കീഴടിയിലെ കണ്ടെത്തലുകൾ മറച്ചുവയ്ക്കുന്ന ‘ഹിന്ദുത്വ ആർക്കിയോളജി’

Support Keraleeya

Help us in our pursuit for high-quality journalism!

Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.

Support Keraleeyam Choose your preference

₹1000/Year

₹2000/2 Years

₹500Students/Year

A contribution of any size

ONE TIME
right-bg

തമിഴ്നാട്ടിലെ കീഴടി ഉദ്ഖനനവുമായി ബന്ധപ്പെട്ട് സൂപ്രണ്ടിങ്ങ് ആർക്കിയോളജിസ്റ്റായ കെ അമർനാഥ് രാമകൃഷ്ണ സമർപ്പിച്ച റിപ്പോർട്ടിൽ തിരുത്തൽ വരുത്തി വീണ്ടും സമർപ്പിക്കണമെന്ന ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ (ASI) ആവശ്യം വലിയ ചർച്ചകൾക്ക് വഴിതെളിച്ചിരിക്കുകയാണ്. ആദിമ ഇന്ത്യൻ ചരിത്രത്തിലെ സിന്ധു നദീതട സംസ്കാരത്തിന് ദ്രവീഡിയൻ നാഗരികതയുമായി ബന്ധമുണ്ടെന്ന അമർനാഥ് രാമകൃഷ്ണയുടെ നേതൃത്വത്തിലുളള സംഘത്തിന്റെ കണ്ടെത്തലുകളിലാണ് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ തിരുത്താൻ നിർദേശിച്ചിരിക്കുന്നത്. ശിവഗംഗ ജില്ലയിലെ കീഴടിയിൽ 2014 മുതൽ 2024 വരെ നടത്തിയ ഉദ്ഖനനത്തിൽ, 400 BCE കാലഘട്ടം മുതൽ 200 CE കാലഘട്ടം വരെ പഴക്കമുള്ള 5,500ലധികം പുരാവസ്തുക്കളാണ് സംഘം കണ്ടെത്തിയത്. ദക്ഷിണേന്ത്യൻ ഭൂമികയുടെ പുരാതന ചരിത്രവും വൈഗ നദിയുടെ തീരത്ത് തഴച്ചുവളർന്നിരുന്ന പുരാതന നാഗരികതയുടെ സമ്പന്നതയും സംഘകാലവും തമിഴ് സംസ്കാരവും തമ്മിലുള്ള ബന്ധവും വ്യക്തമാക്കുന്ന തെളിവുകൾ കൂടിയാണ് കീഴടിയിൽ നിന്നും ലഭിച്ചത്. ശാസ്ത്രീയ പരിശോധനകളുടെ പിൻബലത്തോടെ രണ്ട് വർഷം മുമ്പ് താൻ സമർപ്പിച്ച റിപ്പോർട്ട് തിരുത്തേണ്ട ആവശ്യമില്ലെന്നാണ് അമർനാഥ് രാമകൃഷ്ണയുടെ നിലപാട്.

സിന്ധുനദീതട നാഗരികതയ്ക്ക് ദ്രാവിഡ ബന്ധമുണ്ടെന്ന (non-vedic culture) നിഗമനത്തിന് ബലം നൽകുന്ന കണ്ടെത്തലുകളാണ് കീഴടി പര്യവേക്ഷണത്തിൽ കണ്ടെത്തിയത്. ഇന്ത്യയുടെ ആദിമചരിത്രത്തെപ്പറ്റി നിലവിലുള്ള ധാരണകൾ തിരുത്തുന്ന ഈ കണ്ടെത്തലുകൾ ലോകചരിത്രത്തിൽ ദ്രാവിഡ നാഗരികതയുടെ പ്രാധാന്യം മുന്നോട്ടുവയ്ക്കുന്നു. അതുകൊണ്ടാണ് ഉദ്ഖനനത്തിൽ കണ്ടെത്തിയ വിവരങ്ങൾ തമസ്‌കരിക്കാൻ കേന്ദ്ര സർക്കാർ എ.എസ്.ഐ വഴി ശ്രമിക്കുന്നതെന്ന് ആരോപണമുണ്ട്.

കീഴടി ഉദ്ഖനനത്തിൽ നിന്ന്. കടപ്പാട്: keeladimuseum.tn.gov.in

ഖനനം പൂർത്തിയായ ശേഷമാണ് പൊതുവേ റിപ്പോർട്ടുകൾ സമർപ്പിക്കാറുള്ളതെങ്കിലും എ.എസ്.ഐയുടെ നിർദേശ പ്രകാരം 2017 ജനുവരിയിൽ അമർനാഥ് ഒരു പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ചിരുന്നു. എന്നാൽ വേണ്ടത്ര വിവരങ്ങളില്ലെന്ന് ചൂണ്ടികാണിച്ച് വീണ്ടുമൊരു റിപ്പോർട്ട് സമർപ്പിക്കാൻ എ.എസ്.ഐ ആവശ്യപ്പെട്ടിരുന്നു. തുടർന്ന് 2017 ഫെബ്രുവരിയിൽ അദ്ദേഹം ഒരു ഇടക്കാല റിപ്പോർട്ട് സമർപ്പിച്ചു. 2023 ജനുവരിയിൽ 982 പേജുള്ള അന്തിമ റിപ്പോ‍ർട്ടും അദ്ദേഹം നൽകി. അത് കൈമാറി രണ്ട് വർഷങ്ങൾക്ക് ശേഷം 2025 മേയ് 23നാണ് റിപ്പോർട്ട് തിരുത്താനാവശ്യപ്പെട്ട് എ.എസ്.ഐ കത്തയയ്ക്കുന്നത്. റിപ്പോർട്ട് തിരുത്തണമെന്ന എ.എസ്.ഐയുടെ ആവശ്യം, ഹാരപ്പൻ – മോഹൻജദാരോ സിവിലൈസേഷന് സമാനമായ പുരാതന ദ്രവീഡിയൻ നാഗരികത ദക്ഷിണേന്ത്യയിൽ നിലനിന്നിരുന്നുവെന്നതിന്റെ തെളിവുകൾ കൂടിയാണ് നശിപ്പിക്കാൻ ശ്രമിക്കുന്നത്. ഉദ്ഖനനം പുരോഗമിക്കുന്നതിനിടെ 2017ൽ അമർനാഥിനെ കീഴടിയിൽ നിന്നും അസമിലേക്ക് സ്ഥലം മാറ്റിയതും ഈ കണ്ടെത്തൽ തടയുന്നതിനുള്ള ശ്രമമായാണ് വിലയിരുത്തപ്പെടുന്നത്. എ.എസ്.ഐ ഇടയ്ക്ക് വച്ച് പഠനം നിർത്തിവയ്ക്കുകയും ഫണ്ടിംഗ് കുറയ്ക്കുകയും ചെയ്തിരുന്നു. എന്നാൽ തമിഴ്നാട് സർക്കാർ വിഷയത്തിൽ ഇടപെടുകയും സ്റ്റേറ്റ് ആർക്കിയോളജിക്കൽ ഡിപ്പാർട്ട്മെന്റ് വഴി പഠനം തുടരാൻ തീരുമാനിക്കുകയും ചെയ്തതോടെ കീഴടി ഉദ്ഖനനം ഒരു കേന്ദ്ര- സംസ്ഥാന രാഷ്ട്രീയ തർക്കമായി മാറി.

കീഴടി മ്യൂസിയത്തിൽ മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ. കടപ്പാട്: keeladimuseum.tn.gov.in

എന്താണ് കീഴടി ?

മധുര, ശിവഗംഗ ജില്ലയുടെ അതിർത്തിയിലായി വൈഗ നദീതീരത്തിന് സമീപം, നിറയെ തെങ്ങിൻ തോപ്പുകളാൽ 110 ഏക്കറോളം വിസ്തൃതിയിൽ സ്ഥിതി ചെയ്യുന്ന ഗ്രാമമാണ് കീഴടി. തമിഴ്നാട്ടിലെ തന്നെ ആദ്യത്തെ വലിയ ഉദ്ഖനനമാണ് കീഴടിയിൽ നടന്നത്. 2015ലെ ആദ്യഘട്ട ഖനനത്തിൽ 43 തടങ്ങളും (Trenches) 2016 ലെ രണ്ടാംഘട്ട ഖനനത്തിൽ 59 തടങ്ങളും അടക്കം 102 തടങ്ങളാണ് ഇതുവരെ കീഴടിയിൽ കുഴിച്ചിട്ടുള്ളത് എന്നാണ് എട്ട് വർഷങ്ങൾക്ക് മുൻപ് അമർനാഥ് രാമകൃഷ്ണ ‘ദി കാരവന്’ നൽകിയ അഭിമുഖത്തിൽ പറഞ്ഞത്. ഖനനത്തിന് പിന്നാലെ, അതിലെ കണ്ടെത്തലുകൾ ഉൾപ്പെടുത്തി 2023 മാർച്ച് 5 ന് സംസ്ഥാന സർക്കാർ കീഴടി ആർക്കിയോളജിക്കൽ മ്യൂസിയം ഉദ്ഘാടനം ചെയ്തിരുന്നു.

