

Help us in our pursuit for high-quality journalism!
Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.
Support Keraleeyam Choose your preference
₹1000/Year
₹2000/2 Years
₹500Students/Year
A contribution of any size


കേരളത്തിലെ സാമൂഹ്യ, രാഷ്ട്രീയ, സാംസ്കാരിക മേഖലകളിൽ നടക്കുന്ന ഇസ്ലാമോഫോബിക് പ്രസ്താവനകളെയും സംഭവങ്ങളെയും അടയാളപ്പെടുത്തുന്ന ഇസ്ലാമോഫോബിയ റിസർച്ച് കലക്റ്റീവിന്റെ 2025ലെ പ്രതിമാസ റിപ്പോർട്ടുകൾ കേരളീയം വെബിൽ വായിക്കാം. ‘ഇസ്ലാമോഫോബിയ ക്ലിനിക്’ എന്ന പേരിലാണ് റിപ്പോർട്ട് പ്രസിദ്ധീകരിക്കുന്നത്. 2025 ജനുവരി 15 – 31 മുതൽ കേരളത്തിൽ സംഭവിച്ചത്, ജനുവരി മാസം റിപ്പോർട്ട് രണ്ടാം ഭാഗം.
2025 ജനുവരി 16 നും 31 നും ഇടയ്ക്ക് കേരളത്തിൽ നടന്ന 19 ഇസ്‌ലാമോഫോബിക് പ്രചാരണങ്ങളുടെയും സംഭവങ്ങളുടെയും ഒരു ലഘുവിവരണമാണിത്. ജനുവരി 1 മുതൽ പതിനഞ്ചു വരെ നടന്ന 23 സംഭവങ്ങളുടെ തുടർച്ചയായി കാണാവുന്ന സംഭവങ്ങളും രണ്ടാം ഭാഗത്ത് വായിക്കാം.
‘മുസ്ലീം അദൃശ്യ കരം‘ (മുസ്ലീം ഇൻവിസിബിൾ ഹാൻഡ്) എന്ന പ്രചാരണം അവസാനത്തെ രണ്ട് ആഴ്ചയിലും തുടർന്നു. രാഹുൽ ഗാന്ധിയുടെ അമേരിക്കൻ പര്യാടനത്തിന് പിന്നിൽ ജോർജ് സൊറോസ് – ജമാഅത്തെ ഇസ്ലാമി കൂട്ടുകെട്ട് , സി.പി.എമ്മിനെ നിയന്ത്രിക്കുന്നത് മന്ത്രി മുഹമ്മദ് റിയാസ് തുടങ്ങിയ പ്രചാരണങ്ങളാണ് സംഘപരിവാർ നടത്തിയത്. ചില മുസ്ലിം സംഘടനകള്‍ എൽ.ഡി.എഫ് സര്‍ക്കാരിനെ അട്ടിമറിക്കുന്നുവെന്ന പ്രതീതി സൃഷ്ടിക്കാന്‍ എൽ.ഡി.എഫ് കൺവീനർ ടി.പി രാമകൃഷ്ണൻ ശ്രമിക്കുകയും ചെയ്തു.
ജനുവരി മാസത്തെ റിപ്പോർട്ടിൻ്റെ രണ്ടാം ഭാഗം ചില വ്യത്യസ്ത പ്രമേയങ്ങളാലും ശ്രദ്ധേയമാണ്.
ഒന്ന്, മുസ്ലീം ന്യൂനപക്ഷാവകാശങ്ങളുടെ ഭരണഘടനാ സാധുതയെ തന്നെ ചോദ്യം ചെയ്യുന്ന പ്രചാരണങ്ങൾ സംഘപരിവാർ കേന്ദ്രങ്ങൾ ദീർഘകാലമായി സംഘടിപ്പിക്കുന്നുണ്ട്. സംവരണം, ആർട്ടിക്കിൾ 370 തുടങ്ങിയ വിഷയങ്ങളിൽ വ്യാജ പ്രചാരണങ്ങൾ ആവർത്തിക്കപ്പെട്ടു.
രണ്ട്, മുസ്ലീം സൂചനയുള്ള പേരോ പശ്ചാത്തലമോ ഉള്ള വ്യക്തികൾ ഉൾപ്പെട്ട സംഭവങ്ങൾ ഹിന്ദുത്വർ വിദ്വേഷ പ്രചാരണത്തിന് വ്യാപകമായി ഉപയോഗിക്കുന്നു. ഗുരുവായൂർ ക്ഷേത്രത്തിനടുത്ത് ചില വ്യക്തികൾ ഉൾപ്പെട്ട ഒരു സംഭവം ഇതിന് ഉദാഹരണം. മുസ്ലീം പശ്ചാത്തലമുള്ളതിനാൽ മാത്രം വൈക്കം മുഹമ്മദ് ബഷീർ, മാധവിക്കുട്ടി (കമല സുരയ്യ) തുടങ്ങിവർക്കെതിരെ തുടരുന്ന ഹിന്ദുത്വ പ്രചാരണം ആവർത്തന വിരസതയുളവാക്കുമെങ്കിലും പ്രചാരവേലയുടെ ശക്തിയെ കാണിക്കുന്നു.
മൂന്ന്, മറ്റൊരു വിദ്വേഷ പ്രചാരണ മേഖല അന്താരാഷ്ട്ര പ്രശ്നങ്ങളാണ്. പാകിസ്താൻ എയർലൈൻസിൻ്റെ പരസ്യം, സി.പി.എമ്മിൻ്റെ പലസ്തീൻ ഐക്യദാർഢ്യം തുടങ്ങിയ വിഷയങ്ങളാണ് ശ്രദ്ധയിൽപ്പെട്ടത്. ഇവയൊക്കെ ‘ആഗോള മുസ്ലീം ഭീഷണിയുടെ’ കേരളീയ പാഠങ്ങളായി അവതരിപ്പിക്കുന്ന ചർച്ചകൾ അരങ്ങേറി.
നാല്, മാധ്യമങ്ങൾ നിർമ്മിക്കുന്ന ഭാഷാപരമായ ഇസ്‌ലാമോഫോബിയ കേരളത്തിൽ പുതുമയുള്ളതല്ല. ആറാം നൂറ്റാണ്ട്, ഏഴാം നൂറ്റാണ്ട്, മദ്യപ്പുഴ, ഹൂറിമാർ, ഭീകരത, ഭീകരൻ തുടങ്ങിയ പ്രയോഗങ്ങൾ മാധ്യമങ്ങൾ ഉപയോഗിക്കുന്നതിൻ്റെ ചില വ്യത്യസ്ത രീതികൾ ജനുവരി അവസാന വാരം കണ്ടു. അതും ഈ റിപ്പോർട്ടിൻ്റെ ഭാഗമാണ്.
അഞ്ച്, കേരളത്തിൽ നടക്കുന്ന ഇസ്‌ലാമോഫോബിയ വിരുദ്ധ ഇടപെടലുകൾ ഇംഗ്ലീഷ് മാധ്യമങ്ങളിലും ചർച്ചയായി. ദി പ്രിന്റ്, ന്യൂസ് കർണാടക തുടങ്ങിയ മൃദുഹിന്ദുത്വ ആഭിമുഖ്യമുള്ള വെബ് പോർട്ടലുകളാണ് ചർച്ച സംഘടിപ്പിച്ചത്. ഇസ്‌ലാമോഫോബിയക്ക് കാരണം മുസ്ലീങ്ങളാണെന്ന പ്രചാരണമാണിത്. ഒരു സാമൂഹിക വിഭാഗം (ന്യൂനപക്ഷങ്ങൾ, സ്ത്രീകൾ വിവിധ ലിംഗവിഭാഗങ്ങൾ ഉദാഹരണം) അനുഭവിക്കുന്ന വിവേചനം, വിദ്വേഷം, ആക്രമണം ഇവയ്ക്ക് ഉത്തരവാദികൾ അവരുടെ തന്നെ പ്രവർത്തനമാണെന്ന വിചിത്ര വാദം ആവർത്തിക്കുന്നത് ചില മാധ്യമപ്രവർത്തകരാണ്. ഇസ്‌ലാമോഫോബിയക്ക് കാരണം മുസ്ലീങ്ങളോ അവരിൽ തന്നെയുള്ള ചില വിഭാഗങ്ങളോ സംഘടനകളോ ആണെന്ന പ്രചാരണം മുസ്ലീങ്ങളുടെ പ്രവർത്തനവും ഇസ്‌ലാമോഫോബിയയുടെ പ്രവർത്തനവും വേർതിരിച്ച് വിശകലനം ചെയ്യാതിരിക്കാനുള്ള ഒരു മാർഗവുമാണ്.
1. രാഹുൽ ഗാന്ധിക്ക് പിന്നില്‍ ജോർജ് സൊറോസ് – ജമാഅത്തെ ഇസ്ലാമി സഖ്യം
അമേരിക്കയില്‍ രാഹുല്‍ ഗാന്ധി നടത്തിയ സന്ദര്‍ശനത്തില്‍ മുസ്ലീം സംഘടനകളുടെ ഗൂഢാലോചന കണ്ടെത്തുകയാണ് വിഷ്ണു അരവിന്ദ് ജന്മഭൂമിയിലെഴുതിയ ‘ട്രംപിന്റെ വരവും ഡീപ്പ് സ്റ്റേറ്റ് വേരുകളും’ (ജനുവരി 16) എന്ന ലേഖനം. ഇന്ത്യയില്‍ ഹിന്ദു വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സംഘടനകള്‍ക്ക് ഫണ്ട് ചെയ്യുന്നത് മുസ്ലീം രാഷ്ട്രീയ പാര്‍ട്ടികളാണെന്നും അന്താരാഷ്ട്ര മുസ്ലീം ഇടപെടല്‍ ഇതിന് പിന്നിലുണ്ടെന്നും ലേഖകന്‍ ആരോപിക്കുന്നു: “2024 സെപ്തംബറിലെ രാഹുലിന്റെ അമേരിക്കന്‍ യാത്രയില്‍ അദ്ദേഹം ജോര്‍ജ് ടൗണ്‍ യൂണിവേഴ്‌സിറ്റിയിലെ വാല്‍ഷ് സ്‌കൂള്‍ ഓഫ് ഫോറിന്‍ സര്‍വീസില്‍ (എസ്എഫ്സി) പ്രസംഗിച്ചിരുന്നു. മുസ്ലീം ബ്രദര്‍ഹുഡുമായും ഖത്തര്‍ രാജകുടുംബവുമായും ബന്ധമുള്ള നിരവധി സ്ഥാപനങ്ങളുമായി എസ്എഫ്സി ബന്ധം പുലര്‍ത്തുന്നുണ്ട്. അതിലെ അദ്ധ്യാപകരും ഉദ്യോഗസ്ഥരും ഖത്തറിന്റെ ‘വര്‍ഗീയ’ മാധ്യമമായ അല്‍-ജസീറയുമായി നിരന്തരം ബന്ധപ്പെടുന്നു.”


‘ഹിന്ദു വേഴ്സസ് ഹിന്ദുത്വ’ അഥവാ ‘ഹിന്ദു ഹിന്ദുത്വയ്ക്കെതിരെ’യെന്ന തെറ്റിദ്ധാരണാജനകമായ ആഖ്യാനം പ്രചരിപ്പിക്കുന്ന സോറോസ് – ജമാ അത്ത് ധനസഹായത്തില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് ഹിന്ദു ഫോര്‍ ഹ്യൂമണ്‍ റൈറ്റ്സ്. ഇവരുമായി രാഹുല്‍ കൂടിക്കാഴ്ച നടത്തി.
വാഷിങ്ടണ്‍ ഡിസിയിലെ ‘നാഷണല്‍ പ്രസ് ക്ലബി’ല്‍ മാധ്യമങ്ങളെ കണ്ട രാഹുല്‍ ‘ഇന്ത്യന്‍ യൂണിയന്‍ മുസ്ലീം ലീഗ്’ മതേതര പാര്‍ട്ടിയാണെന്ന് അവകാശപ്പെട്ടു.
2023 ജൂണ്‍ 4ന് ‘ന്യൂയോര്‍ക്കിലെ ‘ജാവിറ്റ്‌സ് സെന്ററി’ല്‍ നടന്ന ഭാരത പ്രവാസികളുമായുള്ള രാഹുലിന്റെ കൂടിക്കാഴ്ചയില്‍ പങ്കാളികളായവര്‍ പാക് ജമാ അത്തെ ഇസ്ലാമി, മുസ്ലീം ബ്രദര്‍ഹുഡ്, ഐഎസ്ഐ എന്നീ സംഘടനകളുമായി ബന്ധപ്പെട്ടവരായിരുന്നു. രാഹുലിന്റെ അമേരിക്കന്‍ യാത്രയ്ക്ക് പിന്നില്‍ ജമാ അത്തെ ഇസ്ലാമിയാണ്. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ഇവരുടെ ആഗോള കണ്ണിയായി മാറിയെന്നും ട്രംപിന്റെ കാലത്ത് ഇവയ്ക്കുള്ള പ്രോത്സാഹനം കുറയുമെന്ന് പ്രതീക്ഷിക്കാമെന്നും ലേഖകന്‍ എഴുതുന്നുണ്ട്.
