

Help us in our pursuit for high-quality journalism!
Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.
Support Keraleeyam Choose your preference
₹1000/Year
₹2000/2 Years
₹500Students/Year
A contribution of any size


ജൂൺ 14ന് നീറ്റ് പരീക്ഷ ഫലം പുറത്ത് വന്നപ്പോൾ കഴിഞ്ഞ വർഷത്തെപ്പോലെ കാര്യമായ വിവാദങ്ങളൊന്നും ഈ വർഷമുണ്ടായില്ലെന്നത് ആശ്വാസകരമാണ്. എന്നാൽ കഴിഞ്ഞ പത്ത് വർഷത്തിനിടെ നടന്ന ഏറ്റവും കടുപ്പമേറിയ പരീക്ഷയായിരുന്നു ഈ വർഷത്തെ നീറ്റ്. 686 മാർക്ക് നേടിയ രാജസ്ഥാനിൽ നിന്നുള്ള മഹേഷ് കുമാറിനാണ് ഒന്നാം റാങ്ക്. സാധാരണ 720 ൽ 720 മാർക്ക് ലഭിക്കുന്ന ഒന്നോ രണ്ടോ പേരുണ്ടായിരുന്ന പരീക്ഷയിൽ കടുപ്പമേറയതിനാൽ ഇക്കുറി ഒരാൾക്ക് പോലും എഴുന്നൂറ് കടക്കാനായില്ല. അടിസ്ഥാനപരമായി നീറ്റ് അതിൻ്റെ ഘടനയിൽ തന്നെ ഉൾക്കൊള്ളുന്നത് വരേണ്യബോധത്തെയും ആരോഗ്യമേഖലയുടെ വാണിജ്യവത്കരണത്തെയുമാണ്.
എന്താണ് നീറ്റ് പരീക്ഷ ?
ഇന്ത്യയിലെ പ്രധാനപ്പെട്ട സർക്കാർ, സ്വകാര്യ മെഡിക്കൽ കോളേജുകളിലെ എംബിബിഎസ്, ബിഡിഎസ്, ബിഎഎംസ്, ബിയുഎംഎസ് തുടങ്ങിയ വിവിധ മെഡിക്കൽ കോഴ്സുകളിലേക്ക് പ്രവേശനം നേടുന്നതിനായുള്ള ദേശീയ യോഗ്യത പരീക്ഷയാണ് നീറ്റ്. 2013 ൽ ആരംഭിച്ച നീറ്റിൻ്റെ പ്രായോഗികതയെക്കുറിച്ചും സാധുതയെക്കുറിച്ചും ഭാഷാപ്രശ്നത്തെക്കുറിച്ചും സംസ്ഥാനങ്ങൾ ചോദ്യം ചെയ്തതിനെത്തുടർന്ന് സുപ്രീംകോടതി നീറ്റ് പരീക്ഷ താത്കാലികമായി നിർത്തിവെച്ചു. 2014, 2015 വർഷങ്ങളിൽ നടന്നില്ലെങ്കിലും 2016 ൽ കൂടുതൽ പരിഷ്കാരങ്ങൾക്കും ഭേദഗതികൾക്കും ശേഷം നീറ്റ് പുനഃസ്ഥാപിച്ചു. ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിൽ മാത്രമായി തുടങ്ങിയ പരീക്ഷ ഇന്ന് പതിമൂന്ന് ഭാഷകളിൽ നടത്തുന്നുണ്ട്. 2018 മുതൽ നാഷണൽ ടെസ്റ്റിംഗ് ഏജൻസിക്കാണ് പരീക്ഷയുടെ പൂർണ്ണ ചുമതല.


എ.കെ രാജൻ കമ്മീഷൻ്റെ നിർദ്ദേശങ്ങൾ
നീറ്റ് വിഷയം പഠിക്കാൻ തമിഴ്നാട് സർക്കാർ നിയോഗിച്ച സമിതിയാണ് ജസ്റ്റിസ് എ.കെ രാജൻ കമ്മീഷൻ. 2022 ൽ സമർപ്പിക്കപ്പെട്ട കമ്മീഷൻ റിപ്പോർട്ട് നീറ്റ് പരീക്ഷ റദ്ദാക്കണമെന്ന് അതീവഗൗരവമായി ആവശ്യപ്പെടുന്നുണ്ട്. മെഡിക്കൽ രംഗത്തെ വാണിജ്യവത്കരണം പിഴുതെറിയുകയെന്നതായിരുന്നു രാജ്യവ്യാപകമായി ഏക മെഡിക്കൽ പരീക്ഷ നടപ്പിനലാക്കുന്നതിൻ്റെ പ്രധാനലക്ഷ്യം. എ.കെ രാജൻ കമ്മിഷൻ അംഗവും മുൻ വി.സി യുമായിരുന്ന പ്രെഫ. ജവഹർ സേനൻ പറയുന്നതിങ്ങനെയാണ്; “നീറ്റിന് മുമ്പ് കാപിറ്റേഷൻ ഫീ മാത്രമായിരുന്നു കച്ചവട സാധ്യതയായി ഉണ്ടായിരുന്നത്. തമിഴ്നാട്ടിൽ അത് പ്രതിവർഷം 5-7 ലക്ഷം രൂപയായിരുന്നു. പക്ഷേ, ഇപ്പോൾ സ്വകാര്യ മെഡിക്കൽ സ്ഥാപനങ്ങൾ മെഡിക്കൽ വിദ്യാർത്ഥികളിൽ നിന്ന് ഈടാക്കുന്നത് മുപ്പത് ലക്ഷത്തോളം രൂപയാണ്.” അപ്പോൾ മെഡിക്കൽ വിദ്യാഭ്യാസരംഗം കച്ചവടമുക്തമാക്കുക എന്ന ലക്ഷ്യം നീറ്റ് പ്രാബല്യത്തിൽ വന്ന ശേഷം സമ്പൂർണ്ണമായി പരാജയപ്പെട്ടിരിക്കുന്നുവെന്ന് മാത്രമല്ല കച്ചവടം തകൃതിയായി നടക്കുകയും ചെയ്യുന്നു.
സ്റ്റേറ്റ് ബോർഡുകളെ തകർക്കുന്നു
തമിഴ് മീഡിയത്തിൽ പഠിച്ച ഗ്രാമീണ മേഖലയിലുള്ളവർ, താഴ്ന്ന വരുമാനമുള്ള കുടുംബങ്ങളിൽ നിന്നുള്ളവർ, സ്റ്റേറ്റ് ബോർഡ് സ്കൂളിൽ പഠിച്ചവർ തുടങ്ങിയവരിൽ സംസ്ഥാനത്തെ മെഡിക്കൽ കോളേജുകളിൽ പ്രവേശനം നേടിയവർ തുച്ഛമാണെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ഇംഗ്ലീഷ് മീഡിയങ്ങളിൽ പഠിച്ചവരിലും സിബിഎസ്ഇ ബോർഡ് പഠിച്ചവരിലും പ്രവേശനം നേടുന്നവരുടെ എണ്ണം വർധിക്കുകയാണെന്നും റിപ്പോർട്ട് നിരീക്ഷിക്കുന്നു. നീറ്റിന് മുമ്പ് 2.5 ലക്ഷം രൂപ വാർഷിക വരുമാനമുള്ള കുടുംബങ്ങളിൽ നിന്ന് ശരാശരി 41 ശതമാനം വിദ്യാർത്ഥികൾക്ക് അഡ്മിഷൻ ലഭിച്ചിരുന്നു. എന്നാൽ നീറ്റിന് ശേഷം അത് 36 ശതമാനമായി കുറഞ്ഞു. 2.5 ലക്ഷം രൂപക്ക് മുകളിൽ വാർഷിക വരുമാനമുള്ള കുടുംബങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളുടെ ശതമാനം അമ്പത്തെട്ടിൽ നിന്ന് അറുപത്തിരണ്ടിലേക്ക് ഉയരുകയും ചെയ്തു. സംസ്ഥാന ബോർഡ് പരീക്ഷയെഴുതിയ വിദ്യാർത്ഥികളുടെ ശതമാനം തൊണ്ണൂറ്റഞ്ചിൽ നിന്ന് അറുപതുകളിലേക്ക് കൂപ്പുകുത്തി. അതേസമയം സിബിഎസ്ഇ സ്കൂൾ വിദ്യാർത്ഥികളുടെ ശതമാനം മൂന്നിൽ നിന്ന് മൂപ്പതിന് മുകളിലേക്ക് കുതിച്ചുയരുകയും ചെയ്തു.