കീഴടി ഉദഖനനത്തിന്റെ ആകാശ ദൃശ്യം. കടപ്പാട്: tnarch.gov.in

ഇരുമ്പ് യുഗവുമായി കീഴടിയെ ബന്ധിപ്പിക്കുന്ന നിരവധി തെളിവുകളാണ് 2015ൽ നടന്ന ആദ്യഘട്ട ഖനനത്തിൽ നിന്നും ലഭിച്ചത്. 2016 ലെ രണ്ടാംഘട്ട ഖനനത്തിൽ തമിഴ് നാഗരികതയ്ക്ക് പ്രാചീന ഇന്ത്യയുടെ മറ്റ് പ്രദേശങ്ങളുമായും വിദേശ രാജ്യങ്ങളുമായുള്ള വ്യാപാര ബന്ധത്തിന്റെ തെളിവുകളാണ് ലഭിച്ചത്. സംഘകാല കൃതികളിൽ പ്രതിപാദിക്കുന്ന കാലഘട്ടത്തെ കുറിച്ചുള്ള ആർക്കിയോളജിക്കൽ തെളിവുകൾ കൂടിയാണ് രണ്ടാംഘട്ട ഖനനത്തിലൂടെ കണ്ടെത്തിയത്. ലഭിച്ച ചില വസ്തുക്കളുടെ കാർബൺ ഡേറ്റിങ്ങിലൂടെ BCE രണ്ടാം നൂറ്റാണ്ടിലേതാണ് അവയെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്.

കീഴടി ഉദ്ഖനനത്തിൽ നിന്ന്. കടപ്പാട്: X/Sivapriyan E.T.B

2017ൽ സൂപ്രണ്ടിങ്ങ് ആർക്കിയോളജിസ്റ്റ് ആയ അമർനാഥ് രാമകൃഷ്ണയെ സ്ഥലം മാറ്റിയത് കൊണ്ടുതന്നെ മൂന്നാംഘട്ട ഖനനം വൈകിയാണ് ആരംഭിച്ചത്. മൂന്നാം ഘട്ടത്തിന്റെ തുടക്കത്തിൽ കാര്യമായി ഒന്നും തന്നെ ലഭിക്കാത്തതിന് കാരണം ഖനനത്തിന്റെ പരിധി 400 മീറ്റർ മാത്രമായി വിലക്കിയത് കൊണ്ടാണെന്ന് പരക്കെ വിമർശനം ഉയർന്നിരുന്നു. തുടർന്ന് മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ചിന്റെ ഇടപെടലിനെ തുടർന്ന് എ.എസ്.ഐ സ്റ്റേറ്റ് ആർക്കിയോളജിക്കൽ ഡിപ്പാർട്ട്മെന്റിന് (SDA) ഖനനത്തിനുള്ള അനുമതി നൽകുകയാണുണ്ടായത്. ശേഷം നാലാംഘട്ട ഖനനം എസ്.ഡി.എയുടെ നേതൃത്വത്തിലാണ് നടന്നത്. 2018ൽ ആരംഭിച്ച നാലാംഘട്ടത്തിൽ 5820 പുരാവസ്തുക്കളാണ് കണ്ടെടുത്തത്. ഇഷ്ടിക കൊണ്ടുള്ള നിർമ്മിതികൾ, കറുപ്പും ചുവപ്പും നിറത്തിലുള്ള പാത്രങ്ങൾ, പ്രതിമകൾ, ടെറാക്കോട്ട റിംഗ് കിണറുകൾ, ടൈലുകൾ പതിച്ച ഉടഞ്ഞ മേൽക്കൂരകൾ, സ്വർണ്ണാഭരണങ്ങൾ, ചെമ്പ് കൊണ്ടും ഇരുമ്പ് കൊണ്ടും നിർമ്മിച്ച വിവിധ ഉപകരണങ്ങളുടെ അവശേഷിപ്പുകൾ, കാതിലണിയുന്ന ആഭരണങ്ങൾ, കളിമണ്ണ് കൊണ്ടുള്ള ഡൈസുകൾ, സ്പിൻഡിൽ വോളുകൾ (Spindle Whorls) തുടങ്ങീ നിരവധി വസ്തുക്കളാണ് ലഭിച്ചത്. കീഴടിയിൽ നിന്നും ലഭിച്ച പുരാവസ്തുക്കളുടെ ശാസ്ത്രീയമായ ഡേറ്റിങ്ങിലൂടെ കീഴടിയുടെ ബിസി ആറാം നൂറ്റാണ്ടിലേക്കുള്ള ബന്ധത്തിന്റെ സൂചനകളാണ് ലഭിച്ചതെന്ന് പോണ്ടിച്ചേരി യൂണിവേഴ്സിറ്റി ചരിത്ര വിഭാഗം ആർക്കിയോളജിസ്റ്റ് കെ. രാജൻ Keeladi – An Urban Settlement of Sangam Age on the bank of Vaigai River എന്ന പഠനത്തിൽ സൂചിപ്പിക്കുന്നുണ്ട്. കൂടാതെ പ്രാചീനമായ ആ കാലത്ത് തന്നെ കീഴടിയിൽ എഴുത്തും ലിപികളും സജീവമായിരുന്നുവെന്ന സൂചനയും ഇവയെല്ലാം നൽകുന്നു. കീഴടിയിൽ നിന്നും ലഭിച്ച ചുമർചിത്രങ്ങളിലെ കാള, എരുമ, ആട് എന്നിവയുടെ സാന്നിധ്യം കീഴടിയിലെ കാർഷിക ബന്ധത്തെയും സൂചിപ്പിക്കുന്നുണ്ട്. കൂടാതെ മാൻ, ആട്, കാട്ടുപ്പന്നി എന്നിവയുടെ ചിത്രങ്ങളിലെ വെട്ടിയ അടയാളം അവയെ ഭക്ഷണത്തിനായി ഉപയോഗിച്ചിരുന്നു എന്നതിന്റെ സൂചനയാണ്. അതുകൊണ്ട് തന്നെ കീഴടി നാഗരികതയുടെ പ്രധാന ഉപജീവനമാർഗ്ഗങ്ങൾ കൃഷിയും കന്നുകാലി വളർത്തലുമാണെന്ന് പഠനം പറയുന്നു.

2018-19ൽ നടന്ന അഞ്ചാംഘട്ട ഖനനത്തിൽ ഏരിയൽ വെഹിക്കിൾ സർവേ, ഗ്രൗണ്ട് പെനെട്രേറ്റിംഗ് റഡാർ സർവേ, മാഗ്നെറ്റോമീറ്റർ സർവേ എന്നിവയാണ് നടത്തിയത്. ഒന്നിന് മുകളിൽ ഒന്നായി അടുക്കിവെച്ച നീളമുള്ള ടെറാക്കോട്ട പൈപ്പുകളാണ് ഈ ഘട്ടത്തിൽ ഗവേഷകർക്ക് ലഭിച്ചത്. രണ്ട് തരത്തിലുള്ള ജലസേചന മാർഗ്ഗങ്ങൾ പ്രാചീന കീഴടിയിൽ നിലനിന്നിരുന്നുവെന്ന സൂചനകളിലേക്കാണ് അത് വിരൽചൂണ്ടിയത്.

