

Help us in our pursuit for high-quality journalism!
Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.
Support Keraleeyam Choose your preference
₹1000/Year
₹2000/2 Years
₹500Students/Year
A contribution of any size


ജൂൺ 15, വയോജന പീഡനവിരുദ്ധ ബോധവൽക്കരണ ദിനം (Elder Abuse Awareness). വയോജനങ്ങൾക്ക് കരുത്തുറ്റ പിന്തുണ ഉറപ്പാക്കാം (building strong support for elders) എന്ന ആശയം ഉയർത്തിക്കൊണ്ടാണ് ആഗോളതലത്തിൽ ജൂൺ 15 ലോക വയോജന പീഡനവിരുദ്ധ ബോധവൽക്കരണ ദിനമായി ആചരിക്കുന്നത്. വയോജനങ്ങൾ കുടുംബങ്ങളിൽ നിന്നും സമൂഹത്തിൽ നിന്നും മാറ്റി നിർത്തപ്പെടുന്നതിനെതിരെയും അവർ നേരിടുന്ന ശാരീരിക – മാനസിക പീഡനങ്ങൾക്കെതിരെയുമുള്ള (abuse and neglect) ബോധവൽക്കരണമാണ് ഈ ദിനാചരണം ഉദ്ദേശിക്കുന്നത്. ആഗോളമായി വയോജനങ്ങളുടെ എണ്ണം വർദ്ധിച്ചുവരുന്നതായാണ് വിവിധ പഠനങ്ങൾ തെളിയിക്കുന്നത്. ഇന്ത്യയിൽ വയോജനങ്ങളുടെ ജനസംഖ്യ ഏറ്റവും കൂടുതലുള്ള സംസ്ഥാനമാണ് കേരളം. 2021-ലെ National Statistical Office (NSO) ന്റെ കണക്കുകൾ പ്രകാരം കേരളത്തിലെ ജനസംഖ്യയുടെ ഏകദേശം 16 മുതൽ 20 ശതമാനം ആളുകൾ 60 വയസ്സിന് മുകളിലുള്ളവരാണ് (ദേശീയ ശരാശരി 10–12 ശതമാനം). പ്രായമായവർ ഏറെയുള്ള ഈ നാട്ടിൽ അവർ സന്തോഷത്തോടെയും സമാധാനത്തോടെയുമാണോ ജീവിക്കുന്നത്? Abuse എന്താണെന്ന് തിരിച്ചറിയാൻ പോലും സാധിക്കാതെ വീടുകളിൽ നിശബ്ദരായി കഴിയുന്ന വയോജനങ്ങളെ എങ്ങനെയാണ് നാം പരിഗണിക്കേണ്ടത്? അവർ അനുഭവിക്കുന്ന വൈകാരിക അരക്ഷിതാവസ്ഥകൾക്ക് എങ്ങനെയാണ് പരിഹാരം കാണേണ്ടത്? ഈ വിഷയത്തിൽ അന്വേഷണങ്ങൾ നടത്തുന്ന ക്ലിനിക്കൽ സൈക്കോളജിസ്റ്റ് രാഖി കൃഷ്ണൻ സംസാരിക്കുന്നു.
പീഡനത്തെക്കുറിച്ച് സംസാരിക്കുമ്പോൾ പലപ്പോഴും ശാരീരീരികമായ abuse മാത്രമാണ് അധികം ചർച്ച ചെയ്യപ്പെടാറുള്ളത്. വയോജനങ്ങൾക്കെതിരെയുള്ള പീഡനം എന്നത് ശാരീരികം എന്നതിനേക്കാൾ മാനസിക പീഡനങ്ങളല്ലേ? എന്താണ് താങ്കളുടെ അഭിപ്രായം? വയോജനങ്ങളെ പരിചരിക്കുന്നവർ, കുടുംബാംഗങ്ങൾ എന്നിവർ ഇതിൽ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ എന്തെല്ലാമാണ് ?
