പഹൽഗാമിലെ രക്തച്ചൊരിച്ചിലും പ്രതികാര ദാഹികളായ മാധ്യമങ്ങളും

Support Keraleeya

Help us in our pursuit for high-quality journalism!

Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.

Support Keraleeyam Choose your preference

₹1000/Year

₹2000/2 Years

₹500Students/Year

A contribution of any size

ONE TIME
right-bg

ഏപ്രിൽ 22ന് പഹൽഗാമിലെ മനോഹരമായ ബൈസരൺ താഴ്വരയിൽ ഒരുകൂട്ടം തീവ്രവാദികൾ നിറയൊഴിച്ചപ്പോൾ ഇല്ലാതായത് വിലപ്പെട്ട ഇരുപത്തിയാറ് ജീവനാണ്. ബാക്കിയായത് ഉറ്റവരുടെ തീരാവേദനയും ദുഃസ്വപ്നങ്ങളും. ടി.എസ് എലിയട്ട് എഴുതിയപോലെ ‘ഏപ്രിൽ ഏറ്റവും ക്രൂരമായ മാസം’ എന്ന് ആ മനുഷ്യർ ജീവിതാവസാനം വരെ ഓർക്കും. ഭീകരാക്രമണത്തിന്റെ ഭീതിയിൽ നിന്നും താഴ്വരയിലെ സാധാരണ ജനങ്ങൾക്ക് മോചനം ലഭിക്കാൻ ദിവസങ്ങൾ എടുത്തേക്കാം. ഇതിന് കാരണക്കാരായ കൊലയാളികളോട് ഒരു പ്രത്യയശാസ്ത്രത്തിന്റെയും പേരിൽ രാജിയാവാൻ മനുഷ്യസ്നേഹികൾക്ക് കഴിയില്ല. ഇത്തരം സായുധ പോരാട്ടങ്ങൾ വിനാശം മാത്രമാണ് എല്ലാക്കാലത്തും വിതിച്ചത് എന്നത് ചരിത്ര യാഥാർത്ഥ്യം.

ആ വിനാശകരമായ പ്രവൃത്തിയുടെ ആഘാതം കൂട്ടുന്നതായിരുന്നു ആക്രമണത്തിന് ശേഷം ഭൂരിപക്ഷം ഇന്ത്യൻ മാധ്യമങ്ങളും സാമൂഹ്യ മാധ്യമങ്ങളിലൂടെ ഒരുകൂട്ടം മനുഷ്യരും നടത്തിക്കൊണ്ടിരിക്കുന്ന വിദ്വേഷ പ്രചാരണം. ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്തത് ‘നിരപരാധികളായ ഇന്ത്യൻ ഹിന്ദുക്കളെ തീവ്രവാദികൾ കൊല ചെയ്തു‘ എന്നായിരുന്നു. ദേശീയ മാധ്യമങ്ങളുടെ ഭരണകൂട ദാസ്യതയും വലതുപക്ഷ ആശയ ദൃഢതയും അറിയുന്നവർക്ക് അതിൽ അത്ഭുതപ്പെടാൻ ഒന്നുമില്ല. അതിന്റെ അനുരണനങ്ങൾ മലയാളമടക്കമുള്ള പ്രാദേശിക മാധ്യമങ്ങളിലേക്ക് പടർന്ന് കയറിയതും പുതുമയുള്ള കാര്യമല്ല. വെറുപ്പിന്റെയും വർഗീയതയുടെയും രാഷ്ട്രീയം അധികാരം കയ്യാളുമ്പോൾ അത്തരം സ്ഥിതിവിശേഷം മാധ്യമങ്ങൾ ഉത്തരവാദിത്തത്തോടെ കൈകാര്യം ചെയ്യുമെന്ന് അപ്പോഴും മനുഷ്യർ പ്രതീക്ഷിച്ചുപോകും. എന്നാൽ അതിന് യാതൊരു സാധ്യതയുമില്ല എന്ന് തെളിയിക്കുകയായിരുന്നു ഭൂരിപക്ഷം മാധ്യമങ്ങളുടെയും പഹൽ​ഗാം റിപ്പോർട്ടിം​ഗ്. മലയാള മാധ്യമങ്ങൾ പോലും സാമാന്യ ബോധമുള്ള മനുഷ്യനിൽ അറപ്പും ആശങ്കയും തോന്നിപ്പിക്കുന്ന അങ്ങേയറ്റം അപലപനീയമായ രീതിയിൽ വാർത്തകൾ നൽകിയും ചർച്ചകൾ നടത്തിയും തങ്ങളുടെ ‘മാധ്യമ ധർമ്മം’വെളിപ്പെടുത്താൻ മത്സരിക്കുകയായിരുന്നു. ഒരു കൂട്ടം മാധ്യമ പ്രവർത്തകരോ മാധ്യമ സ്ഥാപനങ്ങളോ മാത്രമാണ് ഈ അവസ്ഥയ്ക്ക് കാരണം എന്ന് പറയാനും കഴിയില്ല. പൊതു സമൂഹവും അതിന് ഒരു പരിധിവരെ ഉത്തരവാദിയാണെന്ന് പറയേണ്ടിവരും.

ഇറാഖ്-കുവൈറ്റ് യുദ്ധകാലത്തെ ഒരു ഫോട്ടോ. കടപ്പാട്:wikipedia

കൂട്ടക്കൊലകൾ, അപകട മരണങ്ങൾ, കൊലപാതകങ്ങൾ ഒക്കെ ഒരു വിഭാഗം മനുഷ്യർക്ക് വേദനയും വേർപാടും നൽകുമ്പോൾ മറ്റൊരു വിഭാഗത്തിന് ഉത്തേജനവും കൗതുകവും ദൈനംദിന ജീവിതത്തിലെ വിരസത അകറ്റാനുള്ള അവസരവുമാണ് നൽകുന്നത് എന്നത് ഒരു യാഥാർത്ഥ്യമാണ്. ഇത്തരം ദുരന്ത സമയത്ത് പ്രചരിക്കുന്ന സെൽഫി, റീൽസ് എന്നിവയുടെ അനൗചിത്യം അത് ബോധ്യപ്പെടുത്തുന്നതാണ്. എന്നാൽ ഇത് സാങ്കേതിക വിദ്യയുടെ സഹായത്തോടെ വികസിച്ചുവന്ന ഒരു ന്യൂജെൻ നിർവികാരത എന്ന് കണക്കാക്കാനാവില്ല.1990 ൽ ഇറാഖ്-കുവൈറ്റ് യുദ്ധം നടക്കുമ്പോൾ കേരളത്തിൽ ദൂരദർശൻ സംപ്രേഷണം മാത്രമാണുള്ളത്. ടെലിവിഷൻ സെറ്റുകൾ വളരെ അപൂർവ്വം വീടുകളിൽ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ആ കാലത്ത് ഇംഗ്ലീഷിലും ഹിന്ദിയിലും സംപ്രേഷണം ചെയ്യുന്ന രാത്രി വാർത്തയിൽ യുദ്ധത്തെക്കുറിച്ചുള്ള വിവരങ്ങൾ ദൂരദർശൻ നൽകുമ്പോൾ ചില യുദ്ധ ദൃശ്യങ്ങളും കാണിക്കാറുണ്ട്. ഏതാനും നിമിഷ നേരം കാണിക്കുന്ന ഈ ദൃശ്യങ്ങൾ പലതും അടുത്ത ദിവസവും ആവർത്തിച്ച് കാണിക്കുകയും ചെയ്യും. വാർത്തയുടെ ഉള്ളടക്കം തെല്ലും ശ്രദ്ധിക്കാതെ ഈ ദൃശ്യ ‘വിസ്മയങ്ങൾ’ കണ്ട് ആനന്ദിക്കാൻ മനുഷ്യർ ടെലിവിഷൻ ഉള്ള വീടുകളിൽ രാത്രി ഒത്തുകൂടുമായിരുന്നു. ദൃശ്യങ്ങൾ ആവർത്തിച്ച് കണ്ടിട്ടും ആ യുദ്ധം അവസാനിക്കുന്നത് വരെ ഒരു പുതിയ ദൃശ്യാനുഭവത്തിനായി ആൾക്കൂട്ടം പ്രതീക്ഷയോടെ കാത്തിരിക്കുമായിരുന്നു. രക്തച്ചൊരിച്ചിലും ജീവന്റെ നഷ്ടവും മനുഷ്യരുടെ രോദനവും ​ഗൾഫിൽ നിന്നും തൊഴിൽ നഷ്ടപ്പെട്ട് തിരിച്ചെത്തുന്ന തൊഴിലാളികളുടെ വേദനകളുമൊന്നും തന്നെ ആൾക്കൂട്ടത്തെ ബാധിച്ചിരുന്നില്ല. തുടർന്ന് വന്ന രാമായണം, മഹാഭാരതം സീരിയലുകൾ ആസ്വദിക്കുന്ന അതേ ഉത്സാഹത്തോടെയും അഭിനിവേശത്തോടെയും ലാഘവത്തോടെയും അവർ അതിൽ മുഴുകിയിരുന്നു.