മൺകുടങ്ങളുടെ അവശേഷിപ്പുകൾ. കടപ്പാട്: keeladimuseum.tn.gov.in

2020ൽ ആറാംഘട്ടവും, 2021ൽ ഏഴാംഘട്ടവും, 2022ൽ എട്ടാം ഘട്ടവും, 2023ൽ ഒൻപതാം ഘട്ടവും, 2024ൽ പത്താം ഘട്ടവും പൂർത്തിയായിരുന്നു. തമിഴ്-ബ്രാഹ്മി ലിപി ആലേഖനം ചെയ്ത മൺപാത്രങ്ങളുടെ അവശിഷ്ടങ്ങൾ, എല്ലുകൊണ്ട് നിർമ്മിച്ച ഉപകരണങ്ങൾ, ചെമ്പുകൊണ്ടുള്ള സൂചികൾ, ഇരുമ്പ്‌ കത്തികൾ, ക്രിസ്റ്റൽ ക്വാർട്സ് കൊണ്ട് നിർമ്മിച്ച അളവുതൂക്ക ഉപകരണങ്ങൾ, പാമ്പിന്റെ പ്രതിമ, ഇരുപത്തിയാറോളം പ്രാചീന ശവസംസ്കാരവുമായി ബന്ധപ്പെട്ട കുടങ്ങൾ, ചെമ്പ് നാണയങ്ങൾ തുടങ്ങീ നിരവധി പുരാവസ്തുക്കളാണ് ഈ ഘട്ടങ്ങളിലാകെ ഗവേഷകർക്ക് ലഭിച്ചത്. കീഴടിയിലെ ഉദ്ഖനനത്തിലൂടെ ലഭിച്ച പുരാവസ്തുക്കളുടെ പഠനത്തിലൂടെ വൈഗ നദീതട സംസ്കാരം (Vaigai Valley Civilisation) നിലനിന്നിരുന്നവെന്ന നിഗമനത്തിലേക്ക് തന്നെയാണ് ആർക്കിയോളജിസ്റ്റുകൾ എത്തിച്ചേർന്നത്.

പ്രാചീന കാലത്ത് തമിഴ്നാട്ടിൽ ഗോത്ര സംഘങ്ങൾ (Racial Groups) മാത്രമേ നിലനിന്നിരുന്നുള്ളൂ എന്നും, നഗര നാഗരികത (Urban Civilisation) സിന്ധു നദിയുമായും ഗംഗാ നദിയുമായും ബന്ധപ്പെട്ടാണുണ്ടായിരുന്നതെന്നുമുള്ള സിദ്ധാന്തങ്ങൾ പരക്കെ നിലനിൽക്കുന്നുണ്ടെന്നും, അത്തരമൊരു സിദ്ധാന്തത്തെ റദ്ദാക്കാനുള്ള സാധ്യത കീഴടി ഉദ്ഖനനത്തിലൂടെ ഉരുത്തിരിഞ്ഞു വന്നിട്ടുണ്ടെന്നുമാണ് ആർക്കിയോളജിസ്റ്റ് അമർനാഥ് രാമകൃഷ്ണ പറയുന്നത്. വൈഗ നദിയുമായി ബന്ധപ്പെട്ടുള്ള നദീതട സംസ്കാരത്തിന്റെ ആർക്കിയോളജിക്കൽ തെളിവുകൾ ഉദ്ഖനനത്തിലൂടെ ലഭ്യമായിരിക്കെ എന്തുകൊണ്ടാണ് ആളുകൾക്ക് അത് അംഗീകരിക്കാൻ മടിയെന്നും, ഇന്ത്യയുടെ ചരിത്രം നമ്മൾ അറിയേണ്ടതില്ലേ എന്നുമാണ് അമർനാഥ് ചൂണ്ടികാണിക്കുന്നത്.

കെ. അമർനാഥ് രാമകൃഷ്ണ. കടപ്പാട്: The Hindu

“ഉത്തരേന്ത്യയിൽ ദീർഘകാലം തുടർച്ചയായി നടത്തിയ ഖനനങ്ങളുടെ ഫലമെന്നോണമാണ് പാടലീപുത്രം, ഹസ്തിനപുര പോലുള്ള പ്രാചീന നഗരങ്ങൾ കണ്ടെത്തിയത്. പക്ഷേ, തമിഴ്നാട്ടിൽ അത്തരത്തിലുള്ള ഉദ്ഖനനങ്ങളൊന്നും തന്നെ ഇതുവരെ നടന്നിട്ടില്ല. മധുര ഒരു പ്രാചീന നഗരമായിരുന്നതിന്റെ സാഹിത്യ തെളിവുകൾ നമുക്ക് ലഭിച്ചിട്ടുണ്ടെങ്കിലും അതിനെ സാധൂകരിക്കുന്ന ആർക്കിയോളജിക്കൽ തെളിവുകൾ ശേഖരിക്കാൻ കഴിയാത്തതും അതുകൊണ്ടാണ്.” അമർനാഥ് രാമകൃഷ്ണ പറയുന്നു.

കീഴടി വിവാദവും സംഘപരിവാർ ഇടപെടലും

കീഴടിയിൽ മൂന്നാംഘട്ട ഖനനം ആരംഭിക്കാനിരിക്കുന്ന സമയത്ത് അമർനാഥിനെ ഉൾപ്പെടെ 25 ഉദ്യോഗസ്ഥരെയാണ് എ.എസ്.ഐ സ്ഥലം മാറ്റിയത്. രണ്ട് വർഷത്തിൽ കൂടുതലായി ജോലി ചെയ്യുന്ന ഓഫീസർമാരെ സ്ഥലം മാറ്റണമെന്ന പുതിയ നയമാണ് ഇതിന് കാരണമായി എ.എസ്.ഐ പറഞ്ഞത്. എന്നാൽ രണ്ട് വർഷം ഫീൽഡിൽ പൂർത്തിയാക്കാത്ത ഉദ്യോഗസ്ഥർ വരെ നടപടിയിൽ കുടുങ്ങിയപ്പോൾ, രണ്ട് വർഷത്തിൽ കൂടുതലായി ഫീൽഡിലുള്ളവർക്ക് യാതൊരു വിധ സ്ഥലംമാറ്റവും ഉണ്ടായില്ലെന്നതും ശ്രദ്ധേയമാണ്. തങ്ങൾ ഒരു അഡ്മിനിസ്ട്രേറ്റീവ് ടീം അല്ലെന്നും ഒരു ഗവേഷണ സംഘമാണെന്നും പറഞ്ഞ അമർനാഥ്, ഐ.എസ്.ആർ.ഒ (ISRO)യിലെ ഒരു പ്രോജക്ട് ഹെഡിനെ സർക്കാർ ഇതുപോലെ സ്ഥലം മാറ്റുമോ എന്നും ചോദിക്കുന്നു. അമർനാഥിന് പകരം നിയമിച്ച പുതിയ ഉദ്യോഗസ്ഥൻ അദ്ദേഹത്തെക്കാൾ റാങ്ക് കുറഞ്ഞ ഡെപ്യൂട്ടി സൂപ്രണ്ടിങ്ങ് ആർക്കിയോളജിസ്റ്റ് ആയിരുന്നെന്നതും ശ്രദ്ധിക്കേണ്ട കാര്യമാണ്. ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിൽ സ്ഥിരീകരിച്ച കീഴടി ഉദ്ഖനനവുമായി ബന്ധപ്പെട്ട തന്റെ റിപ്പോർട്ട് തിരുത്തില്ലെന്ന അമർനാഥ് രാമകൃഷ്ണയുടെ നിലപാട് എ.എസ്.ഐയുടെ ഹൈന്ദവവത്കരണത്തിനും ഏകപക്ഷീയതയ്ക്കും എതിരായ രാഷ്ട്രീയ നിലപാട് കൂടിയാണ്.

ഒരു ആർക്കിയോളജിക്കൽ കണ്ടെത്തലുമായി ബന്ധപ്പെട്ട വിവാദമായല്ല ഇതിനെ കാണേണ്ടത് എന്നാണ് ചരിത്രകാരനും അധ്യാപകനുമായ ഡോ. സെബാസ്റ്റ്യൻ ജോസഫ് പറയുന്നത്. നമ്മുടെ ദേശരാഷ്ട്രത്തിലിപ്പോൾ ചരിത്രത്തെ വളച്ചൊടിക്കുകയല്ല, ഇല്ലാതെയാക്കുകയാണ് ചെയ്യുന്നതെന്നും, മനഃപൂർവ്വമായ ഒരു അചരിത്ര ബോധത്തെ (Ahistorical Consciousness) വളർത്തിയെടുക്കാനുള്ള സ്റ്റേറ്റ് സ്പോൺസേർഡ് പ്രോജക്ടുകൾ ഇന്ത്യയിലൊട്ടാകെ നടന്നുകൊണ്ടിരിക്കുകയാണെന്നും സെബാസ്റ്റ്യൻ ജോസഫ് ചൂണ്ടികാണിക്കുന്നു.

