

Help us in our pursuit for high-quality journalism!
Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.
Support Keraleeyam Choose your preference
₹1000/Year
₹2000/2 Years
₹500Students/Year
A contribution of any size


അമേരിക്കയിൽ നിന്നും അനധികൃത ഇന്ത്യൻ കുടിയേറ്റക്കാരെ കൈയിലും കാലിലും വിലങ്ങണിയിച്ച് നാട്ടിലേക്ക് എത്തിച്ചത് വലിയ ചർച്ചയായി മാറിയിരുന്നു. എന്നാൽ എന്തുകൊണ്ടാണ് ഓരോ വർഷവും ഇന്ത്യയിൽ നിന്നും അമേരിക്കയിലേക്ക് കടക്കാൻ ശ്രമിക്കുന്ന അനധികൃത കുടിയേറ്റക്കാരുടെ എണ്ണം കൂടിവരുന്നത് എന്ന കാര്യം നമ്മൾ എത്രമാത്രം ചർച്ച ചെയ്യുന്നുണ്ട്? കേന്ദ്ര സർക്കാരും വിദേശകാര്യ നയതന്ത്ര വിദഗ്ധരും വിലങ്ങണിയിച്ചതിനെക്കുറിച്ചുള്ള ആശങ്കകളും അഭിപ്രായങ്ങളുമാണ് ഇപ്പോഴും പങ്കുവച്ചുകൊണ്ടിരിക്കുന്നത്. ഒട്ടും സുരക്ഷിതമല്ലാത്ത വഴികളിലൂടെ യു.എസ്സിലേക്ക് കടക്കാൻ ശ്രമിക്കുന്ന ഇതരദേശക്കാരുടെ കൂട്ടത്തിൽ ഇന്ത്യക്കാർ ഏറെ മുന്നിലാണെന്ന അവസ്ഥ അവർ ബോധപൂർവ്വം മറച്ചുവയ്ക്കുന്നു.
ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമായ ഇന്ത്യ ആഗോളതലത്തിൽ കുടിയേറ്റക്കാരുടെ ഉറവിടം കൂടിയായി മാറിയിരിക്കുകയാണ്. സാമൂഹികമായും സാമ്പത്തികമായും രാഷ്ട്രീയമായും ഏറ്റവും സുരക്ഷിതരായി ജനങ്ങൾ ജീവിക്കുന്നു എന്ന് പറയപ്പെടുന്ന ഇന്ത്യയിൽ നിന്നും നിയവിരുദ്ധമായി പുറപ്പെട്ടുപോയവരുടെ കണക്കുകൾ ഞെട്ടിക്കുന്നതാണ്. 2022 വരെയുള്ള കണക്കുകൾ പ്രകാരം അനധികൃതമായി യു.എസ്സിലേക്ക് കുടിയേറിയവരിൽ ഇന്ത്യക്കാർ 7,50,000 പേരാണ്. ഒരു കോടി പത്ത് ലക്ഷം വരുന്ന യു.എസ്സിലെ ആകെ അനധികൃത കുടിയേറ്റക്കാരുടെ വലിയ ശതമാനവും ഇന്ത്യക്കാരാണ്. മെക്സിക്കോ (40 ലക്ഷം പേർ), എൽ സാൽവദോർ (7,50,000 പേർ) എന്നീ രാജ്യങ്ങളാണ് അനധികൃത കുടിയേറ്റക്കാർ എത്തുന്ന ആദ്യ രണ്ട് രാജ്യങ്ങളെന്ന് പ്യൂ റിസർച്ച് സെന്റർ എന്ന ഗവേഷണ സ്ഥാപനം റിപ്പോർട്ട് ചെയ്യുന്നു. അവർക്ക് പിന്നിൽ മൂന്നാം സ്ഥാനത്ത് ഇന്ത്യയാണുള്ളത്.


