ഈ ശിശുദിനത്തിൽ പലസ്തീനി ബാലിക ഹയയുടെ ഒസ്യത്ത് (വിൽപത്രം) നിങ്ങൾ മറന്നുവോ എന്ന ചോദ്യം ഉയരുന്നു. യുദ്ധത്തിന്റെ ആദ്യ നാളുകളിലാണ് ഇത് സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചത്. ഡെയ്സ് ഓഫ് പലസ്തീൻ ഗ്രൂപ്പാണ് ഹയയുടെ ഒസ്യത്ത് പുറത്തു വിട്ടത്. പിന്നീട് ലോകമെങ്ങും ലക്ഷക്കണക്കിനാളുകളിലൂടെ അവളുടെ സ്വരവും അതിലടങ്ങിയ, എപ്പോൾ വേണമെങ്കിലും കൊല്ലപ്പെടാമെന്ന ഭീതിയും ഒരേ പോലെ പ്രവർത്തിച്ചു. ഗാസയിൽ ഇതിനോടകം പതിനായിരത്തിലധികം പേർ കൊല്ലപ്പെട്ടു. ഇവരിൽ 4,237 പേർ കുട്ടികളായിരുന്നു. കുട്ടികളുടെ ശവപ്പറമ്പാണ് ഗാസ. അവിടെയിരുന്നാണ് ഹയ ഇങ്ങിനെ എഴുതിയത്:
ഹലോ. ഞാന്‍ ഹയ. എന്റെ ഒസ്യത്ത് ഇതാ എഴുതുന്നു:
1. കാശ് (80) – 45 ഷക്കൽ ഉമ്മാക്ക്. സീനത്തിന് 5. ഹാശിമിന് 5. തീതാക്ക് 5. എളാമ ഹിബക്ക് 5. എളാമ മർയമിന് 5. മാമൻ അബ്ബൂദിന് 5. എളാമ സാറക്ക് 5.
2. എന്റെ കളിപ്പാട്ടങ്ങളും മറ്റു വസ്തുക്കളും – എന്റെ പ്രിയപ്പെട്ട കൂട്ടുകാരികൾക്ക് – സീന (അനിയത്തി) റീമ മിന്ന അമൽ.
3. എന്റെ വസ്ത്രങ്ങൾ – എളാപ്പാന്റെ മക്കൾക്ക് . എന്തെങ്കിലും ബാക്കിയുണ്ടെങ്കിൽ സംഭാവന കൊടുക്കണം.
4. പാദരക്ഷകൾ – പാവപ്പെട്ടവർക്ക് കൊടുക്കും മുമ്പ് അവ കഴുകി വൃത്തിയാക്കാൻ മറക്കരുതേ…
ഹയ ഒരു ഭാവനാ കഥാപാത്രമാണെന്ന് കരുതുന്നവരുണ്ട്. പക്ഷേ, ഈ വാക്കുകൾ തീർച്ചയായും ഒരു പലസ്തീനി കുട്ടിയുടേതാണ്. ഇന്നവൾ ജീവിച്ചിരുപ്പുണ്ടെങ്കിൽ ഈ വിൽപത്രത്തിലുള്ള സാധനങ്ങൾ അവളുടെ കയ്യിൽ ഉണ്ടാകണമെന്നില്ല. അതിന്റെ അവകാശികൾ ജീവിച്ചിരിക്കണം എന്നുമില്ല. ഈ ശിശുദിനത്തിൽ ഹയയുടെ അറബിയിലെഴുതിയ ഒസ്യത്ത് പലസ്തീൻ ജനതക്കുവേണ്ടി കേരളീയം പുനഃപ്രസിദ്ധീകരിക്കുന്നു.