

Help us in our pursuit for high-quality journalism!
Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.
Support Keraleeyam Choose your preference
₹1000/Year
₹2000/2 Years
₹500Students/Year
A contribution of any size


ഇസ്ലാമോഫോബിയ ക്ലിനിക്: സ്പെഷ്യൽ റിപ്പോർട്ട്
പി.വി അൻവർ രാജിവച്ചൊഴിഞ്ഞതിനെത്തുടർന്നാണ് നിലമ്പൂരിൽ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കപ്പെട്ടത്. അതനുസരിച്ച് ജൂൺ 19ന് വോട്ടെടുപ്പ് നടക്കും. ഏത് തെരഞ്ഞെടുപ്പിനെപ്പോലെ ഇതും നിരവധി ആരോപണ പ്രത്യാരോപണങ്ങളാൽ കലുഷിതമാണ്. മലപ്പുറം ജില്ലാ രൂപീകരണവും ജില്ലയുടെ പ്രത്യേകതയുമായിരുന്നു ഇത്തവണത്തെ ചർച്ചയുടെ ഫോക്കസ്.
അൻവറിന്റെ വഞ്ചനയാണ് ഉപതെരഞ്ഞെടുപ്പിന് പിന്നിലെന്ന ആരോപണത്തോടെയാണ് നിലമ്പൂരിലെ ഇടത് സ്ഥാനാർത്ഥി എം സ്വരാജിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് മുഖ്യമന്ത്രി തുടക്കമിട്ടത്. (ജൂൺ 1, മലയാള മനോരമ) വഞ്ചനാ ആരോപണം പുതിയ ഒരു പറ്റം ആരോപണങ്ങൾക്ക് തുടക്കമിട്ടു. മുഖ്യമന്ത്രി മലപ്പുറം ജില്ലയെ വഞ്ചിച്ചുവെന്ന് അൻവർ തിരിച്ചടിച്ചു. ഈ വർഷം ആദ്യം ദി ഹിന്ദു ദിനപത്രത്തിൽ പ്രസിദ്ധീകരിച്ച മുഖ്യമന്ത്രിയുടെ അഭിമുഖത്തിന്റെ ചുവടുപിടിച്ചായിരുന്നു അൻവറിന്റെ ആക്രമണം. (ജൂൺ 4, റിപ്പോർട്ടർ ടി വി).
ഈ തർക്കത്തിലേക്ക് കെ.സി വേണുഗോപാലും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും എടുത്തുചാടി (ജൂൺ 2, മാധ്യമം). മലപ്പുറത്തെ മുഖ്യമന്ത്രി അപമാനിച്ചുവെന്ന് ഇരുവരും ആരോപിച്ചു. മലപ്പുറം രൂപീകരണത്തിനെതിരേ സമരം ചെയ്തവരാണ് കോൺഗ്രസ്സുകാരെന്നും അതിന് നേതൃത്വം നൽകിയത് അവരുടെ നേതാവ് ആര്യാടൻ മുഹമ്മദാണെന്നും സ്വരാജ് ഓർമിപ്പിച്ചു (4 ജൂൺ, മാധ്യമം). ന്യൂനപക്ഷം കൂടുതലായതുകൊണ്ടാണ് കോൺഗ്രസ്സുകാർ മലപ്പുറം ജില്ലയെ എതിർത്തതെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവനും കുറ്റപ്പെടുത്തി (4 ജൂൺ, മാധ്യമം).
മലപ്പുറം ജില്ലാ രൂപീകരണം വീണ്ടും പൊതുചർച്ചയുടെ ഭാഗമായെന്നതാണ് ഇതിന്റെ ഫലം. ഒപ്പം മലപ്പുറത്തെ കേന്ദ്രീകരിച്ച ഇസ്‌ലാമോഫോബിക് ആരോപണങ്ങളും ചർച്ച ചെയ്യപ്പെട്ടു. പ്രധാനമായും സാമൂഹികമാധ്യമങ്ങളായിരുന്നു ഇതിന്റെ കേന്ദ്രം. ഈ സാഹചര്യത്തിൽ മലപ്പുറം ജില്ലാ രൂപീകരണവുമായി ബന്ധപ്പെട്ടും അതിനുശേഷവും ആറര പതിറ്റാണ്ടായി തുടരുന്ന മലപ്പുറത്തെ കേന്ദ്രീകരിച്ച ഇസ്‌ലാമോഫോബിക് വിദ്വേഷപ്രചാരണത്തിന്റെ ചരിത്രമാണ് ‘ഇസ്‌ലാമോഫോബിയ ക്ലിനിക് :സ്പെഷ്യൽ റിപ്പോർട്ട്’ പരിശോധിക്കുന്നത്.


ഇസ്‌ലാമോഫോബിക് ഭൂമിശാസ്ത്ര നിർമ്മിതി
ഇസ്‌ലാമോഫോബിയയുടെ പ്രധാനപ്പെട്ട രീതിശാസ്ത്രങ്ങളിലൊന്നാണ് ഭൂമിശാസ്ത്ര നിർമിതി. ഒരു ജനതയുടെ വാസസ്ഥലത്തോടുള്ള ബന്ധം സ്വാഭാവികമല്ല; അത് രാഷ്ട്രീയ-സാമൂഹിക ഘടനകകളിൽ കൂടി നിർമ്മിക്കപ്പെടുന്നതാണ്. മുസ്ലീം വിരുദ്ധ വംശീയതയാണ് ഇസ്‌ലാമോഫോബിയ. മുസ്ലീങ്ങളായി മറ്റുള്ളവരാൽ കരുതപ്പെടുന്നവരെയും സ്വയം തിരിച്ചറിയുന്നവരെയും, അവർ ജീവിക്കുന്ന സ്ഥലങ്ങളെയും വ്യവഹരിക്കുന്ന ഇടങ്ങളെയും, ഒരു സാമൂഹിക-രാഷ്ട്രീയ-ഭൂമിശാസ്ത്ര ഭീഷണിയായും പ്രശ്നമായും രൂപപ്പെടുത്തുന്ന വംശീയവൽക്കരണ പ്രക്രിയയാണ് ഇസ്‌ലാമോഫോബിക് ഭൂമിശാസ്ത്ര നിർമ്മിതി (കൗസർ നജിബ് & കാർമെൻ ടീപിൾ ഹോപ്പ്‌കിൻസ് (2020), ജിയോഗ്രാഫീസ് ഓഫ് ഇസ്‌ലാമോഫോബിയ, സോഷ്യൽ ആൻഡ് കൾച്ചറൽ ജിയോഗ്രാഫി, 21:4, പേജ്: 449-457).
കേരളത്തിലെ വിവിധ പ്രദേശങ്ങളെ കേന്ദ്രീകരിച്ചുകൊണ്ട് ധാരാളം ഇസ്‌ലാമോഫോബിക് മാതൃകകൾ രൂപപ്പെട്ടിട്ടുണ്ട്. ഐക്യകേരളത്തിൽ തിരിച്ചറിയാൻ കഴിഞ്ഞിടത്തോളം ഏറ്റവും ശക്തിയുള്ള ഇസ്‌ലാമോഫോബിക് ഭൂമിശാസ്ത്ര നിർമ്മിതിയാണ് മലപ്പുറം. ഇതേ രൂപത്തിലല്ലെങ്കിലും വ്യത്യസ്തമായ ഘടനകളോടുകൂടി മറ്റ് പ്രദേശങ്ങളെ ലക്ഷ്യമിട്ടും ഇസ്‌ലാമോഫോബിക് മാതൃകകൾ രൂപംകൊണ്ടിട്ടുണ്ട്. ഈരാറ്റുപേട്ട, ആലുവ, കാസറഗോഡ്, ആലപ്പുഴ, മട്ടാഞ്ചേരി, ബീമാപള്ളി തുടങ്ങിയ പ്രദേശങ്ങളാണ് ഇത്തരത്തിൽ തിരച്ചറിഞ്ഞിട്ടുള്ളത്.
1969 ജൂൺ 16ന് ആണ് മലപ്പുറം ജില്ല രൂപീകരിക്കപ്പെടുന്നത്. സ്വതന്ത്ര ഇൻഡ്യയിൽ രൂപീകരിക്കപ്പെട്ട ആദ്യത്തെ മുസ്ലീം ഭൂരിപക്ഷ ജില്ല കൂടിയായിരുന്നു മലപ്പുറം. ജില്ലാ രൂപീകരണ ആലോചന നടക്കുന്ന സമയത്തുതന്നെ അതിനെ കേന്ദ്രീകരിച്ചുകൊണ്ടുള്ള ഇസ്‌ലാമോഫോബിക് പ്രചാരവേലയും ആരംഭിച്ചു. അന്ന് തുടക്കം കുറിച്ച വിദ്വേഷപ്രചാരണങ്ങൾ ജില്ലാ രൂപീകരണം കഴിഞ്ഞ് അര നൂറ്റാണ്ടിലധികം പിന്നിട്ടിട്ടും ഇന്നും സജീവമാണ്. സംഘപരിവാർ/ഹിന്ദുത്വ കേന്ദ്രങ്ങൾ ആസൂത്രിതമായി തുടങ്ങിയ പ്രദേശത്തെ കേന്ദ്രീകരിച്ച ഈ പ്രചാരവേല ഓരോ കാലത്തും ദേശീയ-ആഗോള സാഹചര്യത്തിനനുസരിച്ച് പരിണമിച്ചും അതിനോട് ഇടപെട്ടുമാണ് വികസിച്ചത്.
മലപ്പുറം വിരുദ്ധത: ഉൽപാദാനവും വിതരണവും
മലപ്പുറം വിരുദ്ധ വിദ്വേഷ നിർമ്മാണത്തിന്റെ പ്രാഥമിക ഉൽപ്പാദകരും പ്രായോജകരും സ്വാഭാവികമായും ഹിന്ദുത്വർതന്നെ. 1968-ൽ ‘വിചാരധാര’യിലൂടെ എം.എസ് ഗോൾവാൽക്കർ സൈദ്ധാന്തികമായി വികസിപ്പിച്ചത് കൂടിയാണ് മലപ്പുറം വിരുദ്ധത (വിചാരധാര, ഗോൾവാൽക്കർ, 1968 ഡിസംബർ, നാലാമത്തെ എഡിഷൻ, ആഭ്യന്തര ശത്രുക്കൾ (ഭാഗം ഒന്ന്), പേജ്: 173, 174). മലപ്പുറം ജില്ലയിലെ ഏറനാട് താലൂക്ക് ഹിന്ദുത്വ ഭാവനയിൽ നൂറ്റാണ്ടിലേറെ പഴക്കമുള്ള ഒരു കൊളോണിയൽ കാല പ്രശ്നമായി നിലകൊള്ളുന്നു. വി.ഡി സവർക്കർ 1926-ൽ മലബാർ പോരാട്ടത്തെക്കുറിച്ചും ഏറനാട് താലൂക്കിനെക്കുറിച്ചും എഴുതിയ മറാത്തി നോവലാണ് ‘മോപ്പ്ലാൻചേ ബണ്ട് അർത്ഥത് മാൽ കായ് ത്യാചെ (ദി മോപ്ല റിബെല്ലിയൻ, മീനിങ്ങ്, വാട്ട്‌സ് ദ വാല്യൂ ഓഫ് ഇറ്റ്?)’ അതിന്റെ ഇംഗ്ലീഷ് വിവർത്തനം 2023-ൽ പുറത്തിറങ്ങി (മാപ്പിള, 2023, ഗരുഡ പ്രകാശൻ പ്രൈവറ്റ് ലിമിറ്റഡ്). 1925 -ലാണ് ആർ.എസ്.എസ് രൂപീകരിക്കപ്പെട്ടതെന്നു ഓർക്കുക.