2. ‘മതസംവരണം’ അവസാനിപ്പിക്കാന്‍ ആഹ്വാനം
ആശയങ്ങളെ വേണ്ടിടത്ത് ഉപയോഗിച്ചും തള്ളിയും തങ്ങളുടെ അജണ്ടകള്‍ക്കനുസൃതമായ ആഖ്യാനതന്ത്രങ്ങള്‍ രൂപപ്പെടുത്തുകയാണ് സംഘപരിവാര്‍ ശക്തികള്‍ എല്ലായ്‌പ്പോഴും ചെയ്തിട്ടുള്ളത്. ഇങ്ങനെ ആവശ്യംപോലെ ഉപയോഗിക്കുകയും തള്ളുകയും ചെയ്യുന്ന ഒരു ആശയമാണ് ‘മതേതരത്വം’. സംവരണം പോലുള്ള കീഴാള-ന്യൂനപക്ഷ വിഭാഗങ്ങളുടെ പ്രാതിനിധ്യപരമായ അവകാശത്തെ തള്ളാനും കൊള്ളാനും സംഘപരിവാര്‍ ശക്തികള്‍ അതുപയോഗിക്കാറുണ്ട്. മുസ്ലീങ്ങൾക്ക് സമുദായമെന്ന നിലയില്‍ കൊടുക്കുന്ന സംവരണാവകാശത്തെ എതിര്‍ക്കാന്‍ സംഘപരിവാര്‍ മതേതരത്വമെന്ന ആശയത്തെയാണ് ഉപയോഗിക്കുന്നത്.


മലപ്പുറത്ത് തിരൂരില്‍ നടന്ന ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന സമ്മേളനത്തില്‍ ഒരു അവതരിപ്പിച്ചിരുന്നു. ‘പിന്നാക്ക വിഭാഗങ്ങളുടെ മറവിലുള്ള മത സംവരണം അവസാനിപ്പിക്കണം’ എന്ന ശീര്‍ഷകത്തില്‍ ഇത് ജന്മഭൂമി പത്രം ജനുവരി 17ന് പ്രസിദ്ധീകരിച്ചു. മുസ്ലീങ്ങളടക്കമുള്ള ഇതര മതവിഭാഗങ്ങള്‍ക്ക് നല്‍കിവരുന്ന സംവരണം നിര്‍ത്തലാക്കണമെന്നാണ് ആവശ്യം. പകരം സാമ്പത്തിക സംവരണം കൊണ്ടുവരണം. എല്ലാ മതങ്ങള്‍ക്കും തുല്യത ലഭിക്കുമ്പോഴാണ് ഭരണഘടനയിലെ മതേതരത്വം സാർത്ഥകമാകുന്നതെന്നും ഒരു മതത്തോടും പ്രത്യേക പരിഗണനയോ ആഭിമുഖ്യമോ പുലര്‍ത്താന്‍ പാടില്ലെന്നും പ്രമേയം പറയുന്നു. ഭാരതത്തിന്റെ മതേതരത്വത്തില്‍ ഊന്നിയാണ് പ്രമേയം തയ്യാറാക്കിയിരിക്കുന്നത്.
3. ആര്‍ട്ടിക്കിള്‍ 370 പാരതന്ത്ര്യം
ജനുവരി 17ന് ജന്മഭൂമി പ്രസിദ്ധീകരിച്ച എം സതീശന്റെ ലേഖനം സ്വാതന്ത്ര്യത്തെ ന്യൂനപക്ഷാവകാശ നിഷേധവുമായാണ് ബന്ധപ്പെടുത്തിയത്. ന്യൂനപക്ഷാവകാശങ്ങള്‍ നിഷേധിക്കുന്നതോടെ രാജ്യത്തിന് സ്വാതന്ത്ര്യം കൈവരുമെന്ന് ലേഖനം സമര്‍ത്ഥിക്കുന്നു. “ആഗസ്ത് 15 ന് ഭാരതത്തിന് രാഷ്ട്രീയ സ്വാതന്ത്ര്യം ലഭിച്ചു. നമ്മുടെ ഭാഗധേയം നമ്മുടെ കരങ്ങളിലായി. നമ്മുടെ തനിമയില്‍ നിന്ന് ഉയിര്‍ക്കൊണ്ട സവിശേഷ കാഴ്ചപ്പാടോടെ ഒരു ഭരണഘടനയും രൂപം കൊണ്ടു. അത് രാജ്യത്തിന് വഴികാട്ടി. എന്നാല്‍ അതിന്റെ ഭാവം ഉള്‍ക്കൊണ്ട് നമുക്കു മുന്നോട്ടുപോകാനായില്ല.(…) ഭീകരത നടമാടിയ കശ്മീര്‍ ജനാധിപത്യത്തിന്റെയും വികസനത്തിന്റെയും വസന്തകാലത്തിലേക്ക് നടന്നു. ശാരദാപീഠം പുനര്‍ജനിച്ചു. കര്‍താര്‍പൂര്‍ സാഹിബ് ഇടനാഴി തുറന്നു. ജമ്മുവില്‍ രഘുനാഥ് ക്ഷേത്രത്തില്‍ മഹാ ആരതി നടന്നു. ആര്‍ട്ടിക്കിള്‍ 370ല്‍ നിന്ന് ആ നാടിനെ മോചിപ്പിച്ചു. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ അഷ്ടലക്ഷ്മി മഹോത്സവം കൊണ്ടാടി. ശ്രീമത് ശങ്കേരദവന്റെയും ലചിത്ബര്‍ഫുക്കന്റെയും റാണി ഗൈഡിന്‍ല്യൂവിന്റെയും കഥകള്‍ നാടേറ്റുപാടി. സ്വതന്ത്ര ഭാരതം സ്വന്തം തനിമയില്‍ ഉയിര്‍ക്കുകയായിരുന്നു. (…) എന്റെ നാടെന്ന് അഭിമാനമായ്ച്ചൊല്ലുവാന്‍ സ്വന്തമായൊന്നുമില്ലാത്ത തലമുറയെ വാര്‍ക്കുന്ന പള്ളിക്കൂടപ്പഠിപ്പാണ് പോയ എഴുപത്തഞ്ചാണ്ട് നാം കൊണ്ടുനടന്നത്. ആ കാലം പോയ് മറയുകയാണ്. നാം നമ്മുടെ തനിമയിലുണരുന്നു. ഭാരതം വീണ്ടും രത്നഗര്‍ഭയാകുന്നു.” (സ്വാതന്ത്ര്യത്തിന്റെ യാഥാര്‍ത്ഥ്യം, എം സതീശന്‍, 17 ജനുവരി, ജന്മഭൂമി).


4. ഗുരുവായൂരിലെ തുളസിത്തറയും വിദ്വേഷ പ്രചാരണവും
ഗുരുവായൂരിലെ ഹോട്ടലുടമയായ ചില്ലിക്കല്‍ അബ്ദുള്‍ ഹക്കിം എന്നയാള്‍ തന്റെ സ്ഥാപനത്തോട് ചേര്‍ന്ന സ്ഥാപനത്തിലെ തുളസിത്തറയില്‍ ഗുഹ്യരോമം നിക്ഷേപിക്കുന്നുവെന്ന് ആക്ഷേപിക്കുന്ന ഒരു വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി. അറിഞ്ഞിടത്തോളം തൊട്ടടുത്തുള്ള രണ്ട് സ്ഥാപനങ്ങളിലെ പാര്‍ക്കിങ്ങുമായി ബന്ധപ്പെട്ട ഒരു തര്‍ക്കത്തിനിടയിലാണ് ഹക്കിം ഗുഹ്യരോമം നിക്ഷേപിച്ചത്. യഥാര്‍ത്ഥത്തില്‍ ഗുഹ്യരോമം നിക്ഷേപിക്കുകയാണോ അങ്ങനെ ആഗ്യം കാണിക്കുകയാണോ ചെയ്തതെന്നതില്‍ വ്യക്തതയില്ല. സംഭവം നടക്കുന്ന സമയത്ത് പൊലീസിനെ വിളിച്ചെങ്കിലും അവര്‍ സ്ഥലത്തെത്തുകയുണ്ടായില്ലെന്ന് പരാതിയുണ്ട്.
യഥാര്‍ത്ഥത്തിലാണെങ്കിലും അല്ലെങ്കിലും തുളസിത്തറയെ അപമാനിക്കുന്ന ഈ പ്രവര്‍ത്തിക്കെതിരെ പലരും രംഗത്തുവന്നു. ഇയാള്‍ക്ക് മാനസിക വൈകല്യമുണ്ടെന്നായിരുന്നു അന്വേഷണം നടത്തിയ പൊലീസ് ആദ്യം കണ്ടെത്തിയത്. പക്ഷേ, ഹിന്ദുത്വ സംഘടനകള്‍ തൃപ്തരായില്ല. അവര്‍ കൂടുതല്‍ അന്വേഷണം ആവശ്യപ്പെട്ടു. (ഗുരുവായൂരില്‍ തുളസിത്തറയില്‍ സാമൂഹ്യവിരുദ്ധ പ്രവൃത്തി; ശുദ്ധികലശവും തുളസീവന്ദനവും നടത്തി വിഎച്ച്പി, 17 ജനുവരി ജന്മഭൂമി)
ഹക്കിമിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ വൈറലായതോടെ വീഡിയോ പ്രചരിപ്പിക്കരുതെന്ന് പൊലീസ് മുന്നറിയിപ്പ് നല്‍കി (15 ജനുവരി, തൃശൂര്‍ സിറ്റി പോലിസ്, ഫേസ്ബുക്ക് പോസ്റ്റ്). വീഡിയോ അപ് ലോഡ് ചെയ്തയാള്‍ക്കെതിരേ കേസെടുക്കുകയും ചെയ്തു. ഇതിനെതിരേ ഇയാള്‍ കോടതിയെ സമീപിച്ചു. മാനസിക അസ്വാസ്ഥ്യമുള്ളയാള്‍ എങ്ങനെ ഗുരുവായൂര്‍ പോലുള്ള ക്ഷേത്രനഗരത്തില്‍ സ്ഥാപനം നടത്തുന്നുവെന്നായിരുന്നു പൊലീസിനോട് കോടതി ചോദിച്ചത്. താമസിയാതെ ഹക്കിമിന്റെ ഹോട്ടലിന്റെ ലൈസന്‍സ് റദ്ദാക്കി. ഹിന്ദു സംഘടനകള്‍ തുളസിത്തറയില്‍ ശുദ്ധീകരണകലശവും നടത്തി.


തികച്ചും രണ്ടു വ്യക്തികള്‍ തമ്മിലുള്ള പ്രശ്‌നം പക്ഷേ, വംശീയമായ പ്രചാരണത്തിനാണ് ഉപയോഗപ്പെടുത്തിയത്. ഒരു വിഭാഗത്തിന് എന്തും ചെയ്യാമെന്നാണ് കരുതുന്നതെന്നും ആരെയും ക്ഷേത്രത്തിന് പുറത്തുവച്ച് പച്ചക്കിട്ട് കത്തിക്കുമെന്ന് പറയാമെന്നുമായിരുന്നു ഹിന്ദുത്വപക്ഷപാതിയായ അഡ്വ. കൃഷ്ണരാജിനെപ്പോലുള്ളവര്‍ അഭിപ്രായപ്പെട്ടത്. അവര്‍ക്കെതിരേ കേസില്ല. അതുപോലെത്തന്നെയാണ് ലൗജിഹാദ്. അതിനെതിരേയും കേസില്ല (ഗുരുവായൂര്‍ തുളസിത്തറ വിവാദവും പിണറായി പൊലീസും, അഡ്വ. കൃഷ്ണരാജ്, 20 മാര്‍ച്ച്, ഫേസ്ബുക്ക് വീഡിയോ). ജന്മഭൂമി, ജനം ടിവി തുടങ്ങി ഹിന്ദുത്വ മാധ്യമങ്ങൾ ധാരാളം വാര്‍ത്തകള്‍ ഇതുസംബന്ധിച്ച് പ്രസിദ്ധീകരിച്ചു.
5. ഫ്രാന്‍സിന് പാകിസ്താന്റെ ആക്രമണ ഭീഷണി: ഒരു ആകുലത
നാലര കൊല്ലത്തെ വിലക്കിനുശേഷം ജനുവരി ആദ്യവാരത്തില്‍ പാകിസ്താന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സ് യൂറോപ്പിലേക്കുള്ള അവരുടെ സര്‍വീസ് പുനരാരംഭിച്ചു. സര്‍വീസ് പുനരാരംഭിക്കുന്നതിന്റെ ഭാഗമായി അവര്‍ ഒരു പരസ്യം ചെയ്തു. ‘പാരിസ് വി ആര്‍ കമിങ്’ എന്ന കാപ്ഷനോട് കൂടി ഈഫല്‍ ടവറിന്റെ പശ്ചാത്തലത്തില്‍ ഒരു വിമാനം പറക്കുന്നതാണ് കാണിച്ചത്. ഇത് വിവാദമായി. യുഎസ്സിലെ ട്വിന്‍ ടവര്‍ ആക്രമണത്തോടാണ് ഈ പരസ്യത്തെ പലരും ചേര്‍ത്തുവച്ചത്.
