

Help us in our pursuit for high-quality journalism!
Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.
Support Keraleeyam Choose your preference
₹1000/Year
₹2000/2 Years
₹500Students/Year
A contribution of any size


എന്താണ് യഥാർത്ഥത്തിൽ കേരളത്തിന്റെ സാഹചര്യത്തിൽ മാതൃകാപരമായ പ്രസവം? സുരക്ഷിതവും അണുവിമുക്തവുമായ സാഹചര്യങ്ങൾ ഉറപ്പാക്കിക്കൊണ്ട്, പരിശീലനം ലഭിച്ച ആരോഗ്യ സംരക്ഷണ വിദഗ്ധരുള്ള ഒരു മെഡിക്കൽ സ്ഥാപനത്തിൽ നടക്കുന്ന പ്രസവത്തെയാണ് സ്ഥാപന ജനനം (Institutional Birth) എന്ന് പറയുന്നത്. ഇവിടെ പ്രസവസമയത്ത് വിദഗ്ധ സഹായത്തിനും ശരിയായ വൈദ്യപരിചരണത്തിനും അവസരം ഉണ്ടാകുന്നു, അത് പോലെ മികച്ച മാതൃ-ശിശു ആരോഗ്യ സംരക്ഷണം ഉറപ്പ് വരുത്തുന്നു.
എന്നാൽ മലപ്പുറം ജില്ലയിൽ വീട്ടുപ്രസവങ്ങൾ (Home Birth) തുടർച്ചയായ വർഷങ്ങളിൽ വർധിക്കുന്നു എന്നുള്ള ആരോഗ്യ വകുപ്പിന്റെ കണക്ക് കഴിഞ്ഞ വർഷം കേരളത്തിലെ പ്രധാനപ്പെട്ട മാധ്യമങ്ങളെല്ലാം തന്നെ റിപ്പോട്ട് ചെയ്തിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ മലപ്പുറം ജില്ലയിലെ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ ജനങ്ങളെ ബോധവത്കരിക്കാനുള്ള പ്രവർത്തനങ്ങൾ ഊർജ്ജപ്പെടുത്തുന്നതിനിടയിലാണ് ഏപ്രിൽ അഞ്ചിന് ജില്ലയിലെ ചട്ടിപ്പറമ്പ് എന്ന സ്ഥലത് 35 വയസ്സുകാരിയായ സ്ത്രീ തന്റെ അഞ്ചാമത്തെ കുഞ്ഞിന് വീട്ടിൽ വെച്ചു ജന്മം നല്കുന്നതിനിടയിൽ മരണപ്പെടുന്നത്. മത പണ്ഡിതനായ ഭർത്താവിന്റെ നിർബന്ധത്തിനു വഴങ്ങി അക്യൂപങ്‌ചർ ചികിത്സ രീതിയിൽ വീട്ടിൽ വെച്ചു പ്രസവം നടത്തിക്കുന്നതിനിടയിൽ അമിത രക്തസ്രാവത്തെ തുടർന്നാണ് മരണം സംഭവിക്കുന്നത്. എന്നാൽ മലപ്പുറം ജില്ലയിൽ സംഭവിച്ച ഈ മരണകാരണത്തിന്റെ വിവിധ തലങ്ങൾ ചർച്ചചെയ്യുമ്പോൾ, ആധുനിക വൈദ്യശാസ്ത്രവും അശാസ്ത്രീയമായ ചികിത്സാരീതികളും തമ്മിലുള്ള അന്തരം എന്ന കേവലാർത്ഥത്തിൽ മാത്രം ചർച്ച ഒതുങ്ങിപ്പോവാതെ, പ്രത്യുല്പാദനം സംബന്ധിച്ച തീരുമാനങ്ങൾ എടുക്കുന്നതിൽ സമൂഹത്തിൽ സ്ത്രീക്ക് എത്രത്തോളം സ്വാതന്ത്ര്യം ലഭിക്കുന്നുണ്ട് എന്ന ചർച്ച കൂടെ ഇതിനോടൊപ്പം ഉയർന്നു വരേണ്ടതുണ്ട്.


