മിനി പാകിസ്താൻ, മലപ്പുറം, അദൃശ്യ മുസ്ലീം കരം

Support Keraleeya

Help us in our pursuit for high-quality journalism!

Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.

Support Keraleeyam Choose your preference

₹1000/Year

₹2000/2 Years

₹500Students/Year

A contribution of any size

ONE TIME
right-bg

2025 ലെ ഇസ്ലാമോഫോബിയ റിപ്പോർട്ടിൻ്റെ ആദ്യ പതിപ്പാണിത്. 2024 ഡിസംബറിലെ ചർച്ചകളുടെ തുടർച്ച 2025 ലും കാണാവുന്നതാണ്. കേരളത്തിൽ മുസ്ലീം ന്യൂനപക്ഷ വിഭാഗത്തിൻ്റെ സാമൂഹിക – രാഷ്ട്രീയ – സാമ്പത്തിക – ദൈനംദിന ജീവിതത്തെ ചിട്ടപ്പെടുത്തുന്നതിൽ ഇസ്‌ലാമോഫോബിയ നിർണായക പങ്കുവഹിക്കുന്നു. ഈ റിപ്പോർട്ട് ഒരു വസ്തുതാന്വേഷണവും രേഖയും ആയി ചിട്ടപ്പെടുത്തിയിരിക്കുന്നു. പൊളിറ്റിക്കൽ ഇസ്ലാമിനെ സഹായിക്കുന്ന മതേതര രാഷ്ട്രീയം, കേരളമെന്ന മിനി പാകിസ്താൻ, വിവിധ മുസ്ലീം സംഘടനകളുടെ ഭീകരത, തീവ്രവാദം തുടങ്ങിയ ആരോപണങ്ങളാണ് ജനുവരിയിലെ ആദ്യത്തെ രണ്ടാഴ്ച മാത്രം നടന്ന ചർച്ചകൾ പറയുന്നത്. ഒപ്പം എല്ലാത്തിനും പിന്നിൽ ഒരു ‘അദൃശ്യ മുസ്ലീം കരമുണ്ടെന്ന’ പ്രചാരണവും കാണാം: സനാതന ധർമ്മ വിവാദം, ക്ഷേത്രങ്ങളിലെ ഷർട്ട് ധരിക്കാനുള്ള അവകാശം, എഴുത്തച്ഛൻ പ്രതിമ വിവാദം, നെയ്യാറ്റിൻകരയിലെ സമാധി, കാലിഫോർണിയയിലെ തീ, എറണാകുളം-അങ്കമാലി അതിരൂപതയിലെ കുർബാന തർക്കം, ഹണി റോസിനെതിരായ ആക്രമണം തുടങ്ങിയ വിഷയങ്ങളിലാണ് നേരിട്ടും അല്ലാതെയും മുസ്ലീം അദൃശ്യകരം കണ്ടെടുക്കാൻ ശ്രമം നടന്നത്. ഒപ്പം ടിപ്പു സുൽത്താൻ , മലപ്പുറം തുടങ്ങിയ ചിഹ്നങ്ങൾ ഉപയോഗിച്ചുള്ള ചരിത്രപരമായ വിദ്വേഷ ആക്രമണങ്ങളും നടന്നു. പതിനഞ്ച് ദിവസത്തിനുള്ളിൽ (ജനുവരി 1-15) നടന്ന 23 സംഭവങ്ങളാണ് ഈ റിപ്പോർട്ട്.

1. മതേതരസംഘടനകൾ പ്രതിക്കൂട്ടിൽ/പൊളിറ്റിക്കൽ ഇസ്ലാമിന് പാലൂട്ടുന്നവർ

മുസ്ലീം പ്രസ്ഥാനങ്ങളെ തരാതരത്തിൽ തീവ്രവാദ മുദ്ര ചാർത്താറുണ്ടെങ്കിലും അതിനിടയിലും ഒട്ടൊക്കെ ഇതര മതസമൂഹങ്ങളോട് സമഭാവന പുലർത്തുന്നവരായതിനാൽത്തന്നെ സംഘപരിവാർ സംഘങ്ങളുടെ എതിരാളികളാണ് സിപിഎം അടക്കമുള്ള പ്രസ്ഥാനങ്ങൾ. പൊളിറ്റക്കൽ ഇസ്ലാമിന്റെ സഹകാരികളാണ് സിപിഎമ്മെന്ന ആരോപണത്തിന്റെ ഒരു കാരണം അതാണ്.

2024ൽ കേസരി വാരികയിൽ (ഡിസംബർ 27) ‘പൊളിറ്റിക്കൽ ഇസ്ലാമിന് പാലൂട്ടുന്നവർ’ എന്ന ശീർഷകത്തിൽ ഒരു കുറിപ്പ് പ്രസിദ്ധീകരിച്ചു. ഇസ്ലാമിസത്തോട് അവിശുദ്ധമായി കൂട്ടുചേരുകയെന്ന അടവുനയമാണ് സിപിഐ (എം) എക്കാലവും സ്വീകരിച്ചുപോന്നിട്ടുള്ളത് എന്നും അതുകൊണ്ട് തന്നെ മതഭീകരവാദം ഉയർത്തുന്ന ആഗോള ഭീഷണിയെ അപ്രധാനമായി കണ്ട് അവഗണിക്കുകയാണ് അവർ ചെയ്യുന്നത് എന്നും സായന്ത് അമ്പലത്തിൽ എഴുതിയ ലേഖനത്തിൽ പറയുന്നു.

കേസരി വാരികയിൽ പ്രസിദ്ധീകരിച്ച ലേഖനം.

ഇസ്ലാമിസ്റ്റുകളുടെ ഇഷ്ടവും അനിഷ്ടവും നോക്കിയാണ് സിപിഎം അവരുടെ രാഷ്ട്രീയനയം പോലും നിശ്ചയിക്കുന്നത്. പൊളിറ്റിക്കൽ ഇസ്ലാമിനെ ആർജ്ജവത്തോടെ എതിർക്കാനോ തുറന്നുകാട്ടാനോ ഒരുകാലത്തും മാർക്സിസ്റ്റു പാർട്ടി മുന്നിലുണ്ടായിരുന്നിട്ടില്ല. അബദ്ധത്തിൽ ഏതെങ്കിലുമൊരു നേതാവ് മതഭീകരവാദത്തിനെതിരെ പ്രതികരിച്ചാൽ ഉടൻ തന്നെ പാർട്ടി ഇടപെട്ട് അവരെ അതിവേഗം പ്രസ്താവനയിൽ നിന്ന് പിന്തിരിപ്പിക്കുകയോ തിരുത്തിക്കുകയോ ചെയ്യുമെന്നും ലേഖനം ആരോപിക്കുന്നു. ഏതാനും ഉദാഹരണങ്ങളും ലേഖനം നൽകുന്നു. ‘മെക്ക് 7’ എന്ന വ്യായാമ കൂട്ടായ്മയ്ക്കെതിരെ ഉന്നയിച്ച വിമർശനത്തിൽ നിന്ന് അടുത്തിടെ സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി. മോഹനൻ പിന്നാക്കം പോയതാണ് ആദ്യ ഉദാഹരണം.

മലപ്പുറം ജില്ല കേന്ദ്രീകരിച്ച് നടക്കുന്ന സ്വർണ്ണക്കടത്തും ഹവാല ഇടപാടുകളും ദേശവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നുവെന്ന് ഒരു ഇംഗ്ലീഷ് പത്രത്തിന് നൽകിയ അഭിമുഖത്തിൽ നിന്ന് കേരളത്തിന്റെ മുഖ്യമന്ത്രി പിൻമാറി. ലൗ ജിഹാദ് യാഥാർത്ഥ്യമാണെന്നും കേരളത്തെ മുസ്ലീം ഭൂരിപക്ഷ പ്രദേശമാക്കാൻ ആസൂത്രിതമായ ശ്രമമുണ്ടെന്നും മുഖ്യമന്ത്രിയായിരിക്കെ സിപിഎം നേതാവായ വി.എസ് അച്യുതാനന്ദൻ പത്രസമ്മേളനത്തിൽ വെളിപ്പെടുത്തിയിട്ടും പാർട്ടിയിൽ നിന്ന് അതിന് വേണ്ട പിന്തുണ കിട്ടിയില്ല. കേരളത്തിൽ ലൗ ജിഹാദ് യാഥാർത്ഥ്യമാണെന്നും വിദ്യാസമ്പന്നരായ യുവതികളെ മതംമാറ്റാൻ ചിലർ ബോധപൂർവം പ്രവർത്തിക്കുന്നുണ്ടെന്നും രണ്ട് വർഷം മുൻപ് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് അംഗവും മുൻ എം.എൽ.എയുമായ ജോർജ് എം. തോമസ് മാധ്യമങ്ങളോട് തുറന്നുപറഞ്ഞിരുന്നു. പാർട്ടി അതുംതള്ളി. പൊളിറ്റിക്കൽ ഇസ്ലാമിനെ വിമർശിച്ചുകൊണ്ട് പി ജയരാജൻ എഴുതിയ പുസ്തകം പാർട്ടി നിലപാടല്ലെന്ന് പറഞ്ഞ് മുഖ്യമന്ത്രി നിലപാടെടുത്തു. മഅദനിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ വേദിപങ്കിട്ടു. മഹാരാജാസ് കോളജിലെ എസ്എഫ്‌ഐ നേതാവിന്റെ വധത്തെക്കുറിച്ചുള്ള രേഖകൾ കോടതിയിൽ നിന്ന് അപ്രത്യക്ഷമായി. മതഭീകരവാദികളെ പ്രീതിപ്പെടുത്താൻ ശ്രീകൃഷ്ണന്റെ പേരുള്ള കോളേജിൽ കമ്മ്യൂണിസ്റ്റുകാർ ബീഫ് ഫെസ്റ്റ് നടത്തി. പാലസ്തീൻ ഐക്യദാർഢ്യത്തിന്റെ മറവിൽ കേരള സർവകലാശാല കലോത്സവത്തിന് ‘ഇൻതിഫാദ’ എന്ന് പേരുനൽകി. പൊളിറ്റിക്കൽ ഇസ്ലാം ഉയർത്തുന്ന ഭീഷണിയെ തിരിച്ചറിയുകയും അതിനെ മറയില്ലാതെ തുറന്നെതിർക്കുകയും ചെയ്യേണ്ടത് കേരളത്തിന്റെ സുരക്ഷയ്ക്കും സമാധാനത്തിനും അനിവാര്യമാണ് എന്ന് ആഹ്വാനം ചെയ്തുകൊണ്ടാണ് ലേഖനം അവസാനിക്കുന്നത്.

മതരാഷ്ട്രവാദത്തിന്റെ മുഖംമൂടികൾ

മതരാഷ്ട്രവാദത്തെക്കുറിച്ച് കേസരിയിൽ പ്രസിദ്ധീകരിച്ച ലേഖനം ഇടതുപക്ഷത്തെ മാത്രമല്ല, വലതുപക്ഷത്തെയും ജമാഅത്തിനുമുന്നിൽ മുട്ടിലിഴയുന്നവരായി ചിത്രീകരിച്ചു: “നിലവിൽ ജമാഅത്തെ ഇസ്ലാമി ഏറ്റവും സക്രിയമായ ഇടപെടലുകൾ നടത്തുന്നത് കേരളത്തിലാണ്. കേരളത്തെ ആവേശിച്ചിരിക്കുന്ന ഇടത് വലത് മുന്നണികൾ പല സാഹചര്യങ്ങളിലും ജമാഅത്തെ ഇസ്ലാമിയുടെ മുന്നിൽ മുട്ടുകാലിലിഴയുന്ന കാഴ്ച നമ്മൾ കണ്ടിട്ടുണ്ട്. ഈ അടുത്ത ദിവസങ്ങളിൽ 2016ലെ തിരഞ്ഞെടുപ്പിൽ ജമാഅത്തെ ഇസ്ലാമി തന്നെ സഹായിച്ചുവെന്ന് കോൺഗ്രസ് നേതാവായ കെ മുരളീധരൻ പരസ്യമായി സമ്മതിച്ചിരുന്നു. മറ്റ് പല സാഹചര്യങ്ങളിലും പല തിരഞ്ഞെടുപ്പുകളിലും ഇടതുപക്ഷത്തെ തങ്ങൾ സഹായിച്ചിട്ടുണ്ട് എന്ന് ജമാഅത്തെ ഇസ്ലാമിയും അവരുടെ സഹായം തങ്ങൾ തേടിയിട്ടുണ്ട് എന്ന് ഇടതുപക്ഷവും സമ്മതിച്ചിട്ടുള്ളതുമാണ്. ജമാഅത്തെ ഇസ്ലാമിക്ക് ആഗോളതലത്തിലെ ഓരോ സംഭവവികാസങ്ങളെ കുറിച്ചും പ്രത്യേക നിലപാടുകൾ ഉണ്ടെന്നും അവ ചർച്ച ചെയ്യപ്പെടേണ്ടതാണെന്നും ചില നിലപാടുകളോട് യോജിപ്പുണ്ടെന്നും ആ രീതിയിൽ അവർ സ്വീകാര്യമാണെന്നും ഇപ്പോഴത്തെ കേരള മുഖ്യമന്ത്രി പിണറായി വിജയൻ പാർട്ടി സെക്രട്ടറി ആയിരുന്ന കാലത്ത് ഒരു പത്രസമ്മേളനത്തിൽ അസന്ദിഗ്ധമായി വ്യക്തമാക്കിയത് അന്ന് വിവാദമായിരുന്നു (മതരാഷ്ട്രവാദത്തിന്റെ മുഖംമൂടികൾ, രഞ്ജിത് കാഞ്ഞിരത്തിങ്കൽ, 10 ജനുവരി, കേസരി).

2. കേരളമെന്ന ‘മിനി പാകിസ്താൻ’

മുസ്ലീങ്ങൾക്കെതിരേ നിരവധി ഇസ്ലാമോഫിബിക് രൂപകങ്ങൾ ഉപയോഗപ്പെടുത്താറുണ്ട്. അതിലൊന്നാണ് ‘മിനി പാകിസ്താൻ.’ 2024 ഡിസംബർ 30ന് പൂനയിലെ പുരന്തർ താലൂക്കിൽ ഒരു റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കവെ മഹാരാഷ്ട്രയിലെ ബിജെപി മന്ത്രി നിതേഷ് റാണെ കേരളത്തെ ‘മിനി പാകിസ്താൻ’ എന്ന് വിശേഷിപ്പിച്ചു. രാഹുൽ ഗാന്ധിയും പിന്നീട് പ്രിയങ്ക ഗാന്ധിയും വയനാട് ലോക്‌സഭാ മണ്ഡലത്തിൽനിന്ന് തിരഞ്ഞെടുക്കപ്പെട്ടതിനെക്കുറിച്ച് പരാമർശിക്കുന്നതിനിടയിലായിരുന്നു മന്ത്രിയുടെ ‘മിനി പാകിസ്താൻ’ പ്രയോഗം. എല്ലാ തീവ്രവാദികളും അവർക്ക് വോട്ട് ചെയ്യുന്നുവെന്നും തീവ്രവാദികളെ കൂടെ കൂട്ടിയിട്ടാണ് അവർ എംപിമാർ ആയതെന്നും അദ്ദേഹം ആക്ഷേപിച്ചു (എഎൻഐ, ഡിസംബർ 30, 2024).

നിതേഷ് റാണെ

സ്വാഭാവികമായും ഈ പ്രയോഗത്തിനെതിരെ വലിയ വിമർശനമുയർന്നുവന്നു. മുഖ്യമന്ത്രി പിണറായി വിജയൻ മന്ത്രിക്കെതിരേ പ്രതികരിച്ചു. സാമൂഹിക മാധ്യമങ്ങളിലൂടെയായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം: ”കേരളത്തെ മിനി പാകിസ്ഥാനെന്ന് ആക്ഷേപിച്ച മഹാരാഷ്ട്രയിലെ ബിജെപി മന്ത്രി നിതേഷ് റാണയുടെ പ്രസ്താവന അത്യന്തം പ്രകോപനപരവും അപലപനീയവുമാണ്. സംഘപരിവാറിന് കേരളത്തോടുള്ള അടിസ്ഥാന സമീപനമാണ് മഹാരാഷ്ട്ര മന്ത്രിയുടെ വാക്കുകളിൽ വെളിവാക്കപ്പെടുന്നത്. തങ്ങൾക്ക് സ്വാധീനമുറപ്പിക്കാൻ പ്രയാസമുള്ള ഭൂപ്രദേശത്തെ അപരവൽക്കരിച്ചും വിദ്വേഷ പ്രചാരണങ്ങൾ നടത്തിയും ഒറ്റപ്പെടുത്തിക്കളയാമെന്നാണ് സംഘപരിവാർ കരുതുന്നത്. അതിനെ പിൻപറ്റിയാണ് ഇത്തരം പ്രസ്താവനകൾ വരുന്നത്. വിദ്വേഷ പ്രസ്താവന നടത്തിയ മന്ത്രി ആ സ്ഥാനത്തു തുടരാൻ അർഹനല്ല. രാജ്യത്തിന്റെ ഭരണഘടനയെ അവഹേളിക്കുംവിധം ഗുരുതരമായ സത്യപ്രതിജ്ഞാലംഘനം നടത്തിയ മന്ത്രിയുടെ നടപടിയോട് രാജ്യം ഭരിക്കുന്ന പാർട്ടിയുടെ നേതൃത്വം പ്രതികരിക്കാത്തത് ആശ്ചര്യകരമാണ്.” (കേരളം മിനി പാകിസ്ഥാനെന്ന പരാമർശം; മഹാരാഷ്ട്ര മന്ത്രിക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ, ഇന്ത്യ ടുഡെ, ഡിസംബർ 31, 2025).

മുസ്ലീങ്ങൾ പാകിസ്താൻ ആരാധകർ

പാകിസ്താൻ ക്രിക്കറ്റിന്, പാകിസ്താൻ കഴിഞ്ഞാൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ളത് കേരളത്തിലാണെന്നാണ് ഇതേ കുറിച്ച് വീഡിയോ ചെയ്ത യുട്യൂബർ മാത്യു സാമുവൽ ആരോപിച്ചത്. കേരളത്തെ മിനി പാകിസ്താൻ എന്ന് വിശേഷിപ്പിക്കുന്നത് എന്തുകൊണ്ടാണെന്നായിരുന്നു അദ്ദേഹത്തിന്റെ അന്വേഷണ വിഷയം. ക്രിക്കറ്റിന് മാത്രമല്ല ഹോക്കിയിലും ഇതാണത്രെ സ്ഥിതി. മിഡിൽ ഈസ്റ്റിൽ പോലും ഇത്രയില്ല. കശ്മീർ പാകിസ്താന്റേതാണെന്ന് സാധാരണ പറയാറുള്ളത് പാകിസ്താനികളും കേരളത്തിലെ മുസ്ലിംകളുമാണ്. പാകിസ്താൻ ഫാനുകളുള്ള ഏക സംസ്ഥാനം കേരളമാണ്. പാകിസ്താനിലുള്ള അത്രയും മതതീവ്രവാദമുള്ള സംസ്ഥാനമാണ് കേരളം, അതായത് ഇസ്ലാമിക തീവ്രവാദം. (പാകിസ്ഥാൻ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ പാകിസ്താൻ ഫാനുകളുള്ളത് കേരളത്തിൽ, മാത്യു സാമുവൽ ഒഫീഷ്യൽ, ഡിസംബർ 31, 2024).

മാത്യു സാമുവൽ

ഇതേ വിഷയത്തിൽ അദ്ദേഹം മറ്റൊരു വീഡിയോകൂടി ചെയ്തു. (പാകിസ്ഥാനിലെ പഞ്ചാബി മുസ്ലീങ്ങൾക്ക് ഇന്ത്യയോടാണ് താല്പര്യം, മാത്യു സാമുവൽ ഒഫീഷ്യൽ, 02 ജനുവരി). ആർമി ചീഫ് ബിപിൻ റാവത്ത് അപകത്തിൽ കൊല്ലപ്പെട്ടപ്പോൾ മുസ്ലീങ്ങൾ ചിരിക്കുന്ന ഇമോജിയിട്ടെന്നും പാകിസ്താനികളും അത് ചെയ്‌തെന്നും ആരോപിച്ചു. അതുകൊണ്ടാണ് കേരളത്തെ മിനി പാകിസ്താൻ എന്നു വിളിക്കുന്നതത്രെ.

ഭാഗികമായി മാത്രം യോജിച്ച് രാജീവ് ചന്ദ്രശേഖർ

മഹാരാഷ്ട്ര മന്ത്രിയുടെ പ്രസ്താവനയോട് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ ഭാഗികമായി മാത്രമേ യോജിച്ചുള്ളു. അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ വർഗീയ ഘടകങ്ങൾ കേരള രാഷ്ട്രീയത്തിലുണ്ടെന്നത് വസ്തുതയാണ്. ഇന്ത്യൻ യൂണിയൻ മുസ്ലീംലീഗ് എന്ന കക്ഷി മുസ്ലീങ്ങൾക്കുവേണ്ടി പ്രവർത്തിക്കുന്ന പാർട്ടിയാണ്. വയനാട്ടിൽ രാഹുൽ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും വിജയിക്കുന്നത് മുസ്ലീം പ്രീണനം നടത്തിയാണ് എന്നതും വസ്തുതയാണ്. എങ്കിലും കേരളത്തെക്കുറിച്ച് നിതേഷ് റാണെ പറഞ്ഞതിനോട് ചന്ദ്രശേഖർ യോജിച്ചില്ല. അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ വളരെ നല്ല ആളുകൾ ജീവിക്കുന്ന ദൈവത്തിന്റെ സ്വന്തം നാടാണ് കേരളം (വർഗീയ പ്രീണനമുണ്ട്. പക്ഷേ, കേരളം മിനി പാകിസ്താനല്ല – രാജീവ് ചന്ദ്രശേഖർ, 1 ജനുവരി, 2025).