ഈ പരസ്യത്തെക്കുറിച്ച് ഒരു ചര്‍ച്ച എബിസി മലയാളം സംഘടിപ്പിച്ചു. വടയാര്‍ സുനില്‍, ജി സിനുജി എന്നിവരായിരുന്നു പ്രധാന അവതാരകര്‍. പാരിസിനെ ഈഫല്‍ ടവര്‍ തകര്‍ക്കാന്‍ പാകിസ്താനികള്‍ തീരുമാനിച്ചതിന്റെ സൂചനയാണ് ഇതെന്ന് രണ്ടു പേരും ആരോപിച്ചു. അവരുടെ അഭിപ്രായത്തില്‍ മുസ്ലീങ്ങളുടെയും ഇസ്ലാമിന്റെയും ലോകത്തോടുതന്നെയുള്ള ഭീഷണിയാണ് പാകിസ്താന്‍ തങ്ങളുടെ പരസ്യത്തിലും ആവര്‍ത്തിച്ചത്. പാകിസ്താന്‍ അധികൃതര്‍ അന്വേഷണം പ്രഖ്യാപിച്ചതിനെക്കുറിച്ചും സൂചനയുണ്ട്. ഗ്രാഫിക് ഡിസൈന്‍ ചെയ്യാന്‍ പാകിസ്താനില്‍ ആളില്ലെങ്കില്‍ കൊച്ചിയില്‍ നിന്ന് അയക്കാമെന്ന് പറഞ്ഞാണ് ചര്‍ച്ച അവസാനിപ്പിച്ചത് (പാരീസിലേക്ക് പാകിസ്താന്റെ വ്യോമാക്രമണം! 17 ജനുവരി എബിസി മലയാളം).


6. സിപിഎമ്മിനെ നിയന്ത്രിക്കുന്നത് മന്ത്രി റിയാസ്
സിപിഎമ്മിന്റെ ഈഴവ വോട്ടുകള്‍ ബിജെപിയിലേക്ക് ചോര്‍ന്നുപോകുന്നുണ്ടോ എന്ന ചോദ്യത്തോടെയാണ് ബിജെപി നേതാവ് എം.ടി രമേശുമായുള്ള ന്യൂസ് 18 പ്രതിനിധിയുടെ അഭിമുഖം (19 ജനുവരി, ന്യൂസ് 18) തുടങ്ങിയത്. സിപിഎം ന്യൂനപക്ഷ പ്രീണനം നടത്തുന്നതില്‍ ഇതര സമുദായങ്ങള്‍ക്ക് നീരസമുണ്ടെന്നാണ് രമേശിന്റെ അഭിപ്രായം:
ചില തീവ്രവാദ ഗ്രൂപ്പുകളുമായിട്ട് വഴിവിട്ട ബന്ധവും സഹായവും സിപിഐഎമ്മിന് ഉണ്ടായിരുന്നു. ഒരു ഘട്ടത്തില്‍ സിപിഐഎമ്മിനെ അവരാണ് നിയന്ത്രിക്കുന്നത് എന്നുപോലും വന്നിരുന്നു. പ്രത്യേകിച്ചും സിപിഐഎമ്മിനകത്തെ ചില പുതിയ നേതാക്കന്മാരുടെ ഉദയം. അവര്‍ക്ക് പ്രത്യേക പരിരക്ഷ കിട്ടുന്നു. അവരിപ്പോള്‍ പാര്‍ട്ടി സെക്രട്ടറിയേക്കാള്‍ മേലെയാണ്. സിപിഎം ലീഡര്‍ഷിപ്പ് ഹൈജാക്ക് ചെയ്യപ്പെടുന്നു എന്നുള്ളതിന്റെ ഉദാഹരണമാണ് മുഹമ്മദ് റിയാസിന് സിപിഎമ്മിനകത്ത് ഉണ്ടാകുന്ന സ്വാധീനം. മുഹമ്മദ് റിയാസിനെ പിന്തുണയ്ക്കുന്ന ഒരു സമൂഹത്തിന്റെ പരിവേഷമാണ് ഇതിന് പിന്നില്‍.
സനാതന ധര്‍മ്മത്തെ അശ്ലീലമെന്ന് പറയുന്നത് ഭൂരിപക്ഷ സമൂഹത്തിന്റെ വികാരങ്ങള്‍ വ്രണപ്പെടട്ടെ എന്ന് വിചാരിച്ചുകൊണ്ട് തന്നെയാണ്. ഏറ്റവും കൂടുതല്‍ ഹിന്ദുക്കള്‍ വോട്ട് ചെയ്യുന്നത് സിപിഎമ്മിനാണ്. ആ സിപിഎം ഇങ്ങനെയൊരു നിലപാടെടുക്കണമെങ്കില്‍ അതിന് പിറകില്‍ എന്തെങ്കിലും കാരണമുണ്ടാകും. മുഹമ്മദ് റിയാസാണ് സിപിഎമ്മിന്റെ അടുത്ത മുഖ്യമന്ത്രി. സിപിഎം പാര്‍ട്ടിയെ ചില നിക്ഷിപ്ത താല്‍പര്യക്കാരും ചില ശക്തികളും ഹൈജാക്ക് ചെയ്തിരിക്കുന്നു എന്നത് ഒരു വസ്തുതയാണ്.
7. ഏത് നൂറ്റാണ്ടിലേക്ക്?
2024ല്‍ കനത്ത വിവാദത്തിന് കാരണമായ വ്യായാമ കൂട്ടായ്മ ‘മെക് 7’നെതിരെ കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ രംഗത്തുവന്നു. മതത്തിന്റെ മാനദണ്ഡങ്ങള്‍ പാലിക്കാതെയുള്ള വ്യായാമ പരിപാടികള്‍ക്കെതിരെ വിശ്വാസികള്‍ ജാഗ്രത പുലര്‍ത്തണമെന്നും ‘സ്ത്രീയും പുരുഷനും ഇടകലര്‍ന്നുള്ള വ്യായാമം അനുവദനീയമല്ലെ’ന്നും അദ്ദേഹം വിശ്വാസികളെ ഓര്‍മിപ്പിച്ചു. വിവാദം കെട്ടടങ്ങി ആഴ്ചകള്‍ കഴിഞ്ഞാണ് കാന്തപുരം വിഭാഗം വീണ്ടും ‘മെക് 7’നെതിരെ രംഗത്തെത്തുന്നത്. കാന്തപുരം സമസ്ത മുശാവറ യോഗത്തിലാണ് കൂട്ടായ്മയെ ചൊല്ലിയുള്ള വിവാദങ്ങള്‍ ചര്‍ച്ചയായത്. (18 ജനുവരി, മീഡിയാവണ്‍).
ഇതേ കുറിച്ച് അന്നേദിവസം ഏഷ്യാനെറ്റിന്റെ ന്യൂസ് അവര്‍ സംവാദത്തിന്റെ ശീര്‍ഷകം ‘ഏത് നൂറ്റാണ്ടിലേക്ക്?’ എന്നായിരുന്നു. മുസ്ലീം സമൂഹത്തിലെ സ്ത്രീകള്‍ക്കെതിരേയുള്ള വിവേചനം ചര്‍ച്ച ചെയ്യാന്‍ ഉപയോഗിക്കുന്ന ഭാഷ പക്ഷേ, ഇസ്‌ലാമോഫോബിയ ഉൽപാദിപ്പിക്കുന്നതായി.


മത, ഭാഷാ, ലിംഗ, രാഷ്ട്രീയ ന്യൂനപക്ഷങ്ങള്‍ക്കുമേല്‍ ഭാഷയുടെ ആധിപത്യ മാതൃകകളുണ്ടാക്കുന്ന ഹിംസയും അതിന്റെ പരിഹാരവും പുതിയ കാലത്തിന്റെ രാഷ്ട്രീയത്തെ ഏറെ സങ്കീര്‍ണമാക്കുന്നു. സ്ത്രീകളെ പറ്റിയും ന്യൂനപക്ഷങ്ങളെ പറ്റിയും ഉപയോഗിക്കുന്ന ഭാഷ ഈ സാഹചര്യത്തില്‍ ഏറെ പഠനങ്ങള്‍ക്ക് വിധേയമായി. ഇസ്‌ലാമോഫോബിയയുമായി ബന്ധപ്പെട്ട പഠനങ്ങളും ഈ അന്വേഷണത്തില്‍ ഏറെ ഉള്‍ക്കാഴ്ചകള്‍ നല്‍കുന്നു.
ഇത്തരം വാക്കുകളില്‍ പ്രത്യേക അര്‍ത്ഥത്തോടെ ഉപയോഗിക്കുന്ന നാമപദങ്ങളും ക്രിയാപദങ്ങളും ഉള്‍ക്കൊള്ളുന്നു. ചിലപ്പോള്‍ പുതിയ വാക്കുകള്‍ രൂപപ്പെടുത്തുകയും ചെയ്യാറുണ്ട്. ഒളിച്ചുകടത്തല്‍, നുഴഞ്ഞുകയറല്‍, മാപ്പിളസ്ഥാന്‍, മിനി ഗള്‍ഫ്, മിനി പാകിസ്താന്‍, ബംഗ്ലാദേശ് കോളനി, ലൗജിഹാദ്, ഇന്റലക്ച്വല്‍ ജിഹാദ്, കൊറോണ ജിഹാദ്, നര്‍കോട്ടിക്സ് ജിഹാദ്, മൂരിലീഗ്, സുഡാപ്പിണി, സുഡാപ്പി, ജിഹാദി, മൗദൂദി, പച്ച, സമാധാനമതം ഈ പട്ടിക നീട്ടാന്‍ കഴിയും. അങ്ങനെയൊരുവാക്കാണ് ആറാം നൂറ്റാണ്ടും. വെറുതേ നൂറ്റാണ്ടെന്ന് പ്രയോഗിച്ചാലും അര്‍ത്ഥം ലഭിക്കുന്ന തരത്തില്‍ ഈ വാക്ക് ‘അര്‍ത്ഥസമ്പുഷ്ടി’ നേടിക്കഴിഞ്ഞു.
മുസ്ലീം സമൂഹത്തെ പരിഹസിക്കാനും മുസ്ലീങ്ങളുടെ ‘പിന്തിരിപ്പത്ത’ത്തെ എടുത്തുകാട്ടാനുമായി ഉപയോഗിക്കുന്നതില്‍ പ്രധാനമായ ഒരു പ്രയോഗമാണ് ഇത്. ചിലര്‍ ആറാം നൂറ്റാണ്ടെന്നും ഏഴാം നൂറ്റാണ്ടെന്നും പ്രയോഗിക്കും. മുസ്ലീം സമൂഹത്തെ ലക്ഷ്യംവച്ചുകൊണ്ടാണ് ഇത് പറയാറുളളതെങ്കിലും മറ്റുള്ളവരുടെ പിന്തിരിപ്പത്തത്തെ അടയാളപ്പെടുത്താനുളള വാക്കായും ഇത് മാറിയിട്ടുണ്ട്. ഇസ്ലാമിന്റെ ആവിര്‍ഭാവമെന്ന നിലയിലാണ് ആറാം നൂറ്റാണ്ടെന്ന് പറയുന്നത്. ആ കാലവും അതിന്റെ ചിന്തയും അതിൽ നിന്ന് രൂപംകൊണ്ട പ്രത്യയശാസ്ത്രവും ആശയങ്ങളും പിന്തിരിപ്പന്‍ മൂല്യങ്ങള്‍ വഹിക്കുന്നുവെന്ന് ഈ പ്രയോഗം സൂചിപ്പിക്കുന്നു.
2017 നവംബര്‍ 11ന് ഗെയിൽ വിരുദ്ധ സമരത്തിനെതിരേ സിപിഎം കോഴിക്കോട് ജില്ലാ കമ്മിറ്റി ഒരു പ്രസ്താവനയിൽ സമരം ചെയ്യുന്നവരെ ഏഴാം നൂറ്റാണ്ടിലെ പ്രാകൃതബോധത്തില്‍നിന്ന് ജനങ്ങളെ ഇളക്കിവിടുന്ന തീവ്രവാദസംഘങ്ങളെന്നാണ് വിശേഷിപ്പിച്ചത്. ഇത്തരം നിരവധി ഉദാഹരണങ്ങളുണ്ട്.
