കേന്ദ്ര-സംസ്ഥാന അന്വേഷണ ഏജന്‍സികളുടെ നടപടികൾ നേരിടുന്ന ഇരുപതോളം കമ്പനികളാണ് ഇലക്ടറല്‍ ബോണ്ടുകൾ വാങ്ങിയതിൽ ഉൾപ്പെടുന്നതെന്ന് വിവിധ മാധ്യമങ്ങൾ പ്രസിദ്ധീകരിച്ച റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. എസ്.ബി.ഐ പുറത്തുവിട്ട വിവരങ്ങൾ പ്രകാരം 2019 ഏപ്രില്‍ 12 മുതല്‍ 2024 ജനുവരി 24 വരെയുള്ള കണക്കുകളുടെ പരിശോധനയിലാണ് ഇത് വ്യക്തമാകുന്നത്. അന്വേഷണ ഏജൻസികളുടെ നടപടികൾ മയപ്പെടുത്തുന്നതിനോ ഇല്ലാതാക്കുന്നതിനോ വേണ്ടി കോര്‍പ്പറേറ്റ് മുതലാളിമാര്‍ കൊടുത്ത കൈക്കൂലിയാണ് ഇലക്ടറൽ ബോണ്ടുകളിൽ പ്രതിഫലിച്ചത് എന്നാണ് കണക്കുകളും റെയ്ഡ് വിവരങ്ങളും കൂട്ടിയോജിപ്പിക്കുമ്പോൾ കാണാൻ കഴിയുന്നത്. രാഷ്ട്രീയ പാർട്ടികൾക്ക് ഉറവിടം വെളിപ്പെടുത്താതെ സംഭാവന നൽകാൻ സാധിക്കുന്ന തരത്തിൽ 2018 ജനുവരി 2ന് സർക്കാർ അവതരിപ്പിച്ച സംവിധാനമാണ് ഇലക്ട്‌റൽ ബോണ്ട്. 2024 ഫെബ്രുവരി 15ന് ആണ് സുപ്രീംകോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് ഇലക്ട്‌റൽ ബോണ്ട് റദ്ദാക്കിക്കൊണ്ട് ഉത്തരവിറക്കിയത്.
അന്വേഷണം നേരിടാൻ തുടങ്ങിയതിന് പിന്നാലെ കോടികൾ ഇലക്ടറൽ ബോണ്ട് നൽകിയ 20 കമ്പനികളുടെ വിവരം കഴിഞ്ഞ ദിവസം ന്യൂസ് ലോൺട്രി വെബ് പോർട്ടലിന്റെ Project Electoral Bond ടീം പുറത്തുവിട്ടിരുന്നു. അത് ഏതെല്ലാം കമ്പനികളാണെന്ന് നോക്കാം. (റെയ്ഡിനോട് അനുബന്ധമായുള്ള തീയതികളിൽ നൽകിയ തുക മാത്രമാണ് ഗ്രാഫിൽ കണക്കാക്കിയിരിക്കുന്നത്).