മാറി വരുന്ന സർക്കാറുകൾ ഞങ്ങളുടെ കടലിനെ കുത്തകകൾക്ക് തീറെഴുതിക്കൊടുക്കുമ്പോൾ നഷ്ടമാകുന്നത് കടലിന്റെ മക്കളുടെ കിടപ്പാടവും ജീവിതമാർഗങ്ങളും ഒരു ആവാസ വ്യവസ്ഥയുമാണ്. വികസനപദ്ധതികളുടെ ഇരകളായി തീരുകയാണ് ഞങ്ങൾ. അശാസ്ത്രീയമായ നിർമ്മാണ പ്രവർത്തനങ്ങളും കാലാവസ്ഥാ വ്യതിയാനവും കടലിനെ പ്രകോപിപ്പിക്കുന്നു.



ചെറിയൊരു കാറ്റു വീശിയാൽ പോലും ഞങ്ങൾ പരിഭ്രമിക്കുകയാണ്. നല്ല മഴ പെയ്താൽ ശേഷിക്കുന്ന വീടുകളും കടലെടുക്കുമോ എന്ന ഭയം. പശ്ചിമഘട്ടം മുഴുവൻ കടലിൽ താഴ്ത്തിയതോടെ ഞങ്ങളുടെ തൊഴിലിടങ്ങൾ അന്യമായി. രണ്ടു വർഷം കഴിയുമ്പോൾ ഈ കല്ലുകളും കടൽ വിഴുങ്ങും. പഴമയുടെ ചാളത്തടി അന്യം നിൽക്കാതിരുന്നാൽ മതിയായിരുന്നു.


ഉരുക്കുവനിതകളാണ് ഞങ്ങളുടെ സ്ത്രീകൾ. ലേലം വിളിച്ചു കിട്ടുന്ന മീനുമായി കുടുംബം പോറ്റാൻ അമ്മമാർ കിലോമീറ്ററുകളോളം തലച്ചുമടുമായി നടക്കാറുണ്ട്… അരിയും സാധനങ്ങളുടെയും ചുമടുമായി തിരികെ വീട്ടിലേക്കും.


മത്സ്യബന്ധനം നടത്തി ജീവിതം പുലർത്താനാവാതെ ആശങ്കയിലാണ് ഞങ്ങൾ. ഞങ്ങളുടെ ആശങ്കകളും പേടികളും പ്രതികരണങ്ങളുമാണ് ഞാൻ പലപ്പോഴായി ക്യാമറയിൽ പകർത്താൻ ശ്രമിച്ചിട്ടുള്ളത്.
(തിരുവനന്തപുരം ശംഖുമുഖം സ്വദേശി, ഫോട്ടോഗ്രാഫർ, ആക്ടിവിസ്റ്റ്)
INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE
