ഡിജിറ്റലാകുന്ന പുതിയ വായനാലോകം

Support Keraleeya

Help us in our pursuit for high-quality journalism!

Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.

Support Keraleeyam Choose your preference

₹1000/Year

₹2000/2 Years

₹500Students/Year

A contribution of any size

ONE TIME
right-bg

സിദ്ധാർത്ഥ പകർന്ന സത്യം

മഹിത് പി.എസ് (പ്ലസ് ടു വിദ്യാർത്ഥി, ജി.വി.എച്ച്.എസ്.എസ് വെള്ളനാട്, തിരുവനന്തപുരം)

പരമമായ സത്യം എന്താണ് എന്ന ചോദ്യം പലപ്പോഴും മനസ്സിൽ വരാറുണ്ടായിരുന്നു. ജർമൻ എഴുത്തുകാരനായ ഹെർമൻ ഹെസ്സെയുടെ ‘സിദ്ധാർത്ഥ’ എന്ന പുസ്തകം അതിനെപ്പറ്റി പ്രതിപാദിക്കുന്ന ഒന്നാണെന്ന് കേട്ടപ്പോൾ തന്നെ പുസ്തകത്തിന്റെ ഇ-ബുക്ക്‌ കോപ്പി വാങ്ങുകയും വായിക്കാൻ തുടങ്ങുകയും ചെയ്തു. അവധിക്കാല ദിനങ്ങളിലാണ് ഞാൻ സിദ്ധാർത്ഥയെപ്പറ്റി കേൾക്കുന്നത്. ഗുഡ്റീഡ്സ് എന്ന ആപ്ലിക്കേഷനും യൂട്യൂബും എന്നെ ഈ പുസ്തകത്തിലേക്ക് എത്താൻ സഹായിച്ചു. 160 പേജുകൾ മാത്രമുള്ള ഒരു പുസ്തകമാണെങ്കിലും കുറഞ്ഞത് ഒരു മാസമെങ്കിലും ചിലവഴിച്ചാണ് ഞാൻ സിദ്ധാർത്ഥയുടെ ലോകം മുഴുവനും വായിച്ചറിഞ്ഞത്.

ചിന്തയുടെ ഒരു പ്രവാഹം തന്നെ എന്നിൽ സൃഷ്ടിച്ചുകൊണ്ടാണ് സിദ്ധാർത്ഥയുടെ ഓരോ പേജും വായിച്ചു തീർന്നത്. സിദ്ധാർത്ഥൻ എന്ന ഒരു സാധാരണ ബ്രാഹ്മണ കുട്ടിയിൽ നിന്നാണ് കഥ ആരംഭിക്കുന്നത്. ജീവിതത്തിന്റെ സത്യം എന്താണെന്നും സന്തോഷത്തിന്റെ രഹസ്യം എന്തെന്നും അറിയാനുമുള്ള ഒരാഗ്രഹം സിദ്ധാർത്ഥനിൽ എന്നുമുണ്ടായിരുന്നു. ബ്രാഹ്മണ കുടുംബത്തിൽ ജനിച്ചതിനാൽ വേദഗ്രന്ഥങ്ങളോടും പുരാണങ്ങളോടുമുള്ള അവന്റെ അടുപ്പം അതേക്കുറിച്ച് അറിയാൻ അവനെ സഹായിച്ചു. സിദ്ധാർത്ഥന് ഉണ്ടാവുന്ന മാനസികമായ എല്ലാ മാറ്റങ്ങളെയും സിദ്ധാർത്ഥ എന്ന പുസ്തകത്തിൽ കാണാം. വിവിധ ആത്മീയ പാതകൾ പിന്തുടരുന്ന സിദ്ധാർത്ഥൻ ജീവിതത്തിന്റെ മഹത്വം മറഞ്ഞുകൊണ്ടിരിക്കുന്ന ഓരോ നിമിഷങ്ങളിലും ആണ് എന്ന് അവസാനം തിരിച്ചറിയുന്നു. ഈ നിമിഷവും കടന്നുപോകും എന്ന ബുദ്ധന്റെ വാക്കുകൾ സിദ്ധാർത്ഥ ഓർമ്മപ്പെടുത്തുന്നു.

മഹിത് പി.എസ്

ആത്മീയ ജീവിതം പാടേ ഉപേക്ഷിച്ച സിദ്ധാർത്ഥൻ ലോകത്തെ പുതിയ കണ്ണുകളിലൂടെ കാണാനായി പിന്നീട് ലൗകിക ജീവിതം തെരഞ്ഞെടുക്കുകയാണ്. സമ്പത്തും പ്രണയവും ദാമ്പത്യവുമെല്ലാം പിന്നീട് ഉണ്ടാക്കുന്നുണ്ടെങ്കിലും ഉള്ളിൽ ഈ ജീവിതമെല്ലാം അസ്ഥിരമാണെന്നും തന്റെ ദുഃഖം, സന്തോഷം, മോഹം, കാമം, ദേഷ്യം എന്നിവയെല്ലാം സമയത്തിനനുസരിച്ച് മാറുകയാണ് എന്നുമുള്ള ചിന്ത അവന്റെ ജീവിതത്തെ അപൂർണ്ണമാക്കി. ഭൗതിക ജീവിതം ഒരു കൂട്ടിനകത്ത് തന്നെ തളച്ചിട്ടിരിക്കുകയാണ് എന്ന ബോധമാണ് പിന്നീട് അവനുണ്ടാകുന്നത്. അസ്ഥിരമായ ഈ ജീവിതത്തിലെ ഓരോ നിമിഷവും ഭാവിയെ കുറിച്ചോ കഴിഞ്ഞതിനെ കുറിച്ചോ ഓർക്കാതെ ബുദ്ധന്റെ വാക്കുകളിൽ വിശ്വസിക്കണമെന്ന് സിദ്ധാർത്ഥൻ പറഞ്ഞുതരുന്നു. എന്നാൽ അവസാനം എല്ലാ തെരച്ചിലിനുമുള്ള ഉത്തരം തന്റെ ഉള്ളിലാണെന്ന് അവൻ തിരിച്ചറിയുമ്പോൾ പുസ്തകം ഏതൊരു വ്യക്തിയുടെയും കാഴ്ചപ്പാടിനെ തന്നെ മാറ്റി മറിക്കുന്നതാകുന്നു.

സിദ്ധാർത്ഥ എന്ന പുസ്തകം വായിക്കുന്നതിനു മുന്നേ, ജീവിതത്തിൽ എല്ലാ സാഹചര്യങ്ങളിലും വിജയം കൈവരിക്കുക എന്നതാണ് സന്തോഷത്തിന്റെ ഉറവിടം എന്ന ചിന്തയായിരുന്നു എനിക്കുണ്ടായിരുന്നത്. സന്തോഷത്തിന്റെ സത്യം എന്നത് ചെയ്യുന്ന പ്രവൃത്തിയുടെ ഫമാണെന്നാണ് ഞാൻ മനസ്സിലാക്കിയത്. കടന്നുകൊണ്ടിരിക്കുന്ന ഓരോ നിമിഷവും അർത്ഥപൂർണ്ണം ആക്കുന്നതിലൂടെയും ഓർമ്മകൾ സൃഷ്ടിക്കുന്നതിലൂടെയും മാത്രമേ ജീവിതത്തിൽ സന്തോഷം നേടാൻ കഴിയൂ എന്നും ചെയ്യുന്ന പ്രവൃത്തിയുടെ ഫലത്തേക്കാൾ ഉപരി, പ്രവൃത്തിയിൽ സന്തോഷം കണ്ടെത്താൻ ഞാൻ തീരുമാനിച്ചു. ചിന്തകൾ മനുഷ്യനെ മനുഷ്യനാക്കുന്നു, ആയതിനാൽ ആ ചിന്തകളെ പുരോഗതിക്കായും താൻ എന്താണ് എന്നറിയുന്നതിനായും ഉപയോഗപ്പെടുത്താൻ സിദ്ധാർത്ഥ ഓർമിപ്പിക്കുന്നു. ജാതിയിലോ മതത്തിലോ തളയ്ക്കപ്പെട്ട ഒന്നല്ല ലോകസമാധാനം, അത് വിദ്യ കൊണ്ട് നേടാവുന്ന ഒന്ന് മാത്രമാണ് എന്ന് ഈ പുസ്തകത്തിലൂടെ ഞാൻ മനസിലാക്കി. സമകാലിക ജീവിതത്തിൽ എങ്ങനെ ചിന്തയിലൂടെയും സമാധാനത്തിലൂടെയും സന്തോഷം കണ്ടെത്താം എന്ന് മനസ്സിലാക്കാൻ സിദ്ധാർത്ഥ എന്ന പുസ്തകം എനിക്ക് വഴികാട്ടിയായി. വായിച്ചിരിക്കുന്ന നേരങ്ങൾ ആകർഷകമായ വചനങ്ങളിലേക്ക് ഇന്ന് ഞാൻ സഞ്ചരിക്കാറുണ്ട്.

“മിക്ക ആളുകളും കാറ്റിൽ പറന്ന് കറങ്ങി ചിറകടിച്ച് നിലത്ത് വീഴുന്ന ഒരു ഇലയെപ്പോലെയാണ്. എന്നാൽ മറ്റു ചിലർ ഒരു നിശ്ചിത പാതയിലൂടെ സഞ്ചരിക്കുന്ന നക്ഷത്രങ്ങളെപ്പോലെയാണ്. കാറ്റ് അവരെ സ്പർശിക്കുന്നില്ല, അവർക്കുള്ളിൽ തന്നെ അവരുടെ വഴികാട്ടിയും പാതയുമുണ്ട്.”

സാഹസികതയിലേക്ക് ഒരു രക്ഷപ്പെടൽ

അഭിറാം (പത്താം ക്ലാസ് വിദ്യാർത്ഥി, ജി.എച്ച്.എസ്.എസ്, ചിറ്റൂർ, പാലക്കാട്)

സ്ക്രീൻ സമയത്തെ കൂടുതൽ ഫലപ്രദമായി വിനിയോഗിക്കാനാണ് ഇഷ്ടപെട്ട എഴുത്തുകൾ ഓൺലൈനിൽ വായന തുടങ്ങിയത്. അങ്ങനെ വായിച്ച ഒരു സീരീസാണ് ‘വൺ പീസ്’. ജാപ്പനീസ് സംസ്കാരവും അവിടുത്തെ ജനജീവിതവും കൗതുകത്തോടെ കാണാനും മനസിലാക്കാനും സാധിച്ചത് അങ്ങനെയായിരുന്നു. വ്യത്യസ്തമായ ഒരു ലോകത്തേക്ക് രക്ഷപ്പെടാൻ ആഗ്രഹിക്കുന്ന വിധം മടുപ്പിക്കുന്ന ദിവസങ്ങൾ നിങ്ങൾക്ക് എപ്പോഴെങ്കിലും ഉണ്ടായിട്ടുണ്ടോ? അതാണ് ‘വൺ പീസ്’ നിങ്ങൾക്ക് നൽകുന്നത്. കടൽക്കൊള്ളക്കാരുടെ സാഹസികതയിൽ ആക്ഷൻ, വികാരങ്ങൾ, കോമഡി എന്നിവയുടെ മികച്ച മിശ്രിതം. ഐച്ചിറോ ഒഡ എഴുതിയതും ചിത്രീകരിച്ചതുമായ ഒരു ജാപ്പനീസ് മാംഗ സീരീസാണിത്.

അഭിറാം എസ്

കടൽക്കൊള്ളക്കാരുടെ രാജാവാകാൻ സ്വപ്നം കാണുന്ന മങ്കി ഡി. ലഫ്ഫി എന്ന ആൺകുട്ടിയുടെ കഥയാണിത്. ലോകത്തിലെ ഏറ്റവും വലിയ നിധിയായ വൺ പീസ്, ഗ്രാൻഡ് ലൈൻ എന്നറിയപ്പെടുന്ന കടലിൽ ഒളിപ്പിച്ചിട്ടുണ്ടെന്ന് വധശിക്ഷയ്ക്ക് മുമ്പ് വെളിപ്പെടുത്തിയ മുൻ കടൽക്കൊള്ളക്കാരുടെ രാജാവായ ഗോൾഡ് റോജറിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ലഫ്ഫിന്റെ യാത്ര ആരംഭിക്കുന്നത്. ഇത് ഒരു വലിയ കടൽക്കൊള്ളക്കാരുടെ യുഗത്തിനാണ് തുടക്കമിടുന്നത്. സ്വന്തം സംഘത്തെ നിർമ്മിക്കാനും നിധി കണ്ടെത്താനും ലഫ്ഫി പുറപ്പെടുന്നു. തന്റെ യാത്രയിലുടനീളം, ലഫ്ഫി രസകരമായ കഥാപാത്രങ്ങളെ കണ്ടുമുട്ടുകയാണ്. മൂന്ന് വാളുകൾ ഉപയോഗിക്കുന്ന, സമുറായികളുടെ പാതയിലൂടെ ജീവിക്കുന്ന സോറോ പോലുള്ളവ. അവർ ഒരുമിച്ച് സ്ട്രോ ഹാറ്റ് പൈറേറ്റ്സ് രൂപീകരിക്കുകയും അപകടകാരികളായ കടൽക്കൊള്ളക്കാരെയും, പുരാണ ദ്വീപുകളെയും, അവരെ വേട്ടയാടുന്ന ഒരു അഴിമതി നിറഞ്ഞ നാവികസേനയെയും നേരിടുകയും ചെയ്യുന്നു.

എന്റെ മനസ്സിൽ ശരിക്കും വേറിട്ടു നിന്ന ഒരു രംഗം, ക്രൂവിന്റെ നാവിഗേറ്ററായ നാമി ഒടുവിൽ തകർന്നുപോയി ലഫ്ഫിയോട് സഹായം ചോദിക്കുമ്പോഴാണ്. വളരെക്കാലമായി അവൾ ഒറ്റയ്ക്ക് ഒരു വേദനാജനകമായ സാഹചര്യം നേരിടുകയായിരുന്നു. കൂടുതലൊന്നും പറയാതെ, ലഫ്ഫി തന്റെ വൈക്കോൽ തൊപ്പി അവളുടെ തലയിൽ വച്ചുകൊണ്ട് അവളോട് പറയുകയാണ്, “തീർച്ചയായും ഞാൻ ചെയ്യും.” ക്രൂവിന് പരസ്പരം എത്രമാത്രം കരുതലുണ്ടെന്ന് കാണിക്കുന്ന ശാന്തവും എന്നാൽ ശക്തവുമായ ഒരു നിമിഷമാണിത്.

കഥയ്ക്കപ്പുറം, വൺ പീസ് വായനക്കാർക്ക് ജാപ്പനീസ് സംസ്കാരത്തെ സവിശേഷമായ രീതിയിൽ പരിചയപ്പെടുത്തുയാണ്. സോറോ പോലുള്ള കഥാപാത്രങ്ങളിലൂടെയും വിശ്വസ്തത, അഭിമാനം, ബഹുമാനം തുടങ്ങിയ പ്രമേയങ്ങളിലൂടെയും പരമ്പരാഗത ജാപ്പനീസ് മൂല്യങ്ങളെക്കുറിച്ചുള്ള ഒരു ബോധം ആണ് നമുക്ക് ലഭിക്കുന്നത്. ഫാന്റസിയുടെയും സംസ്കാരത്തിന്റെയും മിശ്രിതം കഥയെ ആവേശകരമാക്കുക മാത്രമല്ല, അർത്ഥവത്താക്കുക കൂടി ചെയ്യുന്നു. കഥയുമായും ജാപ്പനീസ് സംസ്കാരവുമായും എനിക്ക് ചേർന്നുപോകാൻ കഴിയുന്നതായാണ് ഞാൻ മനസിലാക്കിയത്. അത് വായനാനുഭവത്തെ കൂടുതൽ വ്യക്തിപരവും ആകർഷകവുമാക്കി.

വെറുമൊരു കടൽക്കൊള്ളക്കാരുടെ കഥയേക്കാൾ കൂടുതലാണ് വൺ പീസ് – സ്വപ്നങ്ങൾ, സൗഹൃദം, നല്ലതിന് വേണ്ടിയുള്ള പോരാട്ടം എന്നിവയെക്കുറിച്ചുള്ള തികച്ചും വൈകാരികമായ ഒരു യാത്രയാണിത്. ശക്തമായ കഥാപാത്രങ്ങൾ, ആഴത്തിലുള്ള പ്രമേയങ്ങൾ, സാംസ്കാരികമായ ആഴം, ഐതിഹാസികമായ കഥപറച്ചിൽ എന്നിവയാൽ ഇത് വായനക്കാരെ പൂർണ്ണമായും ആകർഷിക്കുന്നു. അതുകൊണ്ടുതന്നെ ഞാൻ ഇതുവരെ വായിച്ചിട്ടുള്ളതിൽ വച്ച് ഏറ്റവും മികച്ച കഥകളിൽ ഒന്നെന്ന സ്ഥാനമാണ് വൺ പീസിനുള്ളത്.