2022 ൽ യു.എസ്സിലെ അനധികൃത കുടിയേറ്റക്കാരുടെ എണ്ണം 11.0 ദശലക്ഷമായി വർദ്ധിച്ചു. 2005 മുതൽ 2007 വരെയുള്ള കാലയളവിൽ അനധികൃത കുടിയേറ്റക്കാരുടെ എണ്ണത്തിൽ വലിയ വർദ്ധനവാണ് ഉണ്ടായത്. 2007 ൽ 12.2 ദശലക്ഷം അനധികൃത കുടിയേറ്റക്കാരാണ് യു.എസ്സിലേക്ക് എത്തിയത്. അതാണ് അനധികൃത കുടിയേറ്റക്കാർ ഏറ്റവും കൂടുതൽ എത്തിയ വർഷം. പിന്നീട് 2007 മുതൽ 2019 വരെയുള്ള കാലയളവിൽ എണ്ണം കുറഞ്ഞെങ്കിലും 2020 മുതൽ 2022 വരെയുള്ള കാലയളവിൽ കുടിയേറ്റക്കാരുടെ എണ്ണത്തിൽ വർദ്ധനവ് ഉണ്ടായതായും അമേരിക്കൻ കമ്മ്യൂണിറ്റി സർവേയെ അടിസ്ഥാനമാക്കി തയ്യാറാക്കിയ പ്യൂ റിസർച്ച് സെന്ററിന്റെ റിപ്പോർട്ട് പറയുന്നു.


വർദ്ധിച്ചു വരുന്ന ഇന്ത്യൻ കുടിയേറ്റം
കഴിഞ്ഞ 20 വർഷത്തെ കണക്കുകൾ നോക്കുമ്പോൾ ഇന്ത്യൻ കുടിയേറ്റ ജനസംഖ്യ അമേരിക്കയിൽ ഗണ്യമായി വർദ്ധിച്ചുവരികയാണ്. യു.എസ് സെൻസസ് ബ്യൂറോയുടെ 2010, 2023 അമേരിക്കൻ കമ്മ്യൂണിറ്റി സർവേകളിൽ ഇന്ത്യയിൽ നിന്നുള്ള അമേരിക്കൻ കുടിയേറ്റക്കാരുടെ എണ്ണം 2000 ൽ 1,023,000 പേരിൽ നിന്നും 2023 ൽ 2,910,000 ആളുകളായി വർദ്ധിച്ചു. മൈഗ്രേഷൻ പോളിസി ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച ലേഖനമാണ് ഈ കണക്കുകൾ പുറത്തുവിട്ടത്.
2018-22 കാലയളവിൽ ഇന്ത്യൻ കുടിയേറ്റക്കാരിൽ പകുതിയിലധികവും താമസിച്ചിരുന്നത് കാലിഫോർണിയ, ടെക്സസ്, ന്യൂജേഴ്‌സി, ഇല്ലിനോയിസ്, ന്യൂയോർക്ക് എന്നീ സംസ്ഥാനങ്ങളിലാണെന്നും, അടുത്ത അഞ്ച് സംസ്ഥാനങ്ങളായ ജോർജിയ, വാഷിംഗ്ടൺ, പെൻസിൽവാനിയ, വിർജീനിയ, ഫ്ലോറിഡ എന്നിവിടങ്ങളിലെ ആകെ ജനസംഖ്യയുടെ 18 ശതമാനം ഇന്ത്യൻ കുടിയേറ്റക്കാരാണെന്നും ലേഖനം പറയുന്നു. ഇന്ത്യൻ കുടിയേറ്റക്കാരുടെ ഏറ്റവും പ്രധാന മൂന്ന് കൗണ്ടികൾ കാലിഫോർണിയയിലെ സാന്താ ക്ലാര കൗണ്ടി, ന്യൂജേഴ്‌സിയിലെ മിഡിൽസെക്സ് കൗണ്ടി, കാലിഫോർണിയയിലെ അലമേഡ കൗണ്ടി എന്നിവയാണ്. ഇവിടെ താമസിക്കുന്നവരിൽ 12 ശതമാനം യു.എസ് ഇന്ത്യൻ കുടിയേറ്റക്കാരാണ്. മൈഗ്രേഷൻ പോളിസി ഇൻസ്റ്റിറ്റ്യൂട്ടിന്റെ ലേഖനം പറയുന്നു.