ഒരു പ്രിന്റ് മാധ്യമത്തിനില്ലാത്ത ഒട്ടനവധി പ്രിവിലേജുകൾ ദൃശ്യ മാധ്യമത്തിനുണ്ടല്ലോ. നമ്മുടെ ഇന്ദ്രിയങ്ങളെ കൂടുതൽ സ്വാധീനിക്കാനും മെരുക്കാനും അതിന് സ്വാഭാവികമായും കഴിയും. കൃത്രിമ ബുദ്ധിയും ഓഗ്മെന്റഡ് റിയാലിറ്റി പോലുള്ള സാങ്കേതിക വിദ്യയും ഉപയോഗിച്ച് കൂടുതൽ ദൃശ്യ വിസ്മയങ്ങൾ തീർക്കാനും ഇപ്പോൾ കഴിയുന്നു. എന്നാൽ അതിന്റെ ഉദ്ദേശം മാധ്യമ ധർമ്മം എന്ന സങ്കൽപ്പത്തെ അതിവർത്തിക്കുമ്പോൾ നമ്മൾ ആശങ്കപ്പെടുകയും ഇടപെടുകയും ചെയ്യുക തന്നെ വേണം. പ്രത്യേകിച്ച് ദുരന്തങ്ങളിൽ പോലും ഇൻഫോടെയ്ൻമെൻ്റ് ലാഘവം കലരുമ്പോൾ. അതിന് അടിവരയിടുന്ന തരത്തിലായിരുന്നു കഴിഞ്ഞ ദിവസങ്ങളിലെ ദേശീയ ഗോദി മീഡിയയെ വെല്ലുന്ന മലയാളം ദൃശ്യമാധ്യമങ്ങളിലെ വാർത്താവതാരകരുടെ ശരീര ഭാഷയും വാചക കസർത്തുകളും. രാത്രി ചർച്ചകളിലെ ‘ഇൻട്രോ രാജാവ്’ എന്ന് സാമൂഹ്യ മാധ്യമങ്ങളിൽ പേരെടുത്ത ഒരു അവതാരകൻ ആവേശം മൂത്ത് പതിവിൽ കവിഞ്ഞ വിക്ഷോഭത്തിൽ തെറിവാക്കുകൾ കൂടി ചേർത്താണ് ആക്രോശിച്ചുകൊണ്ടിരിന്നത്. ഒരു നിമിഷം ആവേശം മൂത്ത് അയാൾ മുഷ്ടി ചുരുട്ടി സ്ക്രീനിനു പുറത്തേക്കു ചാടുമോ എന്ന് പോലും സംശയിച്ചു പോകും! സമാന വൈകാരിക വിക്ഷോഭങ്ങളുടെ വേലിയേറ്റത്തിൽ തിളച്ചുമറിയുകയായിരുന്നു മറ്റ് ചാനലുകളിലെ മിക്ക അവതാരകരും. ദേശ സ്നേഹവും, ധാർമ്മിക രോഷവും, മോദി സർക്കാരിനുള്ള നിരുപാധിക പിന്തുണയും ഒക്കെ ത്രസിപ്പിക്കുന്നതിനാൽ ‘ഇന്ത്യൻ ഭരണകൂടം പ്രതികാരം ചെയ്യണം’ എന്ന് അവർ ആഹ്വാനം ചെയ്യാൻ തുടങ്ങി. ഒരു യുദ്ധത്തിൽ എന്തുകൊണ്ട് പാകിസ്താനെ ചാരമാക്കാൻ ഇന്ത്യൻ പട്ടാളത്തിന് കഴിയുമെന്ന് വിശകലനം ചെയ്യാനും നമ്മുടെ ആയുധ ശേഷിയുടെ മേൽക്കോയ്മയും അവർ വിശദീകരിക്കുന്നുണ്ടായിരുന്നു. പ്രേക്ഷകനെ ഉത്തേജനത്തിന്റെയും ആത്മ വിശാസത്തിന്റെയും കൊടുമുടി കയറ്റി വികാര വേലിയേറ്റങ്ങൾ സൃഷ്ടിച്ചുകൊണ്ട് ഒരു ഹിസ്റ്റീരിയയുടെ വക്കിൽ എത്തിക്കാൻ പോലും അവരുടെ വൈകാരിക പ്രകടനത്തിനും വാക്ചാതുര്യത്തിനും ശബ്ദ വിന്യാസത്തിനും കഴിയുമെന്ന് തോന്നിപ്പോകും.

ഹാഷ്മി താജ് ഇബ്രാഹിം

വൈകാരികത അവഗണിക്കുന്ന വിവേകവും ചോദ്യങ്ങളും

ഈ അടുത്താണ് ഒരു പൊതു പരിപാടിയിൽ വച്ച് ടെലിഗ്രാഫ് എഡിറ്റർ ആയിരുന്ന ആർ രാജഗോപാൽ, കേരളത്തിലെ മാധ്യമ തറവാട്ടിലെ ‘കാരണവരായ’ ഒരു ദൃശ്യ മാധ്യമ അവതാരകനോട് ഈ അടുത്ത കാലത്ത് അദ്ദേഹത്തിന്റെ മാധ്യമം സംപ്രഷണം ചെയ്ത അടിസ്ഥാന പ്രശ്നങ്ങളെ വിശകലനം ചെയ്യുന്ന ഒരു സ്പെഷ്യൽ സ്റ്റോറി ചൂണ്ടിക്കാണിക്കാമോ എന്ന് ചോദിച്ചത്. ആ ചോദ്യം ഉത്തരമില്ലാതെ ഇപ്പോഴും അനാഥമായി കിടക്കുന്നു. ചാനൽ ചർച്ചകൾ ചെയ്തിട്ടുണ്ടല്ലോ എന്നായിരുന്നു അവതാരകൻ നൽകിയ ഉത്തരം. ആ ചോദ്യത്തിന്റെ അർഥം പോലും ആ ‘മുതിർന്ന’ മാധ്യമപ്രവർത്തകന് മനസിലായില്ല എന്നതാണ് വാസ്തവം. യഥാർത്ഥ കർത്തവ്യത്തിൽ നിന്നും അത്രയ്ക്ക് അകലെയാണ് മാധ്യമ പ്രവർത്തന ലോകം. തങ്ങൾ എവിടെ നിൽക്കുന്നു എന്ന് പോലും അവർ അറിയുന്നില്ല. മലയാള മാധ്യമ ലോകം പെട്ടുപോയ ഉപരിപ്ലവതയുടെയും കെട്ടുകാഴ്ചകളുടെയും ലോകം ഗൗരവമേറിയ പഠന വിഷയമാക്കേണ്ടതാണ്.

പഹൽഗാമിലെ ഭീകര ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ നിരവധി ചോദ്യങ്ങൾ നമ്മുടെ മാധ്യമങ്ങൾ ഉന്നയിക്കേണ്ടതായിരുന്നു. പ്രത്യേകിച്ചും 2019 ലെ പുൽവാമ ആക്രമണത്തെക്കുറിച്ച് അന്നത്തെ ജമ്മു കാശ്മീർ ഗവർണറും ബി.ജെ.പി നേതാവുമായിരുന്ന സത്യപാൽ മാലിക്ക് മോദി സർക്കാരിന്റെ വീഴ്ചകളെക്കുറിച്ച് നടത്തിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ. അതി വൈകാരികത സൃഷിടിക്കുന്ന ദൃശ്യങ്ങൾക്കും വിവരണങ്ങൾക്കും ഇടയിൽ അവർ അത്തരം പല പ്രധാന ചോദ്യങ്ങളും തമസ്ക്കരിച്ചു. പകരം മത വിദ്വേഷവും വെറുപ്പും ഒളിച്ചു കടത്തുകയും ചെയ്തു. ആർട്ടിക്കിൾ 370 പിൻവലിച്ച് കാശ്മീരിന്റെ സ്വതന്ത്ര പദവി എടുത്തുകളഞ്ഞതോടെ തീവ്രവാദം കാശ്മീരിന്റെ മണ്ണിൽ നിന്നും തുടച്ചുമാറ്റുമെന്നും അവിടെ വിനോദ സഞ്ചാരികളുടെ സ്വർഗമാക്കും എന്നുമുള്ള മോദിയുടെയും അമിത് ഷായുടെയും പ്രഖ്യാപനങ്ങൾ പതിവ് വെടിപറച്ചിൽ മാത്രമായിരുന്നോ? നോട്ടു നിരോധനം തീവ്രവാദ പ്രവർത്തനങ്ങളെ തളർത്തും എന്ന് പറഞ്ഞതിന്റെ സാംഗത്യം എന്തായിരുന്നു? തെരഞ്ഞെടുപ്പ് മാനേജ്മെന്റും അതുകഴിഞ്ഞുള്ള കുതിരക്കച്ചവടവും ഭംഗിയായി നിർവ്വഹിക്കുന്ന മോദി-ഷാ കൂട്ട് കെട്ടിന് രാജ്യ സുരക്ഷയും ഭരണ നിർവഹണവും സാമ്പത്തിക വിദ​ഗ്ധൻ പരകാല പ്രഭാകരൻ ചൂണ്ടിക്കാട്ടിയപോലെ അജ്ഞാതമാണോ?

തീവ്രവാദി ആക്രമണത്തിൽ കൊല്ലപ്പെട്ട ശൈലേഷ് ഭായിയുടെ ഭാര്യ കേന്ദ്ര മന്ത്രി സി.ആർ പാട്ടീലിനോട് ചോദിച്ച ചോദ്യം എങ്കിലും മാധ്യമങ്ങൾക്ക് ആവർത്തിക്കാമായിരുന്നു. “നിങ്ങൾ ഇവിടെ വന്നപ്പോൾ സുരക്ഷ ഒരുക്കിയിരുന്നില്ലേ? സുരക്ഷ വി ഐ പി കൾക്ക് മാത്രം അവകാശപ്പെട്ടതാണോ? നികുതിദായകാരായ ഞങ്ങളുടെ ജീവന് വിലയില്ലേ?” ദേശീയ ഗോദി മീഡിയ തമസ്ക്കരിച്ച അവരുടെ വാക്കുകൾ മലയാള ഗോദി മാധ്യമങ്ങളും ജനങ്ങളിലേക്കെത്തിച്ചില്ല. അതുപോലെ പ്രധാനമാണ് കൊല്ലപ്പെട്ട നേവി ഓഫീസർ വിനയ് നേവാളിന്റെ സഹോദരി ഹരിയാന മുഖ്യമന്ത്രിയോട് ചോദിച്ച ചോദ്യങ്ങൾ, “എന്തുകൊണ്ട് എന്റെ സഹോദരൻ ആക്രമിക്കപ്പെട്ടിട്ടും രക്ഷാ സഹായം നൽകാൻ ഒന്നര മണിക്കൂർ എടുത്തൂ? എവിടെയായിരുന്നു പോലീസ്? സൈന്യം? പ്രാഥമിക ശുശ്രൂഷ നൽകാനുള്ള സംവിധാനങ്ങൾ?” വൈകാരിക വിക്ഷോഭങ്ങൾ സൃഷ്ടിക്കുന്നതിനിടയിൽ ഇതൊക്കെ റിപ്പോർട്ട് ചെയ്യാൻ സാക്ഷര കേരളത്തിലെ മാധ്യമങ്ങളും ഉണ്ടായില്ല.