കേരളത്തിൽ ആർ.എസ്.എസ് പ്രവർത്തനം 1942-ൽ കോഴിക്കോട് ചാലപ്പുറത്ത് ആരംഭിച്ചു. 1964 വരെ കേരളത്തിലെ പ്രവർത്തനം തമിഴ്നാട് ‘പ്രാന്തി’ൻ്റെ ഭാഗമായിരുന്നു. 1964-ൽ കേരളത്തിൽ സ്വതന്ത്ര പ്രവർത്തനം തുടങ്ങിയ ആർഎസ്എസിന്റെ വളർച്ചക്ക് വഴിത്തിരിവായി മാറിയത് മലപ്പുറം ജില്ലാ രൂപീകരണത്തിനെതിരായ പ്രക്ഷോഭ കാലഘട്ടമായിരുന്നുവെന്ന് (1968- 1969) ആർഎസ്എസ് പ്രാന്തീയ പ്രചാര പ്രമുഖും കേസരി വാരിക മുൻ എഡിറ്ററുമായ എം.എ കൃഷ്ണൻ ഒരു അഭിമുഖത്തിൽ പറയുന്നു (കൃഷ്ണ മേനോൻ , (1995), ‘പൊളിറ്റിക്സ് ഇൻ കേരള’, ഇൻഡ്യ ഇൻ്റർനാഷനൽ സെൻ്റർ ക്വാർട്ടർലി, പേജ് 16- 26). ജില്ലാ രൂപീകരണം കഴിഞ്ഞു 20 വർഷം കഴിയുമ്പോൾ 1989-ൽ ഇൻഡ്യ ടുഡേ നൽകിയ റിപ്പോർട്ട് പ്രകാരം, ഹിന്ദുത്വർ തന്നെ പറയുന്നത്, മലപ്പുറം ജില്ലയാണ് കേരളത്തിൽ ആർഎസ്എസിന്റെ ശക്തികേന്ദ്രമെന്നാണ്. കേരളത്തിലെ 50,000 ആർ എസ് എസ് അംഗങ്ങളിൽ 10,000 പേരും മലപ്പുറത്തായിരുന്നു. മൊത്തം 3000 ശാഖകളിൽ 400 എണ്ണം മലപ്പുറം ജില്ലയിൽ. (പങ്കജ് പചൗരി, ‘രാഷ്ട്രീയ സ്വയംസേവക് സംഘ് ലോഞ്ചസ് സതേൺ ഒഫൻസീവ്’ , 30 ജൂൺ 1989, ഇൻഡ്യ ടുഡേ ).
എന്നാൽ ഹിന്ദുത്വർക്കു മാത്രമല്ല ഒരു വിഭാഗം ‘മതേതര’ർക്കും ‘ദേശീയവാദികൾ’ക്കും മലപ്പുറത്തെക്കുറിച്ചുള്ള വിദ്വേഷ ഭാവനയുടെ വിതരണത്തിൽ പങ്കുണ്ട്. ജില്ലാ രൂപീകരണത്തിനെതിരെ കോൺഗ്രസ് നേതാക്കളായ ആര്യാടൻ മുഹമ്മദ്, ഇ മൊയ്തു മൗലവി, കേരള ഗാന്ധിയായ കെ കേളപ്പൻ തുടങ്ങിയവരുടെ എതിർ പ്രചാരണങ്ങളും അടങ്ങിയതാണ് 1960കളിലെ ചരിത്രം (റോളണ്ട് മില്ലർ, (1976), മാപ്പിള മുസ്‌ലിംസ് ഓഫ് കേരള: എ സ്‌റ്റഡി ഇൻ ഇസ്‌ലാമിക് ട്രെൻഡ്സ്, പേജ്: 183). പിന്നീട് ആര്യാടൻ മുഹമ്മദ് 1980-82 കാലത്ത് സിപിഎം നേതൃത്വത്തിലുള്ള ഇ.കെ നായനാർ മന്ത്രിസഭയിൽ തൊഴിൽ, വനം വകുപ്പ് മന്ത്രിയായി. മലപ്പുറം ജില്ലാ രൂപീകരണത്തെ അനുകൂലിച്ച ഇഎംഎസിന്റെ നേതൃത്വത്തിലുള്ള സിപിഎം തന്നെ 1990കളോടെ വിദ്വേഷ പ്രചാരണത്തിന്റെ ഭാഗമായി മാറിയതും കാണാം. 2000- നു ശേഷം കോൺഗ്രസ് അനുകൂല പോഷക സംഘടനകളും സമാനമായ നിരവധി ഇസ്‌ലാമോഫോബിക് കാമ്പയിനുകൾ നടത്തി. സംഘപരിവാറിൽനിന്ന് വ്യത്യസ്തമായി വിവാദമായാൽ തിരുത്തുമെന്നതാണ് സിപിഎം/ കോൺഗ്രസ് ശൈലി. കഴിഞ്ഞ ഒരു ദശകമായി വിശിഷ്യാ 2016-നു ശേഷം സിപിഎം നേതാക്കൾ – അവരുടെ തന്നെ ചരിത്രത്തിൽ -തുല്യതയില്ലാത്ത മലപ്പുറം വിരുദ്ധ വിദ്വേഷ പ്രചാരണങ്ങളാണ് നടത്തിയത്.
1960നു ശേഷമുള്ള മലപ്പുറം ജില്ലയുടെ ചരിത്രം പരിശോധിച്ചാൽ വിദ്വേഷ പ്രചാരണങ്ങൾ ആചാരനിഷ്ഠയോടെ ഓരോ വർഷവും തുടരുന്നതായി കാണാം. 70കളിൽ പാകിസ്ഥാൻ വാദം, വിഭജനവാദം, മുസ്ലീം വർഗീയത തുടങ്ങിയ സവർണ ദേശീയതാ വ്യവഹാരങ്ങളുടെ ഭാഗമായാണ് ഈ പ്രചാരണം നടക്കുന്നത്. 70കളിലെ ഗൾഫ് കുടിയേറ്റം മറ്റൊരു മാതൃക പ്രധാനം ചെയ്തു. 80 കളിൽ പ്രചാരത്തിലായ മതേതരത്വ ചർച്ചകൾക്കും മതമൗലികവാദ ആശങ്കകൾക്കും സ്ത്രീവാദ സങ്കൽപ്പങ്ങൾക്കും ഒപ്പം ഈ വാർപ്പു മാതൃക പിന്നെയും നവീകരിക്കപ്പെട്ടു. ഇക്കാലയളവിൽ മുസ്ലീംലീഗാണ് മുസ്ലീം ന്യൂനപക്ഷ രാഷ്ട്രീയ സംഘാടനത്തിന്റെയും മലപ്പുറം വിരുദ്ധതയുടെയും പേരിൽ അപരസ്ഥാനത്തുണ്ടായിരുന്നത്. 90കളിൽ ബാബരി മസ്ജിദ് പ്രശ്‌നം തുടങ്ങിയതോടെ മലപ്പുറം വിരുദ്ധത പുതിയ ശൈലിയും രൂപവും കൈവരിച്ചു. 2000-ന് ശേഷം ‘ആഗോള ഭീകരത’യുടെ ഹബ്ബായി വരെ മലപ്പുറം ചിത്രീകരിക്കപ്പെടുന്നു. 2014-ന് ശേഷം ഹിന്ദുത്വചിന്ത ഭരണകൂട/സ്ഥാപനരൂപം കൈവരിച്ചപ്പോൾ മലപ്പുറംവിരുദ്ധത നിർലോഭം പൊട്ടിയൊഴുകാൻ തുടങ്ങി.
വിദ്വേഷ പ്രചാരണം: സൂചനകളും പ്രയോഗങ്ങളും
രാഷ്ട്രീയ പ്രചാരണം, സിനിമ, മാധ്യമങ്ങൾ, ആരോഗ്യം, പരിസ്ഥിതി, സാഹിത്യം, സാംസ്കാരിക പ്രവർത്തനം, മൃഗാവകാശം, വിദ്യാഭ്യാസം, സ്ത്രീയവകാശം, ഭക്ഷണ സംസ്കാരം, മതം, വർഗീയത, മതേതരത്വം, ദേശസുരക്ഷ, ദേശീയത, കടൽത്തീരം, നോമ്പ് , പ്രവാസം, തൊഴിൽ, സൈബർ, കായിക വിനോദ പ്രവർത്തനങ്ങൾ, ഓൺലൈൻ ജീവിതം, രാഷ്ട്രം, പോലീസ് തുടങ്ങിയ സാമൂഹ്യ – രാഷ്ട്രീയ- ഭൂമിശാസ്ത്ര സൂചനകളിലൂടെ ദീർഘകാലമായി നടന്ന ഇസ്‌ലാമോഫോബിക് വ്യവഹാരങ്ങളാണ് മലപ്പുറത്തെക്കുറിച്ചുള്ള വിദ്വേഷാന്തരീക്ഷം രൂപപ്പെടുത്തിയത്.
ആദ്യകാലത്തുതന്നെ വികസിപ്പിക്കപ്പെട്ട് ഇന്നും തുടരുന്ന, വിവിധ പാകിസ്താൻ വിശേഷണങ്ങൾ മലപ്പുറത്തിനുണ്ട്: ‘തെക്കൻ’ പാകിസ്താൻ, ‘പാക് ചാരപ്രവർത്തന പ്രദേശം’, ‘കുട്ടി/മിനി/മിനിയെച്ചർ’ പാകിസ്താൻ, ‘പാകിസ്താൻ പൗരന്മാരുള്ള ജില്ല’ തുടങ്ങിയവയാണ് അതിൽ ചിലത്. ദേശീയവാദികൾക്ക് അന്താരാഷ്ട്ര ബന്ധങ്ങളുള്ള ജില്ലയാണിത്: ‘ദേശീയോദ്ഗ്രഥനത്തെ’ ചോദ്യം ചെയ്യുന്ന ജില്ല, മലപ്പുറത്തിന് പിന്നിൽ ‘അമേരിക്കൻ’ താൽപര്യം, കേരളത്തിലെ ‘ഗൾഫ് പോക്കറ്റ്’, ‘എൽടിടിഇ’ മോഡൽ, ‘താലിബാൻ’ മോഡൽ, ‘ബംഗ്ലാദേശി’കളുടെ സ്ഥലം, ‘ഐഎസ്’ , അൽഖഇദ’, ബന്ധം, ‘താലിബാൻ’ കോടതിയുള്ള ജില്ല , ‘ഖാലിസ്ഥാൻ’ മാതൃക , ‘ലഷ്‌കർ-ഇ-തൊയ്ബ’ ബന്ധം, ‘കശ്മീർ’ ബന്ധം തുടങ്ങിയ ആരോപണങ്ങൾ ദേശീയതയുടെ ബാഹ്യസ്ഥലമായി മലപ്പുറത്തെ നിർവചിക്കാൻ ഉപയോഗിച്ചു. ദേശസുരക്ഷാ വ്യവഹാരം നൽകിയ വിളിപ്പേരുകൾ ഇവയാണ്: ‘സെക്യൂരിറ്റി സെൻസറ്റീവ്’ ജില്ല, തീരദേശത്തു ‘തിരിച്ചറിയാൻ കഴിയാത്ത കപ്പലുകൾ’ വരുന്ന ജില്ല. മലപ്പുറത്ത് ‘സായുധസേന പ്രത്യേക അധികാര നിയമം’ (അഫ്സ്പ) പ്രയോഗിക്കണം എന്ന ആവശ്യം വരെ ഒടുവിൽ ഉയർന്നു.
മലപ്പുറം ജില്ലയുടെ രണ്ടു പ്രത്യേകതകളാണ് ഏറെ ഇസ്‌ലാമോഫോബിക് ആകാംക്ഷകൾ നിർമ്മിക്കുന്നത്. ഇസ്‌ലാം, മുസ്ലീം എന്നീ സൂചകങ്ങളാണത്: ‘ഇസ്ലാമിക രാഷ്ട്രീയ’ സംഘടനയുടെ തട്ടകം, ‘മുസ്ലീം ഭൂരിപക്ഷ’ ജില്ല, ‘മുസ്ലീം വികാരം’ ഉള്ള ജില്ല , മുസ്ലീം ‘മേധാവിത്ത’ പ്രദേശം, മുസ്ലീം ‘പോക്കറ്റ്’ – അങ്ങനെ പോകുന്നു പ്രയോഗങ്ങൾ. ഒപ്പം ജില്ലയിലെ ജനങ്ങളെ ‘അന്യ മതവിദ്വേഷികളാക്കി’ ചിത്രീകരിക്കുന്നു: ‘ക്ഷേത്രം ആക്രമിക്കുന്നവർ’ , ‘റമദാൻ മാസത്തിൽ (നോമ്പ് കാലം) മറ്റുള്ളവർക്ക് ഭക്ഷണം നിഷേധിക്കുന്നവർ, ‘പ്രതിമകളോട് വിരോധമുള്ളവർ- എന്നീ ആരോപണങ്ങളും ഉണ്ട്.
വർഗീയത/ മതേതരത്വ ദ്വന്ദവും ഇതോട് ചേർന്നു പ്രവർത്തിക്കുന്നു: ജില്ലയിൽ ‘വർഗീയകലാപം’, ജില്ല ഒരു ‘മതേതര ദുർബലപ്രദേശ’മാണ്, ഉള്ളടക്കം ‘വർഗീയം’, ‘മത-ന്യൂനപക്ഷവർഗീയതയുടെ ശാക്തീകരണമേഖല’, ഒരു ‘പ്രത്യേക മതവിഭാഗം’ മാത്രമുള്ള ജില്ല, മാസംതോറും ജില്ലയിൽ ആയിരം പേരെ ‘മതംമാറ്റുന്നു’, ‘മറ്റു മതസ്ഥർക്ക് ശ്മശാനം’ നിഷേധിക്കുന്നു. ഒപ്പം തീവ്രവാദ വ്യവഹാരവും വികസിച്ചു: ‘തീവ്രവാദികൾ’, ‘മഹാഭൂരിപക്ഷം നല്ലവർ, ‘തീവ്രവാദികൾ ചെറുന്യൂനപക്ഷം’. ‘തീവ്രവാദിത്തരം’, ‘കലാപക്കാർ’ തുടങ്ങിയ വിളിപ്പേരുകളും നല്ല മുസ്ലിം/ മോശം മുസ്ലിം വർഗീകരണങ്ങളും പതിവാണ്.
90കൾക്കു ശേഷമുള്ള മലയാള സിനിമകളുടെ കാഴ്ച്ചയിൽ ‘കള്ളനോട്ട്’, ‘ബോംബ്’, ‘കലാപ’ മേഖലയാണ് മലപ്പുറം. മലയാളി ലിംഗഭേദ ആകുലതകൾ ഇവയാണ്: ‘ബഹുഭാര്യതം’, ‘വിവാഹപ്രായം’, ‘ബാല വിവാഹം’, ‘ഗൾഫ് വൈഫ്’, ‘തട്ടം’ ധരിക്കുന്ന പെൺകുട്ടികൾ. പ്രവാസ ജീവിതവും അപരവൽകരണത്തിന്റെ ഉപാധിയായി: ചിലർക്ക് ‘കർഷകന്റെ തുണ്ടുഭൂമികളെ വേട്ടയാടുന്ന വേട്ടക്കാരനാണ്’ മലപ്പുറം ഗൾഫുകാരൻ. ഗൾഫിൽ നിന്നുള്ള ‘കറുത്തപണം’, ‘കള്ളക്കടത്ത്’, ‘കരിഞ്ചന്ത’ ആരോപണങ്ങളും ഒപ്പം വികസിച്ചു. ‘ദാവൂദ് ഇബ്രാഹിമു’മായി ബന്ധം, ഡ്രൈവിങ് സ്‌കൂൾ ‘മാഫിയ’- തുടങ്ങിയ അധോലോക ബന്ധങ്ങളും മലയാളിയുടെ മലപ്പുറം ഭാവനയിലുണ്ട്.
മലപ്പുറത്തിൻ്റെ മൃഗവായനയാണ് മറ്റൊരു മണ്ഡലം: ‘നായ്ക്കളെ’ വെട്ടുന്ന തീവ്രവാദികൾ, മുസ്ലീം സ്ത്രീകൾ ‘പന്നികളെപ്പോലെ’ പെറ്റുകൂട്ടുന്നു, മലപ്പുറത്ത് ‘ആനകളെ’ മാത്രമല്ല, ‘പക്ഷികളെയും പട്ടികളെയും’ വിഷംകൊടുത്തു കൊല്ലുന്നു, – ഇങ്ങിനെ പോകുന്നു വംശീയ പ്രചാരണങ്ങൾ. ആരോഗ്യ യുക്തിയും മലപ്പുറം വിരുദ്ധതയുടെ മണ്ഡലമാണ്: ’ആധുനിക വൈദ്യശാസ്ത്ര വിരോധം’, ‘അവികസിത മനസ്സ്’, ‘വാക്സിൻ വിരുദ്ധത’ ഒക്കെ മലപ്പുറത്തിനെതിരെ മാധ്യമ തലക്കെട്ടായി വന്നതാണ്. ഭക്ഷണ സംസ്കാരം പോലും വിദ്വേഷ പ്രചാരണത്തിൽ നിന്ന് ഒഴിവാക്കിയില്ല: ‘നോമ്പിന് ഹോട്ടലുകൾ പ്രവർത്തിക്കില്ല’, ഹിന്ദു കുടുംബങ്ങൾക്ക് ‘കുടിവെള്ളം’ നിഷേധിച്ചു, ‘ബേക്കറി’ ഉടമയെ തകർക്കാൻ സാധനങ്ങൾ വാങ്ങരുത് എന്ന് ഫത്വ ഇറക്കി, ‘മലപ്പുറം മന്തി’ എന്ന പ്രയോഗം വരെ നീളുന്ന വെറുപ്പിന്റെ വ്യാപാരം.
ഇസ്ലാമിൻ്റെ പേരിൽ ഗ്രാമം, ജില്ല, സംസ്ഥാനം മുതൽ രാഷ്ട്രം വരെ മലപ്പുറത്തുണ്ട് എന്നാണ് നുണപ്രചാരണം: കേരളത്തിൻ്റെ ‘ആത്മീയതലസ്ഥാനം’, മുസ്ലീം ’സംസ്ഥാനം’, മലപ്പുറത്തിനുള്ളിൽ കൊണ്ടോട്ടി എന്ന മറ്റൊരു ‘ജില്ല’, ആറ് ജില്ലകൾ ഉൾപ്പെടുത്തി മലപ്പുറം കേന്ദ്രമാക്കി യുണൈറ്റഡ് മലപ്പുറം എന്ന ‘രാജ്യം’, ‘മുസ്ലീം സൈന്യമുള്ള’ മലപ്പുറം. മലപ്പുറം ‘രാജ്യത്തിന്റെ പ്രധാനമന്ത്രി’ കുഞ്ഞാലിക്കുട്ടി, മലപ്പുറത്ത് ‘അമുസ്ലിംകളെ’ തടയുന്ന ‘ഇസ്ലാമിക നിയമമുള്ള’ ഒരു ‘ഇസ്ലാമിക’ ‘ഗ്രാമമുണ്ട്’ എന്നൊക്കെ നീളുന്ന ആരോപണ ശൃംഖല. ജിഹാദ് സൂചനകൾ മറുവശത്ത് വികസിച്ചു: മലപ്പുറത്ത് ‘ജിഹാദ്’ വിളി, മലപ്പുറം എന്ന ‘ജിഹാദി ഹോട്ട് – ബെഡ്’, ‘ലവ് ജിഹാദിന്’വേണ്ടി മലപ്പുറത്തെ സഹകരണബാങ്ക് വഴി ‘കള്ളപ്പണം’ ഒഴുകുന്നു, – തുടങ്ങിയ വംശീയ പ്രചാരണങ്ങൾ പുതിയ കാലത്തിന്റേതാണ്.
മലപ്പുറത്തെക്കുറിച്ച് വസ്തുതകളുടെ പിൻബലത്തിൽ സംസാരിച്ചാൽ കിട്ടുന്ന പരിഹാസ പേരുകൾ നോക്കൂ: ‘മലപ്പുറം പ്രേമികൾ’, ‘മലപ്പുറം വികാരം’. ചിലർക്ക് ഈ വിദ്വേഷ പ്രചാരണം ഒരു ആവിഷ്കാര സ്വാതന്ത്ര്യമാണ്: മലപ്പുറം എന്ന ‘വാക്ക്’ ഇപ്പോൾ പറയാൻ പാടില്ലെന്നാണ് ചിലർ പറയുന്നതെന്ന് സിപിഎം പോളിറ്റ് ബ്യൂറോ മെമ്പറും മലപ്പുറത്തുകാരനുമായ എ വിജയരാഘവൻ (2024). വിദ്വേഷ പ്രചാരണം തെറ്റാണെന്നു പറഞ്ഞാൽ ‘മ’ എന്ന് പറയാൻ പറ്റില്ല, പിന്നെ മലപ്പുറമായി, മുസ്ലീമായി’ എന്ന് പറഞ്ഞതു വെള്ളാപ്പള്ളി നടേശൻ (2025).
മലപ്പുറം എന്ന ‘ആരോപണ സ്ഥല’ത്തിന്റെ വൈവിധ്യവും വൈരുദ്ധ്യവും പരിശോധിച്ചാൽ അവ തമ്മിലുള്ള പരസ്പര ബന്ധമില്ലായ്മ നമ്മെ അദ്ഭുതപ്പെടുത്തും. കാര്യ വിചാരങ്ങളെ കവിഞ്ഞുനിൽകുന്ന, നിരന്തരം നവീകരിക്കുന്ന, വിദ്വേഷ ഭാവനലോകമാണ് മലപ്പുറം വിരുദ്ധത എന്നതാണ് വസ്തുത. 1968- 2025 കാലയളവിൽ നടന്ന പ്രചാരണങ്ങളുടെ ഒരു പട്ടികയാണ് താഴെ കൊടുക്കുന്നത്. അനുബന്ധമായി ‘മലപ്പുറത്തെ ക്ഷേത്രാക്രമണങ്ങൾ എന്ന വ്യാജപ്രചാരണം (1993-2023)’ എന്ന പട്ടികയും നൽകിയിരിക്കുന്നു.
മാപ്പിളസ്ഥാൻ (1960)
1960 ജൂലൈ 9, വ്യാഴാഴ്ച: രണ്ടാം കേരള നിയമസഭയുടെ രണ്ടാം സെഷനിൽ പങ്കെടുത്തുകൊണ്ട് പാലക്കാട്, കോഴിക്കോട് ജില്ലയിൽ ഉൾപ്പെട്ട ഏറനാട് , തിരൂർ , പെരിന്തൽമണ്ണ താലൂക്കുകൾ ചേർത്ത് പുതിയൊരു ജില്ല രൂപീകരിക്കണമെന്ന ആവശ്യം മുസ്ലീം ലീഗ് നേതാവും മങ്കട നിയോജകമണ്ഡലം എം.എൽ.എയുമായിരുന്ന അഡ്വ. പി അബ്ദുൾ മജീദ് ഉന്നയിച്ചു (പ്രൊസീഡിംഗ്സ് ഓഫ് കേരള ലെജിസ്ലേറ്റീസ് അസംബ്ലി, സെക്കൻ്റ് സെഷൻ – 1960 , വോള്യം 9 , നമ്പർ 10 , പേജ്: 1045 – 1046) . ‘മാപ്പിളസ്ഥാൻ വീണ്ടും’ എന്ന തലക്കെട്ടിലായിരുന്നു പത്രങ്ങൾ പിറ്റേ ദിവസം ഈ വാർത്ത അവതരിപ്പിച്ചത് (ടി.പി എം ബഷീർ, മലപ്പുറം ജില്ല: പിറവിയും പ്രയാണവും, 2015, പേജ് 47).


മിനിയേച്ചർ പാകിസ്താൻ: ഗോൾവാൽക്കർ (1968)
1968 ഡിസംബറിൽ വിചാരധാരയുടെ പുതിയ എഡിഷനിൽ ലീഗ് സ്വതന്ത്ര മാപ്പിളനാടിനുവേണ്ടി പ്രചാരണം നടത്തുന്നുവെന്ന് ആർഎസ്എസ് സർസംഘ് ചാലക് ആയിരുന്ന എം.എസ് ഗോൾവാൽക്കർ ആരോപിച്ചു. അനേകം ‘മിനിയേച്ചർ പാകിസ്താനു’കൾ രൂപപ്പെടുന്നതിന്റെ തെളിവായും വിഭജനവാദത്തിന്റെ തുടർച്ചയായുമാണ് അദ്ദേഹം ജില്ലാ രൂപീകരണത്തെ വിശകലനം ചെയ്യുന്നത്. ജില്ലാ രൂപീകരണത്തിനും ഏഴ് മാസം മുമ്പാണ് ഈ പ്രയോഗം അദ്ദേഹം നടത്തുന്നത്. അതിന് തൊട്ടുമുമ്പുള്ള 1966 എഡിഷനിൽ ഇങ്ങനെയൊരു പ്രയോഗം ഉണ്ടായിരുന്നില്ല (വിചാരധാര, ഗോൾവാൽക്കർ, 1968 ഡിസംബർ, നാലാമത്തെ എഡിഷൻ, ആഭ്യന്തര ശത്രുക്കൾ (ഭാഗം ഒന്ന്),പേജ്: 173, 174).


ദ്വിരാഷ്ട്രവാദത്തിന്റെ പുത്തൻ പതിപ്പ് : കെ കേളപ്പൻ (1968)
1967-ൽ മുസ്ലീം ലീഗ് അംഗമായിരുന്ന ഇഎംഎസ് മന്ത്രിസഭയുടെ കാലത്താണ് മലപ്പുറം ജില്ലാ പ്രഖ്യാപനം നടക്കുന്നത്. മലപ്പുറം ജില്ല ദ്വിരാഷ്ട്രവാദത്തിന്റെ പുത്തൻ പതിപ്പാണെന്നും വിഭജന കാലത്ത് മലബാറിലെ ലീഗ് നേതാക്കൾ മുന്നോട്ടുവച്ച മാപ്പിളസ്ഥാൻ വാദത്തെ അംഗീകരിക്കലാണെന്നുമാണ് സർവോദയ നേതാവ് കെ കേളപ്പൻ ആരോപിച്ചത്. ജില്ലയെക്കുറിച്ച ആലോചനകൾ നടക്കുന്ന സമയത്തുതന്നെ ജനസംഘത്തിന്റെ നേതൃത്വത്തിൽ കോഴിക്കോട് നടന്ന ദേശീയസമ്മേളനത്തിന്റെ (1968) മുഖ്യ അജണ്ടകളിലൊന്ന് മലപ്പുറം ജില്ലയായിരുന്നു. (അതേ പുസ്തകം, പേജ് 62). ജില്ലാ രൂപീകരണത്തെക്കുറിച്ച് കെ കേളപ്പനും കൂട്ടരും പുറത്തിറക്കിയ ലഘുലേഖയുടെ പേര് ‘മാപ്പിളസ്ഥാനോ മലപ്പുറമോ?’ (1969) എന്നായിരുന്നു. മുസ്ലീം ഭൂരിപക്ഷപ്രദേശങ്ങൾ ചേർത്തുവച്ച് പുതിയ ജില്ല രൂപീകരിക്കുന്നത് ‘വർഗീയ’മാണെന്നായിരുന്നു പ്രചാരണം. ‘കൊച്ചു പാകിസ്താൻ’, ‘മതംമാറ്റാനുള്ള നീക്കം’ ഇതൊക്കെ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടു. ദേശവിരുദ്ധമെന്നായിരുന്നു മറ്റൊരു ആഖ്യാനം.
പാകിസ്താൻ സൈന്യം ഉപയോഗപ്പെടുത്തും: മാതൃഭൂമി (1969)
ദേശീയതയെ തുരങ്കംവയ്ക്കുന്ന, അതിന്റെ താൽപ്പര്യങ്ങൾക്ക് വിരുദ്ധമാകാൻ സാധ്യതയുള്ള ഒരു ആക്രമണകേന്ദ്രമായും മലപ്പുറം വിശേഷിപ്പിക്കപ്പെട്ടു. മലപ്പുറം ജില്ലയുടെ ഭാഗമായ തിരൂരും പൊന്നാനിയും ഉൾപ്പെട്ട നീണ്ട തീരദേശം പാകിസ്താൻ സൈന്യം ഉപയോഗപ്പെടുത്തുമെന്നും അന്താരാഷ്ട്ര ഗൂഢാലോചനയുടെ ഭാഗമാകുമെന്നും ജനസംഘക്കാർ വാദിച്ചു. (07 ജൂൺ, 1969, ചന്ദ്രിക). ‘ നിർദ്ദിഷ്ടമായ മലപ്പുറം ജില്ല രൂപീകരിക്കപ്പെട്ടാൽ അതൊരു കൊച്ചു പാകിസ്ഥാനായിരിക്കും ‘ എന്നാണ് മാതൃഭൂമി ദിനപത്രം തലേദിവസം (6 ജൂൺ 1969) എഴുതിയത്.
അമേരിക്കൻ താല്പര്യം: നാനാജി ദേശ്മുഖ് ( 1969)
അമേരിക്കൻ താല്പര്യങ്ങളെയാണ് മലപ്പുറം സേവിക്കുകയെന്നായിരുന്നു ജനസംഘം നേതാവ് നാനാജി ദേശ്മുഖിന്റെ സംശയം. പേരെടുത്തു പറയാത്ത ഏതാനും രാജ്യങ്ങൾക്കും താൽപര്യമുണ്ടെന്ന് അദ്ദേഹം പറഞ്ഞതായി മലപ്പുറം ജില്ലാ പ്രഖ്യാപനം നടന്ന് അഞ്ചാം ദിവസം ടൈംസ് ഓഫ് ഇന്ത്യക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. (21 ജൂൺ 1969, ടൈംസ് ഓഫ് ഇന്ത്യ).