രാജീവ് ചന്ദ്രശേഖർ

വിദ്വേഷ ടൂൾകിറ്റ് സിപിഎം വകയോ?

ജനുവരി ഒന്നാം തിയ്യതി മാധ്യമം പത്രത്തിൽ എ.കെ ഹാരിസ് ‘വിദ്വേഷ ടൂൾകിറ്റ് സിപിഎം വക’യെന്ന ശീർഷകത്തിൽ ഒരു കുറിപ്പ് പ്രസിദ്ധീകരിച്ചു. സിപിഎം പോളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവൻ പറഞ്ഞ അതേ കാര്യമാണ് മഹാരാഷ്ട്ര മന്ത്രിയും പറഞ്ഞതെന്നായിരുന്നു ലേഖനം വാദിച്ചത്. രാഹുലും പ്രിയങ്കയും വയനാട്ടിൽ നിന്ന് വിജയിച്ചത് മുസ്ലീം വർഗീയ തീവ്രവാദ ചേരിയുടെ പിന്തുണയോടെയാണെന്നായിരുന്നു സിപിഎം ജില്ലാ സമ്മേളന വേദിയിൽ വിജയരാഘവൻ പറഞ്ഞത്. പ്രസംഗശേഷം സാമൂഹിക മാധ്യമങ്ങളിൽ എഴുതിയ കുറിപ്പിൽ ലീഗ്, ജമാഅത്തെ ഇസ്ലാമി, എസ്ഡിപിഐ തുടങ്ങിയ സംഘടനകളുടെ പേരും അദ്ദേഹം എഴുതിച്ചേർത്തു. വിജയരാഘവൻ പറഞ്ഞത് പാർട്ടി നിലപാടാണെന്നായിരുന്നു ഇതേ കുറിച്ചുള്ള പാർട്ടി സെക്രട്ടറി എം.വി ഗോവിന്ദന്റെ വിശദീകരണം.

മുസ്ലീം വിരുദ്ധ രാഷ്ട്രീയത്തിന്റെ പതാകവാഹകർ

‘മുസ്ലീം വിരുദ്ധ രാഷ്ട്രീയത്തിന്റെ പതാകവാഹകരാകുന്ന സിപിഎം’ എന്ന തലക്കെട്ടിൽ ചന്ദ്രിക (02 ജനുവരി, മുഹ്‌സിൻ കാതിയോട്) പ്രസിദ്ധീകരിച്ച എഡിറ്റോറിയൽ പേജ് ലേഖനം നിതീഷ് റാണയുടെ മുസ്ലീം വിരുദ്ധ പ്രസ്താവനയ്ക്ക് ഊർജ്ജം നൽകിയത് സിപിഎം നേതാവും ബ്യൂറോ അംഗവുമായ വിജയരാഘവന്റെ സുൽത്താൻ ബത്തേരി പ്രസംഗമാണെന്ന് ആരോപിക്കുന്നു. കേരളത്തിലെ ഇടതുപക്ഷ സർക്കാരിന് നേതൃത്വം നൽകുന്ന സിപിഎമ്മിന്റെ ഉത്തരവാദപ്പെട്ട നേതാക്കളുടെ സമീപകാല പ്രസ്താവനകളും ലേഖനം ചർച്ചാവിഷയമാക്കുന്നു. രാഹുലിന്റെയും പ്രിയങ്കയുടെയും വയനാട്ടിലെ വിജയം, മുസ്ലീം സമുദായ സംഘടനകൾക്കെതിരേ തീവ്രവാദ ആരോപണം ഉന്നയിക്കുന്നത്, മെക്ക് 7നെതിരേ നടത്തിയ പ്രചാരണങ്ങൾ, കാഫിർ സ്‌ക്രീൻഷോട്ട് തുടങ്ങിയ വിഷയങ്ങളാണ് ലേഖനം പരിശോധിച്ചത്.

എഴുത്തച്ഛൻ പ്രതിമയും പാകിസ്താനും

മലപ്പുറത്ത് എഴുത്തച്ഛൻ പ്രതിമ സ്ഥാപിക്കാത്തിടത്തോളം കാലം കേരളം മിനി പാകിസ്താൻ തന്നെയാണെന്ന് ബിജെപി സംസ്ഥാന സമിതിയംഗം അഡ്വ. എസ് ജയസൂര്യൻ ആരോപിച്ചു. നിതീഷ് റാണെ പറഞ്ഞത് വെളിവുകേടല്ല, യാഥാർത്ഥ്യമാണെന്നും അഡ്വ. എസ് ജയസൂര്യൻ പറഞ്ഞു. ട്വിന്റിഫോർ ന്യൂസ് ചാലനിന്റെ എൻകൗണ്ടർ പ്രൈം എന്ന പരിപാടിക്കിടയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. (കേരളം പാകിസ്താൻ തന്നെ, മന്ത്രി നിതേഷ് റാണെയുടെ പ്രസംഗം ആവർത്തിച്ച് ബിജെപി സംസ്ഥാന സമിതിയംഗം എസ് ജയസൂര്യൻ, 02 ജനുവരി, മീഡിയാവൺ)

‘കേരളം ഇമ്മിണി വല്യ ജിഹാദിസ്ഥാൻ’

കേരളം മിനി പാകിസ്താൻ മാത്രമല്ല, ഇമ്മിണി വലിയ ജിഹാദിസ്ഥാനാണെന്നായിരുന്നു മുൻ സിപിഎം നേതാവും ഇപ്പോഴത്തെ ബിജെപി ദേശീയ വൈസ് പ്രസിഡന്റുമായ എ.പി അബ്ദുള്ളക്കുട്ടിയുടെ പ്രതികരണം. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹം പ്രതികരിച്ചത്: “കേരളത്തെ കുട്ടി പാക്കിസ്ഥാൻ എന്ന് വിളിച്ചതാണല്ലോ ഇപ്പോഴത്തെ വിവാദം. സത്യത്തിൽ കേരളം ഇമ്മിണി വല്യ ജിഹാദിസ്ഥാൻ തന്നെയാണ്. അതിന് ഉത്തരവാദികളിൽ ഒരാൾ പിണറായിക്കൊപ്പം കാണുന്ന ഈ താടിക്കാരനും തൊപ്പിക്കാരനും മാത്രമാണ്. സംശയമുള്ളവർ മൂന്നു പതിറ്റാണ്ട് മുമ്പ് ഇദ്ദേഹം കേരളത്തിലെമ്പാടും നടത്തിയ പ്രഭാഷണങ്ങളുടെ കാസറ്റുകൾ ഒന്നുകൂടി കേട്ട് നോക്കൂ. കാസർകോട്ട് നിന്നും കണ്ണൂരിൽ നിന്നും ആലുവയിൽ നിന്നും ഉന്നത വിദ്യാഭ്യാസം നേടിയ മുസ്ലിം ചെറുപ്പക്കാരെ സിറിയയിൽ ആട് മേയ്ക്കാൻ അയച്ചത് ഇയാളെ പോലുള്ള തീവ്രവാദികളാണ്. ഇതുപോലെയുള്ള ദേശവിരുദ്ധരുമായി സിപിഎം ഉണ്ടാക്കിയ അവിഹിത കൂട്ടുകെട്ടുകൾ കേരളം ഒരിക്കലും മറക്കില്ല. പൊറുക്കില്ല.” മഅദനിയുടെ ചിത്രത്തോടൊപ്പമായിരുന്നു അദ്ദേഹത്തിന്റെ ആക്ഷേപം. (4 ജനുവരി, ഫേസ്ബുക്ക്, എ.പി അബ്ദുള്ളക്കുട്ടി).

പി.സി ജോർജ്

ലീഗ് പാകിസ്താൻവാദികളോ? പി.സി ജോർജ്

ലീഗിന്റെ രാജ്യസ്‌നേഹത്തെക്കുറിച്ചുള്ള ഒരു ചർച്ച ജനം ടിവി സംഘടിപ്പിച്ചു. ലീഗിൽ നിന്നുള്ള സി.കെ ഷാക്കിറും ബിജെപി നേതാവായ പി.സി ജോർജും ചർച്ചയിൽ പങ്കെടുത്തു. മലപ്പുറത്തെ ലീഗുകാർ പാകിസ്താൻ ജയിച്ചാൽ കയ്യടിക്കുന്നവരാണോയെന്നും മുസ്ലീം എന്ന് പേരുള്ള ഒരു പാർട്ടിയെ മതേതരപാർട്ടിയെന്ന് വിളിക്കാമോയെന്നുമായിരുന്നു അവതാരകനായ അനിൽ നമ്പ്യാരുടെ ചോദ്യം. പി.സി ജോർജ് വർഗീയവിഷം തുപ്പുന്നയാളാണെന്ന് ഷാക്കിർ കുറ്റപ്പെടുത്തി. വാക്കുതർക്കത്തോടെയാണ് ചർച്ച അവസാനിച്ചത്. മുസ്ലിംകളായി ജനിച്ചവരെല്ലാം വർഗീയവാദികളാണെന്നും ഷാക്കിറിനോട് പാകിസ്താനിലേക്ക് പോകാനും ജോർജ് ആവശ്യപ്പെട്ടു (05 ജനുവരി, ജനം ടിവി).

“ഇന്ത്യയിലെ മുസ്ലീങ്ങൾ മുഴുവൻ വർഗീയവാദികളാണ്. വർഗീയവാദിയല്ലാത്ത ഒരു മുസ്ലിമും ഇന്ത്യയിലില്ല. ആയിരക്കണക്കിന് ഹിന്ദുക്കളെയും ക്രിസ്ത്യാനികളെയും മുസ്ലീങ്ങൾ കൊലപ്പെടുത്തിയിട്ടുണ്ട്. തുണി പൊക്കിനോക്കി മുസ്ലീമല്ലെന്ന് കണ്ടാൽ കൊല്ലുന്നതാണ് അവരുടെ രീതി. മുസ്ലീം ലീഗ് വർഗീയ പാർട്ടിയാണ്. പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ കുഞ്ഞാലിക്കുട്ടിയും കെ.ടി ജലീലും എസ്ഡിപിഐയും പിഡിപിയും ജമാഅത്തെ ഇസ്ലാമിയും എല്ലാം യോഗം ചേർന്നു. മുസ്ലിം തീവ്രവാദസംഘടനകൾ ഒരുമിച്ച് കൂടി ബിജെപിയെ തോൽപ്പിക്കാൻ തീരുമാനിച്ചു. 44,000 വോട്ടാണ് കോൺഗ്രസിനായി ഒരുമിച്ച് ചെയ്തത്. അങ്ങനെയാണ് ബിജെപിയെ തോൽപ്പിച്ചത്. ഈരാറ്റുപേട്ടയിൽ മുസ്ലീം വർഗീയതയുണ്ടാക്കിയാണ് തന്നെ തോൽപ്പിച്ചത്. പാലോളി മുഹമ്മദ് കുട്ടി മാന്യനായ കമ്മ്യൂണിസ്റ്റുകാരനാണ്. പാലോളി കമ്മിറ്റിയുടെ റിപ്പോർട്ട് പ്രകാരമാണ് കേരളത്തിലെ മുഴുവൻ ഓഫീസുകളും മുസ്ലീങ്ങൾ കയ്യേറിയത്. കേരളത്തിലെ സ്വത്ത് മുഴുവൻ മുസ്ലീങ്ങൾ കൊള്ളയടിക്കുകയാണ്. ഇത് പച്ചക്ക് പറയാൻ മടിയുമില്ല. മുസ്ലീങ്ങൾക്ക് മറ്റു മതസ്ഥരോട് സൗമനസ്യവുമില്ല. മുസ്ലീങ്ങൾക്ക് ഇന്ത്യയല്ല, പാകിസ്താനാണ് വേണ്ടത്. ഇന്ത്യയും പാകിസ്താനും തമ്മിൽ ക്രിക്കറ്റ് കളി നടക്കുമ്പോൾ ഇന്ത്യൻ ക്യാപ്റ്റന്റെ വിക്കറ്റ് പോകുമ്പോൾ കയ്യടിക്കുന്നവരാണ് മുസ്ലീങ്ങൾ.”

തിരിച്ചുപ്രതികരിക്കുന്ന മുസ്ലീം തീവ്രവാദികൾക്കെതിരേയും കേസെടുക്കണം

ജോർജിന്റെ വംശീയപരാമർശത്തെക്കുറിച്ച് പ്രൈം വിറ്റ്‌നെസ് എന്ന യൂട്യൂബ് ചാനലിലൂടെ സി.ആർ നീലകണ്ഠന്റെ ഒരു പ്രതികരണം പുറത്തുവന്നു. എല്ലാ മുസ്ലീങ്ങളെയും തീവ്രവാദികളെന്ന് വിളിക്കുന്നതിനോട് അദ്ദേഹം യോജിച്ചില്ല. “കേരളത്തിലെ മുസ്ലീങ്ങൾ തീവ്രവാദം കുറഞ്ഞവരാണ്. എൽ.കെ അദ്വാനി പോലും പറഞ്ഞത് ചില മുസ്ലീങ്ങൾ മാത്രമാണ് തീവ്രവാദികളെന്നാണ്. ജോർജ് പറയുന്നത് മറിച്ചാണ്. അതുകൊണ്ട് ജോർജിനെതിരേ കേസെടുക്കണം. ജയിലിലിടണം. കേസെടുത്തില്ലെങ്കിൽ ഏതെങ്കിലും മുസ്ലീം തീവ്രവാദികളോ ഭീകരവാദികളോ ഇതിനെതിരേ പ്രസ്താവനയിറക്കിയാൽ വർഗീയ സംഘർഷത്തിന് വേറെ കാരണം വേണ്ട.” (പി.സി ജോർജ്ജിനെതിരെ ക്രിമിനൽ കേസെടുത്ത് അറസ്റ്റ് ചെയ്ത് ജയിലിലിടണം, പ്രൈം വിറ്റ്‌നെസ്, 10 ജനുവരി, പ്രൈം വിറ്റ്‌നെസ്).

പി.സി ജോർജിനെതിരെ മതരാഷ്ട്രവാദികളെന്ന് സുരേന്ദ്രൻ

പി.സി ജോർജിനെ മതരാഷ്ട്രവാദികൾ വേട്ടയാടുന്നുവെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി കുറ്റപ്പെടുത്തി. പൊലീസ് കേസ് ഈ ഭീഷണിയുടെ ഫലമായാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി: ചാനൽ ചർച്ചയിൽ സംഭവിച്ച നാക്ക് പിഴക്ക് അദ്ദേഹം ഫേസ്ബുക്കിലൂടെ മാപ്പ് പറഞ്ഞിട്ടും വേട്ടയാടുന്നത് അംഗീകരിക്കാനാവില്ല. ടി.ജെ. ജോസഫ് മാഷിനെതിരെ വി.എസ് സർക്കാർ കേസെടുത്തതിന് സമാനമാണ് ഇപ്പോൾ പി.സി ജോർജിനെതിരെ കേസെടുത്തത്. ഇതിന്റെ ധൈര്യത്തിലായിരുന്നു തീവ്രവാദികൾ ജോസഫ് മാഷിന്റെ കൈവെട്ടിയത്. പി.സിക്കെതിരെയും ഇത്തരത്തിലാണ് മതമൗലികവാദികൾ കൊലവിളി മുഴക്കുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു (പി.സി ജോർജിനെ മതമൗലികവാദികൾ വേട്ടയാടുന്നു: കെ സുരേന്ദ്രൻ, 11 ജനുവരി മാധ്യമം).

ആരാ പാകിസ്താന്റെ ആള്?

ജോർജിന്റെ പ്രസ്താവനക്കെതിരേ എഴുത്തുകാരൻ ശിഹാബുദ്ദീൻ പൊയ്ത്തുംകടവ് ഫേസ്ബുക്കിൽ പ്രതികരിച്ചു. പാകിസ്താനിലേക്ക് പോയാൽ ആര് ദുബായിലേക്കുള്ള ലോഞ്ചിൽ ജോലി തേടി പോകുമെന്നും ലോഞ്ച് മുങ്ങി കടലിൽ അജ്ഞാതരായി മരിക്കുമെന്നും അദ്ദേഹം ചോദിച്ചു. “കേരളത്തിന്റെ മൂന്നിലൊന്ന് വരുമാനം പ്രവാസികളുടെതാണ്. അവർ നട്ടു നനച്ചതാണ് ഇന്ന് കാണുന്ന വൃത്തിയും വിദ്യാഭ്യാസവും നല്ല ഉടുപ്പും സ്‌റ്റൈലൻ വീടും പള്ളിയും അമ്പലവുമൊക്കെയുള്ള കേരളം. ഇവരെയൊക്കെ പാക്കിസ്ഥാനിലേക്കയച്ചിരുന്നെങ്കിൽ എന്താവും കേരള ചരിത്രം? ഉത്തരം ലളിതമാണ്. ജീവിക്കാൻ ഗതിയില്ലാതെ അവർ പാക്കിസ്താനിൽ കുഞ്ഞുകുട്ടി പരാധീനതകളുമായി കുറച്ചുകാലം ജീവിക്കും. എന്നിട്ട് ദുബായിൽ ലോഞ്ച് കയറി പോകും. പിന്നെ ഇത്തിരി പണമുണ്ടാക്കി കപ്പലിൽ പോകും അത് കഴിഞ്ഞ് സ്‌റ്റൈലൻ വിമാനത്തിൽ പോകും. അവരങ്ങ് നന്നാവും-അങ്ങനെ വരുമ്പോൾ ആരാണ് പാക്കിസ്ഥാന്റെ ആള്?- എന്താ ഇത്ര സംശയം പി.സി ജോർജ് തന്നെയെന്നായിരുന്നു.” ഷിഹാബുദ്ദീന്റെ പരിഹാസം. (കേരളത്തിന്റെ മൂന്നിലൊന്ന് വരുമാനം പ്രവാസികളുടേതാണ്; പി.സിക്ക് മറുപടിയുമായി ശിഹാബുദ്ദീൻ പൊയ്ത്തുംകടവ്, 10 ജനുവരി, മീഡിയാവൺ)

പരാതിയും കേസും

പി.സി ജോർജിന്റെ വിദ്വേഷപരാമർശത്തിനെതിരേ യൂത്ത് ലീഗ് പരാതി കൊടുത്തു. തങ്ങളുടെ പരാതിയിന്മേൽ പോലിസ് കേസെടുത്തില്ലെന്ന് നേതാക്കൾ പത്രസമ്മേളനത്തിൽ പറഞ്ഞു (വിദ്വേഷപരാമർശം: പി സി ജോർജിനെതിരേ പോലിസിൽ പരാതി നൽകി യൂത്ത് ലീഗ്, കേസെടുക്കുന്നില്ലെന്ന് ആരോപണം, 08 ജനുവരി, മീഡിയാവൺ).
ഇതേ സംഭവത്തിൽ എസ്ഡിപിഐയുടെ പെരിന്തൽമണ്ണ മുനിസിപ്പൽ പ്രസിഡന്റ് ശംസുദ്ദീനും പരാതി നൽകി. മുഖ്യമന്ത്രി, ഡിജിപി, മലപ്പുറം എസ്പി എന്നിവർക്കായിരുന്നു പരാതി നൽകിയത് (മതസ്പർധ ഇളക്കിവിടുന്ന പരാമർശം നടത്തി, പിസി ജോർജിനെതിരേ പരാതി നൽകി എസ്ഡിപിഐ, 08 ജനുവരി, മീഡിയാവൺ).വെൽഫെയർ പാർട്ടിയുടേതടക്കം ആകെ ഏഴ് പരാതികളാണ് ജോർജിനെതിരേ നൽകിയിരുന്നത്. പരാതി നൽകി നാലുദിവസം കഴിഞ്ഞ് പോലിസ് പരാതിക്കാരന്റെ മൊഴിയെടുത്തു. അതിനുശേഷം മാത്രമേ കേസെടുക്കൂ എന്നും പോലിസ് അറിയിച്ചു (10, ജനുവരി, മീഡിയാവൺ). ഏതായാലും അന്നുതന്നെ ജോർജിനെതിരേ ഈരാറ്റുപേട്ട പോലിസ് വിദ്വേഷപരാമർശം നടത്തിയതിന് കേസെടുത്തു (മുസ്ലീങ്ങൾക്കെതിരെ വിദ്വേഷ പരാമർശം: പി.സി ജോർജിനെതിരെ കേസെടുത്തു, 10 ജനുവരി, മാധ്യമം). അറസ്റ്റിലായ ജോർജ് പിന്നീട് ജാമ്യം കിട്ടി പുറത്തുവന്നു.