ഏപ്രിൽ മാസം വിനോദസഞ്ചാരികൾ വന്ന് തുടങ്ങിയ ശേഷവും യാതൊരു സുരക്ഷ ക്രമീകരണവും വാഹന ഗതാഗതം അപ്രാപ്യമായ പഹൽഗാമിലെ ബൈസരൻ താഴ്വരയിൽ ഉണ്ടായിരുന്നില്ല. സുരക്ഷ ഒരുക്കാതെ സുരക്ഷാ വീഴ്ച എന്നുപോലും പറയാൻ കഴിയില്ലല്ലോ? ഇന്ത്യൻ ആർമിയിൽ നിന്നും വിരമിച്ച മേജർ ജനറൽ ജി.ഡി ഭക്ഷി, കോവിഡിന് ശേഷം സുരക്ഷാ ഭടന്മാരെ റിക്രൂട്ട് ചെയ്യുന്നതിലും വിന്യസിക്കുന്നതിലുമുണ്ടായ വീഴ്ചകളെക്കുറിച്ചും സുരക്ഷ ചെലവിൽ മോദി സർക്കാർ വരുത്തിയ കുറവുകളെക്കുറിച്ചും റിപ്പബ്ലിക്ക് ടി.വി ചർച്ചയിൽ ഏറെ രോഷത്തോടെ സംസാരിക്കുന്നുണ്ട്. സർവ്വകക്ഷി യോഗം നടക്കുമ്പോൾ പങ്കെടുക്കാതിരുന്ന മോദി ബിഹാറിലെ മധുബനി ജില്ലയിൽ നിതീഷ്‌കുമാറിനൊപ്പം തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പൊതുയോഗത്തിൽ പ്രസംഗിക്കുകയായിരുന്നു. രാഷ്ട്രം ഇത്രയും ഗൗരവമേറിയ പ്രതിസന്ധിയെ നേരിടുമ്പോൾ രണ്ട് പ്രധാന ദേശീയ നേതാക്കൾ എന്തുകൊണ്ട് സർവ്വകക്ഷി സമ്മേളനത്തിൽ പങ്കെടുക്കുകയോ മാധ്യമങ്ങളെ കാണുകയോ ചെയ്തില്ല എന്ന ചോദ്യവും അവഗണിക്കപ്പെട്ടു. പതിവ് ശൈലിയിൽ അവിടെ വൈകാരിക പ്രസംഗം നടത്തിയ മോദി തന്റെ അധികാര പങ്കാളിയായ നിതീഷ്‌കുമാറുമായി ചിരിച്ചും കളിപറഞ്ഞും വേദിയിലിരിക്കുന്ന അശ്ലീല കാഴ്ച രവീഷ്‌കുമാറിനെപ്പോലുള്ളവരെ ഒഴിച്ച് നിർത്തിയാൽ ഭൂരിപക്ഷം മാധ്യമ പ്രവർത്തകരിലും രോഷം ഉണർത്തിയില്ല. സർവ്വകക്ഷി യോഗത്തിന് ശേഷം പാർലമെന്ററികാര്യ മന്ത്രി കിരൺ റിജിജു തന്നെ ഇന്റലിജിൻസ് വീഴ്ച പരിശോധിക്കും എന്ന് പറഞ്ഞിട്ടും ആ കാര്യം ചർച്ചചെയ്യാൻ നമ്മുടെ മുഖ്യധാര മാധ്യമങ്ങൾക്ക് താല്പ്പര്യം ഉണ്ടായില്ല. കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾ ദൽഹിയിലെത്തിച്ചപ്പോൾ ആദരാഞ്ജലികൾ അർപ്പിക്കാൻ ആഭ്യന്തര മന്ത്രി അമിത് ഷാ നടന്നുപോകുന്ന വഴിയിൽ ചുവപ്പു പരവതാനി വിരിച്ച് അധികാരത്തിന്റെ നടയെഴുന്നള്ളിപ്പ് പതിവ് രീതിയിൽ ഒരുക്കിയതിലും ആർക്കും ഒരു അനൗചിത്യം തോന്നിയില്ല.

ബിഹാറിലെ തെരഞ്ഞെടുപ്പ് റാലിയിൽ നരേന്ദ്രമോദിയും നിതീഷ് കുമാറും. കടപ്പാട്:news arena

മുംബൈ ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത്‌ അന്നത്തെ ഇന്ത്യയുടെ ആഭ്യന്തരമന്ത്രി ശിവരാജ് പാട്ടീൽ രാജിവച്ചിരുന്നു. മോദി രാജ് ഭരണം നിലവിൽ വന്നപ്പോൾ ധാർമ്മിക ഉത്തരവാദിത്വത്തിന്റെ ചർച്ചപോലും മാധ്യമങ്ങൾ ഉപേക്ഷിച്ചു.1993 ൽ 257 മനുഷ്യരുടെ ജീവനെടുത്ത സീരിയൽ ബോംബ് ആക്രമണം, 2001 ലെ പാർലമെന്റ് ആക്രമണം, 2005 ൽ ഡൽഹിയിൽ മൂന്നിടങ്ങളിൽ നടന്ന ബോംബാക്രമണം, 2006 ൽ മുംബൈയിൽ നടന്ന ട്രെയിൻ സീരിയൽ ബോംബാക്രമണം, 2008 ൽ വീണ്ടും മുംബൈയിൽ ഉണ്ടായ തീവ്രവാദി ആക്രമണം ഒന്നും ഇന്ത്യ നേരിട്ടത് യുദ്ധപ്രഖ്യാപനത്തിലൂടെയായിരുന്നില്ല. അന്ന് മാധ്യമങ്ങൾ ഇന്നത്തെപ്പോലെ മുസ്ലീം വിദ്വേഷമല്ല പ്രചരിപ്പിച്ചത്. എന്നാൽ ഇന്ന് മണിപ്പൂരിൽ ദൈനംദിനം മനുഷ്യർ മരിച്ചുവീഴുമ്പോൾ മൗനംപാലിച്ചവരും സംഘപരിവാറും ഉന്മത്തരായി മുസ്ലീം ജനവിഭാഗങ്ങൾക്കെതിരെ വെറുപ്പിന്റെ കാളകൂട വിഷം ചീറ്റാൻ തുടങ്ങി. സീ ന്യൂസ്, ടൈംസ് നൗ, ഇന്ത്യ ടുഡേ, റിപ്പബ്ലിക്ക് ടിവി, ആജ് തക്, എബിപി ന്യൂസ്, സി എൻ എൻ-ന്യൂസ് 18, ഇന്ത്യ ടിവി, എൻഡിടിവി എന്നിവയോടൊപ്പം ‘ദേശ സ്നേഹത്തിന് വേണ്ടി നിലകൊള്ളുമ്പോൾ ഭരണകൂടത്തെ ചോദ്യം ചെയ്യാൻ പാടില്ല’ എന്ന ഗോദി നയം മലയാള മാധ്യമങ്ങൾ കൂടി ഏറ്റുപാടി. എല്ലാവരുടെയും ആവശ്യം പ്രതികാരത്തിലും തിരിച്ചടിയിലും യുദ്ധത്തിലും ഒതുങ്ങി. അർണാബ് ഗോസ്വാമിയുടെ ഗോദി പ്രാണൻ കേരളത്തിലെ ന്യൂസ്റൂമുകളിലും ചുറ്റിക്കറങ്ങുന്നുണ്ട് എന്ന് സാരം.

