

Help us in our pursuit for high-quality journalism!
Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.
Support Keraleeyam Choose your preference
₹1000/Year
₹2000/2 Years
₹500Students/Year
A contribution of any size


വിദ്യാഭ്യാസ കാഴ്ചപ്പാടിൽ തന്നെ വലിയ മാറ്റിമറിക്കലുകൾ ഉദ്ദേശിച്ചുള്ള ഇടപെടലായിരുന്നു ദേശീയ വിദ്യാഭ്യാസ നയം-2020, ദേശീയ പാഠ്യപദ്ധതി ചട്ടക്കൂട്-2023 എന്നീ മാർഗങ്ങളിലൂടെ കേന്ദ്ര സർക്കാർ നടത്തിയത്. രണ്ട്, മൂന്ന് പതിറ്റാണ്ടുകളായി തുടർന്നുവന്ന പരിഷ്കരണങ്ങളുടെ പൂർത്തീകരണമായിരുന്നു എൻ.ഇ.പി-2020 (National Education Policy) ഉം എൻ.സി.എഫ്-2023 (National Curriculum Framework for School Education) ഉം. കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയിൽ 2009 മുതൽ നടപ്പിലാക്കിയ ക്രെഡിറ്റ് ആന്റ് സെമസ്റ്റർ സമ്പ്രദായം, 2014 മുതൽ നടപ്പിലാക്കി തുടങ്ങിയ വൊക്കേഷണൽ ബിരുദം, അതേവർഷം തന്നെ ആരംഭിച്ച സ്വയംഭരണ കേളേജ് സമ്പ്രദായം, 2015 മുതൽ തന്നെ ബിരുദതലത്തിൽ നിർദ്ദേശിക്കപ്പെട്ട നൈപുണീ വികസന കോഴ്സുകൾ തുടങ്ങിയ നിലവിൽ തന്നെ പ്രയോഗത്തിലാക്കപ്പെട്ടിട്ടുള്ള ഒരു കൂട്ടം പരിപാടികളെ സമഗ്രമായി അടുക്കിവെക്കുന്ന നയമാണ് എൻ.ഇ.പി-2020. വിദ്യാഭ്യാസത്തെ തൊഴിലധിഷ്ഠിതമാക്കലാണ് ഈ പരിഷ്കരാങ്ങളുടെയെല്ലാം പരമപ്രധാനമായ ലക്ഷ്യം. ഇവ കൂടാതെ എൻ.ഇ.പി-2020 മുന്നോട്ടുവെക്കുന്ന ശ്രദ്ധേയമായ രണ്ട് നിർദ്ദേശങ്ങൾ നാല് വർഷ ബിരുദ പരിപാടിയും ഇൻഡ്യൻ ജ്ഞാന വ്യവസ്ഥയുമാണ്.
പരിഷ്കരണത്തിൽ നിന്നും ഗവേഷണ മേഖലയും ഒഴിവാക്കപ്പെട്ടിട്ടില്ല. 2005-ൽ തന്നെ അവതരിപ്പിക്കപ്പെട്ട ഗവേഷണങ്ങളെ വ്യവസായങ്ങളുമായി ബന്ധിപ്പിക്കണമെന്ന ആശയവും നാഷണൽ റിസർച്ച് ഫൗണ്ടേഷനും (എൻ.ആർ.എഫ്) എൻ.ഇ.പിയിലും ഇടം പിടിച്ചിട്ടുണ്ട്. രാജ്യത്തെ മുഴുവൻ ഗവേഷണങ്ങളേയും നിയന്ത്രിക്കുന്ന സംഘടന എന്ന നിലയിലാണ് എൻ.ആർ.എഫ് വിഭാവനം ചെയ്യപ്പെട്ടിരിക്കുന്നത്. 2023-ൽ അനുസന്ധൻ നാഷണൽ റിസർച്ച് ഫൗണ്ടേഷൻ (Anusandhan National Research Foundation- ANRF) എന്ന പേരിൽ ഈ സംവിധാനം നിലവിൽ വരികയും ചെയ്തിട്ടുണ്ട്. പ്രാഥമികമായും കമ്പോളവുമായി ഒത്തുപോകുന്നതോ, പാരമ്പര്യത്തെയും പഴമയേയും മഹത്വവല്ക്കരിക്കാൻ ഉദ്ദേശിച്ചോ ഉള്ള – അഥവാ ഇൻഡ്യൻ ജ്ഞാന വ്യവസ്ഥയുമായി ചേർന്നുപോവുകയോ ചെയ്യുന്ന ഗവേഷണങ്ങളാണ് എ. എൻ. ആർ. എഫ് പ്രോത്സാഹിപ്പിക്കുക. സർവ്വകലാശാലക്കോ ഗവേഷകനോ ഗവേഷണ വിഷയം സ്വതന്ത്രമായി തീരുമാനിക്കാൻ സാധിക്കില്ല.