സനാതന ധർമ്മത്തിനെതിരെ പിണറായി/ശിവഗിരിയും സാമുദായിക സമ്മർദ്ദവും

ശിവഗിരി തീർഥാടന സമ്മേളനത്തിന്റെ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുന്നതിനിടയിൽ ധർമസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ ക്ഷേത്രങ്ങളിൽ ഷർട്ട് ധരിച്ച് പ്രവേശനം അനുവദിക്കാത്തതിനെ വിമർശിച്ചു. ശ്രീനാരായണീയ ബന്ധമുള്ള ക്ഷേത്രങ്ങളിൽപോലും ഷർട്ടിടാതെയേ കയറാവൂ എന്നുള്ള നിർബന്ധബുദ്ധി ഉപേക്ഷിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. (31, ഡിസംബർ, മലയാള മനോരമ). വളരെ പ്രധാനപ്പെട്ട സാമൂഹിക ഇടപെടലാണ് സച്ചിദാനന്ദ സ്വാമിയിൽ നിന്നുണ്ടായതെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്ത മുഖ്യമന്ത്രി പിണറായി വിജയനും പറഞ്ഞു. ശ്രീനാരായണഗുരുവിനെ സനാതന ധർമത്തിന്റെ വക്താവാക്കി ചിത്രീകരിക്കുന്നതിനെയും അദ്ദേഹം പ്രസംഗത്തിൽ വിമർശിച്ചു. ക്ഷേത്രാചാരങ്ങളിൽ ഉപദേശിക്കാനുള്ള അവകാശം ശിവഗിരി മഠത്തിനില്ലെന്നായിരുന്നു ജി സുകുമാരൻ നായരുടെ പ്രതികരണം. കൂട്ടത്തിൽ ക്ഷേത്രങ്ങളിലെ ആചാരക്രമങ്ങളെ മാറ്റിമറിക്കാൻ ശിവഗിരിയിലുണ്ടായ പ്രഖ്യാപനത്തെ മുഖ്യമന്ത്രി പിന്തുണയ്ക്കാൻ പാടില്ലെന്നും അദ്ദേഹം പറഞ്ഞു (03, ജനുവരി, ദേശാഭിമാനി).

ഇതിന്റെകൂടി പശ്ചാത്തലത്തിൽ ‘സാമുദായിക സമ്മർദ്ദങ്ങൾക്ക് വഴങ്ങുമോ?’ എന്ന ശീർഷകത്തിൽ മാതൃഭൂമി സൂപ്പർ പ്രൈംടൈം ഒരു ചർച്ച സംഘടിപ്പിച്ചു (02, ജനുവരി). മുഖ്യമന്ത്രി വിവിധ സമുദായങ്ങൾ ഒരു വോട്ട് ബാങ്കായി പ്രവർത്തിക്കുന്നതിനെ തടുക്കാൻ ശ്രമിക്കുകയാണ് ഇത്തരം ഇടപെടലുകളിലൂടെ ചെയ്യുന്നതെന്നും അത് അസ്വാഭാവികമല്ലെന്നുമായിരുന്നു അവതാരകന്റെ അഭിപ്രായം. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ അനുഭവത്തിൽ മുസ്ലീം സമൂഹത്തിലും ഇത്തരം വിള്ളലുകൾ ഉണ്ടാക്കുന്നത് ഇടതുപക്ഷത്തിന് താൽപര്യമുള്ള കാര്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഷാഫി ചാലിയം

മുസ്ലീം ലീഗ് പ്രതിനിധിയായ ഷാഫി ചാലിയം ഇതിനോട് പ്രതികരിച്ചു. മുസ്ലിം സമുദായത്തിനുള്ളിലെ മുഖ്യമന്ത്രിയുടെയും ഇടതുപക്ഷത്തിന്റെയും ഇടപെടലുകളെ ഇതര ജാതിവിഭാഗങ്ങളെ കൈകാര്യം ചെയ്യുന്നതുമായി സമീകരിക്കുന്നതിനെ അദ്ദേഹം ചോദ്യം ചെയ്തു. ഇസ്ലാമോഫോബിയയുടെ പശ്ചാത്തലത്തിലാണ് ഷാഫി ഇക്കാര്യം വിശദീകരിച്ചത്: ഹസ്സനും അമീറും കുഞ്ഞാലിയും ചേർന്ന് ഈ നാട് ഭരിക്കാൻ പോവുകയാണെന്ന് രീതിയിലുള്ള ഇസ്ലാമോഫോബിക് പരാമർശങ്ങൾ നടത്തിയത് സിപിഎമ്മും കോടിയേരി ബാലകൃഷ്ണനുമാണ്. മൂന്ന് മുസ്ലീം നാമധാരികളുടെ പേരുകൾ തെരഞ്ഞെടുത്ത് ഇവർ നാട് ഭരിക്കാൻ പോവുകയാണെന്ന് പറയുന്നത് കൊടിയ വർഗീയതയാണ്. മുസ്ലീം വിദ്വേഷം എന്നത് സ്വാഭാവികമായും ഇന്ന് പല മുസ്ലീം ഇതര സമുദായങ്ങൾക്കിടയിലുമുണ്ട്. അതിന്റെ ഒരു കാരണം മുസ്ലീം സമുദായത്തിലെ ചില സംഘടനകളുടെ അച്ചടക്കമില്ലായ്മയാണെങ്കിലും ആഗോളതലത്തിൽ ഇസ്ലാം ഒരു ഭീകര മതമാണെന്ന് രീതിയിലുള്ള പ്രചാരണത്തിന് മേൽക്കൈയ്യുണ്ട്.

ഇതര ജാതിവിഭാഗങ്ങളുടെ സാമൂഹ്യസ്ഥാനങ്ങളെ പരിഗണിക്കാതെയാണ് അവതാരകൻ കേരള രാഷ്ട്രീയത്തിലെ സമുദായ സമ്മർദ്ദങ്ങളെക്കുറിച്ച് തന്റെ നിലപാട് രൂപീകരിച്ചതെന്നതാണ് മാതൃഭൂമി ചർച്ചയുടെ ഒരു പോരായ്മ. ഈ തെറ്റ് പൊതുവെ മാധ്യമങ്ങൾ വരുത്താറുള്ളതാണ്. ഈ പ്രശ്‌നത്തെ ഷാഫി അഭിസംബോധന ചെയ്യുന്നില്ലെങ്കിലും മുസ്ലീം സമൂഹത്തിനിടയിലെ സിപിഎമ്മിന്റെ ഇടപെടലിൽ ഉള്ളടങ്ങിയ ഇസ്ലാമോഫോബിക് ആഖ്യാനമാതൃക അദ്ദേഹം തിരിച്ചറിയുന്നുണ്ട്. അതേസമയം മുസ്ലീങ്ങടെ സ്വയംസംഘാടനത്തെക്കുറിച്ചുള്ള ഇസ്ലാമോഫോബിക് വംശീയമാതൃക തിരിച്ചറിയുന്നതിൽ അദ്ദേഹം വീഴ്ചവരുത്തുകയും ചെയ്യുന്നു. മുസ്ലീം സമുദായത്തിലെ ചില സംഘടനകളുടെ അച്ചടക്കമില്ലായ്മയാണ് ഇസ്ലാമോഫോബിയക്ക് കാരണമാകുന്നതെന്ന നിഗമനത്തിലദ്ദേഹം എത്തുന്നത് അതുകൊണ്ടാണ്.

4. ഷർട്ട് വിവാദവും മുസ്ലീങ്ങളും

ശിവഗിരി തീർഥാടന സമ്മേളനത്തിന്റെ ഉദ്ഘാടന ചടങ്ങിൽ ധർമ്മ സംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ ഷർട്ട് ധരിച്ചവരെ ക്ഷേത്രങ്ങളിൽ പ്രവേശിപ്പിക്കാത്ത കീഴ്‌വഴക്കത്തെ വിമർശിച്ചു (ഡിസംബർ 31, മലയാള മനോരമ). വളരെ പ്രധാനപ്പെട്ട സാമൂഹിക ഇടപെടലാണ് സച്ചിദാനന്ദ സ്വാമിയിൽ നിന്നുണ്ടായതെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്ത മുഖ്യമന്ത്രി പിണറായി വിജയനും പറഞ്ഞു. ഈ പ്രസ്താവനക്ക് കേരളത്തിൽ അഭൂതപൂർവമായ സ്വീകാര്യത കിട്ടി. സാമൂഹ്യമാധ്യമങ്ങൾ മാത്രമല്ല, മുഖ്യധാരാ മാധ്യമങ്ങളും വിഷയം ചർച്ച ചെയ്തു. ചില പ്രക്ഷോഭപരിപാടികളും നടന്നു. സ്വാഭാവികമായും ചില പ്രതിഷേധങ്ങളും ഇതിനെതിരേ നടന്നു. ക്ഷേത്രാചാരങ്ങളിൽ ഉപദേശിക്കാനുള്ള അവകാശം ശിവഗിരി മഠത്തിനില്ലെന്നായിരുന്നു ഇതിനോടുള്ള എൻഎസ്എസ് നേതാവ് ജി സുകുമാരൻ നായരുടെ പ്രതികരണം (03, ജനുവരി, ദേശാഭിമാനി).

ഈ വിഷയത്തിലെ അസാധാരണമായ ഒരു പ്രതികരണം ഉണ്ടായത് ബിജെപി നേതാവ് കെ സുരേന്ദ്രനിൽനിന്നാണ്. കേരളം നേരിടുന്ന പ്രധാന പ്രശ്‌നം ഷർട്ടിട്ട് ക്ഷേത്രത്തിൽ പ്രവേശിക്കണമോ വേണ്ടയോ എന്നതാണെന്ന് അദ്ദേഹം മുഖ്യമന്ത്രിയെ പരിഹസിച്ചു. “പിണറായി വിജയന് ഈ പ്രശ്‌നത്തിൽ ഇടപെടാൻ അവകാശമില്ല. പറയേണ്ടത് ആചാര്യന്മാരാണ്. ഭൂരിപക്ഷ സമുദായത്തെ ഭിന്നിപ്പിക്കാൻ ശ്രമിക്കുകയാണ്. ഭൂരിപക്ഷസമുദായത്തിന്റെ ഐക്യം തകർക്കാനാണ് ചിലർ ഇറങ്ങിയിരിക്കുന്നത്. അത് നടക്കില്ല.”

തുടർന്നദ്ദേഹം വിഷയത്തെ മറ്റൊരു ദിശയിലേക്ക് തിരിച്ചുവിട്ടു. വലിയ തുകക്കുള്ള ചുരിദാർ വാങ്ങി ഇതിനുമുകളിൽ കറുത്ത തുണി ചുറ്റുന്നത് ആരും ചോദ്യം ചെയ്യുന്നില്ല. പുതിയ ശീലമാണ് ഇത്. കേരളത്തിലെ മുസ്ലീം സഹോദരിമാരുടെ വേഷം എത്ര മനോഹരമായിരുന്നു. ഇന്നിപ്പോൾ ഒരു പ്രത്യേക വേഷം അടിച്ചേൽപ്പിക്കുകയാണ്. പിണറായി വിജയൻ അതേകുറിച്ച് മിണ്ടുന്നില്ല. മഹാഭൂരിപക്ഷം വരുന്ന മുസ്ലീം ദേവാലയങ്ങളിൽ സ്ത്രീകളെ പ്രാർത്ഥിക്കാൻ അനുവദിക്കണമെന്നു പറയാൻ മുഖ്യമന്ത്രിക്ക് ധൈര്യമില്ല.” (‘മുസ്ലീം സഹോദരിമാരുടെ വേഷത്തെ കുറിച്ച് കൂടി പറയണം, മുഖ്യമന്ത്രിക്ക് ധൈര്യമുണ്ടോ’, 04 ജനുവരി, 2025, റിപ്പോർട്ടർ ടിവി). ഇതേ അഭിപ്രായമാണ് റിപോർട്ടർ ടിവി ചർച്ചക്കിടയിൽ അവതാരക സുജയ പാർവ്വതി പറഞ്ഞത്. (01 ജനുവരി, 2025, റിപ്പോർട്ടർ ടിവി). മുസ്ലീങ്ങളുമായി ഒരു ബന്ധമില്ലെങ്കിലും ഷർട്ട് വിവാദം വന്നുനിന്നത് ഒരു മുസ്ലീം പ്രശ്‌നത്തിൽ തൊട്ടുകൊണ്ടാണ്.

‘ഗുരുദേവനെതിരേ ഇടത് ജിഹാദ്’

ഇതേ വിഷയത്തിൽ ജനുവരി 5ന് ജന്മഭൂമി പ്രസിദ്ധീകരിച്ച കുറിപ്പിന്റെ ശീർഷകം തന്നെ ‘ഗുരുദേവനെതിരേ ഇടത് ജിഹാദ്’ എന്നായിരുന്നു. മുരളി പാറപ്പുറമാണ് കുറിപ്പ് തയ്യാറാക്കിയത്: ”ഹിന്ദുക്കളെ വിഘടിപ്പിച്ചും ജിഹാദികളെ ഒരുമിപ്പിച്ചും രാഷ്ട്രീയ നേട്ടം കൊയ്യാനുള്ള തന്ത്രമാണ് പിണറായി വിജയൻ പ്രയോഗിക്കുന്നത്. അബ്ദുൾ നാസർ മദനിയെ മഹാത്മാഗാന്ധിയോട് ഉപമിച്ച് ഇഎംഎസ് നമ്പൂതിരിപ്പാട് മുസ്ലീം വോട്ട് ബാങ്കിന്റെ ആനുകൂല്യം നേടാൻ ശ്രമിക്കുകയുണ്ടായല്ലോ. കോൺഗ്രസിന്റെയും യുഡിഎഫിന്റെയും ഭാഗമായ മുസ്ലീം ലീഗിനെ ഇടതുമുന്നണിയിൽ എടുക്കാൻ ശ്രമിച്ച് പരാജയപ്പെട്ടപ്പോൾ ജിഹാദി സംഘടനകളെ ഒപ്പം നിർത്തി രാഷ്ട്രീയ മുതലെടുപ്പ് നടത്താനാണ് പിണറായി ശ്രമിക്കുന്നത്. സനാതന ധർമ്മത്തെയും അതിന്റെ ആചാര്യനായ ശ്രീനാരായണഗുരുദേവനെയും നിന്ദിച്ചാൽ ജിഹാദികളുടെ അനുഭാവം എളുപ്പത്തിൽ നേടിയെടുക്കാമെന്ന ചിന്തയാണ് സിപിഎമ്മിലെ പിണറായിമാരെ നയിക്കുന്നത്. ഇത് തിരിച്ചറിയാനുള്ള രാഷ്ട്രീയ വിവേകം ഹിന്ദു സമൂഹം കാണിക്കണം.” പ്രത്യക്ഷ ബന്ധമില്ലങ്കിലും ഏത് വിഷയത്തെയും മുസ്ലീങ്ങളുമായി ബന്ധപ്പെടുത്തുകയെന്നതാണ് ഇസ്ലാമോഫോബിയയുടെ ഒരു രീതി.

ജന്മഭൂമി ലേഖനം

മതതീവ്രവാദികളെ സന്തോഷിപ്പിക്കാൻ

ഗുരുദേവൻ സനാതനധർമത്തിന്റെ വക്താവല്ലയെന്ന മുഖ്യമന്ത്രിയുടെ ശിവഗിരി പ്രസംഗത്തെ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ പിന്തുണച്ചു. മതതീവ്രവാദികളെ സന്തോഷിപ്പിക്കാനുള്ള ശ്രമമെന്നായിരുന്നു ഇതിനെ ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് ആർ.വി ബാബു വ്യഖ്യാനിച്ചത്: “ഗുരുദേവൻ സനാതനധർമത്തിന്റെ വക്താവല്ലെന്ന പ്രസ്താവനയെ പിന്തുണച്ച ഏക മാർസിസ്റ്റ് ഇതര പ്രസ്ഥാനം എസ്ഡിപിഐയാണ്. തീവ്രവാദികളുടെ കയ്യടിക്കുവേണ്ടിയാണ് സിപിഎം നേതാക്കൾ ഹിന്ദുക്കളെ ആക്ഷേപിക്കുന്നത്. സ്ത്രീകൾക്ക് സ്വാതന്ത്ര്യവും തുല്യതയും നിഷേധിക്കുന്ന മുസ്ലീം വ്യക്തിനിയമമായ ശരിഅ ശരിയാണെന്ന് പറഞ്ഞ് കോടതിയിൽ സത്യവാങ്മൂലം നൽകിയവരാണ് ഇപ്പോൾ സനാതനധർമത്തെ വിമർശിക്കുന്നത്.” (ഗോവിന്ദന്റെ അശ്ലീല പരാമർശം മതവീവ്രവാദികൾക്കുവേണ്ടി, 06 ജനുവരി, ജന്മഭൂമി). ഗോവിന്ദൻ ഹിന്ദു സമൂഹത്തോട് മാപ്പ് പറയണമെന്നാണ് അദ്ദേഹത്തിന്റെ ആവശ്യം.

5. ഹിന്ദു യുവതിക്കെതിരേ ലൈംഗികാക്രമണമെന്ന് പ്രചാരണം

ബംഗ്ലാദേശിൽ ഹിന്ദു യുവതിയെ ക്രൂരമായി കൂട്ട ബലാൽസംഗം ചെയ്ത ദൃശ്യങ്ങൾ എന്നവകാശപ്പെട്ട് ഒരു വീഡിയോ 2024 ഡിസംബർ 2025 ജനുവരി മാസങ്ങളിൽ കേരളത്തിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഒരു യുവതി കരഞ്ഞ് യാചിക്കുന്നതും ഒരുകൂട്ടം ആളുകൾ ചുറ്റും നിന്ന് വീഡിയോ ചിത്രീകരിക്കുന്നതുമാണ് വീഡിയോയിലുള്ളത്. ബംഗ്ലാദേശിലെ നാരായൺഗഞ്ചിലുള്ള അരയ്ഹസാറിൽ നിന്നുള്ള യുവതിയെ ഇസ്ലാമിക നരാധമന്മാർ ബലാൽസംഗം ചെയ്‌തെന്നായിരുന്നു വീഡിയോയുടെ ഡിസ്‌ക്രിപ്ഷനിൽ എഴുതിയിരുന്നത്.

എന്നാൽ ഇങ്ങനെയൊരു സംഭവം അവിടെ നടന്നിട്ടില്ലെന്നു മാത്രമല്ല കൊള്ളസംഘത്തിൽ പങ്കുണ്ടെന്ന് ആരോപിച്ച് നാരായണ്ഗഞ്ചിൽ പിടികൂടിയ മുസ്ലീം സ്ത്രീയെ മർദിക്കുന്നതിന്റെ വീഡിയോയാണെന്നും ഫാക്റ്റ് ചെക്ക് സൈറ്റ് തിരിച്ചറിഞ്ഞു. ഡിസംബർ 27 ന് സോമോയ് ടിവി വെബ്സൈറ്റിൽ “കവർച്ചയ്ക്ക് തയ്യാറെടുക്കുന്നതിനിടെ ആൾക്കൂട്ട മർദനത്തിൽ യുവാവ് കൊല്ലപ്പെട്ടു, ഒരു സ്ത്രീ അറസ്റ്റിൽ” എന്ന തലക്കെട്ടിലാണ് ഈ വീഡിയോ ആദ്യം പ്രത്യക്ഷപ്പെട്ടത്. അതാണ് പിന്നീട് ഹിന്ദുയുവതിയെ ലൈംഗികമായി ആക്രമിക്കുന്നുവെന്ന് അവകാശപ്പെട്ട് പ്രചരിപ്പിക്കപ്പെട്ടത്. യുവതി മുസ്ലീമാണ്, ഹിന്ദുവല്ല. (ബംഗ്ലാദേശിൽ മുസ്ലിങ്ങൾ ഹിന്ദു യുവതിയെ കൂട്ട ബലാൽസംഗം ചെയ്തുവെന്ന് പ്രചരിപ്പിക്കുന്ന ദൃശ്യങ്ങളുടെ സത്യമിങ്ങനെ… 01 ജനുവരി, ഫാക്റ്റ് ക്രസൻഡോ)

6. ജമാഅത്തെ ഇസ്ലാമിയുടെ മതരാഷ്ട്രവാദം

‘കറുത്ത പാട് മറയ്ക്കാൻ കഴിയാതെ ജമാഅത്തെ ഇസ്ലാമി’ എന്ന ശീർഷകത്തിൽ മുസ്തഫ മുണ്ടുപാറ സുപ്രഭാതം പത്രത്തിൽ (01 ജനുവരി) ഒരു ലേഖനം പ്രസിദ്ധീകരിച്ചു. ഈ ലേഖനത്തെക്കുറിച്ച് ദേശാഭിമാനിയും ഒരു റിപ്പോർട്ട് പ്രസിദ്ധീകരിച്ചു. ‘ജമാഅത്തെ ബന്ധം ആപത്ത്, മുന്നറിയിപ്പ് ആവർത്തിച്ച് സമസ്ത’ എന്ന ശീർഷകത്തിൽ (03 ജനുവരി, ദേശാഭിമാനി, പി .വി ജിജോ). ജമാഅത്തെ ഇസ്ലാമി മതരാഷ്ട്രവാദികളും ജനാധിപത്യം, മതേതരത്വം തുടങ്ങിയ ആശയങ്ങൾക്ക് എതിരാണെന്ന ലേഖനത്തിലെ നിലപാടുകളാണ് ദേശാഭിമാനി പ്രാധാന്യം നൽകിയത്. മതരാഷ്ട്ര വാദികളായ ജമാഅത്തെ ഇസ്ലാമിയുമായുള്ള കൂട്ട് ആപത്താണെന്ന് ആവർത്തിച്ച് ഓർമ്മിപ്പിച്ച് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ എന്നായിരുന്നു ദേശാഭിമാനി കുറിപ്പിന്റെ ആമുഖവാക്യം.

മതരാഷ്ട്രവാദ ആരോപണം കഴിഞ്ഞ ഒരു വർഷമായി കേരളത്തിൽ ഏറ്റവും കൂടുതൽ ഉപയോഗിച്ച ഇസ്ലാമോഫോബിക് ആരോപണങ്ങളിലൊന്നാണ്. സിപിഎം പോലുള്ള ഇടത് പ്രസ്ഥാനങ്ങളും ഇടത് ബുദ്ധിജീവികളും മാത്രമല്ല, മുസ്ലീങ്ങളിലെ ഒരു വിഭാഗവും ഈ ആരോപണം ആവർത്തിച്ചിരുന്നു. ദേശാഭിമാനിയും സുപ്രഭാതത്തെ ഉദ്ധരിച്ച് ഇതുതന്നെയാണ് ആവർത്തിക്കുന്നത്: “പുള്ളിപുലിയുടെ പുള്ളി മായ്ക്കുന്നതിലും സാഹസമാണ് ജമാഅത്തെ ഇസ്ലാമിയുടെ ജന്മനായുള്ള കറുത്ത പാടുകൾ മായിക്കുന്നത്. ഒരേസമയം എക്‌സ്പ്രസ് ഹൈവേയും പ്ലാച്ചിമടയും ആർഎസ്എസുമായി ഡീലും മതരാഷ്ട്രം വിരിയിച്ചെടുക്കാനുള്ള ഇൻക്യുബേറ്ററുമായുള്ള പരക്കംപാച്ചിലും മെയ്‌വഴക്കവും അസാമാന്യം തന്നെയാണ്. അന്തർദേശീയ തലത്തിൽ ഇസ്ലാമിക ശത്രുക്കൾക്ക് വഴിവെട്ടി കൊടുക്കാൻ ഇടവരുത്തിയതിൽ ജമാഅത്തെ ഇസ്ലാമിക് വലിയ പങ്കുണ്ട്. രാജ്യത്തിന്റെ അടിസ്ഥാനപ്രമാണങ്ങൾ ആയ മതേതരത്വം ജനാധിപത്യം എന്നിവയ്ക്ക് പുല്ലുവിലകൽപ്പിക്കാത്ത സിദ്ധാന്തമാണ് ജമാഅത്തെയുടേത് – ഇങ്ങനെ പോകുന്നു ആരോപണങ്ങൾ. സുപ്രഭാതം പത്രത്തിലെ ലേഖനത്തിന് ഇതര പത്രങ്ങളിൽ വലിയ പ്രചാരം ലഭിച്ചിരുന്നു.

7. എഴുത്തച്ഛൻ പ്രതിമാവിവാദവും എംടി സ്മാരകവും

കൃത്യമായ ഇടവേളകളിൽ കേരളത്തിൽ ഉയർന്നുവരാറുള്ള ഒരു ഹിന്ദുത്വ പ്രചാരണമാണ് എഴുത്തച്ഛൻ വിവാദം. പൊളിറ്റിക്കൽ ഇസ്ലാമിസ്റ്റുകൾ അധികാരത്തിലുള്ളതുകൊണ്ട് തിരൂരിൽ എഴുത്തച്ഛന് പ്രതിമ സ്ഥാപിക്കാൻ തിരൂർ മുനിസിപ്പാലിറ്റി തയ്യാറായില്ലെന്നും അത് ശരിഅത്ത് അടിച്ചേൽപ്പിക്കുന്നതിന്റെ ഭാഗമാണെന്നുമാണ് ഈ വിവാദത്തിന്റെ മുഖ്യപ്രമേയം.

എം.ടി വാസുദേവൻ നായരുടെ മരണത്തിന് ശേഷം വീണ്ടും ഈ വിവാദവുമായി ജന്മഭൂമി പ്രത്യക്ഷപ്പെട്ടു. തുഞ്ചൻ പറമ്പിൽ എംടിയുടെ സ്മാരകം സ്ഥാപിക്കുന്നതിനുള്ള തീരുമാനം മുഖ്യമന്ത്രിയുമായി ആലോചിച്ച് തീരുമാനിക്കുമെന്ന ന്യൂനപക്ഷക്ഷേമ മന്ത്രി അബ്ദുറഹ്‌മാന്റെ പ്രഖ്യാപനത്തോട് പ്രതികരിച്ചുകൊണ്ടാണ് ‘ഭാഷാപിതാവ് എഴുത്തച്ഛൻ തന്നെ, സംശയം വേണ്ട’, എന്ന ശീർഷകത്തിൽ ജനുവരി ഒന്നാം തിയ്യതി ജി.കെ സുരേഷ് ബാബു ലേഖനം എഴുതിയത്. എംടി യെ ഭാഷാപിതാവാക്കി മാറ്റാനുള്ള ശ്രമമുണ്ടെന്നും ലേഖകൻ ആരോപിച്ചു.

”തുഞ്ചൻ സ്മാരകത്തിൽനിന്ന് സരസ്വതിയെയും നാരായത്തെയും ഒഴിവാക്കി എംടിയുടെ സ്മാരകമാക്കി മാറ്റിയാൽ സാംസ്‌കാരികകേന്ദ്രം എന്ന നിലയിൽ അത് കൈയാളാനും ഒരു ഹൈന്ദവ തീർത്ഥാടനകേന്ദ്രം എന്ന നിലയിൽനിന്ന് മാറ്റിയെടുക്കാനും എളുപ്പമാണെന്ന പൊളിറ്റിക്കൽ ബുദ്ധിയാണ് മന്ത്രി അബ്ദുറഹ്‌മാൻ പ്രയോഗിച്ചത്” എന്നതാണ് ലേഖനത്തിന്റെ മുഖ്യ ആരോപണം.

“മലയാളഭാഷയുടെ പിതാവായ തുഞ്ചത്തെഴുത്തച്ഛന്റെ സ്മാരകത്തിനുള്ളിൽ വീണ്ടും സ്മാരകം ഉണ്ടാക്കി കലക്കവെള്ളത്തിൽ മീൻ പിടിക്കാനുള്ള പൊളിറ്റിക്കൽ ഇസ്ലാമിക ശക്തികളുടെ ശ്രമത്തെ തീർച്ചയായും നേരിടാൻ ശബരിമല കാലത്തെപ്പോലെ ഭക്തർ രംഗത്തിറങ്ങേണ്ടിവരും. തുഞ്ചത്താചാര്യന്റെ സ്മാരകം എന്നനിലയിൽ തുഞ്ചൻപറമ്പ് ഏറ്റെടുത്തിട്ടും പ്രതിമ ഒരുക്കിയിട്ടും കാലമേറെയായി. പക്ഷേ, ഇസ്ലാമിക മതമൗലികവാദികളുടെ എതിർപ്പ് കാരണം അവിടെ പ്രതിമ സ്ഥാപിക്കാൻ കഴിയുന്നില്ല. വിഗ്രഹങ്ങളും പ്രതിമകളും ഇസ്ലാമിന് ഹറാമാണ് എന്നതുകൊണ്ട് മാത്രം ഭാരതം പോലെയുള്ള ജനാധിപത്യ മതേതര രാജ്യത്തിൽ പ്രതിമ സ്ഥാപിക്കില്ലെന്ന് ശഠിക്കുന്നത് എന്ത് ശരീഅത്തിന്റെ പേരിലാണെങ്കിലും നിയമവിരുദ്ധമാണ്. മന്ത്രി അബ്ദുറഹ്‌മാന് മലയാളഭാഷയോട് ആദരവുണ്ടെങ്കിൽ ആദ്യം ചെയ്യേണ്ടത് തുഞ്ചൻപറമ്പിൽ എഴുത്തച്ഛന്റെ പ്രതിമ സ്ഥാപിക്കാനുള്ള ആർജ്ജവം കാണിക്കുകയാണെന്ന് വേണ്ടത്” എന്ന വെല്ലുവിളിയും ലേഖകൻ നടത്തുന്നു. ഒരു എഴുത്തുകാരൻ എന്ന നിലയിൽ എം ടി, ”സംസ്‌കാരത്തെയും മൂല്യങ്ങളെയും പൊതുജീവിതത്തിൽനിന്ന് ജീർണ്ണതയിലേക്ക് തകർത്തെറിയാൻ പങ്കുവഹിച്ചു”വെന്ന ആരോപണവും എംടിക്കെതിരേ ലേഖനം ചുമത്തുന്നു.

8. മലപ്പുറവും ലീഗും

സിപിഎമ്മിന്റെ മലപ്പുറം ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് ജനുവരി ഒന്നാം തിയ്യതി താനൂരിൽ ‘മലപ്പുറം: അകവും പുറവും’ എന്ന പേരിൽ ഒരു സെമിനാർ സംഘടിപ്പിച്ചു. മലപ്പുറത്തിന്റെ രാഷ്ട്രീയവും ചരിത്രവുമൊക്കെയാണ് ചർച്ചയ്ക്ക് വന്നത്. സെമിനാറിൽ സംസാരിച്ചത് സിപിഎം നേതാവ് പുത്തലത്ത് ദിനേശനും എം.എം നാരായണനും ശ്രീരാമകൃഷ്ണനുമായിരുന്നു. മലബാർ സമരത്തിന്റെ രാഷ്ട്രീയത്തിന്റെ പശ്ചാത്തലത്തിൽ മലപ്പുറത്തിന്റെ രാഷ്ട്രീയമാണ് പ്രഭാഷകർ പരിശോധിച്ചത്.

പുത്തലത്ത് ദിനേശൻ: മലപ്പുറം ഭീകരാവദത്തിന്റെ കേന്ദ്രമാണെന്ന് പ്രചാരവേല ആരാണ് നടത്തിയതെന്ന് തിരിച്ചറിയണം. മലപ്പുറത്തെ മതപരമായും ഭീകരവാദവുമായി ബന്ധിപ്പിച്ച് വായിച്ചത് ബ്രിട്ടീഷുകാരാണ്. അത് സാമ്രാജ്യത്തിന്റെ രീതിശാസ്ത്രമാണ്. അവർ ബഹുസ്വരതയിൽ വിശ്വസിക്കുന്നവരല്ല. മലപ്പുറത്ത് ഇത്തരമൊരു മുദ്ര ലഭിച്ചത് ഈ സാഹചര്യത്തിലാണ്. 1921ലെ മലബാർ കാർഷിക കലാപത്തിൽ എല്ലാമതക്കാരും സജീവമായിരുന്നു. ഏതെങ്കിലും ഒരു മതക്കാർ അതിനെ പിന്തുണച്ചില്ല, എതിർത്തുമില്ല. കൊണ്ടോട്ടി തങ്ങൾമാർ മലബാർ സമരത്തെ എതിർത്തു. ആലി മുസ്ല്യാർ സമരത്തിൽ പങ്കെടുത്തു. മലബാറിലെ കാർഷിക സമരം കർഷകരുടെ സമരമാണ്. മലപ്പുറത്തെ സമ്പന്നർ കലാപത്തിനൊപ്പമായിരുന്നില്ല. വാഗൺ ട്രാജഡിയിലെ ഇരകളിൽ ഹിന്ദുക്കളും ഉണ്ടായിരുന്നു. മലബാറിൽ മുസ്ലീം ഭൂരിപക്ഷ പ്രദേശമായതുകൊണ്ടാണ് മുസ്ലീങ്ങൾ കൂടുതലായി സമരത്തിൽ പങ്കെടുത്തത്. ഇങ്ങനെയാണ് സമരത്തെ വായിക്കേണ്ടത്. ഇത് ജനതയുടെ സമരചരിത്രത്തിന് ഗുണകരമാവുമെന്ന് കണ്ടാണ് ബ്രിട്ടീഷുകാർ മാപ്പിളമാരുടെ ഹാലിളക്കം എന്ന് പേര് കൊടുത്തത്. ബ്രിട്ടീഷുകാർ നിർമ്മിച്ച പാഠമാണ് സംഘപരിവാറുകാർ പിന്നീട് ഉപയോഗിച്ചത്. മതരാഷ്ട്രവാദം മുന്നോട്ടുവയ്ക്കുന്ന ഇസ്ലാമിക മതരാഷ്ട്രവാദികളും ഇതേ ചരിത്രവായന പിന്തുടർന്നു. ഈ ചരിത്രവായന കയ്യൊഴിഞ്ഞാൽ മാത്രമേ മലപ്പുറത്തെക്കുറിച്ചുള്ള ഇത്തരം ആഖ്യാനങ്ങളിൽനിന്ന് പുറത്തുവരാൻ കഴിയൂ.

എം.എം നാരായണൻ: ബ്രിട്ടീഷ് ചരിത്രവായനയോട് എല്ലാവരും നിശ്ശബ്ദത പാലിച്ചപ്പോൽ അതിനെ ഏകാന്തധീരതയോടെ നേരിട്ടത് കമ്മ്യൂണിസ്റ്റുകാരാണ്. അവർ സമരത്തിന്റെ യഥാർത്ഥ ഉള്ളടക്കം ഉയർത്തിപ്പിടിച്ചു. ഹിന്ദു മുസ്ലിം ഡിവൈഡ് ഉയർത്തിയത് ബ്രിട്ടീഷ് സാമ്രാജ്യത്വമാണ്. മാപ്പിള ലഹളയാണ് എന്ന ബ്രിട്ടീഷ് ആഖ്യാനത്തെ കമ്മ്യൂണിസ്റ്റുകൾ തള്ളിക്കളഞ്ഞു. അതിനെതിരേയുള്ള കമ്മ്യൂണിസ്റ്റുകളുടെ പ്രതിരോധം. ഇതിൽ നിന്നു വേണം മലപ്പുറത്തിന്റെ സമകാലികതയെ പരിശോധിക്കാൻ. അടുത്തകാലം വരെ ലീഗായിരുന്നു മലപ്പുറത്തെ പ്രധാന പാർട്ടി. മലബാർ കലാപത്തിന്റെ പാരമ്പര്യമുള്ള മണ്ണിൽ ആ പാരമ്പര്യത്തിന്റെ ഭാഗമല്ലാത്ത ലീഗിന് എങ്ങനെ വേരിറക്കാൻ കഴിഞ്ഞു? ഇത് ചർച്ച ചെയ്യണം. ഗാന്ധിയെ കൊന്ന ദുഷ്ടകൂട്ടങ്ങൾക്ക് രാജ്യത്തിന്റെ ഭരണകർത്താക്കളാവാൻ കഴിഞ്ഞതെങ്ങനെയെന്ന ചോദ്യം പോലെയാണ് ഇതും. എങ്ങനെ ലീഗിന് മലപ്പുറത്ത് സ്വാധീനം ചെലുത്താൻ കഴിഞ്ഞുവെന്ന് ആലോചിക്കണം. മലബാർ കലാപം നടക്കുമ്പോൾ ലീഗുണ്ട്, കേരളത്തിലില്ലെന്നത് ശരിയാണ്. ഹിന്ദുക്കളെയും മുസ്ലീങ്ങളെയും യോജിച്ചു നിർത്തുന്നതിന് ഗാന്ധി സ്വീകരിച്ച രാഷ്ട്രീയതന്ത്രമായിരുന്നു കോൺഗ്രസ് ഖിലാഫത്ത് ഐക്യം. ദേശീയപ്രക്ഷോഭത്തിന്റെ ഭാഗമായിരുന്നു പ്രക്ഷോഭം. ലീഗ് ഈ പ്രസ്ഥാനത്തിന് എതിരായിരുന്നു. അവർ അതിനെ നഖശിഖാന്തം എതിർത്തു. ബ്രിട്ടീഷ് സാമ്രാജ്യത്വത്തോട് കൂറ് വളർത്താനാണ് മുസ്ലീം പ്രമാണിമാർ ലീഗ് ഉണ്ടാക്കുന്നതെന്ന് കുഞ്ഞാലിക്കുട്ടിയുടെ മൂത്താപ്പയാണ് സായ്പിന് എഴുതിക്കൊടുത്തിട്ടുണ്ട്.

കെ.എം സീതി സാഹിബിനെക്കുറിച്ചുള്ള അബദ്ധ ധാരണകൾ

ചരിത്രകാരനായ കെ.എം അൽത്താഫ് ഇതേ കുറിച്ച് എഴുതിയ സാമൂഹിക മാധ്യമ കുറിപ്പിൽനിന്ന് ചില വിവരങ്ങൾ താഴെ നൽകുന്നു: പാലോളി പറയുന്നതിൽനിന്ന് വ്യത്യസ്തമായി കമ്മ്യൂണിസ്റ്റുകൾ നാൽപ്പതുകളിൽ പാകിസ്താൻ വാദത്തെ അതിന്റെ മെറിറ്റിൽനിന്നുകൊണ്ട് അംഗീകരിച്ചവരായിരുന്നു. കമ്മ്യൂണിസ്റ്റുകാരനായ ഡോ. ജി അധികാരി ഇങ്ങനെ എഴുതി: “ഓരോ വിഭാഗം ജനതയുടെയും ജന്മഭൂമിയിൽ, അവരുടെ പൊതു ചരിത്ര പാരമ്പര്യം, പൊതു ഭാഷ, സംസ്‌കാരം, മാനസിക ഘടന, പൊതു സാമ്പത്തിക ജീവിതം എന്നിവ നിലനിർത്തിക്കൊണ്ട് അവർക്ക് ഒരു സ്വയംഭരണ രാഷ്ട്രമായി നിലനിൽക്കാനുള്ള അവകാശത്തെ ഒരു പ്രത്യേക ദേശീയതയായി അംഗീകരിക്കപ്പെടണം. അങ്ങനെയുള്ള ഒരു സ്വതന്ത്ര ഇന്ത്യൻ യൂണിയൻ അല്ലെങ്കിൽ ഫെഡറേഷനിൽ നിന്നും ആവശ്യമെന്ന് കണ്ടാൽ വേർപെട്ട് നിൽക്കാനുള്ള അവകാശവും അവർക്ക് ഉണ്ടായിരിക്കണം.” (‘On Pakistan and National Unity’ edited by G Adhikari, Marxists Internet Archive,Communist Party of India, 1942 and the Indian Express, Madras, 02-06-1943).

കെ.എം അൽത്താഫ്

ഖിലാഫത്ത് പ്രസ്ഥാനത്തെക്കുറിച്ചാണെങ്കിൽ, ആ പ്രസ്ഥാനത്തിന് കേരളത്തിൽ തുടക്കംകുറിച്ച 1921 ഒറ്റപ്പാലം കോൺഗ്രസ് സമ്മേളനത്തിൽ വക്കം മൗലവിയും, സീതി സാഹിബും അദ്ദേഹത്തിന്റെ പിതാവും സഹോദരങ്ങളും മുഹമ്മദ് അബ്ദുൽ റഹ്‌മാൻ സാഹിബും കെ.എം.മൗലവിയും കോൺഗ്രസ്സുകാർ എന്ന നിലയിൽ പങ്കെടുത്തിരുന്നു. തിരുവനന്തപുരത്ത് ഖിലാഫത്ത് കമ്മിറ്റിക്ക് വേണ്ടി മഹാത്മാഗാന്ധിക്ക് മംഗളപത്രം സമർപ്പിച്ചതും അദ്ദേഹത്തിന്റെ ഇംഗ്ലീഷ് പ്രസംഗം മലയാളത്തിലേക്ക് തർജ്ജമ ചെയ്തതും സീതിസാഹിബ് ആയിരുന്നു. ബ്രിട്ടീഷ് വിരുദ്ധ ലാഹോർ സമ്മേളനത്തിൽ പങ്കെടുത്ത ഏക കോൺഗ്രസുകാരനും അദ്ദേഹം തന്നെ.

9. തീവ്രവാദശക്തികളും മതരാഷ്ട്രവാദികളും

2024 ലെ തെരഞ്ഞെടുപ്പ് നാളുകളിൽ സിപിഎം കേരളത്തിൽ ഏറ്റവും കൂടുതൽ ഉപയോഗിച്ച പ്രചാരണങ്ങളിലൊന്നാണ് ‘തീവ്രവാദ’ ശക്തികളായ ജമാഅത്തെ ഇസ്ലാമിയെയും എസ്ഡിപിഐയെയും യുഡിഎഫ് കൂടെച്ചേർത്തിരിക്കുന്നുവെന്നത്. ഈ വർഷം തുടക്കത്തിൽ ഇതേ ആരോപണവുമായി മുഖ്യമന്ത്രി വീണ്ടും പ്രത്യക്ഷപ്പെട്ടു. സിപിഎം മലപ്പുറം ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് നടന്ന പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ലീഗിനും ഇപ്പോൾ ഇവരോട് വല്ലാത്ത പ്രതിപത്തിയാണെന്നും അദ്ദേഹം പരിഹസിച്ചു: ജമാഅത്തെ ഇസ്ലാമിയെ മതനിരപേക്ഷ മുസ്ലിം സമൂഹം അംഗീകരിക്കുന്നില്ല. മുസ്ലീം സമൂഹത്തിലെ പ്രബലരായ സുന്നി വിഭാഗം എക്കാലവും അകറ്റി നിർത്തിയവരാണ് ജമാഅത്തെ ഇസ്ലാമി. ഒരു ഘട്ടത്തിലും ജമാഅത്തെ ഇസ്ലാമിയെ അവർ അംഗീകരിച്ചിട്ടില്ലെന്നും പിണറായി വിജയൻ പറഞ്ഞു. മുസ്ലീം ലീഗിന് അവരോട് ഇപ്പോൾ വല്ലാത്ത പ്രതിപത്തിയാണ്. പല കാര്യങ്ങളിലും അവരോട് ആലോചിച്ചാണ് കാര്യങ്ങൾ തീരുമാനിക്കുന്നത്. പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ എസ്ഡിപിഐയുടെ അമിത ആഹ്ലാദമാണ് കണ്ടത്. അവരുടെ സ്ഥാനാർഥി ജയിച്ചു എന്ന് പറഞ്ഞാണ് അവർ രംഗത്തുവന്നത്. മുസ്ലീംലീഗ് വർഗീയ ശക്തികളോട് കീഴ്പ്പെടുന്ന നിലയാണ്. ഭാവിയിൽ വർഗീയ ശക്തികൾ ലീഗിനെ തന്നെ വിഴുങ്ങുന്ന സ്ഥിതി വരും. ഈ രാഷ്ട്രീയം അപകടകരമെന്ന് ലീഗ് മനസിലാക്കിയില്ലെങ്കിൽ വൻ ദുരന്തമുണ്ടാകും. ഭൂരിപക്ഷ വർഗീയതക്ക് ന്യൂനപക്ഷ വർഗീയതയല്ല മരുന്ന്. ഭൂരിപക്ഷ വർഗീയതയും ന്യൂനപക്ഷ വർഗീയതയും പരസ്പര പൂരകങ്ങളാണ്. ന്യൂനപക്ഷ അവകാശങ്ങൾ സംരക്ഷിക്കപ്പെടണം. എന്നാൽ അതിന് വർഗീയതയോട് കീഴ്‌പ്പെടുകയല്ല വേണ്ടതെന്നും അദ്ദേഹം പറഞ്ഞു (ജമാഅത്തെ ഇസ്ലാമിയെ മതനിരപേക്ഷ മുസ്ലിം സമൂഹം അംഗീകരിക്കുന്നില്ല; ലീഗിനും കോൺഗ്രസ്സിനുമെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി, 03 ജനുവരി, സിറാജ് ലൈവ്).