പ്രത്യുല്പാദന സ്വാതന്ത്ര്യവും സ്ത്രീകളും
പുരുഷന് വേണ്ടി നിർമിക്കപ്പെട്ട ശരീരം എന്ന നിലയിൽ സ്ത്രീ ശരീരങ്ങളെ നിർവചിക്കുന്ന ഒരു സമൂഹത്തിലാണല്ലോ നമ്മൾ ജീവിക്കുന്നത്. സ്ത്രീയുടെ ശരീരത്തിൽ നടക്കുന്ന പ്രധാനപ്പെട്ട പ്രക്രിയയാണ് ഗർഭധാരണവും പ്രസവവും. പക്ഷെ ഇതുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ എടുക്കുന്നതിൽ സ്ത്രീകൾക്ക് ഏതെങ്കിലും തരത്തിൽ സ്വാധീനം ചെലുത്താൻ കഴിയുന്നുണ്ടോ? പ്രത്യുല്പാദന സ്വാതത്ര്യം വിശാലമായ ചിന്തയാണ്. വ്യക്തിഗത തെരഞ്ഞെടുപ്പ്(Individual Choice) എന്നതിനേക്കാളുപരി അത് സാമൂഹികനീതിയുടെ കൂടെ ഭാഗമാണ്. സ്ത്രീകൾക്ക് അവരുടെ ശരീരത്തിൽ സംഭവിക്കുന്ന പ്രവൃത്തി എന്ന നിലയിൽ കുഞ്ഞുങ്ങളെ പ്രസവിക്കണോ വേണ്ടയോ എന്നതിലും, കുഞ്ഞുങ്ങളുടെ എണ്ണത്തിലും, മാനസികവും ശാരീരികവുമായ ആരോഗ്യത്തോടെ ഗർഭകാലവും പ്രസവസമയവും പ്രസവാനന്തരകാലവും കഴിക്കുന്നതിനും, അതുമായി ബന്ധപ്പെട്ട ആരോഗ്യ പരിരരക്ഷാമാർഗങ്ങൾ തെരഞ്ഞെടുക്കുന്നതിനും തീരുമാനങ്ങൾ എടുക്കുന്നതിനുമുള്ള അവസരം ഉണ്ടാകണമെന്ന് പ്രത്യുല്പാദന സ്വാതന്ത്ര്യമെന്ന ആശയം മുന്നോട്ട് വെക്കുന്നു.
എന്നാൽ മികച്ച ആരോഗ്യ സംവിധാനങ്ങളും, ആശാവർക്കർമാർ, അംഗനവാടി ജീവനക്കാർ തുടങ്ങിയ ആരോഗ്യ പരിപാലനശൃഖലയും പ്രവർത്തിക്കുന്ന കേരളത്തിൽ, സ്ത്രീകളുടെ പ്രത്യുല്പാദനസ്വാതന്ത്ര്യം അതിന് ആനുപാതികമായി ലഭ്യമാകുന്നുണ്ടോ? ഈ ആശങ്കാജനകമായ ചോദ്യം അടിസ്ഥാനസൗകര്യങ്ങളിലെ മികവുകൊണ്ടുമാത്രം പ്രത്യുല്പാദനസ്വാതന്ത്ര്യം ഉറപ്പാക്കാൻ കഴിയില്ല എന്ന ഉത്തരത്തിൽ ചെന്നെത്തി നിൽക്കുന്നു. സമൂഹം സ്ത്രീയെ കണ്ടുവരുന്ന വാർപ്പ് മാതൃകകൾ പൊളിച്ചു കളയുകയും പ്രത്യുല്പാദന തീരുമാനങ്ങൾ എടുക്കുന്നതിൽ സമ്പൂർണ അവസരം സ്ത്രീക്ക് ഉറപ്പ് വരുത്തുകയും ചെയ്യാതെ പ്രത്യുല്പാദന സ്വാതന്ത്ര്യം സാധ്യമല്ല.
