സ്വന്തം വീട്ടിൽ നിന്ന് അവഗണിക്കപ്പെട്ടിട്ടുണ്ടോ? അങ്ങനെ അവഗണിക്കപ്പെടുന്നത് ഒരു ഭാഷയാണെങ്കിലോ?

Support Keraleeya

Help us in our pursuit for high-quality journalism!

Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.

Support Keraleeyam Choose your preference

₹1000/Year

₹2000/2 Years

₹500Students/Year

A contribution of any size

ONE TIME
right-bg

പ്ലസ് വൺ റിസൾട്ട് വന്നു. ഏറെ അഭിമാനത്തോടെ, ഞാൻ ആ റിസൾട്ട് ആദ്യം അയച്ചത് ഒൻപതാം ക്ലാസിലെ ക്ലാസ് ടീച്ചർക്കാണ്. മലയാളം അധ്യാപികയായ രത്നപ്രിയ ടീച്ചറിനും എന്റെ വിജയത്തിൽ അഭിമാനിക്കാൻ സാധിക്കുമെന്ന് എനിക്കുറപ്പാണ്. കാരണം മലയാളത്തിൽ 100 ൽ 100 മാർക്കാണ് എനിക്ക് കിട്ടിയത്. അതും പൊതുവിദ്യാലയത്തിൽ പഠിക്കുന്ന എനിക്ക്. പദസമ്പത്ത് വർദ്ധിക്കാൻ, ഭാവന വളരാനും സ്നേഹം ഊട്ടി ഉറപ്പിക്കാനും സ്വയം തിരിച്ചറിയാനും വായന ഉപകരിക്കും എന്ന് പഠിപ്പിച്ച രത്നപ്രിയ ടീച്ചർ. ഈയടുത്ത് ഞാൻ കണ്ട ഒരു വീഡിയോയിൽ ഒരു കുട്ടിക്ക് അവനിഷ്ടപ്പെട്ട പുസ്തകം ലൈബ്രറിയിൽ കൊണ്ട് വെച്ചിരുന്ന ഒരു ടീച്ചറെ കണ്ടിരുന്നു. അതുപോലെ, പി.കെ.എം.എം. എന്ന മഹാവിദ്യാലയത്തിൽ നിന്നും പടിയിറങ്ങിയിട്ടുകൂടി, ടീച്ചർ രാവിലെ സ്കൂളിൽ പോകുമ്പോൾ ഞങ്ങൾക്ക് ആവശ്യമുള്ള പുസ്തകങ്ങൾ തൻ്റെ വീടിൻ്റെ ജനാലയിൽ സൂക്ഷിച്ച്, വായിച്ചവ അവിടെ തിരികെ വെച്ച്, പരസ്പരം കാണാതെ, ഞങ്ങളിലെ വായനയെ പുഷ്ടിപ്പെടുത്തി, മിടുക്കരാവണം എന്ന് പറഞ്ഞിരുന്നു. അങ്ങനെ പറയാൻ ഒരുപക്ഷേ മലയാളം അധ്യാപകർക്ക് മാത്രമേ സാധിക്കൂ. എന്നാൽ തികച്ചും ഖേദകരമായ ഒരു കാര്യം സൂചിപ്പിക്കാൻ ഞാൻ ഈ അവസരം വിനിയോഗിക്കട്ടെ.

പ്രതീകാത്മകചിത്രം. കടപ്പാട്: redparrotschool.com

സാങ്കേതികവിദ്യയും മറ്റും വികസിച്ചുകൊണ്ടേയിരിക്കുന്ന ഈ ഉത്തരാധുനിക ലോകത്ത് ഭാഷാപഠനം, പ്രത്യേകിച്ചും മാതൃഭാഷാപഠനം എത്രത്തോളം പ്രാധാന്യമുള്ളതായി ആളുകൾ നോക്കിക്കാണും എന്നെനിക്കറിയില്ല. വേണ്ടത്ര പരിഗണിക്കപ്പെടാതെയും അർഹിക്കുന്ന പ്രാധാന്യം കിട്ടാതെയുമാണ് മലയാളം ഇവിടെ മലയാളീകരിക്കപ്പെടുന്നത് എന്നത്, പ്രാഥമിക വിദ്യാലയങ്ങളിലടക്കം ക്ലാസുകൾ ആരംഭിച്ച ഈ ദിവസങ്ങൾ സൂചിപ്പിക്കുന്നു. പേരുവിവരങ്ങളും മറ്റും മലയാളത്തിൽ എഴുതുമ്പോഴും, ഒന്നാം ഭാഷയുടെയും രണ്ടാം ഭാഷയുടെയും കോളങ്ങളിൽ മലയാളം ചേർക്കാൻ മാത്രം മടി കാണിക്കുന്നത്, കുട്ടികളേക്കാളേറെ രക്ഷിതാക്കളാണെന്നും തോന്നിപ്പോവുന്നു.

