

Help us in our pursuit for high-quality journalism!
Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.
Support Keraleeyam Choose your preference
₹1000/Year
₹2000/2 Years
₹500Students/Year
A contribution of any size


പ്രകൃതിമനോഹരമായ കാശ്മീരിലെ പഹൽഗാം താഴ്വരയിൽ ജീവിത സംഘർഷങ്ങളുടെ അന്തരീക്ഷത്തിൽ നിന്ന് കുറച്ച് ദിവസം മാറി, ജീവിതത്തിന്റെ സ്വച്ഛത പ്രകൃതിയുടെ അനല്പമായ വാത്സല്യത്തിൽ അനുഭവിക്കാനെത്തിയവരായിരുന്നു കൊല്ലപ്പെട്ട ഇരുപത്തിയാറ് മനുഷ്യരും. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്ന്, സംസ്‍കാരങ്ങളിൽ നിന്ന് എത്തിയവർ. വ്യത്യസ്ത ഭാഷ സംസാരിക്കുന്നവർ. അവരെ ആ സമയം അവിടേയ്ക്കാകർഷിച്ചത് പ്രകൃതിയുടെ വശ്യതയാണ്. ആരോടും പകയില്ലാത്ത, ആരെയും വെറുക്കാത്ത, ജീവിതത്തിൽ ശാന്തമായി ജീവിച്ച് പോരുന്ന മനുഷ്യർ. അവരുടെ ജീവിതപങ്കാളികളും മക്കളും സഹോദരിമാരും നോക്കിനിൽക്കെയാണ് ഓരോരുത്തരായി വെടിവെച്ച് കൊല്ലപ്പെടുന്നത്. ഹിന്ദു നാമധാരിയാണോ എന്നത് മാത്രമാണ് കൊലയാളികൾ ഓരോരുത്തരോടും അന്വേഷിച്ചത്. കൊലയാളികൾക്ക് ഇവരോട് എന്താണ് വിരോധം, പക, വെറുപ്പ്? ഒന്നുമാത്രം, അവർ ഹിന്ദുനാമധാരിയാണ്. കൊല ചെയ്തവർ അവകാശപ്പെടുന്നത് തങ്ങൾ ഇസ്‌ലാം മതത്തിന്റെ കാവൽക്കാരാണെന്നാണ്. അവരെ ആയുധം നൽകി പറഞ്ഞയച്ചവരും അവകാശപ്പെടുന്നത് തങ്ങൾ ഇസ്‌ലാം മതത്തിന്റെ സംരക്ഷകരാണെന്നാണ്. ഈ സാത്താന്മാർ പറയുന്ന, അവകാശപ്പെടുന്ന മതം ഇസ്‌ലാമാണെങ്കിൽ അത് മനുഷ്യന്റെ മതമല്ല, സാത്താന്റെതാണ്. 2002 ൽ ഗുജറാത്തിൽ മുസ്ലിം സഹോദരങ്ങൾ കൊലചെയ്യപ്പെടുമ്പോൾ ഞാൻ മാത്യഭൂമി ആഴ്ചപ്പതിപ്പിൽ ഒരു ലേഖനം എഴുതിയിട്ടുണ്ട്; ‘ഹിന്ദുവായതിൽ ലജ്ജിക്കുന്നു’. ഇസ്‌ലാം മതത്തെ അനുസരിക്കുന്ന ഓരോ മുസ്ലിം സഹോദരനും ഇവരെയോർത്ത് (സാത്താന്മാരെയോർത്ത്) ഇന്ന് സ്വയം പറയേണ്ടതുണ്ട്; ‘ഇസ്‌ലാമായതിൽ ലജ്ജിക്കുന്നു’ എന്ന്.


പഹൽഗാമിൽ കൊല്ലപ്പെട്ട ഓരോ മനുഷ്യന്റെയും, സഹോദരന്റെയും നിലവിളി ഞാൻ കേൾക്കുന്നു. അവരുടെ കണ്ണുകൾ കാണുന്നു. അവർ അവസാനമായി പറയാൻ തുനിഞ്ഞ വാക്ക് കേൾക്കുന്നു. അവരുടെ അവസാന ശ്വാസം എന്റെ നെഞ്ചിലാണ് പൊള്ളുന്നത്. അവരുടെ മക്കളുടെ സഹോദരങ്ങളുടെ, അമ്മമാരുടെ, ജീവിതപങ്കാളികളുടെ, അയൽക്കാരുടെ സ്നേഹിതരുടെ ശേഷിക്കുന്ന ഓർമ്മകൾക്ക് ആരാണ് ന്യായം പറയുക? അവർ പാതിവഴികളിൽ നിർത്തിവെച്ച സ്വപ്നങ്ങൾക്ക്, മോഹങ്ങൾക്ക്, ആര് ഇനി അർത്ഥം നൽകും? തങ്ങളുടെ കൺമുന്നിൽ കൊല്ലപ്പെട്ട ഉറ്റവരുടെ കണ്ണുകൾ, വായുവിലേക്കുയർന്ന കൈവിരൽ, പറയാതെ പോയ വാക്ക്, അവർ ധരിച്ച അവസാനത്തെ വസ്ത്രം, അവരൊത്ത് അവസാനമായി കഴിച്ച ഭക്ഷണത്തിന്റെ രുചി, സംഭാഷണത്തിന്റെ ഭാവം, അവർ നൽകിയ ചുംബനം, സുഗന്ധം, സ്നേഹം, ജീവിക്കുന്നവരുടെ ഓരോ നിമിഷത്തിലേക്കും ഇനിയുള്ള കാലമത്രയും തുളച്ചുകയറും. അവരുടെ തലച്ചോറുകളെ, ചിലപ്പോഴെങ്കിലും തരിപ്പിക്കും. ചുണ്ടുകളിൽ അകാരണമായി വിറയുണ്ടാക്കും അതിൽ നിന്ന്, അവർക്ക് മോചനമുണ്ടാകുക ദുഷ്കരമാണ്.
അവരെ കഴിഞ്ഞാൽ, ഈ നഗ്നമായ അറുകൊലയ്ക്ക് സാക്ഷ്യം വഹിച്ചത് താഴ്വരയിലെ തിര്യക്കുകളാണ്. അതിരിടുന്ന വൃക്ഷങ്ങൾ, സസ്യലതാദികൾ, പുൽനാമ്പുകൾ… അവയിലെ പ്രാണികൾ, പക്ഷികൾ… അവ നാക്ക് ചലിപ്പിക്കാനാകാതെ വിമ്മിഷ്ടപ്പെടുന്നത് കാണാൻ കഴിയും. അവ ഓർക്കുന്നുണ്ടാകും, ഇന്നും ഇന്നലെയും തുടങ്ങിയതല്ലല്ലോ, ബുദ്ധിയുള്ള മനുഷ്യരെ, നിങ്ങളുടെ ഈ കുരുതികൾ… ഞങ്ങളെ കണ്ടെങ്കിലും നിങ്ങൾക്ക് പഠിച്ചുകൂടെ?
ഈ കുറിപ്പെഴുതുന്ന പ്രഭാതത്തിൽ (11/05/25) പത്രങ്ങൾ വന്നുവീണത്, താത്കാലില ആശ്വാസമായിട്ടാണ്. വെടിനിർത്തൽ കരാർ… ഇത് നിലനിൽക്കുമോ? 1970 മുതലുള്ള പാകിസ്താൻ ഭീകര പ്രവർത്തനങ്ങൾ, ഭീകരരെന്ന സാത്താന്മാരിലൂടെ ചെയ്തിട്ടുള്ള ചോരഗന്ധമുള്ള അക്രമ പരമ്പരകൾ ഓർത്തെടുത്താൽ ഇതിന് അന്ത്യമില്ലെന്നാണ്. എല്ലാ മതങ്ങളും ഭൂമിയിൽ നിന്ന് അസ്തമിക്കുന്ന ഒരു കാലം വരെ, ഇത്തരം സാത്താൻ പ്രവർത്തികൾ, ഒരു മതത്തിന്റെ അല്ലങ്കിൽ മറ്റൊന്നിന്റെ പേരിൽ തുടർന്നുകൊണ്ടിരിക്കും. ഭരണകൂടങ്ങൾ, രാഷ്ട്രീയക്കാർ അതിനെ പ്രോത്സാഹിപ്പിക്കും, അധികാരം കയ്യാളാൻ, തുടരാൻ.
ഇതിന് ഒരു മറുവശമുണ്ട്. മനുഷ്യരൂപത്തിൽ ഇറങ്ങുന്ന ഭീകരരെന്ന ചെകുത്താന്മാരെ പെറ്റിട്ടതും അമ്മമാരാണ്, അവർ ഏത് മതത്തിന്റേതാകട്ടെ. ആ പാവം അമ്മമാർക്കറിയില്ല, എന്റെ മകൻ നിഷ്കളങ്കരായ മനുഷ്യരുടെ രക്തമൊഴുക്കാൻ മണ്ണിൽ പിറന്നുവീണവനാണെന്ന്. ഏതമ്മയാണ് ഇത്തരം മക്കൾക്ക് ജന്മം നൽകാൻ ഇഷ്ടപ്പെടുക? നിഷ്കളങ്കന്റെ ചോരയുമായി വീട്ടിലേക്ക് തിരിച്ചെത്തുന്ന ഏതെങ്കിലും ഭീകരന്റെ മുഖത്തുനോക്കി, ഒരമ്മയെങ്കിലും ചോദിച്ചിട്ടുണ്ടാവില്ലേ? “മോനെ, അപരന്റെ ചോരയൊഴുക്കുന്നതിന് മുമ്പ് നിനക്ക് എന്റെ ചോരയൊഴുക്കാമായിരുന്നില്ലേ? നീയോർത്തുവോ? നീ കൊന്ന മനുഷ്യനും ഒരമ്മ നൊന്ത് പ്രസവിച്ച മകനാണെന്ന്! നീയാർക്കുവേണ്ടിയാണ് മകനെ, ഈ ചോര ചീന്തിയത്? അല്ലാഹുവിനു വേണ്ടി? ഞാൻ അറിഞ്ഞ അല്ലാഹുവിൽ ചോരയില്ല, നന്മയെയുള്ളൂ…” ആ അമ്മയെ ഭീകരനായി മാറിയ മകൻ കേൾക്കുമോ? പശ്ചാത്തപിക്കുമോ? ഗാന്ധിയെ വെടിവെച്ചുകൊന്ന നാഥുറാം ഗോഡ്‌സെ ഭീകരരുടെ ഗണത്തിൽ പെടുത്താവുന്നതാണോ? അയാൾ തടവറയിൽ വെച്ച് ഒരു പൊലീസുദ്യോഗസ്ഥനോട് പറഞ്ഞുവത്രേ: പുനർജന്മത്തിൽ ഞാൻ വിശ്വസിക്കുന്നു. ഗാന്ധിയുടെ കാലത്ത് ഞാൻ പുനർജനിക്കുകയാണെങ്കിൽ ഞാനദ്ദേഹത്തെ വീണ്ടും കൊല്ലും!


ഭീകരരെ വകവരുത്താനായി ഓരോ രാജ്യവും നടത്തുന്ന യുദ്ധങ്ങൾ, കൊല്ലപ്പെട്ട മനുഷ്യർക്ക് ഏതെങ്കിലും തരത്തിൽ നീതി കൊടുക്കുമോ? മരണാനന്തരമെങ്കിലും? ജീവിച്ചിരിക്കുന്ന ബന്ധുക്കളുടെ കണ്ണീരൊപ്പുമോ? ശരിയാണ്. ഒരു രാജ്യത്തിന്റെ സുരക്ഷയിൽ ഇത്തരം സെന്റിമെൻസിനൊന്നിനും സ്ഥാനമില്ല. ഒരു രാഷ്ട്രമെന്ന നിലയിൽ അതിലെ പൗരന്മാരെ സംരക്ഷിക്കാൻ അതിർത്തികൾ കാക്കേണ്ടേ, ഭീകരരെ വധിക്കേണ്ടേ? അത് രാജ്യ ധർമ്മമല്ലേ? രാഷ്ട്രത്തിന്റെ കാഴ്ചപ്പാടിൽ നമുക്ക് ഉത്തരമില്ല, Power is always right. Might is power. ഇത് ആദ്യത്തെ കൊളോണിയൽ രാജ്യമായ ഡച്ചുകാരുടെ വൈസ്രോയി, ഇന്തോനേഷ്യയിലെ ബന്ത ദ്വീപിൽ ജാതിക്കയുടെ കച്ചവടക്കുത്തക കയ്യടക്കാനായി ആ ദ്വീപിൽ ആകെയുണ്ടായിരുന്ന ആയിരത്തഞ്ഞൂറ് തദ്ദേശവാസികളെയും കൊന്നൊടുക്കി, വീടുകൾ തീവെച്ച് നശിപ്പിച്ച ജനറൽ കോഹന്റെ വാക്കുകളാണ്. ഏതാണ്ട് അഞ്ച് നൂറ്റാണ്ടുകൾ കഴിഞ്ഞിട്ടും രാഷ്ട്ര സങ്കൽപ്പത്തിന്റെ അധികാര സമവാക്യത്തിന് മാറ്റമൊന്നുമില്ല.