സർക്കാർ മെഡിക്കൽ കോളേജുകളിൽ പ്രവേശനം നേടിയ സിബിഎസ്ഇ വിദ്യാർത്ഥികളുടെ എണ്ണം 2010-11 ൽ 0.13 ശതമാനമായിരുന്നത് 2020-21 ൽ 26.83 ശതമാനമായി ഉയർന്നു. എന്നാൽ സംസ്ഥാന ബോർഡ് പരീക്ഷയെഴുതിയവരുടെ എണ്ണം 71.73 ശതമാനത്തിൽ നിന്ന് 41.13 ലേക്ക് കുറഞ്ഞു. സർക്കാർ മെഡിക്കൽ കോളേജുകളിൽ പ്രവേശനം ലഭിക്കുന്ന ഗ്രാമീണ മേഖലയിൽ നിന്നുള്ള വിദ്യാർത്ഥികളുടെ എണ്ണം നീറ്റോടെ കുറയുകയും നഗരപ്രദേശത്ത് നിന്നുള്ള വിദ്യാർത്ഥികളുടെ എണ്ണം വർധിക്കുകയും ചെയ്തു. സി.ബിഎസ്ഇ സിലബസിനെയാണ് നീറ്റ് പരിഗണനയിലെടുക്കുന്നത്. പക്ഷേ, രാജ്യത്തെ 85 ശതമാനം കുട്ടികളും സ്റ്റേറ്റ് ബോർഡ് പരീക്ഷകളെഴുതിയാണ് നീറ്റിനെത്തുന്നത്. രാജ്യത്തെ ബഹുഭൂരിപക്ഷം വിദ്യാർത്ഥികളുടെ പഠന നിലവാരം കണക്കിലെടുക്കാതെയുള്ള ഈ നടപടി കടുത്ത വിവേചനമാണ്.
അക്കാദമിക്ക് തകർച്ച
മെഡിക്കൽ പഠനത്തിന് വിദ്യാർത്ഥികളെ അക്കാദമികമായി റിക്രൂട്ട് ചെയ്യുന്ന പരീക്ഷയായ നീറ്റ് തികച്ചും അക്കാദമിക്ക് പരീക്ഷയാകുക അനിവാര്യമാണ്. പക്ഷേ, ഇന്നത് തീർത്തും ഒരു മത്സരപ്പരീക്ഷ മാത്രമായി മാറിയിരിക്കുന്നു. നീറ്റ് പരീക്ഷ ഹയർ സെക്കണ്ടറി പഠനത്തെത്തന്നെ സാരമായി ബാധിക്കുന്നുണ്ടെന്നും ശാസ്ത്രം പഠിപ്പിക്കുന്നതിന് പകരം മത്സരപ്പരീക്ഷ കടമ്പ കടക്കാൻ ട്രെയിൻ ചെയ്യുക മാത്രമാണെന്ന ആരോപണമുണ്ട്. ഹയർ സെക്കണ്ടറിക്കാലത്ത് മത്സരപ്പരീക്ഷകളിൽ മുഖ്യമായും ഫോക്കസ് ചെയ്യുന്നത് മൂലം ബോർഡ് എക്സാമിൽ ശ്രദ്ധയില്ലാതെ പോകുന്ന നിരവധി കുട്ടികളുണ്ട്. മത്സരപ്പരീക്ഷകളിൽ യോഗ്യത നേടാനാകാതെ മറ്റുള്ള മേഖലകളിലേക്ക് തിരിയേണ്ടി വരുമ്പോൾ ബോർഡ് എക്സാമിലെ കുറവ് മറ്റ് കോഴ്സുകളുടെ അഡ്മിഷനെടുക്കുന്നതിൽ വില്ലനാവുകയും ചെയ്യും. എ.കെ രാജൻ റിപ്പോർട്ട് പ്രകാരം തമിഴ്നാട്ടിൽ നീറ്റ് വരുന്നതിന് മുമ്പ് എംബിബിഎസ് നേടിയിരുന്ന വിദ്യാർത്ഥികളുടെ പ്ലസ്ടു മാർക്ക് ശരാശരി 98.16 ആയിരുന്നുവെങ്കിൽ നീറ്റിന് ശേഷം അത് 89.05 ആയി കുറഞ്ഞു.