ഏതാനും ദിവസങ്ങൾക്കുശേഷം സിപിഎം ജില്ലാസമ്മേളനത്തോടനുബന്ധിച്ച് കോട്ടയത്ത് നടന്ന പൊതുസമ്മേളനത്തിൽ പിണറായി വിജയൻ ഇതേ വാദങ്ങൾ ആവർത്തിച്ചു. യുഡിഎഫും ലീഗും ജമാഅത്തെ ഇസ്ലാമിക്കും യുഡിഎഫിനും കീഴടങ്ങിയെന്നായിരുന്നു അവിടെ അദ്ദേഹം പ്രസംഗിച്ചത് (06, ന്യൂഇന്ത്യൻ എക്‌സ്പ്രസ്).

പിണറായി വിജയൻ

ആരെയും കൂടെക്കൂട്ടാവുന്ന അവസ്ഥയിലാണ് ലീഗെന്ന് ആലപ്പുഴ ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് നടന്ന പൊതുസമ്മേളനത്തിലും പിണറായി വിജയൻ കുറ്റപ്പെടുത്തി: ആരെയും കൂടെ കൂട്ടാവുന്ന അവസ്ഥയിലാണ് ലീഗ്. മഹാഭൂരിപക്ഷം തള്ളിക്കളഞ്ഞ മതരാഷ്ട്രവാദികളായ ജമാഅത്തെ ഇസ്ലാമിയെയും എസ്ഡിപിഐയെും ഒപ്പംകൂട്ടി തുറന്ന സഖ്യത്തിലേക്കാണ് ലീഗിന്റെ പോക്ക്. സംഘ്പരിവാറിനെയും ജമാഅത്തെ ഇസ്ലാമിക്കും ഒരു പോലെ സ്വീകാര്യരായവരെ യുഡിഎഫ് മൽസരിപ്പിച്ചാലും അത്ഭുതമില്ല. മുസ്ലീം ന്യൂനപക്ഷത്തെ മതരാഷ്ട്രവാദികൾക്ക് എറിഞ്ഞുകൊടുക്കുകയാണ്. പാലക്കാട് ഉപതിരഞ്ഞെടുപ്പിലെ വിജയം ആദ്യം ആഘോഷിച്ചത് എസ്ഡിപിഐയാണ്. സീറ്റിനുവേണ്ടി രാഷ്ട്രീയ ചെറ്റത്തരം കാണിക്കരുതെന്നും അദ്ദേഹം ഉപദേശിച്ചു (മുസ്ലീംലീഗിനെതിരേ പിണറായി, മുസ്ലീം ന്യൂനപക്ഷത്തെ മതരാഷ്ട്രവാദികൾക്ക് എറിഞ്ഞുകൊടുക്കുന്നു, 10 ജനുവരി, മാധ്യമം). മതരാഷ്ട്രവാദികളെ കൂടെ കൂട്ടുന്നത് ആത്മഹത്യാപരമായ നിലപാടെന്നാണ് മറ്റൊരു അഭിപ്രായം (മതരാഷ്ട്രവാദികളെ ഒപ്പം കൂട്ടുന്ന നിലപാട് ആത്മഹത്യാപരം, 11 ജനുവരി മംഗളം). ഹരിപ്പാട് നടന്ന സിപിഎം പൊതുസമ്മേളനത്തിൽ സംസാരിച്ച മുഖ്യമന്ത്രി ഭൂരിപക്ഷവർഗീയതയും ന്യൂനപക്ഷ വർഗീയതയും പരസ്പര പൂരകങ്ങളാണെന്നും അഭിപ്രായപ്പെട്ടു. (13 ജനുവരി മംഗളം)

സിപിഎം വിമർശനം എസ്ഡിപിഐക്ക് മൈലേജ് നൽകുന്നു

എസ്ഡിപിഐ പോലുള്ള പാർട്ടികളുടെ വോട്ട് ഉപയോഗിച്ചാണ് യുഡിഎഫ് തിരഞ്ഞെടുപ്പുകളിൽ ജയിച്ചതെന്ന് കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിലും ശേഷം നടന്ന ഉപതിരഞ്ഞെടുപ്പിലും സിപിഎം നേതാക്കൾ വ്യാപകമായി ആരോപിച്ചിരുന്നു. ഇത്തരം വിമർശനങ്ങൾ എസ്ഡിപിഐ, ജമാഅത്തെ ഇസ്ലാമി തുടങ്ങിയവർക്ക് മൈലേജ് നൽകലാണെന്നായിരുന്നു ഇടത് സഹയാത്രികനും മാധ്യമപ്രവർത്തകനുമായ കെ ജെ ജേക്കബിന്റെ അഭിപ്രായം: എസ്ഡിപിഐയും ജമാത്തെ ഇസ്ലാമിയും സ്വാധീനിക്കാൻ ശ്രമിക്കുന്നത് ഒരേ സമുദായത്തെ തന്നെയാണ്. ആ സമുദായം അതിനെ ചെറുത്ത് നിൽക്കുമ്പോഴും ഈ സംഘടനകൾ വലിയ തോതിൽ വോട്ടുകൾ സമാഹരിക്കുന്നുവെന്നും അവരുടെ ചിലവിലാണ് യുഡിഎഫ് തിരഞ്ഞെടുപ്പിൽ വിജയിക്കുന്നതെന്നും സിപിഎം പറയുന്നു. ഇത്രയും കാലം ശ്രമിച്ചിട്ടും അവർക്ക് തിരഞ്ഞെടുപ്പ് ഫലങ്ങളിൽ കിട്ടാതിരുന്ന പ്രാധാന്യം സിപിഎമ്മിന്റെ വാദങ്ങളിലൂടെ ഉണ്ടാവുകയാണ് (എസ്ഡിപിഐ ഒരു ക്രിമിനൽ മതവാദ സംഘടനയും ജമാഅത്തെ ഇസ്ലാമി ഒരു മതവാദ സംഘടനയുമാണ്, ടിഎംജെ ഫേസ് ടു ഫേസിൽ കെ.ജെ ജേക്കബ്, 07 ജനുവരി, ദി മലബാർ ജേർണൽ)

10. മുസ്ലീം വിദ്യാലയങ്ങളും ഭീകരവാദവും ഭരണകൂട നിരീക്ഷണവും

സമസ്ത കേരള ജംയത്തുൽ ഉലമയുടെ മാനേജ്‌മെന്റിലുള്ള പ്രശസ്തമായ വിദ്യാലയമാണ് പെരിന്തൽമണ്ണക്കടുത്ത പട്ടിക്കാട് ജാമിഅ നൂരിയ്യ അറബിക് കോളജ്. ഈ കോളജ് കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തിന്റെ നിരീക്ഷണത്തിലാണെന്ന ഒരു വാർത്ത മാധ്യമങ്ങൾ പുറത്തുവിട്ടു (04 ജനുവരി, ഹിന്ദു). ഇബ്‌നു അബ്ദുൽ വഹാബിന്റെ ‘കിത്താബൂത്തൗഹീദ്’ എന്ന കൃതിയോ അതിനെ അവലംബിച്ച കൃതിയോ ഈ സ്ഥാപനത്തിൽ ഉണ്ടോയെന്നാണത്രെ ഐബി അന്വേഷിച്ചത്. ഈ കൃതി പഠിക്കുന്നതും പഠിപ്പിക്കുന്നതും വഴി വിദ്യാർത്ഥികൾ ഐഎസ് പോലുള്ള സംഘടനകളിലേക്ക് പോവുന്നുവെന്നാണ് ഇന്ത്യൻ ഏജൻസികളുടെ ആരോപണം. കോളജ് സലഫിസം പ്രചരിപ്പിക്കുകയാണെന്നും ആക്ഷേപിച്ചിരുന്നു. കേരളത്തിലെ മതപഠനരംഗത്ത് ഏറെ ശ്രദ്ധേയമായ സ്ഥാപനമാണ് ജാമിഅ നൂരിയ്യ അറബ്ബിയ.

ജാമിഅ നൂരിയ്യ അറബ്ബിയ

ഈ വിദ്യാലയത്തിലെ രണ്ട് വിദേശ അധ്യപകരെ കേന്ദ്രീകരിച്ചായിരുന്നു ഐബിയുടെ അന്വേഷണമെന്നും വാർത്തയിൽ പറയുന്നു. ഇതിൽ ഒരാൾ അബ്ദുൽ വഹാബിന്റെ പുസ്തകം ഓർമ്മയിൽ സൂക്ഷിക്കാനാവുന്ന തരത്തിൽ സംഗീതാത്മകമായി ചിട്ടപ്പെടുത്തിയിട്ടുണ്ട്. അടുത്ത ദിവസം കോഴിക്കോട് ചേർന്ന സമസ്തയുടെ 40 അംഗ മുഷാവറ മുജാഹിദ് ആശയങ്ങൾ സംഘടനക്കുള്ളിൽ ഉണ്ടോ എന്ന് പരിശോധിക്കാൻ തീരുമാനിച്ചു (08 ജനുവരി, ഹിന്ദു). മുസ്ലീങ്ങളെ സുരക്ഷാഭീഷണിയായി കാണുക ഇസ്ലാമോഫോബിയയുടെ രീതിശാസ്ത്രമാണ്.

11. മതഭ്രാന്തനായ ടിപ്പുസുൽത്താൻ

ടിപ്പു സുൽത്താൻ: ദി സാഗ ഓഫ് മൈസൂർസ് ഇന്റഗ്രേഷൻ (1730-1799) എന്ന പുസ്‌കതമെഴുതിയ വിക്രം സമ്പത്തുമായുള്ള ഒരു അഭിമുഖം (അമ്മ മരിച്ചു, ഞാൻ ടിപ്പുവിന്റെ ചരിത്രമെഴുതി, വിക്രം സമ്പത്ത്/ ശ്രീകാന്ത് കോട്ടക്കൽ, 04 ജനുവരി, മാതഭൂമി). മാതൃഭൂമി പ്രസിദ്ധീകരിച്ചു. ടിപ്പുവിന്റെ കാലവും പോരാട്ടവുമാണ് പുസ്തകത്തിന്റെ ഇതിവൃത്തം. മൈസൂർ രാജവംശത്തെ ടിപ്പു കയ്യൂക്കുകൊണ്ട് കൈവശപ്പെടുത്തിയതാണെന്നും ഇരുവരും ക്ഷേത്രങ്ങൾ തകർക്കാൻ ഉത്തരവിട്ടവരാണെന്നുമായിരുന്നു വിക്രം സമ്പത്ത് അവകാശപ്പെട്ടത്. യഥാർത്ഥ ടിപ്പു സുൽത്താനെ കലർപ്പില്ലാതെ അവതരിപ്പിക്കുകയാണ് തന്റെ ഉദ്ദേശ്യമെന്നാണ് അദ്ദേഹം അവകാശപ്പെട്ടത്.

ഹുസൈൻ രണ്ടത്താണി

ഇതിനെ വിമർശിച്ച് ഹുസൈൻ രണ്ടത്താണി സുപ്രഭാതത്തിൽ ചരിത്രധ്വംസകരുടെ ടിപ്പു വിരോധത്തിന് അറുതിയുണ്ടാവുമോ? എന്ന ശീർഷകത്തിൽ ജനുവരി 10ാംതിയ്യതി ഒരു ലേഖനം പ്രസിദ്ധപ്പെടുത്തി. ടിപ്പുവിനെ ഹിന്ദുമതധ്വംസകനായി അവതരിപ്പിക്കുന്ന വിക്രം സമ്പത്തിന്റെ പുസ്തകം ചരിത്രവിരുദ്ധമാണെന്നാണ് അദ്ദേഹം എഴുതിയത്: പുസ്തകത്തിലെ കണ്ടെത്തലുകൾ ചരിത്രവിരുദ്ധവും വസ്തുതാവിരുദ്ധവുമാണ്. ഭാരതീയരെ മതം പറഞ്ഞ് തമ്മിലടിപ്പിക്കാനാണ് ശ്രമം. അതിനാണ് പഴകിപ്പുളിച്ച കള്ളക്കഥകൾക്ക് ഇപ്പോഴും പേജുകളൊരുക്കുന്നത്. ബ്രിട്ടീഷുകാർക്കെതിരേ പൊരുതി വീരമൃത്യുവരിച്ച ഏക ചക്രവർത്തിയാണ് ടിപ്പു സുൽത്താൻ. ടിപ്പു ഫ്രഞ്ചുകാരുടെ സഹായം തേടിയെന്നത് ആക്ഷേപമായി ഉന്നയിക്കേണ്ട കാര്യമല്ല. ശത്രുക്കൾക്കെതിരേ സഹായം തേടുന്നത് യുദ്ധതന്ത്രത്തിന്റെ ഭാഗമാണ്. മറാത്തക്കാരും കർണാട്ടിക് നവാബുമാരും നൈസാമും ഇത് ചെയ്തിട്ടുണ്ട്. ജീർണിച്ചു കിടക്കുന്ന ജൈന ബുദ്ധ ക്ഷേത്രങ്ങൾ ഹിന്ദു ക്ഷേത്രങ്ങളാണെന്ന് പറഞ്ഞാണ് ടിപ്പുവിനെതിരേ ക്ഷേത്രധ്വംസനം ആരോപിക്കുന്നത്.

12. മലപ്പുറത്തെ പാകിസ്താൻവാദികൾ

ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി സിപിഎം മലപ്പുറം ജില്ലാകമ്മിറ്റി ‘മതേതര മലപ്പുറം മുന്നോട്ട്’ എന്ന് പേരിൽ ഒരു ലഘുലേഖ പുറത്തിറക്കി. അതിൽ ‘സൗമ്യദീപ്തം പാലോളി ജീവിതം’ എന്ന തലക്കെട്ടിൽ പാലോളി മുഹമ്മദ് കുട്ടിയുടെ ഒരു അഭിമുഖം പ്രസിദ്ധീകരിച്ചിരുന്നു. മുസ്ലീം ലീഗിന് വലിയ അപ്രമാദിത്തം വരാനുണ്ടായ കാരണമെന്തെന്ന ഒരു ചോദ്യം അതിലുണ്ടായിരുന്നു. പാകിസ്താൻ വേണമെന്ന ആവശ്യം ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഉന്നയിച്ചത് മലപ്പുറം ജില്ലക്കാരായിരുന്നുവെന്നായിരുന്നു പാലൊളി നൽകിയ വിശദീകരണം: “മുസ്ലീംലീഗ് മുന്നോട്ട് വെച്ചത് പാക്കിസ്ഥാൻ വാദമായിരുന്നു. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഈ ആവശ്യം ഉന്നയിച്ചത് മലപ്പുറം ജില്ലയിൽ നിന്നുമായിരുന്നു. അന്ന് മുസ്ലീം സമുദായത്തിലുള്ള ആളുകൾ ബ്രിട്ടീഷ് അനുകൂലികൾ ആയിരുന്നു. അതുകൊണ്ടുതന്നെ അവർ ഉന്നയിച്ച പാകിസ്ഥാൻ വാദത്തിന് അനുകൂലമായ നിലപാട് ബ്രിട്ടീഷുകാരിൽ നിന്നും ലഭിച്ചു. അന്ന് മലബാറിലെ മുസ്ലീം ലീഗ് പ്രവർത്തനത്തിന് നേതൃത്വം കൊടുത്തിരുന്നത് കെഎം സീതി സാഹിബ്, സത്താർ സേട്ട് എന്നിവരായിരുന്നു. ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടുന്ന പക്ഷം പിന്നീട് ഭരിക്കാൻ പോകുന്നത് ഹിന്ദുക്കളാണെന്നും അവരുടെ ഭരണത്തിൽ മുസ്ലീങ്ങൾക്ക് ജീവിക്കാൻ കഴിയില്ല എന്നായിരുന്നു മലപ്പുറത്ത് നടന്ന മുസ്ലിം ലീഗിന്റെ സമ്മേളനത്തിൽ പറഞ്ഞത്.” (പാകിസ്ഥാന് വേണ്ടി ഇന്ത്യയിൽ നിന്നും ഏറ്റവും കൂടുതൽ ആവശ്യമുന്നയിച്ചത് മലപ്പുറം ജില്ല; സിപിഎം നേതാവ് പാലോളി മുഹമ്മദ് കുട്ടി, 05 ജനുവരി, ന്യൂസ് 18).

ഇസ്ലാമോഫോബിയ എന്ന മാരക വിഷം: പി സുരേന്ദ്രൻ

എഴുത്തുകാരൻ പി സുരേന്ദ്രൻ പാലോളിയെ വിമർശിച്ചു. ഇന്ത്യയിൽ മലപ്പുറത്താണ് പാകിസ്താന് വേണ്ടി ഏറ്റവും കൂടുതൽ ആവശ്യമുയർന്നതെന്ന പാലോളി മുഹമ്മദ് കുട്ടിയുടെ പ്രസ്താവന മലർന്നുകിടന്ന് തുപ്പുന്നതിന് സമമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ആരാണ് പാകിസ്താന് വേണ്ടി സിന്ദാബാദ് വിളിച്ചത്? ചരിത്രം പരിശോധിക്കേണ്ടെ?. ഇസ്‌ലാമോഫോബിയ എന്ന മാരക വിഷം ഉള്ളിൽ ചെല്ലുമ്പോഴാണ് ചരിത്രവിരുദ്ധമായ ഇത്തരമൊരാശയം ആശയം പുറത്ത് വരുന്നത്. ഇത് മലപ്പുറത്തെ ‘ടാർജറ്റ്’ ചെയ്യലാണെന്നും അദ്ദേഹം പറഞ്ഞു. പട്ടിക്കാട് ജാമിഅ നൂരിയ സമ്മേളനത്തോടനുബന്ധിച്ച് ടോളറൻസ് സെഷനിൽ സംസാരിക്കുകയായിരുന്നു സുരേന്ദ്രൻ. (ആരാണ് പാകിസ്താന് വേണ്ടി സിന്ദാബാദ് വിളിച്ചത്?, ഇസ്ലാമോഫോബിയ എന്ന മാരക വിഷം ഉള്ളിൽ ചെല്ലുമ്പോഴാണ് ഇങ്ങനെയൊക്കെ പുറത്തുവരുന്നത്’; പാലോളിയെ വിമർശിച്ച് പി. സുരേന്ദ്രൻ 05, മാധ്യമം).

പി. സുരേന്ദ്രൻ

‘പാലോളിക്കും വിജയരാഘവൻ ജ്വരം’

ഇതേ കുറിച്ച് ഷാഫി ചാലിയം ‘പാലോളിക്കും വിജയരാഘവൻ ജ്വരം’ എന്ന ശീർഷകത്തിൽ ചന്ദ്രികയിൽ രണ്ട് ലക്കങ്ങളിലായി ഒരു ലേഖനം പ്രസിദ്ധീകരിച്ചു (6, 7, ജനുവരി). പാകിസ്താൻ വാദം ആദ്യമുയർത്തിയത് മലപ്പുറത്തെ മുസ്ലീങ്ങളാണെന്ന വാദത്തെ അദ്ദേഹം ഈ ലേഖനത്തിൽ പരിശോധിച്ചു. പാകിസ്താൻ വാദമുയർന്ന ലാഹോർ പ്രമേയകാലത്ത് മലപ്പുറം ജില്ല മാത്രമല്ല, കേരളം പോലുമില്ലെന്ന് (1969 ജൂൺ 16നാണ് മലപ്പുറം ജില്ല രൂപീകൃതമായത്) അദ്ദേഹം ചൂണ്ടിക്കാട്ടി. സർവേന്ത്യാ മുസ്ലിംലീഗിനും കോൺഗ്രസ്സിനും ഒരുമിച്ച് പോകാൻ കഴിയാത്തതുകൊണ്ടാണ് വിഭജനം നടപ്പാക്കപ്പെട്ടത്. ലീഗിലേക്ക് പോയ മലപ്പുറംകാരുടെ കണക്കെടുക്കാൻ അദ്ദേഹം ആവശ്യപ്പെട്ടു. ഒന്നോ രണ്ടോ കുടുംബം മാത്രം. എന്നാൽ ഒരു കമ്മ്യൂണിസ്റ്റുകാരനും അങ്ങോട്ടുപോയിരുന്നു, ബി എം കുട്ടി. അദ്ദേഹം പാകിസ്താനിലെത്തി പാക്ക് മുസ്ലിംലീഗുമായി സഖ്യവുമുണ്ടാക്കി. എന്തുകൊണ്ടാണ് മലപ്പുറത്തെക്കുറിച്ചുള്ള ലഘുലേഖയ്ക്ക് മാത്രം ‘മതേതര’ വിശേഷണം നൽകുന്നതെന്നും അദ്ദേഹം ചോദിച്ചു. മതേതര താങ്ങ് മലപ്പുറത്തിന് മാത്രം മതിയോയെന്നും ഇതൊന്നും ആർക്കും മനസ്സിലാവില്ലെന്ന് കരുതരുതെന്നും അദ്ദേഹം പരിഹസിച്ചു. പാകിസ്താൻ പ്രമേയത്തെ സിപിഐ പിന്താങ്ങിയ കാര്യവും അദ്ദേഹം ലേഖനത്തിൽ എഴുതുന്നുണ്ട്. കമ്മ്യൂണിസ്റ്റ് പാർട്ടി മുഖപത്രമായ ന്യൂ ഏജിലാണ് ഇത് സംബന്ധിച്ച ലേഖനം അച്ചടിച്ചുവന്നത്.

