യുദ്ധവിരുദ്ധതയാണ് ശരിയായ മാധ്യമപ്രവർത്തനം

Support Keraleeya

Help us in our pursuit for high-quality journalism!

Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.

Support Keraleeyam Choose your preference

₹1000/Year

₹2000/2 Years

₹500Students/Year

A contribution of any size

ONE TIME
right-bg

പഹൽഗാം ഭീകരാക്രമണത്തെ തുടർന്ന് ഇന്ത്യയുടെ പ്രതികാര മനോഭാവം സർക്കാർ ആ ഘട്ടത്തിൽ പ്രകടിപ്പിച്ചിരുന്നില്ല എന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം. എന്നാൽ മാധ്യമങ്ങളാണ് ആ സമയത്ത് ഇന്ത്യയിൽ പ്രതികാരത്തിന്റെ ഭാഷ സ്വീകരിച്ചിട്ടുള്ളത്. മാധ്യമങ്ങളോടൊപ്പം വലതുപക്ഷ സോഷ്യൽ മീഡിയ ഹാൻഡിലുകളും അത്തരം പ്രതികാരഭാവമാണ് പ്രകടിപ്പിച്ചത്. ഉടമസ്ഥതയിലും കാഴ്ചപ്പാടുകളിലും വ്യത്യാസങ്ങളുണ്ടെങ്കിലും ഈ വിഷയത്തിൽ വികാരാധീനമായ ഒരു പൊതുസമീപനം എല്ലാ മാധ്യമങ്ങളിലും കാണാൻ സാധിക്കും. സെന്റിമെൻസ് ആണ് മാധ്യമങ്ങൾ കൂടുതലായും ഉപയോഗിക്കാൻ ശ്രമിച്ചിട്ടുള്ളത്. തീർച്ചയായും പഹൽഗാമിൽ വിനോദ സഞ്ചാരികൾക്ക് നേരെയുണ്ടായ ഭീകരാക്രമണം ഒരു പ്രശ്നമായി സമൂഹത്തിൽ നിലനിൽക്കുന്നുണ്ട്. അത് ഏതൊരാളിലുമുണ്ടാക്കിയ മാനസിക പ്രത്യാഘാതങ്ങളുമുണ്ട്. ലോകം മുഴുവൻ അതിനെ തള്ളിപ്പിറഞ്ഞിട്ടുമുണ്ട്.

ആർട്ടിക്കിൾ 370 പിൻവലിച്ച ശേഷം പുതിയ സർക്കാർ വരികയും, കേന്ദ്രം ഉറപ്പ് തരികയും ചെയ്ത കാര്യമാണ് കശ്മീരിൽ സമാധാനം പുനഃസ്ഥാപിക്കപ്പെടുമെന്നും വിനോദസഞ്ചാരികൾക്ക് പ്രശ്നങ്ങളില്ലാതെ പോകാം എന്നുള്ളതും. എന്നാൽ വിനോദ സഞ്ചാരികൾക്ക് വേണ്ടത്ര സുരക്ഷയൊരുക്കാൻ എന്തുകൊണ്ടാണ് അന്ന് കഴിയാതെ പോയത് എന്നത് പ്രധാനപ്പെട്ട ചോദ്യമാണ്. വീഴ്ച സംഭവിച്ചു എന്ന കാര്യം അംഗീകരിച്ചാലും ഇല്ലെങ്കിലും യാഥാർത്ഥ്യമാണ്. അതിനെക്കുറിച്ച് അന്വേഷിക്കാൻ ആഭ്യന്തര മന്ത്രാലയത്തിന് ബാധ്യതയുണ്ട്. മാധ്യമങ്ങൾക്കും അതിനകത്ത് ഒരു പങ്കുണ്ട്. പക്ഷേ, അതിനേക്കാളുപരി ഇത് പാകിസ്താൻ ബേസ്ഡ് ഭീകരവാദത്തിന്റെ പിന്തുണയോട് കൂടിയാണ് നടന്നതെന്നും അതിന് തിരിച്ചടിയാണ് വേണ്ടതെന്നുമുള്ള തീർപ്പിലേക്ക് അവരെത്തി. അതിനെക്കുറിച്ച് അന്വേഷണങ്ങൾ നമുക്ക് നടത്തേണ്ടതുണ്ട്. തീർച്ചയായും പാകിസ്താനിൽ ഇത്തരം ഭീകരപ്രവർത്തന കേന്ദ്രങ്ങളുണ്ടെന്നത് ലോകത്തിന് അറിയുന്ന കാര്യമാണ്. ജെയ്ഷെ മുഹമ്മദ്, ലഷ്കർ ഇ തൊയ്ബ പോലുള്ള സംഘടനകൾ അവിടെ പ്രവർത്തിക്കുന്നുണ്ടെന്ന വിവരം നമുക്ക് അറിയാം. ഇത് യാഥാർത്ഥ്യമാണെന്നിരിക്കെ തന്നെ ഇതിന്റെ വസ്തുതകൾ അന്വേഷിക്കാനും നമുക്ക് ബാധ്യതയുണ്ട്.

