റിപ്പബ്ലിക്കിന്റെ നേരവകാശികൾ: അമേരിക്കയുടെ കടപ്പാടിൽ നമുക്കും പങ്കുചേരാം

Support Keraleeya

Help us in our pursuit for high-quality journalism!

Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.

Support Keraleeyam Choose your preference

₹1000/Year

₹2000/2 Years

₹500Students/Year

A contribution of any size

ONE TIME
right-bg

ലോകത്തിലെ ഏറ്റവും വലിയ ജനായത്ത രാഷ്ട്രം മാത്രമല്ല ഇന്ത്യ, ഏറ്റവും വലിയ ഭരണഘടനയും നമ്മുടേതാണ്. ലോകത്തെ പല ഭരണഘടനകളും പരിശോധിച്ച് അവയിൽ നിന്നും നമുക്ക് ആവശ്യമായത് സ്വാംശീകരിച്ചും അതിനെപ്പറ്റിയെല്ലാം വിശദമായ ചർച്ചകൾ നടത്തിയും ഇന്ത്യൻ ഭരണഘടന രൂപം കൊള്ളുകയും, 1950 ജനുവരി 26 ന് ഇന്ത്യ പരാമാധികാര ജനാധിപത്യ റിപ്പബ്ലിക് ആയി മാറുകയും ചെയ്തു. രാഷ്ട്രീയ പരമാധികാരം തങ്ങളിൽ നിഷിപ്തമായ ജനങ്ങളും, ജനങ്ങളാൽ തെരഞ്ഞെടുക്കപ്പെടുന്ന ഭരണാധികാരികളുമുള്ള രാഷ്ട്രം എന്ന അർത്ഥത്തിൽ ഡെമോക്രാറ്റിക് റിപ്പബ്ലിക്കിനെ സ്വീകരിച്ചതിൽ അമേരിക്കൻ ഭരണഘടനയോടാണ് ഇന്ത്യക്ക് കടപ്പാട്. എന്നാൽ അമേരിക്കൻ പ്രസിഡൻഷ്യൽ സമ്പ്രദായത്തെ അതേപടി പകർത്താതെ പ്രധാനമന്ത്രി നേതൃത്വം നൽകുന്ന ബ്രിട്ടീഷ് പാർലമെൻ്ററി വ്യവസ്ഥയോട് നമ്മൾ അഭിമുഖ്യം പുലർത്തി.

ജനങ്ങളുടെ പരമാധികാരവും ജനങ്ങളാൽ തെരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികളും അടങ്ങിയ ഭരണവ്യവസ്ഥ എന്ന നിലയിൽ ആധുനിക ലോകത്തെ ആദ്യത്തെ ജനായത്ത റിപ്പബ്ലിക് ആണ് യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്ക. ബ്രിട്ടനെതിരെ നടത്തിയ സ്വാതന്ത്ര്യസമരത്തിൻ്റെ (1775–1783) പരിസമാപ്തിയിൽ യു.എസ്.എ എന്ന ഫെറഡൽ ഡെമോക്രാറ്റിക് റിപ്പബ്ലിക് രൂപം കൊണ്ടു. അമേരിക്കൻ വിപ്ലവത്താൽ ആവേശമുൾക്കൊണ്ട് അധികം വൈകാതെ ഫ്രഞ്ചുവിപ്ലവം (1789–1799) സംഭവിക്കുകയും ആധുനിക ലോക ചരിത്രത്തിൽ രണ്ടാമത്തെ റിപ്പബ്ലിക് ആയി ഫ്രാൻസ് മാറുകയും ചെയ്തു.

റിപ്പബ്ലിക് എന്ന ആധുനിക ഭരണവ്യവസ്ഥയ്ക്ക് നാന്ദി കുറിച്ച അമേരിക്കൻ സ്വാതന്ത്ര്യസമര നേതാക്കൾക്ക് അങ്ങനെയൊരു പരമാധികാര ഫെഡറൽ ഡെമോക്രസി രൂപീകരിക്കാൻ പ്രേരണ നൽകിയത് 17, 18 നൂറ്റാണ്ടുകളിൽ യൂറോപ്പിലുണ്ടായ ജ്ഞാനോദയ (Enlightenment) ചിന്തകളാണെന്ന് പരക്കെ അറിയാം. കാരണം പല ജ്ഞാനോദയകാല രാഷ്ട്രീയ ചിന്തകരും രാജവാഴ്ചക്കും ഏകാധിപത്യത്തിനുമെതിരെ നിലകൊണ്ടിരുന്നു. പ്രാചീന ഗ്രീക്ക്-റോമൻ റിപ്പബ്ലിക്കുകൾ ഈ ജ്ഞാനോദയ ചിന്തകരെ പ്രചോദിപ്പിച്ചുവെന്നും കരുതുന്നു. ഇപ്രകാരം പ്രാചീന ഗ്രീക്ക് -റോമൻ പാരമ്പര്യത്തിൽ തുടങ്ങി ആധുനിക അമേരിക്ക-ഫ്രാൻസിലൂടെ വീണ്ടെടുക്കപ്പെട്ട ജനങ്ങളുടെ രാഷ്ട്രീയ ഭരണരൂപം എന്ന അർത്ഥത്തിലാണ് റിപ്പബ്ലിക് അറിയപ്പെടുന്നത്. സാക്ഷരവും നാഗരികവുമായ പാശ്ചാത്യ സാമൂഹ്യജീവിതത്തിൻ്റെ ചരിത്രപാരമ്പര്യം ലോകത്തിന് നൽകിയ ഏറ്റവും നീതിയുക്തമായ ഭരണവ്യവസ്ഥയെന്ന് റിപ്പബ്ലിക് വാഴ്ത്തപ്പെടുന്നു.