സ്വന്തം ശരീരത്തിൽ നടക്കുന്ന ഗർഭധാരണവും പ്രസവവും സംബന്ധിച്ചുള്ള തീരുമാനം എടുക്കാൻ സമൂഹത്തിൽ സ്ത്രീക്ക് കഴിയാത്ത അവസ്ഥയുടെ ഏറ്റവും മൂർത്തമായ ഉദാഹരണമാണ് മലപ്പുറം ജില്ലയിൽ കഴിഞ്ഞ ദിവസം നടന്ന വീട്ടുപ്രസവവും തുടർന്നുണ്ടായ മരണവും. ‘വീട്ടുപ്രസവം’ ആധുനിക സാമൂഹിക പരിസരത്തിൽ വളരെ പുരോഗമനസ്വഭാവം ഉള്ളതാണ്. സ്ത്രീ അവർക്ക് മാനസികമായി സംതൃപ്തി ലഭിക്കുന്ന സ്ഥലത്തു വെച്ചു പ്രസവം നടത്തുക, അതിനു മുൻപായി മെഡിക്കൽ സാങ്കേതികവിദ്യയുടെയും ആരോഗ്യപരിപാലകരുടെയും പരിശോധനകൾക്ക് വിധേയമാവുക, ശാസ്ത്രീയമായി അറിവുള്ള ഒരു പ്രൊഫഷണൽ ഒബ്സ്റ്റട്രിക് മിഡ്‌വൈഫിന്റെ സാന്നിധ്യം ഉറപ്പാക്കുക തുടങ്ങിയ പ്രത്യേകതകളോടെയാണ് ഹോം ബർത്ത് പാശ്ചാത്യസമൂഹങ്ങളിൽ നടപ്പിലാക്കുന്നത്. എന്നാൽ കേരളത്തിൽ സംഭവിക്കുന്ന വീട്ടിലെ പ്രസവങ്ങളെ സമാനബോധ്യത്തിൽ വിലയിരുത്താൻ കഴിയില്ല. കാരണം കേരളത്തിൽ പ്രത്യുല്പാദനപരമായ തെരെഞ്ഞെപ്പുകൾക്ക് സ്ത്രീ പരിമിതികൾ നേരിടുന്നുണ്ട്. കേരളം പോലെ പുരുഷകേന്ദ്രീകൃത സമൂഹത്തിൽ പ്രസവവുമായി ബന്ധപ്പെട്ട കാര്യങ്ങൾ തീരുമാനിക്കുന്നതിനുള്ള അധികാരം ഭർത്താവ് അല്ലെങ്കിൽ ഭർത്താവിന്റെ വീട്ടുകാരിൽ പരിമിതപ്പെടുന്നു. ഗർഭിണിയായ സ്ത്രീകളെ പ്രസവവുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ എടുക്കുന്നത്തിൽ നിന്നും അഭിപ്രായങ്ങൾ പറയുന്നതിൽ നിന്നും മാറ്റിനിർത്തപ്പെട്ടതായി കാണാം. സ്ത്രീകൾ കുഞ്ഞുങ്ങളെ പ്രസവിക്കുക എന്ന ‘തൊഴിൽ’ എടുക്കേണ്ടവരാണ് എന്നും ഗർഭപാത്രം അതിനുള്ള യന്ത്രമാണ് എന്നും, എന്നാൽ ഇതുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ എടുക്കുന്നതിൽ സ്ത്രീകൾ മാറ്റി നിർത്തപ്പെടുന്നു എന്നും എമിലി മാർട്ടിൻ സൂചിപ്പിക്കുന്നുണ്ട് (The Woman in the Body: A Cultural Analysis of Reproduction -1987).


തിരഞ്ഞെടുപ്പും ഏജൻസിയും
ആരോഗ്യ പരിപാലന സംവിധാനങ്ങൾ കേരളത്തിൽ നഗരപ്രദേശങ്ങൾ മുതൽ ഗ്രാമങ്ങൾ വരെ വ്യാപിച്ചു കിടക്കുന്നുണ്ട്. ചർച്ചക്ക് ആസ്പദമായ സംഭവം നടക്കുന്ന മലപ്പുറം ജില്ലയിലെ മലയോരമേഖലയിലും തീരമേഖലകളിലും ഉൾപ്പെടെ ഈ സംവിധാനം വിപുലമായി പ്രവർത്തിക്കുന്നുമുണ്ട്. എന്നാൽ എന്ത് കൊണ്ടാണ് ജില്ലയിൽ നിന്ന് ഈ സംഭവങ്ങൾ റിപ്പോട്ട് ചെയ്യുന്നത്. മലപ്പുറം ജില്ലയിലെ ആരോഗ്യവകുപ്പിന്റെ കണക്ക് പ്രകാരം 2022-2023 സാമ്പത്തിക വർഷത്തിൽ 266 പ്രസവങ്ങൾ വീട്ടിൽ വെച്ചാണ് നടന്നിട്ടുള്ളത്. തൊട്ട് മുൻ വർഷങ്ങളിൽ ഇത് 270 ഉം കോവിഡ്ന് മുൻപ് 2017 -2018 വർഷത്തിൽ 215 ഉം ആയിരുന്നു. കേരളത്തിന്റെ പശ്ചാത്തലത്തിൽ വീട്ടുപ്രസവങ്ങൾ അതീവ അപകടകരമാണ്. മുൻകാല അനുഭവങ്ങളും മറ്റു സംസ്ഥാനങ്ങളിലെ കണക്കുകളും അത് ബോധ്യപ്പെടുത്തുന്നു. എന്നിട്ടും എങ്ങനെയാണ് സ്ത്രീകൾ വീട്ടിൽ വെച്ചു പ്രസവിക്കുന്നത് ?