“2013 മുതൽ അമർനാഥ് രാമകൃഷ്ണ കീഴടി ഉദ്ഖനനവുമായി പ്രവർത്തിച്ചുവരുന്ന ആർക്കിയോളജിസ്റ്റാണ്. സംഘ കാലഘട്ടവുമായി ബന്ധപ്പെടുത്തിക്കൊണ്ടും അതിന് മുൻപുള്ള അർബൻ സെറ്റിൽമെന്റിനെ കുറിച്ചും സൂചനകൾ തരുന്ന പോട്ടറികൾ, ബ്രിക്ക് രൂപങ്ങൾ ഇവയെല്ലാം കീഴടിയിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്. 982 പേജുള്ള ഒരു റിപ്പോർട്ടാണ് അതുമായി ബന്ധപ്പെട്ട് അദ്ദേഹം സമർപ്പിച്ചത്. 5800 ആർട്ടിഫാക്ട്സിനെ കുറിച്ച് അദ്ദേഹം വിശദമായി പറയുന്നുണ്ട്. അതെല്ലാം കാർബൺ 14 ഡേറ്റിങ്ങും മറ്റും നടത്തിയിട്ടുള്ളതാണ്. ലാബ് റിപ്പോർട്ടുകൾ വെച്ചിട്ട് ഇതിന്റെയെല്ലാം പീരിയോഡൈസേഷൻ ബിസി എട്ടാം നൂറ്റാണ്ട് മുതൽ ബിസി മൂന്നാം നൂറ്റാണ്ട് വരെയാണ്.

കീഴടിയിൽ നിന്നും കണ്ടെടുത്ത റിംഗ് കിണറിന്റെ അവശേഷിപ്പ്. കടപ്പാട്: keeladimuseum.tn.gov.in

സൗത്ത് ഇന്ത്യയിലുള്ള ഒരു സിവിലൈസേഷന്റെ, അല്ലെങ്കിൽ സംഘകാല നാഗരികതയുടെ ഏറ്റവും ആധികാരിക പഠനമായി ഇത് മാറും. അങ്ങനെ സംഭവിച്ചാൽ അത് ഹിന്ദി ഹൃദയഭൂമിയിൽ നിൽക്കുന്ന ചരിത്രത്തിന്റെ ഒരു അധീശത്വസ്വഭാവത്തെ കൃത്യമായി ചോദ്യം ചെയ്യുകയും ചെയ്യും, ഇതാണ് ഹിന്ദുത്വവാദികളെ ചൊടിപ്പിക്കുന്നത്. അവർക്ക് അവരുടേതായ രീതിയിൽ റിപ്പോർട്ട് എഴുതിക്കിട്ടണം. അമർനാഥ് വളരെ ബ്രില്യന്റായ ആർക്കിയോളജിസ്റ്റാണ്. എ.എസ്.ഐ റിപ്പോർട്ട് തിരുത്തണം എന്ന് പറഞ്ഞപ്പോൾ അദ്ദേഹം ഉടനെ തന്നെ അത് മാറ്റിയെഴുതിയില്ലല്ലോ. ആ ധൈര്യം സമ്മതിക്കണം. ശാസ്ത്രീയമായ ആർക്കിയോളജിക്കൽ ടൂൾസ് ഉപയോഗിച്ച് കണ്ടെത്തിയ നിഗമനങ്ങളെ അദ്ദേഹത്തിന് തിരുത്താൻ സാധിക്കില്ല. ആർക്കിയോളജിക്കൽ ഓറിയന്റേഷനെ മാത്രമല്ല, നമ്മുടെ ചരിത്രത്തെയാണ് ഇത് ബാധിക്കുന്നത്. ദേശത്തിന്റെ ചരിത്രത്തിനകത്ത് ആർക്ക് മുൻതൂക്കം കൊടുക്കണം, ഹിന്ദുത്വവാദികൾക്ക് ദക്ഷിണേന്ത്യയുടെ സംസ്കാരത്തെ എപ്പോഴും താഴ്ത്തി കാണിക്കണം. അത്തരത്തിൽ ഒരു ഫാസിസ്റ്റ് ഓറിയന്റഡായ രീതിയാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്.” സെബാസ്റ്റ്യൻ ജോസഫ് കേരളീയത്തോട് പറഞ്ഞു.

ഡോ. സെബാസ്റ്റ്യൻ ജോസഫ്

How Fascism Works എന്ന പുസ്തകത്തിൽ ജേസൺ സ്റ്റാൻലി പറയുന്നത്, ഫാസിസം ചരിത്രത്തെ എങ്ങനെയാണ് മായ്ച്ചുകളയുന്നത് എന്നതിനെ കുറിച്ചാണ്. ചരിത്രത്തിന്റെ വക്രീകരണമോ, അതിനെ മാറ്റിയെഴുതുകയോ അല്ല ഇവിടെ നടക്കുന്നത്, ചരിത്രത്തെ മായ്ച്ചു കളയുന്ന ഒരു പ്രവൃത്തിയാണ് നടന്നുകൊണ്ടിരിക്കുന്നത്. ഫാസിസ്റ്റുകൾക്ക് വേണ്ടാത്ത ചരിത്രങ്ങളെ മായ്ച്ചുകളയുക. മുഗളന്മാരുടെ ചരിത്രത്തെ, നെഹ്റുവിന്റെ ചരിത്രത്തെ എല്ലാം മായ്ച്ചുകളയുക. ഇതെല്ലാം കൂട്ടിയോജിപ്പിച്ച് മാത്രമേ കീഴടി ഉദ്ഖനനത്തെയും അതുമായി ബന്ധപ്പെട്ട വിവാദങ്ങളെയും കാണാൻ കഴിയുകയുള്ളൂവെന്നും, ആ ഒരു കൾച്ചറിനെ, സിവിലൈസേഷൻ ഗ്ലോറിയെ തുടച്ച് നീക്കണം എന്നതാണ് എ.എസ്.ഐയുടെ അജണ്ട.” ഡോ. സെബാസ്റ്റ്യൻ ജോസഫ് പറയുന്നു.

“തമിഴ്നാട്, കേരളം പോലുള്ള സംസ്ഥാനങ്ങൾ ആണല്ലോ ഭരണകൂടത്തിന്റെ അചരിത്രവത്കരണത്തിനെതിരെ ഏറ്റവും കൂടുതൽ പ്രതിഷേധിക്കുന്ന രണ്ട് സംസ്ഥാനങ്ങൾ. കേരളക്കരയും തമിഴകത്തിന്റെ ഭാഗമായിരുന്നല്ലോ. ആ ഒരു കൾച്ചറിനെ, സിവിലൈസേഷൻ ഗ്ലോറിയെ തുടച്ച് നീക്കണം എന്നതാണ് ഇവരുടെ ലക്ഷ്യം. സൗത്ത് ഇന്ത്യക്കാരെ മുഴുവൻ രണ്ടാംതരം പൗരന്മാരായി കണ്ടുകൊണ്ടാണ് എ.എസ്.ഐ ഇങ്ങനെ ചെയ്യുന്നത്. പക്ഷേ, ആർക്കിയോളജിക്കൽ തെളിവുകൾ ഉപയോഗിച്ച് ഇവർക്കിതിനെ മായ്ച്ചുകളയാൻ കഴിയില്ല. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള അഡ്മിനിസ്ട്രേറ്റീവ് ലോജിക് പുറത്തെടുക്കും, ഉദ്യോഗസ്ഥരെ അങ്ങോട്ടും ഇങ്ങോട്ടും സ്ഥലം മാറ്റും, അവർക്കിഷ്ടപ്പെട്ട ആളുകളെ പല സ്ഥാനങ്ങളിലും കൊണ്ടുവരും. അത് മാത്രമാണ് നടക്കുന്നത്.” എ.എസ്.ഐയുടെ രാഷ്ട്രീയ താത്പര്യത്തെ ഡോ. സെബാസ്റ്റ്യൻ ജോസഫ് വിമർശിച്ചു.