പരിഷ്കാരങ്ങളുടെ മേൽ യൂണിയൻ സർക്കാരിന്റെ പരിപൂർണ്ണ നിയന്ത്രണം ഉറപ്പാക്കാനുദ്ദേശിച്ചാണ് ഒരു ദേശീയ നയത്തിനും പാഠ്യപദ്ധതി ചട്ടക്കൂടിനും രൂപം നൽകിയിരിക്കുന്നത്. മാറിയ വിദ്യാഭ്യാസ ലക്ഷ്യത്തിനും മാറുന്ന ഉള്ളടക്കത്തിനും അനുയോജ്യമായി അധ്യാപക നിയമനത്തിലും കാതലായ ഇടപെടൽ നടത്താൻ യൂണിയൻ സർക്കാർ ഉദ്ദേശിക്കുന്നുണ്ട്. അതിന്റ ഭാഗമാണ് യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷൻ (യു.ജി.സി) പുറത്തിറക്കിയ അധ്യാപക-അക്കാദമിക സ്റ്റാഫ് നിയമനവുമായി ബന്ധപ്പെട്ട കരട് മാർഗരേഖ.
അക്കാദമിക സ്ഥാപനങ്ങളിൽ നിന്നും തൊഴിൽ പരിശീലന സ്ഥാപനങ്ങളിലേക്ക്
സർവ്വകലാശാലകളുടെ മുഖഛായ മാറുന്നതിന്റെ സൂചനയായി വേണം യു.ജി.സി മാർഗരേഖയിലെ വൈസ്-ചാൻസിലർ നിയമനവുമായി ബന്ധപ്പെട്ട നിർദേശങ്ങളെ കാണാൻ. വിദ്യാഭ്യാസ മേഖലക്ക് പുറത്തുനിന്നുള്ള, വ്യവസായ/പൊതുഭരണ/പൊതുമേഖലയിൽ നിന്നുള്ള ഒരാളെപ്പോലും സർവ്വകലാശാലകളുടെ വൈസ്ചാൻസിലറായി പരിഗണിക്കാമെന്ന് മാർഗരേഖ പറയുന്നുണ്ട്. സർവ്വകലാശാല വൈസ്ചാൻസിലറെ സംബന്ധിച്ച ഐഡിയൽ സങ്കല്പ്പത്തിന് എതിരായ നിർദ്ദേശമാണിത്. കാലങ്ങളായി അക്കാദമിക മേഖലയിൽ പ്രവർത്തിക്കുകയും താൻ വിരാജിക്കുന്ന മേഖലക്ക് ഗണ്യമായ സംഭാവനകൾ നല്കുകയും ചെയ്ത ഒരാളെ വൈസ്ചാൻസിലറായി നിയമിക്കുന്നതാണ് ഐഡിയലായ സങ്കല്പ്പം. തിരുവിതാംകൂറിൽ ഒരു സർവ്വകലാശാല സ്ഥാപിച്ചപ്പോൾ (ഇന്നത്തെ കേരള സർവ്വകലാശാല) അവിടെ ആദ്യ വൈസ്ചാൻസിലറാവാൻ ആൽബർട്ട് ഐൻസ്റ്റീനെ ക്ഷണിക്കുന്നത് ഈ സങ്കല്പ്പത്തെ പിൻപറ്റിയാണ്. രാഷ്ട്രത്തിലെ ഭരണഘടനയുടെ കാവാലാളും ഭരണഘടന അവതരിപ്പിക്കുന്ന മൂല്യങ്ങൾ വ്യക്തിവത്കൃതമാവുന്നതും രാഷ്ട്രതലവനിലൂടെയാണ് എന്ന തത്വം പോലെ, ഒരു സർവ്വകലാശാലയുടെ ആദർശങ്ങൾ വ്യക്തിവത്കൃതമാവുന്നത് വൈസ്ചാൻസിലറിലൂടെയാണ്. സർവ്വകലാശാലയുടെ ധൈഷണിക തലവനും മുഖവുമെല്ലാം വൈസ്ചാൻസിലറാണ്. എന്നാൽ അക്കാദമിക സ്ഥാപനത്തിൽ നിന്നും തൊഴിൽ പരിശീലന കേന്ദ്രമായി മാറുന്ന സർവ്വകലാശാലകൾക്ക് ഒരു അക്കാദമീഷ്യൻ വൈസ്ചാൻസിലർ ഒട്ടും യോജിക്കില്ല. വ്യവസായ/പൊതുഭരണ/പൊതുമേഖലയിൽ നിന്നുള്ള ഒരു മനുഷ്യനായിരിക്കും അത്തരം സർവ്വകലാശാലകളിൽ വൈസ്ചാൻസിലറായിരിക്കാൻ എന്തുകൊണ്ടും യോഗ്യൻ. സർവ്വകലാശാലകളെ തൊഴിൽ കേന്ദ്രങ്ങളാക്കാനും തൊഴിൽശാലകളുമായി ബന്ധിപ്പിക്കാനുമുള്ള പ്രാഗത്ഭ്യം ഒരു അക്കാദമീഷ്യനിൽ നിന്നും പ്രതീക്ഷിക്കുക സാധ്യമല്ലല്ലോ.
അധ്യാപകവൃത്തി ഔട്ട്സോഴ്സ് ചെയ്യപ്പെടും
വൈസ്ചാൻസിലർമാരുടെ യോഗ്യതയിൽ മാത്രമല്ല അധ്യാപകരുടെ യോഗ്യതയിലും കാര്യമായ മാറ്റങ്ങൾ യു.ജി.സി നിർദ്ദേശിക്കുന്നുണ്ട്. അതിലൊന്ന് പ്രൊഫസർ ഓഫ് പ്രാക്ടീസ് എന്ന ആശയമാണ്. വ്യവസായത്തിലോ മറ്റ് മേഖലകളിലോ കഴിവ് തെളിയിച്ചവരെ ഉന്നതവിദ്യാഭ്യാസ സ്ഥാപനത്തിൽ അധ്യാപകനായി ക്ഷണിക്കാം. അങ്ങനെ ക്ഷണിക്കപ്പെടുന്നവരാണ് പ്രൊഫസർ ഔഫ് പ്രാക്ടീസ്! ഒരു സ്ഥാപനത്തിലെ അദ്ധ്യാപകരിൽ 10 ശതമാനം വരെ പ്രൊഫസർ ഓഫ് പ്രാക്ടീസ് വിഭാഗത്തിൽപ്പെട്ടവർ ആവാം എന്നാണ് കരട് മാർഗരേഖ പറയുന്നത്. ഇതൊരു സ്ഥിരം നിയമനമല്ല, അവരുടെ അക്കാദമിക യോഗ്യത ഒരു പരിഗണനാ വിഷയവുമല്ല. ഇതും മാറിയ വിദ്യാഭ്യാസ സങ്കല്പ്പത്തെ പ്രതിഫലിപ്പിക്കുന്ന പരിഷ്കാരം തന്നെ. അധ്യാപന ജോലി പുറം കരാറ് കൊടുക്കുന്ന പ്രക്രിയ മാത്രമാണ് പ്രൊഫസർ ഓഫ് പ്രാക്ടിസ് പരിപാടി.
അധ്യാപകരിൽ 10 ശതമാനമേ കരാർ തൊഴിലാളികളായി പാടുള്ളൂ എന്ന 2018-ലെ യു.ജി.സി മാർഗരേഖയിൽ പുതിയ മാർഗരേഖ വെള്ളം ചേർത്തിരിക്കുന്നതായി കാണാം. പുതിയ മാർഗരേഖ കരാർ അധ്യാപകരുടെ എണ്ണം പരിമിതപ്പെടുത്തുന്നില്ല. മാത്രമല്ല, ആറ് മാസ കരാറുകളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. പുതിയ പഠന സമ്പ്രദായവുമായി ബന്ധപ്പെട്ട മാറ്റം തന്നെയാണിതും. അധ്യാപന നിയമനം വൻ തോതിൽ കരാർവത്കരിക്കാനുള്ള സാധ്യതയാണ് നാലുവർഷ ബിരുദം മുന്നോട്ടുവെക്കുന്നത്. നാല് വർഷ ബിരുദ പരിപാടി ചെറിയ ചെറിയ ധാരാളം കോഴ്സുകളുടെ സമാഹാരമാണ്. ഡിമാന്റിനനുസരിച്ച് ഈ കോഴ്സുകൾ മാറി വരും, സ്വാഭാവികമായും അധ്യാപകരും. ബിരുദ വിദ്യാഭ്യാസത്തിനകത്ത് സെമസ്റ്ററുകൾക്കിടയിൽ കയറിവരാനും ഇറക്കിവിടാനും അനുവദിക്കപ്പെട്ടിരിക്കുന്നതുപോലെ അധ്യാപകർ നിയമിക്കപ്പെടുകയും പിരിച്ചുവിടപ്പെടുകയും ചെയ്തുകൊണ്ടിരിക്കും.


നിയമനത്തിനുള്ള പരിഗണന ഗവേഷണ വിഷയം മാത്രം
പുതിയ മാർഗ നിർദേശ പ്രകാരം ഒരു ഡിസിപ്ലിനിൽ അധ്യാപകനായി നിയമിക്കപ്പെടാൻ ആ വിഷയം ബിരുദതലത്തിലോ ബിരുദാനന്തര തലത്തിലോ പഠിച്ചിരിക്കണമെന്നില്ല. നിയമനത്തിനുള്ള യോഗ്യത പി.എച്ച്.ഡി ബിരുദമാണെങ്കിൽ ബന്ധപ്പെട്ട വിഷയത്തിലായിരിക്കണം പി.എച്ച്.ഡി എന്ന് മാത്രമേയുള്ളൂ. നെറ്റ് ആണ് യോഗ്യത മാനദണ്ഡമെങ്കിൽ ബന്ധപ്പെട്ട വിഷയത്തിലായിരിക്കണം നെറ്റ്. എന്നാല് ലൈബ്രേറിയൻ നിയമനത്തിന് ഈ വിട്ടുവീഴ്ചയില്ല. അസിസ്റ്റന്റ് ലൈബ്രേറിയനായോ ഡെപ്യുട്ടി ലൈബ്രേറിയനോ ആയി നിയമിക്കപ്പെടുന്ന ഒരാൾ അവർ ബിരുദതലത്തിലോ ബിരുദാനന്തര തലത്തിലോ ഉറപ്പായും ലൈബ്രറി സയൻസോ ഇൻഫോർമേഷൻ സയൻസോ ബന്ധപ്പെട്ട മറ്റേതെങ്കിലും വിഷയമോ പഠിച്ചിരിക്കണം. സാക്ഷാൽ ലൈബ്രേറിയനാവട്ടെ ബിരുദവും ബിരുദാനന്തര ബിരുദവും ബന്ധപ്പെട്ട വിഷയത്തിൽ തന്നെ പഠിച്ചിരിക്കണം. കായിക അദ്ധ്യാപക നിയമനത്തിലും ചില വിട്ടുവീഴ്ചകൾക്ക് വിധേയമായി സമാന നിബന്ധനകൾ കാണാം. യോഗ, സംഗീതം, കലാപഠന മേഖലകളിലും ബന്ധപ്പെട്ട വിഷയത്തിലും ബിരുദമില്ലാതെ തന്നെ എക്സ്പീരിയൻസും നേട്ടങ്ങളും കണക്കിലെടുത്ത് അധ്യാപക നിയമനം നടത്താമെന്ന് മാർഗ രേഖ നിർദ്ദേശിക്കുന്നു.
അതായത്, ശാസ്ത്ര വിഷയങ്ങളും സാമൂഹ്യശാസ്ത്രവും ഭാഷയും നിയമവും പഠിപ്പിക്കുന്ന ഒരാൾ ആ വിഷയം ഗവേഷണ സമയത്ത് പഠിച്ചാൽ മതിയാവും. എന്തുകൊണ്ടായിരിക്കും ബിരുദ-ബിരുദാനന്തര പഠനം അധ്യാപക നിയമനത്തിനുള്ള യോഗ്യതയായി നിശ്ചയിക്കാൻ സാധിക്കാത്തത്? അത് പുതിയ ബിരുദ പരിപാടിയുടെ സ്വഭാവമാണ് സൂചിപ്പിക്കുന്നത്. ഒരു പ്രത്യേക വിഷയത്തിൽ പുതിയ ബിരുദ പരിപാടികൾ ഊന്നുന്നില്ല. തിയറി അടിസ്ഥാനപ്പെടുത്തിയുള്ള കോഴ്സുകളേക്കാൾ നൈപുണീ വികസനത്തിലൂന്നിയ, ഉദാഹരണത്തിന് ലൈബ്രറി സയൻസ് പോലുള്ള കോഴ്സുകൾക്കാണ് ബിരുദതലത്തിൽ ഊന്നൽ. ഒരു വിഷയത്തിൽ ഊന്നിയുള്ള പഠനത്തിന് ഗവേഷണത്തിൽ മാത്രമേ സാധ്യതയുള്ളൂ എന്നതിനുള്ള സൂചനയാണ് അദ്ധ്യാപക നിയമനത്തിനായി തയ്യാറാക്കിയിട്ടുള്ള പുതിയ മാനദണ്ഡങ്ങൾ.
ശ്രദ്ധിക്കേണ്ട മറ്റൊരു വസ്തുത ഇൻഡ്യൻ ജ്ഞാന വ്യവസ്ഥയെന്ന വ്യാജ നിർമ്മിതിയുടെ കടന്നുവരവാണ്. അധ്യാപകനെ നിയമിക്കുമ്പോൾ പരിഗണിക്കപ്പെടുന്ന ഗുണമാണ് ഇന്ത്യൻ ജ്ഞാനവ്യവസ്ഥയിലുള്ള ഉദ്യോഗാർത്ഥിയുടെ പരിജ്ഞാനം. എൻ.ഇ.പി-2020 രണ്ടുതരത്തിലാണ് വിദ്യാർത്ഥിയിൽ മാറ്റം കൊണ്ടുവരാൻ ഉദ്ദേശിക്കുന്നത്. അതിലൊന്ന് വിദ്യാഭ്യാസത്തെ ജ്ഞാനസമ്പത്ത് വ്യവസ്ഥയുമായി ബന്ധിപ്പിക്കലാണ്. മറ്റൊന്ന് പാരമ്പര്യത്തിൽ അഭിമാനിക്കുകയും ഭൂതകാലത്ത് അഭിരമിക്കുകയും ചെയ്യുന്ന പുതു തലമുറയെ വാർത്തെടുക്കലാണ്. ഈ ലക്ഷ്യമാണ് ഇന്ത്യൻ ജ്ഞാനവ്യവസ്ഥക്കുള്ളത്. ദേശാതിർത്തികളെപ്പോലെ വിജ്ഞാനത്തിനും അതിരുണ്ടെന്ന കാഴ്ചപ്പാടാണ് അതുവഴി വിദ്യാർത്ഥികളിലേക്ക് സന്നിവേശിക്കപ്പെടുക.


ഇന്ത്യയുടെ അതിർത്തിക്കകത്ത് ജീവിക്കുന്നവരെല്ലാം ഇന്ത്യൻ ദേശീയതയുടെ ഭാഗമാണ് എന്ന പ്രമാണമാണ് കാലങ്ങളായി ഇന്ത്യ തുടർന്ന് പോകുന്നത്. പല സാംസ്കാരിക പശ്ചാത്തലങ്ങളിൽ ജീവിക്കുന്നവരെയും വൈരുദ്ധ്യങ്ങളോടെ ഉൾകൊള്ളാനായി തയ്യാർ ചെയ്യപ്പെട്ടതായിരുന്നു പ്രസതുത ദേശീയത സങ്കല്പം. അങ്ങനെ അവതരിപ്പിക്കപ്പെട്ടിരുന്നപ്പോഴും പരമ്പരാഗതമായി നിലനില്ക്കുന്ന ഒരു ഇൻഡ്യൻ സംസ്കാരം എന്ന കാഴ്ചപ്പാടിന്റെ വാങ്ങൽ സ്വതന്ത്ര ഇന്ത്യയിലെ ദേശീയത സങ്കല്പ്പത്തിനുണ്ട്. ഇന്ത്യക്ക് സഹസ്രാബ്ദങ്ങൾ പഴക്കമുള്ള സഹിഷ്ണുതയുള്ള സാംസ്കാരിക പാരമ്പര്യം ഉണ്ടെന്ന് നെഹ്രു പോലും ആരോപിച്ചിരുന്നു. അതുപോലും ചരിത്രവിരുദ്ധമായ മനസിലാക്കലാണെന്നിരിക്കെ, കൂടുതൽ പഴക്കമുള്ളതും മറ്റ് സംസ്കാരങ്ങളെ അന്യമായി കാണുകയും ചെയ്യുന്ന സാംസ്കാരിക ദേശീയതയാണ് ദേശീയതയെ സംബന്ധിച്ചുള്ള മാറിയ സങ്കല്പം. ഈ ദേശീയതയെ സാധൂകരിക്കുന്ന ഒരു ആശയലോകം വിദ്യാർത്ഥിയിൽ ഉൾകൊള്ളിക്കും വിധം പഴയ അതിഭൗതികവാദ സിദ്ധാന്തങ്ങളുടെയും മിത്തിന്റയും സമാഹാരമാണ് ഇന്ത്യൻ വിജ്ഞാന സമ്പ്രദായമെന്ന നിലയിൽ അവതരിപ്പിക്കപ്പെടുന്നത്. ഏറ്റവും ചെറിയ ക്ലാസ് മുതൽ ഈ പ്രക്രിയ ആരംഭിക്കുകയും ഗവേഷണം വരെ തുടരുകയും ചെയ്യും.
ചുരുക്കത്തിൽ, കാലങ്ങളായി നടക്കുന്ന പരിഷ്കാരങ്ങൾ വിദ്യാർത്ഥിയെ പുതിയൊരു രീതിയിൽ മോൾഡ് ചെയ്യാനാണ് ശ്രമിച്ചുവരുന്നത്. ആധുനിക സാങ്കേതികവിദ്യയിൽ ധാരണയുണ്ടാവുകയും എന്നാൽ ആധുനികമായ ആശയ ലോകവും മൂല്യങ്ങളും ഇല്ലാത്ത ഒരാളായിരിക്കും പുതിയ വിദ്യാഭ്യാസ പ്രക്രിയയിലുടെ കടന്നുവരുന്ന ഭൂരിപക്ഷം പേരും. ഈ ഉദ്ദേശങ്ങൾക്ക് അനുസരിച്ച് അധ്യാപകനും മോൾഡ് ചെയ്യപ്പെടണം. അതിന്റെ സൂചനയാണ് യു.ജി.സി കരട് മാർഗരേഖ. കോർപ്പറേറ്റുവത്കരിക്കപ്പെടുന്ന വിദ്യാഭ്യാസവും ഗവേഷണവും തൊഴിൽ മേഖലയും ആവശ്യപ്പെടും പ്രകാരമാണ് നമ്മുടെ രാജ്യത്തും വിദ്യാഭ്യാസ നയം രൂപീകരിക്കപ്പെടുന്നത്. അതിന് മേൽനോട്ടം വഹിക്കുകയാണ് യൂണിയൻ സർക്കാർ. ഇതൊക്കെ കണ്ടിട്ടും കുലുക്കമില്ലാത്ത കേളനെപ്പോലിരിക്കുകയാണ് സംസ്ഥാന സർക്കാർ. ജനങ്ങളോ വീണ്ടും പറ്റിക്കപ്പെടാനെന്നോണം അടുത്ത തിരഞ്ഞെടുപ്പ് വരുന്നതും കാത്ത് വെറുതെ കണ്ണും നട്ടിരിക്കുന്നു.