ദേശീയ ഭദ്രതയ്ക്ക് ആപത്ത് : ഏ.ബി വാജ്പേയി (1969)
ദേശീയതലത്തിൽ ആചരിച്ച് ‘മാപ്പിളസ്ഥാൻ വിരുദ്ധദിന’ത്തിന്റെ ഭാഗമായി 1969 മാർച്ച് 6ന് തിരുവനന്തപുരം വി.ജെ.ടി ഹാളിൽ സംഘടിപ്പിച്ച മലപ്പുറം ജില്ലാ വിരുദ്ധ കൺവൻഷൻ ഉദ്ഘാടനം ചെയ്തത് ജനസംഘം അഖിലേന്ത്യാ പ്രസിഡന്റ് ഏ.ബി വാജ്പേയിയാണ്. “മലപ്പുറം ജില്ലാ രൂപവൽക്കരണം ഇന്ത്യയുടെ ദേശീയ ഭദ്രതയ്ക്ക് ആപത്തും, കുതന്ത്രവും, കുടിലതയും നിറഞ്ഞതുമാണെന്നും വാജ്പേയി താക്കീത് നൽകി. ദുരുപദിഷ്ടമായ ‘മാപ്പിളസ്ഥാൻ’ വാദമാകുന്ന വെല്ലുവിളിയെ നേരിടാൻ കേരളത്തിലെ ജനങ്ങൾ തയ്യാറായിക്കാണുന്നതിൽ സന്തോഷമുണ്ടെന്നും, വേണ്ടി വന്നാൽ അഖിലേന്ത്യാ തലത്തിലുള്ള പ്രക്ഷോഭണം തന്നെ പുതിയ ജില്ലക്കെതിരായി ഉണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു” (ടി.പി.എം ബഷീർ, മലപ്പുറം ജില്ല: പിറവിയും പ്രയാണവും , 2015, പേജ് 62).
മുസ്ലീം ഭൂരിപക്ഷ ജില്ല (1970)
ജില്ലാ രൂപീകരണം നടന്നതിനുശേഷം പുറത്തുവന്ന മിക്കവാറും റിപ്പോർട്ടുകൾ മലപ്പുറത്തിന്റെ ‘മുസ്ലീം ഭൂരിപക്ഷ’ സ്വഭാവം എടുത്തുപറഞ്ഞിരുന്നു (20 സെപ്തംബർ 1970, ടൈംസ് ഓഫ് ഇൻഡ്യ). ചിലയിടങ്ങളിൽ വിദ്വേഷസ്വഭാവത്തിലും മറ്റിടങ്ങളിൽ വസ്തുതകളെന്ന മട്ടിലും. വസ്തുതാകഥനം തന്നെ മതപരമായ മുൻവിധിയുടെ ഭാഗമായാണ് പലപ്പോഴും പ്രവർത്തിച്ചിരുന്നത്. മുസ്ലീങ്ങൾ കൂടുതലുള്ള പ്രദേശമായതുകൊണ്ട് മലപ്പുറത്തെ ‘ഇസ്ലാമിക രാഷ്ട്രീയ സംഘടനയുടെ തട്ടക’മെന്നാണ് വിശേഷിപ്പിച്ചത്. അങ്ങനെയൊരു പ്രദേശമായതുകൊണ്ട് ലീഗ് സ്ഥാനാർത്ഥികളാണ് ഇവിടെനിന്ന് നിയമനിർമ്മാണ സഭയിലേക്ക് ജയിച്ചുപോകുന്നതെന്നും ചില എഴുത്തുകാർ വായനക്കാരെ ഓർമപ്പെടുത്തി (ലൂയിസ് ഫിക്കറ്റ്, ദി പൊളിറ്റിക്സ് ഓഫ് റീജ്യണലിസം, ഇൻഡ്യ, പസിഫിക് അഫയേഴ്സ്, 1971, പേജ് 193-210). മുസ്ലീം എന്ന സൂചകത്തിന് ഭൂരിപക്ഷാധിപത്യത്തിൻ്റെ അർഥം ലഭിക്കുന്ന അവസരമാണിത്.
തെക്കൻ പാകിസ്താൻ (1971)
ചില വിമർശകർ മലപ്പുറത്തെ ‘തെക്കൻ പാകിസ്താനെ’ന്നാണ് വിശേഷിപ്പിച്ചത്. ബംഗ്ലാദേശ് പാകിസ്ഥാന്റെ ആഭ്യന്തര പ്രശ്‌നമാണെന്ന് ലീഗിന്റെ യുവജന വിഭാഗം പറഞ്ഞത് ദേശവിരുദ്ധ മനോഭാവമായി ദേശീയതലത്തിൽ പ്രചരിപ്പിക്കപ്പെട്ടു. (അൻതാര ദത്ത, റെഫ്യൂജിസ് ആൻഡ് ബോഡേഴ്‌സ് ഇൻ സൗത്തേഷ്യ, 2012, പേജ് 79 ).
വിഭജനകാല ആശയത്തിന്റെ പൂർത്തീകരണം (1972)
മലപ്പുറത്തിന് ഇഎംഎസ്സിനെപ്പോലുള്ള കമ്മ്യൂണിസ്റ്റ് നേതാക്കളുടെ പിന്തുണയുണ്ടായിരുന്നെങ്കിലും രാജ്യത്തെ പ്രധാന മതേതരവാദികൾ, മലപ്പുറത്തെ നടക്കാതെ പോയ (വിഭജനവാദ )ആശയത്തിന്റെ പൂർത്തീകരണമായി വിലയിരുത്തി. 1972ൽ ഇന്ത്യൻ സെക്കുലർ സൊസൈറ്റി (ബോംബെ) പ്രസിദ്ധീകരിച്ച, മഹാരാഷ്ട്രയിലെ എഴുത്തുകാരനായ ഹാമിദ് ദൽവായിയുടെ – ‘മുസ്ലീം പൊളിറ്റിക്സ് ഇൻ ഇൻഡ്യ’ എന്ന പുസ്തകം വിഭജനകാലത്തെ സർവേന്ത്യാ മുസ്ലീം ലീഗ് നേതാവായ ഹുസൈൻ ഷഹീദ് സുഹ്രവർദിയുടെ ആശയമായാണ് ‘മുസ്ലീം ഭൂരിപക്ഷ മലപ്പുറം ജില്ല’യെ കണക്കാക്കുന്നത്. അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ ഇത് മുസ്ലീം വിഭജനവാദത്തിന്റെയും വർഗീയതയുടെയും അടയാളവുമാണ് (പേജ് 59). ദൽവായിയെ പിൽക്കാലത്ത് രാമചന്ദ്ര ഗുഹ വിശേഷിപ്പിക്കുന്നത് ‘ഇന്ത്യ കണ്ട അവസാന ആധുനികതാവാദിയും മുസ്ലീം സാമൂഹ്യ പരിഷ്‌കർത്താവു’മായാണ്.


പാകിസ്താനികൾ മലപ്പുറത്ത് പിടിയിൽ (1972)
വിഭജനാന്തരം നിരവധി മലയാളി മുസ്ലീങ്ങൾ പാകിസ്താനിൽ കുടുങ്ങിയിരുന്നു. ഇവരുടെ ഇന്ത്യാ സന്ദർശം ഇക്കാലത്ത് വലിയ വാർത്തയുമായിരുന്നു. വിസ തീർന്നശേഷം താസിക്കുന്നവർ പല കാലത്തും പലയിടങ്ങളിലും വച്ച് അറസ്റ്റിലായി (25 ഏപ്രിൽ 1972, ടൈംസ് ഓഫ് ഇന്ത്യ). പാകിസ്താനെക്കുറിച്ചുള്ള ആഖ്യാനങ്ങൾ വളർന്നുവരാൻ പറ്റിയ സന്ദർഭവുമായിരുന്നു അത്. മലപ്പുറം ജില്ലയിൽനിന്ന് മൂന്ന് പാകിസ്താനികളെ പിടികൂടിയെന്നു ടൈംസ് ഓഫ് ഇന്ത്യ വാർത്ത നൽകി (25 ഏപ്രിൽ 1972). നേരത്തെ സൂചിപ്പിച്ച ‘മലപ്പുറം സമം പാകിസ്താൻ’ എന്ന പൊതുബോധ നിർമ്മിതിയിലേക്ക് ചേരുന്ന ഒരു സൂചനയായി വാർത്ത പ്രവർത്തിച്ചു. പിൽക്കാലത്തു നമ്മുടെ ന്യൂസ് റൂമുകളെ ഭരിച്ച ഒരു റിപ്പോർട്ടിംഗ് മാതൃക.


മുർഷിദാബാദ് കണക്ഷൻ (1973)
1973-ൽ മലപ്പുറവും മുർഷിദാബാദുമാണ് ഇൻഡ്യയിലെ മുസ്ലീം ‘ഭൂരിപക്ഷ ജില്ല’കൾ എന്ന് വാർത്ത നിരന്തരം വരുന്നു (ബ്ലയര് ഹാരി, മൈനോറിറ്റി ഏലക്ട്രല് പൊളിറ്റിക്സ് ഇൻ നോർത്ത് ഇൻഡ്യൻ സ്റ്റേറ്റ്സ്, ദി അമേരിക്കന് പൊലിറ്റിക്കൽ സയൻസ് റിവ്യൂ, 1973, പേജ് : 1275 – 1287). മലപ്പുറത്തെക്കുറിച്ചുള്ള ‘മുസ്ലീം ഭൂരിപക്ഷാധിപത്യ’ ഉത്കണ്ഠകളുടെ മറ്റൊരു ഘട്ടമാണിത്. പശ്ചിമ ബംഗാളിലെ മുർഷിദാബാദ് ജില്ല ബ്രിട്ടീഷ് ഭരണകാലത്താണ് രൂപീകരിച്ചത്.
ഗൾഫ് പോക്കറ്റ് (1974)
കൂലിയും ഭക്ഷണവും ഒപ്പം വിദേശ സിഗരറ്റും കിട്ടുന്ന ‘ഗൾഫ് പോക്കറ്റ്’ എന്ന പ്രയോഗം മലപ്പുറം പോലുള്ള പ്രദേശങ്ങളെക്കുറിച്ച് വികസിപ്പിക്കുന്ന സമയമാണിത് (ഹമീദ് ചേന്നമംഗലൂർ , ജനുവരി 14, 1974, മാതൃഭൂമി ആഴ്ചപതിപ്പ്). ഗൾഫും മലപ്പുറവും തമ്മിലുള്ള ബന്ധത്തെ വിദേശ ഉൽപന്നങ്ങൾ, തൊഴിൽ, ഭക്ഷണ സംസ്കാരം തുടങ്ങിയവയുമായി ബന്ധപ്പെടുത്തുന്ന ആദ്യ സൂചനകളിലൊന്ന്.
ലീഗിനുള്ള കൺസഷൻ (1976)
മലപ്പുറം ജില്ലയുടെ രൂപീകരണത്തിൽ പങ്കുവഹിച്ച ഇഎംഎസ്സിനെ പരിഹസിക്കാനും വിമർശകർ മറന്നില്ല. അവരെ സംബന്ധിച്ചിടത്തോളം സിപിഎം മുന്നണിക്ക് മുസ്ലീംലീഗ് കൊടുത്ത പിന്തുണയ്ക്കുള്ള ‘കൺസഷ’നും ‘നീക്കുപോക്കു’മാണ് മലപ്പുറം ജില (റൊബർട്ട് ബ്രയാന് ഇഗാൻ, ദി അഗ്രേറിയന് കൊസ്റ്റിയൻ ഇൻ ഇൻഡ്യ, മക്ഗിൽ യൂണിവേഴ്സിറ്റി, എം എ തിസീസ്, 1976). ലീഗിനെതിരെയുള്ള അനേകം ആരോപണങ്ങളുടെ ആവർത്തനത്തെക്കുറിച്ചാണ് ഈ ഗവേഷണ പഠനം നൽകുന്ന സൂചന.
വർഗീയ തുരുത്ത് (1977)
മലപ്പുറത്തെ ‘വർഗീയ തുരുത്തായും’ കണ്ടവരുണ്ടായിരുന്നു. സംസ്ഥാന രാഷ്ട്രീയത്തിൽ മലബാർ തനതായ ഒരു വർഗീയ സ്വഭാവത്തോടുകൂടിയാണ് ഇടപെടുന്നതെന്നും മലബാറിലെ വർഗീയ തുരുത്താണ് കൊണ്ടോട്ടി, മലപ്പുറം, താനൂർ, തിരൂരങ്ങാടി തുടങ്ങിയ മണ്ഡലങ്ങളെന്നും ഒരാൾ എഴുതി. ലീഗല്ലാതെ മറ്റൊരു സംഘടനയുമില്ലെന്നതാണ് അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ അതിലെ വലിയ തകരാറ്- ഇവിടെ മുസ്ലീംലീഗല്ലാതെ മറ്റൊരു പാർട്ടിയുമില്ലത്രെ. (ജോൺ പി ജോൺ, ചലഞ്ച് ഓഫ് റിലീജ്യസ് പ്രഷർ ഗ്രൂപ്പ്സ് റ്റു ഇൻഡ്യൻ പൊലിറ്റിക്കൽ സിസ്റ്റം: എ സ്റ്റഡി വിത് റെഫറൻസ് റ്റു കേരള , ഇൻഡ്യൻ ജേണൽ ഓഫ് പൊലിറ്റിക്കൽ സയൻസ് , 1977 , പേജ്: 54 – 63) .
1970-കളിൽ മതേതരത്വത്തിൻ്റെ ബദലായല്ല മറിച്ച് ദേശീയതയുടെ ബദലായാണ് വർഗീയത എന്ന പരികൽപന കടന്നുവരുന്നത്. വർഗീയത/മതേതരത്വം എന്ന ബൈനറി അടിയന്തിരാവസ്ഥക്കു ശേഷം ശക്തിപ്പെട്ട ഒരു വിശകലന മാതൃകയാണ്. ‘മതേതര മലപ്പുറം’ എന്ന ചർച്ച 1980-കൾ വരെ അസന്നിഹിതവുമായിരുന്നു.
ദേശീയോദ്ഗ്രഥനത്തിന് ദോഷം (1977)
മലപ്പുറം ജില്ലാ രൂപീകരണം മുസ്ലീങ്ങളുടെ വേറിട്ടുനിൽക്കാനുള്ള പ്രവണതയുടെ ഭാഗമായാണ് പലരും വിലയിരുത്തിയത്. ഈ മനോഭാവം ദേശീയോദ്ഗ്രഥനമെന്ന ആശയത്തെന്നെ ചോദ്യം ചെയ്യുമെന്ന് പ്രചരിപ്പിക്കപ്പെട്ടു. മലപ്പുറത്തോടുള്ള എതിർപ്പിനെ ഇതിന്റെ ഭാഗമായാണ് 1977 ജൂൺ 12ന് പി.കെ ശരത്കുമാർ മാതൃഭൂമി ആഴ്ചപതിപ്പിൽ എഴുതിയ കുറിപ്പിൽ കാണുന്നത്: വേറിട്ടു നിൽക്കുന്നതിൽ കൂടി രക്ഷനേടുകയെന്ന തത്ത്വശാസ്ത്രം മാപ്പിളസമുദായത്തെയും അതിന്റെ രാഷ്ട്രീയപ്രവർത്തനത്തെയും സംശയഗ്രസ്തമാക്കുകയും സമുദായാംഗങ്ങളുമായുള്ള ഉൽഗ്രഥനത്തിന്റെ വൈകാരികപ്രശ്‌നങ്ങൾ അധികമാക്കുകയും ചെയ്തു. മലപ്പുറം ജില്ലാ രൂപീകരണത്തിന് ഉണ്ടായ രൂക്ഷമായ എതിർപ്പും സമാധാനപരമായ സഹവർത്തിത്വത്തിന്റെ ദീർഘകാലചരിത്രമുള്ള തലശ്ശേരിയിൽ 1971 ഡിസംബർ മാസാവസാനത്തിൽ പൊട്ടിപ്പുറപ്പെട്ട വർഗീയ കലാപവും ഇതിന്റെ ഫലങ്ങളായിരുന്നു. (കേരളത്തിലെ മാപ്പിളമാർ, പി.കെ ശരത്കുമാർ, 12 ജൂൺ, 1977, മാതൃഭൂമി ആഴ്ചപ്പതിപ്പ്)


മുസ്ലീം വികാരം (1979)
ലീഗ് മലപ്പുറത്ത് മുസ്ലീം വികാരം ഇളക്കിവിടുകയാണെന്നു മാധ്യമങ്ങൾ കുറ്റപ്പെടുത്തി (എ.കെ സെന് എഴുതിയ റിപ്പോര്ട്ട്, 28 ഡിസംബര് 1979, ടൈംസ് ഓഫ് ഇൻഡ്യ). ഇതൊരു പുതിയ പ്രയോഗമാണ്. മലപ്പുറത്തെ മുസ്ലീങ്ങളുടെ ‘വൈകാരികത’ എന്ന നിർമ്മിതിയിലേക്കുള്ള പ്രധാന ചുവടുവെപ്പ് .
ബഹുഭാര്യത്വം (1981)
ദേശീയവാദകാഴ്ചപ്പാടിലൂടെ മാത്രം കണ്ടിരുന്ന ഒരു കാലത്തുനിന്ന് ഏറെക്കുറെ വ്യത്യസ്തമായിരുന്നു 1980-കളിലെ കാഴ്ച. മുസ്ലീം സ്ത്രീ, മുസ്ലീങ്ങളുടെ കുടുംബം, അനുഷ്ഠാനങ്ങൾ, സ്വത്ത് വിഭജനം, വിവാഹം തുടങ്ങി പലതും പരിശോധനകൾക്ക് വിധേയമായി. 1981ൽ മാതൃഭൂമി ആഴ്ചപ്പതിപ്പ് പ്രസിദ്ധപ്പെടുത്തിയ എഎസ്സിന്റെ ഒരു കാർട്ടൂൺ ഇത് വെളിപ്പെടുത്തും. സെൻസസ് എടുക്കാൻ വരുന്നയാളോട് മുസ്ലീം കഥാപാത്രം പറയുന്നതാണ് ‘നാടൻ താപ്പ്’ എന്ന് പേരിട്ട കാർട്ടൂണിന്റെ സന്ദർഭം. മുസ്ലീമായ ഗൃഹനാഥൻ പറയുന്നതിങ്ങനെ: എന്താ എയതിക്കോളി മാഷേ, ഞമ്മള് കല്യാണം കയിച്ചത് പതിനെട്ട്; മൊയി ചെല്ലീത് ആറ്, ഓരോന്നിലും മക്കള്, ഇവിടെ ഗവർമ്മേണ്ടിന്റെ നിയന്ത്രണതാപ്പിന് നറച്ച ഈരണ്ട്ണ്ട് അലന്ന് കൂടിടിക്കോളീ-(03 മെയ് 1981, മാതൃഭൂമി ആഴ്ചപ്പതിപ്പ്, പുസ്തകം 59, ലക്കം 01, പേജ് 42, 42). ഭാഷയിൽ അദൃശ്യ സൂചകമായി – മലപ്പുറവും മുസ്ലീമും ബഹുഭാര്യത്വവും ഈ കാർട്ടൂണിൽ നമുക്ക് തിരിച്ചറിയാനാവും. ഇതിലെ കഥാപാത്രം എറനാടൻ ഭാഷയിൽ സംസാരിക്കുന്ന ഒരു മുസ്ലീമാണ്.


ട്രാക്ക് ചെയ്യാൻ കഴിയാത്ത പാകിസ്താനികൾ (1982)
1982-ൽ ശ്രീകാന്ത ഘോഷ് എഴുതിയ ‘മുസ്ലീം പൊളിറ്റിക്സ് ഇൻ ഇൻഡ്യ’ എന്ന പുസ്തകത്തിൽ പോലീസിന് പോലും ട്രാക്ക് ചെയ്യാൻ കഴിയാത്ത പാകിസ്താനികൾ മലപ്പുറത്ത് താമസിക്കുകയും പുതുതായി പാകിസ്താനികൾ വന്ന് ചേരുന്നുവെന്നും എഴുതി (പേജ് 114). മലപ്പുറത്തെക്കുറിച്ചുള്ള ഇസ്‌ലാമോഫോബിക് നിർമ്മിതിയുടെ മറ്റൊരു പ്രത്യേകത ഒരിക്കൽ ആരംഭിച്ചുകഴിഞ്ഞാൽ അതൊരിക്കലും രംഗമൊഴിയുകയില്ലെന്നതാണ്. മറ്റൊരു കാലത്ത് അവ പുതിയ രൂപത്തിൽ പുനർജ്ജനിക്കുകയും തുടർജീവിതം നയിക്കുകയും ചെയ്യും. പാകിസ്താനെക്കുറിച്ചുള്ള ഇസ്‌ലാമോഫോബിക് ഭാവന അറുപത്/എഴുപതുകളുടെ സംഭാവനയായിരുന്നെങ്കിലും എൺപതുകളിലും ഇവ മറ്റൊരു രൂപത്തിലും സാഹചര്യത്തിലും നിലനിന്നു.
വർഗീയ സമ്മർദ്ദം (1983)
വർഗീയ സമ്മർദ്ദത്തിലൂടെ ലീഗ് ഇഎംഎസ്സിൽ നിന്ന് ജില്ലാരൂപീകരണം പിടിച്ചുവാങ്ങുകയാണെന്ന് പറഞ്ഞവർ പോലുമുണ്ടായിരുന്നു. ഈ ആരോപണം എൺപതുകളിൽപോലും നിലനിന്നു. കേരളത്തിലെ രാഷ്ട്രീയപാർട്ടികൾ വർഗീയ പാർട്ടികളുടെ പ്രത്യേക ജില്ലകൾക്കുവേണ്ടിയുള്ള ആവശ്യങ്ങൾക്കുപോലും വഴങ്ങുന്നുവെന്നും മലപ്പുറം ജില്ലയ്ക്കുപകരമായാണ് കാസർകോഡ് ജില്ല രൂപീകരിച്ചതെന്നുപോലും പറഞ്ഞവരുണ്ട്. (03 ജൂൺ 1983, ടൈംസ് ഓഫ് ഇന്ത്യ).