കാലം/സമയം അഥവാ ടൈം എന്നത് അപരവല്‍ക്കരണത്തിന്റെ ചരിത്രത്തിന്റെ ഭാഗമാണെന്നാണ് ജോഹന്നാസ് ഫാബിയന്‍, ‘ടൈം ആന്‍ഡ് അദര്‍ : ഹൗ ആന്ത്രപോളജി മെയ്ക്‌സ് ഇറ്റ്‌സ് ഒബജക്റ്റ്‌സ്’ (2014 കൊളംബിയ യൂനിവേഴ്‌സിറ്റി പ്രസ്) നിരീക്ഷിക്കുന്നത്. സമകാലികമായ സമയം ചില പ്രത്യേക അധീശവിഭാഗങ്ങളുടെ പ്രത്യേകതയാണെന്നും ആധുനികതയുടെ സമയബോധം തന്നെ ഇത്തരത്തില്‍ ബഹിഷ്‌കരണത്തിലൂടെ രൂപപ്പെടുന്നുവെന്നും കാണാം. കാലം തെറ്റിയ സമുദായമായി മുസ്ലീങ്ങളെ ചിത്രീകരിക്കുന്നതിന് പിന്നില്‍ ആധുനിക വംശീയതയുടെ സമയ രാഷ്ട്രീയത്തിനുള്ള പങ്ക് ഏറെ പഠിക്കേണ്ട വിഷയമാണ്.


8. മെക് സെവനും കാന്തപുരത്തിന്റെ പ്രസ്താവനയും
മെക് സെവന്‍ വ്യായാമ കൂട്ടായ്മ കേരളത്തില്‍ ഏറ്റവും കൂടുതല്‍ കാലം നീണ്ടുനിന്ന ഒരു വിവാദവിഷയമായിരുന്നു. ഈ വിവാദത്തില്‍ നിരവധി പേര്‍ പങ്കുകൊണ്ടു. കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാരായിരുന്നു അവരില്‍ ഒരാള്‍. ചെറുപ്പക്കാരികളായ സ്ത്രീകളും പുരുഷന്മാരും ഒരുമിച്ച് കൂടുന്നതിനെ മലപ്പുറം കിഴിശ്ശേരിയില്‍ ഇസ്സത്ത് സ്‌കോളറേനിയം പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുന്നതിനിടയില്‍ അദ്ദേഹം വിമര്‍ശിച്ചത് പുതിയൊരു വിവാദത്തിന് തിരികൊളുത്തി. വ്യായാമം എന്ന പേരില്‍ എല്ലാ കുഗ്രാമങ്ങളിലും ടൗണുകളിലും സദസ്സൊരുക്കുകയാണെന്നും ചെറുപ്പക്കാരികളായ സ്ത്രീകളും പുരുഷന്മാരും ഒരുമിച്ച് കൂടുന്നതിന് ഒരു പ്രശ്‌നവുമില്ലെന്നാണ് പഠിപ്പിക്കുന്നതെന്നുമായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം. (20 ജനുവരി, മാതൃഭൂമി)
ഇതേ വാദം സമസ്ത മുശാവറയും ദിവസങ്ങള്‍ക്കു മുമ്പ് ഉയര്‍ത്തിയിരുന്നു: അന്യപുരുഷന്മാരും സ്ത്രീകളും ഇടകലര്‍ന്നുകൊണ്ടിരിക്കുന്നു. സ്ത്രീകള്‍ അവരുടെ ശരീരം പോലും തുറന്നുകൊണ്ട് വ്യായാമത്തില്‍ ഏര്‍പ്പെടുന്നു. സ്ത്രീയും പുരുഷനും നോക്കുന്നതും കാണുന്നതും ഹറാമാണെന്ന ധാരണപോലും ഇല്ലാതാക്കി നാശങ്ങളും നഷ്ടങ്ങളും ഇവിടെ വരുത്തിക്കൊണ്ടിരിക്കുന്നു. തെറ്റുചെയ്യുന്നതില്‍ ഒരു മടിയുമില്ല എന്ന സ്ഥിതിയാണുണ്ടാകുന്നത് ഇസ്ലാം മതത്തില്‍ നിന്ന് ആളുകളെ അകറ്റുകയാണ് ഇപ്പോള്‍ ചെയ്യുന്നത്. പണ്ട് പുരുഷന്‍മാരെ കാണുന്നതും സംസാരിക്കുന്നതും നിബന്ധനകളോടെയാണെന്ന ഇസ്ലാം നിയമത്തെ കുറിച്ച് സ്ത്രീകള്‍ക്ക് ബോധമുണ്ടായിരുന്നു. ഈ മറ എടുത്തുകളഞ്ഞ് ചെറുപ്പക്കാരികളായ സ്ത്രീകളും പുരുഷന്മാരും ഒരുമിച്ച് കൂടുന്നതിന് ഒരു പ്രശ്‌നവുമില്ലെന്നാണ് ഇപ്പോള്‍ പഠിപ്പിക്കുന്നത്. വമ്പിച്ച നാശമാണ് ഇത് ലോകത്ത് ഉണ്ടാക്കിക്കൊണ്ടിരിക്കുന്നത്. (20 ജനുവരി, മാതൃഭൂമി)
കാന്തപുരം ഗോവിന്ദന്‍ സംവാദം
കാന്തപുരത്തെ സിപിഎം നേതാവ് എം.വി ഗോവിന്ദന്‍ വിമര്‍ശിച്ചു. സ്ത്രീകള്‍ പൊതുഇടങ്ങളിലേക്ക് ഇറങ്ങരുതെന്നത് പറയുന്നത് പിന്തിരിപ്പന്‍ നിലപാടാണ്. സ്ത്രീകളുടെ പൊതു ഇടങ്ങളിലെ സാന്നിധ്യത്തെ പുരോഗമനപരമായി പിന്തുണയ്ക്കുന്നു. ശാഠ്യം പിടിക്കുന്നവര്‍ക്ക് പിടിച്ചുനില്‍ക്കാനാവില്ല, പുരോഗമന നിലപാട് സ്വീകരിച്ച് മുന്നോട്ട് പോകേണ്ടി വരുമെന്നും അദ്ദേഹം മുന്നറിയിപ്പു നല്‍കി (21 ജനുവരി, ഡൂള്‍ ന്യൂസ്). അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ ദേശീയ, പരിഷ്‌കരണവാദ, കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ കൊണ്ടുവന്ന പുരോഗമന ആശയങ്ങളുമായി പൊരുത്തപ്പെടുന്നതിലൂടെയാണ് സ്ത്രീകള്‍ക്ക് ഉയര്‍ന്നുവരാന്‍ കഴിയുന്നത്. (22 ജനുവരി ഇടിവി ഭാരത്).
കാന്തപുരവും വിട്ടുകൊടുത്തില്ല. പുതുതായി തിരഞ്ഞെടുക്കപ്പെട്ട കണ്ണൂര്‍ ജില്ലയിലെ 18 സിപിഎം ഏരിയ സെക്രട്ടറിമാരില്‍ ഒരു സ്ത്രീ പോലും ഇല്ലെന്ന് അദ്ദേഹം പരിഹസിച്ചു. (21 ജനുവരി, മാധ്യമം) വിശ്വാസസംരക്ഷണം പ്രധാനമാണെന്നും ഇത്തരം ഇടപെടലുകള്‍ സമുദായത്തെ പൊളിക്കാനുള്ളതാണെന്നും കുറ്റപ്പെടുത്തി (ന്യൂസ് 18 ചര്‍ച്ച, 21 ജനുവരി).
മുസ്ലീം സമുദായത്തിന്റെ ആഭ്യന്തര ചര്‍ച്ചകളെ അവഗണിച്ചുകൊണ്ട് ഇസ്ലാമിനെ പുരോഗമനത്തിന് വിഘാതമായി കാണുന്ന ഗോവിന്ദന്റെ നിലപാട് ആശയങ്ങളെ മതേതര ലെന്‍സിലൂടെ മാത്രം നോക്കിക്കാണാന്‍ ശ്രമിക്കുന്നതിന്റെ ഭാഗമാണ്.


താലിബാന്‍ രൂപകം
കാന്തപുരത്തിന്റെ പ്രസ്താവനയെക്കുറിച്ച് ന്യൂസ് 18 ചര്‍ച്ച സംഘടിപ്പിച്ചു. എം സുള്‍ഫത്ത്, എം.ജി രേണുക, ബഷീര്‍ വള്ളിക്കുന്ന്, എസ്.വൈ.എസ് നേതാവ് മുഹമ്മദലി കിനാലൂര്‍, ഹമീദ് ചേന്നമംഗലൂര്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കാളികളായി.
ഇസ്ലാമികമായി നിലപാട് പറയാനുള്ള പണ്ഡിത സംഘടനയുടെ അവകാശത്തെ ചോദ്യം ചെയ്യുന്നത് ന്യായമല്ലെന്ന് മുഹമ്മദ് അലി കിനാലൂര്‍ അഭിപ്രായപ്പെട്ടു. കാന്തപുരത്തിന്റെ അഭിപ്രായപ്രകടനത്തെ ചർച്ച നയിച്ച മാധ്യമപ്രവര്‍ത്തക രേണുക നിയമവിരുദ്ധവും സ്ത്രീവിരുദ്ധവുണെന്ന് വിശേഷിപ്പിച്ചു. ഹമീദ് ചേന്നമംഗലൂര്‍ മുസ്ലീങ്ങളെ മൂന്നായി തരംതിരിച്ചു- ലിബറല്‍ മുസ്ലീം, പുരുഷ ഇസ്ലാമുകള്‍, അധി-പുരുഷ ഇസ്ലാമുകള്‍ എന്നിങ്ങനെ. ഇതില്‍ പുരുഷ ഇസ്ലാമും അധി-പുരുഷ ഇസ്ലാമും ജെന്‍ഡര്‍ സെഗ്രിഗേഷന് വേണ്ടി വാദിക്കുന്നവരും ലിബറല്‍ മുസ്ലീങ്ങള്‍ ജെന്‍ഡര്‍ മിക്‌സിങ്ങ് അംഗീകരിക്കുന്നവരാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കാന്തപുരത്തിന്റെ നിലപാടിനെ ‘താലിബാനിസ’മെന്നായിരുന്നു തുടര്‍ചര്‍ച്ചയില്‍ രേണുക വിശേഷിപ്പിച്ചത്. സൗദി ഉള്‍പ്പെടെയുള്ള മുസ്ലീം രാഷ്ട്രങ്ങള്‍ സ്ത്രീകളുടെ അവകാശങ്ങള്‍ ഓരോന്നായി നടപ്പാക്കി കൊണ്ടിരിക്കുമ്പോള്‍ നമ്മുടെ നാട്ടില്‍ മുസ്ലീം പണ്ഡിതര്‍ ‘താലിബാനിസം’ നടപ്പിലാക്കുകയാണെന്ന് അവര്‍ കുറ്റപ്പെടുത്തി. താലിബാനിസമെന്ന പ്രയോഗത്തെ മുഹമ്മദലി കിനാലൂര്‍ ചോദ്യം ചെയ്തു. ഒരു മതവിഷയത്തില്‍ പൊതുസമൂഹത്തിന് മുഴുവന്‍ സ്വീകാര്യമല്ലാത്ത ഒരു നിലപാടും മതപണ്ഡിതന്മാര്‍ പറയാന്‍ പാടില്ല എന്നാണോ ഈ പ്രയോഗത്തിലൂടെ ഉദ്ദേശിക്കുന്നത് എന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം.
കൂടുതല്‍ പ്രശ്‌നം ജമാ അത്തിന്റെ മതരാഷ്ട്രവാദം; കാന്തപുരത്തിൻ്റെ സ്ത്രീവിരുദ്ധത അല്ല
കാന്തപുരത്തിന്റെ പ്രസ്താവന അദ്ദേഹത്തിന്റെ വിശ്വാസത്തിന്റെ ഭാഗമാണെന്നും സി.പി.എം സ്ത്രീ-പുരുഷ സമത്വത്തില്‍ വിശ്വസിക്കുന്നുവെന്നും ഡോ. തോമസ് ഐസക് പ്രതികരിച്ചു. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ ജമാ അത്തിന്റെ മതരാഷ്ട്രവാദമാണ് കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധതയെക്കാള്‍ അപകടം: സ്ത്രീകള്‍ക്ക് രണ്ടാം സ്ഥാനം നല്‍കുന്ന പ്രവണത മതത്തിനപ്പുറം സമൂഹത്തിന്റെ എല്ലാ തലങ്ങളിലുമുണ്ട്. പാര്‍ട്ടി ഈ പോരായ്മകള്‍ തിരുത്താന്‍ ശ്രമിക്കുകയാണ്. കാന്തപുരത്തോട് ബഹുമാനമുണ്ട്. അവര്‍ മുസ്ലീം മതരാഷ്ട്രവാദം പറയാത്തവരാണ്. ജമാഅത്തെ ഇസ്ലാമി പോലെയല്ല. സത്രീകള്‍ക്ക് രണ്ടാം സ്ഥാനം കല്‍പ്പിക്കുന്നത് മതത്തില്‍ മാത്രമല്ല, സര്‍വതലത്തിലുമുണ്ട്.