ഇന്നത്തെ കാലത്ത്, പ്രത്യേകിച്ചും സാധാരണക്കാർക്ക്, തൻ്റെ മക്കളെ ഇംഗ്ലീഷ് മീഡിയത്തിലാക്കുന്നതിനോടാണ് താൽപ്പര്യം. അതൊരിക്കലും ഗമ കൊണ്ടോ മറ്റെന്തെങ്കിലും കൊണ്ടോ ഒന്നുമായിരിക്കില്ല. എവിടെയും, എന്തും കേട്ടുകൊണ്ടിരിക്കുന്നതും, എഴുതിച്ചേർക്കേണ്ടി വരുന്നതും ഇംഗ്ലീഷ് ആയതുകൊണ്ട്, സ്വന്തം മക്കളുടെ ഭാവിയിൽ അവർക്ക് ഇംഗ്ലീഷ് എന്നത് ഒരു പ്രശ്‌നമാവരുത് എന്നുള്ള ആവലാതി കൊണ്ടുകൂടെയാണ്.

“എനിക്കെന്തായാലും ഇംഗ്ലീഷൊന്നും പറഞ്ഞുകൊടുക്കാൻ അറിയാതെ പോയി. ഇനിയൊന്നും ഇംഗ്ലീഷില്ലാതെ ഒരിക്കലും പറ്റില്ല. മോനെങ്കിലും അങ്ങനെ പഠിച്ചോട്ടെ” എന്ന് പറഞ്ഞ ഒരമ്മയെ ഓർക്കുന്നു.

സത്യമല്ലെന്ന് വാദിക്കാൻ പറ്റുമോ? സ്വന്തം മാതൃഭാഷകൊണ്ട് ഒന്നും നേടാൻ കഴിയില്ലെന്ന ചിന്ത സാധാരണക്കാർക്കടക്കം എവിടന്നാണ് വന്നത്? ‘മലയാളം പഠിച്ചിട്ട് എന്തു കിട്ടാനാ’ എന്ന് ചിന്തിക്കാൻ മലയാളികൾക്ക് തന്നെ കഴിയുന്നുവെങ്കിൽ അതാരുടെ തകർച്ചയാണ്?
മലയാളത്തെ സംസ്ഥാനത്തിൻ്റെ ഔദ്യോഗിക ഭാഷയാക്കി മാറ്റുന്നത് സംബന്ധിച്ച, ‘മലയാള ഭാഷാ ബിൽ’ സുപ്രീംകോടതി വിധി പാലിക്കാതെ രാഷ്ട്രപതി തിരിച്ചയച്ചത് വാർത്തയായിരുന്നു. എണ്ണമറ്റ രാഷ്ട്രീയ സംഘടനകളും, സ്വതന്ത്ര ക്ലബ്ബുകളുമുള്ള നമ്മുടെ നാട്ടിൽ, ഇങ്ങനെയൊരു തിരിച്ചയക്കൽ വലിയ വിവാദമാവാതെ, ചർച്ചയാവാതെ പോയത് ബില്ലിൻ്റെ ആശയത്തോടുള്ള ജനതയുടെ താൽപ്പര്യക്കുറവാണോ ?