തക്കുടുവിന്റെ ലോകം

– ജെ.എച്ച് മേഘ (ഒൻപതാം ക്ലാസ് വിദ്യാർത്ഥി, ജി.എച്ച്.എസ്.എസ് ചിറ്റൂർ, പാലക്കാട്)

ശാസ്ത്ര ലോകത്തെ ഏറ്റവും ഭംഗിയായും രസകരമായും അവതരിപ്പിച്ചിരിക്കുന്ന വ്യത്യസ്തമായ ഒരു ശാസ്ത്രനോവലാണ് പ്രൊഫ. കെ പാപ്പൂട്ടി എഴുതിയ തക്കുടു: വിദേശ ഗ്രഹത്തിൽ നിന്നൊരു സഞ്ചാരി. തക്കുടുവിന്റെ ലോകത്തെ വിശേഷങ്ങള്‍ ഞാൻ വായിച്ചറിഞ്ഞത് കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ ലൂക്ക സയൻസ് പോർട്ടലിലൂടെയാണ്. അന്യഗ്രഹ ജീവിയെ പരിചയപ്പെടുത്തിക്കൊണ്ട് ശാസ്ത്രത്തെ ഭംഗിയായി അവതരിപ്പിക്കുന്ന നോവലിൽ യദു എന്ന ഒരു കുട്ടി അവന്റെ ഓര്‍മ്മ പങ്കുവയ്ക്കുകയാണ്. യദുവിന്റെ അച്ഛനെ തട്ടികൊണ്ടുപോയവരെ കണ്ടുപിടിക്കാന്‍ സഹായിക്കുന്നത് തക്കുടു എന്നൊരു അന്യഗ്രഹജീവിയാണ്. തക്കുടുവിനൊപ്പം അന്‍വര്‍മാഷും ദീപുവും ജോസും ദില്‍ഷയും മൈഥിലിയുമുണ്ട് സഹായത്തിന്. യദുവാണെങ്കിൽ അവന്റെ അമ്മയുടെ അടുത്തും. യദുവിന്റെ അമ്മ മാലിനിചേച്ചി, അച്ഛന്‍ ഉണ്ണിയേട്ടന്‍. മാലിനിചേച്ചിയുടെ ഭര്‍ത്താവിനെ കാണാതായിട്ട് നാലുവര്‍ഷത്തോളമായി. അച്ഛനെ കാണാതായതോടെ അമ്മ അച്ഛന്റെ ജോലിയില്‍ കയറിയെന്നും, അവരുടെ തലമുടി നരച്ചുപോയെന്നും നോവലിൽ പറയുന്നു. കളിയും ചിരിയും മറന്നുപോയെന്നും എപ്പോഴും സങ്കടമാണെന്നും യദു തക്കുടുവിനോട് പറയുന്നു.

ജെ.എച്ച് മേഘ

നോവലിൽ തക്കുടു ഏറ്റവും രസകരമായ ഭാഷയിൽ പല ശാസ്ത്ര ഉപകരണങ്ങളും പരിചയപ്പെടുത്തുന്നുണ്ട്. തക്കുടുവിന്റെ സഹായികളായ കവ്വായും കബൂത്തറും യന്ത്രം കൊണ്ട് നിര്‍മ്മിച്ച കാക്കയും പ്രാവുമാണ്. ഇവരും കഥയില്‍ യദുവിനെ സഹായിക്കുന്നുണ്ട്. ഇതിനിടയില്‍ വര്‍ഷങ്ങളായി നടക്കാത്ത അമ്മയുടെ പിറന്നാള്‍ വെള്ള്യം കല്ലില്‍ ആഘോഷിച്ചതുമായ രസകരമായ ഭാഗങ്ങളുമുണ്ട്. ഉണ്ണിയേട്ടന്‍ ട്രെയിനില്‍ ടിക്കറ്റ് പരിശോധകനായിരുന്നെന്നും ഒരു കള്ള സന്യാസിയുടെ പേരില്‍ ആക്ഷേപം കൊടുത്തിട്ടുണ്ടെന്നും അദ്ദേഹമാണ് തട്ടികൊണ്ട് പോയതെന്നും മനസ്സിലാക്കുന്നു. ഇത് കണ്ടുപിടിക്കാന്‍ അന്‍വര്‍മാഷും ദീപുവും യദുവും കൂടി പോവുന്ന യാത്രയും അതിനിടയില്‍ സന്യാസിയുടെ താവളമായ പ്രേംസാഗര്‍പുരി കത്തിനശിക്കുകയും അച്ഛന്റെ തിരിച്ചുവരവും മനോഹരമായി തന്നെ നോവലിൽ അവതരിപ്പിക്കുന്നു. നമ്മൾ ജീവിക്കുന്ന ഭൂമിയെ തക്കുടുവിന്റെ ലോകത്തെപോലെ സവിശേഷമാക്കി മാറ്റാൻ ഭാവിതലമുറയ്ക്ക് കഴിയും എന്ന വിശ്വാസമാണ് തക്കുടു.