അനധികൃതമായും അല്ലാതെയും നിരവധി ഇന്ത്യക്കാരാണ് വർഷം തോറും യു.എസ്സിലേക്ക് കുടിയേറുന്നതെന്ന് ഈ കണക്കുകൾ വ്യക്തമാക്കുന്നു. അമേരിക്ക നാടുകടത്തിയ ഇന്ത്യൻ പൗരരോടുള്ള മനുഷ്യത്വരഹിതമായ പെരുമാറ്റത്തിൽ പ്രതിഷേധങ്ങൾ ഉയർന്നപ്പോൾ, അത് പുതിയ സംഭവമല്ലെന്നാണ് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ പ്രതികരിച്ചത്. എന്നാൽ എന്തുകൊണ്ട് ഇത്രയുമധികം ഇന്ത്യക്കാർക്ക് രാജ്യം വിടേണ്ടിവരുന്നു എന്ന കാര്യത്തിൽ വിദേശകാര്യ മന്ത്രിയും മൗനം പാലിക്കുകയാണുണ്ടായത്.
‘ഡോങ്കി റൂട്ടി’ലൂടെ അമേരിക്കയിലേക്ക്
“ആറ് മാസം വരെ നീണ്ടുനിൽക്കുന്ന യാത്ര. പാനമയിൽ കാട്ടിലൂടെ അഞ്ച് ദിവസത്തെ കാൽനട യാത്രയായിരുന്നു. രാത്രി, പേരിന് മാത്രമുള്ള ടെന്റിൽ കിടന്നുറങ്ങും. ഭക്ഷണമോ ശുദ്ധജലമോ ഇല്ല. കാട്ടിലെ നീരുറവകളിലെ വെള്ളം കോരിക്കുടിക്കേണ്ടി വന്നു. പണം ചോദിച്ച്, സംഘാംഗങ്ങളുടെ തുടർച്ചയായ മർദ്ദനം. 40 പേരുടെ സംഘത്തിൽ ഒരു സ്ത്രീയുമുണ്ടായിരുന്നു. വഴിയിൽ, ആരൊക്കെയോ വീണ് കിടപ്പുണ്ടായിരുന്നു. 2024 ജൂലൈയിൽ തുടങ്ങിയ യാത്ര, യു.എസ് അതിർത്തിയിൽ എത്തിയത് 2025 ജനുവരി 22നാണ്. ഇടയിൽ കഴിക്കാൻ മനുഷ്യക്കടത്ത് സംഘം പ്ലാസ്റ്റിക് അരി തന്നു, കഴിച്ച പലർക്കും വയറു വേദന കാരണം തുടർന്നു യാത്ര ചെയ്യാൻ പറ്റാതെ വരികയും അവരെ അവിടെത്തന്നെ ഉപേക്ഷിക്കുകയും ചെയ്തു. പിന്നീട് മെക്സിക്കോ സിറ്റിയിൽ കൊടും പീഡനമാണേറ്റത്. കൂടുതൽ പണം ആവശ്യപ്പെട്ട് ഇലക്ട്രിക്ക് ഷോക്കേൽപിച്ചു. ഇരുമ്പുവടി കൊണ്ട് തുടർച്ചയായി മർദിച്ചു. മെക്സിക്കോ അതിർത്തി കടന്നു യു.എസിലെത്തിയ ഉടൻ ബോർഡർ പട്രോളിന്റെ പിടിയിലായി.”