“സിന്ധു നദീതട സംസ്കാരത്തിന്റെ സ്ക്രിപ്റ്റ് പഠിച്ചവരിൽ 70-80 ശതമാനം ഗവേഷകരും പറഞ്ഞത് അത് ദ്രവീഡിയൻ സ്ക്രിപ്റ്റ് ആണെന്നാണ്. അതൊരു ദ്രവീഡിയൻ സിവിലൈസേഷനാണ്. അതിനെ കുറിച്ച് കമ്പ്യൂട്ടറൈസ്ഡ് പഠനം നടത്തിയ റഷ്യൻ സയന്റിസ്റ്റായ യൂറി കൊണൊറൊസോവ് (Yuri Konorozov) പറഞ്ഞിട്ടുള്ളതും അത് ദ്രവീഡിയൻ സ്ക്രിപ്റ്റ് ആണെന്നാണ്. ഫാദർ ഹെൻറി ഹീറാസിന്റെ പഠനങ്ങളിൽ, ഐരാവതം മഹാദേവന്റെ പഠനങ്ങളിൽ, പത്തനംത്തിട്ടയിലെ കെ.കെ രാമന്റെ പഠനങ്ങളിലെല്ലാം തന്നെ അതൊരു ദ്രവീഡിയൻ സ്ക്രിപ്റ്റ് ആണെന്നാണ് പറയുന്നത്. ഇങ്ങനെ ബന്ധങ്ങളെല്ലാം സൗത്തിലേക്ക് വരുമ്പോൾ ഇന്ത്യയുടെ അർബൻ കൾച്ചറിന്റെ ആർക്കിടെക്റ്റുകൾ ദക്ഷിണേന്ത്യക്കാരാണെന്ന് വരില്ലേ? അതല്ല ഇതിനകത്തെ ഒരു agony— the agony of the tyrannical fascist state. അവർക്ക് വേറെ കണ്ടുപിടിക്കാൻ സാധിക്കില്ല, കാരണം സയന്റിഫിക് ഡാറ്റ വെച്ച് നോക്കിയാൽ അമർനാഥ് പറഞ്ഞപോലെ തന്നെ കൃത്യമായി കാര്യങ്ങൾ പോവും. അതുകൊണ്ടുതന്നെ അദ്ദേഹത്തെ മൊത്തത്തിൽ റിജക്റ്റ് ചെയ്യുക. അംഗീകാരിക്കാതെ വരുന്നതിലൂടെ അതിനെ ഇല്ലാതെയാക്കുകയല്ലേ ചെയ്യുന്നത്.” ഡോ. സെബാസ്റ്റ്യൻ ജോസഫ് പറയുന്നു.

സിന്ധു നദീതട സംസ്കാരം. കടപ്പാട്: livescience.com

ആർ.എസ്.എസ് മുഖ പ്രസിദ്ധീകരണമായ കേസരി വാരികയിൽ ഭാരതീയ വിചാരകേന്ദ്രത്തിന്റെ സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. ബി.എസ് ഹരിശങ്കർ കീഴടി ഉദ്ഖനനവുമായി ബന്ധപ്പെട്ട് എഴുതിയ ‘കീഴടി പുരാവസ്തു ഖനനത്തിലെ ആഗോള ഇടപെടലുകൾ’ എന്ന ലേഖനം അവരുടെ അജണ്ട കൃത്യമായി വ്യക്തമാക്കുന്ന ഒന്നാണ്. 2016-ൽ കനിമൊഴിയുമൊത്ത് കീഴടി ഉദ്ഖനന സ്ഥലം സന്ദർശിച്ച ജഗത് ഗാസ്പർ രാജ് എന്ന കത്തോലിക്ക പുരോഹിതന് ആഗോള ബന്ധങ്ങളുണ്ടെന്നും, വിദേശ ധനസഹായം ലഭിക്കുന്നുണ്ടെന്നും, എൽ.ടി.ടി.ഇയുടെ സാമ്പത്തിക ഇടപാടുകളുടെ പ്രധാന കേന്ദ്രം ഗാസ്പർ രാജ് ആണെന്നും, കീഴടിയിൽ ഖനനത്തിന് നേതൃത്വം കൊടുത്ത അമർനാഥ് രാമകൃഷ്ണ ഗാസ്പർ രാജിന്റെ അടുത്ത ആളാണെന്നുമുള്ള ആരോപണം ലേഖനം ഉന്നയിക്കുന്നു. ‘ഇന്ത്യൻ പുരാവസ്തു ചരിത്രത്തിൽ കേട്ടിട്ടില്ലാത്ത വിധമുള്ള വിദേശവിഘടനവാദികളുമായുള്ള ഈ പുരാവസ്തു- ക്രിമിനൽ അവിശുദ്ധ ബന്ധത്തെക്കുറിച്ച് കേന്ദ്ര സർക്കാർ അന്വേഷണം നടത്തണമെന്നും’ ബി.എസ് ഹരിശങ്കർ ലേഖനത്തിലൂടെ ആവശ്യപ്പെടുന്നുണ്ട്. തമിഴ്നാട് സാംസ്കാരിക-ടൂറിസം വകുപ്പിന്റെ കീഴിൽ ചെന്നൈയിൽ അരങ്ങേറുന്ന തമിഴ് സാംസ്കാരിക പരിപാടിയായ ചെന്നൈ സംഗമത്തിന്റെ സഹ നിർമ്മാതാവും, തമിഴ് മയ്യം എന്ന എൻ.ജി.ഒയുടെ മാനേജിങ്ങ് ട്രസ്റ്റിയുമാണ് ജഗത് ഗാസ്പർ രാജ്. ടു ജി സ്പെക്ട്രം അഴിമതിയുമായി ബന്ധപ്പെട്ട് 2020ൽ സിബിഐ തമിഴ് മയ്യത്തിനെ വേട്ടയാടാൻ ശ്രമിച്ചിരുന്നു.

കീഴടിയിൽ നിന്നും ലഭിച്ച ആഭരണങ്ങളുടെ അവശിഷ്ടങ്ങൾ. കടപ്പാട്: keeladimuseum.tn.gov.in

എ.എസ്.ഐയുടെ നിലപാടുകൾ ഏറെക്കാലമായി ഹിന്ദുത്വ രാഷ്ട്രീയവുമായി ബന്ധപ്പെട്ട് കിടക്കുകയാണെന്ന് കാലിക്കറ്റ് യൂണിവേഴ്സിറ്റി ചരിത്രവിഭാഗം അസ്സോസിയേറ്റ് പ്രൊഫസർ ഡോ. കെ.എസ് മാധവൻ പറയുന്നു. കീഴടിയിൽ മാത്രമല്ല ഇന്ത്യയിലെ പല മുസ്ലീം ആരാധനാലയങ്ങളിലടക്കം നടക്കുന്ന ഉദ്ഖനനത്തിൽ ഇത് കാണാൻ കഴിയുമെന്നും ഡോ. കെ.എസ് മാധവൻ ചൂണ്ടികാണിക്കുന്നു.

“കീഴടിയെ സംബന്ധിച്ചിടത്തോളം ലഭ്യമായിട്ടുള്ള വിവരങ്ങളിൽ നിന്ന് നമുക്ക് മനസിലാക്കാൻ സാധിക്കുന്നത് തീർച്ചയായും സിന്ധു നദീതട നാഗരികതയോളം പഴക്കമുള്ള ഒരു തമിഴ് നാഗരികത കീഴടിയിൽ ഉണ്ടായിരുന്നുവെന്നാണ്. അതിൽ സിന്ധു നാഗരികതയോട് സമകാലികവും, സാധർമ്യപ്പെട്ടതുമായ പല കാര്യങ്ങളും കണ്ടെത്താൻ കഴിഞ്ഞു. അക്കാലത്ത് ലോകത്തുണ്ടായിരുന്ന പല നാഗരികതയ്ക്കൊപ്പം തന്നെ വളർച്ചയെത്തിയ സ്വഭാവം കാണിക്കുന്ന സൂചനകളാണല്ലോ ലഭിച്ചത്. ഗംഗാ തടത്തിലുള്ള വേദിക് സംസ്കാരമാണ് സിന്ധു നദീതട സംസ്കാരത്തിന് മുന്നെ ഉണ്ടായിരുന്നത് എന്നുള്ള ഹിന്ദുത്വവാദികളുടെ വാദം പലപ്പോഴും അവർ രാഷ്ട്രീയപരമായി ഉന്നയിക്കാറുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം പുതുതായുള്ള ഉദ്ഖനനങ്ങളൊക്കെ, പ്രത്യേകിച്ച് കീഴടിയിൽ നിന്നും ലഭിച്ച പുരാവസ്തുക്കളൊക്കെ സിന്ധു നദീതടത്തിനോളം പഴക്കമുണ്ടെന്ന് പറയുമ്പോൾ അത് വേദിക് സംസ്കാരത്തെക്കാളോ അതിനൊപ്പമോ പഴമുള്ളതാണ് എന്ന നിഗമനത്തിലേക്ക് എത്തും. അത് സൃഷ്ടിക്കുന്ന രാഷ്ട്രീയമായിട്ടുള്ള പ്രതികരണങ്ങൾ ഹിന്ദുത്വ രാഷ്ട്രീയത്തിന് അനുകൂലമായിരിക്കില്ല.” ഡോ. കെ.എസ് മാധവൻ കേരളീയത്തോട് പറഞ്ഞു.