‘ചോയ്സ് ആൻഡ് ഏജൻസി (Choice and Agency)’ ഫെമിനിസ്റ്റ് ചർച്ചകളിൽ പ്രധാനമായും ഉയർന്നുവരുന്ന കാഴ്ചപ്പാടാണ്. യഥാർത്ഥത്തിൽ സ്ത്രീകൾക്ക് സമൂഹത്തിൽ ചോയ്സ് ഉണ്ടോ? പൂർണ അർത്ഥത്തിൽ അത് ലഭ്യമാകുന്നുണ്ടോ? ചോയ്സ് ലിബറൽ ആശയം എന്ന നിലയിൽ ഒരു വ്യക്തിയുടെ സ്വയം തീരുമാനം ആണെങ്കിലും, സ്ത്രീകളുടെ കാര്യത്തിലേക്ക് വരുമ്പോൾ അത് എല്ലാ സമയത്തും സാമൂഹിക ഘടനകളിൽ ഉൾച്ചേർന്ന് കിടക്കുകയാണ് എന്ന യാഥാർഥ്യം നിവേദിത മേനോൻ Seeing Like a Feminist (2012) എന്ന തന്റെ പുസ്തകത്തിൽ തുറന്നു കാണിക്കുന്നുണ്ട്. സ്ത്രീകൾക്ക് ചോയ്സ് ഉണ്ടായാൽ മാത്രം പോരാ, മറിച്ച് ചോയ്സ് ആസ്വദിക്കാനുള്ള അവസരം കൂടെ സമൂഹത്തിൽ ഉണ്ടാകണം. കേരളത്തിൽ ഒരു സ്ത്രീക്ക് മികച്ച ആരോഗ്യ പരിപാലനസംവിധാനങ്ങളും സ്ഥാപനങ്ങളും ഉപയോഗപ്പെടുത്തി പ്രസവിക്കാനുള്ള ചോയ്സ് ഉണ്ടായിരുന്നിട്ടും അത് തെരഞ്ഞെടുക്കാനുള്ള അവസരം സ്ത്രീകൾക്ക് ലഭ്യമാകുന്നില്ല എന്നതാണ് ഈ മരണങ്ങൾ നൽകുന്ന അനുഭവം. ആരാണ് സ്ത്രീയുടെ ചോയ്‌സ് തെരഞ്ഞെടുക്കാനുള്ള അവസരം നിഷേധിക്കുന്നത് ?