മലയാളം എഞ്ചുവടി. കടപ്പാട്: youtube.com

മാതൃഭാഷാ ദിനത്തിൽ ഉപന്യാസമെഴുതാൻ വേണ്ടി മാത്രം മലയാളത്തെ ഓർത്ത് അഭിമാനം കൊള്ളുകയും, ഉറങ്ങാനാണെങ്കിൽ മലയാളം ക്ലാസിലിരുന്നുറങ്ങാം എന്ന് പറയുകയും ചെയ്യുന്ന ഒരു കൂട്ടം സ്കൂളിനകത്ത് ഉണ്ടെന്നത് സത്യമാണ്. പരീക്ഷക്ക് മാർക്ക് കിട്ടാനായി മാത്രം മലയാളം പഠിപ്പിക്കുന്ന, അധിക വിവരങ്ങളും മലയാള സാഹിത്യവും സ്വന്തം ബിരുദസർട്ടിഫിക്കറ്റിൽ ഒതുക്കുന്ന അധ്യാപകർ വളരെ വിരളമാണെങ്കിലും അത്തരത്തിലുള്ളവർ ഞാൻ നേരത്തെ പറഞ്ഞ കൂട്ടത്തിന് ആക്കം കൂട്ടുന്നവരാണ്. പിന്നെ, എന്തിനുമേതിനും ‘ന്യൂ ജനറേഷനെ’ കുറ്റം പറഞ്ഞ്, അവരുടെ മൊബൈൽ ഫോൺ, സോഷ്യൽ മീഡിയ ഉപയോഗങ്ങളെക്കുറിച്ച് നിരന്തരം പരാതി മാത്രം പറഞ്ഞ്, “മലയാളവും സാഹിത്യവും പഠിക്കാൻ പോയിട്ട് കാണാൻ കൂടെ ഇവർക്കൊന്നും നേരമില്ല” എന്നു പറയുന്നവരോട്, ഈ തലമുറയിലും മലയാളത്തോട് ഇഷ്ടവും അഭിരുചിയുമുള്ള ഒരു വലിയ വിഭാഗം വളർന്നു വരുന്നുണ്ട്.

ഇൻസ്റ്റാഗ്രാമിൽ കണ്ട പുസ്തകങ്ങളെ ലൈബ്രറിയിൽ തിരഞ്ഞുവരുന്നവരുണ്ട്. സോഷ്യൽ മീഡിയയിൽ മാത്രമല്ല, അറിയാത്ത ജീവിതങ്ങൾ ഏറെയും പുസ്തകങ്ങളിലാണെന്ന് തിരിച്ചറിഞ്ഞവരുണ്ട്. സംസ്കാരത്തെ കുറിച്ചറിയാൻ താൽപര്യപ്പെടുന്നവരുണ്ട്. മലയാള സാഹിത്യ പ്രേമികളുണ്ട്. ഈ പറഞ്ഞതൊന്നും ആയിരത്തിൽ ഒരാളെ കുറിച്ചല്ല, അവരെത്രത്തോളമുണ്ടെന്ന് അറിയാൻ ഉള്ളുതുറന്ന് നോക്കിയാൽ കാണാവുന്നതേയുള്ളൂ. ഹയർ സെക്കൻഡറി പരീക്ഷകളും നോട്ടുകളും കൂടുതലും ഇംഗ്ലീഷിലായതുകൊണ്ട്, “പ്ലസ്‌വൺ ഒക്കെ ഭയങ്കര ബുദ്ധിമുട്ടായില്ലേ, ഇംഗ്ലീഷ് മീഡിയത്തിൽ പഠിച്ചാൽ മതിയായിരുന്നു എന്ന് തോന്നില്ലേ” എന്ന ക്ലീഷേ ഡയലോഗ് ഇപ്പോഴും ചോദിക്കുന്നവർ ഉള്ളതുകൊണ്ട് മാത്രം അഭിമാനത്തോടെ തന്നെ പറയട്ടെ, ഞാനൊരു പൊതുവിദ്യാലയത്തിലെ കുട്ടിയാണ്. മലയാളം മീഡിയത്തിൽ മലയാളം മാത്രം ഒന്നാം ഭാഷയായും രണ്ടാം ഭാഷയായും ഒന്നാം ക്ലാസ് മുതലേ പഠിച്ച ഒരു കുട്ടി. മലയാളം പഠിച്ചതുകൊണ്ട് നേട്ടം മാത്രമേ എനിക്ക് തോന്നിയിട്ടുള്ളൂ. എൻ്റെ വികാരങ്ങളെ അതിൻ്റെ പരിപൂർണതയോടെ അവതരിപ്പിക്കാൻ സാധിച്ചത് മാതൃഭാഷയിലൂടെ തന്നെയാണ്.