നേരത്തെ സൂചിപ്പിച്ച പോലെ, തിരിച്ചടിക്കണമെന്ന വികാര പ്രകടനം മാധ്യമങ്ങളുടെ ഭാഗത്ത് നിന്നും വലിയ തോതിൽ നമ്മൾ കണ്ടു. ദേശീയ മാധ്യമങ്ങൾ, മലയാള മാധ്യമങ്ങൾ എന്ന വ്യത്യാസം ഇതിലില്ല. മറ്റ് പ്രാദേശിക ഭാഷകളിലെ മാധ്യമങ്ങൾ എങ്ങനെയാണ് പ്രതിനിധാനം ചെയ്യപ്പെട്ടത് എന്ന കാര്യം അറിയില്ല. മലയാളത്തിൽ ഈ വികാരപ്രകടനം വ്യാപകമായിട്ടുണ്ട്. ചർച്ചകൾക്ക് വിളിക്കപ്പെടുന്ന അതിഥികൾ ഈ അഭിപ്രായ പ്രകടനത്തിന് വേണ്ടിയാണ് നിൽക്കുന്നത്. പല ആളുകളും വിദേശകാര്യ വിദഗ്ധർ എന്ന നിലയ്ക്കാണ് വന്നിരിക്കുന്നത്. അവരൊക്കെ സൗത്ത് ഏഷ്യൻ പൊളിറ്റിക്സ് പഠിച്ച ആൾക്കാരാണോ എന്ന് തീർച്ചയില്ല. ആർമിയിൽ നിന്നും വിരമിച്ച വ്യക്തികളൊക്കെയാണ് വരുന്നത്. പത്രവാർത്തകളെയും മറ്റും അടിസ്ഥാനമാക്കിയാണ് പല ആളുകളും ഈ വിഷയത്തിൽ അഭിപ്രായം നടത്തുന്നത്. ഇന്ത്യയുടെയും പാകിസ്താന്റെയും ആണവ ശേഖരത്തെ കുറിച്ച് പറയുമ്പോൾ പാകിസ്താന്റെ ന്യൂക്ലിയർ കേപ്പബിലിറ്റി അപ്ഡേറ്റ് ചെയ്തിട്ടില്ല എന്ന് പറഞ്ഞ വിദേശകാര്യ വിദഗ്ധൻ വരെ ഉണ്ടായിരുന്നു. ആണവായുധങ്ങളെ കുറിച്ചുള്ള ശാസ്ത്രീയമായ ധാരണ അയാൾക്കുണ്ടാവാനുള്ള ധാരണ വളരെ കുറവാണ്.

റിപ്പബ്ലിക് ചാനലിൽ അർണബ് ഗോസ്വാമി നടത്തിയ ചർച്ചയുടെ കവർ ഇമേജ്.