മനുഷ്യക്കടത്തുകാരുടെ ചതിയിൽപെട്ട് ഡോങ്കി റൂട്ടിലൂടെ അമേരിക്കയിലേക്ക് കുടിയേറുകയും, പിന്നീട് യു.എസ്സിൽ നിന്ന് നാടുകടത്തപ്പെട്ട് തിരിച്ചെത്തുകയും ചെയ്ത ഹരിയാനയിലെ ചാമുൻ ഗ്രാമത്തിലെ ഖുശ്പ്രീത് സിങ് എന്ന ചെറുപ്പക്കാരൻ തന്റെ യാത്രയെ കുറിച്ച് മലയാള മനോരമ പത്രത്തിന് നൽകിയ അഭിമുഖത്തിൽ പറയുന്നു. സ്റ്റോർ കീപ്പർ ജോലിക്കു വേണ്ടി 45 ലക്ഷം രൂപയാണ് മനുഷ്യക്കടത്ത് സംഘം തട്ടിയെടുത്തതെന്നും ഖുപ്രീത് പറയുന്നു. ഈ കുടിയേറ്റത്തിനായി മുടക്കേണ്ടിവരുന്ന തുകയെക്കുറിച്ചുള്ള ഞെട്ടിക്കുന്ന കണക്ക് കൂടിയാണ് ഖുപ്രീത് പുറത്തുവിട്ടത്.
സുഹൃത്തുക്കൾ വഴിയാണ് ഇവരിൽ പലരും മനുഷ്യക്കടത്ത് ഏജന്റുമാരുടെ വലയിലായത്. തെക്കനമേരിക്കൻ രാജ്യങ്ങളിൽ വച്ചും മെക്സിക്കോയിൽ വച്ചും പൊലീസിന് മുന്നിൽ കീഴടങ്ങിയവരുമുണ്ട് തിരിച്ചെത്തിയവരുടെ കൂട്ടത്തിൽ. ലക്ഷക്കണക്കിന് രൂപ നഷ്ടപ്പെട്ടുവെങ്കിലും യാതൊരുവിധ രേഖകളും ഇല്ലാത്ത യാത്രയായിരുന്നതിനാൽ മനുഷ്യക്കടത്ത് ഏജന്റുമാർക്കെതിരെ കേസിന് പോകാൻ ഇവർ താത്പര്യപ്പെടുന്നില്ല. അതുകൊണ്ടുതന്നെ ഈ കുറ്റകൃത്യം നിയമനടപടികളിലൂടെ തടയാൻ കഴിയാത്ത സ്ഥിതിയും നിലനിൽക്കുന്നുണ്ട്.
യു.എസ്സിലേക്കുള്ള അനധികൃത കുടിയേറ്റങ്ങളിൽ ഭൂരിഭാഗവും നടക്കുന്നത് ‘ഡോങ്കി റൂട്ട്’ എന്നറിയപ്പെടുന്ന വഴിയിലൂടെയാണ്. ഏജന്റുമാർ വഴി മധ്യ അമേരിക്കൻ രാജ്യങ്ങളായ ഇക്വഡോർ, പനാമ, കോസ്റ്ററിക്ക, എൽ സാൽവദോർ, ഗ്വാട്ടിമാല എന്നിവിടങ്ങളിലേക്ക് ആദ്യം ആളുകളെ എത്തിക്കും. ഈ രാജ്യങ്ങളിലേക്ക് എളുപ്പത്തിൽ വിസ ലഭിക്കും. തുടർന്ന് മെക്സിക്കോയിലേക്കും അവിടെനിന്ന് യു.എസ്സിലേക്കും കടക്കുന്നതാണ് രീതി. ഇതിനെയാണ് ‘ഡോങ്കി റൂട്ട്’ എന്ന് പറയുന്നത്.


ഡാരിയൻ ഗ്യാപ്പ് എന്നറിയപ്പെടുന്ന വനപ്രദേശത്തിലൂടെയുള്ള യാത്രയാണ് ഡോങ്കി റൂട്ടിലെ പ്രാധാന വെല്ലുവിളി. പനാമയെയും കൊളംബിയയെയും ബന്ധിപ്പിക്കുന്ന 97 കിലോമീറ്റർ ദൂരമുള്ള വനപാതയാണിത്. പ്രതികൂല കാലാവസ്ഥയും, ചതുപ്പുകൾ നിറഞ്ഞ ഭൂപ്രകൃതിയുമാണ് ഈ കൊടുംകാടിന്. വിഷപ്പാമ്പുകൾ, വന്യമൃഗങ്ങൾ തുടങ്ങിയവയും ഈ വനപാതയിലുണ്ട്. എന്നിട്ടും ലക്ഷക്കണിക്ക് ആളുകളാണ് കുടിയേറ്റത്തിനായി ഈ വഴി തിരഞ്ഞെടുക്കുന്നത്.
രാജ്യം വിടേണ്ടി വരുന്നവർ
കഴിഞ്ഞ ഒമ്പത് വർഷത്തിനിടയിൽ ഇന്ത്യയിലെ 248 ദശലക്ഷം പേർ ബഹുമുഖ ദാരിദ്ര്യത്തിൽ നിന്ന് പുറത്തുകടന്നു എന്ന് സർക്കാർ തിങ്ക്-ടാങ്ക് നീതി ആയോഗിന്റെ റിപ്പോർട്ട് പറയുന്നത്. ഇന്ത്യയിലെ ജനസംഖ്യയിൽ ബഹുമുഖ ദരിദ്രരുടെ പങ്ക് 2013-14ൽ 29.17 ശതമാനത്തിൽ നിന്ന് 2022-23ൽ 11.28 ശതമാനമായി കുത്തനെ കുറഞ്ഞുവെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു.
നിതി ആയോഗ് കണക്കുകൾ വച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി എക്സിൽ പങ്കുവച്ച സന്ദേശം ഇങ്ങനെയാണ് : “എല്ലാവരെയും ഉൾക്കൊള്ളുന്ന വളർച്ച മുന്നോട്ട് കൊണ്ടുപോകുന്നതിലും നമ്മുടെ സമ്പദ്‌വ്യവസ്ഥയിലെ പരിവർത്തനാത്മക മാറ്റങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിലുമുള്ള ഞങ്ങളുടെ പ്രതിബദ്ധതയെ ഇത് പ്രതിഫലിപ്പിക്കുന്നു. സമഗ്രമായ വികസനത്തിനും ഓരോ ഇന്ത്യക്കാരനും സമൃദ്ധമായ ഭാവി ഉറപ്പാക്കുന്നതിനും ഞങ്ങൾ തുടർന്നും പ്രവർത്തിക്കും.” എന്നാൽ ഈ കണക്കുകളിൽ എത്രത്തോളം യാഥാർത്ഥ്യമുണ്ട് എന്ന് ചോദ്യമുയർത്തുകയാണ് വികസന മാതൃകയെന്ന് ആഘോഷിക്കപ്പെട്ട ഗുജറാത്ത് അടക്കമുള്ള സംസ്ഥാനങ്ങളിൽ നിന്നുണ്ടാകുന്ന അനധികൃത കുടിയേറ്റങ്ങൾ. ഗ്രാമീണ തൊഴിലില്ലായ്മ ഇപ്പോഴും വലിയ പ്രശ്നമായി തുടരുന്നതായാണ് ഇന്ത്യയിലേക്ക് തിരിച്ചയച്ചവർ പറയുന്ന അനുഭവങ്ങൾ വ്യക്തമാക്കുന്നത്. ദാരിദ്രത്തിൽ നിന്ന് രക്ഷപ്പെടാൻ വേണ്ടിയാണ് ഇവരിൽ മിക്കവരും കുടിയേറ്റം തിരഞ്ഞെടുത്തത്.