കോച്ചിംഗ് വ്യവസായം
രാജ്യത്തെ തന്നെ ഏറ്റവും കോമ്പറ്റീഷനുള്ള പരീക്ഷകളിലൊന്നാണ് നീറ്റ്. പ്രത്യേക പരിശീലനങ്ങൾ കൂടാതെ നീറ്റ് കടമ്പ കടക്കുക എളുപ്പമല്ലെന്ന് തിരിച്ചറിഞ്ഞതോടെയാണ് എൻട്രൻസ് കോച്ചിങ് സുപ്രധാന ബിസിനസ്സ് മേഖലയായി വളർന്നത്. ഐഐടി പോലെയുള്ള ഉന്നത കലാലയങ്ങളിൽ നിന്ന് പഠിച്ചിറങ്ങിയവരേയും, എംബിബിഎസ് ഡോക്ടർമാരേയും കോച്ചിങ് സെൻ്റുകളിലെ അധ്യാപകരാക്കിയതോടെ രംഗം കൊഴുത്തു. പഠന താമസയിനത്തിൽ ലക്ഷങ്ങളാണ് ഓരോ കോച്ചിംഗ് സെൻ്ററുകളും വിദ്യാർത്ഥികളിൽ നിന്ന് ഈടാക്കുന്നത്. ലക്ഷങ്ങൾ മുടക്കിയുള്ള കോച്ചിംഗ് ദരിദ്രവിഭാഗങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് അപ്രാപ്യമാവുമെന്നതിനാൽ ഇത് സാമൂഹിക നീതിക്ക് വിരുദ്ധവുമാണ്. കോച്ചിംഗ് അനിവാര്യമാക്കുന്ന ഘടനയാണ് നീറ്റിന്റേതെന്ന് എ കെ രാജാജി റിപ്പോർട്ട് നിരീക്ഷിക്കുന്നുണ്ട്. മൂന്ന് മണിക്കൂറിനുള്ളിൽ 180 ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്നത് ശരിയായ പരിശീലനങ്ങളിലൂടെ മാത്രമേ സാധ്യമാകൂവെന്നും, ഒരു ചോദ്യത്തിന് മൂന്ന് മിനിറ്റ് എന്നത് നല്ല പരിശീലനം ലഭിച്ചവർക്ക് മാത്രമേ സാധ്യമാകുകയെള്ളുവെന്നും ഗ്രാമത്തിലെ പാവപ്പെട്ട പരിശീലനം നേടാനാവാത്ത വിദ്യാർത്ഥികൾക്ക് ഇത് സാധ്യമാകില്ലെന്നും റിപ്പോർട്ട് പറയുന്നുണ്ട്. തമിഴ്നാട്ടിൽ മാത്രം 5750 കോടി രൂപ ടേണോവറുള്ള വൻ വ്യവസായമായി കോച്ചിംഗ് സെൻ്റ്റുകൾ മാറിയെന്നും റിപ്പോർട്ടിലുണ്ട്. ഇത്തരം കച്ചവടസ്ഥാപനങ്ങളിൽ നിന്ന് അടിസ്ഥാന പരിശീലനം ലഭിച്ചിറങ്ങുന്ന വിദ്യാർത്ഥികൾ സംസ്ഥാനത്തിൻ്റെ പൊതുജനാരോഗ്യ സംവിധാനത്തിൻ്റെ തകർച്ചക്ക് വഴിവെക്കുമെന്നും റിപ്പോർട്ട് ആശങ്കപ്പെടുന്നുണ്ട്.


എത്ര സീറ്റുകളുണ്ട്?
നീറ്റ് പേറുന്ന വരേണ്യ ബോധം ഏറ്റവും പ്രകടമാകുക സീറ്റ് വിഭജനത്തിലാണ്. ഇരുപത്തിരണ്ട് ലക്ഷത്തിലേറെ വിദ്യാർത്ഥികളാണ് ഈ വർഷം നീറ്റ് പരീക്ഷയെഴുതിയത്. രാജ്യത്താകെ 780 മെഡിക്കൽ കോളേജുകളിലായി 1,18,190 എംബിബിഎസ് സീറ്റുകളാണുള്ളത്. അമ്പതോളം മെഡിക്കൽ കോളേജുകളിലായി 3513 ബിഡിഎസ് സീറ്റുകൾ. ആയുർവ്വേദം, ഹോമിയോ, യുനാനി അടങ്ങുന്ന ആയുഷിന് 52,720 സീറ്റുകളാണുള്ളത്. ആകെക്കൂടി വ്യത്യസ്ത വിഭാഗങ്ങളായി 1,74,423 മെഡിക്കൽ സീറ്റുകളാണ് രാജ്യത്താകെയുള്ളത്. ഇത് ഇരുപത്തിരണ്ട് ലക്ഷത്തിലേറെ പരീക്ഷയെഴുതിയ വിദ്യാർത്ഥികളിൽ ഏഴ് ശതമാനം മാത്രമേ വരൂ. 1,18,190 എംബിബിഎസ് സീറ്റുകളിൽ 55,688 എണ്ണം മാത്രമേ സർക്കാർ സീറ്റുകളുള്ളൂ. ബാക്കിയുള്ളവ സ്വകാര്യ മെഡിക്കൽ കോളേജുകളോ, കൽപ്പിത സർവ്വകലാശാലകളോ ആണ്. സ്ഥാപനങ്ങൾക്കനുസരിച്ച് എംബിബിഎസ്സ് ഫീസ് വ്യത്യാസപ്പെടുമെങ്കിലും ഒരു വർഷം സ്വകാര്യ മെഡിക്കൽ കോളേജിൽ ശരാശരി പതിനഞ്ച് ലക്ഷം രൂപയും കൽപ്പിത സർവ്വകലാശാലകളിൽ ശരാശരി ഇരുപത് ലക്ഷം രൂപയുമാണ് ഫീസ്. അഞ്ച് വർഷത്തെ പഠനം പൂർത്തിയാകുമ്പോഴേക്കും എഴുപത്തഞ്ച് ലക്ഷം മുതൽ ഒന്നരക്കോടിയോളം വരും. ഇതിലുമേറെ ഫീസ് ഈടാക്കുന്ന സ്ഥാപനങ്ങളുമുണ്ട് രാജ്യത്ത്. നീറ്റ് പരീക്ഷയിൽ എംബിബിഎസ് പoനത്തിന് അർഹത നേടിയിട്ടും ഫീസ് ഭാരം മെഡിക്കൽ സ്വപ്നങ്ങൾ തകർത്ത നിരവധി പേരുണ്ട്. ഈ ഒഴിവിലേക്ക് നീറ്റിൽ അത്രയൊന്നും തന്നെ മാർക്ക് നേടിയിട്ടില്ലാത്ത സമ്പന്ന, വരേണ്യ വിദ്യാർത്ഥികൾ റിക്രൂട്ട് ചെയ്യപ്പെടും. രാജ്യത്തെ 53 ശതമാനം എംബിബിഎസ് സീറ്റുകൾ രാജ്യത്തെ ബഹുഭൂരിപക്ഷം വരുന്ന മിഡിൽ, ലോവർ ക്ലാസ് വിദ്യാർത്ഥികൾക്ക് പ്രാപ്യമാവാത്തതും സമ്പന്നർക്ക് സംവരണം ചെയ്യപ്പെട്ടതാണെന്ന് ചുരുക്കം. മറ്റെല്ലാ പരീക്ഷകളിലും യോഗ്യത നേടാൻ ശരാശരി മുപ്പത് ശതമാനം മുതൽ അമ്പത് ശതമാനം വരെ മാർക്ക് വേണം. നീറ്റിൽ അത് വെറും ഇരുപത് ശതമാനം മാത്രമാണ്, അതായത് 720 ൽ 144 മാത്രം. ഇത് കാരണം 1,74,423 സീറ്റുകളിലേക്ക് 12,36,531 പേരാണ് യോഗ്യത നേടിയത്. ഇത് വിദ്യാഭ്യാസ കച്ചവടത്തിനാണ് വഴിയൊരുക്കുന്നത്.
സംസ്ഥാനങ്ങൾ തള്ളുന്നു
വിദ്യാഭ്യാസം കൺകറൻ്റ് ലിസ്റ്റിൽ ഉൾപ്പെട്ടതാണ്, ഓരോ സംസ്ഥാനത്തിനും അതാത് സംസ്ഥാനങ്ങളുടെ വിദ്യാഭ്യാസവും കരിക്കുലവും തീരുമാനിക്കാനുള്ള അവകാശമുണ്ട്. അതുകൊണ്ടുതന്നെ രാജ്യവ്യാപകമായ ഏകീകൃത പരീക്ഷകൾ സംസ്ഥാനങ്ങളുടെ സ്വാതന്ത്ര്യത്തെയും സ്വയംഭരണാവകശത്തെയും ഹനിക്കുന്നതാണ്. തമിഴ്നാടിന് പുറമെ പശ്ചിമ ബംഗാൾ, കർണ്ണാടക തുടങ്ങിയ നിരവധി സംസ്ഥാനങ്ങൾ നീറ്റ് പരീക്ഷക്കെതിരെ രംഗത്തെത്താൻ കാരണമിതാണ്. മെഡിക്കൽ പ്രവേശനം സംസ്ഥാന തലത്തിലുള്ള പ്രവേശന പരീക്ഷയിലൂടെയാക്കണമെന്ന് ആവശ്യപ്പെടുന്ന പ്രമേയങ്ങൾ ഈ സംസ്ഥാനങ്ങൾ പാസാക്കിയിട്ടുണ്ട്.
ചുരുക്കത്തിൽ, നിലവിലെ നീറ്റ് പരീക്ഷ രാജ്യത്തിൻ്റെ വൈവിധ്യമാർന്ന അക്കാദമിക് പഞ്ചാത്തലങ്ങളെ റദ്ദാക്കുന്നതും രാജ്യത്ത് നിലനിൽക്കുന്ന സാമൂഹിക-സാമ്പത്തിക സമവാക്യങ്ങളെ തകർക്കുന്നതുമാണ്. ആരോഗ്യ മേഖലയെ കൂടുതൽ വിപണിവത്കരിക്കുന്നതും അതുര സേവനത്തെ വ്യവസായവത്കരിക്കാനുതകുന്നതുമാണ്. അതിനെ പൊളിച്ചെഴുതാനായില്ലെങ്കിൽ ആതുര രംഗത്ത് സംഭവിക്കുന്ന വിന ചെറുതാവില്ല.
(ഉത്തരാഖണ്ഡ് സെൻട്രൽ യൂണിവേഴ്സിറ്റിയിൽ നിന്ന് സുവോളജിയിൽ ബിരുദാനന്തര ബിരുദം, നിലവിൽ സുവോളജിയിൽ സ്വതന്ത്ര ഗവേഷകനാണ് ലേഖകൻ)