കറുത്ത പണം (1984)
എഴുപതുകളിൽത്തന്നെ ഗൾഫ് കുടിയേറ്റം ആരംഭിച്ചിരുന്നെങ്കിലും ഈ പ്രവണതയെ കേന്ദ്രീകരിച്ച് മലപ്പുറത്തെക്കുറിച്ചുള്ള ഇസ്‌ലാമോഫോബിക് പ്രചാരണങ്ങൾ രൂക്ഷമാകുന്നത് എൺപതുകളിലാണ്. എഴുപതുകളിലെ ഗൾഫ് കുടിയേറ്റം മലപ്പുറം ജില്ലയിൽ ഉൾപ്പെടുന്ന പ്രദേശങ്ങളിലെ യുവാക്കൾക്ക് ധാരാളം സാധ്യതകൾ തുറന്നുകൊടുത്തു. പല പ്രദേശങ്ങളിലും പഴയ തൊഴിലുപേക്ഷിച്ച് ഭാഗ്യം പരീക്ഷിക്കാൻ യുവാക്കൾ തയ്യാറായി. മലപ്പുറത്ത് മാത്രല്ല, കേരളത്തിന്റെ വിവിധ പ്രദേശങ്ങളിലും ഇതിന്റെ പ്രതിഫലനമുണ്ടായി. എന്നാൽ ഈ പ്രവണതയോടുള്ള സാമ്പത്തികശാസ്ത്രജ്ഞരുടെയും സാമൂഹ്യശാസ്ത്രജ്ഞരുടേയും പ്രതികരണം കുറ്റപ്പെടുത്തലിന്റേതായിരുന്നു. ഗൾഫ് മൂലമുണ്ടാകുന്ന ‘കറുത്തപണ’ത്തെക്കുറിച്ചുള്ള ആശങ്ക സജീവമായി. മലപ്പുറത്തെ ‘ഗൾഫ് പോക്കറ്റുകൾ’ മാധ്യമശ്രദ്ധയാകർഷിച്ചത് ഈ സാഹചര്യത്തിലാണ്. കർഷകന്റെ തുണ്ടുഭൂമികളെ വേട്ടയാടുന്ന വേട്ടക്കാരനായിരുന്നു പലരുടെയും മുന്നിൽ ഗൾഫുകാരൻ (അരിയുടെ അർഥശാസ്ത്രം, കെ രവിരാമൻ, 1984 ഫെബ്രുവരി 19). കറുത്തപണത്തിന്റെ സ്വാഭാവിക പരിണതിയായിരുന്നു മലപ്പുറത്തെ കേന്ദ്രീകരിച്ച കള്ളക്കടത്ത്, കരിഞ്ചന്ത ആരോപണങ്ങൾ.


മുസ്ലീം മേധാവിത്ത പ്രദേശം (1985)
ഇക്കാലത്ത് മുസ്ലീം ‘മേധാവിത്ത’ പ്രദേശമായും മലപ്പുറത്തെ കണക്കാക്കാൻ തുടങ്ങിയിരുന്നു. 1985 ൽ-ഇതേ കാര്യം ഹിന്ദുസ്ഥാന് ടൈംസ്, ശരീഅത്ത് വിവാദ കാലത്ത് ഒരു എഡിറ്റോറിയലിൽ എഴുതി (18 ജൂലൈ 1985).
രാഷ്ട്രീയ ഭരണ നിയന്ത്രണം (1985)
ഇക്കാലത്ത് മലപ്പുറത്തെ മുസ്ലീം ഭൂരിപക്ഷപ്രദേശം മാത്രമായല്ല, മുസ്ലീം മേധാവിത്ത പ്രദേശമായും കണക്കാക്കാൻ തുടങ്ങിയിരുന്നു. കേരളത്തിലെ മുന്നണി ഭരണത്തെ നിയന്ത്രിക്കാവുന്നിടത്തോളം അതിന് പ്രാധാന്യം കൽപ്പിക്കപ്പെട്ടു. (ഇ.ജെ തോമസ് എഴുതിയ ‘കൊയലീഷ്യന് ഗെയിം പൊളിറ്റിക്സ് ഇൻ കേരള (1985) എന്ന പുസ്തകം , പേജ്: 131).
റോ, ഐബി, പാകിസ്താൻ ചാരശൃംഖല (1986)
1986ൽ ഇലസ്‌ട്രേറ്റഡ് വീക്കിലിയുടെ ആഗസ്റ്റ് ലക്കത്തിൽ (24 ആഗസ്റ്റ് ) വേണു മേനോൻ എഴുതിയ ലേഖനം (അണ്ടർ ദി റ്റൂ ഫ്ലാഗ്സ്) സുരക്ഷാ ഏജൻസികളുടെ മലപ്പുറത്തെക്കുറിച്ചുള്ള വീക്ഷണം വെളിപ്പെടുത്തുന്നതാണ്. വലിയൊരു ‘മുസ്ലീം പോക്കറ്റായ’ മലപ്പുറത്ത് 250ഓളം പാകിസ്താൻ പൗരന്മാർ ജീവിക്കുന്നുണ്ടെന്നതാണ് അവരുടെ ആശങ്കയുടെ പിന്നിൽ. പുതുതായി എത്തുന്നവരെ നിരീക്ഷിക്കുന്നതും അവർക്ക് അനുവദിച്ച മൂന്നു മാസം കഴിഞ്ഞും അവരിവിടെ തുടരുന്നുണ്ടോയെന്ന് നോക്കലും പോലിസിന് തലവേദനയാണ്. മലബാർ കലാപത്തിന്റെ പശ്ചാത്തലത്തിലായിരുന്നുവത്രെ ആ കാലത്തും സുരക്ഷാ ഏജൻസികൾ മലബാറിനെയും പ്രത്യേകിച്ച് മലപ്പുറത്തെയും നോക്കിക്കണ്ടത്.


ഇക്കാലത്ത് എറണാകുളവും തിരുവനന്തപുരവും കഴിഞ്ഞാൽ റോയുടെ റഡാറിലുള്ള ഏക ജില്ല മലപ്പുറമായിരുന്നു. ‘സെക്യൂരിറ്റി സെൻസറ്റീവ് ജില്ല’യെന്ന നിലയിൽ ജില്ലയ്ക്കുവേണ്ടിമാത്രം റോയും ഐബിയും ഓരോ ഉദ്യോഗസ്ഥരെ നിയമിച്ചിരുന്നു. എന്നാൽ ഇത്രയേറെ പാക് പൗരന്മാർ വന്നുപോകുമ്പോഴും ദേശവിരുദ്ധപ്രവർത്തനങ്ങൾ നടക്കുന്നതിന് പ്രത്യേകിച്ച് തെളിവൊന്നുമില്ലെന്നും ലേഖകൻ നിരീക്ഷിക്കുന്നുണ്ട്. 1900ത്തിൽനിന്ന് മലപ്പുറം ഏറെ പുരോഗമിച്ചിട്ടുണ്ടെന്ന് പറയുമ്പോഴും വികസനപരമായി നിരവധി പരാധീനതകളുണ്ടെന്ന് അദ്ദേഹം സമ്മതിക്കുന്നു. ജമാഅത്തെ ഇസ്ലാമിയുടെ പ്രവർത്തനങ്ങളും ഇക്കാലത്ത് സർക്കാർ നിരീക്ഷിച്ചിരുന്നതായി ലേഖകൻ എഴുതുന്നു. (വേണു മേനോൻ, 24 ആഗസ്റ്റ്, 1986 ഇല്ലസ്ട്രേറ്റഡ് വീക്കിലി, പേജ് 42, 43, 44).
ഖാലിസ്ഥാൻവാദം ( 1986)
1980കളിൽ ഖാലിസ്ഥാൻവാദം പഞ്ചാബിൽ സജീവമായ സാഹചര്യത്തിലായിരിക്കണം ഇത്തരമൊരു മാതൃകയും മാധ്യമങ്ങൾ രൂപപ്പെടുത്തി. പഞ്ചാബിലെ ഖാലിസ്ഥാൻ പ്രസ്ഥാനത്തിന്റെ സാഹചര്യത്തിൽ കേരളത്തിൽ സന്ദർശനത്തിനെത്തുന്ന പാക് പൗരന്മാരെ നിരീക്ഷിക്കേണ്ടതിന് വലിയ പ്രാധാന്യമുണ്ടെന്ന് സർക്കാർ കരുതിയിരുന്നു. പാകിസ്ഥാനുവേണ്ടി ചാരപ്രവർത്തനം നടത്തുന്നതിനുള്ള ഒരു സാധ്യതയും വിട്ടുകൊടുക്കരുതെന്നും ഇക്കാര്യത്തിൽ ഒരു ചാൻസെടുക്കേണ്ടെന്നുതന്നെയാണ് സർക്കാർ കരുതിയതെന്നും നേരത്തെ പറഞ്ഞ വേണു മേനോന്റെ ലേഖനത്തിൽ പറയുന്നു. അരുൺ നെഹ്രു ഇന്റേണൽ സെക്യൂരിറ്റി ചുമതലയുണ്ടായിരുന്ന സമയത്ത് ഈ വിഷയത്തിൽ നടപടിയുമെടുത്തു. മലപ്പുറത്തെ കുറിച്ച് സംശയത്തിന്റെ സൂചനയുള്ള നിരവധി ആഖ്യാനങ്ങള് ഈ ലേഖനത്തില് കാണാം (വേണു മേനോൻ, 24 ആഗസ്റ്റ്, 1986 ഇല്ലസ്ട്രേറ്റഡ് വീക്കിലി, പേജ് 42).
ജിഹാദ് വിളി (1987)
80കളിൽ ബാബരി മസ്ജിദിനെച്ചൊല്ലിയുള്ള ആശങ്കയുടെ കാലമായിരുന്നു. ഇക്കാലത്ത് ബാബരി മസ്ജിദിനെതിരേയുള്ള സംഘപരിവാർ ശക്തികളുടെ ആക്രമണം രൂക്ഷമായി. എൺപതുകൾ ബാബരി പ്രതിരോധത്തിന്റെയും കാലമായിരുന്നു. മലപ്പുറത്തിനും ഇതിൽനിന്ന് ഒഴിഞ്ഞുനിൽക്കാനായില്ല. മലപ്പുറത്ത് ‘ജിഹാദ് വിളി’ ആരംഭിച്ചതായാണ് ഈ പ്രവണതയെക്കുറിച്ച് ഹിന്ദുസ്ഥാൻ ടൈംസ് എഡിറ്റോറിയൽ എഴുതിയത്. മുസ്ലീം ലീഗായിരുന്നു പത്രാധിപരുടെ ലക്ഷ്യം (ദി ഹിന്ദുസ്ഥാൻ ടൈംസ്, 17 ജനുവരി 1987).
വർഗീയകലാപം (1990)
ബാബരി മസ്ജിദ് തകർക്കാനുള്ള ഹിന്ദുത്വ പ്രചാരണം നടക്കുന്ന കാലം. ഇക്കാലത്ത് സംഘപരിവാറിന്റെ നേതൃത്വത്തിലുള്ള അക്രമങ്ങൾ രൂക്ഷമാവാൻ തുടങ്ങി. 1990 ഒക്ടോബറിലാണ് തൃശൂർ ജില്ലയിലെ കാട്ടൂരിലെ പള്ളിയിലെ മൗലവിയെ ആർഎസ്എസ്സുകാർ വെട്ടിക്കൊല്ലുന്നത്. ഇതിനെതിരേ മലപ്പുറത്തെ കരിപറമ്പിലും കൂട്ടിലങ്ങാടിയിലും പ്രതിഷേധ പരിപാടി നടന്നു. കരീപറമ്പിലെ പ്രതിഷേധത്തിലേക്ക് പൊലീസ് വെടിവച്ചതിനെത്തുടർന്ന് ഒരാൾ കൊല്ലപ്പെട്ടു. കൂടുതൽ സ്ഥലങ്ങളിൽ പ്രതിഷേധം ശക്തിമാക്കിയതോടെ പൊലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചു. മട്ടാഞ്ചേരിയിലും ഇതേ ദിവസങ്ങളിൽ പ്രതിഷേധം നടന്നു. അവിടെയും ഒരാൾ കൊല്ലപ്പെട്ടു. ഈ പ്രതിഷേധത്തെ പല മാധ്യമങ്ങളും മലപ്പുറത്തെ ‘വർഗീയകലാപ’മെന്നാണ് വിശേഷിപ്പിച്ചത്. (17 ഒക്ടോബർ 1990, ദി ടൈംസ് ഓഫ് ഇന്ത്യ).


ക്ഷേത്രങ്ങളിൽ കർസേവകർ അഭയം തേടി (1991)
1990ൽ ബാബരി മസ്ജിദ് തകർക്കാൻ വേണ്ടി ആർഎസ്എസ് വോളണ്ടിയർമാർ അയോധ്യയിലേക്ക് പുറപ്പെട്ടു. മലപ്പുറത്ത് നിന്നും കുറേയേറെപ്പേർ അയോധ്യ സന്ദർശിച്ചിരുന്നു. ഇക്കാലത്ത് മലപ്പുറം പ്രദേശങ്ങളിൽ നിന്ന് പോയ കർസേവകർക്കിടയിൽ ഭീതി പടർന്നുപിടിച്ചു. മുസ്ലീങ്ങൾ തിരിച്ചടിക്കുമോയെന്നായിരുന്നു ഭയം. തിരിച്ചടി ഭയന്ന് ചിലർ മലപ്പുറം ജില്ലയിലെ ക്ഷേത്രങ്ങളിൽ അഭയം തേടിയതായി ‘സ്ഥിരീകരിക്കാത്ത’ റിപ്പോർട്ടുണ്ടെന്ന് മാധ്യമപ്രവർത്തകൻ രാജ്ദീപ് സർദേശായിയും കെ.കെ നായരും (28 ഏപ്രിൽ 1991, കേരള : മണ്ടൽ ഓര് മന്ദിര് ഓര് മാർക്സിസം, രാജ്ദീപ് സർദേശായി, കെ കെ നായർ, ഇല്ലസ്ട്രേറ്റഡ് വീക്കിലി, പേജ് 11) എഴുതി.


കത്തുന്ന തിയേറ്ററുകൾ (1992, 1998, 2000)
മലപ്പുറത്തെ മുസ്ലീങ്ങൾ സംഗീതത്തിനും കലയ്ക്കും എതിരാണെന്നതായിരുന്നു മറ്റൊരു ആശങ്ക. സിമിക്കാരെയും സുന്നി ടൈഗർ ഫോഴ്‌സ് പോലുള്ള രഹസ്യ സ്വഭാവമുള്ള ചില മുസ്ലീം സംഘടനകളെ ലക്ഷ്യമിട്ടും മലപ്പുറത്തെ മുസ്ലീം സമൂഹത്തിന് നേരെയും 90കളിൽ പുതിയൊരു ആരോപണം ഉയർന്നുവന്നു. അനിസ്ലാമികമെന്ന് ആരോപിച്ച് വ്യാപകമായി സിനിമാ തീയേറ്ററുകൾ കത്തിക്കുന്നുവെന്നായിരുന്നു ആരോപണം. സംഘപരിവാറാണ് ഈ ആരോപണം ആദ്യം ഉയർത്തിയതെങ്കിലും മാധ്യമങ്ങളും ആവശ്യമായ ഇന്ധനം നൽകി ആരോപണത്തെ സജീവമായി നിലനിർത്തി.
അക്കാലത്തെ ബിജെപിയുടെ ദേശീയ സെക്രട്ടറിയായിരുന്ന ഒ രാജഗോപാൽ ടൈംസ് ഓഫ് ഇന്ത്യക്ക് നൽകിയ അഭിമുഖത്തിൽ (ഏപ്രിൽ 7, 1992) 12 തിയ്യറ്ററുകൾ മലപ്പുറം-കോഴിക്കോട് ജില്ലകളിൽ കത്തിയതായും തിരൂരും മലപ്പുറത്തുമായി ഒരു ദിവസം കൊണ്ട് 2 തിയ്യറ്ററുകൾ കത്തിയതായും ആരോപിച്ചു. 1998 മാർച്ച് 7ന് ആർ കൃഷ്ണകുമാർ ഫ്രണ്ട്ലൈനിൽ (കൺസേൺസ് ഇൻ കേരള) എഴുതിയ റിപ്പോർട്ടനുസരിച്ച് സിനിമാ തീയേറ്ററുകൾ കത്തിച്ചത് സുന്നി ടൈഗേഴ്സ്, ജിഹാദി കമ്മിറ്റി എന്നീ ഗ്രൂപ്പുകളാണ്. അദ്ദേഹത്തിന്റെ റിപോർട്ട് തിയ്യറ്റർ കത്തിക്കലിനെ വിദേശശക്തികളുമായി ബന്ധിപ്പിച്ചു. മുസ്ലിംകൾ അവർക്ക് ഹറാമായത് നശിപ്പിക്കാൻ ശ്രമിക്കുകയാണെന്നും അടുത്തതായി ബാറുകൾക്കും ക്ഷേത്രങ്ങൾക്കും തീകൊടുക്കുമെന്നും പ്രചാരണമുണ്ടായത്രെ.
മലപ്പുറത്ത് തിയ്യറ്ററുകൾ കത്തുന്നതിന് പിന്നിൽ പാകിസ്താൻ സഹായം ലഭിക്കുന്ന പ്രാദേശിക സംഘങ്ങളാണെന്ന് യുക്തിവാദി നേതാവ് സെയ്ത് മുഹമ്മദ് (28 ജൂലൈ, 2000, ദി മിനി പാകിസ്താൻ, റെഡിഫ്.കോം) പിന്നീട് ആരോപിച്ചിരുന്നു. മലപ്പുറത്തെക്കുറിച്ചുള്ള വാർപ്പുമാതൃക നിർമ്മിതിയിൽ ഹിന്ദുത്വർക്കൊപ്പം മതേതരവാദികളെന്ന് സ്വയം വിശേഷിപ്പിച്ച പുതിയ ഒരു വിഭാഗം സജീവമാകുന്നത് ഇക്കാലത്താണ്.
2023 ആയതോടെ മലപ്പുറത്തെക്കുറിച്ചുള്ള ഈ മാതൃക മാറിയതും നാം കാണുന്നു. മുഹ്സിൻ പരാരി, ഹർഷദ്, സക്കറിയ, അഷ്റഫ് ഹംസ തുടങ്ങിയ ചലചിത്രകാരന്മാരുടെ സിനിമകളെ എഴുത്തുകാരനായ എം.ജി രാധാകൃഷ്ണൻ ‘മലപ്പുറം ന്യൂവേവ്’ എന്നാണ് വിശേഷിപ്പിക്കുന്നത്. ഭൂമിശാസ്ത്രപരമായ അർത്ഥത്തേക്കാൾ, അതിന്റെ ഭാവുകത്വത്തെയും രാഷ്ട്രീയത്തെയും സൂചിപ്പിക്കുന്ന രൂപകമായാണ് മലപ്പുറം എന്ന വാക്ക് ലേഖകൻ ഉപയോഗിക്കുന്നത് (എ മലപ്പുറം ന്യൂ വേവ്, എം.ജി രാധാകൃഷ്ണൻ, 27 മെയ് 2023, മാതൃഭൂമി ഇംഗ്ലീഷ്).
ഐഎസ്‌ഐ ബന്ധം, പാകിസ്താൻ കപ്പലുകൾ (1994, 1998)
1990 കാലത്ത് മലപ്പുറത്തെ സംബന്ധിച്ചിടത്തോളം മുൻകാലത്തെപ്പോലെത്തന്നെ ദേശീയവാദ ആശങ്ക പ്രധാനമായും പാകിസ്താനുമായി ബന്ധപ്പെട്ടതായിരുന്നു. എല്ലാ ഹിംസയെയും ഇക്കാലത്ത് പാകിസ്താനുമായും പാകിസ്താൻ ചാരസംഘടനയായ ഐഎസ്‌ഐയുമായാണ് ബന്ധിപ്പിച്ചത്. മലപ്പുറത്തെയും അയൽജില്ലകളായ തൃശൂരിലെയും കോഴിക്കോട്ടെയും തീരപ്രദേശങ്ങളിൽ തിരിച്ചറിയാൻ കഴിയാത്ത രീതിയിലുള്ള കപ്പലുകൾ കണ്ടുവെന്ന വാർത്ത പല പത്രങ്ങളും റിപോർട്ടുചെയ്തു. (ഐഎസ്ഐ ആക്ടീവ് ഇൻ കേരള: ബിജെപി, 22 മാർച്ച് 1994, ടൈംസ് ഓഫ് ഇന്ത്യ). മലപ്പുറത്തെ പാകിസ്താന്റെ ചാരസംഘടനയെക്കുറിച്ച ആരോപണങ്ങൾ ഉന്നയിക്കുന്നതിൽ എന്നത്തെയും പോലെ ഹിന്ദുത്വവാദികളായിരുന്നു മുന്നിൽ (ടൈംസ് ഓഫ് ഇൻഡ്യ, പി.കെ സുരേന്ദ്രൻ, മിലിറ്റൻഡ് ഫ്രന്റ്‌സ് ഇൻ കേരള പ്രൊവോക് മുസ്ലീംസ് റ്റു റിസോറ്റ് റ്റു വയലൻസ്, 7 ഏപ്രിൽ 1998, പേജ് 9).
മലപ്പുറത്തെ ബോംബ് (1997)
മലപ്പുറത്തെ ഹിംസയുടെ കേന്ദ്രമായി കാണുന്ന രീതി 90കളുടെ സൃഷ്ടിയാണ്. ഇക്കാലത്ത് പുറത്തിറങ്ങിയ പല സിനിമകളിലും മലപ്പുറത്തെ ബോംബുമായും മൊത്തത്തിൽ ഹിംസയുമായും ബന്ധപ്പെടുത്തി. മോഹൻലാലിന്റെ പ്രശസ്തമായ സിനിമ ആറാംതമ്പുരാനിൽ (1997) ‘ബോംബാണെങ്കിൽ ഈസിയാണ് മലപ്പുറത്ത് സാധനം കിട്ടും’ എന്ന സംഭാഷണം അക്കാലത്തുതന്നെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.


ഭീകരവാദ സംഘടനകൾ (1997)
ശീതയുദ്ധാനന്തരം ആണ് ‘ഭീകരവാദം’ എന്ന പ്രയോഗം ജനപ്രിയത നേടുന്നത്. വർഗീയത, ദേശീയത എന്നീ പദാവലികളെക്കാൾ പിന്നീട് ആ പ്രയോഗം പ്രചാരണ സ്വഭാവം കൈവരിച്ചു. മലപ്പുറത്ത് നിരവധി ഭീകരവാദ സംഘടനകൾ പ്രവർത്തിക്കുന്നുവെന്ന് നിയമസഭയിൽ ഒരു ചോദ്യത്തിന് ഉത്തരമായി മുഖ്യമന്ത്രി ഇ.കെ നായനാർ പറഞ്ഞുവെന്ന് ടൈംസ് ഓഫ് ഇന്ത്യ 1997ൽ റിപോർട്ട് ചയ്തിരുന്നു (21 മാർച്ച് 1997). മലപ്പുറത്തെക്കുറിച്ചുള്ള സിപിഎം ആഖ്യാനങ്ങളിൽ ഇസ്‌ലാമോഫോബിയ കടന്നുവരുന്നതിൻ്റെ ഒരു തുടക്കമായിരുന്നു ഇതെന്ന് പറയാം.


കുട്ടി പാകിസ്താൻ: ഇ.കെ നായനാർ (1998)
ഇടതുപക്ഷവും ഇസ്‌ലാമോഫോബിക് പ്രചാരണത്തിന്റെ ഭാഗമായതും ഇക്കാലത്തിന്റെ പ്രത്യേകതയാണ്. മലപ്പുറത്തെ ‘കുട്ടി പാകിസ്താനെന്ന്’ ഇ.കെ നായനാര് വിശേഷിപ്പിച്ചുവെന്ന് ഇൻഡ്യ ടുഡേ. ജ്യോതി ബസു ഇക്കാര്യത്തിൽ നായനാരെ വിമർശിച്ചിരുന്നു. തന്നെ തെറ്റായി ഉദ്ധരിച്ചതാണെന്ന് പിന്നീട് അദ്ദേഹം പരാതിപ്പെട്ടുവെന്നു ഇൻഡ്യ ടുഡേ റിപ്പോർട്ട്. (ജാവേദ് എം അൻസാരി, മാർക്സിസ്റ്റ്സ് ഇൻ ഡിലെമ്മ ഓവർ അലയൻസ് വിത്ത് കോൺഗ്രസ്, കേരള ഗ്രൂപ്പ് ഒപ്പോസസ് ബെംഗാൾ പ്രസ്ക്രിപ്ഷൻ, 27 ഏപ്രിൽ 1998, ഇൻഡ്യ ടുഡേ).
കള്ളക്കടത്ത്, ദാവൂദ് ഇബ്രാഹിം ബന്ധം ( 1998)
മലപ്പുറത്തെ കള്ളക്കടത്തുമായി ബന്ധപ്പെടുത്തുന്ന ആഖ്യാന ശൈലിക്ക് ഏറെ
പഴക്കമുണ്ട്. ഗൾഫ് കുടിയേറ്റക്കാലത്ത് ഇത് മലപ്പുറം ആഖ്യാനത്തിന്റെ ഭാഗമായിരുന്നുവെന്ന് നാം കണ്ടു. 1998ൽ ദാവൂദ് ഇബ്രാഹിമുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് മലപ്പുറത്തുനിന്ന് കെ.ടി.സി മുഹമ്മദ് എന്നയാളെ അറസ്റ്റ് ചെയ്തു. മുഹമ്മദിന്റെ ഭീകരവാദ ബന്ധത്തെക്കുറിച്ച് കാസർകോട്ടെ മുഹമ്മദ് കുഞ്ഞുവെന്നയാൾ വിവരംനൽകിയെന്നാണ് വാർത്ത പ്രസിദ്ധീകരിച്ച ടൈംസ് ഓഫ് ഇന്ത്യ റിപോർട്ട് ചെയ്തത്. ദാവൂദ് കേരളത്തെ ലക്ഷ്യംവയ്ക്കുന്നുണ്ടെന്ന് പോലിസും അവകാശപ്പെട്ടു. (1998 ടൈംസ് ഓഫ് ഇന്ത്യ, 29 ജൂലൈ ഹിന്ദുസ്ഥാൻ ടൈംസ്).
താലിബാൻ, എൽടിടിഇ മാതൃക: പിണറായി വിജയൻ (1998)
താലിബാനായിരുന്നു തൊണ്ണൂറുകൾക്ക് അവസാനം ഉപയോഗിക്കപ്പെട്ട പ്രധാനമായ ആഗോള ഇസ്‌ലാമോഫോബിക് രൂപകം. മലബാർ മേഖലയിൽ ഏതാനും തീവ്രവാദ മുസ്ലീം സംഘടനകൾ എൽടിടിഇ മോഡൽ പരിശീലനക്യാമ്പുകൾ സംഘടിപ്പിക്കുന്നുവെന്നും മുസ്ലീം ഭൂരിപക്ഷ പ്രദേശമായ മലപ്പുറത്തും കോഴിക്കോട്, കണ്ണൂർ, കാസർകോഡ് തുടങ്ങിയ സമീപജില്ലകളുടെ ചില പോക്കറ്റുകളിലും താലിബാൻ മോഡലിൽ പ്രവർത്തിക്കുന്ന സംഘടനകളുണ്ടെന്നും സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയൻ പറഞ്ഞു. (07 ഏപ്രിൽ, 1999, സിപിഎം റാപ്സ് മുസ്ലീം കമ്മ്യൂണലിസം, ഹിന്ദുസ്ഥാൻ ടൈംസ്). ഇത്തരം സംഘടനകളെ ലീഗ് പ്രതിരോധിക്കുന്നില്ലെന്ന പരാതിയും അദ്ദേഹം ഉയർത്തി. വരാനിരിക്കുന്ന ദശകം പുതിയൊരു അന്താരാഷ്ട്ര ഇസ്‌ലാമോഫോബിക് മാതൃകയുടേതുമാണെന്നതിന്റെ സൂചനയായിരുന്നു ഇത്.


പാകിസ്താനിൽ നിന്നുള്ള വ്യാജ കറൻസി (2000)
മലപ്പുറം രൂപീകരണകാലത്ത് പാകിസ്താൻ താൽപര്യമുള്ള ഒരു ജനവിഭാഗമായി മലപ്പുറംകാരെ ചിത്രീകരിച്ചെങ്കിൽ താമസിയാതെ അന്താരാഷ്ട്രതലത്തിൽ പ്രവർത്തിക്കുന്ന വലിയൊരു ശൃംഖലയുടെ കണ്ണിയായി മലപ്പുറം ‘പരിവർത്തിക്കപ്പെട്ടു’. ഇക്കാലത്തും പാകിസ്താനെ വിട്ടുകളഞ്ഞില്ല. മലപ്പുറത്തെത്തുന്ന പാകിസ്താൻ പൗരന്മാരിൽ പലരും ഐഎസ്ഐ ഏജന്റുമാരാണെന്നും അവരാണ് പല തീവ്രവാദസംഘടനകളും രൂപീകരിക്കുന്നതിന് പിന്നിലെന്നുമുള്ള പഴയ വാദങ്ങൾ ഇപ്പോഴും സാധുവായിരുന്നു. ഇക്കാലത്ത് വ്യാജകറൻസി വിതരണം പോലും പാകിസ്താനുമായി ബന്ധപ്പെടുത്തി (28 ജൂലൈ, 2000, റെഡിഫ്.കോം). പിന്നീടുള്ള വർഷങ്ങളിൽ പുതിയ ഇസ്‌ലാമോഫോബിക് ഭാവനപ്രകാരം ഇപ്പോൾ മലപ്പുറം ഒറ്റപ്പെട്ട ഒരു തുരുത്തല്ല, ആഗോള ‘ഇസ്ലാമിക ഭീകരവാദ’ത്തിന്റെ ഭാഗമാണ്. അൽഖാഇദ, ലഷ്‌കർ ഇ ത്വൈബ, താലിബാൻ, ജിഹാദ് സംഘങ്ങൾ, ആഗോള മയക്കുമരുന്നു ശ്യംഖലകൾ… ഇവയൊക്കെ തരാതരം കൂട്ടിച്ചേർക്കപ്പെട്ടു.
കശ്മീർ (2000)
കേരളത്തെയും മലപ്പുറത്തെയും കശ്മീരിന് സമാനമാക്കാൻ വിവിധ മുസ്ലീം സംഘടനകൾ ശ്രമിക്കുകയാണെന്നും അക്കാര്യത്തിൽ പാകിസ്താൻ പിന്തുണയുണ്ടെന്നും യുക്തിവാദിയും എഴുത്തുകാരനുമായ സെയ്ത് മുഹമ്മദ് പിന്നീട് ആരോപിച്ചിരുന്നു. (28 ജൂലൈ, 2000, ദി മിനി പാകിസ്താൻ, റെഡിഫ്.കോം).
ബുർഖയണിഞ്ഞ സ്ത്രീകളും മദ്രസയിലെ മൗലവിയും: ഇൻഡ്യയിലെ ആദ്യത്തെ ഇ- സാക്ഷര ജില്ല (2003)
മറ്റു ജില്ലകളെ അപേക്ഷിച്ച് ഗൾഫ് പ്രവാസം സൃഷ്ടിച്ച വികസനവും സമ്പത്തും മലപ്പുറത്തിന്റെ മുഖച്ഛായ തന്നെ മാറ്റിയ ദശകമാണ് ഇത്. ഇക്കാലത്ത് സർക്കാർ സംവിധാനങ്ങൾ വിവേചനം കാണിച്ചിട്ടും വിദ്യാഭ്യാസമേഖലയിൽ മലപ്പുറം വലിയ കുതിച്ചുചാട്ടം നേടി. മലപ്പുറത്തുനിന്നുള്ള വിദ്യാർഥിനികളായിരുന്നു ഇതിൽ മുന്നിൽ. മെഡിക്കൽ എഞ്ചിനീയറിങ് പ്രവേശനപ്പരീക്ഷകളിലും മലപ്പുറം ശ്രദ്ധേയമായ നേട്ടം കൈവരിച്ചു. ഈ മാറ്റത്തിന് വലിയ മാധ്യമശ്രദ്ധയും ലഭിച്ചു. മലപ്പുറത്തെക്കുറിച്ചുള്ള ആഖ്യാനങ്ങളിൽ പല വൈരുദ്ധ്യങ്ങളും ഈ ഘട്ടത്തിൽ നമുക്ക് ദൃശ്യമാകും. ഒരു ഭാഗത്ത് ഈ നേട്ടങ്ങളെ ഇസ്‌ലാമോഫോബിക് ആഖ്യാനമാതൃകയിൽ ചിത്രീകരിക്കുന്ന ഒരു രീതി. മറുഭാഗത്ത് പിന്നാക്കാവസ്ഥയുടെ ഭാഗമായി മലപ്പുറത്തെ ചിത്രീകരിക്കുന്ന തികച്ചും വ്യത്യസ്തമായ മറ്റൊരു ശൈലി.
ഇക്കാലത്ത് മലപ്പുറത്തെ ഇൻഡ്യയിലെ ആദ്യത്തെ ഇ- സാക്ഷര ജില്ലയായി പ്രഖ്യാപിച്ചു (ആനന്ദ് പാർഥസാരഥി, ഇൻഡ്യാസ് ഫസ്റ്റ് ഇ ലിറ്ററേറ്റ് ഡിസ്ട്രിക്റ്റ്, ‘അപ്രോപ്രിയേറ്റ് ടെക്നോളജി’ , വോള്യം: 3 , ഇഷ്യു : 1 , പേജ്: 28 – 29 ). മുസ്ലീം ലീഗിൻ്റെ ഇടപെടൽ ഈ മാറ്റത്തിൽ പ്രധാനമായിരുന്നു. ‘ബുർഖയണിഞ്ഞ സ്ത്രീകൾ പോലും’ ഇതിന്റെ ഭാഗമായി എന്നും ‘മദ്രസയിലെ മൗലവിയും’ ഇ സാക്ഷരനായെന്നുമാണ് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്തത്. (എം.ജി രാധാകൃഷ്ണൻ, അക്ഷയ ലിറ്ററസി പ്രൊജക്ട് എയിംസ് ടു മേക്ക് മലപ്പുറം ദ ഫസ്റ്റ് ഇ-ലിറ്ററേറ്റ് ഡിസ്ട്രിക്റ്റ് ഇൻ കേരള, 22 ഡിസംബർ 2003, ഇന്ത്യടുഡേ). മതം / പ്രദേശം / സ്ത്രീ തുടങ്ങിയ ഘടകങ്ങൾ പിന്നാക്കാവസ്ഥയുടെ ലക്ഷണം മാത്രമായി കണ്ടിരുന്നതിൽ നിന്ന് ഒരു മാറ്റം. അപ്പോഴും വാർപ്പു മാതൃകയുടെ ഭാഷയും പ്രയോഗവും ആഖ്യാനത്തിൽ വിടാതെ പിന്തുടരുന്നു.
ഗൾഫ് വൈഫ് സിൻഡ്രോം (2004)
2004ൽ കെ.പി.എം ബഷീർ ഗൾഫ് വൈഫ് സിൻഡ്രോം എന്ന പേരിൽ ഒരു കുറിപ്പ് മോഹൻ റാവു എഡിറ്റ് ചെയ്ത ‘അൺഹേഡ് സ്‌ക്രീം’ എന്ന പുസ്‌തകത്തിൽ പ്രസിദ്ധീകരിച്ചു. ഗൾഫ് കുടിയേറ്റം കാരണം മലപ്പുറത്തെ സ്ത്രീകളുടെ വിവാഹപ്രായം കുത്തനെ കുറയുന്നുവെന്നായിരുന്നു ലേഖനം നിരീക്ഷിച്ചത്. മലപ്പുറത്തെ സ്ത്രീകളുടെ വൈവാഹിക ജീവിതത്തെക്കുറിച്ചുള്ള പ്രയോഗമായിരുന്നു: ഗൾഫ് വൈഫ് സിൻഡ്രോം.
മലപ്പുറത്തെ പരീക്ഷാകൃത്രിമം: വി.എസ് അച്യുതാനന്ദൻ (2005)
2005ലെ മെഡിക്കൽ എഞ്ചിനീയറിംഗ് എൻട്രൻസ് പരീക്ഷയിൽ മലപ്പുറത്ത് നിന്ന് കൂടുതൽ കുട്ടികൾ ഉയർന്ന റാങ്ക് കരസ്ഥമാക്കിയപ്പോൾ അത് അസാധാരണമാണെന്നും കൃത്രിമം നടന്നിട്ടുണ്ടെന്നും അന്ന് പ്രതിപക്ഷനേതാവായിരുന്ന വി.എസ് അച്യുതാനന്ദൻ സംശയം പ്രകടിപ്പിച്ചുവെന്നു മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു (20 ഒക്ടോബർ 2023 , നാടൻ പ്രയോഗങ്ങളിലെ മുനകൾ, ഏഷ്യാനെറ്റ്). ഏതാനും മാസങ്ങൾക്ക് മുമ്പ് വിദ്യാഭ്യാസമന്ത്രിയായിരുന്ന നാലകത്ത് സൂപ്പി ഒരു കുട്ടിയുടെ വരുമാനസർട്ടിഫിക്കറ്റിൽ മാറ്റം വരുത്താൻ തന്നോട് ആവശ്യപ്പെട്ടുവെന്ന ഐഎഎസ് ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തലിന്റെ ഭാഗമായിരുന്നു അതെങ്കിലും മലപ്പുറം ജില്ലയിലെ കുട്ടികളുടെ എൻട്രൻസ് വിജയശതമാനമായിരുന്നു വിഎസ്സിന്റെ പ്രതികരണത്തിന് കാരണമായത് (ഇമാജിന്റ് കേരള, നന്ദഗോപാൽ ആർ മേനോൻ, 21 ആഗസ്റ്റ്, 2010, ഇപിഡബ്ല്യൂ). ആ വർഷത്തെ എൻട്രൻസ് ലിസ്റ്റിൽ മന്ത്രിയുടെ കൂടി ജില്ലയായ മലപ്പുറത്ത് നിന്ന് ക്രമാതീതമായി ഉണ്ടായ വിജയശതമാനത്തെ കുറിച്ച് പത്രക്കാരുടെ ചോദ്യത്തിന്, അതെ കുറിച്ച് അന്വേഷണം നടത്തണം എന്നാണ് പറഞ്ഞതെന്ന്, വിഎസ് പിന്നീട് വ്യക്തമാക്കി
ശരീഅത്ത്, ഭീകരവാദം: കോൺഗ്രസ് കാമ്പയിൻ (2006)
മുസ്ലീങ്ങൾ മലപ്പുറത്ത് ശരിഅത്ത് നടപ്പാക്കാൻ ശ്രമിക്കുകയാണെന്ന് കോൺഗ്രസ്സിന്റെ ആരോപണം (കോൺഗ്രസ് ആന്റി ടെററിസം കാംപയിൻ ഇൻ മലപ്പുറം, 2006 നവംബർ 1, ദി ഹിന്ദു). ‘ഭീകരവാദം’ എന്ന ശീതയുദ്ധാനന്തര ഇസ്‌ലാമോഫോബിക് ഫ്രെയിം ഇൻഡ്യൻ നാഷണല് കോൺഗ്രസും സ്വീകരിക്കുന്ന ചരിത്രഘട്ടം.
നോമ്പ്: ഉച്ചഭക്ഷണ വിതരണം നിറുത്തി (2006)
മലപ്പുറത്തെ ഇതര മതസ്ഥരുടെ സ്വസ്ഥജീവിതത്തെ തകർക്കുന്ന മുസ്ലീങ്ങളെന്ന ചർച്ച ഇക്കാലത്താണ് വേരുപിടിച്ചത്. സാമൂഹിക മാധ്യമങ്ങളിലൂടെയാണ് പ്രചാരണം കൊഴുത്തത്. നോമ്പുകാലത്ത് മലപ്പുറത്ത് ഹോട്ടലുകൾ തകർക്കുന്നതായും ഇതര മതസ്ഥർ ഭക്ഷണം കിട്ടാതെ അലയുന്നതായും വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടു. റംസാൻ മാസത്തിൽ മലപ്പുറം ജില്ലയിലെ എൽപി/ യുപി സ്‌കൂളുകളിൽ ഉച്ചഭക്ഷണവിതരം നിർത്തിവച്ചതായി ഹിന്ദുത്വർ ആരോപിച്ചു (മിഡ്-ഡേ മീൽസ് കാൻസൽഡ് ആറ്റ് മലപ്പുറം ഡ്യൂറിംഗ് റമദാൻ, 16 ഒക്ടോബർ 2006 , ഹൈന്ദവ കേരളം ഡോട്ട് കോം).
സിനിമ പ്രതിനിധാനം (2006, 2007, 2009)
മലപ്പുറം കലാപങ്ങളുടെയും വർഗീയ ലഹളകളുടെയും കള്ളനോട്ടിന്റെയും കേന്ദ്രമാണെന്നാണ് ഇക്കാലത്ത് വ്യാപകമായ പ്രചാരിപ്പിക്കപ്പെട്ടത്. മുഖ്യധാരാ സിനിമയിലും ഇത്തരം സൂചനകൾ സജീവമായി. രസതന്ത്രം (2006), വിനോദയാത്ര (2007) തുടങ്ങിയ സിനിമകൾ നേരിട്ടുതന്നെ ഇക്കാര്യം പറഞ്ഞു. മലപ്പുറത്ത് നടന്ന വർഗീയ ലഹളയിലാണ് നായികയുടെ പൊലീസുകാരനായ പിതാവിന് പരിക്കുപറ്റുന്നത് (വിനോദയാത്ര, സംവിധാനം സത്യൻ അന്തിക്കാട്, 2006). ബിപിൻ പ്രഭാകർ സംവിധാനം ചെയ്ത ‘സമസ്തകേരളം പി. ഒ’ (2009) എന്ന സിനിമയിൽ മാഷ് എന്ന കഥാപാത്രം (ബാലചന്ദ്രൻ ചുള്ളിക്കാട്) സ്വയം കുറ്റമേറ്റെടുത്ത് ചതിയിലൂടെ കള്ളനോട്ട് കേസിൽ പ്രതിയാകുന്ന നായകനെ രക്ഷിക്കുന്നു. നായകൻ ജ്വല്ലറിയിൽ നൽകിയ നോട്ടുകെട്ടിൽ കള്ളനോട്ട് വെച്ചത് മാഷാണെന്നും അത് നൽകിയത് മലപ്പുറത്തെ ഒരു പഴയകാല സുഹൃത്താണെന്നുമാണ് അഭിഭാഷകൻ കോടതിയെ അറിയിക്കുന്നത്. ശേഷം, കുറ്റവിമുക്തനായി പുറത്തിറങ്ങുന്ന നായകനോട് മാഷിങ്ങനെ പറയുന്നു. ‘ഇനിയിപ്പോ മലപ്പുറത്തെ സുഹൃത്തിനെ തേടിയാവും പരക്കം പാച്ചിൽ, കിട്ടാൻ പോണില്ല, അങ്ങനൊരാളില്ല’.
കൊണ്ടോട്ടി ജില്ല, ലഷ്‌കർ-ഇ-തൊയ്ബ (2008)
കേരളത്തിൽ ഒരു ഭീകരാക്രമണവും നടന്നിട്ടില്ലെങ്കിലും സംസ്ഥാനത്ത് ഇസ്ലാമിക ഗ്രൂപ്പുകൾ സ്വാധീനം നേടുന്നുണ്ടെന്ന് ഹിന്ദു ലേഖകൻ പ്രവീൺ സ്വാമി എഴുതി. മലപ്പുറം, കൊണ്ടോട്ടി ജില്ലകളിൽ പന്ത്രണ്ട് മുന്നണി സംഘടനകളിലൂടെ സിമി പ്രവർത്തിക്കുന്നുണ്ടെന്നും ലഷ്‌കർ-ഇ-തൊയ്ബയിലേക്ക് റിക്രൂട്ട് ചെയ്യാൻ ഇനിയും കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം പറയുന്നു (ദ ജിഹാദ് ഇൻ ‘ഗോഡ്സ് ഓൺ കൺട്രി’, 09 മാർച്ച്, 2008, ദി ഹിന്ദു). അദ്ദേഹത്തിന് മലപ്പുറത്തെ കൊണ്ടോട്ടി പോലും ഒരു ജില്ലയാണ്.


ലവ് ജിഹാദ്, മലപ്പുറത്തെ സഹകരണ ബാങ്ക് ( 2009)
വിവിധതരം ജിഹാദുകളിലൂടെ രാജ്യത്തെ അസ്ഥിരപ്പെടുത്താനും ഭരണം കൈക്കലാക്കാനുമുള്ള ശ്രമം നടത്തുന്ന ജിഹാദി സംഘങ്ങളെക്കുറിച്ചുള്ള ഭാവനകൾ വേരുപിടിക്കുന്ന ദശകമാണ് ഇത്. ഇക്കാലത്ത് പല തരം ജിഹാദുകളുടെ മാതൃകകൾ അവതരിപ്പിക്കപ്പെട്ടു. അതിൽ പ്രധാനമായിരുന്നു ലവ് ജിഹാദ്. അതിലും മലപ്പുറം തന്നെയായിരുന്നു പ്രഭവകേന്ദ്രം.
പ്രമുഖ മനുഷ്യാവകാശ പ്രവർത്തകനായ പൗരൻ മലപ്പുറം ജില്ലയിൽ നടന്ന ഒരു പ്രണയത്തിന്റെ സന്ദർഭത്തിൽ എഴുതിയ ഒരു കുറിപ്പ് ഇങ്ങനെ നിരീക്ഷിക്കുന്നു: ജിഹാദിന്റെ പേരിൽ നടക്കുന്നത് കേവലം ലൈംഗിക പേക്കൂത്തുകളാണ്. ചില തല തിരിഞ്ഞ തീവ്രവാദി ഗ്രൂപ്പുകളുടെ സാമ്പത്തിക സഹായത്തോടെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ, കലാശാലകളിൽ നടക്കുന്ന കേവലം ലൈംഗിക അരാജകത്ത്വം. യഥാർത്ഥ മുസ്ലീം വിശ്വാസികളിൽ പോലും മനമ്പുരട്ടൽ ഉണ്ടാക്കുന്ന ലൈംഗിക ആഭാസം. കേവലം രണ്ട് ദിവസം മുതൽ ഒരാഴ്ച്ച കൊണ്ട് ഇരയെ വീഴ്ത്തുന്ന കെണിയാണ് ലവ് ജിഹാദ്.
മലപ്പുറം ജില്ലയിൽ പ്രവർത്തിക്കുന്ന ചില സഹകരണ ബാങ്കുകൾ വഴി കേരളത്തിലെത്തിയ കോടികളുമായി ലേഖകൻ ‘ലൗജിഹാദി’നെ കൂട്ടിക്കെട്ടുന്നു. മലപ്പുറം ജില്ലയിൽ നടന്ന ഒരു പ്രണയമാണ് ലേഖനത്തിന്റെ സന്ദർഭം (06 ഡിസംബർ 2009, ലവ് ജിഹാദ്: ലൈംഗിക വൈകൃതക്കാരുടെ കൂട്ടായ്മ, അഡ്വ. പൗരൻ, യുക്തിവാദിയായ ഇ എ ജബ്ബാറിന്റെ ബ്ലോഗിൽ നിന്നും).
സാംസ്‌കാരിക താലിബാൻ, ഇസ്ലാമിക പാകിസ്താൻ, ഇസ്ലാമിക ബംഗ്ലാദേശ് (2010)
മുൻ ഐഎഎസ് ഓഫിസറായ വി സുന്ദരം ഓർഗനൈസറിൽ മലപ്പുറത്തെക്കുറിച്ച് ഒരു ലേഖനം എഴുതിയിരുന്നു. ‘എ കൾച്ചറൽ താലിബാന് ഇൻ സെക്കുലർ ഇൻഡ്യ’ എന്ന പേരിൽ. ഇന്റോ ജപ്പാൻ ചേംബർ ഓഫ് കൊമേഴ്സ് ആന്റ് ഇൻഡസ്ട്രി ചെന്നൈയിൽ സംഘടിപ്പിച്ച പരിപാടിയിൽ കേന്ദ്ര മന്ത്രിയായിരുന്ന ഇ അഹമ്മദ് നിലവിളക്ക് കൊളുത്താൻ വിസമ്മതിച്ചതായിരുന്നു സന്ദർഭം. നാം ജീവിക്കുന്നത് ഇസ്ലാമിക് പാകിസ്താനിലോ അതോ ഇസ്ലാമിക് ബംഗ്ലാദേശിലോ എന്നായിരുന്നു മലപ്പുറത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ചോദ്യം. (24 ജനുവരി 2010, ഓർഗനൈസർ).
ജിഹാദിൻ്റെ ഹോട്ട് – ബെഡ് (2011)
ഇൻഡ്യയിലെ പാൻ – ഇസ്‌ലാമിക് സെപറേറ്റിസത്തിൻ്റെ തുടക്കം ‘മതേതര’ മാർക്സിസ്റ്റുകൾ സ്ഥാപിച്ച മലപ്പുറം ജില്ലയാണ്. പിന്നീട് മലപ്പുറം “ജിഹാദി പ്രവർത്തനങ്ങളുടെ ഹോട്ട് – ബെഡായി മാറി” (രാജീവ് മൽഹോത്ര, അരവിന്ദൻ നീല കണ്ഠൻ, 2011, ബ്രേക്കിംഗ് ഇന്ത്യ : വെസ്റ്റേൺ ഇൻ്റെർവെൻഷൻ ഇൻ ദ്രവീഡിയൻ ആൻ്റ് ദലിത് ഫോൾട്ട്ലൈൻസ്, പേജ് : 400 – 401


പ്രത്യേക മതവിഭാഗം മാത്രമുള്ള ജില്ല: മഹിളാ കോൺഗ്രസ് കാമ്പയിൻ (2012)
‘അഞ്ച് വർഷം കൊണ്ട് ഒരു പ്രത്യേക മതവിഭാഗം മാത്രമുള്ള ജില്ലയായി മലപ്പുറം മാറുമെന്ന് സംസ്ഥാന ഇന്റലിജൻസ് മുന്നറിയിപ്പ് നൽകി. അങ്ങനെ സംഭവിച്ചാൽ മലപ്പുറം മറ്റൊരു പാകിസ്ഥാനായി മാറും. നിഷ്‌കളങ്കരായ സ്ത്രീകളെ പണവും സ്വാധീനവും ഉപയോഗിച്ച് മതം മാറ്റുകയാണ്.’ കോൺഗ്രസിന്റെ മഹിളാവിഭാഗം ഔദ്യോഗികമായി തയ്യാറാക്കിയ രാഷ്ട്രീയപ്രമേയത്തെ ഉദ്ധരിച്ചുകൊണ്ടാണ് ദേശാഭിമാനിയുടെ മുഖപ്രസംഗം. (17 ജൂലൈ 2012ലെ ‘ദേശാഭിമാനി’ മുഖപ്രസംഗത്തിൽ ഉദ്ധരിച്ചത്).
നായ്ക്കളെ വെട്ടിപ്പരിശീലനം (2012)
2012ൽ മലപ്പുറത്ത് പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ നായ്ക്കളെ വെട്ടി പരിശീലിക്കുന്നുവെന്ന് ആരോപണം ഉയർന്നുവന്നു. എവിടെനിന്നാണ് ഈ വാർത്ത പൊട്ടിപ്പുറപ്പെട്ടതെന്ന് വ്യക്തമല്ല. മാധ്യമങ്ങൾ പറയുന്നതനുസരിച്ച് പകൽസമയത്തെ മനുഷ്യാവകാശ-പരിസ്ഥിതി പ്രവർത്തകരാണ് രാത്രി കാലങ്ങളിൽ ആയുധപരിശീലനം നടത്തുന്നത്. പോപ്പുലർ ഫ്രണ്ട് പ്രവർത്തകരാണ് ഐഎസ് മാതൃകയിൽ ആയുധപരിശീലനം നേടുന്നത്. മലപ്പുറത്തിന് പുറത്തേക്കും ഈ ആരോപണം വ്യാപിച്ചിരുന്നു. (16 നവംബർ 2012, ഡൂൾ ന്യൂസ്, 04 ജൂലൈ 2018, സമകാലിക മലയാളം). സംഭവത്തിൽ ദുരൂഹതയില്ലെന്ന് പിന്നീട് സർക്കാർ നിയോഗിച്ച അന്വേഷണസംഘം കണ്ടെത്തിയെങ്കിലും പലപ്പോഴും ഇതാവർത്തിച്ചുവന്നു.
താലിബാൻ മനസ്സും താലിബാനിസവും: പുരോഗമന കലാ സാഹിത്യ സംഘം (2013)
തിരൂരിൽ എഴുത്തച്ഛൻ പ്രതിമയ്ക്ക് വിലക്കേർപ്പെടുത്തിയെന്ന ഒരു ആക്ഷേപം ഇക്കാലത്താണ് സജീവമാകുന്നത്. തിരൂർ നഗരത്തിൽ ഒരു എഴുത്തച്ഛൻ പ്രതിമസ്ഥാപിക്കാൻ തിരൂർ നഗരസഭ തീരുമാനിച്ചതും പിന്നീട് പല കാരണങ്ങൾക്കൊണ്ടും അത് നടക്കാതെ പോയതുമാണ് സന്ദർഭം. ‘താലിബാനിസ്റ്റ് ചിന്തയിൽ അനാഥമാക്കപ്പെട്ട എഴുത്തച്ഛൻ പ്രതിമ’യെന്നായിരുന്നു നടക്കാതെ പോയ പ്രതിമാസ്ഥാപനത്തെക്കുറിച്ച് മലബാറി ന്യൂസിന്റെ തലക്കെട്ട് (10 മാർച്ച്, 2013, മലബാറി ന്യൂസ്). ഇക്കാലത്ത് ഒ.വി വിജയന്റെ പ്രതിമയെക്കുറിച്ചുള്ള ഒരു വിവാദവും കോട്ടക്കല് രാജാസ് ഹൈസ്കൂള് കേന്ദ്രീകരിച്ച് പൊട്ടിപ്പുറപ്പെട്ടു. ഇതും സമാനമായ രീതിയിൽ കൈകാര്യം ചെയ്യപ്പെട്ടു. മതമൗലികവാദം, താലിബാൻ മനസ്സ്, ഇസ്ലാമിക-മുസ്ലീം തീവ്രവാദം തുടങ്ങിയവയാണ് ഇതേ കുറിച്ച് വിവരിക്കാൻ ഉപയോഗിച്ചിരുന്ന പദസംയുക്തങ്ങൾ. പലരും അഫ്ഗാനിലെ ബാമിയാൻ പ്രതിമയോടാണ് ഈ സംഭവങ്ങളെ താരതമ്യം ചെയ്തത്. ‘താലിബാനിസമല്ലെങ്കിൽ പിന്നെ എന്താണ്’ എന്നായിരുന്നു വൺ ഇന്ത്യ തങ്ങളുടെ വാർത്തയ്ക്ക് നൽകിയ ശീർഷകം (08 മാർച്ച്, 2013, വൺഇന്ത്യ). കോട്ടക്കല് രാജാസ് ഹൈസ്കൂളിലെ ഒ.വി വിജയൻ പ്രതിമയുടെ ചില ഭാഗങ്ങൾ അക്രമികൾ കേടുവരുത്തിയതിനെ താലിബാനിസമെന്നാണ് പുരോഗമന കലാ സാഹിത്യ സംഘം (27 ഫെബ്രുവരി 2013, വൺ ഇന്ത്യ മലയാളം) വിശേഷിപ്പിച്ചത്. (വിശദ വായനക്ക് : ബാബുരാജ് ഭഗവതി, കെ അഷ്റഫ്, പ്രതിമ, വിഗ്രഹഭഞ്ജനം, മലപ്പുറം, താലിബാൻ: കേരള മാതൃകയിൽനിന്ന് (2001-2024), ഇസ്ലാമോഫോബിയ ഡോക്യുമെന്റേഷൻ ഡയറി, മീഡിയവൺ , 24 സെപ്റ്റംബര് 2024).
വിവാഹിതരായ പത്താം ക്ലാസുകാർ, പ്രാകൃത വസ്ത്രം (2013)
പത്താം ക്ലാസ് പരീക്ഷയെഴുതുന്ന മലപ്പുറത്തെ പെൺകുട്ടികളിൽ പത്ത് ശതമാനവും വിവാഹിതരെന്ന് ഇന്ത്യാവിഷൻ റിപോർട്ടർ ഫൗസിയ മുസ്തഫ. ഒടുവിൽ ചാനൽ ഖേദപ്രകടനം നടത്തി (2013 ഇന്ത്യാവിഷൻ, ഫൗസിയ മുസ്തഫ, കെയർ ഓഫ് ഇന്ത്യാവിഷൻ, 08 മെയ് 2013, വള്ളിക്കുന്ന് ബ്ലോഗ്). മലപ്പുറത്തെ മുസ്ലീം സ്ത്രീകൾ ധരിക്കുന്ന പർദ്ദ എന്ന വസ്ത്രം തികച്ചും പ്രാകൃതമാണെന്നും അവർ റിപ്പോർട്ട് ചെയ്തു (2013 ഇന്ത്യാവിഷൻ, ഫൗസിയ മുസ്തഫ, കെയർ ഓഫ് ഇന്ത്യാവിഷം, 08 മെയ് 2013).
ഹിന്ദുത്വ കാലത്തെ മലപ്പുറം വിരുദ്ധ ഇസ്‌ലാമോഫോബിയ (2014-2025)
മുൻകാലങ്ങളിൽ നിന്ന് വ്യത്യസ്തമായി ഹിന്ദുത്വ ഭരണകാലം വിദ്വേഷപ്രചാരണത്തിന്റെ കാലമാണ്. അമിത് ഷാ മുതലുള്ള കേന്ദ്ര മന്ത്രിമാർ മലപ്പുറത്തിനെതിരായ സംഘപരിവാർ പ്രചാരണത്തിന് ആക്കം കൂട്ടി. തുടർഭരണം ലഭിച്ച കാലത്തു സിപി എം മന്ത്രിമാരും നേതാക്കളും സ്വന്തം ശൈലിയിൽ വിദ്വേഷ പ്രചാരണം തുടരുന്നു. മുൻകാലങ്ങളിൽ ഉപയോഗിച്ചിരുന്ന മാതൃകകൾ തള്ളിക്കളഞ്ഞുകൊണ്ടോ അപ്രസക്തമാക്കിക്കൊണ്ടോ അല്ല പുതിയ കാലം പ്രവർത്തനക്ഷമമാകുന്നത്. മറിച്ച് അവ കൂടി ഉപയോഗിച്ചുകൊണ്ടുള്ള പ്രചാരണതന്ത്രങ്ങളാണ് ഉപയോഗിച്ചിരിക്കുന്നത്. ഭക്ഷണം, വസ്ത്രം , ആരോഗ്യം, വിദ്യാഭ്യാസം, സൈബർ ജീവിതം, തൊഴിൽ, വളർത്തു മൃഗങ്ങൾ, വന്യമൃഗങ്ങൾ തുടങ്ങി മലപ്പുറത്തെ എവിടെയും അക്രാമകമായ ഒരു മുസ്ലീം സാന്നിധ്യം കണ്ടെത്തിക്കൊണ്ടോ ഇസ്‌ലാമോഫോബിക് മാതൃക സൃഷ്ടിച്ചോ ആണ് ഇത് പ്രവർത്തിക്കുന്നത്. ഹിന്ദുത്വപ്രചാരണങ്ങൾക്കാണ് ഇക്കാലത്ത് മേൽക്കൈയെങ്കിലും സിപിഎം അടക്കമുള്ള ഇതര സാമൂഹിക- രാഷ്ട്രീയ വിഭാഗങ്ങൾ ഈ മാതൃക കടമെടുക്കുന്നുവെന്നതും ഈ കാലത്തിന്റെ പ്രത്യേകതയാണ്.
പച്ച ബോർഡ് (2014)
തിരൂരങ്ങാടി കക്കാട് ജിഎം യുപി സ്‌കൂളിലെ പുതിയ ബ്ലോക്കിൽ ബ്ലാക്ക് ബോർഡിന് പകരം പച്ചനിറത്തിലുള്ള ബോർഡ് സ്ഥാപിച്ചതിനെതിരേ ഡിവൈഎഫ്ഐ വിദ്യാഭ്യാസമന്ത്രി പി.കെ അബ്ദുറബ്ബിന്റെ കോലം കത്തിച്ചു. പച്ചബോർഡ് സ്ഥാപിച്ചത് ലീഗിന്റെ ഹിഡൻ അജൻഡയുടെ ഭാഗമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയനും മുൻ വിദ്യാഭ്യാസ മന്ത്രി എം എ ബേബിയും പറയുന്നു (28 ജൂൺ, 2014, മലബാരി ന്യൂസ്, 10 ജൂലൈ, 2014, സിറാജ്).
തീവ്രവാദിത്തരം (2014)
പാലക്കാട് യുവജനോത്സവവേദിയിൽ സാങ്കേതികകാരണങ്ങളാൽ നാടകത്തിന് അവസരം നിഷേധിച്ചപ്പോൾ പ്രതിഷേധിച്ച മലപ്പുറത്ത് നിന്നുള്ള കുട്ടികളോട് “തീവ്രവാദികളായ നിങ്ങളോട് സംസാരിക്കാൻ കഴിയില്ല ഇവിടെ കൂടുതൽ തീവ്രവാദിത്തരം കാണിക്കരുത്” എന്ന് ഡിവൈഎസ്പി മധു ആക്രോശിച്ചു. ഡിവൈഎസ്പിക്കെതിരേ പിന്നീട് വകുപ്പ് തല നടപടിയുണ്ടായി (മലപ്പുറം ഹാജി മഹാനായ ജോജി, ജി.പി രാമചന്ദ്രൻ, 20 ജനുവരി, 2014).
കേരളത്തിൻ്റെ രാഷ്ട്രീയ ആത്മീയ തലസ്ഥാനം (2014)
മലപ്പുറം വർഗീയതയുടെ കേന്ദ്രമാണെന്നാണ് ഓപ്പൺ മാഗസിനിൽ എസ് പ്രസന്നരാജൻ എഴുതിയത്. മലപ്പുറത്തിന്റെ വർഗീയത പക്ഷേ, യുപിയിൽനിന്നും ബീഹാറിൽനിന്നും വ്യത്യസ്തമാണ്. പൊതുജീവിതത്തിന്റെ എല്ലാ മുക്കിലും മൂലയിലും അത് എത്തിയിട്ടുണ്ട്. വിദ്യാഭ്യാസം മുതൽ ആരോഗ്യപരിപാലനമേഖലയിൽ വരെ അതിന്റെ സ്വാധീനമുണ്ട്. ഉമ്മൻചാണ്ടി മലപ്പുറത്തെ കേരള രാഷ്ട്രീയത്തിന്റെ ‘ആത്മീയതലസ്ഥാനമായി’ കണക്കാക്കുകയും അതിന്റെ മേധാവിത്വം വകവച്ചുകൊടുക്കുകയും ചെയ്തു. (സെയിന്റ് ആൻറണി ആൻഡ് ദ ഒലിഗാർക്കി ഓഫ് കമ്മ്യൂണലിസം, എസ് പ്രസന്നരാജൻ, 03 ജൂലൈ 2014, ഓപൺ മാഗസിൻ)
മതേതര ദുർബല പ്രദേശം (2014)
മലപ്പുറം ഒരു ‘മതേതര ദുർബലപ്രദേശ’മാണെന്നും അതിനാലവിടെ ഇടതുപക്ഷത്തിനിപ്പോഴും വേണ്ടത്ര ശക്തി കൈവരിക്കാൻ കഴിയുന്നില്ലെന്നും എം.എം നാരായണൻ പുരോഗമന കലാസാഹിത്യസംഘം പുറത്തിറക്കിയ ‘മലപ്പുറംഗരിമ’ എന്ന പുസ്തകത്തിൽ പറയുന്നു (മലപ്പുറംഗരിമ, 2014, പുരോഗമന കലാസാഹിത്യസംഘം).
ഭൂമിവിൽപ്പനയ്ക്ക് വിലക്ക് (2015)
മലപ്പുറത്ത് ഹിന്ദുക്കൾക്ക് ഭൂമി വിൽക്കാൻ കഴിയില്ലെന്നും മുസ്ലിംകൾക്കു മാത്രമെ അനുമതിയുള്ളൂവെന്നും സുബ്രഹ്‌മണ്യം സ്വാമി (29 ജനുവരി 2015, മലബാറി ന്യൂസ്).