Abuse എന്ന് കേൾക്കുമ്പോൾ എപ്പോഴും ആളുകൾ അതിനെ അസോസിയേറ്റ് ചെയ്യുന്നത് physical abuse ആയിട്ട് തന്നെയാണ്. പക്ഷേ, ഇതിനപ്പുറത്തേക്ക് emotional abuse ഉണ്ടെന്ന് പലപ്പോഴും അഡ്രസ് ചെയ്യപ്പെടാറില്ല. കണക്കുകളുടെ അടിസ്ഥാനത്തിൽ നോക്കിയാൽ physical abuse നേക്കാൾ കൂടുതലാണ് emotional abuse. പ്രായമായവരെ ഉപദ്രവിക്കുക, അവർക്ക് ഭക്ഷണം കൊടുക്കാതിരിക്കുക, തീരെ പരിചരിക്കാതിരിക്കുക എന്നത് മാത്രമാണ് abuse ആയി അവരുടെ മക്കളാണെങ്കിലും കുടുംബാംഗങ്ങൾ ആണെങ്കിലും കരുതുന്നത്. അവഗണിക്കുക, silent treatment കൊടുക്കുക, അവരുടെ വികാരങ്ങളെ വിലമതിക്കാതിരിക്കുക, വീട്ടിന് പുറത്തുനിന്ന് ആരെങ്കിലും വരുമ്പോൾ പ്രായമായവർക്ക് അവരോട് പെരുമാറാൻ അറിയില്ല എന്ന് കരുതി അവരെ മാറ്റി നിർത്തുക ഇതൊക്കെ ഒരുതരത്തിലുള്ള abuse തന്നെയാണ്. എന്തെങ്കിലും സർക്കാസ്റ്റിക് ആയ കമന്റുകൾ പറയുക, അപമാനിക്കുക, ഇരട്ട പേര് വിളിക്കുക എല്ലാം അവർക്ക് വേദനാജനകമാണ്.


മുമ്പ് എന്റെ ക്ലിനിക്കിൽ വന്നിരുന്ന ഒരു മിലിട്ടറി ഉദ്യോഗസ്ഥന്റെ അനുഭവം പറയാം. അദ്ദേഹം കുടുംബത്തിൽ നേരിടുന്നത് കടുത്ത അപമാനമാണ്. അദ്ദേഹത്തിന്റെ മക്കളും കൊച്ചു മക്കളും ഉൾപ്പെടെ അദ്ദേഹം ചെയ്തിരുന്ന തൊഴിലിനെ വില കുറച്ച് കാണുന്ന വിധമാണ് സംസാരിച്ചിരുന്നത്. “യുദ്ധത്തിൽ പങ്കെടുത്തിട്ടുണ്ട് എന്നൊക്കെ പറയുന്നു, ഇതൊക്കെ ഉള്ളതാണോ എന്ന് അറിയില്ല, ചിലപ്പോൾ നുണ പറയുന്നതായിരിക്കും…” അങ്ങനെയൊക്കെയാണ് വീട്ടുകാർ സംസാരിച്ചിരുന്നത്. ആദ്യമൊക്കെ തമാശയ്ക്ക് പറഞ്ഞിരുന്ന കാര്യങ്ങൾ പിന്നീട് സീരിയസ് ആകാൻ തുടങ്ങി. അദ്ദേഹത്തെ സംബന്ധിച്ച് അത് മാനസികമായി വളരെ ബുദ്ധിമുട്ടുണ്ടാക്കുന്ന കാര്യമാണ്. കാരണം അദ്ദേഹത്തിന്റെ വ്യക്തിത്വം തന്നെ ഇല്ലാതാക്കുന്ന രീതിയിലാണല്ലോ അവർ സംസാരിക്കുന്നത്. പ്രത്യേകിച്ചും റിട്ടയർമെന്റിന് ശേഷം നമ്മുടെ ഐഡന്റിറ്റി എന്ന് പറയുന്നത് നമ്മൾ ചെയ്തിരുന്ന തൊഴിലിനെ ആശ്രയിച്ചാണിരിക്കുന്നത്.
പ്രായമായ ഒരു വ്യക്തിക്ക് കുടുംബത്തിലെ ഏറ്റവും പ്രായം കുറഞ്ഞവരെ പോലെ തന്നെ അന്തസും ആത്മാഭിമാനവും സ്വകാര്യതയും ഉണ്ട്. അവർക്കും അഭിപ്രായങ്ങളുണ്ട്. അതും കുടുംബാംഗങ്ങൾ പരിഗണിക്കേണ്ടിയിരിക്കുന്നു. ഉദാഹരണത്തിന് വീട് പുതുക്കി പണിയുകയാണെങ്കിൽ പ്രായമായ അച്ഛനമ്മമാർക്ക് പുതിയ ട്രെൻഡ് അറിയില്ല എന്നുറപ്പിച്ച് അഭിപ്രായങ്ങൾ ചോദിക്കാതിരിക്കരുത്. അതുപോലെ എന്തെങ്കിലും ഒരു ഭക്ഷണം പാകം ചെയ്യുമ്പോൾ പോലും മുതിർന്നയാളുകളുടെ അഭിപ്രായം ചോദിക്കാം. പ്രായമായവർക്ക് എല്ലാ ഭക്ഷണങ്ങളും എളുപ്പത്തിൽ ദഹിക്കണമെന്നില്ല. ചിലതിനോട് താത്പര്യവും ഉണ്ടായിരിക്കില്ല. പലപ്പോഴും അവരുടെ ആവശ്യങ്ങൾ മക്കളോട് തുറന്നുപറയാൻ മടിയുള്ളതുകൊണ്ട് മക്കൾ തരുന്നതിൽ അവർക്ക് തൃപ്തരാകേണ്ടിവരികയാണ്. സ്നേഹവും കരുതലും തമ്മിൽ വ്യത്യാസമുണ്ട് എന്നുള്ളത് പലപ്പോഴും മക്കൾ മനസ്സിലാക്കുന്നില്ല. എല്ലാവർക്കും സ്നേഹം ഉണ്ടാകും, പക്ഷേ അതൊരു കരുതലായി, പരിഗണനയായി, സഹാനുഭൂതിയായി പ്രകടിപ്പിക്കാൻ ആണ് കഴിയേണ്ടത്.