മലപ്പുറം ജില്ലയിലെ സംഭവത്തെ സൂക്ഷമാർത്ഥത്തിൽ നിരീക്ഷിക്കുമ്പോൾ സ്ത്രീയുടെ തെരെഞ്ഞെടുപ്പിനു വിഘാതമായി പുരുഷമേധാവിത്വം, മതം, സാമ്പത്തിക സാഹചര്യം തുടങ്ങിയ പ്രശ്നങ്ങൾ വ്യക്തമാണ്. പുരുഷൻ നിയന്ത്രിക്കുന്ന സ്ത്രീശരീരം എന്ന നിലയിലാണ് സമൂഹത്തിൽ സ്ത്രീ നിലനിൽക്കുന്നത്. അതിനെ പ്രോത്സാഹിപ്പിക്കുന്ന രീതിയിൽ കുടുംബവും മത കാഴ്ചപ്പാടുകളും ജാതിയും സമൂഹത്തിൽ സ്ത്രീക്ക് മുകളിൽ പ്രവർത്തിക്കുന്നുണ്ട്. “വിശേഷം ആയില്ലേ” എന്ന ചോദ്യങ്ങൾ മുതൽ കുടുംബവും ജീവിക്കുന്ന ചുറ്റുപാടും പ്രസവവുമായി ബന്ധപ്പെട്ട സ്ത്രീയുടെ ചിന്തകളെയും തീരുമാനങ്ങളെയും നിരന്തരം അലോസരപ്പെടുത്തുന്നുണ്ട്. കല്യാണം കഴിച്ചുകൊണ്ട് വന്ന സ്ത്രീ ഗർഭിണിയാവുന്നത് ഭർത്താവിന്റെയും ഭർത്താവിന്റെ കുടുംബത്തിന്റെയും ആത്മാഭിമാനമളക്കാനുള്ള ഘടകമായി മാറുന്നത് മുതൽ കുടുംബം വളരെ പ്രകടമായി സ്ത്രീയെ പ്രത്യുല്പാദനപരമായ തീരുമാനങ്ങളിൽ നിന്ന് അകറ്റാൻ തുടങ്ങുന്നുണ്ട്. സ്ത്രീകളുടെ പ്രസവവുമായി ബന്ധപ്പെട്ട ചോയ്‌സിനെ നിഷേധിക്കുന്ന സമീപനങ്ങൾ കേരളത്തിലെ മതപുരോഹിതന്മാരുടെ പ്രഭാഷണങ്ങളിൽ ഉൾപ്പെടെ വരുന്നതും ജനങ്ങളിൽ ഇത് തെറ്റായി സ്വാധീനം ഉണ്ടാക്കുന്നതും കൂടുതൽ ഗൗരവത്തോടെ പരിശോധിക്കണം. ‘സ്ത്രീയുടെ ഗർഭപാത്രത്തിന് 4 വർഷം വരെ കുഞ്ഞിനെ സംരക്ഷിക്കാൻ കഴിയും പിന്നെ എന്തിനാ സിസേറിയൻ’ എന്ന് പറയുന്നവരും, ‘മനുഷ്യനേക്കാൾ പ്രയാസമേറിയ പ്രസവം ആനയുടെയാണ്, എന്നാൽ ആന ആശുപത്രിയിൽ വെച്ചാണോ പ്രസവിക്കുന്നത്?’ എന്ന് ചോദിക്കുന്ന മതപുരോഹിതന്മാരും സമൂഹത്തിലേക്ക് എത്തിക്കുന്ന അപകടം ചെറുതല്ല. ഈ സാമൂഹികഘടനയിൽ എവിടെ പ്രസവിക്കണം, ഏത് രീതിയിലുള്ള ചികിത്സാരീതി തെരഞ്ഞെടുക്കണം, സിസേറിയൻ, വജയനൽ ബർത്ത് (Vaginal birth) വേണോ എന്ന കാര്യങ്ങളിൽ എല്ലാം സ്വാതന്ത്ര്യമായി തീരുമാനമെടുക്കാൻ സമൂഹത്തിൽ സ്ത്രീ പ്രതിസന്ധിനേരിടുന്നുണ്ട്. അക്യുപങ്ചർ പോലെയുള്ള ചികിത്സരീതികളും, അന്ധവിശ്വാസങ്ങളും അതിന്റെ പ്രചാരകരും ഈ സാമൂഹിക ഘടനയുടെ സാധ്യതകൾ ഉപയോഗപ്പെടുത്തി സ്ത്രീയെ കൂടുതൽ ചൂഷണം ചെയ്യുന്നു. മികച്ച ആരോഗ്യ സംവിധാനങ്ങളും സാക്ഷരതയും നിലനിൽക്കുന്ന കേരളത്തിൽ പുരുഷ കേന്ദ്രീകൃത സമീപനങ്ങളും വ്യത്യസ്തമായാണ് പ്രവർത്തിക്കുന്നത്. അതുകൊണ്ടാണ് ജെ ദേവികയെ പോലെയുള്ള എഴുത്തുകാർ കേരളത്തിലെ Patriarchy- യെ ‘Progressive/Modernized Patriarchy’ എന്ന് വിളിക്കുന്നത്.
ആരാണ് പ്രതിസ്ഥാനത്ത്? പരിഹാരം സാധ്യമാണോ?