ജനുവരി 8ന് ചന്ദ്രികയിൽ തന്നെ പ്രസിദ്ധീകരിച്ച ഡോ. ഹുസൈൻ മടവൂരിന്റെ (ഇത് ഫാഷിസ്റ്റുകളെ സന്തോഷിപ്പിക്കാൻ) ലേഖനം ഇന്ത്യൻ മുസ്ലീങ്ങളെ പാകിസ്താനോട് കൂറുള്ളവരായി ചിത്രീകരിക്കാൻ ശ്രമിക്കുന്നത് ഫാഷിസ്റ്റുകളെ സന്തോഷിപ്പിക്കാനാണെന്ന് വാദിച്ചു. പാലോളിയുടെ വാദങ്ങൾ ഭൂരിപക്ഷപ്രീണനമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

പാലോളി മുഹമ്മദ് കുട്ടി

13. ഇന്ത്യയെ തേടിയെത്തുന്ന ശരിഅത്ത് കോടതികൾ ( ജനുവരി 05)

ഹിന്ദു ദമ്പതികളുടെ വിവാഹ മോചനക്കേസുമായി ഷാർജ കോടതിയുടെ ഉത്തരവ് നടപ്പാക്കാൻ കാസർഗോഡ് പൊലീസിനെ സമീപിച്ചതിനെക്കുറിച്ച് കേരള കൗമുദി ഒരു വാർത്ത പ്രസിദ്ധീകരിച്ചു (ശരിഅ കോടതികൾ ഇന്ത്യയിലും തേടിയെത്തി, 05 ജനുവരി, കേരളകൗമുദി). ഷാർജയിൽ എഞ്ചിനീയറായി ജോലി ചെയ്യുന്ന പ്രവാസിക്കെതിരെയാണ് ഭാര്യ ജീവനാംശം ആവശ്യപ്പെട്ട് ഷാർജ കോടതിയെ സമീപിച്ചത്. കോടതി കേസ് ഫയലിൽ സ്വീകരിച്ച് വിചാരണ നടത്തി. യുവാവിന്റെ ഹർജി പ്രകാരം കേരള ഹൈക്കോടതി നടപടി സ്റ്റേ ചെയ്യുകയുംചെയ്തു. ഈ വാർത്ത പ്രസിദ്ധീകരിച്ച കേരള കൗമുദിയുടെ തലക്കെട്ട് ‘ശരിഅത്ത് കോടതിവിധികൾ ഇന്ത്യയിലും തേടിയെത്തി’യെന്നായിരുന്നു.

യുഎഇയും ഇന്ത്യയും തമ്മിൽ ഒപ്പുവച്ച കരാർ പ്രകാരം യുഎഇയിൽ താമസക്കാരായ ഇന്ത്യൻ പ്രവാസികളുടെ സിവിൽ കേസുകൾ യുഎഇ കോടതിയിൽ വിസ്തരിക്കാവുന്നതാണ്. ആ ഉത്തരവുകൾ നടപ്പാക്കാൻ ഇന്ത്യ ബാധ്യസ്ഥമാണ്. തിരിച്ച് ഇന്ത്യൻ ഉത്തരവുകൾ നടപ്പാക്കാൻ യുഎഇയ്ക്കും ബാധ്യതയുണ്ട്. ഇത്തരത്തിൽ 11 രാജ്യങ്ങളുമായി ഇന്ത്യ കരാറിലേർപ്പെട്ടിട്ടുണ്ട്.

യുഎഇ കോടതികളിലെ വ്യക്തിനിയമങ്ങൾ ശരിഅ അടിസ്ഥാനമാക്കിയാണ് തയ്യാറാക്കിയിട്ടുള്ളത്. സാധാരണ നിലയിൽ ഈ നിയമങ്ങളനുസരിച്ചാണ് യുഎഇ കോടതിയിലെ വിചാരണ നടക്കുക. എന്നാൽ വിവാഹം, വിൽപ്പത്രം എന്നിവയുമായി ബന്ധപ്പെട്ട കേസുകളിൽ ഹാജരാവുന്ന ഹിന്ദുക്കളും ക്രൈസ്തവരുമടക്കമുള്ള ഇതരമതസ്ഥർക്ക് ഇന്ത്യൻ നിയമമനുസരിച്ചുള്ള വിചാരണ ആവശ്യപ്പെടാവുന്നതാണ്. അങ്ങനെ ആവശ്യപ്പെടുന്നവർക്ക് അത് അനുവദിക്കുകയും ചെയ്യും. ആരെങ്കിലും ആവശ്യപ്പെട്ടില്ലെങ്കിൽ യുഎഇ നിയമമായിരിക്കും അവർക്ക് ബാധകമാക്കുക. എന്നാൽ കേസുകൾ നടക്കുന്നത് അറബി ഭാഷയിലായതിനാൽ പല മലയാളികൾക്കും നിയമനടത്തിപ്പിനെക്കുറിച്ച് വലിയ ധാരണയില്ല. ലീഗൽ കൺസൾട്ടന്റുകളെ സമീപിച്ചാണ് അത്തരക്കാർ തങ്ങളുടെ ആവശ്യം നിറവേറ്റുന്നത്. വസ്തുത ഇതായിരിക്കെയാണ് ശരിഅ കോടതികളെക്കുറിച്ചുള്ള ഇസ്ലാമോഫോബിക് ഭീതി പരത്തി കേരള കൗമുദി വാർത്ത പ്രസിദ്ധീകരിച്ചത്.

14. കേരള സ്‌കൂൾ യൂത്ത് ഫെസ്റ്റിവലിലെ ‘ഫലസ്തീന്’

കേരള സ്‌കൂൾ യൂത്ത് ഫെസ്റ്റിവലിൽ അറബി പദ്യം ചൊല്ലൽ മൽസരത്തിൽ പങ്കെടുത്ത റിനിയ തിരഞ്ഞെടുത്തത് പലസ്തീനിലെ ഗസയിലെ കുട്ടികളുടെ വേദന പങ്കുവക്കുന്ന ഒരു കവിതയായിരുന്നു. മലപ്പുറം പിഎച്ച്എസ്സ് പന്തല്ലൂർ സ്‌കൂലിലെ വിദ്യാർത്ഥിയാണ് റിനിയ. പലസ്തീനിലെ കുട്ടികൾ അനുഭവിക്കുന്ന ദുരിതങ്ങളും അവരോടുള്ള ഐക്യദാർഢ്യവുമായിരുന്നു കവിതയുടെ വിഷയം. (05, ജനുവരി, റിപ്പോർട്ടർ)

ഇതേ കുറിച്ച് മാത്യു സാമുവൽ ഒരു വീഡിയോ (പലവട്ടം മുസ്ലീം ലീഗ് വിദ്യാഭ്യാസമന്ത്രി ആയിരുന്നതിന്റെ ഗതികേടാണ് വർഗീയതയ്ക്ക് കാരണം, 06 ജനുവരി, മാത്യുസാമുവൽ ഒഫീഷ്യൽ) ചെയ്തു. കേരളത്തിലെ വിദ്യാഭ്യാസ വകുപ്പ് ലീഗ് ഭരിച്ചതുകൊണ്ടാണ് ഇത്രയേറെ വർഗീയത യൂത്ത് ഫെസ്റ്റിവലിൽ ‘കുത്തിക്കയറ്റി’യതെന്നായിരുന്നു അദ്ദേഹം അഭിപ്രായപ്പെട്ടത്. ഗാസയിലെ കുഞ്ഞുങ്ങളുടെ പ്രശ്‌നം മാത്രം പോരെന്നും താലിബാന്റെ ആക്രമണങ്ങൾക്ക് വിധേയമാകുന്ന അഫ്ഗാനിലെ കുഞ്ഞുങ്ങളെയും പരിഗണിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇസ്രായേലിൽ ‘ഹമാസ് ഭീകരർ’ കൊച്ചുകുട്ടികളെ കൊന്നു. അതേ കുറിച്ച് പറയുന്നില്ല. ജമാഅത്ത്, സുഡാപി കമ്മ്യൂണിസ്റ്റ് ബുദ്ധിജീവികൾക്ക് ഇതൊന്നും കാണാൻ കഴിയുന്നില്ല. ഇറാനിലെ ഹിജാബ് പ്രശ്‌നത്തിൽ കൊല്ലപ്പെട്ടവരുടെ കഥ ഇതൊന്നും വിഷയമല്ലാത്തത് വിദ്യാഭ്യാസവകുപ്പ് ദീർഘകാലം ലീഗ് കൈവശം വച്ചതിന്റെ ഫലമാണെന്നും അദ്ദേഹം പറയുന്നു.

15. മീഡിയാവൺ റിപ്പോർട്ടറുടെ മതം

കായംകുളം എംഎൽഎ, യു പ്രതിഭയുടെ മകൻ അടക്കം ഒമ്പത് സുഹൃത്തുക്കളെ കഞ്ചാവ് കൈവശംവച്ചതിന്റെ പേരിൽ ഡിസംബർ 28ാം തിയ്യതി എക്‌സൈസ് സംഘം പിടികൂടി. ഈ വാർത്ത മലയാളത്തിലെ മിക്കവാറും എല്ലാ മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തു. എന്നാൽ എംഎൽഎ വാർത്ത നിഷേധിച്ചു. മകൻ സുഹൃത്തുക്കളുമായി ഒരുമിച്ചിരിക്കുമ്പോൾ എക്‌സൈസ് ചോദ്യം ചെയ്യുക മാത്രമാണുണ്ടായതെന്നും മാധ്യമവാർത്ത കെട്ടിച്ചമച്ചതാണെന്നും അവർ പറഞ്ഞു. വാർത്ത നൽകിയ മാധ്യമങ്ങൾക്കെതിരെ രൂക്ഷവിമർശനമാണ് എംഎൽഎ നടത്തിയത്. (‘കഞ്ചാവ് വാർത്ത തെറ്റ്; സുഹൃത്തുക്കളുമായി ഒരുമിച്ചിരുന്ന മകനെ എക്‌സൈസ് ചോദ്യം ചെയ്തു’, മനോരമ ഓൺലൈൻ, ഡിസംബർ 28, 2024).

യു പ്രതിഭ എം.എൽ.എ

അന്ന് വൈകീട്ട് അവർ ഫേസ്ബുക്ക് ലൈവിലൂടെ മാധ്യമങ്ങളെ ശക്തമായി വിമർശിച്ചു. മനുഷ്യരുടെ മാംസം തിന്നാണെങ്കിലും ജീവിക്കാമെന്നു കരുതുന്ന ചില മാധ്യമപ്രവർത്തകരുണ്ട്. അവരാണ് വ്യാജവാർത്തക്ക് പിന്നിലെന്നായിരുന്നു ആരോപണം. കേസെടുത്തിട്ടില്ലെന്ന പ്രതിഭയുടെ വാദം തൊട്ടടുത്ത ദിവസം തന്നെ അപ്രസക്തമായി. കേസെടുത്തുവെന്ന് തെളിയിക്കുന്ന രേഖകൾ എക്‌സൈസ് വകുപ്പ് പുറത്തുവിട്ടു. (കഞ്ചാവ് കേസിൽ പ്രതിഭ എംഎൽഎയുടെ മകൻ ഒൻപതാം പ്രതി; എഫ്ഐആർ പുറത്ത്, ഡിസംബർ 29, 2024)

അടുത്ത ദിവസം എംഎൽഎ മറ്റൊരു ലൈവുമായി രംഗത്തുവന്നു. ആദ്യം 24ലെ റിപ്പോർട്ടറെയാണ് അഭിസംബോധന ചെയ്തത്. മറ്റുള്ളവരുടെ ശവം തിന്നാണോ ജീവിക്കുന്നതെന്ന് അവർ ശകാരിച്ചു. പിന്നീട് തന്റെ സുഹൃത്തുകൂടിയായ മീഡിയാവൺ റിപ്പോർട്ടറെയും ശകാരിക്കാൻ തുടങ്ങി. വ്യാജവാർത്ത നൽകിയതിന് പിന്നിൽ മതപരമായ ചില ചിന്തകൾ മീഡിയാവണിലെ റിപ്പോർട്ടറുടെ ഭാഗത്ത് നിന്നുണ്ടാവാമെന്നാണ് അവരുടെ വിലയിരുത്തൽ. മീഡിയാവൺ റിപോർട്ടർക്കുമാത്രം ബാധകമാക്കിയ മതസൂചന വലിയ തോതിൽ വിമർശിക്കപ്പെട്ടു. രാഷ്ട്രീയനേതാക്കളും രംഗത്തുവന്നു. അന്നുതന്നെ മീഡിയാവണിനുവേണ്ടി വാർത്ത ചെയ്ത യു ഷൈജു തന്റെ ഭാഗം വിശദീകരിച്ചു. (യു പ്രതിഭയുടെ ആക്ഷേപം: മീഡിയവൺ റിപ്പോർട്ടർ യു ഷൈജുവിന് പറയാനുള്ളത്, മീഡിയാവൺ, ഡിസംബർ 29, 2024).

ഈ വിഷയത്തിൽ വിശദീകരണവുമായി ജനുവരി 7ാം തിയ്യതി എംഎൽഎ പത്രസമ്മേളനം വിളിച്ചു. ജമാഅത്തെ ഇസ്ലാമിയുടെ ചാനലല്ലേ, ആ തരത്തിലുള്ള ചിന്തയുണ്ടോയെന്നായിരിക്കും ഞാൻ ഉദ്ദേശിച്ചതെന്ന് പറഞ്ഞ് പ്രശ്‌നത്തെ എംഎൽഎ ലഘൂകരിച്ചെങ്കിലും കൂടെയുണ്ടായിരുന്ന സിപിഎം നേതാവ് ടി.പി രാമകൃഷ്ണൻ നിലപാടിൽ ഉറച്ചുനിന്നു. തങ്ങൾ എല്ലാതരം വർഗീയതയ്ക്കും എതിരാണെന്നായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം. മീഡിയാവണിനെയും ജമാഅത്തിനെയും വിമർശിച്ചാൽ അത് മുസ്ലീങ്ങ വിമർശിക്കുന്നതാണെന്ന് കരുതുന്നത് ശരിയല്ല. ആർഎസ്എസ്സിനെ വിമർശിച്ചാൽ അത് ഹിന്ദുമതത്തെ വിമർശിക്കുന്നതാണെന്നു പറയുന്നതിന് തുല്യമാണ് ഈ വാദമെന്നും അദ്ദേഹം പറഞ്ഞു. (07 ജനുവരി, മീഡിയാവൺ)

16. ഭീകരവാദി ചാപ്പ കുത്തുന്നവർ

ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ എഴുപതാം വാർഷികവേളയിൽ സംസ്ഥാന ജനറൽ സെക്രട്ടറി തൊടിയൂർ മുഹമ്മദ് കുഞ്ഞി മൗലവിയുമായി, ‘തീവ്രവാദ ചാപ്പയടിക്കാൻ സമുദായം നിന്നുതരില്ല’ എന്ന ശീർഷകത്തിൽ മാധ്യമം ഒരു അഭിമുഖം പ്രസിദ്ധീകരിച്ചു (07 ജനുവരി). എം ഷറഫുല്ലാഖാനാണ് അഭിമുഖം തയ്യാറാക്കിയത്. മുസ്ലീം സംഘടനകളെ ഭീകരവാദി ചാപ്പ കുത്തി ഒറ്റപ്പെടുത്താനുള്ള കേന്ദ്ര സംസ്ഥാന സർക്കാർ ശ്രമങ്ങളെ തൊടിയൂർ മുഹമ്മദ് കുഞ്ഞി മൗലവി ചോദ്യം ചെയ്തു: ഞങ്ങളുടെ പ്രസ്ഥാനം ഒരു മതേതര പ്രസ്ഥാനമാണ്. മുസ്ലീം സമുദായത്തിലെ ഏതെങ്കിലും സംഘടനകളെ ഭീകരവാദികൾ എന്നും അപകടകാരികൾ എന്നും ചാപ്പ കുത്തി കുറ്റപ്പെടുത്തുന്ന സമീപനം ആര് നടത്തിയാലും അംഗീകരിച്ചു കൊടുക്കാൻ ആവില്ല. ഇന്ത്യൻ ഭരണഘടനയും നിയമവാഴ്ചയും ദേശീയതയെയും അഖണ്ഡതയും അംഗീകരിക്കാത്ത ഒരു പ്രസ്ഥാനവും കേരളത്തിൽ മുസ്ലീം സമുദായത്തിനകത്ത് ഇല്ല. തങ്ങൾക്ക് ഇഷ്ടമില്ലാത്തവരെയും ഒപ്പം നിൽക്കാത്തവരെയും തീവ്രവാദികളാക്കുന്ന ആർഎസ്എസിന്റെ സ്വരത്തിൽ സിപിഎം പോലുള്ള സംഘടനകൾ സംസാരിക്കുന്നത് ശരിയല്ല. സ്ഥാപിത താല്പര്യങ്ങളുടെ പേരിൽ മുസ്ലീം സമുദായത്തിൽപ്പെട്ട പ്രസ്ഥാനങ്ങളിൽ തീവ്രവാദം ആരോപിക്കപ്പെടുകയും ഫാസിസത്തിന് വെട്ടാൻ പാകത്തിന് നമ്മുടെ തല പിടിച്ചു കൊടുക്കുകയും ചെയ്യുന്നവരെ മുസ്ലീം സമുദായം പടിക്ക് പുറത്തുനിർത്തണം. തങ്ങൾക്ക് ആഭിമുഖ്യമുള്ള രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ പ്രീതിയും കയ്യടിയ്ക്കും വേണ്ടി മുസ്ലീം സമുദായ സംഘടനകൾക്ക് മേൽ വർഗീയത ആരോപിക്കരുത്.”

17. ജന്മഭൂമിയുടെ കൊടുംഭീകരൻ/ സിദ്ദീഖ് കാപ്പൻ

ജനുവരി 7ന് ജന്മഭൂമിയുടെ വാർത്ത പിഎഫ്‌ഐക്ക് പണം നൽകിയ മലയാളികളുടെ 10,000 അക്കൗണ്ടുകൾ എൻഐഎ കണ്ടെത്തിയെന്നാണ്. മാധ്യമപ്രവർത്തകന് പണം അയച്ചയാളും പട്ടികയിലുണ്ടെന്ന് ഉപശീർഷത്തിൽ സൂചിപ്പിക്കുന്നു. 2022-ലാണ് പോപുലർ ഫ്രണ്ടിനെ കേന്ദ്ര സർക്കാർ നിരോധിക്കുന്നത്. രാജ്യവിരുദ്ധ പ്രവർത്തനമെന്നാണ് കേന്ദ്ര രഹസ്യാന്വേഷണ വകുപ്പിന്റെ ആരോപണം. നിരോധനം വരുന്നതുവരെ ഏതൊരു സംഘടനയെയും പോലെ പൊതുരംഗത്ത് പ്രവർത്തിച്ചിരുന്ന സംഘടനയാണ് പോപുലർ ഫ്രണ്ടും. സ്വാഭാവികമായും നിരവധി പേർ അവർക്ക് പ്രവർത്തനഫണ്ട് നൽകുകയും ചെയ്യും. ഇത്തരക്കാരെ ഐബി അന്വേഷിക്കുന്നുവെന്നാണ് ജന്മഭൂമി അവകാശപ്പെടുന്നത്. കൂട്ടത്തിൽ ഹത്രാസ് കേസിൽ ദീർഘകാലം ജയിൽവാസം അനുഭവിക്കേണ്ടിവന്ന സിദ്ദിഖ് കാപ്പനെക്കൂടി കേസിൽ കൊടുക്കുന്നതിനുവേണ്ടിയാണ് അദ്ദേഹത്തിന്റെ പേര് കൂടി വാർത്തയിൽ ഉൾപ്പെടുത്തിയത്.

18. പാലോളി കമ്മിറ്റി റിപ്പോർട്ട്: അട്ടിമറി ആറ് ദിനം കൊണ്ട്

പാലോളി കമ്മിറ്റി ശുപാർശകളെ അട്ടിമറിച്ച ഹൈക്കോടതി വിധിക്കെതിരേ അപ്പീൽ പോകാൻ സുപ്രീംകോടതി അനുമതി നൽകി. 2021 മെയ് 28ലെ ഹൈക്കോടതി വിധിക്കെതിരെയാണ് അപ്പീൽ അനുവദിച്ചിരിക്കുന്നത്. മുസ്ലീം സമുദായത്തിന്റെ സാമൂഹ്യവും വിദ്യഭ്യാസപരവുമായ പിന്നാക്കാവസ്ഥക്ക് പരിഹാരമായി നിയമിക്കപ്പെട്ട ജസ്റ്റിസ് സച്ചാർ അധ്യക്ഷനായ കമ്മിറ്റിയുടെ ശുപാർശകൾ നടപ്പാക്കുന്നതിന്റെ ഭാഗമായാണ് പാലോളി മുഹമ്മദ് കുട്ടിയുടെ നേതൃത്വത്തിൽ എട്ടംഗ സമിതിയെ നിയോഗിച്ചത്. ആ കമ്മിറ്റിയുടെ ശുപാർശപ്രകാരം 2009 മുതൽ സംസ്ഥാനത്തെ മുസ്ലീം വിഭാഗങ്ങൾക്ക് സ്‌കോളർഷിപ്പ് അനുവദിച്ചു.