2020 മുതൽ, യു.എസ്സിലേക്കുള്ള ഇന്ത്യക്കാരുടെ അനധികൃത കുടിയേറ്റത്തിൽ അമ്പരപ്പിക്കുന്ന വർധന ഉണ്ടാകാൻ കാരണമെന്താണ് എന്ന് സർക്കാർ അന്വേഷിക്കേണ്ടതുണ്ട്. സാമ്പത്തിക പ്രതിസന്ധി കൂടാതെ ന്യൂനപക്ഷങ്ങൾ നേരിടുന്ന മതപരവും രാഷ്ട്രീയവുമായ പീഡനങ്ങളും കുടിയേറ്റത്തിന് കാരണമാകുന്നതായി വിദഗ്ധർ പറയുന്നു.
പഞ്ചാബിൽ നിന്നും ഹരിയാനയിൽ നിന്നും ഗുജറാത്തിൽ നിന്നുമാണ് ഏറ്റവും കൂടുതൽ കുടിയേറ്റം ഉണ്ടായിട്ടുള്ളത്. 2025 ൽ ഇന്ത്യയിലേക്ക് തിരിച്ച് നാടുകടത്തപ്പെട്ട കുടിയേറ്റക്കാരുടെ കണക്കുകൾ ഇത് വ്യക്തമാക്കുന്നു. പഞ്ചാബിൽ നിന്നുള്ള 126 പേരെയും ഹരിയാനയിൽ നിന്നുള്ള 110 പേരെയും ഗുജറാത്തിൽ നിന്നുള്ള 74 പേരെയും മറ്റ് സംസ്ഥാനങ്ങളിൽ നിന്നായി 22 പേരെയുമാണ് ഇതുവരെ യു.എസ്സ് തിരിച്ചയച്ചത്.
2016 ന് ശേഷം, അതായത് നരേന്ദ്രമോദി സർക്കാർ അധികാരത്തിൽ വന്നത് മുതൽ ഇന്ത്യയിൽ നിന്നും അഭയം തേടി അമേരിക്കയിൽ എത്തുന്നവരുടെ എണ്ണത്തിൽ വലിയ വർധന ഉണ്ടായിട്ടുണ്ട്. 2001 ഒക്ടോബറിനും 2022 നവംബറിനും ഇടയിൽ, യുഎസിൽ അഭയം തേടിയവരിൽ 66 ശതമാനം പേർ പഞ്ചാബി സംസാരിക്കുന്നവരാണ്. ഏകദേശം 14 ശതമാനം പേർ ഹിന്ദി സംസാരിക്കുന്നവരും 8 ശതമാനം പേർ ഇംഗ്ലീഷ് സംസാരിക്കുന്നവരും 7 ശതമാനം പേർ ഗുജറാത്തി സംസാരിക്കുന്നവരുമാണ് എന്നാണ് ജോൺസ് ഹോപ്കിൻസ് യൂണിവേഴ്സിറ്റി പ്രസിദ്ധീകരിച്ച ഗവേഷണ റിപ്പോർട്ട് പറയുന്നത്.


”ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വന്തം സംസ്ഥാനമാണ് ഗുജറാത്ത്, ഏകദേശം 13 വർഷത്തോളം അദ്ദേഹം അവിടെ മുഖ്യമന്ത്രിയായിരുന്നു. ദേശീയ സർക്കാരിനെ നയിക്കാനുള്ള അദ്ദേഹത്തിന്റെ തെരഞ്ഞെടുപ്പ് പ്രധാനമായും അദ്ദേഹത്തിന്റെ സാമ്പത്തിക കാര്യനിർവ്വഹണത്തിന്റെ വിജയത്തെ അടിസ്ഥാനമാക്കിയുള്ളതായിരുന്നു. എന്നാൽ ഗുജറാത്തിലെ ആളുകൾ മറ്റെവിടെയെങ്കിലും പോകാൻ എന്തും പണയപ്പെടുത്താൻ തയ്യാറാണെന്ന അവസ്ഥയിലെത്തിയിരിക്കുന്നു. ഈ യാഥാർത്ഥ്യം നിലവിലുള്ള അഭിവൃദ്ധിയെക്കുറിച്ചുള്ള ആഖ്യാനത്തെ വ്യാജമാക്കുന്നതായി തോന്നുന്നു.” എന്ന് ശശി തരൂർ പ്രൊജക്ട് സിന്റിക്കേറ്റ് എന്ന പ്രസിദ്ധീകരണത്തിൽ എഴുതിയ ലേഖനത്തിൽ പറയുന്നു.