മുതിർന്ന മാധ്യമ പ്രവർത്തകനും ദി ടെലഗ്രാഫ് മുൻ എഡിറ്ററുമായ ആർ രാജഗോപാൽ മാധ്യമങ്ങൾ എത്തിച്ചേർന്ന അവസ്ഥയെക്കുറിച്ച് പ്രതികരിച്ചത് ഇപ്രകാരമാണ്.

“വസ്തുനിഷ്ഠമായി കാര്യങ്ങൾ റിപ്പോർട്ട് ചെയ്ത ദ ഹിന്ദു ദിനപത്രം നേരിട്ടത് അഭൂതപൂർവ്വമായ വിമർശനമാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസംഗത്തേക്കാൾ പാകിസ്താന്റെ നടപടികൾക്ക് പ്രാധാന്യം കൊടുത്തതിനാൽ ആണെന്ന് തോന്നുന്നു എസ് ഗുരുമൂർത്തി ദ ഹിന്ദു പത്രത്തിനെ കുറിച്ച് ഇങ്ങനെ പരാമർശിച്ചത്: “ഇത് ഇസ്ലാമബാദിൽ നിന്നും പ്രസിദ്ധീകരിക്കുന്ന ഡോൺ ന്യൂസ് പേപ്പറിന്റെ തലക്കെട്ടുകൾ പോലെ തോന്നുന്നില്ലേ?”

ഇതിന് മറുപടിയായി ദ ഹിന്ദു പത്രത്തിന്റെ ഡയറക്ടർ ബോർഡ് അംഗമായ മാലിനി പാർത്ഥസാരഥി എക്സിൽ ഇങ്ങനെ കുറിച്ചു: “ഞങ്ങളുടെ എഡിറ്റോറിയൽ ടീമിന്റെ ദേശസ്നേഹമില്ലാത്തതും അവബോധരഹിതവുമായ പ്രകടനത്തിൽ ഞാൻ വളരെയധികം വിഷമിക്കുന്നു. ഒരു നൂറ്റാണ്ടിലധികമായി ഞങ്ങളുടെ ബ്രാൻഡിനോട് അഗാധമായ ബഹുമാനം പുലർത്തിയ വായനക്കാർ ഇന്ന് തങ്ങളുടെ പ്രിയപ്പെട്ട പത്രം ഇത്തരത്തിലേക്ക് താഴ്ന്നുപോകുന്നത് കാണേണ്ടി വരുന്നതിൽ ഞാൻ ഖേദിക്കുന്നു. നിർണായകമായ ഒരു സമയത്ത് ദേശത്തിന്റെ താൽപര്യം മുഖ്യവും സുരക്ഷ അതിപ്രധാനവും ആയിരിക്കുമ്പോൾ മാധ്യമങ്ങൾ ക്രിയാത്മകമായ ഒരു പങ്ക് വഹിച്ചേ പറ്റുകയുള്ളൂ”

ടെലിവിഷൻ ചാനലുകളുടെ പ്രതികരണവും മാലിനി പാർത്ഥസാരഥിയുടെ അഭിപ്രായവും മാധ്യമങ്ങൾ ഇന്ത്യയിൽ എത്രമാത്രം മാറിയിരിക്കുന്നു എന്നതിന് തെളിവാണ്. സുരക്ഷ ഉറപ്പാക്കുവാൻ ചുമതലയുള്ള ഭരണാധികാരികളോട് കഠിനമായ ചോദ്യങ്ങൾ ചോദിക്കാൻ ഈ മാധ്യമങ്ങൾക്കും ഇത്തരം ചിന്താഗതികൾക്കും കഴിയുമെന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കിൽ അത് മൗഢ്യതയാണ്.”

ദ ഹിന്ദു പത്രത്തിന്റെ ഡയറക്ടർ ബോർഡ് അംഗമായ മാലിനി പാർത്ഥസാരഥിയുടെ എക്സ് പോസ്റ്റ്.