ഒരു മുസ്ലീം സംഘടനയോടുള്ള വിമര്‍ശനത്തെ മയപ്പെടുത്താന്‍ മുസ്ലീം സംഘടനകളെക്കുറിച്ചുള്ള (ഇവിടെ ജമാ അത്തെ ഇസ്ലാമി) ഇസ്‌ലാമോഫോബിക് വാര്‍പ്പുമാതൃക ഉപയോഗിക്കുകയായിരുന്നു ഐസക് ഇതിലൂടെ (21 ജനുവരി, മാധ്യമം).
സമാധാനാന്തരീക്ഷം തകര്‍ക്കുന്ന മതപണ്ഡിതര്‍
ഇതേ വിഷയത്തില്‍ ‘കാന്തപുരത്തിന്റെ ദ്വയാര്‍ത്ഥ പ്രയോഗം’ എന്ന ശീര്‍ഷകത്തില്‍ (ശാകല്യന്‍, 17 ജനുവരി, കേസരി) കേസരി ഒരു ലേഖനം പ്രസിദ്ധപ്പെടുത്തി. കോഴിക്കോട് നടന്ന ഒരു ഇസ്ലാമിക സെമിനാറില്‍, മതപണ്ഡിതരും മതപഠനവും ഉണ്ടായിരുന്നില്ലെങ്കില്‍ കേരളത്തില്‍ സമാധാനാന്തരീക്ഷം ഉണ്ടാകുമായിരുന്നില്ലെന്ന് കാന്തപുരം അഭിപ്രായപ്പെട്ടിരുന്നു. സമൂഹത്തില്‍ മൂല്യവ്യവസ്ഥയുണ്ടാക്കുന്നതില്‍ മതവിദ്യാഭ്യാസത്തിനും പങ്കുണ്ടെന്നായിരുന്നു അദ്ദേഹം അഭിപ്രായപ്പെട്ടത്. എന്നാല്‍ ഇതിനോടുള്ള കേസരി ലേഖനത്തിന്റെ പ്രതികരണം മറ്റൊരു തരത്തിലായിരുന്നു. കേരളത്തിലെ സുന്നികള്‍ക്കിടയില്‍ മാത്രമല്ല മറ്റുള്ളവര്‍ക്കിടയിലും സമാധാനം തകര്‍ക്കുന്നത് കാന്തപുരത്തെപ്പോലുള്ള പണ്ഡിതരാണ് എന്ന് ലേഖനം ആക്ഷേപിച്ചു. ബോബി ചെമ്മണ്ണൂരിന്റെ ദ്വായാര്‍ത്ഥ പ്രയോഗവുമായി ബന്ധപ്പെട്ട കേസിനെ കാന്തപുരത്തിന്റെ അഭിപ്രായപ്രകടനവുമായി ചേര്‍ത്തുവായിക്കാനും ലേഖകന്‍ ശ്രമിച്ചു (17 ജനുവരി, കേസരി).
9. മുസ്ലീം സംഘടനകളും രാഷ്ട്രീയമൂല്യവും
ഈ ചര്‍ച്ച മറ്റൊരു തരത്തിലും ശ്രദ്ധേയമായിരുന്നു. ചര്‍ച്ച പുരോഗമിക്കുന്നതിനിടയില്‍ മുഖ്യമന്ത്രി പിണറായി വിജയനടക്കം സി.പി.എമ്മിന്റെ മുതിര്‍ന്ന നേതാക്കള്‍ ജമാഅത്തെ ഇസ്ലാമി നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയതിന്റെ ചിത്രങ്ങള്‍ നിയമസഭയില്‍ ഉയര്‍ത്തിക്കാട്ടിയും പഴയ ബന്ധത്തിന്റെ തെളിവുകള്‍ വെളിപ്പെടുത്തിയും പ്രതിപക്ഷം ആഞ്ഞടിച്ചു. ലീഗിന്റെ കെ പി എ മജീദാണ് ഈ ചര്‍ച്ച തുടങ്ങിവച്ചത്. ജമാഅത്തെ ഇസ്ലാമി അമീറിനൊപ്പം പിണറായി വിജയനും കെ.ടി ജലീലും ഇരിക്കുന്ന ചിത്രം, മുഖ്യമന്ത്രി അമീറുമായി സംസാരിക്കുന്ന ചിത്രം, കോടിയേരി ബാലകൃഷ്ണനുമായി മുന്‍ അമീര്‍ ടി. ആരിഫലി സംസാരിക്കുന്ന ചിത്രം എന്നിവയാണ് മജീദ് കാട്ടിയത്. അവസരം കിട്ടിയാല്‍ നിങ്ങള്‍ അവരുമായി ഇപ്പോഴും സംസാരിക്കുമെന്നും പി.ഡി.പിയോട് നിങ്ങളുടെ ഇപ്പോഴത്തെ നിലപാട് എന്താണെന്നും അദ്ദേഹം ചോദിച്ചു.
ജമാഅത്തെ ഇസ്ലാമിയെക്കുറിച്ച് ചന്ദ്രിക ദിനപത്രത്തില്‍ സി.പി സൈതലവി ‘ഒരു കറയും പുരളാത്ത പരിശുദ്ധ നെയ്യ്’ എന്നപേരില്‍ എഴുതിയ ലേഖനം ലീഗ് അംഗങ്ങള്‍ ഒന്ന് വായിക്കണമെന്നായിരുന്നു സിപിഎം നേതാവ് എന്‍.കെ. അക്ബറിന്റെ പ്രതിരോധം. കൈവെട്ട് കേസുമായി ബന്ധപ്പെട്ട് പാണക്കാട് തങ്ങളുടെ നേതൃത്വത്തില്‍ കോട്ടക്കലില്‍ മുസ്ലീം സംഘടനകളുടെ യോഗം വിളിച്ചുചേര്‍ത്തതില്‍ രണ്ടു കൂട്ടരെ മാത്രമാണ് ക്ഷണിക്കാതിരുന്നത്. ഇതിനെതിരേ ‘തീവ്രവാദത്തിനെതിരെ കോട്ടക്കല്‍ കഷായം’ എന്നപേരില്‍ ജമാഅത്ത് നേതാവ് സി. ദാവൂദ് ലേഖനമെഴുതി. ഇപ്പോള്‍ സൈതലവിയുടെ നെയ്യും ദാവൂദിന്റെ കഷായവും കൂട്ടിക്കലര്‍ത്തിയാണ് ലീഗ് ഭക്ഷിക്കുന്നത്. ജമാഅത്തെ ഇസ്ലാമിയെ ബൗദ്ധിക പ്രമുഖും എസ്.ഡി.പി.ഐയെ ശാരീരിക് പ്രമുഖുമായി ഉള്‍ക്കൊണ്ട് മുസ്ലീം പതിപ്പുള്ള ബി.ജെ.പിയായി ലീഗ് മാറിയെന്നും അക്ബര്‍ കുറ്റപ്പെടുത്തി.


എ.കെ.ജി സെന്ററില്‍ നിന്നുള്ള കാപ്‌സ്യൂളുകളാണ് സഭയില്‍ അവതരിപ്പിക്കുന്നതെന്ന് ലീഗ് നേതാവ് നജീബ് കാന്തപുരം തിരിച്ചടിച്ചു: ലോക്‌സഭയില്‍ സി.പി.എമ്മിന് മൂന്ന് എം.പിമാരാണുള്ളത്. ഇതില്‍ രണ്ടുപേരും വിജയിച്ചത് ജമാഅത്തെ ഇസ്ലാമിക്കൊപ്പം നിന്നിട്ടാണ്. 2011 ഏപ്രില്‍ നാലിന് വടക്കാഞ്ചേരിയില്‍ നടന്ന രാഷ്ട്രീയ വിശദീകരണ യോഗത്തില്‍ ജമാഅത്തെ ഇസ്ലാമിയുമായി മുമ്പും രാഷ്ട്രീയ ചര്‍ച്ചകള്‍ തങ്ങള്‍ നടത്തിയിട്ടുണ്ടെന്ന് പറഞ്ഞത് അന്നത്തെ പാര്‍ട്ടി സെക്രട്ടറി പിണറായി വിജയനാണ്. മുമ്പ് നിയമസഭയില്‍ ആര്യാടന്‍ മുഹമ്മദ് അവതരിപ്പിച്ച അടിയന്തര പ്രമേയത്തിന് മറുപടിയായി ‘തീവ്രവാദ പേരുപറഞ്ഞ് ആര്യാടന്‍ ജമാഅത്തെ ഇസ്ലാമിയെ വിമര്‍ശിക്കുന്നത് പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടുകൊണ്ടാണെന്നും ഇത് കോണ്‍ഗ്രസിന്റെ മൃദു ഹിന്ദുത്വ നിലപാടിന്റെ തെളിവാണെന്നു’മുള്ള കോടിയേരി ബാലകൃഷ്ണന്റെ പ്രസംഗവും നജീബ് ഓര്‍മിപ്പിച്ചു.
മുസ്ലീം സംഘടനകളെ മുന്‍നിര്‍ത്തി രാഷ്ട്രീയമൂല്യവിചാരം നടത്തുന്ന രീതി അടിസ്ഥാനപരമായി ഇസ്‌ലാമോഫോബിക് രീതിശാസ്ത്രത്തിന്റെ ഭാഗമാണ് (21 ജനുവരി, മാധ്യമം).
10. മുസ്ലീം സംഘടനകള്‍ സര്‍ക്കാരിനെ അട്ടിമറിക്കുന്നു: പ്രചാരണം
ജമാഅത്തെ ഇസ്ലാമിയെയും എസ്ഡിപിഐയെയും യുഡിഎഫില്‍ ഉറപ്പിച്ചുനിര്‍ത്തി ഇടതുസര്‍ക്കാരിനെ അട്ടിമറിക്കാനാണ് മുസ്ലീം ലീഗ് ശ്രമിക്കുന്നതെന്ന് സിപിഎം നേതാവ് ടി.പി രാമകൃഷ്ണന്‍. ഗവര്‍ണറുടെ നന്ദിപ്രമേയ ചര്‍ച്ചയിലാണ് ഗുരുതരമായ ഈ ആരോപണം ഉന്നയിച്ചത്. ഈ സഖ്യത്തെ പിന്തുണയ്ക്കുന്നതിന് കോണ്‍ഗ്രസ്സിനെ കുറ്റപ്പെടുത്തുകയും ചെയ്തു.
സിപിഎം നേതാവായ എ.സി മൊയ്തീന്‍ ഉന്നയിച്ച ആരോപണങ്ങള്‍ ഇങ്ങനെ: യുഡിഎഫ് തിരഞ്ഞെടുപ്പ് വിജയത്തിനായി തീവ്രവാദികളെ കൂടെക്കൂട്ടി. ന്യൂനപക്ഷത്തിന്റെ പേരുപറഞ്ഞ് തീവ്രവാദം നടത്തുന്ന ജമാഅത്തെ ഇസ്ലാമിയെ സ്വന്തം ചിറകില്‍ സംരക്ഷിച്ച് ലീഗ് കൊണ്ടുനടക്കുന്നു. ജമാഅത്തെ ഇസ്ലാമിക്കാര്‍ മതരാഷ്ട്രവാദികളാണ്. ഫാഷിസത്തെ എതിര്‍ക്കാന്‍ ന്യൂനപക്ഷ ഏകീകരണത്തിനാണ് ലീഗും പാണക്കാട്ടെ തങ്ങളും ശ്രമിക്കുന്നത്. ജമാഅത്തെ ഇസ്ലാമിയെയും വെല്‍ഫെയര്‍ പാര്‍ട്ടിയെയും കൂടെക്കൂട്ടി ഫാസിസത്തെ എതിര്‍ക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
മുപ്പതുകൊല്ലം ജമാഅത്തെ ഇസ്ലാമി ഇടതുപക്ഷത്തെ പിന്തുണച്ചുവെന്നും ‘പിന്തുണക്കുമ്പോള്‍ സ്വര്‍ഗീയം, മറുപക്ഷത്തെ പിന്താങ്ങിയാല്‍ വര്‍ഗീയം’ എന്ന രീതി ശരിയല്ലെന്നും ലീഗ് നേതാവ് എന്‍ ഷംസുദ്ദീന്‍ സിപിഎമ്മിനെ കുറ്റപ്പെടുത്തി. (22 ജനുവരി, മാധ്യമം)
11. ഇസ്‌ലാമോഫോബിയക്കുത്തരവാദികള്‍ മുസ്ലീം സംഘടനകളോ?
കേരള മുസ്ലീം ഗ്രൂപ്പുകള്‍ മറ്റുള്ളവരില്‍ ഇസ്‌ലാമോഫോബിയ ആരോപിക്കുകയാണെന്ന് കുറ്റപ്പെടുത്തിക്കൊണ്ട് ആനന്ദ് കൊച്ചുകുടി ദി പ്രിന്റില്‍(23 ജനുവരി) ‘കേരള മുസ്ലീം ഗ്രൂപ്പ്‌സ് ആര്‍ ഓഡിറ്റിങ് അദര്‍ ഓണ്‍ ഇസ്‌ലാമോഫോബിയ. ഇറ്റ് ഈസിന്റ് ഹെല്‍പ്പിങ്’ എന്ന ശീര്‍ഷകത്തില്‍ ഒരു ലേഖനം എഴുതി. മറ്റുള്ളവരുടെ മുകളില്‍ ഇസ്‌ലാമോഫോബിയ ആരോപണം ഉന്നയിക്കും മുമ്പ് തങ്ങള്‍ എത്രമാത്രം ഇസ്‌ലാമോഫോബിയക്ക് കാരണമാകുന്നുണ്ടെന്ന് പരിശോധിക്കണമെന്നാണ് അദ്ദേഹം മുസ്ലീം സംഘടനകള്‍ക്ക് നല്‍കുന്ന ഉപദേശം.


അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ ഇസ്‌ലാമോഫോബിയക്ക് കാരണം മുസ്ലീം സംഘടനകളും മുസ്ലീങ്ങളുടെ പ്രവര്‍ത്തനങ്ങളുമാണ്. ഉദാഹരണത്തിന് പോപുലര്‍ഫ്രണ്ടും മഅദനിയും അദ്ദേഹത്തിന്റെ സംഘടനയും. അവരെക്കുറിച്ചുള്ള ഒരു ചോദ്യംപോലും മുസ്ലീം സംഘടനകള്‍ ചോദിക്കാന്‍ തയ്യാറില്ല. കമ്മ്യൂണിറ്റിയില്‍ ഇസ്ലാമിസ്റ്റുകളുണ്ടെന്നും മതമൗലികവാദികളുണ്ടെന്നുമുള്ള കാര്യം പലരും അഭിമുഖീകരിക്കാന്‍ മടിക്കുന്നു. കേരളത്തില്‍ ഇസ്‌ലാമോഫോബിയ പടര്‍ത്തിയ ഏതാനും സംഭവങ്ങളും അദ്ദേഹം വായനക്കാരുടെ ശ്രദ്ധയില്‍പ്പെടുത്തുന്നുണ്ട്. മെക്ക് 7, സംസ്ഥാനത്തെ ഹമാസ് അനുകൂല പ്രകടനങ്ങള്‍, സാദിഖലി തങ്ങള്‍ ക്രിസ്മസ് ആഘോഷത്തില്‍ പങ്കെടുത്തതിനോടുള്ള സമസ്ത ഇകെ വിഭാഗത്തിന്റെ വിമര്‍ശനം, ഹലാല്‍ ഭക്ഷണത്തിനുണ്ടായ പ്രചാരം, നിർമ്മല കോളജിലെയും പൈങ്ങാട്ടൂരിലെയും നമസ്‌കാര വിവാദം, വിശ്വാസത്തിന്റെ പുനരുദ്ധാനം. ഇസ്ലാമിസ്റ്റുകളെ ഇടതുപക്ഷം പ്രീണിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം പറയുന്നുണ്ട്. തങ്ങള്‍ക്കുവേണ്ടി പ്രചാരണം നടത്താന്‍ ബുദ്ധിജീവികളെ പണംകൊടുത്തുവാങ്ങുന്ന പതിവുണ്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തുന്നു. ഏതാനും പേരുകളും അദ്ദേഹം നല്‍കുന്നു.
തൊട്ടടുത്ത ദിവസം ന്യൂസ് കര്‍ണാടകയും ഇതേ വാദമുഖങ്ങള്‍ മുന്നോട്ടുവച്ചുകൊണ്ട് സമാന വിശകലനം ആവര്‍ത്തിച്ചു, ‘ഫേസിങ് ദി മിറർ: ദി റോള്‍ ഓഫ് മുസ്ലിം ഓര്‍ഗനൈസേഷന്‍ ഇന്‍ ഇസ്‌ലാമോഫോബിയ’ എന്ന ലേഖനത്തില്‍.
12. സ്ത്രീശാക്തീകരണത്തിന് തടയണ കെട്ടുന്നവര്‍
സ്ത്രീശാക്തീകരണത്തിന് തടയണ കെട്ടുന്നവര്‍ എന്ന ശീര്‍ഷകത്തില്‍ കാന്തപുരത്തിനെതിരേ അഡ്വ. നിവേദിത സുബ്രഹ്‌മണ്യന്‍ ഒരു ലേഖനം ജന്മഭൂമിയില്‍ ജനുവരി 24ന് പ്രസിദ്ധപ്പെടുത്തി. സ്ത്രീ-പുരുഷ അതിര്‍വരമ്പുകള്‍ നിശ്ചയിക്കേണ്ടത് സ്ത്രീകളാണെന്ന അടിസ്ഥാന സങ്കല്പം പകര്‍ന്നുനല്‍കാതെ എങ്ങനെ നവോത്ഥാന കാഴ്ചപ്പാടിലേക്ക് സ്ത്രീകള്‍ക്ക് എത്താനാകും എന്ന ചോദ്യമാണ് ഉയരുന്നതെന്നും ലോകം ഭാരതീയ സ്ത്രീ സങ്കല്പങ്ങള്‍ ഉദാത്തമായി കണ്ടെങ്കിലും അവയെ ഉള്‍ക്കൊള്ളാനും പിന്തുടരാനും കാന്തപുരത്തെപ്പോലുള്ളവര്‍ സന്നദ്ധമാവുന്നില്ലെന്നും ലേഖിക മുസ്ലീം സമൂഹത്തെ കുറ്റപ്പെടുത്തുന്നു. മുസ്ലീം വനിതകള്‍ക്ക് കേരളത്തില്‍ ഉണ്ടായിരുന്ന വസ്ത്രസ്വാതന്ത്ര്യം ഇല്ലാതായിത്തുടങ്ങിയത് മതതീവ്രവാദികളുടെ സ്വാധീനശക്തി വര്‍ദ്ധിപ്പിച്ചത് മുതലാണ്. മുത്തലാഖ് നിരോധിച്ചപ്പോഴും, വിവാഹപ്രായം ഉയര്‍ത്തുന്ന ഉത്തരവിറങ്ങിയപ്പോഴും കേരളത്തില്‍ ഉയര്‍ന്ന എതിര്‍ശബ്ദങ്ങളുടെ യഥാര്‍ത്ഥ അജണ്ട തിരിച്ചറിയാതെ അതിനെ പിന്തുണച്ചവര്‍ തത്വത്തില്‍ അംഗീകരിച്ചത് മതനിര്‍ദ്ദേശങ്ങള്‍ മാത്രമാണ് സ്ത്രീയുടെ ശരി എന്നതായിരുന്നു. കേരളത്തിലെ ഭരണ-പ്രതിപക്ഷ പാര്‍ട്ടികളുടെ ഇത്തരം നിലപാടുകള്‍ സ്ത്രീകളെ പിന്നോട്ടടിപ്പിക്കുന്ന ചിന്താഗതികളുടെ വളര്‍ച്ചക്ക് വളമാകും. (സ്ത്രീശാക്തീകരണത്തിന് തടയണ കെട്ടുന്നവര്‍, അഡ്വ. നിവേദിത സുബ്രഹ്‌മണ്യന്‍, 24 ജനുവരി, ജന്മഭൂമി)
13. പച്ചതൊടണമെങ്കില്‍ എസ്ഡിപിഐ വേണം
മുസ്ലീം സംഘടനകളെ മുന്‍നിര്‍ത്തി രാഷ്ട്രീയമൂല്യവിചാരം നടത്തുന്നത് മുസ്ലീം സംഘടനകളെ മുന്‍നിര്‍ത്തിയുള്ള ഇസ്‌ലാമോഫോബിയയുടെ ഒരു രീതിശാസ്ത്രമാണ്. ജനുവരി മാസം ഇത്തരമൊരു സംഭവമുണ്ടായി. പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫിനുണ്ടായ വിജയത്തിന് പിന്നില്‍ വര്‍ഗീയശക്തികളുമായ കൂട്ടുകെട്ടാണെന്ന് വാര്‍ത്ത നല്‍കിയ റിപ്പോര്‍ട്ടര്‍ ടിവിക്കെതിരേ കെ.പി.സി.സി കടുത്ത നിലപാട് സ്വീകരിച്ചു. ചര്‍ച്ചകളില്‍ റിപ്പോര്‍ട്ടര്‍ ടിവിയുമായി സഹകരിക്കേണ്ടെന്നായിരുന്നു പാര്‍ട്ടി തീരുമാനം (24 ജനുവരി, മറുനാടന്‍ മലയാളി).
ഫലം വന്നശേഷം ചാനല്‍ വീണ്ടും സമാനമായ വാര്‍ത്ത പ്രസിദ്ധീകരിച്ചു. റിപ്പോര്‍ട്ടര്‍ ടി.വി. പ്രതിനിധി ആര്‍. റോഷിപാല്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പാലക്കാട് യു.ഡി.എഫിന് പച്ച തൊടണമെങ്കില്‍ എസ്.ഡി.പി.ഐയുടെ പിന്തുണ വേണ്ടിയിരുന്നു എന്ന് പരാമര്‍ശിച്ചിരുന്നു. ഇതാണ് കോണ്‍ഗ്രസിനെ പ്രകോപിപ്പിച്ചത്. എസ്ഡിപിഐയെ മുന്‍നിര്‍ത്തിയാണ് എല്ലാ ചര്‍ച്ചകളും നടക്കുന്നതെങ്കിലും ആ സംഘടനയ്ക്ക് ഈ ചര്‍ച്ചയില്‍ പ്രത്യേക പങ്കൊന്നുമില്ല.
വയനാട്ടിലെ മുസ്ലീം സാന്ദ്രതയും ന്യൂനപക്ഷ വര്‍ഗീയതയും
വയനാട്, പാലക്കാട് ഉപ തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ്സിന്റെ വിജയത്തെക്കുറിച്ച് ധാരാളം ആഖ്യാനങ്ങള്‍ പുറത്തുവന്നിരുന്നു. അതില്‍ പ്രധാനമായ വീക്ഷണങ്ങളിലൊന്ന് വികസിപ്പിച്ചത് സിപിഎമ്മിന്റെ നേതാക്കളാണ്. അതില്‍ മുന്നിലാണ് എം.വി ഗോവിന്ദന്റെ സ്ഥാനം. ആദ്യം രാഹുലും പിന്നീട് നടന്ന ഉപതിരഞ്ഞെടുപ്പില്‍ പ്രിയങ്കയും വിജയിച്ചത് എസ്ഡിപിഐ, ജമാഅത്ത് വോട്ട് വാങ്ങിയാണ് എന്നതാണ് അദ്ദേഹവും മറ്റ് സിപിഎം നേതാക്കളും രൂപപ്പെടുത്തിയ ആഖ്യാനം. അതോടൊപ്പം വയനാട് ഒരു മുസ്ലീം സാന്ദ്രതയുള്ള ജില്ലയാണെന്ന ‘യാഥാര്‍ത്ഥ്യം’ നേതാക്കള്‍ ജനങ്ങളെ ഓര്‍മിപ്പിക്കുകയും ചെയ്തു: വയനാട്ടില്‍ രാഹുല്‍ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും വിജയിച്ചത് ജമാഅത്ത്, എസ്ഡിപിഐ വോട്ട് വാങ്ങിയാണ്. രാഹുല്‍ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയുമൊക്കെ വയനാട്ടില്‍ ജയിച്ചു എന്ന് പറയുന്നത് ഒരു കാര്യം ഉറപ്പല്ലേ, അവിടെ വളരെ പ്രധാനമായ മുസ്ലീം സാന്ദ്രതയുള്ള ഒരു കേന്ദ്രമാണ്. മൂന്ന് മണ്ഡലം മലപ്പുറം ജില്ലയിലാണ്. ഒരു മണ്ഡലം കോഴിക്കോട് ജില്ലയിലാണ്. മറ്റ് മൂന്ന് മണ്ഡലമാണ് വയനാടുള്ളത്. ആ ഓരോ മണ്ഡലത്തിലും പതിനായിരക്കണക്കിന് എസ്ഡിപിഐക്കാരുടെയും ജമാഅത്തെ ഇസ്ലാമിക്കാരുടെയും വോട്ട് കൂടി നേടിയിട്ടാണ് പ്രിയങ്കാ ഗാന്ധിയും അതിന് മുമ്പ് രാഹുല്‍ ഗാന്ധിയും ജയിച്ചത് എന്ന് പറയുമ്പോള്‍ പൊള്ളണ്ട. അതുകൊണ്ട് മാത്രമാണ് ജയിച്ചത് എന്ന് ഞങ്ങള്‍ പറയുന്നില്ല. പക്ഷേ, അതുകൂടി ചേര്‍ന്നാണ് ജയിച്ചത്. അത് അങ്ങനെ തന്നെ വിശകലനം ചെയ്യണം. ന്യൂനപക്ഷ, ഭൂരിപക്ഷ വര്‍ഗീയതയെ ഒപ്പം ചേര്‍ത്ത് മുന്നോട്ട് പോകാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത് – അദ്ദേഹം പറഞ്ഞു.