വയോജനങ്ങൾക്കെതിരായ abuse ആ വ്യക്തിയിൽ എന്ത് മാനസിക പ്രത്യാഘാതങ്ങളാണ് സൃഷ്ടിക്കുക? താങ്കളുടെ നിരീക്ഷണങ്ങൾ പങ്കുവയ്ക്കാമോ? വയോജനങ്ങൾക്ക് സാമ്പത്തിക സ്വാതന്ത്ര്യം ഇല്ലാതിരിക്കുന്നതും പ്രശ്നമല്ലേ?
യൗവനത്തിൽ നന്നായി അധ്വാനിച്ച് ആ പണം കൊണ്ട് വീട് വച്ചു, മക്കളെ പഠിപ്പിച്ചു, എല്ലാ സൗകര്യങ്ങളും ഒരുക്കി. എന്നാൽ ഒരു പ്രായം കഴിയുമ്പോൾ അവരെക്കൊണ്ട് ഒന്നിനും കഴിയാതെ വരികയാണ്. സാമ്പത്തികമായി മക്കളെ സഹായിക്കാൻ കഴിയാതെ വരികയാണ്. ഇത് അവരിൽ ഒരുതരത്തിലുള്ള അപകർഷതാബോധം സൃഷ്ടിക്കുന്നുണ്ട്. അവർ നേരിടുന്ന പല പ്രശ്നങ്ങൾക്കും കാരണം അവരുടെ കയ്യിൽ പണമില്ലാത്തതാണ് എന്ന ചിന്തയുണ്ടാകുന്നു. സാമ്പത്തികമായി ആരെയെങ്കിലും ആശ്രയിക്കേണ്ടി വരുമ്പോൾ ഒരു dependent burden ഇവരിൽ ഉണ്ടാകാറുണ്ട്. ഞങ്ങൾ മക്കൾക്ക് ഭാരമാണെന്നും ഞങ്ങളെക്കൊണ്ട് ഇവർക്ക് ഒരു ഉപകാരവുമില്ലെന്നും ഉള്ള ചിന്തകൾ അവരിൽ നിലനിൽക്കുന്ന വേദനകളെ കൂടുതൽ വഷളാക്കുന്നു.


ഒരു ഉദാഹരണം പറയാം, ക്ലിനിക്കിൽ വന്ന ഒരാൾ അവർക്ക് ഒരു പ്രത്യേക മീൻ കഴിക്കാൻ ആഗ്രഹം തോന്നിയപ്പോൾ അത് മക്കളോട് പറഞ്ഞു. മറ്റ് മീനുകൾക്ക് ഭയങ്കര മുള്ളായതുകൊണ്ട് കഴിക്കാൻ പ്രയാസമാണെന്നും. ആ മീൻ ഭയങ്കര എക്സ്പെൻസീവ് ആണെന്നാണ് മക്കൾ മറുപടി പറഞ്ഞത്. വീട്ടിലേക്ക് സാമ്പത്തികമായി ഒരു സഹായവും ചെയ്യുന്നില്ല, എന്നിട്ട് ഡിമാന്റുകൾ വച്ച് കഴിഞ്ഞാൽ മറ്റുള്ളവർ എന്തു ചെയ്യും എന്ന രീതിയിൽ മക്കൾ കുറ്റപ്പെടുത്തി. മക്കൾ വാങ്ങി നൽകുന്ന തുണിത്തരങ്ങൾ ഇഷ്ടമാകാതെ വരുന്ന വയോജനങ്ങളുണ്ട്. എല്ലാ തുണിത്തരങ്ങളും വർധക്യകാലത്ത് ഉപയോഗിക്കാൻ കഴിയണമെന്നില്ലല്ലോ. പക്ഷേ, അത് തുറന്നു പറയാനാകില്ല, ഈ ഒരു അപകർഷതയുള്ളതുകൊണ്ട്. പ്രായമായ ആളുകൾക്ക് അല്ലെങ്കിൽ തന്നെ ഉറക്കക്കുറവ് അനുഭവപ്പെടാറുണ്ട്. അതിലേക്ക് ഈ സമ്മർദം കൂടി കയറുകയാണ്.