യുദ്ധം പരിഹാരമല്ല

യുദ്ധമാണ് ആത്യന്തികമായി ഇതിനൊരു പരിഹാരം എന്ന് തോന്നുന്നുണ്ടെങ്കിൽ അതൊരു വലതുപക്ഷ ആഖ്യാനമാണ്. ജനാധിപത്യപരമായുള്ള ആഖ്യാനം അതല്ല, അത് യുദ്ധവിരുദ്ധതയാണ്. മനുഷ്യരുടെ സമാധാനം, ജീവികളുടെ സമാധാനം എന്നിവയാണ് യുദ്ധവിരുദ്ധതയായി ജനാധിപത്യവാദികൾ മുന്നോട്ടുവെക്കുന്നത്. ഒന്നാം ലോകമഹായുദ്ധത്തിന്റെ കാലത്താണെങ്കിലും, രണ്ടാം ലോകമഹായുദ്ധത്തിന്റെയോ വിയറ്റ്നാം യുദ്ധത്തിന്റെയോ കാലത്താണെങ്കിലും, അമേരിക്കയുടെ അഫ്ഗാൻ അധിനിവേശ കാലത്താണെങ്കിലും റഷ്യ യുക്രൈനിൽ അധിനിവേശം നടത്തുന്ന കാലത്താണെങ്കിലും ഇസ്രായേൽ ഗാസയിൽ അധിനിവേശം നടത്തുന്ന കാലത്താണെങ്കിലും എപ്പോഴും അത് യുദ്ധത്തിനെതിരെയുള്ള നിലപാടാണ്. യുദ്ധം നമ്മുടെ ജീവിതത്തെ തകർക്കുക മാത്രമല്ല, പ്രതിസന്ധിയിലാക്കുകയും ചെയ്യും. യുദ്ധത്തിന്റെ അനന്തരഫലത്തെ കുറിച്ച് ആലോചിക്കാൻ നമ്മൾ തയ്യാറല്ല. പ്രകോപനത്തിൽ നിന്നും ഉണ്ടാവേണ്ട ഒന്നല്ല യുദ്ധം. പലതരം യുദ്ധങ്ങളുണ്ട്. ഒന്നോ രണ്ടോ ദിവസം മാത്രം നീണ്ടുനിൽക്കുന്ന സർജിക്കൽ സ്ട്രൈക്കുകൾ, ചിലപ്പോൾ മാസങ്ങളും വർഷങ്ങളും നീണ്ടുനിൽക്കുന്നവ. എല്ലാ യുദ്ധത്തിന്റെയും കെടുതി എന്ന് പറയുന്നത് മനുഷ്യ ജീവൻ ഇല്ലാതെയാവുന്നു, ജീവിതം തകർക്കപ്പെടുന്നു, അസമത്വം പെരുകുന്നു, സുരക്ഷിതത്വം നഷ്ടമാവുന്നു തുടങ്ങിയ കാര്യങ്ങളാണ്. യുദ്ധം കാരണം ഒരടിയന്തരാവസ്ഥ കാലത്തിലൂടെ കടന്നുപോവേണ്ടി വന്നേക്കാം. ഭരണകൂടത്തിന്റെ ഭാഗമായ മാധ്യമങ്ങൾക്ക് ഈ ചിന്തയില്ലെങ്കിൽ പോലും പൗരസമൂഹത്തിന്റെ ഭാഗമായി നിൽക്കുന്ന മാധ്യമങ്ങൾക്ക് ഇത്തരം കാര്യങ്ങളിൽ ജാഗ്രതയുണ്ടാവണം.