കള്ളപ്പണം/ ബംഗ്ലാദേശികൾ (2016)
മലപ്പുറത്ത് കള്ളപ്പണം മാറാൻ ബാങ്കുകൾക്ക് മുന്നിൽ ബംഗ്ലാദേശികൾ ക്യൂ നിൽക്കുന്നുവെന്ന് ബിജെപി എംഎൽഎ ഒ രാജഗോപാൽ. രാജ്യദ്രോഹനടപടികൾക്കായി കൊണ്ടുവന്ന പണമാണ് ബംഗ്ലാദേശികൾ സഹകരണബാങ്കിൽ നിക്ഷേപിക്കുന്നത്. കേരളത്തിൽ കോൺഗ്രസ് കമ്മ്യൂണിസ്റ്റ് കളളപ്പണ കൂട്ടുകെട്ടാണ്. നോട്ട് അസാധുവാക്കൽ നടപടിയെത്തുടർന്നായിരുന്നു രാജഗോപാലിന്റെ പ്രസ്താവന. (17 നവംബർ, 2016 ഡൂൾ ന്യൂസ്).
സായുധ സേന വരണം, അഫ്സ്പ പ്രയോഗിക്കണം (2016)
മലപ്പുറം ജില്ല സിപിഎമ്മിന്റെ ആദ്യ പാപം. അവിടെ സായുധസേന പ്രത്യേക അധികാര നിയമം (അഫ്സ്പ) പ്രയോഗിക്കണമെന്ന് ബിജെപി നേതാവ് സുബ്രഹ്‌മണ്യൻ സ്വാമി. 2016 നവംബർ ഒന്നാം തിയ്യതി മലപ്പുറം സിവിൽ സ്റ്റേഷൻ പരിസരത്ത് നടന്ന സ്ഫോടനം ഐഎസ്സിന്റെ ഡ്രസ് റിഹേഴ്സലായിരുന്നു. സംസ്ഥാനസർക്കാർ അതിനെ ഗൗരവത്തിൽ കാണുന്നില്ല. ജില്ലാ ഭരണകൂടം സൈന്യത്തിന് കൈമാറണം (17 നവംബർ, 2016 ഡൂൾ ന്യൂസ്).


അൽഖൗദയോട് കൂറുപുലർത്തുന്ന അൽ ഉമ്മ (2016)
മലപ്പുറം കളക്ടറേറ്റിൽ നിർത്തിയിട്ടിരുന്ന കാറിനുള്ളിലെ സ്ഫോടനം ബീഫിന്റെ പേരിൽ മുഹമ്മദ് അഖ്ലാഖിനെ കൊലപ്പെടുത്തിയതിനോടുള്ള പ്രതികരണമെന്ന് ഇന്ത്യ ടുഡേ. സ്ഫോടനത്തിന് പിന്നിൽ അൽഖൗദയോട് കൂറുപുലർത്തുന്ന ബേസ് മൂവ്മെന്റ് എന്ന അൽ ഉമ്മ. (03 നവംബർ 2016, ഇന്ത്യടുഡേ).
കശ്മീരില്ലാത്ത ഗ്ലോബ് (2016)
കശ്മീരില്ലാത്ത ഗ്ലോബ് വിറ്റഴിച്ച കേസിൽ എടക്കര പോലിസ് കേസെടുത്തു. ചൈനയിൽ നിർമ്മിച്ച് വിതരണം ചെയ്ത ഗ്ലോബിൽ കശ്മീർ പാകിസ്താന്റെ ഭാഗമായി അടയാളപ്പെടുത്തിയിരിക്കുന്നുവെന്നാണ് യുവമോർച്ചയുടെ പരാതി. മലപ്പുറത്ത് ഇത്തരം ഗ്ലോബ് എത്തിയത് യാദൃച്ഛികമല്ലെന്നും ധാരാളം അന്താരാഷ്ട്ര ബന്ധങ്ങളുള്ള ഈ പ്രദേശത്തെ ദേശവിരുദ്ധശക്തികളാണ് പിന്നിലെന്നും പരാതിയിൽ പറയുന്നു. ഐഎസ്സുമായി ബന്ധമുണ്ടോയെന്നാണ് ലേഖകൻ സംശയിക്കുന്നത്. പാകിസ്താൻ ബന്ധമുള്ള സംഘടനകളാണ് പിന്നിലെന്ന് ജന്മഭൂമിയും റിപ്പോർട്ട് ചെയ്യുന്നു (19 ഒക്ടോബർ, 2016, ഇന്ത്യടുഡേ, 01 ഒക്ടബോർ, 2016, ജന്മഭൂമി).


ഐഎസ്/ മലപ്പുറത്തിന്റെ സമീപ ജില്ല (2016)
കേരളത്തിലെ മലപ്പുറമുൾപ്പെടെയുള്ള ഏതാനും ജില്ലകളിൽ തീവ്രവാദപ്രവർത്തനങ്ങളുടെ വേരോട്ടമുണ്ടെന്ന് കേന്ദ്ര രഹസ്വാന്വേഷണവിഭാഗം സംസ്ഥാന സർക്കാരിന് മുന്നറിയിപ്പ് നൽകി. മലപ്പുറത്തിന്റെ സമീപ ജില്ലകളിൽനിന്ന് ഐഎസ് ബന്ധം സംശയിക്കുന്ന തരത്തിലുള്ള വാർത്തകൾ പുറത്തുവന്നതാണ് പ്രത്യേക ജാഗ്രതാ നിർദേശത്തിന് പിന്നിൽ (17 ജൂലൈ 2016, മാതൃഭൂമി).


പന്നി പ്രസവം (2016)
“ഇഎംഎസ് മുസ്ലിംങ്ങൾക്ക് വേണ്ടി ഉണ്ടാക്കിയ ഭാരതത്തിലെ ഒരു സംസ്ഥാനത്തിലെ ഒരു ജില്ലയാണ് മലപ്പുറം. മുസ്ലീങ്ങളുടെ പേരിൽ ഉണ്ടാക്കിയതാണ്. അതുകൊണ്ടാണ് മലപ്പുറം എന്ന വാക്ക് ഉപയോഗിച്ചത്. വാക്കിൽ മുസ്ലീം ഇല്ല. ആ ജില്ലയിൽ അതുണ്ട്. എം.എൽ.എമാർ അവിടെ കൂടുതലായി ഉണ്ടാവാൻ കാരണം രണ്ടും മൂന്നും ഭാര്യമാരെ വെച്ച് കൊണ്ട് പന്നി പ്രസവിക്കുന്നത് മാതിരി ഓരോ വീട്ടിലും കുട്ടികളെ ഉണ്ടാക്കുന്നതുകൊണ്ടാണ്.” ആർഎസ്എസ് നേതാവ് എൻ ഗോപാലകൃഷ്ണൻ (17 ഒക്ടോബർ 2016, അഴിമുഖം).
താലിബാൻ കോടതി (2017)
മലപ്പുറത്ത് താലിബാൻ കോടതി പ്രവർത്തിക്കുന്നുണ്ടെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി ശോഭാ സുരേന്ദ്രൻ (25 ആഗസ്റ്റ്, 2017 ഡൂൾ ന്യൂസ്).
മലപ്പുറത്തെ തീവ്രവാദികൾ (2017)
‘ദേശീയപാത വികസനത്തിനെതിരെ സമരം ചെയ്യുന്നത് മലപ്പുറത്തെ തീവ്രവാദികളാണെ’ന്ന് സിപിഎം നേതാവ് എ വിജയരാഘവൻ. ഗെയിൽ പൈപ്പ്ലൈൻവിരുദ്ധ സമരം നയിക്കുന്നതും മലപ്പുറത്തെ തീവ്രവാദികൾ (ഡോ. ജമീൽ അഹ്‌മദ്, മലപ്പുറം എന്ന പാതാളം അവിടെ പാർക്കുന്ന രാക്ഷസൻ, 2017 ജൂൺ 11, ഡബ്ല്യൂ ടി പി ലൈവ് ലേഖനത്തിൽ ഉദ്ധരിച്ചത്).
ജനസംഖ്യാ വർദ്ധനവ് (2017)
മലപ്പുറം കേന്ദ്രമാക്കി കേരളത്തെ മുസ്ലീം സംസ്ഥാനമാക്കി മാറ്റാൻ ശ്രമം നടക്കുന്നതായി കേന്ദ്ര മന്ത്രി ഗിരിരാജ് സിങ്. മലപ്പുറത്തെ ജനസംഖ്യാവർധനവിന് പിന്നിൽ ഗൂഢാലോചനയുണ്ട്. ബിജെപി സംസ്ഥാന പ്രസിഡന്റിന്റെ ജനരക്ഷായാത്രക്ക് എറണാകുളത്തുനടന്ന സ്വീകരണയോഗത്തിലായിരുന്നു മന്ത്രിയുടെ വിദ്വേഷപരാമർശം (12 ഒക്ടോബർ, 2017, ഡൂൾ ന്യൂസ്).


മലപ്പുറത്തിന്റെ ഉള്ളടക്കം വർഗീയം (2017)
മലപ്പുറത്തിന്റെ ഉള്ളടക്കം കുറച്ച് വർഗീയമാണ്. അത് മത-ന്യൂനപക്ഷവർഗീയതയുടെ ശാക്തീകരണമേഖലയാണ്- മന്ത്രി കടകംപിള്ളി സുരേന്ദ്രൻ (18 ഏപ്രിൽ, 2017, ഡൂൾ ന്യൂസ്).
മതംമാറ്റം: ആഭ്യന്തര വകുപ്പ് സഹമന്ത്രി ഹൻസാജ് ഗംഗാറാം ആഹിർ (2017)
മലപ്പുറത്ത് മാസംതോറും ആയിരം പേരെ മതംമാറ്റുന്നുണ്ടെന്ന് കേന്ദ്ര ആഭ്യന്തര വകുപ്പ് സഹമന്ത്രി ഹൻസാജ് ഗംഗാറാം ആഹിർ. (20 ആഗസ്റ്റ്, 2017 ഡൂൾ ന്യൂസ്).
പട്ടാള ക്യാമ്പ് , വർഗീയ കലാപം (2018)
മലപ്പുറത്ത് നടന്ന ഹർത്താലിന്റെ മറവിൽ നടന്നത് വർഗീയ കലാപമാണെന്നും അവിടെ സ്ഥിരം പട്ടാളക്യാമ്പ് സ്ഥാപിക്കണമെന്നും ബിജെപി ദേശീയനിർവാഹക സമിതി അംഗം പി.കെ കൃഷ്ണദാസ്. ഹർത്താൽ ആക്രമണങ്ങൾക്ക് പിന്നിൽ അന്താരാഷ്ട്ര ഗൂഢാലോചനയുണ്ടോയെന്ന് അന്വേഷിക്കണം. പിണറായി സർക്കാരിന് കീഴിൽ ഹിന്ദു സമൂഹം അരക്ഷിതരാണ്. മലപ്പുറത്ത് ഹിന്ദുക്കളുടെ കടകൾ തിരഞ്ഞുപിടിച്ച് കൊള്ളയടിക്കുകയും കത്തിക്കുകയും ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു. (20 ഏപ്രിൽ, 2018 ഡൂൾ ന്യൂസ്).
ബാലവിവാഹം (2019)
“ഇവിടെ ബാലവിവാഹങ്ങൾ ഇല്ല എന്ന് വാദിക്കുന്നവരെ അടുത്ത വലിയപെരുന്നാളിന് മലപ്പുറം കോട്ടക്കുന്നിലേക്ക് വരാൻ വെല്ലുവിളിക്കുന്നു. അവിടെത്തെ ജനബാഹുല്യത്തിൽ കാണാം കുട്ടിത്തം വിട്ടുമാറാത്ത പെൺകുട്ടികളും മീശക്ക് കനം വെച്ചിട്ടില്ലാത്ത ആൺകുട്ടികളും പുതുമോടിയുടെ അലങ്കാരത്തോടെ കൈകോർത്തും ചാഞ്ഞും നടക്കുന്നത്. ആ നവദമ്പതികൾ തരും നിങ്ങളുടെ സന്ദേഹങ്ങൾക്കുള്ള ഉത്തരം.” -റസീന കെ.കെ: മലപ്പുറത്ത് ഇംഗ്ലീഷ് സാഹിത്യഅധ്യാപിക (27 ജനുവരി 2019, അഴിമുഖം).
പാകിസ്താനിലോ? -അമിത് ഷാ (2020)
വയനാട്ടിൽനിന്ന് ലോക്സഭയിലേക്ക് മൽസരിച്ച രാഹുൽഗാന്ധിയുടെ തിരഞ്ഞെടുപ്പ് പ്രചാരണഘോഷയാത്രയിലെ പച്ചക്കൊടി കണ്ടാൽ മലപ്പുറം ഇന്ത്യയിലാണോ പാകിസ്താനിലാണോയെന്ന് സംശയം തോന്നുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ (06 ജൂൺ 2020, മക്തൂബ് മീഡിയ).
വിദേശികൾ (2020)
മലപ്പുറം പ്രദേശത്ത് കടലില്ല, കടലില്ലാത്ത പ്രദേശത്തെ ആളുകളെന്തിനാണ് ആലപ്പാട്ടെ കരിമണൽ ഖനനത്തെക്കുറിച്ച് സംസാരിക്കുന്നതെന്ന് ഇ.പി ജയരാജൻ (14 ജനുവരി, 2019, ഡൂൾ ന്യൂസ്).
മിനി പാകിസ്ഥാൻ : അമിത് ഷാ ( 2020)
മലപ്പുറം മിനി പാകിസ്ഥാൻ : കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ (8 മാർച്ച് 2020 , ദി ടെലഗ്രാഫ്).
സർക്കാർ സഹായം മുസ്ലീങ്ങൾക്ക് മാത്രം (2020)
മലപ്പുറത്ത് കോവിഡ് കാലത്ത്‌പോലും ലീഗുകാർ അല്ലാത്ത വീട്ടിൽ ഒരു സർക്കാർ സഹായവും എത്തിയിട്ടില്ല. ഇത് ലീഗുകാരുടെ മാത്രം പ്രശ്‌നമല്ല. അവർക്കൊപ്പം സുഡാപ്പികളും മൗദൂദികളും മറ്റും ചേർന്ന ഒരു അച്ചുതണ്ടുണ്ട്. (‘മലപ്പുറം! അത് വേറെ ലെവലാണ്!’, ഭാസ്‌കരൻ വേങ്ങര, 31 ജൂലൈ, 2020 കേസരി).
ബേക്കറി/ ഭക്ഷണം (2020)
കെ.ആർ ബേക്കറി ഉടമയെ തകർക്കാൻ അവിടെ നിന്ന് സാധനങ്ങൾ വാങ്ങരുത് എന്ന് ഫത്വ ഇറക്കിയിട്ടും ഗുണമില്ല എന്ന് കണ്ട് ബേക്കറിയുടെ ഏജൻസികൾ മുഴുവൻ വാങ്ങുകയും, ബദൽ ബേക്കറികൾ തുടങ്ങുകയും ചെയ്ത് വില്പ്പന പരമാവധി കുറച്ച് മതേതരത്വം വിജയിപ്പിച്ചതും ഇവരല്ലാതെ മറ്റാരുമല്ല (‘മലപ്പുറം! അത് വേറെ ലെവലാണ്!’, ഭാസ്‌കരൻ വേങ്ങര, 31 ജൂലൈ, 2020 കേസരി).
അന്യമതസ്ഥർക്ക് ശ്മശാനമില്ല (2020)
ശ്മശാനം ഒരുക്കുക പഞ്ചായത്തിന്റെ ചുമതലയാണെങ്കിലും മലപ്പുറത്ത് ലീഗ് ഭരിക്കുന്ന പഞ്ചായത്തുകൾ അതനുവദിക്കാൻ തയ്യാറില്ല. അന്യമതസ്ഥർക്ക് എന്തിനാണ് ശ്മശാനം എന്നും, വീട്ടിൽ തന്നെ ദഹിപ്പിച്ചാൽ കൂടുതൽ പുണ്യം കിട്ടില്ലേ എന്നാണ് പരിഹാസം.(‘മലപ്പുറം! അത് വേറെ ലെവലാണ്!’, ഭാസ്‌കരൻ വേങ്ങര, 31 ജൂലൈ, 2020 കേസരി)
ജിഹാദ്, സദ്ദാം ഹുസൈൻ (2020)
സദ്ദാം ഹുസൈൻ മരിച്ചപ്പോൾ അമേരിക്കക്കെതിരെ മലപ്പുറത്ത് ജിഹാദിന് ആഹ്വാനം ചെയ്തു. (‘മലപ്പുറം! അത് വേറെ ലെവലാണ്!’, ഭാസ്‌കരൻ വേങ്ങര, 31 ജൂലൈ, 2020 കേസരി).
മുസ്ലീം വൈസ് ചാൻസലർ (2020)
കോഴിക്കോട് സർവ്വകലാശാലയിൽ ഒരു മുസ്ലീമോ, മുസ്ലീം നാമധാരിയോ ആയിരിക്കണം വൈസ് ചാൻസിലർ എന്ന് അലിഖിത നിയമം പാസ്സാക്കിയവരുടെ നാടാണ് മലപ്പുറം (‘മലപ്പുറം! അത് വേറെ ലെവലാണ്!’, ഭാസ്‌കരൻ വേങ്ങര, 31 ജൂലൈ, 2020 കേസരി).
കുറ്റകൃത്യകേന്ദ്രം (2020)
മലപ്പുറം രാജ്യത്തെത്തന്നെ ഏറ്റവുമധികം കലുഷിതമായ ജില്ലയാണ്. ഓരോ ദിവസവും ഒരു കുറ്റകൃത്യം മലപ്പുറത്തുനിന്ന് പുറത്തുവരുന്നു. ആനകളെ മാത്രമല്ല, അവിടത്തെ ജനങ്ങൾ പക്ഷികളെയും പട്ടികളെയും ദിനേന വിഷംകൊടുത്തു കൊല്ലുന്നു. എത്രയോ സ്ത്രീകളെ അവർ കൊന്നൊടുക്കിയിട്ടുണ്ട്. ഹിന്ദു മുസ്ലീം ലഹളയുണ്ടാക്കി മനുഷ്യരുടെ കൈകൾ വെട്ടുന്നു. മലപ്പുറത്തിന്റെ സ്ഥിതി ഭയാനകമാണ്- മനേകഗാന്ധി (03 ജൂൺ, 2020, എഎൻഐ).
കുടിവെള്ള നിഷേധം / കശ്മീർ (2020)
മലപ്പുറത്തെ കുറ്റിപ്പുറത്ത് പൗരത്വഭേദഗതി നിയമത്തെ അനുകൂലിച്ച ഹിന്ദു കുടുംബങ്ങൾക്ക് കുടിവെള്ളം നിഷേധിച്ചു-കർണാടക ചിക്ക് മംഗളൂർ എംപിയും ബിജെപി നേതാവുമായ ശോഭാ കരന്ദ്ലജെയുടെ ട്വീറ്റ്. (24 ജനുവരി 2020, ഡൂൾ ന്യൂസ്).


ഭക്ഷണം/നോമ്പ്/കോവിഡ് (2021)
റംസാൻ മാസത്തിൽ മഞ്ചേരിയുടെ പരിസരപ്രദേശത്തെ ഹോട്ടലുകളിൽ ഇരുന്ന് കഴിക്കാൻ അനുവദിച്ചില്ലന്നു വാര്ത്ത. നിയന്ത്രണം കോവിഡ് കാലമായതിനാലെന്ന് പിന്നീട് കണ്ടെത്തി. (20 ഏപ്രിൽ 2021, വൺഇന്ത്യ).
തീവ്രവാദം (2021)
മലപ്പുറത്തെ മഹാഭൂരിപക്ഷം പേരും നല്ലവരാണെന്നും തീവ്രവാദികൾ ചെറുന്യൂനപക്ഷമാണെന്നും എൻഡിഎ സ്ഥാനാർത്ഥിയും ബിജെപി നേതാവുമായ എ പി അബ്ദുല്ലക്കുട്ടി. മലപ്പുറം ലോക്സഭാമണ്ഡലത്തിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ പ്രചാരണത്തിനത്തിയ സമയത്താണ് അബ്ദുല്ലക്കുട്ടിയുടെ പ്രതികരണം. (10 മാർച്ച് 2021, ഡൂൾ ന്യൂസ്).
ഹിന്ദുവംശഹത്യ (2022)
വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിക്ക് സ്മാരകം പണിതാൽ അത് തകർക്കാൻ ലോകത്തിലെ ഹിന്ദുമതവിശ്വാസികൾ മലപ്പുറത്തെത്തുമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ പി ശശികല ഭീഷണി മുഴക്കി. 1921ൽ നടന്നത് ഹിന്ദു വംശഹത്യയാണ്. അതിന് നേതൃത്വം നൽകിയ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിക്ക് സ്മാരകം നിർമിക്കുന്നതിൽനിന്ന് മലപ്പുറം ജില്ലാ പഞ്ചായത്ത് പിൻമാറണം. ഹിന്ദുവിന്റെ തലവെട്ടിയരിഞ്ഞ, അവന്റെ അമ്മ പെങ്ങന്മാരുടെ മാനം പിച്ചിച്ചീന്തിയ സാമദ്രോഹിയുടെ സ്മാരം നിർമിക്കരുതെന്നും അവർ പറഞ്ഞു. (31 ആഗസ്റ്റ്, 2022, ഡൂൾ ന്യൂസ്).
യുണൈറ്റഡ് മലപ്പുറം (2022)
“കേരളത്തിലെ ആറ് ജില്ലകൾ ഉൾപ്പെടുത്തി മലപ്പുറം കേന്ദ്രമാക്കി യുണൈറ്റഡ് മലപ്പുറം എന്ന പേരിൽ ഒരു രാജ്യം രൂപീകരിച്ചു. സ്വന്തം മുസ്ലീം സൈന്യമുള്ള ഈ രാജ്യത്തിന്റെ പ്രധാനമന്ത്രി കുഞ്ഞാലിക്കുട്ടിയാണ്.” മുസ്ലീംയൂത്ത് ലീഗിന്റെ മാർച്ച്പാസ്റ്റിന്റെ വീഡിയോ പങ്കുവച്ചുകൊണ്ടുള്ള വ്യാജപ്രചാരണം (03 ജനുവരി 2022, ആൾട്ട് ന്യൂസ്).