പ്രായമാകുമ്പോൾ ഉണ്ടാകുന്ന ആശുപത്രി ചെലവുകൾ മറ്റൊന്നാണ്. ചിലവാക്കിയ പൈസയുടെ കണക്ക് മക്കൾ എടുത്തു പറഞ്ഞാൽ അവർക്ക് നല്ല ബുദ്ധിമുട്ടുണ്ടാകും. മുന്നേ ക്ലിനിക്കിൽ വന്ന ഒരു വയോധികയുടെ കാര്യം പറയാം, അവർക്ക് നല്ല നടുവേദനയുണ്ട്. ഡോക്ടറെ കണ്ടപ്പോൾ നടുവിന് ഒരു ബെൽറ്റിടാനാണ് നിർദേശിച്ചത്. പക്ഷേ, അവർ ഈ കാര്യം വീട്ടിൽ പറയുന്നില്ല. അതുകൊണ്ടുതന്നെ അവർക്ക് തുടർച്ചയായി നടുവേദന വന്നുകൊണ്ടിരിക്കുകയാണ്. വാങ്ങിക്കുന്ന മരുന്നുകൾ വിലയേറിയതാണ് എന്ന് മക്കൾ പറയാറുള്ളതുകൊണ്ടാണ് വീട്ടിൽ അക്കാര്യം അവർ പറയാത്തത്.
അതുപോലെ വയോജനങ്ങൾക്ക് mood swings ഉണ്ടാകാറുണ്ട്. Hopeless ആയും worthless ആയും അവർ സ്വയം പരിഗണിക്കും. ഇത്രയും കാലം ചെയ്തതൊക്കെ വെറുതെയായി എന്നും ഭാവി ഇനിയും മോശമായിരിക്കും എന്നൊക്കെ ചിന്തിക്കും. എല്ലാദിവസവും ചെയ്തു വരുന്ന കാര്യത്തിൽ നിന്നുള്ള ഒരു പിന്മാറ്റം അതിന്റെ ഭാഗമായി നിരീക്ഷിച്ചിട്ടുണ്ട്. പ്രായമായവരിൽ geriatric depression വളരെ കോമൺ ആയി തന്നെ കാണാറുണ്ട്. ഇതിൽ പലപ്പോഴും passive suicidal ideation കാണാറുണ്ട്. ജീവിക്കുന്നതിൽ അർത്ഥമില്ല, മരിച്ചാലും കുഴപ്പമില്ല എന്നൊക്കെയുള്ള ചിന്തകൾ.
എന്നാൽ ഈ വിഷയത്തിൽ മക്കളെ പൂർണമായും കുറ്റപ്പെടുത്താനാവില്ല. ഇപ്പോഴുള്ള വയോജനങ്ങളുടെ മക്കൾ ഏതാണ്ട് മുപ്പതിനും അമ്പതിനും ഇടയിൽ പ്രായമുള്ളവരായിരിക്കും. അവർ അല്ലെങ്കിൽ തന്നെ കുറെയധികം ഉത്തരവാദിത്തങ്ങൾ ഒറ്റയ്ക്ക് നിറവേറ്റി വരുന്നവരായിരിക്കാം. തൊഴിലിടത്തിലും സമ്മർദങ്ങളുണ്ടാകാം. അവർക്ക് അവരുടെ മക്കളെ നോക്കാനുണ്ട്, അവരുടെ ചിലവുകൾ നോക്കാനുണ്ട്. അതുകൊണ്ടുതന്നെ സാമ്പത്തികമായ സമ്മർദ്ദവും കൂടുതലായിരിക്കും. അവർ ചെയ്യേണ്ടത് യാഥാർഥ്യത്തെ തിരിച്ചറിയുക എന്നതാണ്. ഈ ഒരു പിരിയഡിൽ multiple responsibilities ഉണ്ടാകും. എന്നാൽ അതുതന്നെ ഒരു കാരണമായി പറഞ്ഞ് മറ്റൊരാളുടെ മനസ്സമാധാനത്തെ തകർക്കാനോ ഇമോഷണലി അബ്യൂസ് ചെയ്യാനോ ശ്രമിക്കരുത്. ഈ പ്രായത്തിലുണ്ടാകുന്ന സമ്മർദത്തെ കുറച്ചുകൂടി നോർമലൈസ് ചെയ്തു കാണാം. മക്കളുടെ ഈ സമ്മർദ്ദങ്ങൾ രക്ഷിതാക്കളും മനസിലാക്കാൻ ശ്രമിക്കണം. തെറാപ്പിയും കൗൺസിലിംഗും ഒക്കെ ഇത് നേരിടാൻ സഹായിച്ചേക്കാം.