ഇറോക്വാകളുടെ (Iroquois) ഫെഡറൽ റിപ്പബ്ലിക്. കടപ്പാട്:kajabi

സാക്ഷരവും നാഗരികവുമായ സാമൂഹ്യജീവിതത്തിൽ നിന്നും മാത്രം ഉടലെടുക്കുന്ന പരിഷ്കൃതമായ ഭരണവ്യവസ്ഥയെന്നല്ലാതെ മറിച്ചൊരു ചിന്ത റിപ്പബ്ലിക്കിനെപ്പറ്റി നമുക്കു ഉണ്ടാകാനിടയില്ല. രാജവാഴ്ചയെയും ഏകാധിപത്യത്തെയും തിരസ്ക്കരിച്ച്, റിപ്പബ്ലിക് എന്ന രാഷ്ട്രീയ കണ്ടുപിടുത്തത്തിന് ജ്ഞാനോദയകാലത്ത് ഉയിർത്തെഴുന്നേൽപ്പ് ഉണ്ടാകാൻ കാരണം അക്കാലത്താണ് ആധുനിക യൂറോപ്യൻ നാഗരികതയുടെയും അതിൻ്റെ ഭാഗമായ സാക്ഷര വിജ്ഞാന വിസ്ഫോടനത്തിൻ്റെയും വിളംബര ജാഥ നടന്നത് എന്നതാണ്.

നിരക്ഷരരോ നാഗരിക സംസ്ക്കാരത്തിൻ്റെ ഭാഗമാകാത്തവരോ ആയ നാട്ടുസമൂഹങ്ങളിൽ റിപ്പബ്ലിക് സമ്പ്രദായം സാധ്യമല്ല, അത്തരം അപരിഷ്കൃത കാട്ടാള ലോകത്ത് ഏകാധിപത്യമോ അരാജകത്വമോ മാത്രമേ നിലനിൽക്കുകയുള്ളൂ എന്ന പൊതുബോധത്തെ ആധുനിക ലോകത്തിൻ്റെ തന്നെ പ്രത്യേകതയായി കാണാം. കാരണം വൈജ്ഞാനിക ഗ്രന്ഥങ്ങളും നാഗരികതയും കൊണ്ട് അതിസമ്പന്നമായ പ്രാചീന ഗ്രീക്ക്-റോമൻ സമൂഹത്തിൻ്റെ നവീകരിച്ച സമൂഹസൃഷ്ടിയായി അമേരിക്കൻ-ഫ്രഞ്ച് റിപ്പബ്ലിക്കുകൾ ഉദാഹരിക്കപ്പെടുന്നു.

അമേരിക്കൻ റിപ്പബ്ലിക്കിൻ്റെ 200-ാം വാർഷികവുമായി ബന്ധപ്പെട്ട് അവിടെ കോൺഗ്രസ് പാസാക്കിയ ഒരു പ്രമേയം റിപ്പബ്ലിക്കും പാശ്ചാത്യ സാക്ഷര നാഗരികതയും തമ്മിലുള്ള സുദൃഢബന്ധത്തിൻ്റെ പൊതുബോധത്തിന് വിള്ളൽ വീഴ്ത്തിയിട്ടുണ്ട്. തങ്ങളുടെ ഭരണഘടന രൂപപ്പെടുന്നതിൽ അമേരിക്കയിലെ തദ്ദേശീയരും നിരക്ഷര നാട്ടുസമൂഹങ്ങളുമായ ഇറോക്വാകളുടെ (Iroquois) ഫെഡറൽ റിപ്പബ്ലിക് വഹിച്ച പങ്ക് വളരെ പ്രധാനപ്പെട്ടതാണെന്നു അമേരിക്കൻ കോൺഗ്രസ് അംഗീകരിക്കുന്നതായിരുന്നു ഈ പ്രമേയം. (H.Con.Res.331 – A concurrent resolution to acknowledge the contribution of the Iroquois Confederacy of Nations to the development of the United States Constitution and to reaffirm the continuing government-to-government relationship between Indian tribes and the United States established in the Constitution.) റിപ്പബ്ലിക്കിൻ്റെ ചരിത്രത്തിലെങ്ങും നിരക്ഷര സമൂഹങ്ങളുടെ അനാഗരിക ജീവിതത്തിന് സ്ഥാനമില്ലെന്ന സാക്ഷര നാഗരിക പൊതുബോധത്തോട്, 1988 ഒക്ടോബറിൽ പാസാക്കിയ ഈ പ്രമേയം ചൂണ്ടുന്ന ചരിത്രപരമായ വ്യംഗ്യാർത്ഥങ്ങൾ എന്തൊക്കെയാണ്?

ജോർജ്ജ് വാഷിംഗ്ടൺ, ബെൻജമിൻ ഫ്രാങ്ക്ളിൻ തുടങ്ങിയ അമേരിക്കൻ ഭരണഘടനാ ശില്പികൾ അമേരിക്കയിലെ ആദിവാസികളായ ഇറോക്വാകളുടെ ജനായത്ത ഭരണസംവിധാനത്തെ – ആറ് രാഷ്ട്രങ്ങളുടെ ഐക്യവേദി (Six Nations of the Iroquois Confederacy) യെ ആദരിച്ചിരുന്നു. അമേരിക്കൻ വിപ്ലവത്തിലൂടെ 13 രാഷ്ട്രങ്ങളുടെ യൂണിയനായി ഫെഡറൽ റിപ്പബ്ലിക് സ്ഥാപിതമായപ്പോൾ, ഇറോക്വാ കോൺഫെഡറസിയെ മാതൃകയാക്കി അതിൽ നിന്നും പല ജനായത്ത തത്വങ്ങളും യു.എസ്.എ കടം കൊണ്ടിരുന്നുവെന്നും 1988 ലെ പ്രമേയം, 200 വർഷത്തിന് ശേഷം നന്ദി പൂർവ്വം ഓർക്കുന്നു.