പ്രതീകാത്മകചിത്രം. കടപ്പാട്: onmanorama

മലയാളം കൊണ്ട് എനിക്കുണ്ടായ നേട്ടങ്ങൾ അക്കമിട്ട് നിരത്താവുന്നതൊന്നുമല്ല. അത് തികച്ചും എൻ്റെ സ്വന്തം ആത്മാവിൻ്റെ തന്നെ സംതൃപ്തിയായിരുന്നു. ആവശ്യമുള്ളതും ഇല്ലാത്തതുമായ ഒട്ടേറെ ചിന്തകൾ മനസ്സിൽ വന്നും പൊയ്ക്കൊണ്ടുമിരിക്കുന്ന കൗമാര കാലത്ത്, അതെ ഇപ്പോഴും എൻ്റെ ഭാഷയെനിക്ക് കൂട്ടുണ്ടായിട്ടുണ്ട്. യഥാർത്ഥ ലഹരി പുസ്തകങ്ങളാണെന്നും, ദുഃഖത്തിന് പിന്നാലെ സഞ്ചരിക്കുന്നവൻ കവിയായിത്തീരുന്നുവെന്നും ഒക്കെ തിരിച്ചറിയുന്നതിനും മുന്നേ, വൈകാരികമായി എന്നെ വളരെയധികം സ്വാധീനിക്കാൻ മലയാളത്തിന് കഴിഞ്ഞിട്ടുണ്ട്. പി.കെ.എം എന്ന മഹാവിദ്യാലയത്തിൽ എത്തിച്ചേർന്നതിന് പിന്നാലെ, ഒരെട്ടാം ക്ലാസിൻ്റെ നാലുചുവരുകൾക്കുള്ളിൽ നിന്നും കൂടെ കൂട്ടിയ എഴുത്ത്, അന്നുമുതൽ ഇന്നുവരെ എന്തിനുമേതിനും പിന്തുണച്ച രത്നപ്രിയ ടീച്ചർ, ഒളിപ്പിച്ച് വെച്ച എൻ്റെ ഡയറിത്താളിൽ നിന്നും എന്നിലെ എഴുത്തുകാരിയെ കണ്ടെത്തുകയും, മിനുക്കുകയും ധാരാളം മത്സര അവസരങ്ങൾ ഒരുക്കിത്തരുകയും ചെയ്തു. ഒരുപാട് എഴുതാനും, സമ്മാനങ്ങൾ നേടാനും സാധിച്ചു. ഒപ്പം ഏതൊരു മലയാളിയും, സാഹിത്യ പ്രേമിയും ആഗ്രഹിക്കുന്ന പോലെ ഇത്തവണത്തെ കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിനും ടീച്ചർക്കൊപ്പം പങ്കെടുത്തു. ഒരുപക്ഷേ ഒരു ലാഭവുമില്ലാതെ ഒരു വിദ്യാർത്ഥിയെ കൈ പിടിച്ചുയർത്താൻ, ഈ അവസരങ്ങളൊക്കെ വെട്ടിത്തുറന്നു തരാൻ ഒരു മലയാളം അധ്യാപികക്കേ സാധ്യമാകൂ.