ഇനി അഥവാ, ഒരു ഗാന്ധിയൻ ധാർമ്മിക രാജ്യത്തിന്റെ അധികാരി (അങ്ങനെയൊന്ന് ഉണ്ടെങ്കിൽ) ഭീകരരെ പിടികൂടി, അവരെ മാനസാന്തരപ്പെടുത്തി, നല്ല മനുഷ്യരാക്കാൻ ശ്രമിക്കുന്ന കഥയൊന്ന് ആലോചിച്ച് നോക്കൂ… അങ്ങനെയൊരു മാനസാന്തരം സംഭവിക്കുമോ? ജയപ്രകാശ് നാരായണന് മുന്നിൽ തോക്കുകളും ബോംബുകളും കൈയൊഴിഞ്ഞ് ഭീകര പ്രസ്ഥാനങ്ങളിൽ നിന്നും, തീവെട്ടിക്കൊള്ളയിൽ നിന്നും വിടുതൽ വാങ്ങി, പശ്ചാത്തപിച്ച്, മാനസാന്തരപ്പെട്ടവരെ കുറിച്ച് വായിച്ചിട്ടുണ്ട്. മനുഷ്യൻ എന്ന പദത്തിന് അർത്ഥം കൈവരുന്ന അപൂർവമായ നിമിഷമാണത്.
മനുഷ്യന്റെ, ജീവിതത്തിന്റെ, ജീവന്റെ ആത്യന്തികമായ അർത്ഥം എന്തെന്ന existential ചോദ്യം, ഒരു ട്രംപോ, മോദിയോ, പിണറായി വിജയനോ മനസ്സിൽ ഒരിക്കലെങ്കിലും ചോദിച്ചിട്ടുണ്ടാവില്ലേ?
അതുപോലെത്തന്നെ, നിഷ്കളങ്കരായ മനുഷ്യരുടെ ചോരയൊഴുക്കിയ ഏതെങ്കിലും ഒരു ഭീകരൻ, ആ ചോരയുടെ നിലവിളി കേട്ട്, പശ്ചാത്തപിച്ച്, ഭൂമിയിൽ മുട്ടുകുത്തി നിന്ന് താൻ കൊലപ്പെടുത്തിയ മനുഷ്യരോട് മാപ്പിരന്നിട്ടുണ്ടാകുമോ? ദസ്തയേവ്സ്കിയുടെ ഒരു കഥാപാത്രത്തിന് അത് ചെയ്യാൻ സാധിച്ചിട്ടുണ്ടെന്ന് നമുക്കറിയാം.* അങ്ങനെയെങ്കിൽ തീർച്ചയായും, അത് ഭൂമിയിൽ സംഭവിച്ചിട്ടുള്ളത് തന്നെയാണ്.


സ്നേഹിതാ, ആ മഹത് പ്രതീക്ഷയാണ്, ആ മുനിഞ്ഞു കത്തുന്ന നക്ഷത്രമാണ്, എന്റെ പ്രതീക്ഷ: നിങ്ങളുടെയും എന്ന് ഞാൻ ഉറപ്പിച്ച് മന്ത്രിക്കും… ശ്വാസം അവസാനിക്കും വരെ. പത്തൊമ്പതാം വയസ് മുതൽ മനസ്സ് അസ്വസ്ഥമാകുമ്പോൾ, പ്രതീക്ഷയ്ക്ക് മങ്ങലേൽക്കുന്നു എന്നറിയുമ്പോൾ ഞാൻ ഹെൻട്രി ഡേവിഡ് തോറോയുടെ ‘വാൾഡനി’ലെത്തും. ആ തെളിനീർ തടാകത്തിൽ നിന്ന് വാക്കുകളുടെ ജലം കൈക്കുമ്പിളിൽ കോരി കുടിക്കും: “നാം ഉണരുന്നത് ഏതിലേക്കോ, ആ ദിവസം മാത്രമേ പുലരുന്നുള്ളു. പുലരുവാനുള്ള സമയം ഇനിയുമുണ്ട്. സൂര്യൻ ഒരു പ്രഭാത നക്ഷത്രം മാത്രമാണ്.”
*കുറ്റവും ശിക്ഷയും എന്ന നോവലിലെ റാസ്ക്കോൾ നിക്കോവ്