തട്ടം/വസ്ത്രം (2023)
തട്ടം വേണ്ടെന്ന് പറയുന്ന പെൺകുട്ടികൾ മലപ്പുറത്ത് ഉണ്ടായത് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സ്വാധീനം കൊണ്ടാണ്- സിപിഎം സംസ്ഥാന സമിതി അംഗം കെ അനിൽ കുമാർ. (03 ഒക്ടോബർ 2023, ഏഷ്യനെറ്റ് ന്യൂസ്).
ആഗോള ഭീകരത (2023)
ഐഎസ് റിക്രൂറ്റ്മെന്റ് കാരണം മലപ്പുറം ജില്ല ആഗോള ഭീകരവാദത്തിന്റെ പട്ടികയിൽ ഇടം പിടിച്ചു (അജയ് ഗുഡവർത്തി, എ. (2023). പോളിറ്റിക്സ്, എതിക്സ് ആൻഡ് ഇമോഷൻസ് ഇൻ ‘ന്യൂ ഇന്ത്യ’ (ഫസ്റ്റ് എഡിഷൻ). റൗട്ലെഡ്ജ് ഇന്ത്യ, പേജ് 157).
മലപ്പുറം മന്തി (2023)
കോട്ടയത്തുവെച്ച് ഭക്ഷ്യവിഷബാധയെ തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന മെഡിക്കൽ കോളേജിലെ നഴ്‌സിംഗ് ഓഫീസർ കിളിരൂർ സ്വദേശിനി രശ്മി (33) മരിച്ചു. വാർത്തക്ക് കർമ ന്യൂസിന്റെ തലക്കെട്ട്: ‘മലപ്പുറം മന്തി’, ഭക്ഷ്യവിഷബാധയേറ്റു ചികിത്സയിലായിരുന്ന നഴ്‌സിംഗ് ഓഫീസർ മരണപ്പെട്ടു (2 ജനുവരി 2023).


പൊലീസ് കേസുകളുടെ എണ്ണം അനാവശ്യമായി കൂട്ടുന്നു ( 2024)
മലപ്പുറത്ത് കേരള പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ ജില്ലാസമ്മേളനം ഉദ്ഘാടനം കായിക മന്ത്രി വി. അബ്ദുറഹ്‌മാൻ പോലീസ് ജില്ലയിൽ അനാവശ്യമായി കേസുകളെടുക്കുന്നുവെന്നു പറഞ്ഞു (19 ജൂലൈ 2024 , മീഡിയവൺ). ഈ പ്രശ്നം പിന്നീട് പി.വി അൻവർ ഉന്നയിച്ചു. മലപ്പുറത്തെ പോലീസ് മേധാവി എസ് ശശിധരൻ, എസ് പി സുജിത്ദാസ് തുടങ്ങിയവരെ അൻവർ വിമർശിച്ചു.


കലാപക്കാർ (2024)
‘പ്ലസ് വൺ: നിശബ്ദരായി ‘കലാപക്കാർ’; മലപ്പുറത്ത് മാത്രം 7642 സീറ്റ് ബാക്കി’ – മലബാറിൽ പ്ലസ് വൺ സീറ്റ് അപര്യാപ്തതക്കെതിരേ സമരം ചെയ്തവരെക്കുറിച്ച് ദേശാഭിമാനി വാർത്ത. (14 ആഗസ്റ്റ്, 2024 ദേശാഭിമാനി).
മലപ്പുറത്തെ വിമർശിക്കാൻ പാടില്ല (2024)
പോളണ്ടിനെക്കുറിച്ച് ഒരക്ഷരം പറയരുതെന്ന് പണ്ട് ശ്രീനിവാസൻ പറഞ്ഞപോലെയാണ് ചിലരിപ്പോൾ മലപ്പുറം എന്നു പറയരുതെന്ന് പറയുന്നത് – പി.വി അൻവർ എം.എൽ.എ.യ്ക്കെതിരേ സി.പി.എം. സംഘടിപ്പിച്ച വിശദീകരണം ഉദ്ഘാടനം ചെയ്തുകൊണ്ട് പൊളിറ്റ്ബ്യൂറോ അംഗം എ. വിജയരാഘവൻ (08 ഒക്ടോബർ 24, മാതൃഭൂമി).
‘മലപ്പുറം പ്രേമികൾ’ (2024)
‘കരിപ്പൂർ എയർപോർട്ട് കേന്ദ്രീകരിച്ച് നടക്കുന്ന സ്വർണ്ണക്കടത്തിൽ പിടികൂടപ്പെടുന്നവരിൽ മഹാഭൂരിപക്ഷവും മുസ്ലീം സമുദായത്തിൽ പെടുന്നവരാണ്. അതിനെ അഭിമുഖീകരിക്കാതെ എന്ത് പരിഷ്‌കരണവും പുരോഗതിയുമാണ് മുസ്ലീം സമുദായത്തിൽ നടത്താൻ ‘മലപ്പുറം പ്രേമികൾ’ ഉദ്ദേശിക്കുന്നത്?’- ഡോ. കെ.ടി ജലീൽ (06 ഒക്ടോബർ, 2024, ഇന്ത്യ ടുഡേ).
മുസ്ലീം കള്ളക്കടത്തുകാർ (2024)
മലപ്പുറത്തെ ഹവാല-സ്വർണക്കള്ളക്കടത്തുകാരിൽ ഭൂരിഭാഗവും മുസ്ലീങ്ങളാണ്. കള്ളക്കടത്തിനെതിരെ പാണക്കാട് സാദിഖലി തങ്ങളും ഖാസിമാരും മഹല്ല് നേതൃത്വങ്ങളും ഫത്‌വ ഇറക്കണം – ഡോ. കെ.ടി ജലീൽ (07 ഒക്ടോബർ, 2024, ന്യൂസ് 18).


ഇസ്ലാമികാധിപത്യ ജില്ല (2024)
‘കോളേജിൽ ധാരാളം പെൺകുട്ടികളും ആൺകുട്ടികളുമുണ്ട്. ഉത്തർപ്രദേശിലെ ചില ഹിന്ദു ആധിപത്യ പ്രദേശങ്ങളിലോ കേരളത്തിലെ ചില ഇസ്ലാമികാധിപത്യമുള്ള ജില്ലകളിലോ തികച്ചും അസാധ്യമായ വിധത്തിൽ അവർ സ്വതന്ത്രമായിഒത്തുചേരുന്നു’- രാമചന്ദ്ര ഗുഹ (മിസോകളിൽ ഒരുവനായി – ഭൂതവും വർത്തമാനവും, 21 ഏപ്രിൽ 2024, മാതൃഭൂമി ആഴ്ചപ്പതിപ്പ്).
‘മാപ്പിളസ്ഥാനാ’യി മാറ്റുവാൻ മതതീവ്രവാദികളെ അനുവദിക്കുവാൻ പാടില്ല ( 2024)
“കേളപ്പന്റെ മലപ്പുറം ജില്ലാരൂപീകരണത്തിനെതിരായുള്ള നിലപാട്, ഗാന്ധിയൻ ധാർമ്മികതയിൽ എങ്ങനെ അപഗ്രഥിക്കാം? കേരളത്തിലെ മുസ്ലീം സമുദായം ജനസംഖ്യയനുസരിച്ച് ഒരു ന്യൂനപക്ഷമല്ല, ദേശീയതലത്തിലേതുപോലെ. ഏത് കാലത്തും അവർക്ക് ഭരണത്തിൽ നിർണ്ണായക പങ്കുണ്ട്. അതേസമയം, 2014 മുതൽ അവർ ഭീതിയിലാണ്. ഹിന്ദുവർഗ്ഗീയ ഫാസിസത്തിനെതിരെ, മുസ്ലീം സഹോദരങ്ങൾക്കൊപ്പം നിൽക്കേണ്ടത് അനിവാര്യമാണ്. അതേസമയം മലപ്പുറം ജില്ലയെ ഹിന്ദുവർഗ്ഗീയവാദികൾ ആരോപിക്കുന്നതുപോലെ ഒരു ‘മാപ്പിളസ്ഥാനാ’യി മാറ്റുവാൻ മുസ്ലീങ്ങൾക്കിടയിലെ മതതീവ്രവാദികളെ അനുവദിക്കുവാനും പാടില്ല. കേരളത്തിലെ ബഹുഭൂരിപക്ഷം വരുന്ന മുസ്ലീം സഹോദരങ്ങൾ, ജമാഅത്തെ ഇസ്ലാമി അടക്കമുള്ള മതതീവ്രവാദ സംഘങ്ങളെ തങ്ങളുടെ മതത്തിന്റെ ആത്മീയശക്തിയാൽ പ്രതിരോധിക്കണം; ഇസ്ലാമിനുള്ളിൽ നടക്കാതെ പോകുന്ന നവീകരണത്തിനും നവോത്ഥാനത്തിനും മുന്നിട്ടിറങ്ങണം.” (കെ അരവിന്ദാക്ഷൻ, കേളപ്പനിൽ നിന്നുള്ള നാട്ടുവഴികൾ, സമകാലിക മലയാളം വാരിക, 3 മെയ് 2024)
കള്ളക്കടത്ത്: പിണറായി വിജയൻ (2024)
മലപ്പുറം ജില്ലയിൽ നിന്ന് കഴിഞ്ഞ അഞ്ചുവർഷങ്ങളിൽ 150 കിലോ സ്വർണവും 123 കോടി രൂപയും സംസ്ഥാന പൊലീസ് പിടിച്ചെടുത്തു. ഈ പണം കേരളത്തിൽ എത്തുന്നത് സംസ്ഥാന വിരുദ്ധ, ദേശവിരുദ്ധ പ്രവർത്തനങ്ങൾക്കാണ്-പിണറായി വിജയൻ (30 സെപ്തബർ, 2024, മാതൃഭൂമി).
മലപ്പുറം മാഫിയ (2024)
ഗതാഗത മന്ത്രി ഗണേഷ് കുമാർ ഡ്രൈവിങ് പരീക്ഷയിൽ കൊണ്ടുവന്ന പരിഷ്‌കാരങ്ങൾക്കെതിരേ കേരളത്തിലെ മിക്കവാറും ജില്ലകളിലെ ഡ്രൈവിങ് സ്‌കൂൾ നടത്തിപ്പുകാർ പ്രതിഷേധിച്ചു. മലപ്പുറത്തെ ഡ്രൈവിങ് സ്‌കൂൾ മാഫിയയാണ് പ്രതിഷേധങ്ങൾക്കു പിന്നിലെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം (02 മെയ് 2024, ഏഷ്യാനെറ്റ്).
മലപ്പുറം വികാരം (2024)
മലപ്പുറത്ത് പ്ലസ് വൺ സീറ്റില്ലാത്തതിനെതിരേ പ്രതിഷേധിച്ചവർ മലപ്പുറം വികാരം ഇളക്കിവിടുന്നവർ – മന്ത്രി ശിവൻകുട്ടി (09 മെയ് 2024, മീഡിയാവൺ).
മലപ്പുറം വിഭജനാവശ്യവുമായി മതരാഷ്ട്രവാദികൾ (2024)
വികസന സൗകര്യത്തിനായി മലപ്പുറം ജില്ലയെ വിഭജിക്കണമെന്നത് മതരാഷ്ട്രവാദത്തെ അനുകൂലിക്കുന്നവരുടെ മുദ്രാവാക്യമാണ് – സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവന (07 ഒക്ടോബർ 2024, സമകാലിക മലയാളം).
നെന്മ മരങ്ങളുടെ വംശീയത/ മലപ്പുറംകാർ മാപ്പ് പറയണം (2024)
‘മലബാറിലെ ഫുട്ബോൾ പ്രേമികളായ ‘നെന്മ’മരങ്ങളുടെ ഉള്ളിലുള്ളത് നാറുന്ന വംശീയതയാണെന്ന്. അങ്ങനെയല്ലെന്ന അഭിപ്രായമുള്ള മലപ്പുറം കാരുണ്ടെങ്കിൽ മാപ്പു പറയണം. അയാളെ ഉപദ്രവിക്കുകയും അധിക്ഷേപിക്കുകയും ചെയ്തവരെ നിയമത്തിനു മുമ്പിൽ കൊണ്ടുവരണം. ഫുട്ബോൾ പ്രേമമാണ് പോലും’ -അരീക്കോട്ടെ ചെമ്ര കാട്ടൂരിൽ ഐവറികോസ്റ്റ് ഫുൾബാൾ താരം ഹസൻ ജൂനിയർ ആക്രമിക്കപ്പെട്ട സംഭവത്തെക്കുറിച്ച്, പത്രപ്രവർത്തക കെ.കെ ഷാഹിന (13 മാർച്ച് 2024 ഫേസ്ബുക്ക് പോസ്റ്റ്).
ഇസ്ലാമിക ഗ്രാമം (2024)
മലപ്പുറത്ത് അമുസ്ലിംകളെ തടയുന്ന ഇസ്ലാമിക നിയമം ബാധകമായ ഇന്ത്യൻ ഭരണഘടനയ്ക്ക് സാധുതയില്ലാത്ത ഒരു ഇസ്ലാമിക ഗ്രാമമുണ്ട്- ധർമ്മ ഡിസ്പാച്ച് ചീഫ് എഡിറ്ററും സംഘ്പരിവാർ എഴുത്തുകാരനുമായ സന്ദീപ് ബാലകൃഷ്ണൻ. (12 മാർച്ച് 2024, ടിആർഎസ് ക്ലിപ്‌സ്, യൂ ട്യൂബ് ചാനൽ).
തീവ്രവാദികളുടെ എണ്ണം കൂടുതൽ (2025)
മലപ്പുറത്ത് തീവ്രവാദ പ്രവർത്തനം നടത്തുന്നവരുടെ എണ്ണം കൂടുതലാണ്-ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എ ടി രമേശ് (06 ഏപ്രിൽ, 2025, ഏഷ്യാനെറ്റ് ന്യൂസ്).
നോമ്പുകാലത്തെ ദുരിതം (2025)
മലപ്പുറം ജില്ലയിലും കോഴിക്കോട് ജില്ലയുടെ ചില ഭാഗങ്ങളിലും ഒരു മാസം വെള്ളം പോലും ലഭിക്കില്ല – ബിജെപി നേതാവ് കെ സുരേന്ദ്രൻ (08 ഏപ്രിൽ 2025, റിപ്പോർട്ടർ)
ആരോഗ്യം/വാക്‌സിൻ/നിഗൂഢശക്തികൾ (2025)
മലപ്പുറം ജില്ലയിൽ വാക്സിൻ എടുക്കുന്നില്ല. ആശുപത്രിയിൽ ചികിത്സയ്ക്ക് പോകരുത്, വാക്സിൻ എടുക്കരുത് എന്നാണ് പറയുന്നത്. നിഗൂഢ ശക്തികൾ മലപ്പുറത്ത് വൻ പ്രവർത്തനങ്ങളാണ് നടത്തുന്നത്- ബിജെപി നേതാവ് കെ സുരേന്ദ്രൻ (08 ഏപ്രിൽ 2025, റിപ്പോർട്ടർ).
പാകിസ്താൻവാദികൾ (2025)
സ്വതന്ത്രതിന് മുമ്പ് ഇന്ത്യയിൽ, പാക്കിസ്താൻ വേണമെന്ന ആവശ്യം ഏറ്റവും കൂടുതൽ ഉന്നയിച്ചത് മലപ്പുറം ജില്ലയിൽ നിന്നാണെന്ന് സിപിഎം നേതാവ് പാലോളി മുഹമ്മദ് കുട്ടി. (04 ജനുവരി 2025, മാധ്യമം).
പ്രത്യേക രാജ്യം (2025)
മലപ്പുറം പ്രത്യേക രാജ്യവും സംസ്ഥാനവുമായാണ് ചിലയാളുകൾ കാണുന്നതെന്ന് വെള്ളാപ്പള്ളി നടേശൻ ചുങ്കത്തറയിൽ പ്രസംഗിച്ചു: “നിങ്ങൾ ഒരു പ്രത്യേക രാജ്യത്തിനിടയിൽ ഭയന്നുജീവിക്കുന്നവരാണ്. സ്വതന്ത്രമായ വായു ശ്വസിച്ച് നിങ്ങൾക്ക് ജീവിക്കാനാകുമെന്ന് തോന്നുന്നില്ല. സ്വതന്ത്രമായി അഭിപ്രായം പറയാൻ പോലുമാകില്ല “ (6 ഏപ്രിൽ 2025, ദേശാഭിമാനി).
അനുബന്ധം:
മലപ്പുറത്തെ ക്ഷേത്രാക്രമണങ്ങൾ എന്ന വ്യാജപ്രചാരണം : ഒരു ടൈംലൈൻ (1993- 2023)
മലപ്പുറം ജില്ലയിൽ നടന്ന വിഗ്രഹ ധ്വംസനങ്ങളിലോ ക്ഷേത്രാക്രമണങ്ങളിലോ കുറ്റാരോപിതരായി മുസ്ലിം വ്യക്തികൾ ഇല്ല. സംഘപരിവാർ വ്യക്തികളോ ഒറ്റപ്പെട്ട മുസ്ലീമേതര വ്യക്തികളോ ദുരൂഹ സാഹചര്യങ്ങളോ ആയിരുന്നു കാരണമായുണ്ടായിരുന്നത്. ഈ ലിസ്റ്റ് അപൂർണമാണ്. മാധ്യമങ്ങളിൽ വർഷവും തിയ്യതിയും ഇല്ലാതെ റിപ്പോർട്ട് ചെയ്ത സംഭവങ്ങൾ നൽകിയിട്ടില്ല.
1993 – താനൂർ ശ്രീകൃഷ്ണ ജയന്തി ഘോഷയാത്രക്ക് മുമ്പ് ആർഎസ്എസ് പ്രവര്ത്തകന്റെ വീട്ടിലൽ സ്ഫോടനം.
1999 – വളാഞ്ചേരി കൊടിമുടിക്കാട് ക്ഷേത്രം തീവെച്ച് നശിപ്പിക്കപ്പെട്ടു.
2001 – പഴമള്ളൂർ ശ്രീ കോഴിയൂർ ക്ഷേത്രത്തിൽ ശ്രീകൃഷ്ണ ജയന്തി ഘോഷയാത്രക്ക് തയ്യാറാക്കിവെച്ചിരുന്ന നിശ്ചല ദൃശ്യങ്ങൾ കത്തിക്കപ്പെട്ടു.
2002 – താനാളൂർ ശ്രീ നരസിംഹക്ഷേത്രത്തിന്റെ ഭാഗങ്ങൾ കത്തിക്കപ്പെട്ടു.
2007 – പെരിന്തൽമണ്ണ അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് തളി ക്ഷേത്രത്തിലെ ഗോപുരവാതിൽ ഭാഗികമായി കത്തിനശിച്ചു.
2011 – മൊറയൂർ ക്ഷേത്രത്തിൽ മേൽക്കൂരക്ക് തീയിട്ടു.
2017 – വാണിയമ്പലം പാറ ക്ഷേത്രത്തിലെ വിഗ്രഹങ്ങൾ നശിപ്പിച്ചു.
2017 – പൂക്കോട്ടുംപാടം വില്വത്തു മഹാശിവ ക്ഷേത്രത്തിലെ വിഗ്രഹങ്ങള് തകർത്തു.
2019 – വളാഞ്ചേരി എടയൂർ സി.കെ പാറ ശാന്തിനഗറിലെ നെയ്തലപ്പുറത്ത് ശ്രീധർമശാസ്താ ക്ഷേത്രത്തിലെ ഉപദേവ പ്രതിഷ്ഠകൾ തകർക്കുകയും വിസർജ്യം ചുറ്റമ്പലത്തിനകത്തേക്ക് വലിച്ചെറിയുകയും ചെയ്തു.
2023 – തിരുമാന്ധാംകുന്ന് ക്ഷേത്രത്തിന് പച്ച പെയിന്റ് അടിച്ചുവെന്ന വ്യാജ പ്രചാരണം.
(തയ്യാറാക്കിയത് : എ.എസ് അജിത് കുമാർ, റെൻസൻ വി.എം, റാഷിദ കെ, മൃദുല ഭവാനി, സഈദ് റഹ്മാൻ, അബ്ദുൽ ബാസിത് പി.കെ, മുഹമ്മദ് നിയാസ് ഒ, റൈഷിൻ വി, മുഹമ്മദ് മുസ്തഫ കെ.പി, മുഹമ്മദ് തശ്‌റീഫ്, മുഹമ്മദ് ഷംനദ്, ഹന വഹാബ്, അബ്ലാസ് മുഹമ്മദ് ഷംനദ്, റിയാദ് ഷാജഹാൻ, ദർവേഷ് നൂരി, മുഹമ്മദ് മുഹ്‌സിന് പി എച്ച്, ജിഷ എം, ആസിഫ് എൻ.എൻ, കെ.കെ നൗഫൽ, കെ അഷ്റഫ്, മിഷാൽ അബ്ദുറഹിമാൻ, ദിലാന തസ്ലീം, സുമയ്യ അബ്ദുൾ റസാഖ്, സുഫൈറ പി, റസിയ, റാമിസ് സലാം, മുഹമ്മദ് അൻഷാദ് വി.പി, അബീന പി.എം, കമാൽ വേങ്ങര, അസ്ഹർ ഹാറൂൻ, നൂർ സബാഹ്, അഫ്‌ലഹ് സമാൻ, റിദ ഫാത്തിമ, ബാബുരാജ് ഭഗവതി.)