ഗെയിമായി മാറ്റുന്ന യുദ്ധം

നമ്മളിവിടെ കാണുന്നത് സെന്റിമെൻസ് കേന്ദ്രീകരിച്ചുള്ള വാർത്താഖ്യാനമാണ്. ഇന്ത്യ തിരിച്ചടിച്ചു എന്ന നിലയിലെത്തിയപ്പോഴാണ് അത് ഏറ്റവും വ്യാപകമായത്. അപ്പോഴാണ് എല്ലാ മാധ്യമങ്ങളും ഒരേസ്വരത്തിൽ, ഒരേ ആഖ്യാനത്തിൽ പൂരം, ക്രിക്കറ്റ് ഒക്കെ റിപ്പോർട്ട് ചെയ്യുന്ന പോലെ വിഎഫ്എക്സിന്റെയും ഓഗ്മെന്റഡ് റിയാലിറ്റിയുടെയും സഹായത്തോടെ യുദ്ധത്തെ കുറിച്ച് അവതരണം നടത്തുന്നത്. ന്യൂസ് റൂമിന്റെ സുരക്ഷിതത്വത്തിൽ നിന്ന് കൊണ്ട് അങ്ങനെ പറയാൻ പറ്റും. എന്നാൽ യുദ്ധമുഖത്തും അതിന്റെ പരിസരപ്രദേശങ്ങളിലും ജീവിക്കേണ്ടിവരുന്ന മനുഷ്യരുടെ ആകുലതകളെ കുറിച്ചോ, അവരനുഭവിക്കുന്ന കെടുതികളെ കുറിച്ചോ ഒരു ബോധവും ഈ മാധ്യമങ്ങൾക്കില്ല. അവരെ സംബന്ധിച്ച് ഇത് വെർച്വൽ റിയാലിറ്റി ലോകത്തെ ഗെയിം പോലെയാണ്. ഗൾഫ് വാറിന്റെ സമയത്താണല്ലോ യുദ്ധം ടിവിയിലൂടെ സംപ്രേക്ഷണം ചെയ്യുന്നത്. യുദ്ധത്തിന്റെ ഒരു പ്രതീതി അതിലൂടെ ജനങ്ങൾക്ക് നൽകുകയാണ്. യുദ്ധത്തിന്റെ കെടുതികൾ അനുഭവിക്കാതെ ഒരു ഗെയിമായി മാത്രം ഇതിനെ മാധ്യമങ്ങൾ കാണുന്നു. 1990കൾക്ക് ശേഷമാണ് യുദ്ധ വീഡിയോ ഗെയിമുകൾ ഉണ്ടാവുന്നത് തന്നെ. ഗെയിമിന്റെ തലത്തിലാണ് യുദ്ധത്തെ കാണുന്നത് തന്നെ. അതിനപ്പുറത്തുള്ള മനുഷ്യന്റെ ദുരിതങ്ങളും കെടുതികളും മനസ്സിലാക്കപ്പെടാതെ പോകുകയും ചെയ്യുന്നു. മരണസംഖ്യ വർദ്ധിക്കുന്നു, അംഗഭംഗം വന്നവർ, നിരാലംബരാക്കപ്പെട്ടവർ, പലായനം ചെയ്യപ്പെടുന്നവർ തുടങ്ങി വലിയൊരു സമൂഹം അതിനകത്ത് വരുന്നുണ്ട്. അതിനെ കുറിച്ച് ഒരു തരത്തിലുമുള്ള കാഴ്ചപ്പാട് ഇല്ലാതെയാവുന്ന ഒരു സ്ഥിതിവിശേഷം കാണാൻ സാധിക്കും. ഇന്ത്യയിൽ ഇന്ന് ജീവിക്കുന്ന തലമുറകൾ 71-ലെ പാകിസ്താൻ യുദ്ധത്തിന് ശേഷം യുദ്ധത്തിന്റെ ഒരു അനുഭവത്തിലൂടെ കടന്നുപോയിട്ടില്ല. കാർഗിൽ പോലുള്ള യുദ്ധങ്ങൾ ഇന്ത്യയെ ഒന്നടങ്കം ബാധിച്ചിട്ടുമില്ല. യുദ്ധത്തെ കുറിച്ചുള്ള ഒരു വലിയ ധാരണ ഇവിടെ ആർക്കുമില്ല. മറ്റ് രാജ്യങ്ങളെ ബന്ധപ്പെടുത്തിയാണ് നമുക്ക് യുദ്ധത്തെ കുറിച്ചുള്ള ധാരണ. ഒരുപക്ഷേ വായിച്ചുള്ള അറിവ് പോലും മാധ്യമലോകമോ മാധ്യമപ്രവർത്തകരോ ഇക്കാര്യത്തിൽ പ്രകടിപ്പിക്കുന്നുണ്ടെന്ന് തോന്നുന്നില്ല.

റിപ്പോർട്ടർ ചാനലിൽ നടന്ന ചർച്ചയുടെ ഓഗ്മെന്റഡ് റിയാലിറ്റി.

സിന്ദൂർ എന്ന പേരിൽ ഹൈന്ദവ വികാരത്തെ ഉണർത്തുന്ന ഒരു പുരുഷാധിപത്യ കാഴ്ചപ്പാട് കാണാൻ കഴിയും. സിന്ദൂരം എന്ന് പറയുന്നത് പുരുഷൻ തൊട്ടുകൊടുക്കുന്നതാണ്. ഇത്തരം ഹൈന്ദവവികാരത്തെ പ്രകടിപ്പിക്കാൻ ഗ്രാഫിക്സിന്റെ സഹായം ഉപയോ​ഗിക്കുന്നത് ഞാൻ ആദ്യമായാണ് കാണുന്നത്. സിന്ദൂര ചെപ്പാണ് ആ ഇമേജിൽ കാണാൻ കഴിയുന്നത്. അത് ഔദ്യോഗികമായി നൽകിയതാണോ മാധ്യമങ്ങൾ പ്രചരിപ്പിച്ചതാണോ എന്നറിയില്ല. ആ ​ഗ്രാഫിക്സിന്റെ പശ്ചാത്തലമാണ് ടെലിവിഷൻ ചാനലുകളിൽ ഒന്നടങ്കം കാണാൻ സാധിക്കുന്നത്. യുദ്ധമുഖത്ത് രാജ്യം നിൽക്കുന്ന സമയത്ത് വസ്തുതാപരമായി കാര്യങ്ങൾ പരിശോധിക്കാൻ മാധ്യമങ്ങൾക്ക് ബാധ്യതയുണ്ട്. യുദ്ധത്തിന്റെ സമയത്ത് സർക്കാർ തരുന്ന വിവരങ്ങൾ എന്താണോ അത് അങ്ങനെ തന്നെ റിപ്പോർട്ട് ചെയ്യാൻ മാധ്യമങ്ങൾ ബാധ്യസ്ഥരാണ്. ഒപ്പം ഈ വാർത്തകൾക്കപ്പുറം എന്താണ് നടന്നുകൊണ്ടിരിക്കുന്നത് എന്ന കാര്യവും റിപ്പോർട്ട് ചെയ്യപ്പെടേണ്ടതുണ്ട്.

ഉദാഹരണത്തിന് കഴിഞ്ഞ ദിവസം പാകിസ്താൻ നടത്തിയ ഷെല്ലാക്രമണത്തിൽ എന്തൊക്കെ പ്രത്യാഘാതങ്ങൾ ഉണ്ടായയിട്ടുണ്ട് എന്ന കാര്യം അന്വേഷിക്കാനും, അന്താരാഷ്ട സമൂഹത്തിന്റെ പ്രതികരണങ്ങൾ പറയാനും അവർ ബാധ്യസ്ഥരാണ്. അർദ്ധരാത്രി 1.44ന് ഇന്ത്യ നടത്തിയ ഈ ആക്രമണം അന്താരാഷ്ട്ര സമൂഹം അംഗീകരിച്ചുവെന്ന് ഒരു മാധ്യമപ്രവർത്തക പറയുകയുണ്ടായി. ഒരു ലോകരാജ്യവും ഇതിൽ അംഗീകാരം നൽകിയിട്ടില്ല. നിശബ്ദത പാലിച്ചിട്ടുണ്ടാവാം ചിലപ്പോൾ. എന്നാൽ ആരും അതിനെ അംഗീകരിച്ചതായി കാണുന്നില്ല. ഇന്ത്യയോട് ആഭിമുഖ്യമുള്ള ചില രാജ്യങ്ങൾ പഹൽഗാം ആക്രമണ സമയത്ത് ഇന്ത്യയെ പിന്തുണച്ചെങ്കിലും പല രാജ്യങ്ങളും അതിൽ പാകിസ്താനെ കുറ്റപ്പെടുത്തിയിരുന്നില്ല. ഗൾഫ് രാജ്യങ്ങളും അറബ് രാജ്യങ്ങളും അപലപിച്ചിട്ടുണ്ട്, അത് വളരെ പ്രധാനപ്പെട്ടതുമാണ്. അത്തരം വസ്തുതകൾ മാധ്യമങ്ങൾ പറയാൻ ബാധ്യസ്ഥരാണ്. അതുകൊണ്ടൊന്നും രാജ്യസ്നേഹം ചോർന്നുപോവുന്നില്ല. സത്യസന്ധമായ മാധ്യമപ്രവർത്തനം യുദ്ധത്തിനെതിരായിരിക്കണം. മനുഷ്യക്കെടുതികൾക്കെതിരെയുള്ള പ്രവർത്തനം തന്നെയാണ് മാധ്യമപ്രവർത്തനം. എവിടെയാണെങ്കിലും അങ്ങനെയാണ്.

ഇന്ത്യയിലെയും പാകിസ്താനിലേയും ജനങ്ങൾ യുദ്ധമാഗ്രഹിക്കുന്നുണ്ടോ എന്ന ചോദ്യം നമ്മുടെ മുന്നിലുണ്ട്. സ‍ർക്കാരുകളെ സംബന്ധിച്ച് യുദ്ധം അവരുടെ മറ്റ് കാര്യങ്ങളുമായി ബന്ധപ്പെട്ട് കൂടി കിടക്കുന്നതാണ്. ജനങ്ങളെ സംബന്ധിച്ച് അവരുടെ സമാധാനത്തിന് ഭംഗം വരാൻ ആരാണ് ആഗ്രഹിക്കുന്നത്? ഇവിടെ മാധ്യമങ്ങൾ മോക്ക് ഡ്രിൽ ഒക്കെ അവതരിപ്പിക്കുന്നത് വളരെ ആവേശകരമായാണ്. യുദ്ധത്തിന് തയ്യാറെടുക്കുന്നത് എങ്ങനെയാണ് ഇത്രയും ആവേശകരമാകുന്നത്? കോവിഡിന് തൊട്ട് മുൻപ് കർഫ്യു ആചരിച്ചിരുന്നു. അത് നമ്മൾ ചെയ്തത് ആ മഹാമാരി വരുന്നതിന് മുൻപുള്ള ഒരു തയ്യാറെടുപ്പ് ആയാണ്. അതൊരിക്കലും നമ്മൾ ആഘോഷിക്കുകയല്ല ചെയ്തത്. ഒരു പ്രതിസന്ധി നേരിടുമ്പോൾ അതിന്റെ തയ്യാറെടുപ്പ് ആഘോഷമാക്കുകയല്ല വേണ്ടത്. പൂരം പോലെയോ ക്രിക്കറ്റ് കളി പോലെയോ ഉള്ള ആഘോഷമല്ല ഇത്. ഇത്തരത്തിലുള്ള താൽക്കാലികമായ റേറ്റിങ്ങ് ഉയർത്തലാണ് മാധ്യമപ്രവർത്തനം നേരിടുന്ന ഏറ്റവും വലിയ ദുരന്തം.

പ്രേക്ഷകരുള്ളതാണോ കാരണം?

എല്ലാകാലത്തും ഇതൊരു വാണിജ്യയുക്തിയാണ്. അതൊരു പുതുമയുള്ള കാര്യമല്ല. പ്രതികാരവാഞ്ഛ എന്നുള്ളത് മനുഷ്യന്റെ സഹജാവബോധമാണ്. യുദ്ധത്തെ വീഡിയോ ഗെയിം കാണുന്ന രീതിയിൽ നോക്കികാണുന്ന ഒരന്തരീക്ഷം നമുക്കുണ്ട്. യുദ്ധത്തിന്റെ അനുഭവത്തിലൂടെ കടന്നുപോവുന്ന ജനതയെ സംബന്ധിച്ചിടത്തോളം യുദ്ധത്തോടുള്ള സമീപനം അതല്ല. നമുക്ക് പുറം രാജ്യങ്ങളിൽ നടക്കുന്ന എന്തോ ഒരു സംഭവമാണ് യുദ്ധം. യുദ്ധത്തിന്റെ ദൈനംദിന അനുഭവത്തിലൂടെ നമ്മളാരും കടന്നുപോയിട്ടില്ല. യുദ്ധം നമ്മുടെ ജീവിതത്തെ അടിമുടി ബാധിക്കാൻ പോകുന്ന ഒരു കാര്യമാണ്. പല നിയന്ത്രണങ്ങളും അതിന്റെ ഭാഗമായി ഏർപ്പെടുത്തും, ഇന്ന് ലഭിക്കുന്ന പലവിധത്തിലുള്ള സ്വാതന്ത്ര്യങ്ങൾ ലഭ്യമാവില്ല. സാമ്പത്തിക വിനിമയങ്ങൾ പഴയപോലെ എളുപ്പമാവില്ല. പലതരത്തിലുള്ള അസമത്വങ്ങൾ പരക്കാൻ സാധ്യതയുണ്ട്. അത്തരം അനുഭവത്തിലൂടെ കടന്നുപോവാത്ത മനുഷ്യരെ സംബന്ധിച്ച് ഇതൊന്നും പ്രശ്നമല്ല. യുദ്ധം തുടങ്ങിയാൽ വാർ ഇക്കോണമി (യുദ്ധ സമ്പദ്‌വ്യവസ്ഥ) എന്ന കാര്യത്തിലേക്ക് രാജ്യം നീങ്ങും. പ്രതിരോധകാര്യങ്ങൾക്ക് വേണ്ടി കൂടുതൽ ചെലവുകൾ നീക്കിവെക്കേണ്ടിവരും. അത് സ്വാഭാവികമായും ദീർഘകാല സാമ്പത്തിക വ്യവസ്ഥയെ ബാധിക്കും. തൊഴിൽനഷ്ടം ഉണ്ടാവും. ബഹുജനങ്ങൾക്ക് യുദ്ധ സമ്പദ്‌വ്യവസ്ഥ ഒരു തരത്തിലും ഗുണം ചെയ്യില്ല. യുദ്ധ സമ്പദ്‌വ്യവസ്ഥയിൽ സംഭവിക്കുന്ന പല പ്രശ്നങ്ങളും മൂടിവെക്കാനാണ് ദേശീയതയുടെയും രാജ്യസ്നേഹത്തിന്റെയും വികാരം ഉയർത്തുന്നത്. അതുകൊണ്ട് അത്തരം കാര്യങ്ങൾ പറയാൻ മാധ്യമങ്ങൾക്ക് ബാധ്യതയുണ്ട്.

മറ്റൊരു മാധ്യമത്തിൽ നടന്ന യുദ്ധത്തെക്കുറിച്ചുള്ള ചർച്ചയുടെ കവർ ഇമേജ്.

ദേശീയത എന്ന വികാരം വരുമ്പോൾ നമ്മുടെ ശത്രു രാജ്യത്തെ തോൽപ്പിക്കുക എന്ന ചിന്തയാണ് അവിടെ വരുന്നത്. തെരഞ്ഞെടുപ്പിൽ രണ്ട് പാർട്ടികൾക്ക് വേണ്ടി പക്ഷം ചേർന്ന് പ്രവർത്തിക്കുന്നത് പോലെയാണ് ഇവിടെയും. അത്തരം പൊളിറ്റിക്സ് അല്ല യുദ്ധമെന്ന് മനസിലാക്കാനുള്ള ബാധ്യത നമുക്കെല്ലാവർക്കുമുണ്ട്. യുദ്ധം എങ്ങനെയാണ് എല്ലാവരെയും ബാധിക്കുന്നതെന്ന ഉയർന്ന കാഴ്ചപ്പാട് വേണം. എന്നാൽ മാധ്യമങ്ങൾ അത് നൽകുന്നില്ല. ഈ പ്രോഗ്രാം സംപ്രേക്ഷണം ചെയ്തതുകൊണ്ട് പ്രേക്ഷകർ കുറഞ്ഞുപോയി എന്ന് മാധ്യമങ്ങൾ ഇതുവരെയും പറഞ്ഞിട്ടില്ല. ഇതൊരു ഫോർഗോൺ കൺക്ലൂഷനാണ്. അവിടെ വാണിജ്യയുക്തിയാണ് പ്രവർത്തിക്കുന്നത്. നമുക്ക് വ്യത്യസ്ത മാധ്യമങ്ങൾ ഇല്ല എന്ന് പറയരുത്. അനുരാധ ബാസിൻ എഡിറ്ററായിട്ടുള്ള കശ്മീരിൽ നിന്നുള്ള കശ്മീർ ടൈംസ് എന്ന മാധ്യമം വ്യത്യസ്തമായ രീതിയിലാണ് വാർത്തകൾ നൽകുന്നത്. നമ്മൾ കാണാതെ പോവുന്ന കാര്യങ്ങളിലേക്ക് കാഴ്ച കൊണ്ടുപോവുന്നുണ്ട് അവർ. യുദ്ധത്തിന് എപ്പോഴും ജനകീയമായ ഒരു വികാരം ഉണ്ടായിരിക്കും. ഹിംസാത്മകമായ കാര്യങ്ങളാണോ ഉപഭോഗക്ഷമമായി നമ്മൾ കൊടുക്കേണ്ടത് എന്നുള്ളത് മാധ്യമങ്ങൾ വിമർശനപരമായി ആലോചിക്കേണ്ടതുണ്ട്. പോപ്പുലർ സെന്റിമെന്റാണ് യഥാർത്ഥ സെൻറിമെന്റ് എന്ന വാണിജ്യ യുക്തി ഇവിടെ പ്രവർത്തിക്കുന്നുണ്ട്.

ചില അനിവാര്യ സാഹചര്യങ്ങളിൽ യുദ്ധം ഉണ്ടായേക്കാം. അപ്പോഴും യുദ്ധം നല്ലതാണെന്ന് ആരും തന്നെ ലോകത്ത് പറഞ്ഞിട്ടില്ല. യുദ്ധമില്ലാത്ത സമാധാനപരമായ ലോകമാണ് നാം കാംക്ഷിക്കേണ്ടത്. യുദ്ധമുണ്ടാവട്ടെ എന്നല്ല, യുദ്ധം ഒട്ടും അഭികാമ്യമല്ല എന്ന കാഴ്ചപ്പാടിലൂടെയാണ് അത്തരം സാഹചര്യങ്ങളെ നോക്കിക്കാണേണ്ടത്. യുദ്ധം സ്ത്രീകളെയും കുട്ടികളെയുമാണ് ഏറ്റവും കൂടുതൽ ബാധിച്ചിട്ടുള്ളത്. പട്ടിണിയും ദുരിതങ്ങളും മാത്രമാണ് യുദ്ധം സൃഷ്ടിച്ചിട്ടുള്ളത്. എല്ലാവിധ തീവ്രവാദ പ്രവർത്തനങ്ങൾക്കും അറുതിവരട്ടേ എന്ന പ്രതീക്ഷയുടെ പുറത്ത് കാര്യങ്ങളെ നോക്കിക്കാണണം. എന്നാൽ ഈ സാഹചര്യത്തെ വൈകാരികവും ഹിംസാത്മകവുമായ രീതിയിൽ നോക്കികാണുന്നതാണ് മാധ്യമങ്ങൾക്ക് സംഭവിച്ച തെറ്റ്.

(സംഭാഷണത്തിൽ നിന്നും തയ്യാറാക്കിയത്)

Also Read

7 minutes read May 8, 2025 3:36 pm