അക്ഷരമുറ്റം, വിദ്യാരംഗം, കലോത്സവങ്ങൾ തുടങ്ങി എത്രയോ വേദികൾ, സമ്മാനങ്ങൾ, യാത്രകൾ… ഇവയൊക്കെ മലയാളസാഹിത്യത്തോടുള്ള ഇഷ്ടം കൊണ്ട് ഞാൻ നേടിയ ഭൗതിക സന്തോഷങ്ങളായിരുന്നുവെങ്കിൽ, ഇവയിലോരോന്നിൻ്റെയും ആത്മാംശം, അതെൻ്റെ ഉള്ളിൽ ഇതിനോടകം പതിഞ്ഞു കഴിഞ്ഞൊരു സത്യമാണ് – വികാര വിശദീകരണങ്ങൾക്ക് മാതൃഭാഷയ്ക്കൊപ്പം മറ്റൊന്നിനെ പകരം വെക്കാനാവില്ലെന്ന സത്യം. എഴുത്തിൻ്റെ ലോകത്ത് മുട്ടിലിഴഞ്ഞ് തുടങ്ങിയിട്ട് പോലുമില്ലാത്തൊരു കൈക്കുഞ്ഞാണ് ഞാൻ. ആ ലോകത്തെ കാണാനുള്ള ആഗ്രഹം കൊണ്ട് കണ്ണടക്കാതെ കിടക്കുന്നു, കമഴ്ന്നുകിടക്കാൻ ശ്രമിക്കുന്നു എന്നു മാത്രം. അതുകൊണ്ട്, എൻ്റെ അനുഭവ-അഭിപ്രായങ്ങൾക്കപ്പുറം മാതൃഭാഷയെ വിവരിക്കാൻ എനിക്കു കഴിയില്ല. പുസ്തകങ്ങളോട് അധികം ആകർഷണമില്ലാതിരിക്കെ, അപ്രതീക്ഷിതമായി കയ്യിലെത്തിയ ടോട്ടോച്ചാൻ, അഞ്ചാം ക്ലാസിലെ ടെക്സ്റ്റ് ബുക്കിൽ ഉണ്ടായിരുന്ന ടോട്ടോച്ചാൻ എന്ന വികൃതിപ്പെൺകുട്ടി പിന്നീടെന്തൊക്കെ ചെയ്തു എന്നറിയാനുണ്ടായ ആകാംക്ഷ, അതാണ് യഥാർത്ഥത്തിൽ എന്നിലെ വായനക്കാരിയെ ഉണർത്താൻ കാരണം. പിന്നീട് പത്താംക്ലാസിലെ ഴാങ് വാൽ ഴാങിനെ തിരഞ്ഞ് പാവങ്ങളിൽ എത്തുംമുന്നേ മുൻപരിചയമില്ലാത്ത പലരെയും വായിച്ചു. ചിലതൊക്കെ മറന്നു, ചിലതൊക്കെ ഓർത്തു.

ടോട്ടോച്ചാൻ കവർ കടപ്പാട്: lookabook.in

കുഞ്ഞുപെങ്ങൾക്ക് കുട വാങ്ങിക്കാനായി പോയ ചേട്ടനും, മനുഷ്യനെ അടയാളപ്പെടുത്തിയ ജിതേന്ദ്രനും, അവധിക്കാലത്ത് അതിരാണിപ്പാടത്തെത്തിയ അപ്പുവും, പറയാതെ പോയ സുഹറയും, ആരാച്ചാറിലെ ചേതനയും എന്നുവേണ്ട, എല്ലാ മനുഷ്യരേയും ഒരു പോലെ ഉൾക്കൊള്ളണം എന്ന ബോധം നൽകിയ റാം C/0 ആനന്ദിയും, ഈയടുത്ത് വായിച്ച ഇസ്‌നേഹത്തിലെ ചെരുപ്പുകുത്തിയും നായയും വരെ സകലരും ഉള്ളിൽ കിടന്ന് നീറിയിട്ടുണ്ട്. അപ്പോഴൊന്നും ഞാനൊറ്റക്കായിരുന്നില്ല. എനിക്കുറപ്പുണ്ട്, പുസ്തകങ്ങൾ കൂട്ടുള്ള കുട്ടികളൊരിക്കലും ഒറ്റയ്ക്കാവില്ല. ഒറ്റക്കായെന്ന് തോന്നാത്തിടത്തോളം കാലം അവർക്ക് മറ്റൊരു ലഹരിയും വേണ്ടി വരില്ല. അവരുടെ ലോകം വിശാലമാണ്.