ജമാഅത്തെ ഇസ്ലാമിയുടെയും എസ്ഡിപിയുടെയും വോട്ട് എന്നതിനെ കഴിഞ്ഞ പൊതുതിരഞ്ഞെടുപ്പില്‍ സിപിഎം നേതാക്കള്‍ വ്യാപകമായി പ്രശ്‌നവല്‍ക്കരിച്ചിരുന്നു. സംഘപരിവാർ ശക്തികള്‍ പിന്നീട് ഈ വാദം ഏറ്റെടുക്കുകയും പ്രചരിപ്പിക്കുകയും ചെയ്തു. അതോടൊപ്പം ഉപയോഗിച്ച മറ്റൊരു പ്രയോഗമാണ് മുസ്ലീം ഭൂരിപക്ഷപ്രദേശമെന്നത്. മറ്റൊരു പ്രയോഗമാണ് മുസ്ലീം സാന്ദ്രതകൂടിയ പ്രദേശം. മുസ്ലീം ഭൂരിപക്ഷമെന്ന പ്രയോഗം മലപ്പുറത്തെക്കുറിച്ചുള്ള ഇസ്‌ലാമോഫോബിക് പ്രദേശ നിർമ്മിതിയില്‍ നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ട്. പിന്നീട് ഇതേ പ്രയോഗം മുസ്ലീം ആധിപത്യപ്രദേശമെന്ന് മാറി. ഏതാനും അപവാദങ്ങള്‍ ഒഴിവാക്കിയാല്‍ കേരളത്തിലെ ഭൂരിഭാഗം ജില്ലകളും ഹൈന്ദവഭൂരിപക്ഷമാണെന്ന് കണക്കുകള്‍ പരിശോധിച്ചാല്‍ വ്യക്തമാകും. എന്നാല്‍ ഒരു ജില്ലയെക്കുറിച്ചും ഹൈന്ദവഭൂരിപക്ഷ പ്രദേശമെന്ന പ്രയോഗം വികസിപ്പിക്കപ്പെട്ടില്ല. മുസ്ലീം ഭൂരിപക്ഷപ്രദേശം, മുസ്ലീം ഭൂരിപക്ഷം, മുസ്ലീം മേധാവിത്വം, മുസ്ലീം സാന്ദ്രത ഇത്തരം പ്രയോഗങ്ങളെല്ലാം ഇസ്ലാമോഫോബിക് ചിന്തയുടെ കൂടി ഭാഗമാണ്.
14. കേരളം പലസ്തീനായി
സിപിഎമ്മിന്റെ 24ാം പാര്‍ട്ടി കോണ്‍ഗ്രസ്സ് മധുരയിലാണ് നടന്നത്. അതിന് മുന്നോടിയായി മലപ്പുറം ജില്ലയില്‍ വച്ച ഫ്ലക്സ് അറബി ഭാഷയിലായിരുന്നു. അതുകണ്ട പലരും കൗതുകത്തിന്റെ ഭാഗമായി ഈ ചിത്രം സാമൂഹികമാധ്യമങ്ങളില്‍ പങ്കുവച്ചു. ചിത്രത്തില്‍ ഒരു ഭാഗത്ത് സീതാറാം യെച്ചൂരിയുടെയും മറുഭാഗത്ത് കോടിയേരിയുടെയും ചിത്രം വച്ചിരുന്നു. ഇതിനോട് ശക്തിമാന്‍ എന്ന ഐഡിയില്‍നിന്ന് വന്ന പ്രതികരണം ഇങ്ങനെ: ഐവാ… ഇനി എകെ 47 കൂടിവന്നാല്‍ കേരളം പലസ്തീനായി. (25 ജനുവരി, ഫേസ്ബുക്ക്).
15. മദ്യപ്പുഴയും ഹൂറിമാരും
‘കുടിച്ചുവറ്റിക്കാനാവാത്ത വിവാദങ്ങള്‍’ എന്ന ശീര്‍ഷകത്തില്‍ ഏഷ്യാനെറ്റ് ന്യൂസ് ജനുവരി 25ന് കവര്‍ സ്റ്റോറിയെന്ന പംക്തിയില്‍ ഒരു വീഡിയോ ചെയ്തു. കേരളത്തില്‍ പുതുതായി തുടങ്ങാന്‍പോകുന്ന മദ്യോല്‍പ്പാദന കേന്ദ്രത്തെക്കുറിച്ചാണ് കവര്‍ സ്റ്റോറി ആദ്യം ചര്‍ച്ച ചെയ്തത്.
കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാരുടെ മെക് 7 വിഷയത്തിലെ വിമര്‍ശനമായിരുന്നു രണ്ടാമത്തെ വിഷയം. മെക് 7 ആരോഗ്യപരമായ ഉണര്‍വ് ഉണ്ടാക്കിയിട്ടുണ്ടെന്നാണ് കവര്‍ സ്റ്റോറിയുടെ വിലയിരുത്തല്‍. അതേസമയം തീവ്രവാദ ആശയക്കാര്‍ കടന്നുകൂടിയിട്ടുണ്ടോയെന്ന സംശയം സിപിഎമ്മിനെപ്പോലെ അവര്‍ക്കുമുണ്ട്. സംഗതി ഇങ്ങനെയാണെങ്കിലും മതനിരപേക്ഷ നിലപാടുള്ള ലീഗ് ഇതിനെതിരേ രംഗത്തുവരണമെന്ന് അവര്‍ ആവശ്യപ്പെടുന്നു. മുസ്ലീങ്ങള്‍ക്ക് അവരാലാകുന്ന ഉപദേശങ്ങളും അവര്‍ നല്‍കുന്നു. കാന്തപുരത്തിന്റെ പോലുള്ളവരുടെ പ്രസ്താവനയാണ് ഇസ്‌ലാമോഫോബിയക്ക് വളമിടുന്നത്. അതുകൊണ്ട് അതിനെതിരേ നിലപാടെടുക്കാനുള്ള ബാധ്യതയും മുസ്ലീങ്ങള്‍ക്കാണ്. ഹിജാബ്, പര്‍ദ തുടങ്ങിയ വസ്ത്രങ്ങള്‍ ധരിക്കാത്ത ഇതര രാജ്യങ്ങളിലെ മുസ്ലീം സ്ത്രീകളുടെ ചിത്രത്തിന്റെ പശ്ചാത്തലത്തില്‍ മതമനസ്സുകളെ നിലക്കുനിര്‍ത്തേണ്ടത് ഇതരമനുഷ്യരുടെ കടമയാണെന്ന ഉപദേശവും നല്‍കുന്നു. ഇത്തരമൊരു വീഡിയോക്ക് നല്‍കിയ ശീര്‍ഷകം ‘മദ്യപ്പുഴകയും ഹൂറിമാരും’ എന്നായിരുന്നു.


16. വിമാനത്തിലെ നാടന്‍ബോംബ്
ജനുവരി 26ന് തിരുവനന്തപുരം സെക്കന്റ് അഡിഷണല്‍ ഡിസ്ട്രിക്റ്റ് സെഷന്‍ കോടതി കിങ്ഫിഷര്‍ വിമാനത്തില്‍ ബോംബുവച്ച പ്രതിയെ പത്ത് വര്‍ഷം കഠിനതടവിന് ശിക്ഷിച്ചു. 50,000 രൂപ പിഴയും ചുമത്തി. മുഖ്യപ്രതി രാജശേഖരന്‍ നായരെയാണ് ശിക്ഷിച്ചത്. പൊലീസ് പറയുന്നതനുസരിച്ച് 2010 മാര്‍ച്ച് 21നാണ് പ്രതിയായ രാജശേഖരന്‍ നായര്‍ കിങ്ഫിഷര്‍ വിമാനത്തില്‍ ബോംബ് വച്ചത്. മാനേജരോടുള്ള നീരസമാണ് ബോംബ് വയ്ക്കുന്നതിലേക്ക് നയിച്ചതെന്നാണ് പൊലിസ് പറയുന്നത്. പിന്നീട് നടന്ന പരിശോധനയില്‍ സിആര്‍പിഎഫ് ബോംബ് നിര്‍വീര്യമാക്കി.
വിമാനത്തില്‍ ബോംബ് വയ്ക്കുന്ന പോലുള്ള സംഭവങ്ങള്‍ കേരളത്തില്‍ ‘ഭീകരവാദ’മെന്ന വാക്കുകൊണ്ടാണ് പ്രതിനിധാനം ചെയ്യുക പതിവ്. സംഭവം നടന്ന ഉടന്‍ പോലിസ് ഭീകരബന്ധം അന്വേഷണവിധേയമാക്കിയിരുന്നു. (21 മാര്‍ച്ച്, 2010, ഡെക്കാണ്‍ ഹെറാള്‍ഡ്). സംഭവത്തില്‍ ചോദ്യം ചെയ്യപ്പെട്ട സുനില്‍ ലോറന്‍സ് എന്ന ചെറുപ്പക്കാരന്‍ തന്റെ നിരപരാധിത്തം തനിക്ക് തെളിയിക്കാനാവില്ലെന്ന് എഴുതിവച്ച് രണ്ടാഴ്ചയ്ക്കുശേഷം ആത്മഹത്യ ചെയ്തു (09 ഏപ്രില്‍, 2010, എന്‍ഡിടിവി). ഒടുവില്‍ പ്രതിയുടെ പേരുവിവരങ്ങള്‍ പുറത്തുവന്നശേഷം മാധ്യമ റിപ്പോര്‍ട്ടിങ്ങിലും പൊലീസിന്റെ നിഗമനങ്ങളിലും ഒരു മിതത്വം ദൃശ്യമായിരുന്നു. മാനേജരോടുള്ള ദേഷ്യമാണ് ബോംബുവച്ചതിലേക്ക് നയിച്ചതെന്നായിരുന്നു പൊലീസും പത്രങ്ങളും നല്‍കിയ വിശദീകരണം. പ്രതിക്ക് അന്താരാഷ്ട്ര ഭീകരസംഘടനകളുമായുള്ള ബന്ധം പിന്നീട് ഒരിക്കലും അന്വേഷണവിധേയമാക്കിയതുമില്ല. ഭീകരസംഘടനകളുമായി ബന്ധമില്ലെന്ന് പല മാധ്യമങ്ങളും റിപോര്‍ട്ട് ചെയ്യുകയും ചെയ്തു (ഐഎഎന്‍എസ് 28 മാര്‍ച്ച് 2010). പ്രാദേശിക ക്ഷേത്രത്തിലെ വെടിക്കെട്ടുപുരയിൽ നിന്നാണ് ബോംബുവയ്ക്കാനുള്ള അസംസ്‌കൃത വസ്തു ലഭിച്ചതെന്ന പൊലീസ് തിയറി ആരും ചോദ്യം ചെയ്തില്ല. ബോംബിനെ ‘നാടന്‍ ബോംബെ’ന്നാണ് മാധ്യമങ്ങളും പൊലീസും വിശേഷിപ്പിച്ചിരുന്നത്. മിക്കവാറും പത്രങ്ങള്‍ പ്രതിയെ ‘ഭീകര’നെന്നല്ല, ‘മുഖ്യമപ്രതി’യെന്നാണ് വിളിച്ചതെന്ന് അക്കാലത്തുതന്നെ മാധ്യമപ്രവര്‍ത്തകന്‍ രാജീവ് ശങ്കരന്‍ (നാടന്‍ ബോംബും സമ്പത്തിന്റെ ജീവനും, രാജീവ് ശങ്കരൻ്റെ ബ്ലോഗ്, 02 ഏപ്രില്‍, 2010 ഏപ്രില്‍) നിരീക്ഷിച്ചിരുന്നു.
17. എക്‌സ് മുസ്ലീമും ശരിഅത്തും
ഇസ്ലാം വിമര്‍ശനമാണ് രാജ്യത്ത് ഏറ്റവും ശ്രദ്ധനേടുന്ന ഒരു വിമര്‍ശന പദ്ധതി. ഇസ്ലാം ഉപേക്ഷിക്കുന്നവരുടെ ‘എക്‌സ് മുസ്ലിം’ എന്ന പേരില്‍ ഒരു കൂട്ടായ്മതന്നെയുണ്ട്. ഏത് വിശ്വാസ പദ്ധതിയിൽ നിന്നെന്നപോലെ ഇസ്ലാമിൽ നിന്നും വ്യക്തികള്‍ പുറത്തുപോവുക സ്വാഭാവികമാണ്. മുസ്ലീങ്ങള്‍ക്ക് ബാധകമാകുന്ന ശരിഅ നിയമം മതംവിട്ട തനിക്ക് അനുഷ്ഠിക്കാന്‍ ബാധ്യതയില്ലെന്നും തന്നെ അതില്‍നിന്നും ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് ആലപ്പുഴ സ്വദേശി സഫിയ കോടതിയെ സമീപിച്ചു. ചില മാധ്യമങ്ങള്‍ ഇതിനെ രണ്ടാം ഷാബാനു കേസെന്നാണ് വിശേഷിപ്പിച്ചത്. ഹർജി പരിഗണിച്ച സുപ്രിംകോടതിയുടെ മൂന്നംഗ ബഞ്ച് സത്യവാങ്മൂലം നല്‍കാന്‍ കേന്ദ്രസര്‍ക്കാരിനോട് നിര്‍ദേശിച്ചു. (29 ജനുവരി, മറുനാടന്‍ മലയാളി).