“ഗുജറാത്ത് മാത്രമല്ല, പഞ്ചാബിൽ നിന്നുള്ളവരുടെ എണ്ണം വർധിച്ചുവരികയാണ്. പഞ്ചാബ് ഒരു ഫലഭൂയിഷ്ഠമായ കാർഷിക സംസ്ഥാനമാണെങ്കിലും, തൊഴിലില്ലായ്മ ദേശീയ ശരാശരിയേക്കാൾ കൂടുതലാണ്. മയക്കുമരുന്ന് ഉപയോഗം വർധിച്ചുവരികയാണ്. സംസ്ഥാനത്തെ കൃഷിയിടങ്ങൾ ഇന്ത്യയുടെ ഭക്ഷണത്തിന്റെ വലിയൊരു പങ്ക് ഉത്പാദിപ്പിക്കുന്നുണ്ടെങ്കിലും, അവയെ ആശ്രയിക്കുന്ന എല്ലാ യുവാക്കൾക്കും ഉപജീവനമാർഗ്ഗം നൽകാൻ അവയ്ക്ക് കഴിയുന്നില്ല.” അദ്ദേഹം അഭിപ്രായപ്പെട്ടു.
“2020 ഒക്ടോബർ മുതൽ, കാനഡയിൽ നിന്നോ മെക്സിക്കോയിൽ നിന്നോ അനധികൃതമായി അതിർത്തി കടക്കാൻ ശ്രമിച്ച ഏകദേശം 1,70,000 ഇന്ത്യൻ കുടിയേറ്റക്കാരെ യു.എസ് കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്ഷൻ ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അവരിൽ ഭൂരിഭാഗവും യുവാക്കളായിരുന്നു. എന്നാൽ യുഎസ് പിടികൂടുന്നവരുടെ ജനസംഖ്യാശാസ്‌ത്രം അടുത്തിടെ മാറിക്കൊണ്ടിരിക്കുകയാണ്. ഇപ്പോൾ തടങ്കലിലുള്ളതിൽ 16-18 ശതമാനം കുടുംബങ്ങളാണ്. നിരാശരായ യുവാക്കൾ മാത്രമല്ല, മധ്യവർഗ കുടുംബങ്ങളും ഇന്നത്തെ ഇന്ത്യയിൽ ഭാവി കാണുന്നില്ല.” ശശി തരൂർ പറയുന്നു.
യുഎസിലേക്കുള്ള കുടിയേറ്റം ഇതുകൊണ്ടൊന്നും നിലയ്ക്കില്ലെന്നും ഹരിയാനയിലെ കൽറോമിൽ നിന്നു മാത്രം അഞ്ച് വർഷത്തിനിടെ 400ൽ അധികം പോരും തൊട്ടടുത്ത ബാഡ ഗ്രാമത്തിൽ നിന്ന് ആയിരത്തിലധികം പേരുമാണ് വിദേശത്തേക്ക് കുടിയേറിയതെന്നും ഹരിയാന കൽറോം ഗ്രാമമുഖ്യൻ ദീപേന്ദർ സിങ് റാണ മലയാള മനോരമയ്ക്ക് നൽകിയ അഭിമുഖത്തിൽ പറയുന്നു. കുടിയേറ്റക്കാരിൽ കൂടുതൽ പേരും വിദ്യാർഥികളാണെന്നും ഇവിടെ ദാരിദ്ര്യമായതുകൊണ്ടല്ല, ജീവിതച്ചെലവ് വല്ലാതെ വർധിച്ചതാണ് കാരണമെന്നും ദീപേന്ദർ സിങ് റാണ പറഞ്ഞു.
