉണ്ടായ രാഷ്ട്രീയ ഇടപെടലുകൾ സിന്ധു ഡെൽറ്റയെ ഇപ്പോൾ തന്നെ നാശത്തിന്റെ വക്കിലെത്തിച്ചിരിക്കുന്നു. ഡെൽറ്റയുടെയും സംരക്ഷണത്തിനായി പാകിസ്താൻ മത്സ്യത്തൊഴിലാളി ഫോറം (Pakistan fisherfolk forum – PFF) 2017 ഫെബ്രുവരി 11 മുതൽ ഫെബ്രുവരി 28 വരെ ‘സിന്ധ് അവാമി കാരവൻ’ എന്ന പേരിൽ ഒരു ബോധവൽക്കരണ കാമ്പയിൻ നടത്തുകയുണ്ടായി.

2016ൽ നടന്ന സിന്ധ് അവാമി കാരവൻ. കടപ്പാട്:X

സിന്ധു നദിയിലെ നദികളുടെ പുനരുദ്ധാരണം, സിന്ധു ഡെൽറ്റയുടെ സംരക്ഷണം, എല്ലാ ഉൾനാടൻ ശുദ്ധജല പ്രകൃതിദത്ത തടാകങ്ങളിലേക്കും ശുദ്ധജലം ലഭ്യമാക്കൽ എന്നിവയാണ് കാമ്പയിൻ ഉയർത്തിക്കാണിച്ചത്. സിന്ധു നദിയിലെ സ്വാഭാവികമായ ഒഴുക്ക് നിലനിർത്തുന്നതിനും സിന്ധു നദിയുടെ ജൈവവൈവിധ്യവും പരിസ്ഥിതിയും സംരക്ഷിക്കുന്നതിനും അതുവഴി അവിടുത്തെ ജനങ്ങളുടെ ഉപജീവനമാർഗ്ഗവും നിലനിർത്തുന്നതിനുമുള്ള സമരത്തിലാണ് പാകിസ്താൻ മത്സ്യത്തൊഴിലാളി ഫോറം. സിന്ധു നദിയിൽ ഭാവിയിൽ അണക്കെട്ടുകൾ പണിയരുതെന്നും, വെള്ളം തിരിച്ചുവിടരുതെന്നും, ജല വിതരണം വെട്ടിക്കുറയ്ക്കരുതെന്നുമുള്ളത് ക്യാമ്പയിൻ ഉയർത്തിപ്പിടിച്ച ആവശ്യങ്ങളാണ്. പാകിസ്താനിലെ വലിയൊരു ശതമാനം കർഷകരും ഉപയോഗിക്കുന്നത് സിന്ധു നദീജല കരാർ അനുസരിച്ചുള്ള ജലമാണ്. ഗോതമ്പ്, കരിമ്പ്, നെല്ല് എന്നീ വിളകൾ എല്ലാം ഈ ജലത്തെയാണ് ആശ്രയിക്കുന്നത്.

കേവലം രാഷ്ട്രീയ പകപോക്കലിനായി തീരുമാനിക്കാൻ കഴിയുന്ന ഒന്നല്ല സിന്ധു നദിയുമായി ബന്ധപ്പെട്ട കരാർ എന്നാണ് ഇതെല്ലാം വ്യക്തമാക്കുന്നത്. മനുഷ്യന് പൂർണ്ണമായും നിയന്ത്രിക്കാനാവാത്ത പ്രകൃതിയുടെ വലിയ പങ്കാളിത്തം കൂടി ഇതിലുണ്ട്. ദേശാതിർത്തികൾ രൂപപ്പെടുന്നതിന് മുന്നേ സിന്ധു നദി സൃഷ്ടിച്ച വലിയൊരു നദീതട സംസ്കാരത്തിന്റെ ഭാ​ഗമാണ് പിന്നീട് ഇന്ത്യയുടെയും പാകിസ്താന്റെയും ഭാ​ഗമായി അടയാളപ്പെടുത്തപ്പെട്ട പല സംസ്കാരങ്ങളും. രാജ്യങ്ങൾ തമ്മിലുള്ള തർക്കങ്ങൾക്കും കപട ദേശാഭിമാന ബോധത്തിനും പ്രകൃതി ഇരയായിത്തീരുകയാണ്. പാകിസ്താന് അവകാശപ്പെട്ട ജലം സിന്ധു നദിയിൽ നിന്ന് ഇന്ത്യ തിരിച്ച് വിട്ടാൽ അതൊരു യുദ്ധ പ്രഖ്യാപനകും എന്നാണ് പാകിസ്താൻ അറിയിച്ചിരിക്കുന്നത്. ജലയുദ്ധത്തിന് തുടക്കമിട്ടിരിക്കുന്ന ഇന്ത്യൻ ഭരണാധികാരികൾ മറന്നുപോകുന്നത് ബ്രഹ്മപുത്ര നദിയുടെ വിഷയത്തിൽ ചൈനയും ഗംഗാ നദീജല കൈമാറ്റത്തിൽ നേപ്പാളും നാളെ ഇതേപോലെ ഒരു നിലപാട് സ്വീകരിച്ചാൽ ഇന്ത്യയുടെ സ്ഥിതിയും പരുങ്ങലിലാകും എന്ന യാഥാർത്ഥ്യമാണ്.

Also Read

7 minutes read April 25, 2025 12:31 pm