അമേരിക്കയിലെ ആദിമജനതയുടെ രാഷ്ട്രീയ സംവിധാനങ്ങളെയും അവ അമേരിക്കയിലെ യൂറോപ്യൻ കുടിയേറ്റ സമൂഹത്തിൽ വരുത്തിയ സ്വാധീനത്തെയും പറ്റി പഠിക്കുന്നതിൽ മുന്നിലുള്ള ഡോണൾഡ് എ. ഗ്രൻ്റ് ജൂനിയർ (Donald A. Grinde Jr.) എഴുതിയ ഒരു ലേഖനത്തിൻ്റെ ആമുഖത്തിൽ അമേരിക്കയുടെ സ്ഥാപക പിതാക്കളിൽ പെട്ടവരും ഭരണഘടനാ നിർമ്മാതാക്കളുമായ രണ്ട് നേതാക്കളുടെ വാക്യങ്ങൾ ഉദ്ധരിക്കുന്നതു നോക്കുക,

“നമുക്കു മാതൃകയാകാൻ ബ്രിട്ടീഷ് ഗവൺമെൻ്റിന് കഴിയില്ല. അതിനോട് സാമ്യമുള്ളതൊന്നും നമുക്കില്ല. നമ്മുടെ രീതികളും നിയമങ്ങളും ജനങ്ങളുടെ മുഴുവൻ പ്രതിഭയും അതിനെതിരാണ്.” – ജെയിംസ് വിൽസൺ

“നമ്മൾ ഗവൺമെൻ്റ് മാതൃകകൾ തേടി പ്രാചീന ചരിത്രത്തിലേക്ക് പോയി, അവയുടെ തന്നെ നാശത്തിൻ്റെ വിത്തുകൾ വഹിച്ചു ഇന്നില്ലാതായ പലവിധ റിപ്പബ്ലിക്കുകളും പരിശോധിച്ചു. പിന്നെ നമ്മൾ യൂറോപ്പിലാകെയുള്ള ആധുനിക ഭരണകൂടങ്ങളെ നിരീക്ഷിച്ചു, പക്ഷേ അവയൊന്നും നമുക്കു യോജിച്ചതായി കണ്ടില്ല.” – ബെൻജമിൻ ഫ്രാങ്ക്ളിൻ

ഏകാധിപത്യ രാജവാഴ്ചയുള്ള നാഗരിക യൂറോപ്പിനെ മാതൃകയാക്കാൻ ജനായത്ത കാംക്ഷിയായ അമേരിക്കക്ക് സാധ്യമല്ലെന്നും, അമേരിക്കൻ ഗവൺമെൻ്റിന് ഭൂമിയിൽ സാമ്യം അവിടുത്തെ തദ്ദേശീയരുടെ ഭരണസമ്പ്രദായങ്ങളോടാണെന്നും തോമസ് ജെഫഴ്സൺ എഴുതിയത് നമുക്ക് വിശ്വസിക്കുക അത്ര എളുപ്പമല്ല. ഭരണഘടനാ സമ്മേളനങ്ങൾ നടക്കുന്നതിന് മുമ്പ് തൻ്റെ ‘നോട്ട്സ് ഓൺ ദ സ്റ്റേറ്റ് ഓഫ് വെർജീനിയ’ എന്ന പുസ്തകത്തിൽ ഇറോക്വാ ഫെഡറൽ ജനായത്ത ഭരണത്തെപ്പറ്റി ജെഫഴ്സൺ രേഖപ്പെടുത്തിയിട്ടുണ്ട്. അതായത് ആധുനിക ലോകത്തിലെ ആദ്യത്തെ ജനാധിപത്യ റിപ്പബ്ലിക് രൂപം കൊള്ളുന്ന കാലത്ത്, ബ്രിട്ടീഷ് ഭരണഘടനാധിഷ്ഠിത രാജവാഴ്ചക്ക് പകരമായി, റെഡ് ഇന്ത്യക്കാരുടെ ഭരണവ്യവസ്ഥകളെയാണ് മാതൃകയാക്കിയതെന്നും, എന്നാൽ അമേരിക്കൻ ജനായത്ത തത്വങ്ങൾ രൂപപ്പെടുത്തുന്നതിൽ അവിടുത്തെ ആദിമജനതയുടെ സംഭാവനകൾ അടുത്തകാലം വരെ ആരും അറിയാതെ പോയെന്നും ഡോണൾഡ് എ. ഗ്രൻ്റ് പറയുന്നു.

സംസ്ഥാനങ്ങളുടെ ഐക്യവേദി, ഫെഡറലിസം, അധികാര വിഭജനം, വിശാലമായ ഭൂപ്രദേശങ്ങളാകെ കോളനിഭരണത്തിൽ നിന്നും വിടുതൽ നേടൽ ഇവയെല്ലാം റെഡ് ഇന്ത്യൻ ഗോത്ര സംയുക്ത ഭരണമായ ഇറോക്വാകളിൽ നിന്നും അമേരിക്കൻ സ്വാതന്ത്ര്യസമര നേതൃത്വം നേരിട്ടുതന്നെ കടം കൊണ്ടതാണ്. സ്വയംഭരണം നിർവ്വഹിക്കുന്ന ഓരോ രാഷ്ട്രവും ഒരു കേന്ദ്ര ഗവൺമെൻ്റിൽ കൂടിച്ചേരുന്ന ആറ് രാഷ്ട്രങ്ങളുടെ (Mohawk, Oneida, Onondaga, Cayuga, Seneca, Tuscarora) സംയുക്ത സംഖ്യമാണ് (confederacy) ഇറോക്വാ ഫെഡറലിസം. സ്വാതന്ത്ര്യത്തെയും ഐക്യത്തെയും സമഞ്ജസിപ്പിക്കുന്ന ഇറോക്വാ ഫെഡറൽ മാതൃകയുടെ പിൻബലം അമേരിക്കൻ സംസ്ഥാനങ്ങളുടെ സ്വാതന്ത്ര്യത്തിലും കേന്ദ്രീകൃതമായ ഐക്യത്തിലും കാണാം.