പക്ഷെ, നേരെചൊവ്വേ മലയാളം വായിക്കാനറിയാത്ത കുട്ടികൾക്കൊരിക്കലും പുസ്തകങ്ങളോട് അടുപ്പം തോന്നില്ല. അതവരുടെ കുറ്റമല്ല. പറയുന്നതുപോലെയല്ല മലയാളം, അത് ആരോ എഴുതിവെച്ചത് വായിക്കുകയെന്നാൽ അവർക്കതൊരു ഭാരിച്ച ജോലിയായി തോന്നാം. അതൊഴിവാക്കാനായി, ആദ്യം മുതലേ മലയാളം പഠിച്ച ഒരു കുട്ടിക്ക്, കഥകൾ പറഞ്ഞുകൊടുക്കുന്ന ഒരു അധ്യാപികയ്ക്ക്/ അധ്യാപകന് കഴിയും. കഥകളോടടുത്താൽ പിന്നെ ഭാഷയിലേക്കും പുസ്തകങ്ങളിലേക്കും അനായാസം ഇറങ്ങിച്ചെല്ലാം. ഇതിനൊക്കെ ഒരു കുട്ടിക്ക് താങ്ങാവാൻ മലയാളം ക്ലാസുകളേക്കാൾ, മലയാളം അധ്യാപകരേക്കാൾ നന്നായി മറ്റാർക്കെങ്കിലും കഴിയുമെന്ന് ഞാൻ വിശ്വസിക്കുന്നില്ല. ക്ലാസ് അധ്യാപിക ഒരു മലയാളം അധ്യാപികയായിരിക്കുക എന്നാൽ, കുട്ടികളിലേക്ക് കൂടുതലായി ഇറങ്ങിച്ചെല്ലാനൊരു സാധ്യതയാവുകയാണ് എന്നും എനിക്കു തോന്നിയിട്ടുണ്ട്. അത് അധ്യാപകരുടെ പെരുമാറ്റത്തെ കൂടി ആശ്രയിച്ചിരിക്കും എന്നത് ഒരു സത്യം.

ഒരു കുട്ടിയുടെ മൂന്ന് വയസ്സുവരെ ആ കുട്ടി കേൾക്കുന്ന ഭാഷയോടായിരിക്കും കുട്ടി വൈകാരികമായി കൂടുതലും ബന്ധപ്പെട്ടു കിടക്കുന്നതെന്ന് എവിടെയോ കേട്ടിട്ടുണ്ട്. അങ്ങനെ നോക്കുമ്പോൾ, കേരളത്തിൽ ജനിച്ചതു കൊണ്ടു മാത്രം മലയാളികളായവരല്ല നമ്മൾ. ജനിച്ചതും ജീവിച്ചതും ജീവിച്ചുകൊണ്ടിരിക്കുന്നതും മലയാളത്തിലാണ് എന്നിരിക്കെ, എന്തിനാണ് ഭാഷാപഠനത്തിൽ നിന്ന് മാത്രം മലയാളം ഒഴിവാക്കുന്നത്? പുതിയ ഭാഷകൾ പഠിക്കുക, മറ്റു ഭാഷകളിൽ പ്രാവീണ്യം നേടുക എന്നതൊക്കെ വ്യക്തിത്വവികസനത്തിൻ്റെ ഭാഗമാണ്. എന്നാൽ, മാതൃഭാഷയെ അറിയുക, കുറഞ്ഞത് അതിലെങ്കിലും മികച്ചതായിരിക്കാൻ ശ്രമിക്കുക എന്നത് ജീവിതത്തിൻ്റെ തന്നെ ഭാഗമാണെന്ന തിരിച്ചറിവാണ് ഉണ്ടാകേണ്ടത്. മുസ്ലീം കുട്ടികളൊക്കെ പഠിക്കുന്നത് അറബിയാണെന്നും, ഹിന്ദുക്കുട്ടികൾക്കാണ് മലയാളമെന്നും, സംസ്കൃതമെന്നാൽ വലിയ ആൾക്കാർ പഠിക്കുന്നതാണെന്നും ചിന്തിച്ച ഒരു കുട്ടി ഒരിക്കൽ എൻ്റെയുള്ളിലും ഉണ്ടായിരുന്നു. അങ്ങനെ ചിന്തിച്ചതിന് ഇന്നെനിക്ക് ലജ്ജ തോന്നുന്നു. അങ്ങനെയുള്ള പൊട്ടത്തരങ്ങൾ ഇനിയുള്ള കുട്ടികൾക്കൊന്നും തോന്നില്ലായിരിക്കാം. അങ്ങനെ തോന്നിപ്പിക്കാതിരിക്കേണ്ടത് മുതിർന്നവരുടെ കടമ.