സ്ക്രീൻ വായനയിലെ അഗ്നിച്ചിറകുകൾ

– ആദിത് കിരൺ (പത്താം ക്ലാസ് വിദ്യാർത്ഥി, ജി.എച്ച്.എസ്.എസ് ചിറ്റൂർ, പാലക്കാട്)

“നിങ്ങളുടെ സ്വപ്നം സാക്ഷാത്കരിക്കുന്നതിന് മുമ്പ് നിങ്ങൾ സ്വപ്നം കാണണം”, “എനിക്ക് മാറ്റാൻ കഴിയാത്തത് സ്വീകരിക്കാൻ ഞാൻ തയ്യാറായിരുന്നു”, “നിങ്ങൾക്ക് സൂര്യനെ പോലെ പ്രകാശിക്കണമെങ്കിൽ ആദ്യം സൂര്യനെ പോലെ ജ്വലിക്കണം”- ഈ വരികൾക്കപ്പുറം പ്രചോദനം നൽകുന്ന മറ്റു വരികൾ ഞാൻ വായിച്ചിട്ടില്ല. ഓൺലൈൻ വായനയിലൂടെയാണ് ഞാൻ എ.പി.ജെ അബ്ദുൾകലാമിനെ തിരഞ്ഞെത്തിയത്. തീരെ കുട്ടി ആയിരുന്ന സമയം മുതലേ എനിക്ക് ബഹിരാകാശത്തെ കുറിച്ചും സയൻസിന്റെ വലിയ ലോകത്തെ കുറിച്ചും കുറെയധികം പഠിക്കാൻ വലിയ താല്പര്യമായിരുന്നു. അത് മനസിലാക്കിയ എന്റെ അച്ഛനാണ് എന്നെ ഇന്ത്യയിലെ മിസൈൽ മനുഷ്യന്റെ നേട്ടങ്ങളുടെ സമാഹാരമായ അഗ്നിച്ചിറകുകൾ വായിക്കാൻ പ്രചോദിപ്പിക്കുന്നത്.

ആദിത് കിരൺ

വായിച്ചു വളരാനും ചിന്തിച്ചു വിവേകം നേടാനും ഓൺലൈൻ ആയിട്ടുള്ള വലിയ സാധ്യതകളെ പ്രയോജനപ്പെടുത്താനായാണ് വിർച്വൽ വായനയിലേക്ക് ഞാൻ പ്രവേശിക്കുന്നത്. എന്റെ തലമുറയിൽപ്പെട്ട കുട്ടികൾക്ക് ഇലക്ട്രോണിക് ഉപകരണങ്ങളുടെ ലഭ്യത കൂടുതലായതുകൊണ്ടുതന്നെ ഞങ്ങൾ ഓൺലൈനിൽ ഇരുന്നും അനുഗ്രഹീത എഴുത്തുകാർ നമുക്ക് വായിക്കാൻ എഴുതിയ പുസ്തകങ്ങളുടെ ലോകത്തേക്ക് പോകാൻ കഴിയും. അതുകൊണ്ടുതന്നെ പുസ്തകം കയ്യിൽ പിടിച്ച് വായിക്കുന്നത് പോലെത്തന്നെ ഞാൻ ഇഷ്ടപ്പെടുന്ന ഒന്നാണ് സ്ക്രീൻ വായന.

Also Read

6 minutes read June 19, 2025 12:55 pm