ഓരോ ഗോത്രത്തിലെയും അമ്മമാർ തെരഞ്ഞെടുക്കുന്ന പ്രതിനിധികൾ അടങ്ങിയ മഹാസഭ (Great Council) കൂടി സംയുക്തമായി തീരുമാനങ്ങൾ സ്വീകരിക്കുന്ന ജനപ്രതിനിധി ഭരണവും യു.എസ് ജനായത്തം ഇറോക്വാ രാഷ്ട്ര ഘടനയിൽ നിന്നും സ്വീകരിച്ചിരിക്കുന്നു. ഏതെങ്കിലും ഒരു നേതാവിലോ സംഘത്തിലോ അമിതാധികാരം കേന്ദ്രീകരിക്കാതിരിക്കാനുള്ള പ്രവണതകൾ ഇറോക്വാ കോൺഫെഡറസി തടയുന്നുണ്ട്. ഇതേ പ്രതിരോധ സംവിധാനങ്ങൾ അമേരിക്കൻ ഭരണഘടനയും പിൻതുടരുന്നു. തുറന്ന ചർച്ചകൾക്കും തീരുമാനങ്ങളിൽ സമവായങ്ങൾക്കും പ്രത്യേകം ഊന്നൽ നൽകുന്നു ഇറോക്വാ ഭരണഘടന.

‘നോട്ട്സ് ഓൺ ദ സ്റ്റേറ്റ് ഓഫ് വെർജീനിയ’

യുദ്ധനേതൃത്വം, ആഭ്യന്തര ഭരണ നേതൃത്വം, ഗോത്ര മാതാക്കൾക്കുള്ള സവിശേഷ നിയമനാധികാരങ്ങൾ എന്നിങ്ങനെ നിയതമായ അധികാര വിഭജന ഘടനയുള്ള ഇറോക്വാ ഭരണഘടന അമേരിക്കൻ ഭരണരൂപത്തിലും പ്രതിഫലിക്കുന്നുണ്ട്. നിയമനിർമ്മാണം, നിർവ്വഹണം, നീതിന്യായം ഈ വേർതിരിവുകൾ അമേരിക്കൻ ഗവൺമെൻ്റിന് മുന്നേ ബ്രിട്ടനിൽ കാണാമെങ്കിലും, അവ അമേരിക്കൻ സിസ്റ്റത്തിലേതുപോലെ കൃത്യമായി നിർവ്വചിക്കപ്പെട്ടതോ പരിധി കടക്കാത്തതോ ആയിരുന്നില്ല. എന്നാൽ ഇറോക്വാ മാതൃകയിൽ അമേരിക്കൻ രീതി ഓരോ വിഭാഗത്തിനും സ്വാതന്ത്ര്യം നൽകി, അമിതാധികാര പ്രവണതയെ തടഞ്ഞ്, ഭരണത്തിൽ ജനായത്ത ചട്ടക്കൂട് സാധ്യമാക്കിയിരിക്കുന്നു.

അമേരിക്കൻ വിപ്ലവത്തിൻ്റെ അടിസ്ഥാന തത്ത്വങ്ങളായ സ്വാതന്ത്ര്യം, സ്വയംഭരണം എന്നിവ അമേരിക്കൻ ആദിമ ജനതയിൽ നിന്നും സമരക്കാർ പകർത്തുകയാണുണ്ടായത്. 1773 ൽ സ്വാതന്ത്ര്യ വിപ്ലവ സംഘമായ ‘സൺസ് ഓഫ് ലിബർട്ടി’ക്കാർ ഇറോക്വാകളിൽ ഒരു വിഭാഗമായ മോഹോക്സ് (Mohawks) കളുടെ വേഷത്തിലാണ് ബോസ്റ്റൺ തുറമുഖത്തിലെ തേയിലപ്പെട്ടികൾ കടലിലേക്ക് വലിച്ചെറിഞ്ഞത്. സ്വാതന്ത്ര്യസമരത്തിൻ്റെ പലഘട്ടങ്ങളിലും സമരഭടന്മാർ റെഡ് ഇന്ത്യക്കാരെ പോലെ വേഷം ധരിച്ചിരുന്നു.