2024 ഫെബ്രുവരി മാസത്തിൽ തിരുവനന്തപുരം ജില്ലയിൽ അക്യുപങ്ചർ ചികിത്സരീതി പിന്തുടർന്ന് വീട്ടുപ്രസവം നടത്തുന്നതിനിടയിൽ മലപ്പുറത്തിന് സമാനമായ ഒരു സംഭവം റിപ്പോർട് ചെയ്തിരുന്നു. രണ്ടു മരണങ്ങൾക്കും ഒരുപാട് സാമ്യതകളുണ്ട്. കേരളത്തിൽ ഏറെ പ്രചാരം നേടിയിട്ടുള്ള ചികിത്സ രീതിയാണ് അക്യുപങ്ചർ. എന്നാൽ ശാസ്ത്രീയ അടിത്തറയില്ലാത്ത ഒരു ചികിത്സരീതിയിൽ വിശ്വാസം അർപ്പിക്കുന്നത് വളരെ അപകടം വരുത്തുന്നതാണ്. മാത്രമല്ല ഓൺലൈനിൽ ഈ ചികിത്സാരീതിയെക്കുറിച്ച് അന്വേഷിക്കാൻ തുടങ്ങിയാൽ ആളുകളെ ആകർഷിക്കുന്ന രീതിയിലാണ് ജനങ്ങളുടെ മുൻപിലേക്ക് സെർച്ച് റിസൾട്ട് തെളിയുന്നത്. ഗൗരവത്തിൽ പരിഗണിക്കേണ്ടതും മലപ്പുറം ജില്ലയിൽ വളർന്നു കൊണ്ടിരിക്കുന്ന വീട്ടുപ്രസവങ്ങളിൽ അക്യുപങ്ചർ ചികിത്സരീതിയുടെ സ്വാധീനം അന്വേഷിക്കേണ്ടതുമാണ്. കേരളം പോലെ ഒരു സമൂഹത്തിൽ ശാസ്ത്രീയ അടിത്തറയില്ലാത്ത ഈ ചികിത്സരീതിക്ക് എങ്ങനെയാണ് ഇത്രയും സ്വാധീനം ഉണ്ടാകുന്നത്? പലപ്പോഴും അതിന്റെ അന്വേഷണം ചെന്നെത്തിനിൽക്കുന്നത് നേരെത്തെ സൂചിപ്പിച്ച മതപുരോഹിതന്മാരുടെ സ്വാധീനമെന്ന ഏറ്റവും പ്രധാനപ്പെട്ട ഘടകത്തിലാണ്. പ്രസവവുമായി ബന്ധപ്പെട്ട ആരോഗ്യമേഖലയിലെ ഇത്തരം യാഥാസ്ഥിതിക കടന്നുകയറ്റങ്ങൾക്കെതിരെ ജാഗ്രത അനിവാര്യമാണ്.
മലപ്പുറം ജില്ലയിലെ സംഭവത്തിന്റെ പശ്ചാത്തലത്തിൽ കേരളത്തിലെ വിവിധ മതവിഭാഗങ്ങളുടെ മറപിടിച്ചു വളർന്നുകൊണ്ടിരിക്കുന്ന അന്ധവിശ്വാസങ്ങളും ദുർമന്ത്രവാദപ്രവർത്തനങ്ങളെയും വിമർശനവിധേയമായി മനസ്സിലാക്കേണ്ടതും സമൂഹത്തിൽ നിന്ന് ഉന്മൂലനം ചെയ്യേണ്ടതുമാണ്. കാരണം, കുഞ്ഞുങ്ങൾ ഉണ്ടാകുന്നത് വൈകുന്നതു മുതലുള്ള നിരവധി കാരണങ്ങൾക്കായി ദുർമന്ത്രവാദികളെയും കപടചികിത്സകരെയും സമീപിക്കുന്ന ആളുകൾ ചെറുതല്ല. സാമൂഹികമാധ്യമങ്ങളിൽ ഇത്തരം ആളുകളുടെ സാന്നിധ്യം വളരെ ശക്തവുമാണ്. സോഷ്യൽമീഡിയ സംവിധാനങ്ങൾ, യു-ട്യൂബ് ഉൾപ്പെടുന്ന മാധ്യമങ്ങളെ ഉപയോഗപ്പെടുത്തി തെറ്റായ ആരോഗ്യനിർദ്ദേശങ്ങൾ നൽകുന്നത് തടഞ്ഞില്ലെങ്കിൽ കൂടുതൽ അപകടകരമായ വാർത്തകൾ നമ്മൾ കേൾക്കേണ്ടി വരും.