എന്നാൽ ഇത് മുസ്ലീം ഇതര വിഭാഗങ്ങളോടുള്ള അനീതിയാണെന്ന് ചിലർ പ്രചാരണമഴിച്ചുവിട്ടു. തുടർന്ന് സ്‌കോളർഷിപ്പിന്റെ 20 ശതമാനം ക്രൈസ്തവർക്ക് നൽകാൻ ഇടതുസർക്കാർ തീരുമാനിച്ച് നടപ്പാക്കി. പക്ഷേ, വിമർശകർ അതുപോരെന്ന് വാദിക്കുകയും ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തു. സ്‌കോളർഷിപ്പ് പദ്ധതി അട്ടിമറിക്കപ്പെടുന്ന തരത്തിൽ വീണ്ടും ഹൈക്കോടതി ഇടപെടലുണ്ടായി. 2021 മെയ് 28നാണ് ഡിവിഷൻ ബെഞ്ച് ഈ വിഷയത്തിൽ ഉത്തതരവിറക്കിയത്. എന്നാൽ ഉത്തരവിനെതിരേ സർക്കാർ അപ്പീൽ പോകാൻ തയ്യാറായില്ല. സുപ്രീം കോടതിയെ സമീപിക്കാനുള്ള സാഹചര്യം ഇല്ലാതാക്കാനുള്ള ശ്രമവും നടന്നു. ഉത്തരവ് പുറത്തുവന്ന് ആറാം ദിവസം അതായത് ജൂൺ 4ന് കോടതി ഉത്തരവ് സർക്കാർ ഉത്തരവാക്കി മാറ്റാൻ തീരുമാനിച്ചു. സർവകക്ഷിയോഗം ചേർന്നെടുത്ത തീരുമാനമായിരുന്നു അത്. യോഗത്തിൽ പങ്കെടുത്തവർ അതിനെതിരേ ശബ്ദിച്ചുമില്ല.

ഒടുവിൽ അഡ്വ. വി.കെ ബീരാൻ അധ്യക്ഷനായ മൈനോരിറ്റി ഇന്ത്യൻസ് പ്ലാനിങ് ആൻഡ് വിജിലൻസ് കമ്മിഷൻ ട്രസ്റ്റ് എന്ന സംഘടന സുപ്രിംകോടതിയെ സമീപിച്ചു. ആ അപേക്ഷ പ്രകാരം അപ്പീലിൽ തുടർവാദം നടത്താൻ സുപ്രീം കോടതി അനുവാദം നൽകിയിരിക്കുകയാണ്. (സർക്കാർ -ഉന്നതതല ഗൂഢാലോചന, പാലോളി കമ്മിറ്റി റിപ്പോർട്ട് അട്ടിമറിച്ചത് ആറു ദിനം കൊണ്ട്, 08 ജനുവരി സുപ്രഭാതം)

19. നാണയ സിദ്ധാന്തങ്ങൾ!

ആർഎസ്എസ്സിനും മൗദൂദിസ്റ്റുകൾക്കും സിപിഎം ഹിന്ദുവിരുദ്ധരും മുസ്ലീം വിരുദ്ധരുമാകുന്നതെന്തുകൊണ്ട്? എന്ന ശീർഷകത്തിൽ കെ.ടി കുഞ്ഞികണ്ണൻ മലബാർ ജേർണലിൽ ജനുവരി 8ന് ഒരു ലേഖനമെഴുതി. ആർഎസ്എസ്സിനെയും ന്യൂനപക്ഷസംഘടനകളെയും പരസ്പരം താരതമ്യം ചെയ്യുന്നതാണ് കുറിപ്പ്. യുഡിഎഫ് നേതൃത്വം പല വിഷയങ്ങളിലും സമീപിക്കുന്ന മൃദുഹിന്ദുത്വ സമീപനത്തോടൊപ്പം ന്യൂനപക്ഷ വർഗീയ തീവ്രവാദ സംഘങ്ങളുമായി പരസ്യമായ ബന്ധം ആരംഭിച്ചിരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തുന്നു: ഖിലാഫത്ത് നിസ്സഹകരണസമരത്തെ തുടർന്നുണ്ടായ ഹിന്ദു-മുസ്ലീം മൈത്രിയും ദേശീയൈക്യവും തകർക്കാനായിരുന്നു ഹിന്ദുമഹാസഭയും ആർഎസ്എസും മുസ്ലീംലീഗും ഒരേപോലെ ശ്രമിച്ചത്. സിപിഎം ഒരു മുസ്ലീംവിരുദ്ധ പാർട്ടിയാണെന്ന നരേഷൻ സൃഷ്ടിച്ചെടുക്കാനുള്ള ഹീനമായ പ്രചാരണതന്ത്രങ്ങളാണ് ജമാഅത്തെ ഇസ്ലാമിയും എസ്ഡിപിഐയും അവരുടെ രാഷ്ട്രീയ അജണ്ടയിൽ വീണുകിടക്കുന്ന മുസ്ലീം ലീഗും പയറ്റിക്കൊണ്ടിരിക്കുന്നത്. സാർവദേശീയതലത്തിൽ ശക്തിപ്പെട്ടുവന്ന ഇസ്ലാമോഫോബിയയും ഇന്ത്യയിൽ ഹിന്ദുത്വരാഷ്ട്രീയം അധികാരത്തിലിരിക്കുന്നതും കേരളത്തിലെയും മുസ്ലീം ന്യൂനപക്ഷവിഭാഗങ്ങൾക്കിടയിൽ അരക്ഷിതത്വം സൃഷ്ടിച്ചിട്ടുണ്ട്. ന്യൂനപക്ഷാവകാശങ്ങളുടെ പേരിൽ സമ്പന്ന പ്രമാണിമാരുടെ താൽപര്യം സംരക്ഷിക്കാനുള്ള സമ്മർദ്ദതന്ത്രങ്ങളുടെ രാഷ്ട്രീയമാണ് പലപ്പോഴും മുസ്ലീംലീഗ് നേതൃത്വം അനുവർത്തിച്ചിട്ടുള്ളത്. ഇവരെ സംബന്ധിച്ചിടത്തോളം സമുദായതാൽപ്പര്യം, സമുദായപ്രാതിനിധ്യം എന്നതെല്ലാം അധികാര രാഷ്ട്രീയത്തിലിടപെടാനുള്ള വഴികൾ മാത്രമാണ്.

കെ.ടി കുഞ്ഞികണ്ണൻ

മതാധികാരത്തെയും ദൈവാധികാരത്തേയും സംബന്ധിച്ച മൗദൂദിയൻ സിദ്ധാന്തങ്ങൾ ആർഎസ്എസ്സിന്റെ ഹിന്ദുരാഷ്ട്രവാദത്തിന്റെ മറുപുറം കളി മാത്രമാണ്. ആർഎസ്എസ്സിന്റെ മറുപുറം കളിക്കുന്ന ജമാഅത്തെ ഇസ്ലാമിക്കാരും എസ്ഡിപിഐക്കാരും അവരുടെ പ്രത്യയശാസ്ത്ര വേലകളിൽ വീണുപോയിരിക്കുന്ന ലീഗുകാരും ഇടതുപക്ഷമാണ് മതനിരപേക്ഷതക്ക് വേണ്ടിയുള്ള ഇന്ത്യൻ ജനതയുടെ പോരാട്ടത്തിന്റെ നട്ടെല്ലായി വർത്തിക്കുന്നത് എന്ന ചരിത്രപരമായ വസ്തുതയെ ഭയപ്പെടുന്നവരാണ്. തങ്ങളുടെയും മതരാഷ്ട്രവാദത്തിന് ഭീഷണിയാണ് ഇടതുപക്ഷമെന്ന തിരിച്ചറിവിലാണ് ആർഎസ്എസ്സിനെപ്പോലെ അവരും സിപിഎമ്മിനെയും ഇടതുപക്ഷത്തെയും നിരന്തരം ആക്രമിച്ചു കൊണ്ടിരിക്കുന്നത്. കോർപറേറ്റ് ഹിന്ദുത്വ അജണ്ടയിലാണ് ആർഎസ്എസ്സും ജമാഅത്തെ ഇസ്ലാമിയും ഒന്നിക്കുന്നത്. മൗദൂദിക്ക് മതനിരപേക്ഷതയോടും ദേശീയതയോടും ജനാധിപത്യത്തോടുമെല്ലാം സമീപനം തന്നെയാണ് ഗോൾവാൾക്കറിനും.

ആർഎസ്എസ്സിനെപ്പോലെ അപകടകാരികളാണ് ജമാഅത്തെ ഇസ്ലാമി, എസ്ഡിപിഐ തുടങ്ങിയ സംഘടനകളെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. ഈ മൂന്നും ന്യൂനപക്ഷ വർഗീയ തീവ്രവാദ സംഘങ്ങളാണ്. ലീഗ് അത്ര കുഴപ്പക്കാരല്ലെങ്കിലും ഇപ്പോൾ മുസ്ലീം തീവ്രവാദസംഘങ്ങളുടെ പ്രചാരണതന്ത്രങ്ങളിൽ വീണിരിക്കുന്നു. ന്യൂനപക്ഷ തീവ്രവാദസംഘങ്ങൾ ഏത് സമയത്തും ആർഎസ്എസ്സുമായി ചേരും. ഇസ്ലാമോഫോബിയ സത്യമാണെന്ന് അദ്ദേഹത്തിന് അഭിപ്രായമുണ്ട്. ആഗോളരാഷ്ട്രീയത്തിന്റെ പശ്ചാത്തലത്തിലാണ് അദ്ദേഹം ഈ പ്രശ്‌നത്തെ മനസ്സിലാക്കുന്നത്. മുസ്ലീം സംഘടനകൾ മുന്നോട്ടുവയ്ക്കുന്ന സാമുദായിക താൽപര്യമെന്ന പ്രമേയം അധികാര രാഷ്ട്രീയത്തിലിടപെടാനുള്ള വഴി മാത്രം. മുസ്ലീം സംഘടനകൾ ജനാധിപത്യത്തെ അംഗീകരിക്കുന്നില്ല- ഇങ്ങനെ ബഹുമുഖമാണ് കുഞ്ഞിക്കണ്ണന്റെ വാദമുഖങ്ങൾ.

സംഘ്പരിവാർ കാലത്തെ പൊളിറ്റിക്കൽ ഇസ്ലാം

ജനുവരി 10ന് അഡ്വ. കെ.കെ സമദ് ‘സംഘ്പരിവാർ കാലത്തെ പൊളിറ്റിക്കൽ ഇസ്ലാം’ എന്ന ശീർഷകത്തിൽ ജനയുഗത്തിൽ ഒരു കുറിപ്പ് പ്രസിദ്ധീകരിച്ചു. അഖണ്ഡഭാരതത്തെ അപകടകരമാക്കുന്ന പ്രവണത തുടരുന്ന സാഹചര്യത്തിൽ രാഷ്ട്രീയ ഇസ്ലാമിനെയും ന്യൂനപക്ഷം ഉയർത്തുന്ന രാഷ്ട്രീയത്തെയും പരസ്പരം വേർതിരിക്കുവാനും വ്യക്തമായി അവതരിപ്പിക്കുവാനും സാധിക്കേണ്ടതുണ്ടെന്നാണ് അദ്ദേഹത്തിന്റെ വാദം. അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ മുസ്ലീം വൈകാരികതയെ ഭിന്നിപ്പിനായി ഉപയോഗിക്കാനും രാഷ്ട്രീയനേട്ടം കൊയ്യാനുമുള്ള തന്ത്രത്തിന്റെ പേരാണ് ‘പൊളിറ്റിക്കൽ ഇസ്ലാം’. അപകടകരമായ ന്യൂനപക്ഷ തീവ്രവാദത്തെ പുരോഗമനമെന്നും സർഗാത്മകമെന്നും കരുതുന്ന തരത്തിൽ മുസ്ലീം വിഷയങ്ങളായി ഉയർത്തിക്കൊണ്ടുവന്ന് സമൂഹത്തിന്റെ താഴേത്തട്ടിൽ ഉൾപ്പെടെ ഭിന്നത വിപുലപ്പെടുത്തുകയും അതിലൂടെ തങ്ങളുടെ രാഷ്ട്രീയ കളം മൊരുക്കുകയുമാണ് പൊളിറ്റിക്കൽ ഇസ്ലാം വക്താക്കളുടെ രീതി. ഇന്ത്യയിലും കേരളത്തിലും ജമാഅത്തെ ഇസ്ലാമിയും എസ്ഡിപിഐയും ചെയ്യുന്നതും അതാണ്. സംഘ്പരിവാർ കാലത്ത്, സ്ഥാനത്തും അസ്ഥാനത്തും പൊളിറ്റിക്കൽ ഇസ്ലാമിനെ കൊണ്ടുപോയി അവരോധിച്ചാൽ മുഖ്യധാര രാഷ്ട്രീയ നേതൃത്വങ്ങൾ ഉദ്ദേശിക്കുന്നതല്ല ഈ തീവ്ര സംഘടനകൾ കൊയ്‌തെടുക്കുക. ഒരു മതേതര പ്ലാറ്റ്‌ഫോമിനകത്തുനിന്ന് ഇത്തരം കാര്യങ്ങളെ കാണാൻ ഇവർ തയ്യാറാവാറില്ല. പൗരത്വഭേദഗതി നിയമത്തെ എതിർത്തത് ഇന്ത്യയിലെ കോടാനുകോടി മതേതര വിശ്വാസികളാണ്. ആ പ്രക്ഷോഭങ്ങൾക്കിടയിലേക്ക് പോലും തങ്ങളുടെ സ്വത്വം സംരക്ഷിച്ചുകൊണ്ട് കടന്നുചെല്ലണമെന്ന് ആഗ്രഹിച്ചവരായിരുന്നു ജമാഅത്തെ ഇസ്ലാമി. സംഘ്പരിവാറിനെ നേരിടുന്ന മഹാഭൂരിപക്ഷം വരുന്ന ഹിന്ദുസമൂഹത്തെ അകറ്റുകയായിരുന്നു ഇവരുടെ ലക്ഷ്യം. രാജ്യത്തെ ഭൂരിപക്ഷ ഫാസിസ്റ്റ് ശക്തി ആഗ്രഹിക്കുന്നത് രാജ്യം ഭൂരിപക്ഷത്തിന്റെയും ന്യൂനപക്ഷത്തിന്റെയും പേരിൽ വേർതിരിഞ്ഞ് ആ അച്ചുതണ്ടിൽ കറങ്ങണമെന്നാണ്. തീവ്രവാദത്തിന്റെ വക്താക്കളെ എതിർത്ത് തോല്പിക്കുന്ന മതേതര ചേരി ഉയർന്നുവരാതിരിക്കുക എന്നത് പൊളിറ്റിക്കൽ ഇസ്ലാമിന്റെയും, പൊളിറ്റിക്കൽ ഹിന്ദൂയിസത്തിന്റെയും ആവശ്യമാണ്. ഭൂരിപക്ഷ ന്യൂനപക്ഷ അച്ചുതണ്ടിൽ രാഷ്ട്രീയം കറങ്ങണമെന്ന് ആഗ്രഹിക്കുന്നവർക്ക് ആയുധങ്ങൾ നൽകുന്നത് ഗുണകരമല്ല.

മുസ്ലീങ്ങൾ വിവേചനം അനുഭവിക്കുന്നുണ്ടെന്ന കാര്യത്തിൽ അദ്ദേഹത്തിന് അഭിപ്രായവ്യത്യാസമില്ല. കാരണം അതിൽ പിടിച്ചുകൊണ്ടാണ് ജമാഅത്തെ ഇസ്ലാമിയും എസ്ഡിപിഐയുംപോലുള്ള സംഘടനകൾ മുസ്ലീം സമൂഹത്തിൽ പിടി മുറുക്കുന്നത്. ഇത്തരം സംഘടനകൾക്ക് അമിതമായ പ്രാധാന്യം നൽകുന്നത് മതേതര രാഷ്ട്രീയത്തിന് ഗുണകരമല്ല. മുസ്ലീങ്ങൾക്കെതിരേയുള്ള വിവേചനം അഭിസംബോധന ചെയ്യപ്പെടണമെന്ന് അദ്ദേഹം ആഗ്രഹിക്കുന്നു. അതുപക്ഷേ, മുസ്ലീം സാമുദായിക പ്രസ്ഥാനങ്ങളെ മാറ്റി നിർത്തിക്കൊണ്ടാവണമെന്നും കരുതുന്നു.

ലീഗിന്റെ ജമാഅത്ത് വിമർശം ഓർമ്മിപ്പിച്ച് ദേശാഭിമാനി

ജമാഅത്തെ ഇസ്ലാമിയോടും എസ്ഡിപിഐയോടും മൃദുസമീപനം എടുക്കുന്ന ലീഗിനെ ദേശാഭിമാനി പത്രത്തിലെ ലേഖനത്തിലൂടെ കാസിം ഇരിക്കൂർ വിമർശിച്ചു. (പാണക്കാട് തങ്ങൾ ഓർക്കണം ചിലത്, കാസിം ഇരിക്കൂർ, 10 ജനുവരി, ദേശാഭിമാനി). ജമാഅത്തെ ഇസ്ലാമിയോടുള്ള ലീഗിന്റെ മുൻകാല വിമർശനങ്ങളെ ഓർമിപ്പിച്ചുകൊണ്ടാണ് ലേഖനം തയ്യാറാക്കിയിരിക്കുന്നത്. അധികാരത്തിലെത്താനുള്ള വ്യഗ്രതയാണ് മനംമാറ്റത്തിന് പിന്നിലെന്നാണ് ലേഖകൻ കണ്ടെത്തിയിരിക്കുന്നത്.

വിശകലനങ്ങളുടെ പരിമിതികൾ

മുസ്ലീങ്ങളുടെ സ്വയംനിർണയാവകാശങ്ങളെ തള്ളുന്നുവെന്നതാണ് കുഞ്ഞിക്കണ്ണന്റെ പ്രധാന പരിമിതി. ഇസ്ലാമോഫോബിയയുടെ പ്രധാന ലക്ഷണങ്ങളിലൊന്നാണ് ഇത്. ‘തീവ്രവാദം’, ‘ഭീകരവാദം’, ‘വർഗീയത’ തുടങ്ങിയ പദങ്ങൾ വികസിപ്പിക്കപ്പെട്ട സാഹചര്യങ്ങളെക്കുറിച്ച് അദ്ദേഹത്തിന്റെ ധാരണ ചരിത്രവിരുദ്ധമാണ്. ഇസ്ലാമോഫോബിയയുടെ പശ്ചാത്തലത്തിൽ ആഗോള തലത്തിൽ വികസിപ്പിക്കപ്പെട്ട ‘ഭീകരവാദം’ പോലുള്ള പദങ്ങളാണ് അദ്ദേഹം മുസ്ലീം സംഘടനകളെ വിശേഷിപ്പിക്കാൻ ഉപയോഗിക്കുന്നത്. ഇന്ത്യൻ ചരിത്രത്തിൽ സവിശേഷമായ വേരുകളുള്ള ‘വർഗീയത’യെന്ന സങ്കൽപ്പത്തെ അദ്ദേഹം പരിശോധിക്കാതെ വിടുന്നു. ചരിത്രപരമായി പരിശോധിച്ചാൽ കീഴാള സാമുദായിക വിഭാഗങ്ങളുടെ സാമുദായിക താൽപ്പര്യങ്ങളെയാണ് ഇന്ത്യയിൽ വർഗീയതയായി ചിത്രീകരിച്ചിരുന്നത്. അതാണ് പിന്നീട് മതപരമായ അർത്ഥം നൽകി ന്യൂനപക്ഷവിരുദ്ധമായി ഉപയോഗിക്കാൻ തുടങ്ങിയത്. സാമുദായികതയുടെ രാഷ്ട്രീയത്തെ ലളിതമായും ശുഷ്‌കമായും ചരിത്രരഹിതമായും ഉപയോഗിക്കുന്നുവെന്നതാണ് ലേഖനത്തിന്റെ പ്രധാന പരിമിതി. ഒപ്പം സാമുദായികതയുടെ രാഷ്ട്രീയത്തിൽ സമ്പന്ന വിഭാഗങ്ങളുടെ പങ്കിനെ കുറച്ചുകാണുന്നുവെന്നു മാത്രമല്ല, ഇകഴ്ത്തുകയും ചെയ്യുന്നു.

തത്വത്തിൽ കെ ടി കുഞ്ഞിക്കണ്ണന്റെ രാഷ്ട്രീയനിലപാടിനൊപ്പമാണ് ജനയുഗം ലേഖനവും നിലകൊള്ളുന്നത്. മുസ്ലീം സംഘാടനത്തെ വർഗീയതയായി വിലയിരുത്തുന്നതോടൊപ്പം നല്ല മുസ്ലീങ്ങളെന്നും ചീത്ത മുസ്ലീങ്ങളെന്നുമുള്ള വാർപ്പുമാതൃകയും ഉപയോഗപ്പെടുത്തുന്നു. മതരാഷ്ട്രവാദം പോലുള്ള ഇസ്ലാമോഫോബിക് രൂപകങ്ങൾ ഉപയോഗിച്ച് മുസ്ലീം സംഘാടനത്തെ ഇകഴ്ത്തുന്നുവെന്നതാണ് മറ്റൊരു പ്രശ്‌നം.