ഏകാന്തമായ ജീവിതം എന്നതും വാർദ്ധക്യത്തിൽ ഏറെ അലട്ടുന്ന ഒരു പ്രശ്നമല്ലോ. താങ്കളുടെ ക്ലിനിക്കൽ അനുഭവത്തിൽ, പങ്കാളിയില്ലാതെയും വേണ്ടത്ര പരിചരണമില്ലാതെയും ജീവിക്കേണ്ടിവരുന്ന വയോജനങ്ങളുടെ മാനസികാവസ്ഥ എങ്ങനെയാണെന്ന് പറയാമോ ?
ഏത് പ്രായത്തിലും ഏകാന്തത നമുക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന ഒരു കാര്യം തന്നെയാണെങ്കിലും വാർദ്ധക്യത്തിൽ അത് വലിയൊരു പ്രശ്നം തന്നെയാണ്. ബന്ധത്തിൽ നിന്ന് തന്നെ വേർപിരിഞ്ഞ് പോയവരോ മരണപ്പെട്ടവരോ ഒക്കെയുണ്ടാകും. ഇതിൽ ഒരു പൊതുവായ വ്യത്യാസം വയോജനങ്ങളിൽ ഏകാന്തത കൂടുതൽ അനുഭവിക്കുന്നത് പുരുഷന്മാരായിരിക്കും എന്നതാണ്. സ്ത്രീകൾക്ക് പുരുഷന്മാർ ഇല്ലെങ്കിലും ജീവിക്കാൻ സാധിക്കും. അവർ കുറച്ചുകൂടി emotionally resilient ആണ്. എന്നാൽ ഈ കാലഘട്ടത്തിലെ മുതിർന്ന പുരുഷന്മാർ പല കാര്യങ്ങളിലും ഡിപെൻഡന്റ് ആയതുകൊണ്ട് അത് അവരിൽ ബുദ്ധിമുട്ട് ഉണ്ടാക്കാറുണ്ട്.


എഴുപത് പിന്നിട്ട ആളുകൾ ഇതേ പ്രശ്നത്തോടെ ക്ലിനിക്കിൽ വരാറുണ്ട്. ജീവിതത്തിൽ ഏറെക്കാലം കൂടെയുണ്ടായിരുന്ന ഭാര്യയെ നഷ്ടപ്പെടുമ്പോൾ ഉണ്ടാകുന്ന വേദനയും കൂടെ ഡിപെൻഡൻസിയും. ഭാര്യ അപ്രതീക്ഷതമായി മരണപ്പെട്ട് കഴിയുമ്പോൾ പെട്ടെന്ന് ഇവർക്ക് പല കാര്യങ്ങളും ഒറ്റയ്ക്ക് ചെയ്യേണ്ടി വരികയാണ്. സ്ത്രീകൾക്കും ഒറ്റയ്ക്കാവുന്നത് ബുദ്ധിമുട്ട് തന്നെയാണെങ്കിലും അത് പുരുഷന്മാരെ അപേക്ഷിച്ച് വ്യത്യാസപ്പെട്ടിരിക്കും. വീട്ടിൽ ഒരു care giver എന്നെ സ്ഥാനം കുറെക്കാലം അനുഭവിച്ച് കഴിഞ്ഞു, പെട്ടെന്ന് ആ റോൾ നഷ്ടപ്പെടുമ്പോൾ ഈ ബുദ്ധിമുട്ട് പ്രകടമാകും. ചിലർക്ക് വീട്ടിൽ മകന്റെ പങ്കാളി വരുമ്പോഴൊക്കെ ഒരു ഐഡന്റിറ്റി ക്രൈസിസ് ഉണ്ടാകാറുണ്ട്. ഇതുതന്നെ പുരുഷന്മാർക്കും സംഭവിക്കും. Head of the family ആയി കുറെ കാലം ജീവിച്ചു കഴിഞ്ഞ് പെട്ടന്ന് മാറ്റിനിർത്തപ്പെടുമ്പോഴുള്ള വേദന.