കേരളത്തിലെ സ്വകാര്യഹോസ്പിറ്റലുകളിൽ നടന്നു കൊണ്ടിരിക്കുന്ന പ്രസവത്തിന്റെ വാണിജ്യവത്കരണം ഈ സന്ദർഭത്തിൽ ഗൗരവത്തോടെ ചർച്ച ചെയ്യേണ്ടതുണ്ട്. പ്രസവവുമായി ബന്ധപ്പെട്ട് അമിതനിരക്കുകളാണ് നിലവിൽ ചുമത്തിക്കൊണ്ടിരിക്കുന്നത്. മുതലാളിത്തവ്യവസ്ഥയും പുരുഷ കേന്ദ്രീകൃതവുമായ ഒരു സമൂഹത്തിൽ പ്രവർത്തിക്കുമ്പോൾ സ്ത്രീകൾക്ക് അവരുടെ ശരീരത്തിന് മുകളിൽ ഉള്ള നിയന്ത്രണം കൂടുതൽ അന്യമാക്കുന്നുണ്ട് എന്ന് ഫെമിനിസ്റ്റ് ആക്ടിവിസ്റ്റ് സിൽവിയ ഫെഡെറിച്ഛ് അഭിപ്രായപ്പെടുന്നുണ്ട് (Caliban and the Witch: : Women, the Body and Primitive Accumulation (2004). മാത്രമല്ല, ഗർഭിണികളെ ‘രോഗികൾ’ എന്ന നിലയിലും പ്രസവത്തെ രോഗമെന്നനിലയിലുമാണ് പല സ്ഥലങ്ങളിലും പരിഗണിക്കുന്നത്. ബ്രസീലിൽ വീട്ടുപ്രസവവുമായി ബന്ധപ്പെട്ട നടത്തിയ ഒരു പഠനത്തിൽ വീട്ടുപ്രസവം തെരഞ്ഞെടുക്കുന്നതിന്റെ കാരണങ്ങളിൽ പ്രധാനപ്പെട്ട ഒന്ന് ഹോസ്പിറ്റലുകൾ പ്രസവത്തെ രോഗമായി കാണുന്നു എന്നും രോഗിയെപ്പോലെ സമീപിക്കുന്നു എന്നുമാണ്. ഇതിന്റെ ഭാഗമായി ഗർഭിണികളിൽ അനാവശ്യമായ നിയന്ത്രണങ്ങൾ നിർദ്ദേശിക്കുകയും ചെയ്യുന്നു. ഗർഭിണിയായിരിക്കെ നേരിടുന്ന ഇത്തരം അമിതനിയന്ത്രണങ്ങൾ പലരിലും വലിയ മാനസികാരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകാറുണ്ട്. കേരളത്തിൽ നാളിതു വരെ ചർച്ച ചെയ്യാത്ത ഒബ്സ്റ്റെട്രിക്സ് വയലൻസ് (Obstetrics Violence) (ഗർഭാവസ്ഥയിൽ, പ്രസവ സമയത്ത്, പ്രസവാനന്തരം, കുടുംബം, ആരോഗ്യപ്രവർത്തകർ, ഡോക്ടറുമാർ, ഹോസ്പിറ്റൽ അധികൃതർ, തുടങ്ങിയവരിൽ നിന്ന് സ്ത്രീ വാക്കു കൊണ്ടോ, പ്രവർത്തികൊണ്ടോ മാനസികമായോ നേരിടുന്ന ആക്രമണങ്ങൾ) ഉൾപ്പെടെ ആശുപത്രികളിൽ നിന്ന് പ്രസവം വീടുകളിൽ നടത്തുന്നതിനെ സ്വാധീനിക്കാൻ സാധ്യതയുള്ളതാണ്.