ഡോ. കെ.എസ് മാധവൻ

“ആർക്കിയോളജി എന്ന് പറയുന്നത് വസ്തുനിഷ്ഠത ഏറ്റവും കൂടുതലുള്ള ഒരു വിജ്ഞാനരൂപമാണ്, പ്രത്യേകിച്ചും അതിന്റെ കണ്ടെത്തലുകൾ ശാസ്ത്രീയമാണ്, കണ്ടെത്തുന്ന ആർട്ടിഫാക്ട്സ് എല്ലാം വസ്തുനിഷ്ഠമാണ്. കാരണം അതെല്ലാം ഒബ്ജക്ടീവ് ആയിട്ടുള്ള വസ്തുക്കളാണല്ലോ. അതിന്റെ കാലഗണന നിർണ്ണയിക്കാൻ കഴിയും, അതിനെ പല തരത്തിൽ പഠിക്കുകയും, അവയെ സാമൂഹികമായും സാംസ്കാരികമായും വ്യാഖ്യാനിക്കുമ്പോൾ മിത്തുകൾ യാഥാർത്ഥ്യമാക്കി മാറ്റിയിരിക്കുന്ന പല കാര്യങ്ങളെയും വസ്തുനിഷ്ഠതയുടെയും ശാസ്ത്രീയതയുടെയും അടിസ്ഥാനത്തിൽ ചോദ്യം ചെയ്യാൻ സാധിക്കും, അതാണ് ഇവർ ഭയപ്പെടുന്നത്.” ഡോ. കെ.എസ് മാധവൻ പറഞ്ഞു.

കീഴടിയിൽ നിന്നും ലഭിച്ച കന്നുകാലിയുടെ അസ്ഥികൂടം. കടപ്പാട്: keeladimuseum.tn.gov.in

സംഘകാല കൃതികളിൽ സൂചിപ്പിച്ച പല കാര്യങ്ങളും ഭാവനാത്മകമായിട്ടാണ് പറയുന്നതെങ്കിൽ പോലും, അക്കാലത്തെ സാമൂഹിക സാംസ്കാരിക ജീവിതത്തെ ദൃശ്യപ്പെടുത്തുന്നതാണ് സംഘകാല സാഹിത്യത്തിൽ കാണാൻ കഴിയുന്നതെന്നും, കേവലം അവികസിതമോ, പ്രാകൃതമോ ആയ ഒരു സമൂഹത്തെ കുറിച്ചുള്ള വിശദീകരണമല്ല അതിലുള്ളതെന്നും, കുറച്ചുകൂടി സാംസ്കാരികമായി വികസിച്ച ഒരു സാമൂഹ്യ ജീവിതവും, സാംസ്കാരിക ജീവിതവുമാണ് സംഘകാല കൃതികളിൽ പരാമർശിക്കുന്നതെന്നും ഡോ. കെ.എസ് മാധവൻ പറയുന്നു.

ഗുജറാത്തിലെ കച്ചിൽ നടക്കുന്ന ഉദ്ഖനനത്തിന്റെ ആകാശദൃശ്യം. കടപ്പാട്: The Hindu

“തീർച്ചയായും സംഘകാല സമൂഹമെന്ന് പറയുന്നത് അഖിലേന്ത്യാ തലത്തിൽ തന്നെ വികസിതമായൊരു സമൂഹമായിരുന്നു എന്ന് വേണം മനസിലാക്കാൻ. കച്ചിൽ കണ്ടെത്തിയ പുരാവസ്തുക്കൾ പറയുന്നത് ഇന്ത്യൻ മഹാസമുദ്രവും, അറബിക്കടൽ മേഖലയും നൂറ്റാണ്ടുകളായി മനുഷ്യർ അങ്ങോട്ടും ഇങ്ങോട്ടും സഞ്ചരിക്കുകയും, കുടിയേറുകയും, ചെയ്തിട്ടുള്ള മേഖലയാണെന്നാണ്. റോമക്കാരും ഗ്രീക്കുകാരും സംഘകാലത്തിൽ തന്നെ പശ്ചിമഘട്ട പ്രദേശത്ത് എത്തിയിരുന്നു. കുരുമുളകും മറ്റ് അനുബന്ധ സുഗന്ധ ദ്രവ്യങ്ങളും തേടി ഗ്രീക്ക്-റോമൻ പ്രദേശങ്ങളിൽ നിന്നും ആളുകൾ എത്തി. സ്വാഭാവികമായും അവരും സമുദ്രത്തിലൂടെയാണല്ലോ വന്നത്. ഇന്ത്യൻ മഹാസമുദ്രത്തിലൂടെ ഇന്ത്യയുടെ ദക്ഷിണഭാഗത്തേക്ക്—പ്രത്യേകിച്ച് കേരളം തമിഴ്നാട് ഭാഗത്തേക്ക്—മനുഷ്യർ നൂറ്റാണ്ടുകളായി എത്തിച്ചേർന്നിട്ടുണ്ട്. മനുഷ്യർ വരുമ്പോൾ ഭാഷയും ആവിഷ്കാരങ്ങളും, സാംസ്കാരികമായിട്ടുള്ള ശേഷിപ്പുകളും വിശ്വാസരൂപങ്ങളും സാങ്കേതിക അറിവുകളുമൊക്കെ കൊണ്ടുവരുമല്ലോ. കുടിയേറ്റമെന്ന് പറഞ്ഞാൽ കേവലം മനുഷ്യശരീരങ്ങൾ ഒരിടത്ത് നിന്നും മറ്റൊരിടത്തേക്ക് സഞ്ചരിക്കുകയല്ലല്ലോ? അറിവും സാങ്കേതികവിദ്യയുമെല്ലാം ഈ മനുഷ്യരോടൊപ്പം സഞ്ചരിക്കുന്നുണ്ടാവും. തീർച്ചയായും സിന്ധുനദീതട പ്രദേശങ്ങൾക്ക് അക്കാലത്ത് ദക്ഷിണേന്ത്യയുമായി ബന്ധങ്ങളുണ്ടായിരുന്നിരിക്കണം, അതിന് ഭാഷാപരമായും ആർക്കിയോളജിക്കലുമായിട്ടുള്ള നിരവധി തെളിവുകളുണ്ട്.

കീഴടിയിൽ നിന്നും ലഭിച്ച മൺപാത്ര അവശിഷ്ടങ്ങളിൽ രേഖപ്പെടുത്തിയിട്ടുള്ള പ്രാചീന ലിപികൾ. കടപ്പാട്: keeladimuseum.tn.gov.in

സിന്ധു നദിയുടെ പ്രദേശങ്ങളിൽ നിന്നും മനുഷ്യർ കേരളമുൾപ്പെടെയുള്ള പ്രദേശങ്ങളിലേക്ക് എത്തിയിട്ടുണ്ട്. ആഫ്രിക്കയിൽ നിന്നുള്ള മനുഷ്യർ ഇവിടെ എത്തിയിട്ടുണ്ടെങ്കിൽ പിന്നെ കച്ചിൽ നിന്നും എത്തിക്കൂടെ? ആർക്കിയോളജിയും ഭാഷയുമാണ് പ്രധാനപ്പെട്ട തെളിവുകൾ. അത്തരത്തിലുള്ള പഠനങ്ങൾ വെളിപ്പെട്ടുവരേണ്ടതുണ്ട്. ഇന്ത്യൻ മഹാസമുദ്ര മേഖലയെന്ന് പറയുന്നത് മനുഷ്യന്റെ സഞ്ചാരവും കുടിയേറ്റവും സാംസ്കാരികപരവുമായിട്ടുള്ള വ്യാപനവും നടന്ന ഒരു വലിയ പ്രദേശമാണ്. പ്രത്യേകിച്ച് ഏഷ്യൻ പ്രദേശങ്ങളിൽ. ചരിത്രത്തെയും സംസ്കാരത്തെയും വിശാലമായ ഒരു ക്യാൻവാസിൽ കാണുമ്പോൾ മാത്രമാണ് ഇതിന്റെ ചരിത്രപ്രക്രിയയെ കുറച്ചുകൂടി നമുക്ക് മനസിലാക്കാൻ സാധിക്കുന്നത്.” ഡോ. കെ.എസ്‌ മാധവൻ പറയുന്നു.

എ.എസ്.ഐയുടെ ഹിന്ദുത്വവത്കരണം

നിരവധി പ്രാചീന ചരിത്രങ്ങൾ ഉറങ്ങിക്കിടക്കുന്ന ഇന്ത്യൻ ചരിത്രത്തിന്റെ ഭൂമിക ഹൈന്ദവ ചരിത്രത്തിന്റേത് മാത്രമായി ചുരുക്കാൻ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ എത്തരത്തിലൊക്കെ ഇടപെടലുകൾ നടത്തിയിട്ടുണ്ടെന്ന് ചൂണ്ടിക്കാണിക്കുന്ന നിരവധി പഠനങ്ങളും ലേഖനങ്ങളും പുറത്തുവന്നിട്ടുണ്ട്. ഇന്ത്യ സ്വതന്ത്രമാവുമ്പോൾ രാജ്യത്തെ ആരാധനാലയങ്ങൾ എങ്ങനെയായിരുന്നുവോ അതുപോലെ തന്നെ നിലനിർത്തണമെന്ന ആരാധനാലയ നിയമത്തിന്റെ ലംഘനങ്ങൾ സമകാലിക ഇന്ത്യയിൽ നിരവധിയായി അരങ്ങേറുന്നുണ്ട്. ഗ്യാൻവാപി മസ്ജിദിൽ വീഡിയോഗ്രാഫിക് സർവ്വേ നടത്താൻ വാരണാസി ജില്ലാ കോടതി ഉത്തരവിട്ടത്, മധ്യപ്രദേശിലെ ഇൻഡോറിലെ മുസ്ലീങ്ങൾ ആരാധന നടത്തുന്ന എ.എസ്.ഐ സംരക്ഷണത്തിലുള്ള സ്മാരകമായ കമാൽ മൗല മസ്ജിദിൽ ഹിന്ദു ഫ്രണ്ട് ഫോർ ജസ്റ്റിസ് അവകാശമുന്നയിച്ച് രംഗത്തിയത്, യു.പിയിലെ സംഭലിൽ ജമാ മസ്ജിദിൽ സർവ്വേ നടത്തണമെന്ന ആവശ്യവുമായി ഹിന്ദുത്വവാദികൾ രംഗത്തെത്തിയത് തുടങ്ങി ഒട്ടനവധി ഹർജികളും ആരോപണങ്ങളും ഹിന്ദുത്വവാദികൾ എ.എസ്.ഐയെ മുന്നിൽ കണ്ടുകൊണ്ട് നടത്തിയെടുക്കുന്നവയാണ്.

അയോധ്യയോടുള്ള അവകാശവാദങ്ങളുടെ പേരിൽ കാവി ആർക്കിയോളജിസ്റ്റ് എന്ന് വിളിക്കപ്പെട്ട ബി.ബി ലാലിനെ കുറിച്ചുള്ള, ആശിഷ് അവികുന്തകിന്റെ ദി വയറിൽ പ്രസിദ്ധീകരിച്ച ‘B.B. Lal and the Making of Hindutva Archaeology’ എന്ന ലേഖനം എ.എസ്.ഐയുടെ രാഷ്ട്രീയ താത്പര്യങ്ങൾ അനാവൃതമാക്കുന്നുണ്ട്. മൂന്നാം ലോക ആർക്കിയോളജിക്കൽ കോൺഗ്രസിൽ വെച്ച് ബാബരി മസ്ജിദ് തകർത്തതതിനെ അപലപിച്ചുകൊണ്ട് പ്രമേയം പാസാക്കണമെന്ന് അറിയിക്കാൻ വേദിയിലേക്ക് എത്തിയ യുവ ആർക്കിയോളജിസ്റ്റുകളിൽ നിന്നും മൈക്ക് തട്ടിയെടുക്കാൻ ബി.ബി ലാലും എസ്.പി ഗുപ്തയുമടങ്ങുന്ന സംഘം ശ്രമിച്ചതും തുടർന്നുണ്ടായ സംഭവവികാസങ്ങളും ആശിഷ് അവികുന്തക് ലേഖനത്തിൽ പരാമർശിക്കുന്നു. ബി.ബി ലാലിന്റെ ഇടപെടലുകൾ രാജ്യത്തിന്റെ പുരാവസ്തുവിഭാഗത്തെ, കേവലം ഐതിഹ്യപരമായ ഹൈന്ദവ പാരമ്പര്യത്തിന്റെ ചരിത്രവസ്തുതകൾ മാത്രം തെളിയിക്കാനുള്ളൊരു സ്ഥാപനമാക്കി തീർത്തത് ദൗർഭാഗ്യകരമാണെന്ന് ആശിഷ് അവികുന്തക് പറയുന്നു. 1950- 52 കാലഘട്ടങ്ങളിൽ ബി.ബി ലാലിന്റെ നേതൃത്വത്തിൽ നടന്ന മഹാഭാരത സൈറ്റുകളുടെ പുരാവസ്തു പഠനമാണ് ആർക്കിയോളജിയും ഹിന്ദുത്വയും തമ്മിലെ ആദ്യ ബന്ധം എന്ന് ആശിഷ് പറയുന്നു. കൂടാതെ 1970 കളിൽ ബി.ബി ലാലിന്റെ രാമായണ സൈറ്റുകളിലെ പുരാവസ്തു പഠനത്തിലും ഈ ബന്ധം ശക്തിപ്പെടുന്നതായി സൂചിപ്പിക്കുന്നുണ്ട്. 1975 മുതൽ 1980 വരെ അയോധ്യയിൽ നടത്തിയ ഖനനത്തിന്റെ വിശദമായ റിപ്പോർട്ടുകൾ ഒന്നും തന്നെ ബി.ബി ലാൽ പ്രസിദ്ധീകരിച്ചില്ലെന്നും, എ.എസ്.ഐയുടെ പ്രസിദ്ധീകരണമായ Indian Archaeology: A Review യിൽ ചെറിയ രണ്ട് റിപ്പോർട്ടുകൾ മാത്രമാണ് പ്രസിദ്ധപ്പെടുത്തിയതെന്നും, അയോധ്യ ഒരു ബഹു സാംസ്കാരിക ഇടമായിരുന്നുവെന്നും ഹിന്ദു ക്ഷേത്രം ഉണ്ടായിരുന്നുവെന്നതിന് കൃത്യമായ തെളിവുകൾ അദ്ദേഹത്തിന് ലഭിച്ചിരുന്നില്ലെന്നും ലേഖകൻ പറയുന്നു. പിന്നീട് 1990ൽ രാമജന്മഭൂമി മൂവ്മെന്റുകൾ ഉത്തരേന്ത്യയിൽ ശക്തി പ്രാപിച്ച സമയത്ത് ഹിന്ദുത്വ പ്രൊപ്പഗണ്ട ജേണലായ മന്തനിൽ (Manthan) ബി.ബി ലാൽ, തനിക്ക് അയോധ്യ ഖനനത്തിനിടെ ഹിന്ദു ക്ഷേത്രത്തിന്റെ തൂണുകളുടെ അവശിഷ്ടങ്ങൾ ലഭിച്ചിരുന്നുവെന്ന അവകാശവാദവുമായി രംഗത്തെത്തി. ഖനന റിപ്പോർട്ടുകളിൽ ഒന്നും തന്നെ പ്രതിപാദിക്കാത്ത കാര്യമായതിനാൽ വലിയ തോതിലുള്ള രാഷ്ട്രീയ മുതലെടുപ്പിനും, വിവാദങ്ങൾക്കും ഇത് വഴിതുറന്നതായി ലേഖകൻ എഴുതുന്നു. ഇന്ന് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ നേതൃത്വം വഹിക്കുന്നത് ബി.ബി ലാലിന്റെ ശിഷ്യന്മാരാണെന്നതാണ് ഇതിലെ ഏറ്റവും പ്രധാനപ്പെട്ട വസ്തുത. Bureaucratic Archaeology: State, Science, and Past in Postcolonial India എന്ന പുസ്തകത്തിന്റെ രചയിതാവ് കൂടിയാണ് University of Rhode Island-ൽ പ്രൊഫസറായ ആശിഷ് അവികുന്തക്.