ഒരു വ്യക്തിയുടെ തികച്ചും വ്യക്തിപരമായ അവകാശമെന്നതിനേക്കാള്‍ മുസ്ലീം വ്യക്തിനിയമത്തിനെതിരേയുള്ള പോരാട്ടമായാണ് പൊതുവെ ഈ ഹർജിയെ സ്വീകരിച്ചിട്ടുള്ളത്. ഇതേകുറിച്ച് മറുനാടന്‍ മലയാളി നല്‍കിയ വാര്‍ത്തയുടെ തലക്കെട്ട് ഇങ്ങനെയായിരുന്നു: ‘ഇസ്ലാം വിട്ടിട്ടും ശരീയത്ത് നിയമം വേട്ടയാടുന്നു; മകള്‍ക്ക് സ്വത്ത് കൈമാറാന്‍ സാധിക്കുന്നില്ല; കോടതി ഇടപെട്ട് അവിശ്വാസിയായി പ്രഖ്യാപിക്കണം’: എക്‌സ് മുസ്ലീം യുവതിയുടെ ഹരജിയില്‍ നോട്ടീസയച്ച് സുപ്രീം കോടതി; രണ്ടാം ഷാബാനു കേസായി ആലപ്പുഴ സ്വദേശിനിയായ സഫിയയുടെ കേസ്.
18. ഇസ്‌ലാമോഫോബിയ ഉള്ളതുതന്നെ
ഹിന്ദു ദൈവങ്ങളെ അധിക്ഷേപിക്കുന്ന പുസ്തകം വിറ്റു എന്നാരോപിച്ച് ജനുവരി 23ന് തൃപ്പൂണിത്തുറ പൂര്‍ണത്രയീശ ക്ഷേത്രത്തിനടുത്തുവെച്ച് മൂന്ന് പേരെ അറസ്റ്റ് ചെയ്തു. വിവിധ ഭാഷകളിലായി, ‘ജീവരാശിയാണ് നമ്മുടെ വംശം, മാനവികതയാണ് നമ്മുടെ മതം, ഹിന്ദു, മുസ്ലീം, സിഖ്, ക്രിസ്റ്റ്യന്‍ എന്നിങ്ങനെ വ്യത്യസ്തമായ മതങ്ങള്‍ ഇല്ല!’ എന്ന വാചകത്തോടുകൂടി പ്രസിദ്ധീകരിച്ച ‘ജ്ഞാനഗംഗ’ എന്ന പുസ്തകം വിറ്റതിനാണ് മൂന്നുപേരെ അറസ്റ്റ് ചെയ്തത്.
ദിനേശ് കെര്‍, ബുലയ് രാം വെര്‍മ, ശങ്കര്‍ കുമാര്‍ എന്നിവരെയായിരുന്നു മതസൗഹാര്‍ദം തകര്‍ക്കുക, സമുദായങ്ങളും വ്യക്തികളും തമ്മില്‍ സമൂഹത്തില്‍ സ്പര്‍ധ ഉണ്ടാക്കുക എന്നിങ്ങനെയുള്ള കുറ്റങ്ങളാണ് ചുമത്തിയത് എന്ന് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു. ദിലീപ് ജി മേനോന്‍ എന്നയാളുടെ പരാതിയിലാണ് നടപടി.
സംഭവത്തെതുടര്‍ന്നുണ്ടായൊരു സാമൂഹ്യ പ്രതികരണത്തെക്കുറിച്ച് ബന്‍ശ്രീ എഎസ് എഴുതിയ ഒരു ഫെയ്സ്ബുക്ക് പോസ്റ്റ്, ഇത്തരം കുറ്റകൃത്യങ്ങളെക്കുറിച്ചുള്ള സാമൂഹ്യപ്രതികരണങ്ങളിലെ വംശീയ മുന്‍വിധി വെളിപ്പെടുത്തുന്നതാണ്. (30 ജനുവരി, ഫേസ്ബുക്ക് പോസ്റ്റ്).
“കഴിഞ്ഞ ദിവസം ഞങ്ങള്‍ നാല് പേര്‍ വൈകിട്ട് തൃപ്പൂണിത്തുറ സ്റ്റാച്ചു ജംഗ്ഷനില്‍ സംസാരിച്ച് നില്‍ക്കുന്നു. ഞാന്‍ സതീശന്‍ ചേട്ടന്‍, റെന്‍സണ്‍ പിന്നെ മറ്റൊരാളും. രണ്ട് ദിവസം മുമ്പ് പൂര്‍ണ്ണത്രേശ്വര ക്ഷേത്രത്തിന് സമീപം പുസ്തകം വിറ്റതിന് മൂന്ന് പേരെ അറസ്റ്റ് ചെയ്തു റിമാന്‍ഡ് ചെയ്ത സംഭവം ചര്‍ച്ചയായി. ചര്‍ച്ച കേട്ട് നിന്ന് മറ്റേ ചങ്ങാതി ‘മുസ്ലീങ്ങളെ ആയിരിക്കുമല്ലേ ജയിലിലടച്ചത്?’ ഞങ്ങള്‍ പറഞ്ഞു, മൂന്നു ഹിന്ദു നാമധാരികളെ ആണ് ജയിലില്‍ അടച്ചിരിക്കുന്നത്. ഹിന്ദു വംശീയവാദികള്‍ പിടിച്ചുകൊടുത്ത കേസ് ആയതുകൊണ്ട് പൊലീസിന് വലിയ ഉത്സാഹമാണ്. എന്താണെന്നറിയില്ല യുഎപിഎ ചുമത്തിയിട്ടില്ല. ഹിന്ദുക്കളുടെ വികാരം വ്രണപ്പെടുത്തുന്ന പുസ്തകം വിറ്റു എന്നതാണ് കേസ്. പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും മുസ്ലീങ്ങള്‍ക്കെതിരെ പച്ചക്ക് വിദ്വേഷം വിളമ്പുന്ന ധാരാളം പത്രറിപ്പോര്‍ട്ടുകള്‍ വരുന്ന നാട്. മുസ്ലീം ആരാധനാലയങ്ങള്‍ പൊളിക്കുന്ന നാട്. മുസ്ലീങ്ങളുടെ വീടുകള്‍ ബുള്‍ഡോസറര്‍ കൊണ്ട് തകര്‍ക്കുന്ന നാട്. മുസ്ലീങ്ങളുടെ എല്ലാ അവകാശങ്ങളും എടുത്തു കളയാന്‍ ഭരണകൂടം തന്നെ നിയമനിര്‍മ്മാണം നടത്തുന്ന നാട്. ഇതൊക്കെയാണ് യാഥാര്‍ത്ഥ്യം എന്നിരിക്കെ ചങ്ങാതിയുടെ മറുപടി ‘മുസ്ലീങ്ങള്‍ തന്നെ.’ കുറച്ചുകഴിഞ്ഞ് ഞങ്ങള്‍ ചായ കുടിക്കാന്‍ പോയി. അവിടെ മറ്റൊരു സുഹൃത്തിനെ കണ്ടുമുട്ടി. രമേശന്‍ ചേട്ടന്‍. സംസാരം ഗോപന്റെ കല്ലറ പൊളിക്കുന്നതിലേക്ക് കടന്നു. രമേശന്‍ ചേട്ടന്റെ പ്രതികരണം ഉടന്‍ വന്നു. ‘ഇസ്ലാമോഫോബിയ യഥാര്‍ത്ഥത്തില്‍ ഉള്ളതാണ് കേട്ടോ… അല്ലെങ്കില്‍ ഗോപന്റെ മകന്‍ എന്തിനാണ് മുസ്ലീങ്ങളുടെ പേര് അതിനകത്തേക്ക് വലിച്ചിഴച്ചത്.’ കീഴാളരാക്കപ്പെട്ടവര്‍ക്ക് മൃഗങ്ങളുടെ പരിഗണന പോലും ലഭിക്കാത്ത ചരിത്രമുള്ള പൂര്‍ണ്ണത്രേശ്വരന്റെ മണ്ണ്. അവിടെ മുസ്ലീങ്ങളോട് അനുകമ്പയുള്ള ഒരാളെ കണ്ടുമുട്ടിയതിന്റെ ആശ്വാസത്തില്‍ ഞങ്ങള്‍ പിരിഞ്ഞു പോയി.”
19. ബഷീറും മാധവിക്കുട്ടിയും പോര!
കേസരി വാരികയുടെ സാഹിത്യപംക്തിയാണ് വാരാന്ത്യ വിചാരങ്ങള്‍. കല്ലറ അജയനാണ് പംക്തി കൈകാര്യം ചെയ്തിരിക്കുന്നത്. സാഹിത്യ അക്കാദമിയുടെ സാഹിത്യചക്രവാളം മുകുന്ദന്‍ പതിപ്പ് ഇറക്കിയതിനെക്കുറിച്ചാണ് ഇത്തവണ അജയന്‍ എഴുതിയിരിക്കുന്നത് (നിസ്വാര്‍ത്ഥതയുടെ മനശ്ശാസ്ത്രം, 31 ജനുവരി, കേസരി വാരിക).
മുകുന്ദന്‍ മയ്യഴിപ്പുഴയുടെ തീരങ്ങളില്‍ നിന്ന് വളര്‍ന്ന സാഹിത്യകാരനായിരുന്നെന്നും എന്നാല്‍ മലയാളത്തില്‍ ലബ്ദപ്രതിഷ്ഠരായ പലരും പ്രതിഭയുള്ളവരായിരുന്നില്ലെന്നുമാണ് ലേഖകന്‍ പറയുന്നത്. തകഴി, ദേവ്, പൊറ്റെക്കാട്, ഉറൂബ്, ആനന്ദ്, വിലാസിനി, വികെഎന്‍ എന്നിവരാണ് അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ മലയാളത്തിലെ ഏറ്റവും പ്രമുഖര്‍.
എന്നാല്‍ വൈക്കം മുഹമ്മദ് ബഷീര്‍, മാധവിക്കുട്ടി എന്നിവര്‍ ചില ചില്ലറ പൊടിക്കൈകള്‍ കാണിച്ച് എഴുത്തുകാരായവരാണ്. ചില തുറന്നെഴുത്തുകള്‍ മാത്രമാണ് പറയാന്‍ മാത്രമുള്ളത്. വലിയ പ്രതിഭാവിലാസമൊന്നുമില്ല. എന്നാല്‍ ഇവര്‍ വലിയ ബിംബവല്‍ക്കരണത്തിന് വിധേയരായതിനാല്‍ അത് തകര്‍ക്കുക എളുപ്പമല്ല. ഒ.വി വിജയനും മാധവിക്കുട്ടിക്കും ഒരു നോവലും ഏതാനും ചെറുകഥകളുമുണ്ട്. ബഷീറിന് ഒരു കൃതിയുമില്ല എടുത്തുപറയാന്‍ എന്നും അദ്ദേഹം എഴുതുന്നു. ബഷീറിനെ കേന്ദ്രീകരിച്ചുനടക്കുന്ന ഈ പ്രചാരണം പുതിയതല്ല. ഈ റിപ്പോര്‍ട്ടില്‍ നേരത്തെയും ഇത്തരം ചിലത് പരാമര്‍ശിച്ചിട്ടുണ്ട്.
തയ്യാറാക്കിയത് : എ.എസ് അജിത് കുമാർ, റെൻസൻ വി.എം, റാഷിദ കെ, മൃദുല ഭവാനി, സഈദ് റഹ്മാൻ, അബ്ദുൽ ബാസിത് പി.കെ, മുഹമ്മദ് നിയാസ് ഒ, റൈഷിൻ വി, മുഹമ്മദ് മുസ്തഫ കെ.പി, മുഹമ്മദ് തശ്‌റീഫ്, മുഹമ്മദ് ഷംനദ്, ഹന വഹാബ്, അബ്ലാസ് മുഹമ്മദ് ഷംനദ്, റിയാദ് ഷാജഹാൻ, ദർവേഷ് നൂരി, മുഹമ്മദ് മുഹ്‌സിന് പി എച്ച്, ജിഷ എം, ആസിഫ് എൻ.എൻ, കെ.കെ നൗഫൽ, കെ അഷ്റഫ്, മിഷാൽ അബ്ദുറഹിമാൻ, ദിലാന തസ്ലീം, സുമയ്യ അബ്ദുൾ റസാഖ്, സുഫൈറ പി, റസിയ, റാമിസ് സലാം, മുഹമ്മദ് അൻഷാദ് വി.പി, അബീന പി.എം, കമാൽ വേങ്ങര, അസ്ഹർ ഹാറൂൻ, നൂർ സബാഹ്, അഫ്‌ലഹ് സമാൻ, റിദ ഫാത്തിമ, ബാബുരാജ് ഭഗവതി.
ഭാഗം 1 വായിക്കാം: മിനി പാകിസ്താൻ, മലപ്പുറം, അദൃശ്യ മുസ്ലീം കരം