20. ഹണി റോസിനെതിരേ താലിബാനിസം

നടി ഹണി റോസിനെ ലൈംഗിക അധിക്ഷേപ പരാമർശം നടത്തിയ സംഭവത്തെക്കുറിച്ച് റിപ്പോർട്ടർ ചാനൽ ഒരു ചർച്ച സംഘടിപ്പിച്ചു. അവതാരകൻ അരുൺ കുമാർ, ഗായത്രി വർഷ, രാഹുൽ ഈശ്വർ എന്നിവരാണ് ചർച്ചയിൽ പങ്കെടുത്തത്. എക്‌സപോസിങ് ആയ വസ്ത്രം ധരിക്കുന്നത് സമൂഹത്തിൽ നെഗറ്റീവായ പ്രതികരണം ഉണ്ടാക്കുമെന്നായിരുന്നു രാഹുലിന്റെ അഭിപ്രായം. സ്ത്രീകളുടെയും പുരുഷന്റെയും ലൈംഗികസ്വഭാവത്തിൽ വ്യത്യാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു. രാഹുൽ ഈശ്വറിന്റെ അഭിപ്രായം അങ്ങേയറ്റം നെഗറ്റീവാണെന്നും ഇറിറ്റേറ്റിങ് ആണെന്നുമായിരുന്നു ഗായത്രി വർഷയുടെ പ്രതികരണം. രാഹുൽ ഈശ്വറിനെപ്പോലുള്ളവർക്ക് സംസാരിക്കാനുള്ള ഇടം നൽകുന്നതിനെയും അവർ എതിർത്തു. ഹണി റോസിന്റെ വസ്ത്രധാരണത്തെക്കുറിച്ച് ലൈംഗിക അധിക്ഷേപം നടത്തുന്നതിനെ താലിബാനിസം എന്നും ഗായത്രി വർഷ വിശേഷിപ്പിച്ചു (താലിബാനിസമാണിത്, ഹണി റോസ് ഡ്രസ്സ് ധരിക്കുന്നതിന് ഇത്ര അസ്വസ്ഥരാകുന്നത് എന്തിന്?, ഗായത്രി വർഷ, 10 ജനുവരി, റിപ്പോർട്ടർ).

ഹണി റോസ്

സാധാരണ മുസ്ലീം വ്യക്തികളുടെയും വിഭാഗങ്ങളുടെയും പ്രവർത്തികളെ വിശേഷിപ്പിക്കാൻ ഉപയോഗിക്കുന്ന ഇസ്ലാമോഫോബിക് രൂപകമാണ് താലിബാനിസം എന്ന വാക്ക്. അതുപയോഗിച്ചാണ് ഗായത്രി ഹണി റോസിനെതിരേ അധിക്ഷേപം നടത്തിയ ഒരാളുടെ പ്രവർത്തിയെ പരാമർശിച്ചത്.

21. കുർബാനത്തർക്കത്തിന് പിന്നിൽ ജമാഅത്തെ ഇസ്ലാമി ( ജനുവരി 12)

എറണാകുളം-അങ്കമാലി അതിരൂപതയിൽ കുർബാനയുടെ രീതിയെച്ചൊല്ലി തർക്കം നിലവിലുണ്ട്. ജനാഭിമുഖ കുർബാനയെ അനുകൂലിക്കുന്നവരും ഏകീകൃത കുർബാനയെ അനുകൂലിക്കുന്നവരും തമ്മിലായിരുന്നു തർക്കം. ഒരു ഘട്ടത്തിൽ എറണാകുളം – അങ്കമാലി അതിരൂപത ആസ്ഥാനത്ത് സംഘർഷവുമുണ്ടായി. കാക്കനാട് സെന്റ്‌തോമസ് മൗണ്ടിൽ സിറോ മലബാർ സിനഡ് സമ്മേളനം നടക്കുന്നതിനിടയിലാണ് ജനാഭിമുഖ കുർബാനയെ അനുകൂലിക്കുന്ന വൈദികർ എറണാകുളം ബിഷപ്‌സ് ഹൗസിനുള്ളിൽ കയറി പ്രതിഷേധം തുടങ്ങിയത്. ഇതിന് പിന്നാലെയാണ് സംഘർഷം ഉടലെടുത്തത്. തുടർന്ന് ഇടപെട്ട പൊലീസിന് നേരെ കൈയ്യേറ്റം ഉണ്ടാവുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് കാസയുടെ പ്രതികരണം. സംഘടനയുടെ പ്രതികരണം ഒരേ സമയം ഭീതിദവും കൗതുകകരുമായിരുന്നു. പ്രശ്‌നങ്ങൾക്ക് പിന്നിൽ ജമാഅത്തെ ഇസ്‌ലാമിയുമായി ബന്ധമുള്ളവരാണെന്നായിരുന്നു കാസ ഇതേ കുറിച്ച് ഫേസ്‌ബുക് കുറിപ്പിൽ കുറിച്ചത്: എറണാകുളം അങ്കമാലി അതിരൂപതയിൽ പ്രശ്‌നങ്ങൾ ഉണ്ടാക്കുന്നതിന് നേതൃത്വം നൽകിയ ആളുകൾ പലരും ജമാഅത്തെ ഇസ്ലാമി പോലെയുള്ള ഇസ്ലാമിക മതമൗലികവാദ സംഘടനകളും ആയി വളരെ അടുത്ത ബന്ധം പുലർത്തുന്നതും പല ഇടപാടുകളും നടത്തുന്നവരും തന്നെയാണ്. ഇത് സഭാ നേതൃത്വത്തിന് നന്നായി അറിയാം. ഇസ്ലാമിക മതമൗലികവാദ സംഘടനകളും ആയി അടുത്ത ബന്ധം പുലർത്തുന്ന എറണാകുളം അങ്കമാലി അതിരൂപതയിലെ വൈദികരുടെ തണലിൽ വിലസുന്ന ചില വൈദികർ പൊളിറ്റിക്കൽ ഇസ്ലാം പ്രതിരോധത്തിൽ ആയ സന്ദർഭത്തിൽ സ്വന്തം വിശ്വാസികളെ ദൈവസ്‌നേഹവും സാഹോദര്യവും ക്ഷമയും പഠിപ്പിക്കാൻ രംഗത്തിറങ്ങിയിട്ടുണ്ട്. (12 ജനുവരി, ഫേസ്ബുക്ക് കാസ).

22. സമാധി വിവാദത്തിന് പിന്നിലും മുസ്ലീങ്ങൾ (ജനുവരി 15)

ജനുവരി 9ന് നെയ്യാറ്റിൻകര ആറാലുംമൂട് സ്വദേശി ഗോപൻ എന്നയാളെ മരണശേഷം കുടുംബം സമാധിയിരുത്തിയെന്ന വാർത്ത മാധ്യമങ്ങളിലൂടെ പുറത്തുവന്നു. ഗോപന്റെ മരണ വിവരം സമീപവാസികളും ബന്ധുക്കളും അറിയുന്നത് സംസ്‌കാരം നടത്തിയശേഷം മക്കൾ പതിച്ച പോസ്റ്ററിലൂടെയായിരുന്നു. സംഭവത്തിൽ നാട്ടുകാർ സംശയം പ്രകടിപ്പിച്ചതോടെ നെയ്യാറ്റിൻകര പൊലീസ് കേസെടുത്തു. അയൽവാസിയായ വിശ്വംഭരനാണ് പരാതി നൽകിയത്. തുടർന്നാണ് സമാധിയിരുത്തിയതാണെന്ന് മക്കളടക്കമുള്ള കുടുംബാംഗങ്ങൾ പൊലിസിനെ അറിയിച്ചത്. പിതാവിനെ ജീവനോടെയാണോ സമാധിയിരുത്തിയതെന്ന സംശയം ചിലർ ഉയർത്തിയതോടെ സംഭവം സെൻസേഷനലായി. സമാധിത്തറ പൊളിച്ച് പോസ്റ്റ്‌മോർട്ടം നടത്തണമെന്ന ആവശ്യം ശക്തമായി. മൃതദേഹം പുറത്തെടുക്കാൻ പോലിസെത്തിയെങ്കിലും കുടുംബവും ഹിന്ദു ഐക്യവേദിയും പ്രതിരോധിച്ചു. (സമാധി കേസ്: നെയ്യാറ്റിൻകര ഗോപന്റെ സംസ്‌കാരം ഇന്ന്, 17 ജനുവരി ദേശാഭിമാനി.)

പൊലീസുമായുള്ള തർക്കത്തിനിടയിൽ മൂത്ത മകൻ ഒരു ആരോപണം ഉന്നയിച്ചു. വിവാദമുണ്ടാക്കിയതിന് പിന്നിൽ മുസ്ലീം തീവ്രവാദികളാണെന്നായിരുന്നു അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞത്. അനാവശ്യമായ ആരോപണം ഉന്നയിക്കരുതെന്ന് വിലക്കാൻ സമീപത്തുണ്ടായിരുന്ന അധികാരികൾ തയ്യാറായില്ലെന്ന് നാട്ടുകാർ പറയുന്നു. (‘മുസ്ലിം തീവ്രവാദികളാണ് ഇതിന്റെ പിന്നിലെന്നാണ് ഗോപന്റെ മകൻ പറഞ്ഞത്, വൺ ഇന്ത്യ, 15 ജനുവരി 15, വൺ ഇന്ത്യ). മുസ്ലീങ്ങൾ ക്ഷേത്രത്തിൽ കയറി അത് തകർക്കാൻ ശ്രമിക്കുകയാണെന്നുംകൂടി മകൻ ആരോപിച്ചിരുന്നു (മുസ്ലീംങ്ങൾ ക്ഷേത്രത്തിൽ കയറി ഇത് തകർക്കാനായി ശ്രമിക്കുന്നു, ജനുവരി 13, ന്യൂസ് 18). യഥാർത്ഥത്തിൽ കേസ് കൊടുത്ത് ഹിന്ദുമതത്തിൽപ്പെട്ട അയൽവാസിയായിരുന്നു.

നെയ്യാറ്റിൻകര ആറാലുംമൂട് സ്വദേശി ഗോപൻ എന്നയാളെ മരണശേഷം കുടുംബം സമാധിയിരുത്തിയ സ്ഥലം.

തീവ്രമുസ്ലിം സംഘടനകളുടെ സാന്നിധ്യമെന്ന് റിപ്പോർട്ടർ ടിവി

സമാധിത്തറ അല്ലെങ്കിൽ കല്ലറ പൊളിക്കാനുള്ള സർക്കാരിന്റെ നടപടിയെ ഹൈന്ദവ സംഘടനകളും കുടുംബവും പ്രതിരോധിക്കുന്നതിനെക്കുറിച്ച് റിപ്പോർട്ടർ ചാനലിലെ ടി.വി പ്രസാദ് എന്ന ലേഖകൻ ഒരു വാർത്ത നൽകി. കല്ലറ പൊളിക്കൽ വർഗീയ സംഘർഷത്തിലേക്ക് നീങ്ങാനിടയുണ്ടെന്നും ഒരു ഭാഗത്ത് തീവ്ര ഹിന്ദു സംഘടനകളും മറുഭാഗത്ത് തീവ്ര മുസ്ലീം സംഘടനകളും അണിനിരന്നതായും അദ്ദേഹം അവകാശപ്പെട്ടു. അദ്ദേഹവും കുടുംബത്തിലെ ചില അംഗങ്ങളും മാത്രമാണ് മുസ്ലീങ്ങൾ സംഭവത്തിൽ ഇടപെട്ടതെന്ന ആക്ഷേപം ഉന്നയിച്ചത്. ഇരുകൂട്ടരും ഒരു വിശദാംശവും പുറത്തുവിട്ടില്ല. മറ്റ് മാധ്യമങ്ങളും ഭരണകൂടവും ഇതേ കുറിച്ച് ഒരു സൂചനയും നൽകിയിരുന്നതുമില്ല. വാർത്ത വിശ്വാസ്യയോഗ്യമാണെന്ന് തീരുമാനിക്കാവുന്ന ഒരു തെളിവും റിപോർട്ടർ ടിവിയും പുറത്തുവിട്ടിരുന്നില്ല. (കല്ലറ ഇന്ന് പൊളിക്കുമോ?; സ്ലാബ് പൊളിക്കുന്നതിനെതിരെ കുടുംബം കോടതിയിലേക്ക്, 15 ജനുവരി, റിപോർട്ടർ ടിവി).

പരാതിക്കാരനായ വിശ്വംഭരൻ മുസ്ലീമാണോയെന്ന് മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മക്കൾ കൃത്യമായ മറുപടി പറഞ്ഞില്ല. (‘പരാതിക്കാരനായ വിശ്വംഭരൻ മുസ്ലിമാണോ?’, 15 ജനുവരി, മീഡിയാവൺ). ഹിന്ദു സംഘടനകളോട് ചോദിച്ചശേഷം മറുപടി പറയാമെന്നും പിന്നീട് പറഞ്ഞു (പ്രശ്‌നമുണ്ടാക്കിയത് മുസ്ലീങ്ങളെന്ന് ഗോപൻ സ്വാമിയുടെ മകൻ, 15 ജനുവരി, മീഡിയാവൺ)

പിന്നിൽ എസ്ഡിപിഐ

എസ്ഡിപിഐക്കാരാണ് നാട്ടുകാരാണെന്ന ഭാവത്തിൽ ഗോപൻ സ്വാമിയുടെ വീട്ടിന് മുന്നിൽ മുദ്രവാക്യം വിളിച്ചതെന്ന് ഹിന്ദു ഐക്യവേദി നേതാവ് ആർ.വി ബാബു അവകാശപ്പെട്ടു (‘ഇതിൽ വിശ്വാസത്തിന്റെ ഭാഗമുണ്ട്; എസ്ഡിപിഐക്കാരാണ് മുദ്രവാക്യം വിളിച്ചത്’; ആർ.വി ബാബു, 14 ജനുവരി, 24 ന്യൂസ്). മുസ്ലീങ്ങൾക്കെതിരേ ആരോപണം ഉന്നയിക്കുന്നത് ശരിയല്ലെന്നും അത്തരക്കാർക്കെതിരേ കേസെടുക്കണമെന്നും ആർ.വി ബാബുവിനൊപ്പം 24ന്യൂസിന്റെ ചർച്ചയിൽ പങ്കെടുത്ത പങ്കെടുത്ത ദിനു വെയിൽ ആവശ്യപ്പെട്ടു.

ഖബർ കുഴിക്കുന്നില്ലല്ലോ

ആറാലുംമ്മൂട്ടിൽ ഉയർന്നുവന്ന ചിലചോദ്യങ്ങൾ ഇങ്ങനെയാണ്: ‘ഹിന്ദുസമൂഹത്തെ പച്ചക്ക് വലിച്ചുകീറുകയാണ്, മുസ്ലിം തീവ്രവാദികളാണ് പ്രശ്‌നങ്ങൾക്കെല്ലാം പിന്നിൽ, ഭരണഘടനയേക്കാൾ വലുത് ഹിന്ദു ഐക്യവേദിയുടെ തീരുമാനമാണ്, മുസ്ലിങ്ങൾ ക്ഷേത്രത്തിൽ കയറി തകർക്കാൻ ശ്രമിക്കുകയാണ്…’ ഇന്നലെയും ഇന്നുമായി ആറാലുംമ്മൂട്ടിൽ നിന്നുയർന്നുകേട്ട പരാമർശങ്ങളാണിതെല്ലാം…

ഒരു ഖബർ പോലും ആരും പൊളിക്കാൻ ശ്രമിക്കുന്നില്ലല്ലോ പിന്നെയെന്തിനാണ് സമാധി പൊളിക്കുന്നത് എന്നായിരുന്നു സംഘടനകളുടെ ചോദ്യം. മുസ്ലീം തീവ്രവാദികളാണ് സമാധി പൊളിക്കുന്നതിന് പിന്നിലെന്ന് ഗോപന്റെ കുടുംബാംഗങ്ങളും വിളിച്ചു കൂവി. സമാധി പൊളിക്കാൻ അനുവദിക്കാതെ കുടുംബം സംഘർഷ സാഹചര്യം സൃഷ്ടിക്കുകയും വർഗീയ ആരോപണങ്ങൾ ഉയർത്തുകയും ചെയ്തപ്പോൾ അതിനെ പ്രതിരോധിച്ചുകൊണ്ട് നാട്ടുകാരിൽ ചിലരെത്തുകയായിരുന്നു. (കരുതിയിരിക്കണം ‘സമാധി’യിലെ വർഗീയ മുതലെടുപ്പുകാരെ…, റോഷ്‌നി രാജൻ, 14 ജനുവരി, റിപ്പോർട്ടർ ടിവി)

മുസ്ലീം വിരുദ്ധതയുടെ ജനകീയത

മുസ്ലീം വിരുദ്ധതയുടെ ജനകീയത എന്നത് അതിനെ ഒരു മിനിമം ഗ്യാരന്റിയുള്ള ആയുധമാക്കി മാറ്റിയിട്ടുണ്ടെന്നാണ് ഈ സംഭവത്തെക്കുറിച്ച് എഴുത്തുകാരൻ സുദേഷ് എം രഘു ഫേസ്ബുക്കിൽ കുറിച്ചത്. മുസ്ലീം ഭീകരവാദം / തീവ്രവാദത്തെപ്പറ്റിയുള്ള ജനപ്രിയ നരേറ്റിവുകൾ ഏറ്റവും ‘നിഷ്‌കളങ്കൻ/സാധാരണക്കാരൻ’ വരെ എടുത്ത് ഉപയോഗിക്കുന്ന ലെവലിലെത്തി. ഫോൾസ് ഫ്ലാഗ് എന്നത് ഭരണകൂടങ്ങൾ മാത്രമല്ല, വ്യക്തികളും വളരെ ഈസി ടൂളായി ഉപയോഗിക്കാൻ തുടങ്ങിയിട്ടുണ്ടെന്നും അദ്ദേഹം നിരീക്ഷിച്ചു. (14 ജനുവരി, ഫേസ്ബുക്ക് പോസ്റ്റ്) . എവിടെയും ‘മുസ്ലീങ്ങളുടെ അദൃശ്യകരം’ പ്രവർത്തിക്കുന്നുണ്ടെന്നത് പ്രധാനപ്പെട്ട ഇസ്ലാമോഫോബിക് തന്ത്രങ്ങളിലൊന്നാണ്.

23. കാലിഫോർണിയ തീക്ക് പിന്നിലും മുസ്ലീങ്ങൾ

ജനുവരി മാസം പകുതിയോടെ അമേരിക്കയിലെ കാലിഫോർണിയയിൽ കാട്ടുതീ പടർന്നുപിടിച്ച് വലിയൊരു ഭാഗം കത്തിനശിച്ചു. ആയിരത്തോളം വീടുകൾ കത്തിനശിച്ചു. നിരവധി പേർ മരിച്ചു. പലർക്കും പരിക്കുപറ്റി. ഇതേ കുറിച്ച് മാത്യു സാമുവൽ ഒരു വീഡിയോ ചെയ്തു. (പ്രകൃതി ദുരന്തം സർവ്വസാധാരണമാണ്, അത് ആഘോഷിക്കുന്ന ഒരേയൊരു ഇന്ത്യൻ സംസ്ഥാനം കേരളമാണ്, 14 ജനുവരി, മാത്യു സാമുവൽ ഒഫീഷ്യൽ).

കാലിഫോർണിയയിലെ കാട്ടുതീ.

അമേരിക്കയിൽ കാട്ടുതീ പടർന്നുപിടിച്ചതിൽ കേരളത്തിലെ മുസ്ലീങ്ങൾ സന്തേഷം പ്രകടിപ്പിച്ചുവെന്ന് അദ്ദേഹം ആരോപിച്ചു. ഗാസയിലെ ആക്രമണത്തിനുള്ള തിരിച്ചടിയാണെന്ന് കളിയാക്കിയതായും അദ്ദേഹം പറയുന്നു. തുടർന്ന് മുസ്ലീങ്ങൾക്കെതിരേ വംശീയാക്ഷേപങ്ങളുടെ കടുത്ത ഭാഷയാണ് അദ്ദേഹം ഉപയോഗിച്ചത്: “സുഡാപ്പികളുടെ തലസ്ഥാനമായ ടർക്കിയിൽ പ്രകൃതി ദുരന്തങ്ങളുണ്ടാകുമ്പോൾ കൂടുതൽ പേർ മരിച്ചു. ഗാസയിലെ ദുരന്തത്തെ ഗാസയുമായി താരതമ്യം ചെയ്യേണ്ടതില്ല. ഗാസയിലെ ഭീകരരെ കൊല്ലാനാണ് അമേരിക്ക ഇസ്രയേലിന് ആയുധം നൽകിയത്. കാക്കക്കുഞ്ഞുങ്ങൾക്ക് ബോധമില്ല. അതുകൊണ്ടാണ് പിന്നിൽ കിടക്കുന്നത്. കോവിഡ് വന്ന് മരിച്ചവരിൽ കൂടുതൽ മുസ്ലീങ്ങളാണ്. കാരണം നിങ്ങൾക്ക് വൃത്തിയില്ല. ബോധമില്ല. സയൻസിൽ വിശ്വസിക്കുന്നില്ല. കാലിൽകൂടെയും കയ്യിൽക്കൂടെയുമാണ് കൊറോണ വരുന്നതെന്നാണ് വിശ്വസിക്കുന്നത്. ഇതൊക്കെ പറഞ്ഞു പഠിപ്പിക്കുന്നത് ഉസ്താദുമാരാണ്. ബോധമില്ല. ബോധമുണ്ടാവണമെങ്കിൽ പഠിക്കണം. മദ്രസയിൽ പഠിച്ചിട്ട് കാര്യമില്ല. ഇന്ത്യക്കെതിരേ പോലും യുദ്ധം ചെയ്യുന്നവരാണ്.” – ഇങ്ങനെ പോകുന്നു ആക്ഷേപങ്ങൾ.

Also Read