Bureaucratic Archaeology കവർ

സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട രക്തസാക്ഷികളുടെ പട്ടികയിൽ നിന്നും മലബാർ റിവോൾട്ടിലെ സമര നായകരുടെ പേരുകൾ നീക്കം ചെയ്തത് മുതൽ, തെരുവുകളുടെ പേരുകൾ മാറ്റുന്നതും, മുഗൾ ചരിത്രം സിലബസുകളിൽ നിന്നും നീക്കം ചെയ്യുന്നതും, സ്മാരകങ്ങളുടെ പേരുകൾ മാറ്റുന്നടതടക്കം ഒരു ഡീ മോണ്യുമെന്റലൈസേഷൻ (de monumentalisation) ഡ്രൈവിന്റെ ഭാഗമായി നടക്കുന്നതാണ്. മോണ്യുമെന്റുകളിൽ അറ്റാച്ച് ചെയ്ത് നിൽക്കുന്ന ഒരു വലിയ മെമ്മറി, നമ്മൾ അറിയാത്ത ഇന്ത്യയുടെ ഒരു സോഷ്യൽ മെമ്മറി ഇവിടെയുണ്ടെന്നും, അതിനെ കൂടിയാണ് മായ്ച്ചു കളയാൻ ശ്രമിക്കുന്നതെന്ന് വ്യക്തമാക്കുന്നു സെബാസ്റ്റ്യൻ ജോസഫ്. “താജ്മഹലിന്റെ മുൻപിൽ പോയി എത്രയോ പേർ ഫോട്ടോയെടുത്തിട്ടുണ്ട്, അത് ചിലർ ഫ്രെയിം ചെയ്ത് വീടുകളിൽ വെക്കാറുണ്ട്. അത് ഓരോ സമയത്തും രൂപപ്പെടുത്തുന്ന ഒരു കളക്ടീവ് കോൺഷ്യസ്നെസ്സ് അല്ലെങ്കിൽ ഒരു സോഷ്യൽ മെമ്മറിയുണ്ട്. താജ്മഹൽ പണികഴിപ്പിച്ചത് മുഗൾ രാജാവായിരുന്ന ഷാജഹാനായിരുന്നുവെന്നും അത് തന്റെ ഭാര്യക്ക് വേണ്ടി നിർമ്മിച്ചതാണെന്നുമുള്ള ഒരു സോഷ്യൽ മെമ്മറി. അതിനെ പതിയെ റിജക്റ്റ് ചെയ്യുകയാണ് ഇവിടെ, അതായത് കുറേ നാൾ കഴിയുമ്പോഴേക്ക് താജ്മഹൽ പണിഞ്ഞത് ഷാജഹാനല്ല, അതിന്റെ യഥാർത്ഥ പേര് തേജോമഹൽ എന്നായിരുന്നുവെന്ന് ആരോപിക്കുന്ന പി.എൻ നൗക്കിന്റെ തീസിസ് എസ്റ്റാബ്ലിഷ് ചെയ്തുവരികയാണെങ്കിൽ ഷാജഹാനും താജ്മഹലും അവിടെ പുറത്താവും. തെരുവിന്റെ പേരുകൾ, സ്മാരകങ്ങളുടെ പേരുകൾ തുടങ്ങീ എല്ലാം തന്നെ മാറ്റി, അങ്ങനെ പാഠപുസ്തകങ്ങളിൽ നിന്നും കിട്ടിയിരുന്ന സയന്റിഫിക് ചരിത്രത്തിന്റെ അടിസ്ഥാനത്തിലുള്ള സെക്കുലർ ചരിത്രബോധത്തെ കൂടി ഇല്ലാതാവും. ഇതെല്ലാം ഒരു സോഷ്യൽ അംനേഷ്യയെയാണ് പതിയെ സൃഷ്ടിക്കുന്നത്. പത്തിരുപത് കൊല്ലം കഴിയുമ്പോഴേക്ക് ഒരു പാഠപുസ്തകത്തിലും ഷാജഹാനോ, ബാബറോ ഇല്ലായെങ്കിൽ ഒരു പുതിയ തലമുറ, ഇവരാരും തന്നെ ഉണ്ടായിരുന്നില്ല എന്ന് വിശ്വസിക്കും.

താജ്മഹൽ. കടപ്പാട്: wikipedia

ഇതാണ് നേരത്തെ ഞാൻ സൂചിപ്പിച്ച ചരിത്രത്തെ മായ്ച്ചുകളയുന്ന രീതി. ഇതൊക്കെ വിവരമുള്ള ആളുകൾ തിരിച്ചുപിടിക്കും എന്നാണ് നമ്മൾ വിശ്വസിക്കുന്നത്. പക്ഷേ അതില്ല. പൊതു ബുദ്ധിജീവികൾ എന്ന് പറയുന്നത് മൈക്രോസ്കോപ്പിക് മൈനോരിറ്റിയാണ്. അവരെ പേടിപ്പിച്ച്, കേസുകളുണ്ടാക്കി, ജയിലടച്ച്, JNU പോലെയുള്ള സ്ഥാപനങ്ങളെ ഇല്ലാതെയാക്കി- അതിന്റെ പേര് തന്നെ ഇനിയെന്നാണ് മാറ്റാൻ പോകുന്നത് എന്നറിയില്ല. ഇത്തരത്തിലുള്ള Erasure of Memory ആണ് ശരിക്കും നടക്കുന്നത്. ഇത്തരമൊരു സാഹചര്യത്തിലേക്കാണ് കീഴടിയുമായി ബന്ധപ്പെട്ട് മികച്ച ഒരു ഗവേഷണം പുറത്തുവരുന്നത്. ഹിന്ദുത്വയുടെ പാൻ ഇന്ത്യൻ സാൻസ്ക്രിതിക് (sanskritik) ട്രഡീഷനെ ഉണ്ടാക്കിയെടുക്കാൻ അതോടെ അവർക്ക് കഴിയില്ല. അതുകൊണ്ടുതന്നെ അതിന് എതിരായിട്ടുള്ളതെല്ലാം കട്ട് ചെയ്ത് കളയുകയാണ്.” സെബാസ്റ്റ്യൻ ജോസഫ് പറയുന്നു.

“എ.എസ്.ഐയുടെ കമ്മറ്റികളിൽ അടക്കം ഹിന്ദുത്വ തല്പരകക്ഷികളാണല്ലോ ഇരിക്കുന്നത്. അതുകൊണ്ടുതന്നെ അദ്ദേഹം റിപ്പോർട്ട് തിരുത്താൻ തയ്യാറാവാത്ത പക്ഷം ഇനിയെന്താണ് ഉണ്ടാവാൻ പോകുന്നതെന്ന് അറിയില്ല. അവർ ഈ പഠനത്തെ തമിഴ്നാടിന് പുറത്തുള്ള പാഠപുസ്തകങ്ങളിലേക്ക് കൊണ്ടുപോവാതിരിക്കാൻ ശ്രമിക്കുമായിരിക്കും. ചരിത്രത്തെ പേടിയായത് കൊണ്ടുതന്നെയാണ് ഈ റിപ്പോർട്ടിനെയും അവർ പേടിക്കുന്നത്. ഇങ്ങനെ പോയാൽ അമർനാഥിനെതിരെ ഭാവിയിൽ കേസുകൾ എടുക്കാൻ വരെ ഇവർ തയ്യാറായെന്ന് വരാം.” സെബാസ്റ്റ്യൻ ജോസഫ് കേരളീയത്തോട് പറഞ്ഞു.

അമർനാഥ് രാമകൃഷ്ണ കീഴടി ഉദ്ഖനന സ്ഥലത്ത്. കടപ്പാട്: The Hindu

ഇപ്പോൾ ഗുജറാത്തിലെ കച്ചിലും, ലക്കാപരിലും നടന്നുകൊണ്ടിരിക്കുന്ന ഖനനങ്ങളും ഹാരപ്പൻ സംസ്കാരത്തിന് മുന്നെയുള്ള നാഗരികതയിലേക്കാണ് വിരൽചൂണ്ടുന്നത്. ഇതിൽ എ.എസ്.ഐ എന്ത് നിലാപാടാണ് സ്വീകരിക്കാൻ പോവുന്നതെന്നും പ്രധാനമാണ്. കീഴടി ഉദ്ഖനന റിപ്പോർട്ട് ഉടൻ തന്നെ പുറത്തുവിടണമെന്നാണ് തമിഴ്നാട് സിപിഎം സംസ്ഥാന സെക്രട്ടറി പി ഷൺമുഖം കഴിഞ്ഞ ദിവസം പറഞ്ഞത്. റിപ്പോർട്ട് പുറത്തുവിടാത്ത കേന്ദ്രസർക്കാർ നീക്കം രാഷ്ട്രീയപ്രേരിതമാണെന്നും, മിത്തുകളിൽ അധിഷ്ഠിതമായ സംഘപരിവാർ ചരിത്രാഖ്യാനങ്ങളെ വെല്ലുവിളിക്കുന്നതാണ് കീഴടിയിലെ ഗവേഷണ റിപ്പോർട്ടെന്നും കേന്ദ്ര സാംസ്കാരിക മന്ത്രി ഗജേന്ദ്ര സിങ്ങ് ഷെഖാവത്തിനെ വിമർശിച്ച് കൊണ്ട് അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഇന്ത്യയുടെ ബഹുസ്വര ചരിത്രത്തെ ഹൈന്ദവ ചരിത്രത്തിലേക്ക് ചുരുക്കാൻ ശ്രമിക്കുന്ന എ.എസ്.ഐയെ സംബന്ധിച്ച് കീഴടി ഉദ്ഖനനവും അതിലൂടെ കണ്ടെത്തിയ ദ്രാവിഡ നാഗരികതയുടെ തെളിവുകളും എന്നും അസ്വസ്ഥത സൃഷ്ടിച്ചുകൊണ്ടേയിരിക്കും.

Also Read

14 minutes read June 15, 2025 11:10 am