“നാല് പേരുള്ള കുടുംബം നല്ല നിലയിൽ ജീവിക്കണമെങ്കിൽ 10 ഏക്കറിലെങ്കിലും കൃഷി വേണം. അതിൽ താഴെയുള്ളവരാണ് കുടിയേറ്റക്കാരിൽ ഭൂരിഭാഗവും. നല്ല ജീവിതം തേടിയാണ് എല്ലാവരും കുടിയേറുന്നത്. വ്യവസായങ്ങളും ജോലി സാധ്യതയുമുണ്ടായാൽ മാത്രമേ ഇതിന് തടയിടാൻ കഴിയൂ.” ദീപേന്ദർ സിങ് റാണ കൂട്ടിച്ചേർത്തു.
കഴിഞ്ഞ ദിവസം യു.എസ് നാടുകടത്തിയ 299 അനതികൃത കുടിയേറ്റക്കാരെ പനാമയിൽ എത്തിച്ചിരുന്നു. പനാമയിലെ ഹോട്ടലിൽ പാർപ്പിച്ചിരിക്കുന്ന ഇന്ത്യക്കാരടക്കമുള്ളവര്‍ ‘ഞങ്ങളെ സഹായിക്കൂ’ എന്നെഴുതിയ പോസ്റ്ററുകളുമായി ഹോട്ടൽ മുറികളുടെ ജനാലകളിൽ നിൽക്കുന്ന ദൃശ്യങ്ങൾ പ്രചരിച്ചിരുന്നു. സഹായിക്കണമെന്നും തങ്ങളുടെ രാജ്യത്ത് സുരക്ഷിതരായി ജീവിക്കാൻ സാധിക്കില്ലെന്നുമാണ് പനാമയിലെത്തിച്ചവരിൽ പലരും പറയുന്നത്. ഇവിടെ എത്ര ഇന്ത്യക്കാർ എത്തി എന്ന കാര്യത്തിൽ വ്യക്തതയില്ല. എത്തിയവരിൽ 171 പേർ മാത്രമാണ് സ്വന്തം രാജ്യത്തേക്ക് മടങ്ങാൻ സന്നദ്ധത അറിയിച്ചത്. മടങ്ങാൻ താത്പര്യമില്ലാത്ത 98 പേരെ ഡാരിനയൽ ക്യാമ്പിലേക്ക് അയച്ചെന്നാണ് റിപ്പോർട്ട്.
ഉയർന്ന ജീവിതവും തൊഴിലും സ്വപ്നം കണ്ട്, ലക്ഷങ്ങൾ മുടക്കി മനുഷ്യക്കടത്തുകാരുടെ ചതിയിൽ അകപ്പെടുമ്പോഴും സ്വന്തം രാജ്യത്ത് തിരികെയില്ല എന്നാണ് പല കുടിയേറ്റക്കാരും പറയുന്നത്. തങ്ങളുടെ രാജ്യത്ത് സുരക്ഷിതരായി ജീവിക്കാൻ സാധിക്കില്ലെന്നും, സഹായിക്കണമെന്നും പറയുന്ന അനേകം ഇന്ത്യക്കാർ മധ്യ അമേരിക്കൻ രാജ്യങ്ങളിൽ ഇപ്പോഴും കുടിങ്ങിക്കിടക്കുന്നത് എന്തുകൊണ്ടാണെന്നും എന്താണ് ഇവർ പുറപ്പെട്ടുപോകാൻ കാരണമെന്നും നമ്മൾ ഗൗരവത്തോടെ ആലോചിക്കേണ്ടതുണ്ട്.