പ്രതീകാത്മകചിത്രം. കടപ്പാട്: thenewsminute.com

ഭാഷകൾക്ക് മതമോ ജാതിയോ ഇല്ല. ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലും എനിക്കിത് പറയേണ്ടി വരുന്നത് ഇനിയും വെളിച്ചം കിട്ടാത്തയിടങ്ങൾ ഉണ്ടെന്ന തോന്നലിലാണ്. ഇംഗ്ലീഷ് എന്നാൽ വിശ്വഭാഷയാവാം. ലോകത്തെവിടെയും സുലഭമായി സംസാരിക്കുന്നതായിരിക്കാം. എന്നുവെച്ച്, ഇംഗ്ലീഷ് പഠിച്ചത് കൊണ്ട് ആരെങ്കിലും മികച്ചവനോ, സംസ്കൃതം പഠിച്ചതുകൊണ്ടു ശ്രേഷ്ഠനോ, അറബിയും ഉറുദുവും പഠിച്ചതുകൊണ്ടു മതപരമായ അറിവുകൾ കൂടുതൽ ഉള്ളവനോ ആകുന്നില്ല. പക്ഷേ, മാതൃഭാഷയെ അറിയാത്തവൻ മണ്ണറിയാതെ പോവുന്നുണ്ട്.
എല്ലാ ഭാഷയും ശ്രേഷ്ഠമാണ്. ശ്രേഷ്ഠഭാഷാ പദവിക്കപ്പുറം മലയാളമെന്ന ഭാഷ ‘മാതൃഭാഷ’ എന്നതിൽ തന്നെ പ്രാധാന്യം അർഹിക്കുന്നുണ്ട്. കൃത്യമായ മാതൃഭാഷാ പഠനത്തിനുള്ള മികച്ച വഴി, ചെറിയ ക്ലാസുകൾ മുതലേ മലയാളം തിരഞ്ഞെടുക്കുക, ഒരു മലയാളം അധ്യാപികയുടെ ശിഷ്യയാവുക എന്നതുതന്നെയാണ്. ബിരുദ സർട്ടിഫിക്കറ്റുകൾക്ക് വേണ്ടിയല്ലെങ്കിലും, ജീവിതത്തിൽ എന്നെങ്കിലും സ്വന്തം ആത്മാവിനോട് സംസാരിക്കാനും, മനസ്സു തുറന്നെഴുതാനും മലയാളം നിങ്ങൾക്ക് കൂട്ടുണ്ടാവും.

ഇനി ഇതൊന്നുമല്ലെങ്കിൽ, നാളെയൊരിക്കൽ അവധിയാവശ്യപ്പെട്ട് ആർക്കെങ്കിലും മലയാളത്തിൽ മെസ്സേജ് അയക്കണമെന്ന് തോന്നിയാൽ അതിലെ അക്ഷരത്തെറ്റെങ്കിലും ഒഴിവാക്കാലോ! മലയാളത്തെ മാതാവായി കാണുന്നവരുണ്ടാകട്ടെ. കുട്ടികളുടെ മാത്രം കാര്യമല്ല, രക്ഷിതാക്കളുടെയും. മലയാളത്തെ അറിയാനാഗ്രഹിച്ചവർക്ക് അതിനു സാധിക്കട്ടെ. സംസ്കൃതവും ഉറുദുവുമൊക്കെ പഠിക്കാൻ നിർബന്ധിക്കുന്ന അച്ഛനമ്മമാരുണ്ടാവാതിരിക്കട്ടെ. കുട്ടികൾ മലയാളവും മണ്ണും മനസ്സറിഞ്ഞ് ആസ്വദിച്ച്, പഠിച്ച് വളരട്ടെ. മലയാളമാണ് എൻ്റെ മാതൃഭാഷ, അത് എനിക്ക് പഠിച്ചേ മതിയാകൂ എന്നവർക്ക് പറയാൻ സാധിക്കട്ടെ.

പൂർവ്വ വിദ്യാർത്ഥി, പി.കെ.എം. എം. എച്ച്. എസ്.എസ്. എടരിക്കോട്.

(അവലംബം: മലയാള അധ്യാപക ഫെഡറേഷൻ).

Also Read

6 minutes read June 16, 2025 12:14 pm