ഗാസയിലേക്ക് എത്താനാകാതെ ഫ്രീഡം ഫ്ലോട്ടില്ല

Support Keraleeya

Help us in our pursuit for high-quality journalism!

Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.

Support Keraleeyam Choose your preference

₹1000/Year

₹2000/2 Years

₹500Students/Year

A contribution of any size

ONE TIME
right-bg

ഗാസ മുനമ്പിലേക്ക് മാനുഷിക സഹായമെത്തിക്കുന്നതിന് വേണ്ടി പുറപ്പെട്ട ഫ്രീഡം ഫ്ലോട്ടില്ല കപ്പൽ ഇസ്രായേൽ സൈന്യം തടഞ്ഞു. ഇസ്രായേൽ തുടരുന്ന വംശഹത്യയും ഉപരോധവും കാരണം ദുരിതത്തിലായ ജനതയ്ക്ക് സഹായങ്ങളുമായി പുറപ്പെട്ട, പ്രശസ്ത കാലാവസ്ഥാ പ്രവർത്തക ഗ്രെറ്റ തുൻബെർഗ്‌ ഉൾപ്പെടെയുള്ള സന്നദ്ധ പ്രവർത്തകർ സഞ്ചരിച്ച ‘മദ്ലീന്‍’ എന്ന കപ്പലാണ് ഇസ്രായേല്‍ കസ്റ്റഡിയിലെടുത്തത്. ഗ്രെറ്റയേയും മറ്റ് സന്നദ്ധപ്രവര്‍ത്തകരേയും തിരിച്ചയയ്ക്കുമെന്നാണ് ഇസ്രായേല്‍ വ്യക്തമാക്കിയിരിക്കുന്നത്. ജൂണ്‍ ഒന്നാം തീയതിയാണ് കപ്പല്‍ ഇറ്റലിയിലെ കറ്റാനിയ തീരത്തെ സിസിലി തുറമുഖത്തുനിന്ന് ഗാസ ലക്ഷ്യമാക്കി പുറപ്പെട്ടത്. ഇസ്രായേൽ സൈന്യം കപ്പലിന്റെ നിയന്ത്രണം ഏറ്റെടുക്കുന്നതിന്റെ വീഡിയോ ഇസ്രായേലി വിദേശകാര്യ മന്ത്രാലയം എക്‌സിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.

സന്നദ്ധ പ്രവർത്തകർ സഞ്ചരിച്ച ‘മദ്ലീന്‍’ കപ്പൽ. കടപ്പാട്:newsnationnow.com

ഗ്രെറ്റയെ കൂടാതെ 11 സന്നദ്ധപ്രവര്‍ത്തകരാണ് യാത്രയിൽ പങ്കുചേർന്നത്. ഗെയിം ഓഫ് ത്രോണ്‍സ് എന്ന ടെലിവിഷൻ പരമ്പരയിലൂടെ ശ്രദ്ധേയനായ ലിയാം കണ്ണിങ്ഹാമും കപ്പലിലുണ്ടായിരുന്നു. ഗാസയിലെ ഏക മത്സ്യത്തൊഴിലാളി വനിതയായ മദ്ലീന്റെ പേരിൽ നാമകരണം ചെയ്യപ്പെട്ട ഈ കപ്പൽ, പലസ്തീനിൽ ഇസ്രായേൽ നടത്തുന്ന വംശഹത്യയ്ക്ക് എതിരായ ആഗോള പ്രതിരോധത്തിന്റെ പ്രതീകമാണെന്നാണ് യാത്ര സംഘം പറയുന്നത്.

തുടർച്ചയായ രണ്ടാംവട്ടമാണ് ഗാസയിലേക്ക് സഹായമെത്തിക്കാന്‍ ഫ്രീഡം ഫ്ലോട്ടില്ല കൊയിലേഷന്റെ നേതൃത്വത്തില്‍ ഇപ്പോൾ ശ്രമം നടക്കുന്നത്. കഴിഞ്ഞ മാസം കടലിൽ വച്ച് കപ്പലിന് നേരെ ഡ്രോണ്‍ ആക്രമണമുണ്ടാവുകയും ആ ശ്രമം ഉപേക്ഷിക്കേണ്ടി വരികയും ചെയ്തു. ഫ്രീഡം ഫ്ലോട്ടില്ല കൊയിലേഷന്റെ ആദ്യത്തെ ശ്രമം 2010-ലാണ് നടന്നത്. ആറ് കപ്പലുകൾ ഗാസയിലെ ഇസ്രായേൽ ഉപരോധം മറികടക്കാനായി 2010 മെയ് മാസം യാത്ര തിരിച്ചെങ്കിലും ഇസ്രായേലി നാവികസേന നടത്തിയ ആക്രമണത്തിൽ ഒമ്പത് സന്നദ്ധപ്രവർത്തകർ കൊല്ലപ്പെടുകയും അറുപതിലധികം പേർക്ക് പരിക്കേൽക്കുകയും ആ യാത്ര അവസാനിപ്പിക്കേണ്ടി വരികയും ചെയ്തു.