ഈ തലമുറയിലെ മുതിർന്ന പുരുഷന്മാർ പൊതുവേ ഇമോഷണൽ എക്സ്പ്രഷൻസിനെ അടിച്ചമർത്താനും അതിൽ നിന്ന് പിന്മാറാനും കഴിയുന്നവരാണ്. സ്ത്രീകൾ അതിനെ കുറച്ചുകൂടി നല്ല രീതിയിൽ കൈകാര്യം ചെയ്യും. ഇത് മനസിലാക്കി വേണം ഈ വിഷയത്തെ നേരിടാൻ. Coping മെക്കാനിസത്തിൽ പുരുഷന്മാർ ഈ പ്രശ്നങ്ങളെ നേരിടാൻ substance ഉപയോഗത്തിലേക്ക് പോകും. സ്ത്രീകൾ പ്രാർത്ഥനയിലും ആത്മീയതയിലും ശ്രദ്ധിക്കും. റിട്ടയർമെന്റിനുശേഷം ഒരു ഐഡന്റിറ്റി ഉണ്ടാവുക എന്ന് പറയുന്നത് വയോജനങ്ങളെ സംബന്ധിച്ച് വളരെ പ്രധാനമാണ്. ഈ സമയത്തുണ്ടാകുന്ന മാനസിക ബുദ്ധിമുട്ടുകളെ നേരിടാൻ ജെറിയാട്രിക്സിൽ സ്പെഷ്യലൈസേഷൻ ചെയ്ത ഡോക്ടർമാരെ കാണാം. പ്രായമാകുമ്പോൾ ഒരു പങ്കാളിയെ ആവശ്യമാണെകിൽ അത് കണ്ടുപിടിക്കുന്നത് നോർമലൈസ് ചെയ്യണം. അൻപതിലും അറുപതിലും ഒരു പുനർവിവാഹം എന്നത് നാണക്കേട് ആയി കാണുന്നത് ശരിയല്ല. യൗവനത്തിലുള്ള ഒരു വ്യക്തിയുടെ ലൈംഗികത പോലെയല്ല അറുപത് കഴിഞ്ഞ ഒരു വ്യക്തിക്കുണ്ടാകുന്നത്. ഇതും അഡ്രെസ്സ് ചെയ്യപ്പെടണം.
കുടുംബങ്ങളിൽ നിന്നും നേരിടേണ്ടിവരുന്ന abuse തിരിച്ചറിയാൻ കഴിയാത്തവരാണ് വലിയ ശതമാനം വയോജനങ്ങളും എന്ന് തോന്നാറുണ്ട്. ഇത്തരം സാഹചര്യങ്ങളിൽ സമൂഹത്തിന് എന്ത് സപ്പോർട്ട് ആണ് നൽകാൻ കഴിയുന്നത്? വയോജനങ്ങൾക്കായുള്ള പകൽ വീടുകൾ, ടോക്കിങ് പാർലറുകൾ എന്നിവ എത്രത്തോളം നല്ലതാണ്?
അതെ, abuse പലർക്കും തിരിച്ചറിയാൻ പറ്റാറില്ല. വിദ്യാസമ്പന്നരായ ആളുകൾക്കും വളരെയധികം exposure അനുഭവിച്ചിട്ടുള്ളവർക്കും ഏത് പ്രായക്കാരിലും അങ്ങനെ സംഭവിക്കാം. ഇത് വേറൊരാൾക്ക് സംഭവിക്കുമ്പോൾ ചിലപ്പോൾ നമ്മുക്ക് മനസ്സിലാക്കാൻ പറ്റുമായിരിക്കും. സ്വന്തം കുടുംബത്തിൽ നിന്നുണ്ടാകുമ്പോൾ മനസ്സിലാവുകയില്ല. കാരണം, നമ്മൾക്ക് കുടുംബം സുരക്ഷിതമായ സ്ഥലമാണ്. വീട്ടിലുള്ളവർ abuse ചെയ്യും എന്ന് ഒരിക്കലും ചിന്തിക്കില്ല. അത്തരം സാഹചര്യങ്ങളിൽ തുറന്നുപറയാൻ ഒരാൾ ഉണ്ടായിരിക്കുക എന്നതാണ് പ്രധാനം. അത് നിരന്തരസമ്പർക്കത്തിലുള്ള ഒരാളോ നമ്മുടെ ഏതെങ്കിലും അയൽക്കാരോ ആകാം.
ഒരു പ്രൊഫഷണലിനെ അല്ലാതെ ഈ കാര്യത്തിൽ ആശ്രയിക്കുന്നത് ചിലപ്പോൾ പ്രശ്നത്തെ ശരിയായി മനസിലാക്കാൻ കഴിയാത്ത സാഹചര്യമുണ്ടാക്കാം. കൗൺസിലിംഗ് വിദഗ്ധരോ അല്ലെങ്കിൽ മെന്റൽ ഹെൽത്ത് പ്രൊഫഷണലോ ആണെങ്കിൽ കുറച്ചുകൂടി നല്ലത്. പ്രായമായ ആളുകൾക്ക് human connection ആണ് ഏറ്റവും കൂടുതൽ ആവശ്യം. വെർച്വൽ കണക്ഷൻ പ്രായമായവർക്ക് ഇഷ്ടപ്പെടാറില്ല എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. അതുകൊണ്ട് ടെക്നോളജിയിലേക്ക് അവരെ കൊണ്ടുപോകാതെ അവർക്കായി ഒരു human listener-റെ തന്നെ ഏർപ്പെടുത്തണം. ചിലപ്പോൾ രക്ഷിതാക്കളെ വിദേശത്ത് കൊണ്ടുപോകുന്ന മക്കൾ അവിടെയുള്ള നൂതന സാങ്കേതികവിദ്യയിലായിരിക്കും അവർക്ക് മെന്റൽ ഹെൽത്ത് സപ്പോർട്ട് കൊടുക്കുന്നത്. ഒരു ഗൂഗിൾ മീറ്റ് കണക്ട് ചെയ്ത് ഓൺലൈനായി തെറാപ്പി എടുക്കുന്നതിനേക്കാൾ നേരിട്ട് ഡോക്ടറെ കാണാനും സംസാരിക്കാനുമാണ് അവർക്ക് താല്പര്യം.