ബോസ്റ്റൺ തുറമുഖത്തിലെ കപ്പലിൽ നിന്നും തേയിലപ്പെട്ടികൾ കടലിലേക്ക് വലിച്ചെറിയുന്നു. കടപ്പാട്:shopify

വടക്കേ അമേരിക്കയിലെ വടക്കു കിഴക്കൻ ഭാഗങ്ങളിൽ-ഇന്നത്തെ യു.എസ്.എയിലും കാനഡയിലുമായി നിലനിന്നിരുന്ന -ഹൊഡനഷോനീ കോൺഫെഡറസി (The Haudenosaunee Confederacy) അഥവാ ഇറോക്വാ ലീഗിൻ്റെ (Iroquois League or the League of Six) Nations) ‘ഗ്രാൻ്റ് കൗൺസിൽ’ എന്ന ജനപ്രതിനിധി സഭ ഇന്നും അതിൻ്റെ തനതുരൂപത്തിൽ നിലകൊള്ളുന്ന ഏറ്റവും പഴക്കം ചെന്ന ഭരണസ്ഥാപനമാണ്. എ.ഡി 1142 മുതൽ ഈ റിപ്പബ്ലിക്കൻ ഭരണ സംവിധാനം, പരിമിതമായ അന്താരാഷ്ട്ര അംഗീകാരത്തോടെയാണെങ്കിലും ഇന്നും നിലനിന്നുപോരുന്നുണ്ട്. “സമാധാനത്തിൻ്റെ മഹാനിയമം” (Great Law of Peace) എന്നറിയപ്പെടുന്ന വാമൊഴി ചട്ടങ്ങൾ അടങ്ങിയതാണ് ഇറോക്വാ ഭരണഘടന. 117 ആർട്ടിക്കിൾ അടങ്ങിയ വാമൊഴി ഭരണഘടനയെ, കക്കകൾ കൊണ്ടുണ്ടാക്കിയ (Wampum shell bead ) ബെൽറ്റിൽ ചിത്രപ്രതീകങ്ങൾ നിർമ്മിച്ചുകൊണ്ട് ഓർമ്മയിൽ സൂക്ഷിക്കുന്നു ഇവർ.

നിരക്ഷരരുടെ വാമൊഴി സംസ്ക്കാരത്തേക്കാൾ തങ്ങളുടെ സാക്ഷര നാഗരിക സംസ്ക്കാരം മുന്തിയതാണെന്ന വംശീയ ബോധം യൂറോപ്യന്മാരെ ഭരിച്ചിരുന്നതിനാൽ, ആദിവാസികളെ പ്രത്യക്ഷത്തിൽ അംഗീകരിക്കാൻ അധിനിവേശ സമൂഹം തയ്യാറായില്ലെന്ന് ചരിത്രകാരനായ സ്ക്കോട്ട് സ്റ്റീവൻസ് (Scott Stevens ) പറയുന്നു. വടക്കേ അമേരിക്കയിലെത്തിയ ഫ്രഞ്ച് ജെസ്യൂട്ട് മിഷണറിമാർ ഏറെയും ഇറോക്വാകളെ കണ്ടത് സർക്കാർ, നിയമം, അക്ഷരങ്ങൾ, മതം ഇതൊന്നും ഇല്ലാത്തവരായിട്ടാണ്. മാതൃദായാക്രമം പിൻതുടരുകയും പുരുഷ മേധാവിത്വം ഇല്ലാതിരിക്കുകയും ചെയ്യുന്ന ഇറോക്വാ സമ്പ്രദായം യൂറോപ്പുകാർക്ക് ഉൾക്കൊള്ളാനും കഴിഞ്ഞില്ല. എന്നാൽ അവരുടെ ഭാഷയും സംസ്ക്കാരവും പഠിച്ച ജസ്യൂട്ട് മിഷണറിമാർ ചിലർ ഇറോക്വാകളെ ആദരിക്കുന്നവരായി മാറി. സ്ത്രീകൾക്ക് പ്രാധാന്യമുള്ള ഇറോക്വാ ജീവിതം ആദ്യകാല അമേരിക്കൻ ഫെമിനിസ്റ്റ് മൂവ്മെൻ്റിന് പ്രചോദനമായെന്നു കനേഡിയൻ ചരിത്രകാരൻ ഡി. പീറ്റർ മക്ലൗഡും (D. Peter MacLeod) സ്ത്രീസ്വാത്രന്ത്ര്യ പ്രവർത്തകരും വിലയിരുത്തുന്നു.

കൊളമ്പസിൻ്റെ ആദ്യസഞ്ചാരം മുതൽ പര്യവേഷകരും കച്ചവടക്കാരും സഞ്ചാരികളും മിഷണറിമാരും അമേരിക്കകളിലെ ആദിവാസികളെ പറ്റി എഴുതിയ നിരവധി വിവരങ്ങൾ യൂറോപ്പിൽ എത്തിയിരുന്നു. ഈ രേഖകളിൽ മിക്കതിലും അമേരിക്കൻ നിവാസികളെ അപരിഷ്കൃതരും അധഃപതിച്ചവരുമായി കണക്കാക്കുന്ന പൊതു യൂറോപ്യൻ മനോഭാവത്തെ അവിടെ ചിലർ ചോദ്യം ചെയ്തിട്ടുമുണ്ട്. അമേരിക്കൻ തദ്ദേശീയരിൽ കാണുന്ന ലാളിത്യം, സമത്വം, സാഹോദര്യം എന്നിവയെ യൂറോപ്പിലെ അധാർമ്മികതയുമായി താരതമ്യം ചെയ്ത ഫ്രഞ്ച് നവോത്ഥാന ചിന്തകനായ മിഷൽ ദ മൊൺടേനിയ (Michel de Montaigne) സാംസ്ക്കാരികമായ സഹിഷ്ണുതയെന്തെന്ന് ആദ്യമായി യൂറോപ്യൻ ബുദ്ധിജീവി സമൂഹത്തെ പഠിപ്പിച്ചയാളാണ്. ശ്രേണീകൃതവും രാജവാഴ്ചയിൽ അധിഷ്ഠിതവുമായ യൂറോപ്യൻ സമൂഹവും സഹകരണം, സമവായം എന്നീ ജനായത്ത മൂല്യങ്ങളുള്ള റെഡ് ഇന്ത്യൻ ജനതയും തമ്മിലുള്ള താരതമ്യം പിന്നീട് പല ജ്ഞാനോദയ നേതാക്കളും നടത്തിയിരുന്നു.