“കപ്പലിലെ സന്നദ്ധപ്രവർത്തകർക്ക് ഇസ്രായേലി നിയമം ബാധകമല്ല. അവർക്ക് സഹായം എത്തിക്കാനും, നിയമവിരുദ്ധ ഉപരോധത്തെ ചോദ്യം ചെയ്യാനും അവകാശമുണ്ട്. ഇവരുടെ അറസ്റ്റ് അന്യായവും നിയമവിരുദ്ധവുമാണ്. അവരെ ഉടൻ മോചിപ്പിക്കണം.” ഫ്രീഡം ഫ്ലോട്ടില്ല കൊയിലേഷന്റെ സംഘാടകയും പലസ്തീൻ ഐക്യദാർഡ്യ പ്രവർത്തകയുമായ ഹുവൈദ അറാഫ് അന്താരാഷ്ട്ര മാധ്യമമായ അൽ-ജസീറയോട് പ്രതികരിച്ചു.

ദൗത്യത്തിനായി പുറപ്പെടുന്ന കപ്പൽ. കടപ്പാട്:reuters

“ഈ ദൗത്യം ഒരിക്കലും എളുപ്പമുള്ള ഒന്നല്ലെന്ന് ഞങ്ങള്‍ക്കറിയാം. പരാജയപ്പെടാനുള്ള സാധ്യതകള്‍ ഏറെയാണ്. പക്ഷേ, വീണ്ടും വീണ്ടും ശ്രമിക്കാനാണ് ഞങ്ങളുടെ തീരുമാനം. നമ്മള്‍ ശ്രമം അവസാനിപ്പിച്ചാല്‍ ഇല്ലാതാകുന്നത് മനുഷ്യത്വം കൂടിയാണ്.” യാത്ര പുറപ്പെടുന്നതിന് തൊട്ട് മുമ്പ് ഗ്രെറ്റ പറഞ്ഞ വാചകങ്ങളാണിത്. ഇസ്രായേലിന്റെ ഉപരോധം ഭേദിച്ച് ഗാസയിലേക്ക് മനുഷ്യത്വത്തിന്റെ ഇടനാഴി തുറക്കുകയാണ് ലക്ഷ്യം. ഇരുപത് ലക്ഷത്തിലേറെ ആളുകളെയാണ് ഇസ്രായേല്‍ പട്ടിണിയിലാക്കിയിരിക്കുന്നത്. വംശഹത്യയോടുള്ള ലോകത്തിന്റെ നിശബ്ദത ഈ യാത്രയില്‍ കാത്തിരിക്കുന്ന അപകടങ്ങളേക്കാള്‍ ഞങ്ങളെ ഭയപ്പെടുത്തുന്നുവെന്നും ഗ്രെറ്റ വ്യക്തമാക്കി. നിശബ്ദമായിരിക്കുക എന്നത് കുറ്റത്തില്‍ പങ്കുചേരുന്നതിന് തുല്യമാണെന്ന് ലോകത്തെ ഓര്‍മ്മപ്പെടുത്തുക കൂടിയാണ് തങ്ങളുടെ ലക്ഷ്യമെന്ന് ഗ്രെറ്റയുടെ സഹയാത്രിക റിമ ഹസനും പറഞ്ഞു.

കപ്പൽ പുറപ്പെടുന്നതിന് മുമ്പ് മാധ്യമങ്ങളോട് സംസാരിക്കുന്ന ​ഗ്രെറ്റ. കടപ്പാട്:Getty Images

ഗ്രെറ്റയുടെയും സംഘത്തിന്റെയും കടല്‍യാത്ര ആഗോള ശ്രദ്ധ നേടുമ്പോഴും ഗാസയിലെ സ്ഥിതി കൂടുതല്‍ ഭീകരമായിക്കൊണ്ടിരിക്കുകയാണ്. ദുരിതാശ്വാസകേന്ദ്രങ്ങളില്‍ ഭക്ഷണത്തിനായി വരിനില്‍ക്കുന്ന പലസ്തീന്‍കാരെ ഇസ്രായേല്‍ സൈന്യം കൂട്ടക്കൊല ചെയ്യുന്ന വാര്‍ത്തകള്‍ തുടര്‍ച്ചയായി പുറത്തുവരുന്നു. ഗാസയില്‍ ഭക്ഷണം വാങ്ങാന്‍ വരിനിന്ന 34 പേരെ വെടിവെച്ചുകൊന്നതില്‍ അന്താരാഷ്ട്രതലത്തില്‍ രൂക്ഷവിമര്‍ശനം ഏറ്റുവാങ്ങിയ ഇസ്രായേല്‍ വീണ്ടും സമാന കൃത്യം ആവര്‍ത്തിച്ചു. തെക്കന്‍ ഗാസയിലെ റാഫയില്‍ ഭക്ഷണവിതരണ കേന്ദ്രത്തിനടുത്ത് കുറച്ച് ദിവസം മുമ്പ് ഇസ്രായേല്‍ സൈന്യം നടത്തിയ വെടിവെപ്പില്‍ 27 പേര്‍ മരിച്ചു. 182 പേര്‍ക്ക് പരിക്കേറ്റു. ഒരാഴ്ച മുമ്പാണ് യുഎസ് പിന്തുണയുള്ള സംഘടനയായ ജിഎച്ച്എഫ് (ഗാസ ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷൻ) ഗാസയില്‍ ഭക്ഷണവിതരണ കേന്ദ്രങ്ങള്‍ തുറന്നത്. ഇസ്രായേലിന്റെ സൈനികത്താവളങ്ങള്‍ക്ക് അടുത്താണ് ഇവ. ഇവയ്ക്കുചുറ്റും ഇസ്രായേല്‍ സൈനികര്‍ റോന്തു ചുറ്റുന്നുമുണ്ട്.

ഗാസയിലേക്ക് എത്തുന്ന സഹായ ട്രക്കുകള്‍ ഹമാസ് കൊള്ളയടിക്കുന്നെന്ന് ആരോപിച്ച് ഇസ്രായേൽ തുടങ്ങിയ ബദൽ സംവിധാനമാണ് ജിഎച്ച്എഫിന്റെ വിതരണകേന്ദ്രങ്ങള്‍. ഇതിനോട് യുഎന്നും മറ്റ് സന്നദ്ധസംഘടനകളും സഹകരിക്കുന്നില്ല. നൂറ് ശതമാനം മനുഷ്യരും പട്ടിണി നേരിടുന്ന പ്രദേശത്ത് ഈ സംവിധാനംകൊണ്ട് കാര്യമില്ലെന്ന് അവര്‍ പറയുന്നു. ഇസ്രായേലിന് കൂടുതല്‍ ആയുധം എത്തിക്കാനുള്ള സംവിധാനം മാത്രമാണ് ഈ ഭക്ഷണ കേന്ദ്രങ്ങളെന്നാണ് മനുഷ്യാവകാശ സംഘടനകളുടെ അഭിപ്രായം. യുദ്ധത്തിലെ ഇരകള്‍ക്ക് ഭക്ഷണം വിതരണം തടസ്സപ്പെടുത്തുകയും അവരെ കൂട്ടക്കൊല ചെയ്യുകയും ചെയ്യുന്നത് യുദ്ധക്കുറ്റമായി കണക്കാക്കാമെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.

റഫ അതിർത്തിയിലെ അഭയാർത്ഥി ക്യാമ്പിൽ നിന്നുള്ള ദൃശ്യം. കടപ്പാട്:Anadolu Agency

ഗാസയിൽ ഇസ്രായേൽ തുടരുന്ന വംശഹത്യയുടെ മരണസംഖ്യ കഴിഞ്ഞയാഴ്ച 54,510 ആയി. ഇതിനിടെ, ഗാസയിൽ സ്ഥിര സമാധാനം ലക്ഷ്യമിട്ട് യുഎൻ രക്ഷാസമിതിയിൽ അവതരിപ്പിച്ച അടിയന്തര വെടിനിർത്തൽ പ്രമേയം ഇസ്രായേലിന് വേണ്ടി അമേരിക്ക വീറ്റോ ചെയ്തു. ഹമാസിനെ തള്ളിപ്പറയാൻ പ്രമേയം തയാറായില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അമേരിക്കയുടെ വീറ്റോ.

ലോകം നിസ്സംഗമായി നോക്കിനിൽക്കെ ഗാസയിൽ കൂട്ടക്കൊലകൾ തുടരുകയാണ് ഇസ്രായേൽ. യു.എസ് സഹായത്തോടെ ഇസ്രായേൽ തുടങ്ങിയ ഗാസ ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷൻ കേന്ദ്രങ്ങളും പ്രവർത്തനം നിർത്തിയിരിക്കുകയാണ്. പട്ടിണി പിടിമുറുക്കിയ ഗാസയിൽ ആയിരങ്ങൾ മരിച്ചുവീഴുന്ന സാഹചര്യം തടയാൻ ശക്തമായ ഇടപെടൽ വേണമെന്ന് യു.എൻ ഏജൻസികൾ ആവശ്യപ്പെട്ടിട്ടുണ്ട്.

Also Read

3 minutes read June 9, 2025 1:23 pm