കേരളം പോലുള്ള സംസ്ഥാനങ്ങളിൽ നിലവിലുള്ള സർക്കാർ പദ്ധതികളും വയോജനങ്ങൾക്ക് വേണ്ടിയുള്ള പിന്തുണാ സംവിധാനങ്ങളും അവരുടെ മാനസികാരോഗ്യവും അവർക്കെതിരായ abuse ഉം പരിഹരിക്കുന്നതിന് പര്യാപ്തമാണെന്ന് താങ്കൾ കരുതുന്നുണ്ടോ? അതിൽ എന്തെല്ലാം മെച്ചപ്പെടുത്തലുകൾ ആവശ്യമാണ്?
ഇന്ത്യയിൽ പല പദ്ധതികളും ഉണ്ടെങ്കിലും അത് എത്രമാത്രം സഹായകരമാണ് എന്നുള്ളത് വലിയ ചോദ്യമാണ്. Accessibility തന്നെയാണ് പ്രധാന പ്രശ്നം. കേരളത്തിൽ പദ്ധതികൾ കുറവൊന്നുമല്ല. നമുക്കറിയാം വാർദ്ധക്യ പെൻഷനുകൾ ഉണ്ട്, വയോമിത്രം പോലുള്ള പദ്ധതികൾ ഉണ്ട്, പാലിയേറ്റീവ് കെയറുകൾ ഉണ്ട്. വലിയ ഗ്രൗണ്ട് വർക്കും നടന്നിട്ടുണ്ട്. പക്ഷേ, ഒരു തെറാപ്പി ലെവലിൽ നമ്മൾ ഇത് കാണുമ്പോൾ emotional needs meet ചെയ്യപ്പെടണല്ലോ. വാർദ്ധക്യ പെൻഷൻ കിട്ടുമ്പോൾ സാമ്പത്തികമായി ചെറിയൊരു സുരക്ഷിതത്വം ഉണ്ടാകുന്നുണ്ടെങ്കിലും വൈകാരികമായ അരക്ഷിതാവസ്ഥകൾക്ക് പരിഹാരം കാണുന്നില്ലല്ലോ. വയോജനങ്ങളെ പരിഗണിക്കുമ്പോൾ എല്ലാ തലത്തിലും പ്രയോജനകരമായ പദ്ധതികളല്ലേ അവലംബിക്കേണ്ടത്. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിൽ പരിശീലനം പൂർത്തിയാക്കിയ ജെറിയാട്രിക്ക് സ്പെഷ്യലൈസേഷൻ ഉള്ള കൗൺസിലർമാരെ നിയോഗിക്കുക, അതുപോലെ mental health home visits ഉം കൊണ്ടുവരാവുന്നതാണ്. സഹായത്തിനായി ചാറ്റ് ബോട്ടുകളും IVR ഉം അല്ലാതെ ടോൾ ഫ്രീ നമ്പറുകൾ വയോജനങ്ങൾക്കായി പരിചയപ്പെടുത്താം. പിന്നെ സർക്കാർ തലത്തിൽ സപ്പോർട്ട് ഗ്രൂപ്പുകൾ ഉണ്ടായിരിക്കുകയും ബോധവൽക്കരണ ക്യാമ്പയിനുകൾ നടത്തുകയും ചെയ്യാവുന്നതാണ്.


ആഗോളതലത്തിൽ വയോജനങ്ങളുടെ എണ്ണം വർദ്ധിച്ചുവരികയാണല്ലോ. 2050 ആകുമ്പോഴേക്കും ഇന്ത്യയിലെ ആകെ ജനസംഖ്യയുടെ 20 ശതമാനം വയോജനങ്ങളായിരിക്കും എന്നാണ് India ageing report-23 കാണിക്കുന്നത്. ആകെ ജനസംഖ്യയിൽ ഇത് താരതമ്യേന വലിയ സംഖ്യയാണ്. എന്നിട്ടും വയോജന സൗഹൃദപരമായ ഒരു ജീവിതാന്തരീക്ഷം സമൂഹത്തിൽ സൃഷ്ടിക്കാൻ നമുക്ക് കഴിയുന്നുണ്ടോ?