മലപ്പുറം ജില്ലയിലെ വീട്ടുപ്രസവവും തുടർന്നുള്ള മരണവും സമൂഹത്തിൽ നിലനിൽക്കുന്ന സ്ത്രീവിരുദ്ധ പുരുഷകേന്ദ്രീകൃത സമീപനങ്ങളുടെ പ്രതിഫലനം കൂടെയാണ്. അതിനെ കൂടുതൽ അപകടകരമാക്കുന്ന രീതിയിലാണ് ശാസ്ത്രീയ അടിത്തറയില്ലാത്ത പുതിയ ചികിത്സരീതികളും യാഥാസ്ഥിതിക മതപ്രബോധകരുടെ പ്രസവവും ഗർഭധാരണവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ നടത്തുന്ന ഇടപെടലുകളും. അതുകൊണ്ട് തന്നെ വീട്ടിലെ പരിമിതമായ സാഹചര്യങ്ങളിൽ ജീവനു ഭീഷണിയുണ്ടാക്കുന്ന പ്രസവങ്ങൾ ഒഴിവാക്കുന്നതിന് കേവലം അശാസ്ത്രീയ ചികിത്സാരീതികൾ ഇല്ലാതാക്കിയാൽ മാത്രം മതിയാവില്ല, മറിച്ച് സ്ത്രീയുടെ പ്രത്യുല്പാദന സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള അടിസ്ഥാനപരമായ ബോധ്യം സമൂഹത്തിൽ ഉണ്ടാക്കി സ്ത്രീയോടും പ്രത്യുല്പാദന പ്രക്രിയയോടുമുള്ള സമീപനത്തിൽ മാറ്റം വരുത്തേണ്ടതുണ്ട്. സ്ത്രീയുൾകൊള്ളുന്ന കുടുംബം മുതൽ ഗർഭിണിയായിരിക്കുന്ന സമയത്തെ പരിശോധനാകേന്ദ്രവും, പ്രസവം നടക്കുന്ന ഹോസ്പിറ്റലും, ആരോഗ്യപ്രവർത്തകരുൾപ്പടെയുള്ളവർ സ്ത്രീയുടെ പ്രത്യുല്പാദന സ്വാതന്ത്ര്യത്തെ കുറിച്ച് കൃത്യമായ അവബോധമുള്ള ഒരു സമൂഹത്തിൽ നിന്ന് മാത്രമേ സ്ത്രീയുടെ ശരീരത്തിനുമുകളിലുള്ള സമൂഹത്തിന്റെ ആധിപത്യം അവസാനിക്കുകയും, നാം ഇപ്പോൾ കേൾക്കുന്ന ജീവൻ നഷ്ടപ്പെടുന്ന സംഭവങ്ങൾ ഇല്ലാതാവുകയും ചെയ്യുകയുള്ളൂ. മാത്രമല്ല ഹോസ്പിറ്റലുകൾ കേന്ദ്രീകരിച്ച് നടക്കുന്ന പല തരത്തിലുള്ള ഗർഭിണികൾക്ക് നേരെയുള്ള ആക്രമണങ്ങളും, ഡോക്ടർമാർ, ആശുപത്രിയിലെ മറ്റു ആരോഗ്യപ്രവർത്തകർ, ജീവനക്കാർ എന്നിവരുടെ അടുത്ത് നിന്ന് ഉണ്ടാകുന്ന മോശമായ പെരുമാറ്റങ്ങളും ഇല്ലാതാക്കാൻ, ഒബ്സ്റ്റട്രിക്സ് വയലൻസ് തടയുന്ന നിയമങ്ങൾ നിർമ്മിക്കുന്നതിനും ഇടപെടുന്നതിനും സർക്കാർ സംവിധാനങ്ങൾ ശ്രമിക്കണം. അതോടൊപ്പം ഹോസ്പിറ്റലുകളിൽ പ്രസവം നടത്തുന്നത് പ്രോത്സാഹിപ്പിക്കുന്നതിനായി സ്വകാര്യ ആശുപത്രികളിലുൾപ്പെടെ ചുമത്തുന്ന അമിതഫീസ് ഇല്ലാതാക്കാനും സർക്കാർ സംവിധാനങ്ങൾ ഇടപെടുന്നെങ്കിൽ മാത്രമേ സമ്പൂർണമായ ആശുപത്രി പ്രസവങ്ങൾ കേരളത്തിൽ സാധ്യമാവുകയുള്ളൂ.
(ഗവേഷകൻ, സ്കൂൾ ഓഫ് ഇന്റർനാഷണൽ റിലേഷൻസ് ആൻഡ് പൊളിറ്റിക്സ് ,മഹാത്മാ ഗാന്ധി സർവകലാശാല, കോട്ടയം)