അമേരിക്കൻ അധിനിവേശത്തിൻ്റെയും മിഷണറി വേലയുടെയും ഭാഗമായി യൂറോപ്പിനാൽ അമേരിക്കൻ വൻകരകൾ മാറിമറിഞ്ഞെങ്കിൽ, അതേപോലെ തന്നെ ആദിമ ജനതയുടെ അമേരിക്കൻ സംസ്ക്കാരം യൂറോപ്പിനെയും അടിമുടി ബാധിച്ചിട്ടുണ്ടെന്നുള്ള ചരിത്രമാണ്, 1988 ൽ ഇറോക്വാകളോടും ഇതര അമേരിക്കൻ ഗോത്രങ്ങളോടും തങ്ങളുടെ ഭരണഘടനക്കുള്ള കടപ്പാട് യു.എസ് കോൺഗ്രസ് രേഖപ്പെടുത്തിയതിലൂടെ പ്രകാശിതമാകുന്നത്. അത് നിരക്ഷര ലോകം സാക്ഷരലോകത്തെ സംസ്കൃതചിത്തരാക്കുന്നതിൻ്റെ അറിയപ്പെടാത്ത ആധുനിക ചരിത്രമത്രേ. അമേരിക്കകളിൽ നിന്നും യൂറോപ്പിലെത്തിയ സ്വർണ്ണവും വെള്ളിയും കാർഷിക വിഭവങ്ങളും അവിടെ സമ്പൽ സമൃദ്ധിയുടെ വ്യാവസായിക നഗരങ്ങൾക്കു ജന്മം നൽകിയത് നമുക്കറിയാമെങ്കിൽ, മാനവിക ചിന്തകൾക്ക് ചാലുകീറി ജനായത്ത പൗരവ്യവസ്ഥയ്ക്കു നാന്ദി കുറിച്ച ജ്ഞാനോദയ മൂല്യങ്ങളും യൂറോപ്പിനെ പഠിപ്പിച്ചത് ഇറാക്വോകളെപോലുള്ള ആദിവാസികളാണ്. ലോകത്തെ ആധുനികമാകാൻ പഠിപ്പിച്ച യൂറോപ്പിനെ പറ്റിയാണ് നാം അറിയുന്നത്, യൂറോപ്പിനെ മാനുഷികത പഠിപ്പിച്ച ആദിവാസിലോകമാകട്ടെ നമുക്ക് അജ്ഞാതവുമാണ്.

അമേരിക്കയുടെ ഭരണഘടന

അമേരിക്കൻ ആദിവാസി സ്വാധീനം അമേരിക്കൻ ഭരണഘടനയിൽ മാത്രം ഒതുങ്ങുന്നതല്ല, അത് യൂറോപ്യൻ ജ്ഞാനോദയത്തിനും വെളിച്ചമേകിയെന്ന് കരുതാൻ കാരണങ്ങളുണ്ട്. സ്പെയിനിനു ശേഷം വടക്കേ അമേരിക്കയിൽ കോളനിവൽക്കരണത്തിൽ വ്യാപൃതരായ ഫ്രഞ്ചുകാരും അവരുടെ ജസ്യൂട്ട് മിഷണറിമാരും റെഡ് ഇന്ത്യൻ സംസ്കാരത്തെ ഏറെ ഇകഴ്ത്തിയും എന്നാൽ പുകഴ്ത്തിയും യൂറോപ്പിലേക്കെത്തിച്ച വിവരങ്ങൾ യൂറോപ്പിലെ ജ്ഞാനോദയ ബുദ്ധിജീവി ലോകം നന്നായി ഉൾക്കൊണ്ടിരുന്നു. നിരന്തരം പോരടിക്കുന്ന അപരിഷ്കൃത ഭരണകൂട പൂർവ്വസമൂഹങ്ങളെ (state of nature) കടന്ന്, സമാധാനം പുനഃസ്ഥാപിക്കുന്ന പരിഷ്കൃത യൂറോപ്യൻ പൗരത്വ ഭരണകൂട സമൂഹങ്ങളിലേക്കുള്ള വളർച്ച 17-ാം നൂറ്റാണ്ടിൻ്റെ അവസാന കാലങ്ങളിൽ ജോൺ ലോക്ക് അവതരിപ്പിച്ചതിൻ്റെ പ്രേരണ ആദിവാസി ലോകത്തെ ‘കാട്ടാളത്ത’മായി കണ്ട യൂറോപ്യൻ രചനകളാണ്. എങ്കിലും ജനായത്ത ഘടനയുള്ള അമേരിക്കൻ ഇന്ത്യൻ കോൺഫെഡറസിയും അധികാര കേന്ദ്രീകരണത്തിൻ്റെ ഇംഗ്ലീഷ് രാജവാഴ്ചയും തമ്മിലുള്ള വ്യത്യാസം ജോൺ ലോക് തിരിച്ചറിഞ്ഞിരുന്നു.

ഫ്രഞ്ച് പര്യവേഷകനും എഴുത്തുകാരനുമായ ബാരൻ ഡ ലഹോൻട്യാൻ്റെ (Baron de Lahontan, 1666 – 1716) രചനകൾ വടക്കേ അമേരിക്കയിലെ തദ്ദേശീയരെയും ഫ്രഞ്ചുകാരെയും, പൊതുവേ യൂറോപ്പിനെയും താരതമ്യം ചെയ്തെഴുതിയ ഏറ്റവും മികച്ച വിവരണമായി ഇന്നും അറിയപ്പെടുന്നുണ്ട്. ലഹോൻട്യാനും ഹിറാൻ (Huron) ഗോത്രത്തിലെ അഡാറിയോയും (Adario) തമ്മിലുള്ള സാങ്കല്പിക സംവാദത്തിൽ യൂറോപ്യൻ രീതികളെ വിമർശിക്കുന്ന അഡാറിയോ, ഹിറാനുകളെ അനുകരിക്കാൻ ലഹോൻട്യാനോട് ആവശ്യപ്പെടുന്നു. യൂറോപ്പിലേതിനേക്കാൾ സ്വാതന്ത്ര്യം, യുക്തിബോധം, നീതി, സമത്വം എന്നിവയാൽ ബഹുമാന്യരാണ് ന്യൂ ഫ്രാൻസിലെ (കാനഡ) നാട്ടുകാരെന്നD ലഹോൻട്യാൻ വിലയിരുത്തി. 18-ാം നൂറ്റാണ്ടിൻ്റെ ആദ്യകാലത്ത് ഫ്രാൻസിൽ ഏറ്റവും കൂടുതൽ വായിക്കപ്പെട്ട ഈ രചനകൾ അവിടെ ധനിക – ദരിദ്ര വ്യത്യാസം ഇല്ലാതെ സാമൂഹ്യസമത്വം ആവശ്യപ്പെടുന്നതിൽ പിന്നീട് വലിയ പങ്കുവഹിക്കുകയുണ്ടായി. യൂറോപ്പിലെ മതം, സദാചാരം, വ്യക്തിസ്വാതന്ത്ര്യം എന്നിവയെ റെഡ് ഇന്ത്യക്കാരുമായി താരതമ്യം ചെയ്തപ്പോൾ രാജഭരണം, മതാധിപത്യം എന്നിവയെ ചോദ്യം ചെയ്യുന്ന രാഷ്ട്രീയ ചിന്തകൾ മുന്നോട്ടുവെയ്ക്കാൻ ജ്ഞാനോദയ ബുദ്ധിജീവികൾക്ക് കഴിഞ്ഞു.

അമേരിക്കൻ രാഷ്ട്ര നിർമ്മാതാക്കളെ ഏറ്റവും കൂടുതൽ സ്വാധീനിച്ച ഫ്രഞ്ച് ജ്ഞാനോദയ ചിന്തകൻ മോണ്ടസ്ക്യൂ അമേരിക്കൻ ഇറോക്വാകളുടെ ഭരണ സംവിധാനത്തെ പുകഴ്ത്തിയും യൂറോപ്യൻ രീതികളെ വിമർശിച്ചും എഴുതിയിട്ടുണ്ട്. യൂറോപ്യൻ സാമൂഹിക ജീവിതത്തിൻ്റെ അടിസ്ഥാനപരമായ അപാകതകൾ ചൂണ്ടിക്കാട്ടാൻ മോണ്ടസ്ക്യൂവിനെ പോലുള്ളവർക്ക് മാർഗ്ഗദർശനം നൽകിയത് അമേരിക്കൻ തദ്ദേശീയ സമൂഹങ്ങളെ പറ്റിയുള്ള പുത്തൻ അറിവുകളായിരുന്നുവെന്നു സാരം.

അമേരിക്കൻ ഇറോക്വാ കോൺഫെഡറസി മാത്രമല്ല, എത്യോപ്യയിലെ ഒറോമോകളുടെ (Oromos) ഗഡ വ്യവസ്ഥയും (Gadaa System) ജനായത്ത റിപ്പബ്ലിക്കിൻ്റെ മറ്റൊരു ലോകമാതൃകയാണ്. ലോകത്തിൻ്റെ സാംസ്ക്കാരിക പൈതൃകങ്ങളിലൊന്നായി ഗഡ ഡെമോക്രസിയെ യുനെസ്കോ 2016 മുതൽ ആദരപൂർവ്വം അംഗീകരിച്ചിട്ടുണ്ട്. വടക്കേ അമേരിക്കയിലെ തെക്കുകിഴക്കൻ പ്രദേശത്തുള്ള ചെറോകീ കോൺഫെഡറേഷൻ (Cherokee Confederation) ആണ് മറ്റൊരുദാഹരണം. ഇന്ത്യയിൽ 6-ാം നൂറ്റാണ്ടിനോടടുത്ത് നിലനിന്നിരുന്ന ‘മഹാജനപദ’ങ്ങളിൽ ചിലതെങ്കിലും റിപ്പബ്ലിക്കൻ ശൈലിക്ക് ചേർന്നവയായിരുന്നുവെന്നും അവ ജാതിശ്രേണിയേയും ബ്രാഹ്മണാധിപത്യത്തെയും നിരസിക്കുന്നവയായിരുന്നുവെന്നും റൊമിലാ ഥാപർ പറയുന്നുണ്ട്. പിന്നീട് സമത്വ-സാഹോദര്യങ്ങൾ ലോകത്തിനു ഓതിയ ബുദ്ധ-ജൈന തത്വങ്ങളെ സൃഷ്ടിച്ചത് ഈ പ്രാചീന ഇന്ത്യൻ റിപ്പബ്ലിക്കുകൾ ആണ്.

എത്യോപ്യയിലെ ഒറോമോകൾ

റിപ്പബ്ലിക്കിൻ്റെ ചരിത്ര യാഥാർത്ഥ്യങ്ങൾ സാക്ഷര ആധുനികതയെ കുറിച്ചുള്ള നമ്മുടെ അഭിമാനബോധത്തെയും ആധുനിക പൂർവ്വ നിരക്ഷര ജനതയെ പറ്റിയുള്ള അവമതിപ്പിനെയും പുനഃപരിശോധിക്കാൻ ആവശ്യപ്പെടുന്നു. അക്ഷരാഭ്യാസമുള്ളവരിലും അക്ഷരമറിയാത്തവരിലും തലച്ചോറുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ താരതമ്യം ചെയ്യുന്ന ന്യൂറോസയൻസ്, സൈക്കോളജി എന്നീ രംഗങ്ങളിലെ പുതിയ പഠനങ്ങൾ നിരക്ഷരർ അപരിഷ്കൃതരും ബുദ്ധിപരമായി കഴിവുകെട്ടവരുമാണെന്ന മുൻധാരണകളെ തിരുത്തുന്നതാണ്. അക്ഷരാഭ്യാസം നേടുമ്പോൾ തലച്ചോറിലെ ഇടത് അർദ്ധഗോളത്തിൽ ഭാഷയുടെ പ്രോസസിംഗ്, ഓർമ്മ, സംവേദനങ്ങളുടെ ഉത്ഗ്രഥനം എന്നിവയുമായി ബന്ധപ്പെട്ട മേഖല (parieto-temporal areas) കൂടുതൽ കാര്യക്ഷമമായി മാറുന്നുണ്ട്. ഭാഷാപരമായ ഓർമ്മ, വായനയിലൂടെ ആശയഗ്രഹണം, ഭാഷാശബ്ദങ്ങളിൽ നിന്നും അർത്ഥബോധം എന്നിവയ്ക്കുള്ള ശേഷി ഈ ഭാഗത്ത് വികസിക്കുന്നു. വരമൊഴിക്കാരിൽ വായിച്ചത് വാമൊഴിയിലേക്ക് ബന്ധിപ്പിക്കാൻ ശേഷി ഉണ്ടാകുന്നു. ശ്രവണഭാഷയെ ദൃശ്യഭാഷയാക്കാനുള്ള കഴിവ് വർദ്ധിക്കുന്നു.

അക്ഷരാഭ്യാസം നേടാത്തവരിൽ parieto-temporal areas പ്രവർത്തനങ്ങൾ കൂടുതൽ വികസിക്കുന്നില്ല. എന്നാൽ ഓർമ്മക്കും ഭാഷാ പ്രോസസിംഗിനും ഉതകുന്നവിധം തലച്ചോറിലെ മറ്റു മേഖലകൾ വഴങ്ങുകയും (Neuroplasticity) ആ ഭാഗങ്ങൾ പുനക്രമീകരിക്കപ്പെട്ട് വികാസം നേടുകയും ചെയ്യും. അതായത് വരമൊഴിക്കാരും വാമൊഴിക്കാരും രണ്ടുവിധത്തിൽ ഭാഷയും ഓർമ്മയും പ്രോസസ് ചെയ്യുന്നു. സാക്ഷരരിൽ വായന എഴുത്ത് ഇതുമായി ബന്ധപ്പെട്ട വിശകലന ശേഷിയിലേക്ക് ബുദ്ധി വികസിക്കുന്നു. എന്നാൽ കേൾവി, സംസാരം എന്നിവയിലൂടെ വിശകലനശേഷി വാമൊഴിക്കാരിൽ മുന്നിട്ടു കാണാം. സാക്ഷരതയാൽ അപഗ്രഥന പാടവം, വർഗ്ഗീകരണം എന്നിവ വളരുമ്പോൾ, വാമൊഴി പരസ്പര ബന്ധങ്ങളെ തിരിച്ചറിയുന്നതിനും ഉത്‌ഗ്രഥനത്തിനും സാമാർത്ഥ്യം കാണിക്കുന്നു. വരമൊഴി പ്രതീകാത്മക ലോകവുമായി സംവദിക്കുമ്പോൾ വാമൊഴി യഥാർത്ഥ ചുറ്റുപാടുകളെ അഭിമുഖീകരിക്കുന്നു.

വാമൊഴി-വരമൊഴി എന്നിങ്ങനെ കീഴ്മേൽ കാണുന്നതിനു പകരം അവയെ മനുഷ്യ സമൂഹത്തിൽ കുടികൊള്ളുന്ന പരസ്പര പൂരകമായ അതിജീവന ശേഷികളായി തിരിച്ചറിയുകയാണ് വേണ്ടത്. ആദിവാസികൾ, അടിത്തട്ട് സമൂഹങ്ങൾ, അടിമകൾ എന്നിങ്ങനെ അപരിഷ്കൃതരെന്ന് വിധിച്ച് സംസ്ക്കാരത്തിൻ്റെ പുറമ്പോക്കുകളിലേക്ക് തള്ളി നീക്കുന്ന മനുഷ്യരിൽ നിന്നാണ് മാനുഷിക മൂല്യങ്ങളും മനുഷ്യാവകാശങ്ങളും നീതിബോധവും ഉറവ കൊള്ളുന്നതെന്ന യാഥാർത്ഥ്യം വാമൊഴിക്കുമേൽ വരമൊഴിയുടെ ആധിപത്യത്താൽ ഇന്ന് മറയ്ക്കപ്പെട്ടിരിക്കുന്നു. സാമൂഹികപദവിയോ സാമ്പത്തികോന്നതിയോ വിദ്യാഭ്യാസമോ സാങ്കേതിക പുരോഗതിയോ ഇല്ലാതെ തന്നെ അനുകരണീയമായ സാമൂഹിക ഘടനകളെയും മൂല്യവ്യവസ്ഥയെയും നിർമ്മിക്കാനുള്ള മനുഷ്യശേഷി സാർവ്വജനീനമത്രേ.

Also Read

9 minutes read January 26, 2025 9:48 am