2023ൽ പുറത്തിറങ്ങിയ ഈ റിപ്പോർട്ട് പറയുന്നതിനുസരിച്ച്, 2050 ആകുമ്പോൾ ഇന്ത്യയിലെ അഞ്ച് പേരെ എടുത്താൽ അതിൽ ഒരാൾ വാർദ്ധക്യത്തിലുള്ള ഒരാളായിരിക്കും എന്നതാണ്. വയോജനങ്ങളുടെ ക്ഷേമത്തിന് വേണ്ടി പ്രവർത്തിക്കുക എന്ന് പറയുന്നത് സമൂഹത്തിൻ്റെ സന്തുലിതാവസ്ഥയ്ക്ക് വളരെ അത്യന്താപേക്ഷിതമാണ്. അവരുടെ നിലനിൽപ്പിന് വേണ്ടി എപ്പോഴും സിംപതി കൊടുത്തിട്ട് കാര്യമില്ല. അവർക്ക് സമൂഹത്തിൽ ഒരു ഇടം ഉണ്ടാവുക എന്നുള്ളത് അത്രത്തോളം തന്നെ പ്രധാനമാണ്. Accessibility എന്നൊരു കാര്യം കൂടി ഇതിലുണ്ട്. ഒരുദാഹരണം പറയുകയാണെങ്കിൽ, പബ്ലിക് സ്പേസ് എന്നത് ഏജ് ഫ്രണ്ട്ലി ആക്കണം. ഒരുപാട് ചർച്ചകൾക്ക് ശേഷം പല പൊതുസ്ഥലങ്ങളും ഡിസബിലിറ്റി ഫ്രണ്ട്‌ലി ആയിട്ടുണ്ട്. അതുപോലെതന്നെ ഏജ് ഫ്രണ്ട്ലി ആവുക എന്നുള്ളത് പ്രധാനമാണ്. വയോജനങ്ങളെ എൻഗേജ് ചെയ്യിക്കുന്ന രീതിയിൽ ആയിരിക്കണം എല്ലാ കാര്യങ്ങളും. അല്ലാതെ സംരക്ഷണം ഒരുക്കുക എന്ന ലക്ഷ്യത്തിലേക്ക് മാത്രം ഒതുങ്ങരുത്.


വയോജനങ്ങൾക്കായി ഒരുപാട് പോളിസികളും പ്രോഗ്രാമുകളും ഉണ്ടെങ്കിലും അത് വളരെ ഫലപ്രദമായി തന്നെ നടക്കുന്നുണ്ടോ എന്നത് പരിശോധിക്കപ്പെടേണ്ടതാണ്. സർക്കാർ ഉണ്ടാക്കിയ പോളിസി ജനങ്ങളിലേക്ക് എത്തിയില്ലെങ്കിൽ കാര്യമില്ലല്ലോ. ഇത് ഫലപ്രദമായി ചെയ്യാൻ വളണ്ടിയർമാരെ കണ്ടുപിടിക്കുക, അതിലേക്ക് contribute ചെയ്യാൻ മറ്റ് officials നെ ഏർപ്പെടുത്തുക, ഗ്രൗണ്ട് വർക്ക് ചെയ്യുക, റിസൾട്ട് ഉണ്ടാകുന്നുണ്ടെന്ന് ഉറപ്പുവരുത്തുക എന്നിവയൊക്കെ ചെയ്യണം. അതുപോലെതന്നെ digital revolution സംഭവിച്ചുകൊണ്ടിരിക്കുന്ന ഇ കാലത്ത് വയോജനങ്ങൾക്കായി digital inclusion കൊണ്ടുവരിക എന്നുള്ളതും പ്രധാനപ്പെട്ട കാര്യമാണ്. സമൂഹത്തിൽ പിന്തള്ളപ്പെട്ട് പോകാതിരിക്കാൻ അവരുടെ ഡിജിറ്റൽ സാക്ഷരത വർധിപ്പിക്കേണ്ടതുണ്ട്.
ശാരീരികമായി എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടാകുമ്പോൾ ആശുപത്രിയിൽ പോകണം എന്ന് പറയുന്നതുപോലെ മാനസിക ബുദ്ധിമുട്ട് ഉണ്ടാകുമ്പോൾ അത് ചികിത്സിക്കണമെന്നും അതിനും ചികിത്സയുണ്ട് എന്നുമുള്ള ബോധം അവരിൽ സൃഷ്ടിക്കുക. കുറവുകൾ ഉള്ള മനുഷ്യരായി കണക്കാക്കി വയോജനങ്ങൾക്ക് എന്തെങ്കിലും സേവനങ്ങൾ ചെയ്തുകൊടുക്കണം എന്ന മനോഭാവത്തിൽ പെരുമാറാതെ സമൂഹത്തിൽ അവർക്കുള്ള സ്ഥാനവും പ്രാധാന്യവും തിരിച്ചറിഞ്ഞ് പെരുമാറണം. അപ്പോൾ മാത്രമാണ് അവിടെ ഒരു inclusion സാധ്യമാകുകയും ageing dignify ചെയ്യപ്പെടുന്നുമുള്ളൂ.