ചൊവ്വാഴ്ച, ബിജെപിയുടെ ഛത്തീസ്ഗഢ് എക്സ് ഹാൻഡിൽ, കൊല്ലപ്പെട്ട ഒരാളുടെ കൃത്രിമ ബുദ്ധിയുപയോഗിച്ചു നിർമ്മിച്ച ചിത്രത്തിനൊപ്പം “മതം ചോദിച്ചു, ജാതി ചോദിച്ചില്ല” എന്ന് എഴുതിയ വിദ്വേഷം ആയിരുന്നു പങ്കുവച്ചത്. മതം ചോദിച്ചാണ് കൊലപ്പെടുത്തിയത് എന്നുള്ള നറേറ്റിവ് സാമൂഹ്യ മാധ്യമങ്ങളിലും മറ്റ് മാധ്യമങ്ങളിലും ഏറെ പ്രചാരം നേടുകയുണ്ടായി. അപ്പോഴും വിഭാഗീയതയെ തടയിടാനുള്ള ബോധപൂർവ്വമായ ശ്രമം ഭൂരിപക്ഷം മലയാള മാധ്യമങ്ങളുടെ ഭാഗത്ത് നിന്ന് പോലും ഉണ്ടായില്ല എന്നുള്ളത് ഏറെ ആശങ്കയുണ്ടാക്കുന്നതാണ്. പരിക്കേറ്റവരെ രക്ഷിക്കാൻ തദ്ദേശവാസികളായ മുസ്ലീം വിഭാഗം മുന്നിട്ടറങ്ങിയതൊന്നും ആരും വാർത്തയാക്കിയില്ല. സയ്ദ് ആദിൽ ഹുസൈൻ ഷാ എന്ന മനുഷ്യൻ തന്റെ നാട്ടിലേക്ക് അതിഥികളായെത്തിയവരെ കൊലചെയ്യാൻ അനുവദിക്കില്ല എന്ന് പറഞ്ഞുകൊണ്ട് ആക്രമണത്തെ പ്രതിരോധിക്കാൻ എത്തിയതും വെടിയേറ്റ് മരിച്ചതും മത വിദ്വേഷ പ്രചാരണത്തെ പ്രതിരോധിക്കാനായി മാധ്യമങ്ങൾ ഉപയോഗിച്ചില്ല. ആക്രമണത്തിനെതിരെ കാശ്മീർ ജനത ഹർത്താൽ നടത്തിയപ്പോൾ CNN -18 റിപ്പോർട്ട് ചെയ്തത് ‘ആദ്യമായി കാശ്മീർ ജനത തീവ്രവാദത്തിനെതിരെ പ്രതികരിച്ചു’ എന്നാണ്. അങ്ങനെ ഇക്കാലമത്രയും അവർ നടത്തിയ പ്രതിരോധത്തെ ബോധംപൂർവ്വം മറച്ചുവച്ചു. 2002-2013 കാലയളവിലെ സമാധാന പ്രക്രിയയിൽ കശ്മീരികളുടെ പങ്കാളിത്തവും പിന്തുണയും ഇല്ലായിരുന്നുവെങ്കിൽ, ഭീകരവാദം മൂലം നഷ്ടപ്പെട്ട മനുഷ്യ ജീവന്റെ എണ്ണം 2002 മുതൽ ഇന്നുവരെ ഇത്രയും കുറയുമായിരുന്നില്ല. 2019-ൽ കശ്മീരിന്റെ സ്വയംഭരണാവകാശവും സംസ്ഥാന പദവിയും മോദി സർക്കാർ നീക്കം ചെയ്തതിനോടും കശ്മീരികൾ കൂടുതലും നിസ്സംഗത പാലിക്കുകയായിരുന്നു. ഇപ്പോൾ 1,500 ഓളം പേരെ കശ്മീരിൽ കരുതൽ തടങ്കലിൽ എടുത്തിട്ടുണ്ടെന്നുള്ള റിപ്പോർട്ടുകൾ ഉണ്ട്. ഇത് എന്തിന് വേണ്ടി എന്ന് ഒരു മാധ്യമവും ചോദിക്കുന്നില്ല. രാജ്യത്തിന്റെ പല ഭാഗത്തും കശ്മീരി വിദ്യാർത്ഥികൾ ആക്രമിക്കപ്പെടുകയാണ്. ഈ സാഹചര്യത്തിലാണ് ഒരു മതവിഭാഗത്തിനെതിരെയുള്ള വിദ്വേഷ പ്രചാരണത്തിന് തടയിടാൻ മാധ്യമങ്ങൾ ബോധപൂർവ്വം ശ്രമിക്കേണ്ടിയിരുന്നത്.

ദേശ സ്നേഹത്തിന്റെ പേരിൽ വിദ്വേഷവും വിഭജനവും ഹിംസയും പ്രചരിപ്പിക്കുന്നവർ വായിച്ചിരിക്കേണ്ടതാണ് ബെനഡിക്ട് ആൻഡേഴ്‌സൺ എഴുതിയ ‘ഇമാജിൻഡ് കമ്മ്യുണിറ്റിസ്’ (1983) എന്ന കൃതി. ദേശ രാഷ്ട്രങ്ങൾ സ്വാഭാവികമോ ശാശ്വതമോ അല്ല എന്നും അത് നമ്മുടെ ഭാവനയും സാമൂഹിക നിർമ്മിതിയുമാണെന്നും ആൻഡേഴ്‌സൺ ഓർമ്മിപ്പിക്കുന്നു. നമ്മൾ ഒരു ദേശക്കാരാണ് എന്നതിന്റെ പേരിലെ അഭിമാനം നമ്മുടെ ഭാവന മാത്രമാണ്. ഏറ്റവും ചെറിയ രാഷ്ട്രത്തിലെ അംഗങ്ങൾക്ക് പോലും അവരുടെ രാജ്യത്തെ ഭൂരിഭാഗം പേരെയും നേരിട്ട് അറിയാൻ കഴിയില്ല. ദേശീയതയുടെ ഉദയത്തിന് ഒരു പ്രധാന ചാലകശക്തിയായി ആൻഡേഴ്‌സൺ പറയുന്നത് ‘പ്രിന്റ് മുതലാളിത്തം’ (Print Capitalism) ആണ്. അച്ചടിയന്ത്രം മുതലാളിത്തത്തിന്റെ ഭാഗമായി ഉണ്ടായതോടെ പ്രാദേശിക ഭാഷകളിൽ പുസ്തകങ്ങൾ, പത്രങ്ങൾ, സാഹിത്യം എന്നിവയുടെ വൻതോതിലുള്ള ഉൽപ്പാദനത്തിലേക്കും വിതരണത്തിലേക്ക് അത് നയിച്ചു. മനുഷ്യരെ ദേശരാഷ്ട്രങ്ങയുടെ ഭാഗമായി പരസ്പരം കാണാതെ തന്നെ ഒന്നിപ്പിക്കാൻ അത് സഹായിച്ചു എന്ന് ആൻഡേഴ്‌സൺ പറയുന്നു. പൊതുവായി പങ്കിട്ട ഭൂതകാലത്തിന്റെയും വരാനിരിക്കുന്ന ഭാവിയുടെയും ഭാഗമായി തങ്ങളെ ആളുകൾ സങ്കൽപ്പിക്കാൻ തുടങ്ങി, ഒരേ വാർത്തകളും കഥകളും വായിക്കാൻ തുടങ്ങി. ഇത് ഒരു ഏകീകൃതവും അതിർത്തികളുള്ളതുമായ ഒരു സമൂഹം – ഒരു രാഷ്ട്രം – എന്ന ആശയത്തിന് കാരണമായി. അച്ചടി യന്ത്രങ്ങൾ കണ്ണിചേർത്ത അദൃശ്യ മനുഷ്യബന്ധങ്ങളുടെ പ്രതിലോമപരമായ തുടർച്ചയെന്നോണം ആണ് ദൃശ്യ മാധ്യമങ്ങൾ ഇപ്പോൾ ആഗോള മുതലാളിത്തവുമായി കൈകോർത്തുകൊണ്ട് ദേശസ്നേഹത്തിന്റെ പേരിൽ മനുഷ്യരെ വിഭജിക്കാനും തമ്മിലടിപ്പിക്കാനും ശ്രമിക്കുന്നത് എന്ന് തോന്നും. ആൻഡേഴ്സനെ വായിച്ചാൽ പാകിസ്താൻ എന്ന ദേശത്തിനകത്ത് ജീവിക്കുന്ന സാധാരണ മനുഷ്യരെ ഏതാനും തീവ്രവാദികളോടുള്ള പ്രതികാരത്തിന്റെ പേരിൽ ഉന്മൂലനം ചെയ്യുന്നതിന്റെ അസംബന്ധം മനസിലാകും. അല്ലെങ്കിലും പാകിസ്താൻ സൈന്യവും ലഷ്കർ ഇ തൊയ്ബ പോലുള്ള തീവ്രവാദ സംഘടനകളും ചെയ്യുന്ന വിധ്വംസക പ്രവർത്തനങ്ങൾക്ക് സാധാരണ ജനങ്ങൾക്ക് എന്ത് ഉത്തരവാദിത്തം ആണ് ഉള്ളത്?

ഇമാജിൻഡ് കമ്മ്യുണിറ്റിസ്, ബുക് കവർ‌

പ്രതികാര നടപടിയും യുദ്ധവും ഏറ്റവും കൂടുതൽ ബാധിക്കാൻ പോകുന്നത് സാധാരണ മനുഷ്യരെയാണ്. പൊതുബോധത്തിലേക്ക് ഹിംസയ്ക്കായുള്ള ദാഹം ജനിപ്പിക്കുന്ന മാധ്യമങ്ങൾ മറന്നുപോകുന്നത് ഈ സാമൂഹ്യ യാഥാർത്ഥ്യമാണ്. ലോക്ഡൗൺ, നോട്ട് നിരോധനം എന്നിവ ഉണ്ടാക്കിയ ദുരിതങ്ങളിൽ നിന്നും കരകയറാൻ ബഹുഭൂരിപക്ഷം വരുന്ന സാധാരണ മനുഷ്യർക്ക് ഇപ്പോഴും കഴിഞ്ഞിട്ടില്ല. ആയുധ വ്യവസായത്തെ ഉത്തേജിപ്പിക്കാനും, എണ്ണ, ധാതുക്കൾ, മറ്റ് പ്രദേശങ്ങളിലെ ഭൂമി തുടങ്ങിയ വിലപ്പെട്ട വിഭവങ്ങളുടെ മേൽ മുതലാളിത്ത ശക്തികൾക്ക് നിയന്ത്രണം നൽകാനും യുദ്ധങ്ങൾക്ക് കഴിയും. പ്രാദേശിക വ്യവസായങ്ങളെ ദുർബലപ്പെടുത്തുകയോ നീക്കം ചെയ്യുകയോ ചെയ്തുകൊണ്ട്, വൻകിട കമ്പനികളുടെ ഉല്പന്നങ്ങൾക്കും സേവനങ്ങൾക്കും പുതിയ വിപണി തുറക്കപ്പെടും. മോദിയെപ്പോലുള്ള ഏകാധിപതികൾക്ക് ‘ദേശസ്നേഹം’, ‘ദേശീയ സുരക്ഷ’ എന്നിവയുടെ പേരിൽ എതിർ ശബ്ദങ്ങളെ കൂടുതൽ ശക്തമായി അടിച്ചമർത്താൻ കഴിയും. അങ്ങനെ സംഘപരിവാർ അജണ്ടകൾ നടപ്പിലാക്കാൻ പുതിയ വഴികൾ തുറന്ന് കിട്ടും. ഇത്തരം വിനാശകരമായ പരിണതഫലങ്ങൾക്കായുള്ള ആഹ്വാനം കൂടിയാണ് യുദ്ധത്തിനുവേണ്ടിയുള്ള മുറവിളികൾ എന്ന് നമുക്ക് മറക്കാതിരിക്കാം.

Also Read

9 minutes